Movies

2007ല്‍ എത്തിയ ‘കഥ പറയുമ്പോള്‍’ സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മുകേഷ്. ക്ലൈമാക്‌സില്‍ മലയാളി പ്രേക്ഷകരെ കരയിപ്പിച്ച സിനിമയാണ് കഥ പറയുമ്പോള്‍. സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് മുകേഷ് പറഞ്ഞത്. ക്ലൈമാക്‌സ് സീനില്‍ സ്‌കൂളില്‍ എത്തി അശോക് രാജ് പ്രസംഗിക്കുന്ന രംഗം അഭിനയിച്ചപ്പോള്‍ മമ്മൂട്ടി പോലും കരയുകയായിരുന്നു. അതുകൊണ്ട് ഒരു ദിവസം എടുത്താണ് ആ സീന്‍ തീര്‍ത്തതെന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ വാക്കുകള്‍:

എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു, ‘നീ മുന്‍പ് ഒരിക്കല്‍ സിനിമ നിര്‍മിക്കുന്ന കാര്യം പറഞ്ഞില്ലേ. അത് നമുക്ക് ഒരുമിച്ച് ഇപ്പോള്‍ നിര്‍മിച്ചാലോ. സിനിമ വിജയിച്ചേക്കും എന്നു തോന്നുന്നു. എല്ലാം നീ നോക്കണം, നമ്മുടെ കാശ് അധികം പോകരുത്’. ഇപ്പൊത്തന്നെ ഇറങ്ങുകയാണെന്ന് ഞാനും പറഞ്ഞു. നിനക്ക് കഥ കേള്‍ക്കേണ്ടേ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ‘നിന്റെ കഥയല്ലേ, എനിക്ക് കേള്‍ക്കണമെന്നില്ല’. ‘കഥ കേട്ടിട്ട് നിന്റെ പ്രതികരണം കണ്ടിട്ടു മതി ഈ കഥയുമായി മുന്നോട്ടു പോകുന്നത്. നിന്റെ വിലയിരുത്തല്‍ എനിക്കു വേണം’ എന്ന് ശ്രീനിവാസന്‍ പറഞ്ഞു.

അങ്ങനെ ആ ഹോട്ടലിലിന്റെ ഓരത്തു നിന്ന് അദ്ദേഹം ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാന്‍ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു. പുള്ളി എന്നെ ചേര്‍ത്തു പിടിച്ചു. എന്നിട്ട് ക്ലൈമാക്സിലെ ഡയലോഗ് തന്നെ അവിടെ നിന്നു പറഞ്ഞു. കണ്ണ് തുടച്ചിട്ട് ഞാന്‍ പറഞ്ഞു, ‘നഷ്ടം വന്നാലും ലാഭം വന്നാലും കൂട്ടുകാരായ നമ്മള്‍ എടുക്കേണ്ടത് സൗഹൃദത്തിന്റെ ഈ കഥ തന്നെയാണ്’. ശ്രീനിവാസന്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു. ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇതിന്റെ സംവിധാനം ആദ്യം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്റെ അളിയന്‍ എം. മോഹനന്‍ ആണ് ഇത് ചെയ്യുന്നത്, ഇനി അയാളെ മാറ്റിയാല്‍ കുടുംബ പ്രശ്‌നം ഉണ്ടാകും’. ഞാന്‍ പറഞ്ഞു, ”അയാളെ മാറ്റിയാല്‍ ഞാന്‍ പ്രശ്‌നം ഉണ്ടാക്കും. ഇത് മോഹനന്‍ സംവിധാനം ചെയ്യുന്നു. ശ്രീനി അഭിനയിക്കുന്നു”. അങ്ങനെ അവിടെ വച്ച് സിനിമ തീരുമാനിച്ചുറപ്പിച്ചു പോകുന്നു.

ചിത്രത്തില്‍ ഒരു അതിഥിവേഷമുണ്ട്. അതിഥി വേഷം മമ്മൂക്ക തന്നെ ചെയ്യണം. ഞങ്ങള്‍ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ പോയി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിര്‍മിക്കുന്നതെന്ന് മമ്മൂക്ക സുല്‍ഫത്തിനോട് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ‘ശ്രീനി, കീഴ്വഴക്കം അനുസരിച്ച് ആ കഥ അങ്ങോട്ട് പറ’. മമ്മൂക്ക പറഞ്ഞു ‘കീഴ്വഴക്കം അനുസരിച്ച് ആ കഥ പറയണ്ട’. ഞാന്‍ ചോദിച്ചു ‘അതെന്താണ്?’. അദ്ദേഹം പറഞ്ഞു ‘ശ്രീനിയുടെ കഥയില്‍ എനിക്ക് വിശ്വാസമാണ്, മാത്രമല്ല പല സന്ദര്‍ഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങള്‍ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാന്‍ എന്നു വരണം എന്നുമാത്രം പറഞ്ഞാല്‍ മതി’. ഞാന്‍ പറഞ്ഞു, ‘മമ്മൂക്കയുടെ പ്രതിഫലം പറഞ്ഞ് ഞങ്ങളെക്കൊണ്ടു താങ്ങുമെങ്കില്‍ മാത്രമേ ചെയ്യുന്നുള്ളൂ. എത്രയാണെങ്കിലും പറഞ്ഞോളൂ. ബാര്‍ബര്‍ ബാലനാണ് ഇതിലെ ഹീറോ, അങ്ങയുടേത് ഫുള്‍ ലെങ്ത് വേഷം അല്ല. സൂപ്പര്‍ സ്റ്റാറിന്റെ റോളിന് അഞ്ചു ദിവസം മാത്രം മതി. അതിനു ഞങ്ങള്‍ എന്തു തരണം. ഏതൊക്കെ റൈറ്റ്‌സ് തരണം, ഞങ്ങള്‍ എത്ര അഡ്വാന്‍സ് തരണം.’

ഞാന്‍ നോക്കിയപ്പോള്‍, അത് കേട്ടുകൊണ്ട് ഞങ്ങളേക്കാള്‍ ടെന്‍ഷനായിട്ട് അദ്ദേഹത്തിന്റെ ഭാര്യ നില്‍ക്കുകയാണ്. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങള്‍ രണ്ട് പേരെയും തോളില്‍ കയ്യിട്ട് പറഞ്ഞു, ‘ഈ പടം ഞാന്‍ ഫ്രീ ആയി അഭിനയിക്കുന്നു’. ഞാന്‍ പറഞ്ഞു, ‘തമാശ പറയേണ്ട സമയം അല്ല മമ്മൂക്ക. ജീവന്മരണ പോരാട്ടമാണ്, ഞങ്ങള്‍ നിര്‍മാതാക്കള്‍ ആകുമോ എന്ന് ഇപ്പൊ തീരുമാനിക്കണം’. അദ്ദേഹം പറഞ്ഞു, ‘എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാന്‍ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം ഫ്രീ ആയി നിങ്ങള്‍ക്ക് തരുന്നു, ഡേറ്റ് പറഞ്ഞാല്‍ മാത്രം മതി’. ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവര്‍ ടെന്‍ഷനില്‍ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞിട്ട് ഞങ്ങള്‍ക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാന്‍ പറ്റാത്തതിലുള്ള ടെന്‍ഷനില്‍ നില്‍ക്കുകയായിരുന്ന അവര്‍ പറഞ്ഞു ”ഇച്ചാക്കാ നന്നായി.” ‘കഥ പറയുമ്പോള്‍’ സിനിമയേക്കാള്‍ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് അവിടം വിട്ടു. തുടര്‍ന്ന് ഞങ്ങള്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്കു കടന്നു.

അങ്ങനെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന ദിവസമെത്തി. കഥയും കാര്യങ്ങളുമുണ്ടെങ്കിലും ആ ദിവസം രാവിലെ എഴുന്നേറ്റ് സീന്‍ എഴുതുന്ന ശീലം ശ്രീനിവാസനുണ്ട്. അങ്ങനെ സ്‌കൂളിലെ മമ്മൂട്ടിയുടെ ഡയലോഗ് ഉള്ള ക്ലൈമാക്‌സ് സീന്‍ എഴുതി എനിക്കു വായിക്കാന്‍ തന്നു. സീന്‍ വായിച്ച ഞാനൊന്ന് ഞെട്ടി. സത്യത്തില്‍ ഈ സീന്‍ മതി. പക്ഷേ അന്ന് ആ കല്യാണത്തിന്റെ സമയത്ത് എന്നെ ചേര്‍ത്തുനിര്‍ത്തി ശ്രീനി പറഞ്ഞ സീന്‍ ഇതല്ലായിരുന്നു. ഞാനത് ശ്രീനിയോടും പറഞ്ഞു. ‘നീ ഇങ്ങ് വന്നേ’ എന്നു പറഞ്ഞ് ശ്രീനിയെന്നെ റൂമിലേക്കു കൊണ്ടുപോയി. അന്ന് നീ എന്താ കേട്ടതെന്ന് ശ്രീനി എന്നോട് ചോദിച്ചു. ഞാനപ്പോള്‍ ബാലന്‍ കടുക്കന്‍ വിറ്റ പൈസ കൊണ്ട് അശോക് കുമാറിനെ സഹായിച്ച കഥയൊക്കെ പറഞ്ഞു. കടുക്കന്‍ പ്രയോഗമൊന്നും ഇപ്പോള്‍ എഴുതിയ സീനില്‍ ഇല്ലായിരുന്നു. അത് കുറച്ച് പൈങ്കിളി ആയിപ്പോകില്ലേ എന്നായിരുന്നു ശ്രീനിയുടെ സംശയം. ഞാന്‍ പറഞ്ഞു ‘അതാണ് മലയാളികള്‍ക്കു വേണ്ടത്. ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു. നിങ്ങളുടേതായ രീതിയില്‍ ഇത് മാറ്റി എഴുതൂ’.

അങ്ങനെ ശ്രീനി റൂമില്‍ പോയി സീന്‍ മുഴുവന്‍ മാറ്റിയെഴുതി. പുതിയ സീന്‍ വായിച്ചിട്ട് ഞാനവിടെ വച്ച് കരഞ്ഞു. മമ്മൂക്ക സെറ്റില്‍ വരുന്നു, ക്യാമറ ഫിക്‌സ് ചെയ്തു. ഡയലോഗ് പറയുന്നു. രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയാണ്. അവസാനം മമ്മൂക്ക തന്നെ ക്യാമറയില്‍ നോക്കി കട്ട് പറഞ്ഞു. ഈ സീന്‍ എത്ര ടേക്ക് പോയാലും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ക്യാമറാമാനുമായി ഞങ്ങള്‍ എടുത്ത തീരുമാനം. അവിടെ ഈ സീനിന്റെ പിന്നിലെ കഥകളൊന്നും അറിയാതെ വന്നിരിക്കുന്നവരാണ് അവിടെയുള്ള നാട്ടുകാരായ ഓഡിയന്‍സ്. അവരെല്ലാം മമ്മൂക്കയുടെ ഈ ഡയലോഗ് കേട്ട് കരയുകയാണ്. ഈ ഒരൊറ്റ സീനില്‍ ഈ സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് ഞാന്‍ ശ്രീനിയോട് പറഞ്ഞു. സാധാരണ മമ്മൂക്കയുടെ റേഞ്ച് വച്ച് രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് തീര്‍ക്കേണ്ട സീന്‍ വൈകിട്ട് ആണ് ഷൂട്ട് ചെയ്ത് തീര്‍ത്തത്. ഡയലോഗ് പറഞ്ഞ് തീര്‍ത്തിട്ടും അദ്ദേഹം വിങ്ങുകയായിരുന്നു. അതാണ് സൗഹൃദത്തിന്റെ ശക്തി. അതുകൊണ്ടാണ് എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തത്.

ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ച വിഷയമായത് പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സിനിമാ നിരൂപകരെ കുറിച്ച് അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയതും ചർച്ചയായതും. സിനിമയെ വിമർശിക്കുന്നതിനോ, നിരൂപണം ചെയ്യുന്നതിനോ മുൻപ് അതേ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കുമെന്നാണ് ഈ സംവിധായിക പറഞ്ഞത്.

എഡിറ്റിംഗ് പോലെയുള്ള സാങ്കേതികമായ കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്ത ആളുകൾ അതേ കുറിച്ചൊക്കെ പറയുന്നത് കാണുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും, സിനിമ എങ്ങനെ ഉണ്ടാക്കുന്നു എന്ന പ്രക്രിയയെ കുറിച്ച്, അല്പമെങ്കിലും പഠിക്കുകയും അറിവുണ്ടാക്കുകയും ചെയ്തിട്ട് വേണം സിനിമയെ വിമർശിക്കാനോ അതിനെ നിരൂപണം ചെയ്യാനോ ശ്രമിക്കേണ്ടതെന്നും അഞ്ജലി മേനോൻ പറയുന്നു.

അതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. അഞ്ജലി മേനോൻ പറഞ്ഞ വാക്കുകൾക്കെതിരെയുള്ള മറുപടി പോലെയാണ് ജൂഡ് ആന്റണി കുറിച്ചിരിക്കുന്നത്. അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “ഞാൻ സിനിമ പ്രേക്ഷകനാണ് . അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ.

സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ . നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും . As simple as that.” ഏതായാലും ജൂഡ് ആന്റണിയുടെ ഈ വാക്കുകൾക്ക് വലിയ പിൻതുണയാണ് സോഷ്യൽ മീഡിയ നല്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഷെറിൻ പി യോഹന്നാൻ

പറഞ്ഞു പറഞ്ഞു മടുത്ത, എന്നാൽ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത വിഷയമാണ് ജയയുടെ ജീവിതകഥ. പക്ഷേ, കഥപറച്ചിൽ രീതിയിലും ട്രീറ്റ്മെ​ന്റിലും കൊണ്ടുവന്ന വ്യത്യസ്തതയാണ് ചിത്രത്തെ ജനപ്രീയമാക്കുന്നത്. ചേട്ടൻ ഇട്ടുപഴകിയ ടി ഷർട്ട്, ചേട്ടൻ പഠിച്ചു പഴകിയ പാഠപുസ്തകം, കളിയ്ക്കാൻ ചേട്ട​ന്റെ കളിപ്പാട്ടം.. ഒന്നും തന്റേതല്ലാത്ത അവസ്ഥയിലൂടെയാണ് ജയ നീങ്ങുന്നത്. പഠനവും വിവാഹവുമെല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് തന്നെ. ഒടുവിൽ കലുഷിതമായ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന അതേ വീട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്.. “നിനക്ക് എന്തി​ന്റെ കുറവാണ്. നി​ന്റെ ഇഷ്ടത്തിനല്ലേ നിന്നെ ഞങ്ങൾ ഇതുവരെ വളർത്തിയതെന്ന്..!”

പുരുഷകേന്ദ്രീകൃതമായ സാമൂഹിക, കുടുംബ വ്യവസ്ഥയുടെ നെഞ്ചിലേക്കുള്ള ചവിട്ടാണ് ജയ ജയ ജയ ജയ ഹേ. എന്നാൽ അത് മാത്രമല്ല. ടോക്സിക് ആയ പേരന്റിം​ഗിനെയും മതത്തെയും ചിത്രം പ്രശ്നവത്കരിക്കുന്നു. രാജ്ഭവനിലേക്കുള്ള ജയയുടെ വരവ് മുതലാണ് കോൺഫ്ലിക്ടുകളുടെ തുടക്കമെന്ന് പ്രേക്ഷകന് നേരത്തെ മനസ്സിലാകും. എന്നാൽ ജയ സ്വന്തം ജീവിതത്തിൽ ജനനം തൊട്ടേ കോൺഫ്ലിക്ടുകൾ നേരിടുന്നവളാണ്. അതിനെ സധൈര്യം നേരിടാനുള്ള കരുത്ത് രാജ്ഭവനിലെ ‘ഇടിയപ്പ’ത്തിലൂടെ അവൾക്ക് ലഭിക്കുന്നുവെന്ന് മാത്രം.

വിവാഹമെന്നാൽ ജീവിതപങ്കാളിയെ തല്ലാനുള്ള അവകാശം കൂടിയാണെന്ന ധാരണയുള്ളവർക്കുള്ള ‘കിക്ക്’ ഷൈജു ​ദാമോദര​ന്റെ കമ​ന്ററിയിൽ നിന്ന് ലഭിക്കും. അത്തരക്കാർ തിയേറ്ററിലിരുന്ന് ചിരിക്കാൻ അല്പം പാടുപെടും. ആണഹന്തയുടെ പര്യായമാകുന്ന രാജേഷ് കോമഡി കഥാപാത്രമല്ല. പൊതുവേയുള്ള പുരുഷസ്വഭാവത്തി​ന്റെ ആകെതുകയാണ് രാജേഷിലും. അമ്മയെക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും ജയയെ മനസിലാക്കാൻ കഴിയുന്ന നാത്തൂനും കുറ്റബോധത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സഹോ​ദരനും ജയയുടെ ജീവിതത്തിൽ കൃത്യമായ പങ്ക് വഹിക്കുന്നു.

കഥാപാത്രനിർമിതി, കഥപറച്ചിൽ രീതി, ക്ലോസ്-അപ്പ് ദൃശ്യങ്ങൾ എന്നിവയെല്ലാം ചിത്രത്തിനുതകുന്ന രീതിയിലുള്ളതാണ്. ദർശനയുടെ ​ഗംഭീര പ്രകടനം ജയ എന്ന കഥാപാത്രത്തെ ശക്തമാക്കുന്നു. ജയയുടെ പരിണാമം മുതലങ്ങോട്ട് കാണികളിൽ ചിരി നിറയ്ക്കുന്നതിൽ വിപിൻ ദാസ് വിജയിച്ചിട്ടുണ്ട്. ബേസിൽ ഉൾപ്പെടെ മറ്റെല്ലാ താരങ്ങളും പ്രകടനത്തിൽ മികച്ചുനിൽക്കുന്നു. പശ്ചാത്തലസം​ഗീത മികവ് ചിത്രത്തെ കൂടുതൽ എൻഗേജിങാക്കുന്നുണ്ട്. “ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ..” എന്ന ​ഗാനത്തിലുണ്ട് സിനിമ പകരുന്ന സന്ദേശം. ചിത്രത്തി​ന്റെ ഫൈനൽ ആക്ട് നേരത്തെ ഊഹിക്കാൻ കഴിയുന്നതാണ്.

✨️Bottom Line – ജീവിതയാഥാർത്ഥ്യത്തെ അക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് രസകരമായി പറയുകയാണ് വിപിൻ ദാസ്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ഈ സറ്റയർ ദൃശ്യമാണ്. ഗാർഹികപീഢനത്തിൽ തുടങ്ങി, സ്ത്രീകൾ സ്വന്തമായി ആർജിക്കേണ്ട കായികക്ഷമതയെയും കരുത്തിനെപറ്റിയും പറയുന്നുണ്ട് ജയ. ജയയുടെ ജയവും ജീവിതവും ഒട്ടുമിക്ക പേർക്കും റിലേറ്റബിളാണ് ഹേ!

ഗുരുവിന്റെ പുതിയ സംരഭത്തിന് ആശംസ അറിയിച്ച് നടി കാവ്യ മാധവൻ കഴിഞ്ഞ ദിവസം ലൈവ് വിഡിയോയിൽ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഇങ്ങനെ ഒരു ലൈവ് വീഡിയോ. എന്നാൽ ഈ വീഡിയോയ്ക്ക് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നിറയുകയാണ്. കലയോടുള്ള സമീപനം മാറാൻ തന്നെ കാരണക്കാരനായ വ്യക്തിയാണ് ഗുരുവെന്നും നൃത്തം ചെയ്യാൻ ഭയന്നപ്പോഴൊക്കെ തനിക്ക് അദ്ദേഹം ധൈര്യം തന്നുവെന്നുമായിരുന്നു വീഡിയോയിൽ കാവ്യ പറയുന്നുണ്ട്.

ഇത് സംബന്ധിച്ചുള്ള മാധ്യമ വാർത്തകൾക്ക് താഴെയാണ് നടിക്കെതിരെ സൈബർ ആക്രമണം കടുക്കുന്നത്.. തന്റെ മാതാപിതാക്കളുടെ സ്ഥാനത്ത് നിൽക്കുന്നയാളാണ് ഗുരുനാഥനെന്നും അദ്ദേഹത്തിന്റെ കുടുംബം തനിക്ക് സ്വന്തം കുടുംബം പോലെയാണെന്നും കാവ്യ വീഡിയോയിൽ പറയുന്നുണ്ട്. നാളുകൾക്ക് ശേഷമുള്ള നടിയുടെ വീഡിയോ കണ്ടതിലെ സന്തോഷം ആരാധകർ വാർത്തയ്ക്ക് താഴെ പങ്കുവെയ്ക്കുന്നുണ്ട്. കാവ്യ തിരിച്ച് വരണം നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

‘ഒരു പാട് കാലത്തിനു ശേഷമാണ് കാവ്യയെ ഇങ്ങനെ കാണുന്നത് സന്തോഷം. തിരിച്ചു വരണം. ദൈവം അനുഗ്രഹിച്ച കലാകാരിയാണ് കാവ്യ. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്തൊരു നടി വേറെയില്ല. കാവ്യയെ കുറ്റപെടുത്തുന്നവർ ഉണ്ടാവാം അവരെന്തും പറയട്ടെ കാവ്യ ഇനിയും സിനിമയിൽ തിരിച്ചു വന്നാലും പഴയ അംഗീകാരം കിട്ടുമെന്നുറപ്പാണ്’, ഒരാൾ കുറിച്ചു. എന്നാൽ മറ്റ് ചിലർ കടുത്ത അധിക്ഷേപമാണ് നടിക്കെതിരെ നടത്തുന്നത്. മഞ്ജു തന്നെയാണ് ശരി, ഒരു കുടുംബം കലക്കിയവളാണ് നിങ്ങൾ, നിങ്ങൾ മറ്റുള്ളവരെ തളർത്തുന്നതിൽ മിടുക്കിയല്ലേ എന്നിങ്ങനെയാണ് വിമർശനങ്ങൾ. മുൻപ് സഹോദരനായി കണ്ടയാളെയല്ലേ ഇപ്പോൾ നിങ്ങൾ ഭർത്താവാക്കിയില്ലേയെന്നാണ് മറ്റ് ചിലരുടെ ആക്ഷേപം.

കേസ് ഒതുക്കി തീർത്ത് വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു’.’നിങ്ങളുടെ വാക്കുകളും പ്രവർത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ട് നിങ്ങൾ വരും തലമുറയ്ക്ക് ഒരു ദോഷമാണ്’, ‘എന്തൊരു വിനയം എന്തൊരു കുലീനത എന്തൊരു അച്ചടക്കം.. എന്തൊരു അഭിനയം അവസ്ഥക്കനുസരിച്ചുള്ള അഭിനയം’, ഇങ്ങനെ പോകുന്നു കമന്റുകൾ. നടിക്കെതിരായ അധിക്ഷേപങ്ങൾക്ക് ചിലർ മറുപടി നൽകുന്നുണ്ട്. മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല, മലയാളികൾക്ക് എന്താണിത്ര പ്രശ്നം എന്നായിരുന്നു ചിലരുടെ പ്രതികരണം.

‘ദിലീപ് മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. കേരളത്തിലെ കുറച്ചു വനിതകൾ അഭിനവ മഞ്ജുവാര്യരാകാനുള്ള ശ്രമത്തിലാണ്. അവർക്ക് കഴിവും കാശുമുണ്ട്. അത് കണ്ട് വെറുതെ പനിക്കുന്ന ചിന്ന ചിന്ന ഫെമിനിച്ചികൾ ഒന്നോർക്കുക, മഞ്ജുവിന് ഉള്ള അവകാശങ്ങൾ തന്നെ ആണ് കാവ്യക്കും ഉള്ളത്’

ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവരിൽ മാത്രം ഒതുങ്ങുന്നതാണ് …. ഇവർ പ്രശസ്തരായതു കൊണ്ട് അവരുടെ ഫാൻസ് ഏറ്റു പിടിക്കുന്നു.അഡ്ജസ്റ്റു ചെയ്യാനാകാത്ത വിധം അകൽച്ചയോ ഇഷ്ടക്കേടോ തോന്നുകയാണെങ്കിൽ പിരിയുന്നതു തന്നെയാണ് നല്ലത്.സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്നതല്ലെന്നു മനസ്സിലാക്കാൻ മഞ്ജുവിന് കഴിഞ്ഞു. അവർ പരസ്പര ധാരണയോടെ പിരിഞ്ഞു.കാവ്യയോട് ദേഷ്യമോ വെറുപ്പോ തോന്നിയതു കൊണ്ട് ദിലീപിന് മഞ്ജുവിനോടോ തിരിച്ചും പഴയ സ്നേഹവും ആത്മാർഥതയും തോന്നാൻ സാധ്യതയില്ല.ആരാധകർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനുമില്ല’, കാവ്യയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളിൽ പറയുന്നു.

ദൃശ്യത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസ്സുതുറന്ന് നടി മീന. തനിക്ക് അഭിനയം എന്ന കരിയറില്‍ ഇത്രയും കാലം നില്‍ക്കാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വിവാഹ ശേഷം സിനിമകള്‍ ലഭിക്കില്ലെന്നാണ് കരുതിയതും അവര്‍ പറയുന്നു.

എന്നാല്‍ അപ്പോഴും അവസരങ്ങള്‍ തേടി വന്നു. ഗര്‍ഭിണി ആയപ്പോള്‍ ബ്രേക്ക് എടുത്തു. കുഞ്ഞ് ജനിച്ച ശേഷം അവസരങ്ങളേ ലഭിക്കില്ലെന്നാണ് കരുതിയത് പക്ഷേ അപ്പോഴും അവസരങ്ങള്‍ വന്നു. അപ്പോഴാണ് ദൃശ്യം വന്നത്’
‘ദൃശ്യത്തിന്റെ ആളുകളോട് സിനിമ ചെയ്യുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്. മകള്‍ക്ക് അന്ന് രണ്ട് വയസായിരുന്നു.

പക്ഷെ അവര്‍ എല്ലാ സൗകര്യങ്ങളും തന്നു. മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പറഞ്ഞു. ലാല്‍ സാറിനെയും ആശിര്‍വാദ് സിനിമാസിനെയും നന്നായി അറിയാം. സിനിമ മലയാളത്തില്‍ വലിയ വിജയം ആവുമെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്ര വലിയ ഹിറ്റാവുമെന്ന് കരുതിയില്ല’

ദൃശ്യം മൂന്നാം ഭാഗത്തെ പറ്റി കേട്ടിട്ടുണ്ട്. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ഇപ്പോള്‍ അവര്‍ റാം എന്ന സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം ഉണ്ടാവുമോ എന്ന് അറിയില്ല. മൂന്നാം ഭാഗത്തില്‍ എക്‌സൈറ്റ്‌മെന്റുണ്ട്’

‘ഒരു വശത്ത് ഭയവുമുണ്ട്. രണ്ടാം ഭാഗത്തിലും ആ ഭയം ഉണ്ടായിരുന്നു. ദൃശ്യത്തിന് വലിയ പേരിരിക്കുമ്പോള്‍ അതിനേക്കാള്‍ നന്നായി അടുത്ത ഭാഗം എടുക്കണമെന്നുണ്ടായിരുന്നു. ആ ഭയം ഇനിയും തുടരും,’ മീന പറഞ്ഞു. വികടന്‍ ചാനലിനോടാണ് പ്രതികരണം. ദൃശ്യം 3 സിനിമ അടുത്തിടെയാണ് ജീത്തു ജോസഫ് പ്രഖ്യാപിച്ചത്.

പടവെട്ട്, മഹാവീര്യര്‍, സാറ്റര്‍ഡേ നൈറ്റ് ഇതൊക്കെയായിരുന്നു അടുത്തിടെ ഇറങ്ങിയ നിവിന്‍ പോളി ചിത്രങ്ങള്‍. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചുവെന്നല്ലാതെ തിയേറ്റര്‍ ഹിറ്റുണ്ടാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അസ്ലാം റിപ്‌സ് എന്നയാളുടെ പോസ്റ്റില്‍ ഭാഗ്യനായകന്‍ ആയിരുന്ന ഒരാള്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ദുരന്തങ്ങളാക്കിയ യുവതാരം നിവിന്‍ പോളി ആയിരിക്കുമെന്ന് പറയുന്നു.

നിവിന്‍ പോളിക്ക് എന്താണ് സംഭവിച്ചത്..?
നിവിന്‍ പോളിയുടെ റിലീസായ എല്ലാ സിനിമകളും കണ്ടിട്ടുള്ള ആളാണ് ഞാന്‍,
(ഭൂരിഭാഗം ആളുകളും കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം..അരികില്‍ ഒരാള്‍..ഉള്‍പ്പെടെ)
സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും ,എത്ര വലിയ സംവിധായകന്‍ ആയാലും കഥ ഇഷ്ടപ്പെട്ടില്ല എങ്കില്‍ നോ പറയുന്ന കാര്യത്തില്‍ നിവിനെ കണ്ട് മറ്റു നടന്മാര്‍(സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ) പഠിക്കണം എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..
അത്‌കൊണ്ട് തന്നെ സംവിധായകന്റെ പേര് നോക്കാതെ പോസ്റ്ററില്‍ നിവിന്‍ പോളിയുടെ തല നോക്കി ധൈര്യമായി ടിക്കറ്റ് എടുക്കാമായിരുന്നു..
എന്നാല്‍ അടുത്ത കാലത്ത് എന്താണ് തുടര്‍ച്ചയായി നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് സംഭവിക്കുന്നത്..

മഹാവീര്യര്‍ എന്ന സിനിമ തിയറ്ററില്‍ കണ്ടിരിക്കുന്ന സമയത്ത് ഇത് എന്താണ് എന്നറിയാതെ ഒത്തിരി കഷ്ടപ്പെട്ടു. (ഫാന്റസിയാണോ കോമഡിയാണോ സ്പൂഫാണോ.. ഒന്നുമേ പുരിയില്ലേ)
അത് കൊണ്ട് അടുത്ത നിവിന്‍ പോളി പടം പടവെട്ട് റിലീസ് ചെയ്ത് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് തിയറ്ററില്‍ പോയത് ,അതും സോഷ്യല്‍ മീഡിയയില്‍ ഗംഭീര അഭിപ്രായങ്ങള്‍ വായിച്ചും , ലാലേട്ടന്‍ ചിത്രം ജിസിസി റിലീസ് ഇല്ലാത്തത് കൊണ്ടും..
പഴകി പുളിച്ച കണ്ണൂര്‍ രാഷ്ട്രീയവും നിവിന്റെ ഇപ്പൊ പൊട്ടും എന്ന രീതിയില്‍ ഉള്ള പ്രകടനവും (മിഥുനം സിനിമയിലെ നെടുമുടിവേണുവിന് ആദരാഞ്ജലികള്‍)
സത്യം പറയാമല്ലോ ,തിയറ്ററില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നി ..
ഒടുവില്‍ കാലങ്ങള്‍ക്ക് ശേഷം മലയാളസിനിമയില്‍ ഒരു ഫുള്‍ ഫണ് കോമഡി എന്റര്‍ട്രെനര്‍ എന്ന പ്രചാരണം ഒക്കെ കണ്ട്, ഒന്നുമില്ലെങ്കിലും റോഷന്‍ ആന്‍ഡ്രൂസ് ചിത്രമല്ലേ -അങ്ങേര് ചതിക്കില്ല എന്ന വിശ്വാസത്തില്‍ സാറ്റര്‍ഡേ നൈറ്റ് കാണാന്‍ പോയി..
എന്റെ പൊന്നൂ.. ഒന്നും പറയാനില്ല.. കൊന്നു കൊലവിളിച്ചു..
ഭാഗ്യനായകന്‍ ആയിരുന്ന ഒരാള്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ദുരന്തങ്ങളാക്കിയ യുവതാരം നിവിന്‍ പോളി ആയിരിക്കും..

സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്വാസിക. അഭിനയത്തിന്റെ തുടക്കകാലത്ത് തന്നോട് മോശം ചോദ്യങ്ങള്‍ ചോദിച്ചവരുണ്ട്. അതിനോട് നോ പറയാന്‍ കാണിച്ച ധൈര്യമാണ് തന്റെ ശക്തി, അതുകൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് സ്വാസിക പറയുന്നത്.

സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിനയത്തിന്റെ തുടക്കകാലത്ത് തന്നോട് മോശം ചോദ്യങ്ങള്‍ ചോദിച്ചവരുണ്ട്. ഷോകളോ സിനിമയോ കിട്ടാന്‍ നമുക്ക് ഇഷ്ടമില്ലാത്തവ ചെയ്യാന്‍ ആവശ്യപ്പെട്ടവരുണ്ട്. പക്ഷേ, നോ പറയേണ്ടിടത്ത് നോ പറയാന്‍ അന്ന് ധൈര്യം കാണിച്ചതാണ് തനിക്ക് ശക്തിയായത്.

ഒരുപക്ഷേ, അത് കരിയറിനെ ബാധിച്ചിരിക്കാം. പക്ഷേ, അന്ന് അടുത്ത തീരുമാനമായിരുന്നു ശരിയെന്ന് തന്നെയാണ് വിശ്വാസം. അതുകൊണ്ടു തന്നെ, ആ തീരുമാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ സഹിക്കാനും താന്‍ തയാറായിരുന്നു. പെണ്‍കുട്ടികള്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവാണ് ആദ്യം ആര്‍ജിക്കേണ്ടത്.

ഓരോ വിഭാഗവും പരമാവധി ശേഖരിക്കാവുന്ന തുക സംബന്ധിച്ചു നിര്‍ദേശമുണ്ട്. ഇതിന്‍പ്രകാരം പഞ്ചായത്ത്, ഏരിയ കമ്മിറ്റികള്‍ ഒരു വ്യക്തിയില്‍ നിന്ന് 5000 രൂപയേ പരമാവധി ശേഖരിക്കാവൂ. മണ്ഡലം കമ്മിറ്റികള്‍ 25,000 രൂപയും ബൂത്ത് ഘടകം ആയിരം രൂപയുമേ പരമാവധി സ്വീകരിക്കാവൂ. പിരിച്ചെടുക്കുന്ന മുഴുവന്‍ തുകയും പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. തിരഞ്ഞെടുപ്പാകുമ്പോള്‍ ഈ തുക ഘടകങ്ങള്‍ക്ക് തിരികെ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്.

ജിമ്മില്‍ വ്യായാമം ചെയ്യവെ പ്രമുഖ നടന് ദാരുണാന്ത്യം. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്ത് വീര്‍ സൂര്യവംശിയാണ് അന്തരിച്ചത്.

സിദ്ധാന്തിന്റെ മരണവിവരം നടനും മുന്‍ ക്രിക്കറ്റ് താരവുമായ സലില്‍ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമാ നിര്‍മാതാവ് അനു രഞ്ജന്‍, ടിവി താരം ജയ് ഭാനുശാലി, കിഷ്വര്‍ മെര്‍ച്ചന്റ് തുടങ്ങിയവര്‍ സിദ്ധാന്തിനെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവച്ചു.

മംമ്താ ആന്‍ഡ് ഖുസും എന്ന ടിവി ഷോയിലൂടെയാണ് സിദ്ധാന്ത് താരമായത്. ആനന്ദ് സൂര്യവംശി എന്നായിരുന്നു ആദ്യപേര്. 2001ല്‍ ഖുസും ടിവി ഷോയിലാണ് അരങ്ങേറ്റം. ജനകീയ പരിപാടികളായ കണ്‍ട്രോള്‍ റൂം, കൃഷ്ണ അര്‍ജുന്‍, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.

സിദ്ദി ദില്‍ മാനേ നാ എന്ന ഷോയിലാണ് ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇറ ചൗധരിയാണ് ആദ്യ ഭാര്യ. 2015ല്‍ ആണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത്. 2017ല്‍ മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ സിദ്ധാന്ത് വിവാഹം കഴിച്ചു.

ഷെറിൻ പി യോഹന്നാൻ

രാത്രി മാത്രം പുറത്തിറങ്ങുകയും ഇരപിടിക്കുകയും ചെയ്യുന്ന, മൂങ്ങ വിഭാഗത്തിൽ പെട്ട പക്ഷിയാണ് കൂമൻ. ‘കൂമൻ ദി നൈറ്റ്‌ റൈഡർ’ എന്ന പേരിൽ ആസിഫ് അലിയെ നായകനായി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പറയുന്നതും രാത്രിയിൽ ഇര പിടിക്കാനിറങ്ങുന്ന വേട്ടക്കാരുടെ കഥയാണ്. അതിൽ പല സമകാലിക സംഭവങ്ങളുടെയും അനുരണനം പ്രകടമാവുന്നതോടെ കൂമൻ ഇന്നിന്റെ ചിത്രമാകുന്നു. സംവിധായകന്റെ പതിവ് ശൈലിയിൽ കഥ പറയുമ്പോഴും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ കൂമൻ വിജയിക്കുന്നു.

കേരളം – തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തന്റെ ഈഗോയ്ക്ക് മുറിവേറ്റാൽ, കഴിവിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അത് മറക്കാനാവാതെ വൈരാഗ്യം സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് സിപിഒ ആയ ഗിരിശങ്കർ. എന്നാൽ കുറ്റാന്വേഷണത്തിൽ അതീവ തല്പരനും കേസുകൾ അതിവേഗം പരിഹരിക്കാൻ കഴിയുന്ന ആളുമാണ് ഗിരിയെന്ന് ആദ്യ സീനിൽ തന്നെ ജീത്തു പറയുന്നു. സ്റ്റേഷനിൽ പുതിയ സിഐ ചാർജ് എടുക്കുന്നതോടെ ഗിരിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

ആദ്യ പകുതിയിൽ ഗിരിയുടെ കഥ പറയുന്ന ചിത്രം പതുക്കെ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് രൂപം മാറുന്നു. ആസിഫ് അലിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. മെമ്മറീസിലെ സാം അലക്സിനെ പോലെ മാനസിക സംഘർഷം നേരിടുന്ന കഥാപാത്രത്തെ പെർഫെക്ട് ആയി സ്ക്രീനിലെത്തിക്കുന്നുണ്ട് ആസിഫ്. നോട്ടത്തിലും ചിരിയിലുമുൾപ്പെടെ പുലർത്തിയ സൂക്ഷ്മത ഗിരിശങ്കർ എന്ന കഥാപാത്രത്തെ പ്രേക്ഷകനോട്‌ കൂടുതൽ അടുപ്പിക്കുന്നു. ജാഫർ ഇടുക്കിയുടെ കള്ളൻ മണിയനും മനസ്സിൽ ഇടം നേടും.

വിഷ്ണു ശ്യാമിന്റെ പശ്ചാത്തലസംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുന്നു. ചേസിങ്‌ സീനും ക്ലൈമാക്സിലെ സംഘട്ടനവും മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്. സ്ലോ പേസിൽ കഥ പറയുമ്പോഴും കൂമൻ പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ഫൈനൽ ആക്ടിലെ ട്വിസ്റ്റും നന്നായിരുന്നു.

ജീത്തുവിന്റെ പതിവ് കഥാപരിസരങ്ങളായ പൊലീസ് സ്റ്റേഷനും ചായക്കടയുമൊക്കെ ഇവിടെയും വിശാലമായി കാണാം. സിനിമയുടെ തുടക്കത്തിൽ ചില സംഭാഷണങ്ങളിൽ കടന്നുവന്ന നാടകീയത, പ്രേക്ഷകന് ഊഹിച്ചെടുക്കാൻ പറ്റുന്ന സംഭവങ്ങൾ എന്നിവ പോരായ്മകളാണെങ്കിലും അവ മറന്നുകളയാൻ സാധിക്കുന്ന ഔട്ട്പുട് ആണ് അവസാനം ലഭിക്കുക. കെ. കൃഷ്ണകുമാറിന്റെ തിരക്കഥ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. അതാണ് കൂമന്റെ വിജയകാരണങ്ങളിൽ ഒന്ന്. കൂമൻ പെർഫെക്ട് അല്ല. എന്നാൽ നിരാശപ്പെടുത്തുന്ന കാഴ്ചാനുഭവവുമല്ല.

Bottom Line – ഗിരിശങ്കറിന്റെ ജീവിതത്തിലൂടെ കഥപറയുന്ന ചിത്രം ട്രാക്ക് മാറ്റുന്നിടത് കൂടുതൽ എൻഗേജിങായ അനുഭവമാകുന്നു. ഇന്നിന്റെ സാമൂഹിക പശ്ചാത്തലം കൂടി കഥയിൽ ഉൾപ്പെടുന്നത് പ്രേക്ഷകരെ സിനിമയോട് കൂടുതൽ അടുപ്പിക്കുന്നുണ്ട്. മനുഷ്യന്റെ അന്ധമായ വിശ്വാസങ്ങൾക്ക് മുകളിലൂടെ കൂമൻ ചിറകുവിരിച്ച് പറക്കുന്നു.

 

നടി നിമിഷ സജയനെതിരെ ഗുരുതര നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍. നിമിഷാ സജയന്‍ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇത്തരത്തില്‍ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

‘സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിമിഷയടക്കമുള്ളവര്‍ വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ആളുകളാണ്’.

വലിയ വായില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകള്‍ സഹിതമാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു.

വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ (ഐബി ) യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു.

സംസ്ഥാനത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ നികുതി അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ വിവാദമാക്കിയ ആളുകള്‍ തന്നെയാണ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് . ടാക്‌സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ

Copyright © . All rights reserved