ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് യോർക്ക് ക്ഷെയർ: രക്തസ്രാവവും ഛർദ്ദിയും വകവയ്ക്കാതെ ഡോക്ടർമാർ തിരികെ വീട്ടിലേക്ക് അയച്ച ഗർഭിണിയായ യുവതിയ്ക്ക് കുഞ്ഞിനെ നഷ്ടമായി. 2020 ഓഗസ്റ്റ് 16 ന് പിൻഡർഫീൽഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ റിബേക്ക മൾഡൗണിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 40 ആഴ്ച ഗർഭിണിയായ റിബേക്കയുടെ ആരോഗ്യനില പരിശോധിച്ച ശേഷം വേദനസംഹാരികളുമായി അവളെ വീട്ടിലേക്ക് അയച്ചു. എന്നാൽ വലിയ വേദന അനുഭവപ്പെടാൻ തുടങ്ങിയ അതേ ദിവസം തന്നെ തിരിച്ചെത്തേണ്ടിവന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒന്നരമണിക്കൂറിനുശേഷം കുഞ്ഞിന്റെ ചലനങ്ങളെക്കുറിച്ച് ആശങ്കാകുലയാണെന്ന് അവൾ അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം, ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനായി ഒരു അൾട്രാസൗണ്ട് നടത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടുവെന്ന് അറിയുന്നത്.
ബ്രാഡ്‌ഫോർഡിലെ ഓകെൻഷോയിൽ നിന്നുള്ള റിബേക്കയും തോമസ് മൾഡൗണിയും കുഞ്ഞിനെ നഷ്ടപെട്ട ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഡോക്ടർമാരുടെ അനാസ്ഥ മൂലം ഭൂമിയിലേക്ക് പിറന്ന് വീഴേണ്ട കുഞ്ഞ് മരണത്തിലേക്ക് യാത്രയായതിന്റെ നിരാശയിലാണ് അവർ. “എന്നെ രണ്ടാം തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അപകടസാധ്യത കുറവാണെന്നു ഡോക്ടർമാർ വിലയിരുത്തി. തിയോയുടെ ചലനങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചപ്പോൾ ശ്രദ്ധിച്ചില്ല. എന്റെ കുഞ്ഞ് ദുരിതത്തിലായിരിക്കുമ്പോൾ ഞാൻ ഒരു വെയിറ്റിംഗ് ലിസ്റ്റിൽ കുടുങ്ങിപ്പോയി.” റിബേക്ക വെളിപ്പെടുത്തി. നഷ്ടപെട്ട പെൺകുഞ്ഞിന് തിയോഡോറ എന്ന് പേര് നൽകിയിരിക്കുകയാണ് മാതാപിതാക്കൾ.
വെസ്റ്റ് യോർക്ക് ക്ഷെയറിലെ വേക്ക്ഫീൽഡിലെ പിൻഡർഫീൽഡ്സ് ആശുപത്രിയിലാണ് റിബേക്കയെ പ്രവേശിപ്പിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധനാ റിപ്പോർട്ടിൽ മരണകാരണം അക്യൂട്ട് കോറിയോ അമ്നിയോട്ടിസിസ് ആണ്. ഇത് കുഞ്ഞിന് ചുറ്റുമുള്ള ചർമ്മത്തെ ബാധിക്കുന്ന ബാക്ടീരിയ അണുബാധയാണ്. കുഞ്ഞിന്റെ മരണത്തെത്തുടർന്ന്, റിബേക്കയും തോമസും ഇർവിൻ മിച്ചലിലെ മെഡിക്കൽ നെഗ്ലജൻസ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. എൻഎച്ച്‌എസ് പ്രമേയത്തിലൂടെ, ട്രസ്റ്റ് ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. പിൻഡർഫീൽഡിന്റെ പ്രസവ വിഭാഗത്തിൽ റിബേക്കയ്ക്ക് നൽകിയ പരിചരണവുമായി ബന്ധപ്പെട്ട് പരാജയങ്ങളുണ്ടെന്ന് തെളിഞ്ഞു. ട്രസ്റ്റ് റിബേക്കയ്ക്ക് ക്ഷമാപണം അയച്ചു. കുടുംബത്തിനായി ഒരു ഒത്തുതീർപ്പിലെത്താൻ കക്ഷികൾ ശ്രമിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയയുടെ മരണം ലോകമെങ്ങുമുള്ള മലയാളി പൊതു സമൂഹത്തിൽ സ്ത്രീധനത്തിനെതിരെ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തെ വാർത്ത ആക്കിയിരിക്കുകയാണ് ബിബിസി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ സ്ത്രീധനസമ്പ്രദായം എല്ലാ സ്ഥലങ്ങളിലും സമുദായങ്ങളിലും നിലനിൽക്കുന്ന ഏർപ്പാട് ആണെന്നാണ് ലോക ബാങ്കിൻറെ പ്രധാന കണ്ടെത്തൽ. 1960 നും 2008 നും ഇടയിൽ ഇന്ത്യയിൽ നടന്ന 40000 ത്തോളം വിവാഹങ്ങൾ പരിശോധിച്ചാണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1961 മുതൽ സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധമാണ്. എന്നാലും 90% വിവാഹങ്ങളിലും സ്ത്രീധനം നൽകിയതായാണ് കണ്ടെത്തൽ.
സാമൂഹിക തിന്മ എന്ന് വിശേഷിപ്പിക്കുമ്പോഴും സ്ത്രീധന സമ്പ്രദായം കൂടുതൽ ശക്തി പ്രാപിക്കുകയാണ് . വിവാഹശേഷം ഗാർഹിക പീഡനത്തിനും മരണത്തിനും വരെ ഇടയാക്കുന്നതിൻെറ മുഖ്യകാരണം സ്ത്രീധനമാണെന്നാണ് ഗവേഷണം ചൂണ്ടി കാണിക്കുന്നത് . ഇന്ത്യയിൽ സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണ് . ഇന്ത്യയിലെ ജനസംഖ്യയുടെ 96 ശതമാനം വരുന്ന 17 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീധന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സാമ്പത്തിക വിദഗ്ധരായ എസ് അനുക്രിതി, നിഷിത് പ്രകാശ്, സുൻഹോ ക്വോൺ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത് . ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലും സ്ത്രീധനം വ്യാപകമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും ക്രിസ്ത്യാനികളിലും സിക്കുകാരിലുമാണ് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് സ്ത്രീധനത്തിൽ വർദ്ധനവ് കാണിക്കുന്നത്.1970 മുതൽ കേരളത്തിൽ സ്ത്രീധന തുക ഗണ്യമായി ഉയർന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഏഴു പതിറ്റാണ്ടിന്റെ പൊതുസേവനത്തിനും കോവിഡിനെ സധൈര്യം നേരിടുന്നതിനുമുള്ള ആദരമെന്നോണം എൻഎച്ച്‌എസിന് ജോർജ്ജ് ക്രോസ് സമ്മാനിച്ച് രാജ്ഞി. എല്ലാ എൻ എച്ച് എസ് സ്റ്റാഫുകൾക്കും കോവിഡ് മുൻനിര പോരാളികൾക്കും മെഡൽ സമ്മാനിക്കും. ഉദ്യോഗസ്ഥർ കാണിച്ച ധൈര്യം, അനുകമ്പ, അർപ്പണബോധം എന്നിവയെ പ്രശംസിക്കുകയും സംഘടനയോട് നന്ദി അറിയിക്കുകയും ചെയ്തു. പകർച്ചവ്യാധിയുടെ സമയത്ത് മുൻനിര തൊഴിലാളികൾ പ്രകടിപ്പിച്ച ധീരതയെക്കുറിച്ച് വിൻഡ്‌സർ കാസിൽ ഹെഡ് പേപ്പറിൽ രാജ്ഞി വിശദമായി എഴുതിയിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ഗാലൻട്രി മെഡൽ എല്ലാ എൻ എച്ച് എസ് സ്റ്റാഫുകൾക്കും നൽകുമെന്ന് രാജ്ഞി അറിയിച്ചു. “നന്ദിയുള്ള ഒരു രാജ്യത്തിന് വേണ്ടി ഞാൻ വളരെ സന്തോഷത്തോടെയാണ് യുണൈറ്റഡ് കിംഗ് ഡത്തിലെ ദേശീയ ആരോഗ്യ സേവനങ്ങൾക്ക് ജോർജ്ജ് ക്രോസ് സമ്മാനിക്കുന്നത്. ഈ അവാർഡ് നാല് രാജ്യങ്ങളിലെയും എല്ലാ വിഭാഗത്തിലുമുള്ള എൻഎച്ച്‌എസ് ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്.” രാജ്ഞി എഴുതി.
“ഏഴ് പതിറ്റാണ്ടിലേറെയായി, പ്രത്യേകിച്ചും ഈ കാലത്ത്, നിങ്ങൾ നമ്മുടെ രാജ്യത്തെ ജനങ്ങളെ ധൈര്യത്തോടും അനുകമ്പയോടും അർപ്പണബോധത്തോടും കൂടി പിന്തുണച്ചിട്ടുണ്ട്. പൊതുസേവനത്തിന്റെ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് ഞങ്ങളുടെ നന്ദിയും ഹൃദയംഗമമായ അഭിനന്ദനവും ഉണ്ട്.” രാജ്ഞിയുടെ ഈ സന്ദേശം വിലമതിക്കാനാവാത്ത എൻ എച്ച് എസ് സേവങ്ങൾക്കുള്ള അംഗീകാരമാണ്. ജോർജ്ജ് ക്രോസ് കമ്മിറ്റിയുടെയും പ്രധാനമന്ത്രിയുടെയും ഉപദേശപ്രകാരമാണ് രാജ്ഞി ജോർജ്ജ് ക്രോസ് നൽകുന്നത്. അവാർഡ് നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. 1940 സെപ്റ്റംബർ 24 ന് ജോർജ്ജ് ആറാമൻ രാജാവാണ് ജോർജ്ജ് ക്രോസ് സ്ഥാപിച്ചത്. ധീരതയ്ക്കുള്ള അവാർഡ് ആണിത്.
സ്വന്തം ജീവിൻ പണയപ്പെടുത്തിയാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എൻഎച്ച്‌എസ് സ്റ്റാഫുകൾ മുന്നിട്ടിറങ്ങിയത്. നൂറുകണക്കിന് പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. പലരും ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ഈ ബുദ്ധിമുട്ട് പലരെയും മാനസികമായും ശാരീരികമായും ബാധിച്ചു. 79 ദശലക്ഷം കുത്തിവയ്പ്പുകൾ നൽകാനും 405,000 കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ ചികിത്സ നൽകാനും മുൻനിരയിൽ പ്രയത്നിച്ച എൻ എച്ച് എസ് പോരാളികൾക്കല്ലാതെ മാറ്റാർക്കാണ് ഈ രോഗപ്രതിസന്ധിയുടെ കാലത്ത് ധീരതയ്ക്കുള്ള അംഗീകാരം നൽകുക.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ഈസ്റ്റ് യോർക്ക് ഷെയറിലെ ഡ്രിഫീൽഡിൽ രണ്ടു പോൾട്രി ഫാമുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഏകദേശം അമ്പതിനായിരത്തോളം കോഴികൾ ചത്തൊടുങ്ങി. വെള്ളിയാഴ്ച ഉണ്ടായ തീ നിരവധി അഗ്നിശമനസേനാംഗങ്ങളുടെ പരിശ്രമത്തിലാണ് അണയ്ക്കുവാൻ സാധിച്ചത്. തീ അണച്ചതിനു ശേഷവും ഹംബർസൈഡ് ഫയർ ആൻഡ് റെസ്ക്യു ടീമംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തം ആണെന്നും, ഏകദേശം അമ്പതിനായിരത്തോളം കോഴികൾ ചത്തൊടുങ്ങിയതായും അഗ്നിശമനസേനാ അംഗങ്ങൾ അറിയിച്ചു. തനിയെ ഉണ്ടായ തീപിടുത്തം ആണെന്നും, ബാഹ്യ കാരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെ തീ അണച്ചു എങ്കിലും, വീണ്ടും സംഭവസ്ഥലത്ത് തങ്ങൾ നിരീക്ഷണം നടത്തിയതായി ഹംബർസൈഡ് ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ അറിയിച്ചു. വലിയ തോതിലുള്ള തീപിടുത്തം ആണ് ഉണ്ടായതെന്ന് പ്രദേശവാസികളും അറിയിച്ചു. ഫെയ് സ്ബുക്കിൽ പങ്കുവെച്ച ഡ്രോൺ ഫൂട്ടേജിലൂടെയാണ് അപകടത്തിന്റെ തോത് ജനങ്ങൾ അറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉടൻതന്നെ അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. ആദ്യം അഗ്നിശമനസേനയുടെ രണ്ടു വണ്ടികൾ മാത്രമാണ് സംഭവസ്ഥലത്ത് എത്തിയത്. എന്നാൽ പിന്നീട് അപകടത്തിന്റെ തോത് കണക്കിലെടുത്ത് ആറു വണ്ടികളാണ് രക്ഷാപ്രവർത്തനത്തിന് എത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജൂലൈ 19 ന് ശേഷം ഫെയ്സ് മാസ്കുകൾ ധരിക്കുന്നതും , സാമൂഹിക അകലം പാലിക്കുന്നതും ഒഴിവാക്കാനുള്ള പ്രഖ്യാപനം ഇന്ന് പ്രധാനമന്ത്രി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ നിലവിലുള്ള നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ ഒഴിവാക്കും. എന്നാൽ ഈ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. പൂർണമായി ഇളവുകൾ നൽകുന്നത് രോഗം വർധിക്കാനുള്ള സാധ്യത ഉണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തും.
ഇതോടൊപ്പം തന്നെ പുതിയതായി ചാർജ് എടുത്ത ആരോഗ്യ സെക്രട്ടറി, സാജിദ് ജാവേദിന്റെ അഭിപ്രായങ്ങളും പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. ഈ രോഗത്തെ പൂർണമായും ഒഴിവാക്കാനാവില്ലെന്നും,അതിനാൽ തന്നെ ഈ രോഗത്തോട് പൊരുത്തപ്പെട്ട് ജീവിക്കാനാണ് ജനങ്ങൾ ശ്രമിക്കേണ്ടതെന്നും കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നൈറ്റ് ക്ലബ്ബുകളും മറ്റും തുറക്കാനുള്ള അനുമതി ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തീരുമാനങ്ങൾ ശാസ്ത്രജ്ഞരെയും ആരോഗ്യ വിദഗ്ധരേയും ആശങ്കയിലാഴ്ത്തി യിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തിൽ ഉള്ള അതൃപ്തി നിരവധി പേർ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ വാക്‌സിനേഷൻ മരണനിരക്ക് ക്രമാതീതമായി കുറയ്ക്കുവാൻ സഹായിച്ചിട്ടുണ്ട് എന്നാണ് മന്ത്രിമാരുടെ നിഗമനം. ഏകദേശം 78 മില്യൺ ഡോസ് വാക്സിനുകൾ ഇതിനോടകംതന്നെ യുകെയിൽ വിതരണം ചെയ്തു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യു കെയിലെ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇളവുകൾ നൽകിയതിനു ശേഷമുള്ള കുറച്ചു ദിവസങ്ങളിലും ഇതു തന്നെ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- യു കെയിലെ പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺ ഗ്രൂപ്പ്, യുഎസ് കമ്പനിയായ ഫോർട്ടസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന് വിൽക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. 6.3 ബില്യൺ പൗണ്ടിന് മജെസ്റ്റിക് വൈൻ ഉടമസ്ഥർ തന്നെയാണ് മോറിസൺ ഗ്രൂപ്പും വാങ്ങുന്നത്. കഴിഞ്ഞവർഷം മറ്റൊരു കമ്പനി ഓഫർ ചെയ്ത 5.5 ബില്യൺ പൗണ്ടിന്റെ ഡീൽ മോറിസൺ ഗ്രൂപ്പ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന തുക ന്യായമാണെന്നും, പുതിയ ഉടമസ്ഥർക്ക് കീഴിൽ മോറിസൺ ഗ്രൂപ്പ് കൂടുതൽ ശോഭിക്കുമെന്നും ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ വ്യക്തമാക്കി. ഏകദേശം അഞ്ഞൂറോളം ഷോപ്പുകൾ ആണ് മോറിസൺ ഗ്രൂപ്പിന് കീഴിൽ ഉള്ളത്. ഇതിലായി ഏകദേശം 110,000 ത്തോളം സ്റ്റാഫുകൾ ആണ് ജോലി ചെയ്യുന്നത്.
കോവിഡ് കാലഘട്ടത്തിലും മോറിസൺ ഗ്രൂപ്പിന് നല്ല രീതിയിൽ തന്നെ വളർച്ച ഉണ്ടായിരുന്നതായി ഹിഗ്ഗിൻസൺ വ്യക്തമാക്കി. അതിനാൽ തന്നെയാണ് ഇപ്പോൾ ഇത്തരം ഒരു ഡീലിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സൂപ്പർമാർക്കറ്റ് ശൃംഖല വളരെ നല്ല രീതിയിൽ തന്നെ കൊണ്ടുപോകാൻ സാധിക്കും എന്ന് ഫോർട്ട്സ് ഗ്രൂപ്പ് മാനേജിങ് പാർട്ണർ ജോഷുവ പാക്ക് അറിയിച്ചു. ഫോർട്ട്സ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകുന്നത് കാനഡ പെൻഷൻ പ്ലാനും, കൊച്ച് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻസും ചേർന്നാണ്. യുകെയിലേക്ക് പുതിയ ബിസിനസ് ഇൻവെസ്റ്റ്‌മെന്റുകളെ സ്വാഗതം ചെയ്യുന്നതായും, അതോടൊപ്പം തന്നെ ജീവനക്കാരുടെ സുരക്ഷയും സർക്കാർ ഉറപ്പാക്കുമെന്ന് ഗവൺമെന്റ് വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹരിത വിപ്ലവത്തിന്റെ ഭാഗമായി കാർ, ഗ്യാസ് ബില്ലുകൾ പ്രതിവർഷം നൂറു പൗണ്ടോളം വർദ്ധി പ്പിക്കുമെന്ന് സർക്കാർ. 2050ഓടെ കാർബൺ ഉദ്വമനം ഇല്ലാതാക്കാനായി ക്യാബിനറ്റ് മന്ത്രിമാർ ചേർന്ന് മുന്നോട്ടു കൊണ്ടുവന്ന പദ്ധതിയാണ് അടുത്ത വർഷം മുതൽ നടപ്പിലാകാൻ പോകുന്നത്. സർക്കാരിന്റെ കാർബൺ റിഡക്ഷൻ സ്കീം പ്രകാരം പെട്രോൾ കാർ ഓടിക്കുന്നതിനുള്ള ശരാശരി ചെലവ് പ്രതിവർഷം 100 പൗണ്ടിൽ കൂടുതൽ വർദ്ധിക്കും. അതേസമയം ശരാശരി ഗ്യാസ് ബിൽ 170 പൗണ്ട് വരെ ഉയരും. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടുത്ത ആഴ്ച ചാൻസലർ റിഷി സുനക്, ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൃഷിസ്ഥലങ്ങളിലേക്കും ഈയൊരു പദ്ധതി വ്യാപിപ്പിക്കാൻ മന്ത്രിമാർ ആലോചിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് അതിനെ എതിർത്തു.
നവംബറിൽ ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന സിഒപി 26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുമ്പായി കാർബൺ എമിഷൻ ട്രേഡിംഗ് പദ്ധതിയുടെ കൂടിയാലോചന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങൾ ചൂടാകുന്നത് മൂലമുണ്ടാകുന്ന ഉദ്വമനവും പെട്രോൾ, ഡീസൽ വാഹനങ്ങൾ വഴി ഉണ്ടാകുന്ന ഉദ്വമനവും പരിഹരിക്കുന്നതിനായി പദ്ധതി വിപുലീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഊർജ്ജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ചാൻസലർ ഋഷി സുനക് 15 ബില്യൺ പൗണ്ടിന്റെ ഗ്രീൻ സേവിംഗ്സ് ബോണ്ടുകൾ വിതരണം ചെയ്യും. ലണ്ടനിലെ മാൻഷൻ ഹൗസിൽ നടത്തുന്ന പ്രസംഗത്തിൽ ചാൻസലർ പുതിയ ബോണ്ടുകൾ പ്രഖ്യാപിക്കും. പുതിയ സൗരോർജ്ജ സംരംഭങ്ങളിലും കാറ്റാടിപ്പാടങ്ങളിലും നിക്ഷേപം നടത്താൻ ആളുകളെ അനുവദിക്കുന്നതാണ് ഈ പദ്ധതി. 7 ബില്യൺ പൗണ്ട് വിലമതിക്കുന്ന ആദ്യ ബോണ്ട് ഈ വർഷം സെപ്റ്റംബറിൽ ഇഷ്യു ചെയ്യുമെന്നാണ് റിപ്പോർട്ട്. 2050 ഓടെ നെറ്റ്-സീറോ എമിഷൻ ലക്ഷ്യമിട്ടാണ് ബോറിസ് ജോൺസൻ സർക്കാർ ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കിടയിൽ ആകസ്‌മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യൻെറ (45) വേർപാടിൻെറ ഞെട്ടലിലാണ് മാഞ്ചസ്റ്റർ മലയാളികൾ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ സുമിത്ത് മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.
പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൻെറ ഒരുക്കങ്ങളിലൊക്കെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യൻെറ വേർപാടിൻെറ വേദനയിലാണ് ഇന്നലെ തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുനാൾ ആഘോഷങ്ങളുടെ മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമിത്ത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു.
സുമിത്തിൻറെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സുജിത് തോമസ്
കോഴി റോസ്റ്റ് (വലിയമ്മച്ചിയുടെ രീതിയിൽ )
കോഴി ഒന്നര കിലോ ഇടത്തരം കഷണങ്ങളായി മുറിച്ചത്
കറുവാപ്പട്ട -ഒരിഞ്ച്,
ഗ്രാമ്പൂ -മൂന്ന് നാലെണ്ണം
ഏലയ്ക്ക -മൂന്നെണ്ണം
കുരുമുളക്- ഒന്നര ടീസ്പൂൺ
മല്ലി വറുത്ത് പൊടിച്ചത്- ഒന്നര ടേബിൾസ്പൂൺ
മുളക് വറുത്തു പൊടിച്ചത്- രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് -ഒന്നര രണ്ടു ടേബിൾസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കൊച്ചുള്ളി പിളർന്നത്- ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
വറ്റൽമുളക് മഞ്ഞൾ കുരുമുളക് കറുവ ഗ്രാമ്പൂ ഏലയ്ക്കാ വെളുത്തുള്ളി ഇഞ്ചി കുറച്ചു കൂടുതൽ ഉപ്പ് ഇവയെല്ലാം നന്നായി അരയ്ക്കുക പകുതി അരപ്പ് മാറ്റി ബാക്കി പകുതിയോളം ഇറച്ചിയിൽ തിരുമ്മിപ്പിടിപ്പിക്കുക. ഇറച്ചി കുറച്ചു വെള്ളം ചേർത്ത് അടുപ്പിൽ വച്ച് വേവിക്കുക. വെന്തുകഴിയുമ്പോൾ വെള്ളത്തോടൊപ്പം ഉപ്പ് നോക്കി വാങ്ങുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ഉരുളക്കിഴങ്ങ് വട്ടത്തിൽ വറുത്തുകോരുക. തുളയുള്ള സ്പൂണിൽ ഇറച്ചി ഇളക്കിയെടുത്ത് മാറ്റി വറുത്തുകോരുക. ബാക്കിയുള്ള എണ്ണയിൽ നിന്നും കുറച്ചെണ്ണം എടുത്തു മാറ്റി നേരത്തെ മാറ്റി വെച്ചിരിക്കുന്ന പകുതി അരപ്പ് എടുത്ത് മൂപ്പിക്കുക. ചിക്കൻ വെന്ത് ഗ്രേവിയും മൂപ്പിച്ച് മസാലയും ചേർത്ത് ഇളക്കി അതിലേക്ക് ഇറച്ചി ചേർത്ത് മേലെ ഉരുളക്കിഴങ്ങും വറുത്ത സവാളയും ചേർത്ത് എടുക്കുക.
സുജിത് തോമസ്
ഡോ. ഐഷ വി
ലക്ഷ്മി അച്ഛാമ്മ എന്തേ കള്ളന്മാരെ തല്ലിയില്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. അതിനൊരു കാരണമുണ്ട്. ഈ സംഭവത്തിനും വളരെ മുമ്പ് ശ്രീദേവി അപ്പച്ചിയുടെ വിവാഹ നിശ്ചയത്തിന് മുമ്പൊരു ദിവസം അച്ഛൻ കല്ലടയിൽ പോയി മടങ്ങിയെത്തിയപ്പോൾ ഇരുട്ടിപ്പോയി. കല്ലടയിൽ നിന്നും തലച്ചുമടായി കുറെ സാധനങ്ങളും കൊണ്ടാണ് വരവ്. കല്ലടയിൽ നിന്നും കൊച്ചു വെളുപ്പാൻ കാലത്ത് നടക്കാൻ തുടങ്ങിയാൽ നേരം ഇരുട്ടിക്കഴിയുമ്പോൾ ചിറക്കരയിലെത്താം. അങ്ങനെ അച്ഛൻ നടന്നു വരികയായിരുന്നു. എന്തോ ശബ്ദം കേട്ട് ഉറക്കമുണർന്ന ലക്ഷ്മി അച്ഛാമ്മ ഒരു വടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. വൈദ്യുതിയില്ലാത്തതിനാൽ ഒരു മനുഷ്യനേക്കാൾ ഉയരമുള്ള എന്തോ നടന്നു വരുന്നതായി ലക്ഷ്മി അച്ചാമ്മയ്ക്ക് തോന്നി. അതിനാൽ വടിയെടുത്ത് ഒറ്റയടി. അടിച്ചു കഴിഞ്ഞാണ് അത് അച്ഛനായിരുന്നു എന്ന വിവരം ലക്ഷ്മി അച്ഛാമ്മ തിരിച്ചറിയുന്നത്. അച്ഛൻ ശ്രീദേവി അപ്പച്ചിയുടെ വിവാഹ നിശ്ചയത്തിനാവശ്യമായ കുറേ സാധനങ്ങൾ കല്ലടയിൽ നിന്നും കൊണ്ടുവന്നതായിരുന്നു.
ലക്ഷ്മി അച്ഛാമ്മ ധാരാളം നിയമ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ചിലതിൽ വിജയത്തിന്റെ മധുരം നുകരാൻ കഴിഞ്ഞിട്ടുണ്ട്. ചിലതിൽ പരാജയത്തിന്റെ കയ്പു നീരും നുണയേണ്ടി വന്നിട്ടുണ്ട്. വിജയിച്ചതിൽ ഒന്ന് സിങ്കപ്പൂരിലായിരുന്ന മരിച്ചുപോയ മകന്റെ സ്വത്തിൽ നിന്നും ജീവനാംശം ലഭിക്കേണ്ട കേസായിരുന്നു. പിൽക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ മരിച്ചതിന് ശേഷമുള്ള കേസിൽ പ്രീസിഡൻസ് ആയത് ഈ കേസിന്റെ വിധിയാണ്.
കൊച്ചുമക്കളുടെ പഠന കാര്യത്തിലും അവരവരാൽ കഴിയുന്ന ജോലി ചെയ്ത് സ്വന്തം കാലിൽ നിർത്താൻ ലക്ഷ്മി അച്ഛാമ്മ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി ബന്ധുക്കളുടെ വിവിധ സ്ഥാപനങ്ങളിൽ കൊച്ചുമക്കൾക്ക് ജോലി തരപ്പെടുത്തി കൊടുത്തിരുന്നു.
ജനുവരി 19 ലക്ഷ്മി അച്ഛാ’മ്മയുടെ മകന്റെ ശ്രാദ്ധ ദിവസമായിരുന്നു. എല്ലാ വർഷവും ആ ദിവസം ശ്രാദ്ധമാചരിക്കാൻ ലക്ഷ്മി അച്ഛാമ്മ പ്രത്യകം ശ്രദ്ധിച്ചിരുന്നു. ആ ദിവസം ബന്ധുമിത്രാദികളായി ധാരാളം പേർ ആ വീട്ടിൽ എത്തിയിരുന്നു
മറ്റൊന്ന് ലക്ഷ്മി അച്ഛാമ്മ ധാരാളം പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നു എന്നതാണ്. അതിന്റെ പങ്ക് പൊതിഞ്ഞ് മടിക്കുത്തിൽ വച്ച് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടുത്തരിക ലക്ഷ്മി അച്ഛാമ്മയുടെ പതിവായിരുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.