Main News

സ്വന്തം ലേഖകൻ

വെംബ്ലി : ലണ്ടൻ വെംബ്ലി പാർക്കിൽ വച്ച് സഹോദരിമാരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് മേൽ കൊലപാതകകുറ്റം ചുമത്തി. നിക്കോൾ സ്മാൾമാനും ബിബ ഹെൻ‌റിയും കൊല്ലപ്പെട്ട കേസിൽ ഡാനിയൽ ഹുസൈൻ എന്ന 18നുകാരൻ ഇന്നലെയാണ് പിടിയിലായത്. ബ്ലാക്ക് ഹീത്തിലെ ഗൈ ബാർനെറ്റ് ഗ്രോവ് സ്വദേശിയായ പ്രതിയെ പിന്നീട് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് നോർത്ത് വെസ്റ്റ് ബിസിയു കമാൻഡർ റോയ് സ്മിത്ത് പറഞ്ഞു. അന്വേഷണത്തിനും സംഭവസ്ഥലത്തെ പോലീസ് പ്രവർത്തനത്തിനും പിന്തുണ നൽകിയതിന് പ്രദേശ നിവാസികൾക്കും പോലീസ് നന്ദി പറഞ്ഞു.

ജൂൺ 5ന് നടന്ന ജന്മദിനാഘോഷത്തിന് ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് വെംബ്ലിയിലെ ഫ്രയൻറ് ഗാർഡനിൽ നിന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. കത്തി കൊണ്ടുള്ള കുത്തേറ്റാണ് ഇരുവരും മരണപ്പെട്ടത്. ഈ കേസിൽ ഊർജിതമായ അന്വേഷണം ആരംഭിച്ച പോലീസ് കൊലപാതകം നടന്ന് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പ്രതിയെ പിടികൂടിയിരിക്കുകയാണ്. അറസ്റ്റിനെക്കുറിച്ച് സഹോദരിമാരുടെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.

പാർക്കിൽ ചെറിയ തിരയലുകൾ തുടരുമെങ്കിലും വിപുലമായ ഫോറൻസിക് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോട്ടോയെടുത്തതിന് നോർത്ത് ഈസ്റ്റ് കമാൻഡ് യൂണിറ്റിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. പല ആരോപണങ്ങളിലേക്കും വഴി തുറന്ന കേസിനാണ് ഉചിതമായ പോലീസ് അന്വേഷണത്തോടെ കൂടി തിരശീല വീണത്.

ജോജി തോമസ്

കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ നാടകമാണെന്നതിന്റെ സൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജോസ് പക്ഷത്തെ പുറത്താക്കിയത് ജോസഫ് പക്ഷത്തെ വെട്ടിലാക്കാനാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ് നേതൃത്വവുമായി സാധ്യമായ മാർഗ്ഗങ്ങളിലൂടെയെല്ലാം ഏറ്റുമുട്ടാനും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫിനോട് അടുക്കുവാനും കച്ചകെട്ടി ഇറങ്ങിയ ജോസഫ് പക്ഷമാണ് ഇപ്പോൾ യഥാർത്ഥത്തിൽ വെട്ടിലായിരിക്കുന്നത് .

എൽഡിഎഫിനെ ഭരണത്തുടർച്ച കിട്ടുമെന്ന് കരുതപ്പെടുന്ന സാഹചര്യത്തിൽ ഒരു മുന്നണി മാറ്റം ജോസഫ് പക്ഷത്തെ ഒട്ടുമിക്കവരുടെയും മനസ്സിലുണ്ടായിരുന്നു. ജോസ് പക്ഷവുമായി പോര് മുറുക്കി പുറത്ത് പോകാൻ കളമൊരുക്കുകയാണ് ജോസഫ് പക്ഷത്തിൻെറ ലക്ഷ്യമെന്ന് യുഡിഫിലെ ബുദ്ധികേന്ദ്രങ്ങൾക്ക് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു. പിണറായി വിജയൻെറ ഭരണത്തെ പുകഴ്ത്തി ഒരു പ്രമുഖ പത്രത്തിൽ പിജെ ജോസഫ് എഴുതിയ ലേഖനം വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമായി . ഇതിൻെറ ഫലമായാണ് ഒരു മുഴം നീട്ടി കയറെറിഞ്ഞ്‌ ജോസ് പക്ഷത്തെ പുറത്താക്കി ജോസഫിൻെറ എൽഡിഎഫ് പ്രവേശനസ്വപ്നം തല്ലികെടുത്താൻ യുഡിഫിനായത്. പെട്ടെന്നൊരു ദിവസം പുറത്താക്കലിന് ശേഷം ജോസ് പക്ഷ നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിലും യുഡിഎഫ് നേതൃത്വത്തിനുള്ള വിമർശനം മനപൂർവ്വം ഒഴിവാക്കുകയും ചെയ്തു.ഇതെല്ലം കൂട്ടിവായിക്കുമ്പോൾ ജോസ് പക്ഷത്തെ പുറത്താക്കിയത് താത്കാലികമായ ഒരു രാഷ്ട്രീയ നാടകത്തിൻെറ രംഗങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കൂട്ടിവായിക്കുന്നത്.

ജോസഫ് പക്ഷം എൽഡിഎഫിന് സ്വീകാര്യമാണ് . പക്ഷേ ജോസ് കെ മാണി പക്ഷത്തെ എതിർക്കുന്ന സിപിഐ ലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ജോസ് പക്ഷം ബി ജെ പിയിലേക്ക് ചേക്കേറുന്നത് സഭാ നേതൃത്വവും എൻഎസ്എസും ശക്തമായി എതിർക്കും. അതുകൊണ്ടുതന്നെ ജോസ് പക്ഷത്തിന്റെ അവസാന ആശ്രയം യുഡിഎഫ് ആണ്. ഈ രാഷ്ട്രീയ നാടകത്തിന്റെ ഉള്ളു കള്ളികളെക്കുറിച്ച് ജോസ് വിഭാഗത്തിന് സൂചന ലഭിച്ചിട്ടുള്ളതായാണ് അറിയാൻ സാധിക്കുന്നത് . ഇപ്പോൾതന്നെ ജോസ് പക്ഷത്തെ പുറത്താക്കിയതിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി പങ്കുവെച്ചതായാണ് അറിവ്. എം.പി മാരുടെ നഷ്ടത്തിലൂടെ ഡൽഹിയിൽ പ്രതിപക്ഷത്തെ ഒന്നുകൂടി ദുർബലമാക്കുന്ന നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരിക്കലും കൂട്ടുനിൽക്കില്ല. ജോസ് പക്ഷത്തെ പുറത്തിക്കിയിട്ടില്ലെന്നുള്ള ഉരുണ്ടുകളിയുമായി രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത് ഹൈക്കമാൻഡ് നൽകിയ ശക്തമായ താക്കീതിൻെറ ഫലമാണ്. ഈ നാടകങ്ങളുടെ എല്ലാം അവസാനം ജോസ് പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫിൽ തന്നെ ഉണ്ടാകുമെന്ന ഉറപ്പ് നേടിയെടുത്തതുണ്ടാവുമെന്നാണ് പലരും രഹസ്യമായി പങ്കു വയ്ക്കുന്ന വിവരം.

 

സ്വന്തം ലേഖകൻ

ലെസ്റ്റർ : കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഇംഗ്ലണ്ടിലെ കൂടുതൽ പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക് പോകാൻ സാധ്യതയേറെ. യോർക്ക്ഷെയറിൽ വൈറസ് വ്യാപകമായി തുടരുന്നതിനാൽ ബ്രാഡ്‌ഫോർഡ്, ഡോൺകാസ്റ്റർ, ബാർൺസ്ലി എന്നിവ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഒന്നാമതാണെന്ന് പറയപ്പെടുന്നു. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന ഇംഗ്ലണ്ടിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടും ആരോഗ്യവകുപ്പും അറിയിച്ചു. ഇംഗ്ലണ്ടിലെ 36 കോവിഡ് ഹോട്ട്‌സ്പോട്ടുകൾ വരും ദിനങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു. ഏതെല്ലാം മേഖലകളിലാണ് കൂടുതൽ രോഗവ്യാപന സാധ്യതയുള്ളതെന്ന് സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച പട്ടികയിൽ ഒന്നാമത് ലെസ്റ്റർ ആണ്. ഇപ്പോൾ രോഗവ്യാപനം ഉയർന്നുനിൽക്കുന്ന ആദ്യ 20 പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു ; Leicester, Bradford, Barnsley, Rochdale, Bedford, Oldham, Rotherham, Tameside, Blackburn with Darwen, Kirklees, Peterborough, Luton, Derby, Kingston upon Hull, City of, Manchester, Southend-on-Sea, Leicestershire, Sheffield, Leeds, wirral.

സർക്കാരിന്റെ ഔദ്യോഗിക പരിശോധനാ കണക്കുകൾ പ്രകാരം ജൂൺ 13 നും ജൂൺ 26 നും ഇടയിൽ ലെസ്റ്ററിൽ 80 പുതിയ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി. എന്നാൽ പില്ലർ 2 പരിശോധനയിൽ 944 രോഗനിർണയങ്ങളുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വെളിപ്പെടുത്തി. ആശുപത്രികളിലും പി‌എച്ച്ഇ ലാബുകളിലും പോസിറ്റീവ് ആയ രോഗികളുടെ രോഗികളുടെ എണ്ണം പില്ലർ 1 കണക്കുകളിൽ ഉൾപ്പെടുന്നു. ടെസ്റ്റിംഗ് സെന്ററുകളിൽ തിരിച്ചറിഞ്ഞ പോസിറ്റീവ് കേസുകൾ പില്ലർ 2 എന്ന് അറിയപ്പെടുന്നു. കൊറോണ വൈറസ് കേസുകളിലെ വർദ്ധനവിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്രാദേശിക അധികാരികൾക്ക് നൽകണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ അവർക്ക് രോഗികളുടെ ജീവൻ രക്ഷിക്കാനും എൻഎച്ച്എസിനെ സംരക്ഷിക്കാനുമായി വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും.

ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ തടയുന്നതിനായി കൗൺസിലുകൾ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ കമ്മ്യൂണിറ്റി വെൽഫെയർ ബോർഡ് ചെയർമാൻ കൗൺസിലർ ഇയാൻ ഹഡ്‌സ്‌പെത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾ കൗൺസിലുകളുടെ പൊതുജനാരോഗ്യ ഡയറക്ടർമാരുമായി പങ്കിടാൻ തുടങ്ങിയത് നല്ല കാര്യമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ലോക്ക്ഡൗൺ ലഘൂകരണത്തെ തുടർന്ന് ഓരോ പ്രദേശങ്ങളിലാണ് വൈറസ് വ്യാപനം ഇപ്പോൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളിൽ ലെസ്റ്ററിനു പിന്നാലെ നിരവധി പ്രദേശങ്ങളും പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടി വരുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

സ്വന്തം ലേഖകൻ

ലക്ഷ കണക്കിന് ബാങ്കിംഗ് ഉപഭോക്താക്കൾക്ക് ഈ മാസം മുതൽ ഇടപാടുകൾ നടക്കുന്നത് പുതിയ നിയമം അനുസരിച്ചായിരിക്കും. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ നീക്കം. ബാർക്ലേയ്സ്, എച്ച്എസ്ബിസി തുടങ്ങിയ പ്രമുഖ 6 ബാങ്കുകൾ ഈ മാസം മുതൽ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ചെക്ക് തുടങ്ങിക്കഴിഞ്ഞു. പുതിയ നിയമ പ്രകാരം പണം ആർക്കാണ് അയക്കുന്നത് എന്നതിൽ സ്ഥിതീകരണം വേണം.

2018 ഒക്ടോബർ മുതൽ നിലവിലുള്ള ഈ രീതി ഈ മാസം മുതൽ കർശനമായി പാലിക്കപ്പെടും. ബാങ്കിംഗ് രംഗത്ത് നടക്കുന്ന തട്ടിപ്പു മൂലം യുകെയിൽ ഒരു വർഷം ശരാശരി 130 ബില്യൻ പൗണ്ട് നഷ്ടമാണ് ഉണ്ടാകുന്നത്. ഇതുവരെ ആർക്കാണോ പണം അയക്കേണ്ടത് അവരുടെ അക്കൗണ്ട് നമ്പറും സോർട്ട് കോഡും മാത്രം മതിയാകുമായിരുന്നു. എന്നാൽ ഇനിമുതൽ പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ പേരും ബാങ്ക് ആവശ്യപ്പെടും. ഇങ്ങനെയൊരു സൗകര്യം നിലവിലില്ലാതിരുന്നതുമൂലം തട്ടിപ്പുകാർക്ക് പണം പിടുങ്ങാൻ എളുപ്പമായിരുന്നു. ജൂൺ 30 മുതൽ ഉപഭോക്താവിന്റെ പേരും നൽകണം. ഉദ്ദേശിക്കുന്ന വ്യക്തിക്ക് തന്നെയാണോ പണം എത്തുന്നത് എന്നത് ഇനിമുതൽ ബാങ്കിന് ഉറപ്പു നൽകാൻ സാധിക്കും. മറ്റൊരു ബാങ്കിലേക്കാണ് പണം അടയ്ക്കുന്നത് എങ്കിൽ ഇരു ബാങ്കുകളും ഈ സ്കീമിൽ ഉണ്ടെങ്കിൽ മാത്രമേ നിയമം ബാധകമാകൂ.

മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കുമ്പോൾ പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പരും സോർട്ട് കോഡും, കാർഡിലുള്ള പേരും നൽകണം. പേര് കൃത്യമായി അറിയില്ലെങ്കിൽ സമാനമായ പേര് നൽകാം. അപ്പോൾ ബാങ്ക് നമ്മൾ പണമടയ്ക്കാൻ സാധ്യതയുള്ള വ്യക്തിയുടെ പേരും വിവരങ്ങളും കൺഫർമേഷൻ ആയി നൽകും. ഇനി മറ്റാർക്കെങ്കിലും ആണ് പണം പോകുന്നതെങ്കിൽ അതിനെപ്പറ്റിയും വിവരം നൽകും. ട്രാൻസാക്ഷൻ പകുതിക്ക് വെച്ച് ക്യാൻസൽ ചെയ്യണമെങ്കിൽ അങ്ങനെയും ആവാം. ഫോൺ പെയ്മെന്റ് ആണ് നടത്തുന്നത് എങ്കിൽ കോളിലൂടെ, പണം അയക്കേണ്ട വ്യക്തിയുടെ വിവരങ്ങൾ ഉറപ്പാക്കാനാകും. ഓൺലൈൻ പെയ്മെന്റുകളിൽ ഇനിമുതൽ ‘യെസ് മാച്ച് ‘ നോട്ടിഫിക്കേഷൻ കൂടി ഇനിമുതൽ ഉണ്ടാകും. ബാങ്കിംഗ് സുരക്ഷാ രംഗത്ത് മറ്റൊരു നാഴികക്കല്ലാണ് പുതിയ നിയമം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് നിരവധി ബ്രിട്ടീഷ് കമ്പനികൾ തങ്ങളുടെ തൊഴിലവസരങ്ങൾ വെട്ടി കുറച്ചിരിക്കുകയാണ്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പന്ത്രണ്ടായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. താത്കാലിക വിസയിൽ ബ്രിട്ടനിൽ വന്നിരിക്കുന്ന പലരും ജോലി നഷ്ടത്തെത്തുടർന്ന് സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകേണ്ടതായി വരുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിലെ റീട്ടെയിൽ മേഖലയിലെ മുഖ്യ വിതരണക്കാരായ ജോൺ ലെവിസ് തങ്ങളുടെ കടകളിൽ ചിലത് അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർക്കാഡിയ, ഹാറോഡ് എന്നീ ശൃംഖലകൾ 1180 ഓളം തൊഴിലവസരങ്ങൾ കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് മുതൽ തന്നെ ബ്രിട്ടണിലെ ബിസിനസുകൾ എല്ലാം തകർച്ചയുടെ വക്കിലാണ്. ബ്രിട്ടീഷ് മൾട്ടിനാഷണൽ കമ്പനിയായ എസ് എസ് പി ഗ്രൂപ്പ് അയ്യായിരത്തോളം തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. വിർജിൻ മണി, യോർക്ക്ഷെയർ ബാങ്ക്, ക്ലയ്ഡ്സ്ഡെയ്ൽ ബാങ്ക് എന്നിവയിൽ മാത്രം മൂവായിരത്തോളം സ്റ്റാഫുകളെയാണ് പിരിച്ചു വിട്ടത്.

ജോലി നഷ്ടപ്പെട്ടവരെല്ലാം തന്നെ എന്ത് ചെയ്യണം എന്ന അവസ്ഥയിലാണ്. ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് എന്ന് ജോലി നഷ്ടപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയ ജെയിംസ് ഫിലിപ്പ് പറഞ്ഞു. റീട്ടെയിൽ മേഖലയെ ആണ് ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത്. ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയെ കൊറോണ ബാധ ശക്തമായി തന്നെ ബാധിച്ചിട്ടുണ്ട്.

ഏവിയേഷൻ മേഖലയെയും കൊറോണ ബാധ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവെയ്‌സ് മാത്രം പന്ത്രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് വെട്ടി കുറയ്ക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ജോലി നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും പടർന്നുപിടിച്ചപ്പോൾ അത് സാമ്പത്തിക മാന്ദ്യത്തിനും വഴിയൊരുക്കിയിരുന്നു. എന്നാൽ ഇപ്പോൾ പകർച്ചവ്യാധിയുടെ ഫലമായി യുകെയിലെ വീട് വിലയും ഇടിഞ്ഞു. 2012 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രോപ്പർട്ടി വാല്യൂ 1.4 ശതമാനം കുറഞ്ഞുവെന്ന് ബിൽഡിംഗ് സൊസൈറ്റി അറിയിച്ചു. ഹൗസിംഗ് മാർക്കറ്റിന്റെ നിലനിൽപ്പ് വരും മാസങ്ങളിൽ അനിശ്ചിതത്വത്തിൽ ആവുമെന്ന് നേഷൻവൈഡ് അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി മറ്റ് സമ്പദ്‌വ്യവസ്ഥയെ പോലെ തന്നെ ഭവന വിപണിയെയും ബാധിച്ചു. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇപ്പോൾ വീട് വില 0.1 ശതമാനം കുറവാണ്. മെയ് പകുതിയോടെ സർക്കാർ ഭവന വിപണിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് അംഗീകാരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ആഴ്ച്ചകളിൽ കൂടുതൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നത്, ഭവന വിപണിയിലെ പ്രവർത്തനങ്ങളിൽ നേരിയ വർധനവിന് കാരണമാകുമെങ്കിലും അനിശ്ചിതത്വം തുടരുമെന്ന് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. ജൂണിൽ വീട് വില ഏപ്രിലിനെ അപേക്ഷിച്ച് 3.2 ശതമാനം കുറവാണെന്ന് നേഷൻവൈഡ് വെളിപ്പെടുത്തി. ലണ്ടനിലെ വീട് വില ഈ വർഷം അഞ്ചു ശതമാനം കുറയും. എന്നാൽ അടുത്ത വർഷം 2 ശതമാനവും 2022 ൽ 4.3 ശതമാനവും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോപ്പർട്ടി മാർക്കറ്റ് അനലിസ്റ്റുകൾ പറഞ്ഞു.

2020 ന്റെ രണ്ടാം പകുതി പ്രോപ്പർട്ടി മാർക്കറ്റിന്റെ യഥാർത്ഥ പരീക്ഷണകാലമായിരിക്കും. തൊഴിലാളികൾക്കുള്ള സർക്കാർ പിന്തുണ സാവധാനം നീക്കംചെയ്യുകയും തൊഴിലില്ലായ്മയുടെ വർദ്ധനവ് തെളിഞ്ഞുകാണുകയും ചെയ്യുന്നു. സർക്കാരും ട്രഷറിയും മുമ്പൊരിക്കലുമില്ലാത്തവിധം പരീക്ഷിക്കപ്പെടുമെന്ന് മോർട്ട്ഗേജ് ബ്രോക്കർ കൊറേക്കോ മാനേജിംഗ് ഡയറക്ടർ ആൻഡ്രൂ മോണ്ട് ലേക്ക് മുന്നറിയിപ്പ് നൽകി. ആളുകളെ ജോലികളിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അത് ഹൗസിംഗ് മാർക്കറ്റുകളുടെ ഭാവിയിലേക്ക് നിർണായകമാകുമെന്നും അദ്ദേഹം അറിയിച്ചു.

ജോജി തോമസ്

ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് ചൈനാ വിരുദ്ധവികാരം ഇന്ത്യയിൽ ആളിക്കത്തുകയാണ് . ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന് ടെക്നോളജി രംഗത്തെ ഭീമന്മാരായ ഏതാണ്ട് അമ്പത്തൊമ്പതോളം ആപ്പുകളാണ് ഇന്ത്യ ഗവണ്മെൻറ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് ഉൽപന്നങ്ങൾ നശിപ്പിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. 15 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളതും താരാ കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന് ടിക്ക് ടോക്കിനോട് വിട പറയാൻ ഒറ്റ രാത്രി കൊണ്ട് സാധിച്ചു. താരാ കല്യാണിന്റെ കുടുംബത്തിന് മൊത്തത്തിൽ 20 ലക്ഷത്തോളം ടിക്ക്ടോക്ക് ഫോളോവേഴ്സ് ആണ് ഉള്ളത്. ടിക്ക് ടോക്ക് ഉപേക്ഷിച്ചതോടെ കൂടി സൗഭാഗ്യയ്ക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ പറ്റി ചിന്തിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.

എന്നാൽ ഇന്ത്യ ചൈന അതിർത്തിയിലെ പിരിമുറുക്കം ഒരു യുദ്ധത്തിനു പോലുമുള്ള സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ ഇംഗ്ലണ്ടിലെ മലയാളികളുടേതായ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ടിക്ക് ടോക്ക് വീഡിയോ മത്സരം നടത്തുന്നതിന്റെ ധാർമികതയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ബ്രിട്ടനിൽ ടിക്ക് ടോക്കിന്‌ നിരോധനം ഇല്ലെന്നുള്ള മുട്ടായുക്തികൾ ഉണ്ടാകാമെങ്കിലും ജനിച്ച മണ്ണിനോടുള്ള കൂറ് കാണിക്കേണ്ട സമയമാണ് ഇത്. ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലും പെറ്റമ്മയേക്കാളും വലുതല്ല പോറ്റമ്മ എന്ന സത്യം ഇംഗ്ലണ്ടിലെ അച്ചായന്മാർ മറക്കാതിരിക്കുന്നതാണ് നല്ലത്. പത്ത് പൗണ്ട് കൂടുതലായാലും മാർക്കറ്റിൽ ചൈനീസ് ഉത്പന്നങ്ങൾ അല്ലാതെ മറ്റ് പകരം വയ്ക്കാവുന്ന ഉത്പന്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഇന്ത്യക്കാർ അത് വാങ്ങി രാജ്യത്തോട് കൂറ് കാണിക്കേണ്ട സമയമാണ് എന്നുള്ളത് യുകെയിൽ മലയാളികൾ മറക്കരുത്.

59 ഓളം ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് വൻ വരുമാന നഷ്ടമാണ് ഉള്ളത് . പുതിയതായിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനേ നിരോധനമുള്ളോ, അതോ നിലവിലുള്ളത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ടിക്ക് ടോക്കി നോട് ബൈ പറഞ്ഞത്.

 

സ്വന്തം ലേഖകൻ

ലണ്ടൻ : വൈദേശികരായ ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായി വീണ്ടും ബ്രിട്ടീഷ് സർക്കാർ. എല്ലാ എൻ‌എച്ച്‌എസ് ജീവനക്കാരെയും ആരോഗ്യ, സാമൂഹിക പരിപാലന ഉദ്യോഗസ്ഥരെയും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ നിന്ന് (ഐഎച്ച്എസ്) ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എൻ‌എച്ച്‌എസിന് പ്രയോജനം ചെയ്യുക, രോഗികളെ പരിചരിക്കുക, ജീവൻ രക്ഷിക്കുക എന്നിവയാണ് ഹെൽത്ത്‌ സർചാർജ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. വിദേശികളായ ആരോഗ്യപ്രവർത്തകർ ഇനി ഇത് അടയ്‌ക്കേണ്ടതില്ല. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ വിസ വിപുലീകരണം അനുവദിച്ചു നൽകിയതിന് പിന്നാലെയാണിത്. ഐ‌എച്ച്‌എസിൽ നിന്നുള്ള വരുമാനം നേരിട്ട് എൻ‌എച്ച്‌എസിലേക്ക് പോകുന്നു. 2018/19 സാമ്പത്തിക വർഷത്തിന്റെ അവസാനം വരെ എൻ‌എച്ച്എസ്, ഏകദേശം 900 മില്യൺ പൗണ്ടോളം ഇതിലൂടെ സമാഹരിച്ചു. മികച്ച ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കമെന്ന് ഹോംഓഫീസ് പറഞ്ഞു.

2015 ലാണ് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് ഏർപ്പെടുത്തിയത്. താൽ‌ക്കാലിക കുടിയേറ്റക്കാർ‌ക്ക് അവരുടെ താമസത്തിനിടയിൽ ലഭ്യമായ എൻ‌എച്ച്‌എസ് സേവനങ്ങളുടെ അടിസ്ഥാനത്തിൽ ന്യായമായ സംഭാവന നൽകുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത് അവതരിപ്പിച്ചത്. സർചാർജ് അടച്ച ശേഷം, വിദേശികൾക്ക് യുകെ നിവാസികളെ പോലെത്തന്നെ എൻ‌എച്ച്എസിലേക്ക് പ്രവേശിക്കാം. ഓസ്‌ട്രേലിയയും അമേരിക്കയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ കുടിയേറ്റക്കാരോട് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ഹെൽത്ത്‌ സർചാർജിനേക്കാൾ ചെലവേറിയതാണ് അത്.

മിക്ക വിസകൾക്കും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് പ്രതിവർഷം 400 പൗണ്ടിൽ നിന്ന് 624 പൗണ്ടായി ഉയർത്തും. ഒക്ടോബർ 1 മുതലാണ് ഈ വർധനവ് നിലവിൽ വരിക. എന്നാൽ ഐ‌എച്ച്‌എസ് അടയ്‌ക്കുന്നതിന് വിദേശികളെ സഹായിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യൂത്ത് മൊബിലിറ്റി സ്കീമിലുള്ളവർക്കും ഹെൽത്ത്‌ സർചാർജ് പ്രതിവർഷം 470 പൗണ്ട് ആയി നിശ്ചയിക്കും. 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പുതിയ നിരക്ക് ഏർപ്പെടുത്തും. കോവിഡ് സമയത്ത് എൻ‌എച്ച്‌എസിനുള്ള ഹോം ഓഫീസ് പിന്തുണയുടെ ഭാഗമായി വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് ധാരാളം സഹായം നൽകിയിരുന്നു. കൊറോണ വൈറസിനെ തടയാൻ എല്ലാ എൻ‌എച്ച്‌എസ് ജീവനക്കാരും സാമൂഹിക പ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളോട് ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണെന്നും അതിനാലാണ് ഈ സമയത്ത് അവരെ പിന്തുണയ്ക്കുന്നതിനായി നിരവധി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് ഡിമെൻഷ്യ മരണങ്ങൾ ഇരിട്ടിയായതായി കണക്കുകൾ. പകർച്ചവ്യാധിയുടെ ആദ്യ 2 മാസങ്ങളിൽ മരണമടഞ്ഞത് 25,000ത്തിൽ അധികം രോഗികൾ. അൽഷിമേഴ്‌സ് സൊസൈറ്റി വിശകലനം ചെയ്ത ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഡിമെൻഷ്യ രോഗികളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 13,000 അധിക മരണങ്ങൾ സംഭവിച്ചുവെന്നാണ്. ഈ ‘അധിക മരണങ്ങളിൽ’ വൈറസ് ബാധിച്ച 8,570 പേരും മറ്റു കാരണങ്ങളാൽ മരിച്ച 5,290 പേരും ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ശരാശരി കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ രണ്ട് മാസ കാലയളവിൽ 11,800 ഡിമെൻഷ്യ രോഗികൾ മരിക്കുമെന്ന് ഒഎൻ‌എസ് പറഞ്ഞു. എന്നാൽ ഇത്തവണത്തെ അധിക മരണങ്ങൾ കൂടി ഉൾപെട്ടപ്പോൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൊത്തം 25,000 ത്തിലധികം ആളുകൾ മരിച്ചു. കോവിഡ് കാലത്ത് കെയർ ഹോമുകൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന ആരോപണം നിലനിൽക്കെ പുറത്തുവന്ന ഈ കണക്കുകൾ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കെയർ ഹോമിൽ കഴിയുന്നവരിൽ 70 % ആളുകളും ഡിമെൻഷ്യ രോഗികളാണ്. ആകെ 718,000 ആളുകൾ ഈ അവസ്ഥയിൽ ഇംഗ്ലണ്ടിലും വെയിൽസിലും ആയി കഴിയുന്നു. ” ഈ കണക്കുകൾ ഭയാനകമാണ്. മരിച്ചവരെയും അവരുടെ കുടുംബാംഗങ്ങളെയും ഈ സമയത്ത് ഓർക്കുന്നു.” അൽഷിമേഴ്‌സ് സൊസൈറ്റിയിലെ ഫിയോണ കാരാഗർ പറഞ്ഞു. ഡിമെൻഷ്യ ബാധിച്ച പ്രായമായ പൗരന്മാർ ഈ പ്രതിസന്ധി ഘട്ടത്തിൽ ഗുരുതരമായി അവഗണിക്കപ്പെട്ടുവെന്ന് ഞാൻ ഭയപ്പെടുന്നു. അവരെ ശരിയായി സംരക്ഷിച്ചിട്ടില്ല, പലരുടെയും വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. പകർച്ചവ്യാധിയുടെയും അടിയന്തിര നടപടികളുടെയും ആശയക്കുഴപ്പം മരണസാധ്യത വർദ്ധിപ്പിച്ചു.” മുൻ പെൻഷൻ മന്ത്രി പിയർ ബെറോണാസ് അറിയിച്ചു.

ഒഎൻ‌എസിനൊപ്പം വീടുകളിലെ അമിത മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കെയർ ക്വാളിറ്റി കമ്മീഷന്റെ കേറ്റ് ടെറോണി പറഞ്ഞു: ‘ഈ കണക്കുകൾ കാണിക്കുന്നത് ഡിമെൻഷ്യ ബാധിച്ച ആളുകൾക്ക് കോവിഡ് -19 നൽകിയത് വലിയ നഷ്ടങ്ങൾ ആയിരുന്നു. അവരെ പരിചരിക്കുന്ന വ്യക്തിയുടെയും ഉദ്യോഗസ്ഥരുടെയും മറ്റ് എല്ലാ താമസക്കാരുടെയും മനുഷ്യാവകാശങ്ങളും സുരക്ഷയും പരിഗണിക്കണം.” ഡിമെൻഷ്യ രോഗികളെ ചില വീടുകളിൽ അശ്രദ്ധമായി അവഗണിച്ചുവെന്ന് മറ്റു ചില വിദഗ്ധർ കരുതുന്നു. കോവിഡ് -19 ഉള്ളവർ പോലും യഥാർത്ഥത്തിൽ വൈറസ് മൂലം മരിക്കുന്നില്ല, മറിച്ച് നിർജ്ജലീകരണം സംഭവിച്ചതിന് തെളിവുകളുണ്ടെന്ന് ഒരു ഓക്സ്ഫോർഡ് അക്കാദമിക് വെളിപ്പെടുത്തി. കോവിഡ് ദുരിതകാലത്ത് രാജ്യത്തെ പ്രായമായവരുടെ സംരക്ഷണം മുൻഗണനാ വിഷയമായി തന്നെ സ്വീകരിക്കേണ്ടതുണ്ട്.

സ്വന്തം ലേഖകൻ

ആധുനിക ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാമാരിയായ കോവിഡിൽ പകച്ച് ശാസ്ത്ര ലോകം. ഇത് വരെ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ലെന്നത് മാത്രമല്ല കോവിഡ് വന്നതിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർവചിക്കാൻ കഴിയാത്തതുമാണ് ശാസ്ത്രലോകത്തെ കുഴയ്ക്കുന്നത്. അതോടൊപ്പം തന്നെ പലരും ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ തന്നെ കൊറോണ വൈറസിന്റെ വാഹകരാകുകയും ചെയ്യുന്നത് സമൂഹ വ്യാപന തോത് ക്രമാതീതമായി ഉയരാനും ഇടയായിട്ടുണ്ട്. ഏറ്റവും പുതിയതായി അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുതിയ മൂന്ന് രോഗ ലക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ രോഗലക്ഷണങ്ങൾ.

രോഗബാധയുടെ തുടക്കത്തിൽ പനി, ചുമ, ശ്വാസതടസ്സം എന്നിവ മാത്രമായിരുന്നു ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ കോവിഡ് -19 ബാധയുടെ ലക്ഷണങ്ങളായി ഏജൻസി കണക്കാക്കിയിരുന്നവ പന്ത്രണ്ടായി ഉയർന്നു. പനി, ചുമ, വിറയൽ, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തലവേദന, രുചി, മണം മുതലായവ കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കാത്ത അവസ്ഥ, തൊണ്ടവേദന എന്നിവയായിരുന്നു നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ മൂന്നു ലക്ഷണങ്ങൾ എന്നാണ് ഉൾപ്പെടുത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രായം കുറഞ്ഞവരിൽ ആണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

രോഗബാധ കൂടുന്ന സാഹചര്യത്തിൽ, പല രോഗികളിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. രോഗബാധയുടെ തുടക്കത്തിൽ പനി ഇല്ലാത്തവർക്ക് രോഗം ഇല്ല എന്നാണ് കരുതിയിരുന്നത്. രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ കൊറോണ വൈറസ് ടെസ്റ്റിന് വിധേയരാക്കിയിരുന്നില്ല. എന്നാൽ പിന്നീട് ലക്ഷണങ്ങൾ കാണിക്കാത്തവരിലും രോഗബാധ ഉണ്ടെന്ന് കണ്ടെത്തി.

കിഡ്നി രോഗികൾ, അമിതവണ്ണമുള്ളവർ, ഹൃദ്രോഗികൾ, ടൈപ്പ് ടു ഡയബറ്റിക് രോഗമുള്ളവർ, തുടങ്ങിയവർക്കാണ് കൊറോണ ബാധ ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളതെന്ന് കഴിഞ്ഞ ആഴ്ച സിഡിസി പുറത്തിറക്കിയ ലിസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഗർഭിണികളും രോഗം വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്. രോഗബാധയുള്ളവരിൽ പകുതി പേരും ലക്ഷണങ്ങൾ കാണിക്കാത്തവരാണ്. ഇപ്പോൾ പുതിയ മൂന്നു ലക്ഷണങ്ങളും കൂടി ഉൾപ്പെടുത്തിയതോടെ, രോഗബാധയെ നിയന്ത്രിക്കുവാൻ കഠിന പ്രയത്നം ആവശ്യമാണ് എന്ന നിഗമനത്തിലാണ് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര രംഗം.

കൊറോണ ബാധയുടെ ഏറ്റവും അവസാനഘട്ടത്തിലാണ് ന്യൂമോണിയ ബാധിക്കുന്നത്. ഇതോടെ രോഗികൾക്ക് പലപ്പോഴും മരണം സംഭവിക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിത് എന്നാണ് ഏജൻസി നൽകുന്ന നിർദ്ദേശം.

 

RECENT POSTS
Copyright © . All rights reserved