തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്കി. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജൂവലേഴ്‌സിന് എതിരേയുള്ള പ്രചാരണത്തെക്കുറിച്ച് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. അപഖ്യാതി പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റില്‍ യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു.
വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കല്യാണ്‍ ജൂവലേഴ്‌സ് എല്‍എല്‍സി ദുബായ് പോലീസിന് നല്കിയ പരാതിയിലാണ് നടപടി. സൈബര്‍ക്രൈം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദുബായ് പോലീസ് വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മറ്റ് കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാജവാര്‍ത്ത നിഷേധിച്ചിരുന്നു.
സോഷ്യല്‍മീഡിയയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ ദുബായ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സൂക്ഷ്മതയോടെയും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചാരണം നിസാരമായി തള്ളിക്കളയാനാവില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ അന്വേഷണം തെളിവാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ഒട്ടേറെ ആളുകളുടെ കഠിനാദ്ധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ്. ഉത്തരവാദിത്വമില്ലാത്ത ചില ആളുകള്‍ നടത്തുന്ന വ്യാജപ്രചാരണം ഈ ബ്രാന്‍ഡിന്റെ മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ബ്രാന്‍ഡുമായും കമ്പനിയുമായും ചേര്‍ന്നുനില്‍ക്കുന്നവരെ വൈകാരികമായി ബാധിക്കുന്നതാണ് ഇത്തരം നടപടികള്‍. യുഎഇയിലെ നിയമസംവിധാനവും ദുബായ് പോലീസും സൈബര്‍ കുറ്റകൃത്യം തടയുന്നതിനായി കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് കല്യാണരാമന്‍ ചൂണ്ടിക്കാട്ടി.
ഇതിന് സമാനമായി കല്ല്യാണ്‍ ജൂവലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അപവാദപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ക്കുമെതിരെയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കല്ല്യാണ്‍ ജൂവലേഴ്‌സ് അറിയിച്ചു.
ഷാർജ സിവിൽ ഡിഫെൻസിന്റെ ഒാപ്പറേഷൻ റൂമിലേക്ക് വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടവാർത്തയെത്തുന്നത്. കൃത്യം അഞ്ചുമിനിറ്റ് കൊണ്ട് തന്നെ അപകടം നടന്ന അലവ്‍ നഹ്ദയിലെത്തി. അപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി പ്രതീക്ഷകൾക്ക് അപ്പുറത്താണെന്ന് ഉദ്യോഗസ്ഥർ അറിയുന്നത്.
തകർന്ന് വീണിരിക്കുന്നത് വൻകിട കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്ന ഭീമൻ ക്രെയിനാണ്. ക്രെയിനിന്റെ വലിപ്പത്തേക്കാളുപരി അതിനൊപ്പം തകർന്ന് വീണ ടൺ കണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങളായിരുന്നു. മറ്റ് തൊഴിലാളികളോട് സംസാരിക്കുമ്പോൾ ഇതിനടിയിൽ രണ്ടുപേർ കുടുങ്ങികിടക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ആ ജീവനുകൾ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഞങ്ങളുടെ മുന്നിൽ.
ജീവിതത്തിനും മരണത്തിനുമിടെയിൽ ഏഴുമണിക്കൂറുകൾ. ഒരു നിമിഷം പോലും വെറുതേ കളയാതെയുള്ള തീവ്രശ്രമം. ഒടുവിൽ ഒരാളെ ദുരന്തഭൂമിയിൽ നിന്ന് ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സമാധാനം.’ ഷാർജ സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥന്റെ ഇൗ വാക്കുകളിൽ തന്നെ പ്രകടമായിരുന്നു അപകടത്തിന്റെ തീവ്രത.
ഷാർജയിലെ കെട്ടിടനിർണാണ സ്ഥലത്താണ് ഭീമൻ ക്രെയിൻ കോൺക്രീറ്റ് നീക്കത്തിനിെട തകർന്ന് വീണത്. വൈകുന്നേരം അഞ്ചരയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം പുലർച്ചെ ഒരുമണിയോടെയാണ് ഫലം കണ്ടത്. ഷാർജ ഡിഫെൻസും ഷാർജ പൊലീസും സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അപകടത്തിൽപ്പെട്ട ഒരാൾ മരിക്കുകയും മറ്റൊരാളെ ജീവനോടെ രക്ഷിക്കാനും കഴിഞ്ഞിരുന്നു. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇയാൾക്ക് മുപ്പത്തിയഞ്ച് വയസ് പ്രായം വരുമെന്ന് അധികൃതർ പറയുന്നു. ജീവനോടെ രക്ഷിക്കാനായ 23 വയസുള്ള പാകിസ്ഥാൻ പൗരൻ ഫറാസാദ് ഖാൻ സാവാസിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. വൈറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
കമ്പനി തൊഴിലാളികൾക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കയ്യുറകളും ഹെൽമറ്റുമൊക്കെ തൊഴിലാളികൾക്ക് നൽകുമെങ്കിലും നിർമാണമേഖലയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പഴക്കവും സുരക്ഷാമുൻകരുതലുകളിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുെമന്നും അധികൃതർ വ്യക്തമാക്കി
റിയാദ് : പല രാജ്യങ്ങളും ചെലവുചുരുക്കലിന്റെയും, സ്വദേശിവൽക്കരണത്തിനെയും പിന്നാലെയാണ്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി നാട് വിട്ടവരാണ് നേഴ്‌സുമാർ. എന്നാൽ സൗദിയിൽ ഉള്ള നിരവധി നഴ്സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ ആണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2005ന് മുമ്പ് പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ല. ഇതാണ് നഴ്സുമാരെ ആശങ്കയിലാഴ്ത്തുന്നത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് എന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ എന്നാണ് വിവരം. ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്സ് പാസായ ശേഷം സൗദിയിലെത്തി ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നുണ്ടാവണം.
ഇന്ത്യയിലെ അതാത് സംസ്ഥാന നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് റിക്രൂട്ടിങ് സമയത്ത് ഇവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റായി മന്ത്രാലയത്തില്‍ ഹാജരാക്കിയത്. അതിന് അനുസൃതമായി ലഭിച്ച ലൈസന്‍സിലാണ് ഈ കാലം വരെയും ജോലി ചെയ്തുവന്നതും. എന്നാലിപ്പോള്‍ ഈ നിയമത്തില്‍ മാറ്റം വരുത്തി എന്നാണ് നഴ്സുമാര്‍ക്ക് ലഭിക്കുന്ന വിവരം. ഡിപ്ലോമ ഇല്ലാത്തവരുടേത് പുതുക്കാനിടയില്ല. അങ്ങനെ സംഭവിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ഇത്തരത്തില്‍ സംഭവിക്കാനിടയുള്ള കൂട്ടപിരിച്ചുവിടല്‍ ഭീഷണിയെ ഗൗരവപൂര്‍വം കാണണമെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് നഴ്സുമാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രൂക്ഷമായേക്കാവുന്ന ഈ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജിദ്ദ നവോദയ ഈ വിഷയം കേരള നഴ്സിങ് അസോസിയേഷന്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് നിവേദനം നല്‍കുകയും ചെയ്തു.വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നഴ്സുമാര്‍ അയച്ച നിവേദനത്തില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നഴ്സിങ് കൗണ്‍സിലിനോട് ആവശ്യപ്പെടണമെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2005ന് ശേഷം ജനറല്‍ നഴ്സിങ് കോഴ്സ് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പുള്ള ആരുടേയും സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇല്ല. പുതുതായി ജോലിക്കെത്തുന്നവരെല്ലാം നഴ്സിങ് ബിരുദമുള്ളവരാണ്. അതുകൊണ്ട് തന്നെ നിയമത്തിലെ ഈ മാറ്റം ബാധിക്കുക നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സീനിയര്‍ നഴ്സുമാരെ തന്നെയാവും. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ മാത്രമല്ല സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്സുമാര്‍ക്കും ഇത് പ്രതികൂലമാണ്.
എന്നാൽ നിയമ മാറ്റത്തിന് മറ്റൊരു വശം കൂടിയുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. കാലങ്ങളായി വർക്ക് ചെയ്യുന്ന നേഴ്‌സുമാർ കരസ്ഥമാക്കുന്നത് വലിയ മാസശമ്പളമാണ്. ഇങ്ങനെയുള്ളവരുടെ വിസ പുതുക്കാതെ വരുമ്പോൾ, പുതിയ നേഴ്‌സുമാരെ നിയമിക്കുക വഴി ധനലാഭം നേടാനും ജോലിയിൽ കാര്യക്ഷമത കൂടുതലുള്ള ചെറുപ്പക്കാരായ നേഴ്‌സുമാരെ എത്തിക്കുവാനും സാധിക്കും എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ സ്വദേശിവൽക്കരണത്തോടൊപ്പം യുവ നേഴ്‌സുമാരുടെ വരവിനും ധനലാഭത്തിനും കാരണമാകും. നിയമ വിധേയമായി ജോലി നഷ്ടപ്പെടുബോൾ കൂടുതൽ വിവരണത്തിന്റെ ആവശ്യമില്ല എന്ന വസ്തുതയും ഇതിലുള്ളതായി സംശയിക്കുന്നു.
മസ്‌കറ്റ്: തടവുപുള്ളികള്‍ക്ക് പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാന്‍ ജയിലില്‍ സൗകര്യമൊരുക്കണമെന്ന് മസ്‌ക്കറ്റ് കോടതി. ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. തടവുകാര്‍ക്ക് പങ്കാളിയെ മൂന്ന് മാസത്തിലൊരിക്കല്‍ ഇത്തരത്തില്‍ സന്ദര്‍ശിക്കാം. സന്ദര്‍ശ സ്ഥലം ജയില്‍ അധികൃതര്‍ ഒരുക്കി നല്‍കണം. കൂടിക്കാഴ്ച്ച നടക്കുന്ന സ്ഥലത്തിന് വേണ്ട സ്വകാര്യത ഉറപ്പു വരുത്തണമെന്നും ഇതിന്റെ ചുമലത ജയില്‍ അധികൃതര്‍ക്കായിരിക്കുമെന്നും കോടതി വിധിയില്‍ പറയുന്നു.
പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും അനുകൂലമായ വിധികള്‍ ഉണ്ടായിരുന്നില്ല. തടവുകാര്‍ക്ക് ഇണയെ കാണാനും സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാനുമുള്ള അവകാശമുണ്ടെന്ന് മസ്‌കറ്റ് കോടതി ചൂണ്ടികാണിച്ചു. മസ്‌കറ്റിലെ ഒരു പ്രദേശിക പത്രമാണ് വിധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് കൂടിക്കാഴ്ച്ച നടക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറിലാണ് തടവു പുള്ളിയായ പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. മസ്‌കറ്റിലെ തന്നെ രണ്ട് ജയിലുകളിലായിട്ടായിരിക്കും പങ്കാളിയുമായി തടവു പുള്ളിക്ക് സ്വകാര്യ കൂടിക്കാഴ്ച്ച നടത്താന്‍ സൗകര്യമൊരുക്കുക.
ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട് വീട്ടില്‍ മൊയ്തീന്‍ ഇപ്പോള്‍ നാട്ടില്‍ താരമാണ്. മറ്റൊന്നുമല്ല മൊയ്തീന്റെ ക്ഷണ പ്രകാരം മകളുടെ കല്യാണത്തിന് സ്ഥാനമാനങ്ങള്‍ നോക്കാതെ ദുബായിലെ ഒരു സംഘം യുവാക്കളാണ് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകള്‍ നേരുകയും വീട്ടുകാരുടെ സന്തോഷത്തില്‍ പങ്കുകെള്ളുകയും ചെയ്ത്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.
ദുബായ് ഹുസൈന ഒന്നിലെ സ്വദേശിയായ അബ്ദു റഹ്മമാന്‍ ഉബൈദ് അബു അല്‍ ഷുവാര്‍വിന്റെ വീട്ടില്‍ 26 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് മൊയ്തീന്‍. അബ്ദു റഹ്മാന്റെ മകനും ഏഴ് സുഹൃത്തുക്കളുമാണ് വിവാഹത്തിന് എത്തിയത്. നവ വധുവിനും വരനും സമ്മാനവും നല്‍കിയാണ് ഇവര്‍ പിരിഞ്ഞത്.
ദുബായില്‍ പാചകക്കാരനായിട്ടായിരുന്നു മൊയ്തീന്‍ എത്തിയത്. 26 വര്‍ഷമായി ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡ്രൈവിങ് ലൈസന്‍സ് എടുത്തു ഡ്രൈവറായി ജോലി ചെയ്തുതുടങ്ങിയത്. അര്‍ബാബിന്റെ മജ്ലിസില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവര്‍ക്കുള്ള ഭക്ഷണവും മറ്റും നല്‍കുന്നതുമെല്ലാം ഇദ്ദേഹമായിരുന്നു.
മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയില്‍ സ്‌പോണ്‍സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യുഎഇയിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവര്‍. അവരുമായും നല്ല ആത്മബന്ധമാണ് മൊയ്തീന്. വിവാഹത്തിനെത്തിയ അതിഥികള്‍ വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങിയത്.
സൗദി രാജകുമാരന്‍ ബന്ദറ ബിന്‍ അബ്ദുല്‍ അല്‍ സൗദ് വിമാനത്താവളത്തില്‍ വെച്ച് ആത്മഹത്യ ചെയ്തുവെന്ന് അറബ് മാധ്യമങ്ങള്‍. ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഈ വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായില്ല. ലണ്ടനിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. പക്ഷേ ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും രാജകുമാരന്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യക്ക് കാരണമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുമാരന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച മക്കയിലെ ഗ്രാന്റ് മസ്ജിദിലാണ് ശവ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ബാല്‍ക്കണിയില്‍ നിന്നും വീണ ഉടനെ ബന്ദറ ബിന്‍ അബ്ദുല്‍ അല്‍ സൗദിന് വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണം സംബന്ധിച്ച് ബ്രിട്ടനില്‍ നിന്നും റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല. വരും ദിവസങ്ങളില്‍ ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊടും ചൂട് ! മലയാളിയുടെ സ്വന്തം പാനീയം ‘കുലുക്കി സര്‍ബത്ത്’ സൗദിയിലെ യാമ്ബു പുഷ്പമേളയില്‍ താരമായി മാറിയിരിയ്ക്കുകയാണ്. സൗദിയിലെ പടിഞ്ഞാറന്‍ പ്രദേശത്തെ മദീനയോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യാവസായിക നഗരിയായ യാമ്ബു പുഷ്പമേളയില്‍ വിദേശികളും സ്വദേശികളും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് കുലുക്കി സര്‍ബത്ത്. ദിവസേന ആയിരക്കണക്കിനോളം സന്ദര്‍ശകര്‍ എത്തിച്ചേരുന്ന ഇവിടേക്ക് മറ്റൊരു വ്യത്യസ്തത പകര്‍ന്നു നല്‍കാനാണ് കേരളത്തനിമയുള്ള ‘കുലുക്കി സര്‍ബത്ത്’ ഒരുക്കിയിരിക്കുന്നത്. ഇതിനായി സംഘാടകര്‍ നാട്ടില്‍ നിന്നും കുലുക്കി സർബത്ത് സ്പെഷ്യലിസ്റ്റുകളെ എത്തിക്കുകയായിരുന്നു.
രുചിയിലും ഉണ്ടാക്കുന്ന രീതിയിലും പ്രത്യേകതയുള്ള ‘കുലുക്കി സര്‍ബത്ത്’ ഇവിടുത്തെ ഫുഡ് കോര്‍ട്ടിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സൗദിയില്‍ വേറെ എവിടെയും കുലുക്കി സര്‍ബത്ത് ലഭിക്കാത്തതും പുഷ്പമേളയില്‍ സര്‍ബത്തിന്റെ മാറ്റു കൂട്ടുന്നു. പച്ചമാങ്ങ, പൈനാപ്പിള്‍, സപ്പോട്ട, നാരങ്ങ എന്നിവ കൊണ്ടുണ്ടാകുന്ന കുലുക്കി സർബത്ത് കുട്ടികള്‍ക്കിഷ്ട്ടമുണ്ടാക്കാനായി ചോക്ലേറ്റ് ഫ്ളേവരും ചേര്‍ത്തതാണ് നല്‍കുന്നത്. ആയിരക്കണക്കിന് ചതുരശ്ര മീറ്ററില്‍ നട്ടുപിടിപ്പിച്ച വ്യത്യസ്തങ്ങളായ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷക്കണക്കിന് പുഷ്പങ്ങള്‍ സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. നിലവില്‍ ലോക റെക്കോര്‍ഡ് സ്ഥാനം വഹിക്കുന്ന ഏക പുഷ്പമേളയാണ് യാമ്ബു പുഷ്പമേള.
ഉപ്പുതറ : സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം.
ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരന്‍ വാഴക്കാട് സ്വദേശി മുഹമ്മദിനാണ് (77) ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരുംചേര്‍ന്നു പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി.
സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ജോമോളും നീനാ ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്‌സുമാരുടെ സമയോചിതമായ ഇടപെടല്‍ കാരണം യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്‍കി.
ഈ പഴത്തില്‍ ലിസെറ്ററിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട്. പഴം കഴിച്ച മൂന്നുപേര്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നു മരണപ്പെടുകയുണ്ടായി. 12 പേരില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഇത്തരം പഴങ്ങള്‍ പൊതുജനങ്ങള്‍ ഭക്ഷിക്കരുത് എന്നും മുന്നറിയിപ്പുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു എ ഇ യില്‍ വിലക്ക്. ഇവ യു എ ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു എ ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക വകുപ്പാണ് ഉത്തരവിട്ടത്.
കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് കൊല്ലപ്പെട്ടയാളുടെ ഭാര്യയെന്ന് മൊഴി. കേസിൽ ശിക്ഷിക്കപ്പെട്ടയാളും കൊല്ലപ്പെട്ടയാളുടെ ഭാര്യയും തമ്മിൽ രണ്ടു വർഷത്തിലധികമായി ബന്ധമുണ്ടായിരുന്നുവെന്ന് ദുബായിലെ കോടതി രേഖകൾ വ്യക്തമാക്കുന്നു. 2016 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് നിര്‍ണായകവിധി പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും കോംറോസ് ദ്വീപിൽ നിന്നുള്ളവരാണ്. കേസിൽ ഉൾപ്പെട്ട 22 വയസ്സുള്ള യുവതിക്ക് 15 വർഷം ജയിൽശിക്ഷയും പ്രസീഡിങ് ജഡ്ജ് മുഹമ്മദ് ജമാൽ വിധിക്കുകയും ചെയ്തു. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ തന്നെ മരിച്ച വ്യക്തിയുടെ ഭാര്യയും കാമുകനും കുടുങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം നിഷേധിച്ചു. ഒടുവിൽ യുവതി പറഞ്ഞത് അനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നൽകുകയായിരുന്നു.
കേസിന്‍റെ വഴികള്‍ ഇങ്ങനെ: കൊല്ലപ്പെട്ടയാളും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വലിയ പദ്ധതി തന്നെ ഇരുവരും തയാറാക്കി. കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു കൃത്യം നടത്തിയ പ്രതി.
സംഭവദിവസം വീട്ടിൽ ഭർത്താവുമായി യുവതി മനഃപൂർവം പ്രശ്നം ഉണ്ടാക്കി. ഇത് പരിഹരിക്കാൻ കാമുകനും ഭർത്താവിന്റെ സുഹൃത്തുമായ വ്യക്തിയെ വിളിച്ചുവരുത്തി. രാത്രി മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഇയാൾ ഭർത്താവിനെയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളിൽ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു. കൂടുതൽ തെളിവ് ലഭിക്കാതിരിക്കാൻ ഒഴിഞ്ഞ പ്രദേശത്ത് പോയി കാർ പെട്രോൾ ഒഴിച്ചു കത്തിച്ചു. ഇന്ത്യക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആണ് മൃതദേഹം കണ്ടെത്തിയത്. പ്രതി ഇക്കാര്യങ്ങളെല്ലാം കോടതിയിൽ സമ്മതിച്ചു. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്.