Main News

 ബേസിൽ ജോസഫ്

ബെല്ലാരി രാജാസ് ബീഫ് ഫ്രൈ

ചേരുവകൾ

ബീഫ് -1 കിലോ

വെളുത്തുള്ളി – 1 കുടം

ഇഞ്ചി – 2 പീസ്

കുഞ്ഞുള്ളി – 15 എണ്ണം

മഞ്ഞൾപൊടി -1 1 / 2 ടീസ്പൂൺ

മുളകുപൊടി -2 ടീസ്പൂൺ

മല്ലിപ്പൊടി -2 ടീസ്പൂൺ

പെരുജീരകപ്പൊടി -1 ടീസ്പൂൺ

കറിവേപ്പില -2 തണ്ട്

വെളിച്ചെണ്ണ -50 എംൽ

കൊണ്ടാട്ടം മുളക് -4 എണ്ണം
ചുവന്ന മുളക്(വറ്റൽമുളക്) -5 എണ്ണം

സബോള – 2 എണ്ണം

കുരുമുളക് പൊടി -1 / 2 ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

പച്ചമുളക് -2 എണ്ണം

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു അല്പം വിനാഗിരി ഒഴിച്ച് നന്നായി കഴുകി എടുക്കുക .1 പീസ് ഇഞ്ചി , 10 വെളുത്തുള്ളി അല്ലി ,10 കുഞ്ഞുള്ളി എന്നിവ തൊലി കളഞ്ഞു ഒരു മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക. ഒരു മിക്സിങ് ബോളിലേയ്ക്ക് ബീഫ് മാറ്റി 1 ടീസ്പൂൺ മഞ്ഞൾപൊടി ,മുളക്പൊടി ,മല്ലിപൊടി ,പെരുംജീരകപ്പൊടി, അരച്ച് വച്ചിരിക്കുന്ന പേസ്റ്റ്,1 തണ്ടു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഒരു പാനിൽ അല്പം ഓയിൽ ചൂടാക്കി മസാല ചേർത്ത് വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി കുക്ക് ചെയ്യുക .ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കിക്കൊടുക്കുക. കുക്ക് ആയി വരുന്നതനുസരിച്ചു ചെറു തീയിൽ നന്നായി വരട്ടി എടുത്തു മാറ്റി വയ്ക്കുക .ഇനിയാണ് ഈ റെസിപ്പിയുടെ രണ്ടാമത്തെ കുക്കിംഗ് സ്റ്റെപ്പ്. അതായത് ബെല്ലാരി രാജ സ്പെഷ്യൽ ബീഫ് ഫ്രൈ യുടെ മാത്രം പാചക രീതി . ഇനി മറ്റൊരു പാനിലേയ്ക്ക് അല്പം ഓയിൽ ചൂടാക്കി കൊണ്ടാട്ടം മുളക് വറുത്തെടുക്കുക ,വറ്റൽമുളക്,വറുത്തെടുത്ത കൊണ്ടാട്ടം മുളക് എന്നിവ പൊടിച്ചെടുത്തു വയ്ക്കുക .ചുവടു കട്ടിയുള്ള ഒരു പാനിൽ അരിഞ്ഞു വച്ചിരിക്കുന്ന 1 കഷണം ഇഞ്ചി,5 അല്ലി വെളുത്തുള്ളി, 5 കുഞ്ഞുള്ളി,പച്ചമുളക് ,അര ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഗരം മസാല ,കുരുമുളക് പൊടി എന്നിവ ചെറിയ തീയിൽ വഴറ്റി എടുക്കുക . മസാലയുടെ പച്ച മണം മാറി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സബോളയും കൂടി ചേർത്ത് വഴറ്റുക . ഓയിൽ വലിഞ്ഞു നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന മുളക് ചേർത്തിളക്കി വരട്ടി വച്ചിരിക്കുന്ന ബീഫ് കൂടി ചേർത്ത് ചെറുതീയിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക . ഇടയ്ക്ക് അല്പം വെളിച്ചെണ്ണ കൂടിചേർത്ത് കൊടുത്താൽ നല്ല ഡാർക്ക് ബ്രൗൺ കളർ ആയി കിട്ടും . ബെല്ലാരി സ്പെഷ്യൽ ബീഫ് വളരെ എരിവുള്ള ഒരു ഡിഷ് ആയി തോന്നുമെങ്കിലും അത്രക്ക് എരിവ് ഉള്ള ഒരു ഫ്രൈ അല്ല . ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഒരു നല്ല കോംബോ ആണ്.

ബേസിൽ ജോസഫ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്ലഡ് ഓക്സിജൻ മോണിറ്റർ ത്വക്കിൻെറ നിറവ്യത്യാസത്തിന് അനുസരിച്ച് ഫലത്തിൽ വ്യത്യാസം കാണിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് പടർന്നു പിടിച്ചതു മുതൽ രോഗികളായി വീടുകളിൽ കഴിയുന്നവർ ഏറ്റവും കൂടുതൽ ആശ്രയിച്ച ഉപകരണമായിരുന്നു ബ്ലഡ് ഓക്സിജൻ മോണിറ്ററുകൾ. ഇരുണ്ടതോ തവിട്ടു നിറത്തിലോ ആണ് ചർമത്തിൻെറ നിറമെങ്കിൽ ബ്ലഡ് ഓക്സിജൻ മീറ്റർ നൽകുന്നത് തെറ്റായ വിവരങ്ങൾ ആയേക്കാമെന്ന് എൻഎച്ച്എസ് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചതിനുശേഷം പൾസ് ഓക്സിമീറ്ററിൻെറ ഉപയോഗം വളരെ വർധിച്ചിട്ടുണ്ട് . രോഗിയുടെ വിരലിൽ ഘടിപ്പിക്കുന്ന ഉപകരണം പ്രകാശകിരണങ്ങൾ തൊലിയിലൂടെ കടത്തിവിട്ടാണ് ഓക്സിജൻെറ അളവ് കണക്കാക്കുന്നത് .

ബ്ലാക്ക്, ഏഷ്യൻ ന്യൂനപക്ഷ പശ്ചാത്തലത്തിലുള്ളവരാണെങ്കിൽ പൾസ് ഓക്സിമീറ്റർ ഓക്സിജൻ അളവ് ഉള്ളതിനേക്കാൾ കൂടുതൽ കാണിക്കും എന്നാണ് എൻഎച്ച്എസ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പുതിയ മാർഗ നിർദേശത്തിൽ പറയുന്നത്. ബ്രിട്ടനിൽ കോവിഡ് വന്ന് ബ്ലാക്ക് ഏഷ്യൻ വംശജർ കൂടുതൽ മരണമടയുന്നത് നേരത്തെ വൻ ചർച്ചാവിഷയമായിരുന്നു. വീടുകളിൽ ചികിത്സയിൽ കഴിയാതെ പലരും പൾസ് ഓക്സിമീറ്ററിൻെറ തെറ്റായ ഫലത്തെ ആശ്രയിച്ചത് രോഗാവസ്ഥ ഗുരുതരമാകാൻ ഇടയാക്കിയെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന സംശയമാണ് ഈ അവസരത്തിൽ ഉയർന്നുവരുന്നത്. ആരോഗ്യപരിപാലന ഉപകരണങ്ങളുടെ സാധ്യതയെക്കുറിച്ചും പരിമിതികളെ കുറിച്ചും ജനങ്ങളെ ശരിയായ ബോധവാന്മാരാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എൻഎച്ച്എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററി ഡയറക്ടർ ഡോ. ഹബീബ് നഖ്‌വി അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെന്റ്:  ഗുരുതരമായി പൊള്ളലേറ്റ യുകെ പ്രവാസി മലയാളി യുവാവിനെ പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ജീവൻ രക്ഷപ്പെടുത്തി അതോടൊപ്പം വലിയ ഒരു അപകടമാണ് ഒഴിവായത്. ചൊവ്വാഴ്ച വൈകിട്ട് സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ചീഡിലെ  ദി ഗ്രീനിലുള്ള ബുക്ക് ഹൗസ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. യുവാവിന് ഗുരുതരമായ പൊള്ളലേറ്റു എന്നാണ് റിപ്പോർട്ടുകൾ. കാറിനും തീ പിടിച്ചിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ ആശുത്രിയിൽ ആണ് ചികിത്സയിൽ ഉള്ളത്. എയർ ആംബുലൻസ് ഉപയോഗിച്ചാണ് യുവാവിനെ മാഞ്ചെസ്റ്റെർ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച ആണ് സംഭവം ഉണ്ടായത്. 4.49 -ന് വിവരം ലഭിച്ചതനുസരിച്ച് 10 മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. അതിനുള്ളിൽ തന്നെ തീ അണയ്ക്കാൻ പെട്രോൾ പമ്പ് ജീവനക്കാർക്ക് സാധിച്ചു എന്ന് ഫയർ ഇൻവെസ്റ്റിഗേറ്റർ ഗാരി ഫോക്സ്സ് പറഞ്ഞു . സംഭവിച്ചത് വളരെ ഭയാനകമായിരുന്നു എന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു.

പൊള്ളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ യുവാവിൻെറ ഭാര്യ നേഴ്സാണ്. ഒരു കുട്ടിയുമുണ്ട്. രണ്ടു വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം യുകെയിൽ എത്തിയത്.

ഈ സംഭവവുമായി എന്തെങ്കിലും വിവരം അറിയുന്നവർ സ്റ്റാഫ്‌ഫോർഡ്ഷയർ പോലീസിന്റെ ഫേസ്ബുക്കിലോ, ട്വിറ്റെർ വഴിയോ അറിയിക്കാൻ പോലീസ് അഭ്യർത്ഥിക്കുന്നു. ഇൻസിഡന്റ് നമ്പർ 483 ജൂലൈ 27.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആൽഡി, ലിഡിൽ എന്നീ സൂപ്പർമാർക്കറ്റുകളേക്കാൾ മുപ്പതു ശതമാനം വിലക്കുറവ് അവകാശപ്പെടുന്ന ‘മിയർ ‘ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ആദ്യ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘റഷ്യൻ ലിഡിൽ ‘ എന്നറിയപ്പെടുന്ന ഈ സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ യുകെയിലെ ആദ്യ ബ്രാഞ്ചാണ് പ്രെസ്റ്റണിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുന്നത്. 2021 ന്റെ ആദ്യം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് മൂലമുള്ള ജോലിക്കാരുടെ ക്ഷാമം മൂലം നീട്ടി വെക്കുകയാണ് ചെയ്തത്. വിലക്കുറവ് ലഭ്യമാക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും, സൗകര്യവും സർവീസുകളും കുറവായിരിക്കുമെന്നും മിയർ ഗ്രൂപ്പ് യുകെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അലക്സാണ്ടർ ജാക്ലോവ് വ്യക്തമാക്കി.


