മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് തെസ്‌നി ഖാൻ. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. അധികവും കോമഡി വേഷങ്ങളാണ് തെസ്‌നി ഖാൻ കൈകാര്യം ചെയ്തത്. സഹനടിയായി തിളങ്ങി നിൽക്കുകയാണ് താരം. ബിഗ് ബോസ് മലയാള് രണ്ടാം സീസണിൽ മത്സരാർത്ഥിയായിരുന്നു തെസ്‌നി ഖാൻ. ഷോ തുടങ്ങി 27-ാം ദിവസം തെസ്‌നി ഖാൻ പുറത്തായി.
ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവൻ ഹനീഫ് ആയിരുന്നു. അന്ന് ട്രൂപ്പിൽ വളരെ സുന്ദരനൊക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോൾ നമ്മൾ പെൺകുട്ടികൾ പറയുമായിരുന്നു അയാളെ കാണാൻ നല്ല ഭംഗി ഉണ്ട് അല്ലെ എന്ന്. ലിപ്സ്റ്റിക് ഒക്കെ ഇട്ടപോലെ ആയിരുന്നു അന്ന് ചുണ്ടുകൾ.
കലാഭവൻ ഹനീഫിനെ അഞ്ച് പെൺകുട്ടികൾ ചേർന്ന് നിരന്തരം വായിനോക്കിയപ്പോൾ താനും ഒപ്പം ചേർന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്. കലാഭവൻ ഹനീഫിനെ പ്രേമിക്കാൻ തോന്നിയ നിമിഷത്തെ കുറിച്ചും തെസ്നി ഖാൻ പറയുന്നു.
ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ജയറാം അടക്കമുള്ളവരും അവിടെ ഉണ്ടായിരുന്നു. എനിക്ക് പഠിക്കുന്ന സമയത്ത് തന്നെ കലാപരമായ കഴിവുകൾ ഉണ്ടായിരുന്നു. അന്ന് പഠിക്കാൻ അത്ര മുമ്പോട്ട് ആയിരുന്നില്ല ഞാൻ. നാല് വയസ് മുതൽ ഉപ്പയോടൊപ്പം സ്റ്റേജുകളിൽ ഞാനും കയറുമായിരുന്നു. പഠിക്കാൻ മോശമായപ്പോൾ കലാഭവനിൽ ചേർക്കുകയായിരുന്നു. ഡാൻസും അവതരിപ്പിക്കുമായിരുന്നു. ആദ്യത്തെ പ്രതിഫലം 75 രൂപ ആയിരുന്നു. അതിൽ 25 രൂപ ഗാനഭൂഷണം ഫീസ് കൊടുക്കും. അമ്പത് രൂപ വീട്ടിലും കൊടുക്കും. സ്കിറ്റ് ചെയ്തത് റഹ്മാനിക്ക കാരണമാണ്’
1988ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ് തെസ്നി ഖാൻ അഭിനയരംഗത്ത് എത്തിയത്. പിന്നീട് ചെറുതും വലുതുമായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കയ്യടക്കം തെസ്നിഖാന് ഉണ്ട്. 2020ൽ മോഹൻലാൽ അവതാരകൻ ആയ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു.
ഡെയ്സി, അപരൻ, വൈശാലി, മൂന്നാംപക്കം, ഗോഡ്ഫാദർ, ഞാൻ ഗന്ധർവൻ, എന്നും നന്മകൾ, മിമിക്സ പരേഡ്, മൈ ഡിയർ മുത്തച്ഛൻ, കടൽ, കുസൃതിക്കാറ്റ്, പുള്ളിപുലികളും ആട്ടിൻക്കുട്ടിയും, ആകാശഗംഗ, ഉൾട്ട എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ തെസ്നി അഭിനയിച്ചിട്ടുണ്ട്.
അമ്പത്തൊന്നിലും അവിവാഹിതയായി തുടരുന്ന തെസ്നി ഖാൻ കലാഭവനിലേക്ക് എത്തിയതിനെ കുറിച്ചും അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ സംഭവിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചും തുറന്ന് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയകളിൽ വൈറലാവുകയാണ്.
മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.
കോവിഡ് സാഹചര്യങ്ങളാൽ ‘ബറോസിന്റെ’ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു. സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് വീണ്ടും പുനരാരംഭിച്ചു.
ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമാണ് കാരണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല, ‘ബറോസ്’ ടീമിനൊപ്പമില്ല.
സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിതത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളർച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബര്‍ 22നായിരുന്നു.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ് തുറന്നത്. താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തതെന്നും ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
വിജയലക്ഷ്മിയുടെ വാക്കുകള്‍;
‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്.
ആറാമത്തെ വയസില്‍ ദാസേട്ടന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം ജയചന്ദ്രന്‍ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും.
മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഏറെ ചർച്ചയായ പ്രണയബന്ധം തകർന്നു. സുസ്മിതയും കാമുകൻ റോഹ്‌മാൻ ഷോവലും വേർപിരിഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫാഷൻ മോഡലാണ് റോഹ്‌മാൻ. സുസ്മിത ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ വേർപിരിഞ്ഞ വിവരം പങ്കുവച്ചത്.
‘സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. എന്നാൽ ആ ബന്ധം അവസാനിച്ചു. സ്നേഹം നിലനിൽക്കുന്നു.’.. റോഹ്‌മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.
സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെൺകുട്ടികൾക്കും ഒപ്പമായിരുന്നു റോഹ്‌മാൻ വർഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. റെനിയും അലിഷയുമാണ് സുസ്മിതയുടെ മക്കൾ. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010ലും.
2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്‌മാനും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്‌മാന്. ഇരുവരുടേയും പ്രായത്തെ വെല്ലുന്ന പ്രണയത്തിനും ഏറെ ആരാധകരും വിമർശകരുമുണ്ടായിരുന്നു.
ഷെറിൻ പി യോഹന്നാൻ
ബേസിൽ ജോസഫിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ സങ്കീർണ്ണമായ സംഗതികളില്ല. ലളിതമായ കഥയിലൂടെയും പുതുമയാർന്ന കഥപറച്ചിൽ രീതിയിലൂടെയും പ്രേക്ഷകരെ ആനന്ദിപ്പിക്കുകയാണ് അദ്ദേഹം. ബേസിൽ ജോസഫ് എന്ന സംവിധായകന്റെ വിജയവും ഇതുതന്നെയാണ്. ദേശത്തും കുറുക്കൻമൂലയിലുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന കഥകളെ അദ്ദേഹം പറയുന്നുള്ളൂ. ഇത്തവണ ‘മിന്നൽ മുരളി’യാണ് താരം. മറ്റൊരു സൗത്ത് ഇന്ത്യൻ സിനിമയ്ക്കും നൽകാത്ത പബ്ലിസിറ്റിയാണ് കുറുക്കൻമൂലയിലെ സൂപ്പർഹീറോയുടെ കഥയ്ക്ക് നെറ്റ്ഫ്ലിക്സ് നൽകിയത്.
മിന്നലടിച്ച് അമാനുഷിക ശക്തി കിട്ടുന്ന ജെയ്സണാണ് കഥാനായകനെങ്കിലും ഇതൊരു ഗ്രാമത്തിന്റെ കഥയാണ്. ആ ഗ്രാമനിവാസികളുടെ ഇടപെടലുകളാണ് കഥയെ രസകരമാക്കുന്നത്. ആരംഭത്തിൽ തന്നെ മുഖ്യ കഥാപാത്രങ്ങളെയെല്ലാം കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജോലിയില്ലാത്ത, നാട്ടുകാർ പലരും പുച്ഛഭാവത്തോടെ സമീപിക്കുന്ന ജെയ്സൺ. ഊഹാപോഹങ്ങളുമായി കേസന്വേഷണം നടത്തുന്ന പോലീസുകാരും കുറ്റം പറയുന്ന നാട്ടുകാരും. പിന്നെ ഒരു ചായക്കടക്കാരനും.
കൃത്യമായ ഇടങ്ങളിൽ കോമഡിയും കോൺഫ്ലിക്റ്റും പ്ലേസ് ചെയ്തുകൊണ്ട് രണ്ടര മണിക്കൂർ ദൈർഖ്യമുള്ള സിനിമയെ എൻഗേജിങ് ആക്കി മാറ്റിയിട്ടുണ്ട് സംവിധായകൻ. അതിമാനുഷിക കഴിവുകൾ ലഭിച്ചുവെന്ന് തിരിച്ചറിയുന്ന സാഹചര്യം, വാർഷികാഘോഷത്തിലെ സംഘട്ടനം, ഉഷ – ഷിബു കോമ്പിനേഷൻ സീൻ, ക്ലൈമാക്സ് ഫൈറ്റ് എന്നിവയൊക്കെ മികച്ച രംഗങ്ങളാണ്. ‘ഉയിരേ’ എന്ന മനോഹര ഗാനം പ്ലേസ് ചെയ്ത വിധവും ഇഷ്ടപ്പെട്ടു.
സാങ്കേതിക വശങ്ങളിലെ മികവ് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. സമീർ താഹിറിന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും മികച്ചു നിൽക്കുന്നു. സുഷിൻ ശ്യാമിന്റെ ‘രാവിൽ’ എന്ന ഗാനവും ട്രൈബൽ സോങ്ങും നന്നായിരുന്നെങ്കിലും ക്ലൈമാക്സിൽ പശ്ചാത്തല സംഗീതത്തിന് ശക്തമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. വ്ളാഡ് റിമ്പർഗ് ഒരുക്കിയ സംഘട്ടനരംഗം കണ്ടിരുന്നുപോവുമെന്നതിനാൽ അത് വലിയൊരു കുറവായി അനുഭവപ്പെടില്ല.
മിന്നൽ മുരളിയായി ടോവിനോ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഗുരു സോമസുന്ദരമാവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുക. എന്ത് ഗംഭീരമായ പ്രകടനമാണ്… ഒരേ സമയം വിവിധ ഭാവങ്ങൾ ആ മുഖത്ത് കാണാം. പ്രതികാരദാഹിയായ കഥപാത്രത്തിലേക്കുള്ള ചുവടുമാറ്റം ഞെട്ടിക്കുന്നുണ്ട്. സൂപ്പർഹീറോയെ നിരന്തരമായി പുകഴ്ത്താതെ വില്ലന്റെ ജീവിതത്തെ ഫോക്കസ് ചെയ്യാൻ തിരക്കഥ തയ്യാറായിട്ടുണ്ടെന്നത് ശ്രദ്ധേയം. സൂപ്പർഹീറോയുടെ തണലിലല്ലാതെ സ്വതന്ത്രമായി നിലകൊള്ളുന്ന നായികയും ജോസ്മോനായി തിളങ്ങിയ വസിഷ്ട് ഉമേഷും ഇവിടെ കയ്യടി നേടുന്നു.
Last Word – സിംപിൾ സീനുകളെ വളരെ ക്രീയേറ്റീവായാണ് ബേസിൽ സമീപിക്കുന്നത്. അത് ‘മിന്നൽ മുരളി’യെ ഒരു മികച്ച എന്റർടൈനർ ആക്കി മാറ്റുന്നു. പ്രേക്ഷകനെയും പരിഗണിച്ചുള്ള കഥപറച്ചിലും സാങ്കേതിക വശങ്ങളിലെ മികവും മിന്നൽ മുരളിയുടെ ‘ശക്തി’ കൂട്ടുന്നു.
മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടനായി മാറിയ താരമാണ് ഹരീഷ് പേരടി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോകുല്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ മീറ്റീങ്ങിന് പോയപ്പോള്‍ ഗോകുലിനെ കണ്ടുവെന്നും ഒപ്പം നിന്ന് ചിത്രം എടുത്തുവെന്നും താരം പറയുന്നു.
പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം,സുന്ദരം എന്നാണ് ഗോകുലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്. ഇത്തരത്തില്‍ മകനെ വളര്‍ത്തിയ സുരേഷ് ഗോപിക്ക് സല്യൂട്ടും അടിക്കുന്നുണ്ട് ഹരീഷ് പേരടി.
ഫേസ്ബുക്ക് പോസ്റ്റ്:
ഗോകുല്‍ സുരേഷ് ഗോപി.അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്.ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു.പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .
രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം.അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍.ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..
ഷെറിൻ പി യോഹന്നാൻ
ഇതാദ്യമായാണ് അമ്പലത്തിലെ പൂരത്തിന് ആനയെത്തുന്നത്. നാട്ടുകാരിൽ നിന്ന് പണം പിരിച്ചെടുത്ത് ‘നെയ്ശ്ശേരി പാര്‍ഥന്‍’ എന്ന ആനയെ ഉത്സവക്കമ്മിറ്റിക്കാര്‍ കൊണ്ടുവന്നു. ആനയ്ക്കൊപ്പം വന്ന പാപ്പാനും അദ്ദേഹത്തിന്റെ സുഹൃത്തും ആ നാട്ടിലെ ചെറുപ്പക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നു. അത് പിന്നീട് വലിയ സംഘർഷങ്ങളിലേക്ക് വഴി തുറക്കുകയാണ്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ചിത്രമാണ് ‘അജഗജാന്തരം’. ടിനു പാപ്പച്ചന്റെ ആദ്യ ചിത്രമായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ നൽകിയ തിയേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു ഈ കാത്തിരിപ്പിനുള്ള പ്രധാന കാരണം. ദൃശ്യഭാഷയിൽ പുതുമ കണ്ടെത്തുന്ന സംവിധായകനാണ് ടിനു പാപ്പച്ചൻ. ‘അജഗജാന്തര’ത്തിൽ പ്രേക്ഷകർക്കായി ഒരു വിഷ്വൽ ട്രീറ്റ് ഒരുക്കിവച്ചിട്ടുണ്ട് അദ്ദേഹം. ആഘോഷിച്ച് അർമാദിക്കാൻ ഒരു ചിത്രം.
ഒരു പൂരത്തിനിടയിൽ നാട്ടുകാരും ആനക്കാരും തമ്മിൽ ഉണ്ടാകുന്ന സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. കഥ ഇവിടെ തീരുന്നു. പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റ്റോ ശക്തമായ സബ്പ്ലോട്ടുകളോ ചിത്രത്തിലില്ല. എന്നാൽ സിനിമ സൃഷ്ടിക്കുന്ന മൂഡിലേക്ക് പ്രേക്ഷകൻ ആദ്യം തന്നെ എത്തുന്നതിനാൽ ഇതൊന്നും ഒരു കുറവായി അനുഭവപ്പെടില്ല. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ജിന്റോ ജോർജിന്റെ ഛായാഗ്രഹണവും അതിഗംഭീരമാണ്. ആനയോടൊപ്പമുള്ള ഫൈറ്റും ആറ്റിലേക്ക് ചാടുന്ന സീനും മറ്റ് വൈഡ് ആംഗിൾ ഷോട്ടുകളും മികച്ചു നിൽക്കുന്നു. ഒരു ഉത്സവപ്രതീതി ഒരുക്കുന്നു എന്നതിനപ്പുറം സിനിമയിലെ രംഗങ്ങളെയെല്ലാം സമ്പന്നമാക്കുന്നത് സാങ്കേതിക വശങ്ങളിലെ ഈ മികവാണ്.
സ്ലോ മോഷനെ ഫലപ്രദമായി ഉപയോഗിച്ച ചിത്രമാണിത്. പ്രേക്ഷകനെകൊണ്ട് കയ്യടിപ്പിക്കുന്ന സ്ലോ മോഷൻ രംഗങ്ങളാണ് എല്ലാം. ഷമീർ മുഹമ്മദിന്റെ കട്ടുകൾ ചിത്രത്തെ എൻഗേജിങ്ങായി നിലനിർത്തുന്നു. ഭാവാഭിനയത്തേക്കാള്‍ ശാരീരികമായ പ്രയത്നത്തിനാണ് ഇവിടെ പ്രാധാന്യം. അതിനാൽ പ്രകടനങ്ങളിൽ ആന്റണിയും കിച്ചുവും അർജുൻ അശോകനും കൂട്ടരും ഒരുപോലെ മികച്ചു നിൽക്കുന്നു. രണ്ടാം പകുതിയിൽ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംഷ പ്രേക്ഷകനുള്ളിൽ ഉടലെടുക്കും. മുടക്കിയ പണം മുതലാവാൻ ക്ലൈമാക്സ് ഫൈറ്റ് തന്നെ ധാരാളം.
‘സുഗ്രീവപ്പട’ കളിക്കാൻ എത്തുന്ന നാടകക്കാരും കച്ചംബർ ദാസും ആകാംഷയുണർത്തുന്നുണ്ടെങ്കിലും കഥയുടെ മുന്നോട്ടുള്ള പോക്കിൽ അവർക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു. ശക്തമായ കഥയില്ലെങ്കിൽ പോലും ഒട്ടും ലാഗടിപ്പിക്കാതെ രണ്ട് മണിക്കൂറിൽ റോ ആയ, ഫെസ്റ്റിവൽ ചിത്രമൊരുക്കാൻ സംവിധായകന് സാധിച്ചു.
Last Word – LJP യുടെ ‘ജല്ലിക്കട്ടി’നോട് സമാനമായി ആൾക്കൂട്ടത്തിന്റെ കഥയാണ് ടിനുവും പറയുന്നത്. മനുഷ്യനുള്ളിലെ മൃഗീയ വാസനകൾ ഇവിടെയും തീവ്രമായി മാറുന്നു. തീർച്ചയായും തിയേറ്ററിൽ അനുഭവിച്ചറിയേണ്ട ചിത്രം.
അടി.. ഇടി…. വെടി….. പൂരം
മോഹൻലാലിന്റെ നായികയായി മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന താരമാണ് ചാർമിള. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. എന്നാൽ 1991ൽ ഓയിലാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. പ്രിയപ്പെട്ട കുക്കു, കാബൂളിവാല, മാണിക്യ കൂടാരം, അർജുനൻ പിള്ളയും അഞ്ചുമക്കളും തുടങ്ങി ഏകദേശം മുപ്പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ സജീവമല്ല.
1990 – 2000 കാലഘട്ടങ്ങളിലൊക്കെ ചാർമിള തന്നെയായിരുന്നുമലയാലയത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നായികയായി അഭിനയിച്ചിരുന്നത്.1995 ൽ കിഷോർ സത്യയെ വിവാഹം ചെയ്ത താരം അഞ്ചുവർഷത്തിനു ശേഷം ബന്ധം വേര്പെടുത്തുകയും 2006 ൽ മറ്റൊരു വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും വേർപെടുത്തിയിരുന്നു.
സിനിമയോടൊപ്പം തന്നെ ചില പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയായ മംഗല്യപട്ട് ആയിരുന്നു താരത്തിന്റെ ഏറ്റവും മികച്ച ടെലിവിഷൻ സീരിയലുകളിലൊന്ന്. സിനിമ മേഖലയിൽ നിന്നും ചില ദുരനുഭവങ്ങൾ നേരിട്ടതായി താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിൽ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഒരിക്കൽ തന്റെ വീട്ടിൽ നിർമാതാക്കളായ മൂന്നു പയ്യൻമാർ വന്നെന്നും തന്റെ അനുഗ്രഹം വാങ്ങുകയും പുതിയ ചിത്രത്തിനായി തനിക്ക് അഡ്വാൻസ് നൽകിയെന്നും താരം പറയുന്നു. കോഴിക്കോട് ഷൂട്ടിംഗ് സമയത്ത് ഈ മുൻപയ്യൻ മാരും അങ്ങോട്ട് വരികയും നേരെ തന്റെ മുറിയിലേക്ക് കടന്ന് മേക്കപ്പ് മനോട് മുറിയിൽ നിന്നും ഇറങ്ങി പോകാൻ പറയുകയും ചെയ്തുവെന്നും എന്നാൽ അയാൾ ഇറങ്ങാൻ വിസ്സമ്മതിക്കുകയും ചെയ്തുവെന്നും താരം പറയുന്നു. അവരെന്തിനാ ഇങ്ങനെ പെരുമാറുന്നെ എന്ന് താൻ ചോദിച്ചപ്പോൾ തങ്ങളിൽ ആരെവേണമെങ്കിലും കൂടെ കിടക്കാൻ നിങ്ങൾക്ക് സെലക്ട് ചെയ്യാം എന്നായിരുന്നു അവരുടെ മറുപടിയെന്നും അല്ലെങ്കിൽ ബാക്കി പേയ്‌മെന്റ് തരില്ല എന്നായിരുന്നു അവര്പറഞ്ഞതെന്നും താരം പറയുന്നു.
നാളെമുതൽ താൻ ഷൂട്ടിങ്ങിൽ വരുന്നില്ല എന്നുപറഞ്ഞപ്പോൾ ഗെറ്റ് ഔട്ട് എന്നുപറഞ്ഞു തന്നെ പുറത്താക്കുയായിരുന്നുവെന്നതാണ് താരം പറയുന്നു. ഇത്രയും വലിയൊരു മോശപ്പെട്ട അനുഭവം തന്റെ കരിയറിൽ ഉണ്ടായിട്ടില്ല എന്നാണ് താരം പിന്നീട് പറഞ്ഞത്
നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നു കൊല്ലം സ്വദേശി അഫ്‌സലിനെ(34) മരട് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഭക്ഷണപദാര്‍ഥങ്ങളുമായി ഇയാള്‍ ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ നടിയുടെ താമസ സ്‌ഥലങ്ങളിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ താമസ സ്‌ഥലത്തുമെത്തി. ഇതേത്തുടര്‍ന്നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. പ്രതിക്കു സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചു.
2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി.
നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയും വിവാദങ്ങള്‍ തുടരുന്നു. നടന്‍ സിദ്ദീഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്.
സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരെയായിരുന്നെന്നും ഇത്തരം പരാമര്‍ശത്തിലൂടെ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും നാസര്‍ ലത്തീഫ് ആരോപിച്ചു.
അമ്മ സംഘടനയ്ക്ക് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സിദ്ദീഖിന്റെ പരാമര്‍ശത്തിനെതിരെയാണ് നാസര്‍ ലത്തീഫ് രംഗത്ത് എത്തിയത്. തന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ സ്ഥലം സംഘടനയ്ക്ക് വിട്ടു നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സ്ഥലമേറ്റെടുക്കാന്‍ അമ്മ സംഘടനയ്ക്ക് ആയില്ലെന്ന് നാസര്‍ മാലിക് പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് സിദ്ധിഖ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സിദ്ധിഖ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മോഹന്‍ലാലിന് പരാതി നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും നാസര്‍ വ്യക്തമാക്കി.രണ്ട് ദിവസം മുന്‍പാണ് നടന്‍ സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ളതായിരുന്നു.
‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു പരാമര്‍ശം.
കൊച്ചിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രചാരണത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
‘ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി.
അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ല,’ എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരായി നാസര്‍ ലത്തീഫ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.