Main News

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കോവിഡ് ബാധിച്ചു മരിച്ച 88കാരന്റെ മകൾ. ഡോ. കാത്തി ഗാർഡ്നറുടെ പിതാവ് മൈക്കൽ ഗിബ്സൺ ഓക്സ്ഫോർഡ്ഷയറിലെ ഒരു കെയർ ഹോമിൽ വച്ച് മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് “കെയർ ഹോമുകൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കിയിട്ടുണ്ടെന്ന” ആരോഗ്യ സെക്രട്ടറിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കാത്തി ഒരു കത്തയക്കുകയുണ്ടായി. എന്നാൽ മതിയായ പ്രതികരണം ലഭിക്കാത്തതിനെത്തുടർന്നാണ് ആരോഗ്യ സെക്രട്ടറി, എൻ‌എച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നിവർക്കെതിരെ നിയമപോരാട്ടം നടത്താൻ കാത്തി ഒരുങ്ങുന്നത്. കെയർ ഹോമിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെയും സ്റ്റാഫിന്റെയും ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി തൃപ്തികരമല്ല എന്ന് കാത്തി വെളിപ്പെടുത്തി. ഡോ. ഗാർഡ്നറുടെ പിതാവ് മൈക്കൽ ഗിബ്സൺ ഏപ്രിൽ 3 നാണ് ഓക്സ്ഫോർഡ്ഷയറിലെ കെയർ ഹോമിൽ വച്ച് മരിച്ചത്. അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റിൽ ‘കോവിഡ് ബാധിതനായി’ മരിച്ചുവെന്ന് പറയുന്നു.

കൊറോണ വൈറസ് രോഗികളെ ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യാൻ അനുവദിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നിയമവിരുദ്ധമാണെന്ന് അവർ പറഞ്ഞു. പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 3 ന് ഹെൽത്ത് സെക്രട്ടറിയ്ക്കും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനും എൻ‌എച്ച്എസ് ഇംഗ്ലണ്ടിനും തന്റെ അഭിഭാഷകർ കത്തെഴുതിയെന്ന് ഡോ. ഗാർഡ്നർ വെളിപ്പെടുത്തി. കെയർ ഹോമുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു, പരിശോധനയില്ലാതെ ആശുപത്രികളിൽ നിന്ന് രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്തു, പിപിഇയും പരിശോധനയും നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ കുറ്റങ്ങളാണ് കത്തിൽ പരാമർശിച്ചിട്ടുള്ളത്. തന്റെ കേസിന് പൊതുജന പിന്തുണ നേടാനും കാത്തി ശ്രമിക്കുന്നുണ്ട്. “ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ഒരുക്കമല്ല. മാത്രമല്ല പരിശോധന കൂടാതെ രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതിന് വിശദീകരണവും അയച്ചിട്ടില്ല.” കാത്തി വെളിപ്പെടുത്തി.

കെയർ ഹോമുകൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കിയിട്ടുണ്ടെന്ന് ആദ്യം മുതൽ തന്നെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നുണ്ടായിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിനായി കാത്തിയുടെ അഭിഭാഷകൻ മതിയായ രേഖകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായില്ല. “പരിശോധന കൂടാതെ രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ആരോഗ്യ സെക്രട്ടറി, എൻഎച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നിവർക്കായിട്ടില്ല. ഇത് നിരാശജനകമായ വസ്തുതയാണ്.” അഭിഭാഷകൻ പോൾ കോൺറാത്ത് പറഞ്ഞു. ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ ആളുകളെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വക്താവ് മെയ് അവസാനം പറഞ്ഞിരുന്നു. ഇതിനായി കൂടുതൽ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. എങ്കിലും യുകെയിലെ കെയർ ഹോമുകളിൽ മരണപ്പെട്ടവർക്കുവേണ്ടിയാണ് കാത്തി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

സ്വന്തം ലേഖകൻ

ജൂലൈ 4 മുതൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ചില വ്യവസായ സ്ഥാപനങ്ങൾ കൂടി തുറന്നു പ്രവർത്തിക്കാൻ നീക്കം. സാമൂഹിക അകലം രണ്ട് മീറ്ററിൽ നിന്ന് കുറയ്ക്കുന്നതിനോട് ലേബർ പാർട്ടിക്കും വിയോജിപ്പില്ല. ജൂലൈ 4 മുതൽ ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഹോസ്പിറ്റാലിറ്റി ബിസിനസുകൾ ആയ പബ്ബ്, റസ്റ്റോറന്റ് ഹെയർ സലൂൺ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ ആവും, എന്നാൽ സർക്കാർ നൽകുന്ന സുരക്ഷയ്ക്കായുള്ള മുൻകരുതലുകൾ പാലിച്ചായിരിക്കണം പ്രവർത്തനം നടത്തേണ്ടത്. വിഷയം തിങ്കളാഴ്ച വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടി, ചൊവ്വാഴ്ച ക്യാബിനറ്റിൽ അവതരിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം.

സ്കോട് ലൻഡിന്റെയും നോർത്ത് അയർലണ്ടിന്റെയും പ്രധാനമന്ത്രിമാർ സാമൂഹികഅകലം കുറയ്ക്കാൻ ആണ് സാധ്യത. നമ്പർ ടെൻ പ്രതിനിധി പറയുന്നു ” ഭൂരിഭാഗം ജനങ്ങൾക്കും ഇപ്പോൾ വൈറസിനെ നേരിടാൻ അറിയാം, അതിനാലാണ് നമുക്ക് ഇത്തരം നീക്കങ്ങളെ കുറിച്ച് ചിന്തിച്ച് മുന്നോട്ടുപോകാൻ കഴിയുന്നത് തന്നെ. നമ്മുടെ രാജ്യം കൂടുതൽ തുറക്കുന്നതിന് അനുസരിച്ച് ജനങ്ങൾ കൂടുതലായി സൂഷ്മത പാലിക്കേണ്ടി വരും, അതാണ് സുരക്ഷയ്ക്ക് ഉത്തമം ”

സൗതാംടണിൽ സ്വാബ് ഫ്രീ കൊറോണ വൈറസ് ടെസ്റ്റ് നിലവിൽ വന്നു. ടെസ്റ്റ് ചെയ്യേണ്ടവർക്ക് വീട്ടിലിരുന്ന് തന്നെ ഉമിനീർ ഒരു പോട്ടിലേക്ക് എടുത്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. രോഗികളുടെ മൂക്കിലേക്കും തൊണ്ടയിലേക്കും സ്വാപ് ആഴത്തിൽ കുത്തി ഇറക്കേണ്ടാത്ത പുതിയ ടെക്നിക് കൂടുതൽ സൗകര്യപ്രദം ആണെന്ന് ഹെൽത്ത് സെക്രട്ടറി ഹാറ്റ്മാൻകോക്ക് പറഞ്ഞു. നിലവിൽ രോഗികളുടെ ശരീരത്ത് വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയുന്നതാണ് പുതിയ ടെസ്റ്റ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കോവിഡ് 19 രോഗബാധയെ തടയുന്നതിനായി നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ നിബന്ധനകളിൽ ഇളവുകൾ നൽകി തുടങ്ങിയിരിക്കുകയാണ്. ഞായറാഴ്ചമുതൽ ബ്രിട്ടനിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് സ്പെയിനിൽ ക്വാറന്റൈൻ നിർബന്ധമല്ലാതാക്കി. സ്പെയിൻ വിദേശകാര്യമന്ത്രി ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്പെയിനിലേക്ക് പോകുന്ന ബ്രിട്ടനിൽ നിന്നുള്ള ജനങ്ങൾക്ക് ഇനി മുതൽ ക്വാറന്റൈൻ ആവശ്യം ഇല്ലാതാക്കിയ ഉത്തരവാണ് വിദേശകാര്യമന്ത്രി പുറപ്പെടുവിച്ചത്. എന്നാൽ ബ്രിട്ടണിൽ ഇത്തരം ഇളവുകൾ ഇതുവരെയും അനുവദിച്ചിട്ടില്ല. ബ്രിട്ടനിൽ പ്രവേശിക്കുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ ഈ നിബന്ധനകളിൽ ഉള്ള അന്തിമതീരുമാനം ജൂൺ 29ന് ബ്രിട്ടീഷ് ഗവൺമെന്റ് ചർച്ച ചെയ്ത് തീരുമാനിക്കും എന്നാണ് റിപ്പോർട്ടുകൾ. നാലുലക്ഷത്തോളം ബ്രിട്ടീഷുകാർക്ക് സ്പെയിനിൽ വീടുകൾ ഉള്ളതിനാലാണ് ഇത്തരത്തിലൊരു ഇളവ് രാജ്യം നൽകിയത് എന്ന് മന്ത്രി വ്യക്തമാക്കി.

എന്നാൽ ആവശ്യമില്ലാത്ത യാത്രകൾ ഒന്നുംതന്നെ നടത്തരുതെന്ന നിർദേശമാണ് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് നൽകുന്നത്. ബ്രിട്ടനിലേക്ക് പോകുന്ന സ്പാനിഷ് ടൂറിസ്റ്റുകൾക്കുള്ള ക്വാറന്റൈൻ നിർത്തലാക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സ്പാനിഷ് മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരത്തോടെ ചില ഇളവുകൾ നല്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

എന്നാൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ബ്രിട്ടീഷ് അധികൃതർ നൽകുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നുള്ള ഓർമപ്പെടുത്തലാണ് അധികൃതർ നൽകുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ സമയത്ത് പുറത്തു പോകാൻ കഴിയാത്തതിനാൽ ജനങ്ങൾ കൂടുതലായും ഓൺലൈൻ സംവിധാനങ്ങളെയാണ് ആശ്രയിച്ചു വരുന്നത്. അതിൽ തന്നെ ഭക്ഷണവും പാനീയങ്ങളും ഓൺലൈനിലൂടെ വാങ്ങുന്നവരുടെ എണ്ണം ഏറി വരുന്നു. ഇതിൽ ഇലക്ട്രോണിക് പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് വീട്ടിൽ നിന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനവും നിലവിൽ വന്നു. ഫുഡ് ഓർഡറിംഗ് വെബ്‌സൈറ്റായ Takeaway.com ആണ്  ഡിജിറ്റൽ നാണയങ്ങൾ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനം പുതിയതായി ഒരുക്കിയത് . നെതർലാൻഡ് , ബെൽജിയം , ജർമ്മനി , പോളണ്ട് , ഓസ്ട്രിയ , സ്വിറ്റ്സർലൻഡ് , ലക്സംബർഗ് , പോർച്ചുഗൽ , ബൾഗേറിയ , റൊമാനിയ , ഇസ്രായേൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ബിറ്റ് കോയിൻ ( ബിടിസി ) അല്ലെങ്കിൽ ബിറ്റ് കോയിൻ ക്യാഷ് ( ബിസിഎച്ച് ) ഉപയോഗിച്ച് ഡെലിവറിക്ക് പണമടയ്ക്കാം.

ഫുഡ് ഓർ‌ഡറിംഗ് വെബ്‌സൈറ്റുകളിൽ ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യാം. യുകെയിലെ ടെക്ക് ബാങ്ക് എന്ന കമ്പനി ആമസോൺ മുതൽ ഫ്ലിപ്പ് കാട്ട് വരെയുള്ള ഓൺലൈൻ ഷോപ്പുകളിലും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് സാധനങ്ങൾ വലിയ ലാഭത്തിൽ വാങ്ങുവാനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞു . സൗജന്യമായും , 2 പെൻസ് മുതൽ 40 പെൻസ് വരെയുള്ള വിലയിലും ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ ഇപ്പോൾ 5 പൗണ്ട്  മുതൽ 6 പൗണ്ട് വരെ വിലയിൽ ഉപയോഗിച്ചാണ് യുകെ മലയാളികൾ വലിയ ലാഭം ഉണ്ടാക്കുന്നത്. യുകെയിലെയും  ഇന്ത്യയിലെയും അടക്കം ലോകത്തെ ഒട്ടുമിക്ക സൂപ്പർ മാർക്കറ്റുകളിലും നേരിട്ട് പോയി നടത്തുന്ന ഗ്രോസ്സറി അടക്കമുള്ള ഷോപ്പിങ്ങുകൾക്കായും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ടെക്ക് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് വൻ നേട്ടമാണ് ഉണ്ടാക്കി കൊടുക്കുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

മലയാളംയുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ്.

യുകെയിൽ നിരവധി മലയാളികൾ കോവിഡ് -19 ന്റെ രണ്ടാം ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ലണ്ടൻ ലൂട്ടനടുത്തുള്ള ബെഡ്ഫോർഡിലുള്ള മലയാളികളിൽ പലരുമാണ് രണ്ടാം ആക്രമണത്തിന് ഇരയായി ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മലയാളികൾക്ക് പുറമേ ഇംഗ്ലീഷുകാരുപ്പെടുന്ന മറ്റു കമ്മ്യൂണിറ്റിയിൽ നിന്നും സമാനമായ സംഭവങ്ങൾ ബെഡ്ഫോർഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ രണ്ടാം ആക്രമണത്തിന് വിധേയരായതായി സംശയിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ്. കോവിഡിന്റെ ആദ്യ ആക്രമണത്തിൽ ഓക്സിജൻ സാച്ചുറേഷൻ കുറയുക, കടുത്ത പനിയും, ശ്വാസതടസ്സം, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങി എല്ലാ ലക്ഷണങ്ങളോടും കൂടി ഐസലേഷനിലും, മെഡിക്കൽ ലീവിലും പോയിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് നടത്താതിരുന്നത് കൊറോണ വൈറസിനെക്കുറിച്ചുള്ള  പഠനങ്ങൾക്ക് തന്നെ തിരിച്ചടിയാവുകയാണ്.  കോവിഡ് -19 ന്റെ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരെ കോവിഡ് ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റേയിനിൽ പോകാൻ ആയിരുന്നു എൻഎച്ച് എസ്സ് നിർദേശിച്ചിരുന്നത്. കൊറോണ വൈറസ് ബാധ രണ്ടാമത് ബാധിച്ചിരിക്കുന്നതായി സംശയിക്കുന്ന മലയാളികൾക്ക് രോഗബാധയുടെ ലക്ഷണങ്ങൾ വീണ്ടും കാണിച്ചത് രണ്ടു മുതൽ മൂന്നു വരെ മാസകാലാവധിക്ക് ശേഷമാണ് . ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു . കൊറോണാ വൈറസിന്റെ രണ്ടാം ആക്രമണത്തിന് വിധേയരായവരിൽ പലരിലും കോവിഡ് -19 ന്റെ തിരിച്ചുവരവിൽ വളരെ മിതമായ രീതിയിലേ രോഗലക്ഷണങ്ങൾ കാണിക്കുന്നുള്ളൂ.

ബെഡ്ഫോർഡിൽ തന്നെ മൂന്നോളം മലയാളി കുടുംബങ്ങളിൽ നിന്നാണ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ലണ്ടൻ നഗരത്തിന് വളരെ അടുത്തുള്ള ബെഡ്ഫോർഡിൽ വിവിധ വംശജരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ്. നിരവധി പേരാണ് ജോലിക്കും മറ്റും ദൈനംദിന ആവശ്യങ്ങൾക്കുമായി എല്ലാദിവസവും ലണ്ടനിൽ പോയി മടങ്ങിയെത്തുന്നത് . ബെഡ്ഫോർഡ് റെഡ് സ്പോട്ട് ഏരിയ ആയി മുന്നറിയിപ്പ് നൽകി കൊണ്ടുള്ള ഇമെയിൽ സന്ദേശം ഇതിനോടകം ബെഡ്ഫോർഡ് കൗൺസിൽ ബെഡ്ഫോർഡ് നിവാസികൾക്ക് നൽകിയിട്ടുണ്ട് . എന്തായാലും, കോവിഡിന്റെ ആക്രമണത്തിന് ഒരിക്കൽ വിധേയരായവർക്ക്‌ രോഗപ്രതിരോധ ശേഷി ലഭിക്കുമെന്നും , കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും രോഗം വരാനുള്ള സാധ്യതയില്ലെന്നുമുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് ബെസ്ഫോർഡിൽ നിന്നുള്ള വാർത്തകൾ.

സ്വന്തം ലേഖകൻ

കൊലപാതകി എന്ന് കരുതപ്പെടുന്ന 25 വയസുകാരനെ പൊലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കി. ഫോർ ബെറി ഗാർഡൻസിൽ വൈകുന്നേരം ഏഴുമണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തിന് തീവ്രവാദവുമായി ബന്ധമൊന്നുമില്ല എന്ന് പോലീസ് പറഞ്ഞെങ്കിലും കൗണ്ടർ ടെററിസം ഓഫീസേഴ്സ് സ്ഥലത്തുണ്ട്. അറസ്റ്റിലായ വ്യക്തി ലിബിയൻ ആണെന്ന് കരുതപ്പെടുന്നു. തേംസ് വാലി പോലീസിലെ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ടായ ഇയാൻ ഹണ്ടർ പറയുന്നു ” നടന്ന ആക്രമണം തീവ്രവാദവുമായി ബന്ധപ്പെട്ടതല്ല എങ്കിലും കൗണ്ടർ ടെററിസം പോലീസ് ടീമിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അറ്റാക്കുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തികൾ ഇല്ല എന്ന് തന്നെയാണ് കരുതപ്പെടുന്നത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു”. കത്തിക്കുത്ത് നടക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം സംഭവസ്ഥലത്ത് നടന്നിരുന്നു, അതുമായി ബന്ധപ്പെട്ടാണോ ആക്രമണം ഉണ്ടായതെന്ന് സ്ഥലവാസികൾ സംശയം ഉയർത്തിയിരുന്നു എങ്കിലും, പോലീസ് അത് നിഷേധിച്ചു. പ്രതിഷേധക്കാർ പോലീസിന്റെ അനുമതിയോടുകൂടി സമാധാനപരമായാണ് സംഘടിച്ചതെന്ന് പോലീസ് പറഞ്ഞു.

രാത്രി11 മണിയോടെ ഒരു കൂട്ടം പോലീസുകാർ സംഭവ സ്ഥലം ബന്തവസ്സാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും സംഭവ സ്ഥലത്ത് തടിച്ചു കൂടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും, കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ അന്വേഷണത്തിൽ സഹായിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

റീഡിങ്ൽ ഉണ്ടായ സംഭവത്തിൽ താൻ ഇരകൾക്കൊപ്പം ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ എമർജൻസി സർവീസിന് അദ്ദേഹം നന്ദി അറിയിച്ചു. സംഭവത്തെ അപലപിച്ചു കൊണ്ട് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ട്വീറ്റ് ചെയ്തിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ലോറൻസ് വോർട്ട് എന്ന 20 കാരൻ പറയുന്നതിങ്ങനെ, “ആക്രമണം നടക്കുമ്പോൾ 10 മീറ്റർ അകലത്തിൽ ഞാനുണ്ടായിരുന്നു. പാർക്ക് നിറയെ ആളുകളുണ്ടായിരുന്നു. കുറച്ചു പേർ നടക്കാനായും കുറച്ചുപേർ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനുമായാണ് അവിടെ എത്തുന്നത് . എന്നാൽ, പെട്ടെന്നൊരാൾ എന്തോ അലറിക്കൊണ്ട് കൂടിയിരുന്ന ആൾക്കാരുടെ നേരെ കത്തി വീശി അടുക്കുകയായിരുന്നു. മൂന്നു പേരെ അപ്പോൾതന്നെ കുത്തിവീഴ്ത്തി, പിന്നെ ഞങ്ങളുടെ നേരെ ഓടി വന്നു. എന്നാൽ ഞങ്ങൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു. ഞങ്ങളെ കിട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാൾ മറ്റൊരു ഗ്രൂപ്പിന് നേരെ ഓടി അടുക്കുകയായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെടുകയാണ് എന്ന് മനസ്സിലായപ്പോൾ, അയാളും പാർക്കിന് പുറത്തേക്ക് ഓടി.

ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ ക്ലെയർ പറയുന്നതിങ്ങനെ ” ബ്രിട്ടീഷ് സമയം 6. 40 വരെ എല്ലാം ശാന്തമായിരുന്നു, എന്നാൽ ഏഴുമണിക്ക് സംഭവം നടന്ന് 10 മിനിറ്റിനു ശേഷം കിംഗ്സ് മീഡോയിൽ എയർ ആംബുലൻസ് വന്നുനിന്നു. അപ്പോഴേക്കും സൈറൻ മുഴങ്ങുന്നുണ്ടായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ സംഭവസ്ഥലം പൊലീസുകാരെ കൊണ്ട് നിറഞ്ഞു”.
ആക്രമണം സംബന്ധിച്ച വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കാനാണ് പോലീസ് നിർദേശം. അന്വേഷണത്തിന് നിർണായകമാണിത് എന്നതിനാലാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിലെ സ്കൂളുകളെല്ലാം സെപ്റ്റംബർ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ അറിയിച്ചിരുന്നു. ഒരു ക്ലാസ്സിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ 15 കുട്ടികൾ ആയിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ സെപ്റ്റംബർ മുതൽ ഇതിനും മാറ്റം വരും. ഒരു ക്ലാസ്സിൽ 30 കുട്ടികളെ ഉൾക്കൊള്ളിച്ച് പഠനം നടത്താൻ കഴിയും. എന്നാൽ ഈ അവസ്ഥയിൽ അദ്ധ്യാപകരുടെ എണ്ണവും വർധിപ്പിക്കണമെന്ന് അദ്ധ്യാപക യൂണിയൻ ആവശ്യപ്പെട്ടു. ഒരു ക്ലാസ്സിൽ മുപ്പതു കുട്ടികൾ ഇരിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ സെക്രട്ടറി കെവിൻ കോർട്ണി മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ ക്ലാസ്സുകളുടെ വലുപ്പം കൂട്ടുന്നത് പരിഗണിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

അദ്ധ്യാപകരുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ക്ലാസ്സ് മുറികളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും സർക്കാർ സഹായം ആവശ്യമാണെന്ന് കെവിൻ വ്യക്തമാക്കി. സുരക്ഷിതമാണെങ്കിൽ സെപ്റ്റംബറിൽ എല്ലാ കുട്ടികളും സ്കൂളിൽ തിരിച്ചെത്തണം എന്നത് ഏവരുടെയും ആഗ്രഹമാണെന്ന് കെവിൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമത്തിൽ മാറ്റം വന്നാലും ക്ലാസ്സുകൾ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നത് പ്രയാസമായിരിക്കും.

നേരത്തെ, ബോറിസ് ജോൺസൺ സെപ്റ്റംബറിൽ സ്കൂളുകൾ പൂർണമായും തുറക്കുമെന്ന് ഉറപ്പുനൽകുകയും രണ്ട് മീറ്റർ നിയമത്തിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂളുകൾക്കുള്ള മുഴുവൻ മാർഗ്ഗനിർദ്ദേശവും പ്രസിദ്ധീകരിക്കുമെന്ന് ജോൺസൻ പറഞ്ഞു. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സംരക്ഷണ നടപടികൾ ഇനിയും നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ കാലത്ത് ജനങ്ങളുടെ ജീവന്റെ സംരക്ഷണത്തിനായി നൂതന ആശയങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രിട്ടീഷ് പ്ലാസ്റ്റിക് കമ്പനി, പ്ലാസ്റ്റോക്ക്. പെർസോണ 360 എന്ന പേരിൽ ആളുകൾക്ക് ഉപയോഗിക്കാവുന്ന ഒരു മൊബൈൽ പ്ലാസ്റ്റിക് ഷീൽഡ് നിർമ്മിക്കാൻ ആരംഭിച്ചിരിക്കുകയാണ് കമ്പനി. നിലവിൽ 100 പൗണ്ടോളം ആണ് ഒരു ഷീ്ൽഡിന്റെ വില. ഇതിന് ആവശ്യക്കാർ വർധിക്കുകയാണെങ്കിൽ, കൂടുതൽ തോതിലുള്ള നിർമാണത്തിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഷീ്ൽഡുകൾ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായതിനാൽ, ജനങ്ങൾ എല്ലാവരും ഇത് വാങ്ങിക്കണം എന്ന നിലപാടാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്.

ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നിരിക്കുകയാണ്. 4, 56, 726 പേരാണ് ഇതുവരെ രോഗ ബാധ മൂലം ലോകത്താകമാനം മരണപ്പെട്ടത്. ബ്രിട്ടനിൽ നിലവിൽ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വ്യക്തി സുരക്ഷയ്ക്കായി ഇത്തരം ഷീൽഡുകൾ ജനങ്ങൾക്ക് ആവശ്യമാണ്.

ജനങ്ങളെല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലോകത്താകമാനമുള്ള ആരോഗ്യ അധികൃതർ നിർദ്ദേശിക്കുന്നു. വ്യക്തി സുരക്ഷയ്ക്കായി, മറ്റുള്ളവരുടെ ജീവന്റെ കരുതലിനായി ഇത്തരം പ്രൊട്ടക്ഷൻ കിറ്റുകൾ ധരിക്കേണ്ടത് ഒരാളുടെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.

ഡോ. ഐഷ വി

ജൂൺ 19 വായനാ ദിനം. ശ്രീ പി എൻ പണിക്കരെ നമ്മൾ സ്മരിയ്ക്കുന്നത് ഈ ദിനത്തിലൂടെയാണ്. ഓരോ ദിനാചരണത്തിനും ചില സവിശേഷതകളുണ്ട്. വർഷം മുഴുവൻ കാര്യമായി ഒന്നും ചെയ്യാത്തവർ പോലും ദിനാചരണത്തോടനുബന്ധിച്ച് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒക്കെ ചെയ്യും. അതുപോലെ വായനാ ദിനം ആചരിക്കാൻ വേണ്ടിയെങ്കിലും കുറേപ്പേർ പുസ്തകങ്ങൾ വായിക്കും.  വായനയുടെ ലോകത്തേയ്ക്ക് നമ്മളെ പിച്ച നടത്തിച്ച ധാരാളം പേരുണ്ടാകും നമ്മുടെ ജീവിതത്തിൽ . അവരെയെല്ലാം നമുക്ക് നന്ദിയോടെ സ്മരിയ്ക്കാം. ഓരോ വായനയും നമുക്ക് വിശാലമായ ലോകാനുഭവങ്ങൾ നൽകുന്നു.

കുട്ടിക്കാലത്തെ എന്റെ വായനയിൽ സ്വാധീനം ചെലുത്തിയവരിൽ അധ്യാപകരും സഹപാഠികളും മാതാപിതക്കളും ബന്ധുക്കളും അയൽപക്കക്കാരുമുണ്ട്. മുതിർന്നപ്പോൾ സഹപ്രവർത്തകരും.
ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ചിരവാത്തോട്ടത്തെ അമ്മ വീട്ടിൽ ഒരു രാത്രി വല്യമാമൻ വന്നപ്പോൾ ഒരു ശാസ്ത്രകേരളവും ഒരു ശാസ്ത്രഗതിയും ഒരു യുറീക്കയുമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. പിന്നീട് എല്ലാ ആഴ്ചയും വല്യമാമൻ വരുമ്പോൾ ഞങ്ങൾക്ക് നല്ല നല്ല പുസ്തകങ്ങൾ കിട്ടിക്കൊണ്ടിരുന്നു. വല്യമാമന് നല്ല പുസ്തകശേഖരം ഉണ്ടായിരുന്നു. മഹാഭാരതം എല്ലാ വാല്യങ്ങളും മെഡിസിന്റെ ഇന്റർ നാഷണൽ ജേർണലുകൾ പരിണാമ സിദ്ധാന്തം ആയുർവേദ പുസ്തകങ്ങൾ എല്ലാം അതിൽപ്പെടും. എന്റെ അച്ഛൻ വല്യമാമന്റെ ശേഖരത്തിലെ മഹാഭാരതം ചിട്ടയായി വായിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം അതിലെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന ശ്ലോകങ്ങളും വായിച്ചു തീർത്തു.

ഞാൻ ഋതുമതിയായ വിവരമറിഞ്ഞ വല്യമാമൻ എനിക്ക് മനുഷ്യ ശരീരത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് സമ്മാനിച്ചത്. ശാസ്ത്രീയമായ അറിവുകൾ സ്വായത്തമാക്കുവാൻ ഇന്റർനെറ്റില്ലാത്ത അക്കാലത്തെ ഈ വായനകൾ സഹായിച്ചു. വല്യമാമന് സംസ്കൃതം നല്ല വശമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലെ നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗിന് സംസ്കൃത വ്യാകരണം പറ്റിയതാണെന്നറിഞ്ഞപ്പോൾ ഒരു സംസ്കൃത വ്യാകരണ ഗ്രന്ഥം അദ്ദേഹം എനിക്ക് സമ്മാനിച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ സ്വയo പുസ്തകങ്ങളുo മാഗസിനുകളും തിരഞ്ഞെടുക്കാൻ തുടങ്ങി. അച്ഛൻ ബാലരമ, പൂമ്പാറ്റ, ഭാഷാപോഷിണി എന്നിവ വരുത്തുമായിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്ത് കോമ്പറ്റീഷൻ സക്സസ് റിവ്യൂ വായിക്കുമായിരുന്നു. ഒരു ദിവസം അച്ഛൻ ബാലരമ എന്റെ കൈയ്യിലേയ്ക്ക് വച്ചു തന്നപ്പോൾ ഞാൻ അച്ഛന് കോമ്പറ്റീഷൻ സക്സസ് റിവ്യൂ കാട്ടിക്കൊടുത്തു. അപ്പോഴാണ് അച്ഛന് മകൾ വളർന്നു എന്ന് തോന്നിയത് എന്നെനിയ്ക്ക് തോന്നി. അച്ഛനമ്മമാർ അങ്ങനെയാണ്. മക്കൾ അവർക്കെന്നും കുട്ടികളാണ്. അമ്മയുടെ ബജറ്റ് പലപ്പോഴും താളം തെററിയത് എന്റെ പുസ്തകം വാങ്ങുന്ന സ്വഭാവം കൊണ്ടാണ്. വല്യമാമന് സ്ട്രോക്ക് വരുന്നതിന് ഒരു മാസം മുമ്പ് ഞാനും അനുജത്തിയും കൂടി വല്യമാമനെ കാണാൻ പോയപ്പോൾ ശ്രീ നാരായണ ഗുരുവെഴുതിയ “ശ്രീമത് ശങ്കര ” എന്ന് തുടങ്ങുന്ന ശ്ലോകം ഞങ്ങളെക്കൊണ്ട് വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിരുന്നു. “ആത്മോപദേശ ശതകവും” അദ്ദേഹം ഇതുപോലെ വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിട്ടുണ്ട്.

ഞാൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ കോളേജ് ലൈബ്രറിയിലേയും കൊല്ലം പബ്ലിക് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഹോമർ , പി.വത്സല, ഒ എൻ.വി , തകഴി , ജി ശങ്കര കുറുപ്പ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിച്ചത് അവിടെ നിന്നാണ്. കൊല്ലം പബ്ലിക് ലൈബ്രറിയിലെ അന്നത്തെ ലൈബ്രറേറിയൻ ഒരല്പം കർക്കശ സ്വഭാവമുള്ളയാളായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ബുക്ക് ഷെൽഫുകളുടെ സ്ഥാനം മാറ്റി വയ്ക്കാറുണ്ടായിരുന്നു. അതിനാൽ അടുത്ത ദിവസം അതേ സ്ഥാനത്ത് നമ്മൾ ഉദ്ദേശിച്ച പുസ്തകം തിരഞ്ഞാൽ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഈ ഭരണ പരിഷ്കാരത്തെ തുഗ്ലക്കിന്റെ ഭരണ പരിഷ്കാരമെന്ന് ചിലർ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാലും ലൈബ്രറി നിശബ്ദവും വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. ഈ ഭരണ പരിഷ്കാരം ആളുകൾ പുസ്തകങ്ങൾ അടിച്ചു മാറ്റി കൊണ്ടുപോകുന്നത് ഒഴിവാക്കാനാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഞങ്ങളുടെ കോളേജിലെ ഒരു ഹിന്ദി പ്രൊഫസറായിരുന്നു എന്നെ ആ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കാൻ ഇൻട്രൊഡ്യൂസ് ചെയ്തത്. എ ക്ലാസ്സ് മെമ്പർഷിപ്പുണ്ടായിരുന്ന എനിക്ക് മൂന്ന് പുസ്തകങ്ങൾ എടുക്കാമായിരുന്നു.

കോഴിക്കോട് ആർ ഇ സി യിലെ ലൈബ്രറി വളരെ വല്യ ലൈബ്രറി ആയിരുന്നു. പഠനം സാങ്കേതിക തയിലേയ്ക്ക് വഴിമാറിയപ്പോൾ വായനയും ആ വഴിക്കായി. തൃശൂരിലെ മാള പോളിടെക്നിക്കിൽ ജോലി ചെയ്യുന്ന സമയത്ത് ഞാനും അഞ്ചുവും കൂടി അതിനടുത്ത ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ എടുത്തു വായിക്കുമായിരുന്നു. സിഡ്നി ഷിൽസന്റെ നോവലുകൾ വായിച്ചത് ആ സമയത്താണ്. പല ഹോസ്റ്റലുകളിലും താമസിച്ചിട്ടുള്ളപ്പോൾ റും മേറ്റ്സ് വായിക്കാനായി കൊണ്ടുവരുന്ന പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.

ജോലി സ്ഥലത്ത് പല പ്രസാധകരുടെ ഏജന്റുമാരും പുസ്തകവുമായി വരുമ്പോഴും ടെയിനിൽ യാത്ര ചെയ്യുമ്പോഴും ഞങ്ങൾ പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. അങ്ങനെയൊരിക്കൽ മാവേലിക്കരയിൽ ജോലി ചെയ്യുമ്പോൾ പുസ്തകം കൊണ്ടുവന്നയാളിൽ നിന്നും അധ്യാപകർ വ്യത്യസ്തമായ പുസ്തകങ്ങൾ വാങ്ങി. അങ്ങനെ വാങ്ങുമ്പോൾ കൈമാറി വായിക്കാമല്ലോ? അന്ന് കണക്ക് അധ്യാപകനായ ഹാരിസ് സാർ വാങ്ങിയത് ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ “അഗ്നി ചിറകുകൾ ” ആയിരുന്നു. ഞാൻ ഹാരിസ് സാറിനോട് ആ പുസ്തകം വായിച്ചു തീരുമ്പോൾ എനിക്ക് വായിക്കാൻ തരണേയെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അല്പം ഡിപ്രഷൻ ഉണ്ടായിരുന്നു. അവിടത്തെ സഹപ്രവർത്തകൾ അദ്ദേഹത്തിന്റെ ഡിപ്രഷൻ മാറ്റാനായി കോളേജ് സമയം കഴിഞ്ഞ് സാറിനേയും കൂട്ടി പന്തുകളിയ്ക്കുമായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹാരിസ് സാറിന് ആറ്റിങ്ങലേയ്ക്ക് ട്രാൻസ്ഫർ ആയി. പോകാൻ നേരം ” അഗ്നി ചിറകുകൾ” എനിക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയത്. കുറേ നാൾ കഴിഞ്ഞ് ഹാരിസ് സാറിന്റെ ആത്മഹത്യാ വാർത്തയാണ് ഞങ്ങൾ അറിയുന്നത്. അഗ്നി ചിറകുകളെ കുറിച്ച് ഓർക്കുമ്പോഴോ കേൾക്കുമ്പോഴോ ഹാരിസ് സാറിനേയും ഓർമ്മ വരും.

അതുപോലെ തന്നെയാണ് ഡിഗ്രിയ്ക്ക് ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്ന ഉഷ. കുമാരനാശാന്റെ ലീല എനിയ്ക്ക് സമ്മാനിച്ചത് ഉഷയാണ്. ഉഷയും ആത്മഹത്യ ചെയ്തിട്ട് കാലമേറെയായി.

ചിലർ പുസ്തകങ്ങൾ വാങ്ങിയാൽ തിരികെ കൊടുക്കാത്തവരാകും. തിരികെ കൊടുക്കേണ്ടവ തിരികെ കൊടുക്കണമെന്ന നിലപാടിലാണ് ഞാൻ. എൻട്രൻസ് പരീക്ഷയെഴുതുന്ന സമയത്ത് പരവൂരിലെ വല്യച്ഛന്റെ മകളും കോളേജ് അധ്യാപികയുമായ സത് ലജ് ചേച്ചിയുടെ അടുത്ത് ചെന്ന് കെമിസ്ട്രി സംശയ നിവാരണം ഞാൻ നടത്തിയിരുന്നു. അങ്ങനെ ഒരു ദിവസം ചേച്ചി എനിക്ക് കുറച്ച് കെമിസ്ട്രി പുസ്തകങ്ങൾ തന്നു. ചേച്ചി ഒരു കണ്ടീഷനേ വച്ചുള്ളൂ. പുസ്തകങ്ങൾ തിരികെ കൊടുക്കണം. ഞാൻ പഠിച്ച ശേഷം പുസ്തകങ്ങൾ തിരികെ കൊടുക്കുകയും ചെയ്തു. രഘു മാമനും അതു പോലെ ഒരു ഫിസിക്സ് പുസ്തകം തന്നിട്ടുണ്ടായിരുന്നു. അതും പഠിച്ച ശേഷം തിരികെ കൊടുത്തു. ഇതെല്ലാം പാഠപുസ്തകത്തിനുപരിയായുള്ള വായനയ്ക്ക് ഇടയാക്കിയിരുന്നു.

ചില പ്രസാധകരും പുസ്തകങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ ഈയിടെ ലഭിച്ച പുസ്തകങ്ങളാണ് ശ്രീ എം മുകുന്ദന്റെ ” തട്ടാത്തി പെണ്ണിന്റെ കല്യാണം” ശ്രീ ചന്ദ്ര പ്രകാശിന്റെ ” പുഴ മത്സ്യത്തിൽ ഒഴുകുമ്പോൾ” എന്നിവ . എന്റെ അധ്യാപകനായിരുന്ന ഡയറ്റ് പ്രിൻസിപ്പാളായി പെൻഷൻ പറ്റിയ ഡോ. പ്രസന്നകുമാർ സാറിന്റെ ” ഗാന്ധിജിയും പരിസ്ഥിതിയും” എന്ന പുസ്തകവും ഈയിടെ വായിച്ചിരുന്നു.

നല്ല പുസ്തകങ്ങൾ എന്നും നല്ല കൂട്ടുകാരെപ്പോലെയാണ്. നമ്മുടെ ജീവിതത്തെ നേർവഴിയ്ക്ക് നയിക്കാനും പ്രചോദിപ്പിക്കാനും അവ ഉതകും. സ്വീകരിച്ചാൽ മാത്രം പോരല്ലോ കൊടുക്കുകയും വേണ്ടേ. എന്റെ വല്യമാമന് ഞാൻ രണ്ടു മൂന്ന് പുസ്തകങ്ങൾ വാങ്ങി നൽകി. അതിലൊന്ന് ഡോ. ബി. ഇക്ബാൽ എഴുതിയ 21-)o നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തേയും ആരോഗ്യത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായിരുന്നു. ഒരിക്കൽ ഞാൻ പെരേരയുടെ “28 ദിവസത്തിനുള്ളിൽ വിജയം “എന്ന പുസ്തകം വാങ്ങിയിരുന്നു. ആ 38 രൂപയ്ക്ക് വാങ്ങിച്ച ആ പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അക്കാലത്ത് ഞാൻ 38000 രൂപ അധിക വരുമാനം ഉണ്ടാക്കിയിരുന്നു. ഏകദേശം അക്കാലത്തെ 6 പവന്റെ തുക. പിന്നീട് ആ പുസ്തകം ഞാൻ എന്റെ പ്രിയ ശിഷ്യൻ അരുണിന് സമ്മാനിക്കുകയായിരുന്നു. പ്രതിപാദ്യ വിഷയമനുസരിച്ച് വായന നമ്മെ പല ലോകത്തേയ്ക്കും കൊണ്ടുപോകും. കാണാത്ത പല ലോകവും കാട്ടിത്തരും. വായനയുടെ ലോകത്ത് ഞാനിന്നും ഒരു ശിശു മാത്രമാണ്. ഇനിയും എത്രയോ വായിക്കാനിരിയ്ക്കുന്നു. വായിക്കാത്ത ലോകം ശ്രീ നാലാപ്പാട് നാരായണ മേനോൻ പറഞ്ഞത് കടമെടുത്തു പറഞ്ഞാൽ അനന്തം അജ്ഞാതം അവർണ്ണനീയം….” നിങ്ങൾക്ക് എല്ലാ പേർക്കും നല്ല പുസ്തകങ്ങൾ വായിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

സ്വന്തം ലേഖകൻ

ലണ്ടൻ : പൊതുജനങ്ങളെ കബളിപ്പിക്കുന്ന എൻ‌എച്ച്‌എസ് കോൺ‌ടാക്റ്റ് ട്രേസറുകൾക്കെതിരെ ജാഗ്രത പാലിക്കാൻ സർക്കാർ മുന്നറിയിപ്പ്. കോൺടാക്റ്റ് ട്രേസറുകൾ എന്ന വ്യാജേന നിരവധി ആളുകളിൽ നിന്ന് പണം തട്ടിയതായി പരാതി ലഭിച്ചു. കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകളുടെ ചെലവ് നികത്താൻ പണം ആവശ്യപ്പെടുന്ന വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്‌പ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക കൗൺസിലുകൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഹാം‌ഷെയർ, ബാത്ത്, നോർത്ത് ഈസ്റ്റ് സോമർ‌സെറ്റ്, ബോർൺ‌മൗത്ത്, ക്രൈസ്റ്റ്ചർച്ച്, പൂൾ എന്നീ കൗൺസിലുകൾ ഇവയിൽ ഉൾപ്പെടുന്നു. ഔദ്യോഗിക ട്രേസറുകൾ ഒരിക്കലും പണം ആവശ്യപ്പെടുകയോ ബാങ്ക് വിശദാംശങ്ങൾ ചോദിക്കുകയോ ചെയ്യില്ല. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ മാസം അവസാനം ടെസ്റ്റ് ആന്റ് ട്രേസ് സിസ്റ്റം പുറത്തിറക്കിയത്. കോവിഡ് -19 സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തിയവരെ കോൺടാക്റ്റ് ട്രേസറുകൾ ബന്ധപ്പെടുന്നു. എന്നാൽ കോൺടാക്റ്റ് ട്രേസറുകൾ എന്ന പേരിൽ നിരവധി ആളുകൾ ഇപ്പോൾ തട്ടിപ്പു നടത്തുന്നുണ്ട്.

യഥാർത്ഥ കോൺടാക്ട് ട്രേസർമാർ ഒരിക്കലും നിങ്ങളോട് പ്രീമിയം റേറ്റ് നമ്പർ ഡയൽ ചെയ്യുവാൻ ആവശ്യപ്പെടില്ല. (09 ലോ 087 ലോ തുടങ്ങുന്ന നമ്പറുകൾ ) ഏതെങ്കിലും തരത്തിലുള്ള പണമടയ്ക്കൽ നടത്താൻ ആവശ്യപ്പെടുകയോ ബാങ്ക് വിശദാംശങ്ങൾ ചോദിക്കുകയോ ചെയ്യില്ല, പാസ്സ്‌വേർഡുകളോ പിൻകോഡുകളോ ആവശ്യപ്പെടില്ല, ഒരിക്കലും ഒരു ഉത്പന്നം വാങ്ങാൻ നിങ്ങളോട് പറയില്ല, ഒപ്പം സർക്കാരിനോ എൻ‌എച്ച്‌എസിനോ പങ്കില്ലാത്ത ഏതെങ്കിലും വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുകയുമില്ല. അതിനാൽ തന്നെ വ്യാജ കോളുകൾക്കും സന്ദേശങ്ങൾക്കും എതിരെ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കൊറോണ വൈറസ്-ട്രേസിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ പ്രവർത്തിക്കുന്ന രീതി സർക്കാർ ഉപേക്ഷിച്ചു. ആപ്പിൾ – ഗൂഗിൾ മോഡൽ ആവും ഓഗസ്റ്റ് മുതൽ രാജ്യത്ത് പ്രവർത്തിക്കുക. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാകും ആപ്പിൾ – ഗൂഗിൾ മോഡൽ പുറത്തിറങ്ങുക. എന്നാൽ മാറ്റ് ഹാൻ‌കോക്ക് പ്രഖ്യാപിച്ച കോൺടാക്റ്റ്-ട്രേസിംഗ് ആപ്പിന്റെ “ഹൈബ്രിഡ്” പതിപ്പിനെക്കുറിച്ച് അറിയില്ലെന്ന് ആപ്പിൾ പറഞ്ഞു. അവകാശവാദങ്ങൾ മനസിലാക്കാൻ പ്രയാസമാണെന്നും ആപ്പിൾ കൂട്ടിച്ചേർത്തു. ആപ്പിളുമായും ഗൂഗിളുമായും ചേർന്ന് സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved