സ്വന്തം ലേഖകൻ
യു കെ :- ഹാരി രാജകുമാരൻ യുകെയിലേയ്ക്ക് മടങ്ങി വരുന്നതായി റിപ്പോർട്ടുകൾ. എന്നാൽ യുഎസ് രാഷ്ട്രീയത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളിൽ എലിസബത്ത് രാജ്ഞിക്ക് അതൃപ്തി ഉള്ളതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ കൂടെ ഭാര്യ മേഗനും തിരികെ വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ വസതിയായ ഫ്രോഗ്‌മോർ കോട്ടേജിലെ സ്റ്റാഫുകൾക്ക് അദ്ദേഹത്തെ സ്വീകരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ ലഭിച്ചതായാണ് അഭ്യൂഹങ്ങൾ. നിലവിലെ അഭിപ്രായപ്രകടനങ്ങൾ വഴി, വളരെയധികം ബന്ധങ്ങൾ അദ്ദേഹം ഇല്ലാതാക്കി എന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. തിരികെ എത്തുമ്പോൾ സെൽഫ് ഐസൊലേഷൻ അത്യാവശ്യമാണെങ്കിലും, അടിയന്തര ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഹാരി രാജകുമാരന്റെ ഭാര്യയും നടിയുമായ മേഗന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഒരു റിപ്പോർട്ടുകളും ഇതുവരെ വന്നിട്ടില്ല. അവർ ഇങ്ങനെ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല എന്നാണ് പൊതുവെയുള്ള ധാരണ. രാജകുടുംബത്തിൻെറ കെട്ടുപാടുകളിൽ നിന്നുകൊണ്ട്, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാൻ മേഗന് സാധിക്കില്ല. നിലവിൽ ഇരുവർക്കെതിരെ ശക്തമായ എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
ഇതുവരെയും രാജകുടുംബാംഗങ്ങൾ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും നിഷ് പക്ഷമായ നിലപാടുകളാണ് എടുത്തിരുന്നത്. ആദ്യമായാണ് രാജകുമാരനും ഭാര്യയും രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരു തുറന്ന നിലപാട് സ്വീകരിച്ചത്. ഇരുവർക്കും തിരികെ ഔദ്യോഗിക ചുമതലകൾ നൽകരുതെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.
ഡോ. ഐഷ വി
തിണ്ണയിലിരുന്ന് എള്ളു നുള്ളുന്നതിനിടയിൽ ലക്ഷ് മി അച്ഛമ്മ പറഞ്ഞു തുടങ്ങി. ഒന്നാമാണ്ടിലാണ് (AD 1901) ആലുവിളയിലെ കാരണവർ നാലുകെട്ട് പണിയുന്നത്. ആലുവിളയിൽ കൊച്ചു പത്മനാഭന്റെ സഹോദരി നീലമ്മയ്ക്ക് മൂന്നാമത്തെ പെൺകുട്ടിയായ ലക്ഷ്മി പിറന്നപ്പോൾ ജാതകമെഴുതാൻ വന്ന ജ്യോത്സ്യൻ പറഞ്ഞത്രേ , ജാതകിയുടെ ജനനം മൂലം മാതുലന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. പുതിയ വീട് പണിയും. അങ്ങനെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ് മീ ദേവിയുടെ പേര് കുട്ടിയ്ക്കിട്ടു. കുട്ടിയുടെ ജാതകം പോലെ തന്നെ കാരണവർ നാലു കെട്ട് പണിതു. അതുവരെ കാരണവർ താമസിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന പഴയ കാഞ്ഞിരത്തും വിള തറവാട്ടിലായിരുന്നു. ആലുവിളയിൽ കൊച്ചു പത്മ നാഭൻ എന്ന കാരണവരുടെ കാരണവരായ ശ്രീ വല്യ പത്മനാഭനായിരുന്നു ആ തറവാട്ടു കാരണവർ. തന്റെ കാരണവരായ ശ്രീ കൊച്ചു പത്മനാഭനെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു ലക്ഷ് മി അച് ഛാമ്മയ്ക്ക് . നാലുകെട്ടിന്റെ വീതിയുള്ള തിണ്ണ കടന്നാൽ എത്തുന്ന പൂമുഖത്തെ ചാരു കസേരയിൽ കാരണവർ കിടക്കും. ആ കിടപ്പിൽ വയലിലെ കാഴ്ച കളും ഉദയ സൂര്യന്റെ പൊൻ വെളിച്ചവുമൊക്കെ കാരണവർക്ക് ദൃശ്യമാണ്. ആ പ്രദേശവാസിയല്ലാത്ത മറ്റാർക്കെങ്കിലും തൊഴിൽ വല്ലതും വേണമെങ്കിൽ അവർ കാരണവരുടെ ദൃഷ്ടിയിൽപെടത്തക്കവിധം തോട്ടു വരമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇതു കാണുമ്പോൾ അദ്ദേഹം പരിചാരകരോട് ആരാണയാൾ എന്നന്വേഷിക്കും ? ആവശ്യമറിയുമ്പോൾ ഇങ്ങോട്ട് വരാൻ പറയെടോ എന്ന് പരിചാരകനോട് പറയും. പരിചാരകൻ ഓടിപ്പോയി തോട്ടിനിക്കരെ നിന്ന് വന്നയാളെ വിളിക്കും. ഇതു കേൾക്കേണ്ട താമസം വന്നയാൾ കാരണവരുടെ മുറ്റത്ത് ഹാജർ. പിന്നെ കാര്യങ്ങൾ അന്വേഷിക്കും. എന്തെങ്കിലും പണി തന്നാൽ ചെയ്യാമെന്ന് പറയുമ്പോൾ കാരണവർ പരിചാരകനോട് പറയും. നീ ഇവനെയും കൂട്ടി വടക്കുവശത്തോട്ട് ചെന്ന് ഭക്ഷണം വല്ലതും വാങ്ങി കൊടുക്കാൻ . അങ്ങനെ പരിചാരകൻ അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കും . പിന്നെ അന്ന് ചെയ്യേണ്ട പണികളെ പറ്റിയും പറഞ്ഞു കൊടുക്കും. ഇതൊക്കെ പറയുമ്പോൾ ലക്ഷ് മി അച് ഛാമ്മയുടെ മുഖത്ത് അഭിമാനം തങ്ങി നിൽക്കും.
ചിലപ്പോൾ കാരണവരെ കാണാൻ ആളുകൾ വരുന്നത് സമീപത്തെവിടെയെങ്കിലും ഭൂമി പതിച്ചു കിട്ടാനുള്ള അനുമതി നേടാനായിരിയ്ക്കും. അതേ പറ്റി എന്റെ അച്ഛൻ പറഞ്ഞ് തന്നിട്ടുള്ളത് ഇങ്ങനെയാണ്. പഴയ മീനാട് വില്ലേജ് എന്നു പറയുന്നത് ഇന്നത്തെ പരവൂരിന്റെ ഭാഗങ്ങൾ, ഭൂതക്കുളം ,ചിറക്കര മീനാട് കല്ലുവാതുക്കൽ ചാത്തന്നൂർ എന്നീ സ്ഥലങ്ങൾ ചേർന്നതാണെന്ന്. അന്നത്തെ മീനാട് വില്ലേജിൽ ഭൂമി പതിച്ചു നൽകാനുള്ള കൺസന്റ് നൽകാൻ മൂന്ന് പേർക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഭൂതക്കുളത്ത് തന്ത്രി, രണ്ട് പോളച്ചിറ പത്മനാഭൻ മൂന്ന് ആലുവിളയിൽ കൊച്ചു പത്മനാഭൻ . (ഇതിൽ പോളച്ചിറ പത്മനാഭന്റെ മകനാണ് പ്രമുഖ ഫയൽമാനായിരുന്ന പോളച്ചിറ രാമകൃഷ്ണൻ.) ഭൂമി വേണ്ടവൻ ആവശ്യപ്പെടുന്ന ദിക്കിൽ മറ്റ് വിഷയങ്ങളൊന്നുമില്ലെങ്കിൽ ഭൂമി പതിച്ചു കൊടുക്കാനുള്ള അനുമതി നൽകും
ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ ഭക്ഷണം കഴിച്ച് പരിചാരകനോട് കുതിരവണ്ടി തയ്യാറാക്കി നിൽക്കാൻ ആവശ്യപ്പെടും. പരിചാരകർ തയ്യാർ. നാലുകെട്ടു മുതൽ അമ്മാരത്തു മുക്കു വരെയും ഉളിയനാടു വരെയും ഇന്നു കാണുന്ന റോഡുകൾ കാരണവരുടെ വണ്ടിത്തടങ്ങൾ ആയി രൂപപ്പെട്ടവയാണ്.
മറ്റൊരു കാര്യം. കാരണവരുടെ പ്രതാപം കാട്ടാനായി ലക്ഷ്മി അച്ഛാമ്മ പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ പതിനാറടിയന്തിരത്തിന്റെ കാര്യമായിരുന്നു. ആ ചടങ്ങിന് പ്രഥമൻ ഉണ്ടാക്കാനായി തിരുമിയ തേങ്ങയുടെ പീര തിന്ന് ചത്തുപോയ 28 കന്ന് കാലികളുടെ കാര്യം. ( പീരയിലൂടെ വന്ന ഫംഗസ് ബാധയാകാം അതിന് കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് -19 നെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ച തൊഴിലാളികൾക്കും സന്നദ്ധപ്രവർത്തകർക്കും രാജ്ഞിയുടെ ജന്മദിന ആഘോഷത്തിൽ ആദരവ്. രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്ന ജൂണിൽ ഈ പട്ടിക സാധാരണയായി പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ആദ്യ മാസങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച വ്യക്തികളെ ആദരിക്കുന്നതിനായി ഇത് മാറ്റിവച്ചിരുന്നു. ആരോഗ്യ മേഖലയിലെ നാനൂറ് പേരടക്കം 1500-ഓളം പേര്‍ ഇത്തവണത്തെ ക്യൂന്‍സ് ബര്‍ത്ത്‌ഡേ ഓണേഴ് സ് ലിസ്റ്റ് 2020ല്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കാരായ ഡോക്ടര്‍മാരും നഴ്‌സുമാരും, ഫാര്‍മസിസ്റ്റുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി സമയത്തെ പ്രവർത്തനങ്ങൾക്ക് ഫുട്ബോൾ താരം മാർക്കസ് റാഷ്‌ഫോർഡ്, ഫിറ്റ്നസ് കോച്ച് ജോ വിക് സ് എന്നിവരെയും ആദരിക്കും. ടിവി അവതാരകൻ ലോറൻ കെല്ലിയും ബ്രോഡ് കാസ്റ്റർ പ്രൊഫ. ബ്രയാൻ കോക് സും സിബിഇകളായി. “കോവിഡ് ഹീറോസിന്റെ കഠിനാധ്വാനവും അർപ്പണബോധവും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. എംബിഇ നൽകിയതിൽ അഭിമാനമുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ് പറഞ്ഞു. “നല്ല കാര്യങ്ങൾ ചെയ്യാൻ ഇത് കൂടുതൽ ആളുകളെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” റാഷ്‌ഫോർഡ് കൂട്ടിച്ചേർത്തു.
1,495 പേർ ഉൾപ്പെടുന്ന പട്ടികയിൽ 14 % ആളുകൾ ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകരാണ്. രാജ്യത്ത് കോവിഡ് രൂക്ഷമായ ആദ്യ ഘട്ടത്തിൽ മലയാളികൾ അടക്കമുള്ള ഡോക്ടർമാരും നേഴ്സുമാരും പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു. വൈറസിനോട് പോരാടി ജീവൻ നഷ്ടപെട്ട നേഴ്സുമാരും അനേകരാണ്. കൊറോണ വൈറസ് ദുരിതാശ്വാസത്തിനായി 420,000 പൗണ്ടിലധികം സമാഹരിച്ച ഡാബിറുൽ ഇസ്ലാം ചൗധരി, ഒബിഇ ആയി മാറിയതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. ക്യാപ്റ്റൻ ടോം മൂർ തനിക്ക് പ്രചോദനമായെന്ന് 100 വയസുകാരനായ ചൗധരി പറഞ്ഞു. എൻഎച്ച്‌എസ് തൊഴിലാളികൾക്കും മറ്റാളുകൾക്കും സൗജന്യ ഭക്ഷണം നൽകിയ ഗ്ലാസ്‌ഗോ റെസ്റ്റോറന്റ് ഉടമ ഡേവിഡ് മാഗ്വെയർ (62) ഇത് ഒരു ടീം വർക്ക് ആണെന്നും എംബിഇ ആയതിൽ താൻ സന്തുഷ്ടനാണെന്നും പറഞ്ഞു.
30 വയസ്സിന് താഴെയുള്ള 11% സ്വീകർത്താക്കളുള്ള പട്ടിക ഇതാദ്യമാണ്. 16 വയസുള്ള തിയോഡോർ റൈഡ് ഏറ്റവും പ്രായം കുറഞ്ഞയാളാണെന്ന് കാബിനറ്റ് ഓഫീസ് അറിയിച്ചു. അതേസമയം സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിയിൽ അംഗങ്ങളായ ആറ് പേരെയും ഇത്തവണ ആദരിക്കുന്നുണ്ട്. പ്രൊഫസർ ജൂലിയ ഗോഗ്, പ്രൊഫ. എബ്രഹാം മെഡ്‌ലി, പ്രൊഫ. കാത്ത് നോക്ക് സ്, പ്രൊഫ. ലൂസി യാർഡ്‌ലി, പ്രൊഫ. കാലം സെമ്പിൾ, ഡോ. ജെയിംസ് റൂബിൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ 740 സ്ത്രീകൾ ഉൾപ്പെടുന്നു. 13% ആളുകൾ ബ്ലാക്ക്, ഏഷ്യൻ, ന്യൂനപക്ഷ വംശീയ (BAME) പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇത്തവണത്തെ ഓണേഴ് സ് ലിസ്റ്റ് എക്കാലത്തെയും വൈവിധ്യമാർന്ന ഒന്നായതായി വിലയിരുത്തപ്പെടുന്നു.
ജോജി തോമസ്
ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ രൂപത സ്ഥാപിതമായിട്ട് ഇന്ന് നാലു വർഷങ്ങൾ പൂർത്തിയാകുകയാണ്. സഭയുടെ പ്രവർത്തനങ്ങൾ ഔപചാരികമായി തുടക്കമിട്ടതും , ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ബിഷപ്പായി മാർ . ജോസഫ് സ്രാമ്പിക്കൽ സ്ഥാനമേറ്റതും 2016 ഒക്ടോബർ ഒമ്പതിനായിരുന്നു. നാലു വർഷങ്ങൾ പൂർത്തിയാക്കി അഞ്ചാം വർഷത്തിലേയ്ക്ക് രൂപതയുടെ പ്രവർത്തനങ്ങൾ കടക്കുമ്പോൾ പ്രവർത്തന മികവിലൂടെ വിശ്വാസി കളിലേയ്ക്കും, ജന സമൂഹങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രൂപതയെ നയിക്കുന്നവരും, സഭാ അധികൃതരും . വ്യക്തമായ ആസൂത്രണവും , വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന പദ്ധതികളിലൂടെയും ചലനാത്മകമായ സഭയെന്ന പ്രതീതി ജനിപ്പിക്കുവാൻ കഴിഞ്ഞ നാലു വർഷങ്ങളിലൂടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആസൂത്രണ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലിവിഗ് സ്റ്റോൺ എന്ന പേരിൽ അറിയപ്പെടുന്ന അഞ്ച് വർഷത്തേയ്ക്കുള്ള പദ്ധതി. കുട്ടികളിൽ ആരംഭിച്ച്, യുവതി യുവാക്കളിലൂടെ വളർന്ന് ദമ്പതി വർഷത്തിലെത്തി നിൽക്കുന്ന ആസൂത്രണത്തിന്റെ വരും വർഷങ്ങളിലേ ഊന്നൽ കുടുംബ കൂട്ടായ്മയും , ഇടവകളുമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ റീജനൽ , നാഷണൽ ലെവലിൽ സംഘടിപ്പിച്ച ബൈബിൾ കലോത്സവം ജന പങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായിരുന്നു. മൂന്നുവർഷംകൊണ്ട് യൂറോപ്പിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള കലാ മേളയായി ബൈബിൾ കലോത്സവത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചത് നിസ്സാരകാര്യമല്ല . ടോട്ടാ പുൽക്കറ എന്ന പേരിൽ നടന്ന വിമൻ ഫോറം അംഗങ്ങളുടെ മഹാസംഗമവും എണ്ണപ്പെട്ട നേട്ടങ്ങളിലൊന്നാണ്. റീജനൽ തലത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ, വാൻസിംഹാമിലേയ്ക്കുള്ള രൂപതയുടെ ഔദ്യോഗിക തീർത്ഥാടനത്തിലെ ജനപങ്കാളിത്തം, എൺപതോളം മിഷനുകളിലും വിവിധ കുർബാന കേന്ദ്രങ്ങളിലും സജീവമായി നടക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ യു.കെയിൽ ബാലാരിഷ്ടതകൾ പിന്നിട്ട് ശക്തമായി മുന്നോട്ട് കുതിക്കുകയാണെന്നതിൻറെ തെളിവുകളാണ് . രൂപതാ ആസ്ഥാനവും, പാസ്റ്റർ സെൻററും മറ്റും ഭരണപരമായ സൗകര്യത്തിന് , ബർമിംഗ്ഹാമിലേയ്ക്ക് മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രൂപതാ അധ്യക്ഷൻ മാർ .ജോസഫ് സ്രാമ്പിക്കൽ ഇതിനോടകം ബർമിംഗ്ഹാം ആസ്ഥാനമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മലയാളികൾ വളരെയധികം കുടിയേറിയിരിക്കുന്ന ബ്രിട്ടൻ്റെ മധ്യമേഖലയിലെ സഭയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. രൂപതാധ്യക്ഷൻ്റെ ആത്മീയമായ തീഷ്ണതയും, പ്രാർത്ഥനാനിർഭരമായ ജീവിതവും വിശ്വാസികളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ദൈനംദിന പ്രാർത്ഥനകളിലും, ബൈബിൾ കൺവെൻഷനുകളിലുമെല്ലാം വിശ്വാസികൾക്ക് പ്രചോദനമായി രൂപതാ അദ്ധ്യക്ഷൻ്റെ സാന്നിധ്യമുണ്ട്. രൂപത സ്ഥാപിതമായി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മാർ . ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെമ്പാടും സഞ്ചരിച്ച് വിശ്വാസികളെ നേരിൽ കണ്ടിരുന്നു.
കോവിഡ് മഹാമാരിയിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ അതിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ എത്രമാത്രം ഫലപ്രദമായി വിനിയോഗിക്കാം എന്നതിൻറെ നേർക്കാഴ്ചയാണ് കോവിഡ് കാലത്തെ സീറോ മലബാർ സഭയുടെ ബ്രിട്ടണിലേ പ്രവർത്തനങ്ങൾ. മാർ. ജോസഫ് സ്രാമ്പിക്കലിനു കീഴിൽ രൂപതയ്ക്ക് നേതൃത്വം നൽകുന്ന വികാരി ജനറാളുമാരുടെയും മറ്റും യുവത്വം രൂപതയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലത പകരാൻ കാരണമായിട്ടുണ്ട് .
ഇങ്ങനെയൊക്കെയാണെങ്കിലും ബ്രിട്ടണിലെ സീറോ മലബാർ സഭ വരുംകാലങ്ങളിൽ നേരിടേണ്ട വെല്ലുവിളികൾ നിരവധിയാണ്. രൂപതയുടെ ഭൂമിശാസ്ത്രപരമായ വലിപ്പം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. രൂപതയിലെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ പരിമിതമാണ്. ലീഡ് സ് , ലിവർപൂൾ,ബർമിംഗ്ഹാമ് , പ്രിസ്റ്റൺ തുടങ്ങി വളരെ കുറച്ച് സ്ഥലങ്ങളിലേ സഭയ്ക്ക് സ്വന്തമായി ദേവാലയങ്ങൾ ഉള്ളൂ. വൈദികരുടെ എണ്ണത്തിലുള്ള കുറവ് സഭയുടെ ആത്മീയ മേഖലയിലുള്ള പ്രവർത്തനങ്ങളിൽ നിഴലിക്കുന്നുണ്ട് . ബ്രിട്ടനിൽ നിന്നു തന്നെ അജപാലകരുടെ കാര്യത്തിൽ ധാരാളം ദൈവവിളി ഭാവിയിൽ ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് രൂപതാ അധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ പ്രകടിപ്പിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള വെല്ലുവിളികളെ വിശ്വാസികളുടെയും രൂപതാ അധികൃതരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നേരിടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടനിലെ സീറോ മലബാർ സഭ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് നിയന്ത്രണങ്ങൾ കാരണം യുകെയിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ വേതനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സർക്കാർ നൽകും. റിഷി സുനക് പ്രഖ്യാപിച്ച ഈ പദ്ധതി നവംബർ 1 മുതൽ ആറുമാസത്തേക്ക് ആരംഭിക്കും. ഒരു മാസം കോടിക്കണക്കിന് പൗണ്ട് ചിലവാകുമെന്ന് ട്രഷറി വൃത്തങ്ങൾ അറിയിച്ചു. ജോലി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ ജീവനക്കാർക്ക് അവരുടെ വേതനത്തിന്റെ 67% ലഭിക്കുന്ന പദ്ധതിയാണ് ചാൻസലർ മുന്നോട്ട് വച്ചത്. ഫർലോ സ്കീമിന് പകരമായി ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാത്ത ജീവനക്കാരുടെ വേതനം ഉയർത്തുന്നതിനായി ജോബ് സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ചു രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. “പുതിയ നിയന്ത്രണങ്ങളിൽ ഗണ്യമായ സാമ്പത്തിക പിന്തുണയുമായി സർക്കാർ കടന്നുവരുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഇത് ഒരു “തുടക്കം” മാത്രമാണ്. ഈ ശൈത്യകാലത്ത് യഥാർത്ഥ ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടങ്ങൾ, ബിസിനസ്സ് പരാജയം എന്നിവ തടയാൻ കൂടുതൽ സഹായം ആവശ്യമാണ്.” ഗ്രേറ്റർ മാഞ്ചസ്റ്റർ, നോർത്ത് ടൈൻ, ഷെഫീൽഡ്, ലിവർപൂൾ എന്നിവയുടെ മേയർമാർ ഒരു പ്രസ്താവനയിൽ പറയുകയുണ്ടായി.
കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് അടച്ചിടുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ പുതിയ സ്‌കീം ബാധകമാകൂ. പദ്ധതി ജനുവരിയിൽ അവലോകനം ചെയ്യും. ഒരു ജീവനക്കാരന് പ്രതിമാസം പരമാവധി 2,100 ഡോളർ വരെ ഗ്രാന്റുകൾ നൽകും. കൂടാതെ ജോലികൾ പരിരക്ഷിക്കുമെന്നും നിയന്ത്രണങ്ങൾ എടുത്തുമാറ്റികഴിഞ്ഞാൽ ബിസിനസുകൾ വീണ്ടും വേഗത്തിൽ തുറക്കാൻ ട്രഷറി അനുവദിക്കുമെന്നും പറഞ്ഞു. കൂടാതെ, ഇംഗ്ലണ്ടിൽ അടച്ചിടാൻ നിർബന്ധിതരായ ബിസിനസുകൾക്കായി, ബിസിനസ് ഗ്രാന്റുകളിൽ വർദ്ധനവും പ്രഖ്യാപിച്ചു. പ്രതിമാസം 3,000 പൗണ്ട് വരെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സ് കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങൾക്കും കൂടുതൽ ധനസഹായം ലഭിക്കുമെന്ന് ട്രഷറി അറിയിച്ചു.
സർക്കാരിന്റെ മന്ദഗതിയിലുള്ള, കഴിവില്ലാത്ത, മങ്ങിയ പ്രതികരണമാണ് അനാവശ്യ ഉത്കണ്ഠയ്ക്കും തൊഴിൽ നഷ്ടത്തിനും കാരണമായതെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തി. ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് ഈ നടപടികളെ സ്വാഗതം ചെയ്തെങ്കിലും തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരെ ജോലിയിൽ നിലനിർത്താൻ പ്രേരിപ്പിക്കുന്നതിനായി പദ്ധതിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾക്ക് വിധേയമായി കഴിയുന്ന പ്രദേശത്തെ ചില്ലറ വ്യാപാരികൾക്ക് പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിക്കില്ലെന്ന് ആശങ്കയുണ്ടെന്ന് ഷോപ്പ് വർക്കേഴ് സ് ട്രേഡ് യൂണിയൻ ഉസ് ദാവ് പറഞ്ഞു.
മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട ലിജു ജോർജ്ജ് (47) വിടപറഞ്ഞു. മെൽബണിലെ ക്രൈഗ്‌ബൺ എന്ന സ്ഥലത്താണ് പരേതൻ കുടുംബസമേതം താമസിച്ചിരുന്നത്. പ്രാദേശിക സമയം ശനിയാഴ്ച്ച(9/ 10/ 2020) രാവിലെയാണ് ലിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലെ പോഡ്‌സ്‌മൗത്തിൽ നിന്നും 2017 ൽ ആണ് ലിജുവും കുടുംബവും മെൽബണിലേക്ക് കുടിയേറിയത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. ഭാര്യ ബീന ലിജു. മക്കൾ ലിയ, ജെയ്‌ഡൻ.
പുതുപള്ളി ആണ്ടൂപ്പറമ്പിൽ എ സി ജോർജ്‌ജിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോർജിന്റെയും മകനാണ് പരേതനായ ലിജു. നാട്ടിൽ പുതുപ്പള്ളി തലപ്പാടി മാർത്തോമ്മാ പള്ളി ഇടവക അംഗമാണ്.
മെൽബൺ കോവിഡ് നിയന്ത്രണത്തിനായി ശക്തമായ ലോക്ക് ഡൗണിൽ ആണ് ഇപ്പോൾ ഉള്ളത്. പഠനം എല്ലാം ഓൺലൈനും കട കമ്പോളങ്ങൾ അടഞ്ഞുമാണ് ഇപ്പോൾ ഉള്ളത്. ഗ്രോസറി ഷോപ്പുകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നഴ്‌സായ ഭാര്യ ബീനയ്ക്ക് വെള്ളിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ കോവിഡ് രോഗികൾ ഉള്ളതിനാൽ എന്നും വീട്ടിൽ എത്തി രാവിലെ കുളിച്ചതിന് ശേഷം മാത്രമാണ് ഭർത്താവിനും മക്കൾക്കും അരികിലെത്തുക പതിവ്.
പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ വീട്ടിൽ എത്തിയ ബീന കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയപ്പോൾ കണ്ടത് കമഴ്ന്നു കിടക്കുന്ന ഭർത്താവിനെയാണ്. അപകടം മനസിലാക്കിയ ബീന ഉടനടി സി പി ആർ കൊടുക്കുകയും എമർജൻസി വിഭാഗത്തെ അറിയിക്കുകയും ചെയ്‌തു. പെട്ടെന്ന് തന്നെ ആംബുലൻസ് സർവീസ് എത്തിയെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ടു പേരും അവരുടെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു. ഹൃദയസ്‌തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ശക്തമായ കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ ശവസംസ്കാരം സംബന്ധമായ തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് മലയാളം യുകെ അറിയുന്നത്. പരേതന്റെ ഭാര്യ ബീനയുടെ സഹോദരനും സഹോദരിയും അവിടെ തന്നെയാണ് ഉള്ളത്. മരണവിവരം അറിഞ്ഞ് കുടുംബത്തിന് പൂർണ്ണ സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. മെൽബൺ മാർത്തോമ്മാ പള്ളി ഇടവകാംഗമാണ് പരേതനായ ലിജു.
ലിജുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ഹാൻഡ്‌സ്‌വർത്തിൽ കോവിഡ് -19 ടെസ്റ്റ് നടത്താൻ താത്പര്യമുണ്ടോ എന്ന് വീടുകൾ തോറും കയറി ഇറങ്ങി അന്വേഷിക്കുകയും, ആവശ്യ സേവനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ് തുകൊണ്ടിരുന്ന മിലിട്ടറി ഉദ്യോഗസ്ഥന് നേരെ പൗരൻ അസഭ്യവർഷം ചൊരിഞ്ഞു.അതേസമയം ആർ എ എഫിൽ നിന്ന് കോവിഡ് 19 ടെസ്റ്റുകൾ എടുക്കുന്നത് അങ്ങേയറ്റം സുരക്ഷിതമാണെന്ന് പൊതുജനങ്ങളോട് കൗൺസിലർമാർ ആവർത്തിക്കുന്നു. ഹാൻഡ്‌സ്‌വർത്തിലെ സ്റ്റേഷൻ റോഡിലുള്ള വീട്ടിൽ നിന്നിറങ്ങി വന്നിട്ട് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത വ്യക്തി പട്ടാള ഉദ്യോഗസ്ഥന് നേരെ തട്ടിക്കയറുന്ന വീഡിയോ വൈറലായി. കൊറോണവൈറസ് വ്യാപനത്തെ നിയന്ത്രണത്തിലാക്കാൻ ഏകദേശം നൂറോളം വരുന്ന മിലിറ്ററി ഉദ്യോഗസ്ഥരാണ് ബിർമിങ്ഹാം സിറ്റി കൗൺസിലിനെ സഹായിക്കാൻ രംഗത്തിറങ്ങിയത്.
തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തി പറയുന്നത് ഇങ്ങനെ ” ഇവിടെ എന്ത് വൃത്തികേടുകളാണ് സംഭവിക്കുന്നത്, ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്? വ്യക്തികളുടെ വീട്ടുവാതിൽക്കൽ വന്നു മുട്ടി കോവിഡ് ടെസ്റ്റ് ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നതിലേയ്ക്ക് അധപ്പതിച്ചിരിക്കുകയാണ് രാജ്യം. നിങ്ങൾ എന്തിനാണ് വാതിലിൽ മുട്ടുന്നത്, ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അവർ കോവിഡ് ടെസ്റ്റ് സെന്ററുകളിൽ പോയി ടെസ്റ്റ് ചെയ്തോളും. ഇങ്ങനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സ്വേച്ഛാധിപത്യം ആണ്.
അതിനുശേഷം അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട്,തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ കയർത്തു സംസാരിച്ചു. അയൽക്കാരനായ വ്യക്തിയോട് ഇവരോട് ഇറങ്ങിപ്പോകാൻ പറയൂ എന്ന് മോശമായ ഭാഷയിൽ ആവശ്യപ്പെടുന്നുമുണ്ട്.
ഹോളി ഹെഡ് വാർഡ് കൗൺസിലറായ പൗലറ്റ് ഹാമിൽടൺ സംഭവം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചിട്ടുണ്ട്, കൗൺസിലിന്റെ കമ്മ്യൂണിറ്റി സേഫ്റ്റി പാർട്ട്ണർഷിപ്പിനോട് സംഭവത്തെപ്പറ്റി വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും.നിയമനടപടികളിലേക്ക് കടക്കാൻ വകുപ്പുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടെന്നും അറിയിച്ചു.
” ചിലർക്ക് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളും നടപടികളും അറിയാൻ സാധിക്കുന്നില്ല എന്ന് പരാതി ഉള്ളതായി അറിയാം അത് പരമാവധി പരിഹരിക്കാൻ ശ്രമിക്കാറുണ്ട്, എന്നാൽ ഇത്തരത്തിലൊരു അനുഭവം ആദ്യമാണ്,മിലിട്ടറി നമ്മളെ സഹായിക്കാൻ ആണ് നിരത്തിലിറങ്ങുന്നത്, ടെസ്റ്റ് വേണ്ടെങ്കിൽ വേണ്ട എന്നല്ലേ ഉള്ളൂ എന്തിനാ ഇങ്ങനെ മോശമായ പ്രതികരിക്കുന്നത്? അവർ ചോദിക്കുന്നു.മറ്റൊരു കൗൺസിലറായ മാജിദ് മഹമൂദും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
യു കെ :- മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയുടെ ഹാൾ ഓഫ് റെസിഡൻസിൽ പത്തൊൻമ്പതുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ് ച്ച വൈകിട്ട് അഞ്ച് മണിയോടെ യൂണിവേഴ് സിറ്റിയുടെ ഫാലോഫീൽഡ് ക്യാമ്പസിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിലെ നിരവധി വിദ്യാർഥികൾക്ക് കൊറോണ ബാധിച്ചിരുന്നു. എന്നാൽ മരിച്ച വിദ്യാർഥിയുടെ മരണം കൊറോണ ബാധ മൂലം അല്ലെന്നാണ് യൂണിവേഴ് സിറ്റി അധികൃതരുടെ വിശദീകരണം.സംഭവത്തിൽ പോലീസ് അന്വേഷണം ഉടൻ തന്നെ ആരംഭിക്കും. വിദ്യാർത്ഥിയുടെ പേരും വിവരങ്ങളും മറ്റും ഇതുവരെ യൂണിവേഴ് സിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി അധികൃതർ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും യൂണിവേഴ് സിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അധികൃതർ ഉറപ്പുനൽകി.
ന്യൂ കാസ്റ്റിൽ യൂണിവേഴ് സിറ്റിയിലുംകുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു വിദ്യാർത്ഥിയുടെ മരണം നടന്നിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിൽ നടന്ന സംഭവത്തെ കുറിച്ച് ഇതുവരെയും വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് യൂണിവേഴ് സിറ്റി അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളിൽ താമസിക്കുന്ന പ്രതിരോധശേഷി കുറവുള്ളവരും രോഗം പിടിപെടാൻ സാധ്യത ഏറിയവരുമായ ആളുകളെ മാസങ്ങൾ നീണ്ട ലോക്ക് ഡൗണിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുകെയിലെ മന്ത്രിമാർ. രണ്ടാം വ്യാപനം കൈപ്പിടിയിൽ നിൽക്കാത്ത അവസ്ഥയിലാണുള്ളത് എന്ന് ഗവൺമെന്റ് തന്നെ സമ്മതിച്ചു കഴിഞ്ഞു.ഇംഗ്ലണ്ടിലെ മിക്ക ഹോട്ട്സ്പോട്ടുകളിലും പ്രവചനാതീതമായ വിധത്തിലാണ് വൈറസ് പടർന്നു പിടിക്കുന്നത് എന്ന് സ് കിൽസ് മിനിസ്റ്റർ ഗിലിയാൻ കീഗൻ പറയുന്നു. വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്തുടനീളം ത്രീ ടയർ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനാണ് ബോറിസ് ജോൺസൺന്റെ തീരുമാനം.
ടോപ് ടയർ, അഥവാ ഉയർന്ന എണ്ണത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപനം തടയാനായി പബ്ബുകളും ബാറുകളും റസ്റ്റോറന്റുകളും അടച്ചിടും.മൂന്നാഴ്ച്ചയ്ക്കു മുൻപ് തന്നെ പ്രതിരോധം എന്ന നിലയിൽ ലോക്ക്ഡൗൺ നിർദ്ദേശിക്കേണ്ടിയിരുന്നു എന്ന് സേജ് വിദഗ് ധർ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നു. വൈറസ് ബാധിച്ചാൽ ഗുരുതര ആരോഗ്യപ്രശ് നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർക്ക് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള നിർദ്ദേശങ്ങൾ ആവും നൽകുക.ദുർബലമായ പ്രതിരോധശേഷി ഉള്ളവർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും, അതിനായി ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിലെ വിദഗ് ധർ നൽകിയിരിക്കുന്ന അൽഗോരിതം ഉപയോഗിക്കണമെന്നും മന്ത്രിമാർ അഭിപ്രായപ്പെടുന്നു.ആയിരക്കണക്കിന് ആളുകൾ തമ്മിൽ ഇടപഴകുന്നത് വഴി രോഗം പകരാനുള്ള സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. അൽഗോരിതം മാർഗ്ഗം ഉപയോഗിച്ചാൽ ആരൊക്കെയാണ് ഐസലേഷനിൽ പ്രവേശിക്കേണ്ടവർ എന്ന് മനസ്സിലാക്കാൻ സാധിക്കും. ത്രീ ടയർ സംവിധാനത്തിലെ ടോപ്പ് ടയറിൽ ഉള്ളവർ യാതൊരുവിധത്തിലും ഇടകലരാതിരിക്കാൻ ശ്രദ്ധിക്കണം.17540 പുതിയ കേസുകളും 77 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് പുതിയ നീക്കം. യോർക്ക് ഷെയറിലും, ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എന്നാൽ ജോൺസന്റെ ഈ നടപടികൾക്കെതിരെ വ്യാപകമായ രീതിയിൽ പ്രത്യക്ഷമായും പരോക്ഷമായും എതിർപ്പുകൾ ഉയരുന്നുണ്ട്. മഞ്ഞുകാലത്ത് വ്യക്തികളെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നത് സുരക്ഷിതമല്ല എന്നതാണ് ഒരു വാദം, മാസങ്ങളോളം ഒറ്റയ്ക്ക് കഴിയുന്നത് പൗരന്മാരുടെ മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും വാദമുണ്ട്. വൈറസ് വ്യാപനത്തെ കുറിച്ച് പഠിക്കാനായി നൂറിൽ താഴെ വരുന്ന പബ്ബുകളുടെ എണ്ണം മാത്രമേ മന്ത്രിമാർ ഉപയോഗിച്ചിരുന്നുള്ളൂ എന്നതും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
11 നും 25 നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലും വൈറസ് ബാധ കൂടുതലായി കണ്ടുവരുന്നത് ആശങ്കയുണർത്തുന്നു. ലോക്ക്ഡൗൺ മൂലം ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്തവർക്ക് ശമ്പളത്തിൻെറ മൂന്നിൽ രണ്ട് നൽകണമെന്ന വാഗ് ദാനം ഋഷി സുനക് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് എയർവേയ്‌സിന്റെ അവസാന ജംബോ ജെറ്റുകൾ വ്യാഴാഴ് ച ലണ്ടനിലേക്ക് യാത്രയായി. എങ്കിലും മോശം കാലാവസ്ഥ മൂലം അവസാന യാത്രയിൽ പല തടസ്സങ്ങളും നേരിട്ടു. കോവിഡ് 19 മൂലം മിക്ക വിമാന യാത്രകളും വെട്ടിക്കുറച്ചത്തിനുശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ 747 ഓപ്പറേറ്ററായിരുന്ന ബ്രിട്ടീഷ് എയർവെയസ് ഇപ്പോൾ ജംബോ ജെറ്റുകൾ നീക്കം ചെയ്യുന്നത്. ബ്രിട്ടീഷ് എയർവേസിലെ എല്ലാവർക്കും ഇത് ഒരു പ്രയാസകരമായ ദിവസമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് അലക് സ് ക്രൂസ് പറഞ്ഞു. ഡ്യുവൽ ടേക്ക് ഓഫ് ചെയ്യാൻ എയർലൈൻ പദ്ധതിയിട്ടിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. അവസാന പറക്കലിന് ബിഎ സ്റ്റാഫും എഞ്ചിനീയർമാരും സാക്ഷ്യം വഹിച്ചു.
1969ലാണ് ബോയിങ് 747 അതിന്റെ ആദ്യ ആകാശയാത്ര നടത്തിയത്. വലിപ്പവും വ്യാപ്തിയും കാരണം അധികം വൈകാതെ തന്നെ വിമാനം പ്രസിദ്ധിയാർജിച്ചു. 1979 ൽ ഒരു എർലിംഗസ് 747 ലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അയർലൻണ്ട് സന്ദർശനത്തിനായി എത്തിയത്. ആ വർഷം തന്നെ ഇസ്ലാമിക വിപ്ലവസമയത്താണ് എയർ ഫ്രാൻസ് ജംബോയിൽ അയത്തോള റുഹോള ഖൊമേനി ഇറാനിലേക്ക് മടങ്ങിയത്. ബിഎയുടെ മുൻഗാമിയായ ബിഒഎസി ആണ് 1971 ൽ ലണ്ടൻ-ന്യൂയോർക്ക് റൂട്ടിൽ 747 അവതരിപ്പിച്ചത്. ആഗോള വിമാനയാത്ര വിപണിയുടെ ഭൂരിഭാഗവും പകർച്ചവ്യാധി തുടച്ചുമാറ്റിയതിനെ തുടർന്ന് അതിജീവിക്കാൻ പോരാടുകയാണ് ബ്രിട്ടീഷ് എയർവേയ്‌സ് ഉടമകൾ.