Main News

ലണ്ടൻ: എല്ലാവരും ഉറ്റുനോക്കിയ വാർത്താസമ്മേനം ബ്രിട്ടീഷ് പ്രധാനമന്ത്രി വളരെ വിഷമത്തോടെ തന്നെ നമ്മളെ എല്ലാവരെയും അറിയിച്ചിരിക്കുന്നു. ഭൂരിപക്ഷം വരുന്ന യുകെ ജനത വിചാരിച്ചതുപോലെ കർശനമായ നിർദ്ദേശങ്ങൾ ആണ് ഇന്ന് ബോറിസ് ജോൺസൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഒരു പ്രധാനമന്ത്രിക്കും ഉണ്ടായിട്ടില്ല അല്ലെങ്കിൽ ഉണ്ടാകരുത് എന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു. കോബ്ര മീറ്റിങ്ങിന് ശേഷം വാർത്താസമ്മേനത്തിൽ പറഞ്ഞ തീരുമാനങ്ങൾ ഇങ്ങനെ…

ഇന്ന് രാത്രി മുതൽ ബ്രിട്ടനിലെ ജനത്തിന് അനാവശ്യമായി വീടിന്   പുറത്തുപോകുവാൻ അനുവാദമില്ല. അതായത് ഒരു വീട്ടിലെ നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ വാങ്ങുന്നതിന് മാത്രം. ഒരു ദിവസത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു വ്യായാമത്തിന് മാത്രമേ പുറത്തുപോകുവാൻ അനുവാദമുള്ളൂ. അതോടൊപ്പം തന്നെ ഒഴിവാക്കാൻ പറ്റാത്ത തരത്തിലുള്ള ജോലിയെങ്കിൽ മാത്രം പോയി വരാൻ അനുവദിക്കുന്നു.

ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന അംഗങ്ങൾ അല്ലാതെ മറ്റൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഇന്ന് മുതൽ അനുവദിക്കുന്നില്ല. അതായത് കൂട്ടുകാർ, ബന്ധുക്കൾ എന്നിവരുമായുള്ള കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.

ഷോപ്പിംഗ് എന്നത് നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ മാത്രമാക്കി ചുരുക്കിയിരിക്കുന്നു. അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇത് ലംഘിക്കുന്നവർക്ക് എതിരെ നടപടി എടുക്കുവാൻ പോലീസിന് അധികാരം ഉണ്ടായിരിക്കും. അനുസരിക്കാൻ വിമുഖത കാണിച്ചാൽ ഫൈൻ അടിച്ചു കിട്ടുവാനും സാധ്യത.

നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാ കടകളും ഇന്ന് രാത്രി മുതൽ തുറക്കാൻ പാടുള്ളതല്ല. എല്ലാ ഇലക്ട്രോണിക്സ് ഷോപ്പുകളും, വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഇന്ന് രാത്രി മുതൽ അടച്ചിടുന്നു

ലൈബ്രറി, കളിസ്ഥലങ്ങൾ, പുറത്തുള്ള ജിമ്മുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും തുറക്കാൻ പാടുള്ളതല്ല.

പൊതുസ്ഥലത്തു രണ്ടു പേരിൽ കൂടുതൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല … കുടുംബാംഗങ്ങൾ ഒഴിച്ച്

എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു .. മാമ്മോദീസ, വിവാഹം എന്നിവ ഇതിൽപ്പെടുന്നു. ശവസംസ്ക്കാരം നടത്തുന്നതിന് തടസ്സമില്ല.

പാർക്കുകൾ വ്യായാമത്തിന് വേണ്ടി തുറന്നു നൽകുമെങ്കിലും കൂട്ടം ചേരുവാൻ അനുവാദമില്ല.

മൂന്നാഴ്ചത്തേക്ക് ആണ് ഈ നിർദ്ദേശങ്ങൾ… ഓരോ ദിവസവും കൂടുതൽ നിർദ്ദേശങ്ങളും ചിലപ്പോൾ മാറ്റങ്ങളും ഉണ്ടാകാം. രോഗത്തിന്റെ സ്ഥിതി മെച്ചെപ്പെടുകയെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്തുന്നതാണ്.

യുകെ മരണ സംഖ്യ 335 ആയി. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് ഉണ്ടായ പ്രതിസന്ധിഘട്ടത്തിൽ, എൻഎച്ച്എസ് സ്റ്റാഫുകൾക്കിടയിലും സംരക്ഷണ കിറ്റുകളുടെയും, മാസ്‌ക്കുകളുടെയും ക്ഷാമം ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. എന്നാൽ ഇവയുടെ ലഭ്യത വർധിപ്പിക്കാൻ ഉള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നു എന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ ആഴ്ച എൻഎച്ച് സ്റ്റാഫു കളിൽ ഒരാൾ തനിക്ക് ആവശ്യമായ സംരക്ഷണ കിറ്റുകൾ ഇല്ലായെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഒരു മില്യനിധികം മാസ്ക്കുകൾ ഇപ്പോൾ ലഭ്യമാക്കുകയും ചെയ്തതായി ആരോഗ്യ സെക്രട്ടറി ഉറപ്പുനൽകി. ഈ ആഴ്ച മുതൽ, സാധനങ്ങൾ ലഭ്യമാക്കുന്നതിൽ മിലിറ്ററിയും മുഖ്യ പങ്കു വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികൾക്ക് ആവശ്യമായ എല്ലാ അടിയന്തര സേവനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ആവശ്യമായ സംരക്ഷണ കിറ്റുകളും, മാസ്ക്കുകളും, കൊറോണ വൈറസ് പരിശോധന സാമഗ്രികളും മറ്റും ലഭ്യമല്ലെന്ന വാർത്ത പരന്നിരുന്നു. ഇതോടൊപ്പംതന്നെ എൻഎച്ച്എസ് സ്റ്റാഫുകളുടെ ജീവൻ ആശങ്കയിലാണെന്ന അഭ്യൂഹങ്ങളും വരുന്നു. എന്നാൽ ഇത്തരം സാഹചര്യത്തിൽ സ്റ്റാഫുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ 2.6 മില്യണിലധികം മാസ്കുകൾ ആണ് ബ്രിട്ടനിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ബ്രിട്ടനിൽ കൊറോണ ബാധ മൂലം മരിച്ചവരുടെ എണ്ണം 281 ആയി. ഇതോടൊപ്പം തന്നെ 5683 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും മറ്റും അടച്ചിട്ടിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻതന്നെ ഐസൊലേറ്റ് ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് അനുസരിക്കാത്തവർക്കെതിരെ ആവശ്യമെങ്കിൽ കർശന നടപടി എടുക്കും എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ലോകത്താകമാനം ഏകദേശം 13,000 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം പേർക്ക് കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സ്വന്തം ലേഖകൻ

കൊറോണാ വൈറസ് മൂലമുണ്ടായ ദുരിതങ്ങളെ തുടർന്ന്, വരും വർഷങ്ങളിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നും അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കുമെന്നും ഓർഗനൈസേഷൻ ഫോർ എക്കണോമിക്സ് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് സൂചന നൽകി.

ഒ ഇ സി ഡി സെക്രട്ടറി ജനറൽ ആയ എയ്ഞ്ചൽ ഗുറിയ പറയുന്നത് ഇതുവരെ നേരിട്ട സാമ്പത്തിക മാന്ദ്യങ്ങളെ പോലെ ആയിരിക്കില്ല ഇത് എന്നാണ്. സാമ്പത്തിക രംഗത്ത് തിരിച്ചുവരവ് നടത്തണമെങ്കിൽ ഇപ്പോഴേ ക്രിയാത്മകവും പ്രത്യാശ പൂർണ്ണവുമായ ചിന്തകൾ വേണം. ആഗോള വളർച്ച കൊറോണ ഔട്ട് ബ്രേക്കിനെ തുടർന്ന് പകുതിയായി കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എത്ര ജോലികൾ നഷ്ടപ്പെടുമെന്നോ കമ്പനികൾ തകരുമെന്നോ ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ എല്ലാ രാജ്യങ്ങളിലും വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച താഴോട്ടു പോകും.

വരാൻ പോകുന്ന തൊഴിലില്ലായ്മയെ പിടിച്ചുനിർത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഇപ്പോൾതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. എത്രപേർക്കാണ് തൊഴിൽ നഷ്ടപ്പെടുക എന്ന് കണക്കുകൂട്ടാൻ സാധ്യമല്ല. ലോകവ്യാപകമായി ഗവൺമെൻറുകൾ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.
യുകെയിൽ ജോലി എടുക്കുന്നില്ലെങ്കിൽ പോലും തൊഴിലാളികൾക്ക് ശമ്പളം നൽകാമെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. സമാനമായ രീതികളിലെ നടപടികളാണ് ലോകമെങ്ങും വേണ്ടത്.

ഇപ്പോഴത്തെ തകർച്ചയിൽനിന്ന് പെട്ടെന്ന് ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകില്ല. ജി 20 ക്ലബ്ബിലെ പോളിസി മേക്കേഴ്സ് കരുതുന്നത് സാമ്പത്തികമായ തിരിച്ചുവരവ് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി’ (v )ഷേപ്പ് പോലെ ആയിരിക്കും എന്നാണ്. എന്നാൽ അത് താഴെ ഭാഗത്തിന് കുറച്ചുകൂടി വീതികൂട്ടി ‘യു ‘ (u )ഷേപ്പിൽ ആവാനാണ് സാധ്യത. അതായത് തകർച്ച കുറച്ചു നാളെങ്കിലും നീണ്ടുനിൽക്കും എന്ന്. എന്നാൽ അത് ‘എൽ’ ഷേപ്പിൽ ആകാതെ ഇരിക്കണമെങ്കിൽ എല്ലാവരും ഒന്നു ചേർന്ന് ഇപ്പോൾ തന്നെ കൃത്യമായ തീരുമാനമെടുക്കണം.
ഈ കൊറോണ കാലത്ത് സൗജന്യ വൈറസ് ടെസ്റ്റിംഗ്, ഡോക്ടർമാർക്കും നഴ്സുമാർക്കും കുറച്ചുകൂടി നല്ല ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ, തൊഴിലാളികൾക്കും സ്വയം സംരംഭകർക്കും സാമ്പത്തിക സഹായം , ബിസിനസുകാർക്ക് ടാക്സ് പെയ്മെന്റ് ഹോളിഡേയ്സ് തുടങ്ങിയവയാണ് ഇപ്പോൾ അടിയന്തരമായി വേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു .

തിരുവനന്തപുരം: കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും

28 വൈറസ് ബാധിതരിൽ 19 പേരും കാസര്‍കോട് ജില്ലയിൽ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരിൽ 25 പേരും വന്നത് ദുബൈയിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മാർച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. ലോക്ക് ഡൌണിൽ സംസ്ഥാനം മൊത്തം  അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്ആർടിസിയോ ഉണ്ടാവില്ല. എന്നാൽ സ്വകാര്യ വാഹനങ്ങളിൽ പോകാം. ആശുപത്രികൾ പ്രവർത്തിക്കും. ഇന്ധന പാചക വിതരണം തുടരും.

ആരാധനാലയങ്ങളിൽ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ  പാടില്ല. എന്നാൽ ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടു പോകാം. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം.

ചികിത്സയിലുണ്ടായിരുന്ന കണ്ണൂരിലെ ഒരു രോഗി ഇന്ന് അസുഖം മാറി വീട്ടിൽ പോയി. 383 പേർ ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്. 122 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4291 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 2987 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ചെയ്തു.

കാസർകോട് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവിടെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്നു. കാസർകോട് ജില്ലയിൽ ഇനിയൊരാളും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുകയും കടുത്ത പിഴത്തുക ഈടാക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്. എല്ലാവരും പരിശോധനക്ക് വിധേയരാകണം.

വീട്ടിൽ നിരീക്ഷണത്തിലുള്ളവർ ഇറങ്ങി നടക്കുന്നത് തടയും. നിരീക്ഷത്തിലുള്ളവരുടെ ലൊക്കേഷൻ വിവരങ്ങൾ മൊബൈൽ സർവ്വീസ് പ്രൊവൈഡർമാരിൽ നിന്നും സ്വീകരിക്കും. ഇവർ ടവർ ലൊക്കേഷൻ മറികടന്നാൽ പൊലീസ് ഇടപെട്ടും. നിരീക്ഷണത്തിലുള്ളവരുടെ അയൽവാസികളേയും ഇനി നിരീക്ഷണത്തിലുള്ള ആൾക്കാരുടെ വിവരം അറിയിക്കും.

കൊവിഡ് ബാധിതരെ ചികിത്സിക്കാൻ പ്രത്യേകം ആശുപത്രികൾ ഒരുക്കും. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ ആദ്യദിനം മുതൽ വിശ്രമമില്ലാത്ത പ്രവർത്തിക്കുകയാണ്. തുടർന്നും അവരുടെ സേവനം ഉറപ്പാക്കാനായി ജോലി ചെയ്യുന്ന ആശുപത്രികൾക്ക് സമീപം തന്നെ അവർക്ക് താമസ സൗകര്യം ഉറപ്പാക്കും. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കറൻസി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ് ഇക്കാര്യം ആർബിഐയെ അറിയിക്കും. ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യം പരിശോധിക്കണം.

വിദേശത്ത് നിന്നും വരുന്നവരെ ഇനി പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിൽ പാർപ്പിക്കും. നിരീക്ഷത്തിലുള്ളവർക്ക് വേണ്ട ഭക്ഷണം ഇനി നേരിട്ട് വീടുകളിൽ എത്തിക്കും. ഈ സൗകര്യം ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം.

ചില മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്ന സാഹചര്യമുണ്ട്. ചില കളക്ഷൻ ഏജൻറുമാര്‍ ഇടപാടുകാരുടെ വീടുകളിൽ പോയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള എല്ലാ കളക്ഷനും രണ്ടാഴ്ചത്തേക്ക് നിർത്തി വയ്ക്കുന്നു. മെഡിക്കൽ ഷോപ്പടക്കം എല്ലാ അവശ്യവസ്തുകൾ വിൽക്കുന്ന സ്ഥാപനങ്ങളും രാവിലെ എഴ് മണി മുതൽ അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കാൻ പറ്റില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം എവിടെയുണ്ടായാലും അതു തടയണം. ഇതിനായി 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാവുന്നതാണ്. രോഗപകർച്ചയ്ക്ക് സാധ്യത സംശയിക്കുന്ന ആളുകളെ താത്കാലിക ഐസൊലേഷൻ സെൻ്റെറുകളിലാണ് താമസിക്കുക. എന്നാൽ ഗൌരവകരമായ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ മെച്ചപ്പെട്ട സൌകര്യങ്ങളുള്ള ഐസൊലേഷൻ വാർഡിൽ പാർപ്പിക്കേണ്ടതുണ്ട്.

നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ഇനി അയൽവാസികൾക്ക് കൊടുക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഒപ്പം നൽകും നിരീക്ഷണത്തിലുള്ളവർക്ക് പുറത്തിറങ്ങിയാൽ അയൽവാസികൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണം. നിരീക്ഷണത്തിലുള്ളവർ ഇറങ്ങി നടന്നാൽ അറസ്റ്റ് ഉറപ്പാണ്.

മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ശേഖരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കും. എന്നാൽ രോഗബാധ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ മാധ്യമപ്രവർത്തകർ സ്വയം സ്വീകരിക്കണം. ഇതേക്കുറിച്ച ചർച്ച ചെയ്യാൻ നാളെ മാധ്യമമേധാവികളുമായി ഒരു വീഡിയോ കോൺഫറൻസിംഗ് നടത്തും. അസാധാരണായ ഒരു സാഹചര്യമാണ് നാം നേരിടുന്നത്. ഒന്നായി നിന്നു മുന്നേറേണ്ട സമയമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളേയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടയാൻ നാട്ടിലെ മുഴുവൻ ജനങ്ങളുടേയും പിന്തുണ തേടുന്നു. രോഗത്തെ നേരിടാൻ സർക്കാർ ഒപ്പമല്ല.. മുന്നിൽ തന്നെയുണ്ടാവും എന്ന് ഓർമ്മിപ്പിക്കുന്നു.

 

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മദേഴ്സ് ഡേയിൽ നേരിട്ടുള്ള ആശംസകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തിരുന്നു. അതിനോടനുബന്ധിച്ചുള്ള ഒരു ചിത്രമാണ് യുകെയിൽ തരംഗമായിരിയ്ക്കുന്നത് . തങ്ങളുടെ 68 വയസ്സുള്ള മുത്തശ്ശി സ്യുവിന് ചില്ലു ജാലകത്തിന്റെ അപ്പുറം നിന്ന് ആശംസകൾ അറിയിക്കുന്ന പേരക്കുട്ടികളായ ഐസക്കിന്റെയും ബെന്നിന്റെയും ചിത്രം. ഐസക്കിന് ആറ് വയസ്സും ബെന്നിന് എട്ട് വയസ്സുമാണ്. ഇവർ രണ്ടുപേരും പൂക്കളും, പ്രിയപ്പെട്ട മുത്തശ്ശിക്ക് ആശംസകൾ എന്ന് എഴുതിയ കാർഡും സമർപ്പിച്ചു സന്തോഷം പങ്കിട്ടു. ചില്ലു ജനാലയുടെ അപ്പുറം നിന്നാണെന്ന് മാത്രം.

തന്റെ മുത്തശ്ശിയെ കണ്ടതിന്റെ സന്തോഷം അവർക്കുണ്ട് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ പറ്റാത്ത വിഷമം ഉണ്ടെങ്കിലും കൊറോണ വൈറസ് കാരണം സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോൾ ഏറ്റവും അഭികാമ്യമെന്ന് ബെൻ പറഞ്ഞു. തങ്ങളെ കാണാൻ കഴിഞ്ഞത് മുത്തശ്ശിക്ക് വളരെയധികം സന്തോഷം ഉണ്ടാക്കി. എന്നാൽ വീടിനുള്ളിൽ ചെല്ലാൻ പറ്റാത്തതും പതിവുപോലെ മുത്തശ്ശിയെ കെട്ടിപ്പിടിക്കാൻ സാധിക്കാത്തതിന്റെയും സങ്കടം ആറുവയസ്സുകാരനായ ഐസക് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടനിലെങ്ങും അനേകരാണ് തങ്ങളുടെ അമ്മമാർക്കും മുത്തശ്ശിമാർക്കും നേരിട്ട് ആശംസകൾ നേരാതെ വീഡിയോ കോളിലൂടെയും ഫോണിലൂടെയും ആശംസ സന്ദേശങ്ങൾ കൈമാറിയത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകജനതയുടെ നിലനില്പിനുതന്നെ കനത്ത ഭീഷണി സൃഷ്ടിക്കുന്ന കൊലയാളി വൈറസിനെ പിടിച്ചുകെട്ടാൻ കഴിയാതെ രാജ്യങ്ങൾ. ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. രാജ്യത്ത് 5683 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇതിനകം 281 ആയി ഉയർന്നു. കടുത്ത നിയന്ത്രണങ്ങൾ ഉൾപ്പെടെ രാജ്യം സ്വീകരിച്ചിട്ടും കേസുകളുടെ എണ്ണം കുറയുന്നില്ല. കൊറോണ വൈറസ് ഉണ്ടാകാൻ സാധ്യതയുള്ള ഇംഗ്ലണ്ടിലെ 1.5 മില്യൺ ആളുകളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. സന്ദേശത്തിലൂടെ അവരെ ഇക്കാര്യം അറിയിക്കും. അവരുടെ ജീവൻ സംരക്ഷിക്കുന്നതിന് 12 ആഴ്ച പുറത്തുപോകരുതെന്ന് കർശനമായി ആവശ്യപ്പെടും. മാതൃദിനത്തിൽ പ്രിയപ്പെട്ടവരെ സന്ദർശിക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ ഉപദേശം ശ്രദ്ധിക്കാൻ ആളുകളോട് ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തെ തടയാൻ സ്കൂളുകൾ അടച്ചും യാത്രകളിൽ വിലക്കുകൾ ഏർപ്പെടുത്തിയും പല നിയന്ത്രണങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ , സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ അല്ലെങ്കിൽ പ്രത്യേക അർബുദമുള്ളവർ എന്നിവരാണ് അപകടസാധ്യതയുള്ള ആളുകൾ. കേസുകൾ വർദ്ധിക്കുന്നതോടെ എൻ എച്ച് എസും പ്രതിസന്ധിയിലാകുകയാണ്. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു ; “ഇറ്റലിക്ക് മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുണ്ട്. എന്നിട്ടും അവിടുത്തെ അവസ്ഥ നമ്മുക്കറിയാം. മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ, വ്യാപനത്തെ മന്ദഗതിയിലാക്കാൻ കൂട്ടായ ദേശീയ ശ്രമം നടത്തുന്നില്ലെങ്കിൽ – നമ്മുടെ എൻ‌എച്ച്‌എസും സമാനമായ പ്രതിസന്ധി നേരിട്ടേക്കാം. ” കണക്കുകൾ അനുസരിച്ച് ഇറ്റലിയിൽ രോഗം ബാധിച്ച് ഇതുവരെ 5476 പേർ മരിച്ചുകഴിഞ്ഞു. യുകെ ഇറ്റലിക്ക് രണ്ടോ മൂന്നോ ആഴ്ചകൾ പിന്നിലാണെന്നും ജോൺസൻ മുന്നറിയിപ്പ് നൽകി. നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ ആളുകളോട് നിർദേശിച്ചിട്ടുണ്ട്. എങ്കിലും ലണ്ടനിലെ ബാറ്റേഴ്സ പാർക്കിന്റെ ചില ഭാഗങ്ങളിൽ ഇന്നലെയും തിരക്കനുഭവപ്പെട്ടു.

മാതൃദിനം സംബന്ധിച്ച് ആളുകൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ശാരീരിക സാമീപ്യം ഒഴിവാക്കി വീഡിയോ കോളിലൂടെ അവരെ ബന്ധപ്പെടുക എന്നതാണ്. രോഗഭീഷണി കൂടുതലും പ്രായമായവർക്കാണ്. അതിനാൽ തന്നെ ഈ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ആളുകൾ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മേയർ സാദിഖ് ഖാൻ ബിബിസിയോട് പറഞ്ഞു. ഫാർമസിസ്റ്റുകൾക്കും ജിപികൾക്കും പേർസണൽ പ്രൊട്ടക്ട്ടീവ് എക്വിപ്മെന്റ് (പിപിഇ ) എത്തിച്ചിട്ടുണ്ടെന്നും എല്ലാ സാമൂഹ്യ പരിപാലന ദാതാക്കൾക്കും ഈ വരുന്ന ആഴ്ച അത് വിതരണം ചെയ്യുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് അറിയിച്ചു. അതേസമയം, പലചരക്ക് പോലുള്ള അവശ്യസാധനങ്ങൾ അപകടസാധ്യതയുള്ള ആളുകൾക്ക് എത്തിക്കാൻ സായുധ സേനയിലെ അംഗങ്ങൾ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.

4,000 നഴ്‌സുമാരും 500 ഡോക്ടർമാരും ഉൾപ്പെടെ വിരമിച്ചവർ തിരിച്ചു ജോലിയിലേക്ക് പ്രവേശിക്കാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട് . ഈയൊരു മനോഭാവത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അഭിനന്ദിച്ചു. വൈറസ് ബാധയെത്തുടർന്ന് സോപ്പ് എമ്മർഡേൽ, കൊറോണേഷൻ സ്ട്രീറ്റ് എന്നിവയുടെ പ്രൊഡക്ഷൻ തിങ്കളാഴ്ച മുതൽ നിർത്തുമെന്ന് ഐടിവി അറിയിച്ചു. രാജ്യത്തുടനീളമുള്ള പള്ളികൾ ഓൺലൈനിലൂടെ വിശ്വാസികൾക്ക് ഞായറാഴ്ച ആരാധന എത്തിച്ചുകൊടുത്തു. ചർച്ച് ഓഫ് ഇംഗ്ലണ്ടും ചർച്ച് ഓഫ് സ്കോട്ട്ലൻഡും ഇപ്പോൾ ബഹുജനാരാധന നിരോധിച്ചിരിക്കുന്നു. ആഗോളതലത്തിൽ കേസുകളുടെ എണ്ണം 337,042 ആയി ഉയർന്നു. ഇതിനകം 14,641 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു.

സ്വന്തം ലേഖകൻ

അവധി ആഘോഷിക്കുന്ന ലാഘവത്തോടെ ജനങ്ങൾ പാർക്കുകളും ബീച്ചുകളും ബ്യൂട്ടി സ്പോട്ടുകളും സന്ദർശിക്കുന്നത് തുടരുന്നു. തമ്മിൽ ഇടകലരുന്നത് നിർത്തിയില്ലെങ്കിൽ മരണം സുനിശ്ചിതം എന്ന് ലണ്ടൻ മേയറായ സാദിഖ് ഖാൻ പറഞ്ഞു. യോർക്ക്ഷെയർ ഡെയ്സിലെയും ലേക്ക് ഡിസ്ട്രിക്ക്റ്റിലെയും അധികൃതർ ജനങ്ങളോട് ഇത് വിനോദസഞ്ചാരത്തിൻെറ സമയം അല്ല എന്ന് തീവ്രമായി വിമർശിച്ചിരിക്കുകയാണ്. ഏറ്റവും അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ വീടുവിട്ടിറങ്ങരുതെന്ന് ഖാൻ ആവർത്തിച്ചു.

ഞായറാഴ്ച രാത്രി മുതൽ ഹാമർ സ്മിത്തും ഫുൾഹാംഉം കൗൺസിലുകൾ റോയൽ പാർക്ക്, ഹൈഡേ, റീജന്റ്സ്, സെന്റ് ജെയിംസ് എന്നീ പാർക്കുകൾ അടച്ചിടും. കിസോക്കുകളും കഫേകളും പൂട്ടും. റിച്ച്മണ്ട്,ബുഷി, ഗ്രീൻവിച്ച് പാർക്കുകൾക്ക് പുറത്തുള്ള റോഡുകളും അടച്ചിടും.
ജനങ്ങൾക്ക് പറയുന്നത് അനുസരിച്ച് വീട്ടിനുള്ളിൽ അടങ്ങിയൊതുങ്ങി ഇരിക്കാനുള്ള ഉദ്ദേശം ഇല്ലെങ്കിൽ പാർക്കുകൾ ഒക്കെ പൂട്ടുകയല്ലാതെ മറ്റ് നിർവാഹമില്ല എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

 

ലണ്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2000 ആണ്. 93 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പൊതു ഗതാഗതവും ആരും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഏറ്റവും അത്യാവശ്യമുള്ള ജോലിക്കാർക്ക് സഞ്ചരിക്കാൻ വേണ്ടി മാത്രം ചില റെയിൽവേ ലൈനുകൾ തുറന്നു കൊടുത്തിട്ടുണ്ട്.

പല സ്ഥലങ്ങളിലും ജനങ്ങൾ വളരെ ലാഘവത്തോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്. തങ്ങൾക്ക് രോഗം വരില്ല എന്ന ഉറപ്പിൽ പുറത്തിറങ്ങി സഞ്ചരിക്കുകയും വെക്കേഷൻ ആഘോഷിക്കാൻ തുനിയുകയും ചെയ്യുന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ രോഗബാധ ലോകത്താകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയോടെ ബ്രിട്ടണിൽ കൊറോണ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 281 ലേക്ക് ഉയർന്നു. കോവിഡ് -19 ബാധിച്ചവരുടെ എണ്ണം ഒരു ദിവസം കൊണ്ട് 635- ൽ നിന്നു 5683ലേക്ക് ഉയർന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 18 വയസ്സ് മാത്രം പ്രായമുള്ള ആളാണ് രോഗം ബാധിച്ച് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ. 18 വയസ്സിനും 102 വയസ്സിനും ഇടയിലുള്ളവരാണ് മരണപ്പെട്ടവരിലധികവും . ആരോഗ്യസ്ഥിതി മോശമായവരാണ് മരണപ്പെട്ടവരിൽ ഏറെയും എന്നാണ് റിപ്പോർട്ടുകൾ.


ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുകയാണെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ, വെയിൽസിലെ മൊത്തം മരണസംഖ്യ 12 ലേക്ക് ഉയർന്നു. മൂന്നുപേരുടെ മരണത്തോടെ സ്കോട്ട്‌ലൻഡിലെ മരണസംഖ്യയും പത്തായി ഉയർന്നു.നോർത്തേൺ അയർലൻഡിലെ മരണസംഖ്യ രണ്ടായി. രോഗം സ്ഥിരീകരിച്ച വാർദ്ധക്യത്തിൽ ഉള്ള ഒരാൾ മരിച്ചതോടെയാണ് ഇത്. ഇയാളുടെ ആരോഗ്യനില തീർത്തും മോശമായിരുന്നു.

വെയിൽസിൽ കോവിഡ് -19 , 71 പേർക്ക് കൂടി പുതുതായി സ്ഥിരീകരിച്ചു. ഇതോടെ വെയിൽസിൽ മൊത്തം രോഗബാധിതരുടെ എണ്ണം 347 ആയി ഉയർന്നു. സ്കോട്ലൻഡിൽ മൊത്തം 416 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനവും ഉണ്ടായിട്ടുണ്ട്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കു പ്രകാരം ലോകത്താകമാനം 14300 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലണ്ടൻ: കൊറോണ വൈറസിനെതിരെ അരയും തലയും മുറുക്കി രാജ്യങ്ങളും ഭരണാധികാരികളും ഒരുമിച്ചു ഇറങ്ങിയിട്ടും കൊറോണ വഴുതിമാറി കൂടുതൽ പേരിലേക്ക് എത്തി ആശങ്ക വർദ്ധിപ്പിക്കുകയാണ്. എന്നാൽ ഭരണാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുജനത്തിന്റെ അലംഭാവം രോഗം പടരുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.

വളരെ ജനാതിപത്യ മര്യാതകളോടും കൂടെ നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ചെറിയ ഒരു സമൂഹം കാട്ടുന്ന വിമുഖത രോഗ വളച്ചയുടെ ഗ്രാഫ് മുകളിലേക്ക് ഉയർത്തുന്നു എന്ന് അറിയുക. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നതും ഇതുതന്നേയാണ്.

ഇന്ന്  പറഞ്ഞ പ്രധാന തീരുമാനങ്ങൾ ഇവയാണ് 

നാളെ മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് യുകെയിലെ വോളനറബിൾ ആയിട്ടുള്ള ഒന്നര മില്യൺ ജനങ്ങൾക്ക് വീടിന് പുറത്തുപോകുവാൻ സാധിക്കുകയില്ല.

ഇവരെ തനിച്ചു വിടുകയല്ല മറിച്ചു അവർക്കു വേണ്ട എല്ലാ സപ്പോർട്ടും നൽകും. കൗൺസിലും സൂപ്പർമാർക്കറ്റുകളും സമന്വയിപ്പിച്ചു ഭക്ഷണവും മരുന്നുകളും എത്തിക്കും.

ഇതിനായി ആവശ്യമെങ്കിൽ പട്ടാളത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.

സോഷ്യൽ ഡിസ്റ്റൻസിങ് പൊതുജനം പാലിക്കാതെ വന്നാൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകും എന്ന് നിരീക്ഷകർ പങ്കുവെക്കുന്നു. അടുത്ത 24 മണിക്കൂർ വളരെ ക്രൂഷ്യൽ ആണ്. അതായത് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുകെ ഒരു ടോട്ടൽ ലോക്ക് ഡൗൺ ആകാനുള്ള സാധ്യത കൂടുതൽ ആണ്. പൊതുജനം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.

ഇപ്പോഴും പാർക്കുകൾ പൊതുജനത്തിന് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും നിശ്ചിത അകലം (രണ്ട് മീറ്റർ) പാലിക്കാൻ സാധിക്കാതെ വന്നാൽ അതും ഇല്ലാതാവാൻ സാധ്യത കൂടുതൽ ആണ്.

യുകെ മരണ സംഖ്യ 281 ലേക്ക് ഇന്ന് ഉയർന്നപ്പോൾ അത് ഇറ്റലിയുടെ മാർച്ച് 7 ലെ മരണ സംഖ്യക്ക് തുല്യമായി. രോഗബാധിതർ 5683 ലേക്ക് ഉയർന്നു.

ഒരു 18 വയസുകാരന്റെ മരണം ഇന്ന് റിപ്പോർട്ട് ചെയ്‌തു.

കോവിഡ് 19 ബാധിച്ചു സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ബിർമിംഗ്ഹാമിനടുത്തു ഡഡ്‌ലിയിൽ (dudley) ഇന്ന് രാവിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിനു മുൻപിൽ തടിച്ചുകൂടിയത് 1000 ത്തോളം പേരാണ്. സമയം രാവിലെ 8:30 ന്.

നാളെ മുതൽ യുകെയിലെ എല്ലാ മാക് ഡൊണാൾഡ് ബ്രാഞ്ചുകളും പൂർണ്ണമായും അടയ്ക്കുന്നു. ജോലിക്കാരുടെ സുരക്ഷയെ കരുതിയാണ് എന്ന് വാർത്താക്കുറിപ്പ്.

കൂടുതൽ ലോക വാർത്തകൾ

ജർമ്മൻ ചാൻസിലർ ആഞ്ചേല മെർക്കൽ നിരീക്ഷണത്തിൽ.. കഴിഞ്ഞ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തിയ ഒരു ഡോക്ടർക്ക് രോഗം ഉണ്ട് എന്ന് പരിശോധന ഫലം വന്നതിനെതുടന്നാണ് ഇത്.

ഫ്രാൻ‌സിൽ മരിച്ചവരുടെ എണ്ണം 674 ലേക്ക് ഉയർന്നു. 112 പേരാണ് ഇന്ന് മരിച്ചത്.

യൂറോപ്പ്യൻ യൂണിയൻ 90% സാമ്പത്തികസഹായം നൽകുന്നു – യൂണിയൻ മെമ്പേഴ്സിന് മാസ്‌കുകളും വെന്റിലേറ്ററും മറ്റും വാങ്ങുന്നതിനാണ് പണം നൽകുന്നത്. ഇ യൂ ഒന്നും ചെയ്യുന്നില്ല എന്ന പരാതി ഇതിനകം ഉയർന്നിരുന്നു.

160 രാജ്യങ്ങളിൽ ആയി ഇതുവരെ 14,400  പേർ മരണപ്പെട്ടു. രോഗബാധിതർ 3,28,000. സുഖപ്പെട്ടവർ  96,000 പേർ.

സ്വന്തം ലേഖകൻ 

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 281 കടന്നിരിക്കുന്നു . 5683 ൽ അധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ബ്രീട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൾ സ്ഥിരീകരിക്കുന്നു . ഭീതി പടർത്തി കൊറോണ വൈറസ് യുകെയിൽ പടരുമ്പോൾ മലയാളികൾക്ക് സഹായഹസ്തവുമായി യുകെയിലെ മലയാളികളായ അഭിഭാഷകർ . യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഭാഗമായി നടത്തപ്പെടുന്ന പരസ്പര സഹായ പദ്ധതിയിൽ ചേർന്ന് നിന്നുകൊണ്ട് യുകെയിൽ കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് മലയാളികൾക്ക് ഉണ്ടാകുന്ന നിയമ പ്രശ്നങ്ങൾക്ക്  സൗജന്യ നിയമ സഹായം നൽകുവാനാണ് യുകെയിലെ  മലയാളി അഭിഭാഷകർ മുന്നോട്ട് വന്നിരിക്കുന്നത് .

കൊറോണ ഭീതിയിൽ കഴിയുന്ന യുകെ മലയാളികൾക്ക് മാനസികമായും , ആരോഗ്യകരമായും സഹായം നൽകുന്നതിനായി യുകെയിലെ മലയാളി ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും ഉപദേശങ്ങൾ സ്വീകരിക്കുവാനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ സൗകര്യം ഏർപ്പെടുത്തിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ 20 ഓളം ഡോക്ടർമാരുള്ള ക്ലിനിക്കൽ ടീമിന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .

ഇതിനോടകം നിരവധി  യുകെ മലയാളി കുടുംബങ്ങൾക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുവാനും , ആരോഗ്യകരമായ ഉപദേശങ്ങൾ നൽകുവാനും , മാനസിക പിന്തുണ നൽകുവാനും ഈ മെഡിക്കൽ ടീമിനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 140 ഓളം വരുന്ന വോളണ്ടിയർമാർക്കും കഴിഞ്ഞു .

കഴിഞ്ഞ കുറെ ദിവസങ്ങളിൽ ചിലർ നിയമ സഹായം ആവശ്യപ്പെട്ട് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അഭിഭാഷകരെ ഉൾപ്പെടുത്തി യുകെ മലയാളികൾക്ക് സൗജന്യ നിയമ സഹായം കൂടി നൽകുക എന്ന ദൗത്യം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്തത് .

അഡ്വ. ലൂയിസ് കെന്നഡി, അഡ്വ : പോൾ ജോൺ , അഡ്വ : ഫ്രാൻസിസ് മാത്യു കവളക്കാട്ട് , അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ , അഡ്വ : സന്ദീപ് പണിക്കർ , അഡ്വ : അരുൺ ഏണസ്റ്റ് ഡിക്രൂസ് , അഡ്വ : അരവിന്ദ് ശ്രീവത്സലൻ , അഡ്വ : അഫ്സൽ അവുൺഹിപ്പുറത്ത് , അഡ്വ : ദിലീപ് രവി തുടങ്ങി പ്രമുഖരായ ഒന്‍പത് മലയാളി അഭിഭാഷകരാണ് മാതൃകാപരമായ ഈ പരസ്പര സഹായ യജ്ഞത്തിൽ പങ്ക് ചേരാൻ മുന്നോട്ട് വന്നിരിക്കുന്നത് .

ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായ ബന്ധപ്പെട്ടും , ജോലിയുമായും ബന്ധപ്പെട്ടും , ബിസ്സിനസുമായി ബന്ധപ്പെട്ടും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകാൻ ഈ ലീഗൽ സെല്ലിന് കഴിയും . കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ   ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്‌ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്‌ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്‌ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ  ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യകരമായോ , നിയമപരമായോ ഏതെങ്കിലും പ്രശ്നങ്ങളിൽ ബുദ്ധിമുട്ടി കഴിയുന്ന യുകെ മലയാളിയാണോ നിങ്ങളെങ്കിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയുടെ ഭാഗമായ 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് ഉടൻ വിളിക്കുക . ഞങ്ങളാൽ സാധ്യമായ എല്ലാ സഹായവും നിങ്ങളിൽ ഓരോരുത്തർക്കും നൽകുമെന്ന് ഉറപ്പ് നൽകുന്നു .

Copyright © . All rights reserved