Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ ട്രാവൽ മേഖല കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ മുന്നോട്ടു പോകുവാൻ സർക്കാർ സഹായം ആവശ്യമാണെന്ന് ഇൻഡസ്ട്രി മേഖല വൃത്തങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ യുകെയിലേക്ക് വരുന്നവർക്ക് നിർബന്ധമായും ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകുന്നവർക്ക് ഇതിൽ ഇളവുണ്ട്. ഇതോടൊപ്പംതന്നെ യാത്രചെയ്യുന്നവർക്ക് 72 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത റിപ്പോർട്ടും ആവശ്യമാണ്. ട്രാവൽ മേഖലയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

യു കെ യുടെ ഭൂരിഭാഗം ഇടങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ ഉള്ള യാത്ര മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 55761 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. നിയന്ത്രണങ്ങൾ കുറച്ചുകൂടെ കർശനമാക്കുക ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൗത്ത് അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാത്രകൾ നിരോധിക്കുന്നത് ട്രാവൽ ഇൻഡസ്ട്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ ജനങ്ങൾ എല്ലാവരും സാഹചര്യങ്ങൾ മനസ്സിലാക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ യുകെയിലേയ്ക്കുള്ള യാത്രാനിയന്ത്രണം ശക്തമാക്കുന്നു. തിങ്കളാഴ്ച രാവിലെ 4 മണി മുതൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഈ വാരാന്ത്യം വീടുകളിൽ തന്നെ തുടരാൻ അദ്ദേഹം ജനങ്ങളോട് അപേക്ഷിച്ചു. കർശന യാത്രാ നിയന്ത്രണങ്ങൾ ഫെബ്രുവരി 15 വരെ നിലനിൽക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ഇതിനിടെ 11 ബ്രിട്ടീഷുകാർക്ക് ബ്രസീലിൽ ഉടലെടുത്ത ജനിതകമാറ്റം വന്ന കോവിഡ് ബാധിച്ചത് ആശങ്ക ഉണർത്തി. എന്നിരുന്നാലും ഈ കൊറോണ വൈറസ് എത്രമാത്രം അപകടകാരിയാണ് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരാനുണ്ട് എന്നാണ് വിദഗ്ധാഭിപ്രായം. തെക്കേഅമേരിക്ക, പോർച്ചുഗൽ, മധ്യ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിനകം രാജ്യത്തേയ്ക്ക് വരുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു.

ബ്രിട്ടനിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ യുകെയിൽ 5.3 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇന്നലെ മാത്രം 55761 പേർക്കാണ് രാജ്യത്ത് കോവിഡ് -19 പോസിറ്റീവ് ആയത്. അതേസമയം ഔദ്യോഗിക കണക്കുകൾ പ്രകാരം വൈറസ് മൂലം 1280 പേർക്കാണ് ജീവൻ നഷ്ടമായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂപോർട്ട്‌ : 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ്കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ൽ ആണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.

കണ്ടുകിട്ടിയാൽ പണത്തിന്റെ ഒരു ഭാഗം പ്രാദേശിക അതോറിറ്റിയുമായി പങ്കിടുന്നതിന് നിരവധി ഓഫറുകൾ നൽകിയിട്ടുണ്ടെന്ന് ജെയിംസ് വെളിപ്പെടുത്തി. മുഴുവൻ തുകയുടെ 25% ശതമാനമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത് ; ഏകദേശം 55 മില്യൺ പൗണ്ട്! ഓഫീസ് വൃത്തിയാക്കുന്നതിനിടയിലാണ് തനിക്ക് ഹാർഡ് ഡ്രൈവ് നഷ്ടമായതെന്ന് ജെയിംസ് പറഞ്ഞു. ഇത്രയും കാലം കഴിഞ്ഞിട്ടും ബിറ്റ്കോയിൻ ഫയലുകൾ വീണ്ടെടുക്കുന്നതിന് കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ന്യൂപോർട്ടിൽ താമസിക്കുന്ന ജെയിംസ്, പണം കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്നും അറിയിച്ചിട്ടുണ്ട്.

സഹായത്തിനായി ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ജെയിംസ് നടത്തിയിട്ടുണ്ടെന്നും എന്നാൽ അതിന് സാധിച്ചിട്ടില്ലെന്നും ന്യൂപോർട്ട് കൗൺസിൽ പറഞ്ഞു. ബിറ്റ്കോയിനുകൾ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്ന ഹാർഡ്‌വെയർ വീണ്ടെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ന്യൂപോർട്ട് സിറ്റി കൗൺസിലിനെ 2014 മുതൽ ജെയിംസ് ബന്ധപ്പെട്ടിട്ടുണ്ട്. എങ്കിലും ജെയിംസിന് സഹായം അനുവദിച്ചുനൽകാനുള്ള സാധ്യത വളരെ ചെറുതാണെന്ന് കൗൺസിൽ അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടനിൽ ആഭ്യന്തരവകുപ്പിന്റെ ഡേറ്റാബേസിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ആഭ്യന്തരവകുപ്പ് വിശദീകരണം നൽകാൻ നിർബന്ധിതമായിരിക്കുകയാണ്. 150,000 ത്തോളം അറസ്റ്റ് റെക്കോർഡുകളും, ഫിംഗർ പ്രിന്റ് ഹിസ്റ്ററികളും, ഡിഎൻഎ വിവരങ്ങളുമാണ് ഡേറ്റാബേസിൽ നിന്ന് നഷ്ടമായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വിശദീകരണം നൽകുവാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് മേൽ സമ്മർദം ഏറുകയാണ്. ആവശ്യമില്ലാത്ത ഡേറ്റകൾ ഡേറ്റാ ബേസിൽ നിന്ന് സ്ഥിരമായി മാറ്റാറുള്ളതാണ്. ഇങ്ങനെ മാറ്റിയ അവസരത്തിലാണ് ആവശ്യമായ ഡേറ്റകളും നഷ്ടമായത്. ആയിരത്തോളം ക്രിമിനലുകളുടെ റെക്കോർഡുകളും മറ്റുമാണ് പോലീസ് ഡിപ്പാർട്ട്മെന്റിന് നഷ്ടമായിരിക്കുന്നത്.


ആഭ്യന്തര വകുപ്പ് ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ കൊടും കുറ്റവാളികളുടെ ആരുടെയും തന്നെ ഡേറ്റകൾ നഷ്ടമായിട്ടില്ല എന്നാണ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ നഷ്ടമായത് അതിപ്രസക്തമായ വിവരങ്ങൾ ആണെന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തതിനു ശേഷം വിട്ടയച്ചവരുടെ വിവരങ്ങൾ മാത്രമാണ് നഷ്ടമായതെന്ന് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു.

ഈ സംഭവത്തെ തുടർന്ന്, ആഭ്യന്തര സെക്രട്ടറി മൗനം വെടിയെണമെന്ന ആവശ്യവുമായി ഷാഡോ സെക്രട്ടറി നിക്ക് തോമസ് സിമണ്ട്സ് രംഗത്തെത്തി. സംഭവത്തിൽ എന്ത് നടപടിയാണ് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സെക്രട്ടറി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവൺമെന്റിന്റെ അസ്ഥിരതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പോലീസ് വകുപ്പിന്റെ പോലീസ് നാഷണൽ കമ്പ്യൂട്ടറിന്റെ ഭാഗത്തുനിന്നുള്ള ടെക്നിക്കൽ വീഴ്ച പരിഹരിച്ചിട്ടുണ്ടെന്നും, ആവശ്യമായ വിവരങ്ങൾ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിൽ നാളെ നാല് ഇഞ്ചോളം മഞ്ഞ് പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇംഗ്ലണ്ടിൽ ഇന്ന് മൈനസ് 11.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. നാളെ രാവിലെ 3 മണി മുതൽ രാത്രി 8 മണി വരെ ലണ്ടനിൽ മുഴുവനും മഞ്ഞു പെയ്യാൻ വളരെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകി കഴിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പ്രവചിക്കുന്നുണ്ട്. നിലവിലെ സാഹചര്യം മൊബൈൽഫോൺ നെറ്റ് വർക്കുകളെയും മറ്റും ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ലണ്ടൻ, എസ്സെക്സ്,നോർഫോക്, സസ്സെക്സ്, കെന്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ഇതിനിടെ വാക്സിൻ വിതരണത്തെ മോശം കാലാവസ്ഥ ബാധിക്കുമെന്നാണ് നിഗമനം. എന്നാലും കാലാവസ്ഥയെ അവഗണിച്ച് വാക്സിൻ വിതരണം സുഗമമായ രീതിയിൽ നടത്താൻ അധികൃതർ എല്ലാവരും പരിശ്രമിക്കുന്നുണ്ട്. യാത്ര ചെയ്യുന്നവർ കർശന ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം അധികൃതർ നൽകുന്നുണ്ട്. വീടുകളിൽ ഉള്ളവർ പരിസരങ്ങളിൽ ഉള്ള മഞ്ഞ് നീക്കം ചെയ്യുവാൻ ശ്രമിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥ മോശമായതിനാൽ സ്കൂളുകളും മറ്റും അടയ്ക്കുവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് വാക്സിൻ ലഭിക്കാൻ ബുക്ക് ചെയ്തിട്ടുള്ള പ്രായമായവർ , കാലാവസ്ഥ മോശമായതിനാൽ മാറ്റി ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന പൊതുവായ നിർദേശം നൽകിക്കഴിഞ്ഞു.

സ്വന്തം ലേഖകൻ

യു കെ :- കൊറോണ വൈറസിനെ ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത വർധിച്ചുവരികയാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ തന്നെ ജനിതക മാറ്റം സംഭവിച്ച മൂന്ന് പുതിയ വൈറസുകളെയാണ് യു എസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുന്നതും പുതിയ വൈറസ് സ്‌ട്രെയിനുകൾ ഉണ്ടാകുന്നതിനു കാരണമാകുമെന്ന് അവർ അഭിപ്രായപ്പെടുന്നു. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുമ്പോൾ, ഓരോരുത്തരുടെയും ശരീരവസ്ഥയോട് ചെറുത്തുനിൽക്കുന്ന തരത്തിലുള്ള പുതിയ വൈറസുകൾ രൂപപ്പെടുന്നതിന് കാരണമാകും.

വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് കൂടുതൽ ജനിതക മാറ്റത്തിന് കാരണമാകും എന്ന് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ എപിഡെമോളജിസ്റ്റ് ഡോക്ടർ അലി വ്യക്തമാക്കി. ഇങ്ങനെയാണ് യുകെയിൽ ബി 117 എന്ന വൈറസ് രൂപപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. യുഎസിൽ കണ്ടെത്തിയിരിക്കുന്ന 20സി -യു എസ്‌ സ്ട്രെയിൻ ആണ് നിലവിൽ ഏറ്റവും കൂടുതൽ അപകടകരമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ സ്ട്രെയിൻ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇസ്രായേൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ചെറിയതോതിൽ കണ്ടെത്തിയിട്ടുണ്ട്.

പല രാജ്യങ്ങളിലും ഇത്തരത്തിൽ പല സ്ട്രെയിനുകളും പുതിയതായി രൂപപ്പെടുന്നുണ്ട്. വാക്സിനുകൾ ഇത്തരം സ്ട്രെയിനുകൾക്ക് ഫലപ്രദം ആകുമോ എന്ന കണ്ടെത്തലിലാണ് ശാസ്ത്രജ്ഞർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മഹാമാരി ഇംഗ്ലണ്ടിൽ ആരംഭിച്ചിട്ട് ഒരു വർഷം തികയുമ്പോൾ കൊറോണ വൈറസിനോട് അനുബന്ധിച്ചുള്ള പഠനങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയാണ് . കോവിഡ് -19 ബാധിച്ച രോഗികളിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം വളരെയേറെ ശ്രദ്ധേയമാവുകയാണ് . പിഎച്ച് ഇയുടെ പഠന ഫലമായി കൊറോണ വൈറസ് ബാധിച്ചവരിൽ ഏകദേശം 5 മാസത്തേയ്ക്ക് ആർജ്ജിത പ്രതിരോധശേഷി കൈവരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കാലയളവ് ഓക്സ്ഫോർഡ് വാക്സിൻ നൽകുന്ന പ്രതിരോധ ശേഷിയേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

പഠനറിപ്പോർട്ടിൽ പറയുന്നതനുസരിച്ച് നേരത്തെ രോഗംബാധിച്ച 6614 എൻഎച്ച്എസ് ജോലിക്കാരിൽ 44 പേർക്ക് വീണ്ടും രോഗം പിടിപെട്ടിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരിൽ 94 ശതമാനം വരെ വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാകുന്നു എന്നാണ് വിദഗ്ധാഭിപ്രായം. അതുപോലെതന്നെ രോഗബാധിതരിൽ 83% മറ്റുള്ള വൈറസ് ബാധയ്ക്കെതിരെയും പ്രതിരോധം ആർജ്ജിക്കപ്പെടുന്നുണ്ട് എന്ന് പഠനം സൂചിപ്പിക്കുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസിനെകുറിച്ചും ബാധിച്ചവരിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ പഠനങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ വളരെ നാളത്തെ വിവരങ്ങൾ വേണ്ടിവരും എന്നുള്ളതാണ് പ്രധാനമായും ഗവേഷകർ നേരിടുന്ന വെല്ലുവിളി. നിലവിലുള്ള പഠനങ്ങളെല്ലാം പുരോഗമിക്കുന്നത് ഒരു വർഷത്തിൽ താഴെ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.

സ്വന്തം ലേഖകൻ

ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒത്തുചേരുന്ന ആഘോഷമെന്ന ലോകറെക്കോർഡുള്ള കുംഭമേള തുടങ്ങിയപ്പോൾ ആദ്യദിനം തന്നെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ഗംഗാനദീതീരത്ത് ഒത്തുകൂടിയത്. കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധികൾക്കിടയിലും ഹിന്ദുമത വിശ്വാസികൾക്ക് ഏറെ പുണ്യമുള്ള ആഘോഷത്തിലേക്ക് പാപങ്ങൾ കഴുകി കളയാനായി ഒഴുകിയെത്തിയത് ആയിരങ്ങളാണ്.

മഹാമാരിയെ പിടിച്ചുനിർത്താനുള്ള മാനദണ്ഡങ്ങൾ പാലിച്ചു വേണം ജനങ്ങൾ കുംഭമേളയ്ക്ക് എത്താൻ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ആദ്യദിനം നൂറോളം പേരാണ് സ്നാനം നടത്തിയത്, ജനങ്ങളിൽ അധികംപേരും മാസ്ക് ഉപയോഗിച്ചിരുന്നില്ല. സ്നാനം നടത്തുന്നത് തങ്ങളുടെ പാപങ്ങളിൽ നിന്ന് മോക്ഷം നൽകുമെന്നും, ജനന മരണ ചക്രങ്ങളിലെ വേദനകളിൽ നിന്നും നിന്നും മോചനം നൽകാൻ കുംഭമേളയിലെ സ്നാനത്തിന് ആവുമെന്നും തീർത്ഥാടകർ വിശ്വസിക്കുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാറിലെ പുണ്യ ഭൂമിയിലാണ് മേള നടക്കുന്നത്.

യുഎസിന് ശേഷം ലോകത്തിൽ ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ റിപോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. എന്നാൽ ഇന്ത്യയിലെ മരണ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. സാധാരണയായി മേളയ്ക്ക് പതിനായിരക്കണക്കിന് ജനങ്ങളാണ് ഹരിദ്വാറിലെ ഗംഗാ നദിയുടെ തീരത്തുള്ള ഹർ കി പൗഡിയിൽ എത്തിച്ചേരുന്നത്. കഴിഞ്ഞദിവസം പ്രാദേശികസമയം മൂന്നുമണിക്ക് തീർത്ഥാടകർ എത്തി തുടങ്ങിയതായും ഒരു മണിക്കൂറിനുശേഷം സ്നാനം ആരംഭിച്ചതായും പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തു.

അധികൃതർ ജനങ്ങളോട് കൊറോണ വൈറസ് ടെസ്റ്റ് ചെയ് ത് നെഗറ്റീവ് ആണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മേളയ്ക്ക് വരാവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, എല്ലാവരും മാസ്ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ തീർത്ഥാടകരിൽ ഭൂരിഭാഗം പേരും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.

തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന് കോടതിയിൽ ഒരു കൂട്ടം പരാതിക്കാർ അടുത്തിടെ വാദിച്ചിരുന്നു. മൂന്നര മാസം നീണ്ടുനിൽക്കുന്ന കുംഭമേള കോവിഡ് പശ്ചാത്തലത്തിൽ 48 ദിവസമായി ചുരുക്കണം എന്ന നിർദേശവും കഴിഞ്ഞമാസം അധികൃതർ മുന്നോട്ടു വെച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക്ക്ഷയർ : അതിശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് യോർക്ക്ക്ഷയർ നഗരം നിശ്ചലമായി. ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ പോലീസ് നിർദേശിച്ചു. ഡ്രൈവിങ്ങിനും ദുഷ്കരമായ കാലാവസ്ഥയാണ് നിലവിലുള്ളത്. കൊറോണ വൈറസ് വാക്സിനേഷൻ സെന്ററും നൂറുകണക്കിന് സ്കൂളുകളും അടച്ചുപൂട്ടി. കിർക്ക്‌ലീസിലെയും ബ്രാഡ്‌ഫോർഡിലെയും ടെസ്റ്റിംഗ് സെന്ററുകളും മോശം കാലാവസ്ഥയെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ചു. അത്യാവശ്യമില്ലെങ്കിൽ വാഹനം ഓടിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കീഗ്ലിക്കും കോട്ടിംഗ്‌ലി റൗണ്ട്എബൗട്ടിനും ഇടയിലുള്ള സ്റ്റോപ്പുകളിൽ മാത്രമേ ഇപ്പോൾ ബസുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നുള്ളൂ. സേവനങ്ങൾ തടസ്സപ്പെടുമെന്നും കാലതാമസമുണ്ടാകുമെന്നും ബസ് കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി 9 മണി വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്.

കാലാവസ്ഥ നിരീക്ഷകർ നേരത്തെ തന്നെ പ്രവചിച്ചിരുന്നെങ്കിലും അതിലും കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ജോലിയിൽ നിന്ന് പിന്മാറി വീട്ടിലേക്ക് പോകണമെന്ന് ജനങ്ങളോട് നിർബന്ധിതമായി ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സികളും സർവീസ് നടത്തുന്നില്ല. അടുത്തിടെയൊന്നും ഉണ്ടാകാതത്ര തീവ്രമായ മഞ്ഞുവീഴ്ചയിലൂടെയാണ് വെസ്റ്റ് യോർക്ക്ക്ഷയർ ഇപ്പോൾ കടന്നുപോകുന്നതെന്ന് മലയാളംയുകെ ന്യൂസ് ടീം മെമ്പറായ ജോജി തോമസ് വെളിപ്പെടുത്തി.

യോർക്ക്ക്ഷയറിലെ കനത്ത മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ കാണാം :
https://m.facebook.com/story.php?story_fbid=10226095761926836&id=1421138463

 

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ക്രിട്ടിക്കൽ കെയറിൽ ജോലിചെയ്യുന്ന അഞ്ചിൽ ഒരുഭാഗം നഴ്സുമാർക്ക് സ്ഥിരമായി ആത്മഹത്യാ ചിന്തകൾ ഉണ്ടാകാറുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ, ഉൾപ്പെടെയുള്ള റിപ്പോർട്ട് പുറത്തുവന്നു. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന എൻ എച്ച് എസ് ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യ നിലവാരം ഞെട്ടിക്കുന്ന തരത്തിലുള്ളതാണെന്ന് കണ്ടെത്തി. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഡിപ്രഷൻ, ആൻസൈറ്റി പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ മൂലം വലയുന്നത് 50 ശതമാനത്തിലധികം വരുന്ന ക്രിട്ടിക്കൽ കെയറിലെ നഴ്സുമാരാണ്.

ഇംഗ്ലണ്ടിലെ അഞ്ച് ആശുപത്രികളിലായി ജൂൺ ജൂലൈ മാസങ്ങളിലായി 709 ഡോക്ടർമാർ ,നഴ്സുമാർ, മറ്റ് ക്ലിനിക്കൽ ജീവനക്കാർ എന്നിവരിൽ നടത്തിയ പഠനത്തിലാണ് പ്രസ്തുത കണ്ടെത്തൽ. ഇവരിൽ 45 ശതമാനം പേർക്കും ക്ലിനിക്കൽ ഡയഗ്നോസിസ് നടത്തിയതാണ്.

കഴിഞ്ഞവർഷം ഏപ്രിലിനെ അപേക്ഷിച്ച് കൊറോണവൈറസ് കേസുകളിൽ 50% വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഫസർ ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ, രോഗികളുടെ എണ്ണം കൂടുന്നതും, ജോലിസ്ഥലത്തെ വർധിച്ചുവരുന്ന സമ്മർദങ്ങളും നഴ്സുമാരുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ മാനസികമായി നേരിടുന്ന ബുദ്ധിമുട്ടുകൾ രോഗികളെ ചികിത്സിക്കുന്നതിലും പ്രകടമാവും എന്നതാണ് വിഷയം കൂടുതൽ ഗുരുതരമാക്കുന്നത്.
നടത്തിയ സർവേകളിൽ ഒന്നും അതിഗുരുതരമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് പ്രത്യാശ നൽകുന്ന കാര്യമാണെന്നും, തങ്ങളുടെ ആരോഗ്യപ്രവർത്തകർ എത്രയും പെട്ടെന്ന് മുഴുവൻ ആരോഗ്യ നിലവാരത്തിലേയ്ക്ക്, ചുറുചുറുക്കുള്ള പ്രവർത്തന സജ്ജരായ സൈന്യമായി തിരിച്ചെത്തുമെന്ന് ഗ്രീൻ ബർഗ് അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved