ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിനായുള്ള അലേർട്ട് സിസ്റ്റം വളരെ ഫലപ്രദമായി നടപ്പാക്കിയാൽ കോവിഡ് കേസുകൾ കുറയ്ക്കുന്നതിൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇന്നലെ വൈകുന്നേരം നടന്ന വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇതറിയിച്ചത്. അതേ പത്രസമ്മേളനത്തിൽ, ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി, പുതിയ നടപടികളുടെ പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു, കൂടുതൽ പ്രാദേശിക നിയന്ത്രണങ്ങളില്ലാതെ വൈറസിനെ മറികടക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വീടുകളിലെ അംഗങ്ങളുമായുള്ള എല്ലാ സമ്പർക്കങ്ങളും നിരോധിക്കുന്നു, ബാറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഇൻഡോർ ജിമ്മുകൾ, ഹെയർഡ്രെസ്സറുകൾ എന്നിവ അടയ്‌ക്കുന്നു, എല്ലാ യൂണിവേഴ്സിറ്റി, കോളേജ് അദ്ധ്യാപനങ്ങളും ഓൺലൈനിൽ നടക്കേണ്ടതുണ്ട് തുടങ്ങിയവയായാരിരുന്നു സേജ് ശാസ്ത്രജ്ഞർ മൂന്നാഴ്ച മുമ്പ് നിർദേശിച്ച നടപടികൾ. എന്നാൽ കഴിയുമെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുക എന്ന നിർദേശം മാത്രമാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. ഇന്നലെ ഇംഗ്ലണ്ടിനായി തന്റെ ത്രീ ടയർ സിസ്റ്റം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് സേജ് രേഖകൾ പുറത്തുവിട്ടത്.

ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശങ്ങളിലെ പ്രാദേശിക അധികാരികൾക്ക് അടിസ്ഥാന നിയന്ത്രണങ്ങളേക്കാൾ കൂടുതൽ മുന്നോട്ട് പോകേണ്ടിവരുമെന്ന് പ്രൊഫ.വിറ്റി അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളും മീഡിയം അലേർട്ട് ലെവലിലാണ്. അതായത് നിലവിലെ നിയന്ത്രണങ്ങൾ തുടരുന്നു; രാത്രി 10 മണിക്ക് ഹോസ്പിറ്റാലിറ്റി കർഫ്യൂ, സിക്സ് റൂൾ എന്നിവ. 15 ലക്ഷം ആളുകൾ താമസിക്കുന്ന ലിവർപൂൾ സിറ്റി റീജിയൺ , പബ്ബുകളും ബാറുകളും അടച്ചുകൊണ്ട് വെരി ഹൈ അലേർട്ട് ലെവലിലേക്ക് പ്രവേശിക്കുന്ന ആദ്യ മേഖലയായി. ബെറ്റിങ് ഷോപ്പുകൾ, ജിമ്മുകൾ, ഒഴിവുസമയ കേന്ദ്രങ്ങൾ, കാസിനോകൾ എന്നിവയും ഈ പ്രദേശത്ത് അടയ്ക്കും. ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ച് പാർക്കുകൾ പോലുള്ള ഔട്ട്‌ഡോർ പൊതു ഇടങ്ങളിലും സിക്സ് റൂൾ തുടരും. നോട്ടിംഗ്ഹാംഷെയർ, ഈസ്റ്റ്, വെസ്റ്റ് ചെഷയർ, ഹൈ പീക്കിന്റെ ഒരു ചെറിയ പ്രദേശം, ഗ്രേറ്റർ മാഞ്ചസ്റ്റർ, സൗത്ത് യോർക്ക്ഷെയറിന്റെ ചില ഭാഗങ്ങൾ, വടക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവ ഹൈ അലേർട്ട് ലെവലിലാണ്. ഏകദേശം 44 ലക്ഷം ആളുകൾ ഹൈ അലേർട്ട് പ്രദേശങ്ങളിൽ ആയിരിക്കും.

എന്നാൽ സർക്കാർ പുറത്തുവിട്ട മാർഗ്ഗനിർദേശത്തിൽ ആശയക്കുഴപ്പം തുടരുന്നതായി ബർമിംഗ്ഹാം അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പുതിയ ത്രീ ടയർ സംവിധാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച ഉച്ചയ്ക്ക് നടപടിയെടുക്കുമെന്ന് ബർമിംഗ്ഹാം ലൈവ് അറിയിച്ചു. ആവശ്യ കാര്യങ്ങൾക്ക് മാത്രമേ ബുധനാഴ്ച മുതൽ യാത്ര ചെയ്യാവൂ എന്ന് മേയർ ആൻഡി സ്ട്രീറ്റ് അറിയിച്ചു. എന്നാൽ, സർക്കാർ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ, ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ, വാൽസാൽ, വോൾവർഹാംപ്ടൺ എന്നിവിടങ്ങളിൽ ഉള്ളവർ നടത്തുന്ന യാത്രകൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ഒരു ദിവസത്തിലാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്. റെസ്റ്റോറന്റുകൾ, കഫേകൾ, ബാറുകൾ എന്നിവയ്ക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്ന ടയർ 2 ഏരിയകളിൽ താമസിക്കുന്നവർക്ക് വീടിനകത്തു കൂട്ടം കൂടാനും സാധിക്കില്ല.