Main News

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും പടർന്നുപിടിച്ചപ്പോൾ അത് സാമ്പത്തിക മാന്ദ്യത്തിനും വഴിയൊരുക്കിയിരുന്നു. എന്നാൽ ഇപ്പോൾ പകർച്ചവ്യാധിയുടെ ഫലമായി യുകെയിലെ വീട് വിലയും ഇടിഞ്ഞു. 2012 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രോപ്പർട്ടി വാല്യൂ 1.4 ശതമാനം കുറഞ്ഞുവെന്ന് ബിൽഡിംഗ് സൊസൈറ്റി അറിയിച്ചു. ഹൗസിംഗ് മാർക്കറ്റിന്റെ നിലനിൽപ്പ് വരും മാസങ്ങളിൽ അനിശ്ചിതത്വത്തിൽ ആവുമെന്ന് നേഷൻവൈഡ് അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി മറ്റ് സമ്പദ്‌വ്യവസ്ഥയെ പോലെ തന്നെ ഭവന വിപണിയെയും ബാധിച്ചു. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇപ്പോൾ വീട് വില 0.1 ശതമാനം കുറവാണ്. മെയ് പകുതിയോടെ സർക്കാർ ഭവന വിപണിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് അംഗീകാരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ആഴ്ച്ചകളിൽ കൂടുതൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നത്, ഭവന വിപണിയിലെ പ്രവർത്തനങ്ങളിൽ നേരിയ വർധനവിന് കാരണമാകുമെങ്കിലും അനിശ്ചിതത്വം തുടരുമെന്ന് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. ജൂണിൽ വീട് വില ഏപ്രിലിനെ അപേക്ഷിച്ച് 3.2 ശതമാനം കുറവാണെന്ന് നേഷൻവൈഡ് വെളിപ്പെടുത്തി. ലണ്ടനിലെ വീട് വില ഈ വർഷം അഞ്ചു ശതമാനം കുറയും. എന്നാൽ അടുത്ത വർഷം 2 ശതമാനവും 2022 ൽ 4.3 ശതമാനവും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോപ്പർട്ടി മാർക്കറ്റ് അനലിസ്റ്റുകൾ പറഞ്ഞു.

2020 ന്റെ രണ്ടാം പകുതി പ്രോപ്പർട്ടി മാർക്കറ്റിന്റെ യഥാർത്ഥ പരീക്ഷണകാലമായിരിക്കും. തൊഴിലാളികൾക്കുള്ള സർക്കാർ പിന്തുണ സാവധാനം നീക്കംചെയ്യുകയും തൊഴിലില്ലായ്മയുടെ വർദ്ധനവ് തെളിഞ്ഞുകാണുകയും ചെയ്യുന്നു. സർക്കാരും ട്രഷറിയും മുമ്പൊരിക്കലുമില്ലാത്തവിധം പരീക്ഷിക്കപ്പെടുമെന്ന് മോർട്ട്ഗേജ് ബ്രോക്കർ കൊറേക്കോ മാനേജിംഗ് ഡയറക്ടർ ആൻഡ്രൂ മോണ്ട് ലേക്ക് മുന്നറിയിപ്പ് നൽകി. ആളുകളെ ജോലികളിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അത് ഹൗസിംഗ് മാർക്കറ്റുകളുടെ ഭാവിയിലേക്ക് നിർണായകമാകുമെന്നും അദ്ദേഹം അറിയിച്ചു.

ജോജി തോമസ്

ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് ചൈനാ വിരുദ്ധവികാരം ഇന്ത്യയിൽ ആളിക്കത്തുകയാണ് . ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന് ടെക്നോളജി രംഗത്തെ ഭീമന്മാരായ ഏതാണ്ട് അമ്പത്തൊമ്പതോളം ആപ്പുകളാണ് ഇന്ത്യ ഗവണ്മെൻറ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് ഉൽപന്നങ്ങൾ നശിപ്പിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. 15 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളതും താരാ കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന് ടിക്ക് ടോക്കിനോട് വിട പറയാൻ ഒറ്റ രാത്രി കൊണ്ട് സാധിച്ചു. താരാ കല്യാണിന്റെ കുടുംബത്തിന് മൊത്തത്തിൽ 20 ലക്ഷത്തോളം ടിക്ക്ടോക്ക് ഫോളോവേഴ്സ് ആണ് ഉള്ളത്. ടിക്ക് ടോക്ക് ഉപേക്ഷിച്ചതോടെ കൂടി സൗഭാഗ്യയ്ക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ പറ്റി ചിന്തിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.

എന്നാൽ ഇന്ത്യ ചൈന അതിർത്തിയിലെ പിരിമുറുക്കം ഒരു യുദ്ധത്തിനു പോലുമുള്ള സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ ഇംഗ്ലണ്ടിലെ മലയാളികളുടേതായ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ടിക്ക് ടോക്ക് വീഡിയോ മത്സരം നടത്തുന്നതിന്റെ ധാർമികതയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ബ്രിട്ടനിൽ ടിക്ക് ടോക്കിന്‌ നിരോധനം ഇല്ലെന്നുള്ള മുട്ടായുക്തികൾ ഉണ്ടാകാമെങ്കിലും ജനിച്ച മണ്ണിനോടുള്ള കൂറ് കാണിക്കേണ്ട സമയമാണ് ഇത്. ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലും പെറ്റമ്മയേക്കാളും വലുതല്ല പോറ്റമ്മ എന്ന സത്യം ഇംഗ്ലണ്ടിലെ അച്ചായന്മാർ മറക്കാതിരിക്കുന്നതാണ് നല്ലത്. പത്ത് പൗണ്ട് കൂടുതലായാലും മാർക്കറ്റിൽ ചൈനീസ് ഉത്പന്നങ്ങൾ അല്ലാതെ മറ്റ് പകരം വയ്ക്കാവുന്ന ഉത്പന്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഇന്ത്യക്കാർ അത് വാങ്ങി രാജ്യത്തോട് കൂറ് കാണിക്കേണ്ട സമയമാണ് എന്നുള്ളത് യുകെയിൽ മലയാളികൾ മറക്കരുത്.

59 ഓളം ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് വൻ വരുമാന നഷ്ടമാണ് ഉള്ളത് . പുതിയതായിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനേ നിരോധനമുള്ളോ, അതോ നിലവിലുള്ളത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ടിക്ക് ടോക്കി നോട് ബൈ പറഞ്ഞത്.

 

സ്വന്തം ലേഖകൻ

ലണ്ടൻ : വൈദേശികരായ ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായി വീണ്ടും ബ്രിട്ടീഷ് സർക്കാർ. എല്ലാ എൻ‌എച്ച്‌എസ് ജീവനക്കാരെയും ആരോഗ്യ, സാമൂഹിക പരിപാലന ഉദ്യോഗസ്ഥരെയും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ നിന്ന് (ഐഎച്ച്എസ്) ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എൻ‌എച്ച്‌എസിന് പ്രയോജനം ചെയ്യുക, രോഗികളെ പരിചരിക്കുക, ജീവൻ രക്ഷിക്കുക എന്നിവയാണ് ഹെൽത്ത്‌ സർചാർജ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. വിദേശികളായ ആരോഗ്യപ്രവർത്തകർ ഇനി ഇത് അടയ്‌ക്കേണ്ടതില്ല. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ വിസ വിപുലീകരണം അനുവദിച്ചു നൽകിയതിന് പിന്നാലെയാണിത്. ഐ‌എച്ച്‌എസിൽ നിന്നുള്ള വരുമാനം നേരിട്ട് എൻ‌എച്ച്‌എസിലേക്ക് പോകുന്നു. 2018/19 സാമ്പത്തിക വർഷത്തിന്റെ അവസാനം വരെ എൻ‌എച്ച്എസ്, ഏകദേശം 900 മില്യൺ പൗണ്ടോളം ഇതിലൂടെ സമാഹരിച്ചു. മികച്ച ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കമെന്ന് ഹോംഓഫീസ് പറഞ്ഞു.

2015 ലാണ് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് ഏർപ്പെടുത്തിയത്. താൽ‌ക്കാലിക കുടിയേറ്റക്കാർ‌ക്ക് അവരുടെ താമസത്തിനിടയിൽ ലഭ്യമായ എൻ‌എച്ച്‌എസ് സേവനങ്ങളുടെ അടിസ്ഥാനത്തിൽ ന്യായമായ സംഭാവന നൽകുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത് അവതരിപ്പിച്ചത്. സർചാർജ് അടച്ച ശേഷം, വിദേശികൾക്ക് യുകെ നിവാസികളെ പോലെത്തന്നെ എൻ‌എച്ച്എസിലേക്ക് പ്രവേശിക്കാം. ഓസ്‌ട്രേലിയയും അമേരിക്കയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ കുടിയേറ്റക്കാരോട് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ഹെൽത്ത്‌ സർചാർജിനേക്കാൾ ചെലവേറിയതാണ് അത്.

മിക്ക വിസകൾക്കും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് പ്രതിവർഷം 400 പൗണ്ടിൽ നിന്ന് 624 പൗണ്ടായി ഉയർത്തും. ഒക്ടോബർ 1 മുതലാണ് ഈ വർധനവ് നിലവിൽ വരിക. എന്നാൽ ഐ‌എച്ച്‌എസ് അടയ്‌ക്കുന്നതിന് വിദേശികളെ സഹായിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യൂത്ത് മൊബിലിറ്റി സ്കീമിലുള്ളവർക്കും ഹെൽത്ത്‌ സർചാർജ് പ്രതിവർഷം 470 പൗണ്ട് ആയി നിശ്ചയിക്കും. 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പുതിയ നിരക്ക് ഏർപ്പെടുത്തും. കോവിഡ് സമയത്ത് എൻ‌എച്ച്‌എസിനുള്ള ഹോം ഓഫീസ് പിന്തുണയുടെ ഭാഗമായി വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് ധാരാളം സഹായം നൽകിയിരുന്നു. കൊറോണ വൈറസിനെ തടയാൻ എല്ലാ എൻ‌എച്ച്‌എസ് ജീവനക്കാരും സാമൂഹിക പ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളോട് ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണെന്നും അതിനാലാണ് ഈ സമയത്ത് അവരെ പിന്തുണയ്ക്കുന്നതിനായി നിരവധി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് ഡിമെൻഷ്യ മരണങ്ങൾ ഇരിട്ടിയായതായി കണക്കുകൾ. പകർച്ചവ്യാധിയുടെ ആദ്യ 2 മാസങ്ങളിൽ മരണമടഞ്ഞത് 25,000ത്തിൽ അധികം രോഗികൾ. അൽഷിമേഴ്‌സ് സൊസൈറ്റി വിശകലനം ചെയ്ത ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഡിമെൻഷ്യ രോഗികളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 13,000 അധിക മരണങ്ങൾ സംഭവിച്ചുവെന്നാണ്. ഈ ‘അധിക മരണങ്ങളിൽ’ വൈറസ് ബാധിച്ച 8,570 പേരും മറ്റു കാരണങ്ങളാൽ മരിച്ച 5,290 പേരും ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ശരാശരി കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ രണ്ട് മാസ കാലയളവിൽ 11,800 ഡിമെൻഷ്യ രോഗികൾ മരിക്കുമെന്ന് ഒഎൻ‌എസ് പറഞ്ഞു. എന്നാൽ ഇത്തവണത്തെ അധിക മരണങ്ങൾ കൂടി ഉൾപെട്ടപ്പോൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൊത്തം 25,000 ത്തിലധികം ആളുകൾ മരിച്ചു. കോവിഡ് കാലത്ത് കെയർ ഹോമുകൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന ആരോപണം നിലനിൽക്കെ പുറത്തുവന്ന ഈ കണക്കുകൾ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കെയർ ഹോമിൽ കഴിയുന്നവരിൽ 70 % ആളുകളും ഡിമെൻഷ്യ രോഗികളാണ്. ആകെ 718,000 ആളുകൾ ഈ അവസ്ഥയിൽ ഇംഗ്ലണ്ടിലും വെയിൽസിലും ആയി കഴിയുന്നു. ” ഈ കണക്കുകൾ ഭയാനകമാണ്. മരിച്ചവരെയും അവരുടെ കുടുംബാംഗങ്ങളെയും ഈ സമയത്ത് ഓർക്കുന്നു.” അൽഷിമേഴ്‌സ് സൊസൈറ്റിയിലെ ഫിയോണ കാരാഗർ പറഞ്ഞു. ഡിമെൻഷ്യ ബാധിച്ച പ്രായമായ പൗരന്മാർ ഈ പ്രതിസന്ധി ഘട്ടത്തിൽ ഗുരുതരമായി അവഗണിക്കപ്പെട്ടുവെന്ന് ഞാൻ ഭയപ്പെടുന്നു. അവരെ ശരിയായി സംരക്ഷിച്ചിട്ടില്ല, പലരുടെയും വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. പകർച്ചവ്യാധിയുടെയും അടിയന്തിര നടപടികളുടെയും ആശയക്കുഴപ്പം മരണസാധ്യത വർദ്ധിപ്പിച്ചു.” മുൻ പെൻഷൻ മന്ത്രി പിയർ ബെറോണാസ് അറിയിച്ചു.

ഒഎൻ‌എസിനൊപ്പം വീടുകളിലെ അമിത മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കെയർ ക്വാളിറ്റി കമ്മീഷന്റെ കേറ്റ് ടെറോണി പറഞ്ഞു: ‘ഈ കണക്കുകൾ കാണിക്കുന്നത് ഡിമെൻഷ്യ ബാധിച്ച ആളുകൾക്ക് കോവിഡ് -19 നൽകിയത് വലിയ നഷ്ടങ്ങൾ ആയിരുന്നു. അവരെ പരിചരിക്കുന്ന വ്യക്തിയുടെയും ഉദ്യോഗസ്ഥരുടെയും മറ്റ് എല്ലാ താമസക്കാരുടെയും മനുഷ്യാവകാശങ്ങളും സുരക്ഷയും പരിഗണിക്കണം.” ഡിമെൻഷ്യ രോഗികളെ ചില വീടുകളിൽ അശ്രദ്ധമായി അവഗണിച്ചുവെന്ന് മറ്റു ചില വിദഗ്ധർ കരുതുന്നു. കോവിഡ് -19 ഉള്ളവർ പോലും യഥാർത്ഥത്തിൽ വൈറസ് മൂലം മരിക്കുന്നില്ല, മറിച്ച് നിർജ്ജലീകരണം സംഭവിച്ചതിന് തെളിവുകളുണ്ടെന്ന് ഒരു ഓക്സ്ഫോർഡ് അക്കാദമിക് വെളിപ്പെടുത്തി. കോവിഡ് ദുരിതകാലത്ത് രാജ്യത്തെ പ്രായമായവരുടെ സംരക്ഷണം മുൻഗണനാ വിഷയമായി തന്നെ സ്വീകരിക്കേണ്ടതുണ്ട്.

സ്വന്തം ലേഖകൻ

ആധുനിക ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാമാരിയായ കോവിഡിൽ പകച്ച് ശാസ്ത്ര ലോകം. ഇത് വരെ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ലെന്നത് മാത്രമല്ല കോവിഡ് വന്നതിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർവചിക്കാൻ കഴിയാത്തതുമാണ് ശാസ്ത്രലോകത്തെ കുഴയ്ക്കുന്നത്. അതോടൊപ്പം തന്നെ പലരും ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ തന്നെ കൊറോണ വൈറസിന്റെ വാഹകരാകുകയും ചെയ്യുന്നത് സമൂഹ വ്യാപന തോത് ക്രമാതീതമായി ഉയരാനും ഇടയായിട്ടുണ്ട്. ഏറ്റവും പുതിയതായി അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുതിയ മൂന്ന് രോഗ ലക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ രോഗലക്ഷണങ്ങൾ.

രോഗബാധയുടെ തുടക്കത്തിൽ പനി, ചുമ, ശ്വാസതടസ്സം എന്നിവ മാത്രമായിരുന്നു ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ കോവിഡ് -19 ബാധയുടെ ലക്ഷണങ്ങളായി ഏജൻസി കണക്കാക്കിയിരുന്നവ പന്ത്രണ്ടായി ഉയർന്നു. പനി, ചുമ, വിറയൽ, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തലവേദന, രുചി, മണം മുതലായവ കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കാത്ത അവസ്ഥ, തൊണ്ടവേദന എന്നിവയായിരുന്നു നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ മൂന്നു ലക്ഷണങ്ങൾ എന്നാണ് ഉൾപ്പെടുത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രായം കുറഞ്ഞവരിൽ ആണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

രോഗബാധ കൂടുന്ന സാഹചര്യത്തിൽ, പല രോഗികളിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. രോഗബാധയുടെ തുടക്കത്തിൽ പനി ഇല്ലാത്തവർക്ക് രോഗം ഇല്ല എന്നാണ് കരുതിയിരുന്നത്. രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ കൊറോണ വൈറസ് ടെസ്റ്റിന് വിധേയരാക്കിയിരുന്നില്ല. എന്നാൽ പിന്നീട് ലക്ഷണങ്ങൾ കാണിക്കാത്തവരിലും രോഗബാധ ഉണ്ടെന്ന് കണ്ടെത്തി.

കിഡ്നി രോഗികൾ, അമിതവണ്ണമുള്ളവർ, ഹൃദ്രോഗികൾ, ടൈപ്പ് ടു ഡയബറ്റിക് രോഗമുള്ളവർ, തുടങ്ങിയവർക്കാണ് കൊറോണ ബാധ ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളതെന്ന് കഴിഞ്ഞ ആഴ്ച സിഡിസി പുറത്തിറക്കിയ ലിസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഗർഭിണികളും രോഗം വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്. രോഗബാധയുള്ളവരിൽ പകുതി പേരും ലക്ഷണങ്ങൾ കാണിക്കാത്തവരാണ്. ഇപ്പോൾ പുതിയ മൂന്നു ലക്ഷണങ്ങളും കൂടി ഉൾപ്പെടുത്തിയതോടെ, രോഗബാധയെ നിയന്ത്രിക്കുവാൻ കഠിന പ്രയത്നം ആവശ്യമാണ് എന്ന നിഗമനത്തിലാണ് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര രംഗം.

കൊറോണ ബാധയുടെ ഏറ്റവും അവസാനഘട്ടത്തിലാണ് ന്യൂമോണിയ ബാധിക്കുന്നത്. ഇതോടെ രോഗികൾക്ക് പലപ്പോഴും മരണം സംഭവിക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിത് എന്നാണ് ഏജൻസി നൽകുന്ന നിർദ്ദേശം.

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് മഹാമാരിയെ നേരിടുന്ന യു.കെയിൽ നിന്ന് വ്യത്യസ്തമായ ന്യൂസുകളാണ് പല സമയവും ലഭിക്കുന്നത്. ചൈനയേക്കാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം കൊറോണാ വൈറസ് ശക്തമായി ആഞ്ഞടിച്ചിരിക്കുന്ന യുകെയിലെ പ്രമുഖ നഗരമായ ലെസ്‌റ്ററിൽ കർശനമായ ലോക്ക്ഡൗൺ നിയമങ്ങൾ നിലവിൽ വന്നു. ഓഗസ്റ്റോടു കൂടി കോവിഡ് വീണ്ടും രാജ്യത്ത് പിടിമുറുക്കും എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ലെസ്റ്ററും സ്റ്റോക്ക് ഓൺ ട്രെന്റും ഉൾപ്പെടെ മലയാളികൾ തിങ്ങി പാർക്കുന്ന നഗരങ്ങളിൽ വീണ്ടും കോവിഡിന്റെ ആക്രമണം ശക്തമായത് . ലെസ്റ്ററിലും സ്‌റ്റോക്ക് ഓൺ ട്രെന്റിലും കോവിഡ് ആഞ്ഞടിച്ചത് യു.കെ യിലെ മലയാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ലെസ്റ്ററും സ്‌റ്റോക്ക് ഓൺ ട്രെന്റും ഉൾപ്പെടുന്ന നഗരങ്ങളും അതിന്റെ പരിസര പ്രദേശങ്ങളിലുമായിട്ട് ഏതാണ്ട് 2000 ത്തോളം മലയാളി കുടുംബങ്ങളാണ് ഉള്ളത്. ലെസ്റ്ററിൽ കൊറോണവൈറസ് മഹാമാരിയെ പിടിച്ചുകെട്ടാൻ വളരെ കർശനമായ നടപടികളുമായി ഭരണകൂടം മുന്നോട്ടു പോകുകയാണ്. ആവശ്യ സർവ്വീസുകൾ അല്ലാത്ത കടകൾ തുറക്കില്ല എന്ന് മാത്രമല്ല വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാൻ ആണ് തീരുമാനം. ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളിൽ നടപ്പാക്കിയ റസ്റ്റോറന്റുകളും പബ്ബുകളും തുറക്കാനുള്ള തീരുമാനം ഉടനെയൊന്നും ലെസ്റ്ററിൽ നടപ്പാക്കില്ല.

ഇതിനിടയിൽ യുകെയിലെ മരണനിരക്ക് കുറയുന്നത് നേരിയ ആശ്വാസം പ്രദാനം ചെയ്യുന്നുണ്ട്.
മരണ നിരക്ക് കുറയുന്നത് കൊറോണ വൈറസ് വ്യാപനം പൊതുവെ കുറയുന്നതിന്റെ ലക്ഷണം ആയിട്ടാണ് വിലയിരുത്തുന്നത്. ജൂൺ 19 വരെയുള്ള ആഴ്ചയിൽ രജിസ്റ്റർ ചെയ്ത 10,681 മരണങ്ങളിൽ 849 (8%) പേർ മാത്രമാണ് കോവിഡ് -19 മൂലം മരണപ്പെട്ടത് .ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ കോവിഡ് -19 മൂലമുള്ള മരണനിരക്ക് രേഖപ്പെടുത്തുന്നത്.

ജോജി തോമസ്

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ളൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ലോകം നിശ്ചലമായി, ജീവിതക്രമങ്ങൾ മാറിമറിഞ്ഞും. കോവിഡ് – 19 പ്രവാസജീവിതത്തിൽ തീർത്ത പ്രതിസന്ധികളും പ്രത്യാഘാതങ്ങളും മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പ്രവാസ ജീവിതത്തിൽ, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിലെ പ്രവാസികളും, അവരുടെ കുട്ടികളും നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്ന് സ്വത്വപ്രതിസന്ധിയാണ് . വീടിനുള്ളിൽ നമ്മൾ കാണുന്നതും, ശീലിക്കുന്നതുമായ കാര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പുറംലോകം. ഭക്ഷണം തുടങ്ങി എല്ലാം ജീവിതശൈലികളിലും ഇത് പ്രകടമാണ് .ഇന്ത്യക്കാർ പൊതുവെ മലയാളികൾ പ്രത്യേകിച്ചും സ്വന്തം സ്വത്വം സംരക്ഷിക്കുന്നതിൽ തത്പരാണ്. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നല്ല വശങ്ങൾ തലമുറകൾക്ക് കൈമാറപ്പെടട്ടേ എന്ന ചിന്താഗതി ആവാം ഇതിൻറെ പിന്നിൽ. ഈ ലക്ഷ്യത്തോടെ എല്ലാവർഷവും കുട്ടികളുമായി നാട്ടിൽ പോകുന്നവർ വരെയുണ്ട്. ഈയൊരു സ്വത്വസംരക്ഷണ പ്രക്രിയയിൽ വളരെ സുപ്രധാന പങ്കാണ് മലയാളി കൂട്ടായ്മകൾക്ക് ഉള്ളത് . യു.കെ പോലുള്ള രാജ്യങ്ങളിൽ മലയാളികളുടേതായ ഒത്തുചേരലുകൾ നിരവധിയുണ്ട്. ആത്മീയമായ ആവശ്യങ്ങൾക്കായുള്ള കൂടിച്ചേരലുകളും, അസോസിയേഷൻ പരിപാടികൾ മുതലായ ബഹുജന പങ്കാളിത്തമുള്ളവ തുടങ്ങി രണ്ടോ മൂന്നോ കുടുംബങ്ങൾ പങ്കെടുക്കുന്ന പിറന്നാൾ ആഘോഷങ്ങൾക്ക് വരെ സാമൂഹിക ഇടപെടലിലൂടെ ലഭിക്കുന്ന പാഠങ്ങൾക്കും, മാനസിക ഉല്ലാസത്തിനും വളരെ വലിയ സ്ഥാനമാണ് ഉള്ളത്.

കുട്ടികൾ പ്രത്യേകിച്ച് കൗമാരക്കാരിൽ ലോക്ക്ഡൗൺ കാലഘട്ടം കാര്യമായ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം എന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. സോഷ്യലൈസേഷന് മാനസിക വളർച്ചയിൽ വളരെ നിർണായകമായ സ്ഥാനമാണ് ഉള്ളത് .സാധാരണ കുട്ടികളെ അപേക്ഷിച്ച് പ്രവാസികളായ മാതാപിതാക്കളുടെ കുട്ടികൾക്ക് സാമൂഹിക ഇടപെടലുകൾക്കുള്ള സാധ്യതകൾ കുറവാണ് . കൊറോണയുടെ വരവോടുകൂടി ഉണ്ടായിരുന്ന പരിമിതമായ സാധ്യതകൾക്കുകൂടിയാണ് മങ്ങലേറ്റിരിക്കുന്നത് . യു.കെ പോലുള്ള രാജ്യങ്ങളിൽ ഭൂരിഭാഗം ക്ലാസ്സുകളും സെപ്റ്റംബറിലേ പുനരാരംഭിക്കുകയുള്ളൂ. ഏതാണ്ട് ആറ് മാസത്തോളം വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ നിർബന്ധിതരായ കുട്ടികൾ നിരവധിയുണ്ട്. ഭൂരിഭാഗം മലയാളി കുടുംബങ്ങളിലും മാതാപിതാക്കളിൽ ഒരാളെങ്കിലും ആരോഗ്യമേഖലയിൽ ആണ് ജോലി നോക്കുന്നത് . ഇത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം കുട്ടികളെയും പ്രതികൂലമായി ബാധിക്കും.

കൊറോണനന്തര കാലഘട്ടത്തിൽ പ്രവാസികൾ നേരിടാൻ പോകുന്ന മറ്റൊരു കനത്ത വെല്ലുവിളിയാണ് തൊഴിൽ നഷ്ടങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങളും. യുകെ പോലുള്ള രാജ്യങ്ങളിൽപ്പോലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കടക്കുന്നതിന്റെ മുമ്പുതന്നെ നിരവധി മലയാളികൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. നിലവിൽ ഗവൺമെൻറിൻറെ ഭാഗത്തു നിന്നുള്ള പിന്തുണ ഉള്ളതിനാൽ തൊഴിൽനഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെന്തെന്ന് ജനംമറിഞ്ഞിട്ടില്ല. ലോക്ക് ഡൗണിന് ശേഷം ബിസിനസുകൾ പൂർവസ്ഥിതിയിൽ എത്തുമ്പോൾ മാത്രമേ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ലോക്ക്ഡൗൺ കാലഘട്ടത്തേയും അതിനെത്തുടർന്ന് വരുന്ന സാമ്പത്തിക പ്രതിസന്ധിയേയും അതിജീവിക്കാൻ സാധിക്കുമെന്ന് വ്യക്തമാകും.

കോവിഡാനന്തര പ്രവാസ ജീവിതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിശേഷിപ്പിക്കാവുന്നത് ജീവിതത്തിലെ അനിശ്ചിതത്വമാണ്. പ്രവാസികളുടെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായ ജന്മനാട്ടിലേയ്ക്കുള്ള യാത്രയും, ബന്ധുക്കളേയും മിത്രങ്ങളായുമുള്ള സന്ദർശനവുമെല്ലാം അനിശ്ചിതത്വത്തിലാണ്. യു.കെ യിലുള്ള നിരവധി മലയാളികളാണ് ഓഗസ്റ്റിൽ കേരളത്തിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് അനിശ്ചിതത്വത്തിൽ കഴിയുന്നത്. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഭാവിയിൽ തുടരുകയാണെങ്കിൽ ഒരു സാധാരണ മലയാളി കുടുംബത്തിന് കുടുംബാംഗങ്ങളൊന്നിച്ചുള്ള നാട്ടിൽ പോക്ക് തന്നെ സ്വപ്നമായി തീരും. കാരണം ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് അത്രയധികം വർദ്ധിക്കാൻ സാധ്യതയുണ്ട് .

കോവിഡാനന്തര പ്രവാസജീവിതം തീർച്ചയായും ഒത്തിരിയേറെ മാറ്റങ്ങൾ നിറഞ്ഞതായിരിക്കും. പല മാറ്റങ്ങളും ദീർഘനാൾ പ്രവാസ ജീവിതത്തെ സ്വാധീനിക്കാൻ പ്രാപ്തി ഉള്ളതായിരിക്കും. എന്തായാലും കൊറോണ വൈറസിനെതിരെ ഒരു വാക്സിൻ കണ്ടെത്തുന്നതുവരെ സോഷ്യലൈസിംഗ് സോഷ്യൽ മീഡിയയിലൂടെ ആകാനാണ് സാധ്യത.

 

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

സ്വന്തം ലേഖകൻ

കൊറോണവൈറസ് മഹാമാരിയിലൂടെ രാജ്യത്തിനേറ്റ കനത്ത സാമ്പത്തിക പ്രഹരം മറികടക്കാൻ മികച്ച പ്ലാനുകളുമായി പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു. വെസ്റ്റ് മിഡ് ലാൻഡ്സിൽ സംസാരിക്കവേയാണ് കൊറോണ നൽകിയ ആഘാതങ്ങളെ, രാജ്യത്ത് ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ലാത്ത പ്രശ്നങ്ങളെ കൂടി പരിഗണിച്ച് പരിഹരിക്കാൻ ശ്രമിക്കും എന്ന് ജോൺസൺ ഉറപ്പ് നൽകിയത്. 5 ബില്യണോളം പൗണ്ട് അടിസ്ഥാന സൗകര്യങ്ങൾക്ക് വകയിരുത്തികൊണ്ടാണ് ‘പുതിയ ഇടപാടിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രധാന ജി 7 വ്യാവസായിക രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് ഏറ്റവുമധികം ആഘാതം ഏൽപ്പിച്ചത് ബ്രിട്ടനെ ആണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിനും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ ചുവടുവെപ്പിൽ ‘ബിൽഡ്, ബിൽഡ്, ബിൽഡ് ‘ എന്നതായിരിക്കും സമവാക്യം. ഡിപ്രെഷൻ ഏറയിലെ അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ പോലെ പുതിയ നയങ്ങളിലൂടെ മാത്രമേ രാജ്യത്തെ പുനർനിർമ്മിക്കാൻ സാധ്യമാകൂ. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ജനങ്ങളെ ചേർത്ത് പിടിക്കുന്നത് ആവണം സർക്കാർ എന്നാണ് ജോൺസൺന്റെ അഭിപ്രായം. 1929 ലെ വോൾ സ്ട്രീറ്റ് ക്രഷിനുശേഷം ഏറ്റവും ബൃഹത്തും ചെലവേറിയതുമായ നയങ്ങളാണ് റൂസ്‌വെൽറ്റ് കൊണ്ടുവന്നത്, സ്കൂളുകൾ ഡാമുകൾ ആശുപത്രികൾ എന്നിവ നിർമ്മിക്കുന്നതിന് ആണ് അന്ന് അദ്ദേഹം പ്രാധാന്യം നൽകിയത്.

കൊറോണവൈറസ് നൽകിയ കനത്ത പ്രഹരത്തെ, കൂടുതൽ പാർപ്പിടങ്ങൾ നിർമ്മിക്കാനും, എൻ എച്ച് എസ് സേവനങ്ങളെ മികവുറ്റതാക്കാനും, നൈപുണ്യം വേണ്ട മേഖലകളെ ശക്തിപ്പെടുത്താനും, കൂടുതൽ ഉത്പാദന ശേഷിയും, അവസരങ്ങളും, നിർമ്മിക്കാനുമുള്ള അവസരമായി ഉപയോഗിക്കും. രാജ്യത്തിന്റെ പലഭാഗങ്ങളും വർഷങ്ങളായി, ശ്രദ്ധിക്കപ്പെടാതെ കൂടുതൽ വികസനങ്ങൾ എത്താതെ മുരടിച്ച രീതിയിൽ കഴിയുന്നുണ്ട്, അതിനു മാറ്റം വരുമെന്ന് തീർച്ചയാണ്. രാജ്യത്ത് ഒരു മാറ്റം കൊണ്ടു വരണം എന്നു മാത്രമല്ല ഐക്യവും വളർച്ചയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനം ആവും ഇനി നടക്കുക. റോഡുകൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, നഗരവികസനം എന്നിവയിലേക്കാണ് പ്രധാനമായും തുക വകയിരുത്തിയിരിക്കുന്നത്. സ് കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കും. രാജ്യം ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം എന്നും ലേബേഴ്സ് ഷാഡോ ചാൻസിലർ ആനിലിസി ഡോട്സ് പ്രതികരിച്ചു.

സ്വന്തം ലേഖകൻ

ന്യൂസിലാൻഡ് : ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും രണ്ടായിരത്തിലധികം കൊക്കകോള മെഷീനുകൾ ബിറ്റ്‌കോയിൻ സ്വീകരിക്കുവാൻ തുടങ്ങി. കൊക്കകോള – അമാറ്റിൽ – സെൻട്രാപേ തുടങ്ങിയ കമ്പനികൾ തമ്മിലുള്ള കരാറിലൂടെയാണ് ഇത് സാധ്യമാക്കിയത്. ബിറ്റ്‌കോയിൻ ഉപയോഗിച്ച് പണമടയ്‌ക്കുന്നതിന്, ഉപയോക്താക്കൾക്ക് സെൻട്രാപേയുടെ സൈലോ സ്മാർട്ട് വാലറ്റ് ഉണ്ടായിരിക്കുകയും അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ക്യു ആർ പേയ്‌മെന്റ് കോഡ് സ്‌കാൻ ചെയ്യുകയും വേണം. ഇരു രാജ്യങ്ങളിലുടനീളമുള്ള രണ്ടായിരത്തിലധികം മെഷീനുകളിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും ബിറ്റ്‌കോയിൻ (ബിടിസി ) മാത്രമാണ് നിലവിൽ സ്വീകരിക്കുന്നതെന്നും സൈലോയിലെ ടീം അറിയിച്ചു. എന്നിരുന്നാലും, ഭാവിയിൽ മറ്റ് എല്ലാ ക്രിപ്റ്റോകറൻസികളേയും ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു.

“ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് ഇപ്പോൾ ഞങ്ങൾ കാണിച്ചു. ആഗോള തലത്തിൽ ബിസിനസ്സ് വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” സെന്റർപേ സിഇഒ ജെറോം ഫൗറി വിശദീകരിച്ചു. ക്രിപ്റ്റോകറൻസി ഇടപാടുകൾ വെൻഡിംഗ് മെഷീനുകളുമായുള്ള ശാരീരിക സമ്പർക്കം കുറയ്ക്കുന്നുവെന്നും ഇത് കോവിഡ് -19 സമയത്ത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഒഎസ്, ആൻഡ്രോയ്ഡ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സൈലോ സ്മാർട്ട് വാലറ്റ്, പ്രൈവറ്റ് മെസഞ്ചറിനെ ഡിജിറ്റൽ വാലറ്റുമായി സംയോജിപ്പിക്കുന്ന ഒരു അപ്ലിക്കേഷനാണ്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാനും കഴിയും. അവർക്ക് ബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോകറൻസികളും സംഭരിക്കാനും പര്സപരം  അയയ്ക്കാനും സ്വീകരിക്കാനും കഴിയും.

ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളാണ് അമാറ്റിലിൻ –  കൊക്കകോള .  ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗ്വിനിയ, ഫിജി, സമോവ എന്നീ ആറ് രാജ്യങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഉപയോക്താക്കൾ ബിറ്റ്‌കോയിൻ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, കൊക്കകോള അമാറ്റിലിന് ഓസ്‌ട്രേലിയൻ അല്ലെങ്കിൽ ന്യൂസിലാന്റ് ഡോളറിലാണ് പണം നൽകുന്നത്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ലെസ്റ്റർ : കൊറോണ വൈറസ് കേസുകൾ വർധിച്ചതിനെത്തുടർന്ന് ലെസ്റ്റർ പ്രാദേശിക ലോക്ക്ഡൗണിലേക്കെന്ന് സൂചന. നിലവിലെ നിയന്ത്രണങ്ങൾ രണ്ടാഴ്ച കൂടി നിലനിർത്താൻ സർക്കാർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് മേയർ പീറ്റർ സോൾസ്ബി പറഞ്ഞു. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ലെസ്റ്ററിൽ 2,987 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുടനീളമുള്ള കൊറോണ വൈറസ് നിയന്ത്രണങ്ങൾ ജൂലൈ 4 മുതൽ ലഘൂകരിക്കുമെങ്കിലും രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ലെസ്റ്റർ നഗരത്തിൽ ഇളവുകളൊന്നും ഉണ്ടാവുകയില്ല. അതിനാൽ തന്നെ പബ്ബുകളും റെസ്റ്റോറന്റുകളും രണ്ടാഴ്ച കൂടി അടച്ചിടുമെന്നും മേയർ പറഞ്ഞു. ലെസ്റ്ററിലെ കണക്കുകൾ തനിക്ക് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. പ്രാദേശിക ലോക്ക്ഡൗൺ കൊണ്ടുവരാൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനും പ്രാദേശിക അധികാരികൾക്കും അധികാരമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. രോഗവ്യാപനം കൂടുകയാണെങ്കിൽ ലെസ്റ്ററിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഇതോടെ ബ്രിട്ടനിൽ ആദ്യമായി പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന നഗരമായി ലെസ്റ്റർ മാറും.

നിലവിലെ നിയന്ത്രണം രണ്ടാഴ്ച കൂടി തുടരാൻ തനിക്ക് നിർദേശം ലഭിച്ചതായി മേയർ വെളിപ്പെടുത്തി. ലെസ്റ്ററിലെ ജനസംഖ്യയുടെ 28% ഇന്ത്യക്കാരാണ്. അതിനാൽ തന്നെ ബ്രിട്ടീഷ് പൗരന്മാരെ അപേക്ഷിച്ച് ഇവർക്ക് രോഗം പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ 10 ദിവസമായി നഗരത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ തുടരണമെന്ന് അറിയിച്ചതോടെ ജൂലൈ 4ന് തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങിയ കടയുടമകളും പ്രതിസന്ധിയിലായി. ഈ അനിശ്ചിതത്വം തന്നെ വല്ലാതെ അസ്വസ്ഥനാക്കിയതായി റെസ്റ്റോറന്റ് ഉടമ സൊഹൈൽ അലി പറഞ്ഞു. അതേസമയം വെസ്റ്റ് മിഡ്‌ലാന്റിൽ ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ സ്റ്റോക്ക്-ഓൺ-ട്രെന്റിലാണെന്നത് ആശങ്ക ഉണർത്തുന്നു. നഗരത്തിലുടനീളം 1,300 ൽ അധികം കേസുകൾ സ്ഥിരീകരിച്ചു.

ജൂൺ 14 വരെ, സ്റ്റോക്ക്-ഓൺ-ട്രെന്റിൽ 1,362 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലിലെ സിറ്റി ഡയറക്ടർ ജോൺ റൂസ്, കാബിനറ്റ് അംഗങ്ങൾക്കുള്ള ഏറ്റവും പുതിയ കൊറോണ വൈറസ് അപ്‌ഡേറ്റിൽ ആണ് കണക്കുകൾ വെളിപ്പെടുത്തിയത്. “ഈ നിരക്കുകൾ ഞങ്ങളുടെ ജനസാന്ദ്രത, നഗരത്തിന്റെ ദാരിദ്ര്യ നിരക്ക് എന്നിവയ്‌ക്ക് അനുസൃതമാണ്. ഇത് വെസ്റ്റ് മിഡ്‌ലാന്റിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായിരിക്കും.” റൂസ് അറിയിച്ചു. സ്റ്റോക്ക്-ഓൺ-ട്രെന്റ് ജൂൺ 12 വരെ 180 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved