അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ 56 വയസുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഓക്സ്ഫോർഡ്-അസ്ട്രസെനെക കൊറോണ വൈറസിൻെറ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ ഏപ്രിലിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികത്സ തേടിയതും സെന്റ് തോമസ് ഹോസ്പിറ്റലിൽ ആയിരുന്നു. ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഓക്സ്ഫോർഡ് വാക്സിൻ വിതരണം താൽക്കാലികമായി നിർത്തി വച്ചിരുന്നു. പക്ഷേ ഓക്സ്ഫോർഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണെന്ന് ലോകാരോഗ്യസംഘടനയും യൂറോപ്യൻ മെഡിസിൻ റഗുലേറ്ററും പറഞ്ഞതിനെത്തുടർന്ന് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ച സംഭവം ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു. ഈ അവസരത്തിൽ ജനങ്ങളോട് തോൾചേർന്ന് പ്രധാനമന്ത്രി ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചത് രാജ്യത്ത് വാക്സിൻ വിതരണം ത്വരിതഗതിയിൽ ആക്കാനും ജനങ്ങളുടെ അനാവശ്യ ആശങ്കകളും അകറ്റാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എനിക്ക് ഓക്സ്ഫോർഡ് അസ്ട്രസെനെക്ക വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചു. ഇതിന് സഹായിച്ച ശാസ്ത്രജ്ഞർക്കും, എൻഎച്ച്എസ് സ്റ്റാഫുകൾക്കും, സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നലത്തെ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. ഇന്നലെ മാത്രം 660,276 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായത്. ഇതിൽ 132,016 പേർക്ക് രണ്ടാംഡോസും 520,260 പേർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ആണ് നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമം മൂലമാണ് ഈ നാഴികക്കല്ല് പിന്നിടാനായത് എന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
ബ്രിട്ടനിൽ ഏകദേശം 26.2 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭ്യമായി കഴിഞ്ഞു. ഇതിനിടെ ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലുള്ള അനശ്ചിതത്വം കാരണം അടുത്തമാസം വാക്സിൻ വിതരണം താളംതെറ്റിയേക്കുമെന്നുള്ള ആശങ്കൾ പരക്കെ ശക്തമാണ്. വാക്‌സിൻ ലഭ്യതയിലെ അനശ്ചിതത്വം പരിഹരിക്കാനായി ബ്രിട്ടനും ഇന്ത്യയും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്‌സിൻ ലഭ്യതയിൽ കുറവ് നേരിട്ടാൽ അടുത്തമാസം പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കേണ്ടിയിരുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യയിൽ നിന്നുള്ള വാക്സീൻ കയറ്റുമതിയിൽ വിലക്ക് ഏർപ്പെടുത്തിയതോടെ യുകെയിലെ വാക്സിനേഷൻ പദ്ധതി കൂടുതൽ ആശങ്കയിലേയ്ക്ക്. ഹൗസ് ഓഫ് കോമൺസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, പ്രധാനമന്ത്രി ആംഗ്ലോ-ഇന്ത്യൻ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി അടുത്ത മാസം ഞാൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. വാക്സിൻ കയറ്റുമതിയിൽ നിലനിൽക്കുന്ന ആശയകുഴപ്പം പരിഹരിക്കാനായി ഇന്ത്യയുമായി രഹസ്യ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിർമിച്ച അസ്ട്രാസെനക്കാ വാക്സീന്റെ അഞ്ചു മില്യൺ ഡോസുകളുടെ കയറ്റുമതി വൈകുന്നത് അടുത്ത മാസത്തെ വാക്സിനേഷന്റെ വേഗത കുറയ്ക്കും. വാക്സിനേഷൻ കയറ്റുമതി തടയാനുള്ള മോദി സർക്കാരിന്റെ തീരുമാനം ബോറിസ് ജോൺസന് കൂടുതൽ തലവേദന സൃഷ്ടിക്കും.
രാജ്യത്തെ കാർഷിക പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകരോടുള്ള പെരുമാറ്റത്തിനെതിരെ ലേബർ, ലിബറൽ ഡെമോക്രാറ്റ്, സ്കോട്ടിഷ് നാഷണൽ പാർട്ടി എംപിമാർ ഇന്ത്യൻ സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് മോദി ഇതിനകം ബ്രിട്ടനുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി യുകെ മാർച്ച് രണ്ടിന് കരാർ പ്രഖ്യാപിച്ചെങ്കിലും വിതരണം സുഗമമായി നടക്കുന്നില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് അദാർ പൂനവല്ല മുന്നറിയിപ്പ് നൽകിയിരുന്നു. യുകെയ്ക്ക് ബാക്കി ഡോസ് എപ്പോൾ നൽകണമെന്നത് ഇന്ത്യയുടെ തീരുമാനത്തെ ആശ്രയിച്ചാണെന്ന് പൂനവല്ല വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യങ്ങൾ ഉയരുമ്പോൾ മറ്റു രാജ്യങ്ങൾ വാക്സിനായി കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.
നരേന്ദ്ര മോദി പ്രധാനവാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് സൈറ്റുകൾ അടച്ചുപൂട്ടുക, പ്രതിഷേധക്കാരെയും അനുഭാവികളെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്യുക, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിക്കുക എന്നിവയാണ് സർക്കാർ കൈകൊണ്ട മാർഗങ്ങൾ. പ്രതിഷേധിക്കുന്ന നിരവധി കർഷകർ സിഖ്, മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണെന്ന വസ്തുത മോദിയുടെ രാഷ്ട്രീയ അജണ്ടയുടെ കാപട്യത്തെ തുറന്നിടുന്നു. പ്രതിഷേധക്കാർക്കും അവരുടെ അനുയായികൾക്കുമെതിരായ കനത്ത തന്ത്രങ്ങൾ മോദിയുടെ ഭരണരീതിയുടെ മുഖമുദ്രയാണ്. 110,000 കാണികൾക്ക് ഒരേസമയം പ്രവേശിക്കാൻ കഴിയുന്ന അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലാണ്. ഇവിടെ വച്ചാണ് ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരവും നടക്കുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യത്തിൽ വിദേശ രാജ്യങ്ങളെ അവഹേളിക്കുന്ന രീതിയിലുള്ള പ്രധാനമന്ത്രിയുടെ നടപടികൾ തീർത്തും അപകടകരമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓരോ പ്രവാസി മലയാളിയും ശ്രദ്ധിക്കേണ്ട കാര്യമാണിത്. എങ്ങനെയാണ് ഒ സി ഐ കാർഡ് പുതുക്കേണ്ടതെന്നും അതിനുള്ള നടപടികൾ എന്തൊക്കെ ആണെന്നുമുള്ള സംശയങ്ങൾ ഇപ്പോഴും പലരിലും ഉണ്ട്. അതിനാൽ വിശദമായി തന്നെ പരിശോധിക്കാം. https://ociservices.gov.in/ പ്രവേശിച്ച ശേഷം ഒ സി ഐ സേവനങ്ങൾ തിരഞ്ഞെടുക്കുക. നിലവിൽ ഒ സി ഐ കാർഡ് ഉള്ളവർക്ക് മാത്രമാണ് ഈയൊരു സേവനം ലഭ്യമാകുക. പുതിയ പാസ്പോർട്ട് ഒ സി ഐയുമായി ലിങ്ക് ചെയ്യുക, പേരിൽ മാറ്റം വന്നാൽ അത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകന്റെ ഫോട്ടോ (200*200 സൈസിൽ), ഒപ്പ് എന്നിവയും പാസ്പോർട്ടിന്റെ കോപ്പി, വിവാഹ സർട്ടിഫിക്കറ്റ് കോപ്പി എന്നിവയും പിഡിഎഫ് ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. തുടർന്നുള്ള വിവരങ്ങൾ വിശദമായി വായിച്ച ശേഷം മാത്രം തുടരാൻ ശ്രദ്ധിക്കുക. ഒസിഐ പുതുക്കൽ ആണെങ്കിൽ ആ ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് വെരിഫിക്കേഷനു വേണ്ടി പാസ്പോർട്ട് നമ്പർ, ജനനതീയതി, മാതാവിന്റെ പേര് എന്നിവ നൽകുക. എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യമെന്ന് തിരഞ്ഞെടുത്ത ശേഷം വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇതോടെ പാർട്ട് എ പൂർണമാകും. ഇതിന് മുമ്പ് തന്നെ ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് തയ്യാറാക്കി വയ്ക്കേണ്ടതാണ്. കൃത്യമായ രീതിയിൽ ആവണം അപ്‌ലോഡ് ചെയ്യേണ്ടത്. ഇതോടെ ഒരു താത്കാലിക ഒ സി ഐ നമ്പർ ലഭിക്കും. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം പാർട്ട് ബിയിലേക്ക് കടക്കാവുന്നതാണ്.
പാർട്ട് ബിയിൽ പ്രധാനമായും പൗരാവകാശ വിവരങ്ങൾ ആണ് ചോദിക്കുന്നത്. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ എല്ലാം നൽകിയ ശേഷം കൃത്യമാണെന്ന് ഉറപ്പാക്കുക. വിവരങ്ങൾ കൃത്യമാണെങ്കിൽ സബ്‌മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് സമർപ്പിക്കാവുന്നതാണ്. ഇപ്പോഴത്തെ പാസ്പോർട്ട്, എംപ്ലോയ്മെന്റ് ലെറ്റർ, വിവാഹ സർട്ടിഫിക്കറ്റ് ഇന്ത്യൻ വിസ അടക്കമുള്ള രേഖകൾ തുടർന്ന് ആവശ്യപ്പെടും. രേഖകൾ എല്ലാം തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഇതിനു ശേഷം ആവും ഫോം ലഭിക്കുക. ഫോം കൃത്യമാന്നെന്ന് ഉറപ്പാക്കിയ ശേഷം പ്രിന്റ് എടുത്ത് ഒപ്പ് സമർപ്പിക്കാവുന്നതാണ് .
പിന്നീട് https://www.hcilondon.gov.in/appointment_home/ വഴി ഒ സി ഐ അപ്പോയിമെന്റ് ബുക്ക് ചെയ്യാവുന്നതാണ്. അതുവഴി ലഭിക്കുന്ന തീയതിയിൽ നേരിട്ട് ചെല്ലുമ്പോൾ കയ്യിൽ കരുതേണ്ട മൂന്ന് പ്രധാനപെട്ട രേഖകൾ കൂടിയുണ്ട്. ഒ സി ഐ ഡിക്ലറേഷൻ, ഒ സി ഐ പേരെന്റൽ കൺസെന്റ് ലെറ്റർ, ഒ സി ഐ സെൽഫ് അണ്ടർടേക്കിങ് എന്നിവ കരുതുന്നതിനൊപ്പം മറ്റു പ്രധാനപ്പെട്ട രേഖകൾ കൂടി കൈവശം ഉള്ളത് നല്ലതാണ്. ഈ അപേക്ഷ എങ്ങനെ സമർപ്പിക്കാമെന്നും ഫോട്ടോ, ഒപ്പ് എന്നിവ എപ്രകാരം സ്കാൻ ചെയ്യാമെന്നും തുടങ്ങിയുള്ള സുപ്രധാന വിവരങ്ങൾ അടങ്ങിയ വീഡിയോ ചുവടെ ചേർക്കുന്നു. പ്രവാസി മലയാളി ആയ ജിനോ ജോർജ്, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവച്ചത്.
യുകെയിലെമ്പാടും മോഷ്ടാക്കളുടെ പ്രധാന ഇരകളിലൊന്നാകുകയാണ് ഹൈബ്രിഡ് കാറുകൾ സ്വന്തമായുള്ളവർ. ഹൈബ്രിഡ് കാറുകളിലെ കാറ്റലിക് കൺവർട്ടർ മോഷ്ടിച്ച നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറേക്കാലമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വെയ്ക്ക് ഫീൽഡ് സ്വദേശിയായ ജീന വിനുവും കഴിഞ്ഞ ദിവസം സമാനമായ മോഷണത്തിന് വിധേയയായി. നേഴ്സായ ജീന വിനുവിന് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് ബാൻഡ് – 6 ആയി സ്ഥാനക്കയറ്റത്തോടെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ലോങ് ഡേ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിൽ പോകാൻ തിരക്കുപിടിച്ചു വന്ന ജീന സെൻറ് ജെയിംസ് ഹോസ്പിറ്റലിൻെറ കാർ പാർക്കിങിൽ നിന്ന് വാഹനം എടുക്കുവാൻ ശ്രമിച്ചപ്പോഴാണ് താൻ മോഷണത്തിന് വിധേയമായ കാര്യം അറിയുന്നത്.
ഒരു കാറ്റലിക് കൺവെർട്ടറിന് കാറിൻെറ ബ്രാൻഡ് അനുസരിച്ച് 1000 – 1500 പൗണ്ടിനിടയിൽ വിലവരും. ഹൈബ്രിഡ് കാറുകൾ മലയാളികൾക്കിടയിൽ വ്യാപകമാകുകയാണ്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് കാറുകൾ ഉള്ള മലയാളികൾ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതിന്റെ ആവശ്യകത വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ജീന മലയാളം യുകെയോട് പങ്കുവച്ചു. കാറ്റലിക്ക് കൺവെർട്ടർ മോഷ്ടിക്കപ്പെടുന്ന നൂറുകണക്കിന് സംഭവങ്ങൾ ഉണ്ടായെങ്കിലും പൊതുജനങ്ങളുടെ ഇടയിൽ ആവശ്യമായ ബോധവൽക്കരണത്തിന്റെ അഭാവം മോഷ്ടാക്കൾക്ക് വളക്കൂറാകുന്നതായാണ് ജീനയുടെ അഭിപ്രായം .പല മോഷണങ്ങളും പരസ്യമായി പൊതുജനങ്ങളുടെ മുൻപിൽ വച്ചാണ് നടക്കുന്നത് .മോഷണം കാണുന്നവർ പോലും വിചാരിക്കുന്നത് വാഹനം നന്നാക്കാൻ ശ്രമിക്കുന്ന മെക്കാനിക്കാണെന്നാണ്. താനും മോഷണത്തിന് ഇരയായതിന് ശേഷമാണ് ഇത് യു.കെയിൽ അടുത്ത കാലത്ത് വളരെ വ്യാപകമായ ക്രൈമാണെന്ന് മനസിലാക്കിയതെന്ന് ജീന വിനു ചൂണ്ടിക്കാട്ടി.
വിലയേറിയ ഹൈബ്രിഡ് കാറുകൾ എല്ലാ മോഷ്ടാക്കളുടെ ലക്ഷ്യമാണെങ്കിലും പ്രധാനമായും മോഷണത്തിന് ഇരയാകുന്നത് ടൊയോട്ടാ പൈറസ്, ഹോൻഡാ ജാസ്, ടൊയോട്ടാ ആരിയസ്, ലെക്സസ് – Rx കാറുകളുടെ ഉടമകളാണ്. കാറ്റലിക് കൺവെർട്ടറിൽ ഉപയോഗിക്കുന്ന പ്ലാറ്റിനം, പല്ലേഡിയം, റേഡിയം തുടങ്ങിയ ലോഹങ്ങളുടെ മാർക്കറ്റിലെ വിലക്കൂടുതലാണ് മോഷണത്തിന് കാരണം. കാറ്റലിക് കൺവെർട്ടറിന്റെ പ്രധാന ഉപയോഗം മലിനീകരണം തടയുമെന്നതാണ് . കാറ്റലിക് കൺവെർട്ടർ ഉള്ള കാറുകളിൽ 90% മലിനീകരണം കുറവായിരിക്കും. ഒരു കാറിലെ കാറ്റലിക് കൺവെർട്ടർ മോഷ്ടിക്കാൻ പരിചയസമ്പന്നരായ മോഷ്ടാക്കൾക്ക് 2 മിനിറ്റിൽ താഴെ സമയം മതിയാകും. മോഷ്ടാക്കൾ സാധാരണ 3 – 4 പേരുടെ ഗ്രൂപ്പായിട്ടാണ് മോഷണത്തിന് ശ്രമിക്കുന്നത് .
കാറുകളിൽ സെക്യൂരിറ്റി ക്യാമറയും അലാമും ഉപയോഗിക്കുകയാണ് മോഷ്ടാക്കളെ തടയാനുള്ള പ്രധാന പോംവഴി. മോഷണം തടയാൻ കാറ്റലിക് കൺവെർട്ടർ കാറിന്റെ ബോഡിയോട് വെൽഡ് ചെയ്യുന്ന ഉടമസ്ഥരുമുണ്ട്. കാറ്റലിക് കൺവെർട്ടറിൻെറ കവറിനും അത് ബോഡിയോട് വെൽഡ് ചെയ്ത് പിടിപ്പിക്കുന്നതിനും ഏതാണ്ട് 50 പൗണ്ടോളം ചിലവുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറിക്കൊണ്ടിരുന്ന വാക്സിൻ വിതരണം താളം തെറ്റിയതിന്റെ ആശങ്കയിലാണ് ബ്രിട്ടൻ. സിറം ഇൻസ്റ്റ്യൂട്ട് ഇന്ത്യയിൽനിന്ന് വാക്സിൻ ലഭ്യമാകാൻ 4 ആഴ്ച കാലതാമസം നേരിടുന്നതാണ് രാജ്യത്തെ വാക്സിൻ വിതരണം താറുമാറാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ഇന്ത്യയിൽ കോവിഡ് -19 വ്യാപനം കുതിച്ചുയരുന്നതാണ് വാക്സിൻ കയറ്റുമതി നിയന്ത്രിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കോവിഡ് പടർന്നുപിടിക്കുന്ന ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും പ്രതിരോധ കുത്തിവെയ്പ്പിൻെറ വർദ്ധിച്ച ആവശ്യകതയെ കുറിച്ചും മറ്റുള്ള രാജ്യങ്ങളോട് ക്ഷമയോടെ ഇരിക്കാനും കഴിഞ്ഞമാസം അദാർ പൂനവല്ല ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ ഗവൺമെൻറിൻറെ ഇടപെടൽ മൂലമാണ് യുകെയിലെ വാക്സിൻ വിതരണം തടയപ്പെട്ടത് എന്നത് ബ്രിട്ടനിൽ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കർഷക സമരത്തിന് ബ്രിട്ടൻ നൽകിയ പിന്തുണയ്ക്കുള്ള പ്രതികാര നടപടിയാണ് ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ വിതരണം മോദി സർക്കാർ തടഞ്ഞത് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്.എന്നാൽ വാക്സിൻ വിതരണത്തിൽ സംഭവിച്ചിരിക്കുന്ന താളപ്പിഴകൾ യുകെയുടെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വരുത്തുന്നതിന് ബാധിക്കില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പ് നല്കുന്നതിൽ രാജ്യം ഇപ്പോഴും ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 15നകം 50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ അവസാനത്തോടെ ജനസംഖ്യയിലെ എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്കോട്ട്‌ലൻഡ് :- സ്കോട്ട്ലൻഡിലെ പ്രഥമ മന്ത്രിയും , സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതാവും ആയിരിക്കുന്ന നിക്കോള സ്റ്റർജിയോൻ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. സ്കോട്ട്‌ലൻഡിലെ മുൻ പ്രഥമ മന്ത്രിയായിരുന്ന അലക്സ് സാൽമണ്ടിനെതിരെയുള്ള ലൈംഗികാരോപണ കേസിന്റെ അന്വേഷണത്തിലാണ് നിക്കോള സ്റ്റർജിയോൻ ഇടപെട്ടതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിൽ തന്റെ മുൻഗാമിയുമായുള്ള കൂടിക്കാഴ്ചയെ പറ്റി സത്യമല്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയതായാണ് കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ കമ്മിറ്റി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സ്കോട്ടിഷ് പാർലമെന്റ് വക്താവ് വ്യക്തമാക്കിയത്. ഇത് നിക്കോള സ്റ്റർജിയോന്റെ മേലുള്ള സമ്മർദ്ദമേറുന്നതിന് കാരണമാകുമെന്നും, മെയ് ഇലക്ഷനു മുമ്പായി തന്നെ അവരുടെ രാജി ആവശ്യപ്പെടാൻ സാധ്യതയേറെ ആണെന്നും റിപ്പോർട്ടുകളുണ്ട്.
മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനമാണ് സ്റ്റർജിയോൻ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ രാജി ആവശ്യം ശക്തം ആകാനാണ് സാധ്യത. എന്നാൽ മനപ്പൂർവമാണ് സ്റ്റർജിയോൻ ഇത്തരത്തിൽ ഇടപെട്ടത് എന്ന് കമ്മിറ്റി റിപ്പോർട്ടിൽ ചേർത്തിട്ടില്ല. അലക്സ് സാൽമണ്ടിനെതിരെ മനപ്പൂർവമായി തന്നെ ആരോപണങ്ങൾ ഉയർത്തുവാൻ സ്കോട്ടിഷ് നാഷണൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നതായി പുതിയ വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ സത്യം മാത്രമാണ് തന്റെ കക്ഷി പറഞ്ഞതെന്നും, അതിൽ തന്നെ ഉറച്ചു നിൽക്കുന്നതായും സ്റ്റർജിയോന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനു മുൻപ് തന്നെ ഇത്തരം ആരോപണങ്ങൾ വരുന്നത് മനപ്പൂർവ്വം ആണെന്നും വക്താവ് രേഖപ്പെടുത്തി. എന്നിരുന്നാൽ തന്നെയും ഈ സംഭവവികാസങ്ങൾ സ്കോട്ട്ലൻഡിലെ രാഷ്ട്രീയത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് : ലോകമെമ്പാടും 176 മില്യൺ സ്ത്രീകളെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ മാസം കൂടിയാണ് മാർച്ച്. പത്തിൽ ഒരു സ്ത്രീക്ക് അവരുടെ റീപ്രൊഡക്ടീവ് കാലത്ത്, അതായത് 15നും 49നും ഇടയിലാണു രോഗം ബാധിക്കാറുള്ളത്. കൃത്യമായ പരിശോധനയും ചികിൽസയും എത്രയും വേഗം ലഭ്യമാക്കുക എന്നതാണു പ്രധാനം. വെയിൽസിൽ നിന്നുള്ള 26കാരിയായ സ്റ്റെഫാനി ലീച്ച് എൻഡോമെട്രിയോസിസിന്റെ ഏറ്റവും കഠിനമായ രണ്ടാമത്തെ ഘട്ടത്തിലാണെന്ന് കണ്ടെത്തി. എന്നാൽ ഒരു ശസ്ത്രക്രിയ ലഭിക്കുന്നതിന് അവൾക്ക് രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടി വരും. ലീച്ചിന് 15 വയസ്സുള്ളപ്പോഴാണ് വേദനാജനകമായ ആർത്തവം തുടങ്ങിയത്. നിരവധി തവണ ജിപിയിൽ പോയെങ്കിലും മരുന്നുകൾ ഒന്നും ഫലപ്രദം ആയില്ല. അവളെ ഒരു സ്പെഷ്യലിസ്റ്റിലേക്ക് റഫർ ചെയ്യുന്നതിൽ അവർ ആരും ശ്രദ്ധിച്ചില്ല.
2019 ൽ ഒരു സ്വകാര്യ കൺസൾട്ടേഷനായി പോയപ്പോഴാണ് അവൾക്ക് എൻഡോമെട്രിയോസിസിന്റെ ഏറ്റവും കഠിനമായ രണ്ടാമത്തെ ഘട്ടമാണെന്ന് കണ്ടെത്തിയത്. അതിതീവ്ര വേദന ആയതിനാൽ തന്നെ ജോലി സ്ഥലത്ത് എത്തിയാലും താൻ തളർന്നുപോകുന്ന അവസ്ഥയാണെന്ന് അവൾ വെളിപ്പെടുത്തി. ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും അവൾക്കിപ്പോൾ മൂന്നാം ഘട്ടത്തിന്റെ ആരംഭമാണ്. കോവിഡ് കാരണം അടിയന്തിര ശസ്ത്രക്രിയകളെല്ലാം നിർത്തിയതിനാൽ ശസ്ത്രക്രിയയ്ക്കായി രണ്ട് വർഷം കാത്തിരിക്കണമെന്ന് സ്റ്റെഫാനിയോട് പറഞ്ഞു. എന്നാൽ ഈ വേദന കടിച്ചമർത്തി എങ്ങനെ രണ്ട് വർഷങ്ങൾ ജീവിക്കുമെന്ന കാര്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത് അവളുടെ ഭാവി ജീവിതത്തിന് വരെ വലിയ വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.
ഗർഭാശയത്തിന്റെ ഉൾവശത്തെ സ് തരമാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്തപ്പോൾ ഇത് ആർത്തവ രക്തത്തോടൊപ്പം കൊഴിഞ്ഞു പുതിയ സ്തരങ്ങൾ രൂപപ്പെടും. ഗർഭപാത്രത്തിലല്ലാതെ മറ്റു ശരീരഭാഗങ്ങളിൽ ഈ കോശങ്ങൾ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം തുടങ്ങിയ അവയവങ്ങളിലാണ് ഇതു സാധാരണയായി കാണപ്പെടുന്നത്. ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആർത്തവത്തോടനുബന്ധിച്ചുള്ള അസ്വസ്ഥതകൾക്കു സമാനമാണ് എൻഡോമെട്രിയോസിസിന്റെ രോഗലക്ഷണങ്ങളും. രോഗം തിരിച്ചറിയാനും കൃത്യമായ ചികിത്സയെടുക്കാനും താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെ.
രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ചാണ് എൻഡോമെട്രിയോസിസിന്റെ ചികിത്സ. താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി രോഗം ഏതു സ്റ്റേജിലാണെന്നു മനസ്സിലാക്കി വേണം ചികിത്സ നടത്താൻ. വേദനാസംഹാരികൾ കഴിച്ചും എൻഡോമെട്രിയം കോശങ്ങൾ നീക്കം ചെയ്തുമൊക്കെ എൻഡോമെട്രിയോസിസിനെ പ്രതിരോധിക്കാം. ചില ഘട്ടത്തിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നതു വരെ ഈ രോഗത്തിനു പ്രതിവിധിയായി നിർദേശിക്കാറുണ്ട്. കൃത്യമല്ലാത്ത ആർത്തവം, അധിക വേദന, അസ്വസ്ഥതകൾ തുടങ്ങിയവ ഉണ്ടായാൽ എത്രയും വേഗം പരിശോധനകൾ നടത്തി എൻഡോമെട്രിയോസിസ് ഇല്ലെന്ന് ഉറപ്പു വരുത്തണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വാക്സിൻ ക്ഷാമത്തിന് ഇന്ത്യയെ പഴിച്ച് ബ്രിട്ടൻ. ഇന്ത്യയിൽ നിന്ന് വാക്സിൻ സമയത്ത് ലഭിക്കാത്തതാണ് ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളം തെറ്റാൻ കാരണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്ഥിതീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ഓക്സ്ഫോർഡ് വാക്‌സിൻെറ ലഭ്യമാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കൊറോണവൈറസിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിനായി ഇന്ത്യയിലെ വാക്സിൻ വിതരണത്തിന് യുകെയിലേയ്ക്കുള്ള കയറ്റുമതി നരേന്ദ്ര മോദി ഗവൺമെൻറ് തടഞ്ഞതായി സിറം ഇൻസ്റ്റിട്യൂട്ട് സിഇഒ അദാർ പൂനവല്ല പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇന്ത്യയിൽ കോവിഡ് -19 വ്യാപനം കുതിച്ചുയരുന്നതാണ് വാക്സിൻ കയറ്റുമതി നിയന്ത്രിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കോവിഡ് പടർന്നുപിടിക്കുന്ന ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും പ്രതിരോധ കുത്തിവെയ്പ്പിൻെറ വർദ്ധിച്ച ആവശ്യകതയെ കുറിച്ചും മറ്റുള്ള രാജ്യങ്ങളോട് ക്ഷമയോടെ ഇരിക്കാനും കഴിഞ്ഞമാസം അദാർ പൂനവല്ല ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇന്ത്യൻ ഗവൺമെൻറിൻറെ ഇടപെടൽ മൂലമാണ് യുകെയിലെ വാക്സിൻ വിതരണം തടയപ്പെട്ടത് എന്നത് ബ്രിട്ടനിൽ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കർഷക സമരത്തിന് ബ്രിട്ടൻ നൽകിയ പിന്തുണയ്ക്കുള്ള പ്രതികാര നടപടിയാണ് ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ വിതരണം മോദി സർക്കാർ തടഞ്ഞത് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും ആദ്യം പൊതുജനങ്ങൾക്ക് വാക്സിൻ വിതരണം തുടങ്ങിയ രാജ്യമാണ് ബ്രിട്ടൻ. ഇതുവരെ 25 മില്യണിലധികം ജനങ്ങൾക്ക് രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചുകഴിഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിൻെറ താളം തെറ്റുന്നത് രാജ്യത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമോ എന്ന ആശങ്കയാണ് പൊതുവേ ഉയർന്നുവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഏറ്റവും അധികം മോഷണ ശ്രമങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന വിഭാഗങ്ങളിൽ ഒന്നാണ് മലയാളികൾ ഉൾപ്പെടുന്ന ഏഷ്യൻ വംശജർ . ഏഷ്യൻ വംശജരിൽ തന്നെ മലയാളികളിൽ സ്വർണ നിക്ഷേപം കൂടുതൽ ഉണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാക്കളുടെ ഒരു പ്രധാന ഇരകളാണ് മലയാളി കമ്മ്യൂണിറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മോഷണ ശ്രമത്തിൻെറ തിക്തഫലങ്ങൾ നേരിട്ട മലയാളികൾ നിരവധിയാണ്. എന്നാൽ മോഷ്ടാക്കളുടെ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിർണായകമായ ഒരു തീരുമാനമാണ് ബ്രിട്ടീഷ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ കുറ്റവാളികളുടെ ശിക്ഷാ കാലാവധി കഴിയുമ്പോൾ അവരുടെ ശരീരത്തിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കാനുള്ള പദ്ധതിയാണ് മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്ത 12 മാസത്തേയ്ക്കായിരിക്കും മോഷ്ടാക്കളുടെ നീക്കങ്ങൾ ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് നിരീക്ഷിക്കുക. ഈ പദ്ധതിയോട് നിലവിൽ സോമർസെറ്റ്, ചെഷയർ, ഗ്ലോസ്റ്റർ ഷെയർ, ഹമ്പർ വൈഡ്, വെസ്റ്റ് മിഡ് ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ പോലീസ് സഹകരിക്കുന്നുണ്ട്. 250ഓളം മോഷ്ടാക്കൾ ഇതിനോടകം ജിപിഎസ് സംവിധാനത്തിന്റെ നിരീക്ഷണത്തിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടൻ തെരുവുകളിൽ അപകടകരമായ രീതിയിൽ വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമത്തെ പറ്റി അപലപിക്കുകയായിരുന്നു അദ്ദേഹം. ലൈംഗിക വിദ്യാഭ്യാസത്തിനും റിലേഷൻഷിപ്പ് അഡ്വൈസുകൾക്കും ഒപ്പം തെരുവിൽ കണ്ടുമുട്ടുന്ന പെൺകുട്ടികളോടും സ്ത്രീകളോടും ബഹുമാനത്തോടെ എങ്ങനെ പെരുമാറാം എന്നതിനെ സംബന്ധിച്ച് ആൺകുട്ടികൾക്ക് സ്കൂളുകളിൽ നിർബന്ധമായി ക്ലാസുകൾ നൽകണം. കുട്ടികൾക്ക് മുന്നിൽ മികച്ച മാതൃകകൾ ആവാൻ മുതിർന്നവരും ശ്രമിക്കേണ്ടതുണ്ട്. എന്താണോ കണ്ടു വളരുന്നത് അതാണ് അവർ പ്രാവർത്തികമാക്കുക. എന്തു മൂല്യങ്ങൾ ആണോ പഠിപ്പിക്കുന്നത് അവയാണ് അവർ പാലിക്കുക. സമൂഹത്തിൽ ഇടപെടേണ്ട രീതികളെക്കുറിച്ച് നമ്മൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. തെരുവുകളിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയാൻ ഏറ്റവും മികച്ച മാർഗമാണ് ഇത്. അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിലെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സാറ എവറാർഡ് എന്ന 33 കാരിയായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ മാർച്ച് മൂന്നിന് കാണാതായിരുന്നു. പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സാറയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻ കൺസർവേറ്റീവ് മന്ത്രിയായിരുന്ന ആൻഡ്രിയ ലീഡ് സൺ സമാനമായ രീതിയിലാണ് പ്രതികരിച്ചത്. സാറയുടെ മരണത്തെ തുടർന്ന് ജനരോഷം ഉയർന്നിരുന്നുവെന്നും പുരുഷന്മാർക്ക് കർഫ്യൂ ടൈം പ്രഖ്യാപിക്കണം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇ-മെയിലുകൾ ആയി ലഭിച്ചതെന്നും അവർ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തും മട്ടിൽ സ്റ്റേറ്റിന് മുന്നോട്ടു പോവാൻ കഴിയില്ല, പക്ഷേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ് താനും. സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളും, സ്ത്രീ വിരോധവും അങ്ങേയറ്റം പ്രാധാന്യത്തോടെ തന്നെ കണക്കിലെടുക്കണം. കുറ്റവാളികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണം. കുറ്റകൃത്യങ്ങളിലേക്ക് കടക്കാനുള്ള സാഹചര്യം പരമാവധി കുറയ്ക്കണം. ക്ലബ്ബുകൾക്കും ബാറുകൾക്കും സമീപം യൂണിഫോമിൽ അല്ലാത്ത പോലീസുകാരെ കൂടുതലായി വിന്യസിക്കണം. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടനടി പോലീസിന് സംഭവ സ്ഥലത്ത് എത്താൻ കഴിയണം. കൂടുതൽ സിസിടിവി ക്യാമറകളും, സുരക്ഷാ സന്നാഹങ്ങളും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണം, തുടങ്ങിയ നിർദേശങ്ങളാണ് കൂടുതലായും ഉയർന്നുവന്നത്.