Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എൻ എച്ച് എസിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി ഗവൺമെന്റ് ടാക്സുകൾ വർധിപ്പിക്കാനിരിക്കെ, 270000 പൗണ്ട് തുക ശമ്പളത്തിൽ സീനിയർ മാനേജർമാരെ എടുക്കുവാനുള്ള എൻ എച്ച് എസ്‌ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പുതിയ ചീഫ് എക്സിക്യൂട്ടീവുകൾക്കായി ഏകദേശം 9 മില്യൺ പൗണ്ട് അധിക തുക ചിലവാക്കേണ്ടി വരും. എന്നാൽ എൻഎച്ച്എസിനായി ശേഖരിക്കുന്ന തുക അനാവശ്യമായ കാര്യങ്ങൾക്ക് ചിലവാക്കില്ലെന്ന ഉറപ്പ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.


നിരവധി എംപിമാർ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ആരോഗ്യമേഖലയിൽ നിരവധി പ്രശ്നങ്ങൾ കോവിഡ് മൂലം ഉണ്ടായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എൻഎച്ച്എസിന്റെ പുതിയ തീരുമാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയുമുണ്ട്. ഏകദേശം 5.5 മില്യൺ ആളുകൾ ഓപ്പറേഷനും ചികിത്സയ്ക്കുമായി എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിലാണ് ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടൈം ഔട്ട് പ്രസിദ്ധപ്പെടുത്തിയ ലോകത്തിലെ ഏറ്റവും മികച്ച 37 രാജ്യങ്ങളുടെ പട്ടികയിൽ, മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ നഗരം. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് സാൻഫ്രാൻസിസ്കോയും, രണ്ടാം സ്ഥാനത്ത് ആംസ്റ്റർഡാമുമാണ്. നഗരങ്ങളുടെ പുരോഗമന നിലവാരവും, സ്വീകാര്യതയും, സുസ്ഥിരതയും എല്ലാം കണക്കിലെടുത്താണ് ടൈം ഔട്ട് പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ നൂറോളം നഗരങ്ങളിൽ നിന്നായി പങ്കെടുത്ത ഇരുപത്തിയേഴായിരത്തോളം ആളുകളിൽ നിന്നുള്ള സർവേയിലൂടെ ആണ് ഈ റാങ്കിംഗ് നിലവാരം ടൈം ഔട്ട് കണ്ടെത്തിയത്. നഗരങ്ങളിലെ രാത്രികാല ജീവിതവും, റസ്റ്റോറന്റുകളും, സാംസ്കാരികതയും എല്ലാം ഈ പട്ടികയ്ക്കായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പംതന്നെ നഗരങ്ങളുടെ പരിസ്ഥിതി സൗഹൃദ നടപടികളെയും മുൻനിർത്തിയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ടൈം ഔട്ട് അറിയിച്ചു.


ഏറ്റവും മികച്ച സാമൂഹ്യ ബന്ധങ്ങൾ ഉണ്ടാക്കാൻ ഏറ്റവും ഇണങ്ങിയ നഗരമായാണ് മാഞ്ചസ്റ്ററിനെ ടൈം ഔട്ട് വിലയിരുത്തിയത്. ഇതോടൊപ്പംതന്നെ നഗരത്തിലെ രാത്രികാല ജീവിതവും ഏറ്റവും മികച്ചതാണെന്ന് സർവേയിൽ വിലയിരുത്തപ്പെട്ടു. ഏതു പ്രതിസന്ധിയിലും ഈ നഗരം ഒന്നിച്ച് നിന്നിട്ടുണ്ടെന്നും, ഈ ഊർജ്ജമാണ് നഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നും മേയർ ആൻഡി ബൺഹാം പറഞ്ഞു. കോപ്പൻഹേഗൻ, ന്യൂയോർക്ക് എന്നീ നഗരങ്ങൾ നാലും അഞ്ചും സ്ഥാനങ്ങൾ നേടി. പട്ടികയിൽ ലണ്ടൻ നഗരം പതിമൂന്നാം സ്ഥാനത്താണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെ സാമൂഹിക സേവനങ്ങൾ വർധിപ്പിക്കുന്നതിനായും, എൻഎച്ച്എസിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായും ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തെ അനുകൂലിച്ചിരിക്കുകയാണ് എംപിമാർ. ബുധനാഴ്ച വൈകിട്ട് ഹൗസ് ഓഫ് കോമൺസിൽ നടത്തിയ വോട്ടെടുപ്പിൽ, 319 പേർ ഈ തീരുമാനത്തെ അനുകൂലിച്ചു. 248 പേർ മാത്രമാണ് തീരുമാനത്തെ എതിർത്ത്‌ വോട്ട് ചെയ്തത്. ഇതോടെ 71 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 5 ടോറി എംപിമാർ ഈ തീരുമാനത്തെ എതിർത്തു. മുൻപ് ടാക്സുകൾ വർദ്ധിപ്പിക്കുകയില്ല എന്ന കൺസർവേറ്റീവ് പാർട്ടി തീരുമാനത്തിന് എതിരാണ് ഇപ്പോൾ പ്രധാനമന്ത്രി കൈക്കൊണ്ടിരിക്കുന്ന തീരുമാനം. എന്നാൽ മുഖ്യമായ ടാക്സുകളിൽ ഒന്നുംതന്നെ വർധന ഉണ്ടാവുകയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

 

പുതിയ പദ്ധതിയിലൂടെ ഏകദേശം 12 ബില്യൻ പൗണ്ട് ഒരു വർഷം അധികമായി ലഭിക്കുമെന്നും, ഇത് എൻ എച്ച് എസിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിനു സഹായിക്കുമെന്നും എംപിമാർ വിലയിരുത്തി.

എന്നാൽ ഇത്തരത്തിൽ നാഷണൽ ഇൻഷുറൻസ് ടാക്സുകൾ വർധിപ്പിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്ന് ലേബർ പാർട്ടി അംഗങ്ങൾ വിലയിരുത്തി. വളരെ ദ്രുതഗതിയിൽ എടുത്ത ഒരു തീരുമാനമാണ് ഇതെന്ന് ലേബർ പാർട്ടി ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തി. വളരെ പെട്ടെന്നാണ് വോട്ടെടുപ്പ് നടത്തിയതെന്നും, എംപിമാർക്ക് ചിന്തിക്കാനുള്ള സമയം പോലും നൽകിയില്ലെന്ന ആരോപണവുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്ത് ഏറ്റവും ആദ്യം ജനങ്ങൾക്ക് കോവിഡിനെതിരെ പ്രതിരോധകുത്തിവെയ്പ്പ് നൽകിയ രാജ്യമായിരുന്നു ബ്രിട്ടൻ. തുടക്കം മുതൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനും ആവശ്യമായ വാക്സിൻെറ ലഭ്യത ഉറപ്പാക്കാനുംബ്രിട്ടൻ എന്നും മുന്നിലായിരുന്നു. എന്നാൽ ഇത്രയും ഊർജിതമായ രീതിയിൽ വാക്സിനേഷൻ നൽകിയിട്ടും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പലരും പ്രതിരോധകുത്തിവെയ്പ്പുകൾ എടുത്തിട്ടില്ല എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളെ കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രകടിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളിൽ 75 ശതമാനവും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ നിയന്ത്രണങ്ങൾ പിൻവലിക്കാനെടുത്ത തീരുമാനം ശരിയായ ദിശയിലായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം ഇതാണ് കാണിക്കുന്നത് . എന്നാൽ ഇപ്പോഴും കൊറോണവൈറസ് നമ്മുടെ ഇടയിലുണ്ട് . അതുകൊണ്ടുതന്നെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . മുതിർന്നവരിൽ 5 -ൽ ഒരാൾക്ക് 2 ഡോസ് വാക്സിൻ എടുത്തില്ലെന്നത് ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്ക ശക്തമാണ്. ബ്രിട്ടനിൽ കഴിഞ്ഞ ഒമ്പത് ദിവസമായി തുടർച്ചയായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30000 -ത്തിന് മുകളിലാണ് . രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ആശുപത്രിയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരുമാസംമുമ്പ് 5697 ആയിരുന്നത് നിലവിൽ 7907 ആയി ആണ് ഉയർന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും വാക്സിൻ നൽകിയെങ്കിലും ബ്രിട്ടനിൽ ഇപ്പോഴത്തെ ചർച്ചകൾ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനെക്കുറിച്ചാണ് . സെപ്റ്റംബറിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്തഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബൂസ്റ്റർ ഡോസ് നൽകുന്നതിന് ജോയിന്റ് കമ്മിറ്റി ഓഫ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻെറ ( ജെസിവിഐ) യുടെ അന്തിമാനുമതിക്കായി കാത്തിരിക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ മാസം തന്നെ ബൂസ്റ്റർ ഡോസ് നൽകാൻ സാധിക്കുമെന്നതിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

എല്ലാവർക്കും ബൂസ്റ്റർ ഡോസ് ആവശ്യമില്ലന്ന കോവിഡ് വാക്‌സിൻ നിർമാതാക്കളായ ആസ്ട്രാസെനെക്ക യുകെ മേധാവിയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. എല്ലാവർക്കും മൂന്നാമത്തെ വാക്സിൻ നൽകുന്നത് എൻഎച്ച്എസിന് മേൽ കടുത്ത സമ്മർദ്ദമായിരിക്കും സൃഷ്ടിക്കുന്നതെന്ന വാദവും ശക്തമാണ്. മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് ബ്രിട്ടൻ ഒരുങ്ങുന്നത്. 50 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും അതോടൊപ്പം പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിനേഷൻെറ മൂന്നാംഘട്ടം ഉദ്ദേശിച്ച രീതിയിൽ മുന്നേറുകയാണെങ്കിൽ ഡിസംബർ ആദ്യത്തോടെ പൂർത്തിയാകും . ഡിസംബർ 25 -ന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിനേഷൻ ലഭിക്കുന്നവർക്ക് ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും ബന്ധുസമാഗമങ്ങളിലും രോഗഭീതിയില്ലാതെ പങ്കെടുക്കാൻ പറ്റുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുഎസിൽ പടർന്നുപിടിച്ച ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തെ യു കെയിൽ കണ്ടെത്തി. യുകെയിൽ പുതിയ വൈറസ് വകഭേദത്തിൻെറ 55 കേസുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്തു . പുതിയതായി കണ്ടെത്തിയ വൈറസിന് വാക്സിൻ ഫലപ്രദമല്ലന്നതാണ് കൂടുതൽ ആശങ്ക ഉളവാക്കുന്നത്.

കൊളംബിയയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ വേരിയന്റ് മെയ് മാസത്തിലാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ വൈറസ് ആദ്യകാല കോവിഡ് വൈറസിനേക്കാൾ വേഗത്തിൽ പകരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ വൈറസ് വാക്സിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നത് ഭാവിയിൽ ഭീഷണിയായി തീരുമെന്ന് വാർവിക്ക് മെഡിക്കൽ സ്കൂളിലെ വൈറോളജിസ്റ്റ് പ്രൊഫസർ ലോറൻസ് യംഗ് പറഞ്ഞു.

ഇതിനിടെ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഇതുവരെ 7 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 156, 119 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. എന്നാൽ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കും യഥാർത്ഥത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. മഹാമാരിയുടെ തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ മാത്രമേ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടായിരുന്നുള്ളൂ. പരിശോധനകൾ വ്യാപകമായി നടത്തിയപ്പോഴും രോഗലക്ഷണമില്ലാത്ത കോവിഡ് കേസുകൾ ഒട്ടേറെ ഉള്ളതാണ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്നുള്ള പറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡാർലിംഗ് ടൺ : രണ്ട് മക്കളുടെ അമ്മയായ 33 കാരിയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് നാല് വർഷം മാത്രം തടവ് ശിക്ഷ വിധിച്ച് കോടതി. ഫെബ്രുവരിയിൽ ഡാർലിംഗ് ടണിൽ വച്ചാണ് സാം പൈബസ് (31), സോഫി മോസിനെ (33) കൊലപ്പെടുത്തുന്നത്. 24 കുപ്പി ലാഗർ കുടിച്ച് ഭാര്യയുമായി തെറ്റിപിരിഞ്ഞ ശേഷമാണ് സാം മോസിയെ ആക്രമിക്കുന്നത്. ശ്വാസം മുട്ടിച്ചാണ് താൻ സോഫിയെ കൊലപ്പെടുത്തിയതെന്ന് സാം സമ്മതിക്കുകയുണ്ടായി. പരസ്പര സമ്മതത്തോടെയുള്ള രഹസ്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് കൊല നടന്നത്. എന്നാൽ അതൊരു അപകടമായാണ് കോടതി കണക്കാക്കിയത്. അതുകൊണ്ട് തന്നെ സാമിന് നാല് വർഷം എട്ട് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഒരു സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കൊലപാതകമായി പരിഗണിക്കാതെ അപകടമായി കണക്കാക്കിയതാണ് ഇവിടെ വിമർശനങ്ങൾക്ക് കാരണമായത് . ഇത് സ്ത്രീകൾക്ക് ഭയാനകമായ ഒരു സന്ദേശം നൽകുന്നു – നാല് വർഷം എട്ട് മാസം എന്നത് ഒരു സ്ത്രീയെ കൊന്നതിനുള്ള അതിരുകടന്ന ശിക്ഷയാണ്!” വക്താവ് ഫിയോണ മക്കെൻസി പറഞ്ഞു.

സർക്കാരിന്റെ നിയമ മാറ്റത്തെക്കുറിച്ച് നീതിന്യായ മന്ത്രി അലക്സ് ചോക്ക് ഈ ഏപ്രിലിൽ ഇപ്രകാരം പറഞ്ഞു: “ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ പ്രവർത്തനങ്ങൾ ഒരിക്കലും ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. കൂടാതെ ഇരകൾക്ക് നീതി ലഭിക്കണം. നിയമം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് ഞങ്ങൾ കരുതുന്നില്ല.” കുറച്ചുകാലമായി മോസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൈബസ്, ലൈംഗികബന്ധം തികച്ചും പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് വെളിപ്പെടുത്തി. ആറും അഞ്ചും വയസ്സുള്ള ആൺകുട്ടികളുടെ അമ്മയായിരുന്ന മോസ് മാനസികരോഗവുമായി പോരാടിയ ഒരാളാണെന്ന വിധത്തിലാണ് കോടതിയിൽ ചിത്രീകരിക്കപ്പെട്ടത്.

പൈബസ് യഥാർത്ഥത്തിൽ കൊലപാതക കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. പ്രോസിക്യൂട്ടർ റിച്ചാർഡ് റൈറ്റ് പറഞ്ഞു: ‘ഈ വർഷം ഫെബ്രുവരി ആറിന് പുലർച്ചെ പ്രതി വീട്ടിൽ മദ്യപിച്ചിരുന്നു. ആംസ്റ്റൽ ലാഗർ 24 കുപ്പികൾ കഴിച്ചു. രാത്രി 10.30 ഓടെ അദ്ദേഹത്തിന്റെ ഭാര്യ ഉറങ്ങാൻ കിടന്നെങ്കിലും പ്രതി താഴത്തെ നിലയിൽ തുടർന്നു. സോഫിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവളുടെ ഫ്ലാറ്റിലേക്ക് പോകാനായി അയാൾ സോഫി മോസിന്റെ സമ്മതം തേടി. പുലർച്ചെ 4.47 ന് പ്രതി സോഫിയുടെ ഫ്ലാറ്റിൽ നിന്ന് തന്റെ കാറിൽ ഡാർലിംഗ്ടൺ പോലീസ് സ്റ്റേഷനിലേക്ക് പോയി. താൻ അവളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും അവൾ ശ്വസിക്കുന്നുണ്ടോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വീട്ടിലെത്തി സോഫിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.”

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ഏറ്റവും മോശമായി ബാധിച്ച മേഖലകളിൽ ഒന്നാണ് വിദ്യാഭ്യാസം. കോവിഡ് ഭീതി മൂലം ലോകമെമ്പാടും ക്ലാസുകൾ ഡിജിറ്റൽ ഫ്ലാറ്റ് ഫോമിലേയ്ക്ക് മാറിയിരുന്നു . യുകെയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല . പരീക്ഷകൾക്ക് പകരം അധ്യാപകർ നിർണയിച്ച ഗ്രേഡുകളിലെ അപാകത കടുത്ത വിമർശനം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഈ പ്രതികൂല സാഹചര്യത്തിലും യുകെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് ബ്രിട്ടനിലെ കൂടുതൽ വിദ്യാർത്ഥികൾ ഒഴുകിയെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

യുകെയിലെ യൂണിവേഴ്സിറ്റികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കൂടുതൽ കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യുകെയിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട് . ഇതുമൂലം യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ മൊത്തത്തിൽ കുറവ് രേഖപ്പെടുത്തിയേക്കാം എന്നാണ് കരുതപ്പെടുന്നത് . ഫ്രാൻസ്, ജർമനി , ഇറ്റലി തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 56 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഒട്ടേറെ കുട്ടികൾ ബ്രിട്ടണിലെ സർവകലാശാലകളിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും കൂടുതൽ കുട്ടികൾ എത്തുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കാണ്.

ഫൈസൽ നാലകത്ത്

ഇന്ത്യൻ സിനിമയുടെ പ്രിയതാരം മമ്മൂക്കയ്ക്ക് എഴുപതാം പിറന്നാൾ ദിനത്തിൽ തികച്ചും വ്യത്യസ്തമായ ഒരു ആരാധക സമർപ്പണം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അതുല്യനിമിഷങ്ങൾ കോർത്തിണക്കി 7 ഭാഷകളിൽ ഒരു മ്യൂസിക് വീഡിയോ ആൽബം പുറത്തിറങ്ങി..

ദേശിയ പുരസ്‌കാര ബഹുമതി മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ നിറുകയിൽ മലയാളത്തെ സ്ഥാപിച്ച പ്രതിഭാപുണ്യത്തിനുള്ള സ്നേഹസമർപ്പണമാണ് ലുലു എക്സ്‌ചേഞ്ചും , ലുലു മണിയും മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണലും ചേർന്നൊരുക്കിയതാണ് ഈ വ്യത്യസ്തമായ വീഡിയോ ആൽബം..

സുവർണജൂബിലി വേളയിൽ ഈ നടനവിസ്മയത്തിന് ആശംസകളർപ്പിച്ചു കൊണ്ട്, 7 ഭാഷകളിൽ 12 പ്രശസ്ത പിന്നണി ഗായകരെ അണിനിരത്തിയ ഈ സംഗീത ആൽബം മഞ്ജു വാര്യർ , പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ ഒട്ടനവധി സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത് . സെലിബ്രിഡ്ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്. പ്രശസ്ത വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയത്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദൻ, സച്ചിൻ വാര്യർ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.

പ്രശസ്ത ഗാനരചയിതാവും സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്‌, കന്നഡ), യഹിയ തളങ്കര (ഉർദു), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക്) തുടങ്ങിയവരുടെതാണ് ഗാനരചന. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം. ഗായകർക്കൊപ്പം പ്രശസ്ത മോഡലും ബാലതാരവുമായ ഇവാനിയ നാഷും കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും നിരവധി കുട്ടികളും ദുബായ് ജാസ് റോക്കേഴ്സിലെ 20 നർത്തകരും ഈ ആൽബത്തിലുണ്ട്.

പുറത്തിറങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ മമ്മൂട്ടി ആരാധകർ നെഞ്ചിലേറ്റിയിരിക്കുകയാണ് താരത്തിനുള്ള ഈ ഗാന സമർപ്പണം കെ.കെ. മൊയ്തീൻ കോയ, ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, നാഷ് വർഗീസ്, ഷൈൻ രായംസ് സിഞ്ചോ നെല്ലിശ്ശേരി, സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തിന്റെ സാമൂഹിക പരിപാലന സംവിധാനത്തിന്റെ വലിയ അഴിച്ചുപണിക്കും എൻഎച്ച്എസിന്റെ വളർച്ചയ്ക്കുമായി പുതിയ പദ്ധതികൾ വെളിപ്പെടുത്തി ബോറിസ് ജോൺസൻ. ദേശീയ ഇൻഷുറൻസ് 2022 ഏപ്രിൽ മുതൽ 1.25 ശതമാനം വർദ്ധിക്കും. ലാഭവിഹിതത്തിന്മേലുള്ള നികുതി 1.25 ശതമാനം വർദ്ധിക്കുന്നതിലൂടെ ട്രഷറിക്ക് പ്രതിവർഷം 12 ബില്യൺ അധിക വരുമാനം ഉണ്ടാകും. 2022 ഏപ്രിൽ മുതൽ സർക്കാർ പുതിയ ആരോഗ്യ, സാമൂഹിക പരിപാലന നികുതി ഏർപ്പെടുത്തുകയാണ്. പെൻഷൻ പ്രായം കഴിഞ്ഞവർ ഉൾപ്പെടെ എല്ലാ ജോലി ചെയ്യുന്ന മുതിർന്നവരും ഇത് നൽകേണ്ടതുണ്ട്. 24,100 പൗണ്ട് സമ്പാദിക്കുന്ന ഒരു സാധാരണ വ്യക്തി പ്രതിവർഷം 180 പൗണ്ട് അധികമായി നൽകേണ്ടി വരും. ആഴ്ചയിൽ ഏകദേശം 3.46 പൗണ്ടിന്റെ അധിക ചെലവാണ് വരുന്നത്. 67,100 പൗണ്ട് സമ്പാദിക്കുന്ന നികുതിദായകൻ ഒരു വർഷം അധികമായി 715 പൗണ്ട് കൊടുക്കേണ്ടതായും വരും. കൊറോണ വൈറസ് പ്രതിസന്ധി മൂലമുണ്ടായ ചികിത്സാ താമസം ആരോഗ്യ രംഗം കൈകാര്യം ചെയ്തുവരുന്നതിനാൽ ഈ അധിക പണം ആദ്യത്തെ മൂന്ന് വർഷങ്ങളിൽ എൻ‌എച്ച്‌എസിന് മാത്രം ഉപയോഗിക്കും; ഏകദേശം 36 ബില്യൺ പൗണ്ട്.

നിലവിൽ, 23,250 പൗണ്ടിൽ കൂടുതൽ ആസ്തിയുള്ള ഏതൊരാളും അവരുടെ പരിപാലനച്ചെലവ് മുഴുവനായി അടയ്ക്കണം. ഇതിലൂടെ ഏഴ് ആളുകളിൽ ഒരാൾ 100,000 പൗണ്ടിൽ കൂടുതൽ ചെലവഴിക്കുന്നു. എന്നാൽ 2023 ഒക്ടോബർ മുതൽ ഇത് മാറും. 20,000 രൂപയിൽ താഴെ ആസ്തിയുള്ളവരുടെ പരിപാലനച്ചെലവ് പൂർണ്ണമായും സംസ്ഥാനം വഹിക്കും. 20,000 മുതൽ 100,000 പൗണ്ട് വരെ ആസ്തിയുള്ള ആളുകൾ അവരുടെ പരിചരണച്ചെലവിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം അവർക്ക് സംസ്ഥാന പിന്തുണയും ലഭിക്കും. ദേശീയ ഇൻഷുറൻസ് തുക വർധിപ്പിക്കുകയില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചുകൊണ്ട് ബോറിസ് ജോൺസൻ കൊണ്ടുവന്ന ഈ വർദ്ധനവ് രൂക്ഷവിമർശങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാലും പുതിയ പദ്ധതിയിൽ ഉറച്ചുനിൽക്കാനാണ് ജോൺസന്റെ തീരുമാനം.

നികുതി 1.25 ശതമാനം വര്‍ദ്ധിക്കുന്നതോടൊപ്പം സാമൂഹിക പരിചരണ മേഖലയില്‍ വ്യക്തിക്ക് 80,000 പൗണ്ട് എന്ന പുതിയ പരിധിയും നിലവില്‍ വരും. “ആദായനികുതി, നാഷണൽ ഇൻഷുറൻസ് അല്ലെങ്കിൽ വാറ്റ് എന്നിവയുടെ നിരക്കുകൾ വർദ്ധിപ്പിക്കില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.” ബോറിസ് ജോൺസന്റെ പ്രകടന പത്രികയിലെ ഈ വാചകത്തിന് വിരുദ്ധമായ പ്രവൃത്തിയാണ് ഇപ്പോൾ വലിയ വിമർശനത്തിന് കാരണമായിരിക്കുന്നത്. ജോൺസൺ സാമൂഹ്യ പരിപാലന വ്യവസ്ഥയുടെ പുനർനിർമ്മാണത്തിനും തുടർന്നുള്ള നികുതി വർദ്ധനവിനും പാർലമെന്റിന്റെ പിന്തുണ നേടേണ്ടതുണ്ട്. പാക്കേജിനെ പിന്തുണയ്ക്കാൻ എംപിമാരോട് ആവശ്യപ്പെടുമ്പോൾ സർക്കാർ ഹൗസ് ഓഫ് കോമൺസിൽ വോട്ട് ചെയ്യും. ഈ നീക്കത്തിനെതിരെ ഒരു പ്രചാരണം ഏകോപിപ്പിക്കുന്ന ടോറി വിമതരെ തടയുന്നതിനായി ജോൺസൺ ഈ ആഴ്ചയിൽ തന്നെ വിഷയത്തിൽ പെട്ടെന്ന് വോട്ട് തേടിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved