Main News

ഓക്‌സ്‌ഫോർഡ്: യുകെയിലെ കൊറോണ വൈറസിന്റെ വ്യാപന നിരക്കിന്റെ വളർച്ചയുടെ ഗ്രാഫ് താഴേക്ക് ഇറങ്ങാൻ തുടങ്ങിയെന്ന വാർത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ പ്രഖ്യപിച്ചിരുന്നു. യുകെയിലെ മലയാളി ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അശ്വാസവാർത്ത ആയിരുന്നു. എന്നാൽ ആ ആശ്വാസത്തിന് അൽപായുസ് മാത്രമാണ് എന്ന് തെളിയിച്ചുകൊണ്ട് യുകെ മലയാളികളെ തേടി ഓക്സ്ഫോർഡ് നിന്നും മലയാളി നഴ്‌സിന്റെ മരണ വാർത്ത എത്തിയിരിക്കുന്നു.

മോനിപ്പിള്ളി സ്വദേശിയായ ഫിലോമിനയാണ് (62 ) ആണ് ഇന്ന് വെളുപ്പിന് മരിച്ചത്. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യയാണ് പരേതയായ ഫിലോമിന. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വെളുപ്പിന് 2.30നാണ് മരണം എന്നാണ് പുറത്തുവരുന്ന വിവരം. പതിനഞ്ച് ദിവസോളമായി വെന്റിലേറ്ററില്‍ ആയിരുന്നു ഫിലോമിന. രണ്ട് ദിവസം മുൻപാണ് നേഴ്‌സായ വെളിയന്നൂർ സ്വദേശി അനൂജ് കുമാർ ലെസ്റ്ററിലെ ആശുപത്രിയിൽ മരണപ്പെടുന്നത്.

മൂന്ന് മക്കളാണ് പരേതയായ ഫിലോമിനക്കു ഉള്ളത്. ഇവരിൽ ജെറില്‍ ജോസഫ് ഒപ്പം ഉണ്ട്. ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ഇപ്പോൾ ആണ്. ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ ആംബുലേറ്ററി അസസ്‌മെന്റ് യൂണിറ്റില്‍ നഴ്‌സായിരുന്നു. ഭര്‍ത്താവ് ജോസഫ് ഒപ്പം ഉണ്ട്. ഇതോടെ യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇരട്ട അക്കത്തിലെത്തിയിരിക്കുകായാണ്.

എന്നിരുന്നാലും ഇപ്പോഴും ഒരുപിടി മലയാളികൾ കോവിഡ് ബന്ധിച്ചു ചികിത്സയിൽ ഉണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന മരണങ്ങൾ യുകെയിലെ മലയാളികൾക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എങ്കിലും യുകെയിലെ മരണനിരക്ക് കുറഞ്ഞത് ഒരൽപം ആശ്വാസം നൽകുന്നു. ഇന്നലെ യുകെയിലെ ഹോസ്പിറ്റലുകളിലെ  മരണം 674 ആയിരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 26,771 ൽ എത്തുകയും ചെയ്‌തു.

ഫിലോമിനയുടെ വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ ആദ്യ ഫലങ്ങൾ ജൂൺ പകുതിയോടെ തയ്യാറാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ധർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനെക്കയുമായി പുതിയ ബന്ധം സ്ഥാപിച്ചതോടെ കാര്യങ്ങൾ വേഗത്തിലാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല പറഞ്ഞു. ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായുള്ള കരാർ, ഫലപ്രദമാണെന്ന് തെളിഞ്ഞാൽ ലോകമെമ്പാടുമുള്ള വാക്സിനേഷൻ വേഗത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ മനുഷ്യനിലുള്ള പരീക്ഷണങ്ങൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ പഠനത്തിന്റെ ഭാഗമാകാൻ സന്നദ്ധരായി. ഇവർക്ക് 20 മില്യൺ പൗണ്ട് ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ സർ ജോൺ ബെൽ, ഈ പങ്കാളിത്തത്തെ “പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിലെ പ്രധാന ശക്തി” എന്നാണ് വിശേഷിപ്പിച്ചത്. “നൂറുകണക്കിന്” ആളുകൾക്ക് ഇപ്പോൾ ട്രയൽ വാക്സിൻ നൽകിയിട്ടുണ്ട്, റെഗുലേറ്റർമാർ അംഗീകരിച്ചുകഴിഞ്ഞാൽ വലിയ രീതിയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുക എന്നതാണ് വെല്ലുവിളി. മറ്റുരാജ്യങ്ങളിലേക്ക് ഈ വാക്സിൻ എത്തിക്കേണ്ടതുണ്ട്. അതിനായി ഞങ്ങൾക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങൾ ആസ്ട്രാസെനെക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ പോകുന്നു.” ജോൺ വെളിപ്പെടുത്തി.

രണ്ടാഴ്ച മുമ്പ് സർക്കാർ വാക്സിനേഷൻ ടാസ്‌ക്ഫോഴ്‌സ് ആരംഭിച്ചതിന് ശേഷം രൂപീകരിക്കുന്ന ആദ്യത്തെ പങ്കാളിത്തമാണിത്. ഉൽപാദനത്തിനും വിതരണത്തിനുമുള്ള ചെലവുകൾ മാത്രം ഉൾക്കൊണ്ടുകൊണ്ട് പകർച്ചവ്യാധിയുടെ കാലയളവിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചിട്ടുണ്ട്. കൊറോണ വൈറസ് വാക്സിൻ ഫലപ്രദമാകുമോ ഇല്ലയോ എന്ന് ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിനുള്ളിൽ അറിയാമെന്ന് ആസ്ട്രാസെനെകയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. “ഓക്സ്ഫോർഡ് വാക്സിൻ യൂണിറ്റ് രോഗികളിലേക്കും റെഗുലേറ്ററി അതോറിറ്റികളിലേക്കും എത്തിക്കുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ പ്രോഗ്രാം വിപുലീകരിക്കുന്നതിനായി കമ്പനിയുമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി കരാറിലെത്തിയെന്നത് വളരെ മികച്ച വാർത്ത ആണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അഭിപ്രായപ്പെട്ടു. വാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. “ലോകത്തിന് വളരെയധികം ആവശ്യമുള്ള കോവിഡ് -19 വാക്സിൻ ഒരു വർഷത്തിനുള്ളിൽ ലഭിക്കണമെങ്കിൽ, ഞങ്ങൾ ഇപ്പോൾ ഉൽപാദന ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനാൽ തയ്യാറെടുപ്പുകൾ നടക്കുന്നത് അഭിനന്ദാർഹമാണ്. ” ; വെൽക്കം ട്രസ്റ്റ് വാക്സിനുകളുടെ തലവൻ ഡോ. ചാർലി വെല്ലർ പറഞ്ഞു. എന്നാൽ ഈയൊരു ശ്രമം ആഗോളമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണ വൈറസ് പൊട്ടിപുറപ്പെടുന്നതിന്റെ സാധ്യത ഇപ്പോൾ കുറയുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കുറച്ചു ദിനങ്ങളിലായി അധികം ഉയരാത്ത മരണനിരക്ക് സർക്കാരിനും എൻഎച്ച് എസിനും ആശ്വാസം പകരുന്നുണ്ട്. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു തിരികയെത്തിയ ജോൺസൻ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ഡൗണിംഗ് സ്ട്രീറ്റ് വാർത്താസമ്മേളനത്തിലും പങ്കെടുത്തു. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുക, സ്കൂളുകൾ വീണ്ടും തുറക്കുക, കൊറോണ വൈറസ് ലോക്ക്ഡൗണിനപ്പുറം ജോലിചെയ്യാൻ ആളുകളെ സഹായിക്കുക എന്നിവ സംബന്ധിച്ച് അടുത്തയാഴ്ച സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്നതിന്റെ ഭാഗമായി ഫെയ്സ് മാസ്കുകൾ ഉപയോഗപ്രദമാകുമെന്ന് ജോൺസൺ അറിയിച്ചു. യുകെയിൽ ഇതുവരെ 26, 771 പേർ കോവിഡ് 19 ബാധിച്ച് മരിച്ചു.ഇന്നലെ 674 പേർ കൂടി മരണപ്പെട്ടു. 6,032 പുതിയ കേസുകൾ കൂടി ഇന്നലെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച 81,000 ത്തിലധികം കൊറോണ വൈറസ് പരിശോധനകൾ നടത്തി. എന്നാൽ ഏപ്രിൽ അവസാനിച്ചിട്ടും ഒരുലക്ഷം പരിശോധനയിലേക്ക് എത്തിപ്പെടുവാൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപടികൾ നീട്ടേണ്ടിവരുമെന്നും അദ്ദേഹം സൂചന നൽകി. അടുത്തയാഴ്ച ഒരു പദ്ധതി തയ്യാറാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ സ്വാഗതം ചെയ്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 7 ന് അവലോകനം ചെയ്യും.

എന്നാൽ മെയ് 7 ന് നടക്കാനിരിക്കുന്ന അടുത്ത അവലോകനത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന ആശയം നിക്കോള സ്റ്റർജിയൻ തള്ളിക്കളഞ്ഞു. ആളുകൾ‌ ഇതിനകം തന്നെ ലോക്ക്ഡൗൺ നിയമങ്ങൾ‌ ലംഘിക്കാൻ‌ തുടങ്ങിയിട്ടുണ്ടെന്നും സ്കോട്ലൻഡിലെ ചില ഇടങ്ങളിൽ വാഹനഗതാഗതം കഴിഞ്ഞാഴ്ച 10 ശതമാനം വരെ ഉയർന്നതായും സ്റ്റർജിയൻ അറിയിച്ചു. നിലവിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്ന മിക്ക ആളുകളും ഭാവിയിൽ ഇത് തുടരേണ്ടതുണ്ടെന്നു മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. സർക്കാർ ആവിഷ്കരിക്കുന്ന പ്രതിരോധ നടപടികളോട് ജനങ്ങൾ സഹകരിക്കുന്നത് എൻ എച്ച് എസിനെ സഹായിക്കുന്നതിന് തുല്യമാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും രോഗത്തിൻറെ വ്യാപനം മന്ദഗതിയിലാക്കുന്നതിനെക്കുറിച്ചും ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും മന്ത്രിമാരോടൊത്ത് സംസാരിച്ചു. ജൂണിന് മുമ്പ് ലോക്ക്ഡൗണിൽ അയവുവരുത്താനുള്ള സാധ്യത കുറവാണെന്ന് പ്രധാനമന്ത്രി സൂചന നൽകുന്നെങ്കിലും കൂടുതൽ അറിയുവാൻ മെയ് 7 വരെ കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ കഴിഞ്ഞ രാത്രി 10-ാം നമ്പർ പത്രസമ്മേളനത്തിൽ ജർമ്മനിയിൽ വൈറസ് കേസുകൾ വർദ്ധിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് രേഖപ്പെടുത്തി. യുകെയിലും സമാനമായ ഒരു മുന്നേറ്റം വളരെ യഥാർത്ഥ അപകടം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരണനിരക്കും രോഗവ്യാപനവും കുറഞ്ഞതോടെ ലോക്ഡൗൺ ഇളവുകൾക്ക് ഒരുങ്ങുകയാണു ലോകം. എന്നാൽ, ഇതോടെ വൈറസ് വ്യാപനം കൂടുതൽ ശക്തമാവുമെന്നും ആശങ്കയുണ്ട്. കോവിഡ് ബാധിച്ച് ആഗോളതലത്തിൽ മരിച്ചവരുടെ എണ്ണം 232,000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 33 ലക്ഷത്തോട് എടുക്കുന്നു. 10 ലക്ഷത്തോളം ആളുകൾക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടർന്ന് നഴ്സുമാർ കൂടുതൽ സമ്മർദ്ദം നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ഏകദേശം 33 ശതമാനത്തോളം നഴ്സുമാരാണ് തങ്ങളുടെ മാനസികാരോഗ്യനില വളരെ മോശമായി കൊണ്ടിരിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പഠനത്തിനായി നിരീക്ഷിച്ച 3500 ആളുകളിൽ വെറും 10 ശതമാനം പേർക്ക് മാത്രമായിരുന്നു മതിയായ മാനസികാരോഗ്യ സഹായം ലഭിച്ചത്. തങ്ങളുടെ കുടുംബാംഗങ്ങളെ ഒരുനോക്ക് അവസാനമായി കാണാൻ പോലും കഴിയാതെ ഉള്ള കോവിഡ് രോഗികളുടെ മരണങ്ങൾ തങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിച്ചതായി നഴ്സുമാർ തുറന്നുപറഞ്ഞു.

ഇതിനുപുറമേ പിപിഇയുടെ ക്ഷാമം മൂലം ഉണ്ടാകുന്ന അനാസ്ഥകൾ വഴി കൊറോണ വൈറസ് ബാധ തങ്ങൾക്ക് പിടിപ്പെടുമോ എന്നും അതുവഴി തങ്ങളുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധ ഉണ്ടാകുമോ എന്ന ഭയം തങ്ങളുടെ ഉള്ളിൽ ഉള്ളതായും നഴ്സുമാർ പങ്കുവെച്ചു. ആതുരശുശ്രൂഷാ രംഗത്തുള്ളവർക്ക് വേണ്ടത്ര സുരക്ഷാ കിറ്റുകൾ നൽകുന്നത്തിലുള്ള സർക്കാരിന്റെ പരാജയം നേരത്തെതന്നെ മലയാളം യുകെ ന്യൂസ് വായനക്കാരുമായി പങ്കു വെച്ചിരുന്നു .

ഏകദേശം 21678 ബ്രിട്ടീഷുകാർ ഹോസ്പിറ്റലിൽ കൊറോണ ബാധമൂലം മരണമടയുകയും ഒപ്പം അവരെ ശുശ്രൂഷിച്ച നിരവധി ആരോഗ്യ പ്രവർത്തകരും വൈറസ് ബാധ മൂലം കൊല്ലപ്പെട്ടിരുന്നു . ഇത് നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി നഴ്സിംഗ് ടൈംസ് നടത്തിയ സർവ്വേ പുറത്തുവിട്ടിരിക്കുന്നത്. സർവ്വേ അനുസരിച്ച് ഏകദേശം 85 ശതമാനം പേരാണ് സാധാരണയിൽ കൂടുതലായി ജോലി ചെയ്യുമ്പോൾ സമ്മർദം നേരിടുന്നതായി വെളിപ്പെടുത്തിയത്, അതേസമയം 90% നഴ്സുമാരാണ് തങ്ങൾ കൂടുതൽ ഉത്കണ്ഠാകുലരാണ് എന്നും വെളിപ്പെടുത്തിയത്.

തന്റെ കുടുംബത്തിന്റെ ആരോഗ്യത്തെക്കുറിച്ചും വൈറസ് പിടിപെടുന്നതിനെക്കുറിച്ചും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ മതിയായ ലഭ്യത ഇല്ലാത്തതിനെ കുറിച്ചും മറ്റും ഉള്ള ആശങ്കകൾ ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമ്മർദ്ദവും ഉൽക്കണ്ഠയും വർധിപ്പിക്കുന്നതിന് കാരണമായി നിലനിൽക്കുന്നു. ആശുപത്രിയിൽ ജോലി ചെയ്യുന്നവരിൽ ഉള്ള രോഗപ്പകർച്ച തടയുന്നതിനും അവരെ സംരക്ഷിക്കുന്നതിനും പിപിഇ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. പിപിഇ യുടെ ലഭ്യത ഉറപ്പു വരുത്തൽ നഴ്സുമാരുടെ മാനസികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് ഒരു നഴ്സ് അഭിപ്രായപ്പെട്ടു. പിപിഇ കിറ്റുകളുടെ ലഭ്യതയിലൂടെ നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിൻെറ ആവശ്യകതയാണ് റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത് .

ജിബിൻആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം

ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം .ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ് ഇത്തവണ തൊഴിലാളി ദിനം ആചരിക്കപ്പെടുന്നത്. 1886 മെയ്1നാണ് ലോക തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിച്ചു. ഈ അവകാശം നേടിയെടുക്കാൻ തൊഴിലാളി സംഘടനകൾ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്‌മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി, ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിക്കപ്പെട്ടത്. ഇതാണ് ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം. തൊഴിലാളികളുടെ അവകാശ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. തൊഴിലാളിക്ക് ചെയ്യുന്ന പണിക്ക് ന്യായമായ കൂലി അവകാശമാണെന്ന് പ്രഖ്യാപിച്ച് അത് സ്ഥാപിച്ചെടുക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണെന്നതിൽ തർക്കമില്ല.

ലോകമാകമാനം തൊഴിലാളി സമൂഹം വലിപ്പച്ചെറുപ്പമില്ലാതെ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുകയാണ് . കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ ആകെ മാറ്റിമറിച്ചിരിക്കുന്നു . കൊറോണ വൈറസ് ഇന്ന് എല്ലാ തൊഴിൽ മേഖലകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടന കഴിഞ്ഞ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ലോകത്ത് 1.6 ബില്യൺ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പറയുന്നത്. ഈ കണക്ക് സൂചിപ്പിക്കുന്നത് ലോകം വലിയൊരു തൊഴിൽ പ്രതിസന്ധി കൂടി നേരിടും എന്നതാണ്. സർക്കാർ സഹായം ഇല്ലാത്ത തൊഴിൽ മേഖലയിൽ ഉള്ളവർക്കാണ് തൊഴിൽ നഷ്ടമാവുക എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നത്. തൊഴിലാളികൾ എന്നും ലോകത്തിന്റെ കരുത്താണ്.ലോകത്തിന്റെ നിലനിൽപ്പ് തന്നെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് തൊഴിലാളികളെ ചേർത്ത് നിർത്താം.അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.ഈ തൊഴിലാളി ദിനത്തിൽ സർവ്വ രാജ്യ തൊഴിലാളികളെ മുഴുവനും അഭിവാദ്യം ചെയ്യുന്നു.

കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് വെളിയന്നൂർ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റി ബിബിസി പ്രത്യേക വാർത്ത സംപ്രേഷണം ചെയ്തു. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.

അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ്. അനൂജിന്റെ ഇളയ മകൻ ഗോകുലും കൂടെയുണ്ട്. അച്ഛൻ പവിത്രൻ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയിൽ നഴ്സാണ്. 15 വർഷം മുൻപ് ലണ്ടനിൽ പോയ അനൂജ് കഴിഞ്ഞ വർഷം ഏപ്രിലിൽ കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഭാര്യ സന്ധ്യ ലണ്ടനിൽ ആശുപത്രിയിലാണ്. മൂത്ത മകൻ അകുലും ലണ്ടനിലാണ്.

ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സർക്കാർ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസൻ മാത്യൂസ് പറയുന്നു.

‘ ആഗ്രഹിച്ച ജോലിയിലേക്കെത്താൻ അനൂജ് നടത്തിയ ശ്രമങ്ങൾ മാതൃകയായിരുന്നു’ – സുഹൃത്ത് സന്തോഷ് ദേവസ്സി പറഞ്ഞു. അനൂജിന്റെ കുടുംബത്തെ സഹായിക്കാൻ ‘എൻഎച്ച്എസ് ഹീറോ’ എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.

കൊറോണ ഒരു മലയാളി നേഴ്സിൻറെകൂടി ജീവനെടുത്തു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാറിൻെറ നിര്യാണത്തിൽ വേദനിച്ച് സുഹൃത്തുക്കളും യുകെ മലയാളികളും

 ജോജി തോമസ്

ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അടിമത്തം അനുഭവിച്ച ഒരു ജനതയെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വൈദേശികാധിനിവേശത്തിന്റെയും കടന്നുകയറ്റത്തിന്റെയും ദുഃസൂചനകൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ കാലാകാലങ്ങളിലായി ഇത്തരത്തിലുള്ള ഭീതി ജനിപ്പിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയേയും സാധാരണക്കാരന്റെ ജീവിതം അഭിവൃദ്ധിപെടുത്താവുന്ന വികസന മുന്നേറ്റങ്ങളെയുമെല്ലാം  വിദേശ കൈകടത്തൽ ആരോപണത്തിലൂടെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുന്ന പതിവ് കേരളത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു .ഇതിൻറെ ഒരു അനന്തരഫലമെന്ന് പറയുന്നത് വികസന മുന്നേറ്റങ്ങളുടെ വേഗം കുറയ്ക്കുകയും കൊറോണ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അതിനെ നേരിടാൻ നേതൃത്വം കൊടുക്കുന്നവർക്ക് ആത്മവീര്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യും എന്നുള്ളതാണ്. ഏതാണ്ട് ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിനുള്ള സോപ്പുകൾ ലഭ്യമാക്കിയപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ സോപ്പിനുള്ളിൽ ചിപ്പുകൾ വച്ചിട്ടുണ്ടെന്നും, അതുവഴി മലയാളി എത്ര തവണ ദിവസത്തിൽ സോപ്പ് ഉപയോഗിക്കുന്നു എന്ന വിവരശേഖരണത്തിനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചവരാണ് നമ്മൾ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നും, രാജ്യസുരക്ഷ അപ്പാടെ തകരാറിലാകുമെന്നും ആരോപിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നമുക്ക് ഒരു പ്രയാസവും നേരിട്ടില്ല. പല വികസിത രാജ്യങ്ങളിലെയും ജനത ഗൂഗിൾ മാപ്പിന്റെ പ്രയോജനം എത്ര ഫലപ്രദമായാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നമ്മൾ വളരെ കാലമെടുത്തു. ഇന്ന് കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനേയാണ്.

അടുത്ത ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്പ്രിൻക്ലർ വിവാദത്തിലെ ആരോപണങ്ങളിലും കാണാം വിദേശ ഇടപെടലും, വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും മറ്റും. പക്ഷേ ആരോപണമുന്നയിക്കുന്നവർ മറന്നുപോകുന്നൊരു വസ്തുത വിദേശരാജ്യങ്ങൾക്കാണെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കണെങ്കിലും വ്യാപകമായി വിവരങ്ങൾ ശേഖരിക്കാതെ തെരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്ന് മൊത്തം ജനതയുടെ ജീവിത ശൈലിയെ കുറിച്ച് വ്യക്തമായ അനുമാനത്തിലെത്താൻ സാധിക്കുമെന്നത്. ഇന്നത്തെ തുറന്ന ലോകത്ത് ഏതെങ്കിലും കമ്പനികൾ ഇത്തരത്തിലുള്ള സാമ്പിളുകൾ ശേഖരിക്കാൻ തുനിഞ്ഞിറങ്ങിയാൽ തടയാൻ പരിമിതികളുണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യം ഉത്തരകൊറിയേപ്പോലെ ബാഹ്യബന്ധങ്ങളില്ലാത്ത ഒറ്റപ്പെട്ട ദ്വീപു പോലെയാവണം.

സ്പ്രിക്ലർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പിന്നിൽ അടുത്തകാലത്ത് കേരളസംസ്ഥാനം നേരിട്ട പല ദുരിതങ്ങളിലും ദുർഘട സന്ധികളിലും കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സജീവ ഇടപെടലും, മാതൃകാപരമായ നേതൃത്വ പാടവത്തിലും വിറളി പൂണ്ട ചില മാധ്യമ രാഷ്ട്രീയ ശക്തികളാണുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നു ചില മാധ്യമങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത്. കൊറോണാ വൈറസുമായി ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ കണ്ണടച്ച് എതിർക്കുകയും അതിലൂടെ പ്രതിപക്ഷം സമൂഹമധ്യത്തിൽ അപഹാസ്യരാകുന്നതും ഇതിനു മുമ്പ് പലതവണ നമ്മൾ കണ്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളും മാധ്യമ സുഹൃത്തുക്കളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പോര് മുറുക്കേണ്ടത് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കോവിഡ് – 19 നെ നേരിടാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലാവരുത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

സ്വന്തം ലേഖകൻ

ഗ്ലാസ്ഗോ : കോവിഡ് 19ന്റെ രോഗലക്ഷണങ്ങൾ ഏറിവരുന്നതായി വാർത്തകൾ. ആബർ‌ഡീനിൽ നിന്നുള്ള ലൂയിസ് ഗ്രെയ്ഗ് (13) കഴിഞ്ഞ ആഴ്ച മുതൽ ഗ്ലാസ്‌ഗോയിലെ കുട്ടികൾക്കുള്ള റോയൽ ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്. കൊറോണവൈറസിന്റെ സാധാരണ ലക്ഷണങ്ങൾ കാണാത്തതിനാൽ കോവിഡ് ഉണ്ടാകില്ലെന്ന് ഡോക്ടർമാർ കരുതിയെങ്കിലും പിന്നീട് രോഗബാധിതനാവുകയായിരുന്നു. രക്തനിറമുള്ള കണ്ണുകൾ, കൈകളിൽ ഉണ്ടായ തടിപ്പ്, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ആണ് ലൂയിസിന് കാണപ്പെട്ടത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇൻഫ്ളമേറ്ററി സിൻഡ്രോം ഉയർന്നുവരുന്നതായി എൻ‌എച്ച്‌എസ് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. കവാസാക്കി പോലുള്ള രോഗം ബാധിച്ച് തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന ശിശുക്കളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായതായി ഈ ആഴ്ച തുടക്കത്തിൽ ആരോഗ്യവിദഗ്ധർ അടിയന്തിര മുന്നറിയിപ്പ് നൽകിയിരുന്നു. ലൂയിസിന്റേത് പോലുള്ള ലക്ഷണങ്ങളെ കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണമെന്നും അവർ പറഞ്ഞു. എത്ര ബ്രിട്ടീഷ് കുട്ടികൾക്കാണ് അസുഖം ബാധിച്ചതെന്ന് പറയാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചെങ്കിലും 20 പേർ വരെ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. രക്തക്കുഴലുകളുടെ ചുമരുകളിൽ വീക്കം ഉണ്ടാക്കുകയും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കൂടുതലായി ബാധിക്കുകയും ചെയ്യുന്ന രോഗമാണ് കവാസാക്കി.

ഗ്ലാസ്‌ഗോയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനുമുമ്പ് ലൂയിസിനെ ആബർ‌ഡീനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചു വൈറസ് ബാധയുണ്ടോയെന്ന് പരിശോധിച്ചു. “കഴിഞ്ഞ ശനിയാഴ്ചയാണ് അവന് ഉയർന്ന താപനില അനുഭവപ്പെട്ടത്. ഇത് വലിയ കാര്യമാണെന്ന് ഞങ്ങൾ ആദ്യം കരുതിയിരുന്നില്ല. എന്നാൽ ദിനങ്ങൾ കഴിയുന്തോറും ലൂയിസിൻെറ നില ക്രമേണ മോശമായിത്തുടങ്ങി. വ്യാഴാഴ്ചയോടെ, കൈകളിൽ തടിപ്പ് ഉണ്ടാകുകയും കണ്ണുകൾ കടും ചുവപ്പ് നിറമാവുകയും ചെയ്തു. വെള്ളിയാഴ്ച സ്ഥിതി ഗുരുതരമായി മാറി. ” മകന്റെ രോഗാവസ്ഥയെകുറിച്ച് അമ്മ വെളിപ്പെടുത്തി. ശനിയാഴ്ച അതിരാവിലെ ലൂയിസിനെ ആംബുലൻസിൽ ഗ്ലാസ്ഗോയിലേക്ക് മാറ്റി. പിതാവ് വെയ്നും മാതാവ് സിംസണും ഇപ്പോൾ മകന്റെ പരിചരണത്തിൽ ശ്രദ്ധ വെയ്ക്കുകയാണ്. നാഥൻ, സാം, ആബി, ജോർജ, ഏലി എന്നിവരുടെ സഹോദരനായ ലൂയിസിന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരുന്നു. ഇൻഫ്ളമേറ്ററി സിൻഡ്രോം മൂലം ഉണ്ടാകുന്ന മരണങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ആരോഗ്യ മേധാവികൾ പറഞ്ഞു.

യുകെയിലെ കെയർ ഹോമുകളിൽ ഉണ്ടായ മരണകണക്കുകൾ കൂടി പുറത്തുവിട്ടതോടെ ആകെ മരണസംഖ്യ 26, 097 ആയി ഉയർന്നു. 4,419 മരണങ്ങൾ കെയർ ഹോമുകളിൽ ഉണ്ടായതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്നലെ 601 ആശുപത്രി മരണങ്ങൾ കൂടി റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും ആശുപത്രിക്ക് പുറത്ത് 6,500 ൽ അധികം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏപ്രിൽ 10 നും 24 നും ഇടയിൽ ഇംഗ്ലണ്ടിലെ വീടുകളിൽ 4,343 പേർ മരിച്ചതായി കെയർ ഹോമുകൾ കെയർ ക്വാളിറ്റി കമ്മീഷനെ (സിക്യുസി) അറിയിച്ചു. ആകെ മരണസംഖ്യ ഉയർന്നു വരുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കെയർ ഹോമുകളിൽ പാർക്കുന്നവരുടെ സംരക്ഷണത്തിനായി സർക്കാർ ഉചിതമായ നടപടികൾ കൈകൊള്ളേണ്ടിയിരിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : ഭാര്യയെയും മക്കളെയും വിട്ട് രാജേഷ് ജയശീലൻ യാത്രയായി. കൊറോണ വൈറസ് ബാധിതനായ രാജേഷ് (44) ലണ്ടനിലെ നോർത്ത്വിക്ക് പാർക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉബെർ ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന അദേഹത്തിന്റെ കുടുംബം ബാംഗ്ലൂരിലാണ്. രാജേഷിന്റെ ഫോൺ വിളികൾ ഇനി ഭാര്യ മേരിയെയും രണ്ട് മക്കളെയും തേടിയെത്തില്ല. കൊറോണ വൈറസ് കൂട്ടികൊണ്ടുപോകുന്നത് മറ്റൊരു കുടുംബത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്. രോഗബാധിതനായപ്പോഴും ഭാര്യയെ വിളിച്ചു ആശങ്കപ്പെടാനൊന്നുമില്ലെന്ന് അറിയിച്ചു. പിന്നീട് രോഗം ഗുരുതരമായപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അദ്ദേഹം മേരിയെ വിളിച്ചു.” എനിക്ക് ഭയമാകുന്നു.” എന്ന് പറഞ്ഞു. അതായിരുന്നു രാജേഷിന്റെ അവസാനത്തെ ഫോൺകോൾ. 2014 ഫെബ്രുവരി 24 ന് വിവാഹിതരായ രാജേഷും മേരിയും തെക്കൻ ബാംഗ്ലൂരിലെ ഹുലിമാവുവിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് 66 വയസ്സുള്ള അമ്മയോടോത്ത് കഴിയുകയായിരുന്നു. വർഷത്തിൽ ഭൂരിഭാഗവും രാജേഷ് വടക്കൻ ലണ്ടനിലെ ഹാരോയിൽ ഒരു മുറി വാടകയ്‌ക്കെടുക്കുകയും നഗരത്തിൽ ഉബർ വാഹനം ഓടിക്കുകയും ചെയ്തിരുന്നു. “അദ്ദേഹം 22 വർഷമായി ലണ്ടനിൽ താമസിക്കുന്നുണ്ടായിരുന്നു. ഏതാനും മാസങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങിവരും. അവൻ ലണ്ടനെ സ്നേഹിച്ചിരുന്നു. ലണ്ടൻ വളരെ സുന്ദരവും വൃത്തിയുള്ളതുമാണെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു. ഞാൻ ഒരിക്കലും ലണ്ടനിൽ പോയിട്ടില്ല, അതിനാൽ എനിക്കത് വിവരിച്ചു നൽകും.” മേരി വെളിപ്പെടുത്തി. “ഇന്ത്യയിൽ ഇല്ലാതിരുന്നപ്പോൾ എല്ലാ ദിവസവും തന്റെ രണ്ട് ആൺമക്കളെയും വീഡിയോ കോൾ ചെയ്യുമായിരുന്നു. അദ്ദേഹം നല്ലൊരു ഗായകൻ കൂടിയായിരുന്നു.അദ്ദേഹം ധാരാളം ഹിന്ദി ഗാനങ്ങൾ പാടിക്കേൾപ്പിച്ചു.” അഭിമാനത്തോടെ മേരി പറയുന്നു.

രാജേഷ് ലണ്ടനെ സ്നേഹിച്ചിരുന്നെങ്കിലും എന്നും അവിടെ തുടരാൻ താല്പര്യപ്പെട്ടിരുന്നില്ല. ഇന്ത്യയിലുള്ള തന്റെ കുടുംബവുമായി ഒരുമിച്ച് കഴിയാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി 2019 അവസാനം ബാംഗ്ലൂരിൽ എത്തിയ അദ്ദേഹം ലോൺ എടുത്ത് ഒരു വീട് പണിയുവാൻ പദ്ധതിയിട്ടു. ജനുവരി 15ന് ബ്രിട്ടനിലേക്ക് തിരികെയെത്തി ജോലി ചെയ്യുവാനും തുടങ്ങി. എന്നാൽ രോഗം തീവ്രമായതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പല ഉബർ ഡ്രൈവർമാരെയും പോലെ രാജേഷും ആദ്യം ജോലി തുടർന്നെങ്കിലും പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടായതിനാൽ ജോലി നിർത്തേണ്ടിവന്നു. മാർച്ച്‌ 25ന് ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്രയെത്തുടർന്ന് അവശനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊറോണ വൈറസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ടെസ്റ്റ്‌ റിസൾട്ട്‌ പോസിറ്റീവ് ആയെങ്കിലും രോഗം തീവ്രമാകാത്തതിനാൽ തന്റെ താമസസ്ഥലത്തേക്ക് തന്നെ രാജേഷ് മടങ്ങി. എന്നാൽ അപകടസാധ്യത ഉള്ളതിനാൽ വീടൊഴിയാൻ വീട്ടുടമസ്ഥൻ പറഞ്ഞതിനെത്തുടർന്ന് നിരവധി രാത്രികൾ രാജേഷിന് കാറിൽ ഉറങ്ങേണ്ടതായി വന്നു. പകർച്ചവ്യാധിയുടെ സമയത്തുണ്ടായ ഈയൊരു ഹീനമായ നടപടി രാജേഷിന്റെ ജീവനുതന്നെ ഭീഷണിയായി മാറി.

ഏപ്രിൽ 11 ന് രാജേഷിനെ പരിചരിക്കുന്ന ഡോക്ടർമാർ മേരിയെ വിളിച്ച് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു. രാജേഷിന്റെ നില മെച്ചപ്പെടുമെന്ന് അവർ കരുതിയില്ല. അവസാനമായി മേരിയെയും കുട്ടികളെയും കാണാനായി അവർ ഒരു വീഡിയോ കോൾ ക്രമീകരിച്ചെങ്കിലും രാജേഷ് അബോധാവസ്ഥയിലായിരുന്നു. രണ്ടുമണിക്കൂറിനുശേഷം അദ്ദേഹം മരിച്ചു. മകൻ മരിച്ചുവെന്ന് അറിഞ്ഞ രാജേഷിന്റെ അമ്മ രോഗിയായെന്ന് മേരി പറഞ്ഞു. ഡ്രൈവർമാർ, ഫുഡ്‌ ഡെലിവറി ജോലിക്കാർ തുടങ്ങിയവരുടെ സുരക്ഷ ഈ കാലത്ത് ഉറപ്പാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. രാജേഷ് ഇല്ലാത്ത ആ വീടിന്റെ അവസ്ഥ എന്താകുമെന്നോർത്ത് മേരി ഭയപ്പെടുന്നു. തങ്ങളിലേക്ക് മടങ്ങിയെത്താൻ ഇനി രാജേഷില്ല. കൊറോണ വൈറസ് തകർത്തെറിയുന്ന ജീവനുകളുടെ കൂട്ടത്തിലേക്ക് രാജേഷും ചേർക്കപ്പെട്ടിരിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ബാധ കടിഞ്ഞാണിടാൻ ഒരുങ്ങി ലോകമെങ്ങുമുള്ള ഗവേഷകർ തിരക്കിട്ട് പഠനത്തിലാണ്. കൊറോണ വൈറസിനോടു ബന്ധപ്പെട്ട് എല്ലാ ദിവസവും പുതിയ പുതിയ കണ്ടെത്തലുകൾ ഗവേഷണപ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. കോവിഡ് -19 ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് പ്രായമുള്ളവരിലും ആരോഗ്യസ്ഥിതി മോശമായിട്ടുള്ളവരിലുമാണ് എന്നുള്ള പഠനങ്ങൾ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു . ഇതിനോടനുബന്ധിച്ച് ബ്രിട്ടനുൾപ്പെടെയുള്ള രാജ്യങ്ങളിൽ 50 വയസ്സിൽ കൂടുതലുള്ളവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി ലോക്ക്ഡൗൺ പിൻവലിച്ചാലും സാമൂഹിക അകലം പാലിക്കൽ വീടുകളിൽ തന്നെ തുടരുക തുടങ്ങിയ നിയന്ത്രണങ്ങൾ 50 വയസ്സിന് മുകളിലുള്ളവരിൽ തുടരാനാണ് സാധ്യത.

എന്നാൽ ഇപ്പോൾ വളരെ ശ്രദ്ധേയമായ ഒരു കണ്ടെത്തലുമായി ചൈനയിലെ ഗവേഷകനായ ഡോക്ടർ യാങ് മുന്നോട്ടു വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് സ്ത്രീകളെക്കാൾ രണ്ടിരട്ടി കൊറോണ വൈറസ് മൂലമുള്ള മരണം സംഭവിക്കാനുള്ള സാധ്യത പുരുഷന്മാർക്കുണ്ട് എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. കൊറോണാ വൈറസിന്റെ ഭീകരത ലോകമെങ്ങും തെളിഞ്ഞുനിൽക്കുന്ന അവസരത്തിൽ ആദ്യമായിട്ടാണ് ഈ രീതിയിലുള്ള പഠന റിപ്പോർട്ട് ശാസ്ത്രലോകത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.  ബീജിംഗ്ടോംഗ്രെൻ ഹോസ്പിറ്റലിലെ ജിൻകുയി യാങ് ഉം സഹപ്രവർത്തകരുമാണ് പുതിയ കണ്ടെത്തലിന്റെ ഉപജ്ഞാതാക്കൾ. കഴിഞ്ഞ ജനുവരിയിൽ തന്നെ മരണനിരക്ക് പുരുഷന്മാരിൽ കൂടുതലാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇങ്ങനെയുള്ള ഒരു പഠനത്തിലേക്ക് മുന്നേറാൻ ഗവേഷകരെ പ്രേരിപ്പിച്ചത്.

ഈ പഠനത്തിന്നോടനുബന്ധിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പല രാജ്യങ്ങളിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. യുകെയിലെ നാഷണൽ സ്റ്റാറ്ററ്റിക്സ് ഓഫീസിൻെറ പഠനമനുസരിച്ച് ബ്രിട്ടനിലും പുരുഷന്മാരിലാണ് സ്ത്രീകളേക്കാൾ കൂടുതൽ മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയിലും സമാനമായ അവസ്ഥയാണ് . ഇറ്റലിയിൽ കോവിഡ് – 19 ബാധിച്ച് മരിച്ചതിൽ മൂന്നിൽ രണ്ടും പുരുഷന്മാരാണ്. കോവിഡ് – 19 ബാധിച്ച് മരണനിരക്ക് കുടുതൽ പുരുഷന്മാരിലാന്നെന്നുള്ളതിന് തുടർപഠനങ്ങൾ ആവശ്യമാണെന്ന് ഡോക്ടർ യാങ് ചൂണ്ടിക്കാട്ടി. ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്തിലാണ് യാങ്ന്റെയും സംഘത്തിന്റെയും പഠന വിവരങ്ങൾ പുറത്തുവന്നത്.

ചൈനയിൽ നിന്ന് പുതിയതായി വന്ന വേറൊരു പഠനറിപ്പോർട്ടും മാധ്യമ രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ പറയുന്നത് കൊറോണ വൈറസ് ബാധ ഒരു സീസണിൽ ഡിസീസ് ആകാനുള്ള സാധ്യതയാണ്. മെഡിക്കൽ ഗവേഷകരുടെ ഒരു സംഘം മാധ്യമപ്രവർത്തകരോട് പറഞ്ഞത് പൂർണമായും കൊറോണാ വൈറസിന് തുടച്ചുനീക്കുക അസാധ്യമാകുമെന്നും അത് രോഗലക്ഷണങ്ങൾ ഇല്ലാതെ മനുഷ്യരിൽ സജീവമായി നിലനിൽക്കുകയും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുമാണ് . അതിനർത്ഥം പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാതെ ആളുകളിൽ വൈറസ് ബാധ ഉണ്ടായേക്കാം. ലോക്ക്ഡൗണും മറ്റും ശക്തമായ നടപടികളും എല്ലാ രാജ്യങ്ങളും തുടരുന്നുണ്ടെങ്കിലും ലക്ഷണങ്ങൾ ഇല്ലാതെ വൈറസ് മനുഷ്യരിൽ അധിവസിക്കുന്നതാണ് ഇപ്പോഴും സമൂഹ വ്യാപനം തടയാൻ സാധിക്കാത്തതിൻെറ കാരണമായി ലോകത്തെമ്പാടുമുള്ള ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെതന്നെ വേനൽക്കാലത്ത് വൈറസിൻെറ വ്യാപനം മന്ദഗതിയിലാകുമെനതിന്റെ തെളിവൊന്നുമില്ലെന്നും ചൈനീസ് ഗവേഷകർ അഭിപ്രായപ്പെട്ടു

Copyright © . All rights reserved