ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ അര്‍ബുദ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സിസിനു ഇന്ന് ലണ്ടന്‍ യാത്രാമൊഴി നേരും. ഇന്ന് 12:00 മണിക്ക് ഫോറസ്ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഫാ. ജോസ് അന്ത്യാംകുളം തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.
ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളും. ബീനാ ഫ്രാന്‍സീസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആയി സേവനം ചെയ്തുവരികെയാണ് അര്‍ബുദ രോഗം മൂര്‍ച്ഛിച്ചു മരണത്തിനു കീഴടങ്ങിയത്.
ലണ്ടനില്‍ നിന്ന് മൃതദേഹം നാളെ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6ന് ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്വപ്നങ്ങള്‍ ബാക്കി വെച്ച് വിടവാങ്ങുന്ന സഹോദരിക്കു യാത്രാമൊഴി നേരുവാനും, അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേരുവാനും, കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകരുവാനും ഏവരുടെയും സാന്നിദ്ധ്യം ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്ക്കമ്മിറ്റിയും ഏവരോടും സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.
പള്ളിയുടെ വിലാസം.
St.Antony’s Church,
Forest gate E7 9QB,
London.
ബിനോയി ജോസഫ്
“ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്”… സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്..
ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല. ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും.
ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല.
തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച് ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു.
നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്‍കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി… പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ… സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ… നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്…
സംവിധായകനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (65) കൊച്ചിയില്‍ അന്തരിച്ചു. കച്ചവട സിനിമകള്‍ക്ക് തന്റേതായ ഭാഷ തീര്‍ത്ത സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. ഐവി ശശിക്ക് ശേഷം ആള്‍ക്കൂട്ട സിനിമകളുടെ സംവിധായകന്. രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, മാസ്മരം, ഒന്നാമന് എന്നിവ പ്രശസ്ത സിനിമകള്‍. അഞ്ച് സിനിമകള്‍ നിര്‍മിച്ചു, ജനനം കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ 1953 ഡിസംബര്‍ 11നായിരുന്നു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ‘രാജാവിന്റെ മകന്’ ആണ് ഇക്കൂട്ടത്തില്‍ പ്രധാനചിത്രം. 1983ലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍ നടക്കും.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ’ ആണ് പ്രശസ്തനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.
മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.
സംവിധാനം ചെയ്ത സിനിമകൾ: പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)
ന്യൂസ് ഡെസ്ക്
പ്രാർത്ഥനകൾ വിഫലമായി… വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു. 40 വയസായിരുന്നു. വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറിന് അല്പം മുൻപ് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. അപകടത്തിൽ പരിക്കേറ്റ മകൾ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും അപകടനില തരണം ചെയ്തു. സെപ്റ്റംബർ 25നാണ് ബാല ഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.
ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സിസിന്റെ അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടത്തപ്പെടും. ഒക്ടോബര്‍ 4 നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം, വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയ വൈദികര്‍ സമൂഹബലിയില്‍ പങ്കു ചേരും.
ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളാണ്.
ബാംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്സില്‍ നിന്നും നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ബീന (51) പതിന്നാലു വര്‍ഷത്തോളം ദോഹയില്‍ ജോലി ചെയ്ത ശേഷം 2005ല്‍ ആണ് യു.കെയില്‍ എത്തിച്ചേരുന്നത്. ബീനാ ഫ്രാന്‍സിസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആയി സേവനം ചെയ്തുവരികയായിരുന്നു.
ലണ്ടനില്‍ നിന്ന് മൃതദേഹം വെള്ളിയാഴ്ച എമിറേറ്റ്സില്‍ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും, ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ നാട്ടില്‍ എത്തിച്ചേരുന്ന മൃതദേഹം ഏറ്റു വാങ്ങി വിലാപ യാത്രയായി ബീനയുടെ കുടുംബ വീട്ടിലേക്കു കൊണ്ടുപോകും.
കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സഹോദരിയുടെ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, യാത്രാമൊഴിയേകുവാനും, സന്തപ്ത കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുവാനുമായി ഈ അവസരം ഉപയോഗിക്കുവാന്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്ക്കമ്മിറ്റിയും ഏവരോടും സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.
പള്ളിയുടെ വിലാസം.
St.Antony’s Church,
Forest Gate E7 9QB,
London.
കൊച്ചി: റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ എറണാകുളം സ്വദേശി രാജീവ് ചേറായി (49) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിയിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യുഎഇയിലെത്തിയത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഓഗസ്റ്റ് 28ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. തുടർന്ന് എറണാകുളം പിവിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഗീതയാണ് ഭാര്യ. ഏക മകൻ: സായി. ചേറായിയിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് സംസ്കരിക്കും.
ന്യൂസ് ഡെസ്ക്
ലണ്ടനിൽ മലയാളി നഴ്സ് മരണമടഞ്ഞു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി ബീന(51) ആണ് ന്യൂഹാം ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരിച്ചത്. ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ് മിനിസ്റ്റർ ഹോസ്പിറ്റലിലെ നഴ്സായിരുന്നു മലയാറ്റൂർ സ്വദേശിയായ ഫ്രാൻസിസ് പാലാട്ടിയുടെ ഭാര്യയായ ബീന. മക്കൾ – റോൺ, ഫെബ, നിക്ക്.
ലണ്ടൻ അപ്റ്റൺ പാർക്കിലാണ് ഇവർ താമസിക്കുന്നത്. മൃതദേഹം ഉടൻ നാട്ടിലെത്തിച്ച് കൂത്താട്ടുകുളം സെന്റ് ജൂഡ് ചർച്ചിൽ സംസ്കരിക്കും. ഫാ.ജോസ് അന്ത്യാം കളത്തിന്റെ നേതൃത്വത്തിൽ പരേതയുടെ ഭവനത്തിൽ ഇന്നലെ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.
യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ വര്‍ഗീസ് ജോണിന്റെ ഭാര്യ ലവ്ലിയുടെ വത്സല പിതാവ് ചെമ്മനാകരി മരിയ ഭവനില്‍ പി. ടി. ചാക്കോ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ആയിരുന്നു മരണം സംഭവിച്ചത്. ഭാര്യ മേരിക്കുട്ടി (തലയോലപ്പറമ്പ് മാന്നാര്‍ പനയ്ക്കല്‍ കുടുംബാംഗം). മക്കള്‍ ടോമി, ബീന, സിസ്റ്റര്‍ റാണി, ജോളി, ലൗലി വര്‍ഗീസ് (യുകെ), പരേതനായ തങ്കച്ചന്. മരുമക്കള്‍: ലൈസമ്മ (മാടശ്ശേരില്‍ കോട്ടയം), സണ്ണി (വാണിയപുരക്കല്‍, പുളിങ്കുന്ന്), ആന്റണി (ഐരേഴത്ത് വൈക്കം) വര്‍ഗീസ് ജോണ്‍ (കലവാണി, ചേര്‍ത്തല).
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 04.30ന് ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍
അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാരം നാളെ. അമേരിക്കയിലുള്ള മകന് രവിരാജ് ഇന്നെത്തും. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 6.45നു പാടിവട്ടം പാന്‍ജോസ് അപ്പാര്‍ട്മെന്റില്‍ കൊണ്ടുവരും.
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പ്രാര്‍ഥനാചടങ്ങുകള്‍ക്കുശേഷം 7.45നു പൊതുദര്‍ശനത്തിനായി എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലേക്കു കൊണ്ടുപോകും. 10 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്പനേരം നിര്‍ത്തും.
ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടില്‍. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ക്യാപ്റ്റന്‍ രാജു അന്തരിച്ചത്.
വിശ്വഹൃദയം കവർന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അർബുദത്തിനു കീഴടങ്ങി. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ൽ സുസ്മിത സെന്നിന്റെ പിൻഗാമിയായിട്ടാണ് അമേരിക്കക്കാരി ചെൽസി സ്മിത്ത് വിശ്വസുന്ദരിപ്പട്ടം ചൂടിയത്. 1995ൽ മിസ് യുഎസ്എ കിരീടം ചൂടിയ ടെക്സസുകാരി ചെല്‍സി സ്മിത്ത് നമീബിയയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിലും വിജയിക്കുകയായിരുന്നു.
15 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎസുകാരി മിസ് യൂണിവേഴ്സ് പട്ടം നേടിയത്. അന്ന് ചെല്‍സി സ്മിത്തിനെ കിരീടം അണിയിച്ചത് 1994 ലെ വിശ്വസുന്ദരി സുസ്മിത സെന്‍ ആയിരുന്നു. “അവളുടെ ആ ചിരിയും ആത്മവീര്യവും ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ സുന്ദരിയായ കൂട്ടുകാരിക്ക് നിത്യശാന്തി നേരുന്നു”-സുസ്മിത ട്വിറ്ററിൽ കുറിച്ചു. 1994-ല്‍ മനിലയില്‍ വച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയം നേടിയത്.