ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ കൊണ്ടുവരാനിരിക്കുന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടും. ലിവർപൂൾ സിറ്റി റീജിയന് ഒരു പുതിയ “ത്രീ ടയർ” സിസ്റ്റത്തിൽ കർശനമായ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു കരാറും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് നഗര മേഖലയിലെ മേയർ സ്റ്റീവ് റോതെറാം പറഞ്ഞു. ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലെ പ്രാദേശിക നേതാക്കളും സർക്കാരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഒക്ടോബർ 6 ന് അവസാനിച്ച ആഴ്ചയിൽ ലിവർപൂളിൽ ഒരു ലക്ഷത്തിൽ 600 കേസുകൾ രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക അതോറിറ്റി ജില്ലകളായ ഹാൽട്ടൺ, നോസ്‌ലി, സെഫ് ടൺ, സെന്റ് ഹെലൻസ്, വിറാൽ, ലിവർപൂൾ എന്നിവ ഉൾപ്പെടുന്നതാണ് ലിവർപൂൾ സിറ്റി റീജിയൺ. നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവിട്ടേക്കും. എമർജൻസി കോബ്ര കമ്മിറ്റി യോഗം ചേർന്നതിനു ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കും.
ലിവർപൂൾ സിറ്റി റീജിയനെ ടയർ 3 വിഭാഗത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സർക്കാർ തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. പ്രാദേശിക ജോലികളെയും ബിസിനസുകളെയും പരിരക്ഷിക്കുന്നതിന് സാമ്പത്തിക സഹായത്തോടെ പുതിയ നിയന്ത്രണങ്ങൾ വരുമെന്ന് ഞങ്ങൾ തുടക്കം മുതൽ പ്രതീക്ഷിക്കുന്നതായി മേയർ സ്റ്റീവ് റോതെറാം അറിയിച്ചു. നഗര മേഖലയ്ക്ക് ഒരു പിന്തുണ പാക്കേജ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ടയർ 3 ൽ മാഞ്ചസ്റ്ററിനെ ഉൾപ്പെടുത്താൻ നീക്കം ഉണ്ടായിരുന്നെങ്കിലും തുടർ ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാമ്പത്തിക ഉപദേഷ്ടാവായ സാച്ച ലോർഡ്, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള ഹോസ്പിറ്റാലിറ്റി, വിനോദ വേദികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്നതിനായി നിയമനടപടികൾ ആരംഭിച്ചു. ഈ മേഖലകളെ പൂർണമായും അടച്ചുപൂട്ടാൻ നിലവിൽ വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് നിയമങ്ങൾ ലംഘിച്ചതിന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വാരാന്ത്യത്തിൽ 70 ലധികം പേർക്ക് പിഴ ഈടാക്കിയിട്ടുണ്ട്. സ് കോട്ട്‌ലൻഡിലെ സെൻട്രൽ ബെൽറ്റിലുടനീളമുള്ള പബ്ബുകളും റെസ്റ്റോറന്റുകളും വെള്ളിയാഴ് ച്ച മുതൽ രണ്ടാഴ്ച്ചത്തേയ്ക്ക് അടച്ചിരിക്കുകയാണ്. എന്നാൽ ഒക്ടോബർ 25 ന് ശേഷം വീണ്ടും തുറക്കാൻ യാതൊരു ഉറപ്പുമില്ലെന്ന് ഹോസ്പിറ്റാലിറ്റി മന്ത്രി പറഞ്ഞു. ഇന്നലെ യുകെയിൽ 12,872 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച്ചയേക്കാൾ 2,294 കേസുകൾ കുറവ്. 65 മരണങ്ങൾ ആണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സ്വന്തം ലേഖകൻ
ഇംഗ്ലണ്ട് :- ബ്രിട്ടീഷ് ഗവൺമെന്റിന്റെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഇംഗ്ലണ്ടിലെ ഹോസ് പിറ്റാലിറ്റി ബിസിനസുകാർ രംഗത്തെത്തിയിരിക്കുകയാണ്. ലോക്ക് ഡൗണിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ ബിസിനസുകൾക്ക് വൻ തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് അവർ ആരോപിച്ചു. ഗവൺമെന്റ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇംഗ്ലണ്ടിൽ ഉടനീളം പബ്ബുകളും റസ്റ്റോറന്റുകളും വീണ്ടും അടച്ചിടാൻ ഉള്ള തീരുമാനത്തിലേക്ക് മന്ത്രിമാർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ, ലോയേഴ്സ് ഫോർഡ് നൈറ്റ് ടൈം ഇൻഡസ്ട്രീസ് അസോസിയേഷൻ തുടങ്ങിയവയെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തങ്ങളുടെ ബിസിനസുകൾ മുഴുവൻ അപ്പാടെ തകർച്ചയിലേക്ക് നയിക്കും എന്നാണ് അവരുടെ അഭിപ്രായം.
ഇവർ ഗവൺമെന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ നൈറ്റ് ടൈം ഇക്കോണമി അഡ്വൈസർ ആയിരിക്കുന്ന സച്ച ലോർഡ് ആണ് നിയമ നടപടികൾക്ക് നേതൃത്വം നൽകുന്നത്.സ് കോട്ട്‌ലൻഡിലും ഇത്തരത്തിലുള്ള ബിസിനസുകൾക്കെതിരെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് ഇൻഡോർ ഹോസ് പിറ്റാലിറ്റി വെൻയൂകൾ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ.
എന്നാൽ കഴിഞ്ഞ ആഴ്ചകളായി ഇംഗ്ലണ്ടിൽ ഉടനീളം കുറവാണ് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനായി ഹൗസ് ഓഫ് കോമൺസിൽ ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഇംഗ്ലണ്ടിന്റെ നോർത്തേൺ ഭാഗങ്ങളെ രണ്ടാം തരക്കാരായി കാണുന്നുവെന്ന പരാതി ജനങ്ങളിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ രണ്ടാം വ്യാപനം പ്രതീക്ഷിച്ചതിലും അധികം വിനാശം വിതച്ചതിനെ തുടർന്നു രാജ്യത്തെ മൂന്നു മേഖലകളായി തരം തിരിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബോറിസ് ജോൺസണും എംപിമാരും. ഇതിനെത്തുടർന്ന് ആയിരക്കണക്കിന് പബ്ബുകളും റസ്റ്റോറന്റുകളും പൂട്ടേണ്ടി വരുമെന്നും, ലക്ഷക്കണക്കിന് വ്യക്തികൾ വീട്ടിലിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പല സ്ഥലങ്ങളിലും പല അളവിലാണ് വൈറസ് ബാധ പടർന്നു കൊണ്ടിരിക്കുന്നത് എന്നതിനാൽ പ്രദേശങ്ങളെ ആശ്രയിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവുക. നോർത്ത് നോർഫോക് പോലെയുള്ള ഇടങ്ങളിൽ ഒരു ദിവസം 19 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുമ്പോൾ മാഞ്ചസ്റ്റർ പോലെയുള്ള വടക്കൻ മേഖലകളിൽ ഒരു ദിവസം 500 നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിരിക്കെ, തിങ്കളാഴ് ച്ച മുതൽ ഇംഗ്ലണ്ടിലെ വടക്കൻ പ്രവിശ്യകളിൽ കർശനമായ നിയന്ത്രണങ്ങൾ നിലവിൽ വരും. ഹോസ് പിറ്റാലിറ്റി മേഖലകൾ ആദ്യത്തെ ലോക്ക്ഡൗൺ പോലെതന്നെ പൂർണ്ണമായും അടച്ചിടാനാണ് സാധ്യത.
അതേസമയം പ്രാദേശിക നേതാക്കന്മാരോട് ചർച്ച ചെയ്യാതെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് എന്ന ആരോപണത്തെ തുടർന്ന് വിവാദങ്ങൾ പുകയുകയാണ്. അതേസമയം കമ്മ്യൂണിറ്റീസ് സെക്രട്ടറി ആയ റോബർട്ട് ജനറിക് ഈ ആരോപണത്തെ പാടെ തള്ളിക്കളയുന്നുണ്ട്. ആ പ്രദേശങ്ങളെ കുറിച്ച് വളരെ നന്നായി അറിയാവുന്ന വ്യക്തികളുമായി ചർച്ച ചെയ്തിട്ടാണ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത് എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.100,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നത് പ്രാധാന്യമർഹിക്കുന്നതാണ്, രോഗികൾക്ക് ലഭ്യമാകേണ്ട ചികിത്സയിലും, രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾക്കും അത്രതന്നെ പ്രാധാന്യമുണ്ട്. കേസുകളുടെ എണ്ണം പലയിടങ്ങളിലും പലത് ആയതിനാൽ തന്നെ രാജ്യമെമ്പാടും ഒറ്റ നിയമം പ്രഖ്യാപിക്കുക എന്നത് പ്രാവർത്തികമല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ പുറത്ത് ആളുകൾ തമ്മിൽ ഇടപഴകുന്നതിന് കനത്ത വിലക്കുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ എംപിമാർ ഇപ്പോഴും തയ്യാറല്ല. വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു മഞ്ഞുകാലം ആണ് മുന്നിലുള്ളത് എന്ന് ജനപ്രതിനിധികൾക്ക് നന്നായി അറിയാം. എല്ലാ തൊഴിൽ മേഖലകളും തുറന്നു കൊടുത്താൽ മാത്രമേ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ സുസ്ഥിരപെടുകയുള്ളൂ എന്ന വസ്തുതയും ശ്രദ്ധാർഹമാണ്, പക്ഷേ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് മരണസംഖ്യയിലും വർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിദഗ് ധരുടെ പ്രവചനത്തെ തുടർന്ന് സാധ്യമായ രീതിയിൽ എല്ലാം കൊറോണ വ്യാപനം തടയുക എന്നത് മാത്രമാണ് ഇപ്പോൾ ലക്ഷ്യമാക്കുന്നത്.
ഋഷി സുനക്കിന്റെ നിർദ്ദേശപ്രകാരംഎല്ലാ തൊഴിലാളികൾക്കും ശമ്പളത്തിന്റെ മൂന്നിൽ രണ്ടു ഭാഗം നിർബന്ധമായും നൽകണം എന്നത് നിയമം ആക്കിയാലും, പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഷാഡോ ഫോറിൻ സെക്രട്ടറിയായ ലിസ നന്ദി പറയുന്നു ” ജനങ്ങൾക്ക് അല്പംകൂടി ഉപകാരപ്രദമായ രീതിയിലുള്ള എന്തെങ്കിലും നടപടി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വ്യക്തികൾക്ക് പ്രത്യേക പരിഗണന ലഭിക്കണം. ഒരു വ്യക്തിക്ക് വരുമാനത്തിന് 67 ശതമാനം മാത്രം ലഭിക്കുകയും എന്നാൽ വാടക ബില്ലുകൾ മറ്റു ചെലവുകൾ എന്നിവ 100 ശതമാനം ആയി തന്നെ നിൽക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ എന്താണ് വേണ്ടത്? അവർ ചോദിക്കുന്നു. ശനിയാഴ്ച മാത്രം യുകെയിൽ 15,166 കേസുകളാണ് ലാബുകളിൽ കൺഫോം ചെയ്തത്. 81 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യം ഈ വിധം അപകടകരമായ നിലയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : വർദ്ധിച്ചു വരുന്ന രോഗവ്യാപനത്തോടൊപ്പം മരണനിരക്കും ഉയരുകയാണ്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സൗത്ത് ഏഷ്യൻ രോഗികൾക്ക് മറ്റുള്ളവരെക്കാൾ മരണസാധ്യത കൂടുതലാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. 1,800 ആശുപത്രി രോഗികളിൽ നടത്തിയ പഠനത്തിൽ, കറുത്തവർഗ്ഗക്കാർ കോവിഡ് -19 പിടിപെട്ട് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണെന്നും അതേസമയം സൗത്ത് ഏഷ്യൻ ജനങ്ങളിൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി. വ്യത്യസ്ത വംശീയ വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. സൗത്ത് ഈസ്റ്റ് ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആണ് പഠനം നടന്നത്. മാർച്ച് മുതൽ ജൂൺ വരെ കോവിഡ് -19 സ്ഥിരീകരിച്ച 1,827 മുതിർന്നവരിൽ 872 പേർ നഗരവാസികളാണ്. ഇവരിൽ 48% കറുത്തവരും 33% വെള്ളക്കാരും 12% സമ്മിശ്ര വംശജരും 5.6% ഏഷ്യൻ വംശജരും ഉൾപ്പെടുന്നു. ഭൂരിഭാഗവും സൗത്ത് ഏഷ്യയിൽ നിന്നുള്ളവരാണ്.
ഒരേ പ്രദേശത്ത് താമസിക്കുന്ന ബ്രിട്ടീഷുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ കറുത്ത, സമ്മിശ്ര വംശീയ രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിനു വിപരീതമായി, സൗത്ത് ഏഷ്യൻ രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത ബ്രിട്ടീഷുകാരേക്കാൾ കൂടുതലായിരുന്നില്ല. പക്ഷേ അവർക്ക് മരണസാധ്യത ഉയർന്നിരിക്കുന്നു. അതുപോലെ തന്നെ സൗത്ത് ഏഷ്യൻ രോഗികൾക്ക് തീവ്രപരിചരണം ആവശ്യമായി വരാനും സാധ്യതയുണ്ട്. കണ്ടെത്തലുകൾ ശ്രദ്ധേയമാണെന്ന് കിംഗ്സ് കോളേജ് ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് പ്രൊഫ. അജയ് ഷാ പറഞ്ഞു. വ്യത്യസ്ത വംശീയ വിഭാഗങ്ങൾക്കായി വ്യത്യസ്ത ചികിത്സാ തന്ത്രങ്ങൾ ആവശ്യമായി വന്നേക്കാം.
കറുത്ത, ന്യൂനപക്ഷ വംശജരായ ആളുകൾക്ക് കോവിഡ് -19 കൂടുതൽ ഗുരുതരമായി ബാധിക്കുന്നു എന്നതിന് ഇപ്പോൾ തെളിവുകൾ ഉണ്ടെന്ന് പഠനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. ബ്ലാക്ക്, ഏഷ്യൻ, ന്യൂനപക്ഷ വംശീയ (BAME)പശ്ചാത്തലത്തിലുള്ള ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇത് കൂടുതൽ അപകടത്തിലാക്കുമെന്നും ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. സോന്യ ബാബു-നാരായണൻ മുന്നറിയിപ്പ് നൽകി. യുകെയിൽ കോവിഡ് -19 കേസുകൾ വീണ്ടും ഉയരുമ്പോൾ, ഈ അസമത്വങ്ങൾ അടിയന്തിരമായി പരിഹരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
സ്വന്തം ലേഖകൻ
കൊറോണ വൈറസ് ലോക്ക് ഡൗൺ തുടങ്ങിയതിനുശേഷം പകുതിയോളം വരുന്ന സ്റ്റേറ്റ് സ് കൂളുകളിലും കൗൺസിലിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല. പത്ത് വർഷം മുൻപുള്ള കണക്കുകളെ അപേക്ഷിച്ച് വെറും പകുതിയോളം സ് കൂളുകളിൽ മാത്രമാണ് കൗൺസിലിംഗ് കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് പബ്ലിക് പോളിസി റിസർച്ച് സ്റ്റഡി വെളിപ്പെടുത്തുന്നു. വികസനത്തിലും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സ് കൂളുകളിൽ ഈ സേവനം കുട്ടികൾക്ക് തീരെ ലഭ്യമാക്കുന്നില്ല. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും തങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ടെന്നാണ് ഗവൺമെന്റ് അവകാശപ്പെടാറുള്ളത്. അതേസമയം കൗൺസിലിംഗ് ഓർഗനൈസേഷനുകൾക്കൊപ്പം മാനസികാരോഗ്യത്തിൽ ക്യാമ്പയിൻ നടത്തിയ ഹേംസ് വർത്തിലെ ലേബർപാർട്ടി എംപി ജോൺ ട്രിക്കറ്റ് പറയുന്നത് ഗവൺമെന്റിന്റെ വാഗ് ദാനങ്ങൾക്ക് നേരെ വിപരീതമായി ഒരിടത്തും ലഭ്യമല്ലാത്ത മാനസികാരോഗ്യ കേന്ദ്രങ്ങളെ പറ്റി തനിക്ക് അങ്ങേയറ്റം രോക്ഷം ഉണ്ടെന്നാണ്.
ഈ അവസ്ഥയിൽ ഏറ്റവും അത്യാവശ്യമുള്ള ഇത്തരം സേവനങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക എന്നത് ഞെട്ടിക്കുന്ന കാര്യമാണ്, ഇക്കാര്യത്തിൽ ജനരോക്ഷം ഭയപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ ആറു മാസങ്ങൾ കൊണ്ട് മറ്റാരെക്കാളും മാനസിക സമ്മർദ്ദം അനുഭവിച്ചുകഴിഞ്ഞു. ഈ അവസ്ഥയിലാണ് മാനസികാരോഗ്യ മേഖല ഇത്രമാത്രം അവഗണന നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കുട്ടികളുടെ മാനസിക നിലവാരത്തിലും ആരോഗ്യത്തിലും ഗണ്യമായ മാറ്റം സംഭവിച്ചിരിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ് സ് ജനറൽ സെക്രട്ടറി പോൾ വിറ്റ്മാൻ പറയുന്നത് മെന്റൽ ഹെൽത്ത് സപ്പോർട്ട് സിസ്റ്റം അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയത്ത് ഏറ്റവും മോശം പ്രകടനമാണ് കാഴ് ചവെക്കുന്നത് എന്നാണ്. അടിസ്ഥാന ആവശ്യം എന്ന നിലയിൽ പരിഗണിക്കേണ്ട ഒന്നിനെ ലോട്ടറി ടിക്കറ്റ് പോലെയാണ് കണക്കാക്കുന്നത്. വിദ്യാർത്ഥികൾക്ക് കിട്ടിയാൽ കിട്ടി എന്ന് മാത്രം. ഗവൺമെന്റ് ഇക്കാര്യത്തിൽ സുദീർഘമായ നടപടികൾ മുന്നോട്ട് വെക്കണം.
കാലങ്ങളായി എൻ എച്ച് എസിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും നിരാശയാണ് ഫലം.
ഐ പി പി ആർ അസോസിയേറ്റ് ഡയറക്ടർ ഹാരി ക്വിൽറ്റർ പിന്നർ പറയുന്നു ” കൊറോണ മഹാമാരി, വിദ്യാർത്ഥികളിൽ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വർധിപ്പിച്ചിട്ടുണ്ട്.മിക്ക സ്കൂളുകൾക്കും വിദ്യാർഥികൾ ആവശ്യപെടുന്ന രീതിയിലുള്ള സഹായങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. കൗൺസിലിംഗ് പോലെ വളരെ താഴെ തട്ടിലുള്ള സേവനങ്ങൾ എങ്കിലും ലഭ്യമാക്കേണ്ടതാണ്. ഇല്ലെങ്കിൽ വിദ്യാഭ്യാസമേഖലയെ അത് കാര്യമായി ബാധിക്കും. വിദ്യാർത്ഥികൾക്ക് ഉപകാരമുള്ള ചില പദ്ധതികൾ ഗവൺമെന്റ് നടപ്പാക്കുന്നുണ്ട്, അതോടൊപ്പം മാനസികാരോഗ്യത്തിനും പ്രഥമമായ പരിഗണന നൽകേണ്ടതുണ്ട്.
സ്വന്തം ലേഖകൻ
യു കെ :- ഹാരി രാജകുമാരൻ യുകെയിലേയ്ക്ക് മടങ്ങി വരുന്നതായി റിപ്പോർട്ടുകൾ. എന്നാൽ യുഎസ് രാഷ്ട്രീയത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളിൽ എലിസബത്ത് രാജ്ഞിക്ക് അതൃപ്തി ഉള്ളതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ കൂടെ ഭാര്യ മേഗനും തിരികെ വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ വസതിയായ ഫ്രോഗ്‌മോർ കോട്ടേജിലെ സ്റ്റാഫുകൾക്ക് അദ്ദേഹത്തെ സ്വീകരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ ലഭിച്ചതായാണ് അഭ്യൂഹങ്ങൾ. നിലവിലെ അഭിപ്രായപ്രകടനങ്ങൾ വഴി, വളരെയധികം ബന്ധങ്ങൾ അദ്ദേഹം ഇല്ലാതാക്കി എന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. തിരികെ എത്തുമ്പോൾ സെൽഫ് ഐസൊലേഷൻ അത്യാവശ്യമാണെങ്കിലും, അടിയന്തര ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഹാരി രാജകുമാരന്റെ ഭാര്യയും നടിയുമായ മേഗന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഒരു റിപ്പോർട്ടുകളും ഇതുവരെ വന്നിട്ടില്ല. അവർ ഇങ്ങനെ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല എന്നാണ് പൊതുവെയുള്ള ധാരണ. രാജകുടുംബത്തിൻെറ കെട്ടുപാടുകളിൽ നിന്നുകൊണ്ട്, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാൻ മേഗന് സാധിക്കില്ല. നിലവിൽ ഇരുവർക്കെതിരെ ശക്തമായ എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
ഇതുവരെയും രാജകുടുംബാംഗങ്ങൾ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും നിഷ് പക്ഷമായ നിലപാടുകളാണ് എടുത്തിരുന്നത്. ആദ്യമായാണ് രാജകുമാരനും ഭാര്യയും രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരു തുറന്ന നിലപാട് സ്വീകരിച്ചത്. ഇരുവർക്കും തിരികെ ഔദ്യോഗിക ചുമതലകൾ നൽകരുതെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.
ഡോ. ഐഷ വി
തിണ്ണയിലിരുന്ന് എള്ളു നുള്ളുന്നതിനിടയിൽ ലക്ഷ് മി അച്ഛമ്മ പറഞ്ഞു തുടങ്ങി. ഒന്നാമാണ്ടിലാണ് (AD 1901) ആലുവിളയിലെ കാരണവർ നാലുകെട്ട് പണിയുന്നത്. ആലുവിളയിൽ കൊച്ചു പത്മനാഭന്റെ സഹോദരി നീലമ്മയ്ക്ക് മൂന്നാമത്തെ പെൺകുട്ടിയായ ലക്ഷ്മി പിറന്നപ്പോൾ ജാതകമെഴുതാൻ വന്ന ജ്യോത്സ്യൻ പറഞ്ഞത്രേ , ജാതകിയുടെ ജനനം മൂലം മാതുലന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. പുതിയ വീട് പണിയും. അങ്ങനെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ് മീ ദേവിയുടെ പേര് കുട്ടിയ്ക്കിട്ടു. കുട്ടിയുടെ ജാതകം പോലെ തന്നെ കാരണവർ നാലു കെട്ട് പണിതു. അതുവരെ കാരണവർ താമസിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന പഴയ കാഞ്ഞിരത്തും വിള തറവാട്ടിലായിരുന്നു. ആലുവിളയിൽ കൊച്ചു പത്മ നാഭൻ എന്ന കാരണവരുടെ കാരണവരായ ശ്രീ വല്യ പത്മനാഭനായിരുന്നു ആ തറവാട്ടു കാരണവർ. തന്റെ കാരണവരായ ശ്രീ കൊച്ചു പത്മനാഭനെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു ലക്ഷ് മി അച് ഛാമ്മയ്ക്ക് . നാലുകെട്ടിന്റെ വീതിയുള്ള തിണ്ണ കടന്നാൽ എത്തുന്ന പൂമുഖത്തെ ചാരു കസേരയിൽ കാരണവർ കിടക്കും. ആ കിടപ്പിൽ വയലിലെ കാഴ്ച കളും ഉദയ സൂര്യന്റെ പൊൻ വെളിച്ചവുമൊക്കെ കാരണവർക്ക് ദൃശ്യമാണ്. ആ പ്രദേശവാസിയല്ലാത്ത മറ്റാർക്കെങ്കിലും തൊഴിൽ വല്ലതും വേണമെങ്കിൽ അവർ കാരണവരുടെ ദൃഷ്ടിയിൽപെടത്തക്കവിധം തോട്ടു വരമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇതു കാണുമ്പോൾ അദ്ദേഹം പരിചാരകരോട് ആരാണയാൾ എന്നന്വേഷിക്കും ? ആവശ്യമറിയുമ്പോൾ ഇങ്ങോട്ട് വരാൻ പറയെടോ എന്ന് പരിചാരകനോട് പറയും. പരിചാരകൻ ഓടിപ്പോയി തോട്ടിനിക്കരെ നിന്ന് വന്നയാളെ വിളിക്കും. ഇതു കേൾക്കേണ്ട താമസം വന്നയാൾ കാരണവരുടെ മുറ്റത്ത് ഹാജർ. പിന്നെ കാര്യങ്ങൾ അന്വേഷിക്കും. എന്തെങ്കിലും പണി തന്നാൽ ചെയ്യാമെന്ന് പറയുമ്പോൾ കാരണവർ പരിചാരകനോട് പറയും. നീ ഇവനെയും കൂട്ടി വടക്കുവശത്തോട്ട് ചെന്ന് ഭക്ഷണം വല്ലതും വാങ്ങി കൊടുക്കാൻ . അങ്ങനെ പരിചാരകൻ അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കും . പിന്നെ അന്ന് ചെയ്യേണ്ട പണികളെ പറ്റിയും പറഞ്ഞു കൊടുക്കും. ഇതൊക്കെ പറയുമ്പോൾ ലക്ഷ് മി അച് ഛാമ്മയുടെ മുഖത്ത് അഭിമാനം തങ്ങി നിൽക്കും.
ചിലപ്പോൾ കാരണവരെ കാണാൻ ആളുകൾ വരുന്നത് സമീപത്തെവിടെയെങ്കിലും ഭൂമി പതിച്ചു കിട്ടാനുള്ള അനുമതി നേടാനായിരിയ്ക്കും. അതേ പറ്റി എന്റെ അച്ഛൻ പറഞ്ഞ് തന്നിട്ടുള്ളത് ഇങ്ങനെയാണ്. പഴയ മീനാട് വില്ലേജ് എന്നു പറയുന്നത് ഇന്നത്തെ പരവൂരിന്റെ ഭാഗങ്ങൾ, ഭൂതക്കുളം ,ചിറക്കര മീനാട് കല്ലുവാതുക്കൽ ചാത്തന്നൂർ എന്നീ സ്ഥലങ്ങൾ ചേർന്നതാണെന്ന്. അന്നത്തെ മീനാട് വില്ലേജിൽ ഭൂമി പതിച്ചു നൽകാനുള്ള കൺസന്റ് നൽകാൻ മൂന്ന് പേർക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഭൂതക്കുളത്ത് തന്ത്രി, രണ്ട് പോളച്ചിറ പത്മനാഭൻ മൂന്ന് ആലുവിളയിൽ കൊച്ചു പത്മനാഭൻ . (ഇതിൽ പോളച്ചിറ പത്മനാഭന്റെ മകനാണ് പ്രമുഖ ഫയൽമാനായിരുന്ന പോളച്ചിറ രാമകൃഷ്ണൻ.) ഭൂമി വേണ്ടവൻ ആവശ്യപ്പെടുന്ന ദിക്കിൽ മറ്റ് വിഷയങ്ങളൊന്നുമില്ലെങ്കിൽ ഭൂമി പതിച്ചു കൊടുക്കാനുള്ള അനുമതി നൽകും
ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ ഭക്ഷണം കഴിച്ച് പരിചാരകനോട് കുതിരവണ്ടി തയ്യാറാക്കി നിൽക്കാൻ ആവശ്യപ്പെടും. പരിചാരകർ തയ്യാർ. നാലുകെട്ടു മുതൽ അമ്മാരത്തു മുക്കു വരെയും ഉളിയനാടു വരെയും ഇന്നു കാണുന്ന റോഡുകൾ കാരണവരുടെ വണ്ടിത്തടങ്ങൾ ആയി രൂപപ്പെട്ടവയാണ്.
മറ്റൊരു കാര്യം. കാരണവരുടെ പ്രതാപം കാട്ടാനായി ലക്ഷ്മി അച്ഛാമ്മ പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ പതിനാറടിയന്തിരത്തിന്റെ കാര്യമായിരുന്നു. ആ ചടങ്ങിന് പ്രഥമൻ ഉണ്ടാക്കാനായി തിരുമിയ തേങ്ങയുടെ പീര തിന്ന് ചത്തുപോയ 28 കന്ന് കാലികളുടെ കാര്യം. ( പീരയിലൂടെ വന്ന ഫംഗസ് ബാധയാകാം അതിന് കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് -19 നെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ച തൊഴിലാളികൾക്കും സന്നദ്ധപ്രവർത്തകർക്കും രാജ്ഞിയുടെ ജന്മദിന ആഘോഷത്തിൽ ആദരവ്. രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്ന ജൂണിൽ ഈ പട്ടിക സാധാരണയായി പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ആദ്യ മാസങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച വ്യക്തികളെ ആദരിക്കുന്നതിനായി ഇത് മാറ്റിവച്ചിരുന്നു. ആരോഗ്യ മേഖലയിലെ നാനൂറ് പേരടക്കം 1500-ഓളം പേര്‍ ഇത്തവണത്തെ ക്യൂന്‍സ് ബര്‍ത്ത്‌ഡേ ഓണേഴ് സ് ലിസ്റ്റ് 2020ല്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കാരായ ഡോക്ടര്‍മാരും നഴ്‌സുമാരും, ഫാര്‍മസിസ്റ്റുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി സമയത്തെ പ്രവർത്തനങ്ങൾക്ക് ഫുട്ബോൾ താരം മാർക്കസ് റാഷ്‌ഫോർഡ്, ഫിറ്റ്നസ് കോച്ച് ജോ വിക് സ് എന്നിവരെയും ആദരിക്കും. ടിവി അവതാരകൻ ലോറൻ കെല്ലിയും ബ്രോഡ് കാസ്റ്റർ പ്രൊഫ. ബ്രയാൻ കോക് സും സിബിഇകളായി. “കോവിഡ് ഹീറോസിന്റെ കഠിനാധ്വാനവും അർപ്പണബോധവും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. എംബിഇ നൽകിയതിൽ അഭിമാനമുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ് പറഞ്ഞു. “നല്ല കാര്യങ്ങൾ ചെയ്യാൻ ഇത് കൂടുതൽ ആളുകളെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” റാഷ്‌ഫോർഡ് കൂട്ടിച്ചേർത്തു.
1,495 പേർ ഉൾപ്പെടുന്ന പട്ടികയിൽ 14 % ആളുകൾ ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകരാണ്. രാജ്യത്ത് കോവിഡ് രൂക്ഷമായ ആദ്യ ഘട്ടത്തിൽ മലയാളികൾ അടക്കമുള്ള ഡോക്ടർമാരും നേഴ്സുമാരും പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു. വൈറസിനോട് പോരാടി ജീവൻ നഷ്ടപെട്ട നേഴ്സുമാരും അനേകരാണ്. കൊറോണ വൈറസ് ദുരിതാശ്വാസത്തിനായി 420,000 പൗണ്ടിലധികം സമാഹരിച്ച ഡാബിറുൽ ഇസ്ലാം ചൗധരി, ഒബിഇ ആയി മാറിയതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. ക്യാപ്റ്റൻ ടോം മൂർ തനിക്ക് പ്രചോദനമായെന്ന് 100 വയസുകാരനായ ചൗധരി പറഞ്ഞു. എൻഎച്ച്‌എസ് തൊഴിലാളികൾക്കും മറ്റാളുകൾക്കും സൗജന്യ ഭക്ഷണം നൽകിയ ഗ്ലാസ്‌ഗോ റെസ്റ്റോറന്റ് ഉടമ ഡേവിഡ് മാഗ്വെയർ (62) ഇത് ഒരു ടീം വർക്ക് ആണെന്നും എംബിഇ ആയതിൽ താൻ സന്തുഷ്ടനാണെന്നും പറഞ്ഞു.
30 വയസ്സിന് താഴെയുള്ള 11% സ്വീകർത്താക്കളുള്ള പട്ടിക ഇതാദ്യമാണ്. 16 വയസുള്ള തിയോഡോർ റൈഡ് ഏറ്റവും പ്രായം കുറഞ്ഞയാളാണെന്ന് കാബിനറ്റ് ഓഫീസ് അറിയിച്ചു. അതേസമയം സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിയിൽ അംഗങ്ങളായ ആറ് പേരെയും ഇത്തവണ ആദരിക്കുന്നുണ്ട്. പ്രൊഫസർ ജൂലിയ ഗോഗ്, പ്രൊഫ. എബ്രഹാം മെഡ്‌ലി, പ്രൊഫ. കാത്ത് നോക്ക് സ്, പ്രൊഫ. ലൂസി യാർഡ്‌ലി, പ്രൊഫ. കാലം സെമ്പിൾ, ഡോ. ജെയിംസ് റൂബിൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ 740 സ്ത്രീകൾ ഉൾപ്പെടുന്നു. 13% ആളുകൾ ബ്ലാക്ക്, ഏഷ്യൻ, ന്യൂനപക്ഷ വംശീയ (BAME) പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇത്തവണത്തെ ഓണേഴ് സ് ലിസ്റ്റ് എക്കാലത്തെയും വൈവിധ്യമാർന്ന ഒന്നായതായി വിലയിരുത്തപ്പെടുന്നു.
ജോജി തോമസ്
ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ രൂപത സ്ഥാപിതമായിട്ട് ഇന്ന് നാലു വർഷങ്ങൾ പൂർത്തിയാകുകയാണ്. സഭയുടെ പ്രവർത്തനങ്ങൾ ഔപചാരികമായി തുടക്കമിട്ടതും , ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ബിഷപ്പായി മാർ . ജോസഫ് സ്രാമ്പിക്കൽ സ്ഥാനമേറ്റതും 2016 ഒക്ടോബർ ഒമ്പതിനായിരുന്നു. നാലു വർഷങ്ങൾ പൂർത്തിയാക്കി അഞ്ചാം വർഷത്തിലേയ്ക്ക് രൂപതയുടെ പ്രവർത്തനങ്ങൾ കടക്കുമ്പോൾ പ്രവർത്തന മികവിലൂടെ വിശ്വാസി കളിലേയ്ക്കും, ജന സമൂഹങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രൂപതയെ നയിക്കുന്നവരും, സഭാ അധികൃതരും . വ്യക്തമായ ആസൂത്രണവും , വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന പദ്ധതികളിലൂടെയും ചലനാത്മകമായ സഭയെന്ന പ്രതീതി ജനിപ്പിക്കുവാൻ കഴിഞ്ഞ നാലു വർഷങ്ങളിലൂടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആസൂത്രണ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലിവിഗ് സ്റ്റോൺ എന്ന പേരിൽ അറിയപ്പെടുന്ന അഞ്ച് വർഷത്തേയ്ക്കുള്ള പദ്ധതി. കുട്ടികളിൽ ആരംഭിച്ച്, യുവതി യുവാക്കളിലൂടെ വളർന്ന് ദമ്പതി വർഷത്തിലെത്തി നിൽക്കുന്ന ആസൂത്രണത്തിന്റെ വരും വർഷങ്ങളിലേ ഊന്നൽ കുടുംബ കൂട്ടായ്മയും , ഇടവകളുമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ റീജനൽ , നാഷണൽ ലെവലിൽ സംഘടിപ്പിച്ച ബൈബിൾ കലോത്സവം ജന പങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായിരുന്നു. മൂന്നുവർഷംകൊണ്ട് യൂറോപ്പിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള കലാ മേളയായി ബൈബിൾ കലോത്സവത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചത് നിസ്സാരകാര്യമല്ല . ടോട്ടാ പുൽക്കറ എന്ന പേരിൽ നടന്ന വിമൻ ഫോറം അംഗങ്ങളുടെ മഹാസംഗമവും എണ്ണപ്പെട്ട നേട്ടങ്ങളിലൊന്നാണ്. റീജനൽ തലത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ, വാൻസിംഹാമിലേയ്ക്കുള്ള രൂപതയുടെ ഔദ്യോഗിക തീർത്ഥാടനത്തിലെ ജനപങ്കാളിത്തം, എൺപതോളം മിഷനുകളിലും വിവിധ കുർബാന കേന്ദ്രങ്ങളിലും സജീവമായി നടക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ യു.കെയിൽ ബാലാരിഷ്ടതകൾ പിന്നിട്ട് ശക്തമായി മുന്നോട്ട് കുതിക്കുകയാണെന്നതിൻറെ തെളിവുകളാണ് . രൂപതാ ആസ്ഥാനവും, പാസ്റ്റർ സെൻററും മറ്റും ഭരണപരമായ സൗകര്യത്തിന് , ബർമിംഗ്ഹാമിലേയ്ക്ക് മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രൂപതാ അധ്യക്ഷൻ മാർ .ജോസഫ് സ്രാമ്പിക്കൽ ഇതിനോടകം ബർമിംഗ്ഹാം ആസ്ഥാനമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മലയാളികൾ വളരെയധികം കുടിയേറിയിരിക്കുന്ന ബ്രിട്ടൻ്റെ മധ്യമേഖലയിലെ സഭയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. രൂപതാധ്യക്ഷൻ്റെ ആത്മീയമായ തീഷ്ണതയും, പ്രാർത്ഥനാനിർഭരമായ ജീവിതവും വിശ്വാസികളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ദൈനംദിന പ്രാർത്ഥനകളിലും, ബൈബിൾ കൺവെൻഷനുകളിലുമെല്ലാം വിശ്വാസികൾക്ക് പ്രചോദനമായി രൂപതാ അദ്ധ്യക്ഷൻ്റെ സാന്നിധ്യമുണ്ട്. രൂപത സ്ഥാപിതമായി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മാർ . ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെമ്പാടും സഞ്ചരിച്ച് വിശ്വാസികളെ നേരിൽ കണ്ടിരുന്നു.
കോവിഡ് മഹാമാരിയിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ അതിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ എത്രമാത്രം ഫലപ്രദമായി വിനിയോഗിക്കാം എന്നതിൻറെ നേർക്കാഴ്ചയാണ് കോവിഡ് കാലത്തെ സീറോ മലബാർ സഭയുടെ ബ്രിട്ടണിലേ പ്രവർത്തനങ്ങൾ. മാർ. ജോസഫ് സ്രാമ്പിക്കലിനു കീഴിൽ രൂപതയ്ക്ക് നേതൃത്വം നൽകുന്ന വികാരി ജനറാളുമാരുടെയും മറ്റും യുവത്വം രൂപതയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലത പകരാൻ കാരണമായിട്ടുണ്ട് .
ഇങ്ങനെയൊക്കെയാണെങ്കിലും ബ്രിട്ടണിലെ സീറോ മലബാർ സഭ വരുംകാലങ്ങളിൽ നേരിടേണ്ട വെല്ലുവിളികൾ നിരവധിയാണ്. രൂപതയുടെ ഭൂമിശാസ്ത്രപരമായ വലിപ്പം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. രൂപതയിലെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ പരിമിതമാണ്. ലീഡ് സ് , ലിവർപൂൾ,ബർമിംഗ്ഹാമ് , പ്രിസ്റ്റൺ തുടങ്ങി വളരെ കുറച്ച് സ്ഥലങ്ങളിലേ സഭയ്ക്ക് സ്വന്തമായി ദേവാലയങ്ങൾ ഉള്ളൂ. വൈദികരുടെ എണ്ണത്തിലുള്ള കുറവ് സഭയുടെ ആത്മീയ മേഖലയിലുള്ള പ്രവർത്തനങ്ങളിൽ നിഴലിക്കുന്നുണ്ട് . ബ്രിട്ടനിൽ നിന്നു തന്നെ അജപാലകരുടെ കാര്യത്തിൽ ധാരാളം ദൈവവിളി ഭാവിയിൽ ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് രൂപതാ അധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ പ്രകടിപ്പിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള വെല്ലുവിളികളെ വിശ്വാസികളുടെയും രൂപതാ അധികൃതരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നേരിടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടനിലെ സീറോ മലബാർ സഭ.