Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ മാത്രമല്ല ഒട്ടുമിക്ക വികസ്വര രാജ്യങ്ങളിലും കോവിഡ് രണ്ടാംതരംഗം പിടിമുറുക്കി. മിക്ക വികസ്വര രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങൾ കോവിഡ് രോഗികളുടെ ആധിക്യം കാരണം താറുമാറായി. തെക്ക് കിഴക്കൻ ഏഷ്യയിലെ ലാവോസ് മുതൽ തായ് ലൻഡ് വരെയുള്ള രാജ്യങ്ങളും ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗവ്യാപനം ഗണ്യമായ രീതിയിൽ ഉയരുന്നതിൻെറ വിവരങ്ങളാണ് പുറത്തുവരുന്നത്. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം രോഗം വേഗത്തിൽ പകരുന്നതിനും മരണനിരക്ക് കൂടുന്നതിനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പല വികസ്വര രാജ്യങ്ങളിലും ഒരുമാസത്തിനിടെ കേസുകളുടെ എണ്ണം 200 ഇരട്ടിയിലധികം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പലയിടത്തും ഓക്സിജൻെറയും ആരോഗ്യ സംവിധാനങ്ങളുടെയും അഭാവം മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.

യുകെ, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ ആദ്യം കോവിഡ് പിടിമുറുക്കിയെങ്കിലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിൽ വിജയിച്ചു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഒന്നാം തരംഗത്തെ നേരിട്ടതിനുശേഷം തികച്ചും അലംഭാവം കാട്ടിയതായി രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങൾ ശാസ്ത്രീയമായ വിശകലനത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മൂന്നാംലോക രാജ്യങ്ങളിൽ പലരും രാഷ്ട്രീയ നേതൃത്വത്തിൻെറ വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിൽ തന്നെ ആഘോഷങ്ങൾക്ക് അനുമതി നൽകിയതും ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ മത റാലികൾ നടത്തിയതും കോവിഡിൻെറ രണ്ടാംതരംഗം ആഞ്ഞടിക്കുന്നതിന് കാരണമായതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ഒട്ടുമിക്കവരും ആർജ്ജിത പ്രതിരോധശേഷി നേടിയെന്ന പ്രചാരണം ജനങ്ങളെ ജാഗ്രത കൈവെടിയാൻ ധൈര്യം നൽകിയത് രോഗവ്യാപനം തീവ്രമാകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.

സുജിത് തോമസ്

ഫിഷ് ബിരിയാണി

ചേരുവകൾ

1 നല്ല ദശയുള്ള മീന്‍ വട്ടത്തില്‍ കഷണങ്ങളാക്കിയത്.- 1 കിലോ

2 സവോള ചെറുതായി അരിഞ്ഞത്- 2 എണ്ണം, തക്കാളിപ്പഴം- 2 എണ്ണം

3 ഇഞ്ചി+ വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍ വീതം

4 ഉള്ളി, 1 കപ്പ്( നീളത്തില്‍ അരിഞ്ഞത്)

5 പച്ചമുളക്- 4 എണ്ണം

6 ഗരംമസാല- 1 ടീസ്പൂണ്‍( പൊടിച്ചത്)

7 പെരുംജീരകം- 1 ടീസ്പൂണ്‍

8 ഉപ്പ്- ആവശ്യത്തിന്

9 കശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍

10 മഞ്ഞള്‍പ്പൊടി-1/2 ടീസ്പൂണ്‍

11 ബിരിയാണി അരി- 1.5 കിലോ- 2 കിലോ

12 നെയ്യ്- ആവശ്യത്തിന്

13ചെറുനാരങ്ങ- 1എണ്ണം

14തൈര്-1/2കപ്പ്

15 കശുവണ്ടി അല്ലെങ്കില്‍ ബദാം കുതിര്‍ത്തത്- 1/4 കപ്പ്

പാകം ചെയ്യുന്ന വിധം

1 കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ നിന്ന് വെള്ളം നന്നായി വാര്‍ന്ന ശേഷം 8,9,10 ചേരുവകളൊടൊപ്പം( മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്) കാല്‍ കപ്പ് തൈരും ചേര്‍ത്തിളക്കി മീനില്‍ പുരട്ടി അര മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക.

2 പിന്നീട് കുറച്ച് എണ്ണയില്‍ ഈ മീന്‍ അധികം മൂക്കാതെ വറുത്തുകോരുക.( 180 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റ് ഗ്രില്‍ ചെയ്താലും മതി)

3 പച്ചമുളക് ചതച്ചതും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ബാക്കിയിരിക്കുന്ന തൈരും കൂടെ ഒരുമിച്ചു ചേര്‍ത്ത് മാറ്റിവക്കുക.

4 ചൂടായ എണ്ണയില്‍ കൊത്തിയരിഞ്ഞ സബോളയും നീളത്തില്‍ അരിഞ്ഞ ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും പച്ചമുളക് ചതച്ചതും , തൈരു ചേര്‍ത്തതും കൂടി ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക

5 ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ഗരംമസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കട്ടിയായ ഗ്രേവിയാക്കി പാചകം ചെയ്യുക. ഉപ്പ് നോക്കുക.

6 തയ്യാറായ ഗ്രേവിയിലേക്ക് വറത്തുവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ചെറുതീയില്‍ ആറു മിനിറ്റോളം പാകം ചെയ്യുക.

7 കശുവണ്ടി അല്ലെങ്കില്‍ ബദാം പേസ്റ്റ് ചേര്‍ത്തിളക്കി പച്ചമണം മാറിയാല്‍ തീ ഓഫ് ചെയ്യുക.

8 ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് കറുവാ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രിക, ഉപ്പ് ഇവ ചേര്‍ത്ത് അരി നികപ്പെ വെള്ളം ഒഴിച്ച് മുക്കാല്‍ വേവില്‍ വാര്‍ത്തു കോരുക. അരി തിളയ്ക്കുമ്പോള്‍ നാരങ്ങാനീര് ചേര്‍ക്കുക

9 ചുവട് കട്ടിയുള്ള പാത്രത്തില്‍ ബിരിയാണിച്ചോറും മീന്‍മസാലയും ലെയര്‍ ചെയ്‌തെടുക്കുക. അതിന് ശേഷം ഒരു ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ബേക്ക് ചെയ്യുകയോ അല്ലെങ്കില്‍ അടുപ്പില്‍ ദം ചെയ്‌തെടുക്കുകയോ ആവാം.

10 ആവശ്യമെങ്കില്‍ സബോള, കശുവണ്ടി, ഉണക്കമുന്തിരി, ഇവ വറുത്ത് ബിരിയാണി അലങ്കരിക്കുകയും ചെയ്യാം.

സുജിത് തോമസ്

 

ഡോ. ഐഷ വി

“ഇവിടെ നല്ലൊരു കുശിനി ഉണ്ടായിരുന്നതാ . അത് പൊളിച്ച് വയ്ക്കേണ്ടി വന്നപ്പോൾ ഈ പരുവത്തിലായി” . ഗോപാലൻ വല്യച്ഛൻ അമ്മ കൊടുത്ത ചായ ഗ്ലാസ് വാങ്ങി കൊണ്ട് പറഞ്ഞു തുടങ്ങി. വല്യച്ഛൻ ഒരല്പം ചരിത്രം പറഞ്ഞു തുടങ്ങുകയാണെന്ന് എനിക്ക് തോന്നി. തറവാട്ടിൽ മരുമക്കത്തായം വിട്ട് മക്കത്തായമായപ്പോൾ ആദ്യം സ്വതന്ത്രനായത് ഗോപാലൻ വല്യച്ഛനാണ്. പതിനെട്ടാം വയസ്സിൽ തന്നെ കാരണവരുടെ ആശ്രിതനായി കഴിയാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ തീരുമാനിച്ചു. നാട്ടിൽ തന്നെ അധ്വാനിച്ചാൽ വലിയ മേന്മയില്ലെന്ന് തോന്നിയതിനാൽ സിങ്കപ്പൂരിലേയ്ക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ നീലമ്മയുടെ സീമന്ത പുത്രൻ സിങ്കപ്പൂരിലേയ്ക്ക് യാത്രയായി. സ്വത്ത് ഭാഗം വച്ച സമയത്ത് പറക്കമുറ്റാതിരുന്ന കൃഷ്ണൻ. കേശവൻ, രാമൻ എന്നിവരുടെ സ്വത്തുക്കൾ നീലമ്മ ഒറ്റപട്ടികയിലാണിട്ടിരുന്നത്. ജ്യേഷ്ഠൻ നാടുവിട്ടതോടെ അനുജന്മാരും പറക്കമുറ്റിയതോടെ ഓരോരുത്തരായി സിങ്കപ്പൂർ ലക്ഷ്യം വച്ച് യാത്രയായി. രണ്ടാo ലോക മഹായുദ്ധവും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരവും നടക്കുന്ന സമയമായതിനാൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ (INA) അവർ നാലു പേരും ആകൃഷ്ടരായി. ഐ.എൻ.എ. യിൽ ചേർന്നു.

എല്ലാവരും പോർമുഖത്തായിരുന്നതിനാൽ തീക്ഷണമായ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. ചിലപ്പോൾ മലേഷ്യൻ കാടുകളിൽ കുടിവെള്ളം പോലും കിട്ടാതെ കഴിയേണ്ടി വന്നിട്ടുണ്ട്. അപ്പോൾ രാത്രി പാറപ്പുറത്ത് വിരിച്ചിട്ടിരിക്കുന്ന വെള്ളമുണ്ടിൽ പറ്റുന്ന മഞ്ഞുകണങ്ങൾ പിഴിഞ്ഞെടുത്തിരുന്ന വെള്ളമായിരുന്നു പലപ്പോഴും ദാഹം ശമിപ്പിച്ചിരുന്നത്. സൈന്യം സിങ്കപ്പൂരിലേയ്ക്ക് നീങ്ങിയപ്പോൾ ബ്രിട്ടൻ സിങ്കപ്പൂർ കറൻസി മാറ്റിയ സമയമായിരുന്നു. നാട്ടിൽ നിന്നും പോയ മറ്റൊരാൾ ഉപേക്ഷിക്കപ്പെട്ട സിങ്കപ്പൂർ കറൻസി ധാരാളം ശേഖരിച്ച് തലയിണയുറകളിൽ കെട്ടിവച്ചു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനൊടുവിൽ കറൻസി പുന:സ്ഥാപിയ്ക്കപ്പെട്ടപ്പോൾ പണക്കാരനായിത്തീർന്നു.

ഇതിനിടയിൽ യുദ്ധത്തിൽ രാമൻ കൊല്ലപെട്ടു. രാമന്റെ മരണ വാർത്തയറിഞ്ഞ സഹോദരി ലക്ഷ്മി മറ്റുള്ളവർ കൂടി യുദ്ധത്തിൽ മരിച്ചേക്കുമെന്ന ധാരണയാൽ വീടു വച്ചപ്പോൾ മൂവരുടേയും സ്വത്തിലേയ്ക്ക് കയറ്റി വീടുവച്ചു. യുദ്ധം കഴിഞ്ഞ് കുറേ കാലം കൂടി സിങ്കപ്പൂരിൽ തുടർന്ന സഹോദരന്മാർ നാട്ടിലെത്തിയപ്പോൾ കണ്ടത് അവരുടെ പറമ്പിൽ കയറി സഹോദരി വീടു വച്ചിരിക്കുന്നതാണ്. കൃഷ്ണൻ വീടുവച്ചപ്പോൾ കുശിനി നീളത്തിൽ ലക്ഷ്മിയുടെ ഭിത്തിയോട് ചേർന്ന് വരത്തക്കവിധത്തിൽ വച്ചു. സഹോദരന്മാരും സഹോദരിയും തമ്മിലുള്ള തർക്കം മുറുകിയപ്പോൾ മൂന്നാമസ്ഥന്മാരുടെ സാന്നിദ്ധ്യത്തിൽ കൃഷ്ണൻ കുശിനി പൊളിയ്ക്കാമെന്ന വ്യവസ്ഥയിലും ലക്ഷ്മി പുതിയ കിണർ വെട്ടാമെന്ന വ്യവസ്ഥയിലും തർക്കം പരിഹരിക്കപ്പെട്ടു. അങ്ങനെ ഒരു മുറ്റത്ത് രണ്ട് വീടും രണ്ട് കിണറുമായി. കുശിനി പൊളിച്ച് പണിഞ്ഞപ്പോൾ അത് ഒരു വരാന്തയും അടുക്കളയുള്ള ഓല മേഞ്ഞ ചാണകം മെഴുകിയ ഭാഗമായാണ് പണിതത്. ഇതിനിടയിൽ സഹോദരന്മാർ വിവാഹിതരായി. കൃഷ്ണൻ കലയ്ക്കോട് എന്ന സ്ഥലത്തുള്ള ഗോമതിയെയാണ് വിവാഹം ചെയ്തത്. ലക്ഷ്മിയോട് പോരടിച്ച് നിൽക്കാനുള്ള ത്രാണി ഗോമതിയ്ക്ക് ഇല്ലാത്തതിനാൽ കൃഷ്ണനും കുടുബവും വീടും വസ്തുവകകളും കേശവന് വിറ്റിട്ട് കലയ് ക്കോട്ടേയ്ക്ക് താമസം മാറി. സഹോദരന്മാരിൽ കൃഷ്ണൻ മാത്രമേ ഐഎൻഎയിൽ പ്രവർത്തിച്ചിരുന്നതിന്റെ രേഖകൾ പെട്ടിയിൽ സൂക്ഷിച്ചിരുന്നുള്ളൂ. സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷൻ അനുവദിച്ചപ്പോൾ കൃഷ്ണന് പെൻഷൻ ലഭിച്ചു. കൃഷ്ണൻ ഐഎൻഎ കൃഷ്ണൻ എന്ന പേരിൽ അറിയപ്പെട്ടു. മറ്റുള്ളവരുടെ ഗൃഹങ്ങളിൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഓരോ ഫോട്ടോകൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഗോപാലൻ വല്യച്ഛൻ പറഞ്ഞ് നിർത്തിയപ്പോൾ എനിക്ക് ഏകദേശ ചരിത്രം പിടി കിട്ടി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജൂലിയ ജെയിംസിൻെറ കൊലപാതകത്തിൽ 20 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനായി എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നോ? പ്രതിയുടെ ഉദ്ദേശം എന്താണെന്നോ എന്നീ കാര്യങ്ങളെക്കുറിച്ച് പോലീസിന് ഇപ്പോഴും കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 53 വയസ്സുള്ള ജൂലിയ ജെയിംസിൻെറ മൃതദേഹം കെന്റിലെ സ്നോഡൗണിലുള്ള അവരുടെ വീടിനടുത്താണ് ഏപ്രിൽ ഇരുപത്തിയേഴാം തീയതി കണ്ടെത്തിയത്. തൻെറ നായയുടെ ഒപ്പം സവാരി നടത്തുമ്പോൾ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് അവർ കൊല്ലപ്പെട്ടത്. കൊലപാതകിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറുന്നവർക്ക് 10000 പൗണ്ട് വരെ പാരിതോഷികം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. കാന്റർബറിയിൽ നിന്ന് ഇന്നലെ രാത്രി 9.30 ഓടെ കൂടിയാണ് പ്രതി അറസ്റ്റിലായതെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

ബ്രിട്ടനെ പിടിച്ചുകുലുക്കിയ സാറാ എവറാർഡിൻെറ കൊലപാതകം നടന്നത് ജൂലിയ ജയിംസിൻെറ കൊലപാതകം നടന്ന സ്ഥലത്തുനിന്നും 25 മൈൽ അകലെ മാത്രമാണ്. 33 വയസ്സുള്ള സാറയുടെ കൊലപാതകത്തിൽ അറസ്റ്റിലായത് പോലീസ് ഓഫീസർ ആണെന്നത് ബ്രിട്ടനിലെ തെരുവീഥികളിൽ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾക്ക് വൻ പ്രാധാന്യത്തോടെ തുടക്കമിട്ടിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020മാർച്ചിനുമിടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 188 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറവാണെങ്കിലും തുടർച്ചയായ കോവിഡ് 19 ലോക്ഡൗൺ ആണ് കണക്കുകളിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ കൊലപാതകങ്ങളിൽ ഏറിയപങ്കും ഇരയാകുന്നത് സ്ത്രീകളാണ് .സ്ത്രീകൾ കൊല്ലപ്പെടുന്ന പകുതിയിലധികം സംഭവങ്ങളിലും കുറ്റവാളികൾ അവരുടെ പങ്കാളിയോ മുൻ പങ്കാളിയോ ആണ്. ഓരോ സ്ത്രീയ്ക്കും നമ്മുടെ തെരുവുകളിൽ സുരക്ഷിതത്വം അനുഭവിക്കാൻ ആകണം എന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്വാറന്റീൻ ഇല്ലാതെ ബ്രിട്ടീഷുകാർക്ക് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ പൂർണ പട്ടിക പുറത്തിറക്കി. 12 രാജ്യങ്ങൾ മാത്രമാണ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. അസോറസ്, മഡെയ്‌റ, പോർച്ചുഗൽ എന്നിവ പ്രധാന അവധിക്കാല ഇടമാണ്. മെയ്‌ 17 മുതൽ ബ്രിട്ടീഷുകാർക്ക് ഇവിടേയ്ക്ക് സഞ്ചരിക്കാൻ അനുവാദമുണ്ട്. വിദേശ യാത്രകൾ വീണ്ടും നിയമവിധേയമാകും. ജിബ്രാൾട്ടർ, ഇസ്രായേൽ, ഐസ്‌ലാന്റ്, ഫറോ ദ്വീപുകൾ, സിംഗപ്പൂർ, ബ്രൂണൈ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫോക്ലാന്റ്സ്, സൗത്ത് ജോർജിയ, സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾ, സെന്റ് ഹെലീന, അസൻഷൻ ദ്വീപ്, ട്രിസ്റ്റൻ ഡാ കുൻഹ എന്നീ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാം.

ഹരിത പട്ടികയിൽ‌ ഉണ്ടെങ്കിലും ആളുകൾ‌ക്ക് ഓസ്‌ട്രേലിയയിലേയ്ക്കോ ന്യൂസിലാന്റിലേയ്ക്കോ സിംഗപ്പൂരിലേയ്ക്കോ അവധിക്കാലം ആഘോഷിക്കാനായി പോകാൻ‌ കഴിയില്ല. കാരണം അവ യുകെ ടൂറിസ്റ്റുകൾ‌ക്കായി അടച്ചിട്ടിരിക്കുകയാണ്.

സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ തങ്ങളുടെ കർശന യാത്രാ നിയന്ത്രണങ്ങൾ എപ്പോൾ ലഘൂകരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, പുതിയ യാത്രാ നിയമങ്ങളുടെ വിശദാംശങ്ങൾ ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിലാണ് പുറത്തുവിട്ടത്. കോവിഡ് ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഈ നടപടികൾ താത്കാലികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷം മാത്രം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സ്ഥിതിഗതികൾ മാറിയാൽ റീഫണ്ട് ഉൾപ്പെടാത്ത യാത്രകൾ ബുക്ക് ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലേയ്ക്ക് പോയ യാത്രക്കാർക്ക് മടങ്ങിവരുമ്പോൾ ക്വാറന്റീൻ ആവശ്യമില്ല. പക്ഷേ അവരുടെ യാത്രയ്ക്ക് മുമ്പും ശേഷവും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് കേസുകളുടെ എണ്ണവും വാക്സിൻ റോൾഔട്ടുകളുടെ വിജയവും അടിസ്ഥാനമാക്കി രാജ്യങ്ങളെ തരം തിരിച്ചിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഷാപ്പ്സ് മുന്നറിയിപ്പ് നൽകി. എന്നാൽ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ട്രാഫിക് ലൈറ്റ് സംവിധാനം അപ്ഡേറ്റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2019 നവംബറിലാണ് ഡിലിൻ തൻെറ കുഞ്ഞുമകളെ അവസാനമായി കണ്ടത്. അഞ്ചുവയസ്സുകാരിയായ ജോഹന്ന ലോക്ക് ഡൗണിനും കർശന നിയന്ത്രണങ്ങൾക്കും തൊട്ടുമുൻപ് കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പുറപ്പെട്ടതാണ്. അതിർത്തികൾ എല്ലാം അടച്ചു ഫ്ലൈറ്റുകളും ക്യാൻസൽ ചെയ്തതോടെ ജോഹന്ന കേരളത്തിൽ കുടുങ്ങിപ്പോയി. ഓസ്ട്രേലിയയിൽ നിന്നും എത്തി നാട്ടിൽ കുടുങ്ങിയ 173 കുട്ടികളിൽ ഒരാൾ ആണ് ജോഹന്ന. സിഡ്നിയിലേക്ക് തിരികെ കൊണ്ടുവരാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ശ്രമങ്ങൾ എല്ലാം വൃഥാവിലായി.

ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള ഫ്ലൈറ്റുകൾ മാനേജ് ചെയ്യുന്ന ഖന്തസ് ചെറിയ കുട്ടികളെ ഒറ്റയ്ക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. അതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ കൊണ്ടുവരാൻ ഒന്നുകിൽ ഒരു സ്വകാര്യ വിമാനം ചാർട്ടർ ചെയ്യുകയോ അല്ലെങ്കിൽ എയർഇന്ത്യയെ ആശ്രയിക്കുകയോ വേണം.

ദൃശ്യയും ഡിലിനും കുട്ടിയെ തിരികെ കൊണ്ടു പോകാനായി നാട്ടിലേക്ക് തിരിച്ചു വന്നാൽ, തീരെ കുറച്ചു ഫ്ലൈറ്റുകളെ ഓസ്ട്രേലിയയിലേക്ക് ഉള്ളൂ എന്നതിനാൽ തിരികെ പോകാൻ ആവില്ല. അങ്ങനെയെങ്കിൽ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന 9000 പേരിൽ തങ്ങളും ഉണ്ടാവുമെന്ന് കാര്യം ഇരുവർക്കും ഉറപ്പാണ്.

ഒടുവിൽ മാതാപിതാക്കൾ ഒപ്പം ഇല്ലാത്ത കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒരു പ്രൈവറ്റ് കമ്പനിയുടെ ചാർട്ടേഡ് വിമാനം ബാംഗ്ലൂരിൽ നിന്ന് സിഡ്‌നിയിലേക്ക് വരാൻ ഇരുന്നതിൽ ടിക്കറ്റ് എടുത്തിരുന്നു. ആറാം തീയതി സിഡ്ണിയിൽ എത്തേണ്ടിയിരുന്ന വിമാനം ആസ്ട്രേലിയൻ ഗവൺമെന്റ് ഇന്ത്യയിൽനിന്നുള്ള മുഴുവൻ ഫ്ലൈറ്റുകളും നിരോധിച്ചതോടെ ക്യാൻസൽ ആയി. ഇരുവരുടേയും അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടു.

ജോഹന്നയെ പോലെ നിരവധി കുട്ടികളാണ് മാതാപിതാക്കൾ ഇല്ലാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്. കുട്ടികൾക്ക് മാത്രമായി ഒരു ഫ്ലൈറ്റ് എന്നതിനെപ്പറ്റി ചിന്തിക്കാനാവില്ല എന്നാണ് സീനിയർ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ട്രേഡ് ഉദ്യോഗസ്ഥൻ ലിനറ്റ് വുഡ് പറയുന്നത്.

മൂവരും മലേഷ്യയിലാണ് ജീവിച്ചിരുന്നത്, മൂവരും ഒരുമിച്ചാണ് ഇന്ത്യയിലെത്തിയതും, കുറച്ചുനാൾ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം സമയം ചെലവഴിക്കാൻ ജോഹന്നയെ കേരളത്തിൽ നിർത്തിയശേഷം മലേഷ്യയിൽ നിന്ന് സിഡ്ണിയിലേക്ക് താമസം മാറാനായി ഇരുവരും തിരിച്ചുപോയി. കുട്ടിയുടെ വളർച്ചയുടെ പ്രധാനപ്പെട്ട ഭാഗമായ ഒന്നരവർഷം ജോഹന്ന മാതാപിതാക്കളിൽ നിന്ന് അകന്നു ജീവിച്ചു. ഒരമ്മയ്ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ വേർപാട്. മാതാപിതാക്കൾ എത്രയൊക്കെ ശ്രമിച്ചിട്ടും കുട്ടിയെ തിരികെ കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വേദന.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈനീസ് നിർമ്മിത റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജനസാന്ദ്രതയുള്ള ഏതെങ്കിലും പ്രദേശത്ത് 21 ടൺ ഭാരമുള്ള ഈ ബഹിരാകാശപേടകത്തിൻെറ അവശിഷ്ടങ്ങൾ പതിച്ചാലുള്ള അപകടം വളരെ ഗുരുതരമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോംഗ് മാർച്ച് -5 ബി എന്ന് പേരുള്ള റോക്കറ്റ് പതിക്കേണ്ട സമയവും സ്ഥലവും കൃത്യമായി നിർണയിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.

യുഎസ് പ്രതിരോധ വകുപ്പിൻെറ അനുമാനം അനുസരിച്ച് ലോംഗ് മാർച്ച് -5 ബി ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും. മണിക്കൂറിൽ 28000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റിൻെറ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം ഇന്നലെ രാത്രിയോടെ 210 – 250 കിലോമീറ്റർ ആയിരുന്നു. വിഷയത്തിൽ ആദ്യമായി ചൈന പ്രതികരിച്ചത് ഇന്നലെയാണ്. യാത്രയ്ക്കിടെ റോക്കറ്റ് എരിഞ്ഞ് തീരുമെന്നതിനാൽ അപകട സാധ്യതയില്ല എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. റോക്കറ്റിൻെറ പാത നിരീക്ഷിക്കുകയാണെന്നും എന്നാൽ അത് വെടി വെയ്ക്കാൻ നിലവിൽ പദ്ധതിയില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മെയ് 17 മുതൽ ബ്രിട്ടനിലെ സെക്കൻഡറി സ്കൂൾ കുട്ടികൾ ക്ലാസ്സുകളിൽ മാസ്ക് ധരിക്കേണ്ടതില്ല. ക്ലാസ്മുറികളിൽ മുഴുവൻ സമയവും ഫെയ്‌സ് മാസ്ക് ധരിക്കുന്നതുമൂലം കുട്ടികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഭൂരിപക്ഷം അധ്യാപക യൂണിയനുകളും കുട്ടികൾ ക്ലാസ് മുറികളിൽ മുഖാവരണം ധരിക്കണമെന്ന അഭിപ്രായക്കാരാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ക്ലാസ് മുറികൾ വീണ്ടും രോഗം പടർന്നു പിടിക്കുന്നതിൻെറ ഉറവിടങ്ങൾ ആയേക്കാമെന്ന ഭയപ്പാടിലാണ് അധ്യാപകരും രക്ഷിതാക്കളും.

എന്നാൽ അണുബാധ നിരക്ക് കുറയുകയും ഭൂരിപക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് കിട്ടി കഴിയുകയും ചെയ്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ക്ലാസ് മുറികളിൽ ഫെയ്‌സ് മാസ്ക് ഉപയോഗിക്കണമെന്ന നിബന്ധന ഇളവ് ചെയ്യുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. എന്നാൽ ഫെയ്സ് മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ജൂൺ 21 വരെ തുടരണമെന്ന ആവശ്യമാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ ഭാഗത്തുനിന്ന് ഉയർന്നുവന്നിരിക്കുന്നത്. ഈ ആവശ്യവുമായി വിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് അവർ കത്തയച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനിതക മാറ്റം വന്ന കോവിഡിൻെറ ഇന്ത്യൻ വകഭേദത്തിൻെറ സാന്നിധ്യം യുകെയിൽ ആശങ്ക ഉളവാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. B.1.617.2, എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിൻെറ വ്യാപനം മറ്റ് വൈറസ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വേഗത്തിൽ ആണുള്ളത് അപകടകരമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ കോവിഡിൻെറ പതിപ്പിനേക്കാൾ ഇത് പകരാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് . എല്ലായ്പ്പോഴും പരിവർത്തനം ചെയ്യപ്പെടും എന്നുള്ളത് വൈറസിൻെറ ഒരു പൊതുസ്വഭാവമാണ്. ജനിതകമാറ്റം വന്ന ചില വകഭേദങ്ങൾ അപകട സാധ്യത കുറയുന്നതാകുമ്പോൾ ചിലവ കൂടുതൽ വേഗത്തിൽ പടരുകയും അപകടകരമാവുകയും ചെയ്യും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ വകഭേദത്തിൻെറ പുതിയ പതിപ്പിനെ നിലവിലുള്ള വാക് സിനുകൾ പ്രതിരോധിക്കുമോ എന്ന് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.

ഇതിനിടെ ഇന്ത്യയിൽ വൈറസിൻെറ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഇന്ത്യയിൽ 4.14 ലക്ഷം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ് തത് . ലോകത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 50 ശതമാനവും ഇന്ത്യയിലാണെന്നതിൻെറ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള പ്രവാസികൾ. ലണ്ടനിൽ നടക്കുന്ന ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംഘത്തിലെ മറ്റു പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു . അതേസമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ജി 7 ന്റെ ഭാഗമല്ലെങ്കിലും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് ആശങ്ക ഉയർന്നത്തോടെ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മുഖാമുഖം നടക്കുന്ന ആദ്യത്തെ പ്രധാന യോഗവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പ് ബ്രിട്ടനിൽ പൂർത്തിയായി. സ്കോട്ടിഷ് പാർലമെന്റ്, വെൽഷ് സെനെഡ് എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധികളെയും മേയർമാരെയും പ്രാദേശിക കൗൺസിൽ പ്രതിനിധികളെയും ആണ് ഈ ജനവിധിയിലൂടെ വോട്ടർമാർ തിരഞ്ഞെടുക്കുക. ഇംഗ്ലണ്ടിലെയും വെയിൽസിലെയും വോട്ടർമാർ പോലീസ്, ക്രൈം കമ്മീഷണർമാരെയും തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്തി. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഫലം അറിയാം. ഹാർട്ട്‌പൂൾ ഉപതെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച പുലർച്ചെ പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി കാരണം, 2020 ലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ലേബറിന്റെ ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഇതിനകം വെസ്റ്റ്മിൻസ്റ്റർ സീറ്റിൽ തോൽവി സമ്മതിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമറുടെ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരിക്കും ഈ തിരഞ്ഞെടുപ്പ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് പാർട്ടി കരകയറുന്നുണ്ടോയെന്ന് അദ്ദേഹം ഉറ്റുനോക്കുന്നു.

ലേബർ ശക്തികേന്ദ്രങ്ങളായി മുമ്പ് കണക്കാക്കിയ നിരവധി നിയോജകമണ്ഡലങ്ങളെ പിടിച്ചടക്കാൻ കഴിയുമെന്ന് കൺസർവേറ്റീവുകൾ പ്രതീക്ഷിക്കുന്നു. നിലവിൽ ലേബർ പാർട്ടി കൈവശം വച്ചിരിക്കുന്ന ഹാർട്ട്‌പൂളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇരു പാർട്ടികളും സൂക്ഷ്മമായി നിരീക്ഷിക്കും.

അതേസമയം 1999 ൽ പാർലമെന്റ് സ്ഥാപിതമായതു മുതൽ അധികാരം നിലനിർത്തിപോരുന്ന സെനെഡിലെ ഏറ്റവും വലിയ പാർട്ടിയായി തുടരാനാണ് വെൽഷ് ലേബർ പാർട്ടി ലക്ഷ്യമിടുന്നത്. വെൽഷ് സെനഡിലെ 60 സീറ്റുകളുടെ ഫലങ്ങൾ വെള്ളിയാഴ്ച തന്നെ അറിയാൻ കഴിഞ്ഞേക്കും. സ്കോട്ട്ലൻഡിൽ, വോട്ടെണ്ണൽ വെള്ളിയാഴ്ച ആരംഭിക്കുമെങ്കിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരെ അന്തിമഫലം പ്രതീക്ഷിക്കുന്നില്ല.

RECENT POSTS
Copyright © . All rights reserved