ബ്രിട്ടീഷ് ജനതയുടെ അനാരോഗ്യത്തിന്റെ വലിയൊരു കാരണമാണ് പൊണ്ണത്തടി. ബ്രിട്ടനിലെ കുട്ടികളിൽ അടുത്തകാലത്തായി പൊണ്ണത്തടി കൂടി വരുന്നതിന്റെ പ്രധാന കാരണമാണ് ജങ്ക് ഫുഡുകളുടെയും കോള പോലുള്ള പാനീയങ്ങളുടെയും അമിത ഉപയോഗം. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭോഗം കുട്ടികളിൽ കുറയ്ക്കുന്നതിനായി ടിവിയിലെയും ഓൺലൈൻ മാധ്യമങ്ങളിലേയും പരസ്യങ്ങളിൽ കടുത്ത നിയന്ത്രണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ .
ജങ്ക് ഫുഡിന്റെ പരസ്യം രാത്രി 9 മണിക്ക് ശേഷവും പുലർച്ചെ അഞ്ചരയ്ക്ക് മുമ്പായി മാത്രമേ കാണിക്കാവൂ എന്ന നിബന്ധനയാണ് ഗവൺമെൻറ് മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്തവർഷം അവസാനത്തോടെ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ചോക്ലേറ്റ്, ബർഗർ, ശീതളപാനീയങ്ങൾ , കേക്ക്, മധുരപലഹാരങ്ങൾ, ഐസ്ക്രീം, ബിസ്ക്കറ്റ്, ക്രിസ്പ്, ചിപ്സ്, പിസാ തുടങ്ങി ഇനിയും മുതൽ പ്രൈടൈമിൽ പരസ്യം കാണിക്കാൻ പാടില്ലാത്ത ഉൽപ്പന്നങ്ങൾ നിരവധിയാണ്. എന്നാൽ 250 താഴെമാത്രം ജോലിക്കാരുള്ള കമ്പനികളുടെ ഉൽപന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല . ഗവൺമെൻറിൻറെ പുതിയ നയത്തിനെതിരെ പരസ്യ കമ്പനികളിൽ നിന്നും ഉൽപാദകരിൽ നിന്നും ശക്തമായ എതിർപ്പാണ് ഉയരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടർന്ന് രാജ്യത്തിൽ നിന്നുള്ള സന്ദർശകർക്ക് ഹോങ്കോങ് നിരോധനം ഏർപ്പെടുത്തി . ബ്രിട്ടീഷ് സന്ദർശകർക്കുള്ള യാത്രാവിലക്ക് ഈ വ്യാഴാഴ്ച മുതൽ നിലവിൽ വരും. കോവിഡ് -19 ൻെറ ജനിതകമാറ്റം വന്ന പുതിയ വകഭേദമായ ഡെൽറ്റാ വേരിയന്റിൻെറ വ്യാപനം തടയുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഹോങ്കോങ് സർക്കാർ അറിയിച്ചു.

ബ്രിട്ടീഷ് യാത്രക്കാരെ നിരോധിക്കാനുള്ള ഹോങ്കോങ്ങിൻെറ നീക്കം യുകെയിൽ നിന്നുള്ള ബിസിനസ് യാത്രകളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന വ്യവസായിക കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഹോങ്കോങ്ങുമായുള്ള യാത്രാനിരോധനം രണ്ട് രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയ്ക്ക് വൻ തിരിച്ചടിയായേക്കും. പുതിയ നിയമം അനുസരിച്ച് ബ്രിട്ടനിൽ രണ്ടു മണിക്കൂറിലേറെ ചിലവഴിച്ചവർക്ക് ഹോങ്കോങ്ങിൽ പ്രവേശിക്കുന്നതിന് സാധിക്കില്ല. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഹോങ്കോങ് ഇതിനകം നിരോധിച്ചിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒരൊറ്റ ചുംബനം കൊണ്ട് ആരോഗ്യ സെക്രട്ടറി എന്ന പദവിയിൽ നിന്നും ഹാൻകോക്ക് പുറത്തായി. പതിനഞ്ചു വർഷം നീണ്ട കുടുംബബന്ധം താറുമാറായി. കോവിഡിന് മുന്നിൽ രാജ്യം അടിപതറുമ്പോൾ, ആരോഗ്യ സെക്രട്ടറി അടിതെറ്റി വീഴുമ്പോൾ പൊതുജനങ്ങൾ ആശങ്കാകുലരാകുകയാണ്. ആറാഴ്ച മാത്രം നീണ്ട പ്രണയ ബന്ധമാണ് ഹാൻകോക്കിന്റെ രാജിയിൽ കലാശിച്ചത്. ആരോഗ്യ സെക്രട്ടറിയുടെ ഓഫീസിനകത്തെ സുരക്ഷ ക്യാമറ ദൃശ്യം സൺ പത്രം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചതോടെയാണ് ഹാൻകോക്കിന് രാജി വയ്ക്കേണ്ടി വന്നത്. പൊതുവിടങ്ങളിൽ കൃത്യമായ സാമൂഹികാകലം പാലിക്കണമെന്ന കർശനനിർദേശം നിലവിലിരിക്കെ ഗിന കൊളാഡേഞ്ചലോയെ ചുംബിച്ച ഹാൻകോക്കിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ചുംബന വിവാദത്തിൽ കുരുങ്ങി ഹാൻകോക്ക് പടിയിറങ്ങുമ്പോൾ ഇനി ബാക്കിയാവുന്നത് ഒരുപിടി ചോദ്യങ്ങളാണ്.

താനും ഗിനയും തമ്മിലുള്ള രഹസ്യബന്ധം പുറത്തുവരുമെന്ന് നേരത്തെ അറിഞ്ഞ ഹാൻകോക്ക്, ഭാര്യ മാർത്തയോട് വിവാഹബന്ധം അവസാനിപ്പിക്കുമെന്ന് വ്യാഴാഴ്ച തന്നെ പറഞ്ഞിരുന്നു. മാറ്റും ഗിനയും പ്രണയത്തിലാണെന്നും മെയ് മാസത്തിൽ ആരംഭിച്ച ബന്ധം ഇപ്പോൾ ദൃഢമായി തുടരുന്നുണ്ടെന്നും ഹാൻകോക്കിന്റെ സുഹൃത്ത് വെളിപ്പെടുത്തി. ഇരുവരും തുടർന്ന് ഒരുമിച്ചു താമസിക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചനകൾ ഉണ്ട്. പ്രധാനമന്ത്രിക്ക് എഴുതിയ രാജിക്കത്തിൽ ഹാൻകോക്ക് ഭാര്യയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. “ആരോഗ്യ-സാമൂഹിക പരിപാലന സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനാണ് ഞാൻ എഴുതുന്നത്. പകർച്ചവ്യാധിയെ ചെറുക്കാൻ ഒരു രാജ്യം എന്ന നിലയിൽ കഠിനമായി പരിശ്രമിച്ചു. എന്നാൽ സത്യസന്ധത തെളിയിക്കാൻ ഇപ്പോൾ ഇതാണ് മാർഗം.” പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഹാൻകോക്ക് ഇപ്രകാരം കുറിച്ചു.

മാറ്റ് ഹാൻകോക്കും ഗിന കൊളഡാഞ്ചലോയും സ്റ്റുഡന്റ് റേഡിയോ സ്റ്റേഷൻ ഓക്സിജൻ എഫ്എമ്മിൽ ജോലി ചെയ്തിരുന്നു. 1990 കളുടെ അവസാനത്തിൽ യൂണിവേഴ്സിറ്റി റേഡിയോ സ്റ്റേഷൻ ഓക്സിജൻ എഫ്എമ്മിൽ ഇരുവർക്കുമൊപ്പം പ്രവർത്തിച്ച ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് മാക്സി അലൻ, കൊളഡാഞ്ചലോയെ കാണാൻ ഒട്ടേറെ പുരുഷന്മാർ ആഗ്രഹിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഗിന വളരെ സുന്ദരിയായിരുന്നുവെന്ന് പറഞ്ഞ അലെൻ, ഹാൻകോക്കിനെ പറ്റി നല്ല അഭിപ്രായമല്ല പങ്കുവച്ചത്. ഹാൻകോക്കിന് ഗിനയോട് നേരത്തെ തന്നെ ഇഷ്ടം തോന്നിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. അതേസമയം പുതിയ ആരോഗ്യ സെക്രട്ടറിയായി മുൻ ചാൻസലറും ആഭ്യന്തര സെക്രട്ടറിയുമായ സാജിദ് ജാവിദിനെ നിയമിച്ചു. പുതിയ തസ്തിക തനിക്കുള്ള അംഗീകാരമാണെന്ന് സാജിദ് പ്രതികരിച്ചു. വിവാദചുഴിയിൽ പെട്ട് സ്ഥാനം നഷ്ടപെട്ട ഹാൻകോക്കിന് പകരം നിന്ന് രോഗപ്രതിസന്ധിയെ നേരിടുകയെന്ന വലിയ ഉത്തരവാദിത്തമാണ് ജാവിദിന് മുന്നിലുള്ളത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഫ്ലോറിഡ : – ഫ്ലോറിഡയിലെ സർഫ്സൈഡിൽ 12 നിലയുള്ള കെട്ടിടം തകർന്ന് വീണ് മരണപ്പെട്ടവരുടെ എണ്ണം ഒൻപതായി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉള്ള തിരച്ചിൽ നാലാം ദിവസവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി 1.30 നാണ് കെട്ടിടം തകർന്നു വീണത്. രാത്രി ആയതിനാൽ തന്നെ മിക്ക താമസക്കാരും ഉറക്കത്തിലായിരുന്നു. ഏകദേശം 150 ഓളം ആളുകളെ പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. മരണപ്പെട്ട ഒൻപത് പേരിൽ, എട്ടു പേരുടെ മൃതദേഹങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ലഭിച്ചത്. ഒരാൾമാത്രം ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടത് എന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു.

കെട്ടിടം തകർന്നു വീഴാൻ ഉണ്ടായ കാരണം ഇനിയും വ്യക്തമല്ല. കെട്ടിടത്തിന്റെ ബേസിലെ വാട്ടർ ഡ്രെയിനേജ് സിസ്റ്റം ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നില്ലെന്നും, ഇതുമൂലമുള്ള ബലക്ഷയം ആകാം തകർന്നു വീഴാൻ കാരണം ആയതെന്നും വിലയിരുത്തപ്പെടുന്നു. കൂടുതൽ ആളുകളെ ജീവനോടെ രക്ഷിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ തിരച്ചിൽ തുടരുന്നത്. ഇസ്രായേൽ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള റെസ്ക്യൂ ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. എന്നാൽ കെട്ടിടം തകർന്നു വീണതിന് ശേഷമുള്ള മണിക്കൂറുകളിൽ ഉണ്ടായ തീ മൂലം, തുടക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. 136ഓളം അപ്പാർട്ട്മെന്റുകളുള്ള കെട്ടിടത്തിലെ, ഏകദേശം 55 ഓളം അപ്പാർട്ട്മെന്റുകൾ തകർന്നു വീണു. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ഇത്. 2018 ൽ തയ്യാറാക്കിയ എൻജിനീയറുടെ റിപ്പോർട്ടിൽ, കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ട്രക്ച്ചറിനു സാരമായ ബലക്ഷയം ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം സ്കൂളുകൾ അടച്ചതിനെ തുടർന്ന് ബ്രിട്ടനിൽ ഉടനീളം ഓൺലൈൻ ക്ലാസ്സുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ ഏകദേശം ഒരു ലക്ഷത്തിനടുത്ത് കുട്ടികൾ മുഴുവൻ സമയം അധ്യയനത്തിലേയ്ക്ക് മടങ്ങിയെത്തിയിട്ടില്ല. സെൻറർ ഫോർ സോഷ്യൽ ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 93514 വിദ്യാർഥികളാണ് മുഴുവൻ സമയ വിദ്യാഭ്യാസത്തിലേയ്ക്ക് മടങ്ങിവരുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കൊറോണ മഹാമാരി രാജ്യത്തെ വിദ്യാഭ്യാസത്തെ അടിമുടി തകിടം മറിച്ചതിൻറെ നേർക്കാഴ്ചകളാണ് റിപ്പോർട്ടിൽ ഉടനീളം . കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്കൂളുകളിൽ നിന്ന് പുറത്തായവരുടെ എണ്ണം 50 ശതമാനത്തിലധികമാണ് ഉയർന്നത്. ലോക് ഡൗൺ മൂലം സ്കൂൾ വിദ്യാഭ്യാസം തടസ്സപ്പെട്ടതിനെ തുടർന്ന് പലപ്പോഴും കുട്ടികൾ തുടർവിദ്യാഭ്യാസം തന്നെ ഉപേക്ഷിക്കാനുള്ള സാധ്യതയിലേയ്ക്കാണ് പുറത്തുവരുന്ന കണക്കുകൾ വിരൽ ചൂണ്ടുന്നത്. ഇടയ്ക്കുവെച്ച് പഠനം അവസാനിപ്പിക്കുന്ന കുട്ടികളിൽ പലരും കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചേരാനുള്ള സാധ്യതയും ഉണ്ട് . കോവിഡ് മൂലം തകർന്ന വിദ്യാഭ്യാസരംഗത്തെ പുനരുജ്ജീവിപ്പിക്കാൻ 3 ബില്യൺ പൗണ്ട് ധനസഹായമാണ് ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇടയ്ക്കുവെച്ച് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചവരിലേയ്ക്ക് ഈ സഹായങ്ങളൊന്നും എത്തിച്ചേരില്ല . സ്കൂൾ സംവിധാനത്തിൽ നിന്ന് ഒരു കുട്ടി പുറത്താക്കപ്പെടുമ്പോൾ അവരുടെ ഭാവി പലപ്പോഴും ഇരുളടഞ്ഞതാകുമെന്ന് സെൻറർ ഫോർ സോഷ്യൽ ജസ്റ്റിസ് ചീഫ് എക്സിക്യൂട്ടീവ് ആൻഡി കുക്ക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പതിനൊന്നുകാരിയായ പെൺകുട്ടി അമ്മയായി. കുഞ്ഞിന് ജന്മം നൽകിയത് ഈ മാസം ആദ്യമാണ്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ് ഇതെന്ന് കരുതപ്പെടുന്നു. പത്തു വയസുള്ളപ്പോഴാണ് പെൺകുട്ടി ഗർഭിണിയായതെന്നും പ്രസവശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് ഈ സംഭവത്തെപ്പറ്റി യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. സാമൂഹിക സേവനങ്ങളും കൗൺസിൽ മേധാവികളും അന്വേഷണം നടത്തിവരികയാണ്. ഇത് വലിയൊരു ഞെട്ടൽ ഉണ്ടാക്കിയെന്ന് കുടുംബാംഗം പറഞ്ഞു. “അവൾ ഇപ്പോൾ വിദഗ്ദ്ധരുടെ സംരക്ഷണത്തിലാണ്. പ്രധാന കാര്യം ഇരുവരും സുഖമായിരിക്കുന്നുവെന്നാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടനിൽ ഇതിനുമുമ്പ് ഏറ്റവും പ്രായം കുറഞ്ഞ അമ്മ ട്രെസ മിഡിൽടൺ ആയിരുന്നു. ട്രെസ 2006 ൽ പ്രസവിക്കുമ്പോൾ 12 വയസ്സായിരുന്നു പ്രായം. “ഒരു പെൺകുട്ടി പ്രായപൂർത്തിയാകാൻ തുടങ്ങുന്ന ശരാശരി പ്രായം 11 ആണ്. 8 വയസ്സിനും 14 വയസ്സിനും ഇടയിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ശരീരഭാരം ഹോർമോണുകളെ ബാധിക്കുന്നുണ്ട്. പെൺകുട്ടിക്ക് ശരീരഭാരം കൂടുതലാണെങ്കിൽ പ്രതീക്ഷിക്കുന്നതിലും നേരത്തെ പ്രായപൂർത്തി ആയേക്കാൻ സാധ്യതയുണ്ട്.” ഡോക്ടർ കരോൾ കൂപ്പർ പറഞ്ഞു. ശൈശവത്തിൽ ഗർഭധാരണം നടന്നാൽ ശിശുവിന്റെ ഭാരം കുറയുക, അകാല പ്രസവം, നിരവധി അണുബാധകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അവർ കൂട്ടിച്ചേർത്തു.

2014-ൽ, പന്ത്രണ്ട് വയസുള്ള പെൺകുട്ടിക്കും പതിമൂന്നുകാരനും ഒരു കുഞ്ഞ് ജനിച്ചിരുന്നു. 2017 ൽ, 11 വയസുള്ള ഒരു പെൺകുട്ടി പ്രസവിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കടുത്ത പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് രാജിവെച്ചു. സാമൂഹ്യ അകലം പാലിക്കുന്നത് കർശനമായി നിഷ്കർഷിച്ചിരുന്ന സമയത്ത് തൻെറ സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിക്കുന്നതിൻെറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങൾ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. ജീന കൊളാഞ്ചലോയുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ മാറ്റ് ഹാൻകോക്ക് തൻറെ ഭാര്യയുമായി വിവാഹ ബന്ധം വേർപിരിയുന്നതിനെക്കുറിച്ച് സംസാരിച്ചതായിട്ടുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

കഴിഞ്ഞ ദിവസങ്ങളിലാണ് ബ്രിട്ടനെ ഞെട്ടിച്ച മാറ്റ് ഹാൻകോക്കിൻെറയും സെക്രട്ടറിയുടെയും ചുംബനദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത്. കൊളഡാഞ്ചലോയുമായുള്ള ഹാൻകോക്കിന്റെ ചുംബനം സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. ഇരുവരും വിവാഹിതരും, മൂന്ന് മക്കളുടെ രക്ഷിതാക്കളുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലം മുതൽ സുഹൃത്തായ എംഎസ് കൊളഡാഞ്ചലോയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോഗ്യവകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി ഹാൻകോക്ക് നിയമിച്ചത് .

മാറ്റ് ഹാൻകോക്കിന് പകരമായി മുൻ ചാൻസലറും ആഭ്യന്തര സെക്രട്ടറിയുമായ സാജിദ് ജാവിദിനെ നിയമിച്ചതായി ഡൗണിങ് സ്ട്രീറ്റിൽ നിന്നുള്ള പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ : – ബ്രെക് സിറ്റ് മൂലവും കോവിഡ് പ്രതിസന്ധി മൂലവും ഉണ്ടായിരിക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം ഈ വേനൽക്കാലത്ത് സൂപ്പർ മാർക്കറ്റുകളിലും മറ്റും സാധനങ്ങൾക്ക് കുറവുകൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. ഏകദേശം ഒരു ലക്ഷത്തോളം ഡ്രൈവറുമാരുടെ കുറവുമൂലം, കടകളിലേക്കുള്ള സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിൽ വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് വ്യവസായ ഉടമസ്ഥർ ആരോപിക്കുന്നു. ഇതുമൂലം സൂപ്പർ മാർക്കറ്റുകളിലെ ഷെൽഫുകളും മറ്റും കാലിയായി കിടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് വ്യവസായികളും മറ്റും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ജൂൺ 23ന് കത്തയച്ചു. യൂറോപ്യൻ യൂണിയന്റെ മറ്റ് രാജ്യങ്ങളിൽ നിന്നും ട്രക്ക് ഡ്രൈവർമാരെ ബ്രിട്ടണിലേക്ക് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി ഗവൺമെന്റ് ടെമ്പററി വർക്ക് വിസകൾ നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബ്രിട്ടന്റെ പുതിയ പോസ്റ്റ് – ബ്രെക്സിറ്റ് ഇമിഗ്രേഷൻ സിസ്റ്റം അനുസരിച്ച്, വ്യവസായികൾ ബ്രിട്ടണിൽ നിന്ന് തന്നെയുള്ള ലോക്കൽ ഡ്രൈവർമാരെ തന്നെ ജോലിക്കായി എടുക്കണമെന്നാണ് ഗവൺമെന്റ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർ മാർക്കറ്റുകളിൽ നിലവിൽ തന്നെ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിനു നേതൃത്വം നൽകിയ റോഡ് ഹോളേജ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് ബർനെറ്റ് ആരോപിച്ചു.

എന്നാൽ രാജ്യമെമ്പാടുമുള്ള സൂപ്പർമാർക്കറ്റുകളിലേക്കും, മറ്റു കടകളിലേക്കും സാധനങ്ങൾ എത്തിക്കാൻ ആവാത്തത് മൂലം സാധനങ്ങൾ പാഴായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും ബ്രെക്സിറ്റ് മൂലമാണ് ഇത്തരം ലോറി ഡ്രൈവർമാരുടെ ക്ഷാമം ബ്രിട്ടണിൽ ഉണ്ടായിരിക്കുന്നത്. കൊറോണ ബാധ ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. കൊറോണ മൂലം നിലവിലുള്ള ഡ്രൈവർമാരും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോവുകയാണ് ചെയ്തത്. ഗവൺമെന്റ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഐഫോണിൽ നിന്നും വിവരങ്ങൾ മായ്ച്ചു കളയാം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മറ്റൊരാളിൽ എത്താതിരിക്കാൻ ഇത് സഹായിക്കും. ഇതിനായി ആപ്പിൾ ഐക് ലൗഡ് അക്കൗണ്ട് ആവശ്യമാണ്. ഒപ്പം രജിസ്റ്റർ ചെയ്‌ത ഉടമയ്ക്ക് മാത്രമേ വിവരങ്ങൾ മായ്ക്കാൻ സാധിക്കൂ. മായ്ച്ചുകഴിഞ്ഞാൽ പിന്നീട് ‘ഫൈൻഡ് മൈ ഐഫോൺ’ ഉപയോഗിക്കാൻ സാധിക്കില്ല. ഒപ്പം ഉപകരണത്തിൽ ആപ്പിൾ പേ സേവനം നിലയ്ക്കുന്നതിനാൽ ആളുകൾക്ക് ഇത് ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താനും കഴിയില്ല. ഒടുവിൽ നിങ്ങളുടെ ഉപകരണം കണ്ടെത്തുകയാണെങ്കിൽ, ഒരു ബാക്കപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് അതിന്റെ വിവരങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയും.

ഐഫോണിലെ വിവരങ്ങൾ മായ്ക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. ആദ്യം iCloud.com ലേക്ക് പോകുക. ‘ഓൾ ഡിവൈസിൽ’ ക്ലിക്ക് ചെയ്യുക. തുടർന്ന് വിവരങ്ങൾ മായ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപകരണം തിരഞ്ഞെടുക്കുക. ‘ഇറേസ് ഐഫോണിൽ’ ക്ലിക്ക് ചെയ്ത ശേഷം ആപ്പിൾ ഐഡിയും പാസ് വേർഡും സമർപ്പിക്കുക. ഉപകരണം നഷ്‌ടപ്പെട്ടതാണെങ്കിൽ, നിങ്ങൾക്ക് ഒരു ഫോൺ നമ്പറോ സന്ദേശമോ നൽകാവുന്നതാണ്. ഇത് ഉപകരണത്തിന്റെ ലോക്ക് ചെയ്ത സ്ക്രീനിൽ ദൃശ്യമാകും.

ഉപകരണം ഓൺലൈനിലാണെങ്കിൽ, റിമോട്ട് ഇറേസ് ഉടനടി ആരംഭിക്കും. മായ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ ഉപകരണം കണ്ടെത്തിയാൽ ഈ നടപടി റദ്ദാക്കാൻ കഴിയും. എന്നാൽ ഇത് ഓഫ്‌ലൈനിൽ തുടരുകയാണെങ്കിൽ മാത്രമേ സാധ്യമാകുകയുള്ളൂ.
ഷെഫ് ജോമോൻ കുര്യക്കോസ്
പറങ്കികൾ കഴിച്ചു നെഞ്ചിലേറ്റിയ നമ്മുടെ മീൻ മോളിയെ ഷെഫ് ജോമോൻ ഒന്ന് പരിഷ്കരിച്ചു പ്ലേറ്റിലാക്കിയാൽ എത്രപേർക്ക് ഇഷ്ടമാകും. പണ്ട് പോർച്ചുഗീസുകാർ നാട്ടിൽ വന്നപ്പോൾ ആതിഥ്യ മര്യാദയ്ക്ക് പേര് കേട്ടിരുന്ന കേരളീയർ കൊടുത്ത മീൻകറിയുടെ എരിവ് അവർക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അതുകണ്ട നാട്ടുകാരി ആയ മോളി എന്ന സ്ത്രീ അതിൽ തേങ്ങ പാൽ ഒഴിച്ച് എരിവ് കുറച്ചു. അന്ന് മുതൽ ആണ് ഇത് മീൻ മോളീ എന്ന് അറിയപ്പെട്ട് തുടങ്ങിയത് .
മീൻ മാരിനെറ്റ് ചെയ്യാൻ വേണ്ട ചേരുവകൾ
ആവോലി-അര കിലോ അല്ലെങ്കിൽ 2 നല്ല പീസ്
മഞ്ഞൾപൊടി -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്‌പൂൺ
നാരങ്ങാ നീര് -1 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്
ഫിഷ് മോളി സോസിനു വേണ്ട ചേരുവകൾ
ഇഞ്ചി (അര ഇഞ്ച്) – പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി- 2 അല്ലി പൊടിയായി അരിഞ്ഞത്
സവാള – 1 നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -2 എണ്ണം നടുവേ കീറിയത്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
കുരുമുളക് -1 ടീസ്പൂൺ
ഒന്നാം പാൽ -1 കപ്പ്
രണ്ടാം പാൽ -1 കപ്പ്
കറിവേപ്പില -2 തണ്ട്
നാരങ്ങാ നീര് -1 ടീസ്പൂൺ
ചെറി ടൊമാറ്റോ – 3 എണ്ണം
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം
മീൻ നന്നായി വൃത്തിയാക്കി കഴുകി മുറിച്ചെടുക്കുക. മഞ്ഞൾപൊടി, കുരുമുളകുപൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കിയ കൂട്ട് പുരട്ടി മീൻ 20 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വയ്ക്കുക. അതിന് ശേഷം ഒരു പരന്ന പാനിൽ എണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ ചെറുതീയിൽ രണ്ടു വശവും ചെറുതായി വറുത്തെടുത്തു മാറ്റി വയ്ക്കുക. അതേ പാനിൽ അല്പം കൂടി ഓയിൽ ചേർത്ത് ചൂടാക്കി കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ ഒരു മിനിറ്റ് വഴറ്റിയെടുക്കുക. കൂടെ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേർത്ത് വീണ്ടും വഴറ്റുക (സവാള ബ്രൗൺ ആകാതെ നോക്കുക).ഇതിലേയ്ക്ക് മഞ്ഞൾപൊടി, കുരുമുളകുപൊടി,രണ്ടാം പാൽ എന്നിവ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കുക. എണ്ണ വറ്റിതുടങ്ങുമ്പോൾ തീ കുറച്ചശേഷം നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കി ചേർക്കുക. വറുത്തു വെച്ചിരിക്കുന്ന മീൻ മൂടുന്ന രൂപത്തിൽ സോസ് യോജിച്ചു ചെറുതീയിൽ ചൂടാക്കുക. മീൻ ചേർത്ത് കഴിഞ്ഞാൽ ഇളക്കരുത്. സോസ് തിളച്ചു വരുമ്പോൾ ഒന്നാംപാലും ചേർത്ത് വളരെ ചെറു തീയിൽ രണ്ടു മിനിറ്റ് കൂടി ചൂടാക്കി ചെറി ടോമാറ്റോയും ചേർത്ത് തീ കെടുത്തുക.

ഷെഫ് ജോമോൻ കുര്യാക്കോസ്
