Main News

സ്വന്തം ലേഖകൻ

ലാബ് ഡാൻസിംഗ് ക്ലബ്ബിൽ ‘വിലയേറിയ’ ഒരു രാത്രി ചെലവഴിച്ച വ്യാപാരിക്ക് 13000 പൗണ്ട് അക്കൗണ്ടിൽനിന്ന് നഷ്ടമായി. ഫിനാൻഷ്യൽ ഓംബുഡ്സ്മാന്റെ സഹായത്തോടെ തുക തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു, മിസ്റ്റർ പി എന്ന പേരിൽ അറിയപ്പെടുന്ന ചൂത് കളി വിദഗ്ധൻ. ക്ലബ്ബിലെ രാത്രി വൈകിയുള്ള ആഘോഷത്തിന് ശേഷം രാവിലെ ഉണരുമ്പോൾ 200 പൗണ്ടിന്റെ രണ്ട് നൃത്തങ്ങൾ വാങ്ങിയതായി മാത്രമേ മിസ്റ്റർ പിയ്ക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ ആറ് ട്രാൻസാക്ഷനുകളിലായി 12,921പൗണ്ട് പിൻവലിച്ചിരിക്കുന്നതായി കണ്ടു.

തനിക്ക് മദ്യവും മയക്കുമരുന്നും നൽകി ജീവനക്കാർ തന്റെ ബാങ്ക് വിവരങ്ങൾ ചോർത്തി എടുത്തതാണെന്നും, തന്റെ പണം തിരിച്ചുകിട്ടണമെന്നും മിസ്റ്റർ പി തന്റെ ബാങ്ക് ആയ ടി എസ് ബിയോട് ആവശ്യപ്പെട്ടു.

എന്നാൽ ബാങ്ക് ക്ലബ്ബിനെ വിഷയത്തിൽ സമീപിച്ചപ്പോൾ നടത്തിയ 6 പർച്ചേസുകളുടെ റെസിപ്റ്റ് ജീവനക്കാർ ഹാജരാക്കി. ഓംബുഡ്സ്മാൻ വിഷയം പോലീസിനെ അറിയിച്ചെങ്കിലും, സമാനമായ കഥകളുള്ള ചൂതുകളികാരെ ഇന്റർവ്യൂ ചെയ്ത പോലീസ് പ്രോസിക്യൂഷനുള്ള വകുപ്പില്ല എന്ന് അറിയിച്ചു. ഒരുപക്ഷേ മിസ്റ്റർ പി അമിത ലഹരി ഉപയോഗിച്ച് ബോധം കെടുന്ന അവസ്ഥയിലായിരുന്നില്ല എന്നാണ് ഇപ്പോഴത്തെ നിഗമനം. സ്വബോധത്തിൽ അല്ലാതിരുന്ന സമയത്ത് ഒരുപക്ഷേ അയാൾ കാർഡ് ഉപയോഗിക്കാൻ ജീവനക്കാർക്ക് അനുമതി നൽകിയിരുന്നിരിക്കാം, അയാൾ നൽകിയ പണത്തിനുള്ള സേവനം ക്ലബ്ബ് ലഭ്യമാക്കിയിട്ടുണ്ട് എന്ന തെളിവുകൾ ലഭ്യമായ സ്ഥിതിക്ക് മറ്റൊന്നും ചെയ്യാനില്ല എന്നും പോലീസ് അറിയിച്ചു.

സ്വന്തം ലേഖകൻ

യു കെ :- ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ അനശ്വരമായി മാറിയ ജെയിംസ് ബോണ്ട് എന്ന കഥാപാത്രം ഇനി പുതിയ കൈകളിലേക്ക്. ഡാനിയേൽ ക്രെയ്‌ഗിന് പകരമായി ടോം ഹാർഡി എന്ന നടനാണ് ഇനിമുതൽ കഥാപാത്രത്തെ അവതരിപ്പിക്കുക. എന്നാൽ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ‘ നോ ടൈം ടു ഡൈ ‘ എന്ന ചിത്രത്തിനു ശേഷമാണ് ടോം ഹാർഡി എന്ന നടനെ ഉൾപ്പെടുത്തുക എന്നാണ് വാർത്തകൾ. കൊറോണ ബാധ മൂലം ഈ തീരുമാനം ചിലപ്പോൾ നീളാൻ സാധ്യതയുണ്ട്. ഈ കഥാപാത്രത്തിലേക്ക് ടോം ഹാർഡിക്കൊപ്പം, ടോം ഹിഡിൽസ്റ്റോൺ, ഇദ്രിസ് എല്ബ, റിച്ചാഡ് മാഡൻ എന്നീ പേരുകളും കേട്ടിരുന്നു.

ടോം ഹാർഡി എന്ന നടൻ നല്ല രീതിയിൽ ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുമെന്ന് അഭിനേതാവായ പിയേഴ്സ് ബ്രോസ്നൻ അഭിപ്രായപ്പെട്ടു. വളരെയധികം കഠിനാധ്വാനവും, പരിശ്രമവും ആവശ്യമായ ഒരു കഥാപാത്രമാണ് ഇത്. അത് ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യുവാൻ ടോം ഹാർഡിക്കു ആകും എന്ന് അദ്ദേഹം ഉറപ്പു പ്രകടിപ്പിച്ചു. 2020 നവംബറിലാണ് ‘ നോ ടൈം ടു ഡൈ ‘ റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം ആവും ടോം ഹാർഡി എന്ന നടൻ ഈ കഥാപാത്രത്തിന്റെ ഭാഗമായി അഭിനയിക്കുക.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്വാറന്റൈൻ ലംഘിക്കുന്നവരിൽ നിന്ന് 10000 പൗണ്ട് (9.5 ലക്ഷം രൂപ ) ഈടാക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ നിർദേശം. ഇംഗ്ലണ്ടിൽ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസൻ ഈ നടപടി സ്വീകരിക്കുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ സെൽഫ് ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്. എന്നാൽ അത് പാലിക്കാത്തവരിൽ നിന്ന് 10000 പൗണ്ട് ഈടാക്കുമെന്ന് ജോൺസൻ അറിയിച്ചു. സെപ്റ്റംബർ 28 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ആദ്യ കുറ്റം ചെയ്യുന്നവർക്ക് 1000 പൗണ്ട് പിഴയും കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴത്തുക 10,000 ആയി ഉയരുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് മുന്നറിയിപ്പ് നൽകി. എല്ലാവരും നിയമങ്ങൾ പാലിക്കുകയാണെങ്കിൽ മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീടുകൾ തമ്മിലുള്ള കൂടിക്കാഴ്ച നിരോധിക്കുവാനും പബ്ബുകളുടെ പ്രവർത്തന സമയം ചുരുക്കാനും പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ചവരും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും കർശനമായി സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. എന്നാൽ ആളുകൾ ഇത് പാലിക്കാതെ വന്നത്തോടെയാണ് പിഴ ഇടക്കാനുള്ള തീരുമാനം കൈകൊണ്ടത്. ക്വാറന്റൈനിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാർക്ക് ചികിത്സാ ആനുകൂല്യങ്ങൾക്ക് പുറമേ 500 പൗണ്ട് ആനുകൂല്യവും സർക്കാർ നൽകും. 500 പൗണ്ടിന്റെ ഒറ്റത്തവണ പേയ്മെന്റ്, ആഴ്ചയിൽ 95.85 പൗണ്ടിന്റെ ചികിത്സാ അനുകൂല്യത്തിന് പുറമെയാണ്.

നിലവിൽ, കേസുകൾ വർദ്ധിച്ച യുകെയിലെ വലിയ പ്രദേശങ്ങൾ കർശനമായ പ്രാദേശിക ലോക്ക്ഡൗണിലാണ് ഉള്ളത്. വർഷാവസാനത്തിനുമുമ്പ് ഒരു വാക്സിൻ തയ്യാറാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഹാൻ‌കോക്ക് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾ സുരക്ഷിതരായി തുടരേണ്ടതിന് ഇപ്പോൾ നിയമങ്ങൾ പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഏർപ്പെടുത്തിയ പുതിയ പിഴയെ പിന്തുണയ്ക്കുന്നതായി ലേബർ നേതാവ് സർ കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. പുതിയ പിഴ വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയേക്കും.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ബ്രിട്ടനിൽ രണ്ടാം ഘട്ട വ്യാപനം നടന്നുകഴിഞ്ഞു എന്നറിയിച്ച പ്രധാനമന്ത്രി, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട്. കൂടിക്കാഴ്ച നടത്തുന്നതിനുള്ള നിരോധനത്തിന് പുറമെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കുമായുള്ള പ്രവർത്തന സമയം കുറയ്ക്കുകയാണ്. കുറഞ്ഞത് 135 ലക്ഷം ആളുകൾ, ഏകദേശം രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിൽ ഒരാൾ ഇതിനകം പ്രാദേശിക നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. ലണ്ടനിൽ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന് മേയർ അറിയിച്ചു. ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങളിൽ ജോൺസന് നേരിട്ട് അധികാരമുണ്ട്. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അവിടുത്തെ സർക്കാർ ആവും തീരുമാനം കൈകൊള്ളുക. ഓരോ ആഴ്ച പിന്നിടുമ്പോഴും കേസുകൾ കുത്തനെ ഉയരുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്നലെ 4,322 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. മെയ് എട്ടിന് ശേഷം ആദ്യമായാണ് പ്രതിദിന രോഗവ്യാപനം 4,000 കടന്നത്.

ദേശീയ ലോക്ക്ഡൗൺ നടപടികളിലേക്ക് പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ കർശനമായ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ ആവശ്യമാണെന്നും വെള്ളിയാഴ്ച സംസാരിച്ച ജോൺസൺ പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, സ്കൂളുകളും ജോലിസ്ഥലങ്ങളും തുറന്നിരിക്കും. രാജ്യത്തൊട്ടാകെയുള്ള പബ്ബുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം പരിമിതപ്പെടുത്താനും സർക്കാർ ഒരുങ്ങുകയാണ്. സ്കോട്ടിഷ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ, വെൽഷ് പ്രഥമമന്ത്രി മാർക്ക് ഡ്രേക്ക്ഫോർഡ്, ലേബർ നേതാവ് കെയർ സ്റ്റാർമർ എന്നിവർ പ്രധാനമന്ത്രിയോട് എമർജൻസി കോബ്ര മീറ്റിംഗ് ചേരാൻ ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലൻഡിൽ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ അടുത്ത കുറച്ച് ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന് സ്റ്റർജിയൻ പറഞ്ഞു.

ലണ്ടനിൽ കൊറോണ വൈറസ് അതിവേഗം പടർന്നുപിടിക്കുന്നത് തനിക്ക് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണെന്ന് മേയർ സാദിഖ് ഖാൻ പറഞ്ഞു. രാജ്യത്തെ ആർ റേറ്റ് 1.1 നും 1.4 നും ഇടയിൽ ഉയർന്നതായി സർക്കാറിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) പറഞ്ഞു. മരണസംഖ്യ വളരെ താഴ്ന്ന നിലയിലാണെങ്കിലും രോഗവ്യാപനം അതിവേഗമാണെന്ന് സേജ് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ്, വെസ്റ്റ് യോർക്ക്ഷയർ, മിഡ്‌ലാന്റ്സ് എന്നിവിടങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. ലീസെസ്റ്റർഷെയറിലെ വോൾവർഹാംപ്ടൺ, ഓഡ്ബി, വിഗ്സ്റ്റൺ എന്നിവിടങ്ങളിലും ബ്രാഡ്‌ഫോർഡ്, കിർക്ക്‌ലീസ്, കാൽഡെർഡെൽ എന്നിവയുടെ എല്ലാ ഭാഗങ്ങളിലും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിന് ശേഷം ജോലി സംരക്ഷിക്കുന്നതിനായി പുതിയ മാർഗ്ഗങ്ങൾ തേടുന്നത് തന്റെ പ്രധാന മുൻഗണന വിഷയം ആണെന്ന് ചാൻസലർ റിഷി സുനക്. ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ തൊഴിലില്ലായ്മ 3.1 ശതമാനത്തിൽ നിന്ന് 4.1 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നതിനാൽ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലിലായ്മ വർധിക്കുമെന്ന ഭീതിയെത്തുടർന്ന് ഫർലോ സ്‌കീം ഒക്ടോബറിൽ അവസാനിപ്പിക്കരുതെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ ഇത് പുതിയ അവസരങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കില്ലെന്ന് ചാൻസലർ ഊന്നിപ്പറഞ്ഞു. 96 ലക്ഷം തൊഴിലാളികളിൽ പകുതിയിലധികം പേരും ആഗസ്റ്റ് പകുതിയോടെ ജോലിയിൽ തിരിച്ചെത്തിയതായി സുനക് പറഞ്ഞു. “ആളുകൾ വീട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല, അവർ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് ഞങ്ങളുടെ പദ്ധതി വളരെ പ്രധാനമായത്. കാരണം ഇത് ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകാൻ സഹായിക്കുന്നു.” സുനക് കൂട്ടിച്ചേർത്തു.

ബിസിനസിനായി സർക്കാർ നികുതി വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് പിന്തുണ ഉറപ്പാക്കിയതായും ഉദ്യോഗസ്ഥരെ ജോലിയിൽ തിരികെ കൊണ്ടുവരുന്ന സ്ഥാപനങ്ങൾക്ക് ജോബ് റീട്ടെൻഷൻ ബോണസ് ആരംഭിച്ചതായും ചാൻസലർ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് കൂടുതൽ പിന്തുണ സർക്കാർ ഉറപ്പാക്കുമെന്ന് ചൊവ്വാഴ്ച തൊഴിൽ മന്ത്രി മിംസ് ഡേവീസും അറിയിച്ചു. ഒക്ടോബർ 31 ന് ഫർലോ സ്കീം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ സ്ഥാപനങ്ങൾ ജീവനക്കാരെ ശമ്പളപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് തുടരുകയാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 16 നും 24 നും ഇടയിൽ പ്രായമുള്ളവർക്കാണ് തൊഴിൽ നഷ്ടം കൂടുതൽ. മുൻ പാദത്തെ അപേക്ഷിച്ച് ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ 156,000 ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് ഒഎൻ‌എസ് അറിയിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ജോലിഅവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കിക്ക്സ്റ്റാർട്ട് എന്ന പദ്ധതി സർക്കാർ ആരംഭിച്ചു.

ഫർലോ സ്‌കീം ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ കനത്ത ആഘാതം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിയുടെ വേതനത്തിന്റെ 80%, 2500 പൗണ്ട് വരെ പ്രതിമാസം സർക്കാർ നൽകി. സെപ്റ്റംബർ ആരംഭം മുതൽ ഇത് 70 % ആയി കുറഞ്ഞു. റെസ്റ്റോറന്റുകൾ, പബ്ബുകൾ, ഹെയർഡ്രെസ്സർമാർ എന്നിവയുൾപ്പെടെയുള്ള ബിസിനസുകൾ വീണ്ടും വ്യാപാരം നടത്താൻ ആരംഭിച്ചതിനാൽ ജൂലൈയിൽ സമ്പദ്‌വ്യവസ്ഥ ഉയർന്നതായി സൂചനകൾ ലഭിച്ചെന്ന് ഒഎൻ‌എസ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു. ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ ദുർബല മേഖലകൾക്ക് പ്രധാന പിന്തുണ നൽകണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു.

ഡോ. ഐഷ വി

ചിറക്കര ഗവ.യുപിഎസിൽ 1976 നവംബറിൽ നാലാം ക്ലാസ്സിൽ പ്രവേശനം നേടുമ്പോൾ കാസർഗോട്ടെ കൂട്ടുകാരെ വേർപിരിഞ്ഞു വന്ന വിഷമമായിരുന്നു എനിക്ക് . തികച്ചും ഗ്രാമാന്തരീക്ഷം. പ്രകൃതി രമണീയമായ സ്ഥലം. സ്കൂൾ വക സ്ഥലത്തോട് ചേർന്ന് തന്നെയാണ് ചിറക്കര ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ‘ ക്ഷേത്ര പറമ്പിൽ ഒരു കാവും ഉണ്ട്. വയലേലയോട് ചേർന്ന് ക്ഷേത്രക്കുളവും. കാവിൽ വൻ വൃക്ഷങ്ങളും വടം പോലുള്ള വള്ളികളും ചെറു ചെടികളും നിറഞ്ഞിരുന്നു. അവിടെ ഏതാനും . നാഗദൈവ പ്രതിഷ്ഠകളും ഉണ്ടായിരുന്നു. കാവിലെ ജൈവ വൈവിധ്യവും മറ്റും മറ്റെങ്ങും ഞങ്ങൾ കുട്ടികൾക്ക് കണ്ട് പരിചയമുള്ളതായിരുന്നില്ല. അതിൽ പടർന്നു കിടന്നിരുന്ന ചില വള്ളികളിൽ പിടിയ്ക്കുന്ന കായകൾ തോട് പൊട്ടിച്ചാൽ ജാതിക്കായുടെ ജാതിപത്രി പോലെ ഒരു പത്രി അകത്തെ വിത്തിന് മുകളിൽ പറ്റിപ്പിടിച്ചിരുന്നു. ഇത് രണ്ട് നിറങ്ങളിൽ ഉണ്ടായിരുന്നു. ഒന്ന് കടും ചുവപ്പ് പത്രിയും കടുo മഞ്ഞ നിറമുള്ള പത്രിയും.

കാസർഗോഡ് ടൗണിലെ കുട്ടികൾക്ക് ലഭ്യമായിരുന്ന ജലഛായങ്ങളൊന്നും തന്നെ ചിറക്കര സ്കൂളിലെ കുട്ടികളുടെ പക്കലില്ലായിരുന്നു. അക്കാലത്ത് അവർക്ക് അതേ പറ്റി അറിവും ഇല്ലായിരുന്നു. അവിടത്തെ കുട്ടികളുടെ വരകൾക്ക് വർണ്ണങ്ങളും മിഴിവും ഏകിയിരുന്നത് ഈ കാവിൽ ലഭ്യമായിരുന്ന ഇത്തരം കായകളുടെ പത്രികളായിരുന്നു. പിന്നെ തേക്കിന്റെ കുരുന്നിലയിൽ നിന്ന് ലഭിക്കുന്ന ചുവന്ന നിറവും മഞ്ഞളും നീലമഷിയും കലർത്തിയാൽ കിട്ടുന്ന പച്ചനിറവും മറ്റുമായിരുന്നു. ഈ ചുവന്ന പത്രിയും മഞ്ഞപത്രിയും തൂവെള്ള താളിൽ വരച്ച ചിത്രങ്ങളിൽ ഉരസി പ്രകൃതിദത്തമായ നല്ല ചുവപ്പ് നിറവും മഞ്ഞ നിറവും കുട്ടികൾ സൃഷ്ടിക്കുമ്പോൾ ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. വീട്ടിൽ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്ന ഒരു ജലച്ഛായ പെട്ടിയുണ്ടായിരുന്നെങ്കിലും ഞാനും ഇത്തരത്തിൽ വർണ്ണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഈ നിറങ്ങൾ പിന്നീട് മങ്ങിപ്പോയിരുന്നില്ല.

കാവിലെ ഒരു വലിയ വള്ളി അല്പമകലെയുള്ള മറ്റൊരു വൃക്ഷത്തിൽ കയറി ഒരു ഊഞ്ഞാൽ പോലെ തൂങ്ങി കിടന്നിരുന്നു. അതിനാൽ ചിറക്കര സ്കൂളിലെ കുട്ടികൾക്ക് ഓണത്തിന് മാത്രമല്ല ഊഞ്ഞാലാടാൻ അവസരം ലഭിച്ചത്. എന്നും ആ വള്ളിയിൽ കയറി ഊഞ്ഞാലാടുക ഞങ്ങളുടെ പതിവായിരുന്നു. ചിറക്കര ദേവീക്ഷേത്ര ശ്രീകോവിലിന് ചുറ്റുമതിൽ ഉണ്ടായിരുന്നെങ്കിലും പറമ്പിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. അതിർ വരമ്പു പോലുമില്ലാതിരുന്നതിനാൽ സ്കൂൾ പറമ്പ് എവിടെ തീരുന്നു ക്ഷേത്രപറമ്പ് എവിടെ ആരംഭിക്കുന്നു എന്ന് കുട്ടികൾക്കും തിട്ടമില്ലായിരുന്നു. ഞങ്ങളുടെ കളികൾ കൂടുതലും ഈ കാവിന്റെ തണൽ പറ്റിയായിരുന്നു. അത് ക്ഷേത്രത്തിലെ അല്പം ഉയരം കുറഞ്ഞ പോറ്റിക്ക് അത്രയ്ക്കിഷ്ടമല്ലായിരുന്നു എന്നു വേണം പറയാൻ. ഞങ്ങൾ കാവിലെ വള്ളിയിൽ ഊഞ്ഞാലാടുന്നത് കാണുമ്പോൾ ഈ പോറ്റി ഞങ്ങളെ വഴക്ക് പറഞ്ഞ് ഓടിച്ചിരുന്നു. എന്നിരുന്നാലും മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങളവിടെ പോകും ഞങ്ങളുടെ കളികൾ തുടരും. ചിലപ്പോൾ അമ്മ തന്നയയ്ക്കുന്ന പച്ചരിയും ശർക്കരയും തേങ്ങയും പിന്നെ പത്തോ ഇരുപതോ പൈസയും ഞങ്ങൾ ഈ പോറ്റിയെ ഏൽപ്പിക്കും. ഉച്ച കഴിഞ്ഞുള്ള ഇടവേളയിൽ പടച്ചോർ പോലെ തയ്യാറാക്കിയ കട്ടിപ്പായസം ഞങ്ങൾക്ക് കിട്ടും. ഞങ്ങളും കൂട്ടുകാരും കുറച്ച് അവിടെ വച്ച് കഴിക്കും പിന്നെ ബാക്കിയുള്ളത് വീട്ടിൽ കൊണ്ടുപോകും.

ചിറക്കര ഗവ യു. പി എസിൽ അക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളം ലഭ്യമല്ലായിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ സ്കൂളിന്റെ പറമ്പിൽ മൂന്ന് കിണറുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഹെഡ് മാസ്റ്ററുടെ ഓഫീസ് കെട്ടിടം നിൽക്കുന്ന തട്ടിലായിരുന്നു. അതിലെ വെള്ളം അധ്യാപകർ മാത്രം ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് വെള്ളം കോരാനായി തൊട്ടിയും കയറും ഒന്നും കിണറ്റിന് സമീപം ഉണ്ടായിരുന്നില്ല. രണ്ടാമത്തേത് അതിന് തൊട്ടു താഴെയുള്ള തട്ടിലെ ഒരു പൊട്ടക്കിണർ ആണ്. മൂന്നാമത്തേത് ചിറക്കര പോസ്റ്റോഫീസിനടുത്തായി സ്കൂൾ പറമ്പിൽ കുടുങ്ങിത്താണിരുന്ന മറ്റൊരു കിണർ ആണ് . ഒരു ദിവസം ഇടിവെട്ടിയപ്പോൾ ഈ കിണർ കുടുങ്ങിത്താണതാണെന്നാണ് കുട്ടികൾ എനിക്ക് തന്ന വിവരം. ആളു തൊടി ഉണ്ടായിരുന്ന ഈ കിണർ കുടുങ്ങിത്താണതോടെ ആളു തൊടി തറനിരപ്പിനും താഴെയായി. ആളു തൊടിയില്ലാതെ കിടന്നിരുന്ന പൊട്ടക്കിണറ്റിലും കൂടുങ്ങിത്താണ കിണറ്റിലും അവിടൊക്കെ ഓടിക്കളിച്ചിരുന്ന ഒരു കുട്ടി പോലും വീണില്ല എന്നത് ഭാഗ്യമെന്ന് തന്നെ പറയാം.

കുട്ടികൾ വെള്ളം കുടിച്ചിരുന്നത് സമീപത്തെ വീടുകളിൽ നിന്നോ ക്ഷേത്ര കിണറ്റിൽ നിന്നോ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികൾ കൈയും പാത്രവും കഴുകിയിരുന്നത് ചിറക്കര ക്ഷേത്രത്തിനടുത്തു കൂടി ഒഴുകിയിരുന്ന തോട്ടിലായിരുന്നു. ആ തോട്ടിന്റെ കരയിലും ശ്രീകോവിലിനടുത്തും ക്ഷേത്രം വക കിണറുകൾ ഉണ്ട്. അന്ന് തോടിനടുത്തുള്ള ക്ഷേത്രം വക കെട്ടിടത്തിന്റെ തിണ്ണയിലിരുന്ന് കുട്ടികൾ ഭക്ഷണം കഴിക്കും. പിന്നെ തോട്ടിൽ പാത്രo കഴുകും ക്ഷേത്രം വക കിണറ്റിൽ തൊട്ടിയും കയറും ഉണ്ടെങ്കിൽ കുട്ടികൾ അതിലെ വെള്ളം കോരി കുടിക്കും. ഈ കിണറ്റിനും ഞങ്ങളുടെ വീടായ കാഞ്ഞിരത്തും വിളയിലെ കിണറ്റിനും ചില സാമ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു കിണറുകളും തറനിരപ്പിൽ നിന്ന് മുകളിലായി ഉസാഗ് ആകൃതിയിലുള്ള വലിയ വീതിയുള്ള വെട്ടുകല്ലുകൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു. ഞങ്ങളുടെ വീട്ടിലെ കിണറിന് അച്ഛന്റെ അമ്മാവൻ ആളുപടി കെട്ടിച്ച് കപ്പിയും കയറും ഇടാനുള്ള തൂണും മറ്റും നിർമ്മിച്ചിരുന്നു. അച്ഛൻ വീടും പറമ്പും വാങ്ങിയ ശേഷം ഈ കിണർ സിമന്റ് പൂശി എടുത്തു. 1000 വർഷത്തിലധികം പഴക്കമുള്ള കിണർ ആണിതെന്നാണ് അച്ഛൻ പറഞ്ഞുള്ള അറിവ് . എന്നാൽ ചിറക്കര ക്ഷേത്രത്തിന്റെ തോട്ടിൻ കരയിലുള്ള കിണറിന് ആളു തൊടി ഉണ്ടായിരുന്നില്ല. വലിയ കല്ലുകൾ സിമന്റ് പൂശിയിരുന്നില്ല. മണ്ണാങ്കട്ടയുടെ അംശം തീരെയില്ലാത്ത അത്തരം കറുത്ത നല്ല കട്ടിയുള്ള ലാറ്ററൈറ്റ് കല്ലുകൾ എവിടെ നിന്നാണ് അവിടെ എത്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ചിറക്കര പ്രദേശത്തെ വെട്ടുകല്ലുകൾക്കൊന്നും ആ സ്വഭാവമില്ല. എന്നാൽ കണ്ണൂർ ജില്ലയിലെ കല്ലുകൾക്ക് ആ സ്വഭാവമുണ്ട് താനും. ഞങ്ങളുടെ പൂർവ്വികർ ഞങ്ങളുടെ വീട്ടിലെ കിണർ പണിയാനായി കൊണ്ടുവന്ന കല്ലിന്റെ ബാക്കിയെന്ന് കരുതാവുന്ന കുറേ കല്ലുകൾ ഗംഗാധരൻ വല്യച്ചന്റെ ഭാര്യ യശോധര വല്യമ്മച്ചി വിറ്റിട്ടു പോയ പറമ്പിൽ മൺ കയ്യാലകൾക്ക് മുകളിലായി അടുക്കിയിരുന്നതായി കണ്ടിട്ടുണ്ട്.

ചിറക്കര ക്ഷേത്രത്തിലെ കിണറിന്റെ ഉസാഗ് ആകൃതിയിലുള്ള കല്ലുകൾക്ക് മുകളിൽ കയറി നിന്ന് തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം മുക്കിയെടുക്കുകയായിരുന്നു കുട്ടികൾ ചെയ്തിരുന്നത്. ഈ കിണറ്റിൽ നിന്നും ഞങ്ങൾ വെള്ളം കോരുമ്പോൾ കാവിൽ നിന്നും ഞങ്ങളെ ഓടിച്ചിരുന്ന പോറ്റി എത്തി ഞങ്ങളെ ഓടിക്കുമായിരുന്നു. കിണറിന്റെ താഴെയറ്റം മുതൽ മുകൾ ഭാഗം വരെ ഒരേ ആകൃതിയിലും വലിപ്പത്തിലുമുള്ള കല്ലുകൾ അടുക്കിയാണ് ചെയ്തിട്ടുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൊല്ലം ജില്ലയിലുള്ള ഈ ക്ഷേത്രത്തിന്റെ മൂലകുടുംബം കണ്ണൂർ മാടായി കാവാണെന്ന് ക്ഷേത്രത്തിൽ രസീതെഴുതാനിരുന്ന ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ വെട്ടുകല്ലുകൾ കണ്ണൂരിൽ നിന്നും വന്നിരിയ്ക്കാൻ സാധ്യതയുണ്ട്. ഈ ക്ഷേത്രത്തിന് എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ശ്രീ അഡ്വ. സുഗതൻ ചിറക്കരയെ കുറിച്ച് എഴുതിയ ഒരു കുറിപ്പിൽ പറയുന്നത്. പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള മേഘസന്ദേശത്തിൽ ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ കൃതികളിൽ എഴുതിയിട്ടുണ്ടെന്ന് ആ കുറിപ്പിൽ പറയുന്നു.

ചിറക്കര ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി തടിയിൽ നിർമ്മിച്ച ഒരു കളിത്തട്ടും തെക്ക് കിഴക്ക് ഭാഗത്ത് ഒരു അരയാലും ഉണ്ട്. നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ കളിത്തട്ട് വേദിയായിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് ഞങ്ങൾ ആ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു വലിയ പനയുണ്ടായിരുന്നു. ചിരവാ തോട്ടത്തെ അമ്മവീട്ടിൽ കിളയ്ക്കാനായി വന്നിരുന്ന ശ്രീ സുരേന്ദ്രന് നടുവിനിത്തിരി പ്രശ്നവും കൂനും ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പനയിൽ കയറി വീണിട്ടാണ് അങ്ങനെയായത് എന്നാണ് ഞങ്ങളുടെ വല്യമ്മച്ചി പറഞ്ഞുള്ള അറിവ് . പിന്നീട് ഈ വലിയ പന മുറിച്ചു. പകരം ഒരു തൈ പന നട്ടുപിടിപ്പിച്ചു. ക്ഷേത്രക്കുളത്തിലെ നിറ വെള്ളത്തിന്റെ രഹസ്യവും ഞാനന്ന് നിരീക്ഷിച്ച് കണ്ടുപിടിച്ചിരുന്നു. ഇത് നിരീക്ഷിക്കാൻ ഒരു കാരണമുണ്ട്. ഞങ്ങളുടെ തൊടിയിൽ ഉള്ള ഒരു വെള്ളച്ചാലിൽ വെണ്ടയ്ക്ക് വെള്ള മൊഴിയ്ക്കാനായി ഞാനും അമ്മയും അനുജനും കൂടി ഒരു കൊച്ചു കുളം കുഴിച്ചു. ഉറവയുടെ നിരപ്പിലുള്ള വെള്ളമല്ലാതെ അതിൽ വെള്ളം കൂടിയിരുന്നില്ല. ധാരാളം വെള്ളം വരാൻ എനിക്കും അനുജനും ആഗ്രഹം തോന്നി. അങ്ങനെ ഞങ്ങൾ തോട്ടിൽ നിന്നും വെള്ളം കോരി ഈ കുട്ടിക്കുളത്തിൽ നിറച്ചു. നേരം വെളുക്കുമ്പോൾ വെള്ളത്തിന്റെ നിരപ്പ് താഴ്ന്നിട്ടുണ്ടാകും. അങ്ങനെയാണ് ഞാൻ ചിറക്കര ക്ഷേത്ര കുളത്തിലെ ജലനിരപ്പിന്റെ രഹസ്യം അറിയാൻ ശ്രമിച്ചത്. കുളത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ സമീപത്തുള്ള തോട്ടിൽ നിന്നും വെള്ളമെത്തിക്കാനായി ഒരു ഓവുണ്ട്. ഈ ഓവിലൂടെ ദിവസവും കുളത്തിലേയ്ക്ക് വെള്ളമെത്തുന്നുണ്ട്. അല്ലാതെ അത്രയും ജലം ആ പ്രദേശത്ത് അന്തരീക്ഷമർദ്ദത്തേയും ദേദിച്ച് ഉറവ ജലം മാത്രമായി ഉയർന്ന് നിൽക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ അധ്യാപകരില്ലാതിരുന്ന സമയത്ത് അടുത്ത ക്ലാസ്സിൽ മലയാളം പഠിപ്പിച്ചിരുന്ന വാസു സാറ് വരാനിടയായി. അദ്ദേഹം ഞങ്ങളോട് ഇപ്പോൾ ഏത് വിഷയത്തിന്റെ പീരീഡ്‌ ആണെന്ന് ചോദിച്ചു. “മലയാള”മാണെന്ന് കുട്ടികൾ മറുപടി പറഞ്ഞു. അടുത്ത ചോദ്യം മലയാളമെന്താണെന്നായി. “ഒരു ഭാഷ” എന്നായി കുട്ടികൾ. അപ്പോൾ ” ഭാഷ” എന്നാൽ എന്തെന്നായി വാസു സാർ. കുട്ടികളുടെ ഉത്തരം മുട്ടി. പലരും പലതും പറഞ്ഞു. അവസാനം സാറ് പറഞ്ഞു:” ആശയം വിശദമാക്കാനുള്ള ഉപാധിയാണ് ഭാഷ”. എന്നിട്ട് ” ആംഗ്യ ഭാഷ” യും ഒരു ഭാഷയാണെന്ന് സാറ് പറഞ്ഞു. പിന്നെ സ്കൂളിനെ കുറിച്ച് ഒരു ഖണ്ഡിക എഴുതാൻ സാറ് പറഞ്ഞു. ഞങ്ങൾക്കാർക്കും അധികമൊന്നും എഴുതാനോ വർണ്ണിക്കാനോ അക്കാലത്ത് അറിയാമായിരുന്നില്ല. എല്ലാവരും എഴുതിയത് വായിച്ചു നോക്കിയ ശേഷം സാറ് സ്കൂളിനെ കുറിച്ച് വർണ്ണിച്ച് പറഞ്ഞു. അതിൽ ഒരു വാചകം ഇങ്ങനെയായിരുന്നു: ചിറക്കര ഗവ: യു പി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രത്തിന് സമീപം ഒരു ദേവീ ക്ഷേത്രമുണ്ട്. അങ്ങനെ അവിചാരിതമായി വാസു സാർ ഞങ്ങളുടെ ക്ലാസ്സിലെത്തിയത് വേറിട്ട ചിന്തയ്ക്കിടയാക്കി.

1980-81 അധ്യയന വർഷം ചിറക്കര ഗവ: യു പി എസ് വളർന്ന് ഹൈസ്കൂളായി മാറി.
1979 -ൽ ഞാൻ ആ സ്കൂൾ വിട്ട് ഭൂതക്കുളം ഗവ.ഹൈസ്കൂളിൽ ചേർന്നു. എന്നാലും പ്രകൃതിദത്ത നിറങ്ങൾ ചാലിച്ചിട്ട ഓർമ്മകൾ മറക്കാനാവില്ലല്ലോ?

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ രാജ്യത്തിന് വിനാശകരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യവ്യാപകമായി മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് തടയാൻ സർക്കാർ പരിശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതിനാലാണ് രോഗവ്യാപനം തടയാനായി പുതിയ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോഴും വേണ്ടത്ര പരിശോധന ശേഷിയില്ലെന്നും പ്രധാനമന്ത്രി തുറന്ന് സമ്മതിച്ചു. രാജ്യത്തെ പ്രതിദിനരോഗവ്യാപനം 4000ത്തിൽ എത്തിനിൽക്കുകയാണ്. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, യുകെയ്ക്ക് മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് പോകാൻ കഴിയുമോ എന്ന് കോമൺസ് ലൈസൻസ് കമ്മിറ്റി ജോൺസനോട് ചോദിച്ചു. എന്നാൽ രണ്ടാമത്തെ ലോക്ക്ഡൗൺ ആവശ്യമില്ലെന്നും അത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിനത് താങ്ങാൻ കഴിയില്ലെന്നും ജോൺസൻ കൂട്ടിച്ചേർത്തു.

സമ്പദ്‌വ്യവസ്ഥയ്ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കും കനത്ത നഷ്ടമാണ് കോവിഡ് മഹാമാരി വിതച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് വർധിച്ചു വരുന്ന തൊഴിലില്ലായ്മയും രാജ്യത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. രോഗവ്യാപനം ഇനി ഉയർന്നാലും എൻ എച്ച് എസ് നേരിടുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. രോഗം പടരുന്നത് തടയാൻ സർക്കാർ ഒരുങ്ങുകയാണ്. ആറിലധികം ആളുകളുടെ ഒത്തുചേരൽ നിരോധിക്കുന്നത് ആദ്യപടി മാത്രമായിരിക്കും. രോഗവ്യാപനം ഉയരുന്നതോടൊപ്പം പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

ഒക്ടോബർ അവസാനത്തോടെ ഒരു ദിവസം 500,000 ടെസ്റ്റുകൾക്ക് ശേഷിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആളുകളോട് പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പരിശോധന പ്രശ്നങ്ങൾ ആഴ്ചകൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് -19 ടെസ്റ്റ്‌ ആഗ്രഹിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതിന് ശേഷം പരിശോധനാ സംവിധാനം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹുജന പരീക്ഷണ പദ്ധതികളിൽ നിക്ഷേപിക്കാൻ 500 മില്യൺ പൗണ്ട് നീക്കിവച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

മലയാളം യുകെ ചീഫ് എഡിറ്ററും, യു.കെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ബിൻസു ജോണിന്റെ പിതാവ് കണ്ണൂർ ചെമ്പേരി വടക്കേൽ കുന്നിൻ പുറത്ത് വി.ജെ ജോൺ(72) നിര്യാതനായി. പുലിക്കുരുമ്പ സെൻറ് ജോസഫ് യു .പി സ്കൂളിലെ മുൻ അദ്ധ്യാപകനാണ്. മൃത സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച 12.00 മണിക്ക്  ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആയിരിക്കും. അതിന് മുൻപായി ഭവനത്തിൽ പൊതു ദർശനത്തിന് സൌകര്യമുണ്ടായിരിക്കും.  ഇപ്പോഴത്തെ നിയന്ത്രണങ്ങൾ മൂലം സംസ്കാര ശുശ്രൂഷകളിൽ നേരിട്ട്  പങ്കെടുക്കാൻ എല്ലാ ബന്ധുമിത്രാദികൾക്കും സാധിക്കാത്തതിനാൽ മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

ഭാര്യ: റോസമ്മ ജോൺ.
മക്കൾ :ബിജു ജോൺ (ബഹറിൻ), ബിൻസു ജോൺ  (യു കെ ), ബിന്ദു ജോൺ (മസ്കറ്റ് ) മരുമക്കൾ : ലിൻഡ ബിജു, നിധി ബിൻസു , മോൻസൺ മങ്കര

ജോൺ സാറിന്റെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മൃതസംസ്കാര ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.

സ്വന്തം ലേഖകൻ

യു കെ :- ലണ്ടനിലെ ഏറ്റവും ചെറിയ വീട് വീണ്ടും വിൽപനയ്ക്കായി എത്തിയിരിക്കുകയാണ്. വീട്ടിലെ ചില മുറികൾക്ക് അഞ്ചടി അഞ്ചിഞ്ച് മാത്രമാണ് വലുപ്പമുള്ളത്. ഒരു മില്യൻ പൗണ്ടോളം തുക വീടിന് വില വരുമെന്നാണ് നിഗമനം. അഞ്ചു നിലകളിലായുള്ള കെട്ടിടത്തിൽ 2 ബെഡ് റൂമുകളും, ഒരു റൂഫ് ടെറസ്സും, ഒരു ഗാർഡൻ റൂം എല്ലാം ഉൾപ്പെടുന്നു. മൊത്തത്തിൽ 1034 സ്ക്വയർ ഫീറ്റിൽ ആണ് വീട് പണിതിരിക്കുന്നത്. 995000 പൗണ്ട് തുകയാണ് ഇപ്പോൾ വീടിന് ഉടമസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. 2009ൽ ഒരു അഭിഭാഷകനാണ് ഈ വീട് വാങ്ങിച്ചത്. 595000 പൗണ്ട് തുകയ്ക്കാണ് അന്ന് വീട് വിൽപ്പന നടന്നത്.

ജുവർജൻ ടെല്ലർ എന്ന ഒരു ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു 1990കളിലെ ഈ വീടിന്റെ ഉടമസ്ഥൻ. ഒരു പിറ്റ്സ റസ്റ്റോറന്റിന്റെയും നെയിൽ സലൂണിനിന്റെയും മധ്യത്തിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏറ്റവും താഴത്തെ നിലയിൽ ഒരു റിസപ്ഷൻ റൂമും, അതോടൊപ്പം തന്നെ ഒരു അടുക്കളയും ആണ് ഉൾപ്പെടുന്നത്. ഇതോടൊപ്പം തന്നെ ഒരു ഗാർഡൻ റൂമും ഉൾപ്പെടുന്നു. മുകളിലത്തെ നിലയിൽ അഞ്ചടി പത്തിഞ്ച് മാത്രം വലുപ്പമുള്ള ഒരു ബെഡ്റൂമും, ഒരു സ്റ്റഡി റൂം ആണ് ഉള്ളത്. ഈ വീടിന്റെ പ്രത്യേകത കാരണം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ വീടിനെ ഉൾപ്പെടുത്തിയിരുന്നു. എത്രയും പെട്ടെന്ന് വിൽപ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉടമസ്ഥർ പറഞ്ഞു.

Copyright © . All rights reserved