സ്വന്തം ലേഖകൻ
ലണ്ടൻ : യുകെ രാഷ്ട്രീയത്തിലെ റഷ്യൻ സ്വാധീനത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ രഹസ്യാന്വേഷണ, സുരക്ഷാ സമിതി പ്രസിദ്ധീകരിച്ചു. ക്രെംലിൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്നതിൽ ബ്രിട്ടീഷ് സർക്കാർ പരാജയപ്പെട്ടുവെന്ന് റഷ്യ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2016 ലെ ബ്രെക്സിറ്റ് റഫറണ്ടത്തിൽ ഇടപെടാനുള്ള ക്രെംലിന്റെ ശ്രമങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ ബ്രിട്ടീഷ് സർക്കാരും രഹസ്യാന്വേഷണ ഏജൻസികളും പരാജയപ്പെട്ടുവെന്നാണ് റഷ്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സുരക്ഷാ സേവനങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. വിദേശ ചാരവൃത്തി തടയുന്നതിനുള്ള നിയമനിർമ്മാണം ഡൗണിംഗ് സ്ട്രീറ്റിന്റെ പരിഗണയിലാണ്. പുതിയ നിയമപ്രകാരം, അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും സമാന ആവശ്യങ്ങൾക്കനുസൃതമായി വിദേശ ഏജന്റുമാർ യുകെയിൽ രജിസ്റ്റർ ചെയ്യണം. റഷ്യൻ പ്രവർത്തനത്തെ തടയുന്നതിൽ ബ്രിട്ടൻ പരാജയപ്പെട്ടു. റഷ്യൻ ഇടപെടലിന്റെ ഭീഷണിയെ കുറച്ചുകാണുന്നുവെന്ന് എംപിമാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രിമാർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.
ഈ വിഷയത്തിൽ സർക്കാർ അലംഭാവം പ്രകടിപ്പിച്ചതായും പ്രതിരോധത്തിൽ ഗുരുതര പിഴവ് ഉണ്ടായെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. നിലവിലുള്ള അധികാരങ്ങൾ അപര്യാപ്തമാണെന്ന് 18 മാസം മുമ്പ് അറിഞ്ഞിട്ടും റഷ്യൻ ഇടപെടലിനെ പ്രതിരോധിക്കാനുള്ള നിയമനിർമ്മാണം സർക്കാർ വൈകിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു. റഷ്യൻ ഇടപെടലിൽ കൂടുതൽ ജാഗ്രത പുലർത്തുന്ന മറ്റൊരു രാജ്യവും ഇല്ലെന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു. “റഷ്യയുടെ സമ്മർദ്ദം കാരണം ഈ രാജ്യത്തെ ജനങ്ങൾ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ വോട്ട് ചെയ്തില്ല.” ജോൺസൻ വെളിപ്പെടുത്തി.
യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അവകാശവാദങ്ങൾ അന്വേഷിക്കാൻ സർക്കാർ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തി. ഇടപെടൽ നടത്തിയതിന് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. റഷ്യൻ ചാരവൃത്തിയും അട്ടിമറിയും നേരിടാൻ ആവശ്യമായ നടപടികൾ മന്ത്രിമാർ ചർച്ച ചെയ്യുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : എൻഎച്ച്‌എസ് ജീവനക്കാരിൽ പകുതിയോളം പേർക്കും ഏപ്രിലിൽ കോവിഡ് ഉണ്ടായിരുന്നെന്നും ആവശ്യമായ പരിശോധനകൾ ലഭിച്ചില്ലെന്നും വെളിപ്പെടുത്തൽ. ജീവനക്കാർ ആശുപത്രിയിൽ നിന്ന് അവധി എടുക്കുമെന്ന് ഭയന്ന് രോഗികളായ പല സ്റ്റാഫുകളെയും പരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്ന് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തി. രാഷ്ട്രീയ നേതാക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ, രാജ്യത്തെ പ്രമുഖ ശാസ്ത്ര വിദഗ്ധരിൽ ചിലർ കോവിഡ് -19 പ്രതിസന്ധിയോടുള്ള ബ്രിട്ടന്റെ പ്രതികരണത്തെ ആക്ഷേപിക്കുകയും തയ്യാറെടുപ്പിലെ കാലതാമസം ഒരു വലിയ ദുരന്തത്തിലേക്ക് നയിച്ചതായും അവകാശപ്പെട്ടു. ഏപ്രിലിൽ 45 ശതമാനം ആരോഗ്യ പ്രവർത്തകരും കോവിഡ് -19 രോഗബാധിതരായിരുന്നുവെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ മെഡിസിൻ വിദഗ്ധനായ പ്രൊഫസർ സർ ജോൺ ബെൽ പറഞ്ഞു. ബ്രിട്ടനിൽ 540 സോഷ്യൽ കെയർ ജീവനക്കാർ രോഗം പിടിപെട്ട് മരണമടഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ നടപ്പിലാക്കാൻ കാലതാമസം നേരിട്ടതായും അവർ പറഞ്ഞു. എന്നാൽ ‘പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾ’ ഉണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി അറിയിച്ചു.
വീടിന് പുറത്തുള്ള കോണ്ടാക്ടുകളിൽ നിന്ന് വൈറസ് പടരുന്നതിനേക്കാൾ കുടുംബാംഗങ്ങളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത അഞ്ചു മടങ്ങാണെന്ന് കൊറിയൻ പഠനം സൂചിപ്പിക്കുന്നു. കൊറിയ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ (കെസിഡിസി) ഗവേഷകർ 5,706 രോഗികളെയും അവരുമായി സമ്പർക്കം പുലർത്തിയ 59,000 ത്തിലധികം ആളുകളെയും പരിശോധിച്ചു. രോഗബാധിതരായ 50 പേരിൽ ഒരാൾക്ക് മാത്രമാണ് വീടിന് പുറത്തുള്ള കോൺടാക്റ്റുകളിൽ നിന്ന് വൈറസ് പിടിപെട്ടതെന്ന് അവർ കണ്ടെത്തി. അതേസമയം പത്തിൽ ഒരാൾക്ക് സ്വന്തം കുടുംബാംഗത്തിൽ നിന്ന് വൈറസ് പടർന്നിട്ടുണ്ട്. ഏകദേശം 10,600 ഗാർഹിക കോൺടാക്റ്റുകളിൽ 11.8 ശതമാനം പേർക്ക് കോവിഡ് ഉണ്ടായിരുന്നു. 48,000 ൽ കൂടുതൽ ഗാർഹികേതര കോൺടാക്റ്റുകളിൽ 1.9 ശതമാനം പേർക്ക് മാത്രമാണ് രോഗം.
രോഗവ്യാപനം ഉയരുന്ന ഈ ഘട്ടത്തിൽ സ്കൂളുകൾ തുറക്കണമോ എന്ന ചോദ്യമാണ് പല രാജ്യങ്ങളും മുന്നോട്ട് വെക്കുന്നത്. ശൈത്യകാലത്ത് രോഗം വീണ്ടും പൊട്ടിപുറപ്പെടും എന്നതിനാൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് മുതിർന്നവരെപ്പോലെ ശുചിത്വം ഇല്ലെന്നും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാനുള്ള സാധ്യത കുറവാണെന്നും കൊറിയൻ സിഡിസി വ്യക്തമാക്കി. രാജ്യമെമ്പാടുമുള്ള സ്കൂളുകൾ പൂർണ്ണമായും വീണ്ടും തുറക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പഠന സ്ഥാപനങ്ങൾ പൂർണ്ണമായും വീണ്ടും തുറക്കുന്നില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ബ്രിട്ടനിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനാണ് പ്രധാനമന്ത്രി പദ്ധതിയിടുന്നത്. എന്നാൽ പൂർണമായും സുരക്ഷിതമായി സ്കൂളുകൾക്ക് പ്രവർത്തിക്കുവാൻ കഴിയുമോ എന്ന ചോദ്യവും നിലനിൽക്കുന്നു.
സ്വന്തം ലേഖകൻ
ശ്രീയുസ്ബറി, ടെൽഫോർഡ് ട്രസ്റ്റുകളിലായി 496 ഓളം കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹെൽത്ത് സർവീസ് അനാസ്ഥ സംബന്ധിച്ച് ജനങ്ങൾ ആശങ്കയിലായി. ശിശുമരണങ്ങൾ, പ്രസവത്തിനു തൊട്ടുമുമ്പ് നവജാതശിശു മരിച്ച കേസുകൾ, നവജാതശിശുക്കളിലെ ബ്രെയിൻ ഡാമേജ്, ചുരുക്കം കേസുകളിൽ പ്രസവത്തിൽ അമ്മ മരിക്കുന്നത് തുടങ്ങി ഹെൽത്ത് സർവീസിന്റെ ചരിത്രത്തിലെതന്നെ ഗൂഢമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. എൻ എച്ച് എസ് ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളിൽ 2000 ആണ്ടിൽ തുടങ്ങി 496 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡോണ ഒക്കൻഡൻ എന്ന മിഡ് വൈഫിന്റെ നേതൃത്വത്തിൽ 1862 ഓളം കേസുകൾ സ്വതന്ത്രമായി അന്വേഷിച്ചിരുന്നു. അവയുടെ വിശദാംശങ്ങൾ കഴിഞ്ഞമാസം ഈ വിഷയത്തിൽ അന്വേഷണം തുടങ്ങിയ വെസ്റ്റ് മെർസിയ പോലീസിന് കൈമാറും. ട്രസ്റ്റിന് എതിരെ കോർപ്പറേറ്റ് നരഹത്യയ്ക്കും, സ്റ്റാഫിനെതിരെ വ്യക്തിഗത നരഹത്യ വകുപ്പിലും കേസ് ചാർജ് ചെയ്യാൻ കഴിയുന്നത്ര തെളിവുകൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.
ഡിജിറ്റലായി രേഖപ്പെടുത്തിയിരുന്ന 496 കേസുകളിൽ മാത്രമാണ് ഇപ്പോൾ എൻഎച്ച്എസ് ഓപ്പൺ ബുക്ക് റിവ്യൂ വെച്ചിരിക്കുന്നത്, പേപ്പർ ഡോക്യുമെന്റികളിൽ രേഖപ്പെടുത്തിയ അഞ്ഞൂറോളം കേസുകൾ ഇനിയും ബാക്കിയുണ്ടെന്നിരിക്കെയാണിത്. 2017ലെ ഹെൽത്ത് സെക്രട്ടറി ആയിരുന്ന ജെറമി ഹണ്ട്, അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഒക്കെൻഡൻ റിവ്യൂ എന്ന ഈ അന്വേഷണം രണ്ടു കുട്ടികളുടെ മരണത്തെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയും, അതേതുടർന്ന് വെളിച്ചം കണ്ട മറ്റ് 29 കേസുകളും ഉൾപ്പെടുന്നതാണ്. ഇതിൽ ഒരാളായ റിഹാന്നോൻ ഡേവിസ് തന്റെ മകൾ കേറ്റിന്റെ മരണത്തെ തുടർന്ന് എൻഎച്ച്എസിനെതിരെ വ്യാപകമായി ക്യാമ്പയിൻ നടത്തിയിരുന്നു. എൻ എച്ച് എസ് ഓപ്പൺ ബുക്ക് റിവ്യൂ പ്രഖ്യാപിച്ചെങ്കിലും അത്ര തുറന്ന രീതിയിൽ അല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എൻ എച്ച് എസിൽ നിന്നോ, ഇംഗ്ലണ്ടിന്റെ ആരോഗ്യമേഖലയിൽ നിന്നോ പ്രതിനിധികളെ ഉൾപ്പെടുത്താതെ സ്വതന്ത്രമായ രീതിയിലുള്ള ഒരു അന്വേഷണമാണ് ഒക്കെൻഡൻ റിവ്യൂവിലൂടെ തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ലൂയിസ് ബാർനെറ്റ് സംഭവത്തിൽ ഇരകളായവരോട് പൊതുമാപ്പ് പറഞ്ഞു. കുറച്ച് വ്യക്തികൾക്ക് നേരിട്ട കനത്ത ആഘാതം തനിക്ക് മനസ്സിലാകുന്നുണ്ട് എന്നും, ഇനി അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.
2005 ജനുവരിക്കും 2009 മാർച്ചിനും ഇടയിൽ 1200 ഓളം രോഗികളാണ് എൻഎച്ച്എസിന്റെ അനാസ്ഥമൂലം മരണപ്പെട്ടത്. റോയൽ കോളേജ് ഓഫ് ഒബ്സ്ട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജി 2018ൽ മറ്റേണിറ്റി കെയർ സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതനുസരിച്ച് പ്രവർത്തിക്കുന്നതിന് പകരം വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ എത്തിക്കാതിരിക്കാനാണ് അന്ന് ട്രസ്റ്റ് ശ്രമിച്ചത്. ഓപ്പൺ ബുക്ക് റിവ്യൂ പ്രഖ്യാപിച്ചത് പോലും ഒരു വിധത്തിൽ ട്രസ്റ്റിന് മുഖം രക്ഷിക്കാനുള്ള നീക്കം മാത്രമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.
സ്വന്തം ലേഖകൻ
ചൈന :- സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന പുതിയ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ചൈനീസ് സർക്കാർ. പള്ളികളിൽ നിന്നും കുരിശും, ക്രിസ്തുവിന്റെ ചിത്രങ്ങളും നീക്കുവാൻ നിർദ്ദേശം നൽകി കഴിഞ്ഞു. അൻഹുയി, ഹെബെൽ, ജിയാങ്‌സു തുടങ്ങിയ സ്ഥലങ്ങളിൽ അധികൃതർ ഇത്തരത്തിലുള്ള മത ചിഹ്നങ്ങൾ നശിപ്പിച്ചിരിക്കുകയാണ്. വീടുകളിൽ ക്രിസ്തുവിന്റെ ചിത്രത്തിന് പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ വയ്ക്കണമെന്ന ആവശ്യമാണ് ചൈനീസ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തിൽ മതങ്ങൾക്കെതിരെ ചൈന എടുക്കുന്ന കർശന നിലപാടിൽ വിവിധതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. അൻഹുയിയുടെ കിഴക്കൻ പ്രവിശ്യയായ ഹുയിനാനിൽ അധികൃതർ ഒരു ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് എത്തി കുരിശും മറ്റും നശിപ്പിക്കുവാൻ ശ്രമിച്ചു. ഇതിനെതിരെ നൂറോളം വിശ്വാസികൾ ഒരുമിച്ച് കൂടിയാണ് പ്രതിഷേധിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ജൂലൈ 7 ന് ഷെജിയാങ് പ്രവിശ്യയിലും ആവർത്തിച്ചു.
മത ഗ്രന്ഥങ്ങളും മറ്റും സെൻസർ ചെയ്യാൻ അധികാരികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഗവൺമെന്റ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്തകൾക്ക് എതിരായി വരുന്നവയെയെല്ലാം നീക്കുവാനാണ് നിർദേശം. മത സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മത നേതൃത്വങ്ങൾ എല്ലാം തന്നെ പ്രസിഡണ്ടിന്റെ നിയമമാണ് പാലിക്കേണ്ടത് എന്നാണ് ചൈനീസ് സർക്കാർ നിഷ്കർഷിക്കുന്നത്.
ഇതോടൊപ്പം തന്നെ ചൈനയിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് ചൈനീസ് സർക്കാർ. ചൈനയുടെ ദേശീയതയ്ക്ക് കോട്ടം വരുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും അധ്യാപകരായി എത്തുന്നവരെ ചൈനീസ് നിയമങ്ങൾ പഠിപ്പിക്കണമെന്ന നിർദ്ദേശവുമുണ്ട്. പലപ്പോഴും ചൈനീസ് സ്ഥാപനങ്ങൾ വ്യക്തമായ വിസയോ, യോഗ്യതയോ ഇല്ലാതെയാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത് എന്ന ആരോപണവും ഉണ്ട്. ഏകദേശം നാല് ലക്ഷത്തോളം പേരാണ് മറ്റു രാജ്യങ്ങളിൽ നിന്നും ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. ഇതിൽ മൂന്ന് ശതമാനം പേർക്ക് മാത്രമാണ് വിസയും മറ്റുമുള്ളത് എന്നാണ് കണ്ടെത്തൽ. പുതിയ നിയമങ്ങൾ ഇത്തരത്തിൽ ജോലി ചെയ്യുന്നവരെ എല്ലാം തന്നെ ബാധിക്കും.
സ്വന്തം ലേഖകൻ
ലണ്ടൻ : പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു ചാൻസലർ റിഷി സുനക്. ഡോക്ടർമാർ, പോലീസ്, അധ്യാപകർ, മറ്റ് ചില പൊതുമേഖലാ ജീവനക്കാർ എന്നിവർക്ക് പുതിയ ശമ്പള വർദ്ധനവ് ലഭിക്കും. എന്നാൽ നഴ്‌സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭൂരിപക്ഷം മലയാളികളും നേഴിസിങ് അനുബന്ധ ജോലി ചെയ്യുന്നവരാകയാൽ ശമ്പള വർദ്ധനവ് കിട്ടില്ലെന്നുള്ളത് മലയാളികൾക്ക് വൻ തിരിച്ചടിയാണ്. യുകെയിൽ കൊറോണയെ പിടിച്ച് കെട്ടാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരാണ് അതിനാൽ തന്നെ നേഴ്‌സിംഗ് മേഖലയെ ശമ്പളവർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് ആ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തികഞ്ഞ അസംതൃപ്തിയാണ് ഉളവാക്കിയിരിക്കുന്നത്.
ട്രഷറി പ്രഖ്യാപനം 900,000 തൊഴിലാളികൾക്ക് ഗുണം ചെയ്യും. ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും 2.8 ശതമാനവും പോലീസ്, ജയിൽ ഉദ്യോഗസ്ഥർക്ക് 2.5 ശതമാനവും ശമ്പള വർധനവുണ്ടായി. അധ്യാപകർക്ക് 3.1 ശതമാനവും സായുധ സേനയ്ക്ക് 2 ശതമാനവും വർദ്ധനവ് ലഭിക്കും. 2% മുതൽ 3.1% വരെയുള്ള ശമ്പള വർദ്ധനവ് ഒരു സന്തോഷവാർത്തയാണെന്നും എന്നാൽ ഇത് കഴിഞ്ഞ പൊതുമേഖല ശമ്പള മരവിപ്പിക്കലിലൂടെ നഷ്ടപ്പെട്ട വരുമാനം നികത്തുന്നില്ലെന്നും തൊഴിലാളി യൂണിയനുകൾ പറഞ്ഞു.
2018 ൽ എൻഎച്ച്‌എസ് ഇംഗ്ലണ്ട് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന യൂണിയനുകളുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പ്രകാരം അന്ന് മുതൽ മൂന്ന് വർഷത്തിനിടെ അവരുടെ ശമ്പളം കുറഞ്ഞത് 6.5% എങ്കിലും ഉയരുമെന്നതിനാലാണ് പുതിയ വർധനവിൽ നഴ്സുമാരെ ഉൾപ്പെടുത്താഞ്ഞത്. എന്നാൽ കൊറോണ വൈറസിനോട് പടപൊരുതുന്ന എൻ എച്ച് എസ് മുൻനിര ജീവനക്കാർക്കും സാമൂഹ്യ പരിപാലന തൊഴിലാളികൾക്കും ശമ്പള വർദ്ധനവ് ലഭിക്കണമെന്ന് ടി.യു.സി ആവശ്യപ്പെട്ടു. “ഈ മഹാമാരിയുടെ സമയത്ത് മറ്റുള്ളവരെ പരിപാലിക്കുന്നതിനായി ജീവൻ പണയം വെച്ച സാമൂഹ്യ പരിപാലന തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് സർക്കാർ അടിയന്തിരമായി പ്രഖ്യാപിക്കണം.” ടി.യു.സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി അറിയിച്ചു.
“ സാമൂഹ്യ പരിപാലനത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ മറ്റ് പല പൊതുമേഖലാ ജീവനക്കാർക്കും ഇതിൽ നിന്ന് ശമ്പള വർദ്ധനവ് ലഭിക്കില്ല. കാരണം പ്രാദേശിക അതോറിറ്റി ഫണ്ടിംഗ് വർദ്ധിപ്പിക്കുമെന്ന് ടോറികൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല.” ലേബർ എംപി പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് ഇംഗ്ലണ്ടിൽ മാത്രം മുന്നൂറിലധികം എൻ എച്ച് എസ് ജീവനക്കാർ മരണപ്പെട്ടിരുന്നു. സാമൂഹ്യ പരിപാലന തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നതെന്നും അതിനാൽ ശമ്പള നിരക്കിനെ സ്വാധീനിക്കാനുള്ള സർക്കാറിന്റെ കഴിവ് പരിമിതമാണെന്നും ക്രൈം ആൻഡ് പോളിസിംഗ് മന്ത്രി കിറ്റ് മാൽത്തൗസ് അഭിപ്രായപ്പെട്ടു. ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും സായുധ സേനയ്ക്കും സിവിൽ സർവീസുകൾക്കും ജുഡീഷ്യറിയ്ക്കുമുള്ള പേ അവാർഡുകൾ ഈ വർഷം ഏപ്രിലിൽ കാലഹരണപ്പെട്ടു. പോലീസും അധ്യാപകരും മറ്റൊരു ശമ്പള വർഷത്തിലാണ് പ്രവർത്തിക്കുന്നതിനാൽ അവരുടെ വർദ്ധനവ് സെപ്റ്റംബറിൽ മാത്രമേ ആരംഭിക്കൂ.
സ്വന്തം ലേഖകൻ
ലണ്ടൻ : ഹോങ്കോങ്ങുമായുള്ള കൈമാറൽ ഉടമ്പടി മരവിപ്പിച്ച് യുകെ സർക്കാർ. കുറ്റവാളികളെ കൈമാറാനുള്ള നടപടിയാണ് ‘എസ്‌ട്രെഡിഷൻ ട്രീറ്റി’ എന്ന പേരിൽ അറിയപ്പെടുന്നത്. ചൈന അർധസ്വയംഭരണ പ്രദേശമായ ഹോങ്‌കോങ്ങിൽ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ പേരിൽ അമേരിക്കയും ഓസ്‌ട്രേലിയയും ക്യാനഡയും കുറ്റവാളികളെ കൈമാറാൻ ഹോങ്‌കോങ്ങുമായുള്ള കരാർ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ നീക്കം. ചൈനയുമായി നല്ല ബന്ധമാണ് യുകെ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. എന്നാൽ ഹോങ്കോങ്ങിൽ പുതിയ സുരക്ഷാ നിയമം അടിച്ചേൽപ്പിക്കുന്നത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 1989 മുതൽ ചൈനയ്‌ക്കൊപ്പം നിലവിലുണ്ടായിരുന്ന ആയുധ നിരോധനം നീട്ടുമെന്നും റാബ് പറഞ്ഞു. യുകെ കയറ്റുമതി ഉപകരണങ്ങളായ തോക്കുകൾ, ഗ്രനേഡുകൾ തുടങ്ങിയവ ഹോങ്കോങ് മേഖലയിൽ നിർത്തുമെന്ന് റാബ് സ്ഥിരീകരിച്ചു.
എന്നാൽ അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുകെ സർക്കാർ ക്രൂരമായ ഇടപെടൽ നടത്തിയെന്ന് ചൈന ആരോപിച്ചു. കൈമാറ്റ ഉടമ്പടിയിൽ നിന്ന് യുകെ പിന്മാറിയാൽ ഉചിതമായ മറുപടി നൽകുമെന്ന് ചൈന പ്രതികരിച്ചു. പുതിയ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്ന രീതിയെക്കുറിച്ച് കാര്യമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് റാബ് എംപിമാരോട് പറഞ്ഞു. നിയമത്തിന് മറുപടിയായി 2021 ന്റെ തുടക്കത്തിൽ മുപ്പതു ലക്ഷം ഹോങ്കോംഗ് പൗരന്മാർക്ക് യുകെ പൗരത്വം നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചു.
യുകെയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ ഇക്കഴിഞ്ഞ മാസങ്ങളിൽ വഷളായിരുന്നു. ബ്രിട്ടൻ ചൈനീസ് കമ്പനിയായ ഹുവാവേയെ അവിടത്തെ 5ജി പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയതുൾപ്പെടുള്ള നടപടികൾ ചൈനയ്ക്ക് തിരിച്ചടിയായി മാറി. ഹോങ്‌കോങ്ങിന് മറ്റ് എന്ത് വാഗ്ദാനം നൽകാനാകുമെന്നറിയാൻ സഖ്യ രാഷ്‌ട്രങ്ങളുമായി ആലോചിക്കുകയാണെന്നും ഇപ്പോഴുള്ള മുഴുവൻ പരിഗണനകളും പുനഃപരിശോധിക്കുമെന്നും ഡൊമിനിക് റാബ് അറിയിച്ചു. ബ്രിട്ടന്റെ നടപടികൾ ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടലാണെന്ന് ചൈനീസ് അംബാസഡർ ലിയു ഷ്യോമിങ് പ്രതികരിച്ചു. പാശ്ചാത്യരാജ്യങ്ങൾ ചൈനയ്‌ക്കെതിരെ പുതിയ ശീതയുദ്ധത്തിന് ശ്രമിക്കുകയാണെന്നും ലിയു ബിബിസിയോട് പറഞ്ഞു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെത്തുടർന്ന് ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം 200,000 അധികം മരണങ്ങൾ ഉണ്ടാകുമെന്ന് ഗവൺമെന്റ് റിപ്പോർട്ട്. മറ്റു ചികിത്സ സൗകര്യങ്ങളിൽ ഉണ്ടാകുന്ന കാലതാമസത്തെ തുടർന്നാണ് ഇത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമൂലം ആദ്യത്തെ ആറു മാസങ്ങളിൽ 12000 മുതൽ 25000 മരണങ്ങൾ വരെ ഉണ്ടാകും. ഇതോടൊപ്പം തന്നെ ആത്മഹത്യകളിലും വർദ്ധനവ് ഉണ്ടാകും എന്ന് റിപ്പോർട്ടിൽ പറയുന്നു. ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വല്ലൻസ് തയ്യാറാക്കിയ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതിനാൽ വീണ്ടുമൊരു ലോക്ക് ഡൗൺ ഗുണങ്ങളേക്കാളേറെ ദോഷങ്ങൾ ചെയ്യും എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്.
ആരോഗ്യവകുപ്പ്, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്, ആഭ്യന്തരവകുപ്പ് തുടങ്ങിയവയുടെ കണക്കുകളെല്ലാം ഉൾപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. നിരവധി ആളുകൾക്ക് ചികിത്സ ലഭിക്കുന്നത് വൈകും. പലപ്പോഴും കൊറോണ ബാധ പകരും എന്ന ഭീതികൾ ജനങ്ങൾ ആശുപത്രികളിൽ ചികിത്സ തേടാൻ മടിക്കുന്നുണ്ടെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞദിവസം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പുറത്തുവിട്ട പഠനറിപ്പോർട്ടിൽ, മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ സാധാരണയെക്കാൾ കുറവ് ഹൃദ്രോഗികൾ ആണ് ആശുപത്രികളിൽ എത്തിയതെന്ന് രേഖപ്പെടുത്തുന്നു.
ഇതോടൊപ്പം തന്നെ ലോക്ക് ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ആകമാനം തകർക്കുമെന്നതും ആശങ്കാജനകമാണ്. ഇനിയൊരു ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ലോക്ക് ഡൗൺ നടപ്പാക്കാത്തത് രോഗത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാകുമെന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോകമെങ്ങും ശുഭപ്രതീക്ഷയേകി ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു . 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞു .
വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്.മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്സിൻ ശുഭസൂചനകൾ നൽകുന്ന വാർത്തകൾക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്.
ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞുനിർത്താനുള്ള വാക്സിന്റെ ഫലത്തേപ്പറ്റി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
അതേ സമയം വാക്സിൻ എന്ന് വിപണിയിൽ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19ൽ നിന്ന് പൂർണമായും മുക്തി നേടാൻ ഒരു വാക്സിൻ കൂടിയേ തീരൂ. ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകി 190 മില്യൺ കോവിഡ് വാക്സിനുകൾ ബ്രിട്ടീഷ് സർക്കാർ ഓർഡർ ചെയ്തു. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിനുകളുടെ 90 മില്യൺ ഡോസുകൾക്കായി യുകെ സർക്കാർ ഇപ്പോൾ കരാർ ഒപ്പിട്ടു. ഓസ്ട്രോസെനേക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിന്റെ 100 മില്യൺ ഡോസുകൾക്ക് മീതെയാണ് ഈ പുതിയ കരാർ. എന്നിരുന്നാലും, ഏത് പരീക്ഷണാത്മക വാക്സിനുകൾ ഫലപ്രദമാകുമെന്ന് ഇപ്പോഴും നിശ്ചയമില്ല. ജീവിതം സാധാരണ നിലയിലാക്കാനുള്ള ഏറ്റവും മികച്ച നീക്കമായി ഒരു വാക്സിൻ കണക്കാക്കപ്പെടുന്നു. ലോകമെമ്പാടും ഇതിനകം തന്നെ ഇരുപതിലധികം വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. ജനിതകമായി രൂപകൽപ്പന ചെയ്ത വൈറസിൽ നിന്ന് നിർമ്മിച്ച ഓക്സ്ഫോർഡ് വാക്സിന്റെ 100 മില്യൺ ഡോസുകൾ, ബയോനെടെക് / ഫൈസർ വാക്സിന്റെ 30 മില്യൺ ഡോസുകൾ, വാൽനേവ രൂപകൽപ്പന ചെയ്യുന്ന വാക്സിന്റെ 60 മില്യൺ ഡോസുകൾ എന്നിവയാണ് ബ്രിട്ടീഷ് സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്.
ഒരു വാക്സിൻ സൃഷ്ടിച്ചെടുക്കുന്നതിൽ നാം അതിവേഗം മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയാണെന്ന് ഗവൺമെന്റിന്റെ വാക്സിൻ ടാസ്‌ക്ഫോഴ്‌സിന്റെ ചെയർമാനായ കേറ്റ് ബിൻഹാം പറഞ്ഞു. ഫലപ്രദമായ വാക്സിൻ ലഭിക്കില്ല എന്ന് പറയുന്നതിനിടയിലും ഒരെണ്ണം ഉണ്ടാക്കിയെടുത്താൽ അത് രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുകയാണെങ്കിൽ ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്കും അതുപോലെ തന്നെ കൂടുതൽ അപകടസാധ്യതയുള്ളവർക്കും മുൻഗണന നൽകും. 2020 അവസാനത്തോടെ ഒരു വാക്സിൻ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്നു. എന്നാൽ വിശാലമായ പ്രതിരോധ കുത്തിവയ്പ്പ് അടുത്ത വർഷം വരെ ഉണ്ടാവാൻ സാധ്യതയില്ല.
പ്രതിരോധ വാക്സിൻ സൃഷ്ടിക്കുമെന്നതിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. അതേസമയം, എൻഎച്ച്എസ് കോവിഡ് -19 വാക്സിൻ റിസർച്ച് രജിസ്ട്രി വെബ്‌സൈറ്റ് വഴി യുകെയിൽ വാക്സിനുകളുടെ പരീക്ഷണങ്ങളിൽ അരലക്ഷം ആളുകളെ ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വലിയ തോതിലുള്ള എട്ടു കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങൾ യുകെയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി വാക്സിൻ പരീക്ഷണങ്ങൾ നിലവിലുണ്ടെന്നും ഏതൊക്കെ വാക്സിനുകളാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്താൻ പൊതുജനസഹായം കൂടിയേ തീരൂ എന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ഉണ്ടായാലും മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യം രണ്ടാം ലോക്ക്ഡൗണിലേക്ക് കടക്കില്ലെന്ന് സൺഡേ ടെലിഗ്രാഫിനോട് സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ശൈത്യകാലത്തോടടുക്കുമ്പോൾ അത്തരം നടപടികൾ ആവശ്യമായി വരുമെന്ന് യുകെയിലെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞു. ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള അധികാരം നൽകിയതിനാലാണ് ജോൺസൻ ഈ അഭിപ്രായം മുന്നോട്ട് വച്ചത്. അതേസമയം യുകെയിൽ ഇന്നലെ 27 കൊറോണ വൈറസ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. രോഗം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 45,300 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 726 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. പ്രാദേശിക രോഗവ്യാപനം തിരിച്ചറിയുന്നതിലും നിയന്ത്രിക്കുന്നതിലും അധികാരികൾ മെച്ചപ്പെട്ടുവെന്ന് ജോൺസൺ കൂട്ടിച്ചേർത്തു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ആളുകൾക്ക് യാത്രയ്ക്കായി പൊതുഗതാഗതം ഉപയോഗിക്കാൻ കഴിയും. മാത്രമല്ല സുരക്ഷിതമാണെങ്കിൽ ജീവനക്കാരെ ജോലിസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ തൊഴിലുടമകൾക്ക് അധികാരം ഉണ്ടായിരിക്കും. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ആഗ്രഹിക്കുന്നത് ശരിയാണെന്നും എന്നാൽ പുതിയ പദ്ധതികളിൽ വലിയ വിള്ളലുകളുണ്ടെന്നും ലേബർ പാർട്ടി പറഞ്ഞു. ജനങ്ങൾ രണ്ടാം ഘട്ട രോഗവ്യാപനത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഷാഡോ വിദേശകാര്യ സെക്രട്ടറി ലിസ നാൻഡി പറഞ്ഞു. ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും “മാസ് വിന്റർ ഫ്ലൂ വാക്സിനേഷൻ പ്രോഗ്രാം” നടപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ശൈത്യകാലം വരുമ്പോൾ വെല്ലുവിളികൾ ഉയരുമെന്നും അപ്പോൾ കൂടുതൽ ദേശീയ നടപടികൾ ആവശ്യമായി വരുമെന്നും മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ് മുന്നറിയിപ്പ് നൽകി.
പുതിയ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലങ്കാഷെയറിലെ ഒരു പ്രദേശത്ത് കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ 50% ആളുകളിൽ മാത്രമാണ് ഇംഗ്ലണ്ടിലെ കോൺടാക്റ്റ് ട്രേസറുകൾ എത്തിയിരിക്കുന്നത്. ഡാർവെൻ കൗൺസിലിലെ ബ്ലാക്ക്ബേണിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ പ്രൊഫ. ഡൊമിനിക് ഹാരിസൺ ആണ് ഈ കണക്ക് വെളിപ്പെടുത്തിയത്. സിസ്റ്റം കൂടുതൽ കാര്യക്ഷമമായില്ലെങ്കിൽ പുതിയ കേസുകൾ ഉയരുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ആയിരക്കണക്കിന് കേസുകൾ തിരിച്ചറിയാൻ എൻഎച്ച്എസ് പദ്ധതി സഹായിച്ചതായി സർക്കാർ അറിയിച്ചു. നൽകിയ കോൺടാക്റ്റുകളിൽ എത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
ജൂലൈ 2 മുതൽ 8 വരെ കോവിഡ് -19 സ്ഥിരീകരിച്ച ഇംഗ്ലണ്ടിലെ ആളുകളിൽ 17.1 ശതമാനം പേരിലും എത്താൻ കഴിഞ്ഞില്ലെന്നും 4.1 ശതമാനം പേർ അവരുടെ ഫോൺ നമ്പർ നൽകിയിട്ടില്ലെന്നും സർക്കാരിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ജൂലൈ 13ന് ബ്ലാക്ക്ബേണിലെ ജാമിയ ഘോസിയ പള്ളിയിൽ നടന്ന ശവസംസ്കാര ചടങ്ങിൽ 250 ഓളം പേർ പങ്കെടുത്തിരുന്നു. ഇതിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയും പങ്കെടുത്തതിനാൽ കനത്ത ജാഗ്രതയിലാണ് അധികാരികൾ. ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം കാര്യക്ഷമമായി പ്രവത്തിക്കാത്തതിനാൽ രോഗവ്യാപന സാധ്യത ഉയരുകയാണ്.