Main News

ലണ്ടൻ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കി യുകെ. തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് (രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ) ക്വാറന്റൈൻ ഇല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തിയവർക്കാണ് ഈ ഇളവ്. കോവിഷീൽഡിന് അം​ഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അം​ഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു യുകെ. ഇതേ തുടർന്ന് ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയും ക്വാറന്റൈൻ നിർബന്ധമാക്കി.

ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുകെ ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കോവാക്സിൻ സ്വീകരിച്ച യാത്രക്കാർ തുടർന്നും ക്വാറന്റൈൻ പാലിക്കേണ്ടി വരും. യുകെയുമായുള്ള സഹകരണത്തിന് ഇന്ത്യൻ സർക്കാരിന് എല്ലിസ് നന്ദി പറഞ്ഞു. അതേസമയം 47 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റിൽ നിന്ന് യുകെ ഒഴിവാക്കി.

പനാമ, കൊളംബിയ, വെനിസ്വേല, പെറു, ഇക്വഡോർ, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവ മാത്രമാണ് ഇപ്പോൾ റെഡ് ലിസ്റ്റിൽ ഉള്ളത്. ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് സഞ്ചാരികൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസം പകരുന്നു. സ്‌കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിവർ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണം ഏഴായി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനം പുറത്തുവന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള ബുക്കിങ്ങിലും വലിയ വർദ്ധനവ് രേഖപ്പെടുത്തി.

ലണ്ടൻ : അടുത്ത മൂന്നു വർഷത്തേയ്ക്ക് കൗൺസിൽ ടാക്സ് അഞ്ചു ശതമാനം വീതം ഉയരുമെന്ന് തിങ്ക് ടാങ്ക് മുന്നറിയിപ്പ്. നിലവിലെ സർക്കാർ പദ്ധതികൾക്ക് കീഴിൽ, ടൗൺ ഹാളുകൾക്ക് പ്രവർത്തിക്കാൻ ഓരോ വർഷവും കുറഞ്ഞത് 3.6 ശതമാനം വർദ്ധനവ് ആവശ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (ഐഎഫ്എസ്) അറിയിച്ചു. എന്നാൽ ഇതിലും കൂടുതൽ ഉയരാനാണ് സാധ്യത. കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ച സോഷ്യൽ കെയർ പരിഷ്കാരങ്ങൾക്ക് ഫണ്ടില്ലെന്നും ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം 5 ബില്യൺ പൗണ്ട് ചെലവാകുമെന്നും ഐഎഫ്എസ് പറഞ്ഞു. കൗൺസിലുകൾക്ക് പിന്തുണ നൽകുന്നതിനായി കഴിഞ്ഞ 18 മാസങ്ങളിൽ സർക്കാർ ഫണ്ടുകൾ നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത രണ്ട് വർഷങ്ങളിൽ കൗൺസിലുകൾക്ക് കൂടുതൽ ഫണ്ട്‌ കണ്ടെത്തേണ്ടി വരും. അതുകൊണ്ട് കൗൺസിൽ നികുതി, വർഷത്തിൽ നാല് ശതമാനമോ അതിൽ കൂടുതലോ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഐഎഫ്എസിലെ ഗവേഷണ സാമ്പത്തിക വിദഗ്ധനായ കേറ്റ് ഓഗ്ഡൻ പറഞ്ഞു.

2024/25 ആകുമ്പോഴേക്കും കൗൺസിലുകൾക്ക് അധികമായി 8 ബില്യൺ പൗണ്ട് ആവശ്യമാണെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (എൽജിഎ) വ്യക്തമാക്കി. കോവിഡ് സമ്മർദ്ദവും പെട്ടെന്നുള്ള പരിഷ്കാരങ്ങളും കാരണം വരാനിരിക്കുന്ന സാമ്പത്തിക വർഷം പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തദ്ദേശ സ്വയംഭരണ ഫണ്ടിംഗ് സംവിധാനം സർക്കാർ അടിയന്തിരമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവർ ഓർമിപ്പിക്കുന്നു.

സാമൂഹിക പരിഷ്കരണത്തിനായി മൂന്ന് വർഷത്തിനിടെ അനുവദിച്ച 5.4 ബില്യൺ പൗണ്ട്, സർക്കാർ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ പര്യാപ്തമായതല്ല. മതിയായ ധനസഹായമില്ലാതെ, പരിപാലനം നടത്തുന്നതിന് നികുതി വർദ്ധനവ് പോലെയുള്ള മാർഗങ്ങൾ കൗൺസിലുകൾ കൈകൊള്ളും. എന്നാൽ കൗൺസിൽ നികുതി വർദ്ധനവിനെ മാത്രം ആശ്രയിക്കാൻ മന്ത്രിമാർക്ക് കഴിയില്ലെന്ന് എൽജിഎ ചൂണ്ടിക്കാട്ടി. പ്രാദേശിക സേവനങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ കൗൺസിൽ നികുതി വരുമാനം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയില്ല. എന്നാൽ പകർച്ചവ്യാധിയുടെ തുടക്കം മുതൽ സർക്കാർ കൗൺസിലുകൾക്ക് 12 ബില്യണിലധികം നേരിട്ട് അനുവദിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്‌എസിന്റെ മേലുള്ള അധിക സമ്മർദം ഒഴിവാക്കാനായി സ്വകാര്യ ആശുപത്രികളുമായുണ്ടായ കരാറിനെക്കുറിച്ച് വൻ വിമർശനങ്ങൾ പുറത്തുവന്നു തുടങ്ങി. 5 ബില്യൻ പൗണ്ടിന്റെ കരാറാണ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നൽകിയത്. എന്നാൽ കോടിക്കണക്കിന് പൗണ്ടിൻെറ ഇടപാട് നടന്നെങ്കിലും ഈ ആശുപത്രികളിൽ ഒരു ദിവസം 8 കോവിഡ് രോഗികളെ മാത്രമേ ചികിത്സിച്ചുള്ളു എന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതുപോലെതന്നെ ഇടുപ്പും കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ശസ്ത്രക്രിയകളും വളരെ കുറച്ചു മാത്രമേ കരാറിൽ ഏർപ്പെട്ട സ്വകാര്യആശുപത്രിയിൽ നടന്നിട്ടുള്ളൂ .

2020 മാർച്ചിൽ ഇംഗ്ലണ്ടിലെ 187 സ്വകാര്യ ആശുപത്രികളിൽ 7956 കിടക്കകൾ ബുക്ക് ചെയ്യുന്നതിനാണ് ഗവൺമെൻറ് ഇത്രയധികം പണം വിനിയോഗിച്ചത്. ഏകദേശം 20,000 ജീവനക്കാരുടെ സേവനത്തിന് പ്രതിമാസം 400 മില്യൺ പൗണ്ടാണ് ചെലവായത് . എന്നാൽ 2021 മാർച്ച് വരെയുള്ള വർഷത്തിലെ 39 ശതമാനം ദിവസങ്ങളിലും സ്വകാര്യ ആശുപത്രികളിൽ ഒരു കോവിഡ് രോഗിയെ പോലും ചികിത്സിച്ചില്ല. രാജ്യത്തെ പൊതുഖജനാവിൽനിന്ന് നല്ലൊരു തുക രോഗി പരിപാലനത്തിനായി സ്വകാര്യ ആശുപത്രികൾക്ക് കൈമാറിയെങ്കിലും ഫലപ്രദമായില്ലന്നതാണ് ഇപ്പോൾ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മുൻ ഭാര്യയുടെ ഫോൺ ചോർത്തിയതിന് ഉത്തരവാദിയെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്ന് ദുബായ് ഭരണാധികാരിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ രാജ്ഞി സമ്മർദ്ദം നേരിടുന്നു. യുകെയിലേക്ക് പലായനം ചെയ്ത ഷെയ്ഖ് മുഹമ്മദിന്റെ ആറാം ഭാര്യ ഹയാ ബിന്‍ത് അല്‍ ഹുസൈന്റെ ഫോൺ അദ്ദേഹം ഹാക്ക് ചെയ്തിരുന്നു. ഹയയുടെ അഭിഭാഷക ഫിയോണ ഷാക്കിൾട്ടണിന്റെയും ഇമെയിലുകൾ ചോർത്തിയതിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂമിന് പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി ദുബായ് ഭരണാധികാരി വളരെ അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇപ്പോൾ സൗഹൃദം ഉപേക്ഷിക്കാൻ അമിത സമ്മർദ്ദമാണ് രാജ്ഞി നേരിടുന്നത്.

