സൗദി അറേബ്യയിലെ നജ്റനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ(31), കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ്(28) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ, റിൻസി എന്നിവരെ പരിക്കുകളോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന അജിത്തിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. .
ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മലയാളികളാണ്.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ മലയാളി യുവാവിന് ജീവിതം തുറന്ന് എംഎ യൂസഫലിയുടെ ഇടപെടല്‍. ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് നിരന്തര ഇടപെടലിലൂടെ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം തന്നെ. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്‍റെ (45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്.
അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്.
2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്‍റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തിൽ ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.
വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പ് നൽകാമെന്ന് ബാലന്‍റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ബെക്സിന്‍റെ ജയില്‍ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നാട്ടില്‍ അവധിക്കെത്തിയ പ്രവാസി മലയാളി ചെളിയില്‍ വീണു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുനു ജോര്‍ജ് (34) ആണു പാടത്തെ ചെളിയില്‍ വീണു മരിച്ചത്. നാട്ടില്‍ അവധിക്കെത്തി 20 നാള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിത വിയോഗം. സുനു ജോര്‍ജ് റാസല്‍ഖൈമയില്‍ ഡ്രൈവറാണ്. 20 ദിവസം മുന്‍പ് നാട്ടിലെത്തിയ സുനു ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം, ഭാര്യ വീടായ ആലപ്പുഴയിലെ ചെന്നിത്തലയിലേയ്ക്ക് എത്തിയിരുന്നു.
ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രാത്രി എട്ടരയോടെയാണ് സുനു പാടത്തെ ചെളിയിലേയ്ക്ക് കൂപ്പുകുത്തി വീണത്. പരിചിതമല്ലാത്ത വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ കാലുതെന്നി പാടത്തു വീഴുകയും ചളിയില്‍ താഴ്ന്നു പോവുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഈ സമയം, ശക്തമായ മഴയും ഉണ്ടായിരുന്നു. ഇതോടെ സുനുവിന് രക്ഷപ്പെടാനുള്ള സാധ്യതകള്‍ മങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും, സുനു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയവരാണു മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. റാസല്‍ഖൈമയില്‍ അടക്കം യുഎഇയില്‍ ഒരുപാട് സൗഹൃദങ്ങള്‍ ഉള്ള വ്യക്തിയാണ് സുനു ജോര്‍ജ്. ഭാര്യ: ഷേര്‍ലി. മകന്‍: ഏദന്‍(8).
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) കഴിഞ്ഞ ദിവസമാണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് റഫ്‌സ മരണപ്പെട്ടത്.
ഇന്നലെ രാത്രിയോടെ അവരുടെ മൃതദേഹം നാട്ടിലേക്കയച്ചു. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് നേതൃത്വം നല്‍കിയ ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ നോവാവുന്നത്. അല്പം മുമ്പ് ആ സഹോദരിയുടെ മയ്യത്തുമായി ഏയര്‍ അറേബൃ വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നു.
കൂടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിന്റെ വേദന താങ്ങാനാവാതെ ഭര്‍ത്താവ് മഹ്റൂഫും,ഇന്നലെ വരെ ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കിയ ഉമ്മായുടെ വേര്പ്പാടിന്റെ ആഴം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത എട്ടും, നാലും വയസ്സുളള മക്കളായ ആരിഫും,ഐറയും, അതേ വിമാനത്തില്‍ യാത്രയായെന്ന് അഷ്‌റഫ് കുറിച്ചു.
തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്. ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്.അതാണ് മാതാവ്,ഇവിടെ വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഏത് മാതാവും അത്തരം സാഹചരൃത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുവെന്നും അദ്ദേഹം കുറിക്കുന്നു.
സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല. ഇവിടെ നാം കണ്ട ഏറ്റവും വലിയ ദൃഷ്ടാന്തം മക്കളും ഉമ്മായും തമ്മിലുളള ഉളള ബന്ധം. അത് വലുതാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിളാണ് അതിന് ഏറ്റവും വലിയ തെളിവ്. ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അത് ഉണ്ടാകും. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വമെന്നും അഷ്‌റഫ് താമരശ്ശേരി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അല്പം മുമ്പ് ആ സഹോദരിയുടെ മയ്യത്തുമായി ഏയര്‍ അറേബൃ വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നു. കൂടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിന്റെ വേദന താങ്ങാനാവാതെ ഭര്‍ത്താവ് മഹ്റൂഫും,ഇന്നലെ വരെ ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കിയ ഉമ്മായുടെ വേര്പ്പാടിന്റെ ആഴം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത എട്ടും, നാലും വയസ്സുളള മക്കളായ ആരിഫും,ഐറയും, അതേ വിമാനത്തില്‍ യാത്രയായി.
നിങ്ങളെല്ലാപേരും അറിഞ്ഞുകാണുമല്ലോ, കഴിഞ്ഞ ദിവസം കടലില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവും, മക്കളും അപകടത്തില്‍ പെട്ടെന്നറിഞ്ഞ് രക്ഷിക്കാന്‍ ചാടി,അവസാനം മരണത്തിന്‍റെ മുമ്പില്‍ കീഴടങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫിന്‍റെ മയ്യത്ത് ഇന്ന് വെെകുന്നേരമാണ് ഉമ്മുല്‍ ഖുവെെന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വിട്ടു കിട്ടിയത്.അവിടെ നിന്നും എംബാംമിംഗ് സെന്‍ററിലെ നടപടികള്‍ക്ക് ശേഷം ഏയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു.
റഫ്സ എന്ന സഹോദരിയെ കുറിച്ച് പറയാതെ ഇത് ഇവിടെ അവസാനിപ്പിക്കാന്‍ കഴിയില്ല.തന്‍റെ ജീവന്റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്. ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്.അതാണ് മാതാവ്,ഇവിടെ വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഏത് മാതാവും അത്തരം സാഹചരൃത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കു.സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല.ഇവിടെ നാം കണ്ട ഏറ്റവും വലിയ ദൃഷ്ടാന്തം മക്കളും ഉമ്മായും തമ്മിലുളള ഉളള ബന്ധം.അത് വലുതാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിളാണ് അതിന് ഏറ്റവും വലിയ തെളിവ്. ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അത് ഉണ്ടാകും. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം.
മാതാവിനോടുള്ള ബാധ്യത നമ്മള്‍ നിറവേറ്റുക.അത് എല്ലാപേരുടെയും കടമയാണ്,മാതാവിന്റെ കാലടിക്കീഴിലാണ് നമ്മുടെ സ്വര്‍ഗ്ഗം,അതിനാല്‍ മാതാക്കളെ സ്‌നേഹിക്കുക. അവരുടെ പൊരുത്തം വാങ്ങാതെ അവര്‍ ഭൂമി വിട്ടുപോകാന്‍ നമ്മളായിട്ട് ഇടവരുത്തരുത്. മാതാപിതാക്കളുടെ പൊരുത്തം കിട്ടുന്ന മക്കളുടെ കൂട്ടത്തില്‍ പടച്ചവന്‍ നമ്മളെയും കൂട്ടട്ടെ,ആമീന്‍
ഈ സഹോദരിയുടെ വിയോഗം മൂലം വേദന അനുഭവിപ്പിക്കുന്ന കുടുംബത്തിന് പടച്ചവന്‍ സമാധാനം കൊടുക്കുന്നതോടപ്പം,പാപങ്ങള്‍ പൊറുത്ത്,ഖബറിനെ വിശാലമാക്കി കൊടുക്കുകയും,പരലോകജീവിതം സമാധാനമുളളതാക്കി കൊടുക്കുമാറാകട്ടെ. ആമീന്‍.
അഷ്റഫ് താമരശ്ശേരി
വക്രയില്‍ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി മലയാളികള്‍. തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെട്ടവരെയാണ് മറ്റൊരു ബോട്ടിലെത്തിയ മലയാളികള്‍ രക്ഷപ്പെടുത്തിയത്.
2 ഈജിപ്തുകാരും ഒരു ജോര്‍ദാന്‍ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. ഉല്ലാസ ബോട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലൈഫ് ജാക്കറ്റിട്ട് വെള്ളത്തില്‍ക്കിടന്ന് അവശനിലയിലായ അവരെ കയര്‍ എറിഞ്ഞുകൊടുത്ത് ബോട്ടിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു.
ഉമ്മുല്‍ഖുവൈന്‍: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ് സ മഹ്റൂഫ് (35) ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചു. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പെട്ടത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ് മാനിലാണ് റഫ് സയും കുടുംബവും താമസിക്കുന്നത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ് സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടിക, സാമൂഹിക പ്രവര്‍ത്തകരായ അഷറഫ് താമരശ്ശേരി, റാഷിദ് പൊന്നാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു.
360 സീറ്റുകളുള്ള എമിറേറ്റ്‌സ് വിമാനം മുംബൈയില്‍ നിന്ന് ദുബായിലേക്ക് പറന്നുയര്‍ന്നു ആ ഒറ്റ യാത്രക്കാരനു വേണ്ടി മാത്രം. നാല്‍പ്പതുകാരനായ ഭാവേഷ് ജാവേരിക്കാണ് സ്വപ്‌നതുല്യമായ യാത്രയ്ക്ക് ഭാഗ്യമുണ്ടായത്.
മെയ് 19നാണ് 360 സീറ്റുകളുള്ള ബോയിംഗ് 777 വിമാനം ഒറ്റ യാത്രക്കാരനായ ഭാവേഷ് ജാവേരിയുമായി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് എത്തിയത്. 909 ദിര്‍ഹം കൊടുത്താണ് അദ്ദേഹം വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
നിരവധി തവണ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്കാലത്തേയും മികച്ച യാത്ര അനുഭവം ആയിരുന്നുവെന്നും ഭാഗ്യ നമ്പര്‍ 18 ആയതിനാല്‍ ആ നമ്പര്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിച്ചു. വിമാനത്തിലെ ക്രൂവിനോട് അടുത്ത് സംസാരിക്കാനുള്ള അവസരവും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
മിസ്റ്റര്‍ ജാവേരി, ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കുക. മിസ്റ്റര്‍ ജാവേരി, നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. അങ്ങനെ വിമാനത്തിലെ സന്ദേശങ്ങള്‍ പോലും വിത്യസ്തമായിരുന്നു.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇലേക്ക് യുഎഇ പൗരന്മാര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍ക്കും നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഭാവേഷ് ജാവേരിക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭാവേഷ് ജാവേരി ഒറ്റയ്ക്ക് വിമാനത്തില്‍ പറന്നത്.
എയര്‍ലൈനിലേക്ക് വിളിച്ചതിന് ശേഷം 18,000 രൂപ എക്കണോമി ക്ലാസ് ടിക്കറ്റ് അദ്ദേഹം വാങ്ങി. യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടെര്‍മിനലിലേക്ക് പ്രവേശന അനുമതി നല്‍കിയില്ല. പിന്നീട് എമിറേറ്റ്‌സുമായി ബന്ധപ്പെട്ടു. EK501 എന്ന വിമാന വിമാനത്തിലെ ഏക യാത്രക്കാരനാണെന്ന് അറയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിമാനം പുറപ്പെട്ടത്.
പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‍ട്രേഷന്‍ തുടങ്ങി. സംസ്ഥാനത്തെ കോവിഡ് വിവരങ്ങള്‍ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസി ഡിവിഡന്റ് പദ്ധതിയോട് കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് പ്രവാസികളില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി സൃഷ്‍ടിച്ച പ്രതിസന്ധിക്കാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭ വിഹിതം 10 ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനായി സബ്‍സിഡി 0.7 ശതമാനം വര്‍ദ്ധിപ്പിച്ചു. കിഫ്‍ബിയുടെ സഹകരണത്തോടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.
നിക്ഷേപ സുരക്ഷയോടെയൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയും പങ്കു വെച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലോകത്തെ ഏറ്റവും സുരക്ഷിതമായ അഞ്ചു രാജ്യങ്ങളിൽ ഇടംപിടിച്ച് യുഎഇയും ഒമാനും. വിദേശ പൗരൻമാർ എത്രത്തോളം മികച്ച സൗകര്യത്തിലാണ് ഒരോ രാജ്യത്തും താമസിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയ ന്യൂ ഗ്ലോബൽ റിപ്പോർട്ടന്റെ അടിസ്ഥാനത്തിലാണിത്.
59 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതിൽ മൂന്നാം സ്ഥാനത്താണ് യുഎഇ. അഞ്ചാം സ്ഥാനത്താണ് ഒമാൻ. അറബ് രാജ്യങ്ങളിൽനിന്ന് യുഎഇ മാത്രമാണ് ഒമാന് മുന്നിൽ എത്തിയത്. ഖത്തർ ഒമ്പതാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.
പ്രവാസികളുടെ ജീവിതനിലവാരത്തെ ബാധിക്കുന്ന ഏഴു കാര്യങ്ങൾ അനുസരിച്ചാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ഗതാഗത സൗകര്യം, ആരോഗ്യം, ഡിജിറ്റൽ സൗകര്യങ്ങൾ, പരിസ്ഥിതി, ഒഴിവുസമയം ചെലവഴിക്കുന്ന രീതി എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ജീവിത നിലവാരത്തിൻറെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. യുഎഇ 17ാം സ്ഥാനത്താണ്. ഖത്തർ 23ാം സ്ഥാനത്തും. കുവൈറ്റും, സൗദിയും അതിന് പിറകിലാണ്. പരിസ്ഥിതി നിലവാരത്തിൽ ജിസിസിയിലെ ഒന്നാം സ്ഥാനം ഒമാൻ നേടി. ഏറ്റവും സൗഹാർദപൂർണമായ രാജ്യങ്ങളിൽ ഒമാൻ നാലാം സ്ഥാനം സ്വന്തമാക്കി.
ജീവിതച്ചെലവുകൾ പരിഗണിച്ചപ്പോൾ പ്രവാസികൾക്ക് അനുയോജ്യമായ സ്ഥലമാണ് ഒമാൻ എന്ന് കണ്ടെത്തി. സൗഹാർദപൂർണമായ രാജ്യങ്ങളിൽ ബഹ്‌റൈൻ ഇടം പിടിക്കുകയുണ്ടായി.
കോവിഡ് രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബൈ. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്. റസ്റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ് സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക് ഒരു മാസത്തേക്ക് അനുമതി നൽകി. പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു മാസം നൽകിയിരിക്കുന്നത്.
എന്നാൽ, ഇത് ദീർഘിപ്പിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിപാടികൾ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. പരിപാടികൾക്ക് 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഹോട്ടലുകൾ പൂർണമായും തുറന്ന് പ്രവർത്തിക്കാം. എന്നാൽ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്ചയില്ല. വിവാഹ പരിപാടികൾക്ക് 100 പേരെ വരെ പങ്കെടുപ്പിക്കാം. എന്നാൽ, പങ്കെടുക്കുന്നവരും ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരായിരിക്കണം. റസ്റ്റാറൻറുകളുടെ ഒരു ടേബ്ളിന് ചുറ്റും പത്ത് പേർക്ക് വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബ്ളിൽ ആറ് പേർ അനുവദിനീയം. ബാറുകൾ തുറക്കാനും അനുമതി നൽകി.
എന്നാൽ, വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം. കമ്യൂണിറ്റി സ്പോർട്സ്, സംഗീത മേള, അവാർഡ് ദാന ചടങ്ങുകൾ എന്നിവക്കും ഒരു മാസത്തേക്ക് അനുമതി നൽകി. കായിക പരിപാടികൾക്ക് ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക് പരമാവധി 1500 പേർക്കും ഔട്ട്ഡോർ മത്സരങ്ങൾക്ക് 2500 പേർക്കുമാണ് അനുമതി. യു.എ.ഇയിൽ അഞ്ച് മാസത്തിനിടെ ഏറ്റവും കുറവ് കോവിഡ് ബാധിതർ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇളവുകൾ അനുവദിക്കുന്നത്.