സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഗാനസന്ധ്യ ഈ വർഷം നടത്തപ്പെടുന്നു ; സണ്ടർലൻഡ് സെന്റ്. ജോസഫ്സ് ദേവാലയത്തിൽ വച്ച് , ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിമുതൽ ആരംഭിക്കുന്ന സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു .
ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട്, തങ്ങൾക്കു കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോക്സ് , ജാക്കോബൈറ്റ് , മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.
വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു , ഈ ഉദ്യമത്തിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ വിൻസെന്റ് ഡീപോൾ നേതൃത്വം നൽകുന്ന സുഡാൻ ബേബി ഫീഡിങ് പ്രോഗ്രാമിന് നൽകുന്നു .
ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HS
ലീഡ്സ് : ലീഡ്സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഇടവകയായ സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ ദേവാലയത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. 24-ാം തീയതി വൈകുന്നേരം 5 മണിക്കും, 9 മണിക്കും, 25-ാം തീയതി 10 മണിക്കും തിരുപ്പിറവിയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളും ഉണ്ടായിരുന്നു. ബ്രാഡ്ഫോര്‍ഡ്, ഹാരോഗേറ്റ്, ഹഡേഴ്സ്ഫീൽഡ് , കീത്തലി, ലീഡ്സ് , വെയ്ക്ക്ഫീൽഡ് തുടങ്ങിയ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള സീറോ മലബാർ വിശ്വാസികളുടെ ഇടവകയാണ് സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയം. ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക് ലീഡ്സിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികളുടെ ഒഴുക്കായിരുന്നു സെൻറ് മേരിസ് ആന്റ് സെൻറ് ദേവാലയത്തിലേയ്ക്ക് . തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം മുഖ്യകാർമികത്വം വഹിച്ചു.

മനോഹരമായി ഒരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾ ഉൾപ്പെടെയുള്ള ഗായകരുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിച്ചു. തിരുകർമ്മങ്ങൾക്ക് ശേഷം തിരുപ്പിറവിയുടെ സന്തോഷവും, സ്നേഹവും പങ്കുവയ്ക്കുന്നതിനായി വിശ്വാസികൾക്ക് ക്രിസ്തുമസ് കേക്കുകൾ വിതരണം ചെയ്തു. ക്രിസ്തുമസ് ആഘോഷ പരിപാടികളിൽ പങ്കെടുത്ത വിശ്വാസികൾക്ക് ഫാ. ജോസ് അന്ത്യാംകുളം നന്ദി അറിയിച്ചു.





ബിനോയ് എം. ജെ.
മനുഷ്യന്റെ പ്രശ്നങ്ങൾ ആന്തരികമോ ബാഹ്യമോ? അത് ബാഹ്യലോകത്താണെന്ന് കരുതി ബാഹ്യലോകത്തെ തിരുത്തുവാൻ നാം ശ്രമിക്കുന്നു. ഈ പരിശ്രമത്തിലൂടെയാണ് മനുഷ്യന്റെ സംസ്കാരം തന്നെ വളർന്നു വന്നിരിക്കുന്നത്? എന്നാൽ ബാഹ്യലോകത്തെ തിരുത്തിക്കൊണ്ട് സ്വന്തം പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ അവൻ വിജയിക്കുന്നുണ്ടോ? അവൻ പണ്ടത്തെപോലെ ഇന്നും പ്രരാബ്ധങ്ങളിൽ തന്നെ കഴിയുന്നു. ബാഹ്യലോകത്തെ എത്രതന്നെ തൂത്തു മിനുക്കിയാലും അവന് ആന്തരികസന്തോഷം കിട്ടുവാൻ പോകുന്നില്ല. പഴയ പ്രശ്നങ്ങൾ മാറുമ്പോൾ പുതിയവ രംഗപ്രവേശം ചെയ്യുന്നു. കാരണം മനുഷ്യന്റെ പ്രശ്നങ്ങൾ ബാഹ്യമല്ല, അവ ആന്തരികമാണ്.
മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം അവന്റെ ഉള്ളിലെ നിഷേധാത്മക ചിന്തകളാണ്. ഇത് ഭാരതീയ ആചാര്യന്മാർക്ക് തുടക്കം മുതൽ അറിയാമായിരുന്നു. അതുകൊണ്ടാണ് അവർ ബാഹ്യലോകത്തെ അധികം തൂത്തു മിനുക്കുവാൻ ഇറങ്ങി തിരിക്കാഞ്ഞത്. എന്നാൽ ഈ തത്വം ആധുനിക മനുഷ്യന് ഇനിയും മനസ്സിലായിട്ടില്ല എന്ന് വ്യക്തം. അവന്റെ ഇന്ദ്രിയങ്ങളും അവന്റെ ശ്രദ്ധയും ബാഹ്യലോകത്തിലേക്ക് തുറക്കുന്നതിനാൽ ആന്തരികമായ പ്രശ്നത്തെക്കുറിച്ച് അവന് അവബോധമില്ല. അതിനാൽതന്നെ അതിന് പരിഹാരം കണ്ടെത്തുന്നതിൽ അവൻ പരാജയപ്പടുകയും ചെയ്യുന്നു. ഈ നിഷേധാത്മക ചിന്തകളെ കുറിച്ച് അവന് ബോധമില്ലാത്തതിനാൽ അവ അവന്റെ അബോധമനസ്സിലാണ് കിടക്കുന്നത് എന്ന് പറയാം.
ഇപ്രകാരം മനുഷ്യന്റെ പ്രശ്നങ്ങളുടെയെല്ലാം കാരണം അവന്റെ ഉള്ളിലാണ് കിടക്കുന്നതെങ്കിൽ ആന്തരിക ലോകത്തെ തിരുത്തികൊണ്ട് അവന് എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം നേടുവാൻ സാധിക്കും. ഒരു വ്യക്തി ഇതിന് പരിശ്രമിച്ച് തുടങ്ങുമ്പോൾ അവന്റെ ജീവിതത്തിൽ ‘സാധന’ ആരംഭിക്കുന്നു. സാധന ചെയ്യുന്ന വ്യക്തിക്ക് തന്റെ പ്രശ്നങ്ങളുടെ ആന്തരികമായ കാരണം വ്യക്തമായി അറിഞ്ഞുകൂടെങ്കിലും ആ കാരണം തന്റെ ഉള്ളിൽ തന്നെയാണെന്നും, പുറത്തല്ലെന്നും നന്നായി അറിയാം. അതിനാൽതന്നെ അവന്റെ നിഷേധാത്മക ചിന്തകൾ അബോധമനസ്സിൽ നിന്നും ഉപബോധ മനസ്സിലേക്ക് പ്രവേശിക്കുന്നു. ഇവിടെ വ്യക്തി കൂടുതൽ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. അയാളുടെ ജീവിതത്തിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഇനി, സാധന ചെയ്യുന്ന വ്യക്തി ഒടുവിൽ തന്റെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം തന്റെ തന്നെ നിഷേധാത്മക ചിന്തകളാണെന്ന് കണ്ടെത്തുന്നു. ഇവിടെ പ്രശ്നം ഉപബോധമനസ്സിൽ നിന്നും ബോധമനസ്സിലേക്ക് പ്രവേശിക്കുന്നു. ബോധമനസ്സിൽ വച്ച് പ്രശ്നം ശാസ്ത്രീയമായി അപഗ്രധിക്കപ്പെടുകയും അതിനുള്ള പരിഹാരം കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്നു. പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഈ പ്രകൃതിയിലില്ല. പരിഹാരം അന്വേഷിക്കേണ്ടിടത്ത് അന്വേഷിക്കണമെന്ന് മാത്രം. മൂഢനായ മനുഷ്യൻ തന്റെ ആന്തരിക പ്രശ്നത്തെ ബാഹ്യലോകത്തിലേക്ക് വിക്ഷേപിക്കുന്നു. ഇവിടെ അവന്റെ പരാജയവും ആരംഭിച്ചുതുടങ്ങുന്നു. ഒരായിരം സംവത്സരങ്ങൾ പരിശ്രമിച്ചാലും ബാഹ്യലോകത്തിൽ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുവാനാവില്ല. ഇപ്രകാരം മാനവരാശി സഹസ്രാബ്ദങ്ങൾ തന്നെ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്കാ തിരിച്ചറിവ് ഉണ്ടാവട്ടെ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പിറവിത്തിരുന്നാൾ കർമ്മങ്ങളുടെ ശുശ്രൂഷകൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു ,രൂപതയിലെ എഴുപത്തി ഒൻപത് ഇടവകകളിലും , മിഷൻ കേന്ദ്രങ്ങളിലും പരമ്പരാഗതമായ രീതിയിൽ പിറവിത്തിരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട് , ഇരുപത്തി നാലാം തീയതി പാതിരാകുർബാനയും , ശുശ്രൂഷകളും , ക്രിസ്മസ് ദിനത്തിലും തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഇരുപത്തി നാലാം തീയതി വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന പിറവിത്തിരുന്നാൾ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമവും , സ്ഥലവും , ചാർജുള്ള വൈദികന്റെ കോണ്ടാക്റ്റ് ഡീറ്റൈൽസും ഉൾപ്പടെ ഉള്ള വിശദമായ ക്രമീകരണങ്ങൾ ഇതോടൊപ്പമുള്ള ഷീറ്റിൽ ലഭ്യമാണ്.
CSMEGBParishes_(Proposed) Mission 2022 Christmas Holy Qurbana Timings for publishing
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ “പരിശുദ്ധൻ പരിശുദ്ധർക്ക് ” എന്ന രണ്ടാമത് പഞ്ചവത്സര അജപാലന പദ്ധതിയുടെ ( 2022 -2027 ) ആദ്യ പ്രതി പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ നിയുക്ത പ്രീഫെക്ട് ആർച്ച് ബിഷപ് ക്ലൗഡിയോ ഗുജറോത്തി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ലണ്ടനിലെ ഉക്രേനിയൻ കത്തോലിക്കാ രൂപതാ മെത്രാൻ കെന്നെത് നൊവാകൊസ്‌കിക്ക് നൽകി പ്രകാശനം ചെയ്തു .

2020 – 2022 കാലയളവിലെ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് നുൺഷ്യോ ആയി ശുശ്രൂഷ ചെയ്യുന്ന ആർച്ച് ബിഷപ് ക്ലൗഡിയോ ഗുജറോത്തി പ്രീഫെക്ട് ആയി ചുമതലയേൽക്കാനായി റോമിലേക്ക് പോകുന്നതിനു മുന്നോടിയായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതി ലണ്ടനിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത് . വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ വിൻസെന്റ് നിക്കോളസിന്റെ കാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിയോടെയാണ് ആരംഭിച്ചത് .

സീറോ മലബാർ സഭയുടെ തനത് ആരാധനക്രമം , ദൈവശാസ്ത്രം ,ആധ്യാത്മികത , ശിക്ഷണക്രമം , സംസ്കാരം തുടങ്ങിയവ വരുന്ന അഞ്ചു വർഷങ്ങളിൽ പഠിക്കാനും , നടപ്പിലാക്കാനും ഉതകുന്ന രീതിയിൽ തയാറാക്കപ്പെട്ടിട്ടുള്ളതാണ് ഈ പഞ്ചവത്സര അജപാലന പദ്ധതി .
സൗത്ത് ലണ്ടൻ : ക്രോയിഡൻ സെന്റ് പോൾസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഈ വർഷത്തെ തിരുപ്പിറവി ശുശ്രൂഷകൾക്ക് 24 -ന് തുടക്കം , ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിൽ അച്ചൻറെ കാർമികത്വത്തിൽ ക്യാറ്റർ ഹാം ഓൺ ദ ഹിൽ സെനിട്ടറി ഹാളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം ഇടവക ഭാരവാഹികൾ അറിയിച്ചു.
ക്രിസ്തുവിൻറെ ജനന പെരുന്നാളിന്റെ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി കർത്താവിൻെറ നാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
24 12 2002 – ന് 6 pm മുതൽ ക്രിസ്തുമസ് പാതിരാ കുർബാന, പ്രദക്ഷിണം, സീക്രട്ട് സാന്റാ , കലാസന്ധ്യ, സ്നേഹവിരുന്ന് .
പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് ബാബു (ട്രസ്റ്റി ) – 0753572301
റോയി മാത്യു (സെക്രട്ടറി) – O7480495628
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം ഘട്ടമായ ഇയർ ഓഫ് ലിറ്റർജിയുടെ ഭാഗമായി രൂപതാ അംഗങ്ങൾക്കായി ആരാധനക്രമത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു . ഇടവക റീജിയണൽ , രൂപതാ തലങ്ങളിൽ നടക്കുന്ന ക്വിസ് മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി രൂപതയുടെ ഔദ്യോഗിക വീക്കിലി ന്യൂസ് ബുള്ളറ്റിൻ ആയ ദനഹായിൽ ഡിസംബർ 18 മുതൽ തുടർച്ചയായി അൻപത് ആഴ്ചകളിൽ ആരാധനക്രമമവുമായി ബന്ധപ്പെട്ട ഇരുപത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പ്രസിദ്ധീകരിക്കും .
ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുവാനും , ഇതിന് ഒരുങ്ങുവാനായി ദനഹായിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യോത്തരങ്ങൾ ഹൃദ്യസ്ഥമാക്കാനും എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു . ദനഹാ സബ്സ്ക്രൈബ് ചെയ്യുവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക .
യു കെ യിലെ പ്രശസ്തമായ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം കോവിഡിന്റെ ഇടവേളയ്ക്കു ശേഷം പൂർവ്വാധികം ഭംഗിയായി അഘോഷിക്കുവാൻ അരങ്ങൊരുകുകയാണ്. 2023 ജനുവരി 7നു ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 9 മണി വരെ മാഞ്ചസ്റ്ററിൽ ജെയിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഭക്ത്യാദരപൂർവ്വം അതിഗംഭീരമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. അന്നേ ദിവസം ഉച്ചതിരിഞ്ഞ് 2 മണിക്ക് നെറ്റിപ്പട്ടവും ശബരീശന്റെ തിടമ്പും ഏറ്റിയ മാഞ്ചസ്റ്റർ മണികണ്ഠൻ എന്ന ഗജവീരന്റെയും യുകെയിലെ പ്രശസ്തമായ ചെണ്ടമേളകലാകാരൻമാരായ മാഞ്ചസ്റ്റർ മേളത്തിന്റെ ചെമ്പടമേളത്തിന്റെയും മുത്തുക്കുടകളുടെയും താലപൊലിയേന്തിയ നൂറുകണക്കിന് തരൂണീമണികളുടെയും അകമ്പടിയോടെ മകരവിളക്കുൽസവത്സവത്തിന്റെ എഴുന്നെള്ളിപ്പ് ആരംഭിക്കുന്നു. എഴുന്നെള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ എത്തുമ്പോൾ ഉത്സവതന്ത്രി ശ്രീ പ്രസാദ് ഭട്ട് കൊടിയേറ്റ കർമ്മം നിർവ്വഹിക്കും. തുടർന്ന് മാഞ്ചസ്റ്റർ ഹിന്ദു സമാജം ഒരുക്കുന്ന ഭക്തി ഗാനസുധ ആരംഭിക്കുകയായി.

അതിനോടൊപ്പം ശ്രീ പ്രസാദ് ഭട്ടിന്റെ നേതൃത്വത്തിൽ ഗണപതി പൂജ, പൂങ്കാവന പൂജ വിളക്ക് പൂജ , പതിനെട്ട് പടിപൂജ , അർച്ചന , ദീപാരാധന , ഹരിവരാസനവും തുടർന്ന് മാഹാ അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തിന്റെ സർവ്വ ഐശ്വര്യത്തിനും സാക്ഷാൽ കലിയുഗവരദന്റെ അനുഗ്രഹത്തിനും കൃപാ കടാക്ഷങ്ങൾക്കുമായി ഭഗവാന് അർച്ചന നടത്തുവാനുള്ള സൗകര്യം അന്നേ ദിവസം ഒരുക്കിയിട്ടള്ളതാണ്.
ജനപങ്കാളിത്തം കൊണ്ടും കയ്യും, മെയ്യും മറന്ന് ഭക്തജനങ്ങൾ അഹോരാത്രം തങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ച് ഒരുക്കുന്ന ഈ മകരവിളക്ക് മഹോത്സവത്തിൽ ഏകദേശം 500 ഓളം ഭക്തജനങ്ങളുടെ സാന്നിദ്ധ്യമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ സ്വപ്നതുല്ല്യ ഉൽസവം അതി മനോഹരവും ആർഭാടവുമായി ആഘോഷിക്കണമെങ്കിൽ ഏവരുടെയും സാന്നിദ്ധ്യ സഹായസഹകരണങ്ങൾ അനിവാര്യമാണ്. ആയതിനാൽ ഏവരും സകുടുംബം ഇന മഹോത്സവത്തിൽ പങ്കെടുക്കണമെന്ന് അയപ്പ സ്വാമിയുടെ നാമധേയത്തിൽ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

യുകെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ അയ്യപ്പ പൂജകളിൽ ഒന്നായ ഈ മകരവിളക്കത്സവത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജാതി മത ഭേദമന്യേ ഏവരുടെയും സാന്നിധ്യം ഇക്കുറി പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന ആളുകളുമായി ബന്ധപ്പെടുക.
പ്രസിഡൻ്റ് – രജനി ജീമോൻ
07715 461790
സെക്രട്ടറി – ഹരിമേനോൻ
07584 894376
ട്രഷറർ –
സുനിൽ ഉണ്ണി,
07920 142948
ബിർമിംഗ്ഹാം : ക്രിസ്മസിന്റെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ. മണ്ണിൽ അവതരിച്ച രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വിണ്ണിലെ സ്വർഗീയ ഗണങ്ങളോടൊപ്പം അവർ ചേർന്നു പാടി. കണ്ണിനും കാതിനും കുളിർമ്മയായി ‘ജോയ് ടു ദി വേൾഡ്- 5’
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 10 ശനിയാഴ്ച്ച ബിർമിംഗ്ഹാം ബാർട് ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ അഞ്ചാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ടു ഗായകസംഘങ്ങൾ. സ്വർഗീയനാദം അലയടിച്ച ‘ജോയ് ടു ദി വേൾഡ്’ സീസൺ 5 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് വിജയകിരീടം ചൂടി. ലണ്ടൻ സെന്റ്. തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് രണ്ടാം സ്ഥാനവും ഔർ ലേഡി ഓഫ് ഡോളർസ് സീറോ മലബാർ മിഷൻ, ലണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം ഹെവൻലി വോയിസ് സ്റ്റോക്ക്-ഓൺ-ട്രെന്റും ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ സീറോ മലബാർ മിഷൻ എയ്‌ൽസ്‌ഫോർഡും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് പീറ്റർബറോ ഓൾ സൈന്റ്സ് മാർത്തോമാ ചർച്ച് അർഹരായി.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും ക്വയർ ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചു എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ വിജയികളെ കാത്തിരുന്നത് ആയിരം പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയുമാണ്. രണ്ടും മൂണും സ്ഥാനത്തെത്തിയവർക്ക് യഥാക്രമം അഞ്ഞൂറ്, ഇരുനൂറ്റമ്പത് ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽ വെരി. റവ. ഫാ. ജിനോ അരീക്കാട്ട് പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്, ഗായിക പ്രീതി സന്തോഷ് എന്നിവർ അതിഥികളായി എത്തിയിരുന്നു.

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് റവ. ഫാ. ജിനോ അരീക്കാട്ട്, ഡെൽസി നൈനാൻ, ഫ്രഡി കുളങ്ങര, അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, ബിജോ ടോം, ജെയ്സൺ വൈസ്‌ഫോക്സ്, മനോജ് ടോംടൺ ട്രാവെൽസ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

യുകെയിൽ വളർന്നു വരുന്ന യുവസംഗീതപ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്ന് ഓൺലൈനായി നടത്തിയ ഓൾ യുകെ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റിൽ ഫൈനലിൽ എത്തിയ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഗ്രാൻഡ് ഫിനാലെയും ഇതോടൊപ്പം നടത്തുകയുണ്ടായി. മൂന്നു ക്യാറ്റഗറികളിലായി പതിനഞ്ചു യുവഗായകരാണ് ഫൈനലിൽ പ്രവേശിച്ചത്. അത്യന്തം വാശിയേറിയ മത്സരത്തിൽ 5 -10 വയസ് ക്യാറ്റഗറിയിൽ അന്നബെൽ ബിജു ഒന്നാം സ്ഥാനവും, അലീന ജോൺ രണ്ടാം സ്ഥാനവും, ഇഫാ മരിയ ഫെവാസ് മൂന്നാം സ്ഥാനവും നേടി. 11 – 15 വയസ് ക്യാറ്റഗറിയിൽ ഇസബെൽ ഫ്രാൻസിസ് ഒന്നാം സ്ഥാനവും, ഷെയിൻ തോമസ് രണ്ടാം സ്ഥാനവും, സോഫിയ സോണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 16 – 21 വയസ് ക്യാറ്റഗറിയിൽ ആഷ്‌നി ഷിജു ഒന്നാമതെത്തിയപ്പോൾ റിയോണ റോയ് രണ്ടാം സ്ഥാനവും എവ്‌ലിൻ ജെയിംസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും നൽകിയ ക്യാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു.

കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.


ബിനോയ് എം. ജെ.
മരണം മനുഷ്യന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നു. അതങ്ങനെ ആവേണ്ടിയിരുന്നില്ല. നേരെ മറിച്ചായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. മരണം ജീവിതത്തെ പ്രകാശിപ്പിക്കേണ്ടിയിരുന്നു. മരണത്തിന് വേണ്ടിയുള്ള ഒരു തയ്യാറെടുപ്പാണ് ജീവിതം എന്ന് വേണമെങ്കിൽ പറയാം. അല്ലെങ്കിൽ മരണം ജീവിതത്തിനും ഉപരിയോ ജീവിതത്തേക്കാൾ ശ്രേഷ്ഠമോ ആണ്. ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുവാൻ വേണ്ടി ജീവിതത്തിന്റെ നല്ല ഒരു ഭാഗം പരിശീലനത്തിനായി മാറ്റിവക്കുന്ന കായികതാരങ്ങളെ കണ്ടിട്ടില്ലേ? ഒളിംപിക്സിലെ പ്രകടനമാണവരുടെ ലക്ഷ്യം. അതാണ് വർഷങ്ങളായുളള അവരുടെ തയ്യാറെടുപ്പുകൾക്കും ജീവിതത്തിനു തന്നെയും അർത്ഥം പകരുന്നത്. ഇപ്രകാരം ജീവിതം മരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാകുമ്പോൾ മരണം ജീവിതത്തിന് അർത്ഥം പകരുകയും ജീവിതത്തിൽ പ്രകാശം ചൊരിയുകയും ചെയ്യും.
എന്താണ് ജീവിതം? എന്താണ് മരണം?ആത്മാവിന്റെ ശരീര ബന്ധനമാണ് ജീവിതം. മരണമാവട്ടെ ഈ ബന്ധനത്തിൽ നിന്നുള്ള ആത്മാവിന്റെ മോചനവും. ആത്മാവ് ശരീരവുമായി യോജിച്ച് പ്രവൃത്തിക്കുമ്പോൾ താനീ ശരീരം തന്നെ എന്ന മിഥ്യാ ഭ്രമം ഉണ്ടാവുക സ്വാഭാവികം. ഇതാണ് ശാരീര ബന്ധനം. എന്നാൽ കൂടിച്ചേർന്നവ ഒക്കെ വേർപെട്ടേ തീരൂ. ആത്മാവ് ശരീരത്തിൽനിന്നും വേർപെടണം. ഈ വേർപെടലാകുന്നു മരണം. എന്നാൽ മരണവുമായി പൊരുത്തപ്പെടുവാൻ ആകാത്തവരിൽ ഈ കൂടിച്ചേരൽ വീണ്ടും സംഭവിക്കുന്നു. പുനരപി ജനനം, പുനരപി മരണം. നിങ്ങൾ എന്ന് മരണവുമായി പൊരുത്തപ്പെടുന്നുവോ അന്നു വരെ നിങ്ങളുടെ ജീവിതത്തിൽ ജനനവും മരണവും ആവർത്തിച്ച് കൊണ്ടേയിരിക്കും. ഇതൊരു വലയം ആണ്. പരീക്ഷയിൽ തോൽക്കുന്നവൻ വീണ്ടും പരീക്ഷ എഴുതിയേ തീരൂ. മരണത്തിന്റെ മുന്നിൽ തോൽവി സമ്മതിക്കുന്നവൻ വീണ്ടും അതിൽ കൂടി കടന്നു പോയേ തീരൂ. ഇതിനു വേണ്ടി അയാൾ പുനർജ്ജനിക്കുന്നു . എന്ന് മരണവുമായി ഞാനും നിങ്ങളും പൊരുത്തപ്പെടുന്നുവോ അന്നു വരെ നമ്മുടെ ജീവിതത്തിൽ ജനിമൃതികൾ സംഭവിച്ചുകൊണ്ടേയിരിക്കും.
മരണം ഒരു പരീക്ഷയാണ്. അത് മോക്ഷപ്രാപ്തിയിലേക്കുള്ള പ്രവേശന പരീക്ഷയാണ്. അത് നിഷേധാത്മകമായ ഒരു സംഗതിയല്ല. മറിച്ച് അത് അത്യന്തം ഭാവാത്മകമാണ്. പഠിക്കാത്തവനാണ് പരീക്ഷയെ ഭയപ്പെടുന്നത്. ഉഴപ്പിത്തല്ലി നടക്കുന്നവന് പരീക്ഷ ഒരു പേടിസ്വപ്നമാണ്. അവന് ദിശാബോധമില്ല. അവൻ വഴി പിഴച്ചു പോയിരിക്കുന്നു. പഠിക്കുമ്പോൾ പ്രണയത്തിന്റെ പിറകേ പോകുന്നവന് പരീക്ഷയിൽ വിജയം കൊയ്യുവാനാവില്ല. ജീവിച്ചിരിക്കുമ്പോൾ ഈ ലോകത്തിലെ മായാഭ്രമങ്ങൾക്ക് പിറകേ പോകുന്നവന് മരണത്തിൽ വിജയം കൊയ്യുവാനാവില്ല. അത്തരക്കാർ വഴി പിഴച്ചു പോയവരാണ്. അവർ വീണ്ടും ജനിക്കുന്നു. കൊതി തീരുവോളം അവർ ജീവിതം ആസ്വദിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ഇവിടുത്തെ സുഖദു:ഖങ്ങളിലൂടെയെല്ലാം വേണ്ടുവോളം കടന്നുപോയി വിരക്തിയാർജ്ജിച്ചവർ മാത്രമേ മരണത്തിന് മേൽ വിജയം വരിക്കുന്നുള്ളൂ. അവർക്ക് മാത്രമേ മോക്ഷം കിട്ടുന്നുള്ളൂ.
ജീവിതത്തോട് ആസക്തിയുള്ളവരുടെ ജീവിതം വീണ്ടും തുടരുന്നു. അതങ്ങനെ തന്നെയാകുവാനേ വഴിയുള്ളൂ. ജീവിതം മടുത്തുപേക്ഷിച്ചവന് മാത്രമേ മോക്ഷം കിട്ടുന്നുള്ളൂ. ഇത് തിരിച്ചറിയാൻ ഉള്ള പരീക്ഷണമാകുന്നു മരണം. നിങ്ങൾക്ക് മരണത്തോട് പൊരുത്തപ്പെടുവാൻ കഴിയുന്നുണ്ടോ? നിങ്ങൾ ജീവിതം മടുത്ത ആളാണെങ്കിൽ നിങ്ങൾക്ക് മരണം സ്വാഗതാർഹമാണ്. ജീവിതത്തിൽ കൊതി ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്ക് മരണം സ്വാഗതാർഹമല്ല. നിങ്ങൾക്ക് അതിനോട് പൊരുത്തപ്പെടുവാനാകുന്നില്ല. നിങ്ങൾ പുനർജ്ജനിച്ചേ തീരൂ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120