ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ക്രോയ്‌ഡൺ കസ്റ്റഡി സെന്ററിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ആയുധം നിർമ്മിച്ച കുറ്റത്തിന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്ന പ്രതി പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയായിരുന്നു. അതിന് ശേഷം പ്രതി സ്വയം വെടിവയ്ക്കുകയുണ്ടായി. ഇന്നലെ രാത്രി 2: 15ഓടെയാണ് സംഭവം നടന്നത്. തന്റെ വിരമിക്കലിന് ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. കസ്റ്റഡി സെന്ററിൽ വച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരണം സംഭവിക്കുകയായിരുന്നു. സഹപ്രവർത്തകന്റെ നിര്യാണത്തിൽ വളരെയധികം സങ്കടമുണ്ടെന്ന് മെറ്റ് പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസനും അനുശോചനം അറിയിക്കുകയുണ്ടായി. ജനങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥരോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും കസ്റ്റഡി സെന്ററിൽ പുഷ് പാർച്ചന നടത്തി. ആയുധം കൈവശം വച്ചു പ്രതി എങ്ങനെയാണ് കസ്‌റ്റഡി സെന്ററിൽ കടന്നതെന്ന് വ്യക്തമല്ല. സംഭവത്തിൻെറ പൂർണ്ണവിവരങ്ങൾ ലഭ്യമല്ലെന്ന് മുൻ മെറ്റ് പോലീസ് സൂപ്രണ്ട് ലെറോയ് ലോഗൻ പറഞ്ഞു. ക്രോയിഡോണിലെ ഈ ഭയാനകമായ സംഭവം പോലീസ് സേനയെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. സമീപ പ്രദേശത്ത് ഒരു കട നടത്തുന്ന വ്യക്തി രാത്രി 2:30 ഓടെ സൈറണുകളുടെ ശബ്ദം കേട്ട് ഉയർന്നുവെന്ന് വെളിപ്പെടുത്തി. കൊല്ലപ്പെട്ടത് ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോൾ സങ്കടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട വാർത്ത തീർത്തും നിരാശകരമാണെന്ന് മെറ്റ് പോലീസ് ഫെഡറേഷൻ ചെയർമാൻ കെൻ മാർഷ് പറഞ്ഞു. ലണ്ടനിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നതായി മാർഷ് കൂട്ടിച്ചേർത്തു. സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക് ടിലേക്ക് (ഐഒപിസി) കേസ് റഫർ ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കൊറോണ വൈറസിനെ തുരത്താനുള്ള ഒരു വാക് സിനായി തീവ്രശ്രമത്തിലാണ്. എന്നാൽ ഇതുവരെയും ഫലപ്രദമായ വാക് സിൻ ലഭിച്ചിട്ടില്ല. ലോകത്തിൽ ആദ്യമായി കൊറോണ വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ എത്തുകയാണ്. വാക് സിൻ പരീക്ഷണത്തിനായി മുമ്പോട്ട് വരുന്ന നിരവധി സന്നദ്ധപ്രവർത്തകർ മനഃപൂർവം രോഗബാധിതരാകും. ലണ്ടനിലാവും ഈ പരീക്ഷണങ്ങൾ നടക്കുക. ഇത്തരം ‘ഹ്യൂമൻ ചലഞ്ച് സ്റ്റഡി’യിലൂടെ വാക്സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയാണെന്ന് യുകെ സർക്കാർ അറിയിച്ചു. എന്നാൽ ഇതുവരെയും കരാറുകളൊന്നും ഒപ്പിട്ടിട്ടില്ല. രോഗത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാനും മികച്ച വാക് സിൻ ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫ. പീറ്റർ ഹോർബി പറഞ്ഞു. പൂർണ്ണ ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് അപകടസാധ്യത കുറവായിരിക്കും. അതിനാൽ തന്നെ പരീക്ഷണത്തിനായി അവരാണ് മുമ്പോട്ട് എത്തുക.
ജനുവരിയിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നതാണ് പ്രാഥമിക വിവരങ്ങൾ. പരീക്ഷണത്തിന് സന്നദ്ധരായി എത്തുന്നവരിൽ ആദ്യം കൊറോണ വൈറസ് കുത്തിവയ്‌ക്കും. പിന്നീടാണ് അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നത്. കൊറോണ വൈറസ് വാക്‌സിനുകളുടെ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ ഇത് സഹായിക്കും. സർക്കാർ ധനസഹായത്തോടെയാണ് പഠനം നടക്കുക. ഇൻഫ്ലുവൻസ, കോളറ, ടൈഫോയ് ഡ് എന്നിവയ്ക്കുള്ള വാക് സിനുകൾ പരീക്ഷിക്കാൻ ഇത്തരം ചലഞ്ച് ട്രയലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഓരോ സാഹചര്യത്തിലും സന്നദ്ധപ്രവർത്തകർ രോഗബാധിതരാകുന്നത് തടയാൻ ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നു. കൊറോണ വൈറസ് അപകടകരമാണെങ്കിലും വെല്ലുവിളി ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
പരീക്ഷണത്തിനായി ഏത് വാക് സിൻ ആണ് ഉപയോഗിക്കുന്നതെന്ന കാര്യം വ്യക്തമല്ല. എന്നാൽ അസ്ട്രാസെനെക്കയും സനോഫിയും ഈ പരീക്ഷണത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു. കൊറോണ വൈറസ് വാക് സിൻ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ലോകമെമ്പാടും അതിവേഗം നടന്നുവരികയാണ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിലവിൽ 36 വാക്സിനുകൾ ഉണ്ട്. ഒരെണ്ണം ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരീക്ഷണത്തിന്റെ വിപുലമായ ഘട്ടത്തിലാണിത്. വിജയകരമായ ഒരു വാക് സിൻ, സാമൂഹ്യ – ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാകുന്നതിൽ മുഖ്യ പങ്കു വഹിക്കുമെന്നിരിക്കെ ലോകജനത അതിനായുള്ള കാത്തിരിപ്പിലാണ്.
സ്വന്തം ലേഖകൻ
യു കെ :- രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ഹാരി രാജകുമാരനും, ഭാര്യ മേഗനും നടത്തിയ അവസാന ആഫ്രിക്കൻ യാത്രയ്ക്ക് ചെലവായത് 250, 000 പൗണ്ട് എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. രാജകുടുംബം കഴിഞ്ഞ വർഷം നടത്തിയ ഏറ്റവും ചിലവേറിയ യാത്രയും ഇതുതന്നെയാണ്. സൗത്ത് ആഫ്രിക്ക, ബോട്സ്വാന, അംഗോള, മലാവി എന്നിവിടങ്ങളിലേക്ക് ആയിരുന്നു ഇരുവരും യാത്ര നടത്തിയത്. എന്നാൽ അതിനു ശേഷം ഇരുവരും രാജകുടുംബത്തിന് നേരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. തനിക്ക് ഒരു തരത്തിലുള്ള കരുതലും നൽകാത്ത ഒരു കുടുംബം എന്ന പ്രതികരണമാണ് മേഗന്റെ ഭാഗത്തുനിന്നും രാജകുടുംബത്തെ സംബന്ധിച്ച് ഉണ്ടായത്.
പിന്നീട് ഇരുവരും രാജകുടുംബത്തിലെ തങ്ങളുടെ പദവിയിൽ നിന്നും പിന്മാറിയിരുന്നു. നെറ്റ്ഫ് ളിക്സുമായി പിന്നീട് കരാറിലേർപ്പെട്ട ഇരുവരും ഇപ്പോൾ യുഎസിൽ ആണ് താമസിക്കുന്നത്. യാത്രയിലുടനീളം ഇരുവർക്കുമുള്ള ഫ്ലൈറ്റുകൾക്കും, പ്രൈവറ്റ് ജെറ്റുകൾക്കും ആയി 245, 643 പൗണ്ട് ചിലവായതായി ഔദ്യോഗിക കണക്കുകൾ രേഖപ്പെടുത്തുന്നു. എന്നാൽ ഈ യാത്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആണെന്നും, ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആണ് ഇരുവരും സൗത്താഫ്രിക്കയിൽ പോയതെന്നും രാജ കുടുംബത്തോട് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇരുവരുടെയും യാത്രയുടെ മുഴുവൻ ചിലവുകളും ഗവൺമെന്റ് ആണ് വഹിച്ചത്.
നോർത്തേൺ അയർലൻഡിലെ ഗോൾഫ് ക്ലബ്ബിലേക്ക് തന്റെ പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് യാത്ര ചെയ്ത ആൻഡ്രൂ രാജകുമാരനെ സംബന്ധിച്ച് ഇപ്പോൾ വിവാദങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ പുറത്തുവിട്ടിരിക്കുന്ന കണക്കുകളൊന്നും തന്നെ ശരിയായ കണക്കുകൾ അല്ലെന്ന ആരോപണങ്ങളും ഉണ്ട്. ഹോസ് പിറ്റലുകളിലും മറ്റും ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ പണം ഇല്ലാതിരിക്കെ, രാജകുടുംബാംഗങ്ങൾ നടത്തുന്ന ഈ ധൂർത്തിനെ സംബന്ധിച്ച് പരക്കെ ആക്ഷേപമുണ്ട്.
സ്വന്തം ലേഖകൻ
സ്വയം മിശിഹാ എന്ന് വിശേഷിപ്പിച്ചിരുന്ന മുൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വർഷങ്ങളായി പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. സൈബീരിയയിൽ പെട്ടെന്ന് എത്തിപ്പെടാനാവാത്ത സ്ഥലത്ത് ആശ്രമം സ്ഥാപിച്ച കഴിയുകയായിരുന്ന 59 കാരനായ സെർജൽ ടോറോപിനെ റഷ്യൻ രഹസ്യ കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. നാല് ഹെലികോപ്റ്ററുകളും ഒരു ഡസനോളം വരുന്ന ട്രൂപ്പുമാണ് വ്യാജ മിശിഹായെ കുടുക്കാനുള്ള ദൗത്യത്തിൽ ഉണ്ടായിരുന്നത്. മോസ്കോയിൽ നിന്ന് 2600 മൈൽ അകലെയുള്ള പെട്രോപാവലോവ്ക്ക എന്ന ചെറുഗ്രാമത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊതുവേ യേശുദേവൻ ധരിക്കുന്നതുപോലെയുള്ള ഒഴുകിയിറങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള ഇയാളുടെ വേഷം അറസ്റ്റിലാകുമ്പോൾ ട്രാക്ക് സ്യൂട്ടായിരുന്നു. വിസാരിയൺ എന്ന പേരിൽ ആണ് ഇയാൾ അറിയപ്പെട്ടിരുന്നത്. അയ്യായിരത്തോളം വരുന്ന വിശ്വാസികളെ മുതലെടുത്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഇരുന്നൂറോളം പേർ ഇയാൾക്കൊപ്പം ആണ് താമസം. ഇയാളുടെ നിയമങ്ങൾ പിന്തുടർന്ന് ജീവിച്ചിരുന്ന ആൾക്കാരെ സൈക്കോളജിക്കൽ വയലൻസ് ഉപയോഗിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് അടിമകളാക്കുന്നു എന്ന കേസും നിലവിലുണ്ട്.
ക്രിസ്ത്യൻ ചർച്ച് നിയമങ്ങളിൽ തനിക്ക് ഉതകുംവിധം ഉള്ള മാറ്റങ്ങൾ വരുത്തിയാണ് വ്യാജ മിശിഹാ ഭക്തർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. യേശുവിനെ പോലെ വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാളെ ദർശിക്കാനായി വളരെയധികം ഭക്തരാണ് കാത്തുനിന്നിരുന്നതെന്ന് 2009ൽ ചടങ്ങുകൾ സന്ദർശിക്കാൻ ഇടയായ ഫ്രഞ്ച് മാധ്യമപ്രവർത്തക വെളിപ്പെടുത്തി.
” വിവാഹപ്രായം എത്തുന്ന പെൺകുട്ടികളെ നല്ല കുടുംബിനികൾ ആക്കാനുള്ള ട്രെയിനിങ് സ് കൂൾ ഇയാൾ നടത്തിവരുന്നുണ്ട്. ആറു കുട്ടികളുടെ പിതാവായ ഇയാൾ കുടുംബാസൂത്രണത്തെ ശക്തമായി എതിർത്തിരുന്നു. ഒരു വ്യക്തിക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ആവാം എന്ന് വാദിച്ച ഇയാൾ കുട്ടികൾ സമൂഹത്തിന്റെ ആവശ്യമാണെന്നും അതിനാൽ ജനസംഖ്യാ നിയന്ത്രണത്തിന് മാർഗ്ഗങ്ങൾ നോക്കരുതെന്നും പിന്തുടരുന്നവരോട് ആവശ്യപ്പെട്ടിരുന്നു. മറ്റു സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന ഇയാളെ ആദ്യഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന്, ഇയാളുടെ തന്നെ ചിത്രങ്ങൾക്ക് മോഡലായ 19കാരിയെ വിവാഹം കഴിച്ചു.
ഒരു നിർമ്മാണ തൊഴിലാളിയുടെ മകൻ ആയിരുന്ന ഇയാൾ ട്രാഫിക് പോലീസ് ആയി സേവനമനുഷ് ഠിച്ചു കൊണ്ടിരിക്കെ കുറ്റവാളികളെ ശിക്ഷിക്കരുത്, അവർക്ക് മാപ്പ് നൽകണം തുടങ്ങിയ വിചിത്രമായ വാദഗതികൾ ഉന്നയിച്ചതിനെ തുടർന്നാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഒരു വർഷത്തിനുശേഷമാണ്, ദിവ്യദർശനം ലഭിച്ചതായി പൊതുജനമധ്യത്തിൽ ഇയാൾ അവകാശപ്പെട്ടു തുടങ്ങിയത്.
യേശു നമ്മളെ വളരെ അടുത്തുനിന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നു, കന്യാമറിയം ആണ് റഷ്യയെ കാത്തു പരിപാലിക്കുന്നത് തുടങ്ങിയ വാദഗതികൾ പിന്നീട് ലാസ്റ്റ് ടെസ്റ്റമെന്റ് തിരുത്തി എഴുതുന്നതിലേക്ക് പുരോഗമിക്കുകയായിരുന്നു. 1991 ൽ സ്വർഗ്ഗസ്ഥനായ ദൈവമാണ് എന്നെ അയച്ചത് എന്ന വാദവുമായി ഇയാൾ തെരുവിൽ പ്രത്യക്ഷപ്പെട്ടു. റഷ്യയിലെ ധാരാളം പ്രമുഖ വ്യക്തികൾ ഇയാളെ പിന്തുടർന്നു.
സൈബീരിയയിലെ ചെറു ഗ്രാമത്തിലേക്ക് താവളം മാറ്റിയപ്പോൾ ശാസ്ത്രജ്ഞന്മാർ , ഡോക്ടർമാർ, നിയമജ്ഞർ, സംഗീതജ്ഞർ തുടങ്ങി സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഒരു കൂട്ടം ആളുകൾ അയാളെ പിന്തുടർന്നു. അനുയായികൾക്ക് താമസിക്കാൻ കൊടുംതണുപ്പിൽ കുടിൽകെട്ടി കൊടുത്തപ്പോൾ, ഇയാൾ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്നുനില വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ അറിയപ്പെട്ടിരുന്ന നേതാക്കളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നു.
വിസാരിയൺ നിർമ്മിച്ച ഗ്രാമങ്ങളിൽ താമസിച്ചിരുന്നവർക്ക് കടുത്ത നിയമങ്ങൾ പാലിക്കേണ്ടതുണ്ടായിരുന്നു, എല്ലാവരോടും ദയ കാണിക്കണം എന്നതിൽ തുടങ്ങി ഏത് വാഷിംഗ് പൗഡർ ആണ് ഉപയോഗിക്കേണ്ടത് എന്നതുൾപ്പെടെയുള്ള വിചിത്രമായ നിർദേശങ്ങളാണ് അവർക്ക് ലഭിച്ചിരുന്നത്. മൈനസ് 50 ഡിഗ്രി സെൽഷ്യസ്, മരം കോച്ചുന്ന തണുപ്പിൽ പോലും ഇയാളെ സന്ദർശിക്കാൻ ആയിരക്കണക്കിന് ആൾക്കാരാണ് വന്നു കൊണ്ടിരുന്നത്. ആശ്രമത്തിൽ രോഗികൾ ആകുന്നവർക്ക് ഒരു വിധത്തിൽ ഉള്ള ചികിത്സയും നൽകിയിരുന്നില്ല. ഇയാളുടെ നിർദ്ദേശപ്രകാരം ആത്മഹത്യചെയ്ത വ്യക്തികളുടെ ആത്മഹത്യാ കുറിപ്പിന്റെ ചിത്രങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് കേസിൽ നിർണായക വഴിത്തിരിവായി.
ഡോക്ടർ എ. സി. രാജീവ് കുമാർ
എന്താകണം ആഹാരം ,എങ്ങനെ ആകണം, എത്രത്തോളം ,എപ്പോൾ ,എവിടെ വെച്ച്, എന്നൊക്കെ നിർദേശങ്ങൾ നൽകുന്ന ഒരു ശാസ്ത്രം നമുക്ക് സ്വന്തം ആയുള്ളപ്പോൾ ഇതര നിർദേശങ്ങൾ മാത്രം ആണ് അനുയോജ്യമായത് എന്ന് കരുതിയത് പൂർണമായും ശരിയല്ല എന്ന് സമകാലിക ആരോഗ്യ പ്രശ്നങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. വ്യത്യസ്തങ്ങളായ ആഹാര വസ്തുക്കൾ ,ധാന്യങ്ങൾ ,പയർ വർഗ്ഗങ്ങൾ, വള്ളിയിലുണ്ടാകുന്നവ ,ഇലക്കറികൾ പഴവർഗങ്ങൾ, ഉണക്കി ഉപയോഗിക്കുന്നവ, കിഴങ്ങ് വർഗ്ഗങ്ങൾ, മത്സ്യ മാംസങ്ങൾ എന്നിവയെ ആയുർവ്വേദം തരം തിരിച്ചു നിർദേശിക്കുന്നു. മാത്രമല്ല ഇവ ഒക്കെ ഏതെല്ലാം തരത്തിൽ ഉപയോഗിക്കാൻ ആവും എന്ന പാചക നിർദേശങ്ങളുമുണ്ട്. ഇവ മാത്രം പോരല്ലോ .എങ്ങനെ ആണ് ആഹാരം കഴിക്കേണ്ടത്, എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ക്ര്യത്യമായി നമുക്ക് പറഞ്ഞു തരുന്നു.
1.പാചകം ചെയ്ത് ആറി തണുത്തു പഴകാത്ത ആഹാരം കഴിക്കുക
2.അല്പം എങ്കിലും മയമുള്ള അയവുള്ള സ്നിഗ്ദ്ധത ഉള്ളവ ആകണം. വരണ്ട് ഉണങ്ങി വറത്തു പൊരിച്ചവ വേണ്ട
3.അവരവർക്ക് ആവശ്യം ഉള്ളത്ര അളവ് അറിഞ്ഞ് അത്രയും മാത്രം കഴിക്കുക
4.മുമ്പ് കഴിച്ച ആഹാരം ദഹിച്ച ശേഷം മാത്രം ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
5.പരസ് പരം വിരുദ്ധമായവ ഒരു ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
6.തീരെ സാവകാശവും ഏറെ വേഗത്തിലും ആഹാരം കഴിക്കരുത്
7.അവരവരവർക്ക് തൃപ്തിയുള്ള സ്ഥലം, ഇരിപ്പിടം, പത്രങ്ങൾ ആവണം ആഹാരത്തിന് ഉപയോഗിക്കേണ്ടത്
8. സംസാരിച്ചും ചിരിച്ചും തർക്കിച്ചും ആഹാരം കഴിക്കരുത്
9.കഴിക്കുന്നതിൽ ശ്രദ്ദിക്കുക. ആഹാരം കഴിക്കുമ്പോൾ വായന ,മൊബൈൽ ,ടി വി കാണുക എന്നിവ പാടില്ല
10.ഓരോരുത്തർക്കും ഓരോ തരം ആഹാര ശീലം ഉണ്ട്. അവരവർക്ക് അനുയോജ്യമായ ആഹാരം ആണ് കഴിക്കുന്നത് എന്ന് ഉറപ്പു വരുത്തുവാൻ കരുതൽ വേണം.
ഈ നിർദേശങ്ങൾ പാലിക്കുന്നത് രോഗമില്ലാത്ത ദീർഘായുസ്സ് നല് കാൻ ഇടയാക്കും എന്നതാണ് ആയുർവേദ നിർദേശം.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : എൻഎച്ച്‌എസിന്റെ കോവിഡ് -19 കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്പ് പുറത്തിറങ്ങി. വളരെക്കാലമായി കാത്തിരുന്ന ആപ്ലിക്കേഷൻ ഇന്നാണ് ഡൗൺലോഡിന് സജ്ജമായത്. കൊറോണ വൈറസ് രൂക്ഷമായ സമയത്ത് പുറത്തിറക്കാനാണ് ശ്രമിച്ചതെങ്കിലും അതിന് കഴിയാതെ നാല് മാസം വൈകിയാണ് ആപ്പ്, പൊതുജനങ്ങളിലേക്ക് എത്തുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുമെന്ന് അധികൃതർ കരുതുന്നു. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ദശലക്ഷകണക്കിന് ബ്രിട്ടീഷുകാരോട് മന്ത്രിമാർ ആവശ്യപ്പെട്ടു. പുതിയ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ഇംഗ്ലണ്ടിലും വെയിൽസിലുമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. സ്കോട് ലൻഡിലും നോർത്തേൺ അയർലൻഡിലും നേരത്തെ തന്നെ ആപ്ലിക്കേഷൻ എത്തിയിരുന്നു. രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ആപ്ലിക്കേഷൻ അതറിയിക്കുകയും സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ചുറ്റുമുള്ളവരെ നമ്മൾ സംരക്ഷിക്കുകയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ആപ്പ് പുറത്തിറക്കിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. ടെക് കമ്പനികൾ, അന്താരാഷ്ട്ര പങ്കാളികൾ, മെഡിക്കൽ വിദഗ് ധർ എന്നിവരുമായി ചേർന്നു പ്രവർത്തിച്ചാണ് ഇത് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ പലരും ഇത് അവഗണിക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. യുകെയെ സംബന്ധിച്ചിടത്തോളം ഒരു നിർണായക സമയത്താണ് ഇത് പുറത്തുവരുന്നത്. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം അതിശക്തമായികൊണ്ടിരിക്കുമ്പോൾ ഈ സാങ്കേതിക വിദ്യയിലൂടെ ഒരു പരിധി വരെ അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കും. 16 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരോട് തങ്ങളുടെ സ് മാർട്ട്ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ എൻ എച്ച് എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെക്ക് ഇൻ സ് കാനർ അലേർട്ട് സഹിതമാണ് ആപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നത്. കൂടുതൽ കോളേജുകളിലെയും സർവകലാശാലകളിലെയും പരമാവധി വിദ്യാർത്ഥികൾ ഇത് ഉപയോഗിക്കണമെന്ന് ആരോഗ്യ മേധാവികൾ ആഗ്രഹിക്കുന്നു. സ്‌കോട്ട്‌ലൻഡിന്റെ കോൺടാക്റ്റ്-ട്രെയ്‌സിംഗ് ആപ്ലിക്കേഷന് സമാനമായ ആപ്പ് ആണിതും. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ഉപയോഗിക്കുന്നവർക്ക് ആപ്പിൾ സ്റ്റോറിൽ നിന്നും ‘എൻഎച്ച്എസ് കോവിഡ് 19’ എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹെയർഡ്രെസ്സറുകൾ തുടങ്ങി ഉപയോക്താവ് സന്ദർശിച്ച മറ്റ് സ്ഥലങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു സ് കാനറാണ് ആപ്ലിക്കേഷന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഒന്ന്. പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങിയതോടെ പരിശോധന ആവശ്യപ്പെടുന്നവരുടെ എണ്ണവും വർധിക്കുമെന്ന ആശങ്കയുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത് 6,178 പുതിയ കേസുകൾ. നാല് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗവ്യാപനം ആണിത്. ഇതിന് മുമ്പ് മെയ് 1 ന് 6,201 കേസുകളും ഏപ്രിൽ 5 ന് 6,199 കേസുകളും സ്ഥിരീകരിച്ചിരുന്നു. പരിശോധന വർധിച്ചതിനെത്തുടർന്നാണ് കേസുകളും ഉയർന്നത്. എന്നാൽ ദിവസം കഴിയുന്തോറും രോഗം പടർന്നു പിടിക്കുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുകെയുടെ പോസിറ്റിവിറ്റി റേറ്റ് ഇപ്പോൾ 2.51 ശതമാനമാണ്. അണുബാധകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, ഏപ്രിൽ, മെയ് മാസങ്ങളിലെ വ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെ ഇപ്പോഴും വലിയ ദുരന്തത്തിലേക്ക് നീങ്ങിയിട്ടില്ല. ഒരു ദിവസം ഒരു ലക്ഷത്തിലധികം പുതിയ രോഗബാധിതർ ഉണ്ടെന്ന് ഇംപീരിയൽ കോളേജ് ഗവേഷകർ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 41,862 ആയി ഉയർന്നു. ആശുപത്രി പ്രവേശനവും വർദ്ധിച്ചുവരികയാണ്. ബുധനാഴ്ച 1,469 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഇത് 1,319 ആയിരുന്നു.
സ്കോട് ലൻഡിൽ ഇന്നലെ 486 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം വ്യക്തിഗത പെരുമാറ്റത്തെ പൂർണമായും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. “നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിലൂടെ ഒരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” അദ്ദേഹം അറിയിച്ചു.
സ്വന്തം ലേഖകൻ
യു കെ :- തനിക്കെതിരെ ഹാരി രാജകുമാരനും ഭാര്യ മേഗനും നടത്തിയ പ്രസ്താവനയ്ക്ക് പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. താൻ മേഗന്റെ ഒരു ആരാധകനല്ലെന്നു വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ ഹാരി രാജകുമാരന് ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഹാരി രാജകുമാരന് ഭാവിയിൽ ഭാഗ്യം ആവശ്യമായതിനാലാണ് താൻ അത്തരം ഒരു ആശംസ നൽകിയതെന്നും പ്രസിഡന്റ് പറഞ്ഞു. ട്രംപിന്റെ എതിരാളിയായിരിക്കുന്ന ജോ ബൈഡനെ പിന്തുണയ്ക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ആഴ്ച ഇരുവരും പുറത്തിറക്കിയിരുന്നു. ഇതേതുടർന്നാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്. കള്ളത്തരങ്ങൾ മാത്രം പ്രചരിപ്പിക്കുന്നവരെ പുറത്താക്കാൻ ഇരുവരും ആഹ്വാനം ചെയ്തിരുന്നു.
മൂല്യങ്ങൾ മുറുകെ പിടിക്കുന്നവരെ വേണം ജനങ്ങൾ അധികാരത്തിൽ തെരഞ്ഞെടുക്കേണ്ടത് എന്നും ഇരുവരും പുറത്തിറക്കിയ. വീഡിയോയിൽ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇത്തരത്തിലുള്ള പ്രസ്താവന ട്രംപിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നതാണ്. ഹാരി രാജകുമാരൻെറ വാക്കുകൾക്ക് പ്രസിഡന്റ് ഒരു തരത്തിലുള്ള വിലയും കൽപ്പിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ വക്താവ് ജയ്സൺ മില്ലർ പറഞ്ഞു. ഇരുവരും തങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ നടത്തിയ പ്രസ്താവന ട്രംപിനെതിരെ ആണ് എന്ന വിശ്വാസത്തിലാണ് ജനങ്ങൾ. യുഎസിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഹാരി രാജകുമാരൻ ഇടപെടേണ്ട ആവശ്യമില്ല എന്ന് മുൻ ലിബറൽ ഡെമോക്രാറ്റ് എംപി നോർമൻ ബേക്കർ വ്യക്തമാക്കി.
ഹാരി രാജകുമാരന്റെയും ഭാര്യയുടെയും പ്രസ്താവനയ്ക്ക് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഹാരി രാജകുമാരനും ഭാര്യയും അമേരിക്കൻ പൗരത്വം നേടുന്നതിനെ സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇരു മത്സരാർത്ഥികളെയും ഉദ്ദേശിച്ചല്ല ഇത്തരമൊരു പ്രസ്താവന രാജകുമാരനും ഭാര്യയും നടത്തിയതെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സ്വന്തം ലേഖകൻ
കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ മാസ്ക് ധരിക്കുകയും ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്തില്ലെങ്കിൽ ബ്രിട്ടീഷുകാർ വലിയ വില കൊടുക്കേണ്ടി വരുമെന്ന്, സ്പാനിഷ് ഡോക്ടർ മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് മാഡ്രിഡിലെ ഡോക്ടറായ മോറീനോ സാൻടിയാഗോ ബ്രിട്ടീഷുകാരെ താക്കീത് ചെയ്യുന്നത്. മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നത് പോലെയുള്ള ബുദ്ധിമുട്ടേറിയ കാര്യങ്ങൾ നമ്മൾ ഏതാനും ആഴ്ചകൾ കൂടി പാലിച്ചാൽ മതി, ഇത് ജീവിതകാലം മുഴുവനും വേണ്ടിയുള്ളതല്ല. പക്ഷെ ജീവൻ നിലനിർത്തണമെങ്കിൽ ഇവയൊക്കെ പാലിച്ചേ മതിയാവൂ. ഇല്ലെങ്കിൽ ജനങ്ങൾ കൊടുക്കേണ്ടിവരുന്ന പിഴ വളരെ വലുതായിരിക്കും. സ്പെയിനിൽ ഇപ്പോൾ അതിഗുരുതരമായ രണ്ടാംഘട്ട രോഗവ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സ്പെയിനിൽ ആറാഴ്ച്ച മുന്നേ തന്നെ രോഗവ്യാപന നിരക്ക് യുകെയെക്കാൾ കൂടുതലായിരുന്നു .
മാഡ്രിഡിലെ 27 ഓളം ജില്ലകൾ ഈ ആഴ്ച മുതൽ ലോക്ഡൗണിൽ ആണ്. അത്യാവശ്യമായി ജോലിക്ക് പോകേണ്ടവരോ ആരോഗ്യപരിരക്ഷ ലഭിക്കേണ്ടവരോ മാത്രമേ ഇപ്പോൾ പുറത്തിറങ്ങാൻ പാടുള്ളൂ. എന്നാൽ കാര്യങ്ങൾ നിരീക്ഷിക്കാനായി ഒരു ജില്ലയിൽ തങ്ങിയ ഡോക്ടർക്ക് നിരാശാജനകമായ അനുഭവമാണ് ഉണ്ടായത്. ജനങ്ങൾ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുന്നില്ല, എന്നു മാത്രമല്ല ഓരോ ചെക്ക് പോയെന്റിലും പോലീസിന് 10 മുതൽ 15 വരെ വാഹനങ്ങൾ മാത്രമേ പരിശോധിക്കാൻ കഴിയുന്നുള്ളൂ, ഇതു കണക്കിലെടുത്തുകൊണ്ട് അധികംപേരും നിയമലംഘനം നടത്തുകയാണ്. ഓരോ വ്യക്തിയും സ്വയം പോലീസുകാരായി പെരുമാറേണ്ട സമയമാണിത്. അദ്ദേഹം ഓർമ്മിപ്പിച്ചു.
ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ കടകൾ തുറന്നിട്ടുണ്ട്, ജനജീവിതം സാധാരണ ഗതിയിൽ തന്നെയാണ്. അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാഡ്രിഡിലെ തെക്കേ ജില്ലകളെയാണ് ലോക്ക്ഡൗൺ നിയമങ്ങൾ വളരെ മോശമായി ബാധിച്ചിട്ടുള്ളത്. സോഷ്യൽ ഡിവിഷനുകൾ ഉണ്ടാകുന്നത് മൂലം കൊറോണ ബാധിത പ്രദേശങ്ങളിൽ തന്നെ വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തൊഴിൽരഹിതരുടെ എണ്ണം വർദ്ധിച്ചതോടെ ഫുഡ് ബാങ്കുകൾ പ്രവർത്തനക്ഷമമായി. ജോലി ചെയ്യാനുള്ള യോഗ്യതയും ആരോഗ്യവുമുള്ള മിക്കവാറും യുവാക്കൾ പട്ടിണിയിലാണ്. തൊഴിൽ വാഗ്ദാനം ചെയ്യാൻ കഴിവുള്ളവർ ദയവായി അത് ചെയ്യണമെന്നും തങ്ങളുടെ ഭാവി അങ്ങേയറ്റം ഇരുളടഞ്ഞതാണെന്നും മാഡ്രിഡിലെ യുവാക്കൾ സമൂഹത്തോട് ആശയറ്റ് അപേക്ഷിക്കുകയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഒക്ടോബറിൽ ഫർലോ സ്‌കീം അവസാനിക്കുമെന്നിരിക്കെ പകരം എന്തു നടപടിയാണ് സർക്കാർ കൈകൊള്ളുന്നതെന്നറിയാൻ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്. സാലറി ടോപ് – അപ്പ് പോലെയുള്ള നടപടികൾ സ്വീകരിക്കാൻ ചാൻസലർ റിഷി സുനക് ഒരുങ്ങുന്നു. ഇതിനകം ഫ്രാൻസിലും ജർമ്മനിയിലും പ്രവർത്തിക്കുന്നതിന് സമാനമായ നടപടിയാണിത്. വലിയ തൊഴിൽ നഷ്ടം തടയാൻ വേഗത്തിൽ പ്രവർത്തിക്കണമെന്ന് ലേബർ, എസ്എൻപി എംപിമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. അനുയോജ്യമായ പരിഹാര നടപടിയ്ക്കായി സുനക് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തൊഴിലാളികളെ നിലനിർത്താൻ കമ്പനികൾ പാടുപെടുന്നതിനാൽ, പദ്ധതി അവസാനിക്കുമ്പോൾ തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് അവർ ഭയപ്പെടുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി, ഫർലോ സ്‌കീം നിർത്തലാക്കാനും പുനർവിചിന്തനം നടത്താനും ചൊവ്വാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്നവർ, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക്‌അവേകളിലും കോഫി ഷോപ്പുകളിലും ജോലി ചെയുന്നവർ തുടങ്ങിയർക്ക് ജോലികൾ നഷ്ടപെടുമെന്ന് ആശങ്കയുണ്ട്. ഫർലോ സ്‌കീം തുടർന്നാൽ അത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, നവംബർ മുതൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നത് തടയാൻ സർക്കാർ പിന്തുണ നൽകണമെന്ന് മറ്റുള്ളവർ വാദിക്കുന്നു. അടുത്ത വർഷം മുഴുവൻ ഫ്രാൻസും ജർമ്മനിയും തങ്ങളുടെ പിന്തുണാ പദ്ധതികൾ വിപുലീകരിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു.
തൊഴിലാളികളുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും അതിന്റെ ഫലമായി അവർക്ക് നഷ്ടമായ പണത്തിന്റെ ഒരു ശതമാനം സർക്കാർ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ജർമനിയുടെ കുർസാർബീറ്റ്. പകർച്ചവ്യാധിയുടെ സമയത്താണ് ഈ പദ്ധതി പരിഷ്കരിച്ചത്. “ഭാഗിക തൊഴിലില്ലായ്മ” അല്ലെങ്കിൽ “ഭാഗിക പ്രവർത്തനം” എന്നറിയപ്പെടുന്ന ഫ്രഞ്ച് പദ്ധതിയും ചാൻസലറുടെ പരിഗണനയിലുണ്ട്. മൂന്ന് വർഷം വരെ ജീവനക്കാരുടെ സമയം 40% വരെ കുറയ്ക്കാൻ സ്ഥാപനങ്ങളെ അനുവദിച്ചിരിക്കുന്നു. എങ്കിലും ജീവനക്കാർക്ക് അവരുടെ സാധാരണ ശമ്പളം ലഭിക്കും. ചെലവിന്റെ ഒരു ശതമാനം സർക്കാർ ആണ് നൽകുന്നത്. ജീവനക്കാർക്ക് അവരുടെ സാധാരണ സമയത്തിന്റെ 50% എങ്കിലും പ്രവർത്തിക്കാൻ കഴിയുമെങ്കിൽ സർക്കാരിൽ നിന്ന് വേതനം ലഭിക്കണമെന്ന് സിബിഐ നിർദേശിക്കുന്നു. കമ്പനിയും ട്രഷറിയും തമ്മിലാണ് ചെലവ് പങ്കിടുന്നത്. സബ്സിഡി ഒരു വർഷം വരെ നീണ്ടുനിൽക്കും. മേല്പറഞ്ഞ പദ്ധതികളിൽ യുകെ ഏത് സ്വീകരിക്കുമെന്ന് വരും ദിനങ്ങളിൽ അറിയാം. രൂക്ഷമായ തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.