ഡോ. ഐഷ വി
കിളികളുടെ മധുരസംഗീതവും കലപില ശബ്ദവും നയന മനോഹരമായ കാഴ്ചകളും പുഴയുടെ കളകളാരവവും വൈവിധ്യമാർന്ന സസ്യജന്തു ജനസ്സുകളും ഭൗമോപരിതലത്തിലെ നിന്മോന്നതങ്ങളും ഭാവി തലമുറയ്ക്കായ് മാറ്റിവയ്ക്കാൻ നാമേവരും ശ്രദ്ധിക്കേണ്ടതാണ്. . കാരണം സുനാമി വന്നാലും കാട്ടു തീ വന്നാലും നമ്മൾ ഓടിക്കയറുന്നത് ഉയരങ്ങളിലേയ്ക്കാണ് വെള്ളപ്പൊക്കം വന്നാൽ ആ വെള്ളത്തെ ഉൾക്കൊള്ളാൻ താഴ്ചകളും ആവശ്യമാണെന്ന് നാം സമീപകാലത്തു തന്നെ കണ്ടു കഴിഞ്ഞു.
അടുത്ത കാലത്തായ് ഭൂമിയുടെ ചൂട് കൂടി കൂടി വരികയാണ്.. മൂന്നിൽ രണ്ട് ഭാഗം ജലവും മൂന്നിൽ ഒന്ന് ഭാഗം മാത്രം കരയുമുള്ള ഈ ഗ്രഹത്തിൽ ധ്രുവങ്ങളിലെ മഞ്ഞ് പാളികൾക്ക് രൂപാന്തരം സംഭവിച്ച് ഖരാവസ്ഥ ദ്രാവകാവസ്ഥയിലേയ്ക്ക് പരിണമിച്ചാൽ പിന്നെയുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ജലത്താൽ മാത്രം ചുറ്റപ്പെട്ട കരയില്ലാത്ത ഒരു ഗ്രഹമായി ഭൂമി മാറും.
ലക്ഷക്കണക്കിന് വരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഭൂമി. ദിനോസർ , മാമത്ത് തുടങ്ങിവയ്ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. പാന്റാ , ഒരിനം സൂര്യകാന്തി തുടങ്ങി പല ജീവികളും സസ്യങ്ങളും വംശനാശ ഭീഷണിയുടെ വക്കിലാണ്. കടൽത്തീരവും പുഴയോരവും വനങ്ങളും സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഭൂമിയുടെ സന്തുലിതാവസ്ഥ എന്നും നിലനിർത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ നിലനിർത്തിയെങ്കിൽ മാത്രമേ വരുo തലമുറയ്ക്ക് ഈ ഗ്രഹത്തിൽ ജീവിയ്ക്കാൻ സാധിയ്ക്കയുള്ളൂ.
ജൈവ വൈവിധ്യമാണ് ഭൂമിയുടെ നേട്ടം. മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. മറ്റെല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക ഒന്ന് മറ്റൊന്നിന് ഇരയാവുക തുടങ്ങിയ പ്രക്രിയകളും അനസ്യൂതം സംഭവിച്ചു കൊണ്ടേയിരിയ്ക്കും. ഈ തുടർ പ്രക്രിയയിൽ ഏതെങ്കില്ലമൊരുകണ്ണി നഷ്ടപ്പെട്ടാൽ അത് മറ്റെല്ലാ ജീവജാലങ്ങളെയും നേരിട്ടോ അല്ലാതേയോ ബാധിച്ചേക്കാം.
ഞങ്ങളുടെ നാട്ടിൽ കല്ലുവാതുക്കൽ ജങ്ഷനിൽ ഒരു വലി പാറയുണ്ടായിരുന്നു.. നോക്കെത്താ ദൂരത്തു നിന്നും കാണാമായിരുന്ന കല്ലുവാതുക്കൽ പാറയെന്ന ആഗ്‌നേയ ശില . എന്റെ കുട്ടിക്കാലത്തു തന്നെ പാറ പൊട്ടിക്കൽ മൂലം അത് തറനിരപ്പിൽ നിന്നും താഴ്ചയിലേയ്ക്കായി കഴിഞ്ഞിരുന്നു. ഇന്ന് ജനനിബിഡമായി കഴിഞ്ഞപ്പോൾ അങ്ങനെയൊരു ആഗ്‌നേയശില അവിടെയുണ്ടായിരുന്നു എന്ന് ആരും വിശ്വസിക്കാത്ത തരത്തിലേയ്ക്ക് ആ സ്ഥലം മാറിയിട്ടുണ്ട്.
ഒരു ദിവസം ഞാൻ ബസ്സിൽ യാത്ര ചെയ്തപ്പോൾ ശ്രീ. ബാബയെ ജിയോളജിസ്റ്റിനെ കാണാനും സംസാരിക്കാനും ഇടയായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം സ്വന്തം വിഷയവുമായി ബന്ധപ്പെട്ട സെമിനാറുകളിലും കോൺഫറൻസിലും സജീവമായി പങ്കെടുക്കുക പതിവാണ്. ഒരേ സീറ്റിൽ ഇരുന്ന ഞങ്ങൾ പല വിഷയങ്ങളും ചർച്ച ചെയ്തു. യാദൃശ്ചികമെന്നു പറയട്ടെ തിരികെയുള്ള ബസ്സിലും ഞങ്ങൾ ഒരേ സീറ്റിലായിരുന്നു. തീരത്തേയ്ക്കാഞ്ഞടിയ്ക്കുന്ന തിരമാലകൾ കരയിൽ തീർക്കുന്ന ഷോക്ക് ആഗിരണം ചെയ്യാൻ തീരത്തെ മണൽ തിട്ടയക്കാണ് കഴിയുക. . കടൽ തീരത്ത് മനുഷ്യന്റെ ഇടപെടൽ അധികമില്ലാത്ത സ്ഥലത്ത് മണലിനെ പൊതിഞ്ഞ് കിടക്കുന്ന വളളികൾ നല്ലൊരു കവചമാണ്.
ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ പ്രകൃതിക്ഷോഭം മലിനീകരണം എന്നിവമൂലം ധാരാളം പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. മരങ്ങൾ വച്ച് പിടിപ്പിക്കുക, മലിനീകരണം ഉണ്ടാകാതെ നോക്കുക, ആഗേളതാപനം കുറയ്ക്കുക, ചെറു വനങ്ങൾ സൃഷ്ടിയ്ക്കുക. മിയാ വാക്കി ഫലവൃക്ഷ വനം സൃഷ്ടിക്കുക എന്നീ കർമ്മങ്ങൾ നമുക്ക് അനുഷ്ടിക്കാവുന്നതാണ്. ആണവ അവശിഷ്ടങ്ങളും വ്യാവസായിക മാലിന്യങ്ങളും നമ്മൾ ശാസ്ത്രീയമായി മറവു ചെയ്യേണ്ടവയാണ്.
അതുപോലെ ഓസോൺ പാളിയിലെ വിള്ളൽ കുറയ്ക്കാനും നമ്മൾ പരിശ്രമിക്കണം. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ആഗോളതാപനം കുറയ്ക്കും. ഭൂമി സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് അര നൂറ്റാണ്ടു മുമ്പ് മനസിലാക്കിയവർ 22 ഏപ്രിൽ 1970 മുതൽ ഭൗമദിനം ആചരിക്കുന്നു. അതിനാൽ നല്ല ഭാവിയ്ക്കായ് നമുക്കും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സന്ദർലാൻഡ്: യുകെ മലയാളികൾക്ക് ദുഃഖം നൽകി മലയാളി നഴ്‌സിന്റെ മരണവാർത്ത. സുന്ദർലാണ്ടിൽ താമസിച്ചിരുന്ന ബെറ്റി സോജിയാണ് (47) ഇന്നലെ മരണത്തിന് കീഴടങ്ങിയത്. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിൽ ഇന്നലെ (23/04/2021) ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഡയാലിസീസ് നടക്കുന്നതിനിടയിൽ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. സോജി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികൾ. എ ലെവൽ വിദ്യാർത്ഥിനിയായ സാന്ദ്ര ജോജി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ബെൻ ജോജി എന്നിവർ.
ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബെറ്റിയും കുടുംബവും നാട്ടിൽ എത്തിയത്. ഈസ്റ്റർ ദിവസമാണ് ഇവർ കുടുംബസമേതം നാട്ടിൽ എത്തിയത്. മെയ് ആദ്യ ആഴ്ചയിൽ യുകെയിലേക്കുള്ള തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തശേഷമാണ് ഇവിടെനിന്നും നാട്ടിലേക്ക് ചികിത്സാർത്ഥം പുറപ്പെട്ടത്. കുറച്ചു നാളുകളായി ഡയബറ്റിക് ചികിത്സയിൽ ആയിരുന്നു ബെറ്റി. തുടർന്ന് ഷുഗർ രോഗത്തിന്റെ പിടിയിൽ കൂടിയായപ്പോൾ കാര്യമായി ആരോഗ്യത്തെ ബാധിച്ചിരുന്നു. തുടർന്നാണ് കൂടുതൽ ചികിസകൾക്കായി നാട്ടിലേക്ക് പുറപ്പെട്ടത്.
സുന്ദർലാണ്ടിൽ നിന്നും 12 മയിലുകൾക്കപ്പുറമുള്ള ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ നേഴ്‌സായിരുന്നു പരേത. 2006 യുകെയിൽ ആദ്യമെത്തിയത് ക്രോയിഡോണിൽ ആയിരുന്നു. പിന്നീട് റെഡിങ്ങിലേക്ക് മാറിയ കുടുംബം തുടർന്ന് 2010 സുന്ദർലാണ്ടിൽ എത്തുകയായിരുന്നു. യുകെയിൽ എത്തുന്നതിന് മുൻപ് സൗദിയിൽ ആയിരുന്നു.
ബെറ്റിയുടെ സംസ്ക്കാരം ഏപ്രിൽ 26 ന് ഉച്ചതിരിഞ്ഞു ഭർത്താവായ സോജിയുടെ ഇടവകയായ താന്നിപ്പുഴ സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു. ബെറ്റി, പാലാ ഭരണങ്ങാനം, അമ്പാറനിരപ്പ് സ്വദേശിനിയും , വെളുത്തേടത്ത് വീട്ടിൽ കുടുംബാംഗവും ആണ്.
പരേതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.
ഗ്ലൗസെസ്റ്റർഷയറിലെ M5- ൽ ഉണ്ടായ വാഹനാപകടത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. മൂന്ന് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ M5- ലെ ജംഗ്ഷൻ 13നും 14നും ഇടയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു .
അപകടത്തിൽപെട്ട രണ്ടു ലോറികളിലെ ഡ്രൈവർമാരെ ചികിത്സയ്ക്കായി ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റി. ഈ റോഡ് വഴി സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ യാത്ര വൈകിപ്പിക്കുകയോ അതുമല്ലെങ്കിൽ A 38 അല്ലെങ്കിൽ A 46 പകരം യാത്രയ്ക്കായി ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബന്ധങ്ങളുടെ ദൃഡതയാണ് പ്രവാസി മലയാളികളുടെ ജീവിതത്തിന് പ്രചോദനമേകുന്നത്. വീണ്ടും കോവിഡ് വ്യാപനം അലയടിച്ചുയർന്നതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. യുകെയിലെ വാൽസലിൽ സോഷ്യൽ സർവീസ് മാനേജർ ആയി ജോലി ചെയ്യുന്ന ബിജു മാത്യു, വിവാഹത്തിനായി നാട്ടിലെത്തിയ ശേഷം തിരികെ യുകെയിലേക്ക് മടങ്ങാൻ കഴിയാതെ വരുന്ന കിരൺ, സൗമ്യ എന്നിവരുടെ അനുഭവങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷമായ രീതിയിലാണ് ഇംഗ്ലീഷ് സമൂഹം പ്രതികരിച്ചത്. ബോർഡറുകൾ അടച്ചിടണമെന്നും ഇന്ത്യയിൽ നിന്ന് എത്തുന്നവർക്കെല്ലാം നിർബന്ധിത ക്വാറന്റീൻ ഉറപ്പാക്കണമെന്നും ആളുകളുടെ തിരിച്ചുവരവ് രാജ്യത്തെ ലോക്ക്ഡൗണിലേക്ക് തള്ളിവിടുമെന്നും ഉൾപ്പെടെയുള്ള നിരവധി പ്രതികരണങ്ങൾ ആണ് ഉയർന്നുവന്നത്. ഇതിൽ മലയാളികളും ഉൾപ്പെടുന്നുവെന്നതാണ് പ്രത്യേകത. “യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് വരാൻ അനുവാദം ഇല്ലാത്തപ്പോൾ ഇവർ എന്തിനു നാടുചുറ്റാൻ ഇറങ്ങുന്നു?” എന്ന പ്രതികരണവുമായി മലയാളികളും രംഗത്തെത്തി.
ബന്ധങ്ങൾക്ക് മഹത്വം കല്പിക്കുന്ന മലയാളികൾ നാട്ടിൽ പോകുന്നത് മരിക്കാറായി കിടക്കുന്ന മാതാപിതാക്കളെ ഒരു നോക്ക് കാണാനായിട്ടോ പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരാനായിട്ടോ ആണ്. യാത്രാനിരോധനം നിലവിൽ വരുന്നതിന് മുമ്പ് കൊച്ചിയിൽ നിന്ന് മുംബൈ, ഫ്രാങ്ക്ഫർട്ട് വഴിയാണ് ബിജു മാത്യു ബ്രിട്ടനിൽ എത്തിയത്. 2000 പൗണ്ട് ചിലവഴിച്ച് വ്യാഴാഴ്ചയാണ് ബിജു മാഞ്ചസ്റ്ററിൽ എത്തിയത്. എന്നാൽ വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ട കിരണിനും സൗമ്യക്കും ഇപ്പോൾ തിരിച്ചെത്താൻ സാധിക്കാത്ത അവസ്ഥയാണ്. “ഏപ്രിൽ 12 മുതൽ ഞാൻ യുകെയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റുകളൊന്നും ലഭ്യമല്ല,” കിരൺ പറഞ്ഞു. “കൊച്ചിയിൽ നിന്ന് യാത്ര ചെയ്യുന്നതിന് 1,200 പൗണ്ടാണ് ചെലവ്.” അദ്ദേഹം കൂട്ടിച്ചേർത്തു. സൗമ്യയുടെ വിസ പുതുക്കുന്നതിനായി ജൂൺ ആദ്യം തന്നെ അവർ യുകെയിൽ തിരിച്ചെത്തേണ്ടതുണ്ട്.
ബിജു മാത്യു
അതേസമയം കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി യുകെയിൽ വരാനിരിക്കുന്ന ആളുകൾക്കുള്ള ഒരു മുന്നറിയിപ്പ് ആണ് ബിജു മാത്യുവിന്റെ അനുഭവം. സ്റ്റുഡന്റസ് വീസയിൽ ഉള്ളവരും വർക്ക് പെർമിറ്റ് ഉള്ളവരും മറ്റു യൂറോപ്യൻ രാജ്യങ്ങൾ വഴി യുകെയിൽ എത്തുവാൻ ശ്രമിക്കുന്നുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് പലരും ടിക്കറ്റ് എടുക്കുന്നത്. എന്നാൽ ടിക്കറ്റുമായി എയർപോർട്ടിൽ എത്തുമ്പോഴാണ് യാത്ര ചെയ്യാനായി ട്രാൻസിറ്റ് വിസ ആവശ്യമുണ്ടെന്ന് അറിയുന്നത്. അതുപോലെ ഏജന്റ് മുഖേന ടിക്കറ്റ് എടുക്കുമ്പോൾ വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ. അതിനു പകരമായി lastminute.com, edreams.com തുടങ്ങിയ വെബ്സൈറ്റുകൾ വഴി കേരളത്തിൽ നിന്ന് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഏജന്റുമാർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ തീരുമാനമായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ നീക്കത്തിലൂടെ രാജ്യത്തെ കീഴടക്കിയേക്കാവുന്ന ഒരു മൂന്നാം തരംഗത്തെ ഒഴിവാക്കാം എന്നാണ് കരുതുന്നത്. വേനൽക്കാലത്തിന് ശേഷം സെപ്റ്റംബറിൽ ക്ലാസിലേയ്ക്ക് മടങ്ങുമ്പോൾ സ്കൂൾ കുട്ടികൾക്ക് ഒരു ഡോസ് വാക്‌സിൻ നൽകാനുള്ള തീരുമാനത്തിൻെറ കോർ പ്ലാനിങ് ചോർന്നതിലൂടെയാണ് വിവരം പുറത്തായത് . പ്രായമായവരേക്കാൾ കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും കുട്ടികൾ വഴിയായി വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യതയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ.
ഇതിനിടെ യുകെയിൽ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ ലഭിച്ചവരുടെ എണ്ണം 11 ദശലക്ഷം കടന്നു. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ വളരെയധികം ഏറ്റു വാങ്ങിയ ഒരു രാജ്യമായിരുന്നു യുകെ എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയും ലോക് ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചു. യുകെയിലെ മലയാളികളിൽ ഒട്ടുമിക്കവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ യുദ്ധം രാജ്യം ജയിച്ചത് യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമായി. അധികം താമസിയാതെ കോവിഡിൽ നിന്നും ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും രാജ്യം മുക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് -19 കേസുകളിൽ റെക്കോർഡ് വർദ്ധനവ്, ആശുപത്രി കിടക്കകളില്ലാതെയായതും ഓക്സിജൻ വിതരണം താറുമാറായതും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ അടിമുടി തളർത്തുന്നു. രാജ്യതലസ്ഥാനത്തുൾപ്പെടെ രോഗികളെ അഡ് മിറ്റ് ചെയ്യാൻ ഇടമില്ലാതെ ബന്ധുക്കൾ വലഞ്ഞു, അഡ് മിറ്റ് ചെയ്ത പലർക്കും ചികിത്സ ലഭിക്കാൻ മണിക്കൂറുകളോളം വൈകുന്നുണ്ട്. രോഗ ബാധയിൽ മരിച്ചവരുടെ ശവശരീരങ്ങൾ കൂട്ടമായി സംസ് കരിക്കുകയാണ്. വെള്ളിയാഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 332,730കേസുകളാണ്, 24 മണിക്കൂറിനുള്ളിൽ മരണങ്ങൾ 2,263 ആയി.
ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ കൺസൾട്ടന്റ് ഡോ. അതുൽ ഗോഗിയ, രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് താങ്ങാനുള്ള അവസ്ഥയിലല്ല എമർജൻസി വിഭാഗം എന്ന് തുറന്ന് സമ്മതിക്കുന്നു.”നമുക്ക് ആവശ്യമുള്ളത്ര ഓക്സിജൻ പോയിന്റുകൾ ഇല്ല, രോഗികൾ മിക്കവരും സ്വന്തം ഓക്സിജൻ സിലിണ്ടറുമായാണ് വരുന്നത്, അങ്ങനെ അല്ലാത്തവർക്ക് ഓക്സിജൻ ലഭിക്കുന്നില്ല. ആവശ്യത്തിന് കിടക്കകളും ഓക്സിജനും നൽകി രോഗികളെ സഹായിക്കാൻ ആഗ്രഹമുണ്ട്, കഴിയുന്നില്ല “. രോഗികളും ബന്ധുക്കളും ചികിത്സയുമായി ബന്ധപ്പെട്ട ഓക്സിജൻ, കിടക്കകൾ, ആശുപത്രികൾ,രക്തം, പ്ലാസ്മ പോലെയുള്ള അത്യാവശ്യ വസ്തുക്കൾക്ക് നെട്ടോട്ടമോടുകയാണ്, മിക്ക കെട്ടിടങ്ങളും, ആവാസ സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകൾ ആയിരിക്കുന്നു, ആശുപത്രിയിൽ ലഭ്യമല്ലാത്ത ജീവൻ രക്ഷ ഉപകരണങ്ങൾ മുഴുവൻ കരിഞ്ചന്തയിൽ ലഭ്യമായിരുന്നു എന്നതാണ്, ഞെട്ടിക്കുന്ന വസ്തുത.
സുപ്രീം കോടതി ഇതിനെ ദേശീയ എമർജൻസി എന്നാണ് വിളിച്ചത്, ഒരിക്കലുമില്ലാത്തവിതത്തിൽ, മുഴുവൻ സിസ്റ്റവും തകർന്നു തരിപ്പണമായി, ഡൽഹിയിലും മുംബൈയിലുമൊക്കെ ആളുകൾ ജീവനോടെ ഇരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും അത്യാവശ്യമായ കാര്യം,അദ്ദേഹം വെളിപ്പെടുത്തുന്നു.
ഏറ്റവും അധികം രോഗബാധിതരുള്ള മഹാരാഷ്ട്രയിലെ മുംബൈയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തീ പിടിച്ചു വെന്തു മരിച്ചത് 13 പേരാണ്. രണ്ടു ദിവസം മുൻപ് വെന്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ആയി മരിച്ചത് 20 രോഗികൾ ആയിരുന്നു. ഡൽഹിയിൽ 10 സ്വകാര്യ ആശുപത്രികൾ ഓക്സിജൻ സപ്ലെ തീർന്നതിനെ തുടർന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടിരുന്നു.
മറ്റ് സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഓക്സിജൻെറ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ട് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് ഓക്സിജൻ ടാങ്കറുകളും സപ്ലൈകളും എത്തിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഉത്സവമായ കുംഭമേളയെ തുടർന്ന് കേസുകൾ കൂടുതൽ വർദ്ധിച്ചു . “ഡബിൾ മ്യൂട്ടന്റ്” യുകെ വേരിയന്റ് ഉൾപ്പെടെ വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ ഭീഷണി ഉയർത്തുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഓക്സിജൻ നിർമ്മാതാക്കളെയും സന്ദർശിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേസുകളുടെ എണ്ണം മൂന്നര ലക്ഷം അടുക്കുന്നത് കിടക്കകളുടെ ലഭ്യതയെയും മറ്റു രോഗികളെയും ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് രൂക്ഷമായിരിക്കെ ഇന്നും നാളെയും ലോകഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു, അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷിബു മാത്യൂ.
ലീഡ്‌സ്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലീഡ്‌സിലെ പെട്രോള്‍ സ്റ്റേഷനില്‍ വന്‍ കവര്‍ച്ച. ആസൂത്രിതമായി നടത്തിയ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം പൗണ്ട്. രണ്ട് മിനിറ്റ് നീണ്ട് നിന്ന മോഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മലയാളം യുകെ ന്യൂസിന് ലഭിച്ചു. ലീഡ്‌സില്‍ ഇന്ത്യാക്കാരെ, പ്രത്യേകിച്ചും മലയാളികളെ ലക്ഷ്യംവെച്ചു കൊണ്ടുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇതുവരെ നടന്ന ഒരു മോഷണത്തിനും ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. പ്രാരംഭ ദിശയിലെ പോലീസിന്റെ സമീപനമൊഴിച്ചാല്‍ പോലീസ് നിഷ്‌ക്രിയരാവുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്.
മലയാളം യുകെ ന്യൂസിന് ലഭിച്ച കവര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെ!
ഏപ്രില്‍ 21 ബുധന്‍. സമയം 7.42pm.
സാമാന്യം തിരക്കുള്ള പെട്രോള്‍ സ്റ്റേഷനാണെങ്കിലും ഈ സമയം തിരക്ക് വളരെ കുറവായിയിരുന്നു. മലയാളി സ്റ്റാഫുകള്‍ എല്ലാം ഏഴു മണിക്ക് ഷിഫ്റ്റ് പൂര്‍ത്തിയാക്കി പോയി. അതിനു ശേഷം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗുജറാത്തി പെണ്‍കുട്ടി സ്റ്റോറിലെ ഷെല്‍ഫില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന തിരക്കിലായിരുന്നു. പെട്ടന്ന് അഞ്ച് പേരടങ്ങുന്ന ഒരു സംഘം കാറില്‍ പെട്രോള്‍ സ്റ്റേനിലെ സ്റ്റോറിന്റെ മുമ്പിലെത്തി. നാല് പേര്‍ കാറില്‍ നിന്നിറങ്ങി. ഡ്രൈവര്‍ കാര്‍ റെഡിയാക്കി കാറില്‍ തന്നെയിരുന്നു. ഇറങ്ങിയ നാലുപേരിലൊരാള്‍ സ്റ്റോറിന്റെ ഓട്ടോമാറ്റിക് ഡോറിന്റെ സെന്‍സര്‍ കൈ കൊണ്ട് മറച്ചു പിടിച്ചു. രക്ഷപെടാന്‍ ഡോര്‍ എപ്പോഴും തുറന്നിരിക്കണം എന്നതായിരിക്കണം അവരുടെ ഉദ്ദേശം. ബാക്കി മൂന്നു പേര്‍ സ്റ്റോറിനുള്ളില്‍ കടന്നു. അതില്‍ രണ്ട് പേര്‍ കൗണ്ടര്‍ ലക്ഷ്യമാക്കി പോയി. ഒരാള്‍ സ്റ്റോറിലെ ഷെല്‍ഫില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന പെണ്‍കുട്ടിയുടെ അടുത്തേയ്ക്കും പോയി. അയാള്‍ ആ കുട്ടിയെ കത്തികാട്ടി വലിച്ചിഴയ്ച്ച് കൗണ്ടറില്‍ കൊണ്ടുവന്നു. കൗണ്ടറില്‍ പൂട്ടിയിട്ടിരിക്കുന്നതൊക്കെ തുറന്നുകൊടുക്കുവാനാണ് അങ്ങനെ ചെയ്തത്. ഈ സമയം ആദ്യം കൗണ്ടറിലെത്തിയവര്‍ പരമാവധി സാധനങ്ങള്‍ സഞ്ചിയിലാക്കിയിരുന്നു. കൗണ്ടറിലെത്തിയ പെണ്‍കുട്ടി ഇതിനിടയില്‍, അടിയന്തിരമായി അപകടസമയത്ത് പൊലീസിനെ വിവരമറിയ്ക്കാനായി തയ്യാറാക്കിയിരിക്കുന്ന സ്വിച്ചിലമര്‍ത്തി. അതോടെ സ്റ്റോറിലെ എമര്‍ജന്‍സി അലാറങ്ങള്‍ അടിച്ചു തുടങ്ങി. ഇതിനോടകം അപകടം മണത്തറിഞ്ഞ മോഷ്ടാക്കള്‍ കിട്ടിയതെല്ലാം ചാക്കിലാക്കി സ്ഥലം വിട്ടു. അലാറം അടിച്ച് ഒരു മിനിറ്റിനുള്ളില്‍ പൊലീസ് എത്തി. എങ്കിലും മോഷ്ടാക്കളെ പിടിക്കാന്‍ സാധിച്ചില്ല. സാഹചര്യതെളിവുകള്‍ വെച്ച് മോഷ്ടാക്കള്‍ പ്രാദേശികരാണെന്ന് പോലീസ് പറയുന്നു.
മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. സ്വന്തം ജീവിതം അപകടമായപ്പോഴും അവസരോചിതമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയെ അഭിനന്ദിക്കാനും പോലീസ് മറന്നില്ല.
(കേസിന് ആസ്പദമായ അന്വേഷണങ്ങള്‍ നിലനില്ക്കുന്നതു കൊണ്ട് ആധികാരിക വിവരങ്ങള്‍ പുറത്തു വിടാന്‍ മലയാളം യുകെ ന്യൂസിന് സാധിക്കില്ല എന്ന് വിനയപൂര്‍വ്വം അറിയ്ക്കുന്നു)
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും ചരിത്രം കേട്ടാൽ ആരുമൊന്ന് ഭയക്കും. സിറിയയിൽ ഐഎസ്ഐഎസിനായി പോരാടുന്ന സഹയ്ബ് അബു, മുഹമ്മദ് അബു എന്നീ സഹോദരങ്ങൾ, തീവ്രവാദ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് യുകെ ജയിലിൽ കഴിയുന്ന അർദ്ധസഹോദരൻ അഹമ്മദ്, അഹമ്മദിന്റെ സഹോദരി അസ്മ, അസ്മയുടെ ഭർത്താവ് എന്നിവർ ചേരുന്നതാണ് കുടുംബം. കഴിഞ്ഞയാഴ്ച ഐഎസ്ഐഎസ് ആക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ സഹയ്ബ് അബു (28) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നത് അസാധാരണമാണെന്ന് മെട്രോപൊളിറ്റൻ പോലീസിന്റെ കൗണ്ടർ ടെററിസം കമാൻഡ് മേധാവി കമാൻഡർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. സഹയ്ബിന്റെ സഹോദരൻ മുഹമ്മദ് (32) അദ്ദേഹത്തോടൊപ്പം വിചാരണ നേരിട്ടിരുന്നു. എന്നാൽ തീവ്രവാദ നിയമം 2000 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
നീചമായ ഐഎസ്ഐഎസ് വീഡിയോകളും സമാനമായ വസ്തുക്കളും പങ്കിട്ടതിന് 2019 ൽ 25 മാസത്തേക്ക് ജയിലിലടയ്ക്കപ്പെട്ട വ്യക്തിയാണ് അഹമ്മദ്. അനുബന്ധ കുറ്റങ്ങൾക്ക് സഹോദരി അസ്മയെയും ഭർത്താവിനെയും ഒരേ സമയം ജയിലിലേക്ക് അയച്ചു. ഇവരെ കൂടാതെ മറ്റു രണ്ട് സഹോദരന്മാർ 2015ൽ ഇസ്ലാമിക് സ്റ്റേറ്റിനായി പോരാടാൻ സിറിയയിലേക്ക് പോയി. ഒരാൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും മറ്റൊരാൾ തലയ്ക്ക് വെടിയേറ്റ് മരിച്ചുവെന്നും കരുതപ്പെടുന്നു. 1990 കളുടെ തുടക്കത്തിൽ സൊമാലിയയിൽ നിന്ന് യുകെയിലേയ്ക്ക് അബു മുനിയെയുടെ വരവോടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ അക്കാലത്ത് സൊമാലിയൻ ആഭ്യന്തര യുദ്ധത്തിൽ നിന്ന് പലായനം ചെയ്ത അഭയാർഥികൾ യൂറോപ്പിലെ പല സ്ഥലങ്ങളിലേക്ക് പോയിരുന്നു. അപ്പോൾ രണ്ട് ഭാര്യമാരും മൂന്നുമാസം പ്രായമുള്ള മകൻ സഹെയ്ബും മറ്റു മക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഈസ്റ്റ് ലണ്ടൻ ബറോയിലെ റെഡ്ബ്രിഡ്ജിലാണ് ഇവർ താമസമാക്കിയത്. 2018 ഫെബ്രുവരിയിൽ, സഹെയ്ബിനെയും സഹോദരൻ മുഹമ്മദിനെയും ഒരു ജ്വല്ലറി സ്റ്റോർ കവർച്ചാശ്രമത്തിനിടെ പോലീസ് പിടികൂടിയിരുന്നു. അഹമ്മദ് അവീസ്, സഹോദരി അസ്മ, ഭർത്താവ് അബ്ദുൽ അസീസ് മുനെ എന്നിവർ മൊബൈലിലൂടെ തീവ്രവാദ പ്രചാരണം നടത്തിയതായി പോലീസ് കണ്ടെത്തി. ഇവരെല്ലാം ജയിലിലടയ്ക്കപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് തിരികെ പോകാനാവാതെ വലഞ്ഞു അവധിക്കു നാട്ടിലെത്തിയ യുകെ മലയാളികൾ. ചിലർ അവധി പൂർത്തിയാക്കാനാവാതെ നിയമം നടപ്പിലാക്കുന്നതിന് മുൻപായി തിരികെ ബ്രിട്ടണിൽ എത്തിച്ചേർന്നു. യു കെ യിലെ വാൾസലിൽ സോഷ്യൽ സർവീസസ് മാനേജർ ആയി ജോലി ചെയ്യുന്ന ബിജു മാത്യു ഡെഡ് ലൈന് മുൻപ് ബ്രിട്ടണിൽ എത്തിച്ചേർന്ന തന്റെ അനുഭവം വെളിപ്പെടുത്തുന്നു. ഏകദേശം രണ്ടായിരം പൗണ്ടോളം ചെലവാക്കിയാണ് അദ്ദേഹം തിരികെ എത്തിച്ചേർന്നത്. ബന്ധുക്കളോടും മറ്റും യാത്ര പറയാൻ പോലും തനിക്ക് സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.
ബിജു മാത്യു
എന്നാൽ ഇതേ സമയം വിവാഹത്തിനായി എത്തിച്ചേർന്ന കിരൺ, സൗമ്യ ഫിലിപ്പ് എന്നിവർ തിരികെ പോകാൻ ടിക്കറ്റ് കിട്ടാതെ പ്രതിസന്ധിയിലാണ്. സാധാരണയുള്ള ഫ്ലൈറ്റ് ടിക്കറ്റിന്റെ ഇരട്ടി ചാർജ് ആണ് ഇപ്പോൾ ഈടാക്കുന്നത്. അതോടൊപ്പം തന്നെ ടിക്കറ്റ് ലഭിക്കാനുമില്ല എന്നാണ് ആളുകൾ പരാതിപ്പെടുന്നത്. ഏപ്രിൽ 12 മുതൽ തന്നെ ടിക്കറ്റിനായി നോക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ലഭിച്ചില്ല എന്ന് ഇരുവരും പറഞ്ഞു. ഇവരെ പോലെ നിരവധി യുകെ മലയാളികളാണ് തിരികെ പോകാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഡബിൾ മ്യുട്ടന്റ് സ്‌ട്രെയിൻ ഇന്ത്യയിൽ കണ്ടുപിടിച്ചതിന് തുടർന്ന്, രോഗികൾ ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഇത്തരം നിയന്ത്രണങ്ങൾ.
കിരണിനെയും സൗമ്യയെയും പോലെ തന്നെ, തങ്ങളുടെ വിസ പുതുക്കാനായി യുകെയിലേക്ക് പോകാൻ സാധിക്കാതെ വിഷമിക്കുകയാണ് പ്രീത കെജ്‌രിവാളും, മകൻ തനിഷും. മെയ് 6 മുതൽ മകന് യുകെയിൽ പരീക്ഷകൾ ഉള്ളതായി ഇവർ പറഞ്ഞു. ഈ സാഹചര്യത്തിൽ മറ്റു നീക്കുപോക്കുകൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് തിരികെ പോകാനുള്ളവർ.
കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ബ്രിട്ടീഷുകാർക്ക് മാത്രമാണ് തിരികെ രാജ്യത്ത് എത്തിച്ചേരാനുള്ള അനുമതി. ഇങ്ങനെ എത്തിച്ചേരുന്നവർ 11 ദിവസം നിർബന്ധമായും ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യണമെന്നാണ് പുതിയ മാനദണ്ഡങ്ങൾ രേഖപ്പെടുത്തുന്നത്. ഇതോടെ അവധിക്ക് മറ്റും പോയ ഇന്ത്യക്കാരായ യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ തിരികെ ബ്രിട്ടനിലേക്ക് പ്രവേശിക്കാനാവാതെ പ്രതിസന്ധിയിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ 11 ദശലക്ഷത്തിലധികം ജനങ്ങൾക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചതായി എൻഎച്ച്എസിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 11,192,602 പേർക്കാണ് രണ്ട് ഡോസ് വാക്സിൻ ലഭിച്ചത്. അതേസമയം ആദ്യ ഡോസ് ലഭിച്ചവരുടെ എണ്ണം 33,257,651 ആയി. രാജ്യത്ത് 50 വയസ്സിന് മുകളിലുള്ള 95% പേർക്കും വാക്‌സിനേഷൻ നൽകാൻ സാധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ സാധിക്കും എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് അറിയിച്ചു.
കഴിഞ്ഞദിവസം കോവിഡ് ബാധിച്ച 18 മരണങ്ങളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2729 പേർക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. ഇതോടുകൂടി മഹാമാരി ആരംഭിച്ചതിന് ശേഷം കോവിഡ് ബാധിച്ചുള്ള മരണങ്ങൾ 127345 ഉം രോഗബാധിതരുടെ എണ്ണം 4398431 ആയി. അതേസമയം ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച 20 രാജ്യങ്ങളിൽ നിന്ന് യുകെ ഒഴിവായി. അൽഷിമേഴ്‌സ്, ഹൃദ്രോഗം മൂലമുള്ള മരണങ്ങളേക്കാൾ കുറവു മരണങ്ങൾ മാത്രമാണ് ബ്രിട്ടനിൽ കോവിഡ് മൂലമുണ്ടാകുന്നതെന്ന കണക്കുകൾ പുറത്തുവന്നു. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ വളരെയധികം ഏറ്റു വാങ്ങിയ ഒരു രാജ്യമായിരുന്നു യുകെ എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചു. യുകെയിലെ മലയാളികളിൽ ഒട്ടുമിക്കവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ യുദ്ധം രാജ്യം ജയിച്ചത് യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമായി. അധികം താമസിയാതെ കോവിഡിൽ നിന്നും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും രാജ്യം മുക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.