Main News

സ്വന്തം ലേഖകൻ

ലണ്ടൻ : ലണ്ടനിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ വ്യാപകമാക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ്. ഇത് ആദ്യമായാണ് ലണ്ടൻ നഗരത്തിൽ തത്സമയ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. സ്ഥലത്തെ പ്രധാന കുറ്റവാളികളെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. അഞ്ചു മുതൽ ആറു മണിക്കൂർ വരെ ഇത് പ്രവർത്തിക്കും. 70 ശതമാനം കുറ്റവാളികളെ കണ്ടെത്തിയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൃത്യത വളരെ കുറവാണെന്ന് സ്വതന്ത്ര അവലോകനത്തിൽ പറയുന്നു. ഒരു മാസം കൊണ്ട് ലണ്ടനിൽ ക്യാമറ പൂർണമായി സജ്ജമാകും. പ്രാദേശിക ജനങ്ങളെ ഇത് മുൻകൂട്ടി അറിയിക്കുമെന്നും പോലീസ് പറഞ്ഞു.

ജനങ്ങളെ സുരക്ഷിതരായി കൊണ്ടുപോകാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്ഗ്രേവ് പറഞ്ഞു.“സുരക്ഷിതമായ ഒരു നഗരത്തിൽ താമസിക്കാനും ജോലിചെയ്യാനും നാമെല്ലാവരും ആഗ്രഹിക്കുന്നു: കുറ്റവാളികളെ തടയാൻ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. കാണാതായ കുട്ടികളെയോ മുതിർന്നവരെയോ കണ്ടെത്താനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് എഫ്രഗ്രേവ് പറഞ്ഞു. സ്ട്രാറ്റ്‌ഫോർഡിന്റെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്റർ, ലണ്ടന്റെ വെസ്റ്റ് എൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം 10 തവണ ക്യാമറകളുടെ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.

മുഖം തിരിച്ചറിയുന്നത് എത്രത്തോളം കൃത്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതിനാൽ തന്നെ ഈയൊരു പദ്ധതിയ്ക്കെതിരെ പല വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. യുകെയിലെ പൗരസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് സ്വകാര്യതാ പ്രചാരണ ഗ്രൂപ്പായ ബിഗ് ബ്രദർ വാച്ച് പറഞ്ഞു. ഒരു പൗരന്റെ സ്വകാര്യതയാണ് ഇതിലൂടെ നഷ്ടമാവുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.

സ്വന്തം ലേഖകൻ

യു കെ :- കൊറോണ വൈറസ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് യുകെയിലെത്തിയ രണ്ടായിരത്തോളം സന്ദർശകർ നിരീക്ഷണത്തിൽ. 14 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വ്യക്തമാക്കി. എന്നാൽ ബ്രിട്ടനിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എണ്ണൂറോളം പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് മൂലം 26 പേർ ചൈനയിൽ മരണപ്പെട്ടു. യുകെ ഗവൺമെന്റ് അടിയന്തര യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് യോഗത്തിന് നേതൃത്വം നൽകിയത്.

ചൈനയിൽ നിന്നെത്തിയ എല്ലാ സന്ദർശകരും നിരീക്ഷണത്തിലാണെന്നും, ആവശ്യമായ പേരിൽ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. സാഹചര്യം നേരിടുന്നതിന് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസിനെ എത്രയും വേഗം നശിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡർ ലിയു സിയമോങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കോട്ട്ലൻഡിൽ അഞ്ചുപേരെയും, വെയിൽസിലും, ബെൽഫാസ്റ്റിലും ഓരോരുത്തരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ബ്രിട്ടീഷ് കലാകാരനായ മൈക്കിൾ ഹോപ്പും ഉൾപ്പെടും.

ചൈനയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിർത്തിവെക്കണമെന്ന് ഫോറിൻ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതുവരെയും ഈ സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമായി അംഗീകരിച്ചിട്ടില്ല.

സ്വന്തം ലേഖകൻ

കൂടുതൽ ശ്രദ്ധയും പരിചരണവും ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ശിശുമരങ്ങളുടെ പേരിൽ റിപ്പോർട്ട്‌ വന്ന ആശുപത്രികളിലാണ് മിന്നൽ പരിശോധന നടന്നത്. വിവരങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നതിനാൽ കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യു സി )റിസൾട്ട്‌ പുറത്തു വിട്ടിട്ടില്ല. 2016ൽ നടന്ന അന്വേഷണത്തിൽ ശിശു പരിചരണവിഭാഗത്തിൽ കൂടുതൽ നവീകരണം വേണ്ടി വരുമെന്ന് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച നടന്ന ബേബി ഹാരി റിച്ഫോർഡിന്റെ മരണമാണ് അന്വേഷണത്തിന് വഴി വെച്ചിരിക്കുന്നത്.

വർഷത്തിൽ ഏകദേശം 7000ത്തോളം പ്രസവങ്ങൾ നടക്കുന്ന 5ആശുപത്രികളാണ് ഈസ്റ്റ്‌ കെന്റിലേത്. ഇവിടെ ശിശുരോഗ പരിചരണത്തിൽ നേരിടുന്ന അനാസ്ഥ മുൻപും ചർച്ചയായിരുന്നു.
റ്റെഡ് ബേക്കർ, ചീഫ് ഇൻസ്‌പെക്ടർ ഫോർ ഹോസ്പിറ്റൽസ്, പറയുന്നു. 2016 ലെ അന്വേഷണത്തിൽ ഈസ്റ്റ്‌ കെന്റിലെ എൻ എച് എസ് കേന്ദ്രങ്ങളിലെ ശിശുപരിചരണവിഭാഗത്തിൽ ആവശ്യത്തിന് സൗകര്യങ്ങളില്ല എന്ന് റിപ്പോർട്ട്‌ നൽകിയതാണ്. അതിന് 2018 ലും വലിയ മാറ്റം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ വിദഗ്ദ്ധ അന്വേഷണവും ജീവനക്കാരുടെ പരിശീലനവും അത്യാവശ്യമാണ്.

2017 നവംബറിൽ ജനിച്ച, ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച മൂലം ഒരാഴ്ചക്കുള്ളിൽ മരിച്ച ഹാരിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. ട്രസ്റ്റ്‌ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

ട്രസ്റ്റ്‌ മറ്റേർണിറ്റി കെയർ വിപുലീകരിക്കാൻ ഒന്നര മില്യൺ പൗണ്ട് ചെലവഴിച്ചിരുന്നു. അതിനായി പത്തോളം സ്കീമുകളിലായി പരിശീലനമുൾപ്പടെയുള്ള നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. അതിനാൽ ട്രസ്റ്റ്‌ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്.

ചിലപ്പോഴൊക്കെ വിചാരിച്ചിരുന്നു, നാം ബ്രെക്‌സിറ്റിന്റെ ഫിനിഷിങ് ലൈന്‍ ഒരിക്കലും കടക്കില്ലെന്ന്. പക്ഷെ നാം അത് സാധിച്ചിരിക്കുന്നു- ബില്‍ നിയമമായതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.

ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്‌സിറ്റ് അംഗീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബ്രിട്ടന് നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരാനാകൂ.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാനുള്ള ഹിതപരിശോധന നടന്നത് 2016ലാണ്. മൂന്നരവര്‍ഷത്തിലധികമായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് നിയമം ആയിരിക്കുന്നത്.

