സ്വന്തം ലേഖകൻ
വുഹാൻ :- കൊറോണ ബാധയുടെ തുടക്ക കേന്ദ്രമായ വുഹാനിൽ രണ്ടാംഘട്ട വൈറസ് ബാധ പടരുന്നു. ഇതിനെ തുടർന്ന് നഗരത്തിലെ 11 മില്യൺ ജനങ്ങൾക്കും 10 ദിവസത്തിനുള്ളിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. വുഹാൻ നഗരത്തിലെ ഓരോ ഡിസ്ട്രിക്ട്കളോടും ടെസ്റ്റിങിന് ആവശ്യമായ സമ്പൂർണ്ണ പ്ലാൻ ചൊവ്വാഴ്ചയോടു കൂടി സമർപ്പിക്കാൻ ആരോഗ്യ അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്. മുഴുവൻ ടെസ്റ്റുകളും പൂർത്തിയാക്കാൻ 10 ദിവസത്തോളം എടുക്കും എന്നാണ് നിഗമനം. പുതുതായി കഴിഞ്ഞ ആഴ്ച ആറ് കേസുകൾ വുഹാനിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ലോക്ക്ഡൗൺ നീക്കിയതിനു ശേഷം വുഹാനിൽ ഏകദേശം 47000 ന്യൂക്ലിക് ആസിഡ് ടെസ്റ്റുകളാണ് നടന്നിരിക്കുന്നത്.
ഏപ്രിലിനു ശേഷം ചൈനയിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണ്. രാജ്യത്താകമാനം ഏർപ്പെടുത്തിയ ടെസ്റ്റിംഗ്, സ്ക്രീനിംഗ്, ക്വാറന്റൈൻ എന്നിവയുടെ അനന്തരഫലമാണ് ഈ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. ടെസ്റ്റിംങുകളുടെ എണ്ണം കൂട്ടുന്നത് വളരെ അത്യാവശ്യമാണെന്ന് വുഹാൻ നഗര അധികൃതർ അറിയിച്ചു.
വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ജനങ്ങൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെല്ലാവരും മാസ്ക്കുകൾ ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 35 ദിവസത്തിനു ശേഷമാണ് വുഹാനിൽ പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ എട്ടിന് ലോക്ഡൗൺ നീക്കിയതിനു ശേഷം ആദ്യമായാണ് വുഹാനിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 23 മുതൽ തന്നെ നഗരം മുഴുവൻ ലോക്ക്ഡൗണിൽ ആയിരുന്നു. ഇതുവരെ ചൈനയിൽ 82, 919 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മൊത്തം മരണനിരക്ക് 4633 ആണ്.
ബിഷപ്പ് ഓക്‌ലാൻഡ്: ബിഷപ്പ് ഓക്‌ലാൻഡ്, കേൾക്കുമ്പോൾ മലയാളികൾക്ക് അത്ര പരിചയം പോരെങ്കിലും ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് നോർത്ത് ഈസ്റ് ഇംഗ്ലണ്ടിൽ ഉള്ള ദർഹം കൗണ്ടിയിൽ ആണ്. ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിലെ അവരുടെ എല്ലാമായ പൂർണിമ നായർ (56) ആണ് ഇന്നലെ അവരെ വിട്ടുപിരിഞ്ഞിരിക്കുന്നത്. ബിഷപ് ഓക്‌ലാൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പരേത. ഇവർക്ക് ആരിൽ നിന്നാണ് വൈറസ് പകർന്നതെന്നു വ്യക്തമായിട്ടില്ല.
കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 20 ന് സ്റ്റോക്ക് ടണിലുള്ള നോർത്ത് ടീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട പൂർണിമ മാർച്ച് 27 മുതൽ ജീവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞു പോന്നിരുന്നത്. ഇന്നലെ ഉച്ച തിരിഞ്ഞു രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ബിഷപ്പ് ഓക്‌ലൻഡിൽ ഉള്ള പ്രദേശവാസികൾക്ക് പൂർണിമ ഒരു കൂട്ടുകാരിയും സഹപ്രവർത്തകയും ആയിരുന്നു. കൊറോണ വൈറസുമായി വളരെ നീണ്ട ഒരു യുദ്ധം തന്നെ നടത്തിയാണ് പൂർണിമ അവസാനം മരണത്തിലേക്ക് പോയതെന്ന് അവിടുത്തെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. അത്യഗാതമായ ദുഃഖത്തോടെയും വേദനയുടെയും കൂടെ ഞങ്ങളുടെ സ്നേഹനിധിയായ പൂർണിമയുടെ വിയോഗം നിങ്ങളെ ഞങ്ങൾ അറിയിക്കുന്നു എന്നാണ് ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിൽ അവിടെയെത്തുന്നവക്കായി എഴുതി വച്ചിരിക്കുന്ന നോട്ടീസ്… പൂർണിമയുടെ വിയോഗം ഞങ്ങളിൽ തീവ്ര ദുഃഖവും ഞെട്ടലുമാണ് ഉണ്ടായിരിക്കുന്നത്… സഹപ്രവർത്തകരുടെ കുറിപ്പ്..
അതേസമയം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജി പി അംഗമായ ഡോക്ടർ പ്രീതി ശുക്ല പറഞ്ഞത് പൂർണിമയുടെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്നേഹനിധിയും ബഹുമാന്യയായ ഒരു സഹപ്രവർത്തകയെയും ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത് എന്നാണ്. അതേസമയം പൂർണ്ണിമയുടെ മരണം ഹൃദയഭേദകം എന്നാണ് സ്ഥലം എം പി യായ ദേഹന്ന ഡേവിസൺ പ്രതികരിച്ചത്.എന്നാൽ ഇന്നലെ മാത്രം മരിച്ചത് രണ്ട് ജി പി മാരാണ്. പൂർണിമ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് എസ്സ്ക്സിൽ ജിപി യായ ഡോക്ടർ കറാമത്തുള്ള മിർസ മരിക്കുന്നത്. പൂർണ്ണിമയുടെ മരണത്തോടെ കൊറോണ പിടിപെട്ട് മരിച്ച ജി പി മാരുടെ എണ്ണം പത്തായി ഉയർന്നു. മരിച്ച മലയാളികയുടെ എണ്ണം പതിമൂന്നും ആയി. ഈ മരണങ്ങളോടെ മൈനോറിറ്റി വിഭാഗത്തിൽ പെടുന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്കകൾ ഒരിക്കൽ കൂടി വർദ്ധിച്ചിരിക്കുന്നു. കാരണം ഇതുവരെ മരിച്ച പത്തു ജെപി മാരിൽ ഒൻപത് പേരും എത്തിനിക് മൈനോറിറ്റി (BAME) വിഭാഗത്തിൽപ്പെടുന്നവരാണ് എന്നത് തന്നെ.
പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ അന്വോഷണത്തിന് ഉത്തരവിട്ടുണ്ടെങ്കിലും മൈനോറിറ്റി വിഭാഗത്തിൽ (BAME) പെടുന്ന പ്രായമായവരെ പാൻഡെമിക് സമയത്തു ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം വിഭാഗങ്ങളെ ജോലിയിൽ വിടുന്നതിന് മുൻപ് റിസ്‌ക് അസ്സെസ്സ്മെന്റ് വേണമെന്നും അവർ ഒരിക്കൽകൂടി ആവശ്യപ്പെട്ടിരിക്കുന്നു. എന്തായാലും യുകെയിലുള്ള പ്രവാസി മലയാളികൾ പ്രതേകിച്ച് നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകർക്കും ഇത് മുൻകരുതലിനുള്ള ഒരു മുൻവിളിയായി കണക്കാക്കേണ്ടതാണ്….
യുകെയിലെ സന്ദർലാൻഡിനടുത്തുള്ള സ്റ്റോക്റ്റോൺ-ഓൺ-ടീസിൽ ആയിരുന്നു പരേതയും കുടുംബവും താമസിച്ചിരുന്നത്. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. നാട്ടിൽ പത്തനംതിട്ട സ്വദേശിനിയാണ് പരേതയായ പൂർണിമ.
സന്ദർലാൻഡ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളികളെ തേടി മരണം എത്തിയിരിക്കുന്നു. സുന്ദർലാൻഡിൽ താമസിക്കുന്ന ഡോക്ടറെ മരണം കീഴ്പ്പെടുത്തിയ വളരെ സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞു നിന്ന മരണസംഖ്യ ഇന്ന് വീണ്ടും ഉയർന്നിരുന്നു. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ വാർത്തയാണ് സന്ദർലാണ്ടിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടർ പൂർണ്ണിമ നായരുടെ ഇന്നുണ്ടായ മരണം. സന്ദര്‍ലാന്‍ഡ് സര്‍ജറിയില്‍ ജിപി ആയി വര്‍ക്ക് ചെയ്യുകയായിരുന്നു ഡോ. പൂര്‍ണ്ണിമ.
കൊറോണ ബാധിച്ചു ചികിത്സയിൽ ഇരുന്ന പൂർണ്ണിമ ഒരാഴ്ച്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. സന്ദര്‍ലാന്‍ഡ് മലയാളി അസോസ്സിയേഷന്‍ പ്രവര്‍ത്തനങ്ങളിലും മറ്റും ഇവര്‍ സജീവ സാന്നിദ്ധ്യമായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഡോക്ടർ പൂർണ്ണിമയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി മൂലം അവധിയിലുള്ള തൊഴിലാളികൾക്ക് വേതനം നൽകാനുള്ള പദ്ധതി, ഫർലോ സ്കീം നാല് മാസത്തേക്ക് കൂടി നീട്ടിയതായി ചാൻസലർ റിഷി സുനക് അറിയിച്ചു. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്ന തൊഴിലാളികളെയും കമ്പനികളെയും സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്നും സുനക് അറിയിച്ചു. ജീവനക്കാരുടെ പ്രതിമാസ വേതനത്തിന്റെ 80%, അതായത് 2,500 പൗണ്ട് വരെ തുടർന്നും ലഭിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 7.5 ദശലക്ഷം തൊഴിലാളികളെ ഇപ്പോൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇത് 6.3 ദശലക്ഷമായിരുന്നു. ആരംഭത്തിൽ ജോബ് റീട്ടെൻഷൻ സ്‌കീം മെയ് മാസം വരെ നൽകാൻ സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ഭൂരിഭാഗം തൊഴിലാളികൾക്കും തങ്ങളുടെ ജോലിയിലേക്ക് മടങ്ങിവരാൻ സാധിക്കാത്തതിനാലാണ് ഇത് ഒക്ടോബർ വരെ നീട്ടുന്നത്.
ജൂലൈ അവസാനം മുതൽ ജോബ് റീട്ടെൻഷൻ പദ്ധതിയുടെ ചെലവ് തൊഴിലുടമകളുമായി കൂടുതൽ പങ്കിടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുണ്ടാകും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ, യുകെയിലെ എല്ലാ മേഖലകൾക്കും പ്രദേശങ്ങൾക്കുമായി ഈ പദ്ധതി തുടരും. എന്നാൽ ചെലവ് പങ്കിടുമ്പോൾ തൊഴിലുടമകൾക്ക് പാർട്ട് ടൈം ജീവനക്കാരെ തിരികെ കൊണ്ടുവരാൻ കഴിയും. ലേബർ പാർട്ടിയിൽ നിന്നുള്ള അടിയന്തിര ചോദ്യത്തിന് മറുപടിയായി സുനക് പറഞ്ഞു: “ഞാൻ ഈ പദ്ധതി വിപുലീകരിക്കുകയാണ്. കാരണം ഇതിനെ ആശ്രയിച്ചു കഴിയുന്ന ആളുകളെ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല.” ഇതിനായി ഫണ്ട് കണ്ടെത്തുന്നതിൽ പ്രയാസമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സ്‌കീം ദീർഘിപ്പിക്കാൻ ട്രഷറി നിർബന്ധിതമായതിനാലാണ് നാല് മാസത്തേക്ക് കൂടി നീട്ടുന്നത്.
ജോജി തോമസ്
ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ വൈറസിതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ പോരാട്ടം മുൻ നിരയിൽ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നുള്ള വസ്തുത ആർക്കും നിഷേധിക്കാനാവില്ല. യുകെ ഉൾപ്പെടെ കോവിഡിന്റെ താണ്ഡവം തുടരുന്ന പലരാജ്യങ്ങളിലും നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ ഈ ആരോഗ്യ പ്രവർത്തകരുടെ ജീവൻ മരണ പോരാട്ടത്തെ സാമ്പത്തികാനുകൂല്യങ്ങൾ നൽകി പിന്തുണയ്ക്കാൻ ഒരു ഗവൺമെന്റും തയ്യാറാവുന്നില്ല. വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ബ്രിട്ടനിലാണ്.കോവിഡ് -19 മൂലം മരണമടയുന്ന ആരോഗ്യ പ്രവർത്തകർക്ക് 60000 പൗണ്ടിന്റെ ഇൻഷുറൻസ് പരിരക്ഷ തന്നെ യുകെയിൽ നിലവിൽ വന്നത് അടുത്തയിടെ വളരെയധികം സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ്.
എന്നാൽ ബിസിനസ് സ്ഥാപനങ്ങളോടുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ലോക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്ക് 80% വേതനം നൽകാനുള്ള ഗവൺമെന്റ് തീരുമാനം എന്തുകൊണ്ടും പ്രശംസനീയമാണ്. എന്നാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പല ചെറുകിട സ്ഥാപനങ്ങളും ഇതിന്റെ പേരിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. അക്കൗണ്ടൻസി ഫേമുകൾ പോലെയുള്ള സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുത്തി സാധാരണപോലെ ജോലി എടുപ്പിച്ചിട്ട് ഗവൺമെന്റിനേ കൊണ്ട് ശമ്പളം കൊടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫെബ്രുവരി 28ന് പെയ്റോളിലുള്ള എല്ലാവർക്കും ശമ്പളത്തിന്റെ 80% ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യമായി ലഭിക്കുമെന്നാണ് നയപ്രഖ്യാപനം. പല ചെറുകിട കമ്പനികളും മൂന്നും നാലും മാസം കഴിഞ്ഞാണ് തങ്ങളുടെ ടാക്സ് റിട്ടേൺ കൊടുക്കുന്നത്. ഈ ആനുകൂല്യത്തിൽ മുൻകാല പ്രാബല്യത്തോടെ പല ചെറുകിട കമ്പനികളുടെയും ഉടമസ്ഥർ അവരുടെ ബന്ധുക്കളെയൊക്കെ പെയ് റോളിൽ കേറ്റി ഗവൺമെന്റ് ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. .
ഇതിനു പുറമേ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന 10000 പൗണ്ട് ഗ്രാന്റിലും വൻതോതിലുള്ള ധൂർത്ത് നടക്കുന്നുണ്ട്. പത്തോളം ഏഷ്യൻ ഷോപ്പുകൾ നടത്തുന്ന വ്യക്തിക്ക് ഗ്രാന്റായി ലഭിച്ചത് ഒരു ലക്ഷം പൗണ്ടാണ്. ഈ ഷോപ്പുകളൊക്കെയും ലോക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുകയും സാധാരണപോലെ വരുമാനം ഉണ്ടാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ലോക ഡൗണിനു മുമ്പുള്ള പാനിക് ബൈയിങ്ങിന്റെ സമയത്ത് മിക്ക ഷോപ്പുകൾക്കും രണ്ടു മൂന്നു മാസത്തെ ബിസിനസ് ഒരുമിച്ച് ലഭിച്ചിരുന്നു. ഇതിനുപുറമേയാണ് അമിതമായ വില വർദ്ധനവിലൂടെ നേടിയെടുത്ത കൊള്ളലാഭം. കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗവൺമെന്റിനോട് ചോദിക്കാനുള്ളത് കോവിഡ് – 19 മൂലം സാമ്പത്തിക നേട്ടങ്ങൾ മാത്രം ഉണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇത്രയധികം ആനുകൂല്യങ്ങൾ നൽകുമ്പോൾ ജീവൻ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി എന്തു ചെയ്തു എന്നാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കാരുണ്യത്തിന്റെ തൂവൽസ്പർശവുമായി രോഗികൾക്ക് സാന്ത്വനം ഏകുന്ന മാലാഖമാർ. മരുന്നിനൊപ്പം സ്നേഹവും കൂട്ടിയിണക്കി നന്മയുടെ പര്യായമായി നിലകൊള്ളുന്ന നേഴ്സുമാരെ ആദരിക്കാനുള്ള ദിനം ആണിന്ന്. ഈ കൊറോണകാലത്ത് മുന്നണിപോരാളികളായി പടപൊരുതുന്ന അവർ പകരുന്ന നന്മയുടെ സന്ദേശം ലോകമാകെ സുഗന്ധം നിറയ്ക്കുന്നുണ്ട്. സ്വന്തം ജീവനും കുടുംബവും മറന്ന് പോരാടുന്ന മാലാഖമാരെ ആദരിക്കാം. പ്രധാനമായും പ്രവാസിമലയാളികളായി ജോലി ചെയ്യുന്ന നേഴ്സുമാർ. ഈ ധന്യദിനം അവരെ ആദരിക്കാനുള്ളതാകട്ടെ.
ആതുരസേവനത്തിന് കാരുണ്യം എന്നുകൂടി അർത്ഥമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച ഫ്ലോറൻസ് നൈറ്റിങ്‍ഗേലിന്റെ 200–ാം ജന്മവാർഷികമാണ് ഇന്ന്. ബ്രിട്ടീഷ് സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയും ആധുനിക നേഴ്സിങ് സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമായ ഈ ധീര വനിതയുടെ ജീവിതം എല്ലാവരെയും ആകർഷിക്കുന്നതാണ്. 1853–56ലെ ക്രൈമിയൻ യുദ്ധത്തിന്റെ അനന്തരഫലമാണ് നേഴ്സിങ് ലോകത്ത് ഇന്നുകാണുന്ന വിപ്ലവകരമായ മാറ്റങ്ങൾ. ഈ യുദ്ധഭൂമിയിൽ മുറിവേറ്റവർക്ക് സാന്ത്വനം നൽകാൻ ഫ്ലോറെൻസ് ഉണ്ടായിരുന്നു. അവരെ മരണത്തിലേക്ക് വിട്ടുകൊടുക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. രാത്രികാലങ്ങളിൽ പരുക്കേറ്റ സൈനികരുടെ അടുത്ത് റാന്തൽ വിളക്കുമായി അവളെത്തി. അവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നു. വിളക്കുമായി സൈനികരുടെ അടുത്തെത്തുന്ന ഫ്ലോറൻസ് നൈറ്റിങ്‍ഗേലിനെ ലണ്ടൻ ടൈംസ് പത്രമാണ് ആദ്യമായി വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിച്ചത്. സ്നേഹവും കരുണയും ചൊരിയുന്ന അവർ ഇനിയും മനുഷ്യത്വത്തിന്റെ മുഖമായി നിലകൊള്ളട്ടെ.
ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ 210 പേർ കൂടി മരിച്ചു. കഴിഞ്ഞ ആറാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 32,065 മരണങ്ങളാണ് ഇതുവരെ ഉണ്ടായത്. ആരോഗ്യ പ്രവർത്തകരെക്കാൾ രണ്ടിരട്ടി മരണസാധ്യത സാമൂഹിക പരിപാലന ജോലികൾ ചെയ്യുന്നവർക്കാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട് വിശകലനം ചെയ്ത 2,494 മരണങ്ങളിൽ 20 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരാണ്. 63 പേർ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. 131 പേർ കെയർ വർക്കർമാരാണ്. എന്നിരുന്നാലും, രോഗികളുമായി വളരെ അടുത്തായിരുന്നിട്ടും, ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ മരണനിരക്ക് കുറവാണ്. മാനേജർമാർ, വിദഗ്ദ്ധരായ വ്യാപാരികൾ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ മറ്റ് ഗ്രൂപ്പുകളേക്കാൾ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികളിലുള്ള പുരുഷന്മാർ കോവിഡ് -19 ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണ്. ലോക്ക്ഡൗൺ ഇളവുകൾ വരുത്തിയതോടെ അവരെ ജോലി സ്ഥലങ്ങളിൽ സുരക്ഷിതരാക്കാൻ ആവശ്യമായ മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു.
സ്വന്തം ലേഖകൻ
ലോക്ഡൗൺ ഘട്ടം ഘട്ടമായി ഉയർത്തുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്ന്, രണ്ടു മീറ്റർ അകലം പാലിക്കുകയോ സുരക്ഷാനടപടികൾ ശ്രദ്ധിക്കുകയോ ചെയ്യാതെ ട്രെയിനുകളും റോഡുകളും നിറഞ്ഞുകവിഞ്ഞു ജനങ്ങൾ. ഇത് അനാവശ്യമായ പ്രശ്നങ്ങൾക്ക് വഴി വയ്ക്കും എന്ന് പരാതി ഉയർന്നിട്ടുണ്ട്. ബോറിസ് ജോൺസൺ ലോക്ഡൗൺ ലഘൂകരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കകമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. എന്നാൽ അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ, വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്ത കൺസ്ട്രക്ഷൻ, അല്ലെങ്കിൽ നിർമ്മാണ തൊഴിലാളികൾ ഈ ആഴ്ച മുതൽ നല്ല രീതിയിൽ തൊഴിലിടങ്ങളിലേക്ക് മടങ്ങാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കാനും, സൈക്കിളോ മറ്റു സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ആയ ഡൊമിനിക് റാബ് പറയുന്നത് മാറ്റങ്ങൾ ബുധനാഴ്ച മുതൽ നടപ്പിൽ വരുത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ്.
എന്നാൽ ഇന്നലെ രാവിലെ മുതൽ തിങ്ങിനിറഞ്ഞ ട്രെയിനുകളുടെയും മറ്റു പൊതുഗതാഗത സൗകര്യങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. യാത്രക്കാരിൽ അധികം പേരും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിട്ടില്ല. ഇത് വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് വഴി വയ്ക്കുമെന്ന് ജനങ്ങൾ തന്നെ പരാതിപ്പെടുന്നു. ജനങ്ങളെല്ലാം ജോലിക്ക് ഇറങ്ങിയത് കാരണം റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. “പ്രധാനമന്ത്രി, തൊഴിലിടങ്ങളെ സംബന്ധിച്ച മാറ്റങ്ങളെക്കുറിച്ച് ബുധനാഴ്ച മുതൽ എന്നൊരു വാക്ക് പറഞ്ഞിട്ടില്ല, ഈ ആഴ്ച മുതൽ ജനങ്ങൾക്ക് ആദ്യ ചുവടുവെച്ചു തുടങ്ങാം എന്നുമാത്രമാണ് പറഞ്ഞത്, മറ്റു മാറ്റങ്ങളെക്കുറിച്ചാണ് ബുധനാഴ്ച എന്ന നിർദ്ദേശം വന്നത്. എന്തൊക്കെയായാലും കൃത്യമായ വിവരങ്ങൾ നൽകണമായിരുന്നു. അല്ലാത്തപക്ഷം ഇതു വലിയ കുഴപ്പത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്” എന്ന് ഷാഡോ ബിസിനസ് സെക്രട്ടറി എഡ് മിലിബണ്ട് ട്വീറ്റ് ചെയ്തു.
യുകെയിലെ ഏകദേശം അഞ്ച് മില്യണോളം വ്യക്തികൾ നിർമാണ തൊഴിലാളികളാണ്. ഇവർക്ക് ജോലി ചെയ്യുന്നതിന്, മുൻപ് കാര്യമായ വിലക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ നിർബന്ധമായും ജോലിക്ക് ഇറങ്ങണം എന്ന് പറഞ്ഞത് പോലെയുള്ള അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഈ സ്റ്റാഫുകൾക്ക് തൊഴിലിടങ്ങളിൽ എങ്ങനെ സുരക്ഷ ഉറപ്പാക്കാം എന്നതിനെപ്പറ്റി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. 12 മണിക്കൂർ കാലയളവിനുള്ളിൽ ഒട്ടും വ്യക്തതയില്ലാത്ത നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ യൂണിയനുകൾ വ്യാപക പ്രതിഷേധം രേഖപ്പെടുത്തി. ചൊവ്വാഴ്ചയോടെ വ്യക്തികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കുന്നതിനെക്കുറിച്ചും ഫെയ്സ് മാസ്ക്, സാനിടൈസറുകൾ എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത. ലേബർ നേതാവായ സർ കെയർ സ്റ്റാർമെർ നിർദേശങ്ങളുടെ അവ്യക്തതയെക്കുറിച്ചും അർത്ഥമില്ലായ്മയെ കുറിച്ചും മാധ്യമങ്ങളോട് തുറന്നടിച്ചു. കോവിഡിനെതിരെ പൊരുതുന്ന മുൻനിര സൈനികരായ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന നിർദ്ദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്ന് പലരും പ്രധാനമന്ത്രിക്ക് നേരിട്ടും ഓഫീസിലേക്കും ട്വീറ്റ് ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : മിസ്സ് ഇംഗ്ലണ്ട് സൗന്ദര്യപട്ടം നേടിയ ജൂനിയർ ഡോക്ടർ ഭാഷാ മുഖർജി (24) കൊറോണകാലത്ത് ജോലിയിലേക്ക് തിരികെയെത്തി. വിജയിച്ചതിനുശേഷം ലോകമെമ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് ഭാഷയുടെ തിരിച്ചുവരവ്. മിസ്സ് ഇംഗ്ലണ്ട് വിജയശേഷം മിസ്സ് വേൾഡിൽ മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഭാഷ. അതിനായി 6 മാസത്തോളം അവധിയെടുത്തിരുന്നു. കൊറോണകാലത്ത്, വിരമിച്ചവരും അവധിയിൽ കഴിയുന്നവരുമായ ആരോഗ്യ പ്രവർത്തകർ ജോലിയിലേക്ക് മടങ്ങണമെന്ന എൻ എച്ച് എസ് നിർദേശം സ്വീകരിച്ചാണ് തിരികെയെത്തിയത്. ഡെർബിസിലെ മാക്വർത്തിൽ നിന്നുള്ള ഭാഷ, കഴിഞ്ഞ ഓഗസ്റ്റിൽ മിസ്സ് ഇംഗ്ലണ്ടായി കിരീടമണിഞ്ഞിരുന്നു. മാർച്ചിൽ ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ അവർ ലിങ്കൺഷെയറിലെ ബോസ്റ്റണിലെ പിൽഗ്രിം ഹോസ്പിറ്റലിൽ എത്തുന്നതിനുമുമ്പ് രണ്ടാഴ്ചത്തേക്ക് ഐസോലെഷനിൽ കഴിഞ്ഞു. തിരിച്ചെത്തിയ സമയം താൻ ഒരുപാട് അസ്വസ്ഥത നേരിട്ടെങ്കിലും ഡോക്ടർമാരുടെ ധൈര്യപൂർവമായ പിന്തുണ തനിക്ക് ലഭിച്ചുവെന്നും അവൾ പറഞ്ഞു.
“രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ചികിത്സിക്കുന്നതിനായി ഞങ്ങളുടെ ഏറ്റവും പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. അവർ ശാന്തത പാലിച്ചു പ്രവർത്തിക്കുന്നത് രോഗികൾക്ക് ആശ്വാസമാകുന്നു.” ഭാഷ പറഞ്ഞു. എൻ എച്ച് എസ് മുൻനിര പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനായി ഒരു മില്യൺ ഡോളറിലധികം സമാഹരിച്ച ദി സണ്ണിന്റെ ഹൂ കെയർ വിൻസിലും ഭാഷ പങ്കുചേർന്നിരുന്നു. “കൊറോണ വൈറസ് ബാധിതരിൽ ആശുപത്രികൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയുണ്ട്. എന്റെ സഹപ്രവർത്തകർ കോവിഡ് രോഗികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എനിക്ക് മറ്റ് വാർഡുകളിൽ സഹായിക്കാനാകും. എൻ എച്ച് എസ് ഒരു വലിയ കുടുംബമാണ്. ” ഭാഷ കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയായ ഭാഷ ഒൻപത് വയസ്സുള്ളപ്പോൾ യുകെയിലേക്ക് മാറി. തുടർന്ന് നോട്ടിംഗ്ഹാം സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ സംസാരിക്കുന്നു. “എന്റെ അവധി ദിവസങ്ങളിൽ, ഞാൻ ഇപ്പോഴും മിസ് ഇംഗ്ലണ്ട് ചുമതലകൾക്കായി സമയം ചെലവഴിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ മിസ് ഉഗാണ്ടയ്‌ക്കൊപ്പം ഒരു ഇൻസ്റ്റാഗ്രാം ലൈവ് നടത്തി. അവിടെ എന്റെ ചില മെഡിക്കൽ പരിജ്ഞാനം പങ്കിട്ടു. പ്രതിസന്ധിയിലുടനീളം ആളുകൾ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ” ഭാഷ അറിയിച്ചു.
ഓക്സ്ഫോർഡ്: കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഹീറോകളായി മാറിയത് നഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുമാണ്. ജീവിക്കുന്ന ദൈവത്തെ പോലെ കണ്ടാണു പലരും നഴ്സുമാരെ കണ്ടത്. നീണ്ട ഷിഫ്റ്റുകള്‍, ജീവനക്കാരുടെ കുറവ്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) കുറവ് എന്നിവ ഉണ്ടായിരുന്നിട്ടും, യുകെയിലെ നഴ്‌സുമാര്‍ കൊറോണ രോഗികളെ പരിചരിക്കുന്നതില്‍ മുന്നില്‍ തന്നെ നിന്നു.
എന്നാല്‍ ഇത്തരം പേടിപ്പെടുത്തുന്ന പ്രതിസന്ധികൾക്കിടയിലും മലയാളി മികവിന്റെ പേരില്‍ തലഉയർത്തി നിൽക്കുകയാണ് ഓക്‌സ്‌ഫോര്‍ഡിലെ ബാന്‍ബറിയിലുള്ള ജൂലി റിച്ചാര്‍ഡ്‌സണ്‍ നഴ്‌സിങ് കെയര്‍ ഹോം. നിലവില്‍ നാല്‍പതു അന്തേവാസികള്‍ കഴിയുന്ന ഇവിടെ കെയര്‍ ക്വാളിറ്റി കമ്മീഷന്റെ അപ്രഖ്യാപിത പരിശോധനയില്‍ അഞ്ചില്‍ നാലു മേഖലയിലും മികവ് നേടിയാണ് ഈ നഴ്‌സിങ് ഹോം അതിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ആലപ്പുഴയിലെ കുട്ടനാട് പുതുക്കരിയില്‍ നിന്നും യുകെയില്‍ എത്തിയ ജയന്തി ആന്റണി എന്ന മലയാളി നഴ്‌സ്, രജിസ്റ്റേര്‍ഡ് മാനേജരായി ഏഴു വര്‍ഷം മുന്‍പ് നിയമിതയായ ശേഷമാണ് ഈ നഴ്‌സിങ് ഹോം അതിന്റെ വിജയതീരത്തേക്ക് തുഴഞ്ഞെത്തിയത്.
വയോജന രോഗികളില്‍ ഭയവും ഒറ്റപ്പെടലും ലഘൂകരിക്കുക എന്നതിനു മുന്‍ഗണന നൽകുന്നു എന്ന് ജയന്തി… രോഗികളായ കൂടുതല്‍ പേര്‍ക്ക് വിഷാദരോഗം വരുന്നത് തടയുന്നതിൽ, രോഗികളുടെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ എടുത്ത മുൻകരുതലുകൾ, കുടുംബവുമായി ചേര്‍ന്നു പോവാന്‍ അവരെ സഹായിക്കുക… അടിസ്ഥാനപരമായി കഴിയുന്നത്ര അവരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നു എന്ന് തുടങ്ങി വീട്ടിലേതു പോലെയുള്ള ഒരു സാഹചര്യം. സ്‌നേഹവും പരിചരണവും ലഭിക്കുന്ന അന്തരീക്ഷം. ഒരു കെയര്‍ ഹോം ആണെന്ന് പോലും തോന്നിപ്പിക്കാത്ത തരത്തില്‍ ഉള്ള പെരുമാറ്റവുമായി ജീവനക്കാരും മാനേജ്‌മെന്റും, പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സംഘത്തിന് നേതൃത്വം നല്‍കിയ ജെമിമ ബര്‍നേജിന് പറഞ്ഞു വെച്ചത് പൊൻതൂവലായി ജയന്തിയുടെ ഭരണ മികവിനും ഒപ്പം കട്ട സപ്പോർട്ടുമായി നിൽക്കുന്ന നഴ്സുമാർക്കും ഉള്ള അംഗീകാരം.
നഴ്‌സിങ് ജോലിയുടെ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും വെല്ലുവിളികളും കൈകാര്യം ചെയ്യുക പ്രധാനമാണ്. അവരുടെ കുടുംബങ്ങളില്‍ നിന്നുള്ള പിന്തുണ, സഹ നഴ്‌സുമാരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവയ്ക്കു പുറമേ അവരുടെ ആവശ്യങ്ങള്‍ ആശുപത്രി മാനേജരും മാനേജ്‌മെന്റുകളും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു… ജയന്തി മലയാളം യുകെയോട് സംസാരിക്കുകയായിരുന്നു. അടുക്കും ചിട്ടയുമുള്ള ഓഫിസ് അന്തരീക്ഷം, കൃത്യത പുലര്‍ത്തുന്ന സേവന മികവ്, മികച്ച ജീവനക്കാരുടെ സാന്നിധ്യം, ഉയര്‍ന്ന അനുപാതത്തില്‍ ഉള്ള ജീവനക്കാരുടെ ലഭ്യത എന്നിവയില്‍ എല്ലാം ജൂലി റിച്ചാര്‍ഡ്‌സണ്‍ നേഴ്‌സിങ് ഹോം ഒരു പടി മുന്നില്‍ തന്നെയാണ്. അർഹതപ്പെട്ട സി ക്യൂ സി അംഗീകാരം.
ഡിമെന്‍ഷ്യ ബാധിച്ചവര്‍ അടക്കമുള്ള രോഗികളെ സ്‌നേഹ വാത്സല്യത്തോടെ പരിചരിക്കണം എന്ന നിര്‍ദേശമാണ് ജയന്തി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. അത് നടപ്പാക്കുന്നതില്‍ തന്നോടൊപ്പം ഉള്ള ജീവനക്കാര്‍ കാണിക്കുന്ന ശുഷ്‌ക്കാന്തി കൂടിയാണ് ഇപ്പോള്‍ സി ക്യൂ സി നല്‍കിയ ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് തെളിയിക്കുന്നത് എന്നും ജൂലി റിച്ചാര്‍ഡ്‌സണ്‍ നേഴ്‌സിങ് ഹോം മാനേജരായ ജയന്തി വ്യക്തമാക്കുന്നു.
പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ പിപിഇ ഒരു വലിയ പ്രശ്‌നമാണ്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ക്വാറന്റീനിലേക്കോ, അസുഖ അവധിക്ക് പോകാനോ അനുവദിക്കണം. വിശ്രമമില്ലാതെയാണ് പലരുടെയും ജോലി. അതു കൊണ്ടു തന്നെ കൂടുതല് ഷിഫ്റ്റുകള്‍ക്കിടയില്‍ ഇടവേള ഉറപ്പാക്കിയാണ് ജയന്തി തന്റെ സ്റ്റാഫിനെ പരിപാലിക്കുന്നത്. കഴിഞ്ഞ തവണ നടന്ന പരിശോധനയില്‍ അഞ്ചില്‍ ഒരു മേഖലയില്‍ മാത്രം ഔട്സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയ നഴ്‌സിങ് ഹോമാണ് ഇപ്പോള്‍ നാലു രംഗങ്ങളില്‍ മികവ് നേടിയിരിക്കുന്നത്.
അടുത്ത തവണ പരിശോധനയില്‍ എല്ലാ രംഗത്തും മികവ് കാട്ടാനുള്ള ശ്രമത്തിലാണ് ജയന്തിയും സഹപ്രവര്‍ത്തകരും. ജയന്തിയോടൊപ്പമുള്ള മലയാളി സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ ആകൃഷ്ടരായ കമ്പനി മാനേജ്‌മെന്റ് പ്രദേശത്തെ മലയാളി സമൂഹത്തിനു വേണ്ടി ഒട്ടും മോശമല്ലാത്ത ധനസഹായം നല്‍കാന്‍ തയ്യാറായതും ഈ നേട്ടത്തില്‍ ബാന്‍ബറിയിലെ മലയാളി സമൂഹത്തിന്റെ കൂടി സന്തോഷത്തിനു കാരണമാകുകയാണ്. ബാന്‍ബറി ജനറല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ഒന്‍പതു വര്‍ഷം ജോലി ചെയ്ത ജയന്തി തുടര്‍ന്നാണ് നഴ്‌സിങ് ഹോമിലേക്ക് സേവന രംഗം മാറ്റുന്നത്.
എന്‍എച്ച്എസിനെ അപേക്ഷിച്ചു കുറച്ചു കൂടി സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഉള്ള സ്വതന്ത്രവും സ്വന്തം ആശയങ്ങള്‍ നടപ്പാക്കാനുള്ള സാഹചര്യവുമാണ് ജയന്തിയെ നഴ്‌സിങ് ഹോം ജോലിയിലേക്ക് ആകര്‍ഷിച്ചത്. സാധാരണ മലയാളി നഴ്‌സുമാര്‍ നഴ്‌സിങ് ഹോമില്‍ നിന്നും എന്‍എച്ച്എസ് സംരക്ഷണ തണലിലേക്ക് കൂടു മാറുമ്പോഴാണ് ജയന്തി മറിച്ചു തീരുമാനിക്കുന്നത്. ചെയ്യുന്ന ജോലിയില്‍ ഉള്ള ആത്മ സംതൃപ്തിയാണ് ഇതിനു മുഖ്യ കാരണമായി മാറിയതും.
ഏഴുവര്‍ഷം മുന്‍പ് ജയന്തി എടുത്ത തീരുമാനം പൂര്‍ണമായും ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സി ക്യൂ സി നല്‍കിയിരിക്കുന്ന ഔട്ട് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന നഴ്‌സിങ് ഹോമുകള്‍ വിരളമാണ്. ഇവര്‍ മാനദണ്ഡം ആക്കുന്ന അഞ്ചു കാര്യങ്ങളില്‍ നാലിലും മികവ് തെളിയിച്ചാണ് ജയന്തിയുടെ നഴ്‌സിങ് ഹോം മികവിന്റെ പട്ടികയില്‍ എത്തുന്നത്. സേഫ്, എഫക്റ്റീവ്, കെയറിങ്, റെസ്‌പോണ്‍സീവ്, വെല്‍ ലെഡ് എന്നീ അഞ്ചു മേഖലയിലാണ് സി ക്യൂസി മികവ് തേടുക. ഇതില്‍ നാലിലും ജൂലി റിച്ചാര്‍ഡ്‌സണ്‍ നഴ്‌സിങ് ഹോം ഒന്നാമത് എത്തുക ആയിരുന്നു.
മലയാളികള്‍ക്ക് പൊതുവെ മാനേജിങ് സ്‌കില്‍ കുറവുണ്ടെന്ന് പറയുന്നവര്‍ക്ക് ഉള്ള മറുപടി കൂടിയാണ് തന്റെ ജോലിയിലൂടെ ജയന്തി തെളിയിച്ചിരിക്കുന്നത്. മാനേജ്‌മെന്റും ജീവനക്കരും കാട്ടുന്ന തികഞ്ഞ ആത്മാര്‍ത്ഥതയും സി ക്യൂ സി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. പരിചരിക്കാന്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ഡിമെന്‍ഷ്യ രോഗികളെ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചുള്ള വാത്സല്യ പൂര്‍വമുള്ള സംരക്ഷണമാണ് ഈ നഴ്‌സിങ് ഹോം നല്‍കുന്നത് എന്നും സി ക്യൂ സി വിലയിരുത്തുന്നു.
ജീവനക്കാര്‍ സ്ഥാപനത്തിന്റെ നട്ടെല്ലായി കണ്ടു അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഹോം മാനേജ്‌മെന്റ് നല്‍കുന്ന ശ്രദ്ധയും മികച്ചത് ആണെന്നും ജയന്തി സൂചിപ്പിച്ചു. മിക്ക കെയര്‍ ഹോമുകളിലും സേവനം മോശമാകുന്നത് സ്ഥിരം ജീവനക്കാരുടെ അഭാവം ആണെന്നത് കേട്ടു പരിചയിച്ച വസ്തുത കൂടിയാണ്. ജീവനക്കാരോട് മാനേജ്‌മെന്റ് രീതികള്‍ മോശമായി തുടങ്ങിയാല്‍ സ്ഥിരം ജീവനക്കാര്‍ എന്നത് വെല്ലുവിളി ആയി മാറും. ആത്യന്തികമായി ഇത് സ്ഥാപനം നല്‍കുന്ന സേവനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. മികവിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന ജൂലി റിച്ചാര്‍ഡ്‌സണ്‍ ഹോം തെളിയിക്കുന്നതും മറ്റൊന്നല്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ബാന്‍ബറിയില്‍ താമസിക്കുന്ന ജയന്തിയും ഭര്‍ത്താവ് ആന്റണി വര്‍ഗീസും പ്രദേശത്തെ മലയാളി സമൂഹത്തിനും ഏറെ പ്രിയപ്പെട്ടവരാണ്. സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന അലീനയും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ആല്‍ഫ്രഡ്മാണ് ഇവരുടെ മക്കള്‍. ഡല്‍ഹിയില്‍ നിന്നും നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയാണ് ജയന്തി യുകെയില്‍ എത്തുന്നത്. മകള്‍ നല്ലൊരു നഴ്‌സ് ആയി മാറണം എന്നത് തന്റെ മാതാപിതാക്കളുടെ സ്വപ്നം ആയിരുന്നെന്നും താന്‍ ഇപ്പോള്‍ അവരുടെ ആഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷത്തില്‍ ആണെന്നും ജയന്തി ആത്മസംതൃപതിയോടെ പങ്ക്‌വെച്ചു.. കോൺഫെറൻസ് കോളിൽ മലയാളം യുകെയോട്..
രോഗാവസ്ഥയില്‍ ഒറ്റപ്പെടല്‍ താങ്ങാനാവില്ല. അതു കൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് അവര്‍ കാണുന്ന ഒരേയൊരു സൗഹൃദ മുഖം നേഴ്‌സുമാരുടേതാണ്.. നാം നേഴ്‌സുമാരാണ്. ഇതാണ് നമ്മുടെ ജോലി, ഇതു നമ്മള്‍ സ്വയം തിരഞ്ഞെടുത്തതാണ്. നടക്കുന്നത്, ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണെന്ന് ഈ കോവിഡ് കാലത്ത് നാം തിരിച്ചറിയുകയും ചെയ്യുന്നു…
തങ്ങളാണ് യുദ്ധമുഖത്തെ മുന്നണി പോരാളികളെന്നു തിരിച്ചറിഞ്ഞതോടെ, മാനുഷികവും ദൈവികവുമായ പ്രവര്‍ത്തനങ്ങളാണ് ലോകമെമ്പാടുമുള്ള നഴ്സുമാർ കാഴ്ചവച്ചത്. ഒട്ടേറെ മലയാളികള്‍ യുകെയിൽ നഴ്‌സിംഗ് മേഖലയിൽ പ്രവര്‍ത്തിക്കുന്നത് ജീവനും പണയം വച്ചാണ്. അവരുടെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു കോവിഡിനെ വരുതിയിലാക്കാന്‍ യുകെയെ സഹായിച്ചതെന്നു പറയാതെ വയ്യ. ആത്മാര്‍പ്പണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സമര്‍പ്പണമായിരുന്നു നഴ്സുമാരുടെ ജോലി. നഴ്‌സായതിൽ അഭിമാനം കൊള്ളുന്ന ജയന്തി യുകെ മലയാളികൾക്ക് ഇന്ന് ഒരു അഭിമാനമായി നിലകൊള്ളുന്നു… എളിമയോടെ, സേവന സന്നദ്ധതയോടെ…
സ്വന്തം ലേഖകൻ
ലണ്ടൻ : ബോറിസ് ജോൺസൻ പ്രഖ്യാപിച്ച നിയന്ത്രണ ഇളവുകളിൽ ആശയകുഴപ്പമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് ജോലിസ്ഥലത്തേക്ക് ഇന്ന് മുതൽ മടങ്ങാൻ കഴിയും. എന്നാൽ രാജ്യത്ത് രോഗം പടരുന്ന ഈയൊരവസ്ഥയിൽ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിൽ ആശങ്കകൾ ഉയരുന്നു. നിർമാണ ജോലിക്കാരെ ജോലിയിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കണമെന്ന് ജോൺസൻ പറഞ്ഞിരുന്നു. എന്നാൽ റോഡ് മാപ്പ് വളരെ ആശയക്കുഴപ്പത്തിലാണെന്നും ജോലിയിൽ പ്രവേശിക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിന് സുപ്രധാന നടപടികൾ കാണുന്നില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. തൊഴിലാളികളെ എങ്ങനെ സുരക്ഷിതരാക്കും എന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോഴും മാർഗനിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് ടി.യു.സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. “സമ്പദ്‌വ്യവസ്ഥ ഉയരണമെന്ന് മന്ത്രിമാർ ആഗ്രഹിക്കുന്നുവെങ്കിൽ ശുചിത്വം, സാമൂഹിക അകലം എന്നിവ സംബന്ധിച്ച് ഞങ്ങൾക്ക് കർശനമായ നിയമങ്ങൾ ആവശ്യമാണ്. ഒപ്പം ആവശ്യമായ പിപിഇയും തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങളും സർക്കാർ ഉറപ്പാക്കണം. ” ; ജിഎംബി യൂണിയന്റെ ആക്ടിംഗ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്സ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പോലെ തന്നെ തൊഴിലാളികളുടെ ജീവനും പ്രധാനമാണെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ഡേവ് പ്രെന്റിസ് വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്ന് ബിസിനസ്സ് നേതാക്കൾ പറഞ്ഞു. ഫാക്ടറി ഉദ്യോഗസ്ഥർ ജോലിയിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നതായി നിർമാതാക്കളുടെ വ്യാപാര ഗ്രൂപ്പായ മെയ്ക്ക് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഫിപ്‌സൺ പറഞ്ഞു. എങ്കിലും അതിനെപ്പറ്റി വ്യക്തമായ ഉപദേശം നൽകുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബ്രിട്ടനിലുടനീളമുള്ള സാമൂഹിക ജീവിതത്തിലെയും ബിസിനസ് പ്രവർത്തനത്തിലെയും നിയന്ത്രണങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി, ജൂൺ ആദ്യം മുതൽ കടകൾ വീണ്ടും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കർശനമായി സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും കടകൾ പ്രവർത്തിക്കുക. ജോലിയിൽ തിരിച്ചെത്തുന്നവർ സാധ്യമെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജോൺസൺ പറഞ്ഞു. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കാതെ ആളുകൾക്ക് ജോലിക്ക് പോകാമെന്ന ജോൺസന്റെ ആശയം പരിഹാസ്യമായ ഒന്നാണെന്ന് ടിഎസ്എസ്എ ട്രാൻസ്പോർട്ട് യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടസ് അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ തൊഴിലാളികളുടെ സുരക്ഷയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
അതിനിടെ സർക്കാരിന്റെ “സ്റ്റേ അലെർട്ട് ” സന്ദേശം എന്താണെന്ന് വ്യക്തമാക്കാൻ ജോൺസൻ ശ്രമിച്ചു. “വീട്ടിൽ കഴിയുക, എൻ എച്ച് എസിനെ സംരക്ഷിക്കുക, ജീവൻ രക്ഷിക്കുക” എന്ന ഔദ്യോഗിക മുദ്രാവാക്യം , ഇളവുകൾ പ്രഖ്യാപിച്ചതോടെ “ജാഗ്രത പാലിക്കുക, വൈറസിനെ തടയുക, ജീവൻ രക്ഷിക്കുക ” എന്നതായി മാറി. ‘ജാഗ്രത പാലിച്ച്, നിയമങ്ങൾ പാലിച്ചുകൊണ്ട് വൈറസിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. കൊറോണ വൈറസിൽ നിന്ന് കരകയറാൻ തുടങ്ങുമ്പോൾ ജീവൻ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്.” ജോൺസൻ വ്യക്തമാക്കി. എന്നാൽ പുതിയ മുദ്രാവാക്യത്തിന് വ്യക്തത ഇല്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആറാഴ്ച നിലനിന്ന ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയിലാണ് അവർ. എന്നിരുന്നാലും പ്രധാനമായി എവിടിരുന്നാലും കുറഞ്ഞത് 2 മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ട്.