ഡോ. ഐഷ വി
ചില കേട്ടറിവുകളും അനുഭവങ്ങളും ഓർമ്മകളെ പൂർണ്ണതയിലേയ്ക്ക് നയിക്കുന്നു. അതിലൊന്നാണ് എന്നെ ആരെങ്കിലും വിളിക്കുമ്പോൾ ” എന്തോ” യെന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്ത. ശാന്തയുമൊത്തുള്ള ഞങ്ങളുടെ ചില്ലിട്ട കുടുംബ ഫോട്ടോ വീട്ടിലെ ഭിത്തിയിൽ തൂങ്ങുന്നുണ്ട്. എന്നെ രണ്ടര വയസ്സിൽ കാസർഗോഡ് നെല്ലി കുന്നിലുള്ള ഗിൽഡിന്റെ നഴ്സറിയിലാക്കി. നഴ്സറിയിൽ നിന്നും വീട്ടിലെത്തിയാൽ ഞാനേതെങ്കിലും മൂലയിൽ ചെന്നിരിക്കും. അച്ഛനമ്മമാർ വിളിച്ചാൽ വിളി കേൾക്കില്ല. ഐഷേ എന്നു വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കണം എന്നാണ് അച്ഛന്റെ നിബന്ധന. പക്ഷേ ഞാൻ മിണ്ടാതിരിക്കും. എന്നെ വീടിന്റെ മുക്കിലും മൂലയിലും അന്വേഷിച്ച് നടക്കേണ്ടതിനാൽ അച്ഛനമ്മമാർക്ക് ദേഷ്യം വന്നിരുന്നു. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായത് ശാന്ത ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരംഗത്തെപ്പോലെ വന്നതിനു ശേഷമാണ്.
ശാന്ത ഞങ്ങളുടെ വീട്ടിലെങ്ങനെ എത്തിയെന്നറിയേണ്ടേ? ശാന്തയുടെ അച്ഛന് തുകൽപ്പെട്ടിയുണ്ടാക്കി വിൽക്കുന്ന ബിസിനസ് ആയിരുന്നു. അച്ഛൻ അദ്ദേഹത്തിന്റെ പക്കൽ നിന്നും രണ്ട് തുകൽ പെട്ടികൾ വാങ്ങി. രണ്ടും നല്ല വലുപ്പമുള്ള പെട്ടി കൾ . ഒന്ന് കറുപ്പും ഒന്ന് ചുവപ്പും. ഒന്നിൽ അച്ഛൻ ഓഫീസ് കാര്യങ്ങൾ സൂക്ഷിച്ചു വച്ചു. ഒന്നിൽ വസ്ത്രങ്ങളും. പെട്ടി വിറ്റയാളുടെ വീട്ടുകാര്യങ്ങൾ അച്ഛൻ അന്വേഷിച്ചു കാണും . അല്പം സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണ്. അദ്ദേഹത്തിന്റെ മകൾ ശാന്ത ഹൈസ്കൂളിൽ പഠിയ്ക്കുന്നു. ശാന്തയെ കൂടെ നിർത്തി പഠിപ്പിക്കാമെന്ന് അച്ഛൻ ഏറ്റു. എന്റെ ഒറ്റപ്പെടലിന് ഒരവസാനമാവുമെന്ന് അച്ഛൻ കരുതി. അങ്ങനെ ശാന്ത ഞങ്ങളുടെ വീട്ടിലെത്തി. എനിയ്ക്കാരു ചേച്ചിയായി. ശാന്ത ഞങ്ങളുടെ വീട്ടിൽ നിന്ന് രാവിലെ സ്കൂളിൽ പോകും. ഞാൻ നഴ്സറിയിലേയ്ക്കും. വൈകിട്ട് ശാന്ത എത്തുമ്പോഴേയ്ക്കും ഞാനുമെത്തും. പിന്നെ ശാന്ത എന്റെ കൂടെ കളിക്കും വർത്തമാനങ്ങൾ പറയും. അച്ഛനമ്മമാർ എന്നെ പേരു ചൊല്ലി വിളിക്കുമ്പോൾ ഞാൻ അനങ്ങാതിരിക്കുന്ന വിവരം ശാന്ത മനസ്സിലാക്കി. ശാന്ത വളരെ കഷ്ടപ്പെട്ട് എന്നെ എന്തായെന്ന് വിളി കേൾക്കാൻ പഠിപ്പിച്ചു. പിന്നെ ആരെന്റെ പേര് വിളിച്ചാലും എന്തോ യെന്ന് വിളി കേൾക്കുക പതിവായി. ഒരിക്കൽ എനിയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുറേ മണിക്കൂറുകൾ ഇരിക്കാനിടയായി.
അവിടെ ഉച്ചഭാഷിണിയിലൂടെ ഏതോ ഒരു ഐഷ പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ കാണണമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഈ പേര് കേട്ടപ്പോൾ ഞാൻ ശാന്ത പഠിപ്പിച്ച “എന്തോ ” യെന്ന് വിളി കേൾക്കാൻ തുടങ്ങി. അന്നേരം അമ്മ പറഞ്ഞു : അത് മോളെയല്ല വിളിക്കുന്നത് , വേറെ ഏതോ ഐഷയെയാണെന്ന്. എങ്കിലും വീണ്ടും വീണ്ടും ഉച്ചഭാഷിണിയിലൂടെ ഈ പേര് കേട്ടപ്പോൾ ഞാൻ വിളി കേട്ടുകൊണ്ടേയിരുന്നു. “എന്തോ “യെന്ന വാക്ക് എന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത് വച്ചതു പോലെയായിരുന്നു.
ശാന്ത പത്താം ക്ലാസ്സ് കഴിഞ്ഞ് പോയ ശേഷം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞങ്ങളെ കാണാനെത്തി. ശാന്തയുടെ അനുജത്തിയുമായാണ് എത്തിയത്. ഞങ്ങൾക്ക് ബിസ്ക്കറ്റും പലഹാരങ്ങളും കൊണ്ടുവന്നിരുന്നു. അപ്പോൾ ശാന്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അമ്മ ഞങ്ങൾ കുട്ടികൾക്ക് ശാന്തയേയും അനുജത്തിയേയും പരിചയപ്പെടുത്തിത്തന്നു. ചായയും കുടിച്ച് ഞങ്ങളെ കുറേ നേരം ഊഞ്ഞാലാട്ടിയ ശേഷമാണ് ശാന്തയും അനുജത്തിയും പോയത്. പെട്ടികൾ അലമാരയ്ക്ക് വഴി മാറി. ശാന്തയുടെ അച്ഛൻ നിർമ്മിച്ച തുകൽ പെട്ടികൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അച്ഛന്റെ പക്കൽ ഭദ്രമായുണ്ട്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയുവാനും , രോഗികളായവരെ സഹായിക്കുവാനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾക്ക് യുകെ മലയാളികൾക്കിടയിൽ ദിനംപ്രതി സ്വീകാര്യതയേറുന്നു . ഇതിനോടകം നിരവധി മലയാളികളാണ് പലതരം സഹായങ്ങൾ ആവശ്യപ്പെട്ട് 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ചത് . പൂർണ്ണമായും ബ്രിട്ടീഷ് ഗവണ്മെന്റും , ആരോഗ്യ വകുപ്പും നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ടീമിന്റെ ഉപദേശങ്ങൾ യുകെ മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു എന്നാണ് തെളിയുന്നത്.
ആഷ്‌ഫോഡിൽ അന്യസമ്പർക്കമില്ലാതെ കഴിയേണ്ടി വന്ന ഒരു കുടുംബത്തിന്റെ ബാസിൽഡനിലുള്ള സുഹൃത്ത് സിജോ ജോർജ്ജ് വഴി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാരസെറ്റമോൾ എത്തിച്ച് കൊടുക്കാമോ എന്ന് ചോദിച്ച് വന്ന ഫോൺ കോളിന് ഉടൻ തന്നെ ആഷ്‌ഫോഡിലെ ബോബി എബ്രഹാം എന്ന സുഹൃത്ത് വഴി മരുന്ന് എത്തിച്ച് കൊടുത്തുകൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പരസ്പര സഹായ പദ്ധതിക്ക് തുടക്കം കുറിച്ചത് .
ഈ സഹായ പദ്ധതിയോടുള്ള യുകെ മലയാളികളുടെ പ്രതികരണങ്ങൾ കാണുക
” ഞാനായിരുന്നു ഇന്നലെ ഹെൽപ്പ് ലൈനിൽ വിളിച്ചത് , ആഷ്‌ഫോർഡിലിലുള്ള ഫ്രണ്ടിനും ഫാമിലിക്കും വേണ്ടിയായിരുന്നു വിളിച്ചത് . അവർക്ക് രാത്രി തന്നെ മെഡിസിൻ കിട്ടി . ഒത്തിരി നന്ദിയെന്ന് സിജോ ജോർജ്ജ് ”
” എന്ത് സഹായത്തിനും ഞാൻ റെഡിയെന്ന് ആഷ്‌ഫോർഡിലെ ബോബി എബ്രഹാം . ഉടൻ തന്നെ ബോബി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയിൽ വോളണ്ടിയറാകുന്നു ”
” എനിക്ക് ഒരു സഹായം വേണ്ടി വന്നാൽ ആരോക്കൊയോ ഇവിടെയുണ്ട് എന്ന ഒരു തോന്നൽ , ഹെൽപ്പ് ലൈനിലെ മലയാളിയായ ചേച്ചിയുമായി സംസാരിച്ചതിന് ശേഷം എനിക്ക് വളരെ ആശ്വാസം തോന്നുന്നുവെന്ന് മറ്റൊരു മലയാളി സ്റ്റുഡന്റ് ”
മലയാളി സ്റ്റുഡന്റിന്റെ പ്രതികരണം കേൾക്കാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
[ot-video][/ot-video]
” ഇങ്ങനെയുള്ള കാര്യങ്ങളാണ് സാധാരണ ആളുകൾ യുകെയിലെ മലയാളി കൂട്ടായ്മകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് … എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ദയവായി എന്നെ ബന്ധപ്പെടുക എന്ന് സിന്ധു എൽദോ എന്ന യുകെ മലയാളിയുടെ മറുപടി ”
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങി വച്ച കൊറോണ വൈറസ് തടയൽ പരസ്പര സഹായ യജ്ഞത്തെ യുകെ മലയാളികൾ നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നത് .
അതോടൊപ്പം ഡോക്ടർമാരും രോഗികളുമായി നേരിട്ട് കണ്ട് സംസാരിക്കാൻ ഉണർവ്വ് ടെലി മെഡിസിൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ ബിജോയ് എം ജി യുടെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന അത്യാധുനിക വീഡിയോ കോൺഫ്രൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് . ഈ വീഡിയോ സംവിധാനത്തിലൂടെ രോഗികളുടെ യഥാർത്ഥ അവസ്ഥ ഡോക്ടർമാർക്ക് നേരിട്ട് കാണുവാനും അതനുസരിച്ച് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കഴിയും എന്നത് വളരെ ഗുണകരമാണ്. അതോടൊപ്പം ഒരേസമയം ഒന്നിൽ കൂടുതൽ രോഗികളുമായി പല ഡോക്ടർമാർക്ക് നേരിട്ട് കണ്ട് സംസാരിക്കാനും കഴിയുന്നു .
ഇതേ വീഡിയോ കോൺഫ്രൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയിലെ ആരോഗ്യ വകുപ്പ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും , പരിശീലനവും യുകെയുടെ പല ഭാഗങ്ങളിലുള്ള വോളണ്ടിയർമാർക്ക് ഒരേ സമയം നൽകുവാനും , ഓരോ ദിവസത്തെയും സ്ഥിഗതികൾ വിലയിരുത്തി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിയുന്നു .
ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ മാതൃകാപരവും അഭിന്ദനീയവുമായ സേവനമാണ് യുകെ മലയാളികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് . ഈ ഹെൽപ് ലൈൻ സംവിധാനത്തിന്റെ മഹത്വം മനസ്സിലാക്കി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ മെഡിക്കൽ ടീമുമായി സഹകരിക്കാൻ അനേകം ഡോക്ടർമാരാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്
യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി 115 ഓളം വോളണ്ടിയർമാരാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ കൊറോണ വ്യാപനം തടയുന്ന പ്രവർത്തനങ്ങളിലും , രോഗികളായവർക്ക് സഹായമെത്തിച്ച് കൊടുക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് . ബ്രിട്ടീഷ് ഗണ്മെന്റിനൊപ്പം നിന്നുകൊണ്ട് മലയാളികളുടെയും മറ്റ് യുകെ നിവാസികളുടെയും വേദനയിലും , ആവശ്യങ്ങളിലും സഹായമാകാൻ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലെ ഓരോ പ്രവർത്തകരും .
ഫാ. ഹാപ്പി ജേക്കബ്
കർത്താവിൽ പ്രിയരേ വലിയനോമ്പിലെ പകുതിയോളം ദിവസങ്ങൾ പിന്നിട്ട ഈ ആഴ്ചയിൽ നമ്മുടെ മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ദാരുണമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും കഠിനമായ പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ നിന്ന് അനുഗ്രഹങ്ങളും സൗഖ്യങ്ങളും പ്രാപിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.വലിയ നോമ്പിലെ ഓരോ ആഴ്ചയിലും രോഗ സൗഖ്യവും അതിലൂടെ ജനത്തിന് ലഭിക്കുന്ന അനുഗ്രഹങ്ങളും ആണ് ചിന്തയിൽ കടന്നു വരുന്നത്. ഈ ആഴ്ചയിലും ഇതുപോലെതന്നെ കൂനിയായ ഒരു സ്ത്രീ ദേവാലയത്തിൽ നിൽക്കുന്നത് കണ്ടിട്ട് നമ്മുടെ കർത്താവ് അവളെ വിളിച്ചു അവളുടെ കൂന് സൗഖ്യമാക്കുന്ന വേദ ചിന്തയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്കോസ്ൻറെ സുവിശേഷം 13 ആം അധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങൾ.
നിരന്തരമായ പ്രാർത്ഥനകളുമായി നാം പല അവസരങ്ങളിലും ദേവാലയത്തിൽ എത്താറുണ്ട് . എന്നാൽ കൂടുതൽ നമ്മുടെ സന്ദർശനങ്ങളും കേവലം ചടങ്ങ് മാത്രമായി ഭവിക്കുന്നു. നിശ്ചയം ആയിട്ടും ഇവിടെ ഈ സ്ത്രീ കടന്നു വന്നത് അവളെ ബാധിച്ചിരിക്കുന്ന ബന്ധനങ്ങളെ മാറ്റുവാൻ ആയിരിക്കാം. 18 വർഷമായി അവളെ പിന്തുടർന്നു വന്ന ഈ ബന്ധനത്തെ ആണ് ഈ ദിവസം കർത്താവ് അഴിച്ചുവിട്ടത് .എല്ലാ ദിനങ്ങളിലും അവൾ ദേവാലയത്തിൽ വന്നിരുന്നു എങ്കിലും കൂന് നിമിത്തം അവൾക്ക് നിവർന്നു നിൽക്കാനോ ദൈവമുഖത്തേക്കു നോക്കുവാനോ കഴിഞ്ഞിരുന്നില്ല. നിശ്ചയമായും ദൈവ മുമ്പിൽ ഇതൊരു കുറവ് തന്നെ ആണ്.
ഇത്തരത്തിൽ നാം ചിന്തിക്കുമ്പോൾ ശാരീരികമായും ആത്മീയമായും ധാരാളം ബന്ധനങ്ങളും കുറവുകളും കാരണം ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിവില്ലാത്തവരാണ് നാമോരോരുത്തരും. പ്രതീകാത്മകമായി കൂന് നമുക്ക് തരുന്ന അർത്ഥം നമ്മൾ മാത്രമായി, നമ്മളിലേക്ക് മാത്രമായി നോക്കുന്ന സ്വാർത്ഥതയുടെ അടയാളമാണ്. ചുറ്റുമുള്ളവരെ കാണുവാനോ സൃഷ്ടാവായ ദൈവത്തിങ്കലേക്കു ദൃഷ്ടി ഉയർത്തുവാനോ സാധ്യമാകാതെ വരുന്നു. ആത്മീയതയുടെ തലങ്ങളിൽ ചിന്തിക്കുമ്പോൾ ഈ കുറവിനെ പാപം എന്നോ, ദോഷം എന്നോ , ശിക്ഷ എന്നോ , രോഗം എന്നോ മനസ്സിലാക്കണം. ഇങ്ങനെ ബന്ധിതനായി കഴിയുന്ന നാമോരോരുത്തരും നമ്മളിലേയ്ക്ക് നോക്കുന്ന അല്ലെങ്കിൽ നമ്മളിൽ വന്ന കുറവുകളെ കണ്ടുപിടിക്കുവാൻ ഉതകുന്ന സമയമാണ് പരിശുദ്ധ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.
ഈ ദിനങ്ങളിൽ സ്വയം എന്നത് അർത്ഥമില്ലാത്ത അനുഭവം എന്നും നമ്മുടെ ജീവിതം അത് സഹോദര തുല്യരായി അനുഭവിക്കേണ്ട യാഥാർത്ഥ്യം ആണ് എന്നുള്ളതും ദൈവീകമായി നിലനിർത്തേണ്ടതാണ് എന്നുള്ളതും ആണ് എന്ന് മനസ്സിലാക്കണം. നാം അധിവസിക്കുന്ന ഈ നാട്ടിൽ ഈ കാലഘട്ടത്തിൽ റോഡരികിലും പൂന്തോട്ടങ്ങളിലും പൂത്തുനിൽക്കുന്ന ഡാഫോഡിൽ പൂക്കളെ നാം ശ്രദ്ധിച്ചിട്ടുണ്ടോ . സ്വയം എന്ന മാനസിക അവസ്ഥയെ സൂചിപ്പിക്കുവാൻ ഈ അടയാളം വളരെ അർത്ഥവത്താണ്. തന്നെ തന്നെ നോക്കുന്ന , തന്നിൽ തന്നെ സൗന്ദര്യംആസ്വദിക്കുന്ന എന്ന തരത്തിലാണ് ആണ് ഈ പൂവ് ചെടിയിൽ നിൽക്കുന്നത്. നാം കൂന് ബാധിച്ചവരാണെങ്കിൽ നമുക്കുചുറ്റും ഉള്ളവരെ കാണുവാനോ അവരുടെ വിഷമങ്ങളും സന്തോഷങ്ങളും അനുഭവിക്കുവാനോ നമുക്ക് കഴിയുകയില്ല.
ഈ ദിനങ്ങളിൽ ദൈവീകമായി നാം സമർപ്പിക്കുകയും നമ്മുടെ പാപ കൂനുകളെ നീക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവനും ഭയങ്കരമായ വ്യാധിയിൽ കഴിയുകയും ധാരാളം കുടുംബങ്ങൾ അനാഥമായി തീരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ അടക്കുവാനോ ഉചിതമായ ശവസംസ്കാരം നിർവ്വഹിക്കുവാൻ പോലും സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിൽ നാം കൂന് ഇല്ലാത്തവരായി നിവർന്ന് നിന്ന് നമ്മുടെ ചുറ്റും മറ്റുള്ളവരുടെ അവസ്ഥകളെ കാണുവാനും അവർക്കുവേണ്ടി ദൃഷ്ടി ഉയർത്തി ദൈവത്തോട് അപേക്ഷിക്കുവാൻ, കരങ്ങൾ നീട്ടി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുവാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ ഈ നോമ്പ് അനുഗ്രഹം ആവുകയുള്ളൂ.
ഈ സ്ത്രീയുടെ കാര്യം നോക്കുമ്പോൾ കഴിഞ്ഞ 18 വർഷമായി അവൾ തന്നെയും ഈ ഭൂമിയെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇവ രണ്ടും ക്ഷണികവും ഭൗതികവും ആണ് . എന്നാൽ നിത്യമായ രക്ഷയുടെ അനുഭവമായി ദൈവദർശനം ലഭിച്ചപ്പോൾ അവൾ ദൈവത്തെ കാണുവാനും സമസൃഷ്ടി കളെ അറിയുവാനും ഇടയായി. അപ്രകാരം ഈ നോമ്പിൻറെ ദിനങ്ങളിൽ ദൈവീക ദർശനത്താൽ നമ്മുടെ പാപ കൂനുകളെ മാറ്റുവാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കുകയാണ്. അതുമാത്രമല്ല ഏത് ബന്ധനങ്ങൾ ആയാലും അതിന് പരിഹാരം നൽകുവാൻ ദൈവ സന്നിധിമാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഞാൻ എൻറെ കൂനുകളെ മാറ്റണമെങ്കിൽ ദൈവമുമ്പാകെ കടന്നുവരണമെന്ന് എന്നും നാം ഓർക്കണം.
ഈ സൗഖ്യ ദാന ശുശ്രൂഷ വായിക്കുന്നതിനു തൊട്ടുമുമ്പുള്ള വാക്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കർത്താവ് ഒരു ഉപമ പറഞ്ഞു ഒരു മനുഷ്യൻ തൻെറ തോട്ടത്തിൽ നിൽക്കുന്ന വൃക്ഷത്തിൽ നിന്ന് ഫലം എടുക്കുവാൻ തക്കവണ്ണം ചെല്ലുന്നു ഒന്നും ലഭിക്കുന്നില്ല. അവൻ തോട്ടക്കാരനോട് പറയുന്നു ഞാൻ മൂന്നു വർഷമായി ഇതിൽനിന്ന് ഫലം തിരയുന്നു എന്നാൽ എനിക്ക് ഒന്നും ലഭിക്കുന്നില്ല . അതിനാൽ ഇതിനെ വെട്ടി വെടിപ്പാക്കി നിലം ഒരുക്കുവാൻ തോട്ടക്കാരനോട് പറഞ്ഞു .അപ്പോൾ തോട്ടക്കാരൻ ഈ വർഷം കൂടി കൂടി ഇതു നിൽക്കട്ടെ , ഞാൻ മണ്ണിളക്കി വളം ചേർത്ത് ഒരു വർഷം കൂടി നോക്കട്ടെ .മേലാൽ കായിച്ചില്ലെങ്കിലോ നമുക്ക് ഇതിനെ വെട്ടി കളയാം. ഇതുപോലെ അല്പം കരുണ ലഭിച്ച ജീവിതമല്ലേ നമുക്കുള്ളത്. നമ്മളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് ലഭിക്കാതിരുന്നിട്ടും നമ്മുടെ കർത്താവ് ഈ ദിവസം വരെയും നമ്മെ കാത്തു പരിപാലിക്കുമ്പോൾ നാം ഓർക്കുക ഈ വൃക്ഷത്തിനു ലഭിച്ചതുപോലെ ഒരു വർഷം കൂടി നമുക്ക് ആയുസ്സും
ബലവും സൗഖ്യവും ഒക്കെ ലഭിച്ചിരിക്കുന്നത് ദൈവകൃപ ഒന്ന് മാത്രമാണ്.
ആ ദൈവകൃപ തിരിച്ചറിഞ്ഞെങ്കിലും തിരികെ ദൈവസന്നിധിയിൽ കടന്നുവന്നു , അനുതപിച്ച് , പശ്ചാത്താപത്തോടെ പാപങ്ങളെ ഏറ്റു പറഞ്ഞു പാപ കൂനുകളെ നീക്കുവാൻ ദൈവംതമ്പുരാനോട് അപേക്ഷിക്കാം. നമ്മുടെ അനുതാപ ത്തിലൂടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് രോഗങ്ങൾ സൗഖ്യമാക്കുകയും അതുമൂലം ഈ ലോകത്തിനു തന്നെ കരുണ ലഭിക്കുവാൻ തക്കവണ്ണം നാം നമ്മെ തന്നെ ഒരുക്കുക.
ഈ അവസരത്തിൽ ഞാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു ,നിങ്ങളുടെ അനു ദിനമായ പ്രാർത്ഥനകളിൽ ,കുർബാനകളിൽ ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ അകറ്റുവാൻ തക്കവണ്ണം ദൈവം പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുക. ഈ വ്യാധി മൂലം മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഏവരെയും ദൈവസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു .
സ്നേഹത്തോടെ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3, 983 ആയി. ഇതിനോടകം 177 പേർ മരണപ്പെട്ടു. അതിഭീകര അന്തരീക്ഷം ആണ് ബ്രിട്ടനിലെങ്ങും. ന്യൂകാസിലിലെ മലയാളി നേഴ്സിനും രോഗം ബാധിച്ചിട്ടുണ്ട്. ഓരോ ദിനം കഴിയുന്തോറും കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. പ്രതിരോധ നടപടികൾ ശക്തപ്പെടുത്തുന്നുണ്ടെങ്കിലും വൈറസിനെ പിടിച്ചുകെട്ടാൻ അത് മതിയാകുന്നില്ല. ആളുകളോടെല്ലാവരോടും സ്വയം ഒറ്റപെടണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ വിദേശത്തുനിന്ന് എത്തുന്നവർ 14 ദിവസം നിർബന്ധമായും സ്വയം ഒറ്റപെടണമെന്ന് സർക്കാർ പറഞ്ഞു. ഇതിനോടനുബന്ധിച്ച് വിദേശത്തുനിന്ന് എത്തിയിട്ടും ക്വാറന്റൈനിലേക്ക് പോകാതെ നഗരത്തിലൂടെ സഞ്ചരിച്ച 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തനിക്ക് ക്വാറന്റൈനിലേക്ക് പോകാൻ ഒരിടവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടില്ല. 10000 പൗണ്ട് പിഴയിൽ നിന്നും 3 മാസത്തെ തടവുശിക്ഷയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. വൈറസ് പടരാതിരിക്കാനായി കർശനമായ ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ ആദ്യത്തെ ബ്രിട്ടീഷുകാരനാണ് ഇയാൾ. സർക്കാർ ഇന്നലെ പുറത്തുവിട്ട അടിയന്തര നിയമപ്രകാരം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആളുകളെ അറസ്റ്റ് ചെയ്യാനും ഒറ്റപ്പെടുത്താനുമുള്ള അധികാരം ബ്രിട്ടനിലെ പോലീസിന് നൽകി.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ സ്കൂളുകളും നേഴ്സറികളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നു. എന്നാൽ രോഗ കാലത്ത് പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് സ്കൂളിൽ പോകുന്നത് തുടരാം. മാതാപിതാക്കളുടെ ജോലിക്ക് തടസ്സം ആവാതിരിക്കാനാണ് ഈ നടപടി. ഏതൊക്കെ ഉദ്യോഗസ്ഥരുടെ മക്കൾക്കാണ് ഈ നടപടി ബാധകമെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ പുതിയ ലിസ്റ്റ് ഇന്നലെ സർക്കാർ പുറത്തുവിട്ടു. ഇതിൽ 8 വിഭാഗങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് ;
1) ഡോക്ടർമാർ, നഴ്‌സുമാർ, മിഡ്‌വൈഫ്സ് , പാരാമെഡിക്കുകൾ, ആരോഗ്യ-സാമൂഹിക പരിപാലന മേഖലയിലെ സഹായികൾ , സ്പെഷ്യലിസ്റ്റ് സ്റ്റാഫ്, മരുന്ന് നിർമാതാക്കൾ, വിതരണക്കാർ.
2) സ്കൂൾ, നേഴ്സറി അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ
3) നീതിന്യായ വ്യവസ്ഥയുടെ നിർവഹണത്തിൽ പ്രവർത്തിക്കുന്നവർ, മതപരമായ ജോലികൾ ചെയ്യുന്നവർ, മാധ്യമപ്രവർത്തകർ.
4) അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്നവർ
5)ഭക്ഷണ ഉത്പാദനം, സംസ്കരണം, വിൽപ്പന, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ
6) പോലീസ്, സപ്പോർട്ട് സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം സിവിലിയൻ സ്റ്റാഫ്, സായുധ സേനാംഗങ്ങൾ, അഗ്നിശമന സേന, രക്ഷാപ്രവർത്തകർ അതിർത്തി സുരക്ഷ, ജയിൽ, പ്രൊബേഷൻ സ്റ്റാഫ്
7) എണ്ണ, ഗ്യാസ്, വൈദ്യുതി, ജല, മാലിന്യ പ്രവർത്തനങ്ങൾ നിലനിർത്താൻ ആവശ്യമായവർ, തപാൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ.
8) കോവിഡ് കാലത്ത് പ്രവർത്തിക്കുന്ന ഡ്രൈവർമാർ.
ഇത്രയും ജോലികൾ ചെയ്യുന്നവരുടെ കുട്ടികൾക്ക് സ്കൂളുകളിൽ പോകുന്നത് തുടരാമെന്ന് സർക്കാർ അറിയിച്ചു. ഇതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. കാരണം യുകെയിലെ 49% ആളുകൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ എല്ലാം മക്കൾക്ക് സ്കൂളിൽ പോകേണ്ടി വരുമെന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സ്കോട്ട്ലൻഡിലെയും വെയിൽസിലെയും എല്ലാ സ്കൂളുകളും ഇന്നലെ മുതൽ അടച്ചിട്ടു. നോർത്തേൺ അയർലണ്ടിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും.
ആഗോളതലത്തിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 11, 397 ആയി ഉയർന്നു. രോഗം ബാധിച്ചവരുടെ എണ്ണം 275,796 ആയി ഉയർന്നു. ലോകത്തിനു തന്നെ കനത്ത ഭീക്ഷണി ആയി മാറിയ കോവിഡിനെതിരെ കടുത്ത പ്രതിരോധ നടപടികളാണ് ലോകരാജ്യങ്ങൾ സ്വീകരിക്കുന്നത്.
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണാ വൈറസിനെ പ്രതിരോധിക്കാനായുള്ള സാമൂഹിക അകലം പാലിക്കേണ്ടി വരുന്നത് ഒരു വർഷമോ അതിലും കൂടുന്നതിനോ രോഗവ്യാപനത്തിന്റെ വ്യാപ്തി അനുസരിച്ച് സാധ്യതയുണ്ട് . കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിയിൽ നിന്നുള്ള രേഖകൾ യുകെ ഗവൺമെന്റിന് കൈമാറുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു കഴിഞ്ഞു . രോഗവ്യാപനത്തിൻെറ വ്യാപ്തിയെക്കുറിച്ചും കൊറോണ വൈറസ് വ്യാപനം എത്രനാൾ കൊണ്ട് തടയാൻ സാധിക്കുമെന്നതിനെ പറ്റിയും ഇപ്പോൾ പറയാൻ പറ്റുകയില്ലെങ്കിലും 12 ആഴ്ചയ്ക്കുള്ളിൽ ഈ വൈതരണികളെ നമ്മൾ തരണം ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രത്യാശ പ്രകടിപ്പിച്ചു.
വൈറസ് ബാധ സംശയിക്കുന്നവരുടെ ഗാർഹിക ഒറ്റപ്പെടൽ, സ്കൂളുകൾ അടച്ചിടുന്നത്, ജനങ്ങൾ യാത്രകൾ ഒഴിവാക്കി പൊതുവെയുള്ള സാമൂഹിക അകലം പാലിക്കുന്നത് തുടങ്ങിയ നടപടികൾ രോഗം നിയന്ത്രിക്കാൻ സഹായിക്കും എന്ന് സയന്റിഫിക് പാൻഡെമിക് ഇൻഫ്ലുവൻസ ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങൾക്കപ്പുറം വൈറസ് വ്യാപനത്തിൻെറ ഗുരുതരാവസ്ഥ മനസ്സിലാക്കി ജനങ്ങൾ യാത്രകളും , വൈറസ് വ്യാപനത്തിന് സാധ്യതയുള്ള പൊതുസ്ഥലങ്ങളും ഒഴിവാക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു .
സാമൂഹിക അകലം പാലിക്കുക എന്നത് രോഗം പകർത്താൻ ഇടയുള്ള സ്രവങ്ങളിൽ നിന്ന് ദൂരം പാലിക്കലാണ് എന്ന കൃത്യമായ ഉൾക്കാഴ്ച ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കണമെ ന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം അതിനെ മാനസികവും വൈകാരികവുമായ അകലം ആയി മാറ്റി എടുക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. യുകെയിൽ ഉടനീളം കഫേകൾ, പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റ്കൾ, തുടങ്ങിയവ അടച്ചിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കർശന നിർദേശം നൽകിയിരുന്നു. വൈറസ് വാഹകരോ രോഗമുള്ളവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ വന്നുചേരാൻ ഇടയുള്ള എല്ലാ പൊതു ഇടങ്ങളും ഒഴിവാക്കാൻ ഈ നിർദ്ദേശം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
സ്വന്തം ലേഖകൻ
കൊറോണാ വൈറസിനെ ചെറുക്കാൻ പുതിയ നീക്കങ്ങളുമായി മുന്നിട്ടിറങ്ങുന്ന ബോറിസ് ജോൺസൺ ജനങ്ങളോട് ഇനിയുള്ള ദിവസങ്ങളിൽ പൂർണമായും വീട്ടിലിരിക്കാൻ നിർദ്ദേശിച്ചു. യുകെയിൽ ഉടനീളമുള്ള കഫെകൾ ,പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റ്കൾ തുടങ്ങിയവ അടച്ചിടാൻ നിർദേശം. നൈറ്റ് ക്ലബ്ബുകൾ, തിയേറ്ററുകൾ, സിനിമാസ്, ജിമ്മുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്കും ഈ നിർദ്ദേശം ബാധകമാണ്. ഡൗണിങ് സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ദിവസേനയുള്ള കൊറോണ പ്രസ് കോൺഫറൻസിൽ അദ്ദേഹം ഇങ്ങനെ പറയുന്നു” തീർച്ചയായും ഇന്ന് രാത്രി പുറത്തിറങ്ങണം എന്ന ശക്തമായ തോന്നൽ നിങ്ങൾക്ക് ഉണ്ടാവാം, പക്ഷേ ദയവുചെയ്ത് ആരും പുറത്തിറങ്ങരുത്”.
നിങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരിക്കാം, എന്നാൽ പ്രത്യക്ഷത്തിൽ അല്ലാത്ത രോഗസാധ്യത നിങ്ങൾക്കുണ്ടെങ്കിലോ? അത് നിങ്ങൾ അറിയാതെ അനേകരിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ് എങ്കിലോ? ദയവായി നിങ്ങൾ കഴിയുന്നതും വീട്ടിൽ ഇരിക്കുക. നമ്മുടെ ജീവനും, എൻ എച്ച് എസ് പ്രവർത്തകരുടെ ജീവനെയും അങ്ങനെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും .
യുകെയിൽ വെള്ളിയാഴ്ച മരണനിരക്ക് 177 ആയി. 714 കേസ് റിപ്പോർട്ട് ചെയ്തതിൽ നിന്ന് 3983 ലേക്ക് കുതിച്ചു. നമുക്കിപ്പോൾ ഏറ്റവും പ്രധാനമായി ചെയ്യാൻ കഴിയുന്നത് രോഗം മറ്റുള്ളവരിലേക്ക് പടർത്താതിരിക്കുക എന്നതാണ്. ഞങ്ങൾ ‘നിർദേശിക്കുകയാണ്’ ആളുകൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങൾ ഒന്നും നാളെ മുതൽ തുറന്നു പ്രവർത്തിക്കരുത് എന്ന്. റസ്റ്റോറന്റുകൾ തുറന്നു പ്രവർത്തിക്കില്ല എങ്കിലും ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നതിന് വിലക്കില്ല.
ജനങ്ങളെ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾ ദയവുചെയ്ത് അടിയന്തര സാഹചര്യത്തിൽ അടച്ചിടണം. മാനസികമായും ഭൗതികമായും അല്ലെങ്കിലും ശാരീരികമായെങ്കിലും മനുഷ്യർ തമ്മിൽ ഇപ്പോൾ അകന്നിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ മദേഴ്സ് ഡേയിൽ, മുതിർന്ന ആളുകളെ കൂടുതൽ ശ്രദ്ധിക്കണം. ആലോചിച്ചു മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പുറത്തിറങ്ങി മറ്റുള്ളവരുമായി സഹകരിക്കുന്നത് കുറയ്ക്കുക. സ്വന്തം ജീവനും, കുടുംബത്തിന്റെ ജീവനും, ആരോഗ്യ പ്രവർത്തകരുടെ ജീവനും, സമൂഹത്തിന്റെ ജീവനും അപകടപ്പെടുത്താതെ ഇരിക്കുക..
ലണ്ടൻ: കൊറോണ വൈറസിനെ തോൽപ്പിക്കാൻ തീരുമാനിച്ചുറച്ചു ബ്രിട്ടീഷ് ഭരണകൂടം. വൈറസിന്റെ വളർച്ചയുടെ ഗ്രാഫിന്റെ ഗതി തിരിച്ചിറക്കാൻ ലഭ്യമായ എല്ലാ ആയുധവും പുറത്തെടുത്ത ഒരു വാർത്താസമ്മേളനമാണ് അൽപം മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ധനകാര്യ മന്ത്രിയും ചേർന്ന് നടത്തിയത്. ഇന്ന് വരെ ലോകത്തിലെ ഒരു സർക്കാരും ചെയ്യാൻ ശ്രമിക്കാത്ത അല്ലെങ്കിൽ ശ്രമിക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുന്ന നടപടികളാണ് ബ്രിട്ടീഷ് എക്കണോമിയെ പിടിച്ചുനിർത്താൻ വേണ്ടി സർക്കാർ പുറത്തെടുത്തിരിക്കുന്നത്.
പ്രധാന തീരുമാനങ്ങൾ ഇവയാണ്
യുകെയിലെ ചെറുതും വലതുമായ എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും അവർ തന്റെ ജോലിക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ 80 ശതമാനം ഗ്രാന്റ് ആയി നൽകുന്നു. ഒരു മാസം 2500 പൗഡ് വരെയുള്ള ശമ്പളത്തിന് 80% ഗ്രാന്റ് ലഭിക്കുകയുള്ളു. എംപ്ലോയർ ജോലിയിൽ നിലനിർത്തുന്ന ജോലിക്കാർക്കാണ് ഇത്തരത്തിൽ സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. HMRC വഴിയാണ് ഇത് നടപ്പിലാക്കുന്നത്.
ഈ വരുന്ന ജൂൺ മാസം വരെയുള്ള ചെറുകിട വൻകിട ബിസിനസുകളുടെ വാറ്റ് ഡിഫർ ചെയ്‌തതോടൊപ്പം ഒരു വർഷത്തെ പലിശരഹിത ലോണും ലഭ്യമാണ്.
യൂണിവേഴ്‌സൽ ക്രെഡിറ്റ് അലവൻസ് £1000 ഉയർത്തുകളും ചെയ്‌തു. അതിനോടൊപ്പം സെൽഫ് അസ്സസ്സ്മെന്റ് ചെയ്യാൻ ഉള്ള സമയപരിധി അടുത്ത വർഷ ആരംഭത്തിലേക്ക് മാറ്റുകയും ചെയ്‌തിരിക്കുന്നു.
സെൽഫ് എംപ്ലോയ്‌മെന്റ് വിഭാഗത്തിൽ പെടുന്നവർക്ക് യൂണിവേഴ്‌സൽ ക്രെഡിറ്റിന് അർഹതയുണ്ടായിരിക്കും. അതായത് സ്റ്റാറ്റ്യൂട്ടറി സിക്ക് പേയ്‌മെന്റിന് തതുല്യമായ തുകയാണ് നൽകുന്നത്. വാടകയ്ക്ക് താമസിക്കുന്നവർക്കായി ഒരു ബില്യൺ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്.
വൻകിട ചെറുകിട ബിസിനസ്സുകൾക്കു ആവശ്യമായ പണം ലഭ്യമാക്കുന്ന പുതിയ പദ്ധതി അടുത്ത ആഴ്ച്ച പുറത്തിറക്കുന്നു.
ഇന്ന് അർദ്ധരാത്രി മുതൽ യുകെയിലെ എല്ലാ ഹോട്ടലുകളും, ബാറുകളും പബ്ബുകളും അടക്കണം എന്ന നിർദ്ദേശം വന്നിരിക്കുന്നു. അതായത് ഒരാൾക്കും ഉള്ളിൽ സെർവ് ചെയ്യാൻ പാടുള്ളതല്ല. ടേക്ക് എവേക്കു (TAKE AWAY) ഇത് ബാധകമല്ല. മലയാളികൾ നടത്തുന്ന ചില ഹോട്ടലുകൾക്ക് ഈ തീരുമാനം പ്രതികൂലമാകും എന്നാണ് പുറത്തുവരുന്ന വിവരം.
നിശാ ക്ലബുകൾ, തിയറ്ററുകൾ, ജിമ്മുകൾ എന്നിവയും ഇന്ന് മുതൽ പ്രവർത്തിക്കാൻ പാടുള്ളതല്ല.
എല്ലാ ജനങ്ങളും ഇതിനോട് സഹകരിക്കണമെന്നും, ഇത് നാഷണൽ ഹെൽത്ത് സെർവിസിനെ സംരക്ഷിക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും വേണ്ടിയാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എടുത്തുപറഞ്ഞു.
ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പുറത്തിറക്കിരുന്നു… 0.25% നിന്നും ൦.1% ആയി കുറച്ചിരുന്നു.
ഇറ്റലിൽ മരിച്ചവരുടെ എണ്ണം ഇന്നും ഉയർന്ന് 4032 എത്തി. 627 പേരാണ് ഇന്ന് മരിച്ചത്… ബിബിസി റിപ്പോർട്ട്.
ലോകത്താകമാനം ഇതുവരെ മരിച്ചത് 10,000 കടന്നു.. രോഗബാധിതർ 2,50,000 റിൽ എത്തിയപ്പോൾ രോഗം ഭേദമായവർ 80,000 ആണ്.
സ്വന്തം ലേഖകൻ
മലയാള ഭാഷയുടെ ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനാണ് ഫാദർ ഷാജി തുമ്പേചിറയിൽ. അദ്ദേഹത്തിൻെറ ഏറ്റവും പുതിയ ആൽബമായ ‘ഈശോയുടെ പുഞ്ചിരിയിലെ ‘ ജനശ്രദ്ധ ആകർഷിച്ച ” അമ്പിളിമാമ പാട്ടുകാരാ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള യുവ പ്രതിഭ അന്ന ജിമ്മിയാണ്. അന്നയെ കുറിച്ച് മുൻപ് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു വയസ്സു മുതൽ തന്നെ പാട്ടിലും, നൃത്തത്തിലും ഒരുപോലെ കഴിവുതെളിയിച്ച അന്ന, നിരവധി സ്റ്റേജ് പെർഫോമൻസുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈശോയുടെ പുഞ്ചിരി എന്ന ഈ ആൽബത്തിലെ പാട്ടു കൊണ്ട് അന്ന ജനഹൃദയങ്ങളെ കീഴടക്കുകയാണ്.
ഈ ഗാനത്തിന് വരികൾ രചിക്കുകയും, അവയ്ക്ക് ഈണം പകരുകയും ചെയ്തത് ഫാദർ ഷാജി തുമ്പേചിറയിൽ അച്ചനാണ്. മൂവായിരത്തിൽപ്പരം ഗാനങ്ങൾക്ക് അച്ചൻ ഈണം പകർന്നിട്ടുണ്ട്. ഈ ആൽബത്തിലെ ഗാനങ്ങൾ മുഴുവനും പ്രവാസികളായ കുട്ടികളാണ് ആലപിച്ചിരിക്കുന്നത്. ഫാദർ ഷാജി തുമ്പേചിറയിലിനോടൊപ്പം, ഫാദർ സെബാസ്റ്റ്യൻ ചാമക്കാല, ഫാദർ ജോസഫ് കീഴുകണ്ടയിൽ, ഫാദർ സിറിയക് പാലക്കുടി, അവിനാശ് മാത്യു എന്നിവർ ചേർന്ന് ഒരുക്കിയതാണ് ഈ ആൽബം. സുനിൽ ജോയ് ആണ് ഈ ആൽബത്തിൽ കീബോർഡ് ചെയ്തിരിയ്ക്കുന്നത് . ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് ബിജോ ടോമും, ഏകീകരണം നടത്തിയിരിക്കുന്നത് ഷൈമോൻ തോട്ടുങ്കലുമാണ്. പ്രതിഭകളായ ഒരു പറ്റം പ്രവാസി കുട്ടികളുടെ ശബ്ദവും ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.
ഈ പാട്ടുകളിൽ ഒന്നിന്റെ ഗായികയായ അന്ന ജിമ്മി ഒരു അതുല്യ പ്രതിഭയാണ്. നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ അന്ന നേടിയിട്ടുണ്ട്. 15 വർഷത്തോളമായി പ്രവാസികളായ ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളായ അന്ന എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.
സ്വന്തം ലേഖകൻ
ലോകമൊട്ടാകെ കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അങ്ങേയറ്റം ശ്രദ്ധയും കരുതലുമാണ് ജനങ്ങൾക്ക് വേണ്ടത് എന്ന് രാജ്ഞി രാജ്യത്തോടുള്ള സന്ദേശത്തിൽ പറയുന്നു. 93 കാരിയായ രാജ്ഞി രാജ്യത്തെ ശാസ്ത്രജ്ഞൻമാരെയും ആരോഗ്യ പ്രവർത്തകരെയും എമർജൻസി സ്റ്റാഫിനെയും അഭിനന്ദിച്ചു. എന്നാൽ ഓരോ വ്യക്തിയ്ക്കും നിർണായകമായ പങ്കുവഹിക്കാൻ ഉണ്ടെന്നും രാജ്ഞി ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദേശത്തിന് തൊട്ടുപിന്നാലെയാണ് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്തത്. 12 ആഴ്ചയ്ക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
താനും തന്റെ കുടുംബവും അവരവരുടേതായ ചുമതലകൾ നിർവഹിക്കാൻ തയ്യാറാണെന്നും രാജ്ഞി പറഞ്ഞു. രാജ്‌ഞി ഔദ്യോഗിക കർത്തവ്യങ്ങൾ വെട്ടിക്കുറച്ചു വിൻസർ കാസ്റ്റിലിൽ ആണുള്ളത്.
ഇതുവരെ യുകെയിൽ കൊറോണ ബാധിച്ച 144 പേരാണ് മരിച്ചത്. രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഒരു വലിയ ചരിത്രത്തിലൂടെ ആണെന്നും, അതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും, എല്ലാവരും അവരവരുടെ സാധാരണ ജീവിത രീതിക്ക് മാറ്റം കൊണ്ടുവരണമെന്നും, പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുള്ളവർക്ക് കൂടുതൽ കരുതൽ കൊടുക്കണമെന്നും, ഇതിനെ നേരിടുക എന്നുള്ളത് എല്ലാവരുടെയും കൂട്ടായ ഒറ്റ ലക്ഷ്യമാക്കി തീർക്കണമെന്നും രാജ്ഞി പറയുന്നു.
തീർച്ചയായും എല്ലാവരും പരസ്പരം സ്നേഹിക്കുന്നവർക്കും ആശ്രിതർക്കും സൗഖ്യം ആണോ എന്ന് അന്വേഷിക്കണം. അത്തരമൊരു അവസ്ഥയിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. താനും തന്റെ കുടുംബവും അത് തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ അതീവ പ്രാധാന്യമുള്ള ജോലികൾ അല്ലാതെ മറ്റെല്ലാ സന്ദർശനങ്ങളും, വിനോദ, രാഷ്ട്രീയ പരിപാടികളും മാറ്റിവച്ചിരിക്കുകയാണ് രാജ്ഞി.
70 വയസ്സിൽ കൂടുതൽ ഉള്ള ആളുകൾ അനാവശ്യ സമ്പർക്കം ഒഴിവാക്കുക എന്ന് യുകെ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. മൂന്നുമാസത്തിനുള്ളിൽ പ്രശ്നങ്ങൾ നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രി. സ്കൂളുകൾ പൂട്ടിയിടാനുള്ള സാധ്യത വർധിച്ചു വരുന്നു. ബിസിനസുകാരോട് തങ്ങളുടെ തൊഴിലാളികളോട് കുറച്ചു കരുണ കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം തടയാൻ ആവശ്യമായ സകല പ്രവർത്തനങ്ങളും നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഒരാൾക്ക് ഇതിനോടകം വൈറസ് ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ലക്ഷക്കണക്കിന് ആന്റിബോഡി പരിശോധനകൾ വാങ്ങാനാണ് യുകെ സർക്കാർ പദ്ധതിയിടുന്നത്. ഇത് കൊറോണ വൈറസ് വ്യാപിക്കുന്നതിനെ വലിയ തോതിൽ തടയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇതിനോടകം ഈ വിഷയത്തെപ്പറ്റി പല ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യശരീരം അണുബാധയ്ക്കെതിരെ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കും, അതിനാൽ രക്തത്തിലെ ആന്റിബോഡികളുടെ എണ്ണം കണക്കിലെടുത്ത് ഒരാൾക്ക് അണുബാധ ഉണ്ടോ എന്ന് ഡോക്ടർമാർക്ക് കണ്ടെത്താനാകും. കോവിഡ് – 19 എത്രപേർക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയാൽ ഇനി എത്ര പേരിൽ ബാധിക്കുമെന്നും വ്യാപനത്തിന്റെ തോത് എത്ര മാത്രമായിരിക്കുമെന്നും കണക്കാക്കാൻ ഇത് സഹായിക്കുമെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു. ഇതോടെ കൊറോണ വൈറസ് ഉണ്ട് എന്ന് സംശയിക്കുന്നവരുടെ പരിശോധനയും വൻതോതിൽ വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദിവസേനയുള്ള പരിശോധനകൾ ഒരു ദിവസം 5000 എന്നുള്ളത് 10000വും 25000 ആയി ഉയരുമെന്നും പിന്നീട് അത് 250000 ആക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പതിവു പോലുള്ള തന്റെ കൊറോണ വൈറസ് ബ്രീഫിംഗിൽ പുതിയ പരിശോധനകളെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. ആന്റിബോഡി ടെസ്റ്റുകൾ എല്ലാം തന്നെ പ്രഗ്നൻസി ടെസ്റ്റുകൾ പോലെ ലളിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ യുകെയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 3269 ആയി ഉയർന്നു. 144 പേരാണ് വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്.
64, 621 പേരെ വൈറസ് ബാധ ടെസ്റ്റുകൾക്ക് വിധേയമാക്കിയിരുന്നു എന്നും ഇതിൽ 61, 352 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ ആന്റിബോഡി ടെസ്റ്റുകൾ അണുബാധ പകരുന്നതിനെതിരെ വലിയൊരു പങ്കു വഹിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.
എന്നാൽ നിലവിൽ വിപണിയിലുള്ളവ എത്രമാത്രം വിജയകരമാണെന്ന് പരീക്ഷിക്കേണ്ടതുണ്ടെന്നും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാമെന്നും വൈകാതെ തന്നെ ഈ ആന്റിബോഡി ടെസ്റ്റുകളുടെ സഹായത്തോടെ രാജ്യത്തുനിന്ന് തന്നെ വൈറസ് ബാധ തുടച്ചുമാറ്റാൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.