സ്വന്തം ലേഖകൻ

എൻഎച്ച്എസിലെ പ്രസവപരിചരണത്തെ സംബന്ധിച്ച ആശങ്കകൾ ഏറി വരുന്നതായി റിപ്പോർട്ട്‌. ഈസ്റ്റ് കെന്റ് ആശുപത്രികളിൽ 2016 മുതൽ ഏഴോളം നവജാതശിശുക്കൾ മരിച്ചതായി ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. അഞ്ച് ആശുപത്രികളും കമ്മ്യൂണിറ്റി ക്ലിനിക്കുകളും ഉൾപ്പെടുന്ന ഈ ട്രസ്റ്റിൽ ഓരോ വർഷവും 7,000 കുഞ്ഞുങ്ങൾ ജനിക്കുന്നു. 2017 ൽ കെന്റിലെ മാർഗേറ്റ് ക്വീൻ എലിസബത്ത് ക്വീൻ മദർ ഹോസ്പിറ്റലിൽ ജനിച്ച് വെറും ഒരാഴ്ചയ്ക്ക് ശേഷം മരിച്ച ഹാരി റിച്ച്ഫോർഡ് എന്ന കുട്ടിയെ സംബന്ധിച്ചുള്ള അന്വേഷണമാണ് ട്രസ്റ്റിന്റെ പരിചരണത്തെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കിയത്. പ്രസവപരിചരണത്തിൽ ഉണ്ടായ സങ്കീർണതകളെ തുടർന്നാണ് കുട്ടി മരണപ്പെട്ടത്. “എല്ലായ്പ്പോഴും ശരിയായ നിലവാരത്തിലുള്ള പരിചരണം നൽകിയിട്ടില്ല” ഈസ്റ്റ് കെന്റ് എൻ‌എച്ച്‌എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ക്ഷമ ചോദിച്ചു. ഹാരിയുടെ കേസിന് മുമ്പും ശേഷവും തടയാൻ കഴിയുമായിരുന്ന മറ്റ് മരണങ്ങളും പ്രസവ ശുശ്രൂഷയുടെ നിലവാരമില്ലായ്മയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നാല് ദിവസം മാത്രം പ്രായമുള്ള ആർച്ചി പവൽ 2019 ഫെബ്രുവരി 14 നാണ് മരണപ്പെട്ടത്. അണുബാധ ചികിത്സിക്കുന്നതിനുള്ള കാലതാമസം തലച്ചോറിനെ ബാധിച്ചു. ലണ്ടനിലെ ഒരു നവ-നേറ്റൽ യൂണിറ്റിലേക്ക് മാറ്റിയെങ്കിലും അർച്ചി മരണപ്പെടുകയായിരുന്നു. തല്ലുല-റായ് എഡ്വേർഡ്സ്, ഹാലി-റേ ലീക്ക്, ആർച്ചി ബാറ്റൻ തുടങ്ങിയ ശിശുക്കളുടെ മരണവും തടയാവുന്നവയായിരുന്നു. പ്രസവാവധി, പ്രസവം, തുടർന്നുള്ള ശുശ്രൂഷ എന്നിവയിൽ കൃത്യമായ പരിചരണം നൽകിയിരുന്നെങ്കിൽ, ആ കുട്ടികൾ രക്ഷപ്പെടുമായിരുന്നു എന്ന് രണ്ട് കുടുംബങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ലീ ഡേ സോളിസിറ്റേഴ്‌സിൽ നിന്നുള്ള എമ്മലീൻ ബുഷ്നെൽ പറഞ്ഞു. പ്രശ്നങ്ങളെക്കുറിച്ച് ആവർത്തിച്ച് ബോധവത്കരണം നടത്തിയിട്ടും വർഷങ്ങളായി പ്രസവ പരിചരണം മെച്ചപ്പെടുത്തുന്നതിന് ട്രസ്റ്റ് പാടുപെടുകയാണ്.

കെയർ ക്വാളിറ്റി കമ്മീഷൻ നടത്തിയ പരിശോധനയെത്തുടർന്ന് പ്രസവ സേവനങ്ങൾ ഉൾപ്പെടെയുള്ള പരിചരണം അപര്യാപ്തമാണെന്ന് വിലയിരുത്തിയതിനെത്തുടർന്ന് 2014 ൽ പ്രത്യേക നടപടികൾ ട്രസ്റ്റ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2015 ൽ, മെഡിക്കൽ ഡയറക്ടർ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ്, ഗൈനക്കോളജിസ്റ്റുകളിൽ നിന്നുള്ള വിദഗ്ധരോട് പ്രസവ പരിചരണം അവലോകനം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ട്രസ്റ്റിലെ പ്രധാന പോരായ്മകൾ അന്നും അവർ കണ്ടെത്തിയിരുന്നു. ഈ പ്രതിസന്ധികൾ മൂലം മാതാപിതാക്കളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. നിരവധി വർഷങ്ങളായി തങ്ങളുടെ പ്രസവ സേവനം മെച്ചപ്പെടുത്തുന്നതിനായി മാറ്റങ്ങൾ വരുത്തുന്നു എന്ന മുടന്തൻ ന്യായമാണ് ഇപ്പോഴും ട്രസ്റ്റ് പറയുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് യുകെയിലേക്ക് പടരാനുള്ള സാധ്യത അധികമാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലോകം മുഴുവനും ഏകദേശം 500 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് മൂലം ഏകദേശം 18 പേരാണ് ചൈനയിൽ മരണപ്പെട്ടത്. യുകെയിൽ ഇതു വരെ രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സ്കോട്ട്‌ലൻഡിലും, നോർത്തേൺ അയർലൻഡിലുമായി ആറു പേർ നിരീക്ഷണത്തിലാണ്.

ചൈനയിലെ വുഹാനിലാണ് കൊറോണാ വൈറസിന്റെ ഉത്ഭവസ്ഥാനം. സ്കോട്ട്‌ലൻഡിൽ അഞ്ച് പേർക്ക് രോഗം സംശയിക്കുന്നതായി സ്കോട്ട്‌ലൻഡ് ഗവൺമെന്റ് സ്ഥിരീകരിച്ചു.നോർത്തേൺ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ഒരാൾ നിരീക്ഷണത്തിലാണ്. എന്നാൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും, ടെസ്റ്റുകൾ എല്ലാം തന്നെ മുൻകരുതലുകളായാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വുഹാനിലേക്കുള്ള ഫ്ലൈറ്റ് സർവീസുകളും, അതുപോലെ അവിടെനിന്നുള്ളവയും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടണിൽ നിരീക്ഷണവിധേയമാണ്.

യുകെയിൽ രോഗം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ഏതെങ്കിലും കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ചികിത്സ സഹായങ്ങൾക്കായി എൻഎച്ച്എസ് സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂർ, സൗദിഅറേബ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ചൈനയെ കൂടാതെ ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തായ് ലൻഡിൽ നാലോളം കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഒരു ഉമ്മ കൊടുക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ രണ്ടു പേർക്കും നാണം, പിന്നെ നിറഞ്ഞ ചിരി. ചുമ്മാതെ ഉമ്മ വെച്ചാൽ മതിയെന്നേ എന്നാൽ ഭാര്യ മുൻകൈ എടുക്കും. എന്നാൽ പിന്നെ അങ്ങനെ ആയ്ക്കോട്ടെ എന്ന് കവിളിൽ ഒരു ചെറുമുത്തം നൽകി ഭർത്താവും. കണ്ട് നിൽക്കുന്നവർക്ക് പോലും കണ്ണും മനസ്സും നിറയും. എങ്കിലും, സംഭവം ക്യാമറയിൽ പതിഞ്ഞോ എന്ന് ആരായാൻ മറക്കാറില്ല ഇരുവരും. കോട്ടയം ജില്ലയിലെ മാധവൻനായരും മീനാക്ഷി അമ്മയുമാണ് ഈ മാതൃകാ ദമ്പതികൾ.

മാധവൻനായർക്ക് പ്രായത്തിൽ സെഞ്ചുറി തികഞ്ഞു, മീനാക്ഷിയമ്മ ഒരു വയസ് ഇളയതാണ് 99. എന്നാൽ ഇരുവരുടെയും പ്രണയത്തിന് പ്രായത്തിന്റെ അവശതകൾ ഒട്ടും ബാധിച്ചിട്ടില്ല. നാൾക്കുനാൾ അതിങ്ങനെ ശക്തിപ്പെട്ട് തുടർന്നുകൊണ്ടിരിക്കുന്നു.എൺപത്തി രണ്ട് വർഷമായി ജീവിതത്തിലെ ഓരോ നിമിഷവും ഒരുമിച്ചാണ് കഴിച്ചുകൂട്ടുന്നത് എങ്കിലും വിവാഹ ദിവസത്തെ കുറിച്ച് ചോദിച്ചാൽ ഇരുവരുടേയും മുഖം നാണം കൊണ്ട് ചുവക്കും. തങ്ങളുടേത് ഒരു സാധാരണ വിവാഹമായിരുന്നു എന്ന് മാധവൻ നായർ വിനയം കൊള്ളും. പണ്ടത്തെ വിവാഹങ്ങൾക്ക് ഇന്നത്തെ പോലെയുള്ള ആഡംബരമോ ആഘോഷമോ ഒന്നും ഇല്ലായിരുന്നു എന്ന് അഭിമാനിക്കും.

വിവാഹത്തിനു മുൻപേ ഇരുവർക്കും പരസ്പരം പരിചയമുണ്ട്. ഒരേ പള്ളിക്കൂടത്തിൽ ഒരേ ക്ലാസ്സിൽ കുറെ നാൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പക്ഷെ ക്ലാസ്സിൽ വച്ച് അധികം സംസാരിച്ചിട്ടൊന്നുമില്ല. പള്ളിക്കൂടത്തിൽ പോകുന്ന പിള്ളേർക്ക് എന്താ കൂടുതൽ സംസാരിക്കാനിരിക്കുന്നത് എന്ന് അറുത്തുമുറിച്ചു ചോദിച്ചു കളയും അദ്ദേഹം. 4 ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട് അതിനുശേഷം വെവ്വേറെ പള്ളിക്കൂടങ്ങളിൽ ആയിരുന്നു.

കല്യാണം നടന്നത് വീട്ടിൽ വച്ചായിരുന്നു. അന്നത്തെ പതിവ് അതാണ്. മുറ്റത്തൊരു പന്തൽ ഇടും, അവിടെയാണ് ചടങ്ങുകൾ എല്ലാം. കല്യാണങ്ങൾ ഒക്കെ അമ്പലത്തിൽ വച്ച് നടത്താൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അന്നൊന്നും ആരും ഒളിച്ചോടി പോയി കല്യാണം കഴിച്ചതായും ഓർമ്മയില്ല എന്നും അദ്ദേഹം പറയുന്നു.

മാധവൻനായർ ഒരു സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. വീട്ടിൽനിന്ന് അകന്നുള്ള നിൽപ്പും, രാത്രിയിലുള്ള ജോലി സമയവുമൊന്നും അത്ര സുഖകരമായിരുന്നില്ല എന്ന് അദ്ദേഹം ഓർക്കുന്നു. എന്നാൽ മീനാക്ഷി അമ്മയ്ക്ക് തന്റെ ഭർത്താവിനെ ഒറ്റയ്ക്ക് അങ്ങനെ വിടാനൊട്ട് ഉദ്ദേശവും ഇല്ലായിരുന്നു. ജോലി കാര്യത്തിനായി എത്ര ദൂരെ പോയാലും എത്ര ആളുകളോട് ഇടപഴകിയാലും തന്റെ ആൾ കൂടുതൽ വളരുകയേ ഉള്ളൂ എന്ന് മീനാക്ഷി അമ്മയ്ക്കറിയാമായിരുന്നു. അതിനാൽ ഭർത്താവ് വീട്ടിൽ നിന്ന് എത്ര അകലെ പോകുന്നതിനോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല.

വിവാഹദിനം എന്നായിരുന്നു എന്ന് ചോദിച്ചാൽ മാധവൻനായർ കിറു കൃത്യമായി പറയും. കൊല്ലവർഷം പ്രകാരം, 1111 വൃശ്ചികത്തിൽ ആയിരുന്നു കല്യാണം. ഈ കണക്കിന്റെ കണിശതയിൽ മീനാക്ഷി അമ്മയ്ക്കാകട്ടെ പെരുത്ത് സന്തോഷം. അതവർ പ്രകടിപ്പിക്കുകയും ചെയ്യും. വിവാഹ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾക്ക് പിടിവാശി കാണിക്കുകയും, വിവാഹമോചനത്തെ പറ്റി ചിന്തിക്കുകയും ചെയ്യുന്ന യുവ ദമ്പതിമാർക്ക് പകർത്താവുന്ന ഏറ്റവും മികച്ച ഒരു മാതൃകയാണ് ഇരുവരുടേയും ജീവിതം.

ടോം ജോസ് തടിയംപാട്

പ്രസവത്തെ തുടർന്ന് രോഗ ബാധിതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറിൽ മരിയയുടെ ശവസംസ്‌കാരം നാട്ടിൽ കൊണ്ടുപോയി നടതുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ അപേക്ഷയിൽ ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രമാണ്. സമ്മറി സ്റ്റെമെന്റ്റ് താഴെ പ്രസിദ്ധികരിക്കുന്നു

അകാലത്തിൽ നമ്മെവിട്ടുപിരിഞ്ഞ മരിയയുടെ ഭർത്താവു യു കെ യിൽ ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിൽ പിരിക്കാതെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ പിരിക്കുന്നത് , ദയവായി ആ കുടുംബത്തെ കൈവിടരുത് പ്രായമായ അമ്മയുടെയും ഭർത്താവിന്റെയും ആഗ്രഹം നാട്ടിൽ കൊണ്ടുപോയി മരിയ യുടെ സംസ്ക്കാരം നടത്തണമെന്നാണ് നിങ്ങൾ സഹായിക്കാതെ തരമില്ല, ദയവായി ഉപേക്ഷിക്കരുത് ,

കഴിഞ്ഞ നാലുവർഷനായി ഭർത്താവ് മാർക്ക് ദാസ്, ഭാര്യ ഷെറിൽ മരിയയും സ്കോട്ലൻഡിൽ മലയാളിയായ ജോർജ് ജോസഫ് നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. വളരെ പെട്ടെന്നാണ് പ്രസവത്തിനു ശേഷം മാറാരോഗം മരിയയെ കിഴ്പ്പെടുത്തി മരണം ജീവൻ കവർന്നെടുത്ത് ,മരിയയുടെ അമ്മയും ഭർത്താവും ഒത്തു ഈ മാസം നാട്ടിൽപോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് ഈ ദുരന്തം ആ കുടുംബത്തെ പിടികൂടിയത്. ഒരു ഹോട്ടലിലെ ജീവനക്കാർ എന്ന നിലയിൽ പെട്ടന്ന് ബോഡി നാട്ടിൽകൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .
ഇവർ അംഗങ്ങളായ സ്കോട്ട്ലാന്ഡിലെ ഇൻവെർനെസ്സ് ഹാൻഡ്‌ലി സ്ട്രീറ്റ് പള്ളിയിലെ ഫാദർ ജെയിംസ് വെൽ ഇവരെ സഹായിക്കാൻ രംഗത്തുണ്ട് വളരെ കുറച്ചു ഇന്ത്യൻ കുടുംബംങ്ങൾ മാത്രമാണ് ഈ പ്രദേശത്തുള്ളത്.
ഇവരെ ഇപ്പോൾ സഹായിക്കാൻ മുൻകൈയെടുക്കുന്നതു അവിടെയുള്ള ജോർജ് ജോസഫ്, ലിനി ജോസി ,,എന്നിവരാണ്. ഷെറിൽ മരിയയുടെ ഭർത്താവും ,അമ്മയും കുട്ടിയും ,എടുത്ത ടിക്കറ്റ് ക്യൻസിൽ ആകാതിരിക്കാൻ നാട്ടിൽ പോയിരുന്ന ഭർത്താവു ഇന്നു തിരിച്ചുവന്നു. ഇനി ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മരിയയുടെ മൃതദേഹം നിയമ നടപിടികൾ പൂർത്തിയാക്കി സ്വന്തം നാടായ ഗോവയിൽ കൊണ്ടുപോയി സംസ്‌കരിക്കണം. അതിനു നിങ്ങ ളുടെ സഹായങ്ങൾ കൂടിയേ കഴിയു .
താഴെ കാണുന്ന ഷെറിൽ മരിയയുടെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ നിങ്ങളുടെ സഹായങ്ങൾ നൽകുക .
ഇവരെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ജോർജ് ജോസഫ് ലിൻസി ജോസി എന്നിവരാണ് അവരുടെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു
Mark Das
Account Number 90110906
Sort Code 40.22.66.
Bank HSBC

ജോർജിന്റെ ഫോൺ നമ്പർ 07878283466
ലിൻസി ജോസി ഫോൺ നമ്പർ 07789672806
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ബസ് യാത്രകളെക്കാളും ആസ്വാദ്യകരമാണ് ട്രെയിൻ യാത്രകൾ. കൊങ്കൺ, പാമ്പൻ, നീലഗിരി, ഷിംല തുടങ്ങി ഇന്ത്യയിൽ ധാരാളം മനോഹരങ്ങളായ ട്രെയിൻ റൂട്ടുകളുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്.

കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ പാത. 1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. 1943 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് നിലമ്പൂരിലെ ഒമ്പത്‌ ഏക്കറിലെ മരങ്ങൾ രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാത മുഖേനയായിരുന്നു.

ദക്ഷിണ റെയിൽ‌വേയുടെ കീഴിലുള്ള ഷൊറണൂർ – നിലമ്പൂർ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണ്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അവസാനിക്കുന്നു. അഞ്ച് പാലങ്ങളുടെ നിര്‍മാണമടക്കം ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് വെറും മൂന്ന് വര്‍ഷം കൊണ്ടാണ്.

ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിൽ ദിവസേന 7 ട്രെയിൻ സർവ്വീസുകൾ നടത്തുന്നുണ്ട്. 16349 കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ്, 56611 പാലക്കാട് – നിലമ്പൂർ പാസഞ്ചർ, 56613 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56362 കോട്ടയം – നിലമ്പൂർ പാസഞ്ചർ, 56617 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56619 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56621 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ എന്നിവയാണ് അവ. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്ക് 20 രൂപയാണ് പാസഞ്ചർ ട്രെയിനിന്റെ നിരക്ക്. രാജ്യറാണി എക്സ്പ്രസ്സ് ആണെങ്കിൽ 40 രൂപ ചാർജാകും.

ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളുണ്ട്. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ. മേൽപ്പറഞ്ഞവയിൽ അങ്ങാടിപ്പുറം സ്റ്റേഷൻ മാത്രമാണ് അൽപ്പം വലുതായിട്ടുള്ളത്. ബാക്കിയെല്ലാം ചെറിയ സ്റ്റേഷനുകളാണ്. ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്നവയാണ് ഈ സ്റ്റേഷനുകൾ.

മഴക്കാലമാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിൽ ട്രെയിൻ യാത്ര നടത്തുവാൻ നല്ലത്. കാരണം ആ സമയത്ത് റെയിൽപ്പാതയ്ക്കിരുവശവും നല്ല പച്ചപ്പ് ആയിരിക്കും. നനഞ്ഞു കുതിർന്നു നിൽക്കുന്ന ഓരോ സ്റ്റേഷനുകളും നയനാനന്ദകരമായ ഒരു ദൃശ്യമാണ് നമുക്ക് നൽകുക. എന്തായാലും യാത്രാപ്രേമികൾ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിലെ ഈ ട്രെയിൻ യാത്ര.

നിലവിൽ ഇതുവഴിയുള്ള റെയിൽപ്പാത നിലമ്പൂരിൽ അവസാനിക്കുന്നുവെങ്കിലും, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വഴി കർണാടകത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016 ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുകയും അതിന്റെ നടപടികൾ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.

സ്വന്തം ലേഖകൻ

ഇംഗ്ലണ്ട് : ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും തയ്യാറെടുക്കുന്നു . ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ കറൻസികൾ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുമെന്ന് യുകെയുടെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഒപ്പം ഡിജിറ്റൽ കറൻസിയെ ആശ്രയിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള അപാകതകൾ പരിശോധിക്കുകയും ചെയ്യും. ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സ്വെറിജസ് റിക്സ്ബാങ്ക് , ബാങ്ക് ഓഫ് കാനഡ , സ്വിസ് നാഷണൽ ബാങ്ക് , ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് എന്നിവരുമായി ചേർന്നു ഒരു ഗ്രൂപ്പ് രൂപീകരിച്ച്, ബാങ്ക് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും. ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെൻറ്സ് മേൽനോട്ടം വഹിക്കുന്ന ഈ ഗ്രൂപ്പിന്റെ ചുമതല ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ് , ബിഐഎസ് ഇന്നൊവേഷൻ ഹബ് മേധാവി ബെനോയിറ്റ് കോയൂർ എന്നിവർക്കാണ്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ്

ഈ ഗ്രൂപ്പിലെ രണ്ട് സെൻ‌ട്രൽ ബാങ്കുകളായ സ്വെറിഗെസ് റിക്സ്ബാങ്കും , യൂറോപ്യൻ സെൻ‌ട്രൽ ബാങ്കും ഇതിനകം തന്നെ തങ്ങളുടെ ഡിജിറ്റൽ കറൻസികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാങ്ക് ഓഫ് കാനഡയും സ്വിസ് നാഷണൽ ബാങ്കും കുറച്ചുകാലമായി ക്രിപ്റ്റോ കറൻസികളെക്കുറിച്ച് ഗവേഷണം നടത്തുന്നു . ഡിജിറ്റൽ കറൻസി മേഖലയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് ജപ്പാന്റെയും കടന്നുവരവ് ഒരു സംഭവവികാസമായി കാണുന്നു. സെൻട്രൽ ബാങ്ക് പിന്തുണയുള്ള ഡിജിറ്റൽ കറൻസിക്ക് യുഎസ് ഡോളറിനെ ആഗോള ഹെഡ്ജ് കറൻസിയായി മാറ്റാമെന്ന് ഓഗസ്റ്റിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ പറഞ്ഞിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ക്രിപ്റ്റോ കറൻസിയിലേക്കുള്ള കടന്നുവരവിനെ യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡും സ്വാഗതം ചെയ്യുന്നു. പണം കുറഞ്ഞുവരുന്ന അവസ്ഥയിൽ ഡിജിറ്റൽ കറൻസിയിലൂടെ പൗരന്മാർക്ക് പണമിടപാടുകൾ നടത്താൻ കഴിയുമെന്ന് ഈ മാസം ആദ്യം ലഗാർഡ് പറഞ്ഞു.

സ്വകാര്യമേഖലയിലെ ക്രിപ്റ്റോ കറൻസികളായ ബിറ്റ് കൊയിൻ , ഫെയ്‌സ്ബുക്കിന്റെ ലൈബ്ര എന്നിവ ഈ വർഷം വിപണിയിലെത്തുന്നതിനിടയിലാണ് ഈ നീക്കം. സ്വീഡനിൽ പണത്തിന്റെ ഉപയോഗം അതിവേഗം കുറയുന്നത് കണക്കിലെടുത്ത് റിക്സ്ബാങ്ക് സ്വന്തം ഡിജിറ്റൽ കറൻസി എന്ന ആശയം കുറച്ചുകാലമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ യൂറോപ്യൻ സെൻട്രൽ ബാങ്കും കഴിഞ്ഞ വർഷം മുതൽ ക്രിപ്റ്റോ  കറൻസിയുടെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved