ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 12 വയസ്സിനു മുകളിലുള്ള അപകടസാധ്യതയുള്ള കുട്ടികൾക്കോ, അപകട സാധ്യതയുള്ളവരോടൊത്ത് കഴിയുന്ന കുട്ടികൾക്കോ മാത്രം വാക്സീൻ നൽകിയാൽ മതിയെന്ന് ആഴ്ചകൾക്ക് മുമ്പ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ 16 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം ജെസിവിഐ കൈകൊണ്ടിട്ടുണ്ട്. കോവിഡ് കാരണം കുട്ടികൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെങ്കിലും ന്യൂറോ ഡിസബിലിറ്റികൾ, ഡൗൺസ് സിൻഡ്രോം തുടങ്ങിയ അവസ്ഥയിലുള്ളവർക്ക് കോവിഡ് പിടിപ്പെട്ടാൽ അത് ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു സർവ്വേയിൽ, ഇംഗ്ലണ്ടിലെ 90% രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തെ അനുകൂലിക്കുമെന്ന് കണ്ടെത്തിയിരുന്നു.

ദുർബലരായ കുട്ടികളിൽ കോവിഡിൽ നിന്നുള്ള ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത്, ജൂലൈ പകുതിയോടെ അവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ജെസിവിഐ ശുപാർശ ചെയ്തിരുന്നെങ്കിലും ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. യുഎസ്, ഇസ്രായേൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെല്ലാം 12 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. യുകെയിലെ മെഡിസിൻസ് ഏജൻസിയായ എംഎച്ച്ആർഎ, ജൂൺ ആദ്യം 12 വയസ്സിൽ കൂടുതലുള്ളവർക്ക് ഫൈസർ/ബയോഎൻടെക് വാക്സീൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ ഈ വാക്സീൻ സ്വീകരിച്ചവർക്ക് കോശജ്വലന ഹൃദ്രോഗം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നുവെന്ന വാർത്ത വന്നതോടെ ജെസിവിഐ മുൻകരുതലുകൾ സ്വീകരിച്ചു.

സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് 12 മുതൽ 17 വയസ്സുവരെയുള്ള ഇംഗ്ലണ്ടിലെ 39 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് കോവിഡിന്റെ അപകടസാധ്യത കണക്കിലെടുത്താൽ നിർണായകമാണെന്ന് ലാൻസെറ്റ് ജേണലിൽ പറയുന്നു. ഇപ്പോൾ, 12 വയസ്സിന് മുകളിലുള്ള ദുർബലരായ കുട്ടികൾക്കും അപകടസാധ്യതയുള്ള മുതിർന്നവർക്കൊപ്പം താമസിക്കുന്നവർക്കും വാക്സിൻ നൽകുന്നു. ഏറ്റവും പുതിയ ജെസിവിഐ ശുപാർശ പ്രകാരം ആരോഗ്യമുള്ള 16- നും 17-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ആദ്യ ഡോസ് നൽകാറുണ്ട്. എന്നാൽ രണ്ടാമത്തെ ഡോസ് എപ്പോൾ നൽകണമെന്ന കാര്യം കമ്മിറ്റിയുടെ തീരുമാനത്തിന് കീഴിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓസ്ട്രേലിയ :- കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ വച്ച് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അമ്മയുടെയും രണ്ടു മക്കളുടെയും ശവസംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ 11:30 ന് ഹിൽക്രെസ്റ്റിലെ സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ വച്ച് നടത്തപ്പെടുമെന്ന് ഇടവകവികാരി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ബിബിനും ലോട് സിയും മൂന്ന് മക്കളും സിഡ് നിയിലെ ഓറഞ്ചിൽ നിന്നും ബ്രിസ്ബെനിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്ക് മധ്യേ ഇവരുടെ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോട് സിയും ഇളയ മകൾ കെയ്തിലിനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മൂത്തമകൻ ക്രിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവക ഒന്നായി പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രിസിന്റെ മരണവാർത്ത കുടുംബത്തെ മാത്രമല്ല, ഓസ്ട്രേലിയയിൽ ഉള്ള മലയാളി സമൂഹത്തെയാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസിന്റെ മരണം സംഭവിച്ച ഉടൻതന്നെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതം കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. ക്രിസിന്റെ ഓർമ്മ മറ്റുള്ളവരിലൂടെ നിലനിൽക്കും എന്ന പ്രതീക്ഷയിലാണ് പിതാവ് ഉൾപ്പെടെയുള്ള മറ്റു കുടുംബാംഗങ്ങൾ. ശവസംസ്കാര ശുശ്രൂഷയിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് ഇടവകവികാരി അറിയിച്ചിട്ടുണ്ട്. എല്ലാവരും ബിബിന്റെ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം, മൃതദേഹങ്ങൾ മൗണ്ട് ഗ്രാവറ്റ് സെമിത്തേരിയിൽ ആയിരിക്കും സംസ്കരിക്കുക. ബിബിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് നിരവധി മലയാളി സുഹൃത്തുക്കൾ എത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. നേഴ്സായി ജോലി ചെയ്യുന്ന ടോണി പാർക്കറിനെ കബളിപ്പിച്ച് 2500 പൗണ്ടാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. അവരുടെ മകനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കബളിപ്പിക്കൽ നാടകം അരങ്ങേറിയത് . തൻെറ ഫോൺ ടോയ്ലറ്റിൽ വച്ച് നഷ്ടപ്പെട്ടെന്നും അതുകൊണ്ട് പുതിയ നമ്പർ ആണ് ഉപയോഗിക്കുന്നതെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത് . വാട്സ്ആപ്പ് വഴിയുള്ള സന്ദേശങ്ങളിൽ അവർ വിശ്വസിച്ചിരുന്നത് തൻെറ മകനുമായി സംസാരിക്കുകയാണെന്നാണ് . വളരെ വിശ്വസനീയമായ രീതിയിൽ അവരെ പറഞ്ഞു പറ്റിക്കാൻ തട്ടിപ്പുകാർക്കായി . മകൻറെ ബില്ലുകൾ അടയ്ക്കാനായി പണം അയക്കുന്നു എന്നാണ് അവർ കരുതിയത് .

ആദ്യം സാധാരണ നിലയിൽ ചാറ്റുകൾ നടത്തി വിശ്വാസം ആർജ്ജിച്ചതിനുശേഷം പണം ആവശ്യപ്പെടുകയായിരുന്നു. തൻെറ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ തനിക്ക് ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗിക്കാൻ പറ്റില്ലെന്നാണ് ടോണിയുടെ മകനെന്ന രീതിയിൽ മെസേജുകൾ അയച്ച ആൾ പറഞ്ഞത് . ഞാൻ എന്റെ കുട്ടികളെ സ്നേഹിക്കുന്നു അതുകൊണ്ടുതന്നെ എൻെറ മകനാണെന്ന രീതിയിൽ അവനെ സഹായിക്കാൻ താൻ വളരെ പെട്ടെന്ന് പണം കൈമാറിയതെന്ന് ടോണി പാർക്കർ പറഞ്ഞു.

