Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്രാൻസിൽനിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിൻ ലഭിച്ച ബ്രിട്ടീഷുകാർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണ്ടിവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നടപടി ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്കും വൻ തിരിച്ചടിയാണ് . ജൂലൈ 19 തിങ്കളാഴ്ച മുതൽ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന നിലപാട് സർക്കാർ അറിയിച്ചിരുന്നു. ഫ്രാൻസിൽ നിന്നുള്ള യാത്രക്കാരുടെ കാര്യത്തിൽ മുൻ നിലപാടിൽനിന്ന് സർക്കാർ മലക്കം മറിഞ്ഞിരിക്കുകയാണ് .

എന്നാൽ ജനിതക മാറ്റം വന്ന ദക്ഷിണാഫ്രിക്കൻ വൈറസ് വകഭേദം ഫ്രാൻസിൽ അതിവേഗം വ്യാപിക്കുന്നത് മൂലമാണ് മുൻനിലപാടിൽ നിന്ന് മാറാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പക്ഷേ ജൂലൈ 14 വരെയുള്ള ഏഴ് ദിവസങ്ങളിൽ യുകെയിൽ 244,691 കോവിഡ് കേസുകൾ രേഖപ്പെടുത്തിയപ്പോൾ ഫ്രാൻസിൽ 27, 713 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് ആൾക്കാരുടെ വേനലവധിക്കാല പദ്ധതികളെ താറുമാറാക്കുന്ന തീരുമാനം ഇതിനോടകം പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തിന് വൻ തിരിച്ചടിയാണെന്ന് ഈ രംഗത്തുള്ളവർ പ്രതികരിച്ചു . ഫ്രാൻസിനെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ യുകെ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മാത്രം അവശേഷിക്കുമ്പോൾ യുകെയുടെ പ്രതിദിന രോഗവ്യാപന നിരക്ക് 50000 കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 51870 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേർ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു. ഇതോടെ മഹാമാരി തുടങ്ങിയതിനു ശേഷം ജീവൻ പൊലിയുന്ന ബ്രിട്ടീഷുകാരുടെ എണ്ണം 128,642 ആയി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അപകടരംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച അമ്പതോളം ഡ്രൈവർമാർക്കെതിരെ പോലീസ് കേസ്. ജൂലൈ എട്ടിന് ചെഷയറിലെ നട്ട്സ്ഫോർഡിന് സമീപം നടന്ന ലോറി അപകടത്തിൽ ഒരു ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. അപകടം ചിത്രീകരിച്ച 48 ഡ്രൈവർമാർക്ക് ഉടൻ അറിയിപ്പ് ലഭിക്കുമെന്ന മുന്നറിയിപ്പ് നൽകി നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് പ്രോസിക്യൂഷൻ കത്തിന്റെ ഫോട്ടോയും പോസ്റ്റ്ബോക്സിന്റെ ഫോട്ടോയും ട്വീറ്റ് ചെയ്തു.

കുറിപ്പ് ഇങ്ങനെ: “ജൂലൈ 8 ന് നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് ഗ്രൂപ്പ് എം6 സൗത്ത്‌ബൗണ്ടിലെ മാരകമായ അപകടം കൈകാര്യം ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ നോർത്ത് ബൗണ്ട് കാരേജ്വേയിൽ നിന്ന് മൊബൈൽ ഫോണുകൾ കൈവശം വച്ച വീഡിയോ ചിത്രീകരിച്ച 48 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ പ്രോസിക്യൂഷൻ കത്തും അയച്ചിട്ടുണ്ട്.” വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ കയ്യിൽ പിടിക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. സംഭവത്തെക്കുറിച്ച് ബോധവാന്മാരാവാതെ ഇത്തരം വിനാശകരമായ സംഭവത്തിന്റെ വീഡിയോ കാണുന്നത് വിവേകശൂന്യമാണെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- മെയ്‌, ജൂൺ എന്നീ മാസങ്ങളിലായി ഏകദേശം രണ്ട് മില്യനോളം ഇന്ത്യൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി അറിയിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ചട്ട ലംഘനനങ്ങൾക്കാണ് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്തതെന്ന് വാട്സ്ആപ്പ് അധികൃതർ അറിയിച്ചു. മെസ്സേജുകൾ ഫോർവേഡ് ചെയ്യുവാനുള്ള പരിധി ലംഘിച്ചതിനാണ് 95 ശതമാനം യൂസർമാരെയും ബ്ലോക്ക്‌ ചെയ്തിരിക്കുന്നത്. പുതിയ ഐ ടി നിയമങ്ങൾ പ്രകാരം, ഇന്ത്യൻ ഗവൺമെന്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് വാട്സ്ആപ്പ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വാട്ട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഏകദേശം 400 മില്യൺ ആളുകളാണ് ഇന്ത്യയിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്.

