ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് കേസുകളിലെ വർദ്ധനവ് മൂലം പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാൻ ചാൻസലർ റിഷി സുനക് 1 ബില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചു. പബ്ബുകളും റെസ്റ്റോറന്റുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്ക് 6,000 പൗണ്ട് വരെ ഗ്രാന്റ് ലഭിക്കും. തിയേറ്ററുകളേയും മ്യൂസിയങ്ങളേയും സഹായിക്കാൻ 30 മില്യൺ പൗണ്ട് അധിക ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഒമിക്രോൺ വ്യാപനം തീവ്രമായതോടെ ഉത്സവകാലത്തും ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധി നേരിടുകയാണ്. ഒമിക്രോൺ ആശങ്ക കാരണം ബുക്കിംഗിൽ വൻ തകർച്ചയുണ്ടായി. ക്രിസ്മസിന് മുന്നോടിയായി ബിസിനസുകൾ നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാൽ പിന്തുണ ഉറപ്പാക്കുകയാണെന്നും സുനക് പറഞ്ഞു.

സ്റ്റാറ്റ്യൂട്ടറി സിക്ക് പേ റിബേറ്റ് സ്കീം വീണ്ടും അവതരിപ്പിക്കുന്നതിലൂടെ 250 ൽ താഴെ ജീവനക്കാരുള്ള ബിസിനസുകൾക്ക് കോവിഡ് ബാധിച്ച ജീവനക്കാർക്ക് അസുഖ വേതനം നൽകുന്നതിന് പണം ക്ലെയിം ചെയ്യാൻ കഴിയും. സുനക്കിന്റെ ഫണ്ട് പ്രഖ്യാപനത്തെ ചില വ്യവസായ പ്രമുഖർ സ്വാഗതം ചെയ്തു. എന്നാൽ ഈ നടപടികൾ വേണ്ടത്ര മുന്നോട്ട് പോകില്ലെന്ന നിലപാടിലാണ് മറ്റു ചിലർ. ക്രിസ്തുമസ് വരെ കടുത്ത നിയന്ത്രണങ്ങളൊന്നും വേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടെങ്കിലും ഒമിക്രോൺ വ്യാപനം തടയാൻ ചില നിയന്ത്രണങ്ങൾ ഉണ്ടായേക്കും.

പബ്ബുകളും റെസ്റ്റോറന്റുകളും പുറത്ത് തുറന്നയിടങ്ങളില്‍ മാത്രമേ ഭക്ഷണ-പാനീയങ്ങള്‍ വിളമ്പാകൂ എന്ന നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതേസമയം കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ സ്കോട്ട്ലൻഡ് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ഔട്ട്ഡോർ പരിപാടികളും 500 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. എഡിൻബറോയിലെ ഹോഗ്മാനേ സ്ട്രീറ്റ് പാർട്ടിയും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 90,629 പുതിയ കോവിഡ് കേസുകൾ യു കെയിൽ റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെങ്ങും ഒമിക്രോൺ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഏത് വാക്സിൻ ആണ് മികച്ചത് എന്ന ചോദ്യം സ്വാഭാവികമാണ്. യുകെയിൽ പ്രധാനമായും പ്രതിരോധകുത്തിവയ്പ്പുകൾക്കായി ഉപയോഗിച്ചത് ഓക്സ്ഫോർഡ് ആസ്ട്ര സെനക്കയും ഫൈസറും മഡോണയും ആയിരുന്നു. രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡിന്റെ ഏറ്റവും പുതിയ വേരിയന്റായ ഒമി ക്രോണിനെതിരെ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതുകൊണ്ടു തന്നെ യുകെയിൽ എത്രയും പെട്ടെന്ന് രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ ബൂസ്റ്റർ വാക്സിൻ എടുക്കണമെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ ആഹ്വാനം ചെയ്തിരുന്നു.

ഏതു ബൂസ്റ്റർ ഡോസ് ആണ് ഏറ്റവും കൂടുതൽ രോഗപ്രതിരോധശേഷി ഒമിക്രോണിനെതിരെ നൽകുന്നതെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഒമിക്രോണിനെതിരെ ഫൈസർ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ രോഗപ്രതിരോധശേഷി തങ്ങളുടെ വാക്സിനാണെന്ന് മഡോണ അവകാശപ്പെട്ടു. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 50 മൈക്രോഗ്രാം തേർഡ് ഡോസ് മഡോണ വാക്സിന് ആദ്യ രണ്ട് ഡോസ് വാക്സിനെ അപേക്ഷിച്ച് 37 മടങ്ങ് ആന്റിബോഡികളെ ശരീരത്ത് ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് അവകാശപ്പെടുന്നത്. 100 മൈക്രോഗ്രാം പൂർണ്ണ ഡോസ് ആൻറി ബോഡികളെ 83 മടങ്ങ് വർദ്ധിപ്പിക്കും.

ഇതേസമയം ഫൈസറിന്റെ ബൂസ്റ്റർ ഡോസ് ഉപയോഗിക്കുന്നവരിൽ ആൻറിബോഡി വർദ്ധനവ് 25 മടങ്ങാണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേറ്റീവ് മഡോണയുടെ പകുതി ഡോസ് (50 മൈക്രോഗ്രാം) ബൂസ്റ്റർ ഡോസ് നൽകണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചത്തീസ് ഗഡ് :- പൊക്കിൾ കൊടി പോലും മുറിക്കാതെ നവജാതശിശുവിനെ ഛത്തീസ് ഗഡിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാത്രി മുഴുവനും കുഞ്ഞിനെ തണുപ്പകറ്റാൻ സംരക്ഷണമായത് നായ കുട്ടിയും കുഞ്ഞുങ്ങളും. കുഞ്ഞിനെ യാതൊരു വസ്ത്രങ്ങളുമില്ലാതെ, പൊക്കിൾ കൊടി പോലും മുറിക്കാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്. ചൂടുപകരാനായി കുഞ്ഞിനു ചുറ്റും കൂടിയിരിക്കുന്ന നായ കുഞ്ഞുങ്ങളുടെ കാഴ്ച കണ്ട് നിന്നവർക്ക് ഹൃദയഭേദകമായിരുന്നു. നായ കുഞ്ഞുങ്ങളിൽ നിന്നും ലഭിച്ച ചൂടുകൊണ്ട് മാത്രമാകാം കുഞ്ഞ് രാത്രി മുഴുവനും ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞിൻെറ കരച്ചിൽ ശബ്ദം കേട്ട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചതായി സമീപവാസികൾ വ്യക്തമാക്കി. ഇത്തരത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ തോന്നിയ മാതാപിതാക്കളുടെ മാനസികാവസ്ഥ തികച്ചും ക്രൂരമാണെന്ന് കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാരിൽ ഒരാൾ പറഞ്ഞു.

കുഞ്ഞിന് അകാൻഷാ എന്നാണ് അധികൃതർ പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. കണ്ടെത്തിയാൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ചത്തീസ് ഗഡ് ഡി ജി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രണ്ടര വർഷത്തെ നിയമപോരാട്ടം ഒടുവിൽ വിജയം കണ്ടു. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തും മുൻ ഭാര്യയായ ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിക്ക് വിവാഹമോചന നഷ്ടപരിഹാരമായി 500 മില്യൺ പൗണ്ടിലധികം കൈമാറും. യുകെയിലെ എക്കാലത്തെയും വലിയ വിവാഹമോചന നഷ്ടപരിഹാര തുകയാണിത്. മക്കളായ ജലീല (14), സായിദ് (9) എന്നിവർക്ക് ഓരോ വർഷവും 5.6 മില്യൺ പൗണ്ട് നൽകണമെന്നും ഉത്തരവിലുണ്ട്. മുൻഭാര്യയുടെയും മക്കളുടെയും സുരക്ഷയ്ക്കായി വലിയ തുക നൽകേണ്ടി വരും.

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് 2004 ഏപ്രില്‍ പത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തുമും ഹയരാജകുമാരിയും വിവാഹിതരായത്. 2007ല്‍ ആദ്യ മകളായ ഷെയ്ഖ അല്‍ ജലീല ജനിച്ചു. 2012 ജനുവരി ഏഴിന് ഷെയ്ഖ് സായിദ് എന്ന മകനും ജനിച്ചു. വിവാഹിതരായി പതിനഞ്ച് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരിയില്‍ ഇരുവരും വിവാഹമോചനം തേടി. ഇതിന് ശേഷം ഹയയും മക്കളും ബ്രിട്ടനിലേക്ക് പോയി.

മക്കളെ ദുബായിലേക്ക് തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് 2019 മേയില്‍ ഷെയ്ഖ് ബ്രിട്ടനില്‍ നിയമനടപടികള്‍ ആരംഭിച്ചു. നിയമനടപടികൾക്കിടെ ഹയ രാജകുമാരിയുടെയും അഭിഭാഷകരുടെയും സുരക്ഷാ സംഘത്തിന്റെയും ഫോണുകൾ ഹാക്ക് ചെയ്യാനുള്ള ഗൂഢാലോചനയിൽ ഷെയ്ഖ് ഉൾപ്പെട്ടിരുന്നതായി തെളിഞ്ഞു. ഷെയ്ഖ് മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തിയത് കഴിഞ്ഞ വർഷമാണ്.

ബ്രിട്ടനില്‍ ഹയ രാജകുമാരി താമസിക്കുന്ന കാസില്‍വുഡ് പ്രദേശത്തിന് തൊട്ടടുത്ത് 30 ദശലക്ഷം പൗണ്ട് നല്കി ഒരു എസ്റ്റേറ്റ് വാങ്ങാന്‍ ഷെയ്ഖ് ശ്രമിച്ചിരുന്നതായി ഹയ രാജകുമാരിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തൂമിന്റെ കുടുംബത്തിലെ ഇടപെടലുകള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന് ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ് ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമാണ് ഹയ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒമിക്രോൺ വ്യാപനം അതിശക്തമായി തുടരുന്നതിനാൽ രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങാൻ സാധ്യതയേറെ. കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ മൂന്നു തരം മാർഗങ്ങളാണ് പ്രധാനമന്ത്രിക്ക് മുൻപിലുള്ളത്. വീടിനകത്തുള്ള കൂടിച്ചേരൽ പരിമിതപ്പെടുത്താൻ ആളുകളോട് ആവശ്യപ്പെടുക, പബ്ബുകളിലും റെസ്റ്റോറന്റുകളിലും രാത്രികാല കർഫ്യൂ, സാമൂഹിക അകലം പാലിക്കുക, സമ്പൂർണ ലോക്ക്ഡൗൺ എന്നീ മാർഗങ്ങളാണ് ശാസ്ത്രോപദേശക സമിതി നിർദേശിച്ചത്. ആരോഗ്യ മേഖലയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ക്രിസ്മസിനു മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് സൂചനകള്‍ നൽകിയിരുന്നു. ക്രിസ്മസ് കാലത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്നും ജാവിദ് കൂട്ടിച്ചേർത്തു.

ആശുപത്രി പ്രവേശനം കുറയ്ക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന് മെഡിക്കല്‍ ചീഫ് ക്രിസ്സ് വിറ്റിയും ശാസ്ത്രോപദേശക സമിതി തലവന്‍ പാട്രിക് വാലന്‍സും ഇന്നലെ കാബിനറ്റിനോട് ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ ഉടൻ കൊണ്ടുവന്നില്ലെങ്കിൽ എൻഎച്ച്എസ് അമിത സമ്മർദ്ദത്തിലാകുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ വ്യാപനം അതിതീവ്രമാവുന്നതോടെ പ്രതിദിനം 10,000 പേരെങ്കിലും ചികിത്സതേടി ആശുപത്രികളില്‍ എത്തുമെന്നാണ് വിലയിരുത്തൽ. എന്നാല്‍, ക്രിസ്മസ് കാലത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനോട് മന്ത്രിമാർക്ക് കടുത്ത എതിർപ്പുണ്ട്.

വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേരുന്നത് നിരോധിക്കുക, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്. ഘട്ടം ഘട്ടമായുള്ള ലോക്ക്ഡൗണും പരിഗണനയിലുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിൽ ഒമിക്രോൺ മരണം 12 ആയി ഉയർന്നു. 104 ഒമിക്രോൺ ബാധിതർ ആശുപത്രിയിൽ കഴിയുന്നു. ഞായറാഴ്ച 12,133 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 37,101 ആയി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഒമിക്രോൺ വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നോർഫോക്കിലെ സാൻഡ്രിൻങ്ഹാമിലെ ക്രിസ്മസ് ആഘോഷം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞി. രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ തന്നെ തുടരുമെന്നും, മറ്റ് രാജകുടുംബാംഗങ്ങൾ രാജ്ഞിയോടൊപ്പം ചേരുമെന്നും അധികൃതർ വ്യക്തമാക്കി. തികച്ചും സ്വകാര്യമായ ഒരു തീരുമാനമാണ് ഇതെന്നും, കോവിഡ് മുൻകരുതലിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നും കൊട്ടാരം അധികൃതർ വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് സാൻഡ്രിൻങ്ഹാമലുള്ള ക്രിസ്മസ് ആഘോഷം കോവിഡ് മൂലം മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ ആഴ്ച കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസിന് മുന്നേയുള്ള വിരുന്നിൽ പങ്കെടുക്കുന്നില്ലെന്ന് രാജ്ഞി അറിയിച്ചിരുന്നു. കുടുംബാംഗങ്ങൾ ആരൊക്കെ വിൻഡ്സർ കാസ്റ്റിലിൽ എത്തുമെന്ന് വ്യക്തമല്ലെങ്കിലും, കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കുമെന്ന് രാജകുടുംബ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്ഞിയുടെ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലായി രാജ്ഞിയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് നിരവധി പൊതുപരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മാത്രമാണെന്ന് രാജകുടുംബാംഗങ്ങൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിയിൽ നിന്ന് വിരമിച്ച അധ്യാപകരോട് സേവനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഗവൺമെൻറ് . ഒമിക്രോൺ വ്യാപനം മൂലം ബ്രിട്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെ സ്കൂളുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി ഈ നടപടി സഹായിക്കും എന്നാണ് കരുതുന്നത് . ഓഫ്ലൈൻ ക്ലാസുകൾ സുഗമമായി നടത്തുന്നതിനു വേണ്ടി സഹായിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി ആണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യപ്പെട്ടത്. കോവിഡ് മൂലമോ സമ്പർക്ക പട്ടികയിൽ വന്നതിനാലോ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വരുന്ന അധ്യാപകർക്ക് തുടർന്ന് ക്ലാസ്സുകൾ എടുക്കാൻ സാധിക്കാത്ത സാഹചര്യം മുന്നിൽ കണ്ടാണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യ സർവീസായി ഉപയോഗപ്പെടുത്താൻ ഗവൺമെൻറ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഇന്ന് മുതൽ വിരമിച്ച അധ്യാപകർക്കും ഈ സംരംഭത്തിൽ ചേർന്ന് തുടങ്ങാമെന്നാണ് കരുതപ്പെടുന്നത്. ആഴ്ചയിൽ ഒരു ദിവസം എങ്കിലും വിരമിച്ച അധ്യാപകരുടെ സേവനം ലഭ്യമാകുകയാണെങ്കിൽ വളരെ സഹായകമാണെന്നാണ് ഗവൺമെൻ്റിൻ്റെ അഭിപ്രായം. ഗെറ്റ് ഇൻറ്റു ടീച്ചിങ് വെബ്സൈറ്റ് ലിങ്ക് വഴി താല്പര്യമുള്ള വിരമിച്ചതോ അതോ നേ രത്തെ അധ്യാപക വൃത്തിയിൽ ഏർപ്പെടുകയോ ചെയ്തവർക്ക് രജിസ്റ്റർ ചെയ്യാം .

ഒമിക്രോൺ വ്യാപനം ഗുരുതരമാകുകയാണെങ്കിൽ ഓഫ്ലൈൻ ക്ലാസുകൾ നടത്തി കൊണ്ട് പോകുന്നതിന് സ്കൂളുകൾ വൻ പ്രതിസന്ധിയെ നേരിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കൂടുതൽ അധ്യാപകരെ ലഭ്യമാക്കുന്നത് സഹായകരമാണെങ്കിലും ഇപ്പോൾതന്നെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയെ ആണ് നേരിടുന്നതെന്ന് എൻഎ എച്ച് റ്റി യൂണിയൻ തലവൻ പോൾ വൈറ്റ്മാൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രമുഖ യു കെ മലയാളി ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലിനെ സ്ത്രീപീഡനക്കേസിൽ കേരളത്തിൽ അറസ്റ്റ് ചെയ്തു. വിദേശ ജോലി തട്ടിപ്പ് കേസിലും ലക്സൺ പ്രതിയാണ്. യുകെ പൗരത്വമുള്ള ചങ്ങനാശേരി സ്വദേശിയായ ലക്സനെ എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത് .
വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിനും സെൻട്രൽ സ്റ്റേഷനിലും യുവതിയെ പീഡിപ്പിച്ചത് നോർത്ത് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകളുണ്ട്. 2018 ഒക്ടോബറിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് എറണാകുളം നോർത്ത് പോലീസ് ലക്സനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ മാഞ്ചസ്റ്ററിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വാർത്തകളിൽ ഇടംപിടിച്ച ലക്സനെതിരെ നിരവധി ആരോപണങ്ങളാണ് ഉള്ളത് . യുവതിയുടെ കൈയ്യിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനും സമൂഹ മാധ്യമങ്ങൾ വഴി സ്വഭാവ ഹത്യ നടത്തിയതിനും കേസുകൾ നിലവിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുശേഷം പ്രതി മുൻ പോലീസ് മേധാവിയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗ്രാൻഡ്സ്ലാം കിരീടം നേടി ബ്രിട്ടന്റെ യശസ്സുയർത്തിയ എമ്മ റാഡുകാനു ബിബിസി സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദ ഇയർ. ഈ നേട്ടം അഭിമാനകരമാണെന്നും സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദ ഇയർ ജേതാക്കളിൽ ഒരാൾ ആകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും എമ്മ പ്രതികരിച്ചു. ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളായ ഡൈവർ ടോം ഡെയ്ലി, നീന്തൽ താരം ആദം പീറ്റി എന്നിവരെ പിന്തള്ളിയാണ് എമ്മ പുരസ്കാരം നേടിയത്. പൊതു വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. 44 വർഷങ്ങൾക്കു ശേഷം വനിതാ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം നേടിയ ബ്രിട്ടീഷ് താരമാണ് എമ്മ. 1977-ൽ വിംബിൾഡൺ കിരീടം നേടിയ വിർജീനിയ വെയ്ഡാണ് ഇതിനു മുമ്പ് ബ്രിട്ടനിനായി ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരം. കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപിച്ചായിരുന്നു എമ്മയുടെ ചരിത്ര വിജയം. ലോക റാങ്കിങ്ങിൽ നിലവിൽ 19-ാം സ്ഥാനത്താണ് എമ്മ.

വൈൽഡ് കാർഡ് എൻട്രിയിലൂടെ തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റ് കളിച്ച എമ്മ, നാലാം റൗണ്ട് മത്സരത്തിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് പിന്മാറിയിരുന്നു. ഒരു മാസത്തിനപ്പുറം യു.എസ് ഓപ്പൺ കിരീടം നേടിക്കൊണ്ട് ആ 19-കാരി ബ്രിട്ടന്റെ അഭിമാനമായി. തന്റെ രണ്ടാം ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ തന്നെ കിരീടമണിഞ്ഞ എമ്മ, മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി.

കാനഡയിലാണ് എമ്മ ജനിച്ചത്. ടൊറൊന്റോയിലെ ഒണ്ടാരിയോയിലായിരുന്നു ജനനം. അച്ഛൻ റൊമാനിയക്കാരൻ ഇയാൻ റാഡുകാനു, അമ്മ ചൈനീസുകാരി റെനീ റാഡുകാനു. ഇരുവരുടെയും ഏക മകളാണ് എമ്മ. എമ്മയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ഫിനാൻഷ്യൽ എക്സിക്യുട്ടീവ്സായ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് താമസം മാറുന്നത്. പിന്നീട് 2007ൽ എമ്മ ടെന്നീസിലേക്ക് തിരിഞ്ഞു. ആൻഡി മുറെയുടെ ഭാര്യാപിതാവ് നിഗെൽ സിയേഴ്സായിരുന്നു എമ്മയുടെ ആദ്യ ടെന്നീസ് പരിശീലകൻ. അദ്ദേഹത്തിനു കീഴിൽ 2018-ലാണ് എമ്മ പ്രൊഫഷണൽ ടെന്നീസിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. അവിടെ നിന്നും മൂന്ന് വർഷങ്ങൾക്കിപ്പുറം ഗ്രാൻഡ്സ്ലാം കിരീടം കരസ്ഥമാക്കി നേട്ടത്തിന്റെ പടവുകൾ കയറുകയാണ് ഈ കൗമാര താരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പ്രശസ്ത സ്പാനിഷ് ഗായകൻ കാർലോസ് മറിൻ അൻപത്തിമൂന്നാമത്തെ വയസിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇൽ ഡിവോ മ്യൂസിക്കൽ ഗ്രൂപ്പിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളെ തന്നെയാണ് നഷ്ടമായതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഡിസംബർ 7 നാണ് കാർലോസ് കോവിഡ് ബാധിതനായത്. ഓക്സിജൻ ലെവൽ കുറഞ്ഞതിനെ തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിൽ മെഡിക്കലി ഇൻഡ്യുസ് ഡ് കോമയിലായിരുന്നു കാർലോസ്. കാർലോസിന്റെ മരണം ട്വിറ്ററിൽ സുഹൃത്തുക്കളാണ് പങ്കുവെച്ചത്. കാർലോസിന്റെ മരണത്തിൽ തങ്ങൾ എല്ലാവരും ദുഃഖിതരാണെന്ന് ഇൽ ഡിവോ ബാൻഡിലെ സഹഗായകർ വ്യക്തമാക്കി.

കാർലോസിന്റെ ശബ്ദത്തിനു പകരം വയ്ക്കുവാൻ മറ്റൊരാൾ ഇല്ലെന്ന് അവർ പറഞ്ഞു. 2003 ലാണ് ഇൽ ഡിവോ ട്രൂപ്പ് ആരംഭിച്ചത്. ഗ്രൂപ്പിന്റെ ആൽബങ്ങൾക്ക് 30 മില്യനോളം ആവശ്യക്കാരാണ് ലോകമെമ്പാടും ഉള്ളത്. കാർലോസിന്റെ മരണത്തിൽ വിവിധ വിവിധ മേഖലയിലുള്ള നിരവധി പേർ അനുശോചനം അറിയിച്ചു.