ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടന്റെ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഗ്രാൻസ്ലാം നേടിയിരിക്കുകയാണ് ബ്രിട്ടീഷ് താരം എമ്മ റാഡുക്കാനു. കാനഡയുടെ ലെയ്ല ഫെർണാണ്ടസിനെ 6-4, 6-3 എന്നീ സ്കോറുകൾക്ക് തോൽപ്പിച്ചാണ് പതിനെട്ടുകാരിയായ എമ്മ കിരീടം നേടിയത്. ഇതോടൊപ്പംതന്നെ 1977 ൽ വിർജിനിയ വേഡിന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയാണ് എമ്മ. 2004 മരിയ ഷറപ്പോവയ്ക്ക് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കൂടിയാണ് എമ്മ. ആദ്യമായി ക്വാളിഫൈ ചെയ്തപ്പെട്ടപ്പോൾ തന്നെ കിരീടത്തിലേക്ക് എത്തിയ ആദ്യ വ്യക്തി കൂടിയാണ് എമ്മ. ലോകറാങ്കിങ്ങിൽ നൂറ്റിയൻമ്പതാം സ്ഥാനത്താണ് നിലവിൽ എമ്മ.

കളിക്കിടയിൽ വച്ച് മുട്ടിന് ചെറിയ പരിക്ക് ഉണ്ടായി എമ്മ ഡോക്ടർമാരുടെ സഹായം തേടിയിരുന്നു. അതിനുശേഷം വീണ്ടും വന്നു മത്സരം തുടർന്ന എമ്മ തന്റെ വിജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. തന്നെ ഇത്രയധികം പ്രോത്സാഹിപ്പിച്ച ന്യൂയോർക്കിലെ കാണികളോട് എമ്മ നന്ദി പറഞ്ഞു. എമ്മയുടെ വിജയം ബ്രിട്ടന്റെ അഭിമാനനിമിഷം ആണെന്ന് നിരവധിപ്പേർ പ്രശംസിച്ചു. തന്റെ മാതാപിതാക്കളുടെ പ്രചോദനം എമ്മ മത്സരത്തിനുശേഷം നന്ദിയോടെ ഓർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർ ഇനിമുതൽ ബ്രിട്ടനിലേയ്ക്ക് വരുമ്പോൾ പിസിആർ ടെസ്റ്റ് ആവശ്യമില്ല. പുതിയ തീരുമാനം തകർച്ചയിലായ ട്രാവൽ ഇൻഡസ്ട്രിയ്ക്കും ദശലക്ഷക്കണക്കിന് അവധികാല യാത്രക്കാർക്കും വളരെയധികം സഹായകരമാണെന്ന് വിലയിരുത്തപ്പെടുന്നു . ചിലവേറിയ പിസിആർ ടെസ്റ്റ് ഒഴിവാക്കുന്നത് അവധിക്കാല വിനോദയാത്രയുടെ ബഡ്ജറ്റ് ഗണ്യമായി കുറയ്ക്കാൻ വഴിവയ്ക്കും.

പിസിആർ ടെസ്റ്റ് ഒഴിവാക്കുന്ന തീരുമാനം രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് മാത്രമേ ബാധകമാകുകയുള്ളൂവെന്നതിനാൽ കൂടുതൽ ആളുകൾ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാൻ മുന്നോട്ടു വരുമെന്ന് വിലയിരുത്തപ്പെടുന്നു . അതോടൊപ്പം ചില പിസിആർ ടെസ്റ്റുകൾ നടത്തുന്ന ലാബുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന ആക്ഷേപം പരിഹാരിക്കാൻ പുതിയ തീരുമാനം കാരണമാകും.

