ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡബ്ലിൻ സ്റ്റില്ലോർഗനിലെ ടെസ്‌കോ ഷോപ്പിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ ആൾക്ക് മലയാളി നേഴ്സ് റീനാ വർഗീസിൻെറ സമയോചിത ഇടപെടൽ രക്ഷയായി. ടെസ്‌കോയിൽ കുഴഞ്ഞു വീണ 60 – കാരനെ സഹായിക്കാൻ റീനയും ഒപ്പം ഐറിഷ്‌കാരിയായ നഴ്‌സും ചേർന്നു പരിശോധിച്ചു വേണ്ട പരിചരണം നൽകി . തുടർന്ന് കുഴഞ്ഞു വീണ രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു ശരീരം നീലനിറം ആയതിനെ തുടർന്ന് രണ്ടു നഴ്സുമാർ ചേർന്ന് 4 മിനിറ്റിലധികം സി.പി.ആർ കൊടുക്കുകയും, രോഗിയുടെ ഓക്സിജൻ അളവ് കൂട്ടാനും സ്വയം ശ്വാസം എടുക്കുന്ന അവസ്ഥയിലും എത്തിച്ചു. പിന്നീട് ആംബുലൻസ് എത്തി രോഗിയെ കൊണ്ട് പോയി.
ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്യുന്ന റീനയുടെ വിവരങ്ങൾ അന്വേഷിച്ചു ഇമെയിലിലൂടെ ആശുപത്രി അധികൃതർ അഭിനന്ദനം അറിയിച്ചു.
അയർലണ്ടിൽ വരുന്നതിന് മുമ്പ് ബഹ്‌റൈനിൽ ഹെൽത്ത് മിനിസ്ട്രിയിൽ 16 വർഷത്തോളം ജോലി ചെയ്തിരുന്ന റീന രണ്ടു തവണ വിമാനത്തിൽ ഗുരുതരമായ രോഗിയ്ക്ക് പരിചരണം കൊടുത്ത് ജീവൻ രക്ഷിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം സ്റ്റില്ലോർഗനിൽ താമസിക്കുന്ന റീനാ വർഗീസ് , പത്തനംതിട്ട ചെങ്ങറ സ്വദേശിയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിയെ ചെറുത്തുനിൽക്കാൻ മുൻനിര ഡോക്ടർമാരിൽ ഒരാളായി പ്രവേശിച്ച നിത്യയെന്ന ഡോക്ടറുടെ കഥ അല്പം വ്യത്യസ്തമാണ്. അയർലൻഡിൽ പഠിച്ചിട്ടില്ല എന്ന കാരണം കൊണ്ട് പലയിടത്തും പിന്നോട്ടടിക്കപ്പെട്ടതിന്റെ വേദന അവളുടെ വാക്കുകളിൽ സ്ഫുരിക്കുന്നു.
2017 ൽ കോ സ്ലിഗോയിൽ ആദ്യമായി വന്നിറങ്ങിയപ്പോൾ ഫിലിപ്പീൻകാരിയാണോ എന്ന ചോദ്യമാണ് ആദ്യം വരവേറ്റത്. ഇന്ത്യയിൽ നിന്ന് ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലി ചെയ്യാനാണ് താൻ എത്തിയിരിക്കുന്നത് എന്നറിഞ്ഞപ്പോൾ കേട്ടവരെല്ലാം അത്ഭുതം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്ന് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് യുകെയിലേക്കും അയർലൻഡിലേയ്ക്കുമുള്ള വർക്ക് പെർമിറ്റ് സംഘടിപ്പിച്ചത്. ആദ്യം വന്ന പരീക്ഷ ഐറിഷ് ആയതുകൊണ്ട് താൻ ഇവിടെ എത്തി എന്ന് നിത്യ വിശ്വസിക്കുന്നു. നിത്യ ജനിച്ചത് തമിഴ്നാട്ടിലാണ്. വൈദ്യ പഠനത്തിനു ശേഷം ആറ് ദിവസം എങ്കിലും ജോലി ചെയ്യണമായിരുന്നു. അതും ആഴ്ചയിൽ രണ്ട് ദിവസം നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ. പിന്നീട് മെഡിക്കൽ ജനറ്റിക്സിൽ ഉപരിപഠനം നടത്താൻ ആയി ഗ്ലാസ്ഗോയിലെത്തി. സ്കോട്ട്‌ലൻഡിലെത്തി കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ലിനിക്കൽ ജോലിയിലേക്ക് തന്നെ തിരിയുന്നതാണ് എന്ന് മനസ്സിലാക്കിയ നിത്യ തിരിച്ചു ചെന്നൈയിലെത്തി രണ്ടര വർഷം പ്രാക്ടീസ് തുടർന്നു.
എന്നാൽ താൻ ചെന്നൈയിൽ നടത്തിയ ഇന്റേൺഷിപ് അയർലൻഡിൽ ജോലിയിൽ പ്രവേശിക്കാൻ തടസ്സമാകുമെന്ന് നിത്യ അറിഞ്ഞിരുന്നില്ല. ഒടുവിൽ വെസ്റ്റ് അയർലൻഡ് സ്റ്റാമ്പ് ഫോർ വിസയ്ക്ക് ബ്യൂമൗണ്ട് ആശുപത്രിയിൽ ജോലിക്ക് കയറി. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവിടുത്തെ പ്രവർത്തനരീതികൾ. പക്ഷേ ആ ജോലിയാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് നിത്യ കരുതുന്നുണ്ട്. 9 മാസത്തെ ജോലിക്ക് ശേഷം ടല്ലാട്ട് ആശുപത്രിയിൽ രജിസ്ട്രാർ ആയി ജോലിക്ക് കയറി. ബസിലും മറ്റുമായി ഒന്നര മണിക്കൂർ യാത്ര ചെയ്താണ് ദിവസവും ജോലി സ്ഥലത്തെത്തിയിരുന്നത്. വിചാരിച്ചതിനേക്കാൾ കടുപ്പം ആയിരുന്നു ജോലി. എല്ലാവരും കരുതിയത് താൻ നിർത്തി പോകുമെന്നാണ്. എന്നാൽ ആറുമാസം കാലാവധി പൂർത്തിയാക്കിയതോടെ അത് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ജോലിക്ക് കയറാൻ കഴിഞ്ഞു. ആ സമയത്താണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ രോഗം പടരുന്നതായി അറിഞ്ഞു. ഏകദേശം അതേ സമയം തന്നെയാണ് അമ്മയും അനന്തരവനും തനിക്കൊപ്പം സമയം ചെലവഴിക്കാൻ ഇന്ത്യയിൽനിന്ന് എത്തിയത്. ഒരു വർഷത്തോളം ഇരുവരും തനിക്കൊപ്പം കുടുങ്ങിപ്പോയി. ഓരോ തവണയും ആശുപത്രിയിൽനിന്ന് തിരിച്ചെത്തുമ്പോൾ ഒരു വയസ്സുള്ള കുഞ്ഞിനും 60 വയസ്സുള്ള അമ്മയ്ക്കും രോഗം താൻ പകർന്നു നൽകുമോ എന്ന ചിന്തയിലായിരുന്നു. ഓരോ വട്ടം ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തുമ്പോഴും അമ്മ തന്നെ അണുനശീകരണം ചെയ്തു. കോവിഡ് അവാർഡുകളിൽ തുടർച്ചയായി മണിക്കൂറുകൾ ജോലി ചെയ്തു. ഒരു പരിഭവവും ഉണ്ടായിരുന്നില്ല. എന്നാൽ, പ്രോട്ടോകോൾ പ്രകാരം താൻ എല്ലാ സഹപ്രവർത്തകരേക്കാളും താഴെ ആണെന്ന് മനസ്സിലായി. എന്തിന് അപേക്ഷിച്ചാലും ഏറ്റവുമൊടുവിൽ ആവും പരിഗണിക്കപ്പെടുക.
ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് തനിക്ക് ഒരു വിവേചനവും നേരിടേണ്ടിവന്നിട്ടില്ല നിത്യ പറയുന്നു. പക്ഷേ നിയമം സ്വദേശികൾക്കും, രാജ്യത്ത് നിന്നും നിയമം പഠിച്ചവർക്കും, സ്വദേശികളെ വിവാഹം കഴിച്ചവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ഒടുവിൽ എല്ലാം മതിയാക്കി തിരിച്ചു പോകാൻ നിത്യ തീരുമാനിച്ചു. 32 വയസ്സുണ്ട് എന്താണ് നേടിയത് എന്ന ചോദ്യത്തിന് ചിലനേരം ഉത്തരമില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളെക്കാളെല്ലാം ബ്രിട്ടനിൽ കോവിഡ് കേസുകളിൽ വൻകുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചയിൽ തന്നെ 28 % കുറവാണ് കേസുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ രീതിയിലുള്ള വാക്സിൻ വിതരണമാണ് ബ്രിട്ടന്റെ ഈ വിജയത്തിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഫ്രാൻസിൽ ആഴ്ചയിൽ ഉള്ള കേസുകളുടെ എണ്ണം ബ്രിട്ടനെക്കാളും എട്ട് ഇരട്ടിയാണ്. ജർമ്മനിയിൽ മാർച്ച് മുപ്പതാം തീയതി മാത്രം 23,681 കേസുകളാണ് രേഖപ്പെടുത്തിയത്.

ബ്രിട്ടനിൽ ഇനിയും വാക്സിൻ സ്വീകരിക്കാനുള്ള യുവാക്കളും, 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഉടൻതന്നെ സ്വീകരിക്കണമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് അറിയിച്ചു. ഏകദേശം 4.1 മില്യൻ ആളുകളാണ് ഇതുവരെ യുകെയിൽ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞത്. ആളുകൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന കർശനനിർദേശം ആരോഗ്യവകുപ്പ് നൽകുന്നു. ബ്രിട്ടനിൽ ഇന്നലെ 4052 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.

ഇതിനിടെ ബ്രിട്ടനിൽ കൂടുതൽ ഇളവുകൾക്കായുള്ള ആവശ്യങ്ങൾ ശക്തമാണ്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ ഗവൺമെന്റ് ഒരു തീരുമാനം അറിയിച്ചിട്ടില്ല. ഇതിനിടയിൽ ജർമ്മനി അസ്ട്രസെനേക്കയുടെ വാക്സിൻ നിരോധിച്ചതിനെതിരെയും പ്രതിഷേധങ്ങൾ ശക്തമായി നടക്കുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. എന്നാൽ ബ്രിട്ടണിൽ ഫലപ്രദമായ വാക്സിൻ വിതരണം കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ വേനൽക്കാലത്തെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയോഗിച്ച ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ റേസ് ആൻഡ് എത്‌നിക് ഡിസ്പെരിറ്റീസ്, ബ്രിട്ടനിലെ അസമത്വത്തെക്കുറിച്ച് 264 പേജുള്ള റിപ്പോർട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ചു. ദൈർഘ്യമേറിയ സ്കൂൾ ദിവസങ്ങൾ, ബ്ലാക്ക്,ഏഷ്യൻ, ന്യൂനപക്ഷ വംശജർ തുടങ്ങിയവ റിപ്പോർട്ടിന്റെ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു. വംശീയ അസമത്വം കുറയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് വിദ്യാഭ്യാസം എന്ന് അവർ വിലയിരുത്തി. വംശത്തിനും വർഗ്ഗീയതയ്ക്കും ചുറ്റുമുള്ള പ്രശ്‌നങ്ങൾക്ക് പ്രാധാന്യം കുറയുന്നുവെന്നും ചില സന്ദർഭങ്ങളിൽ, അസമത്വം വിശദീകരിക്കുന്നതിൽ അവ ഒരു പ്രധാന ഘടകമല്ലയെന്നും പറയുന്നു. പല വംശീയ സമുദായങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസത്തിൽ തദ്ദേശീയരായ വിദ്യാർത്ഥികളേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഇവരുടെ ഈ ഉയർന്ന നേട്ടം കൂടുതൽ മികച്ചതും വ്യത്യസ്തവുമായ ജോലിയിടങ്ങൾ സൃഷ്ടിക്കുകയാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ജൂലൈയിൽ ജോർജ്ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വ്യാപകമായ പ്രകടനങ്ങളെത്തുടർന്നാണ് ഒരു കമ്മീഷൻ രൂപീകരിക്കാൻ ജോൺസൻ തീരുമാനിച്ചത്. കമ്മീഷനിലെ 10 അംഗങ്ങൾ വിദ്യാഭ്യാസം, തൊഴിൽ, നീതിന്യായ വ്യവസ്ഥ, ആരോഗ്യം എന്നിവയിലെ വംശീയ അസമത്വം പരിശോധിച്ചു. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി സംസാരിച്ച കമ്മീഷൻ ചെയർ ടോണി സെവെൽ, “സ്ഥാപനപരമായ വംശീയത” യ്ക്ക് ബ്രിട്ടനിൽ തെളിവുകളൊന്നുമില്ലെങ്കിലും പല മുൻവിധികളും നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി. “വംശീയത നിലവിലില്ലെന്ന് ആരും പറയുന്നില്ല. അത് നിലനിൽക്കുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തിമ റിപ്പോർട്ടിൽ പുരോഗതിയുടെ ഉദാഹരണങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും എന്നാൽ നടപടി ആവശ്യമുള്ള ചില “അസ്വസ്ഥജനകമായ ഇടങ്ങൾ” എടുത്തുകാണിക്കുന്നുവെന്നും വോയ്‌സ് 4 ചേഞ്ച് ഇംഗ്ലണ്ടിന്റെ ഡയറക്ടറും കമ്മീഷന്റെ സഹ-അംഗവുമായ കുൻലെ ഒലുലോഡ് പറഞ്ഞു. “പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് മുമ്പ് ആളുകൾ മുഴുവൻ റിപ്പോർട്ടും വായിക്കേണ്ടതുണ്ട്.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വംശീയ ന്യൂനപക്ഷ സമുദായങ്ങൾ ഉൾപ്പെടെ ഈ രാജ്യത്ത് ഗുരുതരമായ അസമത്വങ്ങൾ നിലനിൽക്കുന്നുവെന്ന് ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോൺ സുഡ് വോർത്ത് എന്ന ലേഖകനാണ് നിഷ്പക്ഷമായ പത്രപ്രവർത്തനത്തിനെ തുടർന്ന് ചൈനീസ് അധികൃതരിൽനിന്ന് കുടുംബത്തിന് ഉൾപ്പെടെ ജീവന് ഭീഷണി നേരിട്ട് നാടുവിടാൻ നിർബന്ധിതനായത്. സിൻജിയാങ് മേഖലയിലെ ഉയ്‌ഗുർ മുസ്ലീങ്ങളെ പറ്റി മുൻപ് അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ ചൈനീസ് ലേഖകനെ പറ്റി അഭിമാനമേയുള്ളൂ എന്നും, അദ്ദേഹം തങ്ങളുടെ റിപ്പോർട്ടറായി തുടരുമെന്നും ബിബിസി പ്രതികരിച്ചു. സിൻജിയാങ്ങിലെ ബിബിസിയുടെ റിപ്പോർട്ടിംഗ് അങ്ങേയറ്റം അപലപനീയമാണെന്ന് ചൈന ആരോപിക്കുന്നു.

ഒമ്പതു വർഷമായി ചൈനയിൽ താമസിക്കുന്ന ജോൺ ചൈനീസ് അധികൃതരിൽനിന്ന് നിത്യേന എന്നവണ്ണം തുടർച്ചയായി ഭീഷണികൾ നേരിട്ടതിനാലാണ് രാജ്യം വിടാൻ തീരുമാനിച്ചത്. കുടുംബത്തോടൊപ്പം ചെക്കിൻ ചെയ്യാൻ എയർപോർട്ടിലെത്തിയ ജോണിനൊപ്പം സാധാരണ വസ്ത്രം ധരിച്ച് പോലീസുകാർ എത്തിയിരുന്നു. ജോണിന്റെ ഭാര്യ യോവോൺ മുറെ ഐറിഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ആർ ടി ഇ യിലെ ചൈന ലേഖികയാണ്.

ജോണിന്റെ ഭാര്യ യോവോൺ മുറെ
ഉദ്യോഗസ്ഥരിൽ നിന്ന് തുടർച്ചയായി നിയമ നടപടികളും ജീവനു ഭീഷണിയും നേരിടേണ്ടി വന്നതായി ജോൺ പറയുന്നു. എപ്പോൾ വീഡിയോ റെക്കോർഡ് ചെയ്യാൻ പുറപ്പെട്ടാലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പത്ര പ്രവർത്തനം നിർത്തില്ലെന്നും തായ് വാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്നും ജോൺ വ്യക്തമാക്കിയിട്ടുണ്ട്. ജോണിൻെറ സഹപ്രവർത്തകർ ബെയ്ജിങ്ങിൽ തന്നെ ജോലി തുടരും.
ചൈനയുടെ മറ്റൊരു മുഖം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തുക മാത്രമാണ് ജോൺ ചെയ്തതെന്നും, അതിന് അദ്ദേഹം കൊടുക്കേണ്ടി വന്ന വില വലുതാണെന്നും ബിബിസി അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനെ തുടർന്ന് അനുവദിക്കപ്പെട്ട ലോക് ഡൗൺ ഇളവുകൾ എല്ലാ അർത്ഥത്തിലും ആസ്വദിക്കുകയാണ് ബ്രിട്ടീഷുകാർ. 53 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ഈ ദിനങ്ങളിൽ ഇന്നലെയും ഇന്നുമായി ആയിരങ്ങളാണ് ബീച്ചുകളിലേയ്ക്ക് ഒഴുകിയെത്തിയത്. ഈ ദിവസങ്ങളിൽ ബ്രിട്ടണിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉയർന്ന താപനില 75 ഡിഗ്രി ഫാരൻഹീറ്റ് (24° സെൽഷ്യസ്) ആണ്. 6 പേർ ഒത്തുചേരാനുള്ള അനുവാദമാണ് നിലവിലുള്ളത്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തി വൻ ആൾക്കൂട്ടമാണ് ബീച്ചുകളിലും പാർക്കുകളിലും തടിച്ചുകൂടിയത്.

തിങ്കളാഴ്ച നോട്ടിങ്ഹാമിലെ പാർക്കുകളിൽ ആളുകൾ മദ്യപിച്ച് പ്രശ്നം സൃഷ്ട്ടിച്ചതിനെ തുടർന്ന് പാർക്കുകളിൽ മദ്യം നിരോധിക്കാൻ പോലീസ് നിർബന്ധിതരായിരുന്നു. നിയന്ത്രണങ്ങളിലെ ഇളവ് ആസ്വദിക്കുമ്പോഴും കടുത്ത ജാഗ്രത പുലർത്തണമെന്ന് നൽകിയ മുന്നറിയിപ്പ് ജനങ്ങൾ അവഗണിച്ചത് രോഗവ്യാപനതോത് ഉയർത്തുമോ എന്ന ആശങ്കയിലാണ് അധികൃതർ. ആഘോഷ തിമർപ്പിൽ ജനങ്ങൾ ബീച്ചുകളിലും പാർക്കുകളിലും ബിയർ ക്യാനുകളും ബാർബിക്യൂകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഇന്ത്യന്‍ യാത്രയ്ക്കായി പഴയ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമില്ല. ഒസിഐ കാർഡ് ഉടമകൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പഴയതും കാലഹരണപ്പെട്ടതുമായ പാസ്‌പോര്‍ട്ടുകള്‍ കരുതേണ്ട ആവശ്യമുണ്ടായിരുന്നു. ഈ വ്യവ്യവസ്ഥയിലാണ് സര്‍ക്കാര്‍, വിജ്ഞാപനത്തിൽ മാറ്റം വരുത്തിയത്. ഇനി മുതല്‍, പഴയ പാസ്‌പോര്‍ട്ട് നമ്പരുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പഴയ പാസ്‌പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. അതോടൊപ്പം തന്നെ വിദേശ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുത്ത് ഒസിഐ പുതുക്കാൻ കാത്തിരിക്കുന്നവർക്കും ആശ്വസിക്കാനുള്ള വകയുണ്ട്. നിലവിലെ ഒസിഐ കാർഡുമായി യാത്രചെയ്യാനുള്ള ഇളവ് 2021 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിവിധ എംബസികൾ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിൽ ജൂൺ 30 വരെയായിരുന്നു ഒസിഐ കാർഡുകൾ പുതുക്കാൻ സമയം അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയത്. 2005ൽ പ്രാബല്യത്തിൽ വന്ന ഒസിഐ കാര്‍ഡ് വ്യവസ്ഥകള്‍ പ്രകാരം, 20 വയസ്സിന് താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ളവരും അവരുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴെല്ലാം അവരുടെ ഒസിഐ കാര്‍ഡും പുതുക്കേണ്ടതുണ്ട്. കോവിഡ് മൂലം ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിരുന്നു. ഈ കാലാവധി ഒന്നിലധികം തവണ നീട്ടിയും നല്‍കി. എന്നിരുന്നാലും, ഇതാദ്യമായാണ് പഴയ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇളവ് നല്‍കുന്നത്.

ലോകമെമ്പാടുമുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെന്ന് പ്രവാസികൾ വിലയിരുത്തുന്നു. ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കാണ് ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, സര്‍ക്കാര്‍ സേവനം, കാര്‍ഷിക ഭൂമി വാങ്ങല്‍ എന്നിവയൊഴികെ ഒരു ഇന്ത്യന്‍ പൗരന്റെ എല്ലാ ആനുകൂല്യങ്ങളും ഈ കാര്‍ഡ് നല്‍കുന്നു. ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്രയും ലഭിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രായമായവരും രോഗഗ്രസ്തരുമായ ലക്ഷക്കണക്കിന് ആളുകൾ വീടുകളിൽ മാസ്ക് ധരിക്കണമെന്ന നിർദ്ദേശം പിൻവലിക്കാൻ ഗവൺമെൻറ് തീരുമാനിച്ചു. കോവിഡ് – 19 ഏറ്റവും കൂടുതൽ അപകടകരമായി ബാധിക്കാൻ സാധ്യതയുള്ള ദുർബല വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് വേണ്ടിയായിരുന്നു ഈ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നത്. രോഗവ്യാപനവും ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണവും താരതമ്യേന കുറഞ്ഞതാണ് പുതിയ തീരുമാനം കൈക്കൊള്ളാൻ ഗവൺമെൻറിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 4 ദശലക്ഷം ആളുകൾ രാജ്യത്ത് വീടുകളിൽ മുഖാവരണം അണിഞ്ഞാണ് കഴിയുന്നത്.

വീടുകളിൽ മുഖാവരണം ധരിക്കുന്നത് ഒഴിവായെങ്കിലും ദുർബല വിഭാഗത്തിൽപ്പെട്ട ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല എന്നും സാധ്യമാണെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുമാണ് ഇപ്പോഴും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിൻെറ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 3.8 ദശലക്ഷവും വെയിൽസിൽ130,000 ഉം മാസ്ക് ധരിക്കുന്ന രോഗികളുണ്ട്. ഇന്നലെ രാജ്യത്ത് 56 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. 4,040 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- നൈക്കിയുടെ എയർ മാക്സ് 97 സ്‌നിക്കേഴ്സ് ഷൂസ് ഉപയോഗിച്ച് സാത്താൻ ഷൂകൾ നിർമ്മിച്ച ബ്രൂക്ക്ലിൻ കമ്പനി എം എസ് സി എച്ച് എഫിനെതിരെ പരാതി നൽകിയിരിക്കുകയാണ് നൈക്കി. ഇത്തരത്തിലുള്ള ഷൂകളിൽ തലകീഴായി ആലേഖനം ചെയ്ത കുരിശും, പെന്റഗ്രാമും, അതോടൊപ്പം തന്നെ ‘ ലൂക്ക് 10:18’ എന്ന ബൈബിൾ വാചകവും ഉൾപ്പെടുന്നു. മാർച്ച് 29-നാണ് കമ്പനി 666 ഷൂസുകൾ ആദ്യമായി പുറത്തിറക്കിയത്. സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് ഈ ഷൂസുകൾ ഉണ്ടാക്കിയത്.

ഇതോടൊപ്പം തന്നെ ഇത്തരം ഷൂസുകളുടെ സോൾ നിർമ്മിച്ചിരിക്കുന്നത് ഒരുതുള്ളി മനുഷ്യരക്തം കൂടെ ഉപയോഗിച്ചാണ്. ഒരു പെയർ ഷൂസിനു 1018 ഡോളർ ആണ് വില. പുറത്തിറക്കിയ നിമിഷംതന്നെ എല്ലാ ഷൂസുകളും വിറ്റു പോയി. എന്നാൽ തങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് നൈക്കി കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള ഒരു ഷൂസുകളും നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുവാൻ കമ്പനി ശ്രമിച്ചിട്ടില്ലെന്ന് അവർ ഉറപ്പ് രേഖപ്പെടുത്തി.എം എസ് സി എച്ച് എഫിനെതിരെ നൈക്കി പരാതി നൽകിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രോഡക്റ്റുകൾ മുൻപും ഈ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. രോഗബാധ പടരുന്ന ഈ സമയത്ത് ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്ന് ജനങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വ്യക്തമാക്കുന്നുണ്ട്.
ഷിബു മാത്യൂ
മലയാളം യുകെ ന്യൂസിന്റെ ഇലക്ഷന്‍ ട്രോളും തള്ളും എന്ന ആക്ഷേപഹാസ്യ പംക്തിക്ക് ജനപിന്തുണയേറുന്നു. വോട്ട് കുത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അങ്ങ് ഡെല്‍ഹിയില്‍ നിന്ന് എല്ലാ ‘ജീ’ മാരും കേരളത്തിലെത്തി. മോദിജി, രാഹുല്‍ജി, വൃന്ദാജി, പ്രിയങ്കാജി പിന്നെ, കേരളം ഇതുവരെയും കേട്ടിട്ടില്ലാത്ത വേറെ കുറെ ജീ മാരും. ജീ മാരേക്കൊണ്ട് കേരളം ചൂട് പിടിച്ച ദിവസമാണിന്ന്. കൊടുംചൂടില്‍ പെയ്ത മഴവെള്ളത്തില്‍ താമര വിരിയിക്കാനൊരുങ്ങി മോദിജി..
വോട്ട് കുത്ത് ഉല്‍സവം വന്നാല്‍ ദൈവങ്ങള്‍ക്ക് കിടക്കപ്പൊറുതിയില്ല. പാവം അയ്യപ്പന്‍! ഈ ഉല്‍സവത്തിലും മല ചവിട്ടാനൊരുങ്ങി എല്ലാ പാര്‍ട്ടിക്കാരും.
സോളാര്‍ ഇത്തവണ അത്ര കളം പിടിച്ചില്ല. സെക്രട്ടറിയേറ്റില്‍ മുന്‍തൂക്കമുള്ള സ്വപ്ന അകത്താണുതാനും.
ഇതിനിടയില്‍ മണ്‍മറഞ്ഞവര്‍ക്കും വോട്ട് നല്‍കി കമ്മീഷന്‍. ചെന്നിത്തലയ്ക്ക് ബോണസായി അമ്മച്ചിയുടെ പേരില്‍ രണ്ട് വോട്ട് കൂടുതല്‍ കിട്ടി.
ഇത്രയും ആമുഖം മാത്രം.
ജോയിസ് ജോര്‍ജ്ജായിരുന്നു ഇന്നത്തെ താരം. സോഷ്യല്‍ മീഡിയ ആത്മാര്‍ത്ഥത കാണിച്ച ദിവസം. മലയാളത്തില്‍ തെറികള്‍ എത്രവിധമുണ്ട് എന്ന് ആഗോള മലയാളികള്‍ക്ക് മനസ്സിലാക്കി കൊടുത്തു എന്ന് വേണം പറയാന്‍.
ഇലക്ഷന്‍ പ്രചാരണ സമ്മേളനത്തില്‍ രാഹുല്‍ജിയെ ചെറുതായി ജോയിസ് ഒന്നു തോണ്ടി. ഈ പ്രായത്തില്‍, കേള്‍ക്കാന്‍ രസമുള്ള വിഷയമായതുകൊണ്ട് തൊട്ടടുത്ത കസേരയില്‍ ഇരുന്ന മണിയാശാന്‍ ആസ്വദിച്ച് നന്നായൊന്നു ചിരിച്ചു. അവിടെ നിന്നാണ് തുടക്കം. അതൊരാവേശമായി. പിന്നീട് ജോയിസിന്റെ കണ്‍ട്രോള്‍ പോയി. ജീവിതത്തില്‍ ഇന്നുവരെ അനുഭവിച്ചതും ആസ്വദിച്ചതും കണ്ടതും കേട്ടതുമായ എല്ലാ വിഷയങ്ങളുടെയും ആകെ തുക ജോയിസ് മൈക്കിലൂടെ വിളിച്ചുകൂവി. ചിരിയടക്കാനാവാതെ മണിയാശാനും. ആശാന്റെ ചിരി ജോയിസിന് ആവേശമായി. അങ്ങനെ ഇടുക്കിയിലെ വൈകുന്നേരം ആശാന്റെ ചിരിയില്‍ അവസാനിച്ചു.
പക്ഷേ,
സോഷ്യല്‍ മീഡിയയില്‍ സൂര്യനുദിച്ചു.
തെറിയഭിഷേകം സൂര്യപ്രഭയോടെ. തുടക്കത്തിലേ ക്ഷമ പറഞ്ഞ് തടിയൂരാന്‍ ജോയിസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അപകടം മണത്തറിഞ്ഞ മുഖ്യനും ഇടതു വശം ചേര്‍ന്ന് മുങ്ങി. ജോയിസിന്റെ കാലം കഴിഞ്ഞു. രാഷ്ട്രീയം മറക്കുക. ജീവിതം രാഷ്ട്രത്തിന് സമര്‍പ്പിച്ചവരാണ് ഗാന്ധി കുടുംബം. വല്ലതും വിളിച്ചു പറയുന്നവര്‍ ഓര്‍ക്കേണ്ടതും ഇതാണ്.
കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പണ്ടേ പറഞ്ഞ സ്വാമി വിവേകാനന്തന്റെ മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് മലയാളം യുകെ ന്യൂസിന്റെ ട്രോളും തള്ളും അവതരിപ്പിക്കുന്നു.