ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒക്ടോബർ മുതൽ ഊർജ്ജ വില വർധന നിലവിൽ വരുന്നു. വിതരണക്കാരുടെ അധിക ചിലവുകൾ നികത്താനായി ഊർജ്ജ ബില്ലിൽ വർദ്ധനവ് ഉണ്ടാകുമെന്ന് റെഗുലേറ്റർ ഓഫ്ഗെം അറിയിച്ചു. സാധാരണ ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കൾക്ക് അവരുടെ ബിൽ പ്രതിവർഷം 139 പൗണ്ട് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതേസമയം യൂണിവേഴ്സൽ ക്രെഡിറ്റിൽ നിന്ന് ആഴ്ചയിൽ 20 പൗണ്ട് അധിക നഷ്ടം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ ഈ നടപടി ബാധിക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. പ്രീപേമെൻറ് ഉപഭോക്താക്കൾക്ക് 153 പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകും. തുക 1,156 രൂപയിൽ നിന്ന് 1309 പൗണ്ടായി വർദ്ധിക്കുമെന്ന് റെഗുലേറ്റർ വ്യക്തമാക്കി. “പെട്രോൾ, ഡീസൽ വില ഉയർന്നതുകൊണ്ട് കൂടിയാണ് ഊർജ്ജ വില പരിധി ഉയർന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരു ഉപഭോക്താവിനെയും, അവരുടെ വിതരണക്കാരുമായി ബന്ധപ്പെടാനും, സഹായം നേടാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കും. അവർക്ക് പിന്തുണ ഉറപ്പാക്കും.” ഓഫ്ഗെം ചീഫ് എക്സിക്യൂട്ടീവ് ജോനാഥൻ ബ്രെർലി പറഞ്ഞു. ഇത് വിനാശകരമായ വർധനവാണെന്ന് ഫ്യൂവൽ പോവേർട്ടി ചാരിറ്റി നാഷണൽ എനർജി ആക്ഷന്റെ പോളിസി ആൻഡ് അഡ്വക്കസി ഡയറക്ടർ പീറ്റർ സ്മിത്ത് പറഞ്ഞു. ലക്ഷക്കണക്കിന് ഗാർഹിക ബജറ്റുകൾ ഇതിനകം പരിധിയിലേക്ക് നീട്ടിയിട്ടുണ്ടെന്നും ഈ ഭീമമായ വർദ്ധനവ് ഇത്തരമൊരു മോശം സമയത്ത് ഏർപ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷത്തിൽ രണ്ടുതവണ റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള വില പരിധി, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 11 ദശലക്ഷം കുടുംബങ്ങളെ ബാധിക്കുന്നു. ഏകദേശം നാല് ദശലക്ഷം പ്രീപേയ്മെന്റ് മീറ്റർ ഉപഭോക്താക്കളെയും ബാധിക്കും. എത്രത്തോളം ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നുവോ അത്രയും ബിൽ വർധിക്കുമെന്ന് അർത്ഥം. ഊർജ്ജ ഉപയോക്താക്കൾക്ക് 200 പൗണ്ട് വരെ ലാഭിക്കാൻ മികച്ച ഡീലിലേക്ക് മാറാൻ കഴിയുമെന്ന് വാച്ച്ഡോഗ് അറിയിച്ചെങ്കിലും ദാരിദ്ര്യരേഖയിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ നയരൂപകർത്താക്കൾ കൂടുതൽ ചെയ്യണമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സംഘത്തിലുള്ള ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും, പ്രധാനമന്ത്രി സെൽഫ് ഐസൊലേഷനിൽ കഴിയില്ല എന്നാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. പ്രധാനമന്ത്രിയോടൊപ്പം സ്കോട്ട്‌ലൻഡിലേക്ക് യാത്രചെയ്ത ടീമിലെ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സന്ദർശനത്തിനിടെ ടീമിലെ ഒരാൾ പോസിറ്റീവായെങ്കിലും പ്രധാനമന്ത്രി തന്റെ സന്ദർശനം തുടരുകയായിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി യോടൊപ്പം യാത്രചെയ്ത സംഘത്തിലെ ഭൂരിഭാഗംപേരും സെൽഫ് ഐസൊലേഷനിൽ കഴിയേണ്ടതാണ്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐസൊലേഷന് വിധേയമാകില്ല എന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചിട്ടുണ്ട്.

ഈ ആഴ്ചയാണ് പ്രധാനമന്ത്രിയും സംഘവും സ്കോട്ട്ലൻഡിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. എത്രത്തോളം സാമൂഹിക അകലം സംഘം പാലിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 16 മുതൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർ, കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും സെൽഫ് ഐസലേഷനിൽ കഴിയേണ്ടാവശ്യമില്ല എന്ന നിയമം പ്രാബല്യത്തിൽ വരും. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരാൻ ഇനിയും 10 ദിവസം ബാക്കി നിൽക്കെ, പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എൻഎച്ച്എസിന്റെ മറുപടി ഇനിയും ലഭ്യമായിട്ടില്ല. കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പ്രധാനമന്ത്രി ഐസൊലേഷനിലായിരുന്നു. ആദ്യം പ്രധാനമന്ത്രിയും ചാൻസലർ റിഷി സുനകും സെൽഫ് ഐസൊലേഷനിൽ കഴിയില്ല എന്ന തീരുമാനമാണ് ഡൗണിങ് സ്ട്രീറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ പിന്നീട് ജനരോഷത്തെ തുടർന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനം മാറ്റിയത്.

കഴിഞ്ഞ പ്രാവശ്യത്തെ അനുഭവം കൊണ്ട് പ്രധാനമന്ത്രി പാഠം പഠിച്ചിട്ടില്ലെന്നും, ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ലേബർ പാർട്ടി നേതാവ് അന്നെലീസ് ഡോഡ് സ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സ്കോട്ട്‌ലൻഡ് യാത്രയ്ക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സ്കോട്ട്‌ലൻഡിൽ എത്തിയിട്ട് തന്നെ സന്ദർശിക്കാതെ പോയതിലുള്ള അമർഷം സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയോൻ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പ്രണയ പ്രതികാര കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത രഖിലിന് തോക്ക് നൽകിയ സോനു കുമാർ മോദി ( 21 )യെ കേരള പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ഇയാളെ ബീഹാറിൽ നിന്നാണ് കോതമംഗലം എസ് ഐ മാഹിനിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മൂന്നംഗ കേരള പോലീസിന് ബിഹാർ പോലീസിൻറെ സഹായം ലഭിച്ചിരുന്നു. സോനുവിൻറെ അറസ്റ്റ് തടയാൻ പ്രതിയുടെ സംഘം ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ സംഘങ്ങൾ പിൻമാറുകയായിരുന്നു. കേസന്വേഷണത്തിൽ തോക്ക് നൽകിയ ആളെ കണ്ടെത്തിയത് നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൗസ് സർജൻസിക്ക് കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ പഠിക്കുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി ഡോക്ടർ പി.വി. മാനസ(24)യെ കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രാഖിൽ രഘൂത്തമൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസി ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രാഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. തോക്ക് ഇടപാടിൽ രഖിലിനും സോനു കുമാറിനും ഇടയിൽ കണ്ണിയായി പ്രവർത്തിച്ചതായി കരുതുന്ന ഊബർ ടാക്സി ഡ്രൈവറെ പോലീസ് തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ ആർ നമ്പർ 0.8 നും 1.1 ഇടയിലേയ്ക്ക് താഴ്ന്നു. രോഗവ്യാപനം താരതമ്യേന കുറയുന്നതിൻ്റെ സൂചനയായാണ് ആരോഗ്യ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ച ആർ നമ്പർ 1.1 നും 1.4 നും ഇടയിൽ ആയിരുന്നു. യുകെ ഹെൽത്ത് ഏജൻസിയുടെ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ രോഗവ്യാപനത്തിൻ്റെ വളർച്ചാനിരക്ക് മൈനസ് 3% മുതൽ 1 % വരെയാണ്. രോഗവ്യാപനത്തിൻെറ വളർച്ച നിരക്ക് 2 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിൽ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടപ്പോൾ രോഗവ്യാപനം കുതിച്ചുയരും എന്ന വിദഗ്ദാഭിപ്രായങ്ങൾക്ക് കടകവിരുദ്ധമായാണ് യുകെയിൽ ആർ നമ്പർ ഗണ്യമായി കുറഞ്ഞത്.

ഇതിനിടെ ജനിതകമാറ്റം വന്ന വൈറസുകളെയും പ്രതിരോധ കുത്തിവെയ്പ്പിനെയും കുറിച്ച് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട പഠന റിപ്പോർട്ട് ആശങ്ക ഉളവാക്കുന്നതാണ്. പിഎച്ച്ഇയുടെ കണ്ടെത്തൽ പ്രകാരം വാക്സിനേഷൻ എടുത്തവരിൽ കാണുന്ന ഡെൽറ്റാ വേരിയന്റ് വൈറസുകളുടെ അളവ് കുത്തിവെയ്പ്പ് എടുക്കാത്തവരിൽ കാണുന്ന വൈറസിൻെറ അളവിന് സമാനമായിരിക്കും. ഇത് ആദ്യകാല വിശകലനമാണെന്നും കൂടുതൽ പഠനങ്ങൾ ഈ കാര്യങ്ങളിൽ നടത്തേണ്ടതാണെന്നുമാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് .ഇന്ത്യയിൽ ഉത്ഭവിച്ച ഡെൽറ്റാ വേരിയന്റ് ആണ് ഇപ്പോഴും യുകെയുടെ 99% കോവിഡ് കേസുകൾക്കും കാരണമാകുന്നതെന്നാണ് പിഎച്ച്ഇയുടെ കണ്ടെത്തൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- യുഎസിലെമ്പാടും ഡെൽറ്റ വേരിയന്റ് മൂലമുള്ള കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് മാസ്കുകൾ വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ ഡെൽറ്റ വേരിയന്റിനെ പ്രതിരോധിക്കുന്നതിൽ തുണി കൊണ്ടുള്ള മാസ്കുകൾ ഫലപ്രദമല്ലെന്നാണ് ആരോഗ്യവിദഗ്ദർ വ്യക്തമാക്കുന്നത്. നിലവിലുള്ള ഭൂരിഭാഗം മാസ്കുകളും രോഗപ്രതിരോധത്തിന് സഹായിക്കില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് റിസർച്ച് മേധാവിയും എപ്പിഡെമൊളോജിസ്റ്റുമായ മൈക്കിൾ ഓസ്റ്റർഹോം സി എൻ എന്നിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ക്ലോത്ത് മാസ്ക് ഉപയോഗിക്കുമ്പോൾ, അന്തരീക്ഷത്തിലുള്ള ഏറോസോൾ കൂടി തുണി ക്കിടയിലൂടെ ശ്വസിക്കുന്ന വ്യക്തിയ്ക്ക് ലഭിക്കും. ഇന്ന് ആളുകൾ മാസ്ക്കായി ഉപയോഗിക്കുന്ന പലതും വൈറസിനെ പ്രതിരോധിക്കുന്നതിൽ ഒരു പങ്കും വഹിക്കുന്നില്ല. ക്ലോത്ത് മാസ്ക്കുകൾ ഉപയോഗിക്കുന്നവർക്ക് ചുറ്റുമുള്ളവയുടെ മണം പോലും കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. ഇത് ഇത്തരത്തിലുള്ള മാസ്ക്കുകളുടെ പോരായ് മയായാണ് ചൂണ്ടികാണിക്കുന്നത്.

ഡെൽറ്റ വേരിയന്റ് പോലുള്ളവയെ പ്രതിരോധിക്കുവാൻ ജനങ്ങൾ ശരിയായ തരത്തിലുള്ള, ശരിയായ മെറ്റീരിയൽ ഉപയോഗിച്ചുള്ള മാസ്ക്കുകൾ ധരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്കോട്ട് ഗോട്ട്ലൈബ് ജൂലൈ 25ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മാസ്ക് ധരിക്കുന്ന എല്ലാവരും എൻ 95 അല്ലെങ്കിൽ കെ എൻ 95 മാസ്ക്കുകൾ ധരിക്കണമെന്ന് അദ്ദേഹം കർശനമായി നിർദേശിച്ചിരുന്നു. മാസ്ക് ധരിക്കണമെന്ന നിബന്ധന മൂലം എന്ത് ധരിച്ചാലും പ്രതിരോധമുണ്ടാകുമെന്ന ധാരണ മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെയുള്ള ചിന്തകളും ചില ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. ക്ലോത്ത് മാസ്കുകൾക്കും ഡെൽറ്റ വേരിയന്റിനെ പ്രതിരോധിക്കാനാകുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് ഫിസിഷ്യൻ ജിൽ ഫോർസ്റ്റർ വിശ്വസിക്കുന്നു.

യു എസിൽ പുതിയതായി സ്ഥിരീകരിക്കുന്ന 82 ശതമാനം കേസുകളും ഡെൽറ്റ വേരിയന്റ് മൂലമുള്ളതാണ്. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശമാണ് ആരോഗ്യവിദഗ്ധരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കൃത്യമായ തരത്തിലുള്ള മാസ്ക്കുകൾ ധരിക്കണമെന്നും അവർ നിർദ്ദേശിക്കുന്നു. എൻ 95 അല്ലെങ്കിൽ കെ എൻ 95 മാസ്കുകൾ ആണ് ഫലപ്രദം എന്നാണ് ഭൂരിഭാഗം ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടൻ ഈ വർഷം ഒക്ടോബർ 31 മുതൽ നവംബർ 2021 വരെ ആതിഥേയത്വം വഹിക്കുന്ന ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫ്രൻസ്( COP 26 )ൻെറ മുന്നൊരുക്കങ്ങൾക്കായി മന്ത്രി അലോക് ശർമ മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചതായി റിപ്പോർട്ട് പുറത്തുവന്നു . മന്ത്രി സന്ദർശിച്ച ആറോളം രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത് . ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചിട്ടും ഒരിക്കൽപോലും മന്ത്രി ഏതെങ്കിലും രീതിയിലുള്ള ഒറ്റപ്പെടലിന് വിധേയമായിട്ടില്ല എന്ന് വിമർശനം ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

മന്ത്രിയാണെന്ന പരിഗണനയിൽ ഇത്തരം യാത്രകൾക്ക് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബംഗ്ലാദേശിലെ സന്ദർശനത്തിന് ശേഷം മന്ത്രി മാസ്ക് ധരിക്കാതെ ചാൾസ് രാജകുമാരനെ സന്ദർശിച്ചിരുന്നു . അതിനുശേഷം അദ്ദേഹം ഒരു പ്രൈമറി സ്കൂളും സന്ദർശിച്ചു . COP 26 -ൻെറ പ്രസിഡന്റും മന്ത്രിയുമായ അലോക് ശർമ നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ്. ഇതിനകം തന്നെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബൊളീവിയയിലും ബ്രസീലിലും അദ്ദേഹംപര്യടനം നടത്തിയിരുന്നു.

യുകെ ആതിഥേയത്വം വഹിക്കുന്ന ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫ്രൻസ് ഒക്ടോബറിൽ ഗ്ലാസ്ഗോയിലാണ് നടത്തപ്പെടുന്നത് . സമ്മേളനത്തിൻെറ വിജയത്തിനുവേണ്ടി ആളുകളെ നേരിട്ട് കണ്ടുമുട്ടുന്നത് നല്ലതാണെങ്കിലും മഹാമാരിയുടെ സമയത്ത് ഇത്രയധികം രാജ്യങ്ങളിൽ യാത്ര ചെയ്യുന്നത് അമിതമാണെന്ന് ഗ്രീൻ പാർട്ടിയിലെ ബാരോണസ് ജോൺസ് അഭിപ്രായപ്പെട്ടു. മന്ത്രി പദവിയുടെ ബലത്തിൽ അലോക് ശർമ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ സാധാരണ ജനങ്ങൾ നിയന്ത്രണങ്ങളുടെ പേരിൽ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള പുനഃസമാഗമം നിഷേധിക്കപ്പെടുന്നതായുള്ള ആക്ഷേപമാണ് ഒട്ടുമിക്കവരും ഉന്നയിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മൂന്ന് വയസ്സുകാരിയായ കെയ്‌ലീ ജയ് ഡിനെ കൊന്ന കുറ്റത്തിന് അമ്മയും കാമുകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് അമ്മയായ നിക്കോള പ്രീസ്റ്റിനും കാമുകനായ ക്യാലം റെഡ്ഫെണിനുമെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി വളരെ നാളായി ശാരീരികമായ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടായിരുന്നുവെന്ന് കോടതി വിലയിരുത്തി. 2020 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് സോലിഹള്ളിലെ ഫ്ലാറ്റിൽ കുട്ടിയെ മരണപ്പെട്ട രീതിയിൽ കണ്ടെത്തിയത്. നെഞ്ചിലും വയറ്റിലുമുള്ള സാരമായ പരിക്കുകൾ മൂലമാണ് കെയ് ലീ മരണപ്പെട്ടത്.

ഇരുവർക്കുമെതിരെ കൊലപാതകകുറ്റത്തിനു പകരം,മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തപ്പെട്ടിരിക്കുന്നത്. അപകടം നടന്നതിന് ശേഷം കുട്ടിയുടെ അമ്മ എമർജൻസി നമ്പർ വിളിച്ചിരുന്നുവെങ്കിലും, അതിനുമുൻപ് തന്നെ കെയ് ലീയുടെ മരണം നടന്നിരുന്നു. പിന്നീട് പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹത്തിൽ, കുട്ടിയുടെ റിബ് കേജ് പൊട്ടിയിരുന്നതായും, കാലിനും മറ്റും പൊട്ടലുകൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണസമയത്ത് കാമുകനും അമ്മയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

നിക്കോള പലപ്പോഴും കുട്ടിയെ വഴക്കുപറയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുള്ളതായി അയൽക്കാർ വ്യക്തമാക്കിയിരുന്നു. കുട്ടി മരണപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് കാമുകന് അയച്ച മെസ്സേജ് കുട്ടിയെ കൊണ്ട് തനിക്ക് മടുത്തുവെന്നും, താൻ അവളെ കൊല്ലുമെന്നും നിക്കോള പറഞ്ഞിരുന്നു. നിക്കോളയുടെ അശ്രദ്ധ മൂലമാണ് കുട്ടിയുടെ മരണം ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ഫ്ലാറ്റിലെ ലിഫ്റ്റ് കയറുമ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച ഇരുവർക്കും എതിരെയുള്ള വിധി ഉണ്ടാകും. കെയ് ലീയെ ശരിയായ സംരക്ഷിക്കാത്തത് മൂലമാണ് കുട്ടിക്ക് അപകടമുണ്ടായതെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആദം ജോബ് സൺ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏറ്റവും മികച്ച രീതിയിൽ ആരോഗ്യസംരക്ഷണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്ത്. പതിനൊന്നു രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എൻഎച്ച്എസിന് വലിയ തിരിച്ചടിയായി. ഏഴു വർഷമായി എൻഎച്ച്എസ് നിലനിർത്തി വന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. അകാല മരണങ്ങളും ക്യാൻസർ അതിജീവനവും ജനനസമയത്തെ ശിശുമരണങ്ങളും ഉൾപ്പെടുന്ന ആരോഗ്യ പരിപാലന ഫലങ്ങളുടെ താരതമ്യത്തിൽ രാജ്യം ഒൻപതാം സ്ഥാനത്താണ്. അമേരിക്കൻ തിങ്ക് ടാങ്ക് കോമൺവെൽത്ത് ഫണ്ട് നടത്തിയ സർവ്വേയിൽ നോർവേ, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. പകർച്ചവ്യാധി സമയത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകിയതോടെ പതിവ് ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഇംഗ്ലണ്ടിൽ ഈ വേനൽക്കാലത്ത് 51 ലക്ഷം കടന്നു.

എൻഎച്ച്‌എസിലെ അധിക സമ്മർദ്ദങ്ങൾ ഇംഗ്ലണ്ടിലുടനീളമുള്ള രോഗികളുടെ പരിചരണത്തെ ബാധിക്കുന്നതായി കഴിഞ്ഞ മാസം കെയർ വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്കുള്ള യുകെയുടെ വീഴ്ച രാജ്യത്തിന്റെ ആരോഗ്യരംഗത്തെ പ്രകടനം അടിസ്ഥാനമാക്കിയിരിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിചരണം, പരിചരണ പ്രക്രിയ, ഭരണപരമായ കാര്യക്ഷമത തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. നോർവേയും ജർമ്മനിയും പരിചരണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

നോർവേ, നെതർലാന്റ്സ്, ഓസ്‌ട്രേലിയ എന്നിവയേക്കാൾ ആഭ്യന്തര ഉൽപാദനത്തിന്റെ കൂടുതൽ പങ്കും ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിച്ചിട്ടും അമേരിക്ക പട്ടികയിൽ പിന്നിലായി. “പകർച്ചവ്യാധിയുടെ ആഘാതത്തിന്റെ പരിണിതഫലമെന്ന നിലയിൽ ഇത് തള്ളിക്കളയാൻ കഴിയില്ല. ലോകത്ത് മികച്ചു നിന്ന നമ്മുടെ ആരോഗ്യ സേവനം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രധാനമായും വർദ്ധിച്ചുവരുന്ന കാലതാമസം കാരണം പരിചരണം മന്ദഗതിയിലാകും.” യുകെ ഹെൽത്ത് തിങ്ക് ടാങ്കായ കിംഗ്സ് ഫണ്ടിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്തെ പുതിയ യാത്ര ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടൻ. ഫ്രാൻസിൽ നിന്നുവരുന്ന രണ്ട് ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇനിമുതൽ ക്വാറന്റീൻ ആവശ്യമില്ല എന്നാണ് പുതുക്കിയ നിയമങ്ങൾ വ്യക്തമാക്കുന്നത്. ബീറ്റ വേരിയന്റ് കേസുകളുടെ എണ്ണം ഫ്രാൻസിൽ കുറഞ്ഞതിനെ തുടർന്നാണ് പുതിയ നടപടി. യുഎസ്, യു കെ, യൂറോപ്പ് എന്നിവിടങ്ങളിൽ അംഗീകൃതമായ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തശേഷം യാത്ര ചെയ്യുന്നവർക്ക്, യുകെയിലെത്തിയ ശേഷം ക്വാറന്റീൻ ആവശ്യമില്ല. ഇതോടൊപ്പംതന്നെ ഓസ്ട്രിയ, ജർമ്മനി, സ്ലോവേനിയ, സ്ലോവാക്കിയ, ലാറ്റ് വിയ, റൊമാനിയ, നോർവേ എന്നീ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യ, ബഹറിൻ, ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ആംബർ ലിസ്റ്റിലേക്ക് മാറ്റി. ഈ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാലാണ് ഈ തീരുമാനം.

എന്നാൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ലിസ്റ്റിൽ രാജ്യങ്ങളിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച്
എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ ഉണ്ടാകാമെന്ന് ഗവൺമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മെക്സിക്കോ, ജോർജിയ, മായോട്ട്, ലാ റിയൂണിയൻ എന്നിവയെ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തി.ഹൈ റിസ്ക് വേരിയന്റുകൾ ഉള്ളതിനെ തുടർന്നാണ് ഈ രാജ്യങ്ങളെ റോഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓഗസ്റ്റ് 8 ഞായറാഴ്ച മുതൽ ഈ നിയമങ്ങളെല്ലാം തന്നെ പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര യാത്രകൾ പതിയെ ആരംഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി. എന്നിരുന്നാൽ തന്നെയും ജനങ്ങളെല്ലാവരും കർശനമായ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വാക്സിനേഷനുകൾ വൈറസിനെ തടയുന്നത് കൂടുതൽ ഫലപ്രദമാകുന്ന ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൂടുതൽ ഇളവുകൾ നൽകുന്നത്. ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 12 വയസ്സിനു മുകളിലുള്ള അപകടസാധ്യതയുള്ള കുട്ടികൾക്കോ, അപകട സാധ്യതയുള്ളവരോടൊത്ത് കഴിയുന്ന കുട്ടികൾക്കോ മാത്രം വാക്സീൻ നൽകിയാൽ മതിയെന്ന് ആഴ്ചകൾക്ക് മുമ്പ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ 16 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം ജെസിവിഐ കൈകൊണ്ടിട്ടുണ്ട്. കോവിഡ് കാരണം കുട്ടികൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെങ്കിലും ന്യൂറോ ഡിസബിലിറ്റികൾ, ഡൗൺസ് സിൻഡ്രോം തുടങ്ങിയ അവസ്ഥയിലുള്ളവർക്ക് കോവിഡ് പിടിപ്പെട്ടാൽ അത് ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു സർവ്വേയിൽ, ഇംഗ്ലണ്ടിലെ 90% രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തെ അനുകൂലിക്കുമെന്ന് കണ്ടെത്തിയിരുന്നു.

ദുർബലരായ കുട്ടികളിൽ കോവിഡിൽ നിന്നുള്ള ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത്, ജൂലൈ പകുതിയോടെ അവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ജെസിവിഐ ശുപാർശ ചെയ്തിരുന്നെങ്കിലും ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. യുഎസ്, ഇസ്രായേൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെല്ലാം 12 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. യുകെയിലെ മെഡിസിൻസ് ഏജൻസിയായ എംഎച്ച്ആർഎ, ജൂൺ ആദ്യം 12 വയസ്സിൽ കൂടുതലുള്ളവർക്ക് ഫൈസർ/ബയോഎൻടെക് വാക്സീൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ ഈ വാക്സീൻ സ്വീകരിച്ചവർക്ക് കോശജ്വലന ഹൃദ്രോഗം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നുവെന്ന വാർത്ത വന്നതോടെ ജെസിവിഐ മുൻകരുതലുകൾ സ്വീകരിച്ചു.

സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് 12 മുതൽ 17 വയസ്സുവരെയുള്ള ഇംഗ്ലണ്ടിലെ 39 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് കോവിഡിന്റെ അപകടസാധ്യത കണക്കിലെടുത്താൽ നിർണായകമാണെന്ന് ലാൻസെറ്റ് ജേണലിൽ പറയുന്നു. ഇപ്പോൾ, 12 വയസ്സിന് മുകളിലുള്ള ദുർബലരായ കുട്ടികൾക്കും അപകടസാധ്യതയുള്ള മുതിർന്നവർക്കൊപ്പം താമസിക്കുന്നവർക്കും വാക്സിൻ നൽകുന്നു. ഏറ്റവും പുതിയ ജെസിവിഐ ശുപാർശ പ്രകാരം ആരോഗ്യമുള്ള 16- നും 17-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ആദ്യ ഡോസ് നൽകാറുണ്ട്. എന്നാൽ രണ്ടാമത്തെ ഡോസ് എപ്പോൾ നൽകണമെന്ന കാര്യം കമ്മിറ്റിയുടെ തീരുമാനത്തിന് കീഴിലാണ്.