ന്യൂസ് ഡെസ്ക് , മലയാളം യുകെ
വിർജിൻ അറ്റ്ലാന്റിക്ക് യുകെയിലെ ഏകദേശം മൂവായിരത്തിലധികം ജോലികൾ വെട്ടി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. നിരവധി ആളുകളുടെ തൊഴിൽ നഷ്ടമാകുന്ന ഈ പ്രഖ്യാപനം കോവിഡ് – 19ന്റെ വ്യാപനം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. നിലവിൽ 10,000 ത്തോളം ആളുകളാണ് വിർജിൻ അറ്റ്ലാന്റിക്ക്എയർലൈനിൽ ജോലിചെയ്യുന്നത് .
കൊറോണ വൈറസിന്റെ വ്യാപനം മൂലം നിരവധി വിമാന കമ്പനികൾ ഇപ്പോൾ നഷ്ടത്തിലാണ്.
നിലവിലുള്ള സർവീസുകൾ നിർത്തലാക്കിയതിനാൽ സർക്കാരിൽ നിന്ന് അടിയന്തര വായ്പയ്ക്ക് അപേക്ഷിക്കുന്ന ഘട്ടത്തിലാണ് വെർജിൻ അറ്റ്ലാന്റികിന് ഈ തീരുമാനത്തിലേക്ക് എത്തേണ്ടതായി വന്നത്. നിലവിലെ ഈ സാഹചര്യം വലിയ ഒരു തിരിച്ചടിയാണെന്നും യുകെയിലെ വ്യോമ ഗതാഗത മേഖല നേരിടുന്ന തകർച്ചയുടെ തെളിവാണിതെന്നും ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പറഞ്ഞു . ഇതേസമയം വിർജിൻ അറ്റ്ലാന്റികിൽ പ്രവർത്തിക്കുന്ന എല്ലാ ജോലിക്കാർക്കും കമ്പനിയുടെ ഈ തീരുമാനം ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണെന്നും ഇതിനുള്ള ന്യായീകരണം കമ്പനി വ്യക്തമാക്കണമെന്നും യൂണിയൻ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ പറഞ്ഞു.
കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് മുമ്പുതന്നെ വ്യോമഗതാഗത മേഖലയിൽ ബ്രിട്ടനിൽ തകർച്ച തുടങ്ങിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായിരുന്ന തോമസ് കുക്ക് എയർലൈൻസ് സെപ്റ്റംബറിലാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ്അന്ന് നഷ്ടമയത്. 2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചത് .
ടെൽഫോർഡ്: ഇത് അനുപമ സുരേഷ്… യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം. യുകെ മലയാളികൾക്ക് അഭിമാനമായി ടെൽഫോർഡിലെ പ്രിൻസസ് റോയൽ NHS ആശുപത്രിയിലെ ഹീറോ ആയത് കണ്ണടച്ച് തുറക്കും പോലെ. വന്നിട്ട് വെറും മൂന്നു മാസം മാത്രമായ അനുപമയെ ഹീറോ ആക്കിയത് കൊറോണ വൈറസ് ആണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവിടെയാണ് നാം മലയാളികൾ അഭിമാനം കൊലള്ളേണ്ടത്. ആശുപത്രിയിലെ ഫ്രണ്ട് ലൈൻ വിഭാഗത്തിൽ നിന്നായി ആറു പേരെ തിരഞ്ഞെടുത്തപ്പോൾ നഴ്സസ് വിഭാഗത്തിൽ നിന്ന് ഈ ടെമ്പററി പിൻ നമ്പർ ഉള്ള മലയാളി നഴ്‌സ് അനുപമ എന്ന പത്തനംതിട്ടക്കാരിക്ക് നറുക്ക് വീണു.
2020 ജനുവരി മുപ്പത്തിയൊന്നിന് മാഞ്ചെസ്റ്ററിൽ വിമാനമിറങ്ങിയ അനുപമ… ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് സ്വപനങ്ങളുമായിട്ടാണ്.. ഒരുപക്ഷേ യുകെയിലെത്തിയ എല്ലാ മലയാളികളെയും പോലെ.. ആദ്യകാലങ്ങളിൽ എത്തിയവർ എവിടെ, എങ്ങനെ എന്ന് തപ്പിത്തടഞ്ഞു എങ്കിൽ ഇപ്പോൾ വരുന്നവർക്ക് ആ ക്ലേശമില്ല. സഹായിക്കാനായി ഒരുപാട് പേർ മലയാളികൾ ഇന്ന് യുകെയിൽ ഉണ്ട്. യുകെയിലെ NHS ന് നഴ്സുമാരെ കേരളത്തിൽ നിന്നുമെത്തിക്കുന്നത് കേരള സർക്കാർ തന്നെ സ്ഥാപിച്ച ODEPC (Overseas Development and Employment Promotion Council) വഴിയാണ്. ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ നേടിയ നഴ്സുമാർക്ക് ആണ് ODEPC യുകെയിലേക്ക് അവസരം ഒരുക്കുന്നത്. Clockwise from top left: Estates manager Dave Chan, ward nurse Anupama Suresh, porter Ben Evason, consultant MeiSee Hon, estates worker Derek Jones and cleanliness technician Louise Bleloch
ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്ന്റെ കേരള സർക്കാർ അംഗീകൃത ഏജൻസിയായ ODEPC വഴി ഇന്റർവ്യൂ നേരിട്ടത് സ്കൈപ് വഴി. സർക്കാരിന്റെ കീഴിലുള്ള പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അനുപമ കേരള സർക്കാർ നിയമപ്രകാരം അഞ്ച് വർഷത്തെ അവധിയും നേടി, വേണ്ട പേപ്പർ വർക്ക് ഒക്കെ നടത്തി യുകെയിലേക്ക്. അനുപമക്കൊപ്പം റോയൽ ഷൂസ്‌ബറി & ടെൽഫോർഡ് ട്രസ്റ്റുകളിലേക്ക് എത്തിച്ചേർന്നത് 22 മലയാളികൾ. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ളവർ.
പതിവുപോലെ ക്ലാസുകൾ എല്ലാം നടക്കുന്നു. ഏപ്രിൽ മാസം പരീക്ഷ എഴുതുവാനുള്ള തിയതിയും ലഭിച്ചിരിക്കെ ആണ് ആ വാർത്ത അനുപമയുടെയും കൂട്ടുകാരുടെയും ചെവിയിൽ എത്തുന്നത്… കൊറോണ വൈറസിന്റെ വ്യാപനം മൂലം നോർത്തേൺ അയർലണ്ടിലെ പരീക്ഷ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റി വച്ചിരിക്കുന്നു. ഒരു നഴ്‌സായി NHS സിൽ കയറാൻ വേണ്ടുന്ന പരീക്ഷയാണ് കൊറോണ എന്ന ഭീകരൻ കശക്കിയെറിഞ്ഞത്. കോഴ്‌സിന് ആനുപാതികമായ ക്ലിനിക്കൽ പരിശീലനം ഈ കാലയളവിൽ.
കൊറോണയുടെ വ്യാപനം വർദ്ധിക്കുകയും മരണ സംഖ്യ റോക്കറ്റ് പോലെ കുതിച്ചുയരുന്ന സമയം. പുതിയ ആശുപത്രികൾ പണിതുടങ്ങുന്നു. നഴ്സുമാരുടെ കുറവ് തിരിച്ചറിഞ്ഞ NMC… ഒരു സുപ്രഭാതത്തിൽ ഇത്തരത്തിൽ ട്രൈനിങ്ങിൽ ഉള്ള എല്ലാ നഴ്സുമാർക്കും ഇമെയിൽ ലഭിക്കുന്നു. നിങ്ങൾക്ക് പൂർണ്ണ സമ്മതമാണെങ്കിൽ ടെംമ്പററി പിൻ നമ്പർ താരമെന്നുള്ള അറിയിപ്പ്. ഒരേ ഒരു കണ്ടീഷൻ മാത്രം… പിടിവിട്ട് ഉയരുന്ന രോഗികളുടെ എണ്ണം.. പുതിയ ആശുപത്രികൾ… 99 ശതമാനവും നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തു തന്നെ.. എന്നാൽ പുതിയ ആശുപത്രികളിൽ സ്റ്റാഫ് കുറവ് വന്നാൽ പോകാൻ തയ്യാറായിരിക്കണം. ഉണ്ടാകാൻ ഉള്ള സാധ്യത ഒരു ശതമാനം മാത്രം. ഒരു രാജ്യത്തെ ആപത്തു ഘട്ടത്തിൽ ആണ് സഹായിക്കേണ്ടത് എന്നും ഒരു നഴ്സസ് എന്നതിനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള സമയമെന്നും എല്ലാ മലയാളികളും തിരിച്ചറിയുകയും ചെയ്‌ത സമയം… എവിടെ ഇരുന്നാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ല’ എന്ന തിരിച്ചറിവ് എല്ലാവരെയും ഒരുപോലെ “YES” എന്ന് മറുപടി NMC ക്ക് കൊടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.
പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്ന്. തയ്യാർ പറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ nmc രജിസ്റ്ററിൽ എല്ലാവരുടെയും പേര് തെളിഞ്ഞു. ഈ കാര്യം ഓവർസീസ് നഴ്‌സിങ് മാനേജരെ അറിയിച്ചപ്പോൾ ആശുപത്രി മാനേജ്മെന്റ് ഇവരെ എങ്ങനെ എവിടെ ഉൾപ്പെടുത്താം എന്ന് ചിന്തിച്ചിടത്താണ് മലയാളി നേഴ്‌സുമാരുടെ കഴിവ് തെളിഞ്ഞത്. വന്ന എല്ലാവരും രണ്ട് മുതൽ ഏഴ് വർഷം വരെ പരിചയമുള്ള നഴ്സുമാർ… അറിയേണ്ടത് ഇവിടുത്തെ നിയമവശങ്ങൾക്കു അനുസൃതമായി ചെയ്യാൻ അവരെ തുണക്കുക. കോവിഡ് ട്രെയിനിങ് കൂടി നടത്തി സർവ്വ സജ്ജരായി മുന്നോട്ട്…
മേലധികാരികളുടെയും കൂടെയുള്ള സഹപ്രവർത്തകരുടെയും അകമഴിഞ്ഞ സഹായം എന്നെ ജോലിയിൽ വളരെയധികം സഹായിച്ചു എന്നാണ് അനുപമ പ്രാദേശിക ഇംഗ്ലീഷ് പത്രത്തിന് നൽകിയ പ്രതികരണം. ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയിൽ ഉള്ള വിശ്വാസം എന്നിലെ ആത്മവിശ്വാസംവളർത്തി… എല്ലാത്തിനും ഉപരിയായി ആയി ദൈവ വിശ്വാസവും… nhs സിനോടുള്ള സാധാരക്കാരുടെ സ്നേഹ പ്രകടനം, കാർഡുകൾ, സമ്മാനങ്ങൾ എല്ലാം എന്നെ ഒരു പുതിയ ലോകത്തേക്ക് ആനയിച്ചു… എന്നേക്കാൾ കഴിവുള്ളവർ ആണ് എന്റെ കൂടെയുള്ള മറ്റു മലയാളികൾ… ഈ റൈസിംഗ് സ്റ്റാർ എന്ന അംഗീകാരം ഒരു നിമിത്തം എന്ന് മാത്രം വിശ്വസിക്കാനാണ് താൽപര്യം… അനുപമ മലയാളം യുകെയോട് പറഞ്ഞു.പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശിനിയാണ് അനുപമ. കൊല്ലം നീണ്ടകര ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ഗോപകുമാറിന്റെ ഭാര്യ ആണ് അനുപമ. ഗോപകുമാര്‍ കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയന്‍ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. നാട് വിട്ടു പോകണമെന്ന ചിന്ത കുറവെങ്കിലും പ്രിയതമക്കൊപ്പം യുകെയിൽ ചേരാം എന്ന് വാക്ക് കൊടുത്തതായി ഗോപകുമാർ മലയാളം യുകെയോട് പറഞ്ഞു.
പത്തനംതിട്ട ഗവണ്മെന്റ് നഴ്സിംഗ് സ്കൂളിൽ നിന്നും ഡിപ്ലോമ എടുത്ത അനുപമ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ് Bsc പൂർത്തിയാക്കി. പിന്നീട് ഒറീസ്സ ആറ്റമിക് എനർജി വക ആശുപത്രിയിൽ നേഴ്‌സായി തുടക്കം… അമ്മക്ക് വയ്യാതായപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചെത്തി…. കാത്തിരിപ്പിന് ശേഷം പത്തനംതിട്ട ജില്ലയിലെ അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ നിയമനം… മൂന്ന് വർഷത്തെ സർക്കാർ ആശുപത്രി സേവനത്തിന് ശേഷം യുകെയിലേക്ക്.. ഒരു പ്രവാസിയായി.. ഒരുപാട് സ്വപനങ്ങളുമായി… സന്തോഷവതിയായി.. കൊറോണയെ തോൽപ്പിച്ച ഒരു ടീമിന്റെ കണ്ണിയായി…
വാൽക്കഷണം…
ജോലിയിൽ നിന്നും അവധി എടുത്ത് നാട്ടിലെ മറ്റുള്ള നേഴ്‌സുമാരുടെ അവസരം മുടക്കി എന്ന് ചിന്തിക്കുന്നവരോട്… പെൻഷൻ വാങ്ങാൻ വേണ്ടി എന്ന് പറയുന്നവരോട്… ദയവായി ഇനിയുള്ള കാര്യങ്ങൾ അറിയുക..
ജില്ലാ മെഡിക്കൽ ഓഫീസർ വഴി അപേക്ഷ
ഗവണ്മെന്റ് ലീവ് അനുവദിക്കുന്നതിന് മുൻപ് മറ്റൊരാൾ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു.. .. പിന്നീട് ആണ് അവധി അപേക്ഷ സ്വീകരിക്കുക.. തുടർന്ന് പുതിയ നിയമനം നടത്തുന്നു.. ആരുടെയും വഴി മുടക്കി ആകുന്നില്ല എന്ന് ദയവായി തിരിച്ചറിയുക..
അവധി അനുവദിക്കപ്പെടുമ്പോൾ അതുവരെ നേടിയ സർവീസ് കാലാവധി സീറോ ആയി മാറുന്നു…
പിന്നീട് തിരിച്ചു വരുമ്പോൾ ഒഴിവ് ഉണ്ടെങ്കിൽ മാത്രം നിയമനം… അല്ലെങ്കിൽ ഉണ്ടാകുന്നതുവരെ കാത്തിരിക്കണം..
അഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചു ജോലിക്ക് കയറിയാൽ ഒരു പുതിയ നിയമനമായി മാത്രം കരുതുന്നു..
തുടർന്ന് എട്ടു മുതൽ പന്ത്രണ്ട് വർഷം ജോലി ചെയ്‌താൽ മാത്രമാണ് ഗ്രേഡ് പ്രമോഷൻ ലഭിക്കുക…
അവധി അനുവദിച്ചു കിട്ടുന്നതിന് ഫീ- Rs.10,000
പ്രവാസികൾ അയക്കുന്ന വിദേശപണം നാടിന് തന്നെയാണ് ലഭിക്കുന്നത് എന്ന് അറിയാവുന്ന സർക്കാർ തന്നെയാണ് എനിക്കും എന്നെപ്പോലുള്ളവർക്കും അവസരമൊരുക്കുന്നത് എന്ന് മനസിലാക്കുക… അനുപമ പറഞ്ഞു നിർത്തി..
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിനെതിരായ മുൻനിര പോരാട്ടത്തിൽ നിന്ന് ഏഷ്യൻ കറുത്ത വംശജരായ ആശുപത്രി ജീവനക്കാരെ ഒഴിവാക്കണമെന്ന് എൻ എച്ച് എസ് മെമ്മോ. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശജരായ എൻഎച്ച്‌എസ് ഉദ്യോഗസ്ഥർ കൊറോണ വൈറസിന് കൂടുതൽ ഇരയാകാമെന്ന ആശങ്ക മൂലമാണിത്. എൻഎച്ച്‌എസ് ഇംഗ്ലണ്ടിൽ നിന്ന് രാജ്യവ്യാപകമായി ആശുപത്രികളിലേയ്ക്ക് അയച്ച പുതിയ മാർഗ്ഗനിർദ്ദേശം ഏഷ്യൻ കറുത്ത വംശജരായ ജീവനക്കാരോട് പ്രത്യേക മുൻകരുതൽ കൈക്കൊള്ളാൻ ആവശ്യപ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യ, സാമൂഹ്യ പരിപാലന ജോലിക്കാരിൽ 63 ശതമാനവും വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 21 വരെ ഉണ്ടായ ആശുപത്രി മരണങ്ങളിൽ 16 ശതമാനം ഏഷ്യൻ കറുത്ത വംശജരായ രോഗികലായിരുന്നു. എൻഎച്ച്‌എസ് ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമണ്ട പ്രിറ്റ്‌ചാർഡ് എന്നിവരിൽ നിന്ന് ആശുപത്രികൾക്ക് ഒരു കത്ത് ലഭിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. “പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഏഷ്യൻ കറുത്ത വംശജ പശ്ചാത്തലത്തിലുള്ള ആളുകളെ കോവിഡ് -19 കൂടുതലായി ബാധിക്കുന്നു എന്നതാണ്. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനോട് ഇത് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടസാധ്യതയുള്ള ഉദ്യോഗസ്ഥരെ വിലയിരുത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. ” കത്തിൽ ഇപ്രകാരം പറയുന്നു.
ഏഷ്യൻ കറുത്ത വംശജരായ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർക്ക് കൊറോണ വൈറസ് വാർഡുകളിൽ നിന്ന് മാറി അപകടസാധ്യത ഇല്ലാത്ത ജോലികൾ നൽകേണ്ടതായി വരും. എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ലൂയിസ്, സ്റ്റാഫിന് അയച്ച കത്തിൽ ഇപ്രകാരം പറയുന്നു ; ” ഇതാണ് ശരിയായ സമീപനം എന്ന് ഞങ്ങൾ കരുതുന്നു.” ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ഏഷ്യൻ കറുത്ത വംശജരായ സ്റ്റാഫുകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിശോധന ലഭ്യമാക്കണം എന്നും കത്തിൽ പറയുന്നു. കൂടാതെ അവർക്ക് സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. “ഞങ്ങളുടെ സഹപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് എത്രമാത്രം ആശങ്കാജനകമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, അവർക്ക് കഴിയുന്നത്ര പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ലൂയിസ് കൂട്ടിച്ചേർത്തു. മാസ്കുകൾ ഉപയോഗിക്കുന്നത് രോഗവ്യാപനത്തെ തടയാൻ സഹായിക്കുന്നു. വായയും മൂക്കും മൂടുന്ന ഫെയ്‌സ് മാസ്കുകൾ ധരിക്കുക, മാസ്കിൽ സ്പർശിക്കുന്നത് ഒഴിവാക്കുക, ഓരോ ഉപയോഗത്തിനും ശേഷം നനഞ്ഞതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ മാസ്കുകൾ ഉപേക്ഷിക്കുക, മാസ്ക് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
ജോലിസ്ഥലത്ത് ഉണ്ടാവുന്ന പ്രതിസന്ധികൾക്ക് ഒരു പരിധി വരെ കാരണം അപര്യാപ്തമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് . മതിയായ പിപിഇ ഇല്ലാതെ രോഗികളെ ചികിത്സിക്കുന്നത് അപകടസാധ്യത ഉയർത്തുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ച യുകെയിലെ ആദ്യത്തെ പത്ത് ഡോക്ടർമാർ എല്ലാവരും ഏഷ്യൻ കറുത്ത വംശജർ പശ്ചാത്തലമുള്ളവരാണ്. എൻഎച്ച്‌എസ് വർക്ക് ഫോഴ്‌സ് ആൻഡ് ഇക്വാലിറ്റി ഡയറക്ടർ ഡോ. ഹബീബ് നഖ്‌വി പറഞ്ഞു: “കറുത്ത, ന്യൂനപക്ഷ വംശജരായ ഉദ്യോഗസ്ഥർ ഈ മഹാമാരിയാൽ മരിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.” “ഏതൊക്കെ ഗ്രൂപ്പുകളാണ് കൂടുതൽ അപകടസാധ്യതയുള്ളവരെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ അവരെ സംരക്ഷിച്ചു സഹായിക്കാൻ ഞങ്ങൾക്കാവും.” ; ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ലോക്ക്ഡൗൺ കഴിഞ്ഞയുടനെ തന്നെ ജനങ്ങൾ സുഹൃത്തുക്കളോടൊപ്പം പബ്ബുകളിലേക്കു പോകരുതെന്ന് ബ്രിട്ടീഷുകാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ബ്രിട്ടണിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ. ഇങ്ങനെയുള്ള ഒത്തുചേരലുകൾ കൊറോണ ബാധയുടെ വ്യാപനത്തിന് കാരണമാകും എന്നുള്ളത് കൊണ്ടാണ് ഇത്തരം നിർദ്ദേശം നൽകിയിരിക്കുന്നത്. യുകെയിൽ വൈദ്യശാസ്ത്രരംഗത്തെ പ്രമുഖരായ വ്യക്തികളിലൊരാളായ ഡോക്ടർ ജെനി ഹാരിസ് ആണ് ഈ നിർദേശങ്ങൾ നല്കിയിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ജനങ്ങളുടെ കൂടിച്ചേരലുകൾ സാധ്യമാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ലോക്കൽ ഗവണ്മെന്റ് സെക്രട്ടറി റോബർട്ട് ജെൻറിക്കിനോടൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു ഡോക്ടർ ഹാരിസ്. ബ്രിട്ടനിൽ മാർച്ച് 20 മുതൽ തന്നെ പബ്ബുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.
കൊറോണ ബാധയെ നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ ജനങ്ങൾ എല്ലാവരും പങ്കാളികളാകണമെന്ന് ഇരുവരും ഓർമ്മിപ്പിച്ചു. ലോക്ക് ഡൌൺ ഇല്ലാതാക്കിയാൽ ജനങ്ങൾ ഉടൻതന്നെ സാമൂഹിക കൂടിച്ചേരലുകൾ നടത്തരുതെന്ന് മറ്റൊരു ചീഫ് മെഡിക്കൽ ഓഫീസർ ആയ ജോനാഥാൻ വാൻ റ്റാമും നിർദ്ദേശം നൽകി.കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ 204 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ അഞ്ചും വെയിൽസിൽ 14 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിനോട് പടപൊരുതാനെന്നോണം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആയി. വീട്ടിലിരുന്നാണ് മിക്കവരും ഇപ്പോൾ ജോലി ചെയ്യുന്നത്. വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടാകാതിരിക്കാൻ തുടർന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയാത്തവരും ലോക്ക്ഡൗണിന് ശേഷം ജോലി ചെയ്യേണ്ടവരും ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഒരു നിർദേശം പുറത്തിറക്കി. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം കുറയ്ക്കാനും ഷിഫ്റ്റ് സമയങ്ങൾക്കു പകരം വീട്ടിൽ ഇരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കാനും തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. യുകെയിൽ ഉടൻ തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കില്ലെന്ന് ഒരു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ജോൺസൻ പറഞ്ഞിരുന്നു. തൊഴിലാളികൾക്കിടയിൽ 2 മീറ്റർ അകലം പാലിക്കുന്നത് അസാധ്യമാണെങ്കിൽ അധിക ശുചിത്വ നടപടിക്രമങ്ങൾ, ഫിസിക്കൽ സ്ക്രീനുകൾ, സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പരിഗണിക്കണമെന്ന് ഡ്രാഫ്റ്റിൽ പറയുന്നു. ബസ്ഫീഡ് ന്യൂസ് കണ്ട മറ്റ് ഡ്രാഫ്റ്റിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള ജോലിസ്ഥലത്തെ ക്രമീകരണങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശം ഉൾക്കൊള്ളുന്നു.
ലോക്ക്ഡൗണിന്റെ ഭാഗമായി മാർച്ച് 23 മുതൽ മിക്ക കമ്പനികളും അടഞ്ഞുകിടക്കുകയാണ്. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വ്യാഴാഴ്ചയ്ക്കകം അവലോകനം ചെയ്യാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. വ്യാഴാഴ്ച്ചയ്ക്ക് അപ്പുറവും സ്കോട്ടിഷ് സർക്കാർ ലോക്ക്ഡൗൺ നടപടികൾ തുടരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. രോഗവ്യാപനം ഇപ്പോഴും ഉയർന്നിരിക്കുകയാണെന്ന് സ്റ്റർജിയൻ അറിയിച്ചു. തൊഴിലാളികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കുക, ജോലി സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയുള്ള നടപടികൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളുകൾ എപ്പോൾ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, സ്കൂളുകൾ ഘട്ടംഘട്ടമായി വീണ്ടും തുറക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ 204 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ അഞ്ചും വെയിൽസിൽ 14 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു.
അതേസമയം കൂടുതൽ ആളുകൾ ജോലിയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതിനാൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഓപ്പറേറ്റർമാരുടെ പദ്ധതികളെക്കുറിച്ച് റെയിൽ യൂണിയനുകൾ ബോറിസ് ജോൺസന് കത്തെഴുതി. അടുത്ത ഞായറാഴ്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി വിവരങ്ങൾ പരിശോധിക്കുകയും രോഗം എത്രമാത്രം കുറഞ്ഞുവെന്ന് വിലയിരുത്തുകയും ചെയ്യും. ലണ്ടനിൽ വൈറസ് നിയന്ത്രണത്തിലായിരിക്കെ, വരും ദിവസങ്ങളിൽ നൈറ്റിംഗേൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ്, ഉദ്യോഗസ്ഥർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അവിടെ നിലവിൽ 20ഓളം രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
പൊതുജനത്തിൽ ഒരാളെ ഭീഷണിപ്പെടുത്തി എന്ന ആരോപണം തെളിഞ്ഞതിനെ തുടർന്ന് ട്രേഡ് മിനിസ്റ്റർ കോനോർ ബേൺസ് രാജിവച്ചു. തന്റെ കുടുംബത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനായി പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ തന്റെ അധികാരം ദുർവിനിയോഗം ചെയ്തതെന്ന് കോമൺസ് സ്റ്റാൻഡേർഡ് വാച്ച് ഡോഗിന്റെ കണ്ടെത്തലിനെ തുടർന്നാണ് മന്ത്രി രാജിവെച്ചത്.
ബർണിന് ഏഴു ദിവസത്തേയ്ക്ക് പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു . മന്ത്രിയുടെ പിതാവുമായി തർക്കത്തിൽ ഉള്ള ഒരു കമ്പനിയുമായി ബന്ധപ്പെട്ട വായ്പാ തിരിച്ചടവിനെക്കുറിച്ച് മന്ത്രി അനാവശ്യമായി ഇടപെട്ടുവെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. പൊതുജനത്തെ ഭീഷണിപ്പെടുത്താൻ മന്ത്രി ശ്രമിച്ചത് വളരെ ഗുരുതരമായ കുറ്റമാണ്. കണ്ടെത്തൽ. ക്ഷമാപണത്തേക്കാൾ കഠിനമായ ശിക്ഷ അർഹിക്കുന്ന കുറ്റമാണ് ഇതെന്ന് കമ്മിറ്റി വിലയിരുത്തി.
ബ്രിട്ടനിലെമ്പാടും കനത്ത നാശം വിതക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ കൊറോണാ ദുരന്തത്തെ മുൻനിരയിൽ നിന്ന് നേരിടാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനു കനത്ത തിരിച്ചടിയാണ് മന്ത്രിയുടെ രാജി.
സ്വന്തം ലേഖകൻ
യുകെയിൽ 315 കൊറോണ വൈറസ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 28,446 ആയി ഉയർന്നു. പ്രധാനപ്പെട്ട നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മരണസംഖ്യ കുറഞ്ഞതായി പുതിയ ഹോട്ട്സ്പോട്ട് മാപ്പ് പറയുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ധ അഭിപ്രായം. അമേരിക്കക്കും ഇറ്റലിക്കും ശേഷം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുകെയിൽ ആണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4,339 കൂടി വർദ്ധിച്ച് ആകെ 186,599 ആയി ഉയർന്നു. ഇന്നലെ ഏകദേശം 76,496 പരിശോധനകളോളം നടത്തിയതായി ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ പറഞ്ഞു. വാരാന്ത്യങ്ങളിൽ നടത്തുന്ന പരിശോധനകളുടെ എണ്ണം കുറവായതുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും കുറവാണ്.
എൻ എച്ച് എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫസറായ സ്റ്റീഫൻ പോവിസ് നമ്പർ 10 വാർത്താസമ്മേളനത്തിൽ പറയുന്നത് പുതിയ കണക്കുകൾ പ്രകാരം രാജ്യം സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും, സാമൂഹിക വ്യാപനം തടയാൻ സാധിച്ചു എന്നുമാണ്. ഇൻഫെക്ഷൻ പടരുന്നത് 0.7 എന്ന നിലവാരത്തിലേക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ കടുത്ത നിർദ്ദേശങ്ങളും തീരുമാനങ്ങളും മൂലമാണ് ഇത്രയെങ്കിലും എത്താൻ സാധിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കുകൾ തുടരുന്നത് തന്നെയാവും നല്ലത്, എങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും മരണങ്ങൾ ഇല്ലാത്തതും പ്രതീക്ഷ നൽകുന്നു. വെയിൽസ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങൾ ഇത്തരത്തിൽ രക്ഷപ്പെട്ട സ്ഥലങ്ങളാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പുതിയ ഹോട്ട്സ്പോട്ടുകൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ പുറത്തുവന്നു.
താൻ കോവിഡ് അതിജീവിച്ചില്ലെങ്കിൽ തന്റെ മരണവാർത്ത പുറത്തുവിടാൻ ഉൾപ്പെടെ ഡോക്ടർമാർ തീരുമാനിച്ചിരുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. കത്തിമുനയിലൂടെ നടക്കുന്ന പോലെയുള്ള ആ ദിവസങ്ങളിൽ ലിറ്റർ കണക്കിന് ഓക്സിജനാണ് തനിക്ക് നൽകിക്കൊണ്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ എന്തും നേരിടാൻ തയ്യാറായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ അധികം നാശനഷ്ടം വിതച്ചിട്ടില്ലാത്ത സ്ഥലങ്ങളിലെ റൂറൽ കമ്മ്യൂണിറ്റീസിൽ നിന്നും ലോക്ഡൗൺ ഇളവുകൾ നൽകാൻ ആവശ്യപ്പെട്ട് ധാരാളം ഫോൺകോളുകൾ ലഭിക്കുന്നുണ്ട്.
ഡോക്ടർമാർക്ക് ലഭിക്കുന്ന പി പി ഇ സപ്ലൈകൾ അധികരിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട്. 16,000 ഓളം ഡോക്ടർമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും, ഡോക്ടർമാരെയും അഭിമുഖം നടത്തിയ ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം മുപ്പത് ശതമാനത്തോളം പേർ ആവശ്യ വസ്തുക്കളിലോ, മരുന്ന് സപ്ലൈകളിലോ ഷോർട്ടേജ് ഉള്ളതായി തങ്ങൾ പുറത്തു പറഞ്ഞിട്ടില്ല എന്ന അഭിപ്രായക്കാരാണ്. എന്നാൽ 65 ശതമാനത്തോളം പേർ, തങ്ങൾ ജോലിസ്ഥലത്ത് സുരക്ഷിതരല്ല എന്ന അഭിപ്രായക്കാരാണ്. 48 ശതമാനത്തോളം പേർ സ്വന്തം ചിലവിലോ, പ്രദേശത്തെ ചാരിറ്റി സംഘടനകളുടെ ഡൊണേഷനിൽ നിന്നോ പി പി ഇ കിറ്റുകൾ വാങ്ങിയവരാണ്. 28 ശതമാനത്തിലധികം ഡോക്ടർമാരും ജോലിസ്ഥലത്ത് ഡിപ്രഷൻ, സ്ട്രെസ്, ബേൺഔട്ട്, പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി തുറന്നു സമ്മതിച്ചു. ആരോഗ്യ രംഗത്തുള്ളവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്നും വൻ വീഴ്ചയുണ്ടായതായി ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് ബിഎംഎ കൗൺസിൽ ചെയർമാനായ ഡോക്ടർ ചാന്ത് നാഗ്പോൾ പറഞ്ഞു. ആരോഗ്യ രംഗത്തെ സ്ഥിതിഗതികൾ നന്നാക്കാൻ ഗവൺമെന്റിന് ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനാവും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവുകൾ എണ്ണം പറഞ്ഞു വിമർശിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ കാലഘട്ടം കുടുംബബന്ധം കൂടുതൽ ദൃഢമാക്കിയെന്ന് പഠനങ്ങൾ. ആറാഴ്ച ആയി അടച്ചുപൂട്ടലിൽ കഴിയുന്ന രാജ്യത്തെ ജനങ്ങൾ കൂടുതലായി കുടുംബത്തോടൊപ്പം ചിലവഴിച്ചതിനാൽ അത് പല മാറ്റങ്ങളിലേക്കും വഴി തുറന്നു. ലോക്ക്ഡൗണിന്റെ സ്വാധീനം ബ്രിട്ടീഷ് ജനജീവിതത്തെ ബാധിച്ചതായി ഒരു പ്രത്യേക മെയിൽ ഓൺ സൺഡേ വോട്ടെടുപ്പ് വെളിപ്പെടുത്തി. പങ്കാളികളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ബന്ധം പിരിയാനുള്ള സാധ്യത കുറച്ചതായി ആളുകൾ വിശ്വസിക്കുന്നു. അവർ ജോലി ആസ്വദിക്കുകയും കുടുംബത്തോടൊപ്പം ഏറെ നേരം ചിലവിടുകയും ചെയ്യുന്നു. വിവാഹം കഴിച്ചവർ ലൈംഗിക ബന്ധത്തിനും ഈ കാലത്ത് പ്രാധാന്യം കൊടുക്കുന്നതായി ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ മൊത്തത്തിൽ 29 ശതമാനം ആളുകൾ ഇപ്പോൾ ലൈംഗിക ബന്ധം കുറവാണെന്ന് അഭിപ്രായപ്പെട്ടു. 20 ശതമാനം പേർ ലൈംഗിക ബന്ധത്തിന് കൂടുതൽ സമയം ലഭിക്കുന്നതായി വെളിപ്പെടുത്തി.
കുടുംബ ബന്ധത്തിൽ 37 ശതമാനം പേർ തങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാൻ ലഭിച്ചതായി പറഞ്ഞു. ആകെ 26 ശതമാനം പേർ തങ്ങളുടെ ബന്ധം മെച്ചപ്പെട്ടുവെന്ന് പറയുന്നു. 13 ശതമാനം പേർ ബന്ധം വഷളായെന്നും പറയുന്നു. ലോക്ക്ഡൗണിന്റെ ഫലമായി തങ്ങൾ ഇപ്പോൾ പിരിയാൻ സാധ്യതയുണ്ടെന്ന് ഒൻപത് ശതമാനം ആളുകൾ മാത്രമേ കരുതുന്നുള്ളൂ. 27 ശതമാനം പേർ പിരിയാനുള്ള സാധ്യത കുറവാണെന്ന് കരുതുന്നു. വോട്ടെടുപ്പിൽ പ്രതികരിച്ചവർ, മക്കളോടോത്ത് കൂടുതൽ സമയം ചിലവഴിച്ചതായി വെളിപ്പെടുത്തി. 45 ശതമാനം പേർ ഭാവിയിൽ തങ്ങളുടെ മക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും 13 ശതമാനം പേർ കുറഞ്ഞ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. കുട്ടികളോടൊപ്പം താമസിക്കുന്നവരിൽ മൂന്നിലൊന്ന് പേരും അവരുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്ന് പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ, 47 ശതമാനം പേർ അങ്ങനെ പറയുന്നു. ആളുകൾ കുറച്ച് മാത്രമേ തർക്കവിഷയങ്ങളിൽ ഇടപെടുന്നുവുള്ളുവെന്നും കൂടുതൽ വ്യായാമം ചെയ്യുന്നുവെന്നും വെളിപ്പെടുത്തി. കുടുബ ജീവിതം ശക്തിപ്പെട്ടെങ്കിലും 38 ശതമാനം പേർ തങ്ങളുടെ കുടുംബ വരുമാനം കുറഞ്ഞുവെന്ന് പറയുന്നു. 11 ശതമാനം പേർ മാത്രമാണ് ഇത് ഉയർന്നതെന്ന് പറയുന്നത്. ലോക്ക്ഡൗണിൽ തങ്ങളുടെ മാനസികാവസ്ഥ വഷളായെന്ന് 30 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 1500ഓളം ബ്രിട്ടീഷ് പൗരന്മാരെ ഓൺലൈൻ വഴി അഭിമുഖം നടത്തിയതുനുശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
സ്വന്തം ലേഖകൻ
ലണ്ടൻ : വാരാന്ത്യത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കൂടാതെ തുടർന്നും തകരാറുകൾ നേരിടുന്നതായി വിർജിൻ മീഡിയ ഉപയോക്താക്കൾ. കഴിഞ്ഞ കുറെ ദിനങ്ങളിലായി ഉണ്ടായ കണക്ഷൻ പ്രശ്‌നങ്ങളെ പറ്റി വിർജിൻ മീഡിയ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും ഇതിനൊരു പ്രതിവിധി ഉണ്ടാകാത്തത് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. ഇന്നലെ രാവിലെ 10:26 ഓടെ 130 പേർ ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ വിർജിൻ മീഡിയയുമായി ഉണ്ടായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബർമിംഗ്ഹാം, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ഗ്ലാസ്ഗോ, ലീഡ്സ്, ലണ്ടൻ, കാർഡിഫ്, ഫെയർഹാം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പരാതികൾ. വിർജിൻ മീഡിയയുമായി ബന്ധപ്പെട്ട 13 പ്രശ്നങ്ങൾ കഴിഞ്ഞാഴ്ച ഡൗൺഡിറ്റക്ടർ കണ്ടെത്തിയിരുന്നു. അതിനു മുമ്പത്തെ ആഴ്ച ഏഴു പ്രശ്നങ്ങൾ ആണ് ഉണ്ടയിരുന്നത്. മെയ് 2 ന് രാത്രി 8.26ഓടെ 380 പേർക്ക് പ്രശ്‌നങ്ങളുണ്ടായെന്ന് അവർ പറയുന്നു. സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഇന്നലെ അവരുടെ വിർജിൻ മീഡിയ കണക്ഷനുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങളുടെ ഇന്റർനെറ്റ് അസ്ഥിരമാണ്. ഓരോ മണിക്കൂറിലും അത് താഴുന്നു. ഇത് എപ്പോൾ പരിഹരിക്കപ്പെടുമെന്നതിനെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ? ‘ ഒരാൾ ചോദിക്കുകയുണ്ടായി. ഇന്റർനെറ്റ് പ്രവർത്തനരഹിതമാണെന്നത് കണക്കിലെടുത്ത് നമുക്കെല്ലാവർക്കും പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരാൾ അറിയിച്ചു. ശനിയാഴ്ച രാത്രി 357ഓളം പേരാണ് ഇന്റർനെറ്റ് പ്രശ്നം റിപ്പോർട്ട് ചെയ്തത്. സിനിമകൾ കാണുന്നതും ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതുമായ ഭവനങ്ങളിൽ പൊതുവെ ഇന്റർനെറ്റ് ഉപയോഗം വർധിക്കും. എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ഉണ്ടാകുന്ന നിരന്തരമായ തകരാറുകൾ ആളുകളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 200 ലധികം വിർജിൻ മീഡിയ ഉപഭോക്താക്കൾ വൈകുന്നേരം 4 മണി വരെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ പരാതികളോട് മറുപടിയെന്നോണം വിർജിൻ മീഡിയ വക്താവ് പറഞ്ഞു: ‘ഞങ്ങളുടെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുന്നു – ഞങ്ങളുടെ നെറ്റ്‌വർക്കിൽ വ്യാപകമായ പ്രശ്‌നങ്ങളൊന്നുമില്ല.’ ഉപയോക്താക്കൾക്ക് വ്യക്തിഗത കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സഹായത്തിനായി ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കർഷക രാഷ്ട്രീയത്തിലെ അതികായകനായ പി. ജെ ജോസഫ് തൊടുപുഴ ആസ്ഥാനമാക്കി സ്ഥാപിച്ച ഗാന്ധിയൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ലോക്ഡൗൺ അഗ്രി ചലഞ്ച് യുകെയിലും തരംഗമാകുന്നു. കൊറോണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാർഷിക മേഖലയുടെ പ്രസക്തി പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക, കൊറോണ ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയോട് ചേർന്ന് മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുക എന്നിവയാണ് അഗ്രി ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ഒരു ലക്ഷം പേരെ അഗ്രി ചലഞ്ചിൻെറ ഭാഗമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിൽക്കണ്ടത്തിൽ, പാളയം ഇമാം മൗലവി തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള കലാ സാംസ്കാരിക സാമുദായിക മേഖലകളിലുള്ള നിരവധി പ്രമുഖരാണ് അഗ്രി ചലഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ചത്.
ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക്ഡൗൺ അഗ്രോ ചലഞ്ചിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് യുകെയിൽ അഗ്രോ ചലഞ്ചിന് തുടക്കമിട്ടത് തൊടുപുഴ സ്വദേശി ജോസ് പരപ്പിനാട്ട് മാത്യുവാണ്. ജോസിന്റെ അഗ്രി ചലഞ്ചുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റ് കണ്ട് നിരവധിപേരാണ് പിന്തുണയുമായി എത്തിയത്. യുകെയിൽ സമ്മറിന്റെ ആരംഭമാണെന്നതും, ലോക് ഡൗൺ മൂലം നിരവധി മലയാളികൾ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുകയാണെന്നതും അഗ്രി ചലഞ്ച് ഏറ്റെടുക്കുവാൻ ജനങ്ങളെ പ്രേരിപ്പിച്ചു. മികച്ച വോളിബോൾ താരവും റഫറിയുമായ ജോസ് പരപ്പിനാട്ട് യുകെയിലെമ്പാടുമുള്ള വോളിബോൾ പ്രേമികൾക്കിടയിൽ സുപരിചിതനാണ്. കേരളത്തിലെ വിദ്യാർത്ഥി ജീവിത കാലത്ത് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്ന ജോസ് പരപ്പിനാട്ട് യു. കെ.കെ.സി.എ യുടെ മുൻ ഭാരവാഹിയാണ്. ജോസിന്റെ സൗഹൃദങ്ങളും ബന്ധങ്ങളും അഗ്രി ചലഞ്ച് യുകെയിൽ പ്രശസ്തമാകാൻ കാരണമായിട്ടുണ്ട്.ഭാരതത്തിന് പുറത്ത് യൂറോപ്പിൻെറ പല ഭാഗത്തും പ്രത്യേകിച്ച് യുകെയിലും പി. ജെ ജോസഫിൻെറ അഗ്രി ചലഞ്ചിനെ പിന്തുണയുമായി നിരവധിപേർ എത്തിയെന്ന് ജോസ് പരപ്പിനാട്ട് മലയാളം യുകെയോട് പറഞ്ഞു .