Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ടിൽ കോവിഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കാനും മേൽനോട്ടം വഹിക്കാനുമായി പുതിയ ആരോഗ്യ മന്ത്രിയായി നാദിം സഹാവിയെ നിയമിച്ചു. സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ എംപിയായ സഹാവി അടുത്ത വേനൽക്കാലം വരെ വാക്സിൻ വിതരണത്തിന് മേൽനോട്ടം വഹിക്കും. നിലവിൽ ഇംഗ്ലണ്ടിലെ വാക്സിൻ വിതരണത്തിലെ ചുമതല മാത്രമേ സഹാവിക്കുള്ളൂ. സ്കോട്ട്‌ലൻഡ്,വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിൻ വിതരണം അവിടങ്ങളിലെ ഭരണസംവിധാനത്തിന് കീഴിലായിരിക്കും. അന്തിമാനുമതി ലഭ്യമായാൽ ക്രിസ്മസിന് മുമ്പ് തന്നെ വാക്സിൻ വിതരണം സാധ്യമാകും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

നാദിം സഹാവി കുടുംബത്തോടൊപ്പം തൻറെ ഒൻപതാമത്തെ വയസ്സിലാണ് ഇറാക്കിൽ നിന്ന് യുകെയിലേക്ക് കുടിയേറിയത്. 2010ലാണ് അദ്ദേഹം ആദ്യമായി സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോനിൽ നിന്ന് പാർലമെൻറിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരേസ മേ മന്ത്രിസഭയിൽ 2018 മുതൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു. 2011ൽ ഇപ്പോഴത്തെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കുമായി ചേർന്ന് “മാസ്റ്റേഴ്സ് ഓഫ് നതിങ്” എന്ന പുസ്തകം അദ്ദേഹം രചിച്ചിരുന്നു.

നിലവിൽ യുകെ സർക്കാർ 100 ദശലക്ഷം ഡോസ് ഓക്സ്ഫോർഡ്, അസ്ട്രസെനെക വാക്സിനും 40 ദശലക്ഷം ഫൈസർ വാക്സിനും മോഡേണയുടെ അഞ്ച് ദശലക്ഷം ഡോസുകൾക്കുമാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതിൽ ഫൈസർ വാക്സിൻ വിതരണം ഏറ്റവും കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുമെന്ന് കരുതുന്നു. കാരണം ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സംഭരണവും വിതരണവും നടത്തേണ്ടതുണ്ട്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :-മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ സിറിയയിലെ ഐ എസ് ക്യാമ്പുകളിൽ കഴിയുന്ന യൂറോപ്യൻ ജിഹാദി സ്ത്രീകളുടെ മോചനത്തിനായി ഫണ്ട് സമാഹരണം നടത്തുന്നതായി കണ്ടെത്തി. എന്നാൽ ഇത്തരത്തിലുള്ള പണം സ്ത്രീകളുടെ മോചനത്തിനായി മാത്രമല്ല, സംഘടനയുടെ പ്രവർത്തനങ്ങൾക്കായും മറ്റുമാണ് ഉപയോഗിക്കുന്നത്. പത്രത്തിന്റെ ഒരു ലേഖകൻ പണം നൽകാൻ എന്ന വ്യാജേന തുർക്കിയിലെ ഡീലറുമായി സംസാരിച്ചതിന്റെ തെളിവുകളെല്ലാം തന്നെ പത്രമധികൃതർ പുറത്തു വിട്ടിട്ടുണ്ട്. നിരവധി സ്ത്രീകളാണ് ബ്രിട്ടനിൽ നിന്നും ഐഎസ് ഭീകരതയ്ക്ക് ആയി ഓരോ വർഷവും പോകുന്നത്. ഇതിൽ ഒരാളാണ് 5 വർഷം മുന്നേ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ സംഘടനയിൽ അംഗമായ ഷമീന ബീഗം എന്ന പെൺകുട്ടി.

ഇത്തരത്തിലുള്ള ക്യാമ്പുകളിൽ പതിമൂവായിരത്തി അഞ്ഞൂറോളം വിദേശ വനിതകളും കുട്ടികളും നിലവിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിറിയയിലെ അൽ -ഹോൾ എന്ന് ക്യാമ്പിൽ നിന്നും ആണ് സ്ത്രീകൾ ഇത്തരം പണം സമാഹരണത്തിനായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. സുമയ്യ ഹോംസ് എന്ന സ്ത്രീ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബുർഖ ധരിച്ച സ്ത്രീകൾ തങ്ങളുടെ രക്ഷയ്ക്കായി പണം നൽകണമെന്ന പ്ലാകാർഡുകൾ പിടിച്ച ഫോട്ടോകളും മറ്റും ഷെയർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഫോട്ടോയ്ക്ക് മറുപടിയായി ലേഖകൻ മറുപടി അയച്ചതിനെ തുടർന്നാണ് പുതിയ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ പണം സമാഹരിക്കുന്ന സ്ത്രീകൾ ഇപ്പോഴും സംഘടനയിൽ തന്നെ പ്രവർത്തിക്കുന്നവരാണ് എന്നാണ് അധികൃതർ പറയുന്നത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

തീവ്രമായ ശ്വാസകോശത്തിലെ നീർവീക്കവും ഹൃദയാഘാതവും മൂലമാണ് താരം മരിച്ചതെന്ന് ബ്യൂണസ് അയേഴ്സ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികതകൾ ഉണ്ടോയെന്ന് 3 പ്രോസിക്യൂട്ടർമാർ അന്വേഷണം നടത്തുന്നുണ്ട്. സമീപത്തുണ്ടായിരുന്ന സിസിടിവികളിലെ ദൃശ്യങ്ങൾ അവർ പരിശോധിക്കും.

കഴിഞ്ഞ ബുധനാഴ്ച അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ വീട്ടിൽ ഉച്ചക്ക് വിശ്രമത്തിലായിരിക്കെ ഉറക്കത്തിൽ മരണപ്പെട്ടു എന്നതാണ് പ്രാഥമിക നിഗമനം. എന്നാൽ അദ്ദേഹത്തിന്റെ മരണദിവസം ആംബുലൻസ് സർവീസ് അരമണിക്കൂറോളം വൈകിയാണ് വീട്ടിലെത്തിയത് എന്ന ആരോപണം മറഡോണയുടെ വക്കീലായ മരിയാസ് മോർല നേരത്തെ തന്നെ ഉയർത്തിയിരുന്നു.

ബ്യൂണസ് അയേഴ്സിലെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിൽ, ‘ഡിയാഗോ മറഡോണ, മരണകാരണം കണ്ടെത്താൻ’ എന്ന പേരിൽ ഒരു ഫയൽ തുടങ്ങിയിട്ടുണ്ട്. “മരണം വീട്ടിൽ വച്ച് സംഭവിച്ചത് ആയതുകൊണ്ടും, മരണ സർട്ടിഫിക്കറ്റിൽ ഇതുവരെ ആരും ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ടുമാണ് ഇങ്ങനെ ഒരു അന്വേഷണം ആരംഭിക്കുന്നതെന്നും, പ്രത്യക്ഷത്തിൽ മരണത്തിൽ ദുരൂഹതകളോ അസ്വാഭാവികതകളോ നിലനിൽക്കുന്നില്ലെന്നും ജുഡീഷ്യൽ വൃത്താന്തം അറിയിച്ചിട്ടുണ്ട്.

നവംബർ ആദ്യത്തിൽ തലച്ചോറിലുണ്ടായ ബ്ലഡ്‌ ക്ലോട്ട് നീക്കാൻ സർജറി നടത്തിയ ഫുട്ബോൾ താരം 24മണിക്കൂർ മെഡിക്കൽ കെയർ ലഭിക്കുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ” ആരോഗ്യ പ്രവർത്തകർ അവരുടെ ജോലി കൃത്യമായി നിർവഹിച്ചോ, അതോ അവർ കൂടുതൽ സമയം എടുക്കുകയായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട് എന്ന് ഒരു കുടുംബാംഗം എഎഫ്‌പി യോട് പറഞ്ഞു. മറഡോണയുടെ ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്ന ടോക്സിയോളജിക്കൽ ടെസ്റ്റുകളുടെ ഫലം വരാനായി കാത്തിരിക്കുകയാണ് പ്രോസിക്യൂട്ടേഴ്സ്.

ഡോ. ഐഷ വി

ഒരു ദിവസം ചിറക്കര ഗവ.സ്കൂളിലെ വിദ്യാർത്ഥികളിൽ പലരും ക്ലാസ്സിലെത്തിയത് അധ്യാപകരുടെ കൈയ്യിലിരിയ്ക്കുന്ന ചൂരലിനേക്കാൾ നീളം കൂടിയ ചൂരൽ പോലുള്ള അല്പം കൂടി വണ്ണമുള്ള കമ്പുകളുമായിട്ടായിരുന്നു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഞാൻ കൂട്ടുകാരോട് കാര്യമന്വേഷിച്ചു. ഇന്ന് ” അരിയോരയാണ്.” ഒരു കുട്ടിയുടെ മറുപടി. അപ്പോൾ ഒരു വിരുതൻ ഏറ്റുപറഞ്ഞു: ” അരിയോരരിയോരരിയോര
ചേനയുമില്ലേ കാച്ചിലുമില്ലേ ഉള്ളവരാരും തന്നതുമില്ലേ
തിന്നതുമില്ലേ
അരിയോരരിയോരരിയോര” .
എന്റെ അമ്മയുടെ ചേച്ചിയുടെ മകൻ സത്യനും അതേ ക്ലാസ്സിലായിരുന്നു. സത്യൻ പറഞ്ഞു : ഇന്ന് വൃശ്ചികമാസത്തിലെ കാർത്തികയാണ്. ഇതു പോലുള്ള കമ്പിന്റെ അറ്റത്ത് തുണി ചുറ്റി എണ്ണയിൽ മുക്കി കത്തിച്ച് നന്നായി കിളച്ചിട്ടിരിയ്ക്കുന്ന പറമ്പുകളിലെല്ലാം കൊണ്ട് പോയി നാട്ടും . പോകുന്നവഴിയ്ക്ക് ” അരിയോര” എന്ന് വിളിച്ചു കൊണ്ടാകും പോകുക. പറമ്പിലെ കരിയിലയും നീക്കി കൂട്ടിയിട്ട് കത്തിയ്ക്കും. വൈകിട്ട് വീട്ടിലുള്ള കിഴങ്ങുകളായ ചേന, കാച്ചിൽ, ചേമ്പ് നനകിഴങ്ങ് , ചെറു കൊള്ളിക്കിഴങ്ങ് എന്നിവ പുഴുങ്ങി തിന്നും .

ഉച്ചയ്ക്ക് കമ്പുകൾ കൈയിലില്ലാതിരുന്ന കുട്ടികൾ ചിറക്കര ഏറം ഭാഗത്ത് എവിടെയൊക്കെയോ പോയി കൂടുതൽ കമ്പുകൾ സംഘടിപ്പിച്ചു കൊണ്ടുവന്നു. ഞങ്ങളുടെ ക്ലാസ്സിലെ സുധ എനിക്കും സത്യനും രണ്ട് കമ്പു വീതം തന്നു. ചിറക്കര ഏറത്തെ ചില വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും അന്ന് ഈ കമ്പെടുക്കുന്ന ചെടികൾ ധാരാളം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. കാരണം ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുറഞ്ഞത് രണ്ട് കമ്പെങ്കിലും കിട്ടിയിരുന്നു.
ചിറക്കര ഇടവട്ടം ഭാഗത്തോ താഴം ഭാഗത്തോ ഈ ചെടി കാണാനില്ലായിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു ഇത് കാക്കണം കോലാണെന്ന്. അന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ് ടീച്ചറായ ശ്രീധരൻ സാർ ക്ലാസ്സിൽ വന്നപ്പോൾ കുട്ടികളുടെ കൈയ്യിലെ കമ്പുകളും കലപില ശബ്ദങ്ങളും കണ്ടിട്ട് പറഞ്ഞു. ” അരിയോര” എന്നല്ല പറയേണ്ടത്. ” ഹരിയോ ഹര” എന്നാണെന്ന്. കാർത്തിക ദീപം തെളിയ്ക്കുന്ന കാർഷികോത്സവമാണിന്ന്. അന്ന് പതിവില്ലാത്ത കലപില ശബ്ദത്തോടെയാണ് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയത്.

സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴിയിലെ വീടുകളിൽ എല്ലാം ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചിലർ പുറം തൊലി ചീകി ഉണക്കിയ മരച്ചീനി കമ്പിന്റെ തുമ്പിൽ തുണി ചുറ്റി വയ്ക്കുന്നു. ചിലർ പറമ്പിലും റോഡിലുമുള്ള കരിയിലകൾ നീക്കി കൂട്ടുന്നു. മറ്റുള്ളർ വിളക്ക് തേയ്ച്ച് വയ്ക്കുന്നു. ഞങ്ങളുടെ വീട്ടിലും ഇതുപോലെ കുറെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ കാച്ചിൽ പുഴുങ്ങിയതും തേങ്ങാ ചമ്മന്തിയും കിട്ടി.
സന്ധ്യയായപ്പോൾ അമ്മ കമ്പുകളിലും കാക്കണം കോലിലും തുണി ചുറ്റിയത് എണ്ണയിൽ മുക്കി തീകത്തിച്ചു പറമ്പുകളിൽ പലയിടത്തായി കുത്തി നിർത്തി. ഇങ്ങനെ തീപന്തവുമായി പോകുന്ന വഴിക്കാണ് ” ഹരിയോ ഹര” വിളി കൂടുതലും. അപ്പി മാമൻ കരിയിലകൾ കൂട്ടിയതിന് തീയിട്ടു.
എനിക്കതൊരു പുത്തൻ അനുഭവമായിരുന്നു. കാരണം കാസർഗോഡ് ഞാൻ ഇങ്ങനെയൊരാഘോഷം കണ്ടിട്ടില്ലായിരുന്നു.

അച്ഛൻ നാട്ടിലെത്തിയപ്പോൾ ഈ ആഘോഷത്തെ കുറിച്ച് ഞാൻ അച്ഛനോട് പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞതിങ്ങനെയാണ് കർഷകർ കൃഷിഭൂമി വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നു. ഈ പ്രക്രിയ എലികളുടേയും കീടങ്ങളുടേയും നിയന്ത്രണം ഉറപ്പു വരുത്തുന്നു. അത് ഒരുമിച്ചാകുമ്പോൾ എല്ലാ വർഷവും കൃത്യമായി ഈ പ്രക്രിയ തുടർന്ന് പോകും. പിന്നെ കുട്ടികളുടെ ” അരിയോര കമ്പ്” കാക്കണം കോൽ എന്ന ചൂരൽ/ മുള വർഗ്ഗത്തിൽ പെട്ട ചെടിയാണെന്ന് കൂടി അച്ഛൻ പറഞ്ഞു തന്നു.

കാർത്തിക വിളക്കിന് പൊലിമ കൂടിയത് ഞങ്ങൾ ചിറക്കര ത്താഴത്ത് താമസിക്കുമ്പോഴാണ്. ആ വീട് വയലിന് അരികിലാണ്. അതിനാൽ തോട്ടു വരമ്പിലോ പാലത്തിനടുത്തോ നിന്നാൽ വളരെ ദൂരം വരെയുള്ള കാഴ്ചകൾ കാണാം. വയലിൽ ചപ്പുകൾ വാഴക്കരിയിലകൾ എന്നിവ കത്തിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഇതൊരു മത്സരമാണോ എന്നു പോലും തോന്നിപ്പോകും. എങ്ങും അഗ്നിജ്വാലകൾ . അഗ്നിയ്ക്ക് ശുദ്ധീകരിയ്ക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ? നാട് മുഴുവൻ ശുദ്ധമാകുന്ന ദിനം. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക .

കാലം മാറി. വിദേശ പണത്തിന്റെ കുത്തൊഴുക്ക് മലയാളിയെ ഇരുന്ന് തിന്നുന്നവരാക്കി. ചില വീടുകളിൽ കാർത്തിക വിളക്ക് മൺ ചിരാതിൽ ഒതുങ്ങി. കൃഷി കുറഞ്ഞു. പറമ്പുകൾ കാട് കയറി. കയ്യാലകൾ ബലപ്പെടുത്താതായി. പെരുച്ചാഴി പാമ്പ് മറ്റ് ക്ഷുദ്ര ജീവികൾ കീടങ്ങൾ എന്നിവ കൂടി . പറമ്പുകൾ പലയിടത്തും സുഗമമായി ഇറങ്ങി നടക്കാൻ പറ്റാത്തവയായി മാറി.

ഇപ്പോൾ മലയാളി തിരിച്ചറിവിന്റേയും തിരിച്ച് പോക്കിന്റേയും വക്കിലാണ്. അല്ലാതെ പറ്റില്ല എന്നായിരിയ്ക്കുന്നു. ചിലർ പറമ്പുകൾ തരിശിടാതെ കൃഷിചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് ചെയ്യുമ്പോൾ കീട നിയന്ത്രണവും കാർത്തിക വിളക്കിന്റെ ഭംഗിയും കൂടും. ” ഹരിയോ ഹര”.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ചാൻസിലർ റിഷി സുനകിൻെറ ഭാര്യയും ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിൻെറ സ്ഥാപകരിലൊരാളായ നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്ക് കുടുംബ സ്ഥാപനങ്ങളിൽ 430 മില്യൻ പൗണ്ട് ആസ്തിയുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം അക്ഷത മൂർത്തി ബ്രിട്ടനിലെ തന്നെ ഏറ്റവും സമ്പന്നയായി മാറിയിരിക്കുകയാണ്.ഇതോടെ ബ്രിട്ടീഷ് രാജ്ഞിയെക്കാളും സമ്പന്നയായ വനിതയാണ് ഇന്ത്യൻ വംശജയായ അക്ഷിത മൂർത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് രാജ്ഞിയുടെ ആസ്തി 350 മില്യൻ പൗണ്ടാണ്.  ചാൻസലറുടെ ഭാര്യയ്ക്ക് തൻറെ പിതാവ് സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിൽ 0.91% ഷെയറുകളാണുള്ളത്. അതു കൂടാതെ അവരുടെ കുടുംബത്തിന് ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്.

ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം കരസ്ഥമാക്കിയ ശേഷം കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ്   ഋഷി സുനാക് പഠനം തുടർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്കും അക്ഷിത മൂർത്തിയും കണ്ടുമുട്ടിയത്.  2009-ൽ  ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു.

അക്ഷതയുടെ പിതാവ് നാരായണമൂർത്തി 1981 -ലാണ് ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിന് തുടക്കമിട്ടത്. അദ്ദേഹം 1981 മുതൽ 2002 വരെ സിഇഒ യും 2002 മുതൽ 2011 വരെ ഇൻഫോസിസ് കമ്പനിയുടെ ചെയർമാനുമായിരുന്നു. ഫോർച്യൂൺ മാഗസിനിൽ ഏറ്റവും മികച്ച 12 സംരംഭകരുടെ പട്ടികയിൽ നാരായണമൂർത്തിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ ഇന്ത്യൻ ഐടി മേഖലയുടെ പിതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നാരായണമൂർത്തിയുടെ ഭാര്യ സുധാമൂർത്തി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. രോഹൻ മൂർത്തിയാണ് അക്ഷത മൂർത്തിയുടെ സഹോദരൻ

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് വൈറസിന്റെ ഉത്സവം ചൈനയിൽ നിന്നാണെന്ന് ലോകമൊട്ടാകെയുള്ള ശാസ്ത്രജ്ഞർ കൃത്യമായ ശാസ്ത്രീയ നിർവചനങ്ങളോടെ തെളിയിക്കുമ്പോൾ, ആരോപണം അയൽ രാജ്യങ്ങളുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചൈന. ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ നിന്നുള്ള ഒരു ടീമാണ് വിവാദപരമായ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 2019ലെ വേനലിൽ ഇന്ത്യയിൽ നിന്നുത്ഭവിച്ച വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വുഹാനിൽ നിന്നാണെന്നും, ചൈനയെ വെറുതെ പഴിചാരുകയാണ് എന്നുമാണ് ഇവർ അവകാശപ്പെടുന്നത്. അതേസമയം ഗ്ലാസ്ഗൗ യൂണിവേഴ്സിറ്റിയിലെ വിദഗ്ധനായ ഡേവിഡ് റോബർട്ട്‌സൺ പഠനം അങ്ങേയറ്റം ന്യൂനതകൾ നിറഞ്ഞതാണെന്നും, കോവിഡ് 19 നെ ചെറുക്കുന്ന പഠനത്തിന് ആവശ്യമായ ഒന്നും പുതുതായി നൽകുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

ഇതിനുമുൻപ് വൈറസിന്റെ ഉത്ഭവം യുഎസിൽ നിന്നും ഇറ്റലിയിൽ നിന്നും ആണെന്ന് ചൈന ആരോപിച്ചിരുന്നു. ഇപ്പോൾ അതിർത്തി തർക്കങ്ങളുടെ പേരിലും, മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഇന്ത്യയുമായി അത്ര മികച്ച ബന്ധമല്ല ചൈന പുലർത്തുന്നത്. ചൈനയോട് തൊട്ടുകിടക്കുന്ന രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും അധികം മ്യൂട്ടേഷനുകൾ ഇല്ലാത്ത വൈറസിനെ ആണ് കണ്ടെത്തിയത്. വൈറസിന്റെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷനുകൾ. ഭൂമിശാസ്ത്രപരമായി അടുത്തടുത്ത് കിടക്കുന്ന രാജ്യങ്ങൾ ആയതിനാൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്ന് ലോക ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടിരുന്നു.

ഡബ്ലിയു എച്ച് ഒ, ചൈനയിൽ കൃത്യമായി എവിടെ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന അന്വേഷണത്തിലാണ്. ലോകം മുഴുവൻ വൈറസ് ബാധിച്ചിട്ടും, ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ആദ്യമായി ഈ രോഗം ബാധിച്ച വ്യക്തി, അഥവാ സീറോ പേഷ്യന്റ് ആരാണെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഏറ്റവും കുറവ് മ്യൂട്ടേഷൻ ഉള്ള വൈറസ് എവിടെ നിന്നാണ് കണ്ടെത്തിയത്, അവിടം ഉത്ഭവസ്ഥാനം ആയി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ശാസ്ത്രലോകം.

കഴിഞ്ഞ വേനലിൽ വടക്കേ ഇന്ത്യയിലും, പാക്കിസ്ഥാനിലും ഗുരുതരമായ ഉഷ്ണതരംഗം ഉണ്ടായിരുന്നു. കഠിനമായ വരൾച്ചയും ജലക്ഷാമവും നേരിട്ടിരുന്ന ആ സമയത്ത് ഇന്ത്യയിലും ബംഗ്ലാദേശിലും മൃഗങ്ങളും മനുഷ്യരും കൂടിക്കലർന്ന് ഒരേ സ്രോതസ്സിൽ നിന്നുള്ള ജലം കുടിച്ച് ഇരിക്കാമെന്നും, അവിടെ രോഗം ഉത്ഭവിച്ചിട്ടുണ്ടാവാം എന്നും, ജൂലൈ-ആഗസ്റ്റ് മാസങ്ങളോടെ അവിടെ നിന്നുള്ള രോഗവാഹകർ വഴി രോഗം ചൈനയിൽ എത്തിയത് ആവാം, എന്നുമാണ് ചൈനയിൽനിന്നുള്ള ടീമിന്റെ പഠനത്തിൽ പറയുന്നത്. വുഹാനിൽ നിന്നുള്ളത് ആദ്യത്തെ കേസുകൾ അല്ലെന്നും അവർ വാദിക്കുന്നു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ക്ഡൗണിന് ശേഷം എല്ലാം ശരിയാകും എന്ന് കരുതിയിരിക്കുമ്പോഴാണ് ഡിസംബർ രണ്ടിന് ശേഷം പ്രാദേശിക നിയന്ത്രണങ്ങളുള്ള ടയർ2, ടയർ3 സംവിധാനം നിലവിൽ വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ക്രിസ്മസിന് തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലും പുനഃസമാഗമവും പ്രതീക്ഷിച്ചിരുന്ന സമയത്തുള്ള പുതിയ നിയന്ത്രണങ്ങളിൽ യുകെയിലെങ്ങും ശക്തമായ എതിർപ്പുകൾ ഉയരുകയാണ്. സ്വന്തം മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ തന്നെയുള്ള എംപിമാരുടെയും എതിർപ്പുകളെയാണ് പ്രധാനമന്ത്രിയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ക്രിസ്മസിന് മുമ്പായി കോവിഡ് വാക്സിൻ പരമാവധി ആൾക്കാർക്ക് നൽകാനുള്ള തയ്യാറെടുപ്പുകളുമായി ബോറിസ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിൻറെ ഭാഗമായി എത്രയും പെട്ടെന്ന് കോവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങാനുള്ള നിർദ്ദേശം ആശുപത്രികൾക്ക് നൽകിക്കഴിഞ്ഞു.

ആദ്യപടിയായി ഉടനെ തന്നെ ഫൈസറിൻെറ വാക്സിൻ യുകെയിൽ എത്തിച്ചേരുമെന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. ഡിസംബർ 7, 8, 9 തീയതികളിലായി രാജ്യത്തെ ആശുപത്രികളിൽ വാക്‌സിൻ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. വാക്‌സിൻ എത്തിചേർന്നാലും പൊതുജനങ്ങൾക്ക് എന്ന് കുത്തിവയ്പ്പ് എടുക്കാനാവും എന്നത് അടുത്ത് കടമ്പയായി അവശേഷിക്കുന്നു. കാരണം മുൻഗണനാക്രമത്തിലാവും വാക്സിൻ വിതരണം നടത്തുക. എൻഎച്ച്എസ് പ്രവർത്തകർ, കെയർ ഹോമുകളിലെ അന്തേവാസികൾ, സാമൂഹ്യപ്രവർത്തകർ എന്നിവർക്കാകും മുൻഗണന നൽകുക. 40 ദശലക്ഷം ഡോസ് ഫൈസർ വാക്‌സിനാണ് യുകെ ഓർഡർ ചെയ്തിരിക്കുന്നത്. മുഴുവൻ ഡോസ് ലഭ്യമായാൽ 20 ദശലക്ഷം ആൾക്കാർക്ക് വാക്‌സിനേഷൻ നൽകാനാവും. എന്നാൽ ആദ്യ ഘട്ടത്തിൽ എത്ര ഡോസ് വാക്‌സിൻ യുകെയ്ക്ക് ലഭ്യമാകുമെന്ന് അറിവായിട്ടില്ല.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം

യു കെ :- ഉപഭോക്താക്കൾക്ക് ന്യായമായ മാർക്കറ്റ് ലഭ്യമാക്കുന്നതിനും, ചെറുകിട കമ്പനികളുടെ വളർച്ചയെ സഹായിക്കുന്നതിനുമായി യുകെ ഗവൺമെന്റ് വൻകിടകമ്പനികൾ ആയ ഗൂഗിൾ ഫേസ്ബുക്ക് മുതലായവയുടെ അധികാരപരിധി കുറയ്ക്കുവാനുള്ള നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഡിജിറ്റൽ കമ്പനികൾക്കും ഇനിമുതൽ അധികാര പരിധി നിശ്ചയിക്കുന്ന നിയമങ്ങൾ ഉണ്ടാകും.എന്നാൽ എത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആകും പ്രാബല്യത്തിൽ വരിക എന്നതിനെ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ഗവൺമെന്റ് പുറത്തുവിട്ടിട്ടില്ല. നിലവിൽ മാർക്കറ്റിൽ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്ന കമ്പനികൾക്ക് ആയിരിക്കും ഈ നിയമങ്ങൾ ബാധകമാകുക.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആയ ഗൂഗിൾ, ഫെയ്സ്ബുക്ക് മുതലായവ സാമ്പത്തികരംഗത്തെ വളരെ കാര്യമായി തന്നെ സഹായിക്കുന്നുണ്ടെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതോടൊപ്പം തന്നെ സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്താനും, കൃത്യമായ വാർത്തകൾ ജനങ്ങളിലെത്തിക്കാനുള്ള മാർഗങ്ങളായും ഇവ പ്രയോജനപ്പെട്ടു വരുന്നു. എന്നാൽ ചില വൻകിട കമ്പനികൾ മാത്രം ഈ രംഗത്ത് വളർച്ച പ്രാപിച്ചു വരുന്നത്, പുതുമയെ ഇല്ലാതാക്കുവാനും, ഉപഭോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ കുറയ്ക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങൾ ചെറുകിട കമ്പനികളുടെ വളർച്ചയ്ക്ക് സഹായകരമാണെന്ന് അദ്ദേഹം ഉറപ്പുനൽകി. അതോടൊപ്പം തന്നെ ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള കൂടുതൽ സാധ്യതകൾ തുറന്നു നൽകുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

കോംപറ്റീഷൻസ് ആൻഡ് മാർക്കറ്റ് അതോറിറ്റി(സി എം എ ) യുടെ ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കുന്ന ആൻഡ്രിയ കോസെല്ലി യുകെ ഗവൺമെന്റിന്റെ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളിലൂടെ മാത്രമേ വൻകിട കമ്പനികളുടെ അധികാരപരിധി നിശ്ചയിക്കുക സാധ്യമാവുകയുള്ളൂ. ഒരു ഡിജിറ്റൽ മാർക്കറ്റ് യൂണിറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നതായും അവർ വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്ററിനടുത്ത് ഹീല്‍ഡ്ഗ്രീനിലെ കോട്ടയം നീണ്ടൂര്‍ സ്വദേശി കല്ലടാന്തിയില്‍ ഷാജിയുടെയും പ്രിനിയുടെയും മകള്‍ ഇസബെല്‍ ഷാജി (10) ബന്ധുക്കളെയും കൂട്ടുകാരെയും വിട്ട് വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി. ഇസബെല്‍ കുറച്ചുകാലമായി അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നായ മിഷന്‍ ഇടവകയിലെ സെന്റ്. ജൂഡ് & സെന്റ്. പയസ് ടെന്‍ത് കൂടാരയോഗത്തിലെ അംഗങ്ങളാണ് ഷാജിയും കുടുംബവും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അന്ത്യകൂദാശ നല്‍കിയിരുന്നു.

സഹോദരങ്ങള്‍ റയാന്‍, റൂബെന്‍, റിയോണ്‍, ജോണ്‍ പോള്‍. ഇസബെല്‍ മോളുടെ അകാലത്തിൽ ഉണ്ടായ വേർപാടിൽ ദുഃഖാർത്ഥരായ ബന്ധുക്കളെയും ഉറ്റവരെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ സംഹാരതാണ്ഡവത്തിൽ തകർന്നടിഞ്ഞ് ആർക്കേഡിയ ഗ്രൂപ്പും. കോവിഡ് മഹാമാരിയിൽ നിന്ന് കരകയറുന്നതിനോടൊപ്പം സമ്പദ് വ്യവസ്ഥയും മുന്നോട്ട് നീക്കാനുള്ള ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും. ടോപ്പ്ഷോപ്പ്, ബർട്ടൺ, ഡൊറോത്തി പെർകിൻസ് എന്നിവ ഉൾപ്പെടുന്ന ഫിലിപ്പ് ഗ്രീന്റെ റീട്ടെയിൽ സാമ്രാജ്യമായ ആർക്കേഡിയും തകർച്ചയുടെ വക്കിൽ എത്തിയതോടെ 13,000 പേർക്കാണ് അവരുടെ തൊഴിലുകൾ നഷ്ടമാകുക. ക്രിസ്മസ് കാലത്ത് ബിസിനസിനെ താങ്ങിനിർത്തുന്നതിനായി 30 മില്യൺ പൗണ്ട് കടം എടുക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വായ്പക്കാരുമായി നടന്ന ചർച്ച പരാജയപ്പെടുകയായിരുന്നു. മഹാമാരി തങ്ങളുടെ ബിസിനസിലുടനീളം നഷ്ടമുണ്ടാക്കിയതായി ആർക്കേഡിയ പറഞ്ഞു. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ ആർക്കേഡിയ ഏറ്റവും വലിയ ബ്രിട്ടീഷ് കോർപ്പറേറ്റ് തകർച്ചയായിരിക്കുമെന്ന് ഹാർഗ്രീവ് ലാൻസ്‌ഡൗണിലെ മുതിർന്ന നിക്ഷേപ, മാർക്കറ്റ് അനലിസ്റ്റായ സൂസന്ന സ്ട്രീറ്റർ പറഞ്ഞു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ഇംഗ്ലണ്ടിലെ അവശ്യേതര ചില്ലറ വ്യാപാരികൾ ഡിസംബർ 2 വരെ നാല് ആഴ്ച അടയ്ക്കാൻ നിർബന്ധിതരായിരുന്നു.

എന്നിരുന്നാലും മഹാമാരിക്ക് മുമ്പുതന്നെ, ആർക്കേഡിയയുടെ ഏറ്റവും അറിയപ്പെടുന്ന ബ്രാൻഡായ ടോപ്‌ഷോപ്പ്, ഓൺ‌ലൈൻ ഒൺലി ഫാഷൻ റീട്ടെയിലർമാരായ അസോസ്, ബൂഹൂ, പ്രെറ്റി ലിറ്റിൽ തിംഗ് എന്നിവയ്‌ക്കെതിരെ പോരാടുകയായിരുന്നു. സാറ പോലുള്ള ഹൈ സ്ട്രീറ്റ് ശൃംഖലകൾ അവരുടെ ഡിജിറ്റൽ ബിസിനസിൽ വളരെയധികം നിക്ഷേപം നടത്തി. 2018 സെപ്റ്റംബർ 1 വരെയുള്ള ഏറ്റവും പുതിയ കണക്കുകളിൽ, ആർക്കേഡിയ കഴിഞ്ഞ 12 മാസത്തെ 164.6 മില്യൺ പൗണ്ട് ലാഭത്തെ അപേക്ഷിച്ച് 93.4 മില്യൺ പൗണ്ട് പ്രീ ടാക്സ് നഷ്ടം രേഖപ്പെടുത്തി. വിൽപ്പന 4.5 ശതമാനം ഇടിഞ്ഞ് 1.8 ബില്യൺ പൗണ്ടിലെത്തി.

ഓൺലൈൻ റീട്ടെയിലർമാരിൽ നിന്നുള്ള കടുത്ത മത്സരം ഞങ്ങളുടെ ബിസിനസിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് അക്കാലത്ത് ആർക്കേഡിയ പറയുകയുണ്ടായി. ആർക്കേഡിയയിലെ മറ്റ് വരുമാന സ്രോതസ്സുകളും ഈ വർഷം സമ്മർദ്ദത്തിലായിട്ടുണ്ട്. അഡ്മിനിസ്ട്രേഷനിൽ പ്രവേശിച്ചാൽ, ഫിലിപ്പ് തന്റെ ബ്രാൻഡുകളൊന്നും തിരികെ വാങ്ങാൻ സാധ്യതയില്ല. ജൂലൈയിൽ 500 ഹെഡ് ഓഫീസ് ജോലികൾ കമ്പനി വെട്ടിക്കുറച്ചിരുന്നു. ഗ്രൂപ്പിന്റെ ഏറ്റവും പ്രശസ്തമായ ബ്രാൻഡായ ടോപ്‌ഷോപ്പ്, വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടി. കമ്പനി തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നതോടെ പതിനായിരത്തിലേറെ തൊഴിലാളികളുടെ ഭാവി ജീവിതവും ഉത്തരം കിട്ടാത്ത ചോദ്യമെന്നോണം നിലകൊള്ളുകയാണ്.

RECENT POSTS
Copyright © . All rights reserved