Movies

ഒരു പ്രത്യേക പോയിന്റില്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയാണ് താനെന്ന് ഉണ്ണി മുകുന്ദന്‍. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ലെന്നും ഇതൊക്കെയാണ് തന്റെ രാഷ്ട്രീയം എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘മേപ്പടിയാന്‍’ സിനിമയില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടാണ് താരം പ്രതികരിച്ചത്.

സിനിമ കണ്ടവര്‍വര്‍ക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളതാണ്.

തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഫ്രീയായി ആംബുലന്‍സ് ഓഫര്‍ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, പോകേണ്ടി വരുമെന്നും പറഞ്ഞു. അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

കാരണം 10-12 ദിവസം തനിക്ക് ആ സ്‌ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോള്‍ ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്‌സ് കാര്‍ഡ് വെക്കും.

ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. അതിലൊരു പൊളിറ്റിക്‌സ് ഉണ്ടെന്ന് കണ്ടെത്തി ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റി തരുമോ എന്നൊക്കെ ചോദിച്ചാല്‍, താന്‍ അത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല. തന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല.

അത് തെറ്റാണ്. എത്രയോ സിനിമകളില്‍ എത്രയോ പേര് ആംബുലന്‍സ് ശബരിമലയില്‍ പോകുന്നത്, എത്രയോ പേര്‍ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളില്ല. താന്‍ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരില്‍, അത് തെറ്റായ പ്രവണതയാണ്. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ.

എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രൊ ബിജെപിയായാലും തന്റേത് നാഷണലിസ്റ്റ് വാല്യൂസ് ആണ്. താന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്‌സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും തനിക്ക് പ്രേതാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി ശ്വേത മേനോന്‍. ലൊക്കേഷനില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് ശ്വേത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ കോസ്റ്റിയും ധരിച്ച് സെറ്റിലെത്തുമ്പോള്‍ കണ്ണുകള്‍ ചുവക്കുകയും ശബ്ദം പോവുകയും ചെയ്യും എന്നാണ് ശ്വേത പറയുന്നത്.

തനിക്ക് പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്. പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. കോസ്റ്റ്യൂമിട്ട് താന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ കണ്ണ് ചുവപ്പായി. ഒരു സമയത്ത് തന്റെ ശബ്ദം വരെ പോയിരുന്നു. പിന്നീട് ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

ഭയങ്കര നെഗറ്റീവ് എനര്‍ജിയും. താന്‍ ആകെ തളര്‍ന്ന് പോയിരുന്നു. ഷൂട്ടിന്റെ കോസ്റ്റ്യൂം ഇട്ടാല്‍ മാത്രമാണ് അത്തരം പ്രശ്‌നങ്ങള്‍ വരുക. സെറ്റില്‍ വേറെ ആര്‍ക്കും ആ പ്രശ്‌നം ഉണ്ടായിട്ടില്ല. തനിക്ക് മാത്രമായിരുന്നു ഈ അനുഭവങ്ങള്‍ ഉണ്ടായത്. താന്‍ ഇട്ട ഡ്രസ് ഭയങ്കര പേടിപ്പെടുത്തുന്നതാണ് എന്നാണ് ശ്വേത പറയുന്നത്.

എന്നാല്‍ താന്‍ അഭിനയിച്ച ചിത്രമായ ‘പള്ളിമണി’ ഹൊറര്‍ ചിത്രമല്ലെന്നും ശ്വേത പറഞ്ഞു. പള്ളിമണിയില്‍ പ്രേതമില്ല, മരിച്ച് പോയ ആരും ആ സിനിമയില്‍ ഇല്ല. ജീവിച്ച് ഇരിക്കുന്നവരാണ് മുഴുവന്‍ കഥാപാത്രങ്ങളും. എന്നാല്‍ ഹൊറര്‍ മ്യൂസിക്ക് ഒക്കെ ഉള്ളത് കൊണ്ട് കാണുമ്പോള്‍ ഹൊറര്‍ ഫിലിം ആണെന്ന് തോന്നും എന്നാണ് ശ്വേത പറയുന്നത്.

‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ശ്വേത മേനോന്റെ ചിത്രമാണ് പള്ളിമണി. ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വല്‍ ആയാണ് ബ്ലാക്ക് കോഫി എത്തിയതെങ്കിലും ചിത്രം ശ്രദ്ധ നേടിയില്ല. അതേസമയം, ‘ബദല്‍’, ‘മാതംഗി’ എന്നീ സിനിമകളാണ് ശ്വേതയുടെതായി ഒരുങ്ങുന്നത്.

ചില മനുഷ്യര്‍ അങ്ങനെയാണ് സമൂഹത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും വാര്‍ത്തയാക്കാറില്ല. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന് പറയുന്നത് പോലെ അവര്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ മെഗാതാരം മമ്മൂട്ടി ചെയ്ത ഒരു നന്മ നിറഞ്ഞ പ്രവൃത്തിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടകരുടെ കൈയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി, കുട്ടിക്ക് വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു. ഇന്നവള്‍ വളര്‍ന്ന് വലുതായി കുടുംബിനിയായി കഴിയുമ്പോള്‍ മെഗാതാരത്തിന്റെ മറ്റൊരു മുഖമാണ് മലയാളികള്‍ അറിയുന്നത്.

ജനിച്ച ഉടനെ തന്നെ സ്വന്തം അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ ഒരു നാടോടി സ്ത്രീയാണ് എടുത്ത് വളര്‍ത്തിയത്. കുറച്ച് കാലം ഭിക്ഷാടകയായ അവരുടെ കൂടെയായിരുന്നു. പിന്നെ അവരിലൊരാളായി അവളും മാറി. മൂന്ന് വയസ് മുതല്‍ അവളും ഭിക്ഷാടനത്തിന് ഇറങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നു. ഭിഷാടനത്തിന് കളക്ഷന്‍ കുറഞ്ഞാല്‍ ശാരീരികമായ ഉപദ്രവങ്ങള്‍ സഹിച്ച് അവള്‍ ജീവിച്ചു.

പിന്നീട് മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. പട്ടാളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരത്തിനെ കാണുന്നത്. അവിടെ ഭിക്ഷയെടുക്കാന്‍ വേണ്ടി പോയപ്പോള്‍ വിശപ്പ് കാരണം ലൊക്കേഷന് അകത്തേക്ക് കയറി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കൂന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു.

മമ്മൂക്ക അവളെ ശ്രദ്ധിച്ചു, കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പൊതുപ്രവര്‍ത്തകരെ കൊണ്ട് കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്ക് വിടുന്നതെന്നും അദ്ദേഹം മനസിലാക്കി. അങ്ങനെ ആ കുട്ടിയെ ഏറ്റെടുക്കാന്‍ അദ്ദേഹം തീകുമാനിക്കുകയായിരുന്നു.

പിന്നീട് ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി, പഠിപ്പിച്ചു. അവള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം നല്‍കി. ഇന്നിപ്പോള്‍ ആ കുട്ടി വളര്‍ന്ന് വലുതായി ഒരു കുടുംബിനി ആയി കഴിയുകയാണ് .ശ്രീദേവി എന്നാണ് ആ കുഞ്ഞിന്റെ പേര്. ഫ്ലവേഴ്സ് ചാനലില്‍ അവതരിപ്പിക്കുന്ന ഒരുകോടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ശ്രീദേവിയുടെ ജീവിത കഥ പുരം ലോകം അറിയുന്നത്.

അജയ് ദേവ്ഗണ്‍ നായകനായി അഭിഷേക് പതക് സംവിധാനം ചെയ്ത ‘ദൃശ്യം 2 ‘ തിയേറ്ററുകളില്‍ വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്. മികച്ച സ്‌ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 15.38 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്.

രണ്ടാം ദിനത്തില്‍ 21.59 കോടിയയും രണ്ട് ദിവസത്തെ കണക്ക് എടുക്കുകയാണെങ്കില്‍ 36.97 കോടിയുമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡ് സിനിമ വ്യവസായത്തെ ദൃശ്യം 2 പിടിച്ചുയര്‍ത്തുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
2022ലെ ഹിന്ദി സിനിമകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന പേര് ഇനി ദൃശ്യ 2ന് സ്വന്തം. ഭൂല്‍ ഭൂലയ്യ 2 ആണ് ആദ്യ ചിത്രം. ഈ വാരാന്ത്യത്തോടെ 50 കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2ന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം.

ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്,18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി രൂപയാണ്. ബോളിവുഡില്‍ ചിത്രം പണം വാരുമ്പോള്‍ അതിന്റെ ഒരു വിഹിതം ആന്റണി പെരുമ്പാവൂരിന്റെ പെട്ടിയില്‍ വീഴുന്നുണ്ട്. കാരണം ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം കൊടുത്തത് മാത്രമല്ലാതെ ഹിന്ദി പതിപ്പിന്റെ സഹ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. ഇന്ത്യയില്‍ 3,302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്

ന്യൂസ് ഡെസ്ക്. മലയാളം യുകെ

തേജസ് ക്രിയേഷൻസിൻ്റെ ബാനറിൽ സിന്ധു ഷാജി നിർമ്മിക്കുന്ന രുദ്രൻ്റെ നീരാട്ട് എന്ന മലയാള ചിത്രത്തിൻ്റെ ചിത്രീകരണം പ്രകൃതിരമണീയമായ എഴുമാന്തുരുത്തിലും, കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.

ചിത്രത്തിൽ പ്രിയ സതീഷ്, രാമചന്ദ്രൻ പുന്നാത്തൂർ, നിഷാ ജോഷി, അമർനാഥ്, കോട്ടയം പൊന്നു, ജോസഫ് പോൾ, ജോണി കുറവിലങ്ങാട്, കുറുപ്പ് ചേട്ടൻ, തോമസ് ജോസഫ്, ജിജി, ബേബി കോയിക്കൽ, ജിനീഷ് ജോൺ, ബൈജു കാഞ്ഞിരപ്പള്ളി, ജിജി കല്ലമ്പാറ, തപ്‌ളാൻ, ശിവലക്ഷ്മി, ആരതി, ബാല താരങ്ങളായ വൈഡൂര്യ, മാസ്റ്റർ. ജോർവിൻ എന്നിവരും വേഷമിടുന്നു.

ഷാജി തേജസ്, ബാബു എഴുമാവിൽ, മുരളി കൈമൾ, ഫ്രാൻസിസ് മാത്യു പാലാ എന്നിവർ ഗാനരചനയും, രാംകുമാർ മാരാർ, ഷിനു വയനാട് എന്നിവർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഋത്വിക് ബാബു, ഷിനു വയനാട് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിൽ ജനുവരിയിൽ റിലീസ് ചെയ്യും. മലയാളം യുകെ ന്യൂസ് ചിത്രത്തിൻ്റെ മീഡിയ പാട്ണറാണ്

   

ഒമര്‍ ലുലുവിന്റെ പുതിയ സിനിമ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാനനിമിഷം റദ്ദാക്കി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാളില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് ഹൈലൈറ്റ് അധികൃതര്‍ അറിയിച്ചതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞെന്നും എന്നാല്‍ ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഒമര്‍ ലുലു അറിയിച്ചു.
”നല്ല സമയം സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ ചീഫ് ഗസ്റ്റ് ഷക്കീലയായിരുന്നു. ഇന്നലെ ഇക്കാര്യം ഹൈ ലൈറ്റ് മാള്‍ അധികൃതരെ വിളിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ഓക്കെയായിരുന്നു. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി ഇന്നത്തെ ദിവസത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയായിരുന്നു. രാത്രിയാണ് മാളുകാര്‍ വിളിച്ച് പറയുന്നത് ഷക്കീല വരുന്നത് കൊണ്ടുള്ള ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ പറ്റില്ല. പരിപാടി നടത്താന്‍ പറ്റില്ലെന്ന് അറിയിച്ചത്.” സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇര്‍ഷാദ് ആണ് ചിത്രത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്. ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ദാര്‍ത്ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ചികിത്സാസഹായം തേടുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് ബീയാര്‍ പ്രസാദ്. ബീയാര്‍ പ്രസാദിന് വേണ്ടി സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ആണ് ചികിത്സാ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് ഒരു വൃക്ക മാറ്റി വച്ച് വിശ്രമത്തിലായിരുന്നു ബീയാര്‍ പ്രസാദ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം ആണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. പഠനാവശ്യത്തിനായി മകള്‍ യൂറോപ്പിലാണ്. തികച്ചും സാധാരണഗതിയില്‍ ജീവിതം നയിക്കുന്ന ബീയാര്‍ പ്രസാദിന്റെ കുടുംബത്തിന് ചികിത്സയ്ക്ക് ചെലവാകുന്ന ഭാരിച്ച തുക കണ്ടെത്താന്‍ കഴിയുന്നില്ല.

അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ് എന്നാണ് ടി.കെ രാജീവ് കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ‘കേര നിരകളാടും ഒരു ഹരിത..’ എന്ന ഗാനമടക്കം രചിച്ച രചയിതാവാണ് ബീയാര്‍ പ്രസാദ്.

2007ല്‍ എത്തിയ ‘കഥ പറയുമ്പോള്‍’ സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മുകേഷ്. ക്ലൈമാക്‌സില്‍ മലയാളി പ്രേക്ഷകരെ കരയിപ്പിച്ച സിനിമയാണ് കഥ പറയുമ്പോള്‍. സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് മുകേഷ് പറഞ്ഞത്. ക്ലൈമാക്‌സ് സീനില്‍ സ്‌കൂളില്‍ എത്തി അശോക് രാജ് പ്രസംഗിക്കുന്ന രംഗം അഭിനയിച്ചപ്പോള്‍ മമ്മൂട്ടി പോലും കരയുകയായിരുന്നു. അതുകൊണ്ട് ഒരു ദിവസം എടുത്താണ് ആ സീന്‍ തീര്‍ത്തതെന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ വാക്കുകള്‍:

എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു, ‘നീ മുന്‍പ് ഒരിക്കല്‍ സിനിമ നിര്‍മിക്കുന്ന കാര്യം പറഞ്ഞില്ലേ. അത് നമുക്ക് ഒരുമിച്ച് ഇപ്പോള്‍ നിര്‍മിച്ചാലോ. സിനിമ വിജയിച്ചേക്കും എന്നു തോന്നുന്നു. എല്ലാം നീ നോക്കണം, നമ്മുടെ കാശ് അധികം പോകരുത്’. ഇപ്പൊത്തന്നെ ഇറങ്ങുകയാണെന്ന് ഞാനും പറഞ്ഞു. നിനക്ക് കഥ കേള്‍ക്കേണ്ടേ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ‘നിന്റെ കഥയല്ലേ, എനിക്ക് കേള്‍ക്കണമെന്നില്ല’. ‘കഥ കേട്ടിട്ട് നിന്റെ പ്രതികരണം കണ്ടിട്ടു മതി ഈ കഥയുമായി മുന്നോട്ടു പോകുന്നത്. നിന്റെ വിലയിരുത്തല്‍ എനിക്കു വേണം’ എന്ന് ശ്രീനിവാസന്‍ പറഞ്ഞു.

അങ്ങനെ ആ ഹോട്ടലിലിന്റെ ഓരത്തു നിന്ന് അദ്ദേഹം ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാന്‍ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു. പുള്ളി എന്നെ ചേര്‍ത്തു പിടിച്ചു. എന്നിട്ട് ക്ലൈമാക്സിലെ ഡയലോഗ് തന്നെ അവിടെ നിന്നു പറഞ്ഞു. കണ്ണ് തുടച്ചിട്ട് ഞാന്‍ പറഞ്ഞു, ‘നഷ്ടം വന്നാലും ലാഭം വന്നാലും കൂട്ടുകാരായ നമ്മള്‍ എടുക്കേണ്ടത് സൗഹൃദത്തിന്റെ ഈ കഥ തന്നെയാണ്’. ശ്രീനിവാസന്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു. ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇതിന്റെ സംവിധാനം ആദ്യം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്റെ അളിയന്‍ എം. മോഹനന്‍ ആണ് ഇത് ചെയ്യുന്നത്, ഇനി അയാളെ മാറ്റിയാല്‍ കുടുംബ പ്രശ്‌നം ഉണ്ടാകും’. ഞാന്‍ പറഞ്ഞു, ”അയാളെ മാറ്റിയാല്‍ ഞാന്‍ പ്രശ്‌നം ഉണ്ടാക്കും. ഇത് മോഹനന്‍ സംവിധാനം ചെയ്യുന്നു. ശ്രീനി അഭിനയിക്കുന്നു”. അങ്ങനെ അവിടെ വച്ച് സിനിമ തീരുമാനിച്ചുറപ്പിച്ചു പോകുന്നു.

ചിത്രത്തില്‍ ഒരു അതിഥിവേഷമുണ്ട്. അതിഥി വേഷം മമ്മൂക്ക തന്നെ ചെയ്യണം. ഞങ്ങള്‍ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ പോയി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിര്‍മിക്കുന്നതെന്ന് മമ്മൂക്ക സുല്‍ഫത്തിനോട് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ‘ശ്രീനി, കീഴ്വഴക്കം അനുസരിച്ച് ആ കഥ അങ്ങോട്ട് പറ’. മമ്മൂക്ക പറഞ്ഞു ‘കീഴ്വഴക്കം അനുസരിച്ച് ആ കഥ പറയണ്ട’. ഞാന്‍ ചോദിച്ചു ‘അതെന്താണ്?’. അദ്ദേഹം പറഞ്ഞു ‘ശ്രീനിയുടെ കഥയില്‍ എനിക്ക് വിശ്വാസമാണ്, മാത്രമല്ല പല സന്ദര്‍ഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങള്‍ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാന്‍ എന്നു വരണം എന്നുമാത്രം പറഞ്ഞാല്‍ മതി’. ഞാന്‍ പറഞ്ഞു, ‘മമ്മൂക്കയുടെ പ്രതിഫലം പറഞ്ഞ് ഞങ്ങളെക്കൊണ്ടു താങ്ങുമെങ്കില്‍ മാത്രമേ ചെയ്യുന്നുള്ളൂ. എത്രയാണെങ്കിലും പറഞ്ഞോളൂ. ബാര്‍ബര്‍ ബാലനാണ് ഇതിലെ ഹീറോ, അങ്ങയുടേത് ഫുള്‍ ലെങ്ത് വേഷം അല്ല. സൂപ്പര്‍ സ്റ്റാറിന്റെ റോളിന് അഞ്ചു ദിവസം മാത്രം മതി. അതിനു ഞങ്ങള്‍ എന്തു തരണം. ഏതൊക്കെ റൈറ്റ്‌സ് തരണം, ഞങ്ങള്‍ എത്ര അഡ്വാന്‍സ് തരണം.’

ഞാന്‍ നോക്കിയപ്പോള്‍, അത് കേട്ടുകൊണ്ട് ഞങ്ങളേക്കാള്‍ ടെന്‍ഷനായിട്ട് അദ്ദേഹത്തിന്റെ ഭാര്യ നില്‍ക്കുകയാണ്. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങള്‍ രണ്ട് പേരെയും തോളില്‍ കയ്യിട്ട് പറഞ്ഞു, ‘ഈ പടം ഞാന്‍ ഫ്രീ ആയി അഭിനയിക്കുന്നു’. ഞാന്‍ പറഞ്ഞു, ‘തമാശ പറയേണ്ട സമയം അല്ല മമ്മൂക്ക. ജീവന്മരണ പോരാട്ടമാണ്, ഞങ്ങള്‍ നിര്‍മാതാക്കള്‍ ആകുമോ എന്ന് ഇപ്പൊ തീരുമാനിക്കണം’. അദ്ദേഹം പറഞ്ഞു, ‘എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാന്‍ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം ഫ്രീ ആയി നിങ്ങള്‍ക്ക് തരുന്നു, ഡേറ്റ് പറഞ്ഞാല്‍ മാത്രം മതി’. ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവര്‍ ടെന്‍ഷനില്‍ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞിട്ട് ഞങ്ങള്‍ക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാന്‍ പറ്റാത്തതിലുള്ള ടെന്‍ഷനില്‍ നില്‍ക്കുകയായിരുന്ന അവര്‍ പറഞ്ഞു ”ഇച്ചാക്കാ നന്നായി.” ‘കഥ പറയുമ്പോള്‍’ സിനിമയേക്കാള്‍ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് അവിടം വിട്ടു. തുടര്‍ന്ന് ഞങ്ങള്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്കു കടന്നു.

അങ്ങനെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന ദിവസമെത്തി. കഥയും കാര്യങ്ങളുമുണ്ടെങ്കിലും ആ ദിവസം രാവിലെ എഴുന്നേറ്റ് സീന്‍ എഴുതുന്ന ശീലം ശ്രീനിവാസനുണ്ട്. അങ്ങനെ സ്‌കൂളിലെ മമ്മൂട്ടിയുടെ ഡയലോഗ് ഉള്ള ക്ലൈമാക്‌സ് സീന്‍ എഴുതി എനിക്കു വായിക്കാന്‍ തന്നു. സീന്‍ വായിച്ച ഞാനൊന്ന് ഞെട്ടി. സത്യത്തില്‍ ഈ സീന്‍ മതി. പക്ഷേ അന്ന് ആ കല്യാണത്തിന്റെ സമയത്ത് എന്നെ ചേര്‍ത്തുനിര്‍ത്തി ശ്രീനി പറഞ്ഞ സീന്‍ ഇതല്ലായിരുന്നു. ഞാനത് ശ്രീനിയോടും പറഞ്ഞു. ‘നീ ഇങ്ങ് വന്നേ’ എന്നു പറഞ്ഞ് ശ്രീനിയെന്നെ റൂമിലേക്കു കൊണ്ടുപോയി. അന്ന് നീ എന്താ കേട്ടതെന്ന് ശ്രീനി എന്നോട് ചോദിച്ചു. ഞാനപ്പോള്‍ ബാലന്‍ കടുക്കന്‍ വിറ്റ പൈസ കൊണ്ട് അശോക് കുമാറിനെ സഹായിച്ച കഥയൊക്കെ പറഞ്ഞു. കടുക്കന്‍ പ്രയോഗമൊന്നും ഇപ്പോള്‍ എഴുതിയ സീനില്‍ ഇല്ലായിരുന്നു. അത് കുറച്ച് പൈങ്കിളി ആയിപ്പോകില്ലേ എന്നായിരുന്നു ശ്രീനിയുടെ സംശയം. ഞാന്‍ പറഞ്ഞു ‘അതാണ് മലയാളികള്‍ക്കു വേണ്ടത്. ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു. നിങ്ങളുടേതായ രീതിയില്‍ ഇത് മാറ്റി എഴുതൂ’.

അങ്ങനെ ശ്രീനി റൂമില്‍ പോയി സീന്‍ മുഴുവന്‍ മാറ്റിയെഴുതി. പുതിയ സീന്‍ വായിച്ചിട്ട് ഞാനവിടെ വച്ച് കരഞ്ഞു. മമ്മൂക്ക സെറ്റില്‍ വരുന്നു, ക്യാമറ ഫിക്‌സ് ചെയ്തു. ഡയലോഗ് പറയുന്നു. രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയാണ്. അവസാനം മമ്മൂക്ക തന്നെ ക്യാമറയില്‍ നോക്കി കട്ട് പറഞ്ഞു. ഈ സീന്‍ എത്ര ടേക്ക് പോയാലും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ക്യാമറാമാനുമായി ഞങ്ങള്‍ എടുത്ത തീരുമാനം. അവിടെ ഈ സീനിന്റെ പിന്നിലെ കഥകളൊന്നും അറിയാതെ വന്നിരിക്കുന്നവരാണ് അവിടെയുള്ള നാട്ടുകാരായ ഓഡിയന്‍സ്. അവരെല്ലാം മമ്മൂക്കയുടെ ഈ ഡയലോഗ് കേട്ട് കരയുകയാണ്. ഈ ഒരൊറ്റ സീനില്‍ ഈ സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് ഞാന്‍ ശ്രീനിയോട് പറഞ്ഞു. സാധാരണ മമ്മൂക്കയുടെ റേഞ്ച് വച്ച് രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് തീര്‍ക്കേണ്ട സീന്‍ വൈകിട്ട് ആണ് ഷൂട്ട് ചെയ്ത് തീര്‍ത്തത്. ഡയലോഗ് പറഞ്ഞ് തീര്‍ത്തിട്ടും അദ്ദേഹം വിങ്ങുകയായിരുന്നു. അതാണ് സൗഹൃദത്തിന്റെ ശക്തി. അതുകൊണ്ടാണ് എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തത്.

ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ച വിഷയമായത് പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സിനിമാ നിരൂപകരെ കുറിച്ച് അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയതും ചർച്ചയായതും. സിനിമയെ വിമർശിക്കുന്നതിനോ, നിരൂപണം ചെയ്യുന്നതിനോ മുൻപ് അതേ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കുമെന്നാണ് ഈ സംവിധായിക പറഞ്ഞത്.

എഡിറ്റിംഗ് പോലെയുള്ള സാങ്കേതികമായ കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്ത ആളുകൾ അതേ കുറിച്ചൊക്കെ പറയുന്നത് കാണുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും, സിനിമ എങ്ങനെ ഉണ്ടാക്കുന്നു എന്ന പ്രക്രിയയെ കുറിച്ച്, അല്പമെങ്കിലും പഠിക്കുകയും അറിവുണ്ടാക്കുകയും ചെയ്തിട്ട് വേണം സിനിമയെ വിമർശിക്കാനോ അതിനെ നിരൂപണം ചെയ്യാനോ ശ്രമിക്കേണ്ടതെന്നും അഞ്ജലി മേനോൻ പറയുന്നു.

അതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. അഞ്ജലി മേനോൻ പറഞ്ഞ വാക്കുകൾക്കെതിരെയുള്ള മറുപടി പോലെയാണ് ജൂഡ് ആന്റണി കുറിച്ചിരിക്കുന്നത്. അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “ഞാൻ സിനിമ പ്രേക്ഷകനാണ് . അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ.

സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ . നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും . As simple as that.” ഏതായാലും ജൂഡ് ആന്റണിയുടെ ഈ വാക്കുകൾക്ക് വലിയ പിൻതുണയാണ് സോഷ്യൽ മീഡിയ നല്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഷെറിൻ പി യോഹന്നാൻ

പറഞ്ഞു പറഞ്ഞു മടുത്ത, എന്നാൽ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത വിഷയമാണ് ജയയുടെ ജീവിതകഥ. പക്ഷേ, കഥപറച്ചിൽ രീതിയിലും ട്രീറ്റ്മെ​ന്റിലും കൊണ്ടുവന്ന വ്യത്യസ്തതയാണ് ചിത്രത്തെ ജനപ്രീയമാക്കുന്നത്. ചേട്ടൻ ഇട്ടുപഴകിയ ടി ഷർട്ട്, ചേട്ടൻ പഠിച്ചു പഴകിയ പാഠപുസ്തകം, കളിയ്ക്കാൻ ചേട്ട​ന്റെ കളിപ്പാട്ടം.. ഒന്നും തന്റേതല്ലാത്ത അവസ്ഥയിലൂടെയാണ് ജയ നീങ്ങുന്നത്. പഠനവും വിവാഹവുമെല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് തന്നെ. ഒടുവിൽ കലുഷിതമായ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന അതേ വീട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്.. “നിനക്ക് എന്തി​ന്റെ കുറവാണ്. നി​ന്റെ ഇഷ്ടത്തിനല്ലേ നിന്നെ ഞങ്ങൾ ഇതുവരെ വളർത്തിയതെന്ന്..!”

പുരുഷകേന്ദ്രീകൃതമായ സാമൂഹിക, കുടുംബ വ്യവസ്ഥയുടെ നെഞ്ചിലേക്കുള്ള ചവിട്ടാണ് ജയ ജയ ജയ ജയ ഹേ. എന്നാൽ അത് മാത്രമല്ല. ടോക്സിക് ആയ പേരന്റിം​ഗിനെയും മതത്തെയും ചിത്രം പ്രശ്നവത്കരിക്കുന്നു. രാജ്ഭവനിലേക്കുള്ള ജയയുടെ വരവ് മുതലാണ് കോൺഫ്ലിക്ടുകളുടെ തുടക്കമെന്ന് പ്രേക്ഷകന് നേരത്തെ മനസ്സിലാകും. എന്നാൽ ജയ സ്വന്തം ജീവിതത്തിൽ ജനനം തൊട്ടേ കോൺഫ്ലിക്ടുകൾ നേരിടുന്നവളാണ്. അതിനെ സധൈര്യം നേരിടാനുള്ള കരുത്ത് രാജ്ഭവനിലെ ‘ഇടിയപ്പ’ത്തിലൂടെ അവൾക്ക് ലഭിക്കുന്നുവെന്ന് മാത്രം.

വിവാഹമെന്നാൽ ജീവിതപങ്കാളിയെ തല്ലാനുള്ള അവകാശം കൂടിയാണെന്ന ധാരണയുള്ളവർക്കുള്ള ‘കിക്ക്’ ഷൈജു ​ദാമോദര​ന്റെ കമ​ന്ററിയിൽ നിന്ന് ലഭിക്കും. അത്തരക്കാർ തിയേറ്ററിലിരുന്ന് ചിരിക്കാൻ അല്പം പാടുപെടും. ആണഹന്തയുടെ പര്യായമാകുന്ന രാജേഷ് കോമഡി കഥാപാത്രമല്ല. പൊതുവേയുള്ള പുരുഷസ്വഭാവത്തി​ന്റെ ആകെതുകയാണ് രാജേഷിലും. അമ്മയെക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും ജയയെ മനസിലാക്കാൻ കഴിയുന്ന നാത്തൂനും കുറ്റബോധത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സഹോ​ദരനും ജയയുടെ ജീവിതത്തിൽ കൃത്യമായ പങ്ക് വഹിക്കുന്നു.

കഥാപാത്രനിർമിതി, കഥപറച്ചിൽ രീതി, ക്ലോസ്-അപ്പ് ദൃശ്യങ്ങൾ എന്നിവയെല്ലാം ചിത്രത്തിനുതകുന്ന രീതിയിലുള്ളതാണ്. ദർശനയുടെ ​ഗംഭീര പ്രകടനം ജയ എന്ന കഥാപാത്രത്തെ ശക്തമാക്കുന്നു. ജയയുടെ പരിണാമം മുതലങ്ങോട്ട് കാണികളിൽ ചിരി നിറയ്ക്കുന്നതിൽ വിപിൻ ദാസ് വിജയിച്ചിട്ടുണ്ട്. ബേസിൽ ഉൾപ്പെടെ മറ്റെല്ലാ താരങ്ങളും പ്രകടനത്തിൽ മികച്ചുനിൽക്കുന്നു. പശ്ചാത്തലസം​ഗീത മികവ് ചിത്രത്തെ കൂടുതൽ എൻഗേജിങാക്കുന്നുണ്ട്. “ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ..” എന്ന ​ഗാനത്തിലുണ്ട് സിനിമ പകരുന്ന സന്ദേശം. ചിത്രത്തി​ന്റെ ഫൈനൽ ആക്ട് നേരത്തെ ഊഹിക്കാൻ കഴിയുന്നതാണ്.

✨️Bottom Line – ജീവിതയാഥാർത്ഥ്യത്തെ അക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് രസകരമായി പറയുകയാണ് വിപിൻ ദാസ്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ഈ സറ്റയർ ദൃശ്യമാണ്. ഗാർഹികപീഢനത്തിൽ തുടങ്ങി, സ്ത്രീകൾ സ്വന്തമായി ആർജിക്കേണ്ട കായികക്ഷമതയെയും കരുത്തിനെപറ്റിയും പറയുന്നുണ്ട് ജയ. ജയയുടെ ജയവും ജീവിതവും ഒട്ടുമിക്ക പേർക്കും റിലേറ്റബിളാണ് ഹേ!

RECENT POSTS
Copyright © . All rights reserved