ദുബായുമായുള്ള യുകെയുടെ ബന്ധത്തെക്കുറിച്ച് വിദേശകാര്യ ഓഫീസ് ശരിയായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇത്തരമൊരു സംഭവം ഒരു ഓർമപ്പെടുത്തലാണെന്നും ലേബർ പാർട്ടി പ്രതികരിച്ചു. രാജകുടുംബവുമായി സൗഹൃദം സൂക്ഷിക്കുന്ന ഷെയ്ഖ് മുഹമ്മദ്, വിശ്വാസവഞ്ചന കാട്ടിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഹാക്കിംഗിൽ തനിക്ക് പങ്കുണ്ടെന്ന വാർത്ത ഷെയ്ഖ് നിഷേധിച്ചു.

ഇസ്രായേലി കമ്പനിയായ എൻ. എസ്. ഒ വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയർ പെഗാസസ്‌ ഉപയോഗിച്ചാണ് മുൻ ഭാര്യയുടെ ഫോൺ ചോർത്തിയത്. ലണ്ടനിൽ ഹയാ താമസിച്ചിരുന്ന കൊട്ടാരത്തിന് സമീപം ഷെയ്ഖിന്റെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ വീട് വാങ്ങാൻ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. മുന്‍ ജോര്‍ദാന്‍ രാജാവിന്റെ മകളായ ഹയ പുതിയൊരു ജീവിതം തേടിയാണ് 31 മില്യണ്‍ പൗണ്ടുമായി ദുബായില്‍ നിന്നും മക്കളൊടൊപ്പം യുകെയിലേക്ക് കടന്നത്. സമാധാനപരമായ ജീവിതം ആഗ്രഹിച്ച് 2019ലാണ് ഹയാ ബ്രിട്ടനിലെത്തിയത്. എന്നാൽ ഷെയ്ഖിന്റെ പലതരത്തിലുള്ള ഇടപെടലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഹയാ രാജകുമാരിയുടെ സ്വസ്ഥജീവിതത്തിന് തടസ്സം സൃഷ്ടിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉയർന്നതോതിലുള്ള പണപ്പെരുപ്പ നിരക്ക് ബ്രിട്ടീഷുകാരുടെ ജീവിതം കൂടുതൽ ചിലവേറിയതാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സാധാരണ ഒരു കുടുംബത്തിന് ഏകദേശം 1800 പൗണ്ടിന്റെ അധിക ചിലവ് വാർഷിക അടിസ്ഥാനത്തിൽ ഉണ്ടാകുമെന്നുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് -19 മൂലമുള്ള സാമ്പത്തികമാന്ദ്യം, തൊഴിലാളികളുടെ ക്ഷാമം മൂലമുള്ള പ്രശ്നങ്ങൾ , ഇന്ധന ചിലവിലുള്ള വർധനവ് മുതലായവയാണ് ഉയർന്ന പണപ്പെരുപ്പ നിരക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

സെൻറർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ ഗവേഷണത്തിലാണ് ബ്രിട്ടൻ നേരിടുന്ന പണപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 18 മാസമായി കോവിഡ് അനുബന്ധമായ പ്രശ്നങ്ങൾക്കിടയിൽ പ്രയാസപ്പെട്ടിരിക്കുന്ന സാധാരണക്കാർക്ക് നികുതി വർദ്ധിച്ചതും വിവിധ മേഖലകളിൽ വിലകൾ കുതിച്ചുയർന്നതും ഇരുട്ടടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

എന്നാൽ വിലവർദ്ധനവ് താൽക്കാലികം മാത്രമാണെന്നും പണപ്പെരുപ്പ നിരക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ പല കുടുംബങ്ങളും തങ്ങളുടെ പ്രതിദിന ചിലവുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുകയാണ്. ക്രിസ്മസ് തുടങ്ങിയ വിശേഷ അവസരങ്ങളിലെ അധിക ചിലവിലേയ്ക്ക് മിച്ചം വയ്ക്കാൻ ഒരു സാധാരണ കുടുംബത്തിന് ദൈനംദിന ചിലവുകൾ വളരെയേറെ കുറയ്ക്കേണ്ടതായി വരുമെന്നാണ് മണി മെയിൽ നടത്തിയ സർവ്വേ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ഒട്ടേറെ പേരുടെ ജീവനാണ് കവർന്നെടുത്തത്. കോവിഡിനോട് പടപൊരുതി ഒട്ടേറെ ആരോഗ്യ പ്രവർത്തകരാണ് ജീവൻ ഹോമിച്ചത് . കോവിഡ് കവർന്നെടുത്ത ഒരു കുഞ്ഞു മാലാഖയുടെ ജീവിതമാണ് ഇന്ന് അവളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുന്നത്. അവൾക്ക് 10 വയസ്സേ ഉണ്ടായിരുന്നുള്ളൂ. തൻറെ ക്ലാസിലെ ക്ലാസ് നേഴ്സിന്റെ ചുമതലയായിരുന്ന തെരേസ സ്പെറിയ്ക്ക്. രോഗലക്ഷണങ്ങൾ ഉള്ള തൻറെ സഹപാഠികളെ നേഴ്സിങ് റൂമിലേക്ക് കൊണ്ടു പോകുന്ന ചുമതലയാണ് ക്ലാസ് ടീച്ചർ കുഞ്ഞു തെരേസയ്ക്ക് നൽകിയത് . ഇതിനെ തുടർന്ന് കോവിഡ് ബാധിച്ചത് തെരേസയുടെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നു.

തുടക്കത്തിൽ തലവേദനയും പനിയും വിട്ടുമാറാത്ത ചുമയും ആണ് തെരേസയ്ക്ക് രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെട്ടതെന്ന് അവളുടെ പിതാവ് ജെഫ് സ്‌പെറി പറഞ്ഞു. ആളുകൾക്ക് സേവനം ചെയ്യുന്നതും സഹായിക്കുന്നതിലും ഒട്ടേറെ വായിക്കുന്നതിലും തെരേസ സന്തോഷം കണ്ടെത്തിയിരുന്നെന്ന് അവളുടെ പിതാവ് പറഞ്ഞു. വെർജീനിയയിലെ ഹിൽ പോയിൻറ് എലമെന്ററി സ്കൂൾ വിദ്യാർഥിനിയായിരുന്ന തെരേസയെ രോഗലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും അവളുടെ മരണ ശേഷമുള്ള പരിശോധനയിലാണ് തെരേസയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് കണ്ടെത്തിയത്. തികച്ചും ആരോഗ്യവതിയായ തെരേസയുടെ മരണം സ്കൂളുകളിൽ കോവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം ഇട്ടിരിക്കുകയാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു കെയിലെ ഹൈ സ്ട്രീറ്റിൽ ആമസോൺ ആദ്യമായി ഭക്ഷ്യ – ഇതര സ്റ്റോർ ആരംഭിച്ചിരിക്കുകയാണ്. ഡാർറ്റ് ഫോർഡിനടുത്തുള്ള ബ്ലൂവാട്ടർ ഷോപ്പിംഗ് മാളിലുള്ള ഈ സ്റ്റോറിൽ ആമസോണിന്റെ ഏകദേശം രണ്ടായിരത്തോളം മികച്ച പ്രോഡക്റ്റുകൾ ലഭ്യമാകും. കസ്റ്റമേഴ്സ് 4 സ്റ്റാർ നൽകിയ പ്രോഡക്ടുകൾ മാത്രമാകും ഇവിടെ ലഭ്യമാകുക. യുഎസിന് പുറത്തുള്ള ആമസോണിന്റെ ആദ്യ 4 സ്റ്റാർ സംരംഭമാണ് ഇത്. യുഎസിൽ മാത്രം ഇതുപോലെ ഏകദേശം മുപ്പത് ഔട്ട്ലെറ്റുകൾ ഉണ്ട്. ബുക്സ്, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, ഗെയിംസ്, വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ മുതലായവ എല്ലാം തന്നെ ലഭ്യമാകും.

ഓൺലൈൻ വില തന്നെയാണ് ഇവിടെയുള്ളത് എന്ന് ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പ്രൈസ് ടാഗുകളും ഉണ്ടാകും. എന്നാൽ കസ്റ്റമേഴ്സിന് ഈ സ്റ്റോറിൽ നിന്ന് സാധനം വാങ്ങുന്നതിനായി ഓൺലൈൻ ആമസോൺ അക്കൗണ്ട് നിർബന്ധമില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഓൺലൈനിൽ വാങ്ങിയ സാധനങ്ങൾ ശേഖരിക്കുവാനും തിരിച്ചു നൽകാനുമുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഇതേപോലെ എത്ര സ്റ്റോറുകൾ ആണ് യുകെയിൽ തീരുമാനിച്ചിരിക്കുന്നത് എന്ന് ആമസോൺ യുകെ ഡയറക്ടർ അൻഡി ജോൺസ് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ഈ ആമസോൺ ഇത്തരത്തിൽ സ്റ്റോർ തുടങ്ങുന്നത് മറ്റ് റീട്ടെയിൽ കച്ചവടക്കാർക്ക് വൻ നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. ആമസോൺ ഓൺലൈൻ ഷോപ്പിംങിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് ഇത്തരമൊരു നീക്കമെന്ന് റീട്ടെയിൽ എക്സ്പെർട്ട് നഥാലി ബെർഗ് ആരോപിച്ചു. നിലവിൽ ആമസോണിന്റെ ആറോളം ഗ്രോസറി സ്റ്റോറുകൾ യുകെയിൽ ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ്ഗാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിന് യുകെയിലേയ്ക്ക് പ്രവേശനാനുമതി. അഫ്ഗാൻ വനിതാ ടീമിനുള്ള വിസ അപേക്ഷകൾ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അംഗീകരിച്ചു. കളിക്കാരും പരിശീലകരും കുടുംബാംഗങ്ങളും ഉൾപ്പെടെ 111 വിസ അപേക്ഷകൾക്ക് അംഗീകാരം നൽകാനാണ് ആഭ്യന്തര സെക്രട്ടറി ഒരുങ്ങുന്നത്. താലിബാൻ ഭരണത്തിന് കീഴിലായ അഫ്ഗാനിൽ നിന്നും പലായനം ചെയ്ത ടീം ഇപ്പോൾ താത്കാലിക വിസയിൽ പാകിസ്ഥാനിൽ കഴിയുകയാണ്. അഫ്ഗാൻ പുനരധിവാസ പദ്ധതിയുടെ മുൻഗണനാ വിഷയം സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണമാണെന്ന് ഇതിലൂടെ ഊട്ടിയുറപ്പിക്കുകയാണ് സർക്കാർ.

അതേസമയം അഫ്ഗാൻ ദേശീയ വനിതാ ഫുട്ബോൾ ടീമിനെ ഓസ്ട്രേലിയൻ സർക്കാർ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് പോർച്ചുഗലിലെ ലിസ്ബണിൽ അവർ പരിശീലനം നടത്തിയിരുന്നു. വനിത ടീമിന് യുകെയിൽ അഭയം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന നിരവധി സംഘടനകളിൽ ഒന്നാണ് ലീഡ്സ് യുണൈറ്റഡ്. വനിതകൾക്ക് സമാധാനപരമായ ഭാവി ഉറപ്പാക്കാൻ തന്റെ ക്ലബ്‌ തയ്യാറാണെന്ന് ക്ലബ്ബിന്റെ ചെയർമാൻ ആൻഡ്രിയ റാഡ്രിസാനി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

അഫ്ഗാൻ സ്ക്വാഡിനെ യുകെയിലേക്ക് കൊണ്ടുവരാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകിയ ചാരിറ്റി ഫുട്ബോൾ ഫോർ പീസ് സഹസ്ഥാപകൻ കാഷിഫ് സിദ്ദിഖി, ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനത്തെ അനുകൂലിച്ചു. ഒപ്പം ടീമിനും അംഗങ്ങൾക്കും ശോഭനമായ ഭാവി സമ്മാനിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസനും പ്രീതി പട്ടേലിനും അദ്ദേഹം നന്ദി അറിയിച്ചു. അഫ്ഗാൻ സ്ത്രീകളെ കായിക മത്സരങ്ങളിൽ നിന്ന് വിലക്കാനുള്ള താലിബാൻ തീരുമാനത്തിന് പിന്നാലെയാണ് ടീം രാജ്യം വിട്ടത്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മുസ്ലിം സ്ത്രീകൾക്ക് മുഖം മറയ്ക്കാൻ കഴിയില്ലെന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം. ഭരണം സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ മാധ്യമ കൂടിക്കാഴ്ചയില്‍ താലിബാൻ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് വാക്കുകളിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ, ടാറ്റ കുടുംബത്തിലേയ്ക്ക് മടങ്ങിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തിരഞ്ഞെടുത്തതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ വിമാനക്കമ്പനിയെ ടാറ്റയ്ക്ക് വിൽക്കുന്ന വാർത്തകൾ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ടെന്‍ഡറില്‍ ഉയര്‍ന്ന തുക ടാറ്റയുടേതെന്നാണ് റിപ്പോര്‍ട്ട്.

 

ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങുമാണ് എയര്‍ ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. ദേശീയ വിമാന കമ്പനി വില്‍ക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് ഇത്. കേന്ദ്രം ഇത്തവണ മുഴുവന്‍ ഓഹരികളും ഏറ്റവും കൂടുതല്‍ ലേലം വിളിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താല്‍, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തും.

ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി ചുമതലയേറ്റ ഉടൻ തന്നെ എയർ ഇന്ത്യയിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വിമാനം ഉൾപ്പെടെയുള്ള ആസ്തികൾ വിൽക്കുകയോ ജീവനക്കാരെ കുറയ്ക്കുകയോ എയർലൈൻ നേതൃത്വത്തെ പുനഃസംഘടിപ്പിക്കുകയോ ഒക്കെ ഉണ്ടാവും. വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും തീവ്രശ്രമം ആവശ്യമെന്നിരിക്കെ ഉടമസ്ഥർ അനുയോജ്യമായ മാറ്റങ്ങൾ പരിഗണിക്കും. സർക്കാർ അധിഷ്ഠിത സ്ഥാപനത്തിൽ നിന്ന് സ്വകാര്യ സ്ഥാപനത്തിലേക്ക് മാറുന്നതാണ് മറ്റൊരു വെല്ലുവിളി. ഈ മാറ്റം യൂണിയനുകളും ടാറ്റയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നയിച്ചേക്കാം.

ടാറ്റ ഗ്രൂപ്പ് അവരുടെ എയർലൈൻ ബ്രാൻഡുകൾ ലയിപ്പിക്കാൻ സാധ്യതയുണ്ട്. ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്‌ പ്രകാരം എല്ലാ എയർലൈനുകൾക്കും ഒരൊറ്റ ബ്രാൻഡ് സൃഷ്ടിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നു. എയർ ഇന്ത്യ, വിസ്താര (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്), എയർ ഏഷ്യ ഇന്ത്യ (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയെല്ലാം ഒന്നായി മാറുമെന്ന് അർത്ഥം.

അതേസമയം, സ്വകാര്യവത്കരണത്തിനുള്ള ടെണ്ടറിൽ കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനമെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അക്കൗണ്ടിൽ ശമ്പളമെത്തിയതിന്റെ അമ്പരപ്പിലാണ് എയർ ഇന്ത്യ ജീവനക്കാർ. ഇതിനെ ടാറ്റ ഇഫക്ട് എന്നാണ് അവർ വിശേഷിപ്പിച്ചത്. 2017 ന് ശേഷം ആദ്യമായാണ് മാസത്തിലെ ആദ്യ ദിവസം തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ ഏറ്റവും വലിയ ബേക്കറികളിൽ ഒന്നുകൂടി ഏറ്റെടുത്തിരിക്കുകയാണ് ഇസ്സ സഹോദരന്മാർ. അടുത്തിടെയാണ് ഇവരിരുവരും പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ് ഡാ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇരുവരും കൂടി ചേർന്ന് തുടങ്ങിയ ഇ ജി ഗ്രൂപ്പ് തുടക്കത്തിൽ പെട്രോൾപമ്പുകളിലൂടെ ആണ് ആരംഭിച്ചത്. ഇപ്പോൾ കൂപ്പ്ലാൻഡ്‌സ് ബേക്കറി കൂടി ഏറ്റെടുത്തിരിക്കുന്ന ഇ ജി ഗ്രൂപ്പ് വളരെ വേഗം വളർന്നു കൊണ്ടിരിക്കുകയാണ്.

 

കൂപ്പ്ലാൻഡ്സ് ബേക്കറി 1885ലാണ് ആരംഭിച്ചത്. നിലവിൽ 180 ഓളം കഫേകളിലും സ്റ്റോറുകളിലുമായി 1600 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ബേക്കറി ആണ് കൂപ്പ്ലാൻഡ്‌സ്. കൂപ്പ്ലാൻഡ്‌സിലെ ജീവനക്കാരെ വളരെ സന്തോഷപൂർവ്വം ഈ ഗ്രൂപ്പിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഇസ്സ സഹോദരന്മാർ അറിയിച്ചു. കൂപ്പ്ലാൻഡ് സ് ബേക്കറിയുടെ വിഭവങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഫുഡ് സർവീസ് രംഗത്തേയ്ക്കുള്ള ഇ ജി ഗ്രൂപ്പിന്റെ കൂടുതൽ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും അവർ വ്യക്തമാക്കി.


ഇ ജി ഗ്രൂപ്പിലേക്ക് ചേരുന്നതിൽ അഭിമാനമുണ്ടെന്ന് കൂപ്പ്ലാൻഡ്‌സ് സി ഇ ഒ ബലിന്റ യങ്സ് വ്യക്തമാക്കി. ബേക്കറികളോടൊപ്പം തന്നെ 3 ഫുഡ് പ്രോസസിംഗ്‌ യൂണിറ്റുകളും ഇ ജി ഗ്രൂപ്പ് ഏറ്റെടുത്തവയിൽപ്പെടുന്നു.

Copyright © . All rights reserved