ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് ബാധിതനായിരുന്ന പ്രധാനമന്ത്രിയെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ച എൻഎച്ച്എസ് നഴ്സ് ജോലി ഉപേക്ഷിച്ചു. പകർച്ചവ്യാധിയും നഴ്സുമാരുടെ ശമ്പളം സർക്കാർ കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് വിമർശിച്ചാണ് ജെന്നി മക് ഗീ പടിയിറങ്ങിയത്. ജോലിയിൽ ഏറ്റവും പ്രയാസമേറിയ വർഷത്തിനുശേഷം എൻഎച്ച്എസിൽ നിന്ന് പടിയിറങ്ങുകയാണെന്ന് ജെന്നി പറഞ്ഞു. മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും നഴ്സുമാർക്ക് അവർ അർഹിക്കുന്ന ബഹുമാനവും ഇപ്പോൾ ശമ്പളവും ലഭിക്കുന്നില്ലെന്ന് ചാനൽ 4 ഡോക്യുമെന്ററിയോട് അവർ പറഞ്ഞു. എൻഎച്ച്എസ് ജീവനക്കാർക്ക് ഈ വർഷം ഒരു ശതമാനം ശമ്പള വർദ്ധനവ് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയുടെ കാലങ്ങളിൽ തളരാതെ പോരാടുന്നവർക്ക് സർക്കാർ മതിയായ പരിഗണന നൽകുന്നില്ലെന്ന വാദമാണ് ജെന്നി ഉയർത്തുന്നത്.
ന്യൂസിലാന്റിൽ നിന്നുള്ള മക് ഗീ ഇപ്പോൾ സ്വന്തം നാട്ടിൽ സമയം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നു. “അതെ, ഞങ്ങൾ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുന്നു. ഞങ്ങൾ മുൻനിര പോരാളികളാണെന്ന് പരക്കെ പറയപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകുന്നുണ്ടെങ്കിലും എനിക്ക് അതിൽ പൂർണ്ണ സംതൃപ്തിയില്ല. അതിനാൽ ജോലി രാജിവയ്ക്കുകയാണ്.” മക്ഗീ പറഞ്ഞു. “സെന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്തതിലും അത്തരമൊരു മികച്ച ടീമിന്റെ ഭാഗമായതിലും ഞാൻ അഭിമാനിക്കുന്നു.” പടിയിറങ്ങുന്നതിന് മുമ്പായി അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രിയെ ചികിത്സിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരാളാണ് ജെന്നി.
എൻഎച്ച്എസിന്റെ 72 വർഷം ആഘോഷിക്കുന്നതിനായി ഒരു ഗാർഡൻ പാർട്ടിക്ക് ജൂലൈയിൽ ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് അവളെ ക്ഷണിച്ചിരുന്നു. നഴ്സുമാരുടെ ശമ്പളവർധനവിനെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കുന്നില്ലെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് യൂണിസൺ യൂണിയനിലെ ആരോഗ്യ മേധാവി സാറാ ഗോർട്ടൺ പറഞ്ഞു. മലയാളികൾ അടക്കമുള്ള നിരവധി വിദേശ നഴ്സുമാർ ബ്രിട്ടനിൽ ജോലി നോക്കുന്നുവെന്നിരിക്കെ അവരെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ യാത്ര കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചു വീടിനുള്ളിൽ കൂടാനുള്ള അവസരം വന്നിരിക്കുകയാണ്. എന്നാൽ കോവിഡ് കേസുകൾ ഇപ്പോൾ വളരെ കുറവാണെന്നത് അർത്ഥമാക്കുന്നത് വൈറസ് പൂർണമായും ഇല്ലാതായെന്നല്ല. അതുകൊണ്ട് തന്നെ ഇനിയൊരു പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ നാം മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. രോഗബാധിതനായ ഒരാളുമായി നിങ്ങൾ കൂടുതൽ അടുക്കുമ്പോൾ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് 2 മീറ്റർ (6 അടി) അകലം പാലിക്കണമെന്ന നിർദേശം അധികൃതർ മുന്നോട്ടു വച്ചിരിക്കുന്നത്. ഒരാളുമായി എത്രനേരം എത്രത്തോളം അടുത്ത് നിൽക്കുന്നു എന്നതനുസരിച്ചാവും രോഗവ്യാപന സാധ്യതയും. ആളുകൾ സ്പർശിച്ച ഇടങ്ങളിൽ വീണ്ടും സ്പർശിക്കുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്ന ധാരണ കോവിഡിന്റെ ആദ്യ നാളുകളിൽ ഉണ്ടായിരുന്നു. എന്നാൽ വായുവിലൂടെ അണുക്കൾ പടർന്നുപിടിക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുകയുണ്ടായി. സാധാരണയായി കൈകൾ വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്.
വെന്റിലേഷന് കൂടുതൽ ഊന്നൽ നൽകണമെന്നും നല്ല വായുസഞ്ചാരം പ്രധാനമാണെന്നും വിദഗ്ദ്ധർ കരുതുന്നു. കോവിഡ് രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന തുപ്പലിലൂടെയും മറ്റും വൈറസ് പകരുന്ന രീതിയ്ക്കാണ് ഡ്രോപ്പ് ലെറ്റ് ട്രാൻസ്മിഷൻ എന്നാണ് പറയുക. സംസാരിക്കുമ്പോൾ വായുവിലൂടെ സഞ്ചരിച്ച് വൈറസ് പകരുന്ന രീതിയ്ക്ക് എയർബോൺ ട്രാൻസ്മിഷൻ എന്ന് പറയും. വീട്ടിൽ ഒരു ജാലകമോ വാതിലോ തുറന്നിടുന്നത് നല്ലതാണ്. നിങ്ങൾ സന്ദർശിക്കുന്ന റെസ്റ്റോറന്റുകളും പബ്ബുകളും സമാനമായ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുക.
കൂടുതൽ ആളുകൾ എന്നതിനർത്ഥം അവരിൽ ഒരാൾ രോഗബാധിതനാകാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ്. തിരക്ക് കൂടുന്നത് ആളുകൾ അടുത്ത സമ്പർക്കത്തിലേക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ഒരാൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച രണ്ട് ആളുകൾക്കിടയിൽ അണുബാധ പടരാനുള്ള സാധ്യത ഇല്ലാതാകുന്നു. വാക്സിനേഷൻ സ്വീകരിക്കുന്നതിലൂടെ സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവുമാണ് സുരക്ഷിതമാക്കുന്നത്. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ഒത്തുകൂടുന്നതെങ്കിൽ കൂടുതൽ സുരക്ഷ അവിടെ ഉറപ്പാകുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും കോവിഡ്-19 നെ കീഴടക്കിയതിൻെറ ആത്മവിശ്വാസത്തിലായിരുന്നു ബ്രിട്ടീഷ് സർക്കാരും ജനങ്ങളും. രോഗവ്യാപനതോതും മരണനിരക്കും കുറഞ്ഞതിനെ തുടർന്ന് പടിപടിയായി ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുള്ള രൂപരേഖ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ ജനിതക മാറ്റം വന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം എല്ലാം തകിടം മറിക്കുമോ എന്ന ആശങ്ക രാജ്യത്ത് ഉടലെടുത്തു കഴിഞ്ഞു. ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം രൂക്ഷമാകുകയാണെങ്കിൽ മുൻനിശ്ചയപ്രകാരം ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുന്നതിൽ നിന്ന് പിൻവലിയേണ്ടതായി വന്നേക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നൽകി. ജൂൺ 21ന് സാമൂഹിക സമ്പർക്കത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യൻ വേരിയന്റ് കൂടുതലായി വ്യാപിച്ചിട്ടുള്ള ബോൾട്ടൺ പോലുള്ള ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലണ്ടനിലെ ഒരു വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു കൊണ്ട് ജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മെയ് പതിനേഴാം തീയതി മുതൽ അവധിക്കാല വിനോദയാത്ര നിയന്ത്രണങ്ങൾ ബ്രിട്ടൻ പിൻവലിച്ചിരുന്നു. എന്നാൽ അവധിക്കാല വിദേശയാത്രകൾ കഴിഞ്ഞു വരുന്നവർ രോഗവ്യാപനം കൂട്ടുമോ എന്ന് ആശങ്ക പരക്കെയുണ്ട്. ഇതിൻെറ വെളിച്ചത്തിൽ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകി. ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയാൽ യാത്രക്കാർ ക്വാറന്റീൻ പാലിച്ചാൽ മതിയെന്ന് എൻവിയോൺമെൻറ് സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞത് പരക്കെ ആശയ കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫ്രാൻസ്, ഗ്രീസ്, സ്പെയിൻ, യുഎസ് തുടങ്ങി ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങളിലേയ്ക്ക് ആയിരക്കണക്കിന് ആളുകൾ പോയതായാണ് റിപ്പോർട്ടുകൾ. 150ഓളം വിമാനങ്ങളാണ് ബ്രിട്ടീഷ് വിനോദ യാത്രക്കാരുമായി തിങ്കളാഴ്ച മാത്രം പുറപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മഹാമാരി പടർന്ന് പിടിച്ചതിനെ തുടർന്ന് യുകെയിലെ തൊഴിൽദാതാക്കൾ ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിൽനിന്നും മുഖംതിരിച്ചു നിൽക്കുകയായിരുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം സാമ്പത്തിക മേഖലയിലുണ്ടായ തകർച്ചയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആരംഭിച്ചത് രാജ്യത്തെ സാമ്പത്തിക രംഗത്തിനും തൊഴിൽ മേഖലയ്ക്കും വൻ ഉണർവാണ് ഉണ്ടാക്കിയിരിക്കുന്നത്. തത്ഫലമായി വൻതോതിലുള്ള റിക്രൂട്ട്മെന്റാണ് യുകെയിലുടനീളം തൊഴിൽ ദാതാക്കൾ നടത്തുന്നത് . ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ട മലയാളികൾക്കും സ്റ്റുഡൻറ് വിസയിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കും ഇത് വളരെ പ്രയോജനപ്രദമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 657,000 തൊഴിൽ ഒഴിവുകളാണ് ഉണ്ടായിരിക്കുന്നത്. ഇതിനു മുൻപുണ്ടായിരുന്ന കാലയളവിൽ ഇത് 48,400 മാത്രമായിരുന്നു. മാർച്ചിൽ അവസാനിക്കുന്ന മൂന്ന് മാസക്കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തിൽ നിന്ന് 4.8 ശതമാനമായി കുറയുകയും ചെയ്തു. എന്നാൽ തൊഴിലുടമകൾ ശമ്പളം കുറച്ചു കൊടുക്കുന്നതിനായി തൊഴിൽ പരിചയം കുറവുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . വീണ്ടും ഒരു സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടാണ് പലരും ഈ നീക്കം നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലെ ജൂത സമൂഹത്തിന് നേരെ നടന്ന അധിക്ഷേപം തീർത്തും വെറുപ്പുളവാക്കുന്നതാണെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ. നോർത്ത് ലണ്ടനിൽ, കാറിൽ പലസ്തീൻ കൊടികളുമായി ജൂതന്മാർക്ക് നേരെ അസഭ്യവർഷം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ചിത്രീകരിച്ച വ്യക്തി അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നു. “ഈ രാജ്യത്ത് ഇത് സംഭവിക്കുന്നുവെന്ന് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ഭയം തോന്നി. ജൂതനായി തിരിച്ചറിയാവുന്ന രീതിയിൽ ഞാൻ എന്തെങ്കിലും ധരിച്ച് ഒറ്റയ്ക്ക് നടക്കുകയാണെങ്കിൽ എന്തുസംഭവിക്കും?” വീഡിയോ ചിത്രീകരിച്ച വ്യക്തി ചോദിച്ചു. “എന്റെ സ്വന്തം വീട്ടിൽ എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല, അതാണ് എന്നെ ഭയപ്പെടുത്തുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനം കണ്ടെത്താൻ സഹായിക്കുന്നതിനായി ഹെലികോപ്റ്ററുകളിലൊന്ന് വിന്യസിച്ചതായും ഞായറാഴ്ച ഏകദേശം 18:30ന് ഉദ്യോഗസ്ഥർ കാർ നിർത്തിച്ച് പ്രതികളെ പിടികൂടിയതായും മെട്രോപൊളിറ്റൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സെന്റ് ജോൺസ് വുഡ് ഏരിയയിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറഞ്ഞു. വടക്കൻ ലണ്ടനിലെ ഒരു പ്രദേശമാണ് സെന്റ് ജോൺസ് വുഡ്. അത് ഒരു ജൂത സമൂഹത്തിന്റെ ആവാസ കേന്ദ്രമാണ്. പെരുമാറ്റം തീർത്തും ഞെട്ടിക്കുന്നതാണെന്ന് പൊലീസിംഗ് ഓപ്പറേഷന്റെ ചുമതലയുള്ള സൂപ്രണ്ട് ജോ എഡ്വേർഡ്സ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം സെന്റ് ജോൺസ് വുഡ്, ഗോൾഡേഴ്സ് ഗ്രീൻ എന്നിവിടങ്ങളിൽ അധിക പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വീഡിയോയെ അപലപിച്ച നിരവധി രാഷ്ട്രീയ നേതാക്കളിൽ പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. “നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ല,” ജോൺസൺ ട്വീറ്റ് ചെയ്തു. “വിദ്വേഷം പരത്തുന്ന കുറ്റകൃത്യങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലെന്നും കുറ്റക്കാർ പരിണിത ഫലം നേരിടേണ്ടി വരുമെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ അറിയിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. “ഇസ്രായേലിന്റെ ക്രൂരമായ അക്രമത്തിനും ഫലസ്തീൻ ജനതയെ അടിച്ചമർത്തുന്നതിനും എതിരെ യുകെ സർക്കാർ ആവശ്യമായ നടപടി കൈകൊള്ളണമെന്ന് അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്തും സുരക്ഷിതമായ രീതിയിൽ ആലിംഗനം ചെയ്യാൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരസ്പരം ആലിംഗനം ചെയ്യുന്നത് സ്ട്രെസ്സും, ബ്ലഡ് പ്രഷറും മറ്റും കുറയുന്നതിന് സഹായകരമാകും. എന്നാൽ എല്ലായിടത്തും, എപ്പോഴും ആലിംഗനം ചെയ്യുന്നത് സുരക്ഷിതമല്ല. നിയന്ത്രണങ്ങൾ പാലിച്ചാവണം ആലിംഗനത്തിൽ ഏർപ്പെടേണ്ടതെന്ന് വിദഗ്ധർ നിഷ്കർഷിക്കുന്നു. അതിന്റെ ആദ്യത്തെ പടി എന്ന് പറയുന്നത് ആരെ ആലിംഗനം ചെയ്യണം എന്ന് തിരഞ്ഞെടുക്കുന്നത് ആണ്. ആലിംഗനം ചെയ്യുന്നത് കുടുംബാംഗങ്ങളിൽ മാത്രം ഒതുങ്ങണം എന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വാക്സിനേഷൻ എടുക്കാത്തവർ തമ്മിൽ പരസ്പരം ആലിംഗനം ചെയ്യുന്നതിനെ ഗവണ്മെന്റും എതിർക്കുന്നുണ്ട്.
കൂടുതൽ നേരം പരസ്പരം ആലിംഗനം ചെയ്ത് നിൽക്കരുതെന്ന് കർശനമായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കൂടുതൽ നേരം ആലിംഗനത്തിൽ ഏർപ്പെടുന്നത് രോഗം പടരുന്നതിനു സഹായിക്കും. ഫേസ് -ടു – ഫേസ് കോൺടാക്ടും പാടില്ല എന്നാണ് ആരോഗ്യ വിദ്ഗ്ധർ പറയുന്നത്. കൈകൾ വൃത്തിയായിരിക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളിൽ ആലിംഗനത്തിൽ ഏർപ്പെടുന്നതാണ് ഉചിതം. വായു സഞ്ചാരം ഉള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കണം പരസ്പരം ആലിംഗനത്തിൽ ഏർപ്പെടേണ്ടത്. കൃത്യമായ ഇടവേളകളിൽ ആളുകൾ കോവിഡ് ടെസ്റ്റ് നടത്തുകയും വേണമെന്ന് ഗവൺമെന്റ് നിഷ്കർഷിക്കുന്നുണ്ട്. ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ഇത്തരത്തിൽ ടെസ്റ്റ് നടത്തണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് ആയിരക്കണക്കിന് ബ്രിട്ടീഷുകാരാണ് അവധിക്കാലം വിനിയോഗിക്കാൻ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇംഗ്ലണ്ട്, സ് കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ പേർ വിനോദയാത്രയ്ക്ക് പോകുന്നത് പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തിന് സഹായകരമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. യാത്രക്കാർക്ക് സർക്കാരിൻറെ ഹരിത പട്ടികയിലുള്ള പോർച്ചുഗലും, ഇസ്രായേലും ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്ന് തിരിച്ചുവരുമ്പോൾ ഐസലേഷനിൽ നിൽക്കാതെ തന്നെ തിരിച്ചുവരാൻ കഴിയും. തങ്ങളുടെ ആത്മവിശ്വാസം മടങ്ങി വരുന്നതായി ബ്രിട്ടീഷ് എയർവേസിന്റയും റയാനെയറിന്റെയും മേധാവികൾ പറഞ്ഞു.
സഞ്ചാരികൾ ആരെങ്കിലും ആമ്പർ , റെഡ് ലിസ്റ്റുകളിൽ ഉൾപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശിച്ചാൽ അവർ തിരിച്ചു വരുമ്പോൾ ക്വാറന്റൈനിൽ നിൽക്കേണ്ടതായി വരും. അതേസമയം ഹീത്രോയിൽ നിന്ന് തിങ്കളാഴ്ച പുറപ്പെടാനിരിക്കുന്ന ആറു വിമാനങ്ങളും ഗ്രീൻ ലിസ്റ്റിലുള്ള ലിസ്ബൺ , ഫാരോ, മഡെയ്റ എന്നിവിടങ്ങളിലേക്ക് ആണെന്ന് ബിഎ ചീഫ് എക്സിക്യൂട്ടീവ് സീൻ ഡോയിൽ പറഞ്ഞു. ബുക്കിംഗ് ഏപ്രിൽ ആദ്യ ആഴ്ചയിൽ 500,000 ആയിരുന്നത് ഇപ്പോൾ ആഴ്ചയിൽ 1.5 ദശലക്ഷമായി ഉയർന്നു. ഈ ബുക്കിംഗ് നിരക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് റയാനെയർ ചീഫ് എക്സിക്യൂട്ടീവ് മൈക്കിൾ ഒ ലിയറി പറഞ്ഞു. എന്നാൽ അവധിക്കാല വിദേശ യാത്ര കഴിഞ്ഞു വരുന്ന ബ്രിട്ടീഷുകാർ രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്ക പരക്കെയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓക്സ്ഫോർഡ് – അസ്ട്രാസെനക്ക വാക്സിനെ സംബന്ധിച്ചുള്ള ആശങ്ക കാരണം 30 വയസ്സിന് താഴെയുള്ളവർക്ക് ബുക്ക് ചെയ്ത എല്ലാ ഫസ്റ്റ് ഡോസ് കൊറോണ വൈറസ് പ്രതിരോധ കുത്തിവെയ്പ്പുകളും റദ്ദാക്കി എൻഎച്ച്എസ്. നാളെ മുതൽ അസ്ട്രാസെനക്ക വാക്സിൻ സ്വീകരിക്കാൻ ബുക്ക് ചെയ്ത 18 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ അപ്പോയിൻമെന്റുകൾ റദ്ദാക്കും.
അതേസമയം ഇത്തരത്തിലുള്ള ഒരു തീരുമാനം ആയിരക്കണക്കിനാളുകളെ ഗുരുതരമായി ബാധിച്ചേക്കും. യുവജന ആരോഗ്യ സാമൂഹ്യപ്രവർത്തകരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും ഈ വിഭാഗത്തിൽ ഉൾപ്പെടും. അസ്ട്രാസെനക്ക വാക്സിനും രക്തം കട്ടപിടിക്കുന്നതിലും തമ്മിൽ ബന്ധമുണ്ടെന്ന ആശങ്ക കാരണമാണ് സർക്കാരിൻറെ ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻെറ ഉപദേശത്തിൽ മാറ്റം വരുത്തിയത്. അതേസമയം 30 വയസ്സിനു താഴെയുള്ളവർക്ക് ഇതിനു പകരമായി മറ്റേതെങ്കിലും വാക്സിൻ നൽകണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തി.
കൊറോണ വൈറസിൽ നിന്ന് 30 വയസ്സിന് താഴെയുള്ളവർക്കുള്ള അപകടസാധ്യത കുറയ്ക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എന്നാൽ മിക്ക രോഗികൾക്കും വാക്സിനിൽ നിന്നുള്ള അപകടസാധ്യതയേക്കാൾ വൈറസിൽ നിന്നുള്ള അപകട സാധ്യതയാണുള്ളതെന്ന് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) പറഞ്ഞു. എംഎച്ച്ആർഎയുടെ കണക്കുകൾ പ്രകാരം വാക്സിൻ സ്വീകരിച്ചവരിൽ ആകെ 79 പേരിലാണ് രക്തം കട്ട പിടിച്ചിരിക്കുന്നത്. ഇതിൽ 19 പേർ മരണപ്പെടുകയും ചെയ്തു. ഏതെങ്കിലും പ്രതിരോധകുത്തിവെയ്പ്പുകൾ നിർത്തണമെന്ന് തങ്ങൾ ശുപാർശ ചെയ്യുന്നില്ലെന്ന് ജെ സി വി ഐ അറിയിച്ചു. അതേസമയം അസ്ട്രാസെനക്ക വാക്സിനേഷൻ റദ്ദാക്കാനുള്ള എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ തീരുമാനം നടപ്പാക്കുമെന്നും നിലവിൽ റദ്ദാക്കൽ ബാധിച്ചവർക്ക് തങ്ങളുടെ അപ്പോയിന്റ്മെന്റുകൾ റീബുക്ക് ചെയ്യാമെന്നും അവർ പറഞ്ഞു. ഏപ്രിൽ 9 മുതൽ ഉള്ള അപ്പോയിന്റ്മെന്റുകൾ റദ്ദാക്കേണ്ടതുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ വാക്സിൻ പ്രോഗ്രാം ഡയറക്ടറായ എമിലി ലോസൺ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇസ്രായേൽ പലസ് തീൻ സംഘർഷം ലോകമാകെ വ്യാപിക്കുകയാണ്. ഇസ്രായേൽ ഇന്നലെ ഗാസ സിറ്റിയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിന്റെ ചുവടുപിടിച്ച് ബ്രിട്ടനിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്നലെ ലണ്ടനിൽ നടന്ന പലസ് തീൻ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. ഒമ്പത് പോലീസുകാർക്ക് പരിക്കേറ്റു. പലസ് തീനികൾക്കെതിരായ ക്രൂരമായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ യുകെ സർക്കാർ ‘അടിയന്തര നടപടി’ സ്വീകരിക്കണമെന്ന് സംഘാടകർ പറഞ്ഞു. മാർബിൾ ആർച്ചിനടുത്തുള്ള ഹൈഡ് പാർക്കിലാണ് പ്രതിഷേധക്കാർ ഇറങ്ങിയത്. പ്രതിഷേധത്തിനിടെ ഒമ്പത് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അതേസമയം നോർത്ത് ലണ്ടനിലെ ഒരു ജൂത സമൂഹത്തിലൂടെ പലസ് തീൻ പതാകകൾ വഹിച്ച കാറുകളുടെ സംഘം സഞ്ചരിച്ചതിനെതിരെ ബോറിസ് ജോൺസൻ പ്രതികരിച്ചു. അശ്ലീലവാക്കുകൾ പ്രയോഗിച്ചാണ് സംഘം കടന്നുപോയത്.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ കാറുകൾ നിർത്തിയതിനെ തുടർന്ന് നാല് അറസ്റ്റുകൾ നടന്നതായി മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലെ ഫൂട്ടേജുകളിൽ ഫിഞ്ച്ലി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാർ ജൂതന്മാർക്കെതിരായ ഭീഷണികൾ ഉയർത്തിയതായി കേൾക്കുന്നു. ലണ്ടനിലെ ഒരു മുതിർന്ന റബ്ബിയെ എസെക് സ് സിനഗോഗിന് സമീപം രണ്ട് യുവാക്കൾ ആക്രമിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവം. ”നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ല. ബ്രിട്ടനിലെ ജൂതന്മാർക്കൊപ്പം ഞാൻ നിൽക്കുന്നു. ഇന്ന് നാം കണ്ട ലജ്ജാകരമായ വംശീയത അവർ സഹിക്കേണ്ടതില്ല.” പ്രധാനമന്ത്രി ജോൺസൺ ട്വീറ്റ് ചെയ്തു.
ജനങ്ങളുടെ ഈ പെരുമാറ്റം തീർത്തും ഞെട്ടിക്കുന്നതായിരുന്നു. ഇത് അനുവദിക്കില്ല. ഇത് സമൂഹത്തിൽ വളരെയധികം ആശങ്കയുണ്ടാക്കുമെന്നും സെന്റ് ജോൺസ് വുഡ്, ഗോൾഡേഴ് സ് ഗ്രീൻ പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം അധിക പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസിങ് ഓപ്പറേഷന്റെ സൂപ്രണ്ട് ജോ എഡ്വാർഡ്സ് അറിയിച്ചു. ഭയാനകമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമാധാനപരമായ പലസ് തീൻ അനുകൂല പ്രതിഷേധങ്ങൾ ബ്രിട്ടനിലുടനീളം നടന്നുവരുന്നുണ്ട്. ഓക്സ്ഫോർഡിൽ നടന്ന ‘സ്പീക്ക് അപ്പ് പാലസ്തീൻ’ പ്രകടനത്തിൽ ബോൺ സ്ക്വയറിലെ കാണികളെ അഭിസംബോധന ചെയ് ത് മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ സംസാരിക്കുകയുണ്ടായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് ലോക് ഡൗൺ ഇളവുകളുടെ അടുത്തഘട്ടം വരുമ്പോൾ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദങ്ങളുടെ വ്യാപന ഭീഷണിയിലാണ് ബ്രിട്ടൻ. പ്രതിരോധ കുത്തിവെയ്പ്പുകൾ ഇന്ത്യൻ വേരിയൻ്റിനെതിരെ ഫലപ്രദമാണെന്ന ആത്മവിശ്വാസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് പ്രകടിപ്പിച്ചു. പുതിയ വൈറസ് വകഭേദം മാരകവും കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതുമാണെന്ന അഭിപ്രായമാണ് ശാസ്ത്രജ്ഞന്മാർക്കുള്ളത്. ഒരാഴ്ച കൊണ്ട് പുതിയ വൈറസ് വ്യാപിച്ച കേസുകൾ മൂന്നിരട്ടിയായി ഉയർന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ പുതിയ വൈറസ് വകഭേദം ബാധിച്ച് ബ്രിട്ടനിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന ഭൂരിപക്ഷം ആൾക്കാരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ സെക്രട്ടറി വെളിപ്പെടുത്തി.
ഇതിനിടെ യുദ്ധകാലാടിസ്ഥാനത്തിൽ ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകുന്നത് പുരോഗമിക്കുകയാണ്. അടുത്ത ആഴ്ച മുതൽ 35 വയസ്സും അതിനുമുകളിലുള്ളവർക്കും രാജ്യത്ത് വാക്സിൻ നൽകിത്തുടങ്ങും. കൂടുതൽ പേർക്ക് എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകി ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങളെ ചെറുക്കാനാണ് യുകെ പദ്ധതി തയ്യാറാക്കുന്നത്. ഒരു പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത 5 പേരും 2 പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത ഒരാളും ആണ് ഇന്ത്യൻ വേരിയൻറ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ളത്. കെൻ്റ് വേരിയൻ്റിനേക്കാൾ 40-45 ശതമാനം വ്യാപനശേഷി പുതിയ വൈറസ് വകഭേദത്തിനുണ്ടെങ്കിൽ അത് ആശങ്കാജനകമാണെന്ന് മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു.