Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നഴ്സുമാരും കെയർ ഹോം സ്റ്റാഫുകളും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ജീവനക്കാർ, ഈ വർഷം ശമ്പളം കുറയുമെന്ന ആശങ്കയിൽ. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ആണ് പ്രധാന കാരണം. എന്നാൽ ഇതിനനുസരിച്ച് ശമ്പളം ഉയരുന്നില്ലെന്നും പൊതുമേഖലാ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ട്രേഡ്സ് യൂണിയൻ കോൺഗ്രസ്‌ ആരോപിച്ചു. നഴ്സുമാർ അടങ്ങുന്ന പൊതുമേഖലാ ജീവനക്കാർക്ക് മാന്യമായ ശമ്പള വർദ്ധനവ് ഉറപ്പാക്കാൻ ടിയുസി സർക്കാരിനോട് ആവശ്യപ്പെട്ടു. 2022ൽ പണപ്പെരുപ്പം 6 ശതമാനമോ അതിലധികമോ എത്തുമെന്ന് പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.

പണപ്പെരുപ്പം കണക്കിലെടുത്താൽ 2010-നെ അപേക്ഷിച്ച് നഴ്സുമാരുടെ ശമ്പളത്തിൽ 2,700 പൗണ്ടിന്റെ കുറവ് രേഖപ്പെടുത്തി. അമിത ജോലിഭാരവും അംഗീകാരമില്ലായ്മയും വേതന തകർച്ചയും എൻഎച്ച്എസിലും മറ്റ് പൊതുസേവനങ്ങളിലും ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമാകുന്നു. ഇത് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പ്രേരിപ്പിക്കുകയാണ്.

അടുത്ത മൂന്ന് വർഷത്തേക്ക് പൊതുമേഖലാ ശമ്പളം വർധിപ്പിക്കുമെന്നാണ് ട്രഷറിയുടെ വാദം. കഴിഞ്ഞ വർഷം പണപ്പെരുപ്പം 5.4 ശതമാനത്തിൽ എത്തിയിരുന്നു. കുതിച്ചുയരുന്ന ഭക്ഷണച്ചെലവും ഊർജ ബിൽ പ്രതിസന്ധിയുമാണ് വിലക്കയറ്റത്തിന് കാരണമായ പ്രധാന ഘടകങ്ങൾ. ഈ വർഷം പണപ്പെരുപ്പം ആറു ശതമാനത്തിൽ എത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചു. എന്നാൽ ഏപ്രിൽ മാസത്തോടെ നിരക്ക് ഏഴു ശതമാനമായി ഉയരുമെന്ന് ചില സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ ബാധിച്ച മൂന്നിൽ രണ്ട് പേർക്കും നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെന്ന കണക്കുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ഒമിക്രോൺ ബാധിതരിൽ നടത്തിയ പഠനത്തിൽ നിന്നാണ് പുതിയ കണ്ടെത്തൽ . കോവിഡ് മൂലം നേടിയ ആർജ്ജിത പ്രതിരോധശേഷിയെ പുതിയ വേരിയൻ്റുകൾ വീണ്ടും മറികടക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവിദഗ്ധർ കാണുന്നത്.

ഏതൊക്കെ വിഭാഗം ആളുകളെയാണ് കോവിഡ് വീണ്ടും പിടികൂടുന്നത് എന്നതിനെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രവർത്തകർ , കുട്ടികൾ, കൂടുതൽ അംഗങ്ങൾ ഉള്ള ഭവനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാവശ്യം കോവിഡ് പിടിപെടാനുള്ള സാധ്യതയെക്കുറിച്ച് പ്രത്യേക വിശകലനം നടത്തുന്നുണ്ട്.

രണ്ടു ദശലക്ഷത്തോളം ആളുകളുടെ വിവരങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. നേരത്തെ കോവിഡ് ബാധിച്ചവരിൽ തുടർ വ്യാപനം ഉണ്ടായതിൽ ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് ഒമിക്രോൺ ആയിരുന്നു. ഒന്നിൽ കൂടുതൽ പ്രാവശ്യം കോവിഡ് വന്നവരിൽ എത്ര പേർ വാക്സിൻ എടുത്തിരുന്നില്ല തുടങ്ങിയ വിവരങ്ങൾ പുറത്ത് വരുമ്പോൾ പഠനത്തിന് കൂടുതൽ വ്യക്തത വരുമെന്നാണ് കണക്കാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കാലത്ത് നൽകിയ ബിസിനസ് ലോണുകളിൽ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ചാൻസലർ റിഷി സുനക്. കോവിഡ് -19 എമർജൻസി ബിസിനസ് ലോണുകളിൽ തട്ടിപ്പ് നടത്തിയവരിൽ നിന്ന് പണം വീണ്ടെടുക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കി. “ഞാൻ ഇത് അവഗണിക്കുകയോ എഴുതിത്തള്ളുകയോ ചെയ്യില്ല.” സുനക് ട്വിറ്ററിൽ കുറിച്ചു. സർക്കാരിന്റെ പിന്തുണ പദ്ധതികൾ നിരവധി പേർ ദുരുപയോഗം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് ട്രഷറി അനുവദിച്ച 80 ബില്യൺ പൗണ്ടിന്റെ തൊഴിൽ പിന്തുണയിൽ 4.3 ബില്യൺ പൗണ്ട് എഴുതിത്തള്ളിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തകർച്ച നേരിട്ട ബിസിനസുകൾക്ക് പിന്തുണ ഉറപ്പാക്കാനായാണ് സർക്കാർ പദ്ധതികൾ രൂപീകരിച്ചത്. “തകർച്ചയുടെ വക്കിലെത്തിയ ബിസിനസുകൾക്ക് പെട്ടെന്നുള്ള പിന്തുണ ആവശ്യമായിരുന്നു. ലേബർ പാർട്ടി ഉൾപ്പെടെയുള്ള പലരും ഇത് ആവശ്യപ്പെട്ടിരുന്നു.” ലേബർ പാർട്ടിയെ പരാമർശിച്ച് സുനക് പറഞ്ഞു. 1,265 സ്റ്റാഫുകളുള്ള ആന്റി ഫ്രോഡ് ടാസ്‌ക്‌ഫോഴ്‌സിൽ സർക്കാർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോവിഡ്-19 വായ്പാ പദ്ധതികളിലെ തട്ടിപ്പ് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ആന്റി ഫ്രോഡ് മിനിസ്റ്റർ ലോർഡ് ആഗ്ന്യൂ രാജിവച്ചു. തട്ടിപ്പുകാരിൽ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ദയനീയമാണെന്ന് അദ്ദേഹം ആരോപിച്ചു. തട്ടിപ്പുകാരുടെ കൈവശമുള്ള 4.3 ബില്യൺ പൗണ്ട് വളരെ നിസ്സാരമായി എഴുതിത്തള്ളിയത് സർക്കാരിന് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 2022ലെ പുതിയ ഡ്രൈവിംഗ് നിയമങ്ങളെ പറ്റി വിശദമായി അറിയാം.

• റോഡിൽ സൈക്കിൾ യാത്രകർക്കും കാൽനട യാത്രക്കാർക്കും മുൻഗണന

ഇനി വാഹനം ഓടിക്കുമ്പോൾ റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ മുൻഗണന നൽകണം. ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ ഹൈവേ കോഡ് പ്രകാരമാണ് ഈ മാറ്റം. റോഡിൽ ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന കാറുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പിന്നിൽ സൈക്കിൾ യാത്രക്കാരുണ്ടെങ്കിൽ അവർക്കായി വഴിമാറിക്കൊടുക്കണമെന്നും നിയമത്തിൽ പറയുന്നു. മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ അവരുടെ വാഹനത്തിനും സൈക്കിൾ യാത്രികനും ഇടയിൽ എപ്പോഴും 1.5 മീറ്റർ അകലം പാലിക്കണം. ഒപ്പം സൈക്കിൾ യാത്രക്കാർ ഇനി റോഡിന്റെ മധ്യഭാഗത്ത് കൂടി യാത്ര ചെയ്യണമെന്നും നിയമം വ്യക്തമാക്കുന്നു. സമാന രീതിയിലുള്ള സുരക്ഷ കാൽനട യാത്രക്കാരനും ഉറപ്പാക്കുന്നുണ്ട്.

• വാഹനമോടിക്കുമ്പോൾ ഇനി മൊബൈൽ ഫോണിൽ തൊടരുത്.

വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ സ്പർശിച്ചാൽ 200 പൗണ്ട് പിഴയോടൊപ്പം ആറ് പെനാൽറ്റി പോയിന്റും നേരിടേണ്ടി വരും. വാഹനമോടിക്കുമ്പോൾ എങ്ങനെയൊക്കെ ഫോൺ ഉപയോഗിച്ചാലും ശിക്ഷ നേരിടേണ്ടി വരും. നിങ്ങള്‍ ഫോണില്‍ സംസാരിക്കണമെന്നില്ല, സ്‌ക്രീനില്‍ ടച്ച് ചെയ്ത് ഇഷ്ടഗാനം തിരഞ്ഞാലും ശിക്ഷയുറപ്പാണ്. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും ഗെയിം കളിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ഗതാഗത കുരുക്കില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലും ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഫോൺ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഹാൻഡ്‌സ് ഫ്രീ കോൾ നടത്താമെന്ന ഇളവുണ്ട്. വാഹനമോടിക്കുമ്പോള്‍ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഒരു നാവിഗേറ്റര്‍ എന്ന നിലയില്‍ ഫോൺ ഉപയോഗിക്കാം. ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകളിലും റോഡ് ടോള്‍ പ്ലാസകളിലും പണം നല്‍കുന്നതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെങ്കിലും ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വാഹനം ശരിയായി നിയന്ത്രിക്കുന്നില്ല എന്ന് കണ്ടാല്‍ പോലീസിന് നിങ്ങളുടെ പേരില്‍ കേസെടുക്കാനാവും.

• നിയമലംഘനം കണ്ടാൽ ഇനി പ്രാദേശിക കൗൺസിലും പിഴ ചുമത്തും

ചെറിയ തരത്തിലുള്ള നിയമലംഘനങ്ങൾക്ക് 70 പൗണ്ട് വരെ പിഴ ഈടാക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് അധികാരം നൽകുന്നു. മുൻപ് പിഴകൾ നൽകാനുള്ള ഉത്തരവാദിത്തം പോലീസിന് മാത്രമായിരുന്നു.

• നടപ്പാതകളിൽ ഇനി പാർക്കിംഗ് വേണ്ട

നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾക്ക് അധികാരമുണ്ട്. ഇവരിൽ നിന്ന് 70 പൗണ്ട് പിഴ ഈടാക്കും. ലണ്ടനിലും യുകെയുടെ മറ്റ് ചില ഭാഗങ്ങളിലും നടപ്പാതയിൽ പാർക്ക് ചെയ്യുന്നത് ഇതിനകം നിയമവിരുദ്ധമാണ്.

• ജൂലൈ 6 മുതൽ സ്പീഡ് ലിമിറ്ററുകൾ

2022ൽ എല്ലാ പുതിയ കാറുകളിലും സ്പീഡ് ലിമിറ്ററുകൾ നിർബന്ധമാക്കും. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് സിസ്റ്റം (ഐഎസ്എ) എന്ന് ഇതറിയപ്പെടുന്നു. വേഗതകൂടുതൽ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.

• മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു. കുറ്റവാളികൾക്ക് സർക്കാർ കടുത്ത ശിക്ഷയും ഏർപ്പെടുത്തും.

• സെൽഫ് ഡ്രൈവിംഗ് കാറുകൾ യുകെ റോഡുകളിലേക്ക്

ഓട്ടോമാറ്റിക് ലെയ്ൻ കീപ്പിംഗ് സിസ്റ്റങ്ങൾ (ALKS) കാറുകളെ കുറഞ്ഞ വേഗതയിൽ നിലനിർത്തും. ഈ സംവിധാനം സെൽഫ് ഡ്രൈവിംഗ് ടെക്നോളജിയുടെ ഉദാഹരണമാണെന്ന് കഴിഞ്ഞ വർഷം സർക്കാർ അറിയിച്ചു. 2022 വസന്തത്തോടെ ALK സാങ്കേതികവിദ്യയുള്ള കാറുകൾ യുകെ നിരത്തുകളിലെത്തുമെന്ന് സർക്കാർ പറയുന്നു.

• പുതിയ ക്ലീൻ എയർ സോണുകൾ

2022 മെയ് 30-ന് മാഞ്ചസ്റ്റർ ക്ലീൻ എയർ സോൺ അവതരിപ്പിക്കും. ഇതോടെ ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ പ്രത്യേക ചാർജ് നൽകണം. ബ്രാഡ്ഫോർഡ്, ഓക്സ്ഫോർഡ് എന്നീ നഗരങ്ങളും ക്ലീൻ എയർ സോണിലേക്ക് മാറും.

• ഇലക്ട്രിക് കാർ ഗ്രാന്റ് വെട്ടിക്കുറച്ചു

കൂടുതൽ പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. എന്നാൽ 2021 ഡിസംബറിൽ സർക്കാർ ഇലക്ട്രിക് കാർ ഗ്രാന്റ് വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ, ഗ്രാന്റ് 2,500 പൗണ്ടിൽ നിന്ന് 1,000 പൗണ്ടായി വെട്ടിക്കുറച്ചു. 32,000 പൗണ്ട് വരെ വിലയുള്ള വാഹനങ്ങൾക്ക് മാത്രമേ ഇത് ലഭ്യമാകൂ.

• നിങ്ങൾ വാഹനമോടിക്കാൻ യോഗ്യരാണോ എന്ന് നഴ്സുമാർക്ക് തീരുമാനിക്കാം

നിങ്ങൾ വാഹനമോടിക്കാൻ യോഗ്യനാണോ/യോഗ്യയാണോ എന്ന് നിർണ്ണയിക്കാൻ ഇനി നഴ്‌സുമാർക്ക് കഴിയും. ഇക്കാര്യം സർക്കാർ പരിഗണനയിലാണ്. മുൻപ് ജിപിമാർക്ക് മാത്രമായിരുന്നു അനുമതി. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കാനും ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും ഈ മാറ്റം സഹായകമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ഡൗണിങ് സ്ട്രീറ്റിൽ നടന്ന പാർട്ടികളെക്കുറിച്ച് അന്വേഷിക്കാൻ പോലീസ്. 2020 മുതൽ ഡൗണിംഗ് സ്ട്രീറ്റിലും വൈറ്റ്ഹാളിലും നടന്ന പാർട്ടികളെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. സിവിൽ സർവീസ് ഉദ്യോഗസ്ഥയായ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഗ്രേയുടെ അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയായെന്നും അത് ഉടൻ പ്രസിദ്ധീകരിക്കുമെന്നും സൂചനയുണ്ട്. അതേസമയം നിയമം ലംഘിച്ചതായി പ്രധാനമന്ത്രി വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ബോറിസ് ജോൺസൺ ജനസഭയിൽ പറഞ്ഞു. ഇത് പൊതുജനങ്ങൾക്ക് വ്യക്തത നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 2020 മേയിൽ യുകെ കർശന ലോക്ഡൗണിലായിരിക്കെ, പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന മദ്യവിരുന്നിൽ പങ്കെടുത്തതിന് ജോൺസൻ ക്ഷമാപണം നടത്തിയിരുന്നു. ലോക് ഡൗൺ കാലത്തെ മദ്യവിരുന്നുകൾ സംബന്ധിച്ച നിരവധി വെളിപ്പെടുത്തലുകളാണ് ഇതുവരെ ഉണ്ടായത്. 2020 ജൂണിൽ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടി നടത്തിയെന്ന ആരോപണമാണ് ഏറ്റവും പുതിയത്.

ആദ്യ ലോക്ക്ഡൗണിൽ ബോറിസ് ജോൺസന്റെ ജന്മദിനം ആഘോഷിക്കാൻ നമ്പർ 10ൽ ജീവനക്കാർ ഒത്തുകൂടിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് സമ്മതിച്ചു. 2020 ജൂൺ 19ന് നടന്ന പരിപാടിയിൽ 30 പേർ വരെ പങ്കെടുത്ത് കേക്ക് മുറിച്ചും ജന്മദിന ആശംസ പാടിയും ആഘോഷിച്ചതായി ഐടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. അന്നത്തെ നിയന്ത്രണങ്ങൾ പ്രകാരം രണ്ടിൽ കൂടുതൽ ആളുകൾക്ക് കണ്ടുമുട്ടാൻ അനുവാദം ഉണ്ടായിരുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ട് ഏകദേശം ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇംഗ്ലണ്ടിൽ വ്യാഴാഴ്ച സ്കൂളിൽ ഹാജരാകാതിരുന്നത്. സ്കൂളുകളിലെ ജീവനക്കാരുടെ എണ്ണം വളരെയധികം കുറഞ്ഞുവരികയാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് നാലിലൊന്ന് സ്കൂളുകളിലെ അധ്യാപകരുടെയും അധികൃതരുടെയും അഭാവം 15 ശതമാനത്തിൽ കൂടുതലാണ്. രാജ്യത്തെ ആകമാന കണക്കുകൾ എടുക്കുമ്പോൾ ഏകദേശം 9% അധ്യാപകരും ഹാജരായിരുന്നില്ല. വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള അധികാരം സ്കൂൾ അധികൃതർക്ക് വിട്ടു നൽകിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. പാൻഡെമിക് അവസ്ഥയിൽനിന്ന് രാജ്യം എൻഡമിക് അവസ്ഥയിലേക്ക് നീങ്ങുമ്പോൾ കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി താൻ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് ധരിക്കുക എന്നതുൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ സ്കൂളുകളിൽ പാലിക്കേണ്ടതില്ലെന്നും സർക്കാർ പറയുന്നു. ഹാജരാകാത്ത ഒരു ദശലക്ഷം വിദ്യാർഥികളിൽ 12.6 ശതമാനം പേരും കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ സ്‌കൂളിൽ ഹാജരാകാത്തവരാണ്.

ഈ അധ്യായന വർഷത്തിൽ കോവിഡ് മൂലം വിദ്യാർത്ഥികളുടെ അഭാവം വളരെ കൂടുതലാണ് എന്ന് നാഷണൽ അസോസിയേഷൻ ഓഫ് ടീച്ചേഴ്‌സ് ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു. ജീവനക്കാരുടെ അഭാവം മൂലം സ്കൂളുകൾ പ്രവർത്തിക്കാൻ പാടുപെടുകയാണെന്നും ഏകദേശം പത്ത് ശതമാനത്തോളം സ്റ്റാഫുകളുടെ സ്‌ഥാനം ശരാശരി ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ചില സ്കൂളുകളിൽ ഈ കണക്കുകൾ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യം അവസാന വർഷ വിദ്യാർഥികൾക്ക് കനത്ത സമ്മർദ്ദം ആണ് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പത്തൊൻപതുകാരിയായ ലോറൻ മാൾട്ട് കാർ ക്രാഷിൽ മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഞായറാഴ്ച വൈകിട്ട് നോർഫോക്കിലെ വെസ്റ്റ് വിഞ്ചിൽ വെച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിനും ആമാശയത്തിലും മറ്റുമേറ്റ മുറിവുകളാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു.

ലോറന്റെ വാഹനത്തിലേക്ക് മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിച്ച വാഹനം ഓടിച്ച ഡ്രൈവറും ലോറന്റെ പിതാവുമായ നൈജൽ മാൾട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെയാണ് പെൺകുട്ടിയുടെ കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. നാളെ രാവിലെ ഇയാളെ നോർവിച്ച് മജിസ്ട്രേറ്റ് കോടതിക്ക് മുൻപിൽ ഹാജരാക്കും.


സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരെ സമീപിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ലോറന്റെ മരണം ഇപ്പോഴും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന നൈജൽ അമിതമായി മദ്യപിച്ചിരുന്നതായും ഇതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നിലവിൽ ഇയാൾ പോലിസ് കസ്റ്റഡിയിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക്-ഓൺ-ട്രെന്റ് : ആൾട്ടൺ ടവേഴ്‌സ്‌ തീം പാർക്കിൽ ആയിരം ജോലി ഒഴിവുകൾ. ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെ ഹിൽട്ടൺ ഫെസ്റ്റിവൽ പാർക്ക് ഹോട്ടൽ ഡബിൾ ട്രീയിൽ നടത്തുന്ന സ്റ്റോക്ക് ജോബ്‌സ് ഫെയറിലെ റിക്രൂട്ട്‌മെന്റ് ഇവന്റിൽ തൊഴിലന്വേഷകർക്ക് പങ്കെടുക്കാം. റൈഡ് ഓപ്പറേറ്റർമാർ, അഭിനേതാക്കൾ, റീട്ടെയിൽ അസിസ്റ്റന്റുമാർ, റെസ്റ്റോറന്റ്, ബാർ ഹോസ്റ്റുകൾ എന്നിവരെയാണ് പ്രധാനമായും തേടുന്നത്. ഹോട്ടൽ അധിഷ്ഠിത ജോലി ഒഴിവുകളുമുണ്ട്. ഒഴിവുകളെപറ്റി കൂടുതൽ അറിയാനും സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാനും ജോബ് ഫെയറിൽ അവസരമുണ്ട്.

2022 സീസണിൽ ആൾട്ടൺ ടവേഴ്‌സ് അവരുടെ സിബിബീസ് ലാൻഡിൽ മൂന്ന് പുതിയ ആകർഷണങ്ങൾ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോലിക്കാരെ തേടുന്നത്. ഹേ ഡഗ്ഗി ബിഗ് അഡ്വഞ്ചർ ബാഡ്ജ്, ആൻഡീസ് അഡ്വഞ്ചേഴ്സ് ദിനോസർ ഡിഗ്, ജോജോ & ഗ്രാൻ ഗ്രാൻ അറ്റ് ഹോം എന്നിവ തീം പാർക്കിന്റെ ഭാഗമാകും.

നിലവിലെ ഒഴിവുകളുടെ ഒരു പൂർണ്ണ ലിസ്റ്റ് ഇതാ:
www.altontowersjobs.com

വൃത്തിയും കർശനമായ സുരക്ഷാ നിയമങ്ങളും പാലിച്ച് റൈഡുകൾ പ്രവർത്തിപ്പിക്കാൻ അറിയുന്നവർക്ക് റൈഡ് ഓപ്പറേറ്റർ ആകാം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.

2016 മെയ് മാസത്തിൽ ആരംഭിച്ച യുകെയിലെ ആദ്യത്തെ റോളർകോസ്റ്റർ റെസ്റ്റോറന്റിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം. അതോടൊപ്പം ഈ വർഷത്തെ സ്കാർഫെസ്റ്റിൽ പങ്കെടുക്കാൻ അഭിനേതാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ആൾട്ടൺ ടവേഴ്സ് റിസോർട്ട് അറിയിച്ചു. വർഷം മുഴുവൻ ഓഡീഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓഡിഷനുകളിൽ തിരിച്ചറിയൽ രേഖയായി സാധുവായ പാസ്‌പോർട്ടോ ജനന സർട്ടിഫിക്കറ്റോ ദേശീയ ഇൻഷുറൻസ് നമ്പറോ സമർപ്പിക്കാം. റീട്ടെയിൽ ഹോസ്റ്റ്, അഡ്മിഷൻ ഹോസ്റ്റ് തുടങ്ങി മറ്റ് നിരവധി അവസരങ്ങളും തൊഴിലന്വേഷകരെ കാത്തിരിക്കുന്നു.

ലണ്ടൻ : ഒരു പാർട്ടി നടത്തണമെന്ന് ആഗ്രഹമുണ്ടോ? അത് ഒരു വിമാനത്തിനുള്ളിൽ ആയാലോ? എന്നാൽ അതിനായി ഉടൻ അവസരമൊരുങ്ങുകയാണ്. ബ്രിട്ടീഷ് എയർവേസിന്റെ നെഗസ് 747 വിമാനമാണ് ഒരു പാർട്ടി വിമാനമായി രൂപം മാറിയത്. നിലവിൽ ഒരു കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള കോട്‌സ്‌വോൾഡ്‌സ് എയർപോർട്ടിലാണ് വിമാനം ഉള്ളത്. കോവിഡ് കാരണം ബ്രിട്ടീഷ് എയർവേസ്‌ നേരത്തെ പിൻവലിച്ച ഫ്‌ളീറ്റിൽ ഉൾപ്പെട്ട വിമാനമാണ് എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് സൂസന്ന ഹാർവി വെറും 1 പൗണ്ടിന് വാങ്ങിയത്. ഫ്‌ളീറ്റുകൾ നശിപ്പിക്കപ്പെട്ടെങ്കിലും ഈ വിമാനം ഒരു പുരാവസ്തു പോലെയോ മ്യൂസിയം പോലെയോ സൂക്ഷിക്കാമോ എന്ന് സൂസന്ന ചോദിച്ചു. അങ്ങനെ സാങ്കേതികമായി വിമാനം വിൽക്കേണ്ടി വന്നു. ഇടപാട് തുക – 1 പൗണ്ട്!

വിമാനം പൊതു ഉപയോഗത്തിനായി സൂക്ഷിക്കുമെന്നത് കരാറിന്റെ ഭാഗമാണെന്ന് സൂസന്ന വ്യക്തമാക്കി. ഒരു പൗണ്ടിനാണ് വാങ്ങിയതെങ്കിലും പാർട്ടി വിമാനം ആക്കി രൂപം മാറ്റാൻ കമ്പനിക്ക് ഏകദേശം 500,000 പൗണ്ട് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. വിമാനത്തിന്റെ പുറമെയുള്ള ഘടന അതേപടി തുടരുന്നുവെങ്കിലും ഉള്ളിൽ അനേകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു ബാറും സജ്ജമാക്കിയിട്ടുണ്ട്. വളരെ പഴക്കമുള്ള ഈ വിമാനം 2020 ഒക്‌ടോബറിലാണ് സൂസന്ന വാങ്ങിയത്. ഇപ്പോൾ സ്വകാര്യ ജന്മദിന പാർട്ടികൾ മുതൽ കോർപ്പറേറ്റ് ഇവന്റുകൾ വരെ ഈ വിമാനത്തിനുള്ളിൽ നടത്താൻ കഴിയുമെന്നതാണ് പ്രധാന ആകർഷണം.

ജെറ്റിൽ പാർട്ടി നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മണിക്കൂറിൽ 1,000 പൗണ്ടിൽ കൂടുതൽ നൽകേണ്ടി വരും. പൊതുജനങ്ങൾക്ക് പാർട്ടികൾ ബുക്ക്‌ ചെയ്യാനായി ഒരു ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് സൂസന്ന കൂട്ടിച്ചേർത്തു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- വെസ്റ്റ് ലണ്ടനിലെ മെയ് ഡാ വെയിലിൽ നാല്പത്തിമൂന്നുകാരിയായ സ്ത്രീയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. തൊട്ടടുത്ത നിമിഷം തന്നെ അക്രമയിലേക്ക് കാർ ഓടിച്ചു കയറ്റി ഇരുപത്തിയാറുകാരനായ യുവാവ്. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീയും അക്രമിയും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഉത്തരവായി. തിരക്കേറിയ ലണ്ടൻ നഗരത്തിൽ നടന്ന അസാധാരണമായ ഒരു സംഭവമാണിതെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജിം ഈസ്റ്റ്‌വുഡ് വിലയിരുത്തി. ആക്രമി സ്ത്രീയെ പല തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലരും സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആക്രമണം ഭയന്ന് സാധിച്ചില്ല.

പലതവണ സ്ത്രീ രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ചുറ്റും കൂടിനിന്നവർക്ക് കണ്ട് നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. തുടർന്നാണ് തൊട്ടടുത്ത നിമിഷത്തിൽ ആക്രമിയിലേക്ക് റെനോൾട്ടിന്റെ ക്ലിയോ കാർ ഒരു യുവാവ് ഓടിച്ചുകയറ്റിയത്. ആക്രമി കാറിനടിയിൽ പെട്ടാണ് മരണപ്പെട്ടത്. സിനിമയിൽ മാത്രം കാണുന്ന ദൃശ്യങ്ങളാണ് ഇന്നലെ അരങ്ങേറിയതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ പാരാമെഡിക്കൽ ടീമുകളും, ഫയർ ബ്രിഗേഡും എല്ലാം എത്തി. എന്തുകൊണ്ട് ഈ സംഭവം നടന്നു എന്നത് സംബന്ധിച്ച് വ്യക്തത ഇനിയും എത്തിയിട്ടില്ല. കാർ ഡ്രൈവർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നു പോലീസ് അധികൃതർ വ്യക്തമാക്കി.

Copyright © . All rights reserved