പ്രസ്റ്റണിലെ ബ്രാഞ്ചിനോടൊപ്പം തന്നെ, മറ്റ് മൂന്ന് ഔട്ട്‌ലെറ്റുകൾ കൂടി ഈ വർഷം ഉണ്ടാകുമെന്നാണ് കമ്പനി നൽകുന്ന റിപ്പോർട്ടുകൾ. വെയിൽസിലെ മോൾഡിലും, കാൽഡികോട്ടിലും, വടക്കൻ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫോർഡിലും ആകും മറ്റു മൂന്നു ബ്രാഞ്ചുകളും ഉണ്ടാകുക. അടുത്ത പത്ത് വർഷത്തിനുള്ളിൽ, യുകെയിൽ മുഴുവനായി മുന്നൂറോളം ബ്രാഞ്ചുകൾ തുറക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മിയർ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 3200 ബ്രാഞ്ചുകൾ ആണ് റഷ്യയിൽ മാത്രമായി മിയർ ഗ്രൂപ്പിനുള്ളത്. 2018 ലാണ് ഇവർ യൂറോപ്പിലെ തങ്ങളുടെ ആദ്യ ബ്രാഞ്ച് തുറന്നത്. റഷ്യയ്ക്ക് പുറമേ, റൊമേനിയ, ലിത്തുവേനിയ, ലാറ്റ്വിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടനിൽ ക്യാഷ് മെഷീനുകളിലൂടെ പണം പിൻവലിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ക്യാഷ് മെഷീനുകളിലെ വിത്ത്‌ഡ്രോവൽ സ്ലോട്ടുകൾ മറച്ചുവെച്ച് ജനങ്ങളുടെ പണം തട്ടുന്ന സംഘം ശക്തമായി കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഫുട്ടേജുകൾ പുറത്തുവന്നതിനെ തുടർന്നാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പണം പിൻവലിക്കുന്നതിനും, നിക്ഷേപിക്കുന്നതിനും വെവ്വേറെ സ്ലോട്ടുകളുള്ള മെഷീനിന്റെ, പണം പിൻവലിക്കാനുള്ള സ്ലോട്ട് മറച്ചുവെയ്ക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇതുമൂലം പണം പിൻവലിക്കാൻ ശ്രമിക്കുന്ന കസ്റ്റമർക്ക് പണം ലഭിക്കാതെ വരുമ്പോൾ മെഷീൻ പ്രവർത്തനരഹിതമാണെന്ന ധാരണയിൽ അവർ തിരിച്ചു പോകും. ഈ സമയം മറച്ചുവെച്ച വിത്ത്‌ഡ്രോവൽ സ്ലോട്ടിൽ എത്തിയിരിക്കുന്ന പണം തട്ടിപ്പുകാർ കൈപ്പറ്റുകയാണ് ചെയ്യുന്നത്. ഈ സമയമത്രയും തങ്ങൾക്ക് പണം നഷ്ടപ്പെട്ടതായി കസ്റ്റമർ അറിയുന്നില്ല.

സോഷ്യൽ മീഡിയയിൽ ഒരു ടിക് ടോക് യൂസർ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി വെളിവാക്കിയിരിക്കുന്നത്. എന്തുകൊണ്ട് തനിക്ക് പണം ലഭിക്കുന്നില്ലെന്ന് വീഡിയോയിൽ ഹസൻ മഹമൂദ് എന്ന കസ്റ്റമർ ചോദിക്കുന്നുണ്ട്. എന്നാൽ പിന്നീട് ഈ കസ്റ്റമർ പ്ലാസ്റ്റിക് കൊണ്ട് മൂടിവെയ്ക്കപ്പെട്ട സ്ലോട്ട് കണ്ടെത്തുകയും, അതിൽ തന്റെ പണം കണ്ടെത്തുകയും ചെയ്യുന്നതായാണ് വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്. നേഷൻ വൈഡ് ബിൽഡിങ് സൊസൈറ്റിയുടെ ക്യാഷ് പോയിന്റിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി വീഡിയോയിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഇത് മറ്റ് ക്യാഷ് മെഷീനുകളിലും സംഭവിക്കാവുന്നതാണ്. പണം പിൻവലിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന നിർദേശം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. പണം പിൻവലിക്കാൻ ശ്രമിച്ചിട്ട് ലഭിച്ചില്ലെങ്കിൽ ഉടൻതന്നെ തങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചുമായി ജനങ്ങൾ ബന്ധപ്പെടണമെന്ന് ഇൻഡസ്ട്രി ബോഡി യുകെ ഫിനാൻസ് വ്യക്തമാക്കി. എന്തെങ്കിലും തരത്തിൽ തട്ടിപ്പ് കണ്ടെത്തുന്ന ഉടൻതന്നെ അധികൃതരെ വിവരം അറിയിക്കേണ്ടതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സിൽ ഗ്രേറ്റ്‌ ബ്രിട്ടന് ഇന്ന് ആറു മെഡലുകൾ. ആവേശകരമായ സൈക്ലിങ് ബി‌എം‌എക്സ് മത്സരത്തിൽ ബഥനി ശ്രീവർ സ്വർണം കരസ്ഥമാക്കിയപ്പോൾ പുരുഷന്മാരുടെ ബി‌എം‌എക്സിൽ കൈ വൈറ്റ് വെള്ളി നേടി. പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ വെള്ളി നേടിയതോടെ ഡങ്കൻ സ്കോട്ട് ഈ ഒളിമ്പിക്സിലെ തന്റെ മെഡൽ നേട്ടം മൂന്നായി ഉയർത്തി. ലൂക്ക് ഗ്രീൻബാങ്ക് 200 മീറ്റർ ബാക്ക് സ്ട്രോക്ക് വെങ്കലം നേടി. വനിതാ ട്രാംപോളിംഗിൽ ബ്രയോണി പേജ് വെങ്കലം നേടിയപ്പോൾ റോയിംഗിൽ പുരുഷന്മാരുടെ ടീം മൂന്നാം സ്ഥാനത്തേയ്ക്ക് തുഴഞ്ഞു കയറി. മെഡൽ പട്ടികയിൽ ബ്രിട്ടൻ ആറാം സ്ഥാനത്താണ്. രണ്ട് റോയിംഗ് മെഡലുകളോടെയാണ് ബ്രിട്ടൻ ഗെയിംസ് പൂർത്തിയാക്കിയത്.

പരിശീലനച്ചെലവ് നികത്താൻ അദ്ധ്യാപക സഹായിയായി ജോലി ചെയ്ത ഇരുപത്തിരണ്ടുകാരിയുടെ സ്വർണ മെഡൽ നേട്ടം ഏറെ പ്രതീക്ഷ നൽകുന്നതാണ്. “സത്യസന്ധമായും ഞാൻ ഞെട്ടിപ്പോയി. ഇവിടെയെത്തുന്നത് തന്നെ ഒരു നേട്ടമാണ്.” – എസ്സെക്സ് സ്വദേശിയായ ബഥനി പ്രതികരിച്ചു. ഇന്ന് ആരംഭിച്ച അത്‌ലറ്റിക്സിൽ 100 മീറ്റർ ഹീറ്റ്സിലെ മികച്ച പ്രകടനത്തോടെ ഡിന ആഷർ-സ്മിത്ത് സെമി ഫൈനലിലേക്ക് പ്രവേശനം നേടി. സെമി ഫൈനലിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വെരേവിനോട് തോൽവി ഏറ്റുവാങ്ങിയതോടെ സ്വർണനേട്ടവുമായി മടങ്ങാമെന്ന നൊവാക് ജോക്കോവിച്ചിന്റെ പ്രതീക്ഷ അസ്തമിച്ചു.

ആറു സ്വർണവും ഒമ്പതു വീതം വെള്ളിയും വെങ്കലവുമായി 24 മെഡലുകളാണ് ഇതുവരെ ബ്രിട്ടൻ നേടിയെടുത്തിട്ടുള്ളത്. ലണ്ടനിൽ, ബ്രിട്ടന് ഈ ഘട്ടത്തിൽ എട്ട് സ്വർണ്ണ മെഡലുകൾ ഉണ്ടായിരുന്നു. റിയോയിൽ ഏഴും. ആകെ മെഡൽ നേട്ടങ്ങളുടെ കണക്കിൽ കഴിഞ്ഞ രണ്ട് ഒളിമ്പിക്സിനെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇപ്പോൾ ബ്രിട്ടൻ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ വിജയിച്ച ബ്രിട്ടീഷ് ബോക്സിംഗ് താരങ്ങളായ ബെൻ വിറ്റേക്കറും പാറ്റ് മക്കോർമാക്കും മെഡലുകൾ ഉറപ്പാക്കി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ബെൽജിയവുമായി 2-2 സമനില നേടിയ ശേഷം ഗ്രേറ്റ് ബ്രിട്ടൻ പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഇന്ത്യയെ നേരിടും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വാക്‌സിൻ പാസ്പോർട്ടുകൾ ഗവൺമെന്റ് രഹസ്യമായി നടപ്പിലാക്കിയതായി പുതിയ ആരോപണം. ഡൊമസ്റ്റിക് വാക്സിൻ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള ഓപ്ഷൻ എൻ എച്ച് എസിന്റെ ആപ്പിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരമൊരു ആരോപണം മുന്നോട്ടുവന്നിരിക്കുന്നത്. ഇത് യുകെയിലെ പല പൊതുഇടങ്ങളിലും പ്രവേശനത്തിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള നീക്കമാണെന്നാണ് കുറ്റപ്പെടുത്തൽ. എംപിമാരുടെ സമ്മതമില്ലാതെ തന്നെ ഗവൺമെന്റ് തങ്ങളുടെ തീരുമാനം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ലിബറൽ ഡെമോക്രാറ്റ് എംപിമാർ കുറ്റപ്പെടുത്തി.


എന്നാൽ ജനങ്ങളെ വാക്‌സിൻ എടുക്കാൻ പ്രേരിപ്പിക്കാനാണ് ഈ നടപടിയെന്നും അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട് . സെപ്റ്റംബറോടുകൂടി ക്യാമ്പസിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കാനുള്ള തീരുമാനവും ഇതോടൊപ്പം ഉണ്ടാകും. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് എൻഎച്ച്എസ് ആപ്പിൽ ഗവൺമെന്റ് പുതിയ മാറ്റങ്ങൾ വരുത്തിയത്. ഇതിലൂടെ എൻഎച്ച് എസ്‌ കോവിഡ് പാസ് വിഭാഗത്തിൽ ഡൊമസ്റ്റിക് സർട്ടിഫിക്കറ്റും, യാത്ര ചെയ്യാനുള്ള ട്രാവൽ പാസ്സും ജനങ്ങൾക്ക് വെവ്വേറെയായി ലഭിക്കാനുള്ള സൗകര്യമുണ്ടാകും. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസത്തിനുശേഷം ആപ്പിലെ ഡൊമെസ്റ്റിക് സെക്ഷനിൽ പേരിനോടും ജനനത്തീയതിയോടുമൊപ്പം വാക്സിൻ എടുത്തതായി സ്ഥിരീകരിക്കുന്ന ക്യു ആർ കോഡും ജനങ്ങൾക്ക് ലഭ്യമാകും. നൈറ്റ് ക്ലബ്ബുകളിലും മറ്റും കഴിഞ്ഞദിവസം ഗവൺമെന്റ് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ പല ഭാഗത്ത് നിന്നും ഉയർന്നു വരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽനിന്ന് അവധിക്കാലം ചിലവഴിക്കാൻ സ്പെയിനിൽ പോയി തിരിച്ചെത്തിയ എഴുപതിനായിരത്തിലധികം യാത്രക്കാരിൽ 2065 പേർ തിരിച്ചെത്തിയത് കോവിഡ് പോസിറ്റീവ് ആയി ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം മൂന്ന് ശതമാനം പേർക്കും കോവിഡ് പോസിറ്റീവ് ആയത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ജൂണിൽ ഇത് 0.9 ശതമാനം മാത്രമായിരുന്നു . അടുത്ത ആഴ്ച ഗവൺമെൻറിൻറെ ഭാഗത്തുനിന്നും ഉണ്ടാകാനിരിക്കുന്ന പുതിയ യാത്ര നയ രൂപീകരണത്തിനെ ഈ കണക്കുകൾ സ്വാധീനിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത് . നിലവിലെ നയമനുസരിച്ച് സ്പെയിനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന ആർക്കും രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ എടുക്കണ്ട.

ഇന്നലെ തുടർച്ചയായ രണ്ടാം ദിനം കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് വർദ്ധനവ് രേഖപ്പെടുത്തി. പുതിയതായി 31,117 കേസുകളും 85 മരണങ്ങളാണ് രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ബുധനാഴ്ച 27 734 കോവിഡ് കേസുകളും 91 മരണങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായി ഏഴ് ദിവസവും രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റ് :- നോർത്തേൺ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി. ലിയാം ഒ കീഫ് എന്ന ആൺകുഞ്ഞാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ മരണപ്പെട്ടത്. കുട്ടിയുടെ മൂത്ത സഹോദരിയും സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവർക്കും കുത്തേറ്റത്. കൊലയാളി എന്ന് സംശയിക്കുന്ന 29 കാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് ഡിറ്റക്ട്റ്റീവ് ചീഫ് ഇൻസ്പെക്ടർ ക്രിസ് മില്ലെർ അറിയിച്ചു. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന മൂത്ത കുട്ടിയുടെ നില ആശ്വാസ ജനകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.


സംഭവം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് ഇംഗ്ലണ്ടിൽ ആയിരുന്നു. ലിയാമിന്റെ മരണത്തിൽ ബന്ധുക്കൾ എല്ലാവരും തന്നെ അതീവ വേദനയിലാണ്. മരണപ്പെട്ട കുട്ടിയുടെ പോസ്റ്റ് മോർട്ടം വ്യാഴാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാമോദിസ നടത്തുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദാരുണമായ ഈ സംഭവം നടന്നത്. അന്വേഷണങ്ങൾ ശക്തമായ രീതിയിൽ തന്നെ പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.


കുഞ്ഞിന്റെ മരണം അതീവ വേദന തരുന്നതാണെന്നും, ഇത്തരത്തിൽ ഒരു സംഭവം അപ്രതീക്ഷിതമാണെന്നും ആരോഡൈൻ മുൻ പാരിഷ് വികാരി ഫാദർ ഗാരി ഡോണഗൻ വ്യക്തമാക്കി. മരണപ്പെട്ട കുഞ്ഞിന്റെ വീട്ടുകാരോടുള്ള എല്ലാ ദുഃഖവും അറിയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടന്ന സംഭവം വിവരിക്കാനാവുന്നതല്ലെന്ന് സ്ഥലം എംപി ജോൺ ഫിനുകൈനും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യൂണിവേഴ്സിറ്റികളിൽ പഠനം തുടരുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കുന്ന തീരുമാനമെടുക്കുന്നതിന് മുൻപായി ആവശ്യമായ മുന്നറിയിപ്പുകൾ നൽകുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. സെപ്റ്റംബറോടുകൂടി മാത്രമേ അന്തിമ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂ. എന്നിരുന്നാൽ തന്നെയും വാക്സിൻ എടുക്കുന്നതിൽ ആരും വിട്ടുവീഴ്ച ചെയ്യരുത് എന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രായമായവരിൽ 70 ശതമാനത്തോളം പേർ നിലവിൽ വാക്സിൻ ലഭിച്ചവരാണ്. ഈ കണക്ക് കൂടുതൽ ഉയർത്തേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നൈറ്റ് ക്ലബ്ബുകളിലും, മറ്റ് ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിലാണ് ഗവൺമെന്റ്. എൻ എച്ച് എസിന്റെ ഒരു കോവിഡ് പാസും സെപ്റ്റംബർ അവസാനത്തോടെ കൂടെ ജനങ്ങൾക്ക് ലഭ്യമാക്കും.


യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇനിയും സമയം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റികളിലെ ലെക് ചറുകളിൽ പങ്കെടുക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിന് ശക്തമായ എതിർപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇത് കുട്ടികളോടു ചെയ്യുന്ന അനീതി ആണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിദേശകാര്യ സെക്രട്ടറിയുടെ ഇത്തരമൊരു ഉറപ്പ്.
വാക്സിൻ നൽകുന്നതിൽ വിദ്യാർഥികൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതോടൊപ്പംതന്നെ 10 മില്യൺ ഡോസ് വാക്സിനുകൾ മറ്റ് രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ചെയ്തുവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved