Main News

സ്വന്തം ലേഖകൻ

മുംബൈ : നെറ്റ്ഫ്ലിക്സിൽ തരംഗമായി ഇന്ത്യൻ മാച്ച്മേക്കിങ് എന്ന ഡോക്യൂസീരീസ്. വേറിട്ട കഥ പറയുന്നതുകൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ഈ പരമ്പരയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ സീസണിൽ എട്ട് എപ്പിസോഡുകൾ ആണുള്ളത്. മാച്ച്മേക്കർ (വിവാഹദല്ലാൾ) ആയ സീമ തപാരിയയിലൂടെയാണ് കഥ വികസിക്കുന്നത്. ഇന്ത്യയിലെയും യുഎസിലെയും സമ്പന്നരായ ക്ലയന്റുകൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ സീമ സഹായിക്കുന്നുണ്ട്. മുംബൈയിലെ മികച്ച മാച്ച് മേക്കർ എന്നാണ് സിമ തപാരിയ സ്വയം വിശേഷിപ്പിക്കുന്നത്. “വിവാഹം സ്വർഗത്തിലാണ് നടക്കുന്നത്. ഭൂമിയിൽ അത് വിജയകരമാക്കാൻ ദൈവം എനിക്ക് അവസരം നൽകി.” സീമ പറഞ്ഞു. ദില്ലി, മുംബൈ, അമേരിക്ക എന്നിവിടങ്ങളിലെ വിവാഹ ക്രമീകരണങ്ങളും വധൂവരന്മാരുടെ കണ്ടുമുട്ടലും അവരാണ് ഒരുക്കുന്നത്. ഏകദേശം രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയതിനുശേഷം, ഇന്ത്യൻ മാച്ച് മേക്കിംഗ്, ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് ചാർട്ടിൽ ഒന്നാമതെത്തി.

പരമ്പരയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. എങ്കിലും ഏറെ ആളുകളും ഇത് കണ്ടിട്ടുണ്ട്. അറേഞ്ച്ഡ് മാരിയേജ് ആണ് പ്രധാന വിഷയം. അതിന് ചുവടുപിടിച്ച് നടക്കുന്ന സംഭവങ്ങളെയാണ് പരമ്പര അവതരിപ്പിക്കുന്നത്. “ഞാൻ പെൺകുട്ടിയോടോ ആൺകുട്ടിയോടോ സംസാരിക്കുകയും അവരുടെ സ്വഭാവം വിലയിരുത്തുകയും ചെയ്യുന്നു.” സീമ പറഞ്ഞു. “അവരുടെ ജീവിതശൈലി കാണാൻ ഞാൻ അവരുടെ വീടുകൾ സന്ദർശിക്കുന്നു, അവരുടെ മാനദണ്ഡങ്ങളും മുൻഗണനകളും ഞാൻ അവരോട് ചോദിക്കുന്നു.” സീമ കൂട്ടിച്ചേർത്തു. മിക്ക കേസുകളിലും വീട്ടിലുള്ള സംഭാഷണങ്ങൾ മാതാപിതാക്കൾ തമ്മിലാണ്. കാരണം സീമ പറയുന്നതുപോലെ, “ഇന്ത്യയിൽ, വിവാഹങ്ങൾ രണ്ട് കുടുംബങ്ങൾ തമ്മിലാണ്. കൂടാതെ കുടുംബങ്ങൾക്ക് പണവും പ്രശസ്തിയും ഉണ്ട്. അതിനാൽ മാതാപിതാക്കൾ കുട്ടികളെ നയിക്കുന്നു.”

കൂടുതൽ ചെറുപ്പക്കാരുടെയും മാതാപിതാക്കൾ, നല്ല കുടുംബത്തിൽ നിന്നും അവരുടെ സ്വന്തം ജാതിയിൽ നിന്നുമുള്ള സുന്ദരിയായ വധുവിനെ ആണ് ആഗ്രഹിക്കുന്നത്. അറേഞ്ച്ഡ് വിവാഹങ്ങൾ ഇന്ത്യയിൽ സാധാരണമാണ്. പ്രണയിച്ചു വിവാഹം കഴിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ, 90% വിവാഹങ്ങളും ഇപ്പോഴും അറേഞ്ച്ഡ് ആണ്. മക്കൾക്ക് ഇണങ്ങുന്ന ജീവിതപങ്കാളിയെ കണ്ടെത്താൻ മാതാപിതാക്കൾ പത്രങ്ങളിലൂടെയും മാട്രിമോണിയൽ സൈറ്റുകളിലൂടെയും സഞ്ചരിക്കുന്നു. തുടർന്ന് ആയിരക്കണക്കിന് പ്രൊഫഷണൽ മാച്ച് മേക്കറുകളും നൂറുകണക്കിന് മാട്രിമോണിയൽ വെബ്‌സൈറ്റുകളും ഈ അന്വേഷണത്തിൽ സഹായകരായി എത്തി. പരമ്പരയ്‌ക്കെതിരെ പല വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും അതെല്ലാം തമാശയായി സ്വീകരിക്കുവെന്നാണ് സീമ പറഞ്ഞത്. പുരുഷാധിപത്യത്തിന്റെയും ബഹുഭാര്യത്വത്തിന്റെയും ജാതിവാദത്തിന്റെയും വർഗ്ഗീയതയുടെയും അസ്വസ്ഥപ്പെടുത്തുന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുന്നുണ്ട് ഈ പരമ്പര. എന്നാൽ വിമർശിക്കാതെ, ഇതിനെയെല്ലാം രസകരമായി കാണിച്ചുതരുന്ന കണ്ണാടി ആകുന്നെന്ന് മാത്രം. പരമ്പര നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയിൽ രക്തഗ്രൂപ്പിനും പങ്കുണ്ടെന്ന് കണ്ടെത്തൽ. ഒരു വ്യക്തിക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയിൽ അദ്ദേഹത്തിന്റെ ബ്ലഡ്‌ ഗ്രൂപ്പും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. O ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ് -19 പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 25% കുറവാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതേസമയം A ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്കാണ് കോവിഡ് ബാധിക്കാനുള്ള സാധ്യത ഏറ്റവും കൂടുതൽ. മറ്റു പ്രധാന ഘടകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രക്തഗ്രൂപ്പിന്റെ സ്വാധീനം വളരെ ചെറുതാണെന്ന് വിദഗ്ദ്ധർ പറയുന്നു. റോയൽ സൊസൈറ്റിയുടെ സെറ്റ്-സി (സയൻസ് ഇൻ എമർജൻസി ടാസ്കിംഗ്: കോവിഡ് -19) ഗ്രൂപ്പാണ് പഠനം നടത്തിയത്.

രോഗം എങ്ങനെ ഉണ്ടാകുന്നു എന്നറിയാൻ ഈ കണ്ടുപിടുത്തം കൂടുതൽ സഹായിക്കുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഇമ്യൂണോളജി ചെയർമാനും സെറ്റ്-സി റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ പ്രൊഫസർ ചാൾസ് ബാംഹാം പറഞ്ഞു. രോഗം തടയുന്നതിനേക്കാൾ ഇത് ചികിത്സ രീതിയിൽ സ്വാധീനം ചെലുത്തും. “രക്തഗ്രൂപ്പ് O ഉള്ളവരിൽ കോവിഡ് -19 ന്റെ അപകടസാധ്യത കുറവാണ്. എന്നിരുന്നാലും സാമൂഹിക അകലം, ഫേസ് മാസ്ക്, കൈ കഴുകൽ എന്നീ സുരക്ഷാ നടപടികൾ രോഗം തടയുന്നതിൽ നിർണായകമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. എൻ‌എച്ച്‌എസ് വെബ്‌സൈറ്റ് അനുസരിച്ച്, O ബ്ലഡ്‌ ഗ്രൂപ്പ്‌ ഏറ്റവും സാധാരണമാണ്. യുകെ ജനസംഖ്യയുടെ പകുതിയോളം (48%) ഈ ഗ്രൂപ്പിൽ പെടുന്നു.

O ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് മലേറിയ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്. വൈറസ് ബാധിച്ച O ബ്ലഡ്‌ ഗ്രൂപ്പുകാർക്ക് കഠിനമായ രോഗ സാധ്യത കുറവാണോയെന്ന് വ്യക്തമല്ല. A ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഉയർന്നുനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

യുകെ പോലെ തണുപ്പുകൂടിയ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളെ അലട്ടുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ആർത്രൈറ്റിസ്. യുകെയിൽ ഏതാണ്ട് 10 മില്യൺ ജനങ്ങൾക്ക് ആർത്രൈറ്റിസൊ സമാനമായ രോഗലക്ഷണങ്ങളോ മൂലം വലയുന്നവരാണ്. ചൂടുകൂടിയ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യൻ എത്തിനിക്സ് മൈനോറിറ്റീസിന് സാധാരണ ഇംഗ്ലീഷുകാരെക്കാൾ ആർത്രൈറ്റിസ് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അതിനാൽ തന്നെ മലയാളികൾ ഉൾപ്പെടുന്ന കുടിയേറ്റ വിഭാഗത്തിൻെറ ഒരു പ്രധാന വെല്ലുവിളിയാണ് ആർത്രൈറ്റിസ് രോഗം.

കുട്ടികൾ ഉൾപ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ആർത്രൈറ്റിസ് ഉണ്ടാവുമെങ്കിലും 40 വയസ്സിനോട് അടുക്കുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത്. മൂന്ന് വിഭാഗങ്ങളിലുള്ള ആർത്രൈറ്റിസ് രോഗമാണ് പ്രധാനമായും യുകെയിൽ കാണപ്പെടുന്നത്. ഇതിൽ യുകെയിലെ 90 ശതമാനം രോഗികളെയും ബാധിച്ചിരിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ആണ്. യുകെയിൽ കുടിയേറിയ മലയാളികൾ നാല്പതുകൾ പിന്നിട്ടതോടു കൂടി നിരവധി പേരിലാണ് ആർത്രൈറ്റിസിൻെറ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

തണുപ്പ് കാലാവസ്ഥയിലും ഏറെ തണുപ്പ് ഉള്ളിടത്തും ഒട്ടേറെ ആളുകൾ ആർത്രൈറ്റിസ് മൂലം വേദനയും അസ്വസ്ഥതകളും കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. ആയുർവ്വേദം ഈ രോഗാവസ്ഥകളെ വാത രോഗം ആയിട്ടാണ് പറയുക. ശരീരത്തിലെ ചലനം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങൾക്കും കാരണമായി കരുതുന്നത് വാതത്തിന്റെ സംതുലിതമായ അവസ്ഥ ആണ്. രൂക്ഷത ലഘുത്വം ശീത ഖര സ്വഭാവം ഉള്ള വാതം കണ്ണിനു കാണാനാവാത്തത്ര സൂക്ഷ്മവുമാണ്. സമാന ഗുണം കൊണ്ട് വാതത്തിനുനടക്കുന്ന വർദ്ധന പലവിധ രോഗങ്ങൾക്കിടയാക്കുന്നു. അത്തരത്തിൽ ഉള്ള ഒരു വിഭാഗം അസ്വസ്ഥതകളെ ആണ് ഇവിടെ പറയുന്നത്. ശരീരത്തിലെ അസ്‌ഥി സന്ധികളുടെ ചലനം അസാധ്യം ആക്കും വിധം ഉള്ള അസ്വസ്ഥകൾക്ക് പൊതുവെ വാത രോഗം എന്നോ ആർത്രൈറ്റിസ്, സന്ധി വാതം എന്നോ ഒക്കെ പറയപ്പെടുന്നു.

യുകെയിലും മറ്റും തണുപ്പ് ഏറി വരുന്ന ഈ കാലാവസ്ഥകളിൽ ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥയെ അതി ജീവിക്കാൻ ആയുർവ്വേദം ഫലപ്രദമാകും. ചൂട്‌ വെള്ളം മാത്രം കുടിക്കുക. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടു കൂടി കുടിക്കുക. ചൂട് ഉള്ള ആഹാരം കഴിക്കുക. ആയുർവേദ തൈലം ചൂടാക്കി ദേഹത്ത് തടവി ചൂട്‌ വെള്ളത്തിൽ കുളിക്കുക. ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരങ്ങൾ കഴിക്കുവാനും ശ്രദ്ധിക്കുക. തണുപ്പ് തട്ടാതെ ശരീരം എപ്പോഴും ചൂട്‌ നിലനിർത്താൻ സഹായിക്കുന്ന വസ്ത്രം ധരിക്കുകയും വേണം.

സന്ധികളുടെ ചലനം വേദനയോടെ ആകുന്ന അവസ്ഥ. ചലനം അസാധ്യം ആക്കുന്ന നിയന്ത്രക്കപ്പെടുന്ന അവസ്ഥ ആണ് സന്ധിവാത ലക്ഷണം. ചെറുതും വലുതുമായ സന്ധികൾക്ക് മുറുക്കം, ഇറുക്കം, ഞെരുക്കം, വേദന, നീർക്കെട്ട് എന്നിവയോടു കൂടി ചലനം അസാദ്ധ്യമാക്കുന്ന ഒരു രോഗം ആണ് സന്ധിവാതം. പ്രായമായവരിൽ മാത്രം ആണ് ഈ രോഗം എന്ന പഴയ ധാരണക്ക് മാറ്റം വന്നിട്ടുണ്ട്. ഏതു പ്രായക്കാരിലും വ്യാപകമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥ ആയി സന്ധിവാതം മാറിയിട്ടുണ്ട്.
സന്ധികളിലെ തരുണാസ്ഥികൾക്ക് ഉണ്ടാകുന്ന അപചയം മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇതിൽ ഒരു ഇനം സന്ധിവാത രോഗമാണ്. പ്രായമായവരിൽ ഏറെ കണ്ടുവരുന്ന സന്ധിവേദന, സന്ധി ഞെരുക്കവും ആണ് പ്രധാനം. പരുക്ക് ക്ഷതം എന്നിവ മൂലമോ അമിത അദ്ധ്വാനം, ടെന്നീസ്, ഷട്ടിൽ ബാട്മിന്റൺ, എന്നവയാൽ സന്ധികൾ അമിതമായി ഉപയോഗിക്കയാലോ, സന്ധികൾക്കു ഈ അവസ്ഥ ഉണ്ടാകും. കൈത്തണ്ട, കൈമുട്ട്, തോൾ എന്നീ സന്ധികൾ, കാൽമുട്ടുകൾ, ഇടുപ്പ് , നട്ടെല്ല് എന്നിവിടങ്ങളിൽ ഭാരം എടുക്കുമ്പോൾ ഉള്ള വേദന ഉണ്ടാക്കുന്നതും ഇക്കാരണത്താലാണ്.

പല സന്ധികളിൽ ഒരുമിച്ചു തന്നെ ബാധിക്കുന്നതും ദീർഘകാലം നീണ്ടു നിക്കുന്നതുമായ സന്ധിവാത രോഗങ്ങൾക്ക് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്നു പറയും. ചെറിയ സന്ധികളുടെ അരികുകൾ വീർത്തു, നീർക്കെട്ട് ഉണ്ടായി സമീപ കോശങ്ങളിൽ വ്യാപിച്ചു സന്ധികളുടെ പ്രതലത്തെ ദുർബലമാക്കി നീർക്കെട്ടും വേദനയും മുറുക്കവും മൂലം ചലനം അസാധ്യം ആക്കുന്നു. കൈകളുടെയും കാലുകളുടെയും സന്ധികളെ ആണ് സാധാരണ ബാധിക്കുക.

ശരീരത്തിന്റെ നേടും തൂണായ നട്ടെല്ലിനേയും, തോൾസന്ധി ഇടുപ്പ് കാൽമുട്ട് എന്നിവയെയും ബന്ധിപ്പിക്കുന്ന സന്ധികൾക്കും ഉണ്ടാകുന്ന വാത രോഗങ്ങൾ ആണ് അങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് എന്ന് അറിയപ്പെടുന്നത്. കഴുത്തിൽ ഉള്ള കശേരുക്കളെ ചേർത്ത് നിർത്തി തോൾ സന്ധിയുടെയും കൈകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പേശികൾ, നാഡികൾ, കണ്ഠരകൾ എന്നിവക്ക് ഉണ്ടാകുന്ന തകരാർ മൂലം അപബഹുകം എന്ന രോഗം ഉണ്ടാക്കുന്നതായി ആയുർവേദ ഗ്രൻഥങ്ങളിൽ പറയുന്നു. സെർവൈക്കൽ സ്പോണ്ടിലോസിസ് എന്നു പറയുന്ന അവസ്ഥ ഇതു തന്നെ ആണ്. നട്ടെല്ലിന്റെ കീഴറ്റത്തുള്ള ലംബാർ കശേരുക്കളെ ബന്ധിപ്പിക്കുന്ന പേശികൾ നാഡികൾ കണ്ഠരകൾ എന്നിവയാണല്ലോ കാലുകളുടെ പ്രവർത്തനം നിർവഹിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന തകരാറുകൾ ഗൃധ്രസി എന്ന രോഗത്തിന് ഇടയാക്കുന്നതായി ആയുർവ്വേദം പറയുന്നു. ലംബാർ സ്പോണ്ടിലോസിസും ആയി സാദൃശ്യം ആയ രോഗാവസ്‌ഥ ആണിത്.
ഇത്തരത്തിൽ സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന ചലന തകരാറുകളെ പൊതുവെ സന്ധിവാതം എന്നു പറയും. ഇവക്കെല്ലാം ചലനം വീണ്ടെടുക്കാൻ ആവശ്യം ആയ നിരവധി മാർഗങ്ങൾ ആയുവേദം നിർദേശിക്കുന്നുണ്ട്. ഔഷധം ആഹാരം വ്യായാമം ചികിത്സാ ക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉഴിച്ചിൽ, ഇലക്കിഴി, കഷായക്കിഴി, ലേപനം, ധാര, വിവിധ തരം വസ്തി, പഞ്ചകർമ്മ ചികിത്സ എന്നിവയും നിദ്ദേശിക്കുന്നു. രോഗം, രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ സ്വഭാവം എല്ലാം അറിഞ്ഞുള്ള അനുയോജ്യമായ ചികിത്സ രോഗ ശാന്തിക്ക് ഇടയാക്കും.

 

 ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയുടെ സമ്പദ്‌വ്യവസ്ഥ 2024നകം വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഐറ്റം ക്ലബ്‌ റിപ്പോർട്ട്‌. 2024ഓടു കൂടി മാത്രമേ യുകെ സമ്പദ്‌വ്യവസ്ഥ കൊറോണ കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങൂ എന്ന് ഇവയ്‌ ഐറ്റം ക്ലബിൽ നിന്നുള്ള വിശകലനത്തിൽ പറയുന്നു. ട്രഷറിക്ക് സമാനമായ സാമ്പത്തിക മാതൃക ഉപയോഗിക്കുന്നവരാണ് ഇവയ്‌ ഐറ്റം ക്ലബ്‌. തൊഴിലില്ലായ്മ 3.9 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയരുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഈ വർഷം സമ്പദ്‌വ്യവസ്ഥ 11.5 ശതമാനം കുറയുമെന്ന് അവർ കണക്കാക്കി. ഇത് ഒരു മാസം മുമ്പ് പ്രവചിച്ച 8 ശതമാനത്തിലും മോശമായ നിരക്കാണ്. ഉപയോക്താക്കൾ പ്രതീക്ഷിച്ചതിലും കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും കുറഞ്ഞ ബിസിനസ്സ് നിക്ഷേപം വളർച്ചയെ മന്ദീഭവിപ്പിക്കുമെന്നും അവർ പറഞ്ഞു. തൽഫലമായി, കൊറോണ വൈറസിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ മുമ്പ് പ്രവചിച്ചതിനേക്കാൾ 18 മാസം മുമ്പോട്ട് നീങ്ങും.

എന്നിരുന്നാലും ഇത് ആദ്യ നാളുകളിലെ വിവരങ്ങൾ ആണെന്നും കൂടുതൽ വിവരങ്ങൾ പിന്നെ ഉണ്ടാകുമെന്നും ഐറ്റം ക്ലബ് വ്യക്തമാക്കി. കൊറോണ കേസുകൾ ഉയർന്നുനിന്ന മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ ഉൽ‌പാദനത്തിന്റെ പകുതിയോളം ഇടിവ് നേരിട്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആൻഡി ഹാൽഡെയ്ൻ കഴിഞ്ഞ ആഴ്ച എം‌പിമാരോട് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് കഴിഞ്ഞ മാസം ഹാൽഡെയ്ൻ അറിയിച്ചിരുന്നു. എന്നിരുന്നാലും, മറ്റ് സാമ്പത്തിക വിദഗ്ധർ വേഗത്തിൽ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനുള്ള സാധ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും ഉപഭോക്തൃ ജാഗ്രത ഉയർന്നുനിൽക്കുകയാണെന്ന് ഇവയ്‌ ഐറ്റം ക്ലബിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഹോവാർഡ് ആർച്ചർ പറഞ്ഞു. “യുകെ സമ്പദ്‌വ്യവസ്ഥ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ്. മടങ്ങിവരവിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തേക്കാം.” അദ്ദേഹം വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിരുന്നു. ഹോസ്പിറ്റാലിറ്റി വാറ്റ് വെട്ടിക്കുറവും ഫർലോഫ് പദ്ധതി അവസാനിക്കുമ്പോൾ തുടർന്നുള്ള നടപടിയും ചാൻസലർ റിഷി സുനക് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാ ജോലിയും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് കാലത്തെ അതിജീവിച്ച യൂറോപ്പിലെ വമ്പൻ ലീഗുകളിൽ ഒന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കൊടിയിറങ്ങി. ലിവർപൂൾ നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും സൂപ്പർ സൺ‌ഡേയിലെ വീറുറ്റ മത്സരങ്ങൾക്കായാണ് ആരാധകർ കാത്തിരുന്നത്. അടുത്ത സീസൺ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടാനായി മാഞ്ചെസ്റ്റർ യുണൈറ്റഡും ചെൽസിയും മികച്ച കളിയാണ് ഇന്നലെ പുറത്തെടുത്തത്.

 

ലിവർപൂൾ, മാഞ്ചെസ്റ്റർ സിറ്റി, മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകളാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്. ലെസ്​റ്റർ സിറ്റി ഉയർത്തിയ കടുത്ത വെല്ലുവിളിയെ രണ്ടുഗോളുകൾക്ക്​ മറികടന്നാണ് യുണൈറ്റഡ് യോഗ്യത ഉറപ്പാക്കിയത്. വോൾവ്​സിനെ രണ്ടുഗോളുകൾക്ക്​ തകർത്ത്​ ​ചെൽസിയും ചാമ്പ്യൻസ്​ ലീഗ്​ ടിക്കറ്റ്​ സ്വന്തമാക്കി. കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്നു പുൽമൈതാനങ്ങളിൽ പന്തുരുണ്ടപ്പോൾ ഓരോ ആരാധകനും ആവേശം കൊണ്ടിരുന്നു. അതിനൊപ്പം ടീമുകളുടെ വാശിയേറിയ പോരാട്ടം കൂടിയായപ്പോൾ ഈ പ്രീമിയർ ലീഗ് സീസൺ മികച്ചതായി മാറി.

 

ബോക്​സിൽ ആൻറ്റണി മാർഷലിനെ വീഴ്​ത്തിയതിന്​ ലഭിച്ച പെനൽറ്റി​ ​ ലക്ഷ്യത്തിലെത്തിച്ച്​ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് മുൻ‌തൂക്കം നൽകി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ലെസ്റ്റർ ഗോൾകീപ്പർ ഷെമിഷേലിന്റെ പിഴവ് മുതലെടുത്ത ലിംഗാർഡ് ഗോൾ പട്ടിക പൂർത്തിയാക്കി. ചെൽസിയും വോൾവ്‌സും തമ്മിലുള്ള മത്സരവും അതിനിർണായകം ആയിരുന്നു. ആദ്യപകുതിയുടെ അവസാനമിനുട്ടുകളിൽ ചെൽസിക്കായി മാസൺ മൗണ്ടും ഒളിവർ ജെറൂഡും കുറിച്ച ഗോളുകൾക്ക്​ മറുപടി നൽകാൻ വോൾവ്​സിനായില്ല.

എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ ലിവർപൂളിന് 99ഉം സിറ്റിക്ക് 81ഉം പോയിന്റാണ് ഉള്ളത്. മാഞ്ചസ്​റ്റർ യുണൈറ്റഡ്​ 66 പോയിന്റോടെ മൂന്നാമതും 66 പോയന്റുമായിത്തന്നെ ചെൽസി നാലാമതുമാണ്​. തോൽവിയോടെ ലെസ്റ്റർ അഞ്ചാം സ്ഥാനത്ത് തന്നെ തുടർന്നു. ഈ സീസണിൽ 23 ഗോളുകൾ അടിച്ചുകൂട്ടിയ ലെസ്റ്റർ സിറ്റിയുടെ ജെയ്മി വാർഡിയാണ് ഗോൾഡൻ ബൂട്ട് വിജയി.

 

സീസണിൽ ഉടനീളം മികച്ച കളി പുറത്തെടുത്ത ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഇപിഎൽ) താരമായി മാറി. അവസാന മൂന്നു സ്ഥാനക്കാരായ ബോൺമൌത്ത്, വാറ്റ്ഫോഡ്, നോർവിച്ച് സിറ്റി എന്നിവർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. പ്രീമിയർ ലീഗിന്റെ അടുത്ത സീസൺ 2020 സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്നാണ് സ്ഥിരീകരണം. കാണികളുടെ പ്രവേശനകാര്യത്തിലും തീരുമാനം ഇംഗ്ലീഷ് എഫ്എയിൽ നിന്ന് വൈകാതെ ഉണ്ടായേക്കും.

സ്വന്തം ലേഖകൻ

ലണ്ടൻ : സാമൂഹിക പരിപാലന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾ പ്രകാരം യുകെയിലെ 40 വയസ്സിനു മുകളിലുള്ള എല്ലാവരും അധിക നികുതി അടയ്‌ക്കേണ്ടി വരും. പദ്ധതി പ്രകാരം 40 വയസ്സിനു മുകളിലുള്ളവർ നികുതിയിലോ ദേശീയ ഇൻഷുറൻസിലോ കൂടുതൽ പണം നൽകണം. അല്ലാത്തപക്ഷം പ്രായമാകുമ്പോൾ പരിചരണത്തിനായി സ്വയം ഭീമമായ ബില്ലുകൾ അടയ്ക്കേണ്ടി വരും. ബോറിസ് ജോൺസന്റെ പുതിയ ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ ടാസ്ക്ഫോഴ്സ്, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ എന്നിവർ ചേർന്നാണ് പദ്ധതികൾ പരിശോധിക്കുന്നത്. സാമൂഹ്യ പരിപാലനത്തിലെ പ്രതിസന്ധി എല്ലാവരും ചേർന്നു പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് ഈ നികുതി വർദ്ധനവ്.

ആരോഗ്യ സാമൂഹിക പരിപാലന സെക്രട്ടറിയായ മാറ്റ് ഹാൻ‌കോക്ക് ആണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സാമൂഹ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ നിർദേശങ്ങളെക്കുറിച്ച് അടുത്തിടെ ചർച്ചകൾ പുനരാരംഭിച്ചിരുന്നു. ജപ്പാനും ജർമ്മനിയും സാമൂഹിക പരിപാലനത്തിന് ധനസഹായം നൽകുന്നതിന്റെ പരിഷ്കരിച്ച പതിപ്പാണ് യുകെയിലെ ഈ സംവിധാനം. ജപ്പാനിൽ 40 വയസ്സ് കഴിഞ്ഞവർ സംഭാവന നൽകാൻ തുടങ്ങുന്നു. ജർമ്മനിയിൽ എല്ലാവരും ജോലി ചെയ്യാൻ തുടങ്ങുന്ന സമയം മുതൽ ഭാവിയിലേക്ക് എന്തെങ്കിലും നിക്ഷേപിക്കുന്നു. നിലവിൽ ഓരോ വ്യക്തിയുടെയും ശമ്പളത്തിന്റെ 1.5 ശതമാനവും തൊഴിലുടമകളിൽ നിന്നോ പെൻഷൻ ഫണ്ടുകളിൽ നിന്നോ 1.5% ശതമാനവും പിന്നീടുള്ള ജീവിതത്തിലെ പരിചരണത്തിനായി അടയ്ക്കുന്നു.

40 വയസ്സിനു മുകളിലുള്ളവർ ശമ്പള നികുതി വഴിയോ ഇൻഷുറൻസ് വഴിയോ പണമടയ്ക്കേണ്ട പദ്ധതി ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ആളുകൾ പണം നൽകുന്നത് ഉറപ്പാക്കാൻ ഏതെങ്കിലും ഇൻഷുറൻസ് മോഡൽ നിർബന്ധമാക്കേണ്ടതുണ്ടെന്ന് സാമൂഹിക പരിപാലന വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, ആ ദിശയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാൻ ട്രഷറി ഒരുങ്ങുകയാണ്. ഇതിനെക്കുറിച്ചു സർക്കാരിനുള്ളിൽ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പകളിൽ പണമടച്ചുകൊണ്ടിരിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് പറയുന്നു. എങ്കിലും പകർച്ചവ്യാധി സമയത്ത് കെയർ ഹോമുകളിൽ കണ്ട ദുരന്തത്തിന് ശേഷമുള്ള ഉചിതമായ നടപടിയായി ഇത് വിലയിരുത്തപ്പെടുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ :- വീടിനുള്ളിൽ കളി തോക്ക് ഉപയോഗിച്ച് കളിച്ചുകൊണ്ടിരുന്ന പന്ത്രണ്ട് വയസ്സുകാരനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17നാണ് നോർത്ത് ലണ്ടനിലെ ക്യാംഡെനിൽ നിന്നും പന്ത്രണ്ടുകാരനായ കായ് ആഗ്യെപോംഗ് എന്ന കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജനങ്ങളിൽ ആരോ പോലീസിനെ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. കറുത്തവർഗ്ഗക്കാരനായ കുട്ടി തോക്ക് ഉപയോഗിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ക്രമസമാധാന പാലനത്തിനാണ് തങ്ങൾ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ തങ്ങളെ മനപ്പൂർവ്വം അധികൃതർ ഉപദ്രവിക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. തന്നെയും തൻെറ മക്കളെയും കൊല്ലുവാൻ ആണ് അധികൃതർ ശ്രമിച്ചത്. സത്യം എന്തെന്ന് അറിയാൻ പോലും അവർ സാവകാശം കാണിച്ചില്ല. തങ്ങളുടെ വീട് മുഴുവനും അധികൃതർ പരിശോധിച്ചതായും അവർ മാധ്യമങ്ങളോട് പറഞ്ഞു. കറുത്തവർഗ്ഗക്കാരനായ തന്റെ മകനെ മനപ്പൂർവ്വം ഉപദ്രവിക്കാനാണ് അധികൃതർ ശ്രമിച്ചത് എന്നും അമ്മ ആരോപിച്ചു.

ഇത്തരത്തിൽ പല സംഭവങ്ങളും ലണ്ടനിൽ ആവർത്തിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാലാണ് വിവരം ലഭിച്ച ഉടനെ അധികൃതർ വീട്ടിലേക്ക് എത്തിയതെന്നും കമാൻഡർ കൈൽ ഗോർഡൻ അറിയിച്ചു. തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ മാത്രമാണ് പോലീസ് ശ്രമിച്ചത്. എന്നാൽ തന്റെ മകന് കടുത്ത മാനസിക സമ്മർദമാണ് ഇതുമൂലം ഉണ്ടായതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ചെസ്റ്റർഫീൽഡ്: യുകെ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവാവിന്റെ മരണം. കോട്ടയം കങ്ങഴം സ്വദേശി തെക്കേടത്ത് സോണി ചാക്കോയാണ് (42) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ചെസ്റ്റർഫീൽഡിനടുത്തുള്ള മോർട്ടനിൽ കുടുംബസമേതം താമസിച്ചു വരവെയാണ് സോണിയെ മരണം കവർന്നിരിക്കുന്നത്. മണർകാട് ആണ് ഭാര്യ ടിൻറ്റുവിന്റെ സ്വദേശം.

പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഭാര്യ ടിൻറ്റു വീട്ടിൽ എത്തിയപ്പോൾ ആണ് സോണിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ എട്ടുമണിയോടെ ഷിഫ്റ്റ് തീർന്ന ടിന്റു നടന്നാണ് വീട്ടിൽ സാധാരണ എത്തിച്ചേരുന്നത്. പതിവുപോലെ എട്ടരയോടെ വീട്ടിൽ എത്തിയ ഭാര്യ ടിൻറ്റു കാണുന്നത് ബെഡ്‌ഡിന് താഴെ മരിച്ചു കിടക്കുന്ന ഭർത്താവിനെയാണ്. മക്കൾ മറ്റൊരു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്.

ടിന്റു പെട്ടെന്ന് തന്നെ എമർജൻസി വിളിച്ചതനുസരിച്ചു പൊലീസും ആംബുലന്‍സും എത്തി പരിശോധിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ഇപ്പോൾ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.  ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോൾ ഉള്ളത്. പ്രാഥമിക വിവരം അനുസരിച്ചു കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം എന്ന് അറിയുന്നു.

സ്റ്റുഡൻറ് വിസയിൽ എത്തിയ ഇവർ യുകെയുടെ പല ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ആദ്യ സ്ഥലം മാഞ്ചെസ്റ്ററും തുടർന്ന് വിഗണിലും താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ചെസ്റ്റര്‍ഫീല്‍ഡ് മോര്‍ട്ടണ്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന സോണിയും ടിന്റുവും മോര്‍ട്ടണില്‍ തന്നെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.

ഇന്നലെ വൈകീട്ട് ടിന്റു ഡ്യൂട്ടിക്ക് പോകുമ്പോൾ സോണി എനിക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. ഭർത്താവിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത്ര കാര്യമാക്കിയില്ല. ഡയബെറ്റിക് രോഗിയായിരുന്നു എങ്കിലും കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം സോണിയുടെ ‘അമ്മ മരിച്ചിരുന്നു. ഇതിനുശേഷം വളരെയേറെ മാനസികമായി തളർന്ന അവസ്ഥയിൽ ആയിരുന്നു സോണി. ഡയബെറ്റിക് ആയിരുന്നു അമ്മയുടെ മരണത്തിലെ വില്ലൻ. മലപ്പുറം നിലമ്പൂർ ആണ് സോണിയുടെ ‘അമ്മ വീട്. സോണിയുടെ ഏക സഹോദരി മോബി ഡൽഹിയിൽ ആണ് ഉള്ളത്. ഭർത്താവ് -റോയി.

ആറു വയസുകാരിയായ ഹന്നയും മൂന്ന് വയസ്സുള്ള എയിടനും ആണ് മക്കള്‍. കോട്ടയം മണ്ണര്‍കാട് സ്വദേശിനിയാണ് ടിന്റു.

ശവസംസ്ക്കാരം എവിടെ നടത്തണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നാട്ടിൽ കൊണ്ടുപോകണം എന്നാണ് വീട്ടുകാരുടെ ആഗ്രഹം. എന്തായാലും ചാർട്ടേർഡ് ഫ്ലൈറ്റ് പോകുമ്പോൾ സാധ്യമാകുമോ എന്ന കാര്യവും പരിശോധിക്കുന്നു. നാളെയാണ് പോസ്റ്റുമോർട്ടം നടത്തപ്പെടുക. അപ്പോൾ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളു.

സോണിയുടെ അകാല നിര്യാണത്തിൽ  മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : സ്പെയിനിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. വളരെ വേഗം സർക്കാർ കൈകൊണ്ട ഈ തീരുമാനം യാത്രികർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. യാത്രക്കാർക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തനിക്ക് അറിയാമെന്നും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ക്ഷമ പറച്ചിൽ ആവശ്യമില്ലെന്നും റാബ് അറിയിച്ചു. സ്പെയിനിൽ രോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ യാത്രാ നിയമം ഇന്നലെ സർക്കാർ പ്രഖ്യാപിച്ചത്. തങ്ങൾ കഴിയുന്നത്ര വേഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് റാബ് വ്യക്തമാക്കി. എന്നാൽ യുകെയിലേയ്ക്ക് മടങ്ങിയെത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തിയത് തിരിച്ചടിയായെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അറിയിച്ചു. ടൂറിസം മേഖലയെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും അവർ പ്രതികരിച്ചു.

സർക്കാർ കൈകൊണ്ട ഈ തീരുമാനം പല യാത്രക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോൾ സ്പെയിനിൽ ഉള്ളവർ അവധിക്കാലം അവിടെത്തന്നെ തുടരാൻ ശ്രമിക്കുക. പ്രാദേശിക നിയമങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം തന്നെ വിദേശകാര്യ ഓഫീസിന്റെ (എഫ്സിഓ) യാത്ര ഉപദേശങ്ങൾ പതിവായി പരിശോധിക്കുകയും ചെയ്യുക. മിക്ക ഹോളിഡേ ഓപ്പറേറ്റർമാരും സ്പെയ്നിലേയ്ക്കുള്ള പ്രധാന യാത്രകൾ റദാക്കിയിരിക്കുന്നതിനാൽ യാത്ര ബുക്ക്‌ ചെയ്തിട്ടുള്ളവർ ട്രാവൽ പ്രൊവൈഡറുമായി ബന്ധപ്പെടുക. സ്പെയിനിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ എഫ്സിഓ ഉപദേശിക്കുന്നുണ്ട്. അതിൽ കാനറി ദ്വീപുകളും ബലേറിക് ദ്വീപുകളും ഉൾപ്പെടുന്നില്ല. എന്നാൽ ഇവിടുന്ന് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്.

ഇപ്പോൾ സ്പെയിനിൽ ഉള്ളവരുടെ യാത്ര ഇൻഷുറൻസ് അവർ മടങ്ങിയെത്തുന്നതുവരെ നിലനിൽക്കുമെന്ന് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് അസോസിയേഷൻ പറഞ്ഞു. എന്നാൽ എഫ്‌സി‌ഒ ഉപദേശത്തിന് വിരുദ്ധമായി ഇപ്പോൾ യാത്ര ചെയ്യുന്നവരുടെ ഇൻഷുറൻസ് അസാധുവാകും. പുതിയ നിയമത്തിൽ കുടുങ്ങിപോയവരിൽ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സും ഉൾപ്പെടുന്നുണ്ട്. നിയമ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഗ്രാന്റ് ഷാപ്പ്സ് കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് പോയത്. ആസൂത്രണം ചെയ്തതുപോലെ ഷാപ്പ്സ് അവധിക്കാലം തുടരുമെന്ന് ഡിഎഫ്ടി വക്താവ് പറഞ്ഞു. പുതിയ നിയമങ്ങൾക്കനുസൃതമായി മടങ്ങിവരുമ്പോൾ അദ്ദേഹം ഐസൊലേഷനിൽ കഴിയും. പ്രധാന നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആസന്നമാണെന്ന് സ്പാനിഷ് അധികൃതർ മുന്നറിയിപ്പ് നൽകി. സ്പെയിനിൽ ഇതുവരെ 28,000 കൊറോണ വൈറസ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കറ്റലോണിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഫ്രാൻസും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

സ്വന്തം ലേഖകൻ

സാധാരണ ഹൈവേകളിൽ കൂടിയുള്ള വേഗത മണിക്കൂറിൽ 60 മൈൽ സ്പീഡ് ആണെന്നിരിക്കെ, റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ അത് 50 മൈൽ സ്പീഡ് ആയിരുന്നു. എന്നാൽ സമയനഷ്ടവും ഡ്രൈവർമാരുടെ മാനസികസമ്മർദ്ദവും കണക്കിലെടുത്ത് അത് 10 മൈൽ സ്പീഡ് കൂടി അനുവദീനമായി, ഇപ്പോൾ പണി നടക്കുന്ന സ്ഥലങ്ങളിലൂടെയുള്ള പരമാവധി വേഗത 60 മൈൽ സ്പീഡ് ആയി ഉയർത്തിയിട്ടുണ്ട്. മൈൽ പെർ ഹവർ വേഗതാ സൂചിക സ്വീകരിച്ചിരിക്കുന്ന യൂറോപ്പിലെ ഏക രാജ്യമാണ് ഇംഗ്ലണ്ട്.

ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന കണക്ക് പ്രകാരം ഏകദേശം 96 കിലോമീറ്ററാണ് റോഡ് പണി നടക്കുന്ന സ്ഥലങ്ങളിലൂടെ ഒരു ഡ്രൈവർക്ക് ഒരു മണിക്കൂറിൽ ഓടിയെത്താവുന്ന ദൂരം. എന്നാൽ ഇന്ത്യയിലെ നാഷണൽ ഹൈവേകളിലൂടെ ഉള്ള വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ ആണ്, എക്സ്പ്രസ് ഹൈവേകളിൽ 120 കിലോമീറ്ററും. ധാരാളം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ നിയമം നടപ്പിൽ വരുത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്. യാത്രാസമയം ചുരുങ്ങും എന്നതിനാൽ ഓട്ടോമൊബൈൽ അസോസിയേഷൻ (എ എ ) ഈ തീരുമാനം ഹർഷാരവത്തോടെ തന്നെ സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ ഇവിടങ്ങളിലെ വേഗത പരിധി ഉയർത്തുന്നത് റോഡ് പണി നടത്തുന്ന തൊഴിലാളികളുടെ സുരക്ഷയെ സാരമായി ബാധിക്കും എന്ന് മുൻപ് യൂണിയനുകൾ പരാതിപ്പെട്ടിരുന്നു. റോഡ് പണി നടക്കുന്ന എല്ലാ ഹൈവേകളിലും 60എംപിഎച്ച് വേഗ പരിധിയിൽ സഞ്ചരിക്കാനാവില്ല, റോഡിന്റെ നിലവാരവും അറ്റകുറ്റപ്പണികളുടെ തീവ്രതയും അനുസരിച്ച് ചിലയിടങ്ങളിൽ അത് 40എംപിഎച്ച് മുതൽ50 എംപിഎച്ച് വരെ ആയേക്കാം. എം1 ലെ 13 മുതൽ 16 വരെയുള്ള ജംഗ്ഷനുകൾ തുടങ്ങി, ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ഹൈവേകളിലും വേഗത പരിശോധനയും പരീക്ഷണങ്ങളും നടത്തിയശേഷം മാത്രമാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 24 മൈൽ യാത്ര 68 സെക്കൻഡ് ആവറേജ് കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ നേട്ടം.

ചീഫ് എക്സിക്യൂട്ടീവ് ആയ ജിം ഓ സള്ളിവൻ പറയുന്നു “റോഡിന്റെ അറ്റകുറ്റപ്പണികൾ അത്യാവശ്യമാണെന്ന് എല്ലാ ഡ്രൈവർമാർക്കും അറിയാം എന്നാൽ ദൗർഭാഗ്യവശാൽ തങ്ങളുടെ വാഹനത്തിനു മുന്നിൽ തടസ്സം നിന്നു കൊണ്ട് പണി ചെയ്യുന്നത് ആർക്കും താൽപര്യമില്ലതാനും, അവരുടെ ഫ്രസ്ട്രേഷൻ മാറ്റാൻ പുതിയ വേഗപരിധി സഹായിക്കുമെന്ന് കരുതുന്നു.”

10എംപിഎച്ച് കൂടി വർധിപ്പിക്കണം എന്ന ആവശ്യം 2017 മുതൽ ഉയർന്ന് വന്നിട്ടുള്ളതാണ്, എന്നാൽ ഏതാനും വർഷങ്ങളായി മോട്ടോർ വേ തൊഴിലാളികളുടെ ജീവനുകൾ എടുത്ത അപകടങ്ങൾ കാരണം യുണൈറ്റ് യൂണിയൻ തീരുമാനത്തെ എതിർത്തിരുന്നു. ഇപ്പോൾ തന്നെ അറ്റകുറ്റപണികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഡ്രൈവർമാർ ഉയർന്ന വേഗതയിൽ വാഹനം ഓടിച്ചു കയറ്റാറുണ്ട്. ഇനിയും ഒരു പക്ഷേ അപകടങ്ങളുടെ എണ്ണം വർദ്ധിച്ചേക്കാം എന്ന ആശങ്ക നിലനിൽക്കുന്നു.

Copyright © . All rights reserved