Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തെറ്റായ യാത്രാ വിവരങ്ങൾ നൽകിയ ലേബർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി ദമ്പതികൾ. ഒമിക്രോൺ പൊട്ടിപുറപ്പെട്ട ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് ദമ്പതികളായ ഹാൻ‌കോക്കും എമിലി മെന്നിയുമാണ് ലേബർ എംപി ഡോ. റോസെന അല്ലിൻ-ഖാനെതിരെ രംഗത്തെത്തിയത്. “പൂർണമായി വാക്സിനേഷൻ സ്വീകരിച്ച ബ്രിട്ടീഷുകാർ രാജ്യത്ത് എത്തുമ്പോൾ ഹോട്ടൽ ക്വാറന്റീനിൽ കഴിയേണ്ട” എന്ന തെറ്റായ സന്ദേശമാണ് എംപി നൽകിയത്. ഇതിനെതിരെ രംഗത്തെത്തിയ അവർ , നമ്മുടെ എംപി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന പരിഹാസ ചോദ്യമുയർത്തി. ലണ്ടനിലെ ടൂട്ടിംഗിൽ നിന്നുള്ള ഹാൻ‌കോക്കും എമിലിയും എംപിയ്ക്ക് അയച്ച ഇമെയിലിന് വന്ന മറുപടിയിലാണ് ഇത്തരം തെറ്റായ സന്ദേശങ്ങൾ ഉൾകൊള്ളുന്നത്.

എം‌പിയിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് ദമ്പതികൾ പറഞ്ഞു. രാജ്യത്തെത്തുന്നവർ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ പോകുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് യുകെ ഗവണ്മെന്റ് വെബ്സൈറ്റ് മാർഗ്ഗനിർദേശത്തിൽ നിന്ന് വ്യക്തമാണ്. ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ നിരവധി ബ്രിട്ടീഷുകാരാണ് കുടുങ്ങികിടക്കുന്നത്. തങ്ങളെ ഉപേക്ഷിച്ചു പോയ ബ്രിട്ടീഷ് എയർവേയ്സിനെ അവർ കുറ്റപ്പെടുത്തി.

വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും ഹീത്രോയിലെ ക്വാറന്റീൻ ഹോട്ടൽ നിറഞ്ഞതും കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി. തിരിച്ചു നാട്ടിലെത്തി ക്രിസ്മസ് ആഘോഷിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ യാത്രാ പ്രതിസന്ധി പരിഹരിച്ച്, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ സർക്കാർ എത്രയും വേഗം തയ്യാറാവാണമെന്ന് അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതിനുശേഷം മാസ്ക് ധരിക്കാത്തതിനെ തുടർന്ന് നിരവധി യാത്രക്കാർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. കോവിഡ് -19 ൻെറ വകഭേദമായ ഒമൈക്രോൺ രാജ്യത്ത് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നിർബന്ധിത മാസ്‌ക് നിയമം സർക്കാർ തിരികെകൊണ്ടുവന്നിരുന്നു. ട്രാൻസ്പോർട്ട് ഫോർ ലണ്ടനിലെ കണക്കുകൾ പ്രകാരം മാസ്ക് ധരിക്കാത്തതു മൂലം തലസ്ഥാനത്ത് ഏകദേശം 152 പേർക്കാണ് 200 പൗണ്ട് പിഴ അടയ്ക്കാൻ ഉത്തരവിട്ടത്. മാസ്ക് ധരിക്കാത്തതുമൂലം ഏകദേശം 127 പേർക്കാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻെറ സേവനം ഉപയോഗിക്കാൻ സാധിക്കാതെ വന്നത്. ബസ്സുകളും റെയിൽവേ നെറ്റ് വർക്കുകളും വഴി യാത്ര ചെയ്യുന്ന ഏകദേശം 5000 ത്തിലധികം ആളുകളോട് മാസ്‌ക് ധരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതായും ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ വ്യക്തമാക്കി.

മാസ്ക് ധരിക്കുവാൻ വിസമ്മതിക്കുന്ന യാത്രക്കാരുടെ പ്രതിഷേധം ട്രെയിൻ തൊഴിലാളികൾ നേരിടേണ്ടിവരുമെന്ന ആശങ്ക നേരത്തെ റെയിൽ, മാരിടൈം, ട്രാൻസ്പോർട്ട് യൂണിയൻ (ആർഎംടി) പങ്കുവെച്ചിരുന്നു. കൊറോണ വൈറസിൻെറ പുതിയ വകഭേദത്തിനെതിരെ പോരാടാനുള്ള ശ്രമത്തിൽ ഈ ആഴ്ച മുതലാണ് ഗവൺമെൻറ് നിർബന്ധിത മാസ്‌ക് നിയമം കൊണ്ടുവന്നത്. മാസ്ക് ധരിക്കാൻ വിസമ്മതിച്ചാൽ ഒരാൾക്ക് 200 പൗണ്ട് പിഴയാണ് ആദ്യം ചുമത്തുക. എന്നാൽ ഓരോ തവണയും പിഴ ഇരട്ടിയാകും. അതായത് രണ്ടാമതും മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അയാൾക്ക് പിഴ ചുമത്തിയാൽ 400 പൗണ്ടാകും അയാളുടെ പിഴ.

എന്നാൽ റസ്റ്റോറന്റുകൾ, പബ്ബുകൾ, കൺസേർട്ട് തുടങ്ങിയ സ്‌ഥലങ്ങളിൽ ഈ നിയമം ബാധകമല്ല. ഇതുകൂടാതെ ഹൗസ് ഓഫ് കോമൺസിൽ എംപിമാരെ മാസ്ക് ധരിക്കാൻ നിർബന്ധിക്കാനും പാർലമെന്റിന് കഴിയില്ല. ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തങ്ങളുടെ പിഴ അടയ്ക്കുന്നവർക്ക് തുക പകുതിയായി കുറയ്ക്കാനുള്ള സംവിധാനത്തെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ന്യായികരിച്ചു. ഇത്തരത്തിലുള്ള ഒരു നീക്കം ഗവൺമെൻറ് നടത്തുന്നത് ജനങ്ങൾ ഗൗരവത്തോടെ കാണുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രമുഖ ഷേക് സ്പിയർ തിയേറ്റർ നടൻ സർ ആന്റണി ഷേർ എഴുപത്തിരണ്ടാം വയസ്സിൽ ക്യാൻസർ ബാധിതനായി മരണപ്പെട്ടു. വളരെ വർഷക്കാലം റോയൽ ഷേക്സ്പിയർ കമ്പനിയിൽ മികച്ച അഭിനയം കാഴ്ചവെച്ച ആന്റണി മരണപ്പെട്ട വിവരം റോയൽ ഷേക്സ്പിയർ കമ്പനി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. രാജ്യത്തെ ഏറ്റവും മികച്ച തിയേറ്റർ നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തിലുള്ള അഗാധമായ ദുഃഖം കമ്പനി രേഖപ്പെടുത്തി. ഭാര്യ ഗ്രിഗറി ഡോറനും കമ്പനിയുടെ ഭാഗമാണ്. റോയൽ ഷേക്സ്പിയർ കമ്പനിയുടെ ഏറ്റവും അവിഭാജ്യ ഘടകമായിരുന്നു ആന്റണിയുടെ സാന്നിധ്യമെന്നും, അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ എന്നും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുമെന്നും റോയൽ ഷേക്സ്പിയർ കമ്പനി ചെയർമാൻ ശ്രീതി വദേരാ പറഞ്ഞു. റിച്ചർഡ് lll, മാക്ബെത്ത് തുടങ്ങിയ കമ്പനി നാടകങ്ങളിലും, ബിബിസിയുടെ മർഫി ലോ എന്ന ടെലിവിഷൻ സീരിസിലും, ദി ഹിസ്റ്ററി മാൻ മുതലായ മറ്റ് ടിവി സീരിയലുകൾ എല്ലാം നിറസാന്നിധ്യമായിരുന്നു ആന്റണി.

1985 ൽ റിച്ചർഡ് മൂന്നാമൻ രാജാവിനെ വ്യത്യസ്തമായ തരത്തിൽ ക്രച്ചസിൽ അവതരിപ്പിച്ചതിനാണ് അദ്ദേഹത്തിന് ഒലിവർ അവാർഡ് ലഭിച്ചത്. ആന്റണിയുടെ മരണത്തിനുള്ള ദുഃഖം ചാൾസ് രാജകുമാരനും അറിയിച്ചു. 1982 ലാണ് ആന്റണി റോയൽ ഷേക്സ്പിയർ കമ്പനിയിൽ ആദ്യമായി ചേർന്നത്. മെർച്ചന്റ് ഓഫ് വെനീസ്സിലെ ഷൈലോക്ക് തുടങ്ങിയ നിരവധി ചരിത്രപ്രസിദ്ധമായ കഥാപാത്രങ്ങൾ ആന്റണി സ്റ്റേജിൽ നിറഞ്ഞാടിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോഴിക്കോട് : കേരളത്തിലും ഒമിക്രോൺ ആശങ്ക. യുകെയില്‍ നിന്ന് നവംബര്‍ 21ന് കോഴിക്കോട് എത്തിയ ഡോക്ടര്‍ക്ക് അഞ്ചു ദിവസത്തിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡോക്ടറുടെ സ്രവ സാംപിള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. ഡോക്ടറുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളും ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച സംശയം നിലനിൽക്കുന്നതിനാലാണ് കൂടുതൽ പരിശോധനയ്ക്കായി സ്രവ സാംപിളുകൾ അയച്ചത്.

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലുള്ള ഡോക്ടര്‍ക്കും അമ്മയ്ക്കും നേരിയ രോഗലക്ഷണങ്ങളാണുള്ളത്. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച് എട്ടു ദിവസമായിട്ടും ഭേദമാകാത്തതോടെയാണ് ഇരുവരുടെയും സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനു വിധേയമാക്കുന്നത്. അമ്മ ഉള്‍പ്പെടെ രണ്ടു പേരാണ് ഡോക്ടറുമായി പ്രാഥമിക സമ്പര്‍ക്കത്തിലുണ്ടായിരുന്നത്. ഇവർ പ്രത്യേക നിരീക്ഷണത്തിലാണ്.

 

നാട്ടിൽ എത്തിയതിനു ശേഷം നാല് ജില്ലകളിൽ ഇദ്ദേഹം യാത്ര ചെയ്തിരുന്നു. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വിവിധ ജില്ലകൾക്ക്‌ കൈമാറിയതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കോഴിക്കോട് ഡിഎംഒ ഉമർ ഫറൂഖ്‌ അറിയിച്ചു. ഇന്നാണ് സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. അധികം വൈകാതെ തന്നെ ഫലം വരുമെന്നാണ് സൂചന.

കെറ്ററിംഗ്‌: യുകെ മലയാളിക്ക് ദുഃഖം നൽകി മലയാളി നഴ്‌സിന്റെ വേർപാട്. കെറ്ററിംഗിൽ താമസിച്ചിരുന്ന പാറേൽ റോമി തോമസിന്റെ ഭാര്യ പ്രിൻസി റോമിയാണ് (43 വയസ്സ്) ഇന്ന് രാവിലെ മരണമടഞ്ഞത്. പാറേൽ മല്ലപ്പള്ളി കുടുംബാംഗം റോമി തോമസിന്റെ ഭാര്യയാണ് പരേത.

ഒന്നര വർഷത്തോളമായി ലങ്‌ ക്യാൻസർ തിരിച്ചറിയുകയും തുടന്ന് ചികിത്സകൾ നടത്തിവരവെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. കെറ്ററിംഗ്‌ ജനറൽ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പ്രിൻസി. 2002 യുകെയിൽ ഏത്തിയ ആദ്യ കാല പ്രവാസി മലയാളികളിൽ ഒരാളാണ് മരണമടഞ്ഞ പ്രിൻസി. ചങ്ങനാശ്ശേരി പാറേപ്പള്ളി കുരിശുംമൂട് ആണ് സ്വദേശം. പ്രിൻസി ചങ്ങനാശേരി തുരുത്തി മൂയപ്പള്ളി കുടുംബാംഗമാണ് .

യുകെയിൽ തന്നെ  സംസ്ക്കാരം നടത്തുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എങ്കിലും  തിയതി തീരുമാനിച്ചിട്ടില്ല.

പരേതക്ക് മൂന്ന് മക്കളാണ് ഉള്ളത് സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി എന്നിവർ.

പ്രിൻസി റോമിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സോളിഹൾ : സോളിഹളിൽ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2020 ജൂണിൽ രണ്ടാനമ്മയുടെ ക്രൂരമായ പീഡനത്തിനിരയായാണ് ആർതർ ലാബിഞ്ഞോ ഹ്യൂസ് (6) കൊല്ലപ്പെട്ടത്. കുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയതിൽ പിതാവ് തോമസ് ഹ്യൂസും രണ്ടാനമ്മ എമ്മ ടസ്റ്റിനും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഉപ്പിൽ വിഷം ചേർത്ത് നൽകിയതിന് ശേഷം കുട്ടിയുടെ തല തറയിൽ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. എമ്മ കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. പിതാവ് ഹ്യൂസ് നരഹത്യയ്ക്ക് കുറ്റക്കാരനാണെന്ന് കവൻട്രി ക്രൗൺ കോടതി വിധിച്ചു.

കൊലപാതകത്തിന് മുമ്പ് കുട്ടിയെ വീട്ടിൽ പട്ടിണിക്കിട്ടു. പതിവായി മർദിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. രണ്ടാനമ്മയുടെ ക്രൂരതയാണ് കുട്ടിയുടെ ജീവൻ അപഹരിച്ചതെതെന്ന് കോടതി വ്യക്തമാക്കി. വിധി പ്രസ്താവിക്കാൻ ആറ് മണിക്കൂറും 15 മിനിറ്റും എടുത്ത ജൂറി അംഗങ്ങൾ, ആർതറിന്റെ ജീവിതത്തിന്റെ അവസാന ദിനങ്ങളിൽ റെക്കോർഡുചെയ്‌ത ഓഡിയോ,വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചു. ആർതർ ക്രൂര മർദനത്തിന് ഇരയായെന്ന് ഈ തെളിവുകളിൽ നിന്നും വ്യക്തമായി.

“ആരും എന്നെ സ്നേഹിക്കുന്നില്ല” എന്ന് പറഞ്ഞു ആർതർ കരയുന്നത് ഒരു ഓഡിയോ ക്ലിപ്പിൽ കേൾക്കാം. “എനിക്കാരും ഭക്ഷണം നൽകുന്നില്ല” എന്ന് പറഞ്ഞുള്ള ആർതറിന്റെ നിലവിളി മറ്റൊന്നിൽ കേൾക്കാം. രണ്ടാനമ്മ കുട്ടിയോട് ക്രൂരത കാട്ടി ആസ്വദിക്കുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർ ജോനാസ് ഹാൻകിൻ ക്യുസി പറഞ്ഞു. നിഷ്ഠൂരമായ പ്രവൃത്തിയാണിതെന്ന് പറഞ്ഞ കോടതി കുറ്റക്കാരായ ദമ്പതികളെ ‘ദയയില്ലാത്തവർ’ എന്നാണ് വിശേഷിപ്പിച്ചത്. 2019 ഫെബ്രുവരിയിൽ ബർമിംഗ്ഹാമിൽ 29 കാരനായ ഡെലിവറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആർതറിന്റെ അമ്മ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാംബിയ : മുതലയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ബ്രിട്ടീഷ് വിദ്യാർത്ഥിനി. സാംബിയയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപം സാംബെസി നദിയിൽ റാഫ്റ്റിംഗിനിടെയാണ് അമേലി ഓസ്ബോൺ-സ്മിത്ത് (18) നെ മുതല ആക്രമിക്കുന്നത്. അമേലിയുടെ കാലിൽ കടിച്ചു വെള്ളത്തിനടിയിലേക്ക് നീങ്ങിയ മുതലയെ ധീരമായി നേരിട്ട സുഹൃത്താണ് മരണത്തിൽ നിന്ന് അവളെ കൈപിടിച്ചു കയറ്റിയത്. കാലിന് ഗുരുതരമായി പരുക്കേറ്റ അമേലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാംബിയയുടെ തലസ്ഥാനമായ ലുസാക്കയിലുള്ള ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി യുകെയിൽ എത്തിക്കും. ഹാംപ്‌ഷെയറിലെ ആൻഡോവറിൽ നിന്നുള്ള അമേലി, മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സാംബിയയിൽ എത്തിയത്.

കാൽ വെള്ളത്തിലേക്കിട്ട് ബോട്ടിൽ ഇരുന്ന സമയത്തായിരുന്നു മുതലയുടെ ആക്രമണം. അമേലിയെ മുതല പിടികൂടിയത് കണ്ട സുഹൃത്ത് വെള്ളത്തിലിറങ്ങി മുതലയുടെ മൂക്കിൽ നിരന്തരം ഇടിച്ചു. ഇതോടെ അമേലിയുടെ കാലിൽ നിന്നും മുതല പിടിവിട്ടു. “അവൾ ഇപ്പോൾ സാംബിയയിൽ ചികിത്സയിലാണ്. വിദഗ്ധ പരിചരണം നൽകുന്നതിന് ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. കാലിന് ഗുരുതര പരുക്കുണ്ട്. വിഷമകരമായ അവസ്ഥയാണിത്.” അമേലിയുടെ അച്ഛൻ ബ്രെന്റ് ഓസ്ബോൺ-സ്മിത്ത് പറഞ്ഞു.

സാംബിയ ഇപ്പോൾ റെഡ് ലിസ്റ്റിലാണ്. അതിനാൽ മകളെ യുകെയിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുപാട് തടസ്സങ്ങൾ ഉണ്ടെന്ന ആശങ്കയും ബ്രെന്റ് പങ്കുവച്ചു. പത്തടി നീളമുള്ള മുതലയുടെ ആക്രമണത്തിൽ നിന്നും മകളുടെ ജീവൻ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷത്തെ ക്രിസ്മസ് കോവിഡ് രോഗ വ്യാപനത്തിൽ മുങ്ങി പോകുമോ? ജനങ്ങളുടെ മനസ്സിലെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലുള്ള പ്രസ്താവനകളാണ് മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് . ക്രിസ്മസ് പാർട്ടികളിലേയ്ക്ക് 5 പേരിൽ കൂടുതൽ ആളുകളെ ക്ഷണിക്കരുതെന്ന് മന്ത്രിയായ ജോർജ്ജ് ഫ്രീമാൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും ക്രിസ്മസ് ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും ശോഭ നഷ്ടപ്പെടുത്തരുതെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ആളുകൾ അനാവശ്യമായി ഇടപെടരുതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മേധാവി ചൊവ്വാഴ്ച പറഞ്ഞതിനെ എതിർത്തുകൊണ്ട് ജനങ്ങൾ തങ്ങളുടെ ക്രിസ്മസ് പാർട്ടികളുമായി മുന്നോട്ടുപോകണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത് .

ഒമിക്രോണിനെ ഭയന്ന് ക്രിസ്മസ് പാർട്ടികൾ റദ്ദാക്കേണ്ടതില്ലെന്നാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞത് . ആളുകൾ സാമൂഹികമായി ഇടപെടുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്നും കോവിഡ് ടെസ്റ്റുകൾ നടത്തണമെന്നും ജാവിദ് കൂട്ടിച്ചേർത്തു. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനുവരി അവസാനത്തോടെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ ലക്ഷ്യത്തിലേക്കെത്താനായി ബൂസ്റ്റർ വാക്സിനേഷൻ മഹാദൗത്യത്തിന് തുടക്കം കുറിച്ചു. ഇംഗ്ലണ്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എല്ലാവരും പാലിക്കണമെന്നും ജാവിദ് പറഞ്ഞു. പ്രധാനമന്ത്രിയുടേയും ആരോഗ്യ സെക്രട്ടറിയുടെയും വാക്കുകൾ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. എന്നാൽ ക്രിസ്മസിന് മുന്നോടിയായി വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ചില എൻഎച്ച്എസ് ട്രസ്റ്റുകൾ ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോൺ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പത്തു ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. ഇവർ പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിലും ഐസൊലേഷനിൽ കഴിയണം. യുകെയിലേക്ക് വരുന്ന എല്ലാ ആളുകളും ഇപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ അധിക തരംഗങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ പ്രതിരോധ മരുന്നുകളുമായി യുകെ സജ്ജമായി. 114 ദശലക്ഷം അധിക വാക്സിനുകളാണ് രാജ്യം വാങ്ങാൻ കരാറിലേർപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ടു വർഷത്തേയ്ക്ക് ബൂസ്റ്റർ ഡോസ് നൽകാനായി ഇത്രയും വാക്സിനുകൾ മതിയാകുമെന്നാണ് കരുതപ്പെടുന്നത് . 2022 ലും 2023 ലും വിതരണം ചെയ്യുന്നതിനായി മോഡേണയുടെയും ഫൈസറിൻെറയും വാക്‌സിനുകൾക്കാണ് യുകെ ഓർഡർ ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ കോവിഡിൻെറ വേരിയന്റായ ഒമൈക്രോണിൻെറ വ്യാപന ഭീതി നിൽക്കുന്നതാണ് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുന്നതിനുള്ള കരാറിൽ പെട്ടെന്ന് ഒപ്പുവയ്ക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഒമൈക്രോണിനെയും അതുപോലെതന്നെ ഭാവിയിലുണ്ടാകുന്ന പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിന് ആവശ്യമെങ്കിൽ പരിഷ്കരിച്ച വാക്സിനുകൾ ലഭ്യമാക്കുന്നതിന് പുതിയ കരാറുകളിൽ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് ആവശ്യമായ പരസ്യപ്രചാരണങ്ങൾ ഉടൻതന്നെ എൻഎച്ച്എസ് ആരംഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. ലോകരാഷ്ട്രങ്ങളിൽ തന്നെ ആദ്യമായി ജനങ്ങൾക്ക് വാക്സിൻ വിതരണം ആരംഭിച്ചത് യുകെ ആയിരുന്നു. കഴിഞ്ഞ വർഷം ബ്രിട്ടൻ ഫൈസർ വാക്സിൻ രാജ്യത്ത് വിതരണം നൽകുന്നതിനുള്ള അനുമതി നൽകിയതിൻെറ ഒന്നാം വാർഷികത്തിലാണ് വൈറസിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 114 ദശലക്ഷം അധികഡോസ് വാക്സിൻ ലഭ്യമാക്കുന്ന കരാർ സാധ്യമാക്കിയത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമായി വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 15 ആഴ്ചകൾക്കു ശേഷമുള്ള അബോർഷനുകൾ നിയന്ത്രിക്കാനുള്ള മിസിസിപ്പി നിയമം യു എസ്‌ സുപ്രീംകോടതി അംഗീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അബോർഷനുകൾ നിയന്ത്രിക്കുന്നത് മാതൃ മരണങ്ങൾ വർധിക്കുന്നതിന് ഇടയാക്കും എന്ന ശക്തമായ വിമർശനവുമുണ്ട്. ഡോബ് സും ജാക്ക് സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷനും തമ്മിൽ 2018 മുതൽ നിലനിൽക്കുന്ന തർക്കത്തിലാണ് കോടതി മിസിസിപ്പി നിയമം അംഗീകരിക്കാൻ സാധ്യത. 1973 ലെ സുപ്രീംകോടതി വിധി പ്രകാരം എല്ലാ സ്ത്രീകൾക്കും അബോർഷനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയമമനുസരിച്ച് ആദ്യത്തെ മൂന്നു മാസങ്ങളിൽ അബോർഷൻ നടത്താൻ സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യവും, അടുത്ത മൂന്നു മാസങ്ങളിൽ നിയന്ത്രണങ്ങളോട് കൂടിയ അനുമതിയും ഉണ്ടായിരുന്നു. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം, വീണ്ടും ഉണ്ടായ വിധിയിൽ അബോർഷനുകൾ സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 2018 ലാണ് മിസ്സിസ്സിപ്പി 15 ആഴ്ചകൾക്കു ശേഷമുള്ള അബോർഷനുകൾ നിയമവിരുദ്ധമാക്കി ബിൽ പാസാക്കിയത്.

എന്നാൽ ഈ നിയമത്തിനെതിരെ നിരവധി വിമർശനങ്ങളും, കോടതി ഹർജികളും ഉണ്ടായതോടെ ഇതുവരെ ഈ നിയമം പൂർണ്ണമായി നടപ്പിലാക്കി വരുന്നില്ല. ഇത് സംബന്ധിച്ചുള്ള വാദമാണ് സുപ്രീംകോടതി അടുത്തയിടെ കേട്ടത്. എന്നാൽ കോടതി ഈ നിയമം അംഗീകരിക്കുകയാണെങ്കിൽ അത് ഭരണഘടനാവിരുദ്ധമാണെന്ന ആരോപണങ്ങൾ നിരവധി ഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് യു എസ്‌ സോളിസിറ്റർ ജനറൽ എലിസബത്ത് പ്രിലോഗറും ആരോപിച്ചു. മാതൃ മരണങ്ങൾ വർധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ആരോപണവും നിലനിൽക്കുന്നുണ്ട്. കോടതിവിധിയെ ആകാംഷയുടെ നോക്കിക്കാണുകയാണ് ജനങ്ങൾ.

RECENT POSTS
Copyright © . All rights reserved