സമാന രീതിയിലുള്ള തട്ടിപ്പുകൾ പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിശ്വസനീയമായ രീതിയിൽ മെസേജ് അയയ്ക്കാനും ഇരയുടെ വിശ്വാസം നേടിയെടുക്കാനും പല മാർഗങ്ങളാണ് ഇവർ പയറ്റുന്നത്. മുതിർന്നവരെയും സ്ത്രീകളെയുമാണ് ഇവർ കൂടുതലും ലക്ഷ്യമിടുന്നത്. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട ഉടനെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈ മലർത്തിയതായി ടോണി പാർക്കർ പറഞ്ഞു. പണം കൈമാറ്റം ചെയ് ത അക്കൗണ്ട് മിനിറ്റുകൾക്കകം ശൂന്യമായതിനാൽ പേയ്മെന്റ് റിവേഴ്സ് ചെയ്യാനാവില്ലെന്നാണ് ബാങ്കുകാർ പറഞ്ഞത്.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ നഷ്ടങ്ങളുടെ കണക്കുകൾക്ക് ഒരു അറുതിയായി എന്ന് കരുതിയിരിക്കെ വീണ്ടും ആശുപത്രി കാർ പാർക്കിൽ സാമൂഹ്യ വിരുദ്ധരുടെ നെറിവുകേടിൽ പെട്ടുപോയത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി കുടുംബത്തിന്റെ കാർ. റോയൽ സ്റ്റോക്ക് ആശുപത്രിയിൽ സീനിയർ കെയർ ആയി ജോലി ചെയ്യുന്ന ഫിലിപ്പ് മാത്യുവിന്റെ കാർ ആണ് തച്ചുടച്ചത്. ഇതേ ആശുപത്രിയിലെ തന്നെ നഴ്സായിട്ടാണ് ഫിലിപ്പിന്റെ ഭാര്യയും ജോലി ചെയ്യുന്നത്.. സ്റ്റോക്കിലെ ആദ്യ കാല മലയാളികളിൽ പെട്ടവരാണ് ഫിലിപ്പും കുടുംബവും.
സംഭവം ഇങ്ങനെ… ആഗസ്ത് ഒന്നാം തിയതി ആണ് സംഭവം ഉണ്ടായിരിക്കുന്നത്. പതിവുപോലെ രാവിലെ 7:30 AM ന് ആശപത്രി കാർ പാർക്കിൽ ഇട്ടശേഷം ഫിലിപ്പും ഭാര്യയും ജോലിക്കു കയറിയത്. പന്ത്രണ്ട് മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞു പുറത്തുവന്നപ്പോൾ ആണ് തങ്ങളുടെ കാറിന്റെ അവസ്ഥ കാണുന്നതും അറിയുന്നതും. കൊറോണയുടെ ആക്രമണത്തെ ചെറുത്തുനിൽക്കുമ്പോഴും ഒരുപിടി കൊറോണ രോഗികൾ ഇപ്പോഴും ചികിസ്തയിൽ ഉണ്ട്. മൂന്നാം തരംഗം ഉണ്ടാകും എന്ന വിവരം ഉള്ളതിനാൽ ആശുപത്രിലെ ജോലി ഇപ്പോഴും നടക്കുന്നത് എല്ലാ മുന്കരുതലോടും കൂടിയാണ്.
ഇത്രയും കഠിനമായ സാഹചര്യത്തിൽ നീണ്ട മണിക്കൂറുകൾ ജോലി ചെയ്തു പുറത്തുവരുമ്പോൾ ഇത്തരം കാഴ്ചകൾ ഹൃദയഭേദകം എന്നാണ് ഫിലിപ്പ് പ്രതികരിച്ചത്. ഫിലിപ്പ് ഉപയോഗിച്ചിരുന്ന നിസാൻ ക്വാഷ്കെയി കാറിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചിരിക്കുന്നു. അതും പട്ടാപ്പകൽ ആണ് ഇത് നടന്നിരിക്കുന്നതും, സി സി ടി വി കവറേജ് ഉള്ള ആശുപത്രി കാർപാർക്കിൽ ആണ് ഈ സംഭവങ്ങൾ ഉണ്ടായതും എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
കാറിന്റെ ഗ്ലാസ് പൊട്ടിച്ചു എങ്കിലും കാറിനുള്ളിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലാത്തതിനാൽ ഒരു മോഷണശ്രമമായി ഇതിനെ കരുതുന്നില്ല എന്നാണ് ഫിലിപ്പ് പറഞ്ഞത്. പോലീസിൽ റിപ്പോർട് ചെയ്തതനുസരിച്ചു കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവുമായി എന്തെങ്കിലും വിവരം ഉള്ളവർ പോലീസിനെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
കൊറോണയുടെ ഭീതിയാകന്നിട്ടില്ലാത്ത ഈ സമയത്തും ഇത്തരം സംവങ്ങൾ ഉണ്ടാകുന്നത് വളരെയധികം പ്രതിഷേധം ഉയർന്നു വരുന്നുവെങ്കിലും അധികാരികളിൽ നിന്നും കാര്യക്ഷമമായ നടപടികൾ ഇല്ലാത്തത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് വളം വച്ചുകൊടുക്കുകയാണ് എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. വളരെ തിരക്കേറിയ പ്രവാസ ജീവിതത്തിൽ അതും യുകെയിൽ താമസിക്കുമ്പോൾ ഇത്തരം സംവങ്ങൾ ഏതൊരു കുടുംബത്തിന്റെയും താളം തെറ്റിക്കും എന്നതിൽ ആർക്കും തർക്കമില്ല. പോലീസ് കുറ്റവാളികളെ പിടികൂടും എന്ന് തന്നെയാണ് ഫിലിപ്പ് വിശ്വസിക്കുന്നത്.
2020 ഏപ്രിൽ മാസം വരെ അഞ്ചോളം വണ്ടികളാണ് മോഷണത്തിന് ഇരയായത്. കൂടുതൽ സെക്യൂരിറ്റി ഏർപ്പെടുത്തും എന്ന് അധികാരികളിൽ നിന്നും ലഭിച്ച ഉറപ്പുകൾക്ക് ശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ സംഭവം.
കഴിഞ്ഞ വർഷം നടന്ന മോഷണ പരമ്പരകൾ താഴെ..
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫ്രാൻസിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ ഗവൺമെൻറിൻറെ മേൽ സമ്മർദം ഏറുന്നു. എന്നാൽ കൂടുതൽ രാജ്യങ്ങൾ റെഡ് ലിസ്റ്റിലേയ്ക്ക് വന്നു. തായ്ലൻഡ് ,ജോർജിയ ഇറാൻ എന്നീ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ .സ്ഥാനം പിടിക്കാൻ സാധ്യതയുള്ളതിനാൽ ബ്രിട്ടീഷുകാർ ഈ രാജ്യങ്ങളിലേയ്ക്ക് യാത്രയ്ക്കായുള്ള പദ്ധതി തയ്യാറാക്കരുതെന്ന് ഡേറ്റാ അനലിസ്റ്റ് ടിം വൈറ്റ് പറഞ്ഞു. നിലവിൽ ആംബർ ലിസ്റ്റിൽ ഉള്ള രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ അവിടേയ്ക്ക് നേരത്തെ യാത്ര പദ്ധതി തയ്യാറാക്കുന്നതിൽ ബുദ്ധിമുട്ടിലാവുന്ന സാഹചര്യവും നിലവിലുണ്ട്. യാത്രാ നിയമങ്ങളെക്കുറിച്ച് സർക്കാരിൻറെ തീരുമാനങ്ങൾക്ക് പിന്നിലുള്ള ഡേറ്റ് പുറത്തുവിടുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൺ ആവശ്യപ്പെട്ടു.

എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നത് കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നതു മൂലം പല സ്ഥാപനങ്ങളും അടച്ചിടൽ ഭീക്ഷണിയെ നേരിടുന്നതിന് ഒരു പരിധിവരെ പരിഹാരം ആകും എന്നാണ് കരുതുന്നത്. പരിഷ്കരിച്ച എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ ഒറ്റപ്പെടൽ നിർദ്ദേശം നേരത്തെ ഉള്ളതിനേക്കാൾ കുറവ് നൽകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കോവിഡ് പോസിറ്റീവ് ആയവരുടെ 5 ദിവസം മുൻപു വരെയുള്ള സമ്പർക്ക പട്ടിക കണ്ടെത്തി ഒറ്റപ്പെടൽ നിർദ്ദേശമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത് രണ്ടുദിവസമാക്കി ചുരുക്കിയാണ് എൻഎച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന ഒറ്റപ്പെടൽ നിർദ്ദേശം മൂലം പല സ്ഥാപനങ്ങളും ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായി കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സ്ഥിതി മറികടക്കാൻ എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലും അഞ്ചിരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ടുകൾ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ, കഴിഞ്ഞ വർഷം മാത്രം 4561 മരണങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. എം ഡി എം എ മൂലമുള്ള മരണങ്ങൾ പത്തുവർഷംകൊണ്ട് പത്ത് ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. കൊക്കെയ്ൻ പോലെയുള്ള മയക്കുമരുന്നുകൾ ഇന്ന് സർവ്വസാധാരണയായി ആളുകളിലെത്തുന്നുണ്ട്. ഗവൺമെന്റ് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടുമെന്നും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.

പുറത്തുവന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ ഗവൺമെന്റ് നാലൊക്സൺ എന്ന് മരുന്നിന്റെ പ്രചരണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പിയം പോലുള്ള മയക്കുമരുന്നുകളുടെ ഓവർഡോസ് ഇഫക്ടുകൾ കുറയ്ക്കുന്നതിനു സഹായകരമാണ് നലോക്സോൺ. പുറത്തുവന്നിരിക്കുന്ന കണക്കുകൾ ആശങ്കാജനകമാണെന്നും, മയക്കു മരുന്നുകളുടെ ലഭ്യത കുറയ്ക്കണമെന്നും യൂണിവേഴ്സിറ്റി ഓഫ് യോർക്ക് അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് സീനിയർ ലക്ചറർ ഇയാൻ ഹാമിൽട്ടൻ വ്യക്തമാക്കി. ജനങ്ങൾക്ക് ലഭിക്കുന്ന കൊക്കെയ്നിനും മറ്റും ക്വാളിറ്റി ടെസ്റ്റുകൾ ഒന്നും തന്നെ ഇല്ല. അത് മൂലം ജനങ്ങൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് ഓവർഡോസ് ആകാനുള്ള സാധ്യത ഏറെയാണ്. 45 മുതൽ 49 വയസ്സുള്ളവരിലാണ് മയക്കുമരുന്നിന്റെ അമിതഉപയോഗം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പ്രായമുള്ളവരിലും, കുട്ടികളിലും ഈ കണക്കുകൾ ഏകദേശം തുല്യം തന്നെയാണ്. ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പല സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- രണ്ട് ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഇരയായി മാറിയത് 19കാരിയായ അയ ഹെചെമ് എന്ന നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ്. കഴിഞ്ഞ മെയ് 17 നാണ് ലങ്കാഷെയറിലെ ബ്ലാക്ക്ബർണിൽ വീട്ടിലേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങിച്ചു നടന്നുവരികയായിരുന്ന അയയ്ക്കു നേരെ വെടിയുതിർക്കപ്പെട്ടത്. ഫിറോസ് സുലൈമാൻ എന്ന ടയർ ബിസിനസുകാരൻ തന്റെ എതിരാളിയായ ക്വിക്ക്ഷൈൻ ടയേഴ്സ് ഉടമ പാച്ചാഹ് ഖാനെ അപകടപ്പെടുത്തുന്നതിനായി തയ്യാറാക്കിയ പദ്ധതിയിൽ, അയ അറിയാതെ പെടുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർ ആന്റണി എന്നിസും, കൊലയാളി സമീർ രാജയും ക്വിക്ക്ഷൈൻ ടയർ കടയുടെ മുന്നിലൂടെ മൂന്നുവട്ടം സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. നാലാമത്തെ പ്രാവശ്യം ആണ് അവർ വെടിയുതിർക്കാൻ ശ്രമിച്ചത്. ആദ്യതവണ പരാജയപ്പെട്ടെങ്കിലും, രണ്ടാമത്തെ തവണത്തെ പരിശ്രമത്തിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന അയ ഹെചെമ് എന്ന വിദ്യാർഥിനിയാണ് ഇരയായി മാറിയത്. ഇവരുടെ കൂട്ടാളികളായ അയാസ് ഹുസൈൻ, അബുബക്കർ സാടിയ, ഉത്മൻ സാടിയ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അയയുടെ കുടുംബം വ്യക്തമാക്കി. ഒരു അഡ്വക്കേറ്റ് ആകാൻ ആഗ്രഹിച്ച അയയുടെ നഷ്ടം കുടുംബാംഗങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണെന്നവർ വ്യക്തമാക്കി. അയയെ വെടി വെയ്ക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. റമദാൻ വ്രതം മുറിക്കുന്നതിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കുവാനാണ് അയ പുറത്തിറങ്ങിയത്.
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ, ഒരു ടൊയോട്ട കാറിലെത്തിയ അക്രമി വെടിയുതിർക്കുന്ന ദൃശ്യങ്ങളുണ്ട്. നെഞ്ചിന് നേർക്കാണ് അയയ്ക്ക് വെടിയേറ്റത്. 2019 ൽ ആർ ഐ ടയർ കടയ്ക്ക് അടുത്തായി ക്വിക്ക്ഷൈൻ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള ശത്രുത ആരംഭിക്കുന്നത്. അന്വേഷണത്തിൽ ഉടനീളം യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ തങ്ങളാലാവും വിധം ശ്രമിച്ചുവെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സോ റൂസോ വ്യക്തമാക്കി. കുടുംബാംഗങ്ങളോടുള്ള അഗാധമായ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തുർക്കി:- തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ അതിരൂക്ഷമായി പടരുകയാണ്. നിരവധി ഗ്രാമങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ അപകടത്തിൽ എട്ടുപേരാണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ആറു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കാട്ടുതീ, ഏകദേശം 118,789 ഹെക്ടറോളം സ്ഥലം നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന മാറ്റങ്ങളാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എന്നാൽ പ്രതിസന്ധി നേരിടുന്നതിന് ആവശ്യമായ ഫയർ ഫൈറ്റിംഗ് എയർക്രാഫ്റ്റുകൾ ഇല്ലെന്നത് സാഹചര്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നു. ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിയില്ല എന്ന ആരോപണം തുർക്കി പ്രസിഡന്റ് എർഡോഗനെതിരെ ഉയർന്നിട്ടുണ്ട്. രാജ്യത്ത് പടർന്നിരിക്കുന്ന കാട്ടുതീ നേരിടുന്നതിന് ആവശ്യമായ ഫയർ ഫൈറ്റിങ് എയർക്രാഫ്റ്റുകൾ ഇല്ലെന്ന വസ്തുത ശരിയാണെന്ന് തുർക്കി പ്രസിഡണ്ട് തന്നെ സമ്മതിച്ചിട്ടുണ്ട് എന്നുള്ളത് ആരോപണത്തിന് ശക്തി വർദ്ധിപ്പിക്കുന്നു.

നിലവിലെ സാഹചര്യങ്ങൾ ജനങ്ങളെ എല്ലാവരെയും തന്നെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ജനങ്ങൾ തങ്ങളാലാവും വിധം തീ അണയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. ബക്കറ്റുകളിലും കുപ്പികളിലുമെല്ലാം വെള്ളം നിറച്ചു അവർ സാഹചര്യത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്ന് ഗ്രാമത്തിലെ ജനങ്ങൾ പരാതി പറയുന്നു. റഷ്യ ,ഉക്രയിൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം സഹായങ്ങൾ തുർക്കിക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ ഗവൺമെന്റിനെതിരെ ശക്തമായ ഒരു പ്രതിരോധം രൂപപ്പെട്ടിട്ടുണ്ട്. കൊറോണ ബാധ തുർക്കിയുടെ സാമ്പത്തികരംഗത്തെ ശക്തമായി ബാധിച്ച സാഹചര്യത്തിലാണ്, ഇപ്പോൾ കാട്ടുതീയും എത്തിയിരിക്കുന്നത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് നൽകിയ ഇന്ത്യൻ നിർമ്മിത ആസ്ട്രാസെനെക്ക വാക്സിൻ അംഗീകരിക്കാത്ത 13 യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് പോർച്ചുഗൽ. റിപ്പോർട്ടുകൾ പ്രകാരം, വേനൽക്കാല അവധിക്ക് പോർച്ചുഗലിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയേണ്ടിവരും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ് വാക്സീൻ അമ്പതുലക്ഷം ബ്രിട്ടീഷുകാർക്ക് നൽകിയിട്ടുണ്ട്. ആസ്ട്രാസെനെക്ക ഡോസുകൾ പോലെയാണെങ്കിലും, യൂറോപ്യൻ റെഗുലേറ്റർ ഇത് അംഗീകരിച്ചിട്ടില്ല. അതിനാൽ ഇത് യൂറോപ്യൻ യൂണിയനും അംഗീകരിച്ചിട്ടില്ല.

നിയമമനുസരിച്ച് അംഗീകൃത വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കാത്തവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് പോർച്ചുഗൽ ആവശ്യപ്പെടുന്നു. മറ്റ് രണ്ട് രാജ്യങ്ങളായ പോളണ്ടും റൊമാനിയയും ബ്രിട്ടീഷ് യാത്രികരോട്, രണ്ട് ഡോസ് അംഗീകൃത വാക്സീൻ ലഭിച്ചിട്ടില്ലെങ്കിൽ ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെടുന്നു. ഡെൻമാർക്കിലും സൈപ്രസിലും അംഗീകൃത വാക്സിൻ ആവശ്യമാണ്. അതേസമയം ചില രാജ്യങ്ങൾ സന്ദർശകർക്ക് പ്രവേശനത്തിനുള്ള പരിശോധനയും പ്രതിരോധ കുത്തിവയ്പ്പ് നൽകും. ചെക്ക് റിപ്പബ്ലിക്ക്, എസ്റ്റോണിയ, ഇറ്റലി, ലിത്വാനിയ, ലക്സംബർഗ്, സ്ലൊവാക്യ, നോർവേ, ലിച്ചെൻസ്റ്റീൻ എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.

ഫ്രാൻസും ക്രൊയേഷ്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം തന്നെ ഇന്ത്യൻ നിർമ്മിത വാക്സിൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത മാസത്തോടെ വാക്സിൻ ഔദ്യോഗികമായി അംഗീകരിക്കാനാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ നിർമിത ഡോസുകൾ സ്വീകരിച്ച യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിൽ പ്രതികൂല സാഹചര്യം നേരിടേണ്ടിവരുമെന്ന ആശങ്ക കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് പരിഹരിച്ചിരുന്നു. യുകെയിൽ നൽകിയ എല്ലാ ആസ്ട്രാസെനക്ക വാക്സിനുകളും ഒരേ ഉൽപന്നമാണെന്നും എൻഎച്ച്എസ് കോവിഡ് പാസിൽ ‘വക്സെവ്രിയ’ എന്ന പേരിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും അവർ അറിയിച്ചിരുന്നു. ആ സമയത്ത് യൂറോപ്യൻ മെഡിസിൻ ഏജൻസി ആസ്ട്രാസെനെക്ക വാക്സീന് അനുമതി നൽകിയിരുന്നെന്നും യാത്രയെ ബാധിക്കില്ലെന്ന് ഉറപ്പുനൽകിയതായും വകുപ്പ് കൂട്ടിച്ചേർത്തു. ഇന്ത്യൻ നിർമ്മിത ഡോസുകളുടെ ബാച്ച് നമ്പറുകൾ 4120Z001, 4120Z002, 4120Z003 എന്നിങ്ങനെയാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ജപ്പാൻ :- നാഷണൽ കോച്ചുകളെ വിമർശിച്ച ബെലാറസ് ഒളിമ്പിക് താരത്തെ നിർബന്ധപൂർവ്വം തിരിച്ചയക്കാൻ നീക്കം. താരത്തിന് ഹ്യുമാനിറ്റേറിയൻ വിസ നൽകിയിരിക്കുകയാണ് പോളണ്ട്. രാത്രി മുഴുവനും ഹോട്ടലിൽ ജാപ്പനീസ് പോലീസിന്റെ സംരക്ഷണത്തിൽ കഴിഞ്ഞ, ഇരുപത്തിനാലുകാരിയായ ക്രിസ്റ്റീന ടിമാനോവ്സ്ക്യ നിലവിൽ പോളിഷ് എംബസിയിൽ ആണുള്ളത്. ടീം കോച്ചുകളെ വിമർശിച്ചതിന് തന്നെ നിർബന്ധപൂർവ്വം എയർപോർട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നവെന്നും, തന്റെ സുരക്ഷയിൽ തനിക്ക് ഭീതി ഉണ്ടെന്നും താരം പറഞ്ഞിരുന്നു . തന്റെ മാനസികാവസ്ഥ ശരിയല്ല എന്നാരോപിച്ച് തന്നെ ടീമിൽ നിന്ന് പുറത്താക്കിയതായും അവർ വ്യക്തമാക്കി.

തിങ്കളാഴ്ച ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താൻ ഇപ്പോൾ സുരക്ഷിയാണെന്നും , ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. ഈ സംഭവത്തോടെ ബെലാറസ് ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ താരത്തിന്റെ ഭർത്താവ്, അർസനി സ്ടനെവിച് ബെലാറസിൽ നിന്നും ഉക്രെയിനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സ്ഥിതി ഇത്രയും രൂക്ഷമാകുമെന്ന് താൻ വിചാരിച്ചില്ലെന്നും, വിവരം അറിഞ്ഞ ഉടൻ തന്നെ താൻ യാത്ര തിരിക്കുകയായിരുന്നു എന്നും ഭർത്താവ് വ്യക്തമാക്കി. തങ്ങൾ വെറും സ്പോർട്സ് താരങ്ങളാണെന്നും, യാതൊരുവിധ വിവാദങ്ങളിലും ഏർപ്പെടുവാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താരം സുരക്ഷിതമായ സ്ഥാനത്ത് ആണുള്ളത് എന്ന് ഒളിമ്പിക്സ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ജാപ്പനീസ്, പോളണ്ട് എന്നീ രാജ്യങ്ങൾ എടുത്ത നടപടികൾ പ്രശംസനീയമാണെന്നും ബലാറസിലെ യുഎസ് അംബാസിഡർ വ്യക്തമാക്കി. താരത്തിന്റെ വിശദ വിവരങ്ങൾ നൽകണമെന്ന് ടോക്കിയോയിലെ ബെലാറസ് എംബസി ജാപ്പനീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്റ്റിന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, തനിക്ക് ടീം ഒഫീഷ്യൽസിന്റെ അധിക സമ്മർദം ഉണ്ടെന്നും, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തന്നെ സഹായിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഈയാഴ്ച സ്ത്രീകളുടെ 200 മീറ്ററിലും, 4× 400 മീറ്ററിലും ക്രിസ്റ്റീന മത്സരിക്കാൻ ഇരിക്കെയാണ് താരത്തിനെതിരെയുള്ള നീക്കം. തന്നെ നിർബന്ധപൂർവ്വം റിലേ മത്സരത്തിന് ഉൾപ്പെടുത്തുക ആയിരുന്നുവെന്നും, താനിതുവരെ അത്തരമൊരു ഇവന്റിന് മത്സരിച്ചിട്ടില്ലെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ താരം വ്യക്തമാക്കി. അതോടൊപ്പം തന്നെ തനിക്കൊപ്പം ഉള്ള ചില താരങ്ങൾക്ക് എല്ലാ ടെസ്റ്റുകളും നടത്താത്തതിനാൽ, മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബലാറസ് ഒഫീഷ്യൽസ് താരത്തിനെതിരെ നടപടി എടുത്തത്.