അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇന്ന് യുകെയിലെങ്ങും മലയാളി സമൂഹത്തിനിടയിലെ പ്രധാന ചർച്ചാവിഷയം എൻഎച്ച്എസ് നഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള വർദ്ധനവ് 1 % മാത്രം ആണെന്നതായിരുന്നു. ശമ്പള വർദ്ധനവിലെ കടുത്ത അനീതിയ്ക്കെതിരെ സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ തയ്യാറെടുക്കുന്നതായി യുകെയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് -19 നെതിരെ മുന്നണി പോരാളികളായ നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പള വർധനവിലെ കുറവിനെ കടുത്ത അനീതിയായാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

ഇതിനിടെ 1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ബഹുഭൂരിപക്ഷം മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള പരിഷ്കരണത്തിൽ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേവലം ഒരു ശതമാനം മാത്രമാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ശമ്പള വർദ്ധനവ് . എൻ എച്ച് എസ് ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർധനവുമായി മുന്നോട്ടു പോകുന്ന സർക്കാരിന് വൻ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് നേഴ്സിങ് യൂണിയൻ മുന്നറിയിപ്പ് നൽകി.

എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകിയ ശുപാർശയെ ദയനീയം എന്നാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ് വിശേഷിപ്പിച്ചത്. 12.5% ശമ്പളവർധനവിനായുള്ള ആവശ്യമാണ് പൊതുവേ എൻഎച്ച്എസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നത്. കോവിഡ് മഹാമാരി എൻഎച്ച്എസിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചതാണ് ശമ്പള വർദ്ധനവിൽ നിഴലിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും മോശമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻ എച്ച് എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശജനകമാണെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ വർഷം ഈ സമയം നമ്മൾക്കിടയിൽ ജീവനോടെ ഉണ്ടായിരുന്ന ഇരുപത്തഞ്ചുലക്ഷത്തിലേറെ പേർ ഇന്നില്ല. കൊറോണ വൈറസിന്റെ പിടിയിലമർന്നില്ലാതായ ജീവിതങ്ങൾ കുറേ പാഠങ്ങളാണ് നമുക്ക് മുമ്പിൽ തുറന്നിട്ടത്. അത് എത്രമാത്രം ഉൾക്കൊണ്ടു എന്ന ചോദ്യം മാത്രം ബാക്കി. എന്നാൽ കോവിഡ് പിടിപെട്ട് ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിക്കുന്ന അവസ്ഥയിൽ രോഗികൾ ഡോക്ടർമാരോട് പങ്കുവച്ച ആഗ്രഹങ്ങൾ അവർ തുറന്നുപറയുകയുണ്ടായി. ഇന്ത്യയിലെ ഡോക്ടർമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മരണകിടക്കയിൽ വച്ചു രോഗികൾ പറഞ്ഞ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ ഡോക്ടർമാർ തയ്യാറായി എന്നതാണ് പ്രധാന കാര്യം. 45 കാരനായ രോഗിയുടെ ആഗ്രഹം സ്വന്തം സഹോദരനോട് ഒന്ന് മിണ്ടണം എന്നുള്ളതായിരുന്നു. സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ അകറ്റി നിർത്തിയത് നീണ്ട പത്തു വർഷങ്ങൾ ആയിരുന്നു. “മരിക്കുന്നതിന് തലേ ദിവസം താൻ ചെയ്തത് തെറ്റാണെന്നും സഹോദരന് സ്വത്ത് നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.” ഡോക്ടർ വെളിപ്പടുത്തി. സഹോദരനെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർക്ക് അതിന് സാധിച്ചില്ല. കോവിഡ് പിടിപെട്ടു ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ കാമുകൻ വേർപിരിഞ്ഞ കാമുകിയോട് തന്റെ തെറ്റുകൾ ഏറ്റുപറയണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. അവളെ കണ്ടെത്തണമെന്നും സംസാരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
പണം, വസ്തു, ഈഗോ തുടങ്ങിയ പ്രശ്നങ്ങൾ ആയിരുന്നു പലരുടെയും പശ്ചാത്താപത്തിൽ നിറഞ്ഞുനിന്നത്. അവസാനമായി ഇഷ്ടഭക്ഷണം കഴിക്കണം എന്നു തുടങ്ങിയ ആഗ്രഹങ്ങളും പലരും പങ്കുവച്ചു. കോവിഡിനോട് പടപൊരുതി മരണത്തിന് കീഴടങ്ങിയവർ പല ആഗ്രഹങ്ങളും ഒപ്പം പേറി കൊണ്ടാണ് യാത്രയായത്. നിറവേറ്റാൻ പോലും കഴിയാതെ നിസ്സഹായരായി പോയവരാണ് അവർ. ഇപ്പോഴും ഭൂമിയിൽ നിവർന്നുനിൽക്കുന്ന നമുക്ക് ഇതൊക്കെയൊരു പാഠമാണ്. പഠിച്ചിട്ട് മറന്നുകളയാൻ ഉള്ളതല്ല, പ്രാവർത്തികമാക്കാൻ ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോൺടാക്റ്റ് ലെസ് പെയ്മെൻറ് പരിധി 45 പൗണ്ടിൽ നിന്ന് 100 പൗണ്ടായി ഉയർത്തി കൊണ്ടുള്ള തീരുമാനം ഫിനാൻസ് സെക്രട്ടറി റിഷി സുനക് തൻ്റെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിലുള്ള 45 പൗണ്ട് പരിധിയിൽനിന്ന് 100 പൗണ്ടായി ഉയർത്തുന്നത് തട്ടിപ്പു സംഘങ്ങൾക്ക് ദുരുപയോഗിക്കാനുള്ള സാധ്യതയാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിൻ്റെ ശേഷമാണ് സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകാനായിട്ട് നേരത്തെയുണ്ടായിരുന്ന 30 പൗണ്ടിൻ്റെ പരിധി 45 പൗണ്ടായി ഉയർത്തിയത്. ഈ വർഷം അവസാനം വരെ വർദ്ധനവ് നടപ്പിലാവില്ല.

യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കോൺടാക്റ്റ് ലെസ്സ് പെയ്മെൻറ് പരിധി നിലവിൽ 100 മുതൽ 145 പൗണ്ട് വരെയാണ്. പല ബാങ്കുകളും ഉപഭോക്താവിന് താഴ്ന്ന പരിധി തിരഞ്ഞെടുക്കാനുള്ള അവസരം നൽകുമെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. കോൺടാക്റ്റ് ലെസ് പെയ്മെൻറ് പരിധി 100 പൗണ്ട് ആയി ഉയർത്തുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനും 31 ബില്യൻ പൗണ്ട് അധികം വിലമതിക്കുന്ന റീടെയിൽ മേഖലയെ സഹായിക്കാനും ഉതകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് സഹായങ്ങളുടെ ചിലവ് തിരിച്ചുപിടിക്കാനുള്ള തന്റെ പദ്ധതി ദരിദ്രരെ ബാധിക്കുമെന്ന അവകാശവാദം നിരസിച്ച് ചാൻസലർ റിഷി സുനക്. വ്യക്തിഗത അലവൻസുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെ നികുതിയിൽ പല മാറ്റങ്ങളും ഇന്നലത്തെ ബജറ്റിൽ അദ്ദേഹം അവതരിപ്പിച്ചു. 2022 ഏപ്രിൽ മുതൽ നാല് വർഷത്തേയ്ക്കാണ് ഇൻകം ടാക്സ് ത്രെഷോൾഡ് മരവിപ്പിക്കുന്നത്. അതിനാൽ തന്നെ പത്തു ലക്ഷം ആളുകൾ കൂടി ആദായനികുതി അടയ്ക്കാൻ തുടങ്ങും. ഈ പദ്ധതി ഉയർന്ന വരുമാനമുള്ളവരെ കൂടുതൽ ബാധിക്കുമെന്നും സുനക് കൂട്ടിച്ചേർത്തു. നികുതി നിരക്ക് വർദ്ധിപ്പിക്കാതെ കൂടുതൽ നികുതിദായകരെ സൃഷ്ടിച്ചെടുക്കുകയാണ് സുനക്. പത്തുലക്ഷത്തിലേറെ ആളുകളെ വരുമാന നികുതിയുടെ പരിധിയിലേയ്ക്ക് കൊണ്ടുവരുന്നതിലൂടെ ബ്രിട്ടന്റെ നികുതി ബാധ്യത 1960ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തും. സർക്കാർ വകുപ്പുകളുടെ ബജറ്റിൽ നിന്ന് ഏകദേശം 4 ബില്യൺ പൗണ്ട് വെട്ടിക്കുറയ്ക്കാനും ചാൻസലർ പദ്ധതിയിടുന്നു. 4 ബില്യൺ പൗണ്ടിന്റെ വെട്ടിക്കുറവ് പ്രാദേശിക സർക്കാരിനും മറ്റ് മേഖലകൾക്കും ആണ് ബാധകമാകുക. എൻഎച്ച്‌എസ്, സ്കൂളുകൾ, പ്രതിരോധം എന്നിവയ്‌ക്കായി ചിലവഴിക്കുന്നത് പരിരക്ഷിക്കപ്പെടും.

ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി കണക്കുകൾ പ്രകാരം 2025-26 ഓടെ യുകെയിലെ മൊത്തത്തിലുള്ള നികുതി ഭാരം ദേശീയ വരുമാനത്തിന്റെ 35 ശതമാനത്തിൽ എത്തും. കമ്പനി ലാഭത്തിന്മേലുള്ള നികുതി 19 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തുന്നതിലൂടെ കൂടുതൽ പണം സ്വരൂപിക്കാനുള്ള പദ്ധതിയും ചാൻസലർ തയ്യാറാക്കിക്കഴിഞ്ഞു. 2023ന് ശേഷമാവും ഇത്. ചെറുകിട കമ്പനികളെ ഒഴിവാക്കുകയും ചെയ്യും.

കൊറോണ വൈറസ് പ്രതിസന്ധി മൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷം അവതരിപ്പിച്ച യൂണിവേഴ്സൽ ക്രെഡിറ്റിലെ പ്രതിവാര £ 20 വർദ്ധനവ് സെപ്റ്റംബറിൽ അവസാനിക്കുമെന്ന് ബജറ്റ് സമയത്ത് സുനക് പ്രഖ്യാപിച്ചു. എന്നാൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഭാവിയിൽ വളരെ പ്രയാസകരമായ സമയം ഉണ്ടാകുമെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയിലെ ജനങ്ങൾക്ക് ഇപ്പോൾ ഭാഗിക സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ എന്ന വിവാദ പരാമർശവുമായി അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ് റിപ്പോർട്ട് പുറത്തുവിട്ടു . ഇന്ത്യയുടെ സ്റ്റാറ്റസ് ഫ്രീ കൺട്രിക്ക് പകരം പാർഷ്യലി ഫ്രീ എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് . ആഗോള രാഷ്ട്രീയ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച വാർഷിക റിപ്പോർട്ടിലാണ് ഈ പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്. 2014 – ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിനുശേഷം ഇന്ത്യയിൽ പൗരസ്വാതന്ത്ര്യം കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

റിപ്പോർട്ടിലെ പരാമർശങ്ങളെ കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ് ഫ്രീഡം ഹൗസ്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ പതനം ലോക ജനാധിപത്യ നിലവാരത്തെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ ഉൾപ്പെടെയുള്ള സമരങ്ങളെ അടിച്ചമർത്തിയത് ഇന്ത്യയുടെ റേറ്റിംഗിൽ ഇടിവ് വരുവാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കർഷകസമരത്തോട് ഇന്ത്യൻ ഗവൺമെൻറ് സ്വീകരിച്ച സമീപനവും ആഗോളതലത്തിൽ വൻ ചർച്ചയായിരുന്നു. കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ത്യയിലെ പൗരാവകാശത്തെ കൂടുതൽ വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ലോക്ക് ഡൗൺ മൂലം ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങി പോയിരുന്നു . പലർക്കും നൂറുകണക്കിന് മൈലുകൾ സ്വദേശത്തേക്ക് എത്താനായി നടക്കേണ്ടതായി വന്നു. ഇതിന്റെ ഫലമായി പലരുടെയും ജീവൻ നഷ്ടമായത് ആഗോളതലത്തിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബക്കിംഗ്ഹാം: കൊട്ടാരം ഉദ്യോഗസ്ഥരെ മേഗൻ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അന്വേഷണം ഉണ്ടാകുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം. രാജകീയ പദവിയിൽ ഇരിക്കുമ്പോഴാണ് മേഗന് നേരെ പരാതി ഉയർന്നത്. തനിക്കെതിരായ ആരോപണത്തിൽ മേഗൻ ദുഃഖിതയാണെന്ന് അവളുടെ വക്താവ് അറിയിച്ചു. “ഭീഷണിപ്പെടുത്തലോ ഉപദ്രവമോ സഹിക്കില്ല” എന്ന് കൊട്ടാരം പറഞ്ഞു. ഹാരിയും മേഗനും കെൻസിംഗ്ടൺ കൊട്ടാരത്തിൽ താമസിക്കുന്നതിനിടെയാണ് 2018 ഒക്ടോബറിൽ പരാതി ഉയരുന്നത്. സ്റ്റാഫ് അംഗത്തിൽ നിന്ന് ചോർന്ന ഇമെയിലിൽ രണ്ട് സ്വകാര്യ സഹായികളെ മേഗൻ വീട്ടിൽ നിന്ന് പുറത്താക്കിയതായി ആരോപിക്കുന്നു. ടൈംസ് ദിനപത്രമാണ് ഇത് പുറത്തുവിട്ടത്. മൂന്നാമത്തെ സ്റ്റാഫ് അംഗത്തെ മേഗൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

കൊട്ടാരം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ ഇപ്രകാരം പറഞ്ഞു “മേഗനെതിരെ മുൻ സ്റ്റാഫുകൾ നടത്തിയ അവകാശവാദങ്ങളെത്തുടർന്ന് ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. അതനുസരിച്ച്, ഞങ്ങളുടെ എച്ച്ആർ ടീം പത്രലേഖനത്തിൽ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങൾ പരിശോധിക്കും. അക്കാലത്ത് ഉൾപ്പെട്ടിരിക്കുന്ന സ്റ്റാഫ് അംഗങ്ങളെ, വീട്ടിൽ നിന്ന് പുറത്തുപോയവരെയടക്കം അവശ്യമെങ്കിൽ തിരികെ വിളിക്കും. ഇന്നലെ പ്രഖ്യാപിച്ച അന്വേഷണം, ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യത്തെ ഗൗരവമായി കാണുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

മാർച്ച് 7 ഞായറാഴ്ച വൈകുന്നേരം യുഎസിലെ സിബിഎസിൽ സംപ്രേഷണം ചെയ്യുന്ന ഓപ്ര വിൻഫ്രെയുമായുള്ള മേഗന്റെയും ഹാരി രാജകുമാരന്റെയും ടിവി അഭിമുഖത്തിന് മുന്നോടിയാണിത്. യുകെയിൽ, മാർച്ച് 8 തിങ്കളാഴ്ച 21:00 ജിഎംടിയിൽ അഭിമുഖം ഐടിവിയിൽ പ്രദർശിപ്പിക്കും. രാജകീയ പദവി, വിവാഹം, മാതൃത്വം എന്നീ നിലകളിലേക്ക് ചുവടുവെക്കുന്നതിനെക്കുറിച്ചും പൊതുജന സമ്മർദ്ദത്തിൽ ജീവിതം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും അഭിമുഖം നടത്തുമെന്ന് സിബിഎസ് അറിയിച്ചു. ഹാരിയും അഭിമുഖത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം യുഎസിലേക്കുള്ള അവരുടെ നീക്കത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ദമ്പതികൾ സംസാരിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- കോവിഡ് 19 വാക്‌സിൻ എടുത്ത സ്ത്രീകളിൽ സ്തനങ്ങളിൽ ചെറിയതോതിലുള്ള മുഴകൾ ഉണ്ടാകുന്നതായി യുഎസ് ഡോക്ടർമാരുടെ റിപ്പോർട്ട്. വാക്സിൻ എടുത്ത ശേഷം ഉടൻ തന്നെ മമ്മോഗ്രാം ചെയ്യുന്ന സ്ത്രീകളിൽ ഇത്തരത്തിലുള്ള മുഴകൾ കാണുന്നുണ്ട്. ഇത് ബ്രെസ്റ്റ് ക്യാൻസറിനെ സംബന്ധിച്ച് അനാവശ്യ ഭീതികൾ ജനങ്ങളിൽ ഉണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ വാക്സിൻ ലഭ്യമായ ശേഷം നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ ഇത്തരം ടെസ്റ്റുകൾ ചെയ്യാവൂ എന്ന് ഡോക്ടർമാർ നിഷ്കർഷിക്കുന്നു. ബോസ്റ്റണിലെ ഫിസിഷ്യനായ ഡോക്ടർ ഡെവൺ ക്വാഷ കോവിഡ് വാക്‌സിൻ എടുത്ത ശേഷമുള്ള തന്റെ ചെക്ക് അപ്പിൽ മുഴ ദൃശ്യമായതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. വാക്സിൻ എടുത്ത ശേഷം ഒരാഴ്ചക്കുള്ളിൽ ആണ് താൻ ടെസ്റ്റ് ചെയ്തതെന്ന് അവർ പറയുന്നു. ആറാഴ്ചയ്ക്കുശേഷം വീണ്ടുമൊരു അൾട്രാസൗണ്ട് ചെയ്യാനാണ് തന്റെ തീരുമാനം എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാർത്ത ജനങ്ങളിൽ ഭീതി പരത്തുന്നതായി ഡോക്ടർമാർ പറയുന്നു. ഇതിനെപ്പറ്റി വ്യക്തമായ അന്വേഷണങ്ങൾ നടക്കുകയാണെന്ന് മസാച്യുസെറ്റ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റേഡിയോളജി തലവൻ ഡോക്ടർ കോനി ലേമാൻ സി എൻ എന്നിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് അനാവശ്യമായ ഭീതിയുടെ ആവശ്യം വേണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകി.

ഇത്തരം കേസുകൾ ആശുപത്രിയിൽ എത്തിയാൽ ഉടൻ തന്നെ ബയോപ്സി ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഡോക്ടർമാർക്ക് നൽകിയിട്ടുണ്ട്. വാക്സിൻ എടുത്ത ശേഷം നാലാഴ്ചയോ ആറാഴ്ചയ്ക്കോ ശേഷം കൃത്യമായ ടെസ്റ്റുകൾ നടത്തണം എന്ന് ജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് ഏൽപ്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള വഴി തുറന്ന് ചാൻസലർ റിഷി സുനക്കിന്റെ നിർണായക ബജറ്റ്. ഫർലോ സ്കീം സെപ്റ്റംബർ അവസാനം വരെ നീട്ടുമെന്ന് സുനക് അറിയിച്ചു. ഈ പദ്ധതി ദശലക്ഷക്കണക്കിന് ആളുകളെ “വെല്ലുവിളി നിറഞ്ഞ മാസങ്ങളിലൂടെ കടന്നുപോകാൻ” സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫർലോ ചെയ്യപ്പെട്ട ജീവനക്കാർക്ക് ശമ്പളത്തിന്റെ 80 ശതമാനം വരെ സർക്കാർ നൽകും. ജൂലൈ മാസം മുതൽ സർക്കാർ 70 ശതമാനം നൽകുമ്പോൾ തൊഴിലുടമകൾ 10 ശതമാനം കൂടി നൽകേണ്ടി വരും. ഓഗസ്റ്റിൽ ഇത് 20 ശതമാനമായി വർധിപ്പിക്കും. അപ്പോൾ സർക്കാർ വിഹിതം 60 ശതമാനം ആവും. “ഞങ്ങളുടെ കോവിഡ് പിന്തുണാ പദ്ധതികൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാർഗമാണ്, യുകെയിലുടനീളമുള്ള ജോലികളും വരുമാനവും സംരക്ഷിക്കപ്പെടുന്നുണ്ട്. ” ബജറ്റിന് മുന്നോടിയായി ചാൻസലർ പറഞ്ഞു. ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) പ്രവചന പ്രകാരം 2022 മധ്യത്തോടെ സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരുമെന്നാണ്. തൊഴിലില്ലായ്മ ഇപ്പോൾ 6.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും ആശങ്കയില്ല. 2020 ജൂലൈയിൽ ഇത് 11.9 ശതമാനം ആയിരുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള പിന്തുണയും സെപ്റ്റംബർ വരെ തുടരുമെന്ന് സുനക് അറിയിച്ചു. തൊഴിലുടമകൾക്കുള്ള അപ്രന്റിസ് ഗ്രാന്റ് 3000 പൗണ്ട് ആക്കി ഉയർത്തി. 2026 വരെ ആദായനികുതി പരിധി മരവിപ്പിക്കുകയാണെന്നും 2023 മുതൽ കോർപ്പറേഷൻ നികുതി വർധിപ്പിക്കുകയാണെന്നും സുനക് പ്രഖ്യാപിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റിൽ 20 പൗണ്ട് ടോപ് അപ് ആറുമാസത്തേക്ക് കൂടി നിലനിൽക്കും.

ഹോസ്പിറ്റാലിറ്റി – ടൂറിസം മേഖലകൾക്കുള്ള വാറ്റ് ഇളവിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. വർഷങ്ങളായി രാജ്യത്തിന്റെ ഗതി നിശ്ചയിക്കുന്ന നിർണായക ബജറ്റിൽ ഇത്തവണ 407 ബില്യൺ പൗണ്ടിന്റെ പൊതുചെലവാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. ബിസിനസുകൾക്കുള്ള ‘റീസ്റ്റാർട്ട് ഗ്രാന്റുകൾ’ക്കായി 5 ബില്ല്യൺ ഫണ്ട്, 25,000 മുതൽ 10 മില്യൺ പൗണ്ട് വരെയുള്ള ബിസിനസുകൾക്കായി പുതിയ റിക്കവറി ലോൺ സ്‌കീം എന്നിവയും ചില്ലറ വ്യാപാരികൾക്ക് ഏപ്രിൽ മുതൽ ഒരു സൈറ്റിന് 6,000 പൗണ്ട് വരെയും ലഭിക്കും. 500,000 പൗണ്ട് വരെ വിലയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി അവധി ജൂൺ വരെ നീട്ടി. പിന്നീട് ഘട്ടംഘട്ടമായി തുടരും. ഭവന വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി 5 ശതമാനം നിക്ഷേപമുള്ളവർക്കുള്ള മോർട്ട്ഗേജ് ഗ്യാരണ്ടി സ്കീമും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായനികുതിയോ വാറ്റോ ദേശീയ ഇൻഷുറൻസോ ഉയരുന്നില്ല. മദ്യ ഡ്യൂട്ടിയും ഇന്ധന തീരുവയും മരവിപ്പിച്ചു.

അടുത്ത പ്രതിസന്ധി വരുമ്പോൾ നമുക്ക് വീണ്ടും പ്രവർത്തിക്കാൻ കഴിയണമെന്ന ആഹ്വാനമാണ് ചാൻസലർ മുന്നോട്ട് വച്ചത്. കോൺടാക്റ്റ്ലെസ് പേയ്മെന്റ് പരിധി 45 പൗണ്ടിൽ നിന്ന് 100 പൗണ്ട് ആയി ഉയർത്തുന്നതിലൂടെ ആളുകളെ ഷോപ്പിംഗിലേക്ക് തിരികെ കൊണ്ടുവരുവാനാണ് പദ്ധതിയിടുന്നത്. കോർപ്പറേഷൻ നികുതി 2023 ൽ 19 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തും. പ്രധാനമന്ത്രി ബോറിസ് ജോൺസൻ മുന്നോട്ട് വച്ച ലോക്ക്ഡൗൺ നടപടികളുടെ ലഘൂകരണത്തിന് ഈ ബജറ്റ് സഹായകമായേക്കും. പ്രതിസന്ധിയിൽ കഴിയുന്ന ജനതയ്ക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചാൻസലർ ഇത്തവണയും ബജറ്റ് അവതരിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സോളിഹൾ : അവർക്ക് ഇനി മറ്റു വഴികളില്ല. തങ്ങളുടെ കുട്ടികളെ പിരിഞ്ഞിരുന്നേ മതിയാവൂ. രോഗാവസ്ഥയിലും മക്കളെ പിരിയുന്ന മനോവേദന കൂടി സഹിക്കേണ്ടി വരികയാണ് സോളിഹൾ സ്വദേശിയായ ആദം ഗ്രേവ്‌ലിയും (38) ഓസ്‌ട്രേലിയൻ സ്വദേശിയായ ഭാര്യ കെയ്‌റ്റ്‌ലും (39). ടെർമിനൽ കാൻസർ ബാധിതരായ ഇരുവരും ചികിത്സയ്ക്കായി കുട്ടികളെ പിരിയേണ്ട അവസ്ഥയിലാണ്. ഇരുവർക്കും സ്റ്റേജ് 4 ക്യാൻസർ ആണ്. കെയ്റ്റ്‌ലിന് കുടലിലാണ് ക്യാൻസർ. ഫെബ്രുവരി 4 നാണ് ആദം സ്റ്റേജ് 4 പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനാണെന്ന് കണ്ടെത്തിയത്. രണ്ട് വയസുള്ള തിയയും നാല് മാസം മാത്രം പ്രായമുള്ള ഫിയണും ഇനി കഴിയേണ്ടത് മാതാപിതാക്കളുടെ സാമീപ്യം ഇല്ലാതെയാണ്. അതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ.

ആദം ഒരു ഗ്രാഫിക് ഡിസൈനറാണ്. സോളിഹളിൽ ജനിച്ചെങ്കിലും വളർന്നത് സർറേയിലെ ഫാർൺഹാമിലാണ്. ഒരു യാത്രക്കിടയിൽ 2009ലാണ് ഓൺലൈൻ ഡേറ്റിംഗിലൂടെ കെയ്റ്റിനെ കണ്ടുമുട്ടുന്നത്. ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റ് ആയ കെയ്റ്റ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലാണ് വളർന്നത്. 2014 ഡിസംബർ 7 ന് പെർത്ത് ടൗൺഹാളിൽ വച്ച് ഇരുവരും വിവാഹിതരായി. കെയ്റ്റ്‌ലിന്റെ ക്യാൻസർ ഇപ്പോൾ കരളിലേക്കും വ്യാപിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 14 ന് അവൾ തന്റെ രണ്ടാമത്തെ കുട്ടിയായ ഫിയറിന് ജന്മം നൽകി. ശേഷം കഠിനമായ വയറുവേദന അനുഭവപെട്ടു. പിന്നീട് അത് വൻകുടലിൽ മുഴയായി രൂപപ്പെട്ടു.

കെയ്റ്റ്‌ലിന്റെ ട്യൂമർ നീക്കം ചെയ്തു. ഇപ്പോൾ അവളുടെ കരളിലേക്ക് പടർന്ന ക്യാൻസറിനെ ഇല്ലാതാക്കാനുള്ള കീമോതെറാപ്പി നടന്നുവരികയാണ്. ഇവയെല്ലാം ഫിയൻ ജനിച്ച് ആദ്യത്തെ നാല് ആഴ്ചയ്ക്കുള്ളിൽ ആരംഭിച്ചു. ദമ്പതികൾ അവരുടെ പ്രതിവാര കീമോതെറാപ്പി സെഷനുകൾക്കായി ഒരുമിച്ച് യാത്രചെയ്യുന്നു. ഒപ്പം കുടുംബജീവിതം നിലനിർത്താൻ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തെ ആശ്രയിക്കുന്നുമുണ്ട്. ചികിത്സയുടെ ഭാഗമായി ഏപ്രിൽ വരെ അവരെ സന്ദർശിക്കാൻ കഴിയില്ല. ചികിത്സയിലൂടെ കടന്നുപോകുമ്പോൾ കുടുംബത്തെ സഹായിക്കാനായി ഒരു ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.