ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി ഇന്നലെ സൗത്ത്വാർക്ക് കത്തീഡ്രലിൽ നടന്ന പ്രത്യേക ശുശ്രൂഷയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആക്രമണ ഭീതി ജനങ്ങളിൽ നിന്നും വിട്ടുമാറിയിട്ടില്ലെന്ന് ഡീൻ വെരി റവ. ആൻഡ്രൂ നൺ പറഞ്ഞു. കത്തിയാക്രമണം നടന്നപ്പോൾ ഒരുകൂട്ടം ആളുകൾ പള്ളിയിലേക്ക് ഓടുന്നത് കണ്ട് 2017ലെ ആക്രമണം ഓർത്തുപോയെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങൾ മറക്കാൻ ശ്രമിക്കുന്നത് വീണ്ടും സംഭവിക്കുന്നു. ഭയവും ഭീതിയും ജനങ്ങളിൽ നിറഞ്ഞിരിക്കുന്നു. ദുഷ്ടരുടെ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും, പക്ഷേ നമുക്ക് ചുറ്റും കാണുന്ന നല്ല ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുഷ്ടരായവർ വളരെ കുറവാണ്. ഈസമയത്ത് എല്ലാവരും ചേർന്നു നിൽക്കാനും പരസ്പരം പിന്തുണ നല്കാനും പരിശ്രമിക്കണം. ” നൺ ഉത്‌ബോധിപ്പിച്ചു. ആക്രമണം നടത്തിയപ്പോൾ ഖാനെ നേരിട്ട ആളുകളുടെ ധീരതയെയും അദ്ദേഹം പ്രശംസിച്ചു.
ഫോറൻസിക് പരിശോധന നടക്കുന്നതിനാൽ ലണ്ടൻ ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയാണ്.2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനു ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണ് കൊലയാളിയായ ഉസ്മാൻ. 2013ൽ, ഉസ്മാന്റെ ജയിൽ ശിക്ഷ 16 വർഷമായി കോടതിയിൽ നീട്ടുകയുണ്ടായി. എന്നാൽ 2018 ഡിസംബറിലാണ് ഇയാളെ ലൈസൻസിൽ വിട്ടയച്ചത്. നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയത്. ഈയൊരു നടപടിയെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കുറ്റപ്പെടുത്തി. ഇത്രയും ആക്രമണകാരിയായ ഒരാളെ എന്തിന് ജയിലിൽ നിന്നും പുറത്ത് വിട്ടു എന്ന് അദ്ദേഹം ചോദിച്ചു. ഒപ്പം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഉസ്മാന്റെ കാര്യത്തിൽ തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരമായ ആക്രമണങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 74 ഓളം തീവ്രവാദികളെ ജയിലിൽ നിന്ന് നേരത്തെ വിട്ടയച്ചതായി ജോൺസൺ വെളിപ്പെടുത്തി. സമൂഹത്തിന് അവർ ഭീഷണി ആവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. ഭീകരാക്രമണം നടത്തുന്നവരെയോ അതിനായി പദ്ധതി ഇടുന്നവരെയോ ഒരിക്കലും വെറുതെ വിട്ടയക്കാൻ പാടില്ല എന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാഗ് ട്വീറ്റ് ചെയ്തു. 25 കാരനായ ജാക്ക് മെറിറ്റും കേംബ്രിഡ്ജ് സർവകലാശാല മുൻ വിദ്യാർത്ഥിനിയുമാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ മറ്റു മൂന്നു പേരും സുരക്ഷിതരാണ്.
ദീപ പ്രദീപ് , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ:രാജ്യത്തിനെ ഒന്നിച്ചു മനുഷ്യ വിസർജ്യങ്ങൾ കൊണ്ട് നിറക്കാൻ തയ്യാറെടുക്കുകയാണ് ഹെട്രോ,ഗാട്രിക് എയർപോർട്ടുകൾ.
1000 അടിയ്ക്ക് മുകളിൽ പറന്നുയരുന്ന വിമാനങ്ങളിൽ നിന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി വിസർജ്യങ്ങൾ പുറംതള്ളുന്നതിൽ പരിഭ്രാന്തരായിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങൾ. ഇത്തരത്തിൽ പുറം തള്ളുന്ന മാല്യനത്തെ ബ്ലൂ ഐസ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2015 മുതൽ 2018 ഫെബ്രുവരി വരെയുള്ള കാലയളവുകളിൽ ലണ്ടന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സമാന്തര പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ ഗതിയിൽ വിമാനം താഴെയിറക്കിയ ശേഷമാണ് അതിൽ നിന്നും വിസർജ്യങ്ങൾ ശേഖരിക്കുന്നതും സുരക്ഷിതമായി സംസ്കരണം നടത്തുന്നതും. എന്നാൽ,ഹെട്രോ,ഗാട്രിക് തുടങ്ങിയ എയർപോർട്ടുകളിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളിൽ നിന്നും വിപരീത രീതിയിലുള്ള സംഭവങ്ങളാണ് കാണാൻ കഴിയുന്നത്. ജനങ്ങളെ വലയ്ക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങൾ മാത്രമല്ല ഇവർ കൈക്കൊള്ളുന്നത്. പരാതിയുമായി ചെല്ലുന്നവരെ പരിഹസിക്കുകയാണ് അധികൃതർ ചെയുന്നത്.
ഒരിക്കലും പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ നിന്നും വിസർജ്യങ്ങൾ പുറം തള്ളാറില്ലെന്നും വിമാനത്തിൽ മാലിന്യം സൂക്ഷിക്കുന്ന വാൽവിന് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇങ്ങനെ സംഭവിക്കുവെന്നും അവർ പറയുന്നു. മാത്രമല്ല, അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഹീത്രു എയർപോർട്ട് വെബ്സൈറ്റ് വഴി അധികാരികളെ വിവരം അറിയിക്കണം. ഇങ്ങനെയൊരു സംഭവം നടന്നതായി അവർക്ക് ബോധ്യപ്പെട്ടാൽ അതിന് നഷ്ട്ടപരിഹാരം നൽകാനും ഹീത്രു അധികൃതർ ഒരുക്കമാണ്.അതിനായി അവർ പറയുന്നത് ഇത്രമാത്രം:”നാശനഷ്ടം ഉണ്ടായെന്ന് പറയുന്ന സ്ഥലത്ത് ഞങ്ങളുടെ പ്രതിനിധിയെ അയക്കുന്നതായിരിക്കും.അയാൾ അവിടെ എത്തി അവിടെ പരിശോധിക്കുന്നതുവരെ മാലിന്യം നീക്കം ചെയ്യാതെ ഇരിക്കുക.
ഈ സേവനങ്ങൾ നടപ്പിലാക്കാൻ അധികൃതർ 07860323816 എന്ന നമ്പറും നൽകുന്നു.
ജർമ്മിനി ,റോം ,എന്നിവിടങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി യു കെ യിലെ ലിവർപൂൾ ബെർക്കിന് ഹെഡിൽ താമസിക്കുന്ന കോടഞ്ചേരി സ്വദേശി ആന്റോ ജോസിന്റെ വീട്ടിൽ എത്തിയപ്പോളാണ് കുടിയറ്റക്കാരുടെ ബിഷപ്പ് എന്നനാമത്തിൽ അറിയപ്പെടുന്ന ആർച്ചു ബിഷപ്പ് ജോർജ് വലിയമറ്റംത്തെ കാണാൻ അവസരം ലഭിച്ചത് .
1938 ൽ കോട്ടയം പുന്നത്തറയിൽ ജനിച്ചു 1949 കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറി 1963 വൈദികനായി 1989 ൽ തലശേരി രൂപതയുടെ മെത്രാനായി 1995 ൽ ആർച്ചു ബിഷപ്പ് ആയി 2014 ൽ സ്ഥാനമാനങ്ങൾ ഒഴിഞ്ഞു വിശ്രമം ജീവിതം നയിക്കുന്ന വളരെ വലിയ ചരിത്രകാലത്തുകൂടി നടന്നുനീങ്ങിയ ഒരു വ്യക്തിത്വമാണ് ബിഷപ്പ് ജോർജ് വലിയമാറ്റത്തിന്റേത് .
ബെർക്കിൻ ഹെഡ് കത്തോലിക്ക സമൂഹം പള്ളിയിൽ നടന്ന ബിഷപ്പിന്റെ കുർബാനയ്ക്കു ശേഷം നൽകിയ സ്വികരണം ഏറ്റുവാങ്ങി ബന്ധു കൂടിയായ എന്റെ സുഹൃത്ത് ആന്റോയുടെ വീട്ടിൽ വിശ്രമിക്കുന്ന സമയത്താണ് എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിച്ചത് .സ്വികരണത്തിനു ,റോയ് ജോസഫ് ,ജോർജ് ജോസഫ് ,ഷിബു മാത്യു ,സജി ജോൺ ,ജിനോയ് മാടൻ ,ജോസഫ് കിഴക്കേകൂറ്റ് ,ബാബു മാത്യു എന്നിവർ നേതൃത്വം കൊടുത്തു .എല്ലാവർക്കും സ്നേഹ വിരുന്നും സംഘാടകർ ഒരുക്കിയിരുന്നു .
കത്തോലിക്ക സഭയിൽ ഇന്നു വളർന്നു വരുന്ന തിന്മകളുടെ കാരണം ഒന്നു വിശദീകരിക്കാമൊ എന്നു ചോദിച്ചപ്പോൾ എല്ലാത്തിനും ഉപരിയായി നിന്റെ കർത്താവായ ദൈവത്തെ ബഹുമാനിക്കുക ,നിന്നെപ്പോലെ നിന്റെ അയക്കാരനെയും സ്നേഹിക്കുക എന്ന അടിസ്ഥാന മൂല്യങ്ങളിൽ നിന്നു വ്യതിചലിച്ചു സ്വാർത്ഥതയിലേക്ക് നിലംപതിച്ചതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഇതിനെയൊക്കെ അതിജീവിച്ചു സഭ ആതുരസേവനരഗത്തും കരുണയുടെ തലത്തിലും മുന്നേറേണ്ടതുണ്ട് .
സഭയെ വിമർശിക്കുന്നവർ ഒന്നുമനസിലാക്കണം ക്രിസ്റ്റ്യൻ സമൂഹമാണ് ഇന്നുകാണുന്ന എല്ലാ വികാസത്തിനും യൂറോപ്പിൽ നേതൃത്വ൦ വഹിച്ചത് .
ഇന്നു യൂറോപ്പിൽ സഭ തകർന്നതിന്റെ കാരണം ശരിയായ അല്മിയ പഠനം നടപ്പിൽ വരുത്തുന്നതിൽ വന്ന പരാചയമാണെന്ന് അദ്ദേഹം വിലയിരുത്തി .
മലബാറിലെ കുടിയേറ്റ ചരിത്രത്തെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മലബാറിലെ ആദ്യ കുടിയേറ്റക്കാർ എന്നു പറയുന്നത് ക്നാനായക്കാർ ആണ് എന്നാണ്. മാടമ്പത്താണ് അവർ പള്ളി സ്ഥാപിച്ചുകൊണ്ട് ആദ്യമായ കുടിയേറ്റത്തിന്റെ തുടക്കം ആരംഭിച്ചത്. ക്നാനായ കുടിയേറ്റത്തെ തുടർന്നാണ് മലബാറിലേക്ക് പിന്നീട് കുടിയേറ്റം വ്യാപിക്കുകയും അവിടെ തലശ്ശേരി രൂപത രൂപപ്പെടുകയും അങ്ങനെ ഒരു വലിയ സാമൂഹിക മുന്നേറ്റം കണ്ണൂർ ജില്ലയിൽ തന്നെ ഉണ്ടാകാൻ കാരണമായതെന്നും പിതാവ് പറഞ്ഞു. ക്നാനായക്കാരുടെ കുടിയേറ്റ കാലഘട്ടം എന്നു പറയുന്നത് ഏറ്റവും സംഭവബഹുലമായിരുന്നു. ഏറ്റവും കഷ്ടപ്പാടു നിറഞ്ഞ കാലഘട്ടം കൂടി ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടോത്ത് സാറിന്റെ നേതൃത്വത്തിൽ സ്ഥലം വാങ്ങുകയും ആ സ്ഥലം ക്നാനായ സമൂഹത്തിന് കോട്ടയം രൂപതയുടെ നേതൃത്വത്തിൽ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അവിടെ കുടിയേറ്റം സാധ്യമായത്. ആ കുടിയേറ്റമാണ് മലബാർ ചരിത്രത്തിലെ ഏറ്റവും വലിയ തിളങ്ങുന്ന ചരിത്രം.
അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത്രയും സംഭവബഹുലമായ ചരിത്ര കാലഘട്ടത്തിലൂടെ കടന്നു വന്നപ്പോൾ മനസ്സിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം ആരെന്ന് ചോദിച്ചപ്പോൾ ഉള്ള മറുപടി ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപള്ളി എന്നായിരുന്നു. അദ്ദേഹം സമൂഹത്തിനും, സഭയ്ക്കും വളരെയേറെ സംഭാവന നൽകിയ മഹാനായ വ്യക്തി ആണെന്ന് പിതാവ് പറഞ്ഞു. ഇന്നത്തെ പള്ളിപണികളെ പറ്റി മറ്റൊരു ചോദ്യം ചോദിച്ചപ്പോൾ ബൃഹത്തായ പള്ളികളല്ല ഉണ്ടാകേണ്ടത് ക്രിസ്തുവിന്റെ ആതുരസേവനം ആണ് സഭ ഏറ്റെടുക്കേണ്ടതെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്ങ് ഒരു കുടിയേറ്റക്കാരുടെ ബിഷപ്പ് എന്നനിലയിൽ ആണെല്ലോ അറിയപ്പെടുന്നത് അങ്ങ് തന്നെ കോട്ടയം പുന്നത്തറയിൽനിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണെല്ലോ അങ്ങേക്ക് എന്ത് സംഭാവനയാണ് കുടിയേറ്റക്കാർക്ക് വേണ്ടി ചെയ്യാൻ കഴിഞ്ഞത് ?
ഞാൻ സെബാസ്റ്യൻ വള്ളോപ്പിള്ളി പിതാവിനെ തുടർന്നാണെല്ലോ ബിഷപ്പായി വരുന്നത്,അദ്ദേഹത്തിന്റെ കാലത്തു തന്നെ തലശേരി രൂപത ഒട്ടേറെ സ്കൂളുകൾക്കും കോളേജുകൾക്കും തുടക്കം കുറിച്ചിരുന്നു വിദ്യാഭ്യാസ മേഖലയിൽ സഭയിൽ ഉണ്ടായ വളർച്ച മലബാറിലെ മുഴുവൻ വളർച്ചയായി മാറിയിരുന്നു. വള്ളോപ്പിള്ളി പിതാവ് തുടങ്ങിവച്ച വിശ്വാസരൂപീകരണം ശക്തമായി മുൻപോട്ടു കൊണ്ടുപോകാൻ ഞാൻ ശ്രമിച്ചു അതിൽ വിജയിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത് .
അങ്ങയുടെ സംഭവ ബഹുലമായ ജീവിതത്തിൽ ഏറ്റവും വലിയ സാമൂഹിക പ്രവർത്തനമായി കാണുന്നത് എന്താണ്? .
1992 നടന്ന വലിയൊരു കർഷക സമരത്തിനു നേതൃത്വം കൊടുത്തു എന്നതാണ് ഏറ്റവും വലിയ നേട്ടം. അന്ന് കർഷകർ വളരെ കഷ്ട്ടപ്പെടുന്ന കാലം ആയിരുന്നു. ഒന്നിനും വിലയില്ലാത്ത കാലം. അന്ന് കണ്ണൂരിൽ നടത്തിയ ഒരു വലിയ കർഷമാർച്ചിലൂടെ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ കഴിഞ്ഞു ,അത്തരം ഒരു സമരം നടത്തേണ്ട സമയമാണിത്. കാരണം കർഷകർ ഇന്നു കടുത്ത ദുരിതത്തിലാണ്. ഒന്നിനും വിലയില്ലാത്ത കാലം, കൂടതെ പ്രകൃതി ദുരന്തങ്ങളും കർഷകരുടെ ജീവിതം തകർത്തു .
കര്ഷകരെപ്പറ്റിപറയുമ്പോൾ നൂറു നാവാണ് അദ്ദേഹത്തിന് പ്രായം മറന്നു ഇനിയും ഒരു വലിയ കര്ഷകസമരത്തിനു നേതൃത്വം കൊടുക്കാൻ അദ്ദേഹം തയാറെടുക്കയാണ്
ലോകത്തു വിദ്യാഭ്യസത്തിനും കാർഷിക വൃത്തിക്കും വലിയ സംഭാവനയാണ് സഭ നൽകിയത് ആദ്യകാല മിഷനറിമാർ ആല്മീയ പ്രവർത്തനത്തോടൊപ്പം കൃഷിയും നടത്തിയിരുന്നു. പ്രാർത്ഥനയും കാർ ഷികവൃത്തിയുമായിരുന്നു അവരുടെ പ്രധാന പ്രവർത്തനമേഖല .
ഏതെങ്കിലും രാഷ്ട്രീയക്കാരെ മനസുകൊണ്ട് ഇഷ്ട്ടപ്പെട്ടിട്ടുണ്ടോ ?
എനിക്ക് പൊതുവെ രാഷ്ട്രിയക്കാരുമായി വലിയ അടുപ്പമില്ല . പി ജെ ജോസഫ് വിദ്യാഭ്യസ മന്ത്രി ആയിരുന്ന കാലത്താണ് സഭക്ക് വലിയ നേട്ടങ്ങൾ ഉണ്ടായത് . കോടിയേരി ബാലകൃഷ്ണനുമായി നല്ല ബന്ധമാണ് .
അങ്ങേക്ക് എന്താണ് മലയാളം യുകെയുടെ വായനക്കാരോട് പറയാനുള്ളത് എന്നു ചോദിച്ചപ്പോൾ ദൈവ വിശ്വാസത്തിൽ മുൻപോട്ടു പോകുക, മക്കളെ വിശ്വാസത്തിൽ വളർത്തുക . അതായിരുന്നു പിതാവിന്റെ മറുപടി .
ദീപ പ്രദീപ് , മലയാളം യുകെ ന്യൂസ് ടീം
അയർലൻഡ്: അയർലണ്ടിൽ ചതിയിൽ കുടുങ്ങിയ മലയാളി നേഴ്സ് ഇന്ത്യൻ എംബസിയുടെ സഹായത്തിനായി കാത്തിരിക്കുന്നു… കൂടപ്പിറപ്പുകളുടെ അരികിൽ നിന്നും പറിച്ചു മാറ്റി വിദേശത്തു കൊണ്ടു പോയി ഭർത്താവിൽ നിന്ന് അനുദിനം ശാരീരികവും മാനസികവും ആയ പീഡനത്തിന് ഇരയാവുകയാണ് ഷാഹിന എന്ന മലയാളി നേഴ്സ്. എറണാകുളം കോതമംഗലം സ്വദേശിനി ആയ ഷാഹിന കഴിഞ്ഞ കുറേ നാളുകളായി ഭർത്താവ് അനസ് പി ഉപദ്രവിക്കുന്നു എന്നു തെളിയിക്കുന്ന വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കാവലാളായി മാറേണ്ടവർ തന്നെ കുറ്റവാളികൾ ആകുന്നതിന്റെ ഒരു നേർചിത്രമാണ് ഷാഹിനയുടെ വാക്കുകളിൽ തെളിയുന്നത്.
അൻസ് എറണാകുളം സ്വദേശിയും ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയുമാണ്. തന്നെ സംരക്ഷിക്കേണ്ട ഭർത്താവ് താനൊരു മാനസിക രോഗിയാണെന്നു വരുത്തി തീർക്കാൻ ശ്രെമിക്കുകയും തന്റെ കുഞ്ഞിനെ അവന്റെ അമ്മയിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നതിന്റെയും വേദന ഷാഹിനയുടെ വാക്കുകളിൽ പ്രകടമാകുന്നു.
ഇന്ത്യൻ നിയമപ്രകാരം വിവാഹം കഴിച്ച ഷാഹിന ഇപ്പോൾ ഉപദ്രവം സഹിക്കാൻ പറ്റാതെ വീടുവിട്ടിറങ്ങുകയും ഒരു റെഫ്യൂജി ഹോമിൽ അഭയം തേടുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. പാസ്സ്പോർട് പോലും കൈയിൽ ഇല്ലാതെ ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല നിലയാണ് ഷാഹിനയെ ജനശ്രദ്ധയാകാർശിക്കുന്ന ഒരു വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജയായ ഷാഹിനക്ക് അയർലണ്ട് എംബസിയുടേതിനെക്കാൾ ഇപ്പോൾ ആവശ്യം ഇന്ത്യൻ എംബസിയുടെ സഹായമാണ് എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇടുക്കി ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥനാണ് തന്റെ ഭർത്താവ് എന്നതും അയാളുടെ പരിചയക്കാരാൽ താൻ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും പറയുന്ന ഷാഹിനയുടെ ഓരോ വാക്കിലും മരണത്തോടുള്ള ഭീതിയും നിഴലിച്ചു നിൽക്കുന്നു.
വീഡിയോ കാണാം
[ot-video][/ot-video]
ജോജി തോമസ്
വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളാണ് കേരളത്തെ ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാക്കിയതും ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയതും. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളിലൂടെ മനുഷ്യവിഭവശേഷിയിലുണ്ടായ വികസനങ്ങളാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തെ ജീവിതനിലവാരത്തിലും സാമ്പത്തിക പുരോഗതിയിലും മുൻനിരയിൽ എത്തിച്ചത്. എന്നാൽ അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നമ്മൾ കൈവരിച്ച നേട്ടങ്ങളെ ചോദ്യം ചെയ്യുന്നതും പുരോഗതിയുടെ കാലോചിതമായ മുന്നേറ്റത്തിന്റെ അഭാവം ചോദ്യം ചെയ്യുന്നതുമാണ്. മരണാസന്നരായ രോഗികൾക്ക് അടിയന്തിരചികിത്സകൾ നൽകാൻ പര്യാപ്തമല്ലാത്ത സർക്കാർ ആശുപത്രികളും, പാമ്പുകൾ മേയുന്ന സ്കൂളുകളും കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ അപര്യാപ്തതയുടെ നേർകാഴ്ചകളായി മാറിയിരിക്കുകയാണ്. സുൽത്താൻ ബത്തേരിയിലെ സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന്റെ ദാരുണ മരണം , കേരളം വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് അടിക്കുന്നതാണ് .
ഒരു സർക്കാർ എയ്ഡഡ് സ്കൂളും കാടുപിടിച്ച പരിസരവും
സ്വകാര്യ ആശുപത്രികളിലും സ്കൂളുകളിലും പോകാൻ സാമ്പത്തികശേഷിയില്ലാത്തവരുടെ മാത്രം ആശ്രയ കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ. ഇതിനു പ്രധാന കാരണങ്ങൾ വിഭവശേഷിയുടെ ദുരുപയോഗവും, പ്രൊഫഷണൽ മാനേജ്മെന്റിന്റെ അഭാവവുമാണ്. സർക്കാർ സംവിധാനങ്ങളിൽ ജോലി ലഭിച്ചാൽ സംഘടിത ശേഷി വർദ്ധിപ്പിക്കുന്നതിലും, ജോലി ചെയ്യാതെ ശമ്പളം മേടിക്കുന്നതിലുമാണ് എല്ലാവരുടെയും ശ്രദ്ധ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനായി വകയിരുത്തിയിരിക്കുന്ന ബഡ്ജറ്റ് വികിതത്തിന്റെ നല്ലൊരു ശതമാനം ഉദ്യോഗസ്ഥ രാഷ്ട്രീയനേതൃത്വങ്ങൾ തട്ടിയെടുക്കുന്നതാണ് കേരളം ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മുൻകാലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തുടർന്നു പോകാത്തതിന്റെ പ്രധാനകാരണം. ഇതിനു പുറമെ വിദ്യാഭ്യാസ ആരോഗ്യ മേഘലകളിലെ ബഡ്ജറ്റ് വിഹിതം ഓരോ വർഷവും കുറഞ്ഞു വരുന്നത് ആശങ്കയുളവാക്കുന്നതാണ് .
ശരിയായ രീതിയിലുള്ള മാനേജ്മെന്റും വിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗവും ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളും, ആശുപത്രികളും അതതു മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങളായി തീരും. സർക്കാർ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാത്തവർ മാത്രം സ്വകാര്യ മേഖലകളിലേയ്ക്ക് പോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ വളരെ വലിയ ഭരണനൈപുണ്യം ഒന്നും ആവശ്യമില്ല. ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മിടുക്കരായ വിദ്യാർഥികൾ പ്രവേശനത്തിനായി പ്രഥമ പരിഗണന നൽകുക ഐഐടി പോലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണന്നത് ഇവിടെ പ്രസക്തമാണ്. ഐഐടികളുടെയും, ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചെറിയ പതിപ്പുകൾ പ്രാദേശികതലത്തിൽ രൂപപ്പെടുത്താൻ ആവശ്യമായത് ഭരണ നേതൃത്വത്തിന്റെ ഇച്ഛാശക്തി മാത്രമാണ്.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ലണ്ടൻ ബ്രിഡ്ജിനു മുകളിൽ കത്തിയാക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഭീകരാക്രമണ കേസ് കഴിഞ്ഞ് ജയിൽ വിട്ട ആളാണ് തിരിച്ചെത്തി വീണ്ടും കത്തിയാക്രമണം നടത്തിയത്. 28കാരനായ ഉസ്മാൻ ഖാൻ ആണ് ആക്രമണത്തിന് പിന്നിൽ. മുമ്പ് തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആളാണ് ഇദ്ദേഹം എന്നും പോലീസ് വ്യക്തമാക്കി. 2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനു ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണ് ഉസ്മാൻ. തുടർന്ന് 2018ലാണ് പുറത്തിറങ്ങിയത്.
നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഉസ്മാൻ താമസിച്ച സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. എല്ലാവരും ജാഗരൂകരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സ്റ്റാഫോർഡ്ഷയർ പോലീസ് ഡെപ്യൂട്ടി ചീഫ് നിക്ക് ബേക്കർ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ രംഗത്തെത്തി. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ജോൺസൻ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, മിസ് ഡിക്ക് എന്നിവരടക്കം പല പ്രമുഖരും പൊതുജനങ്ങളുടെ ധീരമായ നടപടികളെ പ്രശംസിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലണ്ടൻ ബ്രിഡ്ജിനു സമീപം അക്രമിയുടെ കുത്തേറ്റു രണ്ടു പേർ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വളയുകയും വെടിവെച്ചിടുകയും ചെയ്യുകയായിരുന്നു
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനുവരി രണ്ട് മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രെയിൻ ടിക്കറ്റ് ചാർജ് വർദ്ധനവ് കോടിക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വർദ്ധനവ് 2019 തുടക്കത്തിൽ ഏർപ്പെടുത്തിയ 3.1 ശതമാനം ചാർജ് വർദ്ധനവിനേക്കാൾ കുറവാണെന്ന് ട്രെയിൻ കമ്പനി. ജോലിക്കാരുടെ യാത്രാചെലവ് പ്രതിവർഷം ഏകദേശം 100 പൗണ്ടോളം ഉയരും. ഭൂരിപക്ഷം യാത്രക്കാർക്കും തങ്ങളുടെ പണത്തിനു തുല്യമായ മൂല്യം യാത്ര സൗകര്യത്തിൽ ലഭിക്കുന്നില്ല എന്ന പരാതി നിലവിലുണ്ടെന്ന് ഇൻഡിപെൻഡൻസ് വാച്ച് ഡോഗ് ട്രാൻസ്പോർട്ട് ഫോക്കസ് പറഞ്ഞു.
സൗത്ത് വെസ്റ്റ് റെയിൽവേ സർവീസ് ജീവനക്കാർ അടുത്ത 27 ദിവസത്തെ റെയിൽ സ്ട്രൈക്ക് തീരുമാനിച്ചിരുന്നതായും അറിയിപ്പുണ്ട്. ട്രെയിനിലെ ഗാഡിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റെയിൽ മാരിടൈം ട്രാൻസ്പോർട്ട് യൂണിയൻ മെമ്പേഴ്സ് വാക്ക് ഔട്ട് നടത്താൻ സാധ്യതയുണ്ട്.
അധികമായി ലഭിക്കുന്ന തുക 2020-ഓടെ ആയിരത്തിലധികം സർവീസുകൾ തുടങ്ങാൻ ഉപയോഗിക്കുമെന്ന് ഡെലിവറി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് പോൾ പ്ലമ്മർ പറഞ്ഞു. തിരക്കേറിയ റൂട്ടുകളിൽ ബദൽ സംവിധാനത്തിനും സർവീസ് മെച്ചപ്പെടുത്താനും മാത്രമാണ് തുക ഉയർത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് സൗകര്യപ്രദമായ സർവീസുകൾ വേണമെന്നും സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും. ഡിലെ, ക്യാൻസലേഷൻ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഇപ്പോൾതന്നെ ട്രെയിൻ 15 മിനിറ്റിലധികം താമസിച്ചാൽ കോമ്പൻസേഷൻ നൽകുന്നുണ്ടെങ്കിലും അത് ഓട്ടോമാറ്റിക് പെയ്മെന്റ് ന് പകരം നേരിട്ട് ലഭിക്കും വിധം ആകാനും അവർ ആവശ്യപ്പെടുന്നു .
ഫാ. ഹാപ്പി ജേക്കബ്
സമാധാനത്തിന്റെയും, ശാന്തതയുടെയും ദിവ്യ ദിനങ്ങളിലേക്ക് കടന്നു വരികയാണല്ലോ. കർത്താവ് അരുളിച്ചെയ്ത ലോകം തരാത്ത സമാധാനം, അത് നേടുവാൻ നമ്മെ ഒരുക്കുന്ന ഭവ്യതയാർന്ന സമയം കൂടി ആണിത് എന്ന് നാം വിസ്മരിക്കരുത്. ഏവരുടെയും ശ്രദ്ധയും, ചിന്തയും, ധ്യാനവും ആ സമാധാന ദാതാവിന്റെ ജനന സ്ഥലത്തേക്ക് എത്തി ഇന്നത്തെ സാഹചര്യത്തിൽ എപ്രകാരം നാം ആയിത്തീരണമെന്ന് കൂടി ചിന്തിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.
നാം അധിവസിക്കുന്ന ഈ സാഹചര്യങ്ങളിൽ നിന്ന് നമുക്ക് യാത്ര ആരംഭിക്കാം. പോകുന്ന വഴിയിൽ നാം കേട്ടിട്ടുള്ള പക്ഷേ അത്ര പരിചയമില്ലാത്ത ചില മുഖങ്ങളെ കൂടി നമുക്ക് കൂട്ടാം. അത്യാധുനികതയും, സാങ്കേതിക വിപ്ലവങ്ങളും ബൗദ്ധികമായ ഉപായങ്ങൾ ഒന്നും കൊണ്ടു പോകേണ്ട കാര്യമില്ല. പകരം നിർമ്മലത ഉള്ള മനസ്സ് മാത്രം മതി ഈ യാത്രയിൽ. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും. വി. മത്തായി 5 : 8.
പ്രവാചകന്മാർ അരുളിച്ചെയ്ത രാജാവ് പിറക്കുന്നതും അത് കാണുവാനും ദൈവ ജനസമൂഹം ഒരുങ്ങി. അവർ കാത്തിരുന്നു എവിടെ ആയിരിക്കും ഈ രാജാവ് പിറക്കുന്നത് . പൂർണ്ണഗർഭിണിയായ മറിയവും, ജോസഫും യാത്രയിലാണ്. കഷ്ടതയും, ഭാരവും, ക്ഷീണവും, ആകുലതയും, നിരാശയും, വേദനയും എല്ലാം കൂട്ടിനുണ്ട്. വഴി യാത്രയിൽ വീണു പോകാൻ ഈ കാരണങ്ങളെല്ലാം ധാരാളം. എങ്കിലും അവർ യാത്ര തുടർന്നു. നമുക്കും ഈ യാത്രയിൽ പങ്കുചേരാം. ഇതിൽ ഏതെങ്കിലും ചിലത് നമ്മുടെ ജീവിതത്തിൽ ചിലർ എങ്കിലും അനുഭവിച്ചേക്കാം. മറ്റ് ചിലർക്ക് കേട്ട് കേൾവി ഉണ്ടാകും. ഈ കഠിന യാതനകളിൽ നമ്മെ വിടുവിക്കാനാണ് ദൈവപുത്രനെ വഹിച്ചുകൊണ്ട് ദൈവമാതാവ് യാത്ര ചെയ്യുന്നതെന്ന് നമുക്ക് എത്രമാത്രം ബോധ്യം ഉണ്ട്. മറിയത്തിന് പ്രചോദനവും ശക്തിയും ലഭിച്ചത് താൻ ശ്രവിച്ച ദൈവ ശബ്ദം മാത്രമായിരിക്കും. “മറിയമേ നീ ഭയപ്പെടേണ്ടാ, നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന് യേശു എന്ന് പേർ വിളിക്കണം. ലൂക്കോസ് 1:30 – 33.
ഈ യാത്രയിൽ നമുക്ക് യാത്രികരായ നമ്മുടെ ജീവിതചര്യകൂടി ഒന്ന് ഓർക്കാം. പഴയതും പഴമയും വളരെ നല്ലത് എന്ന് പലരും പറഞ്ഞു പ്രസംഗിച്ചും കേട്ടിട്ടുണ്ട്. ഓണം ആഘോഷിക്കുന്ന സമയത്ത് പലരും പറയാറുണ്ട് ഞങ്ങളുടെ ചെറുപ്പകാലത്ത് ഓണം അത്രയൊന്നും ഇന്നില്ല. പെരുന്നാൾ ആഘോഷങ്ങളും നാം ഇങ്ങനെ വിലയിരുത്താറുണ്ട്. അപ്പോൾ എന്താ ഇന്നത്തെ കുറവ്. എന്താ പഴമയുടെ മേന്മ. എന്റെ കാഴ്ചപ്പാടിൽ ദൈവഭയവും ദൈവസ്നേഹവും കുറച്ച് ഉണ്ടായിരുന്നു പഴയ കാലത്തിൽ. പങ്കുവയ്ക്കലിൽ കൂടി കുറച്ച് എങ്കിലും കരുതൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇതെല്ലാം കൈമോശം വന്നുപോയി. വിളവ് ലഭിക്കുമ്പോൾ സ്തോത്രം അർപ്പിച്ചിരുന്ന മാതാപിതാക്കന്മാർ നമുക്ക് ഉണ്ടായിരുന്നു. വിളവ് ലഭിച്ചില്ലെങ്കിൽ പ്രാർത്ഥനയും നോമ്പും നോറ്റിരുന്ന തലമുറ. ഇന്നോ ചെറിയ ഒരു കുറവ് മതി നിരാശപ്പെടുവാനും ജീവിതം അവസാനിപ്പിക്കുവാനും എന്തേ നാം ഇങ്ങനെ ആയി. ഒരേ ഒരു കാരണം ദൈവസ്നേഹം വിട്ടകന്ന് ഭൗതിക സ്നേഹം മാത്രമായി.
ബേത് ലഹേമിലേക്ക് ഒന്ന് നോക്കൂ. പുഞ്ചിരിക്കുന്ന മുഖങ്ങളില്ല. മിന്നുന്ന
നക്ഷത്രങ്ങളില്ല തീൻമേശയിൽ വിഭവങ്ങളുമില്ല. എങ്കിലും ദൈവ വചനത്തിന്റെ നിവൃത്തിക്കുവേണ്ടി യാത്ര ചെയ്യുന്ന മറിയവും ജോസഫും. ഇതിൽ നിന്ന് നാം എന്താണ് ഉൾക്കൊള്ളേണ്ടത്.ഇന്ന് ബേത് ലഹേമിൽ നിന്ന് എന്താണ് നാം കാണേണ്ടത്.
മുഴുവൻ പ്രയാസവും പ്രതികൂലതയും ചുറ്റിവരിയുമ്പോഴും നിന്നെ ആക്കിയിരിക്കുന്ന നിന്റെ ദൈവം നിന്നോട് സംസാരിച്ചത് നീ ഓർക്കുക. ഈ യാത്രയിൽ നിന്റെ ശ്രമം കൊണ്ട് ഒഴിവാക്കാവുന്ന, ഒപ്പി എടുക്കാവുന്ന ചിലതെങ്കിലും ഇല്ലേ. എന്തേ ശ്രമിക്കുന്നില്ല. രോഗവും മരണവും യുദ്ധവും പ്രതികൂലതകളും ഉണ്ട്. അവയൊന്നും നമുക്ക് തടയാൻ പറ്റില്ല. എങ്കിലും വേദനിക്കുന്ന ഹൃദയവും പിടയുന്ന മനസ്സുമായി എത്ര പേർ നമുക്ക് ചുറ്റിലും ഉണ്ട്. കുറച്ച് രൂപ കൊടുത്ത് ഉത്തരവാദിത്വത്തിൽ നിന്ന് ഓടിപ്പോകുമ്പോൾ ഓർക്കുക ,ഒരു വാക്ക് കേൾക്കാൻ ,ഒരു തലോടൽ ലഭിപ്പാൻ കൊതിക്കുന്ന അനേകരുടെ നടുവിൽ ആണ് നാം ജീവിക്കുന്നത്. അവരിൽ ചിലർ നമ്മുടെ മാതാപിതാക്കളോ സഹോദരരോ ആണ്.
ആയതിനാൽ ഈ ക്രിസ്തുമസ് കാലം ദൈവപുത്രനെ കാണാനായി നാം ഒരുങ്ങുമ്പോൾ ബേത് ലഹേമിലേക്കുള്ള യാത്രയിൽ മറിയവും ജോസഫും നമ്മുടെ വേദന അകറ്റാനായി ജനിച്ച ക്രിസ്തുവും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാൻ നമ്മെ ഒരുക്കുവാൻ തക്കവണ്ണം നോമ്പിലേക്ക് പ്രവേശിക്കാം. കാഴ്ചക്കാരായി വഴിയരികിൽ നിൽക്കാതെ കർത്താവിനെ കാണുവാനായി പോകാം.
പി. ഡി. ബൗസാലി
ആഗസ്റ്റ് ഇരുപത്തിഒന്നാം തീയതി, ബുധനാഴ്ച്ച, രാവിലെ 9 മണിയോടുകൂടി ഞങ്ങൾ കേപ്ടൗണിനോടു യാത്ര പറഞ്ഞു. അഞ്ചു മണിക്കൂറോളം യാത്ര ചെയ്ത്, ഏതാണ്ട് 500 കിലോമീറ്റർ ദൂരമുള്ള കാരൂ എന്ന പട്ടണത്തിൽ വന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചു. പിന്നെയും നീണ്ട യാത്ര. രാത്രി പത്തു മണിയോടുകൂടി കിംബർലി എന്ന് പട്ടണത്തിലെത്തി. അവിടെയുള്ള ഒരു റിസോർട്ടിൽ രാത്രി വിശ്രമിച്ചു.
പിറ്റേദിവസം റിസോർട്ടിൽ നിന്നും ലഭിച്ച പ്രഭാതഭക്ഷണത്തിനു ശേഷം 9 .30 യോടുകൂടി കിംബർലിയിലുള്ള ബിഗ് ഹോൾ എന്ന പ്രസിദ്ധമായ ഡയമണ്ട് ഖനിയിലേക്കുപോയി. നോർത്തേൺ കേപ്പി ലുള്ള ഈ വജ്ര ഖനിയിപ്പോൾ പ്രവർത്തിക്കുന്നില്ല. ഒന്നാംലോകമഹായുദ്ധകാലത്ത് പ്രവർത്തനം നിർത്തിയ ഈ ഖനിയിപ്പോൾ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് . ഖനി സന്ദർശിക്കുവാൻ വിദേശീയരുടെ വലിയ തിരക്കായിരുന്നു. ഒരു ഡയമണ്ട് മൈൻ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഞങ്ങൾക്ക് പറഞ്ഞുതരുവാനായി മിസ്റ്റർ ഡേവിഡ് എന്ന ഗൈഡ് ഞങ്ങളോടൊപ്പം വന്നു ഖനിയിലേക്ക്. ഈ ഖനി 1871 മുതൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. 50000 ജോലിക്കാർ ജോലി ചെയ്തിരുന്ന ഈ ഖനിയിലാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ഗർത്തമുള്ളത്. 750 അടിയോളമാണ് ഇവിടെ ഡയമണ്ടിനായി കുഴിച്ചു താഴ്ത്തിയത്. അതുകൊണ്ടാണ് ഈ ഡയമണ്ട് ഖനിക്ക് ‘ബിഗ് ഹോൾ’ എന്ന പേരുവന്നത്. ആ ഗർത്തം ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ നിന്നും എല്ലാവരും സുവനീറുകൾ വാങ്ങി. ഒരു മണിയോടുകൂടി ഞങ്ങൾ അവിടെ നിന്നും തിരിച്ചു.
തിരിച്ചുള്ള യാത്ര സൗത്ത് ആഫ്രിക്കയുടെ ഹൃദയഭാഗത്തു കൂടിയായിരുന്നു. റോഡിന്റെ ഇരുവശവും മൈലുകളോളം നീളുന്ന മഞ്ഞപ്പൂക്കൾ കൊണ്ടു നിറഞ്ഞ കനോല പ്ലാൻറ്റേഷൻ (റേപ്പ് സീഡ്), അതുകഴിഞ്ഞ് മൈലുകളോളം തരിശുഭൂമി, കുറച്ചുദൂരം കഴിഞ്ഞു മുന്തിരിത്തോപ്പുകൾ, പർവ്വതങ്ങൾ, പശുവിൻ കൂട്ടങ്ങൾ, ചെമ്മരിയാടുകൾ, പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലങ്ങൾ പട്ടണങ്ങൾ – എല്ലാം തരണം ചെയ്ത് വൈകിട്ട് 5 30 യോടുകൂടി മെഫെക്കിങ് എന്ന സ്ഥലത്തെത്തി. സൗത്ത് ആഫ്രിക്കയുടെ അതിർത്തിപ്പട്ടണമാണിത്. അതിനടുത്ത രാജ്യമാണ് ബോട്സ്വാന. അവിടെ മിസ്റ്റർ ജോർജിന്റെ സുഹൃത്തായ ജയമ്മയുടെയും ഭർത്താവ് ജോർജിൻെറയും ഭവനം സന്ദർശിച്ചു. അവർ ആകെ ഭീതിയിലായിരുന്നു . അവർ മറ്റൊരു സ്ഥലത്തായിരുന്നു ജീവിച്ചിരുന്നത്. അവരുടെ വീട്ടിൽ കൊള്ളക്കാർ അതിക്രമിച്ചു കയറി, ഒരു ട്രക്കുമായി വന്ന് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും മോഷ്ടിച്ചു കൊണ്ടുപോയി, അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിൽ ചിലയിടങ്ങളിലെങ്കിലും നമ്മുടെ ആൾക്കാർ നേരിടുന്ന ഒരു പ്രശ്നമാണിത്. നെൽസൺ മണ്ടേല എന്ന മഹാനായ വ്യക്തി കഷ്ടപ്പെട്ടു പൊരുതി ആഫ്രിക്കക്കു സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് അവിടെയുള്ള നമ്മുടെ മലയാളികൾ പറഞ്ഞത്.
ഞങ്ങൾ രാത്രി 7 .15 നു സൗത്ത് ആഫ്രിക്കയുടെ അതിർത്തിയിലെത്തി. ഇമിഗ്രേഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് മിസ്റ്റർ ജോർജിന്റെ വീട്ടിൽ രാത്രി 10 മണിയോടുകൂടിയെത്തി. അയൽപക്കകാരനായ ജിജി സാറും കുടുംബവും കൊടുത്തുവിട്ട ചോറും കറികളും ‘പിടിയും കോഴിക്കറിയും’ കഴിച്ചശേഷം രാത്രി 11 മണിയോടുകൂടി ഞങ്ങൾ ഉറങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ ബോട്സ്വാനയിലുള്ള പല സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. ജോർജിന്റെ മകൾ മെറിയും എന്റെ മകൻ ചിന്റുവും വിവാഹശേഷം ആദ്യം ബോട്സ്വാന സന്ദർശിക്കുകയായതു കൊണ്ട്, അവരെ സ്വീകരിക്കുന്ന വലിയൊരു പാർട്ടി – ആഗസ്റ്റ് 25 ന് ശ്രീമാൻ ജോർജ് അറേഞ്ച് ചെയ്തിരുന്നു, ഹോട്ടൽ ഒയാസിസിൽ.
ആഗസ്റ്റ് 27ന് വെളുപ്പിന് അഞ്ചുമണിക്കു ഞങ്ങൾ ബോട്സ്വാന യിൽ നിന്നും തിരികെ യാത്രയായി. 28 – ആം തീയതി രാവിലെ 9 മണിയോടുകൂടി എമിറേറ്റ്സ് ഫ്ളൈറ്റിൽ ഞങ്ങൾ നെടുമ്പാശ്ശേരിയിലെത്തി. നല്ലൊയൊരു യാത്രയുടെ സ്മരണകൾ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.
കടപ്പാട് :
ബോട്സ്വാന യിലേക്ക് ഞങ്ങളെ ക്ഷണിച്ച ജോർജിന്റെ കുടുംബ ത്തോടും, സൗത്ത് ആഫ്രിക്കൻ ടൂറിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്ത ആൻറണിയോടും,ടൂർ ഗൈഡ് അജിത്,ടോണി എന്നിവരോടു മു ളള നിസീമമായ കടപ്പാടും നന്ദിയും അറിയിക്കട്ടെ.
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT എൻജിനീയറിങ് കോളേജ് സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി
സാലിസ്ബറി: യുകെ മലയാളികൾക്ക് അഭിമാനമായിസാലിസ്ബറി താമസിക്കുന്ന പാലക്കാട്ടുകാരൻ റഷീദ്.. യുകെയിലേക്കുള്ള പ്രവാസ കാലഘട്ടം അതിന്റെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരുന്ന 2003 സമയങ്ങൾ.. ഗൾഫ് വിട്ട് മറ്റൊരു പ്രവാസ ജീവിതം ഇല്ല എന്ന് ചിന്തിച്ചിരുന്ന കാലത്തിന്റെ അസ്‌തമയ സമയം… നേഴ്‌സുമാർ മാത്രമല്ല ഷെഫുകൾ കൂടി യുകെയിലെ ഷോർട്ട് ലിസ്റ്റിൽ കയറിക്കൂടിയപ്പോൾ ഒരുപിടി മലയാളി ഷെഫുമാരും വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിച്ചേർന്നു… അങ്ങനെ എത്തിപ്പെട്ടവരിൽ ഒരാളായിരുന്നു ബിർമിങ്ഹാമിൽ 2003 ന്നിൽ വന്നിറങ്ങിയ മുഹമ്മദ് റഷീദ്.
ഹോട്ടൽ മാനേജ്‌മന്റ് പഠനം കോയമ്പത്തൂരിൽ പൂർത്തിയാക്കി. തുടർന്ന് ഹൈദ്രാബാദിലുള്ള ഷെറാട്ടൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലി നേടിയെടുത്ത മിടുക്കൻ.. തുടർന്ന് ഇന്ത്യയിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന താജ് ഹോട്ടൽ എത്തിയെങ്കിലും തന്റെ അഭീഷ്ടങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അത് ഉതകുമായിരുന്നില്ല എന്ന സത്യം മനസിലാക്കി ഡൽഹിയിൽ വച്ച് നടന്ന ഇന്റർവ്യൂ പാസ്സായി വർക്ക് വിസയിൽ യുകെയിൽ എത്തിച്ചേർന്നു.ആദ്യം വന്ന എല്ലാ മലയാളികളും അനുഭവിച്ച ജീവിത യാഥാർത്യങ്ങളിലൂടെ റഷീദ് കടന്നു പോയി… അതെ അതിജീവനത്തിന്റെ നാളുകൾ… എവിടെ എങ്ങനെ എപ്പോൾ തുടങ്ങും എന്ന ചിന്തയിൽ.. ഒരു മാസത്തെ ബിർമിങ്ഹാം ജീവിതം അവസാനിപ്പിച്ച് ബോൺമൗത്തിലേക്ക് കുടിയേറിയ റഷീദ് രണ്ട് വർഷത്തോളം ലണ്ടനിൽ ഉള്ള മുന്തിയ ഹോട്ടലുകളിൽ ജോലി ചെയ്തു. എങ്കിലും തന്റെ കൊച്ചുനാളുകളിൽ ‘അമ്മ പകുത്തുനൽകിയ പാചക കലയോടുള്ള അടങ്ങാത്ത അടുപ്പം റഷീദിനെ മറ്റൊരു വഴിയിൽ നീങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് 2016 ലിൽ സാലിസ്ബറിയിൽ ഒരു ഹോട്ടൽ എന്ന ആശയം ‘കഫേ ദിവാലി’ എന്ന പേരിൽ നടപ്പിലാക്കിയത്. ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ബാലാരിഷ്ടതകൾ തന്നെ തുറിച്ചു നോക്കിയപ്പോഴും അതിനെയെല്ലാം ഒന്നൊന്നായി പിന്തള്ളി മുന്നേറിയ റഷീദിന് തന്റെ അമ്മയുടെ വാക്കുകൾ കൂടുതൽ കരുത്തേകി… ഇന്ന് അഞ്ച് മലയാളികൾ ഉൾപ്പെടെ ഒരുപറ്റം സായിപ്പുമാർ വരെ റഷീദിനൊപ്പം നിലകൊള്ളുന്നു. ഇംഗ്ലീഷ്‌കാരുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.
വിവിധങ്ങളായ ഭക്ഷണങ്ങൾ ഒരുക്കിയപ്പോൾ അതിൽ നാടൻ വിഭവങ്ങൾ ആയ ദോശയും താലിയും ഒക്കെ ഇടം പിടിച്ചപ്പോൾ പെട്ടെന്ന് തന്നെ ഈ കൊച്ചു ഹോട്ടലിനെ തേടി അവാർഡുകൾ എത്തി.. ആദ്യമായി സാലിസ്ബറിയിലെ പ്രാദേശിക പത്രവും റേഡിയോ സ്റ്റേഷനും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡ് നേടിയെടുത്തു.
അങ്ങനെ ഇരിക്കെ ഏഷ്യൻ റെസ്‌റ്റോറന്റ് അവാർഡിന് ഉള്ള അപേക്ഷ കാണാനിടയായത്. കിട്ടില്ല എന്ന് വിചാരിച്ച് തന്നെ അപേക്ഷ സമർപ്പിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട് മലയാളം യുകെയുമായി റഷീദ് പങ്ക് വെച്ചത്. അപേക്ഷിക്കാനുള്ള യോഗ്യത പട്ടിക കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു കിട്ടില്ല എന്ന്.. ശുചിത്വം വേണ്ടത് 5 സ്റ്റാർ റേറ്റിംഗ്…. ഗൂഗിൾ, ഫേസ്ബുക് റിവ്യൂസ്… മറ്റ് അവാർഡുകൾ എന്ന് തുടങ്ങി ഒരു നീണ്ട ലിസ്റ്റ് … ഇതിനെല്ലാം പുറമെ ‘മിസ്റ്ററി ഡിന്നെഴ്‌സ്’ എന്ന കടമ്പയിൽ വിജയിക്കണം… അത് ഇങ്ങനെ.. ആരെന്നോ എപ്പോൾ എന്നോ പറയാതെ മൂന്ന് ജഡ്ജുമാർ ഹോട്ടലിൽ വന്നു ഭക്ഷണം കഴിക്കും. അവരാണ് മാർക്ക് നൽകുന്നത്. ഇങ്ങനെ മേൽപ്പറഞ്ഞ എല്ലാ കടമ്പകളും കടന്ന് റഷീദിന്റെ കഫേ ദിവാലി സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏഷ്യൻ ഹോട്ടലുകളിൽ മുൻപിൽ എത്തി അവാർഡിന് അർഹമായി..
ഈ കഴിഞ്ഞ (നവംബർ) പതിനേഴാം തിയതി ലണ്ടനിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലണ്ടൻ മേയറായ സാദിഖ് ഖാനിൽ നിന്നും അഭിമാനപൂർവം അവാർഡ് ഏറ്റുവാങ്ങിയപ്പോൾ യുകെ മലയാളികളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്ന് കൂടി വന്നു ചേർന്നു. തന്റെ അടുത്തുവരുന്ന കസ്റ്റമേഴ്സ് ആണ് രാജാവ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു പോവാതെ എളിമയോടെ സ്വീകരിക്കുന്ന ഒരു നല്ല സേവകൻ ആയി പ്രത്യക്ഷപ്പെടുബോൾ ജീവിത വിജയം സുനിശ്ചിതം.റഷീദ് കുടുംബമായി സാലിസ്ബറിയിൽ താമസിക്കുന്നു. പാലക്കാട്ടുകാരി ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. തന്റെ വിജയം മലയാളം യുകെയുമായി പങ്കുവെച്ച റഷീദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒപ്പം അഭിനന്ദനവും