Spiritual

മാഞ്ചസ്റ്റര്‍: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മോഡറേറ്ററും മധ്യകേരള ഡയോസിസിന്റെ ബിഷപ്പുമായ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് യു.കെയിലെ സി.എസ്.ഐ ഇടവകള്‍ ഒത്തുചേര്‍ന്നു ഈ വരുന്ന ശനിയാഴ്ച്ച (2018 ഒക്ടോബര്‍ 6) മാഞ്ചസ്റ്റര്‍ സി.എസ്.ഐ പള്ളിയില്‍ ഒരുക്കുന്ന സ്വീകരണത്തില്‍ ഏവര്‍ക്കും സ്വാഗതം. അതേദിവസം വൈകിട്ട് 4:30ന് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന തിരുവത്താഴ ശുശ്രൂഷയിലേക്കും തുടര്‍ന്ന് നടത്തുന്ന പൊതുയോഗത്തിലേക്കും ഏവര്‍ക്കും സ്വാഗതം. ഈ തിരുവത്താഴ ശുശ്രുഷക്ക് ബഹു. അലക്‌സ് യേശുദാസ് അച്ചനും ബഹു. ടി.ഒ ഉമ്മന്‍ അച്ചനും സഹകാര്‍മികത്വം നല്‍കുന്നതായിരിക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന പൊതുയോഗത്തില്‍, യുകെയിലെയും യൂറോപ്പിലേയും സി.എസ്.ഐ സഭകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനോടൊപ്പം 2019 ജൂലൈ 5, 7 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് എല്ലാവിധത്തിലും വന്‍വിജയമാക്കി തീര്‍ക്കുവാനുള്ള നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതുമായിരിക്കും.

യു.കെയില്‍ താമസിക്കുന്ന സി.എസ്.ഐയുടെ എല്ലാ അംഗങ്ങളും ഇത് ഏറ്റവും ബഹുമാനം നിറഞ്ഞ തോമസ് കെ. ഉമ്മന്‍ തിരുമേനിയില്‍ നിന്ന് നേരിട്ടുള്ള ഒരറിയിപ്പായി സ്വീകരിച്ചു, ഈ വരുന്ന ശനിയാഴ്ച്ച (2018 ഒക്ടോബര്‍ 6) വൈകിട്ട് 4:30ക്ക് താഴെപ്പറയുന്ന വിലാസത്തില്‍ എത്തിച്ചേരണം എന്ന് അപേക്ഷിക്കുന്നു.

Venue Address
Heaton Moor United Church,
Stanley Road, Heaton Moor,
Stockport, SK4 4HL

For further details, contact

Shibu Eapen: 07932675793
Abhilash Kurien: 07809030630
Reji Samuel: 07428572966
Billey Mathew: 07722826137

ലണ്ടൻ ∙ സീറോ മലബാർ സഭയ്ക്കും ഓർത്തഡോക്സ്, മാർത്തോമ്മാ സഭകൾക്കും പിന്നാലെ യാക്കോബായ സുറിയാനി സഭയ്ക്കും ബ്രിട്ടനിൽ സ്വന്തമായി ദേവാലയം. യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനത്തിനു കീഴിലെ ലണ്ടൻ സെന്റ് തോമസ് യാക്കോബായ ഇടവകയാണ് ലണ്ടനിലെ റോംഫോഡിനു സമീപം ഹോരോൾഡ് ഹില്ലിൽ പുതിയ ദേവാലയം സ്വന്തമാക്കിയത്. ഇടവകാംഗങ്ങളുടെ ദീർഘനാളത്തെ സ്വപ്ന സാക്ഷാത്കാരമാണ് പുതിയ ദേവാലയമെന്ന് വികാരി ഫാദർ അനീഷ് കവലയിൽ പറഞ്ഞു. സത്യ വിശ്വാസത്തിലുള്ള പ്രാർഥനയും പ്രവർത്തിയും ദൈവം അംഗീകരിച്ചതിന്റെ തെളിവാണ് ഈ അനുഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പും പ്രഥമ ബലിയും ഈമാസം14ന് രാവിലെ ഒൻപതിന് നടക്കും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ അന്തീമോസിന്റെയും കൊച്ചി ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഗ്രിഗോറിസോയിന്റെയും കാർമികത്വത്തിലാണ് ദേവാലയത്തിലെ പ്രഥമ ദിവ്യബലി. എല്ലാ ഇടവകാംഗങ്ങളെയും വിശ്വാസ സമൂഹത്തെയും ഇടവക മാനേജിംങ് കമ്മിറ്റിയുടെ പേരിൽ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാദർ അനീഷ് കവലയിൽ, സെക്രട്ടറി സന്തോഷ് അലക്സാണ്ടർ, ട്രഷറർ ജെയിംസ് മാത്യു എന്നിവർ അറിയിച്ചു.

പള്ളിയുടെ വിലാസം-
സെന്റ് തോമസ് ജെ.എസ്.ഒ. ചർച്ച്,
2-ടോൺടൺ റോഡ്,
റോംഫോർഡ്, RM3 7ST

ബ്രിട്ടനിൽ സീറോ മലബാർ സഭയും ഓർത്തഡോക്സ് സഭയും മാർതോമ്മാ സഭയും നേരത്തെ സ്വന്തമായി പള്ളികൾ വാങ്ങിയിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ പള്ളികൾ വാങ്ങാനുള്ള തയാറെടുപ്പിലുമാണ് ഇവർ. വിശ്വാസികളില്ലാതെ പള്ളികൾ പൂട്ടിപ്പോകുകയും പബ്ബുകൾക്കും മറ്റുമായി അവ വിൽക്കപ്പെടുകയും ചെയ്യുന്ന ബ്രിട്ടനിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പുതിയ വെളിച്ചമാകുകയാണ് കേരളത്തിലെ സഭാ സമൂഹങ്ങൾ.

 

സി.ഗ്രേസ്‌മേരി

ഗ്ലോസ്റ്ററിലെ ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6-ാം തിയതി ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 മത്സരയിനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 10ന് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.

”ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വികാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. (ഹെബ്രാ 4:12). തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിള്‍ കലോത്സവം. ബ്രിസ്‌റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള പ്രതിഭാശാലികള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് ഇത്. മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് ഗൈഡ്‌ലൈന്‍സും മറ്റു വിവരങ്ങളും www.smegbiblekalolsavam.comല്‍ ലഭ്യമാണ്.

ക്രിപ്റ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യവും മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ദൈവവചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒരു വിജയമാക്കണമെന്ന് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ടും റീജിയണിലെ മറ്റു വൈദികരും റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയി സെബാസ്റ്റിയനും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

Venue
The Crypt School
Podsmead
Gloucester
GL2 5AE

ജെഗി ജോസഫ്

പരിശുദ്ധ കന്യാമറിയത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ സവിശേഷമായ ഒരു യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മരിയന്‍ മിനസ്ട്രി. ഒക്ടോബര്‍ മാസം മുഴുവന്‍ പരിശുദ്ധ മാതാവിനോട് ചേര്‍ന്ന് ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ഠിക്കാന്‍ മരിയന്‍ മിനിസ്ട്രി എല്ലാ കത്തോലിക്കാ വിശ്വാസികളെയും ആഹ്വാനം ചെയ്തിരിക്കുന്നു.

കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ മാതാവിന്റെ ശക്തമായ സംരക്ഷണം നേടുന്നതിനാണ് ഈ മാസം വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകുയം ചെയ്യുന്നതെന്ന് മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്ര. തോമസ് സാജ് പറഞ്ഞു.’പ്രാര്‍ത്ഥന കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തു പോവുകയില്ല’ (മര്‍ക്കോസ് 9: 29) എന്ന യേശുവിന്റെ വചനങ്ങളാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് ആധാരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ മാസത്തില്‍ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് തിരുസഭയുടെ നന്മയ്ക്കായി ഒരു സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും ഒരു നന്മ നിറഞ്ഞ മറിയമേ എന്ന ജപവും ഒരു ത്രിത്വസ്തുതിയും ചൊല്ലണം. ഓരോരുത്തരുത്തര്‍ക്കും ലഭിക്കുന്ന ആത്മപ്രചോദനം അനുസരിച്ച് എത്ര തവണ വേണമെങ്കിലും പ്രാര്‍ത്ഥന ചൊല്ലുകയും ഉപവസിക്കുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www. mariantimesworld.org.

ഫാ. ബിജു കുന്നയ്ക്കാട്ട്

റോമാ: പ്രാര്‍ത്ഥനയ്ക്കും സുവിശേഷം പ്രസംഗിക്കുന്നത്തിനും മെത്രാന്‍മാരുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം ഉണ്ടായിരിക്കണമെന്നും വൈദികരോടും വിശ്വാസികളോടുമൊപ്പം ആയിരിക്കുവാന്‍ മെത്രാന്‍മാര്‍ക്ക് സാധിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇംഗ്ലണ്ടിലെ 36 കത്തോലിക്കാ മെത്രാന്‍മാര്‍ റോമിലേക്ക് നടത്തിയ ആദ് ലിമിനാ സന്ദര്‍ശനത്തിന്റെ ഭാഗമായി പത്രോസിന്റെ പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പായുമായി നടത്തിയ കൂടിക്കാഴ്ച വേളയിലാണ് മെത്രാന്‍മാരോട് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. 2013 മാര്‍ച്ച് മുതലുള്ള മാര്‍പാപ്പാ എന്ന നിലയിലുള്ള തന്റെ ജീവിതത്തിലും ശുശ്രൂഷയിലും സഭയിലെ പ്രശ്‌നങ്ങള്‍ ഒരു ദിവസം പോലും തന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തിയിട്ടില്ലായെന്നും അദ്ദേഹം മെത്രാന്‍മാരോട് പങ്കുവെച്ചു.

സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ ആയിരുന്നു ആദ് ലിമിനാ സന്ദര്‍ശനം. വിശുദ്ധ പത്രോസിന്റയും പൗലോസിന്റെയും കബറിടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും വിശ്വാസ പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ ദിവസങ്ങളില്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ നേതൃത്വത്തില്‍ വത്തിക്കാനിലെ എല്ലാ കാര്യാലയങ്ങളും അവര്‍ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും മറ്റ് 35 മെത്രാന്‍മാരോടൊപ്പം തന്റെ പ്രഥമ ആദ് ലിമിനാ സന്ദര്‍ശനം നടത്തി.

ബിർമിങ്ഹാം:  ക്രിസ്‌തു ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ഈശോ നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്‌തു. ഇവിടെ ഇംഗ്ലീഷുകാരാകട്ടെ കുർബാനകൾക്കിടയിലെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങളുടെയും, കളറിങ്ങുകളുടെയും കൂടെ പ്രോത്സാഹന സമ്മാനങ്ങളുടെ അകമ്പടിയോട് കൂടി സുവിശേഷം കുട്ടികൾക്ക് പകർന്നു നൽകുന്നു.   എന്നാൽ പ്രവാസികളായ മലയാളി വിശ്വാസികൾ  കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച രണ്ടാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ ഒൻപതരമണിക്ക് നിർവഹിച്ചത് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ചനാണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നാനൂറിൽ പരം മത്സരാത്ഥികൾ.ഏഴ് വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്,  എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 124  പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്റർ 2018 ലെ റീജിണൽ ജേതാക്കളായി. 91 പോയിന്റോടെ ഡെർബി മാസ് സെന്ററും  74 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നോർത്ത്ഫീൽഡ് മാസ് സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍  കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. യുറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതിയുമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ പത്തിന്. വിവിധ വേദികളിലായി അരങ്ങേറുന്ന 21 ഇനങ്ങളില്‍ റീജിണൽ തലത്തിൽ വിജയം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കും. അതാത് റീജിയണുകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കുന്നവരും ഒന്നാം സ്ഥാനം നേടുന്ന ഗ്രുപ്പുകളുമാണ് രൂപതാതല കലോത്സവത്തില്‍ പങ്കെടുക്കുന്നത്. സട്ടൻ കോൾഡ്‌ഫീൽഡിൽ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2018 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 30ന് സൈന്റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നു. കണ്‍വെന്‍ഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവിയരോടൊപ്പം എസ്.ആര്‍.എം യു.കെ ടീമും ചേര്‍ന്ന് ആയിരിക്കും.

ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആന്റണി: 07872 073753

വിലാസം

3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ്,
മനസ്ഫീല്‍ഡ്,
NG19 7AB,
നോട്ടിംഗ്ഹാം.

ബാബു ജോസഫ്

ദൈവസ്‌നേഹത്തില്‍ അധിഷ്ഠിതമായിക്കൊണ്ട്, പരിശുദ്ധാത്മ കൃപയാല്‍ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യേശുവില്‍ പുതുജീവനേകിയ സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ. നോബിള്‍ തോട്ടത്തില്‍, പ്രശസ്ത കുടുംബ പ്രേഷിതനും മഹത്വത്തിന്‍ സാന്നിധ്യം സുവിശേഷ പരമ്പരയിലൂടെ ശ്രദ്ധേയനുമായ പ്രശസ്ത ധ്യാനഗുരുവും തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും. ഒക്ടോബര്‍ 5 മുതല്‍ 7 വരെ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുകവഴി ജീവിതവിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രെജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സിബി മൈക്കിള്‍ 7931 926564
ബെര്‍ളി തോമസ് 07825 750356

സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്കാ മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍ 29 സെപ്റ്റംബര്‍ 2018ന്. ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍, IG7 4DF കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആണ് കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.

ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം എസ്ആര്‍എം യുകെ ടീമും ചേര്‍ന്ന് ആയിരിക്കും കണ്‍വെഷന്‍ നയിക്കുന്നത്. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം : ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍, IG7 4DF

എല്ലാവരേയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സുനില്‍ : 07527432349

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള.

എടത്വാ: ഇന്ത്യയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭകളിലൊന്നായ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) വിശ്വാസ ധാരയില്‍ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ആംഗ്ലിക്കന്‍ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്ബിറ്റീരിയന്‍ സഭ, കോണ്‍ഗ്രിഗേഷണല്‍ സഭ എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള ക്രൈസ്തവ സഭകള്‍ 1947-ല്‍ ഭാരതത്തിന്റെ സ്വാതന്ത്യാനന്തരം ഒന്നു ചേര്‍ന്നതു വഴിയാണ് ദക്ഷിണേന്ത്യ ഐക്യസഭ ഉദയം ചെയ്തത്. ഇവയില്‍ പ്രെസ്ബിറ്റീരിയന്‍ സഭയും കോണ്‍ഗ്രിഗേഷണല്‍ സഭയും 1908-ല്‍ തന്നെ ഒത്തുചേര്‍ന്ന് സൗത്ത് ഇന്ത്യ യുണൈറ്റഡ് ചര്‍ച്ച്(എസ്.ഐ.യു.സി) എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാല്‍ 1947-ല്‍ നടന്നത് ആംഗ്ലിക്കന്‍സഭ, മെഥഡിസ്റ്റ് സഭ, എസ്.ഐ.യു.സി എന്നിവയുടെ ലയനമായിരുന്നു. സി.എസ്.ഐ രൂപംകൊണ്ട കാലത്തു സാമ്പത്തിക സഹായത്തിനും നേതൃത്വത്തിനും വിദേശസഭകളെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് സഭ സ്വയംപര്യാപ്തമാണ്. വിദേശീയരായി ആരും അധികാര സ്ഥാനങ്ങളിലില്ല.

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, ചര്‍ച്ച് ഓഫ് പാകിസ്താന്‍, ചര്‍ച്ച് ഓഫ് ബംഗ്ലാദേശ് തുടങ്ങിയ ഐക്യസഭകള്‍ സി.എസ്.ഐയുടെ ചുവടുപിടിച്ചു രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വെച്ചാണ് 1947 ല്‍ സി.എസ്.ഐയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

1910-ല്‍ എഡിന്‍ബറോയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷനറി സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം മിഷനറി സഭകളുടെ ഐക്യത്തെക്കുറിച്ചായിരുന്നു. ആ സമ്മേളനത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട വി.എസ്. അസീറിയയെപ്പോലുള്ളവര്‍ സഭകളുടെ ഐക്യത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തു. പിന്നീടദ്ദേഹം ആംഗിക്കന്‍ സഭയിലെ ആദ്യത്തെ ഇന്ത്യന്‍ ബിഷപ്പായി. 1919ല്‍ ആംഗ്ലിക്കന്‍, മെഥഡിസ്റ്റ്, എസ്.ഐ.യു.സി. സഭകളുടെ പ്രതിനിധികള്‍ അനൗപചാരികമായി നടത്തിയ ചര്‍ച്ചകളാണ് ദക്ഷിണേന്ത്യയില്‍ സഭൈക്യത്തിനുള്ള വഴി തുറന്നത്.

സി.എസ്.ഐ സഭയിലുള്ള കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയാണ് ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്യന്‍ നിര്‍മ്മിത പള്ളി. മദ്രാസിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ 1947 സെപ്റ്റംബര്‍ 27-ന് അന്നത്തെ തിരുവിതാംകൂര്‍ -കൊച്ചി ആംഗ്ലിക്കന്‍ മഹായിടവക ബിഷപ്പ് സി.കെ. ജേക്കബ് ആണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പിറവി പ്രഖ്യാപിച്ചത്. എപ്പിസ്‌കോപ്പസി,സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ് സി.എസ്.ഐയുടെ രൂപീകരണത്തിലെ പ്രധാന നാഴികക്കല്ലായത്. ബിഷപ്പ് എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതല്‍ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണ സംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്‌കോപ്പല്‍ അല്ലാത്ത സഭകള്‍ അംഗീകരിച്ചതുകൊണ്ടാണ് ഈ ഐക്യം സാധ്യമായത്. സഭകളുടെ ലോക കൗണ്‍സില്‍ സ്ഥാപിക്കപ്പെടുന്നതിനും ഒരു വര്‍ഷം മുന്‍പായി നടന്ന സി.എസ്.ഐ.സഭയുടെ രൂപീകരണം സഭകളുടെ ഏകീകരണ ശ്രമങ്ങളിലെ ശ്രദ്ധേയമായ കാല്‍വെയ്പ്പുകളൊന്നാണ്.

എപ്പിസ്‌കോപ്പലായതും അല്ലാത്തതുമായ സഭകള്‍ ചേര്‍ന്ന് ഒരു സംയുക്ത എപ്പിസ്‌കോപ്പല്‍ സഭക്ക് രൂപം നല്‍കപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നു. ക്രൈസ്തവ സഭകള്‍ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂര്‍ണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസ കാര്യങ്ങള്‍ ഭരണഘടനയില്‍ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളില്‍ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങള്‍ വരുത്തുവാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സി.എസ്.ഐ., സി.എന്‍.ഐ., മാര്‍ത്തോമ്മാ സഭ എന്നിവ ഉള്‍ക്കൊള്ളുന്ന ജോയിന്റ് കൗണ്‍സില്‍ നിലവില്‍ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീര്‍ന്നില്ലെങ്കിലും വിശ്വാസപരമായ കാര്യങ്ങളില്‍ പരസ്പര ഐക്യത്തില്‍ പ്രവര്‍ത്തിക്കുന്നു.

ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്നാട്, ശ്രീലങ്ക എന്നീ പ്രദേശങ്ങളില്‍ 24 മഹായിടവകകളിലായി 16,000 ഇടവകകളും 40 ലക്ഷം അംഗങ്ങളും ഈ സഭയിലുണ്ട് . സി. എസ്.ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ് കൂടിയായ മോസ്റ്റ്. റവ.തോമസ്.കെ.ഉമ്മന്‍ ആണ് സഭയുടെ അദ്ധ്യക്ഷന്‍ (മോഡറേറ്റര്‍ ).സി.എസ്.ഐ. മധ്യകേരള മഹായിടവകയില്‍ നിന്നും ആദ്യമായിട്ടാണ് ഒരു ബിഷപ്പ് മോഡറേറ്റര്‍ സ്ഥാനത്തേക്ക് എത്തിയത്. തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക അംഗമാണ് മോഡറേറ്റര്‍ മോസ്റ്റ്. റവ.തോമസ്.കെ.ഉമ്മന്‍.
സി.എസ്.ഐ സഭയ്ക്ക് രണ്ട് ബിഷപ്പുമാരെയും ഒരു മോഡറേറ്ററെയും സംഭാവന ചെയ്ത ഇടവകയാണ് തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക. റൈറ്റ്. റവ. ബിഷപ്പ് തോമസ് സാമുവേല്‍ ആണ് മറ്റൊരു ബിഷപ്പ്.

ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും രാഷ്ട്ര പുരോഗതിയില്‍ സമഗ്ര സംഭാവനകള്‍ നല്കുന്ന സി.എസ്.ഐ സഭ ഇന്ന് ആഗോള സഭയായി മാറ്റപെട്ടിരിക്കുകയാണ്. പ്രളയ ദുരിത ബാധിത പ്രദേശങ്ങളില്‍ സഭ നടത്തി കൊണ്ടിരിക്കുന്ന സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

Copyright © . All rights reserved