അനാവശ്യമായ മെസ്സേജുകളും മറ്റും ഫോർവേഡ് ചെയ്യുന്നത് തടയുക എന്നതാണ് ഇത്തരം നിയമങ്ങൾ കൊണ്ട് മുഖ്യമായി ഉദ്ദേശിക്കുന്നത്. എല്ലാ മാസവും ലോകമെമ്പാടുമായി എട്ടു മില്യനോളം അക്കൗണ്ടുകളാണ് ഇത്തരത്തിൽ നിയമലംഘനങ്ങൾക്കായി ബ്ലോക്ക് ചെയ്യുന്നത്. വ്യാജ വാർത്തകളും മറ്റും തടയുക എന്നതും വാട്സാപ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണ് ഇത്തരം ഐ ടി നിയമങ്ങൾ എന്ന ആരോപണവും രാജ്യത്ത് ഉയർന്നുവരുന്നുണ്ട്.

ജൂലൈ 19 -ന് രണ്ട് ദിനങ്ങൾ കൂടി മാത്രം ശേഷിക്കുമ്പോൾ രാജ്യം നേരിടുന്നത് കടുത്ത വാദപ്രതിവാദങ്ങളാണ്. രാജ്യത്ത് ആകെ രോഗവ്യാപനം കുതിച്ചുയരുന്നു. ഇംഗ്ലണ്ടിലെ ഹോട്ട്സ്പോട്ട് ആയ സ്ഥലങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 2000 ശതമാനം വരെ രോഗികളുടെ വർദ്ധനവാണ് ഒരുമാസംകൊണ്ട് എൻഎച്ച്എസ് ആശുപത്രികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലിവർപൂൾ, ബോൾട്ടൺ, ലങ്കാഷയർ എന്നിവിടങ്ങളിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജൂലൈ 19 -ന് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വെറും അഞ്ച് ആഴ്ചയ്ക്കുള്ളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

നിലവിലെ കണക്കുകൾ പ്രകാരം മാഞ്ചസ്റ്ററിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ രോഗികളെ ചികിത്സിക്കുന്നത്. ഇന്നലെ യുകെയിൽ 48553 കേസുകളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരിലും രോഗം വ്യാപിക്കുന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി കടുത്ത വിമർശനമാണ് നേരിടുന്നത്. ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്നതു വരെ ബ്രിട്ടൻ മഹാമാരിയിൽ നിന്ന് രക്ഷപ്പെടില്ല എന്നാണ് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട്. ഗവൺമെന്റും ശാസ്ത്രജ്ഞരും ആരോഗ്യരംഗത്തെ വിദഗ്ധരും തമ്മിൽ കടുത്ത വിയോജിപ്പാണ് ഫ്രീഡം ഡേയോട് അനുബന്ധിച്ച് ഉടലെടുത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെർലിൻ : പടിഞ്ഞാറൻ ജർമനിയിലും അയൽരാജ്യമായ ബെൽജിയത്തിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വൻ നാശനഷ്ടം. ഇതുവരെ 69 പേർ മരിക്കുകയും 70 ലധികം പേരെ കാണാതാവുകയും ചെയ്തു. ജർമ്മനിയിൽ 58 മരണങ്ങളും ബെൽജിയത്തിൽ 11 മരണങ്ങളും രേഖപ്പെടുത്തി. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ജര്‍മ്മന്‍ സ്റ്റേറ്റുകളായ റിനേലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റിനേ-വെസ്റ്റ്ഫാലിയ എന്നിവടങ്ങളിലാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. രണ്ടു ദിവസമായി കനത്ത മഴയും ശക്​തമായ കാറ്റും രാജ്യത്ത്​ നാശം വിതയ്ക്കുകയാണ്. പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു​. പുഴയുടെ തീരത്തുള്ള വീടുകളാണ്​ ദുരന്തത്തിനിരയായത്​. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങി. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. വെസ്ഡ്രെ നദി കവിഞ്ഞൊഴുകിയതിനെ തുടർന്ന് കിഴക്കൻ ബെൽജിയൻ പട്ടണമായ പെപിൻസ്റ്ററിൽ പത്തോളം വീടുകൾ തകർന്നു. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു.

പ്രളയത്തില്‍ ജീവൻ നഷ്ടപെട്ടവര്‍ക്ക് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കാണാതായവരെ കണ്ടെത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സമുദ്രനിരപ്പിന് താഴെയായ നെതര്‍ലന്‍ഡിലും പ്രളയം ബാധിച്ചു. 10000ത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴ ഫ്രാൻസ്, ലക്സംബർഗ് എന്നിവിടങ്ങളിലും വ്യാപിച്ചു. 2002 ലെ വെള്ളപ്പൊക്കത്തിൽ കിഴക്കൻ ജർമ്മനിയിൽ 21 പേരും മധ്യ യൂറോപ്യൻ മേഖലയിൽ നൂറിലധികം പേരും മരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ട് ഫുട്ബോൾ ടീം സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിന്റെ മ്യൂറൽ ചിത്രത്തെ തകർക്കുന്ന തരത്തിൽ നടത്തിയ ചുവരെഴുത്തിൽ വംശീയ അധിക്ഷേപം ഒന്നും തന്നെ ഇല്ലെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ പോലീസ്. എന്നിരുന്നാൽ തന്നെയും അന്വേഷണം ശരിയായ രീതിയിൽ തന്നെ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇറ്റലിയുമായി നടന്ന യൂറോ കപ്പ് മത്സരത്തിൽ, മാർക്കസ് പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ചിത്രത്തെ ഇത്തരത്തിൽ അധിക്ഷേപിച്ചത്. ഇതേത്തുടർന്ന് നിരവധി ആരാധകർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. മാർക്കസിനോടൊപ്പം തന്നെ, ടീമിലെ കറുത്തവർഗക്കാരായ ജാഡൺ സാഞ്ചോ, ബുകായോ സക എന്നിവർക്കെതിരെയും അധിക്ഷേപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.


നീല അക്ഷരങ്ങളിൽ എഴുതിയിരുന്നത് വ്യക്തമായിരിന്നില്ലെങ്കിലും, തികച്ചും മോശമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. റാഷ്‌ഫോർഡിന്റെ ചിത്രത്തിന്റെ കേടുപാടുകൾ പരിഹരിച്ചതായും, ശക്തമായ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അറസ്റ്റുകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും തരത്തിൽ വിവരം ലഭിക്കുന്ന ജനങ്ങൾ പോലീസ് അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


റാഷ്ഫോർഡിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയകളിലും മറ്റും പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഉടൻതന്നെ കുറ്റവാളികളെ കണ്ടുപിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അടുത്തിടെ വാക്സിൻ എടുത്ത ശേഷം മരണം സംഭവിച്ച ബിബിസി ബ്രോഡ്കാസ്റ്റർ ലിസ ഷായുടെ മരണകാരണം അസ്ട്രാസെനെക വാക്‌സിന്റെ അനന്തരഫലം മൂലമാണോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന ആവശ്യമാണ് ലിസയുടെ ഭർത്താവ് ഉന്നയിച്ചിരിക്കുന്നത്. നാൽപത്തിനാലുകാരിയായ ലിസയുടെ മരണം മെയിലാണ് സംഭവിച്ചത്. ലിസയുടെ ഭർത്താവ് ഗാരെത്ത് ഈവ് ആണ് ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം അറിയിച്ചിരിക്കുന്നത്. തങ്ങൾ എടുത്ത വാക്സിൻ ഏറ്റവും മികച്ചതായിരുന്നു, എന്നാൽ അതിന് ദോഷഫലങ്ങളുണ്ട് എന്നത് അവഗണിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനോടകം തന്നെ 81 മില്യൺ ഡോസ് വാക്സിനുകൾ ജനങ്ങൾക്ക് നൽകി കഴിഞ്ഞതായും , ഇതിൽ ഭൂരിഭാഗം ആളുകൾക്കും പ്രശ്നങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഗവൺമെന്റ് വ്യക്തമാക്കി. അസ്ട്രാസെനെക വാക്സിൻ ആദ്യത്തെ ഡോസ് എടുത്തതിനുശേഷം ഒരാഴ്ചയ്ക്കകം തന്നെ ലിസയ്ക്കു തലവേദന ആരംഭിച്ചതായും, തുടർന്ന് ന്യൂകാസ്റ്റിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ലിസയെ പ്രവേശിപ്പിച്ചതായും ഗാരെത്ത് വ്യക്തമാക്കി.തുടക്കത്തിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും, പിന്നീട് അവസ്ഥ മോശമാകുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ പിന്നീട് കണ്ടെത്തി. ഇതാണ് ലിസയുടെ മരണത്തിന് പിന്നീട് കാരണമായത്.


വാക്സിൻ മൂലം ഉള്ള ത്രോംബോസിസ് എന്ന അവസ്ഥയാണ് ലിസയ്ക്ക് ഉണ്ടായതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം അനന്തരഫലങ്ങൾ വളരെ അപൂർവ്വമാണ്. താനൊരിക്കലും വാക്സിൻ നൽകുന്നതിന് എതിരല്ലെന്നും, എന്നാൽ വാക്സിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കരുതെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും ലിസയുടെ ഭർത്താവ് വ്യക്തമാക്കി.

ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രശസ്തമായ വാൽസിംഗ്ഹാം തീർത്ഥാടനം ഭക്താദരപൂർവ്വം നാളെ നടത്തപ്പെടും. ബ്രിട്ടനിൽ സീറോ മലബാർ രൂപത രൂപീകൃതമായ കാലം മുതൽ രൂപതാ അദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് വാൽസിംഗ്ഹാം തീർത്ഥാടനം നടത്തപ്പെടുന്നത്. മുൻവർഷങ്ങളിൽ തീർഥാടനത്തോടനുബന്ധിച്ച് ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന നഗരിയിലേയ്ക്ക് ഒഴുകി എത്തിയിരുന്നതെങ്കിൽ കർശനമായ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്ന ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്ക് മാത്രമാണ് അവസരമുള്ളത്. തോമസ് പാറക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ ഹേവർഹിൽ സീറോ മലബാർ കമ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ആളുകൾക്ക് മാത്രമേ തീർഥാടനത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളതിനാൽ യൂട്യൂബ്, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയ വേദികളിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന പാസ് ഇനിയും ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണമെന്നും, അഭിവന്ദ്യ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന തീർത്ഥാടനത്തിൽ രൂപതാ സമൂഹത്തിൻ്റെ മുഴുവൻ പ്രാർത്ഥന ഉണ്ടാവണമെന്നും തീർത്ഥാടന കോർഡിനേറ്ററും, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ വികാരി ജനറാളുമായ ഫാ. ജിനോ അരിക്കാട്ട് വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീർത്ഥാടന പരിപാടികളും, തിരുകർമ്മങ്ങളും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.youtube.com/WalsinghamCatholicTV

സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ജൂൺ മാസം പതിനെട്ടാം തീയതി മാഞ്ചസ്റ്ററിൽ വച്ച് മരണമടഞ്ഞ യുകെ മലയാളി നേഴ്സ് അജിത ആൻ്റണി (31) യ്ക്ക് ക്രൂ, സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ യാത്രാമൊഴി. അജിതയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു.

മുൻപ് അറിയിച്ചിരുന്നതുപോലെ ഇന്ന്  രാവിലെ 11.30 ന് (യുകെ സമയം) ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബർമിംങ്ങ്ഹാമിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അജിതയുടെ ഭൗതീക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി  സ്റ്റോക്ക് ഓൺ ട്രെന്റ് പള്ളിയിലെത്തിച്ചു. തുടർന്ന് സീറോ മലബാർ രൂപതയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ്  എട്ടുപറയിൽ ഒപ്പം റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ശുശ്രുഷകൾക്ക്  നേതൃത്വം വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. പ്രാർത്ഥനാ മധ്യേ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ അനുശോചന സന്ദേശം നൽകി. ദുഃഖാർത്ഥരായ അജിതയുടെ കുടുംബത്തെയും സഹോദരങ്ങളെയും ഒപ്പം തന്റെ ജീവന്റെ പാതിയായിരുന്ന ഭാര്യയ്ക്ക് ഒരു അന്ത്യചുംബനം പോലും നൽകാനാവാതെ ലൈവ് വീഡിയോ മാത്രം കാണാൻ വിധിക്കപ്പെട്ട ഭർത്താവ്… കോവിഡ് കാല ജീവിത സാഹചര്യങ്ങൾ… അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത രണ്ട് വയസുകാരൻ… എന്നിവരെയെല്ലാം സമർപ്പിച്ച് പ്രാർത്ഥനയിൽ ഓർത്ത് റവ.ഫാ.രഞ്ജിത്ത്..

തുടർന്ന് യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരിയുടെ നന്ദി പ്രകാശനം… തന്റെ കൂടെപ്പിറപ്പായ പ്രിയ സഹോദരിയുടെ വിയോഗത്തിൽ ദുഃഖം കടിച്ചമർത്തി പള്ളി മേടയിൽ എത്തി പറഞ്ഞു തുടങ്ങിയെങ്കിലും പലതും തൊണ്ടയിൽ കുരുങ്ങി… അജിതയുടെ മരണാന്തര ചടങ്ങിൽ ഒരുപിടി ഇംഗ്ലീഷുകാരും അപ്പോൾ പള്ളിയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇംഗ്ലീഷുകാരിൽ ഒരാൾ കടന്നു വന്ന് ആശ്വസിപ്പിക്കുന്നതോടൊപ്പം നിന്നുപോയ നന്ദി പ്രകാശനം പൂർത്തീകരിക്കുന്ന സഹപ്രവർത്തകനായ ഇംഗ്ലീഷുകാരൻ… കാണുന്നവരുടെ പോലും കണ്ണ് നിറയുന്ന കാഴ്ചകൾ.. തങ്ങൾക്ക് അറിയാത്ത ഭാഷയിൽ നടക്കുന്ന അതും ഒന്നര മണിക്കൂർ നീണ്ട ശുശ്രുഷകൾ എല്ലാം സസൂഷ്‌മം കണ്ട ഇംഗ്ലീഷുകാർക്ക് നന്ദി പറഞ്ഞ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ..

12:45 ന് ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹവുമായി ഫ്യൂണറൽ ഡയറക്ടർ ടീം  ക്രൂവിലേക്ക് പുറപ്പെട്ടു. തുടർന്ന് സെമിട്രിയിൽ സമാപന ശുശ്രൂഷകളും പൂർത്തിയാക്കി അജിതയുടെ സംസ്കാരം നടത്തപ്പെട്ടു. ജീവിച്ചിരിക്കെ കൂട്ടുകാരോട് തമാശയായി പറഞ്ഞ അജിതയുടെ വാക്കുകൾ അണുവിട തെറ്റാതെ പൂർത്തിയാവുകയായിരുന്നു… “ഞാൻ മരിക്കുമ്പോൾ എനിക്ക് തണുപ്പിൽ പുതച്ചു കിടക്കാൻ ആണ് ഇഷ്ടം എന്ന്… ” പ്രതീക്ഷകളുടെ ചിറകിൽ യുകെയിൽ പറന്നിറങ്ങിയ അജിത എന്ന മലയാളി നേഴ്സിന്റെ ശരീരം പ്രവാസി മണ്ണിൽ അലിഞ്ഞു ചേരുന്ന നിമിഷങ്ങൾ… ഒരു പിടി മലയാളികളുടെ ഹൃദയത്തിൽ മുറിപ്പാടുകൾ ഏൽപ്പിച്ചു എന്നത് നിസ് തർക്കമാണ്.

2021 ജനുവരിയിലാണ് അജിത ആൻ്റണി ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്തുള്ള ക്രൂവിലെത്തിയത്. യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക്കും ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന് അജിത യു കെ യിലേയ്ക്ക് വരാനുള്ള തയാറെടുപ്പുകളുമായി നാട്ടിൽ തുടരുകയായിരുന്നു.

അജിതയ്ക്ക് കോറോണ വൈറസ് എവിടെ വച്ച് കിട്ടിയെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവില്ല. നാട്ടിൽ നിന്നും യുകെയിൽ എത്തി രണ്ടാഴ്ചയ്ക്കുള്ളിൽ അജിതയെ രോഗം ബാധിച്ചിരുന്നു. അജിതയുടെ അസുഖം കൂടുതലായതിനാൽ ആദ്യം ക്രൂവിലെ ലീറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച് എക്മോ മെഷീന്റെ സഹായത്താൽ തുടർചികിത്സ… അജിത കോവിഡ് മുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ കൊറോണയേൽപ്പിച്ച പ്രഹരം വലുതായിരുന്നു. പിന്നീട് പലപ്പോഴും സൂം വീഡിയോ വഴി നാട്ടിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ കണ്ണീർ പൊഴിക്കുന്ന ഒരു അജിതയുടെ ചിത്രം ചികിൽസിച്ചിരുന്ന നേഴ്‌സുമാരുടെ ഹൃദയം പിളർക്കുന്ന വേദനയായി…

അജിത ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു.  ഏകദേശം അഞ്ച് മാസക്കാലം  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് നിര്യാതയാവുന്നത്.

എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്. ഏക മകൻ ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസി ആൻ്റണിയുടെയും മകളാണ് അജിത.. ഗൾഫിൽ ഉള്ള ഒരു സഹോദരനും യുകെയിൽ നേഴ്‌സായ ഒരു സഹോദരിയുമാണ് അജിതയ്ക്കുള്ളത്.

വീഡിയോ കാണാം

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാൽസാലിനടുത്തുള്ള കനാലിൽ കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻവഴിത്തിരിവ്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മെയ് 20 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാൽസാലിനടുത്തുള്ള റഫ് വുഡ് കൺട്രി പാർക്കിൽ ഒരു യാത്രക്കാരനാണ് കുട്ടിയുടെ മൃതദേഹം കണ്ടത് . നവജാത ശിശു നാലു ദിവസത്തോളം വെള്ളത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരം തരുന്നവർക്ക് ക്രൈം സ്റ്റോപ്പേഴ്സ് എന്ന സ്വതന്ത്ര ഏജൻസി 5000 പൗണ്ട് വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം വളരെ ദുഃഖകരവും ഞെട്ടിക്കുന്നതും ആണെന്ന് ക്രൈം സ്റ്റോപ്പേഴ്സിൻ്റെ ഡയറക്ടർ മിക് ഡൂത്തി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved