Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ മൂന്നാം ലോക്ക്ഡൗൺ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കും. ഇതോടെ യുകെയിലെ എല്ലാ പ്രദേശങ്ങളും രോഗവ്യാപനം തടയാനായി കർശന നിയന്ത്രണത്തിൻെറ കീഴിലായി . രോഗവ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന പല നിയന്ത്രണങ്ങളും മാർച്ച് അവസാനം വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. സ്കൂളുകൾ മാർച്ചിനു മുൻപ് തുറക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. യൂകെയിലേയ്ക്ക് യാത്രചെയ്യുന്നവർക്ക് കോവിഡ് ടെസ്റ്റ് കർശനമാക്കി ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു . ആളുകൾ കഴിയുന്നത്ര വീടുകളിൽ തുടരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു . കഴിഞ്ഞവർഷം കോവിഡ് ഏറ്റവും കൂടിനിന്ന കാലത്ത് ചികിത്സ തേടിയവരുടെ മൂന്നിരട്ടിയാണ് ഇപ്പോൾ ആശുപത്രികളിൽ എത്തുന്നതെന്നത് രോഗവ്യാപനത്തിൻെറ തീവ്രതയുടെ നേർക്കാഴ്ചയായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

യുകെയിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻ പിഴ ശിക്ഷ നേരിടേണ്ടി വരും. ഇന്നുമുതൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്രചെയ്യുക, വീടിനുപുറത്ത് മാസ്ക് ധരിക്കാതിരിക്കുക തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസിനോ പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസേഴ്‌സിനോ പിഴ ചുമത്താൻ സാധിക്കും . മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം പുറത്ത് ജോലിക്ക് പോകുവാൻ അനുവാദം ഉണ്ട് . എങ്കിലും ഭക്ഷണം ,മരുന്ന് ,വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വീടിനു പുറത്തുപോകാൻ നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

ഇതിനിടയിൽ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പരിമിതികളുണ്ടെന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട് . ജനങ്ങൾ പുറത്തിറങ്ങുന്നതിനായി പറയുന്ന കാരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താനുള്ള പ്രയാസമാണ് ഇതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പക്ഷെ ജനങ്ങൾ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ചെങ്കിൽ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടുവാൻ സാധിക്കുകയുള്ളൂ എന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കുള്ളത്. രോഗവ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടെ നേരത്തെ തന്നെ സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരിൽ നിന്നും എംപി മാരിൽ നിന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിമർശനം നേരിട്ടിരുന്നു . എന്നാൽ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ആദ്യമായി യുകെയിലെ പ്രതിദിന രോഗവ്യാപനം 60,000 കടന്നെന്ന വാർത്ത അതീവ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു . അതുകൊണ്ടുതന്നെ ഗവൺമെൻറ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോടുള്ള എതിർപ്പുകൾ ദുർബലമാകാനാണ് സാധ്യത.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

വൈറസ് പ്രതിരോധത്തിൻെറ ഭാഗമായി സ്കൂളുകൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഈ വർഷത്തെ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ നടക്കില്ല എന്ന് ഉറപ്പായി. എക്സാം റഗുലേറ്റർ ഓഫ് സ്റ്റെഡും വിദ്യാഭ്യാസവകുപ്പും വിദ്യാർത്ഥികൾക്ക് എങ്ങനെ ഗ്രേഡുകൾ നൽകും എന്നതിനെക്കുറിച്ച് തീരുമാനിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് . സമ്മറിന് മുമ്പായി എല്ലാ സ്കൂളുകളും തുറക്കുമെന്നും വിദ്യാർത്ഥികൾ ക്ലാസുകളിലേയ്ക്ക് തിരിച്ചെത്തുമെന്നും ഉറപ്പ് പറയാനാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് . ജിസിഎസ്ഇ, എ-ലെവൽ എക്സാമിനേഷൻ ക്യാൻസൽ ചെയ്യാനുള്ള തീരുമാനം വിദ്യാർത്ഥികളിലും മാതാപിതാക്കളിലും കനത്ത അനശ്ചിതത്വം ആണ് ഉളവാക്കിയിരിക്കുന്നത് . കഴിഞ്ഞ വർഷവും സമാന സാഹചര്യത്തിൽ ഗ്രേഡുകൾ നിശ്ചയിക്കപ്പെട്ടപ്പോൾ കടുത്ത പ്രതിഷേധമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടായത് . പല വിദ്യാർത്ഥികൾക്കും തങ്ങൾക്ക് പ്രതീക്ഷിക്കപ്പെട്ട ഗ്രേഡുകൾ കിട്ടിയില്ല എന്ന് കടുത്ത വിമർശനം യുകെയിൽ ഉടനീളം വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം ആദ്യമായി അറുപതിനായിരത്തിൽ കൂടുതലായി. കണക്കുകളനുസരിച്ച് ചൊവ്വാഴ്ച മാത്രം രോഗബാധിതരായവരുടെ എണ്ണം 60916 ആണ്. യുകെയിൽ ഡിസംബർ 29 ന് ശേഷം സ്ഥിരമായി പ്രതിദിന രോഗികളുടെ എണ്ണം 50,000 ത്തിന് മുകളിലാണ്. ഇംഗ്ലണ്ടിൽ ആകെ 50 പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ ലണ്ടനിൽ 30 പേരിൽ ഒരാൾക്ക് രോഗബാധയെ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ 1.3 ദശലക്ഷം പേർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്സ് കോൺഫ്രൻസിൽ പറഞ്ഞു . ഇതിൽ 23 ശതമാനം ആൾക്കാരും 80 വയസിന് മുകളിലുള്ളവരാണ്. ഫെബ്രുവരി മധ്യത്തോടെ യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും വിതരണം തുടങ്ങിയിരുന്നു. വാക്സിനേഷൻ ത്വരിതഗതിയിൽ പുരോഗമിക്കുമ്പോഴും പ്രതിദിന രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നതിലുള്ള ആശങ്കയിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ലോക്ക് ഡൗൺ നിയമങ്ങൾ പ്രകാരം, അവധിക്കാല ആഘോഷ യാത്രകൾ നിരോധിച്ചിരിക്കുകയാണ്. ഇത് എയർലൈൻസ് ഇൻഡസ്ട്രിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ജോലിസംബന്ധമായ യാത്രകൾ മാത്രമായിരിക്കും ഇനിമുതൽ അനുവദിക്കുക. പ്രധാനമന്ത്രിയുടെ ഈ തീരുമാനം അവധിക്കാല യാത്രകൾക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് തിരിച്ചടിയാകും. ഫെബ്രുവരി പകുതിവരെ തങ്ങളുടെ എല്ലാ ഹോളിഡേ ഫ്‌ളൈറ്റുകളും ക്യാൻസൽ ചെയ്തുവെന്ന് ടി യു ഐ അറിയിച്ചു.ബ്രിട്ടീഷ് എയർവെയ് സും, ഈസി ജെറ്റും തങ്ങളുടെ ഫ്ലൈറ്റുകളെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചത്.

ഒമ്പത് മാസമായി തകർച്ചയിൽ ആയിരുന്ന എയർലൈൻസ് ഇൻഡസ്ട്രിയെ പ്രധാനമന്ത്രിയുടെ ഈ തീരുമാനം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇനി പണം തിരിച്ചു നൽകേണ്ടതായി വരും. പുതിയതായി പ്രഖ്യാപിച്ച ലോക് ഡൗൺ ഇൻഡസ്ട്രിയെ വീണ്ടും തകർക്കുമെന്ന നിഗമനത്തിലാണ് ജീവനക്കാർ. ഇനിമുതൽ യുകെയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസത്തോടെ മാത്രമേ ലോക്ക് ഡൗണിൽ എന്തെങ്കിലും ഇളവുകൾ പ്രഖ്യാപിക്കുവാൻ സാധ്യതയുള്ളെന്ന് മൈക്കൽ ഗോവ് അറിയിച്ചു. സൗത്താഫ്രിക്കയിൽ ഉണ്ടായിരിക്കുന്ന വൈറസിന്റെ പുതിയ സ്ട്രെയിനിനെ സംബന്ധിച്ച് വളരെ ആശങ്ക ഉണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

മറ്റു രാജ്യങ്ങളിൽ നിന്ന് യു കെയിലേയ്ക്കും, തിരിച്ചും യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് വക്താവ് അറിയിച്ചു. അവധിക്കാല യാത്രകൾ ക്യാൻസൽ ചെയ്തതിനെതിരെ ജനങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്.

സ്വന്തം ലേഖകൻ

കെനോഷ വിൻകോസിനിൽ ജേക്കബ് ബ്ലെയ്ക്കിനെ വെടിവെച്ച് അരയ്ക്കു താഴേക്ക് തളർത്തിയ സംഭവം യുഎസിൽ കനത്ത പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കറുത്ത വർഗക്കാരനായ ബ്ലെയ്ക്കിനെ വെള്ളക്കാരനായ റസ്റ്റിൻ ഷെസ്കി അകാരണമായി വെടിവെച്ചത് ഓഗസ്റ്റ് 23 നായിരുന്നു. തുടർന്നുണ്ടായ പ്രതിഷേധത്തിൽ കെനോഷയിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് കൈയിലി റിട്ടൻഹൗസ് എന്ന കൗമാരക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.

കെനോഷ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കിൾ ഗ്രേവ്ലിയാണ്, ബ്ലേക്കിനെ വെടിവെച്ച ഓഫീസർ ഷെസ്കിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ ആവില്ലെന്ന് ഉത്തരവിട്ടത്. അന്നു നടന്ന സംഭവങ്ങൾ മുഴുവൻ അടുത്തുണ്ടായിരുന്ന ഒരു വ്യക്തി വീഡിയോ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ ബ്ലെയ്ക്കിനെ വെടിവെച്ച ഉദ്യോഗസ്ഥൻ സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്നും, ബ്ലെയ്ക്കിന്റെ കൈവശം ആയുധം ഉണ്ടായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. “സെൽഫ് ഡിഫൻസ് സ്റ്റേറ്റ് ഉറപ്പുനൽകുന്നുണ്ട്. അതിനെതിരെ പ്രവർത്തിക്കാനാവില്ല” കോടതി പറഞ്ഞു.

വീഡിയോയിൽ കാറിന് സമീപത്ത് നിൽക്കുകയായിരുന്ന ജേക്കബ് ബ്ലെയ്ക്കിനോട്‌ പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. വിസമ്മതം കാട്ടി തന്റെ എസ് യു വിയിലേക്ക് കുനിഞ്ഞ ബ്ലെയ്ക്കിനോട്‌ ആയുധം താഴെയിടാൻ പോലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ബ്ലെയ്ക്കിൻെറ കൈവശം കത്തി ഉണ്ടായിരുന്നില്ല. കാറിനുള്ളിൽ ആയുധം ഉണ്ടായിരുന്നു എന്ന് പോലീസ് വാദിക്കുന്നുണ്ട്. ബ്ലെയ്ക്ക് കുനിഞ്ഞയുടൻ ഒരു പോലീസുകാരൻ ഷർട്ടിൽ പിടിച്ച് പിന്നിലേക്ക് വലിക്കുകയും പിൻ വശത്തായി ഏഴു പ്രാവശ്യം വെടിവെക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ജേക്കബ് ബ്ലെയ്ക്കിൻെറ മൂന്ന് കുട്ടികളും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച ഇരയുടെ അരയ്ക്കുതാഴേയ്ക്കുള്ള ചലനം നഷ്ടമായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാരിൽ ആരുടെ പക്കലും ബോഡി ക്യാമറ ഉണ്ടായിരുന്നില്ല. കനത്ത വംശീയതയുടെ തെളിവാണ് ഈ സംഭവം എന്ന് രാജ്യമൊട്ടുക്ക് വിമർശനങ്ങൾ ഉയർന്നിരുന്നു.

പിന്നീട് നടന്ന പ്രതിഷേധങ്ങൾക്കിടയിൽ രണ്ടുപേരെ കൊലപ്പെടുത്തുകയും മറ്റൊരാളെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്ത കേസിൽ കൈയിലിയെന്ന കൗമാരക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മാർച്ച് മുതൽ വിചാരണ ആരംഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏഴാം ദിവസവും 50,000ൽ ഏറെ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഫെബ്രുവരി പകുതി വരെ നീളുന്ന ലോക്ക്ഡൗണിൽ സ്കൂളുകളെല്ലാം അടച്ചിടും. ഇംഗ്ലണ്ടിൽ 26,626 രോഗികളാണ് ആശുപത്രിയിൽ കഴിയുന്നത്. ഏപ്രിലിലെ കണക്കിനേക്കാൾ 40% കൂടുതലാണ് ഇത്. ലോക്ക്ഡൗൺ എന്ന് അവസാനിക്കുമെന്നതിൽ വ്യക്തത ഇല്ലെങ്കിലും ഫെബ്രുവരി 22നകം ഇത് അവലോകനം ചെയ്യും. വാക്സിൻ ലഭിച്ച ആളുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കില്ല. ഏറ്റവും പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വീട്ടിൽ തന്നെ തുടരുക
മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി പൊതുജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടും. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് അസാധ്യമാണെങ്കിൽ പുറത്ത് ജോലിക്ക് പോകാൻ അനുവാദമുണ്ട്. ഭക്ഷണം, മരുന്ന്, വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സഞ്ചരിക്കാം. സപ്പോർട്ട് ബബിളിനൊപ്പം മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ പോലീസിന് അധികാരമുണ്ട്.

സ്കൂളുകൾ – വിദ്യാഭ്യാസം
എല്ലാ പ്രൈമറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളും കോളേജുകളും അടച്ചിടും. മുൻനിര തൊഴിലാളികളുടെ കുട്ടികൾക്ക് മാത്രം സ്കൂളിൽ എത്താം. ബാക്കിയുള്ളവർക്ക് ഓൺലൈൻ വിദ്യാഭ്യാസം തുടരും. നവംബറിലെ ലോക്ക്ഡൗണിനേക്കാൾ കർശനമാണ് ഇത്. യോഗ്യരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം ലഭിക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാകും. എന്നാൽ ഇത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സപ്പോർട്ട് ബബിൾ
വീടിന് പുറത്തുള്ളവരുമായി ബബിൾ രൂപീകരിക്കാൻ അനുവാദമില്ല. എന്നാൽ ഒരു വ്യക്തിക്ക് മറ്റൊരു വീട്ടിൽ നിന്നുള്ള ഒരാളുമായി പുറത്ത് വ്യായാമം ചെയ്യാൻ സാധിക്കും. സാമൂഹിക അകലം പാലിക്കേണ്ടത് ഇവിടെ അത്യാവശ്യമാണ്. വേർപിരിഞ്ഞ ദമ്പതികളുടെ കുട്ടികൾക്ക് മുമ്പത്തെ ലോക്ക്ഡൗണുകളിലേതുപോലെ മാതാപിതാക്കളുടെ വീടുകൾക്കിടയിൽ സ്വതന്ത്രമായി നീങ്ങുന്നത് തുടരാം. ഫർലോഫ് സ്കീമിൽ പുതിയ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

കടകൾ അടച്ചിടും
അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകളെല്ലാം അടച്ചിടും. മൊബൈൽ ഫോൺ ഷോപ്പുകൾ, വാഹന ഷോറൂമുകൾ, ഹോംവെയർ സ്റ്റോറുകൾ, വസ്ത്രശാലകൾ തുടങ്ങിയവ അടച്ചിടും. റെസ്റ്റോറന്റുകൾ, കഫേകൾ, പബ്ബുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി വേദികൾ എന്നിവ അടച്ചിരിക്കണം. ഭക്ഷണത്തിനായി മാത്രം ടേക്ക് എവേ സംവിധാനം ഉണ്ട്. ഹെയർഡ്രെസ്സർമാർ, നെയിൽ ബാറുകൾ, സ്പാ ടാറ്റൂ പാർലറുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചിടും.

ഔട്ട്‌ഡോർ ടീം സ്പോർട് സ് അനുവദിക്കില്ലെന്നും പ്രീമിയർ ലീഗ് മത്സരങ്ങൾ തുടരും. ശവസംസ്കാര ചടങ്ങുകളിൽ ടയർ 4ലേതിന് സമാനമായി പരമാവധി 30 പേർക്ക് പങ്കെടുക്കാൻ കഴിയും. ആരാധനാലയങ്ങൾ വ്യക്തിഗത പ്രാർത്ഥനയ്ക്കും സഭാ ആരാധനയ്ക്കുമായി തുറന്നിടാം. സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. തിയേറ്ററുകൾ, കാസിനോകൾ, ബിങ്കോ ഹാളുകൾ എന്നിവയും തുറന്ന് പ്രവർത്തിക്കില്ല. അതിതീവ്ര വൈറസിൽ നിന്നും സ്വയം രക്ഷ നേടേണ്ടതിനായി മാസ്ക് ധരിക്കേണ്ടതുണ്ട്. പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമാണ്. രോഗവ്യാപനം ഉയർന്നുനിൽക്കുന്ന ഈ ഘട്ടത്തിൽ വൻ ദുരന്തത്തിലേക്ക് ജനങ്ങളെ തള്ളിവിടാതിരിക്കാനുള്ള സുപ്രധാന നീക്കം കൂടിയാണ് ഈ ലോക്ക്ഡൗൺ.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

വൈറസ് വ്യാപനത്തിൻെറ തീവ്രത വർദ്ധിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. 2020 ആദ്യം ആരംഭിച്ച കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇത് മൂന്നാം തവണയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇപ്രാവശ്യം സ്കൂളുകൾ പൂർണമായും അടച്ചിടാനും തീരുമാനമായിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഫെബ്രുവരി പകുതിവരെ ലോക്ക്ഡൗൺ നീളുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻഗണനാക്രമത്തിൽ ആദ്യ നാല് വിഭാഗങ്ങൾക്ക് അടുത്തമാസം പകുതിയോടെ പ്രതിരോധ കുത്തിവെയ്പ്പ് നൽകി തീരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സ്കോട്ട്ലാൻഡിൽ പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി പ്രഖ്യാപനം നടത്തിയത് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനാണ്. സ്കോട്ട്ലാൻഡിലെ സ്കൂളുകൾ ജനുവരിയിൽ അടച്ചിടുമെന്നാണ് അറിയിപ്പ് കിട്ടിയിരിക്കുന്നത്. ഇതിനിടെ മിക്ക സ്കൂളുകളും മാതാപിതാക്കൾക്ക് സ്കൂൾ അടച്ചിടുന്നത് സംബന്ധിച്ചുള്ള ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു.പലരും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എങ്കിലും കീ വർക്കേഴ്സിൻെറ മക്കൾക്കും ദുർബലരായ കുട്ടികൾക്കും സ്കൂളുകളിൽ ചെല്ലാനുള്ള അവസരമുണ്ട് . പല സ്കൂളുകളും നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം കുട്ടികളെ അറിയിച്ചിട്ടുണ്ട് . കീ വർക്കേഴ്സിൻെറ കുട്ടികൾ സ്കൂളിൽ എത്തിച്ചേരുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ സ്കൂളുകളിൽ വരുന്ന കുട്ടികൾക്ക് എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ സംശയമുണ്ട് എന്നുള്ളതാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുട്ടികളെ സ്കൂളുകൾ തുറക്കുകയാണെങ്കിൽ എങ്ങനെ അയക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ രോഗവ്യാപനത്തിൻെറ തീവ്രത കൊണ്ട്  എങ്ങനെയും അടുത്ത ദിവസം തന്നെ സ്കൂളുകൾ ഉൾപ്പെടെ അടച്ചിട്ട് ലോക്ക്ഡൗൺ പ്രഖ്യാപനം നടത്തേണ്ട രീതിയിലേയ്ക്ക് രോഗവ്യാപനം കൂടുന്ന അവസ്ഥയാണ് യുകെ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് ഇന്നലെ യുകെയിൽ ആരംഭിച്ചു. ഏറ്റവും കൂടുതൽ ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി രോഗവ്യാപനത്തെ പിടിച്ചുകെട്ടാനാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകരും ഗവൺമെന്റും കിണഞ്ഞ് പരിശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തില്ല. അദ്ദേഹത്തിന്റെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് നിയമപരമായി അസാഞ്ചിനെ നാടുകടത്താന്‍ സാധിക്കില്ലെന്നാണ് യുകെ കോടതി വിധി അറിയിച്ചത്. ഇന്നലെ രാവിലെ ലണ്ടനിലെ ഓൾഡ് ബെയ്‌ലിയിൽ നടന്ന കേസില്‍ ജില്ലാ ജഡ്ജ് വനേസ ബാരൈറ്റ്‌സറാണ് വിധി പറഞ്ഞത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ട രേഖകളുടെ പേരില്‍ ചാരവൃത്തി, ഹാക്കിങ്ങ് തുടങ്ങി 18 ഓളം കേസുകളായിരുന്നു അദ്ദേഹത്തിനെതിരെ അമേരിക്ക ചുമത്തിയിരുന്നത്. സർക്കാർ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും ചാരവൃത്തി നടത്തിയെന്നുമാണ് പ്രാധാന ആരോപണം.

ഈ വിധി ജൂലിയന്റെ വിജയം ആണെന്നും നീതിയിലേക്കുള്ള ആദ്യപടിയാണെന്നും ജൂലിയന്റെ അഭിഭാഷകയും കാമുകിയുമായ സ്റ്റെല്ല മോറിസ് പറഞ്ഞു. കേസില്‍ യു.എസ് അപ്പീലിന് പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടിരുന്നെങ്കില്‍ ജൂലിയനെ കൊളറാഡോയിലെ കുപ്രസിദ്ധമായ സൂപ്പർമാക്സ് ജയിലിലേക്ക് മാറ്റുമായിരുന്നു. കോടതി പുറപ്പെടുവിച്ചത് ഒരു സന്തോഷവാർത്തയാണെന്ന് കൺസർവേറ്റീവ് എംപി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. അസാഞ്ചിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു അനുകൂലികൾ പ്രതിഷേധം നടത്തി.

ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ് ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് വിക്കിലീക്‌സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകൻ ക്രിസ്റ്റിന്‍ ഹ്രാഫ്‌നോസന്‍ ചുമതലയേറ്റെടുക്കുന്നത്. 2010ന്റെ മധ്യത്തില്‍ വിക്കിലീക്‌സ് അഫ് ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ നേടുന്നത്. 2012 മുതൽ 2019 വരെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയാർഥിയായാണ് അദ്ദേഹം താമസിച്ചത്. 2019ലായിരുന്നു അറസ്റ്റ്.

സ്വന്തം ലേഖകൻ

യു എസ് :- യുഎസ് നടിയും, ‘എ വ്യൂ ടു എ കിൽ ‘ എന്ന ജെയിംസ് ബോണ്ട്‌ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ടാനിയ റോബർട്ട്‌സ് മരണപ്പെട്ടു എന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. നടിയുടെ ഔദ്യോഗിക വക്താവ് മൈക്ക് പിങ്ങൽ ബി ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്ഥിരീകരണം. കഴിഞ്ഞ ഞായറാഴ്ചയാണ് നടി മരണപ്പെട്ടു എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ ലോസ് ഏഞ്ചൽസിലെ ഒരു ആശുപത്രിയിൽ അതിതീവ്ര അവസ്ഥയിലാണ് ടാനിയയെന്ന് മൈക്ക് വ്യക്തമാക്കി. ‘ദാറ്റ്‌ സെവെന്റി ഷോ ‘ എന്ന ടെലിവിഷൻ സീരീസിൽ ടാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


ഡിസംബർ ഇരുപത്തിനാലാം തീയതി രണ്ട് നായകളോടൊപ്പം നടക്കുന്നതിനിടെ നടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അവരെ ലോസ് ഏഞ്ചൽസിലെ സെഡാർസ് – സിനയ് മെഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്തതായി മൈക്ക് അറിയിച്ചു. എന്നാൽ താൻ ടാനിയയുടെ പാർട്ണറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് മൈക്ക് പറഞ്ഞു. എന്നാൽ പിന്നീട് ആശുപത്രി അധികൃതർ മരണം നടന്നിട്ടില്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോഴും നടി ഐസിയുവിൽ അതിതീവ്ര അവസ്ഥയിലാണ്.

65 വയസ്സുകാരിയായ ടാനിയയുടെ കുട്ടിക്കാലം ന്യൂയോർക്കിൽ ആയിരുന്നു. 1977 ലാണ് അവർ ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെച്ചത്. ‘ ചാർളിസ് എഞ്ചൽസ് ‘ എന്ന സീരീസ് ടാനിയയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അതിനുശേഷം ടാനിയ ‘ദി ബീസ്റ്റ്മാസ്റ്റർ ‘ & ‘ ഹാർട്സ് ആൻഡ് അർമർ ‘ തുടങ്ങി നിരവധി ഫാന്റസി അഡ്വഞ്ചർ സിനിമകളിൽ അഭിനയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റോജി മോൻ എന്ന യുകെ പ്രവാസി മലയാളി, ഏതൊരു പ്രവാസിക്കും അനുകരിക്കാവുന്ന വിധം നല്ലൊരു ഹൃദയത്തിന് ഉടമയാണ്. തനിക്ക് വന്നുചേർന്ന അനുഗ്രഹങ്ങളെ മറ്റുള്ളവരുടെ വേദനകളൊപ്പാൻ ഉപയോഗിക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ സവിശേഷത. ദൈവാനുഗ്രഹത്തിൽ വിശ്വസിക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്നതിനുമൊപ്പം ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാൻ സഹജീവികളെ കരുതുകയും സഹായിക്കുകയുമാണ് ഈ പ്രവാസി.

സ്വന്തമായി ഒരു വീട് ആയപ്പോൾ ലഭിച്ച സുഹൃത്തുക്കളുടെ സമ്മാനത്തെ ഹൃദയം നിറഞ്ഞാണ് റോജി മോൻ സ്വീകരിച്ചത്.ആ വേദിയിൽ വെച്ച് തന്നെ ലഭിച്ച പണം നാട്ടിലെ ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിന് കൈമാറുമെന്ന് റോജിമോൻ നിലപാട് അറിയിച്ചിരുന്നു.അർഹരായ ഏതെങ്കിലും ഒരു കുടുംബത്തിന് അവരുടെ ആഗ്രഹം അനുസരിച്ചുള്ള ഒരു വീടു വെച്ചു കൊടുക്കണം എന്നും തികയാതെ വരുന്ന തുക താനും കുടുംബവും നൽകുമെന്നും അദ്ദേഹം അന്ന് വാഗ്ദാനം നൽകിയിരുന്നു.

തൃശ്ശൂരിലുള്ള ഒരു കുടുംബത്തിനാണ് വീട് ലഭിച്ചത്. ചിറമേൽ അച്ചന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് തൃശ്ശൂരിലെ കുടുംബത്തെ തിരഞ്ഞെടുത്തത്.  പ്രതീക്ഷിച്ചതിലും മനോഹരമായി കാര്യങ്ങൾ നടന്നു.

മികച്ച നേതൃപാടവം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യക്തികളോട് ഇടപഴകുന്ന സ്വതസിദ്ധമായ ശൈലി കൊണ്ടും ഇദ്ദേഹം മലയാളികൾക്കെല്ലാം സുപരിചിതനാണ്.അസോസിയേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകുന്നതിനൊപ്പം സഹായങ്ങൾ അർഹരായവരുടെ കരങ്ങളിൽ എത്തുന്നുണ്ടെന്ന് ഇദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്യും. കയറിക്കിടക്കാൻ ഒരു കൂര ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങാവാൻ ഇനിയും പ്രവാസികൾ മുന്നോട്ടുവരാൻ ഇതൊരു നിമിത്തമായി തീരട്ടെ. മുൻപ് നല്കിയിരുന്ന വാഗ്ദാനങ്ങൾ പുനർവിചിന്തനം ചെയ്യാനും മികച്ച ഒരു അവസരമാണിത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയുടെ സ്വന്തം വാക്സിനായ ഓക്സ്ഫോർഡ് വാക്‌സിൻെറ വിതരണം ഇന്ന് ആരംഭിക്കും. ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും കൂടിച്ചേരുമ്പോൾ രോഗവ്യാപനം കാര്യമാത്രമായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ. യുകെയുടെ സ്വന്തം വാക്സിനായ ഓക്സ്ഫോർഡ് വാക്‌സിൻെറ വിതരണം എൻ എച്ച് എസിനും ആരോഗ്യപ്രവർത്തകർക്ക് നൽകിയിരിക്കുന്ന ആവേശം കുറച്ചൊന്നുമല്ല. ഓക്സ്ഫോർഡ് വാക്സിൻ വിതരണം ചെയ്യുന്നത് വളരെ നിർണായകമായ നേട്ടമാണന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശേഷിപ്പിച്ചു . എന്നാൽ വാക്സിൻ വിതരണം ആരംഭിച്ചാലും രാജ്യത്തെ കൂടുതൽ കർശനമായ വൈറസ് നിയന്ത്രണ മാർഗങ്ങൾ ഏർപ്പെടുത്തേണ്ടതായി വരുമെന്നുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകി .

ഇതിനിടെ സ്കൂളുകൾ തുറക്കുകയാണെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനംചെയ്തു. കുട്ടികളെ സ്കൂളുകളിൽ അയയ്ക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കാൾ വളരെ വലുതാണ് വിദ്യാഭ്യാസത്തിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകൾ തുറക്കുന്നതിനെതിരെ വളരെ ശക്തമായ പ്രതിഷേധമാണ് അധ്യാപകരുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അതിൻറെ ഭാഗമായി ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകൾ കൂടുതൽ കാലം അടച്ചിടാൻ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തെ ശക്തമായി സ്വാഗതം ചെയ്യുകയും ചെയ്തു .

യുകെയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി മുന്നോട്ടുപോകുകയാണ് . രാജ്യത്ത് ഇന്നലെ മാത്രം 54990 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതോടൊപ്പം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 454 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.

Copyright © . All rights reserved