ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ലണ്ടൻ :- ലണ്ടൻ ബ്രിഡ്ജിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറി. ഭീകരാക്രമണം എന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ച സംഭവത്തിൽ, പരസ്പരം കുത്തിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് രണ്ടു പേർ മരണപ്പെടുകയും, മറ്റു മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. അഞ്ചു മിനിറ്റിനുള്ളിൽ തന്നെ സ്ഥലത്തെത്തിയ പോലീസ് അക്രമണത്തിന് നേതൃത്വം നൽകിയെന്നു സംശയിക്കുന്ന ആളെ കൊലപ്പെടുത്തി. ഇദ്ദേഹം നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും, തീവ്രവാദ ബന്ധമുള്ള ആളാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഈ സംഭവവികാസങ്ങളുടെ തുടക്കം ഫിഷ്മോങ്ങേർസ് ഹാളിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ ആയിരുന്നു. കുറെയധികം ആളുകൾ ഹാളിനുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ കുട്ടികളും, നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചവരും ഉണ്ടായിരുന്നു. ഈ സംഭവത്തെ സംബന്ധിച്ചു പോലീസ് തീവ്രമായി അനേഷണം നടത്തിവരികയാണെന്നു കമ്മീഷണർ ക്രസിഡ ഡിക്ക് വാർത്തസമ്മേളനത്തിൽ രേഖപ്പെടുത്തി.
ഈ സംഭവത്തിൽ ജനങ്ങൾ സ്വീകരിച്ച നിലപാടിന് അനേകം പേർ പിന്തുണ അറിയിച്ചു. പ്രതിയെ ജനങ്ങളാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വേണ്ടതായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്കൂൾ കുട്ടികൾ വായുവിലൂടെയുള്ള ആസ്ബറ്റോസ് ശ്വസിക്കുന്നതിന്റെ അളവ് ഏറ്റവും കൂടുതൽ യു. കെ യിൽ എന്ന് തിങ്ക് ടാങ്ക് റെസ്പബ്ലിക്ക റിപ്പോർട്ട്.
ആസ്ബറ്റോസിന്റെ അനുവദനീയമായ അളവിനേക്കാൾ പതിന്മടങ്ങാണ് യു.കെയിൽ ഒരു കുട്ടി പ്രതിദിനം ശ്വസിക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. വായുവിലൂടെയുള്ള ആസ്ബറ്റോസ് നാരുകൾ ജർമ്മനിയിയിൽ 10,000 നാരുകൾ ആണെങ്കിൽ യു.കെയിൽ 100,000 നാരുകളിലേക്ക് കണക്ക് വർദ്ധിച്ചിരിക്കുന്നു.
യുകെയിലെ 15 ലക്ഷത്തിലധികം കെട്ടിടങ്ങളിലായി 60 ലക്ഷം ടൺ ആസ്ബറ്റോസ് ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ 80 % സ്കൂളുകളും ഇതിൽ ഉൾപ്പെട്ടതാണ്.1920 നും 2000 നും ഇടയിൽ, ലോകമെമ്പാടും വ്യാപാരം നടത്തുന്ന ആസ്ബറ്റോസിന്റെ 50% ത്തിലധികം യൂറോപ്പാണ് .
ആസ്ബറ്റോസ് നാരുകൾ ശ്വസിക്കുന്നതിലൂടെ മെസോതെലിയോമ അർബുദം ബാധിച്ച് 2017 ൽ 2,523 മരണമടഞ്ഞു എന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് റിപ്പോർട്ട് ചെയ്തിരുന്നു. കണക്കുകൾ പ്രകാരം 2001 മുതൽ 2018 വരെ മെസോതെലിയോമ അർബുദം ബാധിച്ചവരിൽ അദ്ധ്യാപകരുടെ എണ്ണം അഞ്ചിരട്ടിയും നഴ്സുമാരുടെ എണ്ണം മൂന്നിരട്ടിയുമായി.
ആസ്ബറ്റോസ് കൈകാര്യം ചെയ്യുന്നതിൽ കർശനമായ നിയമം കൊണ്ടുവരണമെന്നും കെട്ടിട നിർമ്മാണങ്ങളിൽ ആസ്ബറ്റോസ് ഉപയോഗം പരമാവധി കുറയ്ക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. വിഷാംശം കുറഞ്ഞ സാഹചര്യത്തിൽ കുട്ടികളെ ഇരിക്കാൻ അനുവദിക്കുന്നത് ആശങ്കാജനകമാണെന്നും അത് ഒരു ദേശീയ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു .
വായുവിലൂടെയുള്ള ആസ്ബറ്റോസ് നാരുകളുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ജർമ്മനി, നെതർലാന്റ്സ്, ഫ്രാൻസ് എന്നിവിടങ്ങളിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് പോലെ യുകെയിലും പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
രാജ്യവ്യാപകമായി കഴിഞ്ഞ ഒരുവർഷം ഒരു ശതമാനത്തിൽ താഴെ മാത്രമാണ് താമസ സൗകര്യത്തിന്റെ ചെലവിൽ വർധനയാണുണ്ടായിരിക്കുന്നത്. പോയവർഷം വസ്തു വിൽപ്പനയിൽ വിലവർദ്ധനവ് ഏകദേശം നിലച്ച മട്ടിലായിരുന്നു എന്ന് പ്രമുഖ മോർട്ടഗേജ് ലെന്റർ പറഞ്ഞു.
നവംബർ വരെയുള്ള വിലവർദ്ധനവ് ആകെ 0.8 ശതമാനം മാത്രമാണ്. ഈ വർഷം യുകെയിൽ താമസസ്ഥലം വീട് എന്നിവ വാങ്ങിയവർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. ഇനിയങ്ങോട്ടുള്ള കച്ചവടസാധ്യതകളും ചുരുങ്ങിയ ചെലവിൽ വീട് വാങ്ങാം എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ബ്രക്സിറ്റ്, ആഗോള വളർച്ച, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഒരു യുകെ ഭവനത്തിന് ഏകദേശം 2, 157, 34 പൗണ്ടാണ് വില. നവംബറിൽ മാത്രമാണ് 0.5 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നത്.
യു കെ യിൽ സ്വന്തമായി സ്ഥലം, വീട് എന്നിവ വാങ്ങാൻ താല്പര്യം ഉള്ള പ്രവാസികൾക്ക് നല്ല അവസരമാണ് നിലനിൽക്കുന്നത്. ഇലക്ഷൻ മുൻ നിൽക്കുന്ന സാഹചര്യത്തിൽ വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതും സന്തോഷ വാർത്തയാണ്.
പന്തേയോൺ മാക്രോ എക്കണോമിക്സ് യുകെ ചീഫ് ആസാമുവേൽ ടോംസ് പറയുന്നു “ജൂലൈ 2018 ന് ശേഷം ആകെ വില ഉയർന്നത് ഈമാസം നവംബറിലാണ്.” ഒക്റ്റനെ ക്യാപിറ്റലിൽ മോർട്ഗേജ് ലെണ്ടെർ ആയ ജോനാഥൻ സാമുവൽനും സമാനമായ അഭിപ്രായമാണ്. അധികം കച്ചവടങ്ങൾ നടന്നിട്ടില്ലെന്ന് മാത്രമല്ല ജനങ്ങൾ ഉള്ളതുകൊണ്ട് ജീവിക്കാൻ തയ്യാറാണ് എന്നതും ഈ മേഖലയിലെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് ∙ ലോകത്തെ ഭാഷാവർഗവൈവിധ്യങ്ങളെ ഒരേ മണ്ണിൽ ഒന്നിപ്പിക്കുന്ന യുഎഇ പെരുമ അനന്തവിഹായസ്സിലേക്ക് കൂടി ഉയർത്തി എമിറേറ്റ്സ് വിമാനക്കമ്പനി. യുഎഇയുടെ നാൽപത്തിയെട്ടാമത് ദേശീയ ദിനത്തിൽ ഏറ്റവുമധികം രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ലൈറ്റിൽ അണിനിരത്തിയാണ് എമിറേറ്റ്സ് ചരിത്രം കുറിച്ചത്.
പല ഭാഷ, മതം, സംസ്കാരം തുടങ്ങിയവ പിൻതുടരുന്ന 145 രാജ്യങ്ങളിലെ 540 പേരുമായാണ് എമിറേറ്റ്സിന്റെ ഇകെ 2019 ഫ്ലൈറ്റ് വെള്ളിയാഴ്ച രാവിലെ യാത്ര ചെയ്തത്. യുഎഇ സമയം ഉച്ചയ്ക്ക് 1.03 ന് യാത്ര അവസാനിപ്പിക്കുമ്പോൾ യുഎഇയിലെ ഏഴു എമിറേറ്റുകളിലെ വിണ്ണിലും വിമാനം കടന്നുപോയി. ചരിത്രം കുറിച്ച യാത്രയിൽ അതത് രാജ്യത്തെ വേഷവൈവിധ്യം ഉറപ്പാക്കാനും അനുമതി നൽകിയിരുന്നു.
സഹവർത്തിത്വത്തിന്റെ മികച്ച ഉദാഹരണമായ യുഎഇയുടെ ചേതന ഉൾക്കൊളളുന്നതായിരുന്നു ഈ ഫ്ലൈറ്റെന്ന് എമിറേറ്റ്സ് എയർലൈൻ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. യുഎഇ പൗരന്മാരായ ക്യാപ്റ്റൻ അബ്ബാസ് ഷാബാനും ക്യാപ്റ്റൻ ഷെയ്ഖ് സഈദ് അൽ മക്തൂമുമാണ് ഫ്ലൈറ്റ് പറത്തിയത്. ജർമൻ പൗരനായ കാറിൻ അർനിങ് ഫസ്റ്റ് ഓഫിസറായി.
22 അംഗ കാബിൻ ക്രൂവിൽ 18 രാജ്യങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. എമിറേറ്റ്സിന്റെ ശരാശരി കാബിൻ ക്രൂവിൽ 15 രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടാകാറുണ്ട്. സാധാരണ നിലയിൽ ഒരു എമിറേറ്റ്സ് ഫ്ലൈറ്റിൽ ശരാശരി 50 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ഉണ്ടാകുക.
145 രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ലൈറ്റിൽ ഉൾപ്പെടുത്തിയതിലൂടെ ഈ യാത്ര ഗിന്നസ് ബുക്കിലും ഇടം നേടി. വൈവിധ്യമാർന്ന ഈ ചരിത്ര നേട്ടം കൈവരിച്ചതിന് യുഎഇയേയും എമിറേറ്റ്സിനെയും അഭിനന്ദിക്കുന്നതായി ഫൈറ്റിൽ യാത്ര ചെയ്ത് യാത്രക്കാരുടെ വിവരങ്ങൾ വിലയിരുത്തിയ ഗിന്നസ് വേൾഡ് റെക്കോഡ്സ് ഡയറക്ടർ തലാൽ ഒമർ പറഞ്ഞു. വിമാനത്തിൽ യാത്ര ചെയ്തവർക്ക് പ്രത്യേക സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിമാനത്തിനു മുന്നിൽ യാത്രക്കാരെയെല്ലാം അണിനിരത്തി പ്രത്യേക ഫോട്ടോ സെഷനും നടന്നു.
ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം. ഒരു കൂട്ടം ആൾക്കാർ നിരവധിപേരെ കത്തിക്കുത്തിന് ഇരയാക്കി. പോലീസ് കലാപകാരികൾ ക്കെതിരെ നിറയൊഴിച്ചു. ട്രെയിനുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് ലണ്ടൻ സമയം രണ്ടു മണിക്കാണ് സംഭവം നടന്നത് ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടന്ന ഭീകരാക്രമണവും സുരക്ഷാവീഴ്ചയും ജനവികാരം സർക്കാരിനെതിരെ തിരിയുവാൻ സാധ്യതയുണ്ട്.
സംഭവത്തിന് പിന്നിൽ ഉള്ള കൂടുതൽ കാര്യങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. പോലീസിന്റെ അവസരോചിതമായ സേവനത്തിന് അദ്ദേഹം നന്ദി പറഞ്ഞു. സംഭവത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ട്വീറ്റ് ചെയ്തു.
അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലണ്ടൻ ബ്രിഡ്ജിലൂടെ ജനങ്ങൾ ഭയന്ന് ഓടുന്നതായി വിഡിയോയിൽ കാണാം.
ഒരാൾക്കു നേരെ 2 പൊലീസ് ഉദ്യോഗസ്ഥർ തോക്കു ചൂണ്ടിനിൽക്കുന്ന 14 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ജനങ്ങളെ തേംസ് നദിയുടെ വടക്കു ഭാഗത്തേക്കു മാറ്റി. 2017ൽ മൂന്ന് അക്രമികൾ കാൽനട യാത്രക്കാരുടെ നേരെ വാഹനം ഇടിച്ചു കയറ്റിയ അതേ പ്രദേശത്താണ് ഇപ്പോൾ കത്തി ആക്രമണവും ഉണ്ടായിരിക്കുന്നത്. 2017ൽ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- നേഴ്സിംഗ് ഹോമിൽ 94 കാരിയായ വയോധികയെ ദേഹോപദ്രവം ഏൽപ്പിച്ച കുറ്റത്തിനു മൂന്ന് നഴ്സുമാർ അറസ്റ്റിൽ. പനിബെൻ ഷായുടെ കുടുംബാംഗങ്ങൾ നഴ്സിംഗ് ഹോമിൽ ക്യാമറ വച്ചതിനെ തുടർന്നാണ് അവിടെ നടക്കുന്ന ക്രൂരതകൾ പുറം ലോകത്ത് എത്തിയത്. നഴ്സിംഗ് ഹോമിലെ സ്റ്റാഫുകൾ വയോധികയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കണ്ടെത്തി. എന്നാൽ അവരുടെ ആരോഗ്യം ക്ഷയിക്കുന്നതിനു കാരണം ഡിമൻഷ്യ ആണെന്ന് നേഴ്സുമാർ വരുത്തി തീർത്തു. എന്നാൽ സംശയം തോന്നിയ മകൻ കീർത്തിയും കൊച്ചു മകനും ചേർന്ന് വയോധികയുടെ മുറിയിൽ ക്യാമറ സ്ഥാപിച്ചു. ഇതിനെത്തുടർന്നാണ് നഴ്സുമാർ അവരെ ഉപദ്രവിക്കുന്നതും, ശരീരത്തിൽ ചൂടു വെള്ളം ഒഴിക്കുന്നതും എല്ലാം കുടുംബാംഗങ്ങൾ കണ്ടെത്തിയത്.
തങ്ങൾക്ക് ഇത് വിശ്വസിക്കാവുന്നതിലുമപ്പുറം ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ രേഖപ്പെടുത്തി. അനിത റ്റി ( 46), അനിത ബി സി (49), ഹീന പരെക് (55) എന്നിവരെ നാലു മുതൽ ആറു മാസം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.
വയോധികയുടെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കുന്ന തരത്തിലാണ് നഴ്സുമാരുടെ പെരുമാറ്റം എന്ന് കോടതി വിലയിരുത്തി. ഏഷ്യക്കാർക്കുവേണ്ടിയുള്ള പ്രത്യേക നഴ്സിംഗ് ഹോം ആയ മീര സെന്ററിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇത്തരം തെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വെയിൽസ് : ടാറ്റാ സ്റ്റീലിൽ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാൻ സാധ്യത. മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരുടെ ജോലി നഷ്ടമാകുമെന്നും ആശങ്ക. പുനഃക്രമീകരണത്തിന്റെ ഭാഗമായി യുകെയിലെ പല ഭാഗങ്ങളായി പ്രവർത്തിക്കുന്ന കമ്പനികളുടെ തൊഴിൽ വെട്ടിക്കുറയ്ക്കുകയാണെന്ന് ടാറ്റാ സ്റ്റീൽ അറിയിച്ചു. മാനേജ്മെന്റ്, ഓഫീസ് അധിഷ്ഠിത തൊഴിലുകളും നഷ്ടമാകും. ടാറ്റാ സ്റ്റീലിന്റെ യൂറോപ്പ് സിഇഒ ഹെൻറിക് ആദം പറഞ്ഞു, “നമുക്ക് ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതനുസരിച്ച് ഞങ്ങളും പൊരുത്തപ്പെടണം.” നെതർലാൻഡിൽ കുറഞ്ഞത് 1600 ജോലി ഇല്ലാതെയാകും. ഒപ്പം വടക്കൻ വെയിൽസിൽ 1000 ജോലിയും ഇല്ലാതാകുമെന്ന് സാമ്പത്തിക മന്ത്രി കെൻ സ്കേറ്റ്സ് അറിയിച്ചു. പൂർണ്ണമായ കണക്കുകൾ 2020 ഫെബ്രുവരിയിൽ മാത്രമേ അറിയാൻ കഴിയൂ എന്നും സ്കേറ്റ്സ് പറഞ്ഞു. ടാറ്റാ സ്റ്റീൽ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ആശങ്കാജനകമായ സമയമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടാറ്റാ സ്റ്റീലിന്റെ ഈയൊരു പ്രഖ്യാപനത്തിനെതിരെ കമ്മ്യൂണിറ്റി യൂണിയൻ ജനറൽ സെക്രട്ടറി റോയ് റിഖുസ് മുന്നോട്ട് വന്നു. ക്രൂരമായ രീതിയിലാണ് കമ്പനി ഇത് കൈകാര്യം ചെയ്തതെന്ന് റോയ് കുറ്റപ്പെടുത്തി. ടാറ്റയുടെ നിർദേശങ്ങൾക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് ടാൽബോട്ടിൽ 4,000 തൊഴിലാളികളുണ്ട്. ഏതൊക്കെ ഇടങ്ങളിലെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല.
യൂറോപ്യൻ ബിസിനസിൽ ഉടനീളം 3,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. പോർട്ട് ടാൽബോട്ട് ടാറ്റാ സ്റ്റീൽ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വളരെയധികം ദുഃഖകരമാകുമെന്ന് സൗത്ത് വെയിൽസ് വെസ്റ്റിലെ കൺസർവേറ്റീവ് അസംബ്ലി മെമ്പർ സുസി ഡേവിസ് പറഞ്ഞു. ഇന്ത്യയുടെ ഉടമസ്ഥതയിൽ ഉള്ള ടാറ്റയിൽ ലോകമെമ്പാടുമായി 20000ത്തോളം ആളുകൾ ജോലി ചെയ്യുന്നു. കമ്പനികൾ തമ്മിലുള്ള മത്സരവും തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കുന്നതിന് പ്രധാന കാരണമായി മാറി.
ഹോങ്കോങ് ∙ ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാൻ ചൈന തയാറാകണമെന്ന നിലപാട് ആവർത്തിച്ചു പറയുന്നതിനിടെ ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. ചൈനയുടെ ശക്തമായ വെല്ലുവിളികളെ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
ഹോങ്കോങ്ങിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്വല വിജയം നേടിയതോടെ ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നിൽക്കാൻ യുഎസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 452 ജില്ലാ കൗൺസിൽ സീറ്റുകളിൽ 388 എണ്ണം, 6 മാസമായി പ്രക്ഷോഭം തുടരുന്ന ജനാധിപത്യവാദികൾ പിടിച്ചെടുത്തത് ചൈനയ്ക്കു കനത്ത പ്രഹരമായി. ചൈന അനുകൂല വിഭാഗത്തിന് വെറും 59 സീറ്റുകളേ ലഭിച്ചുള്ളൂ. 5 സ്വതന്ത്രന്മാരും ജയിച്ചു. നിലവിൽ ജനാധിപത്യചേരിക്ക് 125 സീറ്റുകളാണ് ഉണ്ടായിരുന്നത്.
പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ ചൈന വാളെടുത്തു കഴിഞ്ഞു. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു നൽകുകയും ചെയ്തു.
അതിനിടെ ഹോങ്കോങ് ജനാധിപത്യവാദികളെ പിന്തുണയ്ക്കുന്ന ബില്‍ നടപ്പാക്കുന്നതിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഎസ് അംബാസഡറെ ചൈന വിളിച്ചു വരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതാരിക്കാനാണ് ഈ ആവശ്യമെന്നും ബില്ലിന്മേൽ കനത്ത പ്രതിഷേധം അറിയിക്കുന്നതായും ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലെ യുചേങ് അറിയിച്ചു.
തെറ്റ് തിരുത്താൻ യുഎസ് തയാറാകണമെന്നും അംബാസഡർ ടെറി ബ്രാൻസ്റ്റഡിനോട് ചൈന ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഹോങ്കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019ൽ (ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമം) ട്രംപ് ഒപ്പുവച്ചത്. സെനറ്റിലെ ഒരംഗം ഒഴികെ ബാക്കിയെല്ലാവരും ബില്ലിനെ പിന്തുണച്ചു.
വ്യാപാര ഇടപാടുകൾക്ക് ഹോങ്കോങ്ങിനു പ്രത്യേക പദവിയാണ് യുഎസ് നൽകിയിരിക്കുന്നത്. ഹോങ്കോങ്ങിനു സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്. വ്യാപാരം മുന്നോട്ടു പോകണമെങ്കിൽ ഇതു നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഹോങ്കോങ്ങിന് യുഎസ് നിഷ്കർഷിക്കുന്നതു പ്രകാരമുള്ള സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ്.
ഹോങ്കോങ്ങിൽ യുഎസിന് ‘ആവശ്യമായ’ സ്വയംഭരണാവകാശം നിലനിൽക്കുന്നുണ്ടെന്നു വർഷത്തിലൊരിക്കൽ ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടു നിർദേശിക്കുന്നതാണ് ബിൽ. ഹോങ്കോങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണക്കാരാകുന്ന ചൈനീസ്, ഹോങ്കോങ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു. ചൈന–യുഎസ് ബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ പോന്നതാണ് ഈ നിർദേശങ്ങൾ.
ഹോങ്കോങ്ങിൽ ട്രംപ് ഭരണകൂടത്തിനു നേരിട്ട് ഇടപെടാവുന്ന രീതിയിലേക്കു കാര്യങ്ങൾ മാറ്റാനുള്ള യുഎസ് തന്ത്രമാണ് ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമമെന്നു ചൈന കുറ്റപ്പെടുത്തുന്നു. ഹോങ്കോങ്ങിന്റെ ഭരണഘടനാപരമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ചൈന ആവർത്തിച്ചു പറയുമ്പോഴും ജനാധിപത്യവാദികൾക്ക് യുഎസ് നൽകുന്ന പിന്തുണ ചൈനയെ ചൊടിപ്പിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കല്‍ (ആര്‍പിപി) ബില്‍ -2019 ന്റെ കരട് രൂപം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുള്ള 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് (പി.ആര്‍.ബി) ചട്ടങ്ങള്‍ ഇതോടെ ഒഴിവാക്കപ്പെടും.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാര്‍ത്തകള്‍ക്കെല്ലാം ഉത്തരവാദിയാവുകയും ചെയ്‌തേക്കും..
അതേസമയം നേരത്തെ തന്നെ ആര്‍എന്‍ഐയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ദിനപത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് വീണ്ടും പ്രത്യേകം രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടോ എന്ന് ബില്‍ വ്യക്തമാക്കുന്നില്ല.
ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ് വര്‍ക്ക്, കംപ്യൂട്ടര്‍ എന്നിവ വഴി പ്രചരിക്കുന്ന ടെക്‌സ്റ്റ്, ശബ്ദം, വീഡിയോ, ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ എന്നര്‍ത്ഥമാക്കുന്ന ‘ന്യൂസ് ഓണ്‍ ഡിജിറ്റല്‍ മീഡിയ’ എന്ന വിശാലാര്‍ഥത്തിലുള്ള നിര്‍വചനമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബില്ലില്‍ നല്‍കിയിരിക്കുന്നത്.
ഇനി മുതല്‍ ഒരു പ്രസ് രജിസ്ട്രാര്‍ ജനറല്‍ എന്ന നിയന്ത്രണാധികാരി ഉണ്ടാവും. മാധ്യമങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, രജിസ്‌ട്രേഷന്‍ പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രജിസ്ട്രാര്‍ ജനറലിന്റെ ചുമതലയാവും. ‘പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ അപ്പല്ലേറ്റ് ബോര്‍ഡ്’ എന്ന പേരില്‍ അപ്പീല്‍ നല്‍കാനുള്ള പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ജോൺ കുറിഞ്ഞിരപ്പള്ളി
കഥ ഇതുവരെ.
ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.
ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക് (കൊടഗ്) ആക്രമിച്ചു. കുടകിലെ രാജാവ് ചിക്ക വീരരാജാ ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ കുടക് പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു.കുടകിൻ്റെ ഭരണകാര്യങ്ങൾ മൈസൂറിലെ റസിഡൻറ് ആണ് നടത്തി വന്നിരുന്നത്.എന്നാൽ മൈസൂർ ഭരിച്ചിരുന്നത് ബ്രിട്ടീഷ് നിയന്ത്രണത്തിൽ വടയാർ രാജാക്കന്മാരും.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.
കുടകിലെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയിലെ അമൂല്യമായ വനസമ്പത്തുകൾ ,കരി വീട്ടി,തേക്ക്,ചന്ദനം തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് കടത്തുന്നതിനായി അവർ പദ്ധതിയിട്ടു.
അത് അടുത്ത തുറമുഖമായ തലശ്ശേരിയിൽ എത്തിക്കുവാൻ തലശ്ശേരി മൈസൂർ ഒരു റോഡും റെയിൽവേ ലൈനും പണിയുവാൻ ആലോചനയായി.
പ്രാരംഭ നടപടിയായി തലശ്ശേരിയിൽ സർവ്വേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
ജെയിംസ് ബ്രൈറ്റിൻ്റെ അസിസ്റ്റൻറ് ആയ ശങ്കരൻ നായരുടെ സഹായത്തോടെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നു വന്നു. നാട്ടുകാരായ തൊഴിലാളികളുടെ അഭാവത്തിൽ ആദിവാസികളെ ആശ്രയിക്കാൻ തീരുമാനിച്ചു.
യാദൃച്ഛികമായി മേമൻ എന്ന ആദിവാസി ചെറുപ്പക്കാരനെ പരിചയപ്പെടുന്നു.
എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ ക്രൂരതയും കുടുംബപ്രശനങ്ങളും തൊഴിലാളികളോടുള്ള മോശം പെരുമാറ്റവും കൊണ്ട് കാര്യങ്ങൾ ഇഴഞ്ഞു നീങ്ങി.കുഞ്ചുവിൻറെ കൊലപതാകവും ആൻ മരിയയുടെ ആത്മഹത്യയും ജോലിക്കാരെ ബ്രൈറ്റിൽ നിന്നും അകറ്റി നിർത്തി.
അവസാനം മേമൻ എന്ന ആദിവാസി ചെറുപ്പക്കാരനേയും അവൻ്റെ നായ ബൂ വിനേയും ഉപയോഗിച്ചു ഒരു റോഡിൻ്റെ രൂപ രേഖ ഉണ്ടാക്കുന്നതിനു ബ്രൈറ്റിന്റെ അസിസ്റ്റൻറ് ശങ്കരൻ നായർ ശ്രമിക്കുന്നു.
രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് യാത്ര സൗകര്യങ്ങളോ റോഡുകളോ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കൊടും വനത്തിലൂടെ ഒരു റോഡും റയിൽവേ ലൈനും നിർമ്മിക്കുന്നതിനുള്ള സർവ്വേ നടത്തുക എന്നത് നിസ്സാര കാര്യമായിരുന്നില്ല.
കൂട്ടുപുഴ മുതൽ വീരരാജ്പേട്ട വരെയുള്ള ജോലി മേമൻറെ സഹായത്തോടെ പൂർത്തിയാക്കാൻ ശങ്കരൻ നായർക്ക് കഴിഞ്ഞു.
പക്ഷെ നിർഭാഗ്യവശാൽ മേമൻ രോഗബാധിതനായി.
ഇനി വായിക്കുക
.
മേമനെകൊല്ലി-8
കാപ്പി പൂക്കളുടെ സുഗന്ധം നിറഞ്ഞു നിന്ന കുടകിലെ തണുത്ത കാറ്റിലും ശങ്കരൻ നായർ വിയർത്തു കുളിച്ചു.പ്രഭാതത്തിൽ തോട്ടങ്ങളിൽ ജോലിക്കുപോകുന്ന തൊഴിലാളികൾ മേമനെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു് കടന്നുപോയി.കോടമഞ്ഞിൻ്റെ മുഖാവരണം തള്ളി മാറ്റി കുടക് മലനിരകൾ ഉണർന്നുകഴിഞ്ഞു.
മേമൻ അനക്കമില്ലാതെ കിടക്കുകയാണ് .കണ്ടാൽ ഭയം തോന്നും .എന്ത് ചെയ്യണം എന്നറിയാതെ ശങ്കരൻ നായർ കുഴങ്ങി.
ഒറ്റക്ക് നടുക്കടലിൽ തുഴയേണ്ടി വരുന്ന ആളിൻ്റെ അവസ്ഥയിൽ ആയി ശങ്കരൻ നായർ.ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ.
കേട്ടറിവ് വച്ച് അപസ്മാരം പോലെ തോന്നുന്നു.
കൂട്ടത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ കഴിവുള്ളതു നാരായണൻ മേസ്ത്രിക്കാണ്.പക്ഷെ മേസ്ത്രിയെ മൈസൂറിന് അയച്ചിരിക്കുകയാണ്.ശങ്കരൻനായർ സ്വയം പഴിച്ചു, വേണ്ടിയിരുന്നില്ല ഈ പരീക്ഷണം. ആ പാവത്തിന് എന്തെങ്കിലും സംഭവിച്ചാൽ?
നായരുടേതായിരുന്നു ആശയം.
എപ്പോഴും മേമൻ്റെ പുറകെ നടക്കുന്ന ബൂ മേമനെ അന്വേഷിച്ചു കണ്ടുപിടിക്കും. എന്നാൽ അവരെ വേർതിരിച്ചാൽ ബൂ മേമനെ തേടി ഓടിയെത്തും എന്നത് ഉറപ്പാണ് . അങ്ങിനെയെങ്കിൽ ബൂ നെ മൈസൂർ കൊണ്ടുപോയി വിട്ടാൽ അവൻ മേമനെ തേടി വരും.കാട്ടിൽകൂടി അവൻ പോകുന്ന വഴി അടയാളപ്പെടുത്തിയാൽ ഒരു ഏകദേശരൂപം എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കാം.
ഇതായിരുന്നു ആശയം..
രാത്രിയിൽ മേമൻ്റെ നായ ബൂവിൻ്റെ ഭക്ഷണത്തിൽ അല്പം മയക്കു മരുന്ന് കൂടി ചേർത്തു.മേമൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ മയങ്ങിക്കിടന്ന അവൻ്റെ നായയെ ബന്ധിച്ചു.കാടിനു പുറത്തു കൊണ്ടുവന്നു.
ബൂ വിനെയും കൊണ്ട് നാരായണൻ മേസ്ത്രിയുടെ നേതൃത്വത്തിൽ കുറച്ചു് പേർ മൈസൂർക്ക് പുറപ്പെടുകയായിരുന്നു.
അത് ഒരു പരീക്ഷണം മാത്രമാണ്.
ഒരു വഴി കണ്ടുപിടിക്കാൻ ഇത്തരത്തിലുള്ള മാർഗ്ഗം ലോകത്തിൽ ആരും പരീക്ഷിച്ചിട്ടുണ്ടാകില്ല പരാജയപെട്ടാൽ താൻ ഒരു മണ്ടൻ ആണ് എന്നേ ആളുകൾ ചിന്തിക്കുകയുള്ളു.
ഏതായാലും ജോലിക്കാർ നായർ പറഞ്ഞതുപോലെ ചെയ്തു.
“ബൂ” വിനേയും കൊണ്ട് പോയിരിക്കുന്ന ജോലിക്കാരുടെ യാതൊരു വിവരവും അവർ തിരിച്ചുവരുന്നതുവരെ അറിയാൻ മാർഗ്ഗമില്ല .
നായർ ആകെ അങ്കലാപ്പിലായി.
വിര രാജ് പെട്ട ചന്തയിൽ ഒരു ചെറിയ ചായക്കട കണ്ടിരുന്നു.അവിടെ കട്ടൻ കാപ്പിയും പരിപ്പുവടയും കിട്ടും. വല്ലപ്പോഴും ഒന്നോ രണ്ടോ ആളുകൾ കടയിൽ വന്നാൽ ആയി.നാട്ടു ചികിത്സ നടത്തുന്ന ആരെങ്കിലും അടുത്തെങ്ങാനും ഉണ്ടോ എന്ന് അവിടെ ചോദിച്ചു നോക്കാം.
ഒരു കട്ടനും കുടിച്ചു് വർത്തമാനം പറഞ്ഞുവന്നപ്പോൾ കടക്കാരൻ കുഞ്ഞിരാമേട്ടൻ തലശ്ശേരിക്കാരൻ ആണ്.
ഒരു നൂലുപോലെ നേർത്ത ശരീരമുള്ള കുഞ്ഞിരാമേട്ടൻ ചോദിച്ചു.
“നിങ്ങ പറയുന്നത് ഒരു പട്ടിയെയും കൊണ്ട് നടക്കുന്ന ആദിവാസി പയ്യനെക്കുറിച്ചാണോ?”
“അതെ”.
“ഓൻ അപസ്മാര രോഗിയാണ്.ഈടെ ചന്തയിൽ പല തവണ അപസ്മാരം വന്നു വീണിരിക്കുണു. ഓൻ്റെ കൂടെ ഒരു നായ കാണും .അത് ഏടുത്തു?”തനി മലബാർ ഭാഷയിലാണ് സംസാരം.
“അറിയില്ല”
“സാധാരണ ഓൻ വീണാൽ ആ പട്ടി അടുത്തുനിന്നും മാറില്ല.ഇടക്കിടക്ക് ഓനെ അത് നക്കികൊണ്ടിരിക്കും.കുറച്ചു കഴിയുമ്പോൾ എണീറ്റുപോകുന്നത് കാണാം”.
“ബൂ” എപ്പോൾ തിരിച്ചെത്തും എന്ന് പറയാൻ കഴിയില്ല.
കുഞ്ഞിരാമേട്ടൻ പറഞ്ഞു,”ഇങ്ങള് ബേജാറാവണ്ടിരി,ഓൻ കൊറച്ചു കഴിയുമ്പ എണീയ്ക്കും .ഓൻ ലോകം മുഴുവൻ ചുറ്റുന്ന പാർട്ടിയാ “.നായർക്ക് സമാധാനമായി.
“ഇങ്ങള് സായിപ്പിൻ്റെ കൂടെ ജോലിയാ?”
“ഉം “.
“ആടെ എന്താ ഇങ്ങക്ക് ജോലി?”
ഇനി ഇവിടെ നിന്നാൽ ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞു മടുക്കും.
നായർ തിരിച്ചു ടെൻറിൽ വരുമ്പോൾ മേമൻ എഴുന്നേറ്റിരുന്നു.
നടന്ന സംഭവങ്ങളൊന്നും അവൻ അറിഞ്ഞ ലക്ഷണമില്ല.
അവൻ നായരുടെ അടുത്തുവന്നു.എന്തോ ചോദിച്ചു.രണ്ടു മൂന്നു തവണ ആവർത്തിച്ചിട്ടും നായർക്ക് ഒന്നുംമനസ്സിലായില്ല.മേമൻ്റെ ഭാഷ മനസിലാകുന്ന ജോലിക്കാരിൽ ഒരാൾ പറഞ്ഞു,” അവൻ്റെ നായയെ എവിടെ കൊണ്ടുപോയിരിക്കുന്നു?എന്തിനാണ് കൊണ്ടുപോയത് ?”എന്നാണ് അവൻ ചോദിക്കുന്നത്.
“അവനോടു കാര്യങ്ങൾ പറഞ്ഞേക്കൂ.” നായർ പറഞ്ഞു.
അയാൾ എല്ലാം വിശദീകരിച്ചുകൊടുത്തു
മേമൻ നായരോട് പറഞ്ഞു ,”പാം”
മൈസൂർക്ക് പോകാം എന്നാണ് അവൻ പറയുന്നത് നായർക്ക്.അബദ്ധം മനസ്സിലായി.മേമൻ ഒരു വിവരമില്ലാത്തവൻ ആയിരിക്കുമെന്നും അവന് മൈസൂർ എവിടെയാണെന്ന് അറിയില്ലെന്നും കരുതിയത് മണ്ടത്തരം ആയിപ്പോയി.
ഏതായാലും ചായക്കടക്കാരൻ നൂലുപോലത്തെ കുഞ്ഞിരാമേട്ടനെ പരിചയപ്പെട്ടത് ഭാഗ്യമായി. അവരുടെ താമസത്തിനും ഭക്ഷണത്തിനുമായി കൊണ്ടുവന്ന ഒരുപാടു സാധനങ്ങൾ ഉണ്ട്.അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തിട്ടു ബാക്കിയുള്ളതു സൂക്ഷിക്കാൻ കുഞ്ഞിരാമേട്ടനെ ഏൽപ്പിച്ചു.
“തിരിച്ചുവരുമ്പോൾ എല്ലാം എടുത്തോളാം.”
“ഓ,അയിനെന്താ?”.
കുഞ്ഞിരാമേട്ടൻ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു
മേമൻ കാണിച്ചുകൊടുത്ത വഴിയിലൂടെ അവർ മൈസൂർക്ക് യാത്ര തിരിച്ചു.വിര രാജ്‌പേട്ടയിൽ നിന്നും മൈസൂർക്ക് അൽപ ദൂരം പോയിക്കഴിഞ്ഞപ്പോൾ ഭൂപ്രകൃതിയിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.
മലകൾക്കിടയിൽ വിസ്‌തൃതമായ നിരന്ന പ്രദേശങ്ങൾ ഇടക്കിടക്ക് കാണാം.മലകളുടെ ഉയരവും കുറഞ്ഞിരിക്കുന്നു.ചില ഭാഗങ്ങളിൽ കാട് തെളിച്ചു് ഗൗഡന്മാർ ഏതോ കാലത്തു് കൃഷി നടത്തിയിരുന്നതുകൊണ്ട് കുറ്റിക്കാടുകളാണ്..
മേമൻ്റെ നടത്തം വളരെ വേഗത്തിലാണ്.
പലപ്പോഴും അവൻ്റെ ഒപ്പമെത്താൻ അവർ കഷ്ടപ്പെട്ടു.
ഇതേസമയം ബൂ വിനേയും കൊണ്ടുപോയ നാരായണൻ മേസ്ത്രിയുടെയും സംഘത്തിൻ്റെയും കാര്യങ്ങൾ പരിതാപകരമായിരുന്നു.
അത്രയും വലിയ ഒരു നായയേയും കൊണ്ടുള്ള യാത്ര അസാധ്യമായിരുന്നു.
ആദ്യം അക്രമാസക്തനായ ബൂ കുറച്ചു കഴിഞ്ഞപ്പോൾ ശാന്തനായികാണപ്പെട്ടു. അവർ അവനു ഭക്ഷണവും വെള്ളവും കൊടുത്തു.കാട്ടിൽ ഒറ്റക്ക് യാത്ര ചെയ്യുന്നത് അപകടമാണ് എന്ന് അവന് അറിയാമെന്ന് തോന്നുന്നു.
അല്പം ദൂരം പോയതേയുള്ളു.അപ്പോൾ അവർ കണ്ടു,ശങ്കരൻ നായരും മേമനും കൂടെയുള്ളവരും നടന്നുവരുന്നു.
മേമന് വനത്തിലൂടെയുള്ള വഴികൾ നല്ല നിശ്ചയമായിരുന്നു.
ബൂ വിനെ കണ്ടപാടെ മേമൻ ഓടിച്ചെന്നു, അവനെ കെട്ടിപിടിച്ചു.അവർ തമ്മിലുള്ള സ്നേഹ പ്രകടനം കണ്ട് എല്ലാവരും അതിശയപ്പെട്ടു.
നായരുടെ പദ്ധതി നടപ്പാക്കേണ്ടി വന്നില്ല.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ലെങ്കിലും മേമൻ വളരെ ശാന്തനായി കാണപ്പെട്ടു.ശങ്കരൻ നായരോട് അവന് ഒരു പ്രത്യക സ്നേഹം തോന്നി തുടങ്ങിയിരുന്നു.
മൈസൂറിൽനിന്നും തിരിച്ചുവരുമ്പോൾ നായർ കണക്ക് കൂട്ടി ,” തലശ്ശേരി മൈസൂർ ദൂരം നൂറ്റി അമ്പതു മൈൽ.”
നായർ തിരിച്ചു് വീരരാജ്പേട്ട എത്തിയപ്പോൾ കുഞ്ഞിരാമേട്ടനെ ഏൽപ്പിച്ച സാധനങ്ങൾ വാങ്ങാൻ ചെന്നു. അയാൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.
ബാക്കി വരുന്ന ഭക്ഷണസാധങ്ങളും മറ്റും മേമന് കൊടുക്കാം എന്ന് കരുതിയിരുന്നതാണ്.നൂൽ വണ്ണമുള്ള കുഞ്ഞിരാമേട്ടന് അപ്രത്യക്ഷനാകാൻ അധികം സ്ഥലം വേണ്ടല്ലോ.
മാക്കൂട്ടത്തിനടുത്തു എത്താറായപ്പോൾ മുൻപ് മേമനെ ആദ്യമായി കണ്ടു മുട്ടിയ പാറക്കൂട്ടങ്ങൾ കാണാം .
അവൻ നായരോട് പറഞ്ഞു ,ഊരിലെക്ക് പോകുകയാണെന്ന്.
നായർ വെറുതെ ചോദിച്ചു,”നിൻെറ ഉരിലേക്ക് ഞങ്ങൾ വരട്ടെ?”
സന്തോഷം കൊണ്ട് അവൻ്റെ കണ്ണുകൾ തിളങ്ങി.
“വേണ്ട”,എന്ന് അവൻ പറയുമെന്നാണ് നായർ കരുതിയത്.
ഇനി”വരാൻ പറ്റില്ല “,എന്ന് എങ്ങിനെ പറയും?
കാട്ടിലൂടെ രണ്ടു മൈൽ നടന്ന് അവൻ്റെ ഊരിൽ എത്തി.
ആരുടെയും ഹൃദയം തകർക്കുന്ന കാഴ്ചകളായിരുന്നു അവിടെ അവരെ കാത്തിരുന്നത്..
നൂറോളം കുടിലുകൾ. പലതും നിലം പൊത്താറായ അവസ്ഥയിലായിരുന്നു.ചിലത് മേൽക്കൂര തകർന്ന നിലയിലാണ്.
ഓടപ്പായ കൊണ്ട് മേഞ്ഞ ആ കുടിലുകൾ എല്ലാം മഴയിൽ നനഞ്ഞൊലിക്കുന്ന അവസ്ഥയിൽ ആണ്. അടുത്തകാലത്തൊന്നും അവ മേഞ്ഞിരുന്നില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.വനത്തിലുള്ള ഈറ്റയുടെ ഇലകൾ കെട്ടുകളാക്കി അടുക്കി വച്ചാണ് ആദിവാസികൾ വീട് മേയുക.എല്ലാം തകർന്ന് പൊളിഞ്ഞു നാശമായി കിടക്കുന്നു.
അകെ ആറേഴു കുടിലുകളിലായി ഇരുപതിൽ താഴേ ആളുകൾമാത്രമേ അവിടയുള്ളു. ബാക്കിയുള്ളതിൽ ആൾ താമസമില്ല.
മൂപ്പൻ്റെ മകളാണ് മിന്നി,മേമൻ്റെ പെണ്ണ്.
കുടിലിനു മുൻപിൽ കുറെ കുപ്പികൾ ചിതറി കിടപ്പുണ്ട്എല്ലാം ബ്രൈറ്റിൻ്റെ മദ്യക്കുപ്പികൾ. അവൻ കൊണ്ടുവന്ന് മൂപ്പന് കൊടുത്തതാണ്. ഊരുമൂപ്പൻ തളർന്നു കിടപ്പിലാണ്.
” ഈ ഊരിലെ ബാക്കി ആളുകൾ എവിടെ?”
മേമൻ കുറച്ചകലേക്ക് വിരൽ ചൂണ്ടി. അവിടെ നൂറുകണക്കിന് കുഴിമാടങ്ങൾ.എല്ലാം അധികം പഴക്കമില്ലാത്തവ.
ഇളകിയ മണ്ണ്.
അവർ ശാന്തമായി ഉറങ്ങുന്നു.
എന്തെങ്കിലും പകർച്ചവ്യധി പിടിപെട്ട് മരിച്ചുപോയതാകാം.
അവൻ പാടിയ പാട്ട് നായർ ഓർമ്മിച്ചു,
എൻ്റെ കൂരയിൽ മഴപെയ്തു
മഴയ്ക്ക് എന്നോടിഷ്ടം…………
അവരെ ഞെട്ടിപ്പിച്ചുകളഞ്ഞ വിവരമായിരുന്നു ആ ആദിവാസി കൂട്ടത്തിൽ ആരോഗ്യമുള്ളവർ മേമനും മിന്നിയും രണ്ടു മൂന്ന് കുട്ടികളും മാത്രമാണ് എന്നത്.
മേമൻ കാട്ടിൽ നിന്നും മാന്തിക്കുഴിച്ചു് എടുത്തുകൊണ്ടുവരുന്ന കാട്ടുകിഴങ്ങുകളും പുഴയരികിൽ നിന്നും പറിച്ചുകൊണ്ടുവരുന്ന ചേമ്പിൻ താൾ തകര ഇല തുടങ്ങിയവയും ആണ് അവരുടെ ഭക്ഷണം. മേമനാണ് അവരുടെ ആകെയുള്ള ആശ്രയം.
അവരുടെ ഊര് അവസാനിക്കുകയാണ് എന്ന് തോന്നുന്നു.
അതെ അവസാനത്തിൻ്റെ ആരംഭം.
എല്ലാം കണ്ട നാരായണൻ മേസ്ത്രി കരച്ചിലിൻ്റെ വക്കത്തു എത്തിയിരുന്നു. ഏതൊരു ശിലാഹൃദയനെയും കരയിപ്പിക്കുന്ന ആ കഴ്ചകൾ കണ്ടുനിൽക്കാൻ വയ്യ.
ആ പാവങ്ങൾക്ക് കൊടുക്കാൻ ഒന്നും കയ്യിലില്ല.
ഉണ്ടായിരുന്നതെല്ലാം വിര രാജ്‌പേട്ടയിലെ കുഞ്ഞിരാമേട്ടൻ കൊണ്ടുപോയി.
വീണ്ടും വരാം എന്നു പറഞ്ഞു പോരുമ്പോൾ പുറകിൽ മേമനും മിന്നിയും അവരെ നോക്കി നിൽക്കുകയായിരുന്നു.
മൈസൂരിൽ നിന്നും തിരിച്ചുവന്ന് ഒരാഴ്ച കഴിഞ്ഞു
ഒരു ദിവസം ശങ്കരൻ നായരെ അന്വേഷിച്ചു് മേമനും ബൂ വും നായരുടെ വീട്ടിൽ വന്നു.നായർ കാലത്തു ഓഫിസിൽ പോകുന്ന തിരക്കിൽ ആയിരുന്നു. മകൾ ഗീതയെ വിളിച്ചു് മേമന് എന്തെങ്കിലും കൊടുത്തു് വേണം വിടാൻ എന്ന് പറഞ്ഞിട്ട് പോയി.
നായർ ഉച്ചക്ക് ഊണുകഴിക്കാൻ വരുമ്പോൾ ഗീത വാതിൽ പടിയിൽ ഇരുന്ന് മേമനുമായി സംസാരിക്കുന്നു.അവൻ നിലത്തു് ചമ്രം പടിഞ്ഞിരുന്ന് അവൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പരസ്പരം ഭാഷ അറിഞ്ഞുകൂടെങ്കിലും സഹാനുഭൂതിക്കും കരുണക്കും ലോകത്തിൽ എല്ലായിടത്തും ഒരേ ഭാഷയാണ് എന്ന് നായർക്ക് തോന്നി.ഗീത പറഞ്ഞു.
“അച്ഛനെ കത്ത് നിൽക്കുകയാണ് മേമൻ”
“എന്താ?നീ അവന്ഒന്നും കൊടുത്തില്ലേ?”
“അതല്ല.അവൻ അച്ഛനെ കണ്ടിട്ട് പൊയ്ക്കോളാം എന്ന് പറയുന്നു.”
മേമൻ പോയിക്കഴിഞ്ഞു ഗീത പറഞ്ഞു.
“പാവം,നിഷ്കളങ്കനായ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മേമൻ”
നായർ മനസ്സിൽ വിചാരിച്ചു,പാവങ്ങൾ,ഇങ്ങനെയും മനുഷ്യർ ഉണ്ട്,ഈശ്വര അവരുടെ ഊര്,ഒന്നും വരുത്തല്ലേ.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി