Main News

ന്യൂ ഡൽഹി: യുകെയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് എന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു ചിറകു നൽകിയായിരുന്നു എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ്. വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കിയിരുന്നു.

എന്നാൽ കൊറോണയുടെ വകഭേദം ഉണ്ട് എന്ന വാർത്തക്ക് പിന്നാലെ പല രാജ്യങ്ങളും യുകെയിലേക്കുള്ള ഫ്ലൈറ്റ് നിർത്തലാക്കിയിരുന്നു. അതിൽ എയർ ഇന്ത്യയും ഉണ്ടായിരുന്നു. ഡിസംബർ 30 തിയതിയിലെ അറിയിപ്പ് പ്രകാരം,  2021 ജനുവരി 30 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന മാധ്യമ വാർത്തകൾക്ക് ശേഷമാണ് അത് തിരുത്തി ജനുവരി എട്ടാം തിയതി മുതൽ വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യം വ്യോമയാന മന്ത്രി തന്നെ ഇന്ന് ട്വിറ്ററിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ യുകെ മലയാളികൾക്കുള്ള ഇരുട്ടടിയായി മാറിയ പുതിയ തീരുമാനത്തിൽ കൊച്ചിയെ ഒഴുവാക്കിയിരിക്കുകയാണ്. നാനാവിധ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർ ഇനി മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദ്രബാദ് എന്നി നഗരങ്ങളിൽ എത്തി ആഭ്യന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതിയിലായി. ഇപ്പോഴത്തെ തീരുമാനം അനുസരിച്ചു ജനവരി 23 വരെയാണ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നത്. ആഴ്ചയിൽ 15 സർവീസുകൾ മാത്രം ആണ് നടത്തുക. ദിവസങ്ങൾ ഏതെന്ന് വ്യക്തമല്ല. 23 ന് ശേഷം കൊച്ചിക്ക് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്. രാജ്യത്തെ 9 നഗരങ്ങളിൽനിന്നു എയർ ഇന്ത്യയ്ക്കു ലണ്ടൻ സർവീസുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്ന ബാംഗ്ലൂരിലേക്ക് ഇപ്പോൾ സർവീസ് ഉള്ളതും കൊച്ചിക്ക് ഇല്ല എന്നതും ഒരു വിരോധാഭാസമായി.

നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വാസമാണ് കേരളത്തിലേക്കുള്ള യാത്രക്കാർക്കു നൽകിയിരുന്നത്. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമായി. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിരുന്നു .

കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമായിരുന്നു.

[ot-video]

[/ot-video]

ജോജി തോമസ്

രാഷ്ട്രീയമായി ഒട്ടേറെ പ്രതികൂല സാഹചര്യത്തിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വിജയം അപ്രതീക്ഷിതം ആണെന്നുള്ള രീതിയിലുള്ള പ്രചാരണങ്ങളാണ് പലയിടത്തുനിന്നും പ്രത്യേകിച്ച് പ്രമുഖ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ അപ്രതീക്ഷിത വിജയത്തിന് പ്രചാരം നൽകുന്നവർ ഇടതുപക്ഷത്തിന് അടുത്ത ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വഴികൾ സുഗമമാക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയുമാണ് ചെയ്യുന്നത്.

ജാതിമതചിന്തകൾ ആഴത്തിൽ വേരൂന്നിയ കേരളസമൂഹം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അത്ര വളക്കൂറുള്ള മണ്ണല്ലായിരുന്നെങ്കിലും മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയും ബൗദ്ധിക നിലവാരവും ഇടതുപക്ഷ ആശയങ്ങൾക്ക് കേരളത്തിൽ ആഴത്തിലുള്ള വേരോട്ടമുണ്ടാക്കി. കേരളത്തിൻെറ സാമൂഹിക പുരോഗതിയിലും, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. ആശയപരമായ അടിത്തറയും, സംഘടനാ ശക്തിയുടെ പിൻബലമുള്ള ഇടതുപക്ഷത്തിൻെറ വികസനനേട്ടങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം.

മെട്രോയും, വിമാനത്താവളവും മാത്രമാണ് വികസനത്തിൻെറ മാനദണ്ഡങ്ങളായി കരുതുന്നവർ ഇടതുപക്ഷം കേരള സമൂഹത്തിനു നൽകിയ സംഭാവനയെന്തെന്ന ചോദ്യം ഉയർത്തുക സ്വാഭാവികമാണ്. പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കേരളത്തിൽ പ്രബലമായിരുന്ന ജാതിമത ചിന്തകൾക്കതീതമായി മാനവികതയുടെ മൂല്യങ്ങൾ സമൂഹത്തിൽ പ്രതിഷ്ഠിക്കുന്നതിനും ഇടതുപക്ഷ ആശയങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . രാജീവ് ഗാന്ധി ഗവൺമെൻറ് കൊണ്ടുവന്ന പഞ്ചായത്ത് രാജ് നിയമം നടപ്പാക്കുന്നതിനും, സംസ്ഥാന ഗവൺമെന്റിൻെറ അധികാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കൈമാറുന്നതിനും കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റുകൾ മടിച്ചു നിന്നപ്പോൾ പഞ്ചായത്ത് രാജ് നിയമം കേരളത്തിൽ നടപ്പാക്കുന്നതിനും അധികാരവികേന്ദ്രീകരണത്തിന് മുൻകൈ എടുത്തതും നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റാണ്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ ഇടതുപക്ഷ ഗവൺമെൻറിൻറെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ വികസനോത്മുഖം എന്നതിലുപരി കേരള ജനതയുടെ നവോത്ഥാനത്തിനും, സാമൂഹിക ഉണർവിനും കാരണമായി.

1996 ൽ ഇടതുപക്ഷ ഗവൺമെൻറ് നടപ്പാക്കിയ ജനകീയ ആസൂത്രണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ വഹിച്ച പങ്ക് കേരള വികസന ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിൻെറ 35 ശതമാനം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി ജനകീയ ആസൂത്രണ പ്രസ്ഥാനങ്ങളിലൂടെ അധികാര വികേന്ദ്രീകരണത്തിന് മുന്നിട്ടിറങ്ങിയ ഇടതുപക്ഷ ഗവൺമെന്റിൻെറ ആർജ്ജവം മറ്റു സംസ്ഥാന ഗവൺമെന്റുകൾക്ക് മാതൃകയാകേണ്ടതായിരുന്നു.

പിണറായി ഗവൺമെൻറിൻറെ കാലഘട്ടത്തിലാണെങ്കിലും 591 പ്രോജക്ടുകളിലായി 45000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്‌ബിയുടെ നേതൃത്വത്തിൽ കേരളത്തിലെമ്പാടും നടപ്പിലാക്കുന്നത്. സർക്കാർ സ്കൂൾ, ആശുപത്രികൾ തുടങ്ങിയവയുടെ നിലവാരം ഉയർത്തുന്നതിലും, സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കുന്നതിലും സർക്കാർ കാട്ടിയ ശുഷ്കാന്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇലക്ഷനിൽ പ്രതിഫലിച്ചു എന്നുവേണം കരുതാൻ. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാലങ്ങളായി ആർജ്ജിച്ചതാണെങ്കിലും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിൻെറ സേവനങ്ങൾ പരക്കെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു. ജനങ്ങൾ ലോക്ക്ഡൗൺ കാലത്ത് വരുമാനമില്ലാതെ കഴിഞ്ഞപ്പോൾ ഭക്ഷണ കിറ്റുമായി സഹായത്തിനെത്തിയ സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ഇറങ്ങിച്ചെന്നത് . സാമ്പത്തികമായി കൂടുതൽ സുസ്ഥിരതയുള്ള മറ്റു സംസ്ഥാന ഗവൺമെന്റുകളൊന്നും ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തി ഇല്ലെന്നുള്ളത് ഇവിടെ പ്രസക്തമാണ്. ഭക്ഷണ കിറ്റ് വിതരണത്തിനായി ഇറങ്ങിത്തിരിച്ച സന്നദ്ധ പ്രവർത്തകരായ ചെറുപ്പക്കാരെയാണ് പിന്നീട് ജനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. ഇങ്ങനെ എന്തുകൊണ്ടും സംസ്ഥാന ഗവൺമെൻറിൻറെ വികസനോത്മുഖമായ പ്രവർത്തനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കാണാൻ സാധിക്കും.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പൂർണമായ വിട്ടു പോക്ക്, രാജ്യത്തിന് പുതിയ ഉണർവ് നൽകും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. രാജ്യത്തിന് പുതിയ സ്വാതന്ത്ര്യം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. യുകെ എന്നും ഒരു നല്ല സുഹൃത്തായി നിലനിൽക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അറിയിച്ചു.തുടക്കത്തിൽ ചില പോരായ്മകൾ ഉണ്ടാകുമെങ്കിലും, അടുത്ത വർഷം രാജ്യത്തിന് പുരോഗതിയുടെ വർഷം ആകുമെന്ന് മന്ത്രിമാർ എല്ലാവരും ജനങ്ങൾക്ക് ഉറപ്പുനൽകി. ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്കായി പൂർണമായും ഉപയോഗപ്പെടുത്തുമെന്ന് പുതുവത്സര സന്ദേശത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറപ്പുനൽകി.


ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലം പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. പരസ്പരമുള്ള കണ്ടുമുട്ടലുകളും, സൗഹൃദങ്ങളും എല്ലാം ഒരു വർഷം നിലച്ചിരിക്കുകയായിരുന്നു. ജനങ്ങൾ എല്ലാവരും തങ്ങളുടെ ഭവനങ്ങളിൽ മാത്രം കഴിയേണ്ട ഒരു അവസ്ഥയിലേക്ക് കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവൻ എത്തിച്ചു. 2021 വർഷം ഈ ഒരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. അന്ധകാരത്തിൽ നിന്നും പ്രതീക്ഷയുടെ നാളുകൾക്കായി ലോകമെമ്പാടുമുള്ള ജനങ്ങൾ പുതിയ വർഷത്തെ ഉറ്റുനോക്കുകയാണ്.


ഇത്തരമൊരു സാഹചര്യത്തിൽ, പ്രതീക്ഷയുടെ നാളമേകുന്നതാണ് ഈ പുതിയ വർഷം. എല്ലാ മലയാളികൾക്കും മലയാളം യുകെയുടെ പുതുവത്സരാശംസകൾ നേരുന്നു. ഈയൊരു വർഷം സന്തോഷത്തിന്റെയും, നന്മയുടെയും വർഷമാകട്ടെ എന്ന ആശംസകളും എല്ലാ വായനക്കാർക്കും നേരുന്നു.

സ്വന്തം ലേഖകൻ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്വപ്നങ്ങൾക്ക് അലകും പിടിയും നിർമ്മിക്കാൻ ഗ്രാമങ്ങളിൽ നിന്ന് ചേക്കേറി വരുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്, രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനപ്പുറം, വരും തലമുറയ്ക്ക് വേണ്ടി മികച്ച വിദ്യാഭ്യാസമെങ്കിലും കരുതി വെക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം സാധാരണക്കാർ. അവരിലൊരാളാണ് രാജൻ യാദവ്. കഴിഞ്ഞവർഷം മാർച്ച് 24ന് കോവിഡ് 19 നെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ, തങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിയുകയാണ് എന്ന് ചിന്തിക്കാത്ത ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാൾ.

ഒരു ദശാബ്ദത്തിനു മുൻപാണ് തന്റെ ജീവന്റെ പകുതിയായ ഭാര്യ സഞ്ജുവും മകൻ നിതിനുമായി രാജൻ മുംബൈയിലെത്തിയത്, പിന്നീട് ഒരു മകൾ കൂടി ജനിച്ചു നന്ദിനി.

2017 ലാണ് ജീവിതം മാറ്റിമറിക്കുന്ന ഒരു പരീക്ഷണം ആ കുടുംബം നടത്തിയത്. ബാങ്കിൽനിന്ന് ലോണെടുത്ത് ടുക് ടുക് എന്ന് പ്രദേശവാസികൾ വിളിക്കുന്ന ഓട്ടോ വാങ്ങി. അതിനുശേഷമാണ് ജീവിതം അല്ലലുകൾ ഇല്ലാതെ മുന്നോട്ടു പോകാൻ തുടങ്ങിയത്. മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു മികച്ച വിദ്യാഭ്യാസം നൽകാനും, നല്ലൊരു നാളെയെ സ്വപ്നം കാണാൻ അവരെ പ്രാപ്തരാക്കാനും രാജന് കഴിഞ്ഞു. രാജൻ ഓട്ടം പോകുമ്പോൾ ഭാര്യ സഞ്ജു വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കും മക്കളെ പഠിപ്പിക്കും.

എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു. മുംബൈ വിട്ട് തിരികെ ഗ്രാമത്തിലേക്ക് പോവുക അല്ലാതെ അവർക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ശേഖരിച്ചിരുന്ന പണം മുഴുവൻ വാടകയ്ക്കും ഭക്ഷണത്തിനും മറ്റുമായി തീർന്നു തുടങ്ങിയതോടെ അങ്കലാപ്പായി. തിരികെ പോകാൻ സ്പെഷ്യൽ ട്രെയിൻ ബുക്ക് ചെയ്യാൻ പല പ്രാവശ്യം ശ്രമിച്ചു നടന്നില്ല.

ഒടുവിൽ മെയ് ഒമ്പതിന് 1500 കിലോമീറ്റർ ഓട്ടോയിൽ പോകാൻ കുടുംബം തീരുമാനിച്ചു. എന്നാൽ വിധി എന്നെന്നേക്കുമായി ആ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയത് ആ യാത്രയിലായിരുന്നു. വീടെത്താൻ വെറും 300 കിലോമീറ്ററുകൾ മാത്രം ശേഷിക്കേ ഓട്ടോയിലേക്ക് ട്രക്ക് ഇടിച്ചു കയറി സഞ്ജുവും നന്ദിനിയും കൊല്ലപ്പെട്ടു. തിരികെ ഗ്രാമത്തിലെത്തിയ രാജന് ജീവിക്കാനുള്ള പ്രതീക്ഷ മുഴുവൻ നഷ്ടപ്പെട്ടിരുന്നു.

ലോകമെമ്പാടും ഡോക്ടർമാർ രോഗികളുടെ ജീവൻ രക്ഷിക്കാനും വാക്സിൻ കണ്ടെത്താനുമുള്ള പോരാട്ടം നടത്തുമ്പോൾ,ഇന്ത്യയിലെ തെരുവുകളിൽ ഒരു കൂട്ടം തൊഴിലാളികൾ ജീവൻ സംരക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു. നിൽക്കുന്ന നഗരത്തിൽ ഭക്ഷണം കിട്ടാതെ മരിച്ചു പോകും എന്നുറപ്പു ഉണ്ടായിരുന്നവർ സ്വന്തം, ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചുകൊണ്ടിരുന്നു. വഴിയിൽ പലരുടേയും ജീവനും ജീവിതവും പൊലിഞ്ഞു. കൈ കുഞ്ഞുങ്ങളുമായി പൊള്ളുന്ന വെയിലിൽ നഗ്നപാദരായി അവർ നടന്നുനീങ്ങി. ഗർഭിണികളും വൃദ്ധരും അങ്ങേയറ്റം ദുരിതങ്ങൾ അനുഭവിച്ചു. കുറച്ചു പേരൊക്കെ ലക്ഷ്യത്തിലെത്തി.

ആദ്യമൊക്കെ മനസ്സ് തകർന്ന രാജൻ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് പോലും ചിന്തിക്കാതെ ആയി. എന്നാൽ ഒരിക്കൽ ഞാൻ ഇനി ഒരിക്കലും പഠിക്കാൻ പോവില്ലേ അച്ഛാ എന്ന മകന്റെ ചോദ്യത്തിന് മുൻപിൽ ആണ് രാജൻ ഉണർന്നത്. ഓട്ടോ നന്നാക്കാനും തിരിച്ചുപോകാനുമുള്ള ശ്രമങ്ങൾ ഒന്നൊന്നായി പാളിപ്പോയി. ഒടുവിൽ ഭാര്യയുടെ ആഭരണങ്ങൾ വിറ്റാണ് ടുക്ക് ടുക്ക് ശരിയാക്കിയത്.

ഒരു ട്രക്ക് പിടിച്ച് ഓട്ടോ തിരികെയെത്തിക്കാൻ മാത്രം പണം കയ്യിൽ ഇല്ലാത്തതിനാൽ ഹൈവേയിലൂടെ തിരികെ ഓടിക്കുകയായിരുന്നു ഒരേയൊരു പോംവഴി. അതിനു മനസ്സിനെ പാകപ്പെടുത്താൻ രാജൻ കുറെയേറെ നേരം ഓട്ടോയിൽ കയറിയിരുന്നു ഓടിക്കുന്നതായി മനസിൽ സങ്കൽപ്പിച്ചു. ഒടുവിൽ മകനുമായി തിരികെ മുംബൈയിലെത്തി. ആദ്യമൊന്നും ഒട്ടും വരുമാനം ലഭിച്ചിരുന്നെങ്കിലും, മകന്റെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാനായി രാജൻ കഠിനമായി പരിശ്രമിച്ചു.

ഇപ്പോൾ കോവിഡ് ഭീഷണിയിലും രാജനെ പോലെ എണ്ണമറ്റ തൊഴിലാളികൾ തെരുവിൽ അന്നം തേടുന്നുണ്ട്. പാവങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കാൻ ഒരു രാഷ്ട്രീയ പാർട്ടികളും ശ്രമിക്കാറില്ല.. ആകെയുള്ളത് വാക്കുകളിൽ മാത്രമാണ് .. അതും വോട്ട് നേടുവാൻ വേണ്ടി മാത്രം. അങ്ങനെ അനുഭവമുള്ള രാജൻ ഭരണകൂടത്തോട് ഉയർത്തുന്ന ചോദ്യം… തങ്ങളെപ്പോലെ പാവപ്പെട്ടവർ എന്ത് ചെയ്യുമെന്ന് വിചാരിക്കാതെ ലോക്ക് ഡൗൺ നടപ്പാക്കിയ സർക്കാർ ഞങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുമോ എന്നത് നമ്മുടെ നാട്ടിലെ സർക്കാരുകളിൽ പാവപ്പെട്ടവനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതിന്റെ തെളിവല്ലേ…?

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

2020 വിടപറയുന്നു . 2021 -നെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ തന്നെ   2020 ൻെറ ആദ്യം മുതൽ പടർന്നുപിടിച്ച മഹാമാരിയും കൂട്ടത്തിലുണ്ട് . ലോകമൊട്ടാകെ പടർന്നുപിടിച്ച കോവിഡ്-19 ന് സമാനമായ പകർച്ചവ്യാധികൾ ചരിത്രത്തിലില്ല. ഒട്ടുമിക്ക രാജ്യങ്ങളും പലപ്പോഴായി വൈറസ് വ്യാപനത്തെ തടയാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

മലയാളം യുകെ ഈ പുതുവർഷത്തിൽ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എട്ടുവയസുള്ള ബോൾട്ടണിൽ നിന്നുള്ള മിലൻ കുമാറിനെയാണ്. ലോക്ക്ഡൗൺ കാലത്ത് മിലൻ കുമാർ വായിച്ചത് 50 പുസ്തകങ്ങളാണ്. വായന മാത്രമല്ല, അതിനുശേഷം ഈ കൊച്ചുമിടുക്കൻ ഒരു പുസ്തകം എഴുതുക കൂടി ചെയ്തു. പുസ്തകങ്ങളിൽ നിന്നുള്ള വരുമാനം ദേശീയ സാക്ഷരത ട്രസ്റ്റിൻെറ പ്രവർത്തനങ്ങൾക്ക് നൽകാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചത് ഒരു വലിയ അംഗീകാരമാണെന്ന് മിലൻ പറഞ്ഞു. ലോക്ക് ഡൗൺ സമയത്തെ വെറും മൂന്നുമാസത്തിനുള്ളിൽ 50 പുസ്തകങ്ങൾ വായിച്ച് തീർത്ത  മിലനെ തേടി ഡച്ചസ് ഓഫ് കോൺ‌വാൾ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനപ്രവാഹം എത്തിയിരുന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

യുകെയിലെ ആദ്യത്തെ ലോക്ക്ഡൗണിന് ശേഷം കൊച്ചുകുട്ടികളിൽ വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു . മെഡിക്കൽ റിസർച്ച് കൗൺസിലിലെ ഗവേഷകരാണ് കുട്ടികളിലും മാതാപിതാക്കളിലും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഗവേഷണം നടത്തിയത്. ലോക്ക്ഡൗൺ മാത്രമല്ല കോവിഡ് -19 പ്രതിരോധിക്കാനായി എടുത്തിരിക്കുന്ന സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള പല മുൻകരുതലുകളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിച്ചു . എന്നാൽ തൻെറ നിശ്ചയദാർഢ്യം കൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്  അതുല്യമായ നേട്ടം കൈവരിച്ച മിലൻ കുമാറിന് മലയാളംയുകെ ന്യൂസ് ടീമിൻെറ അഭിനന്ദനങ്ങൾ

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ലഭിച്ച അഞ്ചുലക്ഷം പേർക്കുള്ള രണ്ടാമത്തെ ഡോസ് വൈകുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ. ഇത് രോഗികളിൽ കൂടുതൽ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇങ്ങനെ ചെയ്യുന്നത് വൈദ്യരംഗത്തെ ധാർമികതയ്ക്ക് എതിരാണെന്നും അവർ വ്യക്തമാക്കി. കോവിഡ് വാക്സിൻ നൽകുന്ന പ്രക്രിയയിൽ ബുധനാഴ്ചയാണ് ഗവൺമെന്റ് മാറ്റം വരുത്തുന്നതായി അറിയിച്ചത്. ആദ്യ ഡോസ് വാക്സിൻ നൽകിയതിനുശേഷം, 12 ആഴ്ചകൾക്കു ശേഷം മാത്രമേ അടുത്ത ഡോസ് നൽകുകയുള്ളൂ എന്നാണ് പുതിയ ഗവൺമെന്റ് തീരുമാനം. നേരത്തെ നൽകിയ ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് ജനുവരി നാലിന് ശേഷം ലഭിക്കാനിരുന്നവരെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും. ഈ വാക്സിന്റെ രണ്ട് ഡോസ് എടുത്താൽ മാത്രമേ കോവിഡിനെതിരെ പൂർണ സുരക്ഷ ലഭിക്കുകയുള്ളൂ എന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്. ആദ്യദിവസം വാക്സിന്റെ കാലാവധി മൂന്ന് ആഴ്ചകൾക്കു ശേഷം ലഭിക്കാൻ സാധ്യത കുറവാണെന്നും അവർ അറിയിച്ചു.

ഗവൺമെന്റിന്റെ ഈ തീരുമാനം തന്നെ ഞെട്ടിച്ചതായി ഇമ്പീരിയൽ കോളജ് ലണ്ടനിലെ പ്രൈമറി കെയർ ആൻഡ് പബ്ലിക് ഹെൽത്ത് പ്രൊഫസർ അസീം മജീദ് വ്യക്തമാക്കി.നിരവധി ആളുകളാണ് രണ്ടാമത്തെ ഡോസ് വാക്‌സിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗംപേരും വാർധക്യത്തിൽ ഉള്ളവരാണ്. അതിനാൽ തന്നെ ഇത്രയും ആളുകൾക്ക് നൽകിയിരിക്കുന്ന ബുക്കിംഗ് ക്യാൻസൽ ചെയ്ത്, വീണ്ടും ബുക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ നടപടിയാണെന്നും അദ്ദേഹം അറിയിച്ചു. ഗവൺമെന്റിന്റെ ഈ തീരുമാനം ഒട്ടനേകം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്കിടയിൽ ഇത് കൂടുതൽ ആശയക്കുഴപ്പത്തിന് വഴിവെക്കുമെന്ന് മറ്റൊരു ഡോക്ടർ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. യുകെ ഡോക്റ്റേഴ്സ് അസോസിയേഷൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്ത് എഴുതിയതായി അറിയിച്ചു. എന്നാൽ വളരെ വിരളമായി ചിലർ ഗവൺമെന്റിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായും അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മെൽബണിലെ ആർ എം ഐ ടി യിൽ ഗവേഷണ വിദ്യാർഥിനിയായ ശ്രുതിയുടേത് ശാസ്ത്രത്തിനും ഐടി മേഖലയ്ക്കും മുതൽക്കൂട്ടാവുമെന്നുറപ്പുള്ള കണ്ടെത്തൽ. എഞ്ചിനീയേഴ്സ് ഓസ്ട്രേലിയ എന്ന നാഷണൽ പ്രൊഫഷണൽ അസോസിയേഷൻ ആണ് ശ്രുതിയെ മികച്ച 30 ഇന്നോവേറ്റീവ് സയന്റിസ്റ്റ്കളിൽ ഒരാളായി തെരഞ്ഞെടുത്തത്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന സമ്മാനം തനിക്ക് ലഭിച്ചതിൽ തനിക്കും ടീമിനും സന്തോഷവും അഭിമാനവും ഉണ്ടെന്ന് ശ്രുതി പറഞ്ഞു. ഈ അംഗീകാരം മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ സഹായിക്കും എന്നും ശ്രുതി പറഞ്ഞു.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ മൂന്ന് പേരാണ് പട്ടികയിൽ ഇടം നേടിയത്. 10 കാറ്റഗറികളിൽ നിന്നാണ് ശാസ്ത്രജ്ഞരെ തെരഞ്ഞെടുക്കുക.ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ പി എച്ച് ഡി ചെയ്യുന്ന ശ്രുതി മെറ്റീരിയൽ സയൻസിനാണ് പ്രാധാന്യം കൊടുക്കുന്നത്.

സിലിക്കോൺ എന്ന ത്രീ ഡയമെൻഷനൽ മെറ്റീരിയലിന് പകരം വെക്കാൻ ആവുംവിധം ബ്ലാക്ക് ഫോസ് ഫറസ് എന്ന റ്റു ഡയമെൻഷനൽ വസ്തുവിന്റെ പ്രത്യേകതകൾ കണ്ടെത്തുകയാണ് ശ്രുതി ചെയ്തത്. ഭാവിയിൽ സിലിക്കൺ ലഭ്യമല്ലാതാവുന്നതിനെ പ്രതിരോധിക്കാൻ ബ്ലാക്ക് ഫോസ് ഫറസിന് കഴിയും, 2021ലെ ന്യൂജനറേഷൻ കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ കുറച്ചുകൂടി ചെറിയ ചിപ്പുകളും മറ്റും നിർമ്മിക്കാനും, ഒരു ത്രീ ഡയമെൻഷനൽ വസ്തുവിനുണ്ടാകുന്ന എനർജി നഷ്ടവും, വേഗത കുറവും പരിഹരിക്കാനും ബ്ലാക്ക് ഫോസ്ഫറസിന് കഴിയും.

തന്റെ റിസർച്ച് ഫണ്ടമെന്റൽ മേഖലയിൽ എത്തിയിട്ട് ഉള്ളൂവെന്നും കൂടുതൽ വികസിപ്പിച്ചുകൊണ്ടുള്ള പ്രൊഡക്ട് ആക്കി മാർക്കറ്റിൽ ഇറക്കണമെന്നും ശ്രുതി പറഞ്ഞു.

ഈ വസ്തു വളരെ പെട്ടെന്ന് ദ്രവിച്ചു പോകും എന്നത് പ്രധാനപ്പെട്ട വെല്ലുവിളിയാണ്, എന്നാൽ അതിനെ നേരിടാനായി പാച്ചിവേഷൻ ടെക് നിക് എന്ന വിദ്യയും ശ്രുതി മുന്നോട്ടുവെക്കുന്നു. ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് ഡെമോൺസ്ട്രേഷൻ നടത്തിയതിനാൽ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമാണ്.ഐബിഎം, എച്ച്പി സാംസങ്, ഇന്റൽ തുടങ്ങിയ കമ്പനികൾ വളരെ കാലമായി സിലിക്കോണിന് പകരം വെക്കാവുന്ന പുതിയ വസ്തുവിനായുള്ള അന്വേഷണത്തിലായിരുന്നു. ശ്രുതിയുടെ കണ്ടെത്തൽ ഇതിനൊരു പരിഹാരമാകും.

ശ്രുതിയുടെ മേഖലയിൽ സമാനമായ രീതിയിൽ അൾട്രാ ലാർജ് പൈസൊഇലക്ട്രിക് ഫിലിം കണ്ടെത്തിയ ആർ എം ഐ ടി യൂണിവേഴ്സിറ്റിയിലെ ഡോക്ടർ നീതു സൈദ് ആണ് പട്ടികയിൽ ഇടം നേടിയ രണ്ടാമത്തെ വ്യക്തി. യുദ്ധ മേഖലയിൽ ആശുപത്രികൾ മറ്റു സുരക്ഷാ പ്രാധാന്യമുള്ള വസ്തുക്കൾ എന്നിവയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കണ്ടെത്താനും ആക്രമണങ്ങളിൽ നിന്ന് ഒഴിവാക്കാനും സാധിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ സ്റ്റീഫൻ ബോൺസ്റ്റീൻ ആണ് പട്ടികയിലെ മൂന്നാമൻ.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 വ്യാപനം രൂക്ഷമായതോടെ ഓരോ ദിവസവും കർശനമായ നിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാൻ ഉള്ള ശ്രമത്തിലാണ് യുകെ. അതിൻറെ ഭാഗമായി ഇന്നുമുതൽ 20 ദശലക്ഷം ജനങ്ങൾ കൂടിയാണ് യുകെയിൽ കടുത്ത നിയന്ത്രണ പരിധിയിലേയ്ക്ക് വരുന്നത്. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൻെറ ഭാഗമായി ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സെക്കൻഡറി സ്കൂളുകളും രണ്ടാഴ്ചത്തേയ്ക്ക് കൂടി അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. വൈറസ് വ്യാപനത്തിന് സ്കൂൾ വിദ്യാർത്ഥികൾ കാരണമാകുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനിടെ മലയാളികൾ വളരെയേറെയുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്നു മുതൽ ടയർ – 4 നിയന്ത്രണത്തിലേയ്ക്ക് പ്രവേശിച്ചു. ഇപ്പോൾ തന്നെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ താങ്ങാവുന്നതിലധികം കോവിഡ്-19 രോഗികൾ നിറഞ്ഞിരിക്കുകയാണ്. പക്ഷേ സ്റ്റോക്ക് ഓൺ ട്രെന്റിലെ അണുബാധ നിരക്ക് മറ്റു പല സ്ഥലങ്ങളെക്കാളും കുറവാണെന്നത് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും സ്റ്റോക്ക് ഓൺ ട്രെന്റിനെ ബിർമിംഗ്ഹാം റീജിയണിൽ ഉൾപ്പെടുത്തി ടയർ – 4 നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

പൊതു ജനങ്ങൾ നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. 2021 ഏപ്രിൽ മാസത്തോടെ കാര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തിച്ചേരുമെന്ന അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും യുകെയിൽ അന്തിമാനുമതി ലഭിച്ചത് വാക്‌സിനേഷൻ കൂടുതൽ സുഗമമാക്കും . തിങ്കളാഴ്ചമുതൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള കുത്തിവെയ്പ്പ് ആരംഭിക്കും. വൈറസ് വ്യാപനത്തെ തടയുന്നതിൽ ഇത് നിർണ്ണായക പങ്ക് വഹിക്കും എന്നാണ് കരുതപ്പെടുന്നത്. പക്ഷേ പ്രതിരോധ കുത്തിവെയ്പ്പുകൾ നടക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനം അനിയന്ത്രിതമാണെന്നും എല്ലാവർക്കും വാക്സിനേഷൻ രണ്ടാം ഡോസ് ലഭിക്കുന്ന സമയം വരെ ജനങ്ങൾ കരുതലോടെ ഇരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകി

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രക്സിറ്റാനന്തര കരാറിനെ പാർലമെന്റിൽ പിന്തുണച്ച് എംപിമാർ. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ, 521 വോട്ടുകൾക്കാണ് കരാർ പാസായത്. 73 പേർ മാത്രമാണ് കരാറിന് എതിരായി വോട്ട് ചെയ്തത്. ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും കരാറിനെ അനുകൂലിച്ചു വോട്ട് ചെയ്തു. ഒരു കരാറും ഇല്ലായിരിക്കുന്നതിലും നല്ലതാണ്, ശക്തമല്ലെങ്കിലും ഒരു കരാർ ഉണ്ടാകുന്നതെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 12 മണിയോടെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കും. ഹൗസ് ഓഫ് ലോർഡ് സിലും ബില്ല് പാസ്സായിട്ടുണ്ട്. ഇനി രാജ്ഞിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ ബില്ല് പൂർത്തിയാകും.

ബില്ല് പാസാക്കുന്നതിൽ സഹായിച്ച എല്ലാ എം പിമാരോടും ഉള്ള നന്ദി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. രാജ്യത്തിന്റെ ഭാവി ഇനി നമ്മുടെ കയ്യിൽ സുരക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബി ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, രാജ്യത്തിന് ഇനി സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അതോടൊപ്പം തന്നെ സ്വതന്ത്ര വ്യാപാര കരാറുകളും ഏർപ്പെടാനുള്ള സാധ്യത തെളിഞ്ഞുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അടുത്ത വർഷം മുതൽ പുതിയ മാറ്റങ്ങൾ ആവും ഉണ്ടാവുക.

പരമാധികാരം എന്ന് പറയുന്നത് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ അല്ല എന്ന് ഓർമിക്കണം എന്ന മുൻ പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായുള്ള സഹകരണം ബ്രിട്ടന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. എന്നാലും താൻ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത് എന്ന് അവർ രേഖപ്പെടുത്തി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും മറ്റു ബില്ലിനെ എതിർത്ത് തന്നെയാണ് പാർലമെന്റിൽ വോട്ട് ചെയ്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ പ്രതിരോധകുത്തിവയ്പ് നൽകാൻ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിന് അന്തിമാനുമതി ലഭിച്ചു. കോവിഡ്-19 കേസുകൾ കുതിച്ചു കയറുന്നതിന് തടയിടാൻ ഒരു പരിധി വരെ ഇത് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. 100 ദശലക്ഷം ഡോസുകൾക്കാണ് യുകെ ഓർഡർ നൽകിയിരിക്കുന്നത്. ഇത് 50 ദശലക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ഉപകരിക്കും. ഫൈസറിൻെറ വാക്‌സിനും കൂടി മുഴുവൻ ലഭ്യമാകുമ്പോൾ യുകെയിലെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധകുത്തിവെയ്പ്പ് നൽകാൻ ഇത് മതിയാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

യുകെയിലെ ഭൂരിഭാഗം ജനങ്ങളും കർശന നിയന്ത്രണങ്ങളുള്ള ടയർ -4 നിയന്ത്രണങ്ങളുടെ പരിധിയിലാണ്. വാക്‌സിനേഷൻ സെന്ററുകൾ അടുത്ത ആഴ്ച മുതൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ജനങ്ങൾക്ക് അറിയിപ്പ് കൊടുത്തു തുടങ്ങും. 50 വയസ്സ് മുകളിലുള്ളവർക്കും ചെറുപ്പക്കാർക്കും ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടി ക്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതോടുകൂടി ഏകദേശം 25 ദശലക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ കഴിയും എന്നതാണ് ഏകദേശ കണക്ക്.

ഓക്സ്ഫോർഡ് വാക്‌സിൻ സംഭരിക്കാനും വിതരണം ചെയ്യാനും എളുപ്പമാണ് എന്നത് പ്രതിരോധ കുത്തിവെയ്പ്പ് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകൾക്ക് നൽകാൻ കഴിയുമെന്നാണ് ആരോഗ്യ പ്രവർത്തകർ കരുതുന്നത്. കാരണം സാധാരണ ഫ്രിഡ്ജിൻെറ താപനിലയിൽ ഓക്സ്ഫോർഡ് വാക്സിൻ സൂക്ഷിക്കാൻ കഴിയും. എന്നാൽ ഫൈസറിൻെറ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ ആവശ്യമായ സജ്ജീകരണം ആവശ്യമാണ്. അതിലുപരി ഓക്സ്ഫോർഡ് വാക്സിൻ നിർമ്മിക്കപ്പെടുന്നത് യുകെയിൽ തന്നെയാണെന്നത് വാക്‌സിൻെറ ലഭ്യത കൂടുതൽ എളുപ്പമാക്കാൻ സഹായകരമാണ്. എന്നാൽ ഫൈസറിൻെറ വാക്‌സിൻ ബെൽജിയത്തിൽ നിന്നാണ് യുകെയിൽ എത്തിച്ചേരുന്നത്.

Copyright © . All rights reserved