ദുബൈയില്‍ മനുഷ്യനിര്‍മ്മിത ദ്വീപ് ഒരുങ്ങുന്നു. ദുബൈ ടൂറിസം വിഷന്‍ 2020 ന്റെ ഭാഗമായുള്ള പദ്ധതിയായ ‘ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്’ 600 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മ്മിക്കുന്നത്. 210 മീറ്ററിന്റെ തലപ്പൊക്കമുള്ള ഐന്‍ ദുബായ് എന്ന ജയന്റ് വീല്‍, വില്ലകള്‍, നക്ഷത്രഹോട്ടല്‍ സമുച്ചയങ്ങള്‍, സാഹസിക വിനോദങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിങ്ങനെ വന്‍ പദ്ധതികളാണ് നീലജലാശയ ദ്വീപില്‍ കാത്തിരിക്കുന്നത്. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയിലൊന്നായി ഇവിടം മാറും.
ദ് ബീച്ചിന് എതിര്‍വശത്തായി ജുമൈറ ബീച്ച് റസിഡന്‍സിന് സമീപമാണ് ദ്വീപിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മാതാക്കളായ മിറാസ് ഒരുക്കുന്ന ദ്വീപിന് സവിശേഷതകള്‍ ഏറെയാണ്. നാലുവര്‍ഷം മുന്‍പു തുടങ്ങിയ പദ്ധതി സുപ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി പുരോഗമിക്കുകയാണ്. പദ്ധതിക്കായി 16,000ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
ഹോട്ടല്‍ സമുച്ചയങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് പൂര്‍ത്തിയാക്കുക. പണി പൂര്‍ത്തിയാകുന്ന ആദ്യഹോട്ടലില്‍ 178 ആഡംബര മുറികളും 96 അപ്പാര്‍ട്‌മെന്റുകളും ഉണ്ടാകും. ഒന്നുമുതല്‍ ആറുവരെ കിടപ്പുമുറികളുള്ളവയാണിവ. രണ്ടാമത്തെ ഹോട്ടലിലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്‌മെന്റുകളുമുണ്ടാകും. നാല് കിടപ്പുമുറികള്‍ വീതമാണ് ഇതിലുണ്ടാകുക. രണ്ടു ഹോട്ടലുകള്‍ക്കുമായി 450 മീറ്റര്‍ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, ആഢംബര അപ്പാര്‍ട്ട്‌മെന്റുകളുള്ള പത്തു കെട്ടിട സമുച്ചയങ്ങളും ദ്വീപിലുയരുകയാണ്. നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, പൂന്തോട്ടങ്ങള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും.
നിര്‍മ്മാണം പുരോഗമിക്കുന്ന ദ്വീപില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. ടൂറിസത്തിനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇയെ നിലനിര്‍ത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷവും സംതൃപ്തിയും ലഭ്യമാക്കുന്ന, ഹാപ്പിനെസ് സൂചികയില്‍ ഒന്നാമത്തെ രാജ്യമാക്കി മാറ്റും. സാമ്പത്തികരംഗത്തു വൈവിധ്യവല്‍കരണ പദ്ധതികള്‍ നടപ്പാക്കുമെന്നും വ്യക്തമാക്കി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഷെയ്ബാനി, ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അബ്ബാര്‍, പ്രോട്ടോകോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. ഷെയ്ഖ് സായിദില്‍ നിന്ന് പ്രത്യേക പാത; ജലയാനങ്ങളും നടപ്പാതയും ദ്വീപിലേക്ക് ഷെയ്ഖ് സായിദില്‍ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആര്‍ടിഎ ആയിരിക്കും ഇതു പൂര്‍ത്തിയാക്കുക. ദ്വീപില്‍നിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും.
ദ്വീപിന്റെ എതിര്‍ഭാഗത്തേക്കുള്ള ദ് ബീച്ചിലേക്ക് 265 മീറ്റര്‍ നീളമുള്ള നടപ്പാതയാണ് മറ്റൊരു പ്രത്യേകത. കറങ്ങി കാണാം, കാഴ്ചകള്‍; റെക്കോര്‍ഡ് ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലാകാനൊരുങ്ങുകയാണു ‘നീലജലാശയ ദ്വീപിലെ’ ഐന്‍ ദുബായ്. 210 മീറ്ററിലേറെ ഉയരമുള്ള ഇതിലിരുന്നാല്‍ ദുബൈയുടെ 360 ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാം. 1400 യാത്രക്കാര്‍ക്ക് കയറാനാകും. 168 മീറ്റര്‍ ഉയരമുള്ള ലാസ്‌വേഗാസ് ഹൈ റോളറിനെയും 192 മീറ്റര്‍ ഉയരമുള്ള ന്യൂയോര്‍ക്ക് വീലിനെയും പിന്നിലാക്കിയാണ് 210 മീറ്ററിന്റെ തലപ്പൊക്കവുമായി ഐന്‍ ദുബായ് റെക്കോഡിലേക്കു കറങ്ങുക. വീല്‍ റിമ്മിന്റെ ഓരോ ഭാഗത്തിനും രണ്ട് എയര്‍ബസ് എ 380ന്റെ ഭാരമുണ്ട്. ജര്‍മനിയില്‍നിന്നും കൊറിയയില്‍നിന്നും ഇറക്കുമതി ചെയ്ത സ്റ്റീല്‍ കൊണ്ടാണു നിര്‍മ്മാണം.
9000 ടണ്‍ സ്റ്റീല്‍ അവസാനഘട്ടം ആകുമ്പോഴേക്കും വേണ്ടിവരും. ഇതില്‍ ഏറ്റവും സുഖകരവും സുരക്ഷിതവുമായ സ്ഫടിക ക്യാബിനുകളാണ് ഉണ്ടാകുക. ദീര്‍ഘദൂര കാഴ്ചകള്‍ക്ക് യോജിച്ചവിധമാണ് രൂപകല്‍പന. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. സാഹസികപ്രിയര്‍ക്കായി 150 മീറ്റര്‍ ഉയരമുള്ള റോപ് ക്ലൈംബിങ് ഉണ്ടാകും. ഇവരുടെ സുരക്ഷയ്ക്കായി പരിശീലനം നേടിയ പ്രത്യേക സംഘത്തെ നിയോഗിക്കും.
ബർക്കയിൽ കടൽവെള്ളം ചുവപ്പുനിറത്തിൽ കണ്ടെത്തിയ സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും മസ്കത്ത്, സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളിൽ ഉള്ളവർ ജല ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്നും വൈദ്യുതി -ജല പൊതു അതോറിറ്റി (ദിയാം) അറിയിച്ചു.
‘റെഡ് ടൈഡ്’ എന്നാണ് ഇൗ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. പൊതുഅതോറിറ്റിയുടെ പ്രധാന അടിയന്തര കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കുടിവെള്ള ഉൽപാദനത്തെ ‘റെഡ് ടൈഡ്’ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും പരമാവധി ഉൽപാദനം ഉറപ്പാക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്. പ്ലവകങ്ങളുടെ എണ്ണം താരതമ്യേന കുറവുള്ള സമയത്താണ് കൂടുതൽ ഉൽപാദനം. സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ കടൽജലം പതിവായുള്ള ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ട്. സീബ് അൽവുസ്ത അടക്കം ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്തിട്ടില്ലെന്നും യോഗം വിലയിരുത്തി. ജല വിതരണത്തെ ‘റെഡ് ടൈഡ്’ ബാധിക്കാതിരിക്കാൻ പരമാവധി നടപടികൾ എടുക്കണമെന്നും യോഗം നിർദേശിച്ചു. ഇൗ വിഷയത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികളെയും കമ്മിറ്റി പ്രശംസിച്ചു.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ‘ചെന്നീർ’ എന്നാണ് ഇൗ പ്രതിഭാസത്തെ വിളിക്കുന്നത്. സൂക്ഷ്മ ജീവികളുടെ വിഭാഗത്തിൽപെടുന്ന പ്ലവകങ്ങളുടെ എണ്ണം കടൽജലത്തിൽ അതിവേഗം പെരുകുന്നതാണ് കടൽ ചുവക്കാൻ കാരണം. ഇൗ പ്രതിഭാസത്തിന്റെഫലമായി കടൽ ജലത്തിൽ ഒാക്സിജെൻറ അളവ് കുറയാറുണ്ട്. സ്വാഭാവിക വിഷപദാർഥങ്ങളുടെ ഉൽപാദനത്തിനും ‘ചെന്നീർ’ കാരണമാകാറുണ്ട്.
സ്വന്തം ലേഖകന്‍
ബഹ്‌റൈൻ : ബഹ്‌റൈനിലെ ആം ആദ്മി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ക്യാമ്പും , ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മയും സംഘടിപ്പിക്കുന്നു . സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് ഈ വരുന്ന മാര്‍ച്ച് രണ്ടാം തീയതി വെള്ളിയാഴ്ച അല്‍കോമൈദ് കമ്പനി ക്യാമ്പിൽവച്ചാണ് നടത്തപ്പെടുന്നത് .
അൽ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . അതോടൊപ്പം തന്നെ ബഹ്‌റൈൻ ആം ആദ്മി പ്രവര്‍ത്തകരുടെ കൂട്ടായ്മയും നടത്തുന്നുണ്ട് . എല്ലാ ആം ആദ്മി പ്രവര്‍ത്തകരും മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുവാൻ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു .
സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ് തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ് കുഞ്ഞബ്ദുല്ല. സന്ദര്‍ശക വീസയില്‍ വന്നു ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്‌വാന. ഇവര്‍ക്ക് മക്കളില്ല. മൊയ്തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഇബ്രാഹിം ഹാജി – ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന.
ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.
ഞായറാഴ്ച അല്‍ഹസ്സയില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
പ്രവാസി മലയാളിയായ കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി. നെടുംകുന്നം പുന്നവേലി ഇടത്തിനകത്ത് റോഷി റ്റോം (42) ആണ് ഞായറാഴ്ച ഒമാനിലെ ബുറൈമിയില്‍ ഹൃദയാഘാതംമൂലം നിര്യാതനായത്. എയര്‍കണ്ടീഷന്‍ സര്‍വീസ് സ്ഥാപനം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച ബുറൈമിയില്‍ നിന്നും മസ്‌കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്കുശേഷം ബുധനാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
സംസ്‌കാരം വ്യാഴാഴ്ച 2.30 ന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തില്‍. പരേതന്‍ പുന്നവേലി ഇടത്തിനകം പരേതനായ ജോസഫ് തോമസ് മേരിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: മസ്‌കറ്റിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ മറിയാമ്മ (അനിത) ചങ്ങനാശേരി മാമ്മൂട് ഐക്കരപ്പറന്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനീഷ, ഏയ്ഞ്ചല്‍, അമയ.
സഹോദരങ്ങള്‍ ആന്‍സി തോമസ് കൈയ്യാലപറന്പില്‍ (തോട്ടയ്ക്കാട്), മായ സക്കറിയ മുക്കാട്ടുകുന്നേല്‍ (കാഞ്ഞങ്ങാട്), ലിസ (ന്യൂയോര്‍ക്ക്), ജോജോ ടോം(മുളയന്‍വേലി), റെനി മാത്യു കാപ്പില്‍ (ഓസ്‌ട്രേലിയ) മിനി (ന്യൂയോര്‍ക്ക്) ലീന ജോസഫ് വല്യാറ (ചന്പക്കുളം), പ്രിന്‍സ് മാത്യൂസ് (മുളയന്‍വേലി), നൈസി ജോര്‍ജുകുട്ടി അയലൂപ്പറന്പില്‍ (കാഞ്ഞിരപ്പള്ളി), രശ്മി ജോഷി കുന്നേല്‍ (പാല), രാഖി നെജി ഓരത്തേല്‍ (കുറവിലങ്ങാട്). സഹോദര ഭാര്യമാര്‍ : ജെസ്സി കല്ലംപ്ലാക്കല്‍ (എരുമേലി) ജെസ്സി പറന്പില്‍ പറന്പില്‍ (ആലപ്പുഴ).
40 വര്‍ഷം മുന്‍പ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടെഴുതുമ്പോള്‍ ജബ്ബാര്‍ അറിഞ്ഞില്ല, വര്‍ഷങ്ങള്‍ക്കപ്പുറം അതിന് ഇങ്ങനെയൊരു നിയോഗമുണ്ടാകുമെന്ന് ഒരു യുവതയുടെ നാവില്‍ ആ ഗാനം ഇങ്ങനെ തത്തിക്കളിക്കുമെന്ന്… ഒമറിന്റെ ‘ഒരു അഡാറ് ലവ്വി’ലെ ഗാനം മലയാളിയുടെ ചുണ്ടിന്റെ താളമാകുമ്പോള്‍ അതെഴുതിയ ജബ്ബാര്‍ അങ്ങകലെ സൗദിയിലെ റിയാദിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കസ്റ്റമേഴ്‌സിനെ തൃപ്തനാക്കുകയാണ്. അഞ്ചു വര്‍ഷമായി റിയാദിലെ മലസ് ഏരിയയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് ജബ്ബാര്‍. കൂട്ടുകാര്‍ക്കിടയില്‍ ‘ഉസ്താദ്’ എന്നാണ് അറിയപ്പെടുന്നത്. ഷാന്‍ റഹ്മാനാണ് പാട്ടിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആലാപനം വിനീത് ശ്രീനിവാസന്‍. യുട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്ന ഗാനം ലക്ഷങ്ങളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്.
കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശി ജബ്ബാര്‍ ഖത്തറില്‍ നിന്നാണ് സൗദിയില്‍ എത്തുന്നത്. 15 വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2013ല്‍ സൗദിയില്‍ എത്തി. 1978 ല്‍ ആകാശവാണിയില്‍ പാടുന്നതിനാണ് ഈ വരികള്‍ രചിച്ചത്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു. 1992 ല്‍ ‘ഏഴാം ബഹര്‍’ എന്ന ഓഡിയോ ആല്‍ബത്തില്‍ ‘മാണിക്യ മലരായ’ ഇടം പിടിച്ചു. ആദ്യം ഈ വരികള്‍ ആലപിച്ച് ഹിറ്റാക്കിയത് റഫീഖ് തലശ്ശേരിയാണ്. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകര്‍ ഈ ഗാനം പാടി. വര്‍ഷങ്ങള്‍ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോള്‍ താന്‍ അനുഭവിക്കുന്ന ആഹ്‌ളാദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാര്‍. എഴുത്ത് മാത്രമല്ല, ജബ്ബാര്‍ നന്നായി പാടുകയുെ ചെയ്യും.
പതിനാറ് വയസ്സ് മുതല്‍ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പാട്ട് എഴുതിയാണ് തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ ഗാനം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് റഫീഖ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ പാട്ട് യുവ തലമുറ ഏറ്റുവാങ്ങിയതോടെ ജബ്ബാറും സെലിബ്രിറ്റിയായി. മക്കളും സുഹൃത്തുക്കളും വിളിച്ചു. അവരുടെ സന്തോഷവും പങ്കുവച്ചപ്പോള്‍ ഏഴാം സ്വര്‍ഗത്തിലായി ജബ്ബാര്‍.
ഇത്രയധികം പാട്ടെഴുതിയിട്ടുണ്ടെങ്കിലും ജബ്ബാറിന് അതില്‍ നിന്ന് കാര്യമായ പുരസ്!കാരങ്ങളോ പ്രതിഫലമോ ലഭിച്ചിട്ടില്ല. പക്ഷേ അതിലൊന്നും അദ്ദേഹത്തിന് തെല്ലും പരിഭവമില്ല. നാലു പതിറ്റാണ്ടിനു ശേഷവും തന്റെ വരികള്‍ തലമുറ ഏറ്റുവാങ്ങുമ്പോള്‍ അതിനേക്കാള്‍ വലിയ എന്തു നേട്ടമെന്താണ് കിട്ടാന്‍ എന്ന ഭാവമാണ് അദ്ദേഹത്തിന്. മകന്‍ അമീന്‍ മുഹമ്മദ് റിയാദില്‍ ഗ്രാഫിക് ഡിസൈനറായിയിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ ഐഷാബി. മകനെ കടാതെ ഒരു മകള്‍ കൂടിയുണ്ട്, റഫീദ.
[ot-video][/ot-video]
ഒരാഴ്ചയായി കാണാതായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളിയില്‍ വീട്ടില്‍ ടോണി ജോര്‍ജ്(41)നെയാണ് ഇബ്രയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ ഒരു മാസമായി ജോലിയില്‍ നിന്നുവിട്ടു നില്‍ക്കുകയായിരുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണു ജോലിയില്‍ പ്രവേശിക്കാതിരുന്നത് എന്നാണു കമ്പനി നല്‍കിയ വിശദീകരണം. ആളെ കാണാനില്ല എന്നുകാണിച്ച് കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിരുന്നു.
താമസസ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിരുന്നില്ല. ഞായറാഴ്ച രാവിലെയായിരുന്നു ടോണിയ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണിയുടെ മരണത്തില്‍ സംശയമുണ്ട് എന്നു കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി.
പ്രണവ് രാജ്
മസ്കറ്റ് : വിദേശ ഇന്ത്യക്കാരും മോഡിയെ തഴയുന്നുവോ ?. ഇന്ത്യയിലെപ്പോലെ വിദേശത്തും മോഡിയെ ജനം ഒഴിവാക്കി തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമാനില്‍ മോഡി പങ്കെടുത്ത പരിപാടി. മോഡിയുടെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി. ജനക്കൂട്ടത്തിന്റെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതാണ് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികള്‍. എന്നാല്‍ മസ്കറ്റില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടി ചര്‍ച്ചയായത് കാണികളുടെ കുറവിനാലാണ് .
ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് പരിപാടി നടന്നത്. മുപ്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനാണ് സ്റ്റേഡിയത്തില്‍ സൌകര്യം ഒരുക്കിയിരുന്നത് . ഏതാണ്ട് ഇത്രത്തോളം തന്നെ പാസുകള്‍ വിതരണം ചെയ്തെങ്കിലും പരിപാടി കാണാന്‍ എത്തിയത് വളരെ കുറച്ച് പേര്‍ മാത്രമാണ്. ആറുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയതും.
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ലബിന്റെ സഹകരണത്തോടെയാണ് പരിപാടിക്കുള്ള പാസുകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ക്ലബ് മുഖേനയായിരുന്നു ആദ്യഘട്ട രജിസ്ട്രേഷന്. രജിസ്ട്രേഷന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതോടെ എംബസി വെബ്സൈറ്റ് മുഖേനയും സംവിധാനമേര്‍പ്പെടുത്തി. ഇതിന് പുറമെ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണമെന്ന് കാട്ടി കമ്പനികള്‍ക്കും ഇന്ത്യന്‍ സ്കൂളുകള്‍ക്കും എംബസി അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയില്‍ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
തലേ ദിവസമായ ശനിയാഴ്ച വൈകുന്നേരമാണ് തങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം ലഭിച്ചതെന്ന് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പറഞ്ഞു. എംബസി നിര്‍ദേശപ്രകാരം വിവിധ സ്കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്കൂളുകളില്‍ ചില ക്ലാസുകള്‍ക്ക് ഇതിനായി ഉച്ചക്ക് ശേഷം അവധി നല്‍കിയിരുന്നു. താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ യൂനിഫോമണിഞ്ഞും പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ കളര്‍ ഡ്രസ് അണിഞ്ഞുമാണ് എത്തിയത്. സ്റ്റേഡിയത്തില്‍ പ്രവേശനം ആരംഭിച്ച ഉച്ചക്ക് രണ്ടര മുതല്‍ക്കേ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എത്തിയിരുന്നു.
മലയാളികള്‍ പരിപാടിയില്‍ വളരെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയില്‍ കൂടുതലും. വി.ഐ.പി,വി.വി.ഐ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയില്‍ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനിഗ് നടത്തിയിരുന്നു. കോണ്‍ഗ്രസ്, സി.പി.എം അനുഭാവികള്‍ ഒാണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ബോധപൂര്‍വം പാസ് വാങ്ങിയില്ലെന്നാണ് ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ് ഇങ്ങനെ വരാതിരുന്നത്. പാസ് വാങ്ങിയ ശേഷം പരിപാടിക്ക് വരാതിരുന്നവരും നിരവധിയാണ്.
മോഡിയുടെ ഭരണത്തെ കോര്‍പ്പറേറ്റുകളും , തീവ്രഹിന്ദുത്വവാദികളും ഒഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാരും ഇതൊനോടകം മടുത്തു കഴിഞ്ഞു . വെറും പൊള്ളയായ വാഗ്ദാനങ്ങളും , വാചകമടിയുമായി ലോകം ചുറ്റി നടക്കുന്ന മോഡിയെ വിദേശ ഇന്ത്യക്കാരും തള്ളി കളഞ്ഞിരിക്കുന്നു എന്നാണ് മസ്ക്കറ്റിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് .
ഡ്രൈവിങ് ടെസ്റ്റ് തോറ്റത്തിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യെ കളിയാക്കിയ ഇന്ത്യൻ യുവാവിന് 500,000 ദിർഹം (ഏതാണ്ട് 87 ലക്ഷം രൂപ) പിഴയും മൂന്നു മാസം ജയിൽ ശിക്ഷയും വിധിച്ചു. ഇമെയിൽ വഴി ആർടിഎ മോശമാണ് പ്രചരിപ്പിച്ചതിനാണ് 25 വയസുള്ള ഇന്ത്യൻ യുവാവിന് ശിക്ഷ. ‘ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന പാവങ്ങളെ മനഃപൂർവം തോൽപ്പിച്ച് പണം നഷ്ടപ്പെടുത്തുകയാണ്’– എന്നാണ് യുവാവ് ആരോപിച്ചത്. ഇത്തരത്തിൽ മെയിൽ വഴി പ്രചരിച്ച കാര്യം ആർടിഎ ദുബായ് പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു.
തുടർന്ന് പൊലീസ് നടപടിയുമായി മുന്നോട്ടു പോവുകയും കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു. ഡ്രൈവിങ് ടെസ്റ്റിൽ തോറ്റതിന്റെ ദേഷ്യത്തിൽ ആണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. രേഖകൾ പരിശോധിച്ചപ്പോൾ യുവാവിന്റെ സ്വകാര്യ ഇമെയിൽ ഐഡിയിൽ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായി.
സർക്കാർ വകുപ്പിനെ കളിയാക്കിയതിനും മോശമായി ചിത്രീകരിച്ചതിനുമാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് മെയിൽ അയച്ചത്. ഈ ഫോണും കോടതിയിൽ ഹാജരാക്കി. സൈബർ കുറ്റകൃത്യവും ഇയാൾക്കെതിരെ ചുമത്തി. കേസ് പരിഗണിച്ചപ്പോൾ പ്രതിയായ ഇന്ത്യക്കാരൻ കോടതിയിൽ ഉണ്ടായിരുന്നില്ല. നിലവിലുള്ള വിധിക്കെതിരെ 15 ദിവസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാം.
രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ, സാമൂഹിക രംഗത്ത് സജീവമായിരുന്ന വി.എം. സതീഷ് (53) നിര്യാതനായി. ഇന്നലെ അർധരാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വീസ റദ്ദാക്കിയ ശേഷം നാട്ടിലേക്കു മടങ്ങിയ സതീഷ് കഴിഞ്ഞ ദിവസം സന്ദർശക വീസയില്‍ വീണ്ടും യുഎഇയിൽ എത്തിയതായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സതീഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് മുംബൈ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. യുഎഇയിലെത്തിയ ശേഷം ഒമാൻ ഒബ്സർവർ, എമിറേറ്റ്സ് ടുഡേ, സെവൻ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭങ്ങളുമായി നീങ്ങുകയായിരുന്നു.
ഗൾഫിലെ തൊഴിലാളികളുടെ ജീവിതത്തെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിേയറ്റ തൊഴിലാളികളുടെയും പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാൻ സതീഷ് നിരന്തരം ശ്രമിച്ചിരുന്നു. ‘ഡിസ്ട്രെസിങ് എൻകൗണ്ടേഴ്സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: മായ. മക്കൾ: ശ്രുതി, അശോക് കുമാർ. ഇന്ന് വൈകിട്ട് മൂന്നിന് സോനാപൂർ എംബാമിങ് സെന്ററിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ട്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും. സതീഷിന്റെ നിര്യാണത്തിൽ യുഎഇയിലെ മാധ്യമപ്രവര്‍ത്തകരും സംഘടനകളും അനുശോചിച്ചു.