Main News

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിന് ചികിത്സ തേടിയ പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പ്രധാനമന്ത്രിയുടെ തിരിച്ചുവരവ് ബ്രിട്ടനിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ്. തന്റെ മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരം ജോൺസൺ ഉടൻ ജോലിയിൽ തിരിച്ചെത്തുകയില്ലെന്നും തന്റെ വസതിയിൽ വിശ്രമിച്ച്, സുഖം പ്രാപിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. വ്യാഴാഴ്ച ജനറൽ വാർഡിലേക്ക് മടങ്ങുന്നതിനുമുമ്പ് മൂന്ന് രാത്രികൾ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മരണമുഖത്തുനിന്നുള്ള ജോൺസന്റെ തിരിച്ചുവരവ് അതിജീവനത്തിന്റെ പാഠമാണ്. തന്റെ ജീവൻ രക്ഷിച്ചതിന് ജോൺസൺ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞു. സെന്റ് തോമസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം റെക്കോർഡുചെയ്ത ഒരു വീഡിയോയിൽ അദ്ദേഹം ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞു. പ്രധാനമായി സ്റ്റാഫ് നഴ്‌സ് ലൂയിസ് പിത്താർമ (29), ജെന്നി മക്ഗീ (35) എന്നിവരോട് ജോൺസൻ നന്ദി അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ 48 മണിക്കൂറോളം ജോൺസനെ പരിചരിച്ചത് ഇവരായിരുന്നു. എന്നാൽ പ്രശംസ കേട്ടിരിക്കുകയല്ല, രാത്രി ഷിഫ്റ്റിനായി അവർ ജോലിയിൽ വീണ്ടും തിരിച്ചെത്തി. ഏപ്രിൽ 5 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോൺസനെ അടുത്ത ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 9 വരെ അദ്ദേഹം അവിടെ തുടർന്നു. അതിനുശേഷമാണ് ഇപ്പോൾ രോഗമുക്തനായി വസതിയിലേക്ക് പോകുന്നത്.

അതേസമയം ബ്രിട്ടനിൽ കൊറോണ വൈറസ് മരണങ്ങൾ 10000 കടന്നു. ഇന്നലെ മാത്രം 737 പേർ മരണപെട്ടു. ഇതോടെ ആകെ മരണസംഖ്യ 10612 ആയി ഉയർന്നു. കോവിഡ് 19 മരണങ്ങൾ പതിനായിരം കടക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുകെ. ഇന്നലെ 5288 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 84,279 ആയി. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണത്തിൽ ആശുപത്രികൾക്ക് പുറത്തുള്ള മരണങ്ങൾ ഉൾപ്പെടുന്നില്ല. രോഗികളുടെ എണ്ണത്തിൽ ബ്രിട്ടൻ ചൈനയെ മറികടന്നു. പിടിച്ചുകെട്ടാൻ ആവാത്ത വിധം രോഗം പടർന്നുപിടിക്കുകയാണ്. മരണസംഖ്യ ഉയരുന്നതിനാൽ യൂറോപ്പിലെ തന്നെ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി യുകെ മാറുകയാണെന്ന് സർക്കാരിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ   എമർജൻസി (സേജ്) അംഗം ജെറമി ഫറാർ മുന്നറിയിപ്പ് നൽകി. ജോൺസ് ഹോപ്കിൻസ് സർവകലാശാല തയ്യാറാക്കിയ കണക്കുകൾ പ്രകാരം നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുള്ളത് ഇറ്റലിയിലാണ് – 19,000 ത്തിലധികം. സ്പെയിൻ, ഫ്രാൻസ്, യുകെ എന്നിവരാണ് തൊട്ടുപിന്നിൽ.

ഇന്നലെ മാത്രം വൈറസ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 1,528 പേരാണ് അമേരിക്കയില്‍ ഒരു ദിവസം കൊണ്ട് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 22,115 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്ക് നഗരമാണ് അമേരിക്കയിലെ രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ട്. ഇവിടെ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്. അതേസമയം കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇറ്റലിയില്‍ ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. 431 ആളുകളാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇറ്റലിയില്‍ ഇന്നലെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 19,899 ആയി. സ്പെയിനിൽ മരണസംഖ്യ 17,000 കടന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

സ്വന്തം ലേഖകൻ

വത്തിക്കാൻ :- കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭയത്തിന് കീഴടങ്ങരുതെന്നും, ലോകരാജ്യങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. കൊറോണ ബാധയുടെ പശ്ചാതലത്തിൽ സെയിന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസസമൂഹം ഇല്ലാതെ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ കുർബാന അർപ്പിച്ചു. സാധാരണ ജനസാഗരം നിറഞ്ഞുനിൽക്കുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയർ ഇന്നലെ ഏകാന്തതയുടെ പര്യായമായി മാറി. ലോകത്താകമാനമുള്ള 1.3 ബില്യൻ കത്തോലിക്ക വിശ്വാസികളുടെ സമൂഹത്തിനു മാർപാപ്പയുടെ കുർബാന ലൈവ് ആയി മാധ്യമങ്ങളിലൂടെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും മറ്റും മാർപാപ്പ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. തങ്ങളുടെ ജീവൻ അപകടത്തിലാക്കിയും, ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിസ്സംഗത മനോഭാവവും, സ്വയം കേന്ദ്രീകൃതമായ മനോഭാവവും ഉപേക്ഷിച്ച് എല്ലാവരും എല്ലാവർക്കും വേണ്ടിയും പ്രവർത്തിക്കേണ്ട കാലഘട്ടമാണ് ഇത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് ഈ സാഹചര്യങ്ങൾ മൂലം മാറിയിരിക്കുന്നത്. തങ്ങളുടെ ഉറ്റവരെ അവസാനമായി ഒരുനോക്ക് കാണുവാൻ പോലും അവസരം ലഭിക്കാത്ത പലരും ലോകത്തിന്റെ പല ഭാഗത്തായി ഉണ്ട്. രാഷ്ട്രീയ പ്രവർത്തകരും, ഗവൺമെന്റുകളും എല്ലാം സ്വന്തം നന്മകൾ മറന്ന്, ജനങ്ങൾക്കുവേണ്ടി അടിയന്തര തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സാഹചര്യമാണ് ഇതെന്നും മാർപാപ്പ ഓർമിപ്പിച്ചു. യൂറോപ്പിൽ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു.

ലോകത്താകമാനമുള്ള ക്രിസ്തീയ സമൂഹം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ, സമൂഹ ആരാധനകൾ ഇല്ലാതെ ഈസ്റ്റർ ആഘോഷിച്ചു. ദേവാലയങ്ങളിൽ ആരാധന സമൂഹം ഇല്ലാതെ വൈദികർ ദിവ്യബലിയർപ്പിച്ചു. ജനങ്ങൾ ഒരിക്കലും ഭയത്തിന് കീഴടങ്ങരുത് എന്ന ആഹ്വാനമാണ് മാർപാപ്പ പങ്കുവെച്ചത്. ജനസാഗരങ്ങൾക്ക് മുൻപിൽ ഈസ്റ്റർ സന്ദേശം നൽകിയിരുന്ന മാർപാപ്പ, ഇന്നലെ ആളൊഴിഞ്ഞ ദേവാലയത്തിന് ഉള്ളിൽ സന്ദേശം നൽകി.

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ നേരത്തെ എടുത്തിരുന്നെങ്കിൽ മരണസംഖ്യ വളരെയധികം കുറയ്ക്കാനാവുമായിരുന്നുവെന്ന് യുഎസിലെ ആരോഗ്യ വിദഗ്ധനായ ഡോക്ടർ ആന്റണി ഫോസി പറഞ്ഞു. യുഎസിൽ ഇതുവരെ 5,55,000 രോഗബാധിതരും 22,000 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അതിലധികവും ന്യൂയോർക്കിലാണ്. മെയ് ആദ്യവാരത്തോടെ കൂടി രാജ്യം സാധാരണ രീതിയിലേക്ക് തിരിച്ചു വരും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 16 മാർച്ച് മുതലാണ് ട്രംപ് നേതൃത്വം ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചത്, പിന്നീട് അത് ഏപ്രിൽ ഉടനീളം നീട്ടാൻ ഉത്തരവായി. ഫെബ്രുവരി അവസാനം മുതൽ കോവിഡ് 19 -ന് വരുതിയിലാക്കാൻ ആരോഗ്യരംഗത്ത് വിദഗ്ധരുടെ ഉപദേശം തേടുന്നുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പക്ഷേ കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ഇപ്പോൾ കാണുന്ന സാഹചര്യത്തിലേയ്ക്ക് കൈ വിട്ടു പോവുകയും ആണ് ഉണ്ടായതെന്ന് ഡോക്ടർ ഫോസി പറഞ്ഞു. അമേരിക്കയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ അമരത്തു നിൽക്കുന്നവരിൽ ഒരാളാണ് അദ്ദേഹം. ഇതുവരെ ഉണ്ടായത് ആരും നിഷേധിക്കുന്നില്ലെന്നും തിരിച്ചു വരവിലേയ്ക്കുള്ള മാർഗങ്ങളാണ് ഇപ്പോൾ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ന്യൂയോർക്ക് ആണ് യുഎസിലെ കൊറോണ വൈറസിൻെറ ഉത്ഭവസ്ഥാനം, കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചതും ന്യൂയോർക്കിനെയാണ് . എന്നാൽ ഗവർണർ ആൻഡ്രൂ ക്യൂമോ എത്രയും പെട്ടെന്ന് നഗരം തുറക്കാനുള്ള ആലോചനയിലാണ്. ആരോഗ്യ രംഗത്തേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള സഹായസഹകരണങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


അതേസമയം കൊറോണാ വൈറസിനെ ഉറവിടത്തെ പറ്റിയുള്ള പഠനങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ചൈന വിലക്കേർപ്പെടുത്തി. നോവൽ കൊറോണാ വൈറസിനെ പറ്റി രണ്ടു ചൈനീസ് യൂണിവേഴ്സിറ്റികൾ ഓൺലൈനായി പബ്ലിഷ് ചെയ്തിരുന്ന വിവരങ്ങൾ നീക്കം ചെയ്തു. ഗവൺമെന്റിന്റെ മേൽനോട്ടത്തോടു കൂടി മാത്രമേ ഇനി ഈ വിഷയത്തിൽ ഗവേഷണം തുടരാനാവൂ, പഠനങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിലും ഗവൺമെന്റ് അനുമതി വേണം.എന്നാൽ പഠനങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊണ്ടുള്ള ഈ നീക്കം രാജ്യത്തിനെന്നല്ല ലോകത്തിനുതന്നെ അപകടകരമാണെന്ന് ഒരു ഗവേഷണ വിദ്യാർഥി അഭിപ്രായപ്പെട്ടു. വൈറസിനെ ഉറവിടം ചൈനയിൽ നിന്നല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിത്, എന്നാൽ ഇത് മറ്റു പല വഴികളിലൂടെയും ജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും ബാധിക്കും .

സ്വന്തം ലേഖകൻ

കോവിഡ് -19 പ്രതിസന്ധികൾക്കിടയിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് അംഗീകരിച്ച് മലേഷ്യ. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യവ്യാപകമായി അടച്ചിട്ടിട്ടും രാജ്യത്ത് നിയമപരമായി പ്രവർത്തിക്കാൻ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ഓപ്പറേറ്റർക്ക് മലേഷ്യയുടെ സെക്യൂരിറ്റീസ് കമ്മീഷൻ പൂർണ്ണ അനുമതി നൽകി. ഏപ്രിൽ 14 വരെയാണ് മലേഷ്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനും പുതിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിന് അംഗീകാരം നൽകിയിരുന്നു. ലോക്ക്ഡൗൺ സമയത്ത്, ഡിജിറ്റൽ അസറ്റ് എക്സ്ചേഞ്ച് (ഡാക്സ്) പ്രവർത്തിപ്പിക്കുന്നതിന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർ ടോക്കനൈസ് മലേഷ്യയ്ക്ക് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യയിൽ നിന്ന് പൂർണ്ണ അനുമതി ലഭിച്ചതായി നിരവധി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

മലേഷ്യയിൽ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി മൂന്ന് അംഗീകൃത മാർക്കറ്റ് ഓപ്പറേറ്റർമാരെ (ആർ‌എം‌ഒ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യ ആയ സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ അറിയിച്ചു. സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർമാരെ നിബന്ധനയോടെ അംഗീകരിച്ചു: ലൂണോ മലേഷ്യ, സിനെജി ടെക്നോളജീസ്, ടോക്കനൈസ് ടെക്നോളജി എന്നിവരായിരുന്നു അവർ. ലൂനോയ്ക്കും ടോക്കനൈസിനും ഇപ്പോൾ പൂർണ്ണ അംഗീകാരം ലഭിച്ചു. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടിട്ടും രാജ്യത്ത് പ്രവർത്തിക്കാൻ പുതിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന് ജപ്പാൻ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. ജപ്പാനിൽ രജിസ്റ്റർ ചെയ്ത 23 ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഇപ്പോഴുണ്ട്.

 
അനശ്വര ശാന്തിയുടെ കാന്തി പരത്തുന്ന അതി ശോഭനമായ ഉഷസ്സാണ് ഈസ്റ്റർ. പരിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയതു പോലെ “ഒരു ക്രിസ്തു മനസ്സ് ” നമ്മളിൽ പൂർണ്ണമാകേണ്ട ദിവസം. അതിനായുള്ള പ്രയത്നമാണ് വലിയ നോമ്പുകാലം മുഴുവനും നാം നടത്തിയത്. അസാധാരണമായൊരു സ്ഥിതിവിശേഷത്തിലൂടെ നാം കടന്നു പോകുന്ന നാളുകളാണിത്. അതിവേഗം പടരുന്ന ഒരു മഹാവ്യാധിയെ ചെറുക്കുവാൻ ലോകമെങ്ങും പരിശ്രമിക്കുന്ന നാളുകൾ. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും വീണ്ടുമോർപ്പിച്ച് അവനെ കൂടുതൽ വിനീതനാക്കാൻ കാലം നടത്തുന്ന ഒരു പരിശ്രമം കൂടെയായി നാം ഇതിനെ തിരിച്ചറിയണം.

കഴുതയുടെ മേൽ കയറിയും കാൽ കഴുകിയും കുരിശിലേറിയും താഴ്മയുടെ ദൈവീക ലാവണ്യം തന്നെ അനുഗമിക്കുന്നവരെ പഠിപ്പിച്ചു കൊണ്ടാണ് യേശു തമ്പുരാൻ ശാശ്വത സമാധാനത്തിന്റെ ഉയർത്തെഴുന്നേല്പ്പിലേയ്ക്കുള്ള വഴിതെളിച്ചത്. വീട്ടു വാതിലുകൾ അടച്ചിട്ട് നാം ഭീതിയോടെ പാർക്കുമ്പോൾ ഉത്ഥാനത്തിന്റെ സുവിശേഷം നമുക്ക് നൽകുന്നത് ധൈര്യം പകരലിന്റെ സന്ദേശമാണ്. ഭയചകിതരായി വാതിൽ അടച്ചിരുന്ന ശിഷ്യന്മാർക്ക് നടുവിലേയ്ക്കാണ് യേശുനാഥൻ സമാധാനാശംസയുമായി എത്തിയത്. നമ്മുടെ പരസ്പര വിശ്വാസമില്ലായ്മകളും അഹന്തകളും അകാരണഭീതികളും കൊണ്ട് നാം അടച്ചുപൂട്ടിയ ഹൃദയത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന ദിവസമാകണം ഉത്ഥാനത്തിന്റേത്. നിത്യശാന്തിയുടെ മഹാസന്ദേശമാണ് ഇനിയുള്ള നാളുകളിൽ നാം പരസ്പരം പകരേണ്ടത്. സമാധാനത്തിന്റെ നൽ വാഴ് വുകൾക്ക് വേണ്ടിയാവണം ഇനി നമ്മുടെ അടച്ചിട്ടിരുന്ന വാതിലുകൾ തുറക്കപ്പെടേണ്ടത്. അപ്പോൾ മാത്രമാണ് നമ്മുടെ നോമ്പും പ്രാർത്ഥനകളും ശുശ്രൂഷകളും ഉത്ഥാനാശംസകളും അർത്ഥപൂർണ്ണമാകുന്നത്. എല്ലാവർക്കും സമാധാനം ആശംസിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അപകടനില തരണം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് രാജ്യം. തീവ്രപരിചരണ വിഭാഗത്തിൽ കൊറോണ വൈറസുമായി പോരാടുന്നതിനിടെ ബോറിസ് ജോൺസൺ മരണത്തോട് അടുത്തെത്തിയിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇന്നലെ രാത്രി വെളിപ്പെടുത്തി. അപകടനില തരണം ചെയ്തതിന് ശേഷം ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. “എൻ‌എച്ച്‌എസ് എന്റെ ജീവൻ രക്ഷിച്ചു ; എന്നെ ശുശ്രൂഷിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.” ജോൺസൻ പറഞ്ഞു. ഒരു ഘട്ടത്തിൽ ജോൺസന്റെ നില അതീവഗുരുതരം ആയിരുന്നു. ലോകരാഷ്ട്രങ്ങളുടെ തലവന്മാരും കാബിനറ്റ് മന്ത്രിമാരും സഹായികളും അദ്ദേഹത്തിനായി പ്രാർത്ഥിച്ചു. ജോൺസൻ ആശുപത്രിയിൽ ആയിരിക്കുമ്പോൾ തന്റെ പ്രതിശ്രുതവധു കാരി സൈമണ്ട്സ് അവരുടെ കുഞ്ഞിന്റെ സ്കാൻ ഉൾപ്പെടെ ഒരു കത്ത് അദേഹത്തിന് എത്തിച്ചിരുന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു: “നമ്മുടെ പ്രധാനമന്ത്രി സുഖം പ്രാപിക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹം പൂർണ സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിശ്രമിക്കാനും സുഖം പ്രാപിക്കാനും അദേഹത്തിന് സമയവും സ്ഥലവും ആവശ്യമാണ്.”

 

അതേസമയം, ആരോഗ്യ പ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റിന്റെ (പിപിഇ) അഭാവം കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയായി മാറുന്നുണ്ട്. പിപിഇയുടെ അഭാവം കാരണം താൽക്കാലിക വസ്ത്രങ്ങൾ നിർമ്മിക്കാൻ ആശുപത്രി തിരശ്ശീലകൾ വരെ ആരോഗ്യപ്രവർത്തകർക്ക് മുറിക്കേണ്ടതായി വന്നു. എന്നാൽ 742 ദശലക്ഷത്തിലധികം പിപിഇ വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. പ്ലാസ്റ്റിക് കർട്ടനുകൾ കൊണ്ട് നിർമ്മിച്ച ആപ്രോണുകൾ ധരിച്ചാണ് ആരോഗ്യപ്രവർത്തകർ സ്വയം സുരക്ഷിതരാകുന്നത്. അടിസ്ഥാന കിറ്റിന്റെ അഭാവത്തിൽ എല്ലാ ഉദ്യോഗസ്ഥരും ആശങ്കാകുലരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻനിര ആരോഗ്യപ്രവർത്തകർക്ക് മാസ്കുകൾ, കയ്യുറകൾ, ആപ്രോണുകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവ വിതരണം ചെയ്യുന്നതിന് കഠിനമായ ശ്രമം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ഒപ്പം പിപിഇ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥർ പിപിഇ ദുരുപയോഗം ചെയ്യുകയോ അമിതമായി ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന പ്രസ്താവന റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർ‌സി‌എൻ) നിരസിച്ചു. ആരോഗ്യപ്രവർത്തകർ ആരും തന്നെ പിപിഇ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ആർ‌സി‌എൻ ജനറൽ സെക്രട്ടറി ഡാം ഡോന്ന കിന്നയർ അറിയിച്ചു.

ബ്രിട്ടനിൽ ഇന്നലെ മാത്രം 917 കോവിഡ് മരണങ്ങൾ ഉണ്ടായി. ഇതോടെ മരണസംഖ്യ 9,875 ആയി ഉയർന്നു. ഇന്നലെ 5233 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 80000ത്തിലേക്ക് ഉയർന്നു. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലും ചൈനയെ ബ്രിട്ടൻ പിന്തള്ളും. 344 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. വെള്ളിയാഴ്ചത്തേക്കാൾ കേസുകളുടെ എണ്ണവും മരണസംഖ്യയും ഇന്നലെ കുറവാണെന്നത് ആശ്വാസം പകരുന്നു. ആഗോളതലത്തിൽ മരണസംഖ്യ 108,827 ആയി ഉയർന്നു. 18 ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

സ്വന്തം ലേഖകൻ

ലണ്ടൻ : പ്രതിസന്ധികൾ നിറയുന്ന കൊറോണ കാലത്തു ജനങ്ങൾ ദൈവതുല്യം നോക്കി കാണുന്നവരാണ് എൻ എച്ച് എസ് ജീവനക്കാർ. രോഗത്തിനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ് അവർ. ബ്രിട്ടനിലും കൊറോണവൈറസ് അതിതീവ്രമായി പടർന്നുപിടിക്കുന്ന സാഹചര്യമാണ്. ബ്രിട്ടന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ അനേകരാണ്. പ്രധാനമായും ഒട്ടനവധി മലയാളി നഴ്‌സുമാർ എൻ എച്ച് എസിൽ ജോലി ചെയ്യുന്നുണ്ട്. അതിനാൽ തന്നെ രോഗം പിടിപെടാനുള്ള സാധ്യതയും ഏറി വരുന്നു. കോവിഡ് -19 പ്രതിസന്ധിയെ നേരിടാൻ മുന്നിട്ടിറങ്ങിയതിന്റെ ബഹുമാനാർത്ഥം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്ക് യുകെയിൽ തുടരാൻ പി ആർ നൽകണമെന്ന് 60 ലധികം എംപിമാരുള്ള ക്രോസ്-പാർട്ടി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ലിബറൽ ഡെമോക്രാറ്റുകളുടെ ആഭ്യന്തര വക്താവ് ക്രിസ്റ്റിൻ ജാർഡിൻ, ഷാഡോ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള എംപിമാർ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് കത്തെഴുതി. സ്വന്തം ജീവന് വില നൽകാതെ മറ്റുള്ളവരെ രക്ഷിക്കാൻ പ്രയത്നിച്ചവർക്ക് രാജ്യത്ത് കഴിയാനുള്ള അവകാശം നൽകണമെന്ന് അവർ പറഞ്ഞു. ഒപ്പം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ കുടുംബങ്ങൾക്ക് പി ആർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു .

“കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്നത് വിദേശത്തു നിന്നുള്ളവരാണ്. അവർ ഇല്ലെങ്കിൽ നമ്മുക്ക് ഇതിനെ നേരിടാൻ കഴിയുമായിരുന്നില്ല. എൻ‌എച്ച്‌എസിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ തുടങ്ങിയവരുടെ സുരക്ഷ നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്.” ; ജാർഡിൻ അഭിപ്രായപ്പെട്ടു. “ഈ രാജ്യത്തിനായി ആരെങ്കിലും തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ തയ്യാറാണെങ്കിൽ, അതിൽ താമസിക്കുവാനും അവരെ അനുവദിക്കണം.” ജാർഡിൻ കൂട്ടിച്ചേർത്തു. ഗ്രീൻ പാർട്ടി എംപി കരോലിൻ ലൂക്കാസ്, മുൻ ലിബറൽ ഡെമോക്രാറ്റ് നേതാവ് ടിം ഫറോൺ, മുൻ ലേബർ നേതൃത്വ മത്സരാർത്ഥി ജെസ് ഫിലിപ്സ് എന്നിവരാണ് കത്തിൽ ഒപ്പിട്ട മറ്റ് എംപിമാർ . കൊറോണ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെ നാല് ഡോക്ടർമാർ എല്ലാവരും വിദേശത്താണ് ജനിച്ചത്. വിദേശപൗരന്മാരെ എൻ എച്ച് എസ് എത്രമാത്രം ആശ്രയിക്കുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. ഡോ. ആൽഫ സാദു (68), അംഗെഡ് എൽ-ഹവ്‌റാനി (55), ആദിൽ എൽ തയാർ (64), ഡോ. ഹബീബ് സൈദി (76) എന്നിവർ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ജനിച്ചവരാണ്. പ്രധാനമായും ഒട്ടനവധി മലയാളി നഴ്സുമാർ എൻ എച്ച് എസിൽ ജോലി ചെയ്യുന്നുണ്ട്. ഈ രോഗത്തെ തുടച്ചുനീക്കാൻ അവരും അക്ഷീണം പരിശ്രമിക്കുകയാണ്.

ഹോം ഓഫീസ് വക്താവ് പറഞ്ഞു: “ഈ പ്രയാസകരമായ സമയത്ത് വിദേശ എൻ‌എച്ച്എസ് ജോലിക്കാർ നൽകുന്ന വലിയ സംഭാവനയെ ആദരിക്കുന്നു.” ഒക്ടോബർ 1നകം വിസ കാലഹരണപ്പെടുന്ന 2,800 വിദേശ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽസ്റ്റാഫുകൾ എന്നിവർക്ക് സൗജന്യമായി ഒരു വർഷത്തെ കാലാവധി നീട്ടിനൽകിയതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

ഫാ. ഹാപ്പി ജേക്കബ്

പ്രത്യാശയുടേയും സ്നേഹത്തിൻറെയും പുതുജീവൻറെയും ദിനമായ ഉയർപ്പു പെരുന്നാളിലേയ്ക്ക് നാം എത്തിയിരിക്കുകയാണ്. ചിലപ്പോൾ നാം ചിന്തിച്ചേക്കാം ഈ കാലത്തിലും കാലഘട്ടത്തിൽ മേൽപ്പറഞ്ഞ വാക്കുകൾക്ക് അർത്ഥം നിലനിൽക്കുന്നുണ്ടോ എന്ന്. സാധാരണ ഈ ദിനത്തിൽ നമ്മൾ കേൾക്കുന്ന രണ്ട് പദങ്ങളാണ് പുനരുദ്ധാനവും പ്രത്യാശയും. ഒരു നിമിഷം ചിന്തിക്കുക ഈ ദിനം പുനരുദ്ധാനത്തിൻറെ പ്രത്യാശയാണോ ആണോ അതോ പ്രത്യാശയുടെ പുനരുദ്ധാനം ആണോ. രണ്ടു തരത്തിലും പൂർണമായി ഉൾക്കൊള്ളുവാൻ ഈ ദിനങ്ങൾ നമുക്ക് കഴിയട്ടെ. ഒരു മനുഷ്യൻറെ മരണത്തോടുകൂടി ജീവിതം അവസാനിക്കും എന്ന് കരുതിയ ചിന്താധാരകളെ മാറ്റി മറിക്കുന്നതായിരുന്നു കർത്താവിൻറെ പുനരുദ്ധാനം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഈ ദിവസം തരുന്ന സന്ദേശം കഷ്ടതകൾക്ക് നടുവിലും നിലനിൽപ്പും ശാശ്വതമായ ജീവിതവും ഉണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ആകുലതയും ദുഃഖങ്ങൾക്കും കണ്ണുനീരിനും മരണത്തിന് വേദനകൾക്കും നമ്മെ തോൽപ്പിക്കുവാൻ കഴിയുകയില്ല എന്ന വലിയ പ്രത്യാശ ഈ ദിവസം നമുക്ക് തരുന്നു. ആയതിനാൽ ഈ ദിവസം നമുക്ക് പുതുജീവൻറെയും ധൈര്യത്തിൻെറയും അതിജീവനത്തിൻെറയും ദിവസമായി കാണാം.

വിശുദ്ധ മത്തായിയുടെ സുവിശേഷം 28ആം അധ്യായം ഒന്നു മുതൽ 20 വരെയുള്ള വാക്യങ്ങളിൽ ഈ ഉയർപ്പു പെരുന്നാളിന്ൻറെ പൂർണത നമുക്ക് കാണുവാനും വായിക്കുവാനും കഴിയും . ആഴ്ചവട്ടത്തിൻറെ ഒന്നാം നാളിൽ കർത്താവിൻറെ ശരീരത്തിൽ സുഗന്ധതൈലം പൂശുവാനായി സ്ത്രീകൾ കടന്നുവന്നു. എന്നാൽ അവിടേക്ക് കടക്കാതിരിക്കാൻ കഴിയാതെ അവർ നിൽക്കുമ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടാവുകയും കല്ലറ തുറക്കുകയും ചെയ്തു. അസാധ്യം എന്നും അപ്രാപ്യം എന്നും നാം കരുതുന്ന പല ഇടങ്ങളിലും ദൈവം പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്. ഭയവും ആശങ്കയും പിന്തിരിയുവാൻ അവരെ പ്രേരിപ്പിച്ചു എങ്കിലും പ്രത്യാശ ഭരിച്ചിരുന്നതുകൊണ്ട് അവർക്ക് ഉദ്ധാനം ദർശിക്കുവാൻ സാധ്യമായി. ആനുകാലിക സംഭവങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ കഠിനമായ പ്രതിബന്ധങ്ങളുടെ രോഗങ്ങളുടെയും നടുവിലാണ് നമ്മൾ കഴിയുന്നത്. ആര് ആരെ ആശ്വസിപ്പിക്കും ആര് ആർക്ക് പ്രത്യാശ നൽകും അതിനുമപ്പുറം പ്രത്യാശ നൽകുന്ന വാക്കുകൾക്ക് അർത്ഥം പോലും ഇല്ലാതെയായി അന്ധത പൂണ്ട് കഴിയുകയാണ് ആണ്. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാൻ ഉയിർപ്പ് സന്ദേശം നമുക്ക് സഹായകമാകട്ടെ.

രണ്ടാമതായി നാം ചിന്തിക്കേണ്ടത്. അമ്പരപ്പോടെ നിന്ന് സ്ത്രീകളോട് ദൂതൻ ചൊല്ലുന്നു നിങ്ങൾ ജീവൻ ഉള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്. അവൻ പറഞ്ഞതുപോലെ നിങ്ങൾക്ക് മുമ്പേഗലീലയിലേക്ക് അവൻ പോയിരിക്കുന്നു. ഈ കാലങ്ങളിൽ ഇതിൽ നാം ഒക്കെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ഭവനങ്ങളിൽ ആയി കഴിയുകയാണ്. പലർക്കും ഇത് വഹിക്കുന്നതിൽ അപ്പുറം ആയ പ്രയാസങ്ങളാണ് നൽകുന്നത്. രോഗം ബാധിച്ചവർ ഉണ്ട് വിയോഗത്തിൽ കഴിയുന്നവർ ഉണ്ട് ജോലി നഷ്ടപ്പെട്ടവർ ഉണ്ട്. സഹിക്കാവുന്ന ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ചേ മതിയാവുക യുള്ളൂ കാരണം വലിയ ഒരു പ്രത്യാശ നമ്മുടെ മുമ്പാകെ തരുവാൻ തക്കവണ്ണം ഇത് അനിവാര്യമാണ്. ഇതിലൂടെയുള്ള കുറവുകളും പരാതികളും പരിഭവങ്ങളും എല്ലാം മാറ്റിവച്ച് പ്രത്യാശയുടെ നല്ല ദിനങ്ങൾ നാം വീണ്ടെടുക്കണം എന്ന് ഓർമിപ്പിക്കുന്നു. നെഗറ്റീവ് ചിന്തകൾ നമ്മെ ഭരിക്കുന്ന സമയം കൂടിയാണ്. ജീവനുള്ളവനായി നമ്മുടെ മധ്യേ ഉയർത്തപ്പെട്ടവൻ അവൻ നമുക്ക് വേണ്ടി മുൻപേ സഞ്ചരിക്കുകയാണെങ്കിൽ നാമെന്തിന് ആകുലപ്പെടണം.

മൂന്നാമതായി ഈ ആകുലതകളുമായി കല്ലറയിൽ നിന്ന് സന്തോഷവർത്തമാനം ,സുവിശേഷം അറിയിക്കുവാൻ തക്കവണ്ണം ഓടിയ സ്ത്രീകളെ എതിരേറ്റത് ഉയർത്തപ്പെട്ടവനായ ക്രിസ്തുവായിരുന്നു. നിങ്ങൾക്ക് സമാധാനം അതായിരുന്നു അവൻറെ ആശംസ. ഇന്ന് ഏറ്റവും അധികം വിലയുള്ള ഒരു വാക്കാണ് സമാധാനം. എവിടെ കിട്ടും ആര് നൽകും ഇതാണ് ഇന്ന് അന്വേഷിക്കുന്നത്. സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്. യോഹന്നാൻ 14:27. മറ്റെങ്ങും നാം ഓടി നടക്കേണ്ടതില്ല, ഉയർപ്പ് പെരുന്നാളിലൂടെ അത് നമുക്ക് സാധ്യമാക്കി തന്നു. ലോകത്തിൻറെ സമാധാനത്തിന് പരിമിതികൾ ഉണ്ട്. എന്നാൽ അതിർവരമ്പുകൾ ഇല്ലാത്ത ശാശ്വതമായ സമാധാനം ആണ് ഉയർപ്പ് നമുക്ക് നൽകുന്നത്.

ഇത് പുതുജീവൻറെ അടയാളമാണ്. മരിച്ചിടത്തുനിന്ന് എന്ന് ജീവൻ ആവിർഭവിക്കുന്നു. പ്രതീകമായി ആയി മുട്ട കൈമാറുക പതിവുണ്ടല്ലോ. നിലവിലുള്ള സാഹചര്യങ്ങളിൽ നിന്നുകൊണ്ട് സമാധാനം ആശംസിക്കാനും സ്നേഹം പകരുവാനും ഈ ദിനത്തിൽ നമുക്ക് സാധ്യമാകണം. പുതുജീവൻെറയും പ്രത്യാശയുടെയും വാക്കുകളും ചിന്തകളും ആയിരിക്കണം നമ്മെ ഭരിക്കേണ്ടത് നാം പകരേണ്ടത്. ഈ നാളുകളിൽ മരണപ്പെട്ട ധാരാളം ആളുകൾ നമ്മുടെ അറിവിൽ ഉണ്ട്. കുടുംബത്തിലെ അംഗങ്ങൾ മുഴുവനും രോഗം ബാധിച്ചവരും നമ്മുടെ ഇടയിൽ ഉണ്ട്. നാളെ എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്ന ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് . അവർക്കും വേണം ഒരു ഉയർപ്പു പെരുന്നാൾ. അവർക്കും ലഭിക്കണം പ്രത്യാശയുടെ പൊൻ കിരണങ്ങൾ. അവർക്കും ലഭിക്കണം അതിജീവനത്തിൻെറ നാൾവഴികൾ. അതിനുവേണ്ടിയാണ് ദൈവം നമ്മെ ഓരോരുത്തരെയും ഈ പ്രഭാതത്തിൽ കാത്തു പരിപാലിക്കുന്നത്. ഉണർന്ന് പ്രവർത്തിക്കുവാനും ,പ്രത്യാശയുടെ നാമ്പുകൾ കൈമാറുവാനും , പുതുജീവൻെറ വഴികൾ കാട്ടി കൊടുക്കുവാനും ഈ ദിവസത്തിൽ നമുക്ക് സാധ്യമാകണം .

മരിക്കപെട്ടവരുടെ ക്രിസ്തുവല്ല നല്ല ജീവൻ നൽകുന്ന ,ജീവിക്കുന്ന ക്രിസ്തുവത്രേ നമ്മുടെ മുൻപാകെ ഉള്ളത്. അതായിരിക്കട്ടെ നമ്മുടെ പ്രത്യാശ. ആ പ്രത്യാശ ആകട്ടെ നമ്മുടെ സന്ദേശവും ജീവിതവും.

ഉയർത്തപ്പെട്ടവനായ ക്രിസ്തുവിൻറെ ജീവിക്കുന്ന സന്ദേശവും സ്നേഹവുമായി തീരുവാൻ ഏവരെയും ഉയർപ്പ് തിരുനാൾ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സ്നേഹത്തിലും പ്രാർത്ഥനയിലും പ്രത്യാശയും

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ

  

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഉയിര്‍പ്പ് ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. പ്രിസ്റ്റണ്‍ കത്തീട്രല്‍ ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് ഞായര്‍ തിരുക്കര്‍മ്മളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ പ്രസംഗം ശ്രദ്ധേയമായി.
കോവിഡ് 19 തുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ ഇല്ലാതെ കത്തീട്രല്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷയിലാണ് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശം രൂപതയിലെ വിശ്വാസികള്‍ക്കായി നല്കിയത്.
പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ഈശോയുടെ ഉയിര്‍പ്പിനായുള്ള ഒരുക്കമാണ് ഈ രാത്രിയില്‍.. എന്തിനാണ് സുവിശേഷം പ്രസംഗിക്കേണ്ടത്??
കര്‍ത്താവ് പറഞ്ഞ ഓര്‍ഡറില്‍ നമ്മള്‍ പരാചയപ്പെടുകയാണ്. കര്‍ത്താവിന്റെ വലിയ ചോദ്യമാണിത്. വിശ്വസിക്കുക എന്നാല്‍ ഹൃദയം കൊടുക്കുക എന്നാണ്. അഭിവന്ദ്യ പിതാവിന്റെ പ്രസംഗത്തിന്റെ വരികളാണിത്.

രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടേഴ്‌സിനേയും നെഴ്‌സുമാരെയും ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും ഉത്ഥാനം ചെയ്ത ഈശോയുടെ സ്വരവും സ്പര്‍ശനവും പ്രകടമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. വേദനിക്കുന്നവരില്‍ ഈശോയെ ഞാന്‍ കാണുന്നു. ചുരുങ്ങിയ വാക്കുകളില്‍ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചു. എങ്കിലും അതിന്റെ അര്‍ത്ഥം വളരെ വലുതായിരുന്നു. പിതാവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

ഷിബു മാത്യൂ.
ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബ്രിട്ടണില്‍ അകെ മരണം 9875. ഇതു വരെ രോഗം സ്ഥിതീകരിച്ചവര്‍ 78,758. ഇന്ന് മാത്രം മരിച്ചവര്‍ 917. ഇന്ന് രോഗം സ്ഥിതീകരിച്ചവര്‍ 8719. കാര്യങ്ങള്‍ ഇത്രയും ഗൗരവാവസ്ഥയില്‍ എത്തിയിട്ടും ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രദേശിക സമൂഹത്തിന് അപകടത്തിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നത് ഖേദകരം. വളരെ വൈകിയെങ്കിലും ഗവണ്‍മെന്റും NHS ഉം നിര്‍ദ്ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും ആരും പാലിക്കുന്നില്ല എന്നതാണ് പരിതാപകരം. ഈസ്റ്റര്‍ ആഴ്ചയില്‍ ബ്രിട്ടണിലെ ചൂട് പതിവിന് വിപരീതമായി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്ക് ഹോളിഡേ ഉള്‍പ്പെട്ട ഈസ്റ്റര്‍ വീക്കെന്റില്‍ ആരും പുറത്തിറങ്ങരുതെന്നുള്ള ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശവുമുണ്ട്. താപനില ഇപ്പോള്‍ 23°C ആയിരിക്കെ ബ്രിട്ടണിലെ പല റോഡുകളിലും പാര്‍ക്കുകളിലും ജനത്തിരക്കേറുന്ന കാഴ്ചയാണിപ്പോള്‍. ഭര്‍ത്താവും ഭാര്യയും മക്കളും വളര്‍ത്തുനായ്ക്കളുമടങ്ങുന്ന ബ്രട്ടീഷ് കുടുംബം ആസ്വദിച്ചുല്ലസിച്ച് നിരത്തുകളില്‍ ചുറ്റിത്തിരിയുകയാണ്.

ഗവണ്‍മെന്റും NHS ഉം മുന്നോട്ട് വെയ്ക്കുന്ന ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാതെ നിരവധി മലയാളി കുടുംബങ്ങളെയും ഇന്ന് നിരത്തില്‍ കാണുവാനിടയായി. ഐസൊലേഷനില്‍ കഴിയുന്ന നിരവധി മലയാളി കുടുംബങ്ങളില്‍ നിന്ന് ഈസ്റ്റര്‍ ഷോപ്പിംഗിനായി എത്തിയവര്‍ ധാരാളമെന്ന് മലയാളം യുകെ ഗ്ലാസ്‌കോ, ബര്‍മ്മിംഗ്ഹാം, മാഞ്ചെസ്റ്റര്‍, ലെസ്റ്റര്‍, ഡെര്‍ബി, ലണ്ടന്‍, കാര്‍ഡിഫ് ബ്യൂറോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോറിസ്സണ്‍, ടെസ്‌ക്കൊ, ആസ്ടാ, സെയിന്‍സ്ബറി, അല്‍ദി എന്നീ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലായിരുന്നു മലയാളികളുടെ തിരക്കനുഭവപ്പെട്ടത്. (ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല). ഐസൊലേഷനില്‍ കഴിയുന്നത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവും, ഭര്‍ത്താവാണെങ്കില്‍ ഭാര്യയും ഷോപ്പിംഗിനിറങ്ങുകയാണ്. ഭാഗ്യവശാല്‍ കുട്ടികളെ ഇതില്‍നിന്നിവര്‍ ഒഴിവാക്കിയിട്ടുണ്ട് എന്നത് സന്തോഷകരം തന്നെ. ഇതില്‍ ഭൂരിഭാഗവും NHSല്‍ ജോലി ചെയ്യുന്നവരാണെന്നുള്ളത് എടുത്ത് പറയേണ്ടതുമുണ്ട്. വൈറസ് പടരുന്ന സാധ്യതകളും സുരക്ഷാ രീതികളും മറ്റാരേക്കാളും നന്നായി അറിയാവുന്നവര്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ല എന്നത് അതിശയോക്തിക്ക് വകയേകുന്നു. സുരക്ഷാ സംവിധാനങ്ങളില്‍ കേരളം മുന്നിലെന്ന് ലോകം വിളിച്ച് പറയുമ്പോള്‍ യുകെയിലെ കേരളീയര്‍ കാണിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനം കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കും എന്നതില്‍ സംശയം തെല്ലും വേണ്ട.

യുകെയില്‍ മലയാളി മരണങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. പല NHS ഹോസ്പിറ്റലുകളിലും മലയാളികള്‍ മരണത്തെ മുഖാമുഖം കാണുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല വീടുകളിലും മലയാളികള്‍ ഐസൊലേഷനില്‍ കഴിയുകയാണിപ്പോള്‍. പലര്‍ക്കും ചികിത്സ പോലും ലഭിക്കുന്നില്ല. ആതുരസേവന രംഗത്ത് യുകെയെ ശുശ്രൂഷിക്കുന്ന മലയാളികള്‍ സമൂഹത്തിന് മാതൃകയാകേണ്ടതുണ്ട്.

RECENT POSTS
Copyright © . All rights reserved