28 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സ്ഫടികം’ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ ഒരുങ്ങുകയാണ്. സിനിമയുടെ കഥ കേട്ടതിന് ശേഷം ആദ്യം വന്ന നിര്‍മ്മാതാക്കള്‍ സ്ഫടികം ചെയ്യാന്‍ നിരസിച്ച സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍ ഇപ്പോള്‍.

ഈ സിനിമ ആദ്യം എടുക്കാന്‍ വന്ന കമ്പനി കഥ കേട്ടതിന് ശേഷം രണ്ട്, മൂന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു. അതില്‍ ഒന്ന്. ‘മോഹന്‍ലാലിനെ പോലെ ഇത്ര ഇമേജുള്ള മനുഷ്യന്‍ തുണി അഴിച്ചടിച്ചാല്‍ ആളുകള്‍ കൂവില്ലേ?, ‘മുട്ടനാടിന്റെ ചങ്കിന്റെ ചോര കുടിക്കുക എന്നത് അറപ്പുളവാക്കുന്ന കാര്യമല്ലെ?’, അപ്പന്റെ കൈ വെട്ടുന്ന മകനെ നമ്മുടെ മലയാളി പ്രേക്ഷകര്‍ ഉള്‍കൊള്ളുമോ?’… എന്നൊക്കെ ആയിരുന്നു.

തനിക്ക് വേണമെങ്കില്‍ ഇക്കാര്യങ്ങളില്‍ അവരെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യാമായിരുന്നു. അക്കാര്യത്തില്‍ താന്‍ സമര്‍ഥനാണ്. പക്ഷെ അതിന് തുനിഞ്ഞില്ല. എപ്പോഴും ഒരു നിര്‍മ്മാതാവിന് വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ നമ്മള്‍ അതില്‍ കണ്‍വിന്‍സ് ചെയ്യുന്നതില്‍ കാര്യമില്ല. താന്‍ അപ്പോള്‍ തന്നെ അവിടെ നിന്നിറങ്ങി.

ബോംബെയിലേക്ക് ടെലിഫോണ്‍ കോള്‍ ബുക്ക് ചെയ്തു. ഗുഡ്‌നൈറ്റ് മോഹനെ വിളിച്ചു. ‘ഞാന്‍ പണ്ട് നിങ്ങളോട് ആടു തോമയുടെ കഥ പറഞ്ഞത് ഓര്‍മ്മയുണ്ടോ?’, ‘പിന്നേ അത് ഞാനല്ലെ പ്രൊഡ്യൂസ് ചെയ്യേണ്ടത്’ എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം നിന്ന ഗുഡ്‌നൈറ്റ് മോഹനെ താന്‍ ഇന്ന് സ്മരിക്കുകയാണ് എന്നാണ് ഭദ്രന്‍ പറയുന്നത്.

റീമാസ്റ്ററിംഗ് കഴിഞ്ഞ് 4k അറ്റ്‌മോസില്‍ ആണ് സ്ഫടികം എത്താന്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 9ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.