ഇതോടൊപ്പംതന്നെ രാജ്യത്ത് കോവിഡ് സംബന്ധമായി എന്തൊക്കെ മാറ്റങ്ങൾ വേണമെന്നുള്ളതിനെക്കുറിച്ച് ഗവൺമെന്റിൻെറ ഉന്നത തലത്തിൽ കൂടുതൽ ചർച്ചകൾ നടക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് എന്നിവർ ചേർന്നുള്ള കോർ കമ്മിറ്റി ആണ് പുതിയ നയതീരുമാനങ്ങളെ കുറിച്ച് ചർച്ചകൾ നടത്തുക. ഈ ചൊവ്വാഴ്ച കോവിഡ് പ്രതിരോധത്തിനായുള്ള വിന്റർ പ്ലാൻ പ്രധാനമന്ത്രി അവതരിപ്പിക്കും. ഇന്നലെ 29547 പേർക്കാണ് പ്രതിദിന രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത് . 156 കോവിഡ് മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത് .
മിനു നെയ്സൺ പള്ളിവാതുക്കൽ
ചേരുവകൾ
പഫ് പേസ്ട്രി 1 ഷീറ്റ്
വെണ്ണ-1 ടേബിൾസ്പൂൺ
പഞ്ചസാര -1 ടേബിൾസ്പൂൺ
ടുട്ടിഫ്രുട്ടി -1 ടേബിൾസ്പൂൺ
കറുത്ത ഉണക്കമുന്തിരി-1 ടേബിൾസ്പൂൺ
മുട്ട – 1

ഉണ്ടാക്കുന്ന രീതി
ഓവൻ 180°C യിൽ 10 മിനിറ്റു പ്രീ ഹീറ്റ് ചെയ്യുക
കൗണ്ടർ ടോപ്പിലേക്കു കുറച്ചു മൈദാ പൊടി വിതറുക; അതിലേക്കു പഫ് പേസ്ട്രി ഷീറ്റ് വെക്കുക എന്നിട്ടു വെണ്ണ പുരട്ടുക.
പിന്നീട് ഷീറ്റിലേക്കു പഞ്ചസാര,ടുട്ടിഫ്രുട്ടി, കറുത്ത ഉണക്കമുന്തിരി എന്നിവ വിതറുക .
അതിനുശേഷം ഒരു സ്പൂൺ വെച്ചു പഞ്ചസാര,ടുട്ടിഫ്രുട്ടി, കറുത്ത ഉണക്കമുന്തിരി ഷീറ്റിലേക്കു അമർത്തുക; അല്ലെങ്കിൽ ഷീറ്റ് റോൾ ചെയ്യുമ്പോൾ അത് മാറി പോകും
എന്നിട്ടു പഫ് പേസ്ട്രി ഷീറ്റ്, റോൾ ചെയ്തെടുക്കുക.
അതിനുശേഷം റോൾ ഈക്വൽ പോർഷൻ ആയി മുറിച്ചെടുക്കുക
എന്നിട്ടു ഓരോ പോർഷനും കൈ വെച്ച് അമർത്തി, ബേക്കിംഗ് ട്രേയിലേക്കു മാറ്റുക
അതിനുശേഷം എഗ്ഗ് വാഷ് ചെയ്യാം;എന്നിട്ടു 15-20 മിനിറ്റു ബേക്ക് ചെയ്യാം
നിങ്ങളുടെ മികച്ച രുചികരമായ ബേക്കറി സ്റ്റൈൽ കുട്ടി സ്വീറ്റ്ന തയ്യാറാണ്.

മിനു നെയ്സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ആറ് മുതൽ എട്ട് ആഴ്ചകൾ മാത്രം ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ച സ്ത്രീ മണിക്കൂറുകൾക്കുശേഷം വീട്ടിലെത്തി കുഞ്ഞിന് ജന്മം നൽകി. ഇരുപതു വയസ്സുകാരിയായ എറിൻ ഹോഗ്ഗ് ആണ് നോർഫോക്കിലെ ദി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിയ ശേഷം ഗർഭിണി ആണെന്ന് അറിഞ്ഞത്. അതിനുശേഷം പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെയോടുകൂടി കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 999 ആംബുലൻസ് വിളിച്ചുവെങ്കിലും, വീട്ടിൽ വെച്ച് തന്നെ എറിൻ കുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു.

പിപ്പർ സമ്മർസ് ഗിൽ എന്ന് പേരിട്ട കുഞ്ഞിന് ജനിച്ചപ്പോൾ 6 പൗണ്ട് 7 ഔൺസ് ഭാരം ഉണ്ടായിരുന്നു. പ്രസവിച്ചശേഷം ഉടൻതന്നെ എറിനെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ രക്തം നൽകി. ഗർഭിണിയാണെന്ന് അറിയാതിരുന്ന എറിന് തന്റെ കുഞ്ഞിന് ജനനം അപ്രതീക്ഷിതമായിരുന്നു. ഗർഭാവസ്ഥയുടെ യാതൊരുവിധ ലക്ഷണങ്ങളും തനിക്ക് ഇല്ലായിരുന്നുവെന്ന് എറിൻ പറഞ്ഞു. ഗർഭ കാലഘട്ടത്തിൽ തന്നെ തനിക്ക് കോവിഡ് ബാധിച്ചിരുന്നതായും, ഇതോടൊപ്പംതന്നെ ആദ്യ ഡോസ് വാക്സിൻ താൻ എടുത്തതായും എറിൻ വ്യക്തമാക്കി. ആശുപത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് യുവതിയോട് മാപ്പ് പറഞ്ഞതായി ചീഫ് നേഴ്സ് ആലീസ് വെബ്സ്റ്റർ പറഞ്ഞു. ഇതു സംബന്ധിച്ചു വ്യക്തമായ അന്വേഷണങ്ങൾ നടക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രാവെൻ : അഫ് ഗാൻ അഭയാർത്ഥികൾക്ക് താമസസൗകര്യമൊരുക്കി ക്രാവെൻ. ആറു കിടപ്പുമുറി ഉൾപ്പെടുന്ന വീട് നൽകാമെന്ന സ്വകാര്യ ഭൂഉടമയുടെ ഉറപ്പിന്മേലാണ് സ്കിപ്റ്റണിലേക്ക് അഫ്ഗാൻ അഭയാർത്ഥികളുടെ ആദ്യ ഗ്രൂപ്പ് എത്തുന്നത്. രണ്ടോ മൂന്നോ കുടുംബത്തിൽ നിന്ന് 15 പേരെ സ്വീകരിക്കാനാണ് ക്രാവെൻ തയ്യാറാകുന്നത്. അടുത്തയാഴ്ച ക്രാവൻ ഡിസ്ട്രിക്ട് കൗൺസിലിന്റെ പോളിസി കമ്മിറ്റി യോഗത്തിൽ, കൗൺസിലർമാരോട് സർക്കാരിന്റെ അഫ്ഗാൻ സെറ്റിൽമെന്റ് സ്കീമിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെടും. അഫ്ഗാനിസ്ഥാനിലെ പ്രക്ഷുബ്ദ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പദ്ധതിയിലൂടെ ബ്രിട്ടനിൽ പുനരധിവസിപ്പിക്കുന്ന ആളുകളുടെ എണ്ണം 3,000 ത്തിൽ നിന്ന് 10,000 ആയി ഉയർത്താൻ സർക്കാർ തയ്യാറായിട്ടുണ്ട്. നോർത്ത് യോർക്ക് ക്ഷെയറിൽ പുനരധിവസിപ്പിക്കുന്നവരുടെ എണ്ണം 40 ൽ നിന്ന് 100 ആയി ഉയർത്തി.

നോർത്ത് യോർക്ക് ക്ഷയറിൽ ഇതുവരെ സെൽബി, ഹാംബ്ലെട്ടൺ, ഹാരോഗേറ്റ് എന്നിവിടങ്ങളിലായി 42 പേർ അടങ്ങുന്ന എട്ട് കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബ്രിട്ടനിലെത്തിയ അഫ്ഗാൻ കുടുംബങ്ങൾക്ക് നിലവിൽ അനുയോജ്യമായ താമസസൗകര്യം കണ്ടെത്താൻ സർക്കാർ പാടുപെടുമ്പോൾ കൗൺസിലിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കം ശുഭസൂചന നൽകുന്നതാണ്. നിരവധി പാർപ്പിടങ്ങൾ, സ്കൂൾ സ്ഥലങ്ങൾ, മികച്ച സേവനങ്ങൾ എന്നിവയുള്ളതിനാൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള മികച്ച പ്രദേശമായി സ്കിപ്റ്റൺ പരിഗണിക്കപ്പെടുന്നു.

നോർത്ത് യോർക്ക് ക്ഷയർ കൗണ്ടി കൗൺസിലിന്റെ പങ്കാളിത്തത്തോടെ ആവും പുനരധിവാസ പദ്ധതി മുന്നോട്ട് നീങ്ങുന്നത്. സ്ത്രീകൾ, പെൺകുട്ടികൾ, കുട്ടികൾ, താലിബാന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് ഇരയായവർ എന്നിവർക്കാണ് പ്രഥമ മുൻഗണന. മറ്റുള്ളവരിൽ ബ്രിട്ടീഷ് സേനയിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർ, ബ്രിട്ടീഷ് സർക്കാർ ഇതര സംഘടനകളിൽ ജോലി ചെയ്യുന്ന അഫ്ഗാൻ പൗരന്മാർ, അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. ആദ്യ വർഷത്തേക്കുള്ള പദ്ധതി സജ്ജീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള എല്ലാ ചെലവുകളും ഹോം ഓഫീസ് നൽകും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കാൻ ക്രാവെൻ പ്രതിജ്ഞാബദ്ധമാണെന്ന് കൗൺസിലർ റിച്ചാർഡ് ഫോസ്റ്റർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ കോവിഡ് പ്രതിരോധം ഏറ്റവും ഫലപ്രദമായതിൻറെ പ്രധാനകാരണം എൻഎച്ച്എസ് കാര്യക്ഷമമായി പ്രവർത്തിച്ചതായിരുന്നു . എന്നാൽ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതോടെ അടിയന്തിര ചികിത്സാ സഹായം ആവശ്യമുള്ള ഒട്ടേറെ രോഗികൾ എൻ എച്ച്എസിന്റെ വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു . ഇതോടൊപ്പമാണ് ഡോക്ടർമാരുടെ ഷാമം ബ്രിട്ടനിലെ കെയർഹോമുകളിലെ രോഗി പരിചരണത്തെ രൂക്ഷമായി ബാധിക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത് . ആവശ്യമുള്ളതിനേക്കാളും 4.5% ഡോക്ടർമാരെ ഈ മേഖലയിൽ ഉള്ളുവെന്ന് റോയൽ കോളേജ് ഓഫ് ജി പി -യിലെ പ്രൊഫസർ മാർട്ടിൻ മാർഷൽ പറഞ്ഞു .

അമിതമായ ജോലിഭാരം രോഗ നിർണയത്തിലും ചികിത്സയിലും പ്രധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു . 2015 -മുതൽ 5 വർഷത്തിനുള്ളിൽ കൂടുതലായി 5000 ഡോക്ടർമാരെ ഈ മേഖലയിൽ നിയമിക്കുമെന്ന് ഗവൺമെന്റ് വാഗ്ദാനം ചെയ്തെങ്കിലും നടപ്പിലായില്ല എന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിനംപ്രതി 11 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നത് ഡോക്ടർമാരുടെ മേൽ കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് പ്രൊഫസർ മാർട്ടിൻ മാർഷൽ പറഞ്ഞു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കിയ ശേഷവും ജനങ്ങളിൽ കോവിഡ് ബാധ ഉണ്ടാകാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന കോവിഡ് ബാധയെ ‘ബ്രേക്ക്ത്രു ‘ ഇൻഫെക്ഷൻ ആയാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. തലവേദന, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, മണം തിരിച്ചറിയാനാവാത്ത അവസ്ഥ തുടങ്ങിയവയാണ് ബ്രേക്ക്ത്രൂ ഇൻഫെക്ഷന്റെ ലക്ഷണങ്ങളായി പഠനങ്ങളിൽ തെളിഞ്ഞിരിക്കുന്നത് . എന്നാൽ ഈ ലക്ഷണങ്ങൾ പലപ്പോഴും വാക്സിൻ എടുക്കാത്തവരിലും സ്ഥിരമായി കണ്ടു വരുന്നവയാണ്. എന്നാൽ വാക്സിൻ എടുക്കാത്തവരിൽ ഉള്ള പ്രധാന ലക്ഷണങ്ങളായ പനിയും, നീണ്ടുനിൽക്കുന്ന കടുത്ത ചുമയും വാക്സിൻ എടുത്തവരിൽ ഉണ്ടാകാറില്ല എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ 58% പേരിലും കോവിഡ് ബാധിച്ചപ്പോൾ പനി ഉണ്ടായില്ല എന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആശുപത്രിയിൽ ആകാനുള്ള സാധ്യതയും വളരെ കുറവാണ്. ഇതിനു കാരണം വാക്സിൻ മൂലം ശരീരത്തിനകത്ത് പ്രവേശിക്കുന്ന വൈറസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഇൻഫെക്ഷൻ കുറഞ്ഞ രീതിയിൽ ഉണ്ടാകുവാൻ കാരണമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

യുകെയിൽ നടന്ന ഗവേഷണങ്ങളിൽ, രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ 0.2 % അഥവാ 500 പേരിൽ ഒരാൾക്ക് ബ്രേക്ക്ത്രു ഇൻഫെക്ഷൻ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബ്രേക്ക്ത്രു ഇൻഫെക്ഷൻ ഉണ്ടാകുന്നതിന് വിവിധ കാരണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. എടുക്കുന്ന വാക്സിന്റെ ഫലപ്രാപ്തി അനുസരിച്ചും, ഓരോരുത്തരുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി അനുസരിച്ചുമെല്ലാം വ്യത്യാസങ്ങൾ ഉണ്ടാകാം. നിലവിലെ പഠനങ്ങൾ പ്രകാരം മോഡേണ വാക്സിന് 94 ശതമാനവും, ഫൈസറിനു 95 ശതമാനവും ഫലപ്രാപ്തി ഉണ്ട്. എന്നാൽ ജോൺസൻ & ജോൺസൺ, ആസ്ട്രാസെനെക്ക എന്നീ വാക്സിനുകൾക്ക് അറുപത്തിയാറും, എഴുപതും ശതമാനങ്ങൾ വീതം മാത്രമാണ് ഫലപ്രാപ്തി തെളിയിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്ത് ആറുമാസത്തിനുശേഷം വാക്സിന്റെ ഫലപ്രാപ്തി കുറയാൻ ഇടയുണ്ടെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്.

ഇതോടൊപ്പംതന്നെ കോവിഡ് വൈറസിനെ വിവിധ വേരിയന്റുകൾ ഉണ്ടാകുന്നത് വാക്സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കുന്നതായി ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ ഓരോരുത്തരുടെ രോഗപ്രതിരോധശേഷിയും വാക്സിന്റെ ഗുണമേന്മയെ നിശ്ചയിക്കുന്നുണ്ട്. പ്രായമായവരിലും, മറ്റ് അസുഖങ്ങൾ ഉള്ളവരിലും വാക്സിൻ നൽകുന്ന സുരക്ഷ കുറവാണെന്ന് കണ്ടെത്തുന്നുണ്ട്. ഇത്തരം നിരവധി പഠനങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും, പൊതുവേ വാക്സിൻ രോഗതീവ്രത കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസുകളും നൽകുവാൻ ആരംഭിച്ചിട്ടുണ്ട്. യുകെ ഗവൺമെന്റും ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനുള്ള തീരുമാനത്തിലാണ്. ജനങ്ങൾ എല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്ന നിർദ്ദേശമാണ് എല്ലാവരും ഒരുപോലെ നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ ഇവാക്യുവേഷൻ മിഷനിലൂടെ രക്ഷപ്പെടുത്തി മാഞ്ചസ്റ്ററിൽ എത്തിച്ച അഫ്ഗാൻ പൗരനെ, താലിബാൻ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അറസ്റ്റ് ചെയ്തു. മുപ്പത്തിമൂന്നുകാരനായ ഇയാൾക്ക് ജിഹാദി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആമഡ് ഫോഴ്സ് നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21നാണ് ഇയാൾ ഭാര്യയോടും കുട്ടികളോടുമൊപ്പം യുകെയിൽ എത്തിച്ചേർന്നത്. മാഞ്ചസ്റ്ററിലെ പാർക്ക് ഇൻ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ബ്രിട്ടീഷ് പട്ടാളക്കാരോടൊപ്പം പ്രവർത്തിച്ചിരുന്ന ഇയാൾ താലിബാന്റെ ചാരനായിരുന്നു എന്നും സംശയമുണ്ട്.

എന്നാൽ ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഏകദേശം പതിനായിരത്തോളം പേരെയാണ് ഇതുവരെ അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടീഷ് എയർഫോഴ്സ് രക്ഷപ്പെടുത്തിയത്. തീവ്രവാദബന്ധം സംശയിക്കപ്പെടുന്ന ഒരാൾ രക്ഷപ്പെട്ട് ബ്രിട്ടനിൽ എത്തിച്ചേർന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉണ്ട്. ആവശ്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ഇവാക്യുവേഷൻ നടത്തിയതെന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്. ബ്രിട്ടനിലെ ഏറ്റവും സുരക്ഷിതമായ ജയിലായ ലണ്ടനിലെ ബെൽമാർഷിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ഇയാളുടെ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും സിംകാർഡുകളും എല്ലാം അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണങ്ങൾ തുടർന്നുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- പ്രമുഖ യുഎസ് കാർ നിർമാണ കമ്പനിയായ ഫോഡ് മോട്ടോഴ്സ് ഇന്ത്യൻ നിർമ്മാണ മേഖലയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നു. കമ്പനി പുറത്തിറക്കിയ വാർത്താകുറിപ്പിൽ, ഇന്ത്യയിലെ രണ്ട് പ്ലാന്റുകളും അടയ്ക്കാൻ ഒരുങ്ങുകയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത്, തമിഴ് നാട് എന്നിവിടങ്ങളിൽ ഉള്ള പ്ലാന്റുകൾ 2022 ന്റെ പകുതിയോടെ അടയ്ക്കും. എന്നാൽ എൻജിൻ നിർമ്മാണ പ്ലാന്റ് മാത്രം നിലനിർത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെയായി ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ അമേരിക്കൻ വാഹന കമ്പനിയാണ് ഫോഡ്. 2017 ൽ ജനറൽ മോട്ടോഴ്സ് (ജി എം ) ഇന്ത്യയിലെ തങ്ങളുടെ നിർമ്മാണം നിർത്തിയിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ വർഷം പ്രമുഖ ഇരുചക്രവാഹന കമ്പനിയായ ഹാർലി-ഡേവിഡ് സൺ ഇന്ത്യൻ വാഹന നിർമ്മാണ മേഖലയിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇത്തരം പിൻമാറ്റങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികൾക്ക് വിഘാതം ഏൽപ്പിക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് വർഷങ്ങളിലായി , ഫോഡ് കമ്പനിക്ക് വിവിധ പ്രവർത്തന മേഖലകളിലായി 2 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായും, അതോടൊപ്പം തന്നെ ഫോഡ് വണ്ടികളുടെ ആവശ്യക്കാർ കുറഞ്ഞതും കമ്പനിയുടെ നിലനിൽപ്പിനെ ബാധിച്ചതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ചു മോഡൽ കാറുകൾ ഇന്ത്യൻ മാർക്കറ്റുകൾക്കായി നിലവിൽ നിർമ്മിച്ചിരുന്ന കമ്പനി, നിലവിലെ ഉപഭോക്താക്കൾക്ക് ആവശ്യമായ സർവീസുകളും, സ്പെയർ പാർട് സുകളും, വാറന്റി സേവനങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തോളമായി ഇന്ത്യൻ കാർ നിർമാണ മേഖലയിലെ പ്രമുഖ കമ്പനികളിൽ ഒന്നുതന്നെയായിരുന്നു ഫോർഡ്. ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന രണ്ടുശതമാനം വാഹനങ്ങൾ ഫോഡ് കമ്പനിയുടേതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ കാർ നിർമാതാക്കളിൽ ഒൻപതാം സ്ഥാനമാണ് ഫോഡിനുള്ളത്. ഇത്തരമൊരു പിൻമാറ്റം ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യില്ല എന്ന വിലയിരുത്തലാണ് എല്ലാവരും നടത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒക്ടോബർ ഒന്നു മുതൽ സ്കോട്ട്ലൻഡിൽ വാക്സിൻ പാസ്പോർട്ട് നിലവിൽവരും. ജനങ്ങൾ ഒത്തു ചേരാൻ സാധ്യതയുള്ള നൈറ്റ് ക്ലബ്, മ്യൂസിക് ഫെസ്റ്റിവൽസ് , ഫുട്ബോൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്സിൻ പാസ്പോർട്ട് പ്രവേശനത്തിന് നിർബന്ധമാക്കിയിരിക്കുന്നത് . 18 വയസ്സിൽ താഴെയുള്ളവരെ വാക്സിൻ പാസ്പോർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . വാക്സിൻ പാസ്പോർട്ട് ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായല്ലന്നും രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണെന്നും സ്കോട്ട്ലാൻഡ് ഹെൽത്ത് സെക്രട്ടറി ഹംസ യൂസഫ് പറഞ്ഞു . സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റാർജിയൻ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പാർലമെൻറിൽ എംപിമാർ വാക്സിൻ പാസ്പോർട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.

ബ്രിട്ടനിൽ പ്രതിരോധകുത്തിവയ്പ്പ് കൊടുക്കാൻ തുടങ്ങിയ കാലം തൊട്ട് വാക്സിൻ പാസ്പോർട്ടിനെ കുറിച്ചുള്ള ചർച്ചകളും നിലവിലുണ്ടായിരുന്നു. ഇതിനിടെ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്നതിന്റെ പ്രായോഗികതയെ കുറിച്ചുള്ള സന്ദേഹങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട് . ഈ മാസം അവസാനത്തോടെ വാക്സിൻ പാസ്പോർട്ട് നിലവിൽ വരുമെന്ന് ഇംഗ്ലണ്ടിലെ വാക്സിനേഷന്റെ ചുമതലയുള്ള മന്ത്രി നാദിം സഹാവി അറിയിച്ചിരുന്നു . ഇനി ഒരു ലോക്ഡൗണിലേയ്ക്ക് രാജ്യം പോകുന്നത് ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്നതിലൂടെ കൂടുതൽ യുവാക്കൾ ഉൾപ്പെടയുള്ളവർ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ മുന്നോട്ട് വരുമെന്നാണ് രാഷ്ട്രീയനേതൃത്വം വിലയിരുത്തുന്നത്. നിലവിൽ വെയിൽസിലും നോർത്തേൺ അയർലൻഡിലും എന്നുതൊട്ട് വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.