Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 20,000 അഫ് ഗാൻ അഭയാർത്ഥികൾക്ക് അഭയം നൽകാൻ യുകെ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഉചിതമായ ഭവനങ്ങളുടെ അഭാവം കാരണം അഫ് ഗാൻ അഭയാർത്ഥികളെ ഉൾക്കൊള്ളാൻ കൗൺസിലുകൾ പാടുപെടുമെന്ന് പ്രാദേശിക സർക്കാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭവനനിർമ്മാണത്തിന് ഏകദേശം 5 മില്യൺ നീക്കിവച്ചിട്ടുണ്ട്. എന്നാൽ ഉചിതമായ വസ്തുവകകൾ വാങ്ങാൻ അതിൽ നിന്ന് ചിലവഴിക്കേണ്ടിവരും. “നമ്മൾ സാധാരണയായി കാണുന്ന പതിവിലും വലിയ കുടുംബങ്ങൾ ഉണ്ട്. ആറ്, ഏഴ്, എട്ട്, തുടങ്ങി 12 അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾ ഉണ്ട്. ഇവർക്ക് വലിയ പാർപ്പിടവും അതിനൊത്ത ലഭ്യതയും ആവശ്യമാണ്. നാല്, അഞ്ച്, ആറ് കിടപ്പുമുറികളുള്ള വീടുകൾ ആവശ്യമായി വരും.”എൽജിഎ ചെയർമാൻ ജെയിംസ് ജാമിസൺ പറഞ്ഞു.

“അവർക്ക് എന്താണ് വേണ്ടത്, അവർക്ക് എത്രമാത്രം പിന്തുണ ആവശ്യമാണ്, നമുക്ക് എത്ര വീടുകൾ വിപണിയിൽ പോയി ഏറ്റെടുക്കണം അല്ലെങ്കിൽ വാടകയ്ക്ക് എടുക്കണം എന്നിവ അറിയുന്നതുവരെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ല. ഇതിന് ഫണ്ട് നൽകുമെന്ന് സർക്കാർ പറഞ്ഞതായി എനിക്ക് ഉറപ്പുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. പുനരധിവാസ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് പട്ടാളത്തോടും യുകെ ഗവൺമെന്റിനോടും ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്ക് ആരോഗ്യപരിചരണം, വിദ്യാഭ്യാസം, തൊഴിൽ അവർക്ക് ആവശ്യമായ താമസസൗകര്യം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ നാല് അധിക ബാങ്ക് അവധികൾ കൂടി നൽകണമെന്നാവശ്യം ഗവൺമെന്റിനോട് ഉന്നയിച്ചിരിക്കുകയാണ് ട്രേഡ് യൂണിയൻ കോൺഗ്രസ്. ഓഗസ്റ്റ് മുതൽ ക്രിസ്മസ് വരെയുള്ള സമയത്തിനിടയിൽ അവധികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, ഒരെണ്ണം വേണമെന്ന ആവശ്യം വളരെ ശക്തമാണ്. ഒരു വർഷത്തിൽ ആകെ 8 പൊതു അവധികൾ മാത്രമാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഉള്ളത്. എന്നാൽ സ്കോട്ട്‌ലൻഡിൽ പതിനൊന്നും, നോർത്തേൺ അയർലൻഡിൽ പത്തും വീതം അവധികളുണ്ട്. ഏറ്റവും കുറഞ്ഞത് 12പൊതു അവധികൾ എങ്കിലും ഒരു വർഷം വേണമെന്ന ആവശ്യമാണ് ട്രേഡ് യൂണിയനുകൾ ഉന്നയിച്ചിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും ലഭിക്കുന്ന അവധികൾ വളരെ കുറവാണെന്ന് ബ്രിട്ടീഷ് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസസ് ഒ ഗ്രേഡി വ്യക്തമാക്കി.

ട്രേഡ് യൂണിയൻ കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളായ റൊമാനിയ, ലിത്തുവേനിയ, സ്ലോവാക്കിയ, സ്ലോവേനിയ, ഫിൻലാൻഡ്, സൈപ്രസ് എന്നിവിടങ്ങളിൽ 15 പൊതു അവധികൾ വീതം ഉണ്ടന്ന് കണ്ടെത്തി. ഇതോടൊപ്പംതന്നെ ജപ്പാനിൽ പതിനേഴും , ഓസ്ട്രേലിയയിൽ പന്ത്രണ്ടും, ന്യൂസിലൻഡ്, ചൈന എന്നിടിവിടങ്ങളിൽ പതിനൊന്നും വീതം അവധികളുണ്ടെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ്‌ വ്യക്തമാക്കി. ഈ കോവിഡ് സാഹചര്യത്തിൽ ജീവനക്കാർക്ക് അവധികൾ നൽകുന്നത് സഹായകരമാകുമെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഓർമിപ്പിച്ചു. ഗവൺമെന്റ് ആവശ്യത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ് കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ കോവിഡ് സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് സ്വയം ഒറ്റപ്പെടലിന് വിധേയമായതായി അറിയിച്ചു. എൻഎച്ച്എസ് ട്രസ്റ്റ് ആൻഡ് പ്രൊട്ടക്റ്റിൽ നിന്ന് നിർദേശം ലഭിച്ചത് മൂലം ക്വാറന്റീനിൽ ആണെന്ന് ഞായറാഴ്ച വൈകുന്നേരമാണ് അവർ ട്വിറ്ററിൽ അറിയിച്ചത് . ഇപ്പോഴത്തെ പ്രോട്ടോകോൾ പ്രകാരം പിസിആർ ടെസ്റ്റിൻെറ റിസൾട്ട് വരുന്ന സമയം വരെ നിക്കോള സ്റ്റർജൻ ക്വാറന്റീനിൽ തുടരുമെന്ന് സ് കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് അറിയിച്ചു.

ഇതിനിടെ സ് കോട്ട്ലൻഡിലെ കോവിഡ് രോഗികളുടെ എണ്ണം 7113 ആയി. നേരത്തെ ഏറ്റവും ഉയർന്ന രോഗവ്യാപനം 6835 ആയിരുന്നു. ഹോസ്പിറ്റലിൽ കഴിയുന്ന രോഗികളുടെ എണ്ണം 507 ആയി ഉയർന്നു. ഇവരിൽ 52 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിൽ കഴിഞ്ഞ ആഴ്ച ഫസ്റ്റ് മിനിസ്റ്റർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എങ്കിലും ലോക് ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തിൽ ചിന്തിക്കുന്നില്ലെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ്ഗാനിസ്ഥാനിലെ യുകെയുടെ 20 വർഷത്തെ സൈനിക ഇടപെടൽ അവസാനിപ്പിച്ചുകൊണ്ട് അവസാന വിമാനം ശനിയാഴ്ച പുറപ്പെട്ടു. ആഗസ്റ്റ് 14 മുതൽ 15,000 ത്തിലധികം ആളുകളെ ബ്രിട്ടൻ ഒഴിപ്പിച്ചിരുന്നു. കാബൂളിൽ നിന്ന് അവസാനമായി പുറപ്പെട്ട വിമാനത്തിൽ സൈനികരോടൊപ്പം ബ്രിട്ടീഷ് അംബാസഡർ ലോറി ബ്രിസ്റ്റോയും ഉണ്ടായിരുന്നു. ഇത് ഒരു വലിയ അന്താരാഷ്ട്ര പരിശ്രമമാണെന്ന് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ വൈസ് അഡ്മിനിസ്ട്രേറ്റർ സർ ബെൻ കീ പറഞ്ഞു. എന്നാൽ ഇതൊരു ആഘോഷത്തിന്റെ നിമിഷമല്ലെന്നും ഒഴിപ്പിക്കാൻ സാധിക്കാതെ പോയവരെ ഓർത്തു സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്ത ഒരു ദൗത്യത്തിന്റെ പരിസമാപ്തിയിലാണ് യുകെ അഫ്ഗാനിൽ നിന്ന് മടങ്ങുന്നതെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.

ഞായറാഴ്ച രാവിലെ ഓക്സ്ഫോർഡ്ഷയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടൺ ബേസിൽ ഇറങ്ങിയവരിൽ അംബാസഡർ ലോറി ബ്രിസ്റ്റോയും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സൈനികരും വിമാനത്തിലെ ജീവനക്കാരും അക്ഷീണം പരിശ്രമിക്കുകയായിരുന്നു. കഴിയുന്നത്ര അഫ് ഗാൻ സ്വദേശികളെയും യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും സഹായിക്കുക എന്നതായിരുന്നു അവരുടെ ചിന്തയെന്ന് ജോയിന്റ് ഓപ്പറേഷൻസ് മേധാവി ബെൻ കീ വ്യക്തമാക്കി. ബ്രിട്ടീഷ് സൈന്യം ചെയ്തതിൽ തനിക്ക് ഏറ്റവും വലിയ മതിപ്പുണ്ടെന്നു അദ്ദേഹം പറഞ്ഞു.

അഫ് ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡർ ബ്രൈസ് നോർട്ടനിലേക്ക് പടികൾ ഇറങ്ങിവരുന്നതിന്റെ ചിത്രം, കാബൂളിലെ ബ്രിട്ടന്റെ ദൗത്യം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സ്ഥിരീകരണമായിരുന്നു. ഒഴിപ്പിച്ചവരിൽ ഏകദേശം 2200 കുട്ടികളും, ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നുവെന്ന് നമ്പർ 10 പറഞ്ഞു. ഏകദേശം 5,000 ബ്രിട്ടീഷ് പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും എയർലിഫ്റ്റ് ചെയ്തു. 8,000 ത്തിൽ അധികം മുൻ യുകെ ജീവനക്കാരായ അഫ്ഗാൻ സ്വദേശികളെയും അവരുടെഅഫ്ഗാനിസ്ഥാനിലേക്കുള്ള യുകെ എംബസി ഖത്തറിൽ നിന്ന് പ്രവർത്തിക്കുമെന്നും എന്നാൽ അത് എത്രയും വേഗം കുടുംബങ്ങളെയും അപകടസാധ്യതയുള്ളതായി കരുതപ്പെടുന്നവരെയും ഒഴിപ്പിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഒഴിപ്പിക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കഠിനാധ്വാനങ്ങളെ ജോൺസൺ പ്രശംസിച്ചു. അഫ്ഗാനിസ്ഥാനിലേക്കുള്ള യുകെ എംബസി ഖത്തറിൽ പ്രവർത്തിക്കുമെന്നും എന്നാൽ അത് എത്രയും വേഗം അഫ്ഗാനിൽ തുറക്കുമെന്നും ലോറി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ് ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിൽ ആളുകളെയും വഹിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ അവസാനത്തെ വിമാനം കാബൂളിൽ നിന്നും പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇനിയുള്ള വിമാനങ്ങളിൽ യുകെ നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ആവും ഉണ്ടാവുക. എല്ലാവരേയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നത് ഹൃദയഭേദകമാണെന്ന് സൈനിക തലവൻ ജനറൽ സർ നിക്ക് കാർട്ടർ പറഞ്ഞു. യുകെയിലേക്ക് വരാൻ യോഗ്യരായ നൂറുകണക്കിന് അഫ്ഗാൻ സ്വദേശികൾ അവിടെത്തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ ഒഴിപ്പിക്കാൻ താലിബാൻ നൽകിയ സമയം ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് ബ്രിട്ടന്റെ ഈ അറിയിപ്പ്. 170 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരന്റെ കുട്ടിയും ഉൾപ്പെടുന്നുണ്ട്. ലണ്ടനിൽ നിന്നുള്ള ടാക്സി ഡ്രൈവറായ മുഹമ്മദ് നിയാസിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയം പരാമർശിച്ച യുകെ പൗരന്മാരിൽ ഉൾപ്പെടുന്ന വ്യക്തിയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ കൊല്ലപ്പെട്ട ലണ്ടനിൽ നിന്നുള്ള ടാക്സി ഡ്രൈവർ മുഹമ്മദ് നിയാസി

സ്ഫോടനത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ നിയാസി കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൾ ഹമീദ് പറഞ്ഞു. ഭാര്യയെയും രണ്ട് മക്കളെയും ഇപ്പോഴും കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം യുകെ സൈനികർ കാബൂളിലുണ്ടായിരുന്നു. ചിലർ ഇതിനകം മടങ്ങി. ബാക്കിയുള്ളവർ വാരാന്ത്യത്തിൽ പുറപ്പെടും. ഏകദേശം 15,000 പേരെ ഒഴിപ്പിച്ചെങ്കിലും ഇപ്പോൾ പ്രവർത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡർ സർ ലോറി ബ്രിസ്റ്റോ ട്വീറ്റ് ചെയ്തു. “ഇനിയും പോകേണ്ട ആളുകളെ ഞങ്ങൾ മറന്നിട്ടില്ല. അവരെ സഹായിക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലേക്ക് വരാൻ അർഹതയുള്ളതും എന്നാൽ അഫ്ഗാനിസ്ഥാനിൽ തുടരുന്നതുമായ അഫ്ഗാൻ പൗരന്മാർ നിരവധിയാണെന്ന് നിക്ക് അറിയിച്ചു.

ഇതുവരെ ഒഴിപ്പിച്ചവരിൽ യുകെയുടെ പ്രത്യേക പദ്ധതി പ്രകാരം യോഗ്യരായ 8,000 അഫ്ഗാൻ സ്വദേശികളും ഉൾപ്പെടുന്നു. തന്റെ നിരവധി സുഹൃത്തുക്കൾക്ക് രാജ്യത്ത് നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞില്ലെന്നും അതിൽ അതിയായ ദുഃഖമുണ്ടെന്നും അഫ്ഗാനിസ്ഥാനിൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ച വിദേശകാര്യ സെലക്ട് കമ്മിറ്റി ചെയർമാൻ ടോം തുഗെൻ‌ഡാറ്റ് ബിബിസിയോട് പറഞ്ഞു. യുകെയിലേക്ക് വരുന്ന അഫ്ഗാൻ അഭയാർത്ഥികൾ ഒരു ഹോട്ടലിൽ 10 ദിവസം കോവിഡ് ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് :- വ്യക്തികളുടെ പതിവായുള്ള ഡെന്റൽ ചെക്കപ്പുകൾ നടത്തുവാൻ സാധിക്കുന്ന തരത്തിൽ വെയിൽസിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ഡെന്റിസ്റ്റ് അസോസിയേഷൻ. മറ്റ് പല മേഖലകളിലും വെയിൽസിൽ ഇളവുകൾ അനുവദിച്ചിട്ടുള്ളതിനാൽ, ഇക്കാര്യത്തിലും വേണമെന്ന ആവശ്യമാണ് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ വെൽഷ് ജനറൽ ഡെന്റൽ പ്രാക്ടീസ് കമ്മിറ്റി ചെയർമാൻ റസ്സൽ ഗിഡ്‌നി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ നാളുകൾ ഡെന്റൽ ചെക്കപ്പുകൾ നടത്താതിരിക്കുന്നത് പല്ലുകളും മോണകളും നശിക്കുന്നതിനും, ക്യാൻസർ വരെ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2020 ൽ ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം എമർജൻസി കേസുകളിൽ മാത്രമാണ് ഡെന്റൽ ഡോക്ടർമാർ രോഗികളെ ചികിത്സിച്ചിരുന്നത്. സ്ഥിരമായുള്ള ഡെന്റൽ ചെക്കപ്പുകൾ മറ്റും നടത്തുന്നതിന് ജനങ്ങൾക്ക് സാധിക്കുന്നില്ല. ഇതിനുപകരമായി വീഡിയോ കോളുകളിലൂടെയും മറ്റുമാണ് ഡോക്ടർമാർ തങ്ങളുടെ രോഗികളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. എന്നാൽ കൂടുതൽ കാലത്തേയ്ക്ക് ഇത് നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഈ 18 മാസങ്ങൾ കൊണ്ടു തന്നെ ഏകദേശം 350000 ത്തോളം രോഗികൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി ഫോൺകോളുകളിലൂടെ ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.


പകർച്ചവ്യാധി കാലത്ത് ട്രീറ്റ് മെന്റ് സെഷനുകൾ 97 ശതമാനമായി കുറഞ്ഞതായി എൻഎച്ച്എസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ 1.1 മില്യൺ ഡെന്റൽ അപ്പോയ്ന്റ്മെന്റുകൾ ഉണ്ടായിരുന്നെങ്കിൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇത് 22713 ആയി ചുരുങ്ങിയത് ആശങ്കകൾക്ക് വക നൽകുന്നതാണ് എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന ഇളവുകളിൽ, കുറെയൊക്കെ സാധാരണ ചെക്കപ്പുകൾ നടത്തുവാൻ സാധിക്കുന്നുണ്ടെങ്കിലും, കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് മുന്നോട്ടുവന്നിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇപ്പോൾ ഡെന്റൽ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രണ്ടു പേഷ്യന്റുകൾക്കിടയിൽ ഉപകരണങ്ങളും മറ്റും സാനിറ്റൈയ്‌സ് ചെയ്യാൻ ആവശ്യമായ സമയം ഉറപ്പാക്കണമെന്നും നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നുണ്ട്.


ഇത്തരത്തിൽ സമയങ്ങൾ എടുക്കുന്നതു മൂലം വളരെ കുറച്ച് ആളുകളെ മാത്രമേ തങ്ങൾക്ക് കാണാൻ സാധിക്കുന്നുള്ളൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി. എമർജൻസി പേഷ്യന്റുകളെ കാര്യമായി പരിഗണിക്കുന്നുണ്ടെങ്കിലും, പലപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉള്ളവർ അവഗണിക്കപ്പെടുകയാണ്. പലപ്പോഴും ഇത്തരത്തിൽ പ്രശ്നങ്ങൾ അവഗണിക്കുന്നത് കൂടുതൽ സാരമായ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. അതിനാൽ തന്നെ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികളായ ജോജി തോമസിൻെറയും ഷിബു മാത്യുവിൻെറയും എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസർ വാക്കിൻെറ വിജയത്തെ ബ്രിട്ടനിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് വാർത്തയാക്കിയത് . ക്രാവെൻഹെറാൾഡ്, കീത്തിലി ന്യൂസ് തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങളാണ് കനാൽ വോക്കിനെക്കുറിച്ച് വാർത്ത നൽകിയത്

ലോകത്തിനു മുഴുവൻ മാതൃകയും ബ്രിട്ടൻ ലോകത്തിനുമുന്നിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നതുമായ നാഷണൽ ഹെൽത്ത് സർവീസിനെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലയാളികളായ ഷിബു മാത്യുവിന്റെയും ജോജി തോമസിന്റെയും നേതൃത്വത്തിൽ നടന്ന സ്പോൺസേർഡ് വാക്ക് വൻ വിജയമായിരുന്നു . ഓഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 7 മണിയോടെ സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച സ്പോൺസേർഡ് വാക്ക് 31 മൈലിലേറെ താണ്ടി ലീഡ്സിലെത്താൻ 12 മണിക്കൂറിലേറെ സമയമെടുത്തു. ജോജി തോമസും ഷിബു മാത്യുവും യു കെയുടെ അഭിമാനമായ എൻഎച്ച്എസിനു വേണ്ടി നടക്കാൻ തീരുമാനിച്ചപ്പോൾ മാഞ്ചസ്റ്റർ, ബോൾട്ടൺ, ബേൺലി, സാൻഫോർഡ്, കിത്തലി, വെയ്ക്ക് ഫീൽഡ് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇങ്ങനെ എത്തിയവരിൽ ഇരുപതോളം പേർ മുഴുവൻ സമയവും സ്പോൺസേർഡ് വാക്കിൽ ഭാഗഭാക്കായി.

എൻഎച്ച്എസിനു വേണ്ടിയുള്ള സ്പോൺസേർഡ് വാക്ക് നടന്നത് ഇംഗ്ലണ്ടിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തു കൂടി സ്കിപ്‌റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 ഓളം മൈലാണ്. ലീഡ്സ് മുതൽ ലിവർപൂൾ വരെ 115 ഓളം മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന കനാൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്.

എൻ എച്ച് എസിനായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം ഇതിനോടകം 5000-ത്തിൽ അധികം പൗണ്ട് ലഭിക്കുകയുണ്ടായി. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ. എൻ എച്ച്എസിനു വേണ്ടിയുള്ള ധനശേഖരണം ഈ മാസം മുപ്പതാം തീയതി അവസാനിക്കും.

ഓർമ്മിക്കുക. നിങ്ങൾ കൊടുക്കുന്ന ഓരോ പെൻസും വളരെ വിലപ്പെട്ടതാണ്. അത് രാജ്യത്തിൻ്റെ നന്മയ്ക്കായി ഉപകരിക്കും. നിങ്ങളുടെ സ്പോൺസർഷിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നിക്ഷേപിക്കുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

സുജിത് തോമസ്

ആവശ്യമുള്ള സാധനങ്ങൾ

വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ

ദശയുള്ള മീൻ വട്ടത്തിൽ മുറിച്ചത് -1/2കിലോ

പഴുത്ത തക്കാളി ചെറുതായി മുറിച്ചത് – ഒന്ന്

പച്ചമുളക് നെടുകെ പിളർന്നത്- 2 അല്ലെങ്കിൽ 3

ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ചെറിയ കഷണം

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-4 അല്ലി

കറിവേപ്പില -2 തണ്ട്

വറ്റൽ മുളക് -5 എണ്ണം അതിൽ രണ്ടെണ്ണം മൂപ്പിക്കാൻ ആയി മാറ്റി വയ്ക്കണം

ഉപ്പ് -ആവശ്യാനുസരണം

കുടംപുളി -4 എണ്ണം

ഉലുവ -1 ടീസ്പൂൺ

കടുക് -1 ടീസ്പൂൺ

കൊച്ചുള്ളി നീളത്തിലരിഞ്ഞത്- 8 അല്ലെങ്കിൽ 10

മഞ്ഞൾപൊടി -2 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

ആദ്യമായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഉലുവയും, പകുതി കൊച്ചു ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി വഴറ്റുക.
നന്നായി അരച്ച വറ്റൽമുളക് വഴറ്റിയ മിശ്രിതത്തിലേക്ക് ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് നന്നായിട്ട് പാചകം ചെയ്യുക. ഇനി ഉപ്പും കുടംപുളിയും മഞ്ഞപ്പൊടിയും ചേർത്ത് നന്നായിട്ട് യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് തിളച്ചു കഴിയുമ്പോൾ അതിലേക്ക് മീൻ ഇട്ട് അടച്ചുവെച്ച് വേവിക്കുക. മീൻ വെന്തശേഷം ചാർ വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.

ഒരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് മൂപ്പിച്ച് കറിവേപ്പിലയും, കൊച്ചു ഉള്ളിയും, വറ്റൽ മുളകും ചൂടാക്കി മീൻകറിയുടെ മേലെ ഒഴിക്കുക. തലേദിവസം ഉണ്ടാക്കി വെച്ചാൽ ഈ കറി വളരെ രുചികരം ആയിരിക്കും പിറ്റേദിവസം കഴിക്കാൻ.

സുജിത് തോമസ്

ഡോ. ഐഷ വി

ഒരു പൊന്നിൻ ചിങ്ങപുലരിയിലാണ് അവൾ എത്തിയത്. നനുത്ത രോമം കോണ്ട് തീർത്ത നേർത്ത ചാരനിറത്തിലുള്ള വരകളുള്ള ഒരു കുഞ്ഞി പൂച്ച . അമ്മയാണവളെ ആദ്യം കണ്ടത്. അടുക്കളയോട് ചേർന്ന വരാന്തയിൽ പതുങ്ങിയിരിയ്ക്കന്നു. ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞ് ഞങ്ങളുടെ വീട്ടിൽ അഭയം തേടിയതാകാം. അമ്മ കതക് തുറന്നപ്പോൾ ” ഞാനിവിടുണ്ടേ” എന്ന് തന്റെ വരവറിയിയ്ക്കാനെന്നവണ്ണം ഒരു “മ്യാവൂ ” ശബ്ദം. അമ്മ ഞങ്ങളെ വിളിച്ചു പൂച്ചയെ കാണിച്ചു തന്നു. ഞങ്ങൾക്ക് സന്തോഷമായി. ഞങ്ങളവൾക്ക് ജൂലി എന്ന് പേരിട്ടു. അന്ന് പശുക്കറവയുണ്ടായിരുന്നതിനാൽ പാൽക്കാരൻ കറന്ന് വച്ചു പോയ പാലെടുത്ത് അമ്മ കാച്ചി. കുറച്ചു പാൽ ആറിത്തണുത്തപ്പോർ ഒരു കൊച്ചു പാത്രത്തിലൊഴിച്ച് ഞങ്ങൾ ജൂലിയ്ക്ക് വച്ചു കൊടുത്തു . കണ്ണുകൾ പതുക്കെയടച്ച് പാത്രത്തോട് മുഖം ചേർത്ത് അവളത് നക്കി കുടിച്ചു. പിന്നെ പാത്രം നക്കിത്തുടച്ച് വച്ചു.

പതുക്കെ പതുക്കെ ജൂലി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകാൻ തുടങ്ങി. ചിലപ്പോൾ ഞങ്ങൾ അവളെ എടുത്തു കൊണ്ട് നടക്കും. അവൾ ഞങ്ങളെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവളുടെ വാലും താഴ്ത്തിയിട്ടുള്ള ഓട്ടം ഞങ്ങൾ ആസ്വദിക്കും. ചിലപ്പോൾ അവൾ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിൽക്കുന്ന മുരിങ്ങയിൽ ചാടിക്കയറും. ഉയരങ്ങളിൽ നിന്ന് വീണാൽ അവൾ നാലു കാലിലേ വീഴുകയുള്ളൂ. പൂച്ചയുടെ സെന്റർ ഓഫ് ഗ്രാവിറ്റി കാലുകളിൽ ആണോ എന്നു വരെ ഞങ്ങൾക്ക് സംശയം തോന്നിയിട്ടുണ്ട്. ഏത് കുറ്റാകുറ്റിരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങി നിൽക്കും.വീടിനകത്ത് അവൾക്ക് സ്വാതന്ത്ര്യമായി. പല്ലി, പാറ്റ, നച്ചെലി തുടങ്ങിയവയെ ആദ്യം ആഹരിച്ചു. വലിയ എലികളെ കൊന്നിട്ടു.

ക്രമേണ ഞങ്ങളുടെ പറമ്പിലെ എലിശല്യം കുറഞ്ഞ് കുറഞ്ഞു വന്നു. ജൂലിയുടെ വലുപ്പം കൂടി കൂടി വന്നു. കാലക്രമേണ അവൾ ഒരു മിടുമിടുക്കി പൂച്ചയായി തീർന്നു. കുന്നു വിള വീട്ടിൽ നിന്നും ഒരു കുന്നൻ പൂച്ച അതിർത്തി കടന്ന് ഞങ്ങളുടെ പറമ്പിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മറ്റൊരു പാണ്ടൻ പൂച്ച ആലുവിള ഭാഗത്തു നിന്നും ഞങ്ങളുടെ വടക്കേ അതിർത്തി കടന്നെത്തി. കുന്നനും പാണ്ടനും ഞങ്ങളുടെ ജൂലിയെ പ്രണയിക്കണം. അവർ തമ്മിൽ മത്സരമായി. അവസാനം പാണ്ടൻ വിജയിച്ചു. കുന്നൻ തോറ്റു പിൻവാങ്ങി. കുന്നൻ പിന്നെ ഞങ്ങളുടെ പറമ്പിൽ കയറാതായി. പാണ്ടൻ ഞങ്ങളുടെ പറമ്പെന്ന പൂച്ചസാമ്രാജ്യത്തിന്റെ അധിപനും , അങ്ങനെ ജൂലി പൂച്ച പാണ്ടന്റെ പ്രണയിനിയും ഭാര്യയുമായി. കാര്യങ്ങൾ ഇങ്ങനെയൊക്കെയായെങ്കിലും ജൂലിയ്ക്ക് മാത്രമേ ഞങ്ങളുടെ വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പാണ്ടൻ ഔട്ട്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജൂലിയുടെ ഉദരം വീർത്തു വന്നു. കാലമായപ്പോൾ ഒരു കുട്ടയിൽ വിരിച്ചിട്ട പഴന്തുണിയിൽ അവൾ ആറേഴ് കുഞ്ഞുങ്ങളെ പ്രസവിച്ചു. കറുപ്പും വെളുപ്പും ചാരനിറവും വരയുള്ളതും വരയില്ലാത്തതുമൊക്കെയായ കുഞ്ഞുങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അമ്മയായതോടെ അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. ഞങ്ങൾ അടുത്തു ചെന്നാൽ അള്ളാനായി നഖങ്ങൾ പുറത്തേയ്ക്ക് തള്ളും. ഞങ്ങൾ അകന്ന് നിൽക്കുമ്പോൾ നഖങ്ങൾ ഉൾവലിഞ്ഞിരിക്കും. അമ്മ മീൻ ഖണ്ഡിയ്ക്കുമ്പോൾ മീനിന്റെ തലയും വാലുമൊക്കെ അവൾക്ക് അവകാശപ്പെട്ടതാണ്. ധാരാളം മത്സ്യം ലഭിയ്ക്കുന്ന ദിവസം അതിന്റെ അവശിഷ്ടങ്ങൾ കഴിച്ച ശേഷം മുഖം മിനുക്കുന്ന സ്വഭാവവും അവൾക്കുണ്ടായിരുന്നു.

പക്ഷേ പ്രസവം കഴിഞ്ഞതോടെ അവളുടെ ആക്രാന്തം കൂടി. തലയും വാലും തിന്നു തീർത്ത ശേഷം വൃത്തിയാക്കിയ മത്സ്യവുമായി പോകുന്ന അമ്മയുടെ പാദo അവൾ കടിച്ചു മുറിച്ചു. അതോടെ അമ്മയ്ക്ക് അവളോട് ദേഷ്യമായി. അവളുടെ കുഞ്ഞുങ്ങളെയെല്ലാം പാലു കുടി മാറിയപ്പോൾ അച്ഛനും എന്റെ അനുജനും കൂടി ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് ദൂരെ കൊണ്ടു കളഞ്ഞു. ജൂലി ഞങ്ങളുമായി ഇണങ്ങിയും പിണങ്ങിയും വീണ്ടും പ്രസവിച്ചും രണ്ട് മൂന്ന് വർഷങ്ങൾ കൂടി കടന്നുപോയി. അങ്ങനെ അവൾ ഒരിക്കൽ കൂടി മത്സ്യം ഖണ്ഡിച്ചു കഴിഞ്ഞ അമ്മയുടെ കാൽ കടിച്ചു മുറിച്ചു. കുറെ കോഴി കുഞ്ഞുങ്ങളുടെ കഴുത്ത് കടിച്ചു മുറിച്ചു. ഇത്രയുമായപ്പോൾ അമ്മയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അമ്മ ജൂലിയെ ദൂരെയെവിടെയെങ്കിലും ഉപേക്ഷിയ്ക്കണമെന്ന നിർബന്ധത്തിലായി. അച്ഛനും അനുജനും കൂടി ജൂലിയെ ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് പരവൂർ ഒല്ലാലിനടുത്തുള്ള ലെവൽ ക്രോസിനരികിൽ കൊണ്ടു വിട്ടു. അവർ തിരികെ പോന്നു. നേരം വെളുത്തപ്പോൾ ജൂലി ഞങ്ങളുടെ വീട്ടിൽ തിരികെയെത്തി. ഏഴു കിലോമീറ്റർ എങ്ങിനെ വഴി മനസ്സിലാക്കി അവൾ തിരികെയെത്തിയെന്നത് ഞങ്ങൾക്ക് അതിശയമായിരുന്നു. സാധാരണ നായ്ക്കളാണെങ്കിൽ യാത്ര പോകുന്ന വഴിയിലെ സർവ്വേക്കല്ലിൽ മൂത്രമൊഴിച്ച് പോയി പോയി അതിന്റെ ഗന്ധം പിടിച്ച് തിരികെയെത്തുകയാണ് പതിവ്. അപ്പോൾ നായ്ക്കളേക്കാൾ വഴി തിരിച്ചറിയാനുള്ള കഴിവ് പൂച്ചയ്ക്ക് കൂടുതലാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

ജൂലിയെ ഉപേക്ഷിക്കാനുള്ള ഒന്നുരണ്ട് ശ്രമങ്ങൾ കൂടി ഇതു പോലെ പരാജയപ്പെട്ടു. ഒരു പക്ഷേ വീട്ടുകാരുമായി ഇണങ്ങിയ പൂച്ചയുടെ രണ്ട് മൂന്ന് വർഷത്തെ ആത്മബന്ധമാകാം ഇതിന് കാരണം. അവസാനം പോളച്ചിറയ്ക്കടുത്ത് കൊണ്ട് കളഞ്ഞ ശേഷം ജൂലി തിരികെയെത്തിയില്ല. തോടുകളും ജലാശയങ്ങളുമൊക്കെ മറികടന്ന് അവൾക്ക് തിരികെയെത്താൻ സാധിക്കാഞ്ഞതാകാം. അല്ലെങ്കിൽ തന്നെ ഉപേക്ഷിച്ച വീട്ടുകാരോടുള്ള പിണക്കമാകാം. അതുമല്ലെങ്കിൽ നല്ലൊരു വീട് അവൾക്ക് അഭയമായി കിട്ടിയിരിക്കണം. അതുമല്ലെങ്കിൽ അവൾ ഈ ലോകം വിട്ട് പോയിരിക്കണം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആൻ രാജകുമാരിയെ സ്വീകരിക്കുവാനായി പറന്നുയർന്ന രാജ്ഞിയുടെ ഹെലികോപ്റ്റർ സാങ്കേതിക തകരാറുകൾ മൂലം തിരിച്ചിറക്കേണ്ടതായി വന്നു. ബാൽമോറലിലേയ്ക്ക് പറന്ന സികോർസ് കി എസ്‌ -76 ഹെലികോപ്റ്ററാണ് സാങ്കേതിക തകരാറുകൾ മൂലം ബുധനാഴ്ച തിരിച്ചിറക്കിയത്. പറന്നുയർന്ന് അധികം താമസിയാതെ തന്നെ കോപ്റ്റർ തിരിച്ചിറക്കേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി. രാജകുടുംബത്തിലെ ആരുംതന്നെ അപകടം നടന്ന സമയത്ത് കോപ്റ്ററിൽ ഉണ്ടായിരുന്നില്ല.

വിദഗ് ധരായ മെക്കാനിക്കുകൾ കോപ്റ്ററിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറിന് ശേഷവും പ്രവർത്തിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരണത്തിന് രാജകുടുംബം തയ്യാറായിട്ടില്ല. മൂന്ന് എൻഗേജ്മെന്റു കളിൽ പങ്കെടുക്കുന്നതിനായാണ് ആൻ രാജകുമാരിക്ക് ഹെലികോപ്റ്റർ ആവശ്യമായി വന്നത്. രാജകുടുംബാംഗങ്ങൾ തങ്ങളുടെ സ്വകാര്യ യാത്രകൾക്കായി ഉപയോഗിക്കുന്ന കോപ്റ്റർ ആണ് ഇത്. എലിസബത്ത് രാജ്ഞി ഇപ്പോൾ സ്കോട്ട്‌ലൻഡിൽ തന്റെ അവധിക്കാല ആഘോഷങ്ങൾക്കിടയിൽ ആണ്.

RECENT POSTS
Copyright © . All rights reserved