മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നികേഷ പട്ടേല്‍. ബാംഗ്ലൂരില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ചു വര്‍ഷം മുമ്ബ് വരെ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഇപ്പോള്‍ ബ്രേക്ക് അപ്പിനു ശേഷവും താന്‍ അതില്‍ നിന്നും പൂര്‍ണമായും വിമുക്തയായിട്ടില്ലെന്നും നികേഷ പറയുന്നത്.
ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. ബിഗ് ബോസില്‍ ഭാര്യ ഭുവനേശ്വരിയെ കുറിച്ച് പറയവേ 7 വര്‍ഷമായി തങ്ങള്‍ പ്രണയിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞതാണ് നികേഷയെ ചൊടിപ്പിച്ചത്. തനിക്കൊപ്പം കഴിയുമ്‌ബോഴും ശ്രീ മറ്റൊരു പ്രണയത്തിലായിരുന്നു എങ്കില്‍ താന്‍ എന്താണ് മനസിലാക്കേണ്ടത് എന്നാണ് നികേഷ ചോദിക്കുന്നത്.
2012ല്‍ വരദ നായിക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആണ് ശ്രീശാന്തുമായി പിരിഞ്ഞത്. ബിഗ് ബോസ് ഷോയില്‍ ശ്രീ സ്ഥാപിക്കാന്‍ ശ്രമിക്കും പോലെ ആളൊരു മഹാനായ ആളല്ലെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്നും നികേഷ പറയുന്നു.
പിരിഞ്ഞതിനു ശേഷം ശ്രീശാന്തിനെ നേരില്‍ കണ്ടിട്ടില്ലെന്നും നികേഷ കൂട്ടിച്ചേര്‍ത്തു.
സാനിയ മിർസ അമ്മയാകുന്നുവെന്ന വാർത്ത സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഗർഭകാലത്തെ ഓരോ ഘട്ടത്തിലുമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാനും താരത്തിന് മടിയില്ല. ഇപ്പോഴിതാ ഭർത്താവ് ശുഐബ് മാലിക്കിന്റെ ഒപ്പം ബേബിഷവര്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഭർത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളിൽ ഏറെ സന്തോഷവതിയാണ് സാനിയ.
ചിത്രങ്ങൾ വളരെ അധികം ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകർ കണ്ടത്. എന്നാൽ ചിലർ ചിത്രങ്ങൾക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സാനിയയുടെ ശരീരഭാരവും വസത്രധാരണവുമാണ് ഇവര്‍ക്ക് പ്രശ്നം. ഗർഭകാലത്തിൽ സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ അങ്ങനെയുള്ളപ്പോൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധവേണമെന്നുമാണ് ഇവർ പറയുന്നത്.
സാനിയയെ പോലെ സെലിബ്രിറ്റി ഇമേജുള്ളയാൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധിക്കണം.ബേബി ഷവറിനായി സാനിയ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വളരെ അരോചകമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതില്‍ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ട്രോളുമായി ഇറങ്ങുന്നവര്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവയ്ക്കുന്നു.
ആലപ്പുഴ : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നവംബർ പത്തിനു നടത്തും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതിയുടെ കാര്യത്തിൽ തീരുമാനമായത്.
മേളയിൽ മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തന്നെ മുഖ്യാതിഥിയാകും. ആർഭാടങ്ങൾ കുറച്ചുകൊണ്ടാകും മത്സരം സംഘടിപ്പിക്കുക. സർക്കാരിൽനിന്നു പുതുതായി സാന്പത്തിക സഹായം സ്വീകരിക്കാതെ തദ്ദേശീയമായി സ്പോണ്‍സർമാരെ കണ്ടെത്തിയാകും മേളയുടെ സംഘാടനം.
ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
മെല്‍ബണ്‍: കടലില്‍ സര്‍ഫിംഗിനിടെ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്. ക്യൂന്‍സ്ലാന്‍ഡില്‍ മകനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹെയ്ഡന് പരിക്കേറ്റത്. തലയ്ക്കും കഴുത്തിട് തൊട്ട് താഴെ നട്ടെല്ലിനും പരിക്കേറ്റ ഹെയ്ഡന്‍ ചികിത്സയിലാണ്. ഹെയ്ഡന്റെ വാരിയെല്ലുകളില്‍ പൊട്ടലുണ്ട്. നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. പരിക്ക് പറ്റിയതിന്റെ ചിത്രങ്ങള്‍ ഹെയ്ഡന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പരിക്കിന്റെ വിശദാംശങ്ങള്‍ അടക്കമാണ് ഹെയ്ഡന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സര്‍ഫിംഗിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് പരിക്കേറ്റതെന്ന് ഹെയ്ഡന്‍ കൊറിയര്‍ മെയില്‍ പത്രത്തോട് പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂവെന്നും ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുലഭിച്ചതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.
ഇതാദ്യമായല്ല ഹെയ്ഡന് കടലില്‍വെച്ച് പരിക്കേല്‍ക്കുന്നത്. 1999ല്‍ നോര്‍ത്ത് സ്ട്രാട്ബ്രോക്ക് ദ്വീപിലേക്ക് മീന്‍ പിടിക്കാന്‍ പോവുന്നതിനിടെ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കടലിലൂടെ കിലോമീറ്റററുകളോളം നീന്തിയാണ് ഹെയ്ഡന്‍ രക്ഷപ്പെട്ടത്. മുന്‍ ഓസ്ട്രേലിയന്‍ താരമായ ആന്‍ഡ്യ്രു സൈമണ്ട്സും ഈ സമയം ഹെയ്ഡനൊപ്പമുണ്ടായിരുന്നു.
2009ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 46കാരനായ ഹെയ്ഡന്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് ഫോളോഓണില്‍. ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 181 റണ്‍സിന് പുറത്തായതോടെയാണ് വിന്‍ഡീസിന് ഫോളോഓണില്‍ നിന്നും ഒഴിവാകാന്‍ കഴിയാതെ വന്നത്. മത്സരത്തില്‍ ഇന്ത്യ 468 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.
ഏഴാം വിക്കറ്റില്‍ റേഷന്‍ ചേസും കിമോ പോളും ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 73 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും അതും വിന്‍ഡീസിന്റെ രക്ഷക്കെത്തിയില്ല. ചേസ് 53ഉം പോള്‍ 47ഉം റണ്‍സെടുത്തു. 17 റണ്‍സുമായി ബിഷു പുറത്താകാതെ നിന്നു.
അശ്വിന്‍ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ബ്രാത്ത് വെയ്ത്തിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. പിന്നീട് പവലിയനിലേക്ക് വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. പോളി (1) ഹോപ്പ് (10) ഹിറ്റ്മേയര്‍ (10), ആമ്പിസ് (12) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സംഭാവന.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ താരം പൃഥി ഷായ്ക്കും നായകന്‍ വിരാട് കോഹ്ലിയ്ക്കും പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കൂടി സെഞ്ച്വറി സ്വന്തമാക്കിയ മത്സരത്തില്‍ 649ന് ഒന്‍പത് എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ജഡേജ പുറത്താകാതെ 100 റണ്‍സ് സ്വന്തമാക്കി. 132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ കന്നി സെഞ്ച്വറിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്.
രണ്ടാം ദിവസത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയും 92 റണ്‍സെടുത്ത റിഷഭ് പന്തിന്റേതുമാണ് ശ്രദ്ധേയമായ മറ്റ് ഇന്നിംഗ്സുകള്‍. അശ്വിന്‍ ഏഴും കുല്‍ദീപ് യാദവ് 12ഉം ഉമേശ് യാദവ് 22ഉം റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമ്മി രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നാല് വിക്കറ്റെടുത്ത ബിഷുവാണ് വിന്‍ഡീസിനായി ഏറ്റവും അധികം വിക്കറ്റെടുത്തത്. ലെവിസ് രണ്ടും ഗാബ്രിയേല്‍, ചേസ്, ബ്രാത്ത് വൈത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
230 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളടക്കമാണ് കോഹ്ലി തന്റെ ഇരുപത്തി നാലാം ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത്. ലെവിസിന്റെ പന്തില്‍ ബിഷു പിടിച്ചാണ് 139 റണ്‍സുമായി കോഹ്ലി പുറത്തായത്. സെഞ്ച്വറിക്ക് എട്ട് റണ്‍സ് അരികില്‍ വീണ പന്ത് 92 റണ്‍സ് സ്വന്തമാക്കി. 84 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതമാണ് പന്ത് അതിവേഗം 92ലെത്തിയത്.
നേരത്തെ ഒന്നാം ദിവസം പൃഥി ഷായുടെ അരങ്ങേറ്റ സെഞ്ച്വറി മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചിരുന്നു. സ്‌കോര്‍ മൂന്ന് റണ്‍സില്‍ നില്‍ക്കെ തന്നെ ഇന്ത്യക്ക് ആദ്യ അടികിട്ടി. റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്ത്. പിന്നീടാണ് പ്രിഥി ഷായും ചേതേശ്വര്‍ പൂജാരയും ഒത്തുചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 206 റണ്‍സ് നേടിയശേഷമാണ് 86 റണ്‍സുമായി പൂജാര പുറത്തായത്. ഷെര്‍മന്‍ ലൂയിസിനായിരുന്നു വിക്കറ്റ്. അധികം വൈകാതെ തന്നെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കിടിലന്‍ സെഞ്ച്വറി നേടിയ പ്രിഥ്വി ഷായും പുറത്തായി. പത്തൊമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ 134 റണ്‍സെടുത്ത പ്രിഥ്വി ദേബേന്ദ്ര ബിഷുവിന്റെ പന്തില്‍ ബിഷുവിന് തന്നെ പിടികൊടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി രഹാനെ 41 റണ്‍സെടുത്തു.
വിജയാഘോഷം തുടങ്ങിയ ബ്ളാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോൾ. ഇനിയും വിശ്വസിക്കാനാകാെത ബ്ളാസ്റ്റേഴ്സ് താരങ്ങളും ആരാധകരും.കളിയുടെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം നേടിയ ബ്ളാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. 24ാം മിനിറ്റിൽ സെയ്‌മിലൻ ദുംഗലിന്റെ ബുദ്ധിപൂർവമായ പാസ് സ്വീകരിച്ച് കൃത്യമായി നർസാരി മുംബൈയുടെ വലകുലുക്കി.
മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ ഒരു സുവർണാവസരം പാഴാക്കിയതിനു ശേഷമായിരുന്നു ദുംഗലിന്റെ പാസിൽനിന്നുള്ള നർസാരിയുടെ ഗോൾ. അനാവശ്യമായി വാങ്ങിയ രണ്ടു മഞ്ഞക്കാർഡുകൾ ഒഴിച്ചുനിർത്തിയാൽ ബ്ലാസ്റ്റേഴ്‌സിനു സ്വന്തമായിരുന്നു മൽസരത്തിന്റെ ആദ്യപകുതി. നിക്കോള ക്രമാരവിച്ച്, മതായ് പോപ്ലാട്നിക് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിൽ മഞ്ഞക്കാർഡ് കണ്ടത്.
രണ്ടാം പകുതിയിൽ മതേയ് പൊപ്ളാട്നിക്കിനെ പിൻവലിച്ച് കറേജ് പെക്കൂസണനെ ഇറക്കി കോച്ച് ഡേവിഡ് ജെയിംസിന്റെ പരീക്ഷണം. പെക്കൂസന്റെ അതിവേഗ നീക്കങ്ങൾ പലപ്പോഴും മുംബൈയ്ക്കു തലവേദന സൃഷ്ടിച്ചു. ഗോൾ മടക്കാൻ മുംബൈ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഗോളിയും പ്രതിരോധനിരയും തീർത്ത മതിൽ മറികടക്കാൻ സാധിച്ചില്ല. ദൗർഭാഗ്യം കൂടിയായപ്പോൾ മുംബൈയുടെ പതനം പൂർണം.
ഗോളെന്നുറച്ച പല ഷോട്ടുകളും പോസ്റ്റിനു പുറത്തു കൂടി പാഞ്ഞു. ഇതിനിടെ ദുംഗലിനു പകരക്കാരനായി സി.കെ. വിനീത് കളത്തിലെത്തിയതോടെ കാണികളുടെ ആവേശംഇരട്ടിച്ചു. ലീഡ് വർധിപ്പിക്കാൻ ബ്ളാസ്റ്റേഴ്സും പരമാവധി ശ്രമിച്ചു. ഒടുവിൽ മുംബൈയുടെ കഠിനാധ്വാനത്തിനു ഫലം കണ്ടു. ഇൻജുറി ടൈമിൽ ബൂമിജിന്റെ ലോങ് റേഞ്ചർ ബ്ളാസ്റ്റേഴ്സ് വലയിലേക്ക് തുളഞ്ഞിറങ്ങി (1-1)
അബുദാബി: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരാടും. ഒരു മല്‍സരത്തിലും തോല്‍വി നേരിടാതെ ഫൈനലിലെത്തിയ ഇന്ത്യ ഏഴാമത്തെ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്.
വൈകിട്ട് 5 മണി മുതല്‍ ദുബായിലാണ് മല്‍സരം. ലോകകപ്പിന്റെ ഒരുക്കങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാന്‍ എഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഏഷ്യാ കപ്പിലെ ഏഴാം കിരീടമാണ് ഇന്ത്യ ദുബായില്‍ ലക്ഷ്യമിടുന്നതെങ്കിലും മൂന്നാം ഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ കീരീടത്തിലാണ് കണ്ണ്.
രണ്ട് വര്‍ഷം മുമ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിന്റെ ഫൈനലിലും ഏറ്റുമുട്ടിയത് ഇന്ത്യയം ബംഗ്ലാദേശും തന്നെയായിരുന്നു. മഴമൂലം 15 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ ലക്ഷ്യം കണ്ടു.ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും മടങ്ങിയെത്തുമ്പോള്‍ കെ.എല്‍ രാഹുലിന് വിശ്രമം കൊടുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
ജഡേജ-കുല്‍ദീപ്-ചാഹല്‍ ത്രയവും നിര്‍ണായക ബ്രേക്ക് ത്രൂകള്‍ നല്‍കുന്ന കേദാര്‍ ജാദവിന്റെ സുവര്‍ണ കൈകളുമാണ് ഇന്ത്യയയുടെ ശക്തി. ബൂംമ്രയും ഭുവനേശ്വര്‍ കുമാറും കൂടി ചേരുന്നതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ കടുപ്പമാകും.
മറുവശത്ത് പരിക്കിന്റെ പിടിയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തമീം ഇക്ബാല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും പരിക്കേറ്റത് അവരെ വലക്കുന്നുണ്ട്. എങ്കിലും മുഷ്ഫീഖറിന്റെയും മുസ്തഫിസുറിന്റെയും ഫോം ബംഗ്ലാദേശിനും പ്രതീക്ഷ പകരുന്നതാണ്.
ഒടുവിൽ സൈനയ്ക്കും കശ്യപിനും പ്രണയ സാഫല്യം. ദീർഘകാലത്തെ പ്രണയത്തിന്റെ സാഫല്യമെന്നോണം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളിലൊരാളായ ഒളിന്പിക് വെള്ളി മെഡൽ ജേതാവ് സൈന നെഹ്വാളും കോമണ്‍വെൽത്ത് സ്വർണ ജേതാവ് പി. കശ്യപും തമ്മിൽ വിവാഹിതരാകുന്നു. ഡിസംബർ 16-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 100 പേർമ മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുക്കൂ. ഡിസംബർ 21ന് വിവാഹ സത്കാരവും തീരുമാനിച്ചിട്ടുണ്ട്.
12 വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നു. പലതവണ ഈ വാർത്ത വന്നിരുന്നെങ്കിലും ഇരുവരും നിഷേധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിരുന്നില്ല. ദീപിക പള്ളിക്കൽ – ദിനേഷ് കാർത്തിക്, ഇഷാന്ത് ശർമ – പ്രീതി സിംഗ്, ഗീത പോഗട്ട് – പവൻകുമാർ, സാക്ഷി മാലിക് – സത്യവ്രത് തുടങ്ങിയവർക്ക് പിന്നാലെയാണ് കായിക മേഖലയിൽ വീണ്ടും പ്രണയ വിവാഹം നടക്കുന്നത്. മധുമിത ഗോസ്വാമി – വിക്രം സിംഗ്, സയിദ് മോഡി- അമീത കുൽക്കർണി എന്നിവരും ബാഡ്മിന്‍റൺ മേഖലയിൽ വിവാഹിതരായവരാണ്.
2005ൽ ഹൈദരാബാദിലെ ഗോപീചന്ദ് അക്കാഡമിയിൽ ബാഡ്മിന്റണ്‍ പരിശീലനത്തിനിടെയാണ് സൈനയും കശ്യപും പരിചയപ്പെടുന്നത്. പിന്നീട് അതു പ്രണയമായി മാറുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വിവരം വളരെ അടുത്ത സുഹൃത്തുക്കൾക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ഒളിന്പിക് മെഡലും ലോക ചാന്പ്യൻഷിപ്പ് വെള്ളിയും കൂടാതെ 21 പ്രധാനപ്പെട്ട കിരീടങ്ങൾ സ്വന്തമാക്കിയ സൈനയിലൂടെയാണ് ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ രംഗം ഉന്നതിയിലെത്തുന്നത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ താരമാണ് സൈന.
കശ്യപ് ഒരു ഘട്ടത്തിൽ ആറാം റാങ്ക് വരെ എത്തിയെങ്കിലും പരിക്ക് വില്ലനായത് കരിയറിന് തിരിച്ചടിയായി. 2012 ലണ്ടൻ ഒളിന്പിക്സിനു മുന്‍പാണ് ഇരുവരും തമ്മിലുള്ള പ്രണയം തുറന്നു പറയുന്നത്. ഒരുവേള ഗോപീചന്ദിന്റെ അടുത്തുനിന്ന് മാറി ബംഗളൂരുവിൽ വിമൽകുമാറിന്റെ കീഴിൽ പരിശീലനത്തിലേർപ്പെട്ടപ്പോഴും ഇരുവരും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. സൈന തിരികെ ഹൈദരാബാദിൽ ഗോപീചന്ദ് അക്കാഡമിയിൽ എത്താനുള്ള കാരണക്കാരനും കശ്യപാണെന്നാണ് സൂചന. സൈനയുടെ ജീവിതം പ്രമേയമാകുന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ശ്രദ്ധ കപൂറാണ് സൈനയായി വേഷമിടുന്നത്.
ഏഷ്യ കപ്പ് ക്രിക്കറ്റില്‍ രണ്ടാം മത്സരവും ഇന്ത്യയോട് തോറ്റതിന് പിന്നാലെ വിശദീകരണവുമായി പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് രംഗത്ത്. ഇന്ത്യന്‍ ബാറ്റിംഗ് നിര സാങ്കേതികമായി തങ്ങളേക്കാള്‍ മികച്ചവരാണെന്നും പാക് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അത്ര മികവ് പോരെന്നും സര്‍ഫറാസ് തുന്ന് സമ്മതിക്കുന്നു.
‘വളരെ പ്രയാസകരമായ മല്‍സരമായിരുന്നു ഇത്. ഞങ്ങള്‍ നന്നായി ബാറ്റു ചെയ്‌തെങ്കിലും പ്രതീക്ഷിച്ചതിലും 20-30 റണ്‍സ് കുറച്ചേ നേടാനായുള്ളൂ. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ സംഭവിച്ചതുപോലെ ക്യാച്ചുകള്‍ കൈവിട്ടാല്‍ ഒരു മല്‍സരവും ഞങ്ങള്‍ക്കു ജയിക്കാനാകില്ല. ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ കഠിനാധ്വാനം ചെയ്‌തേ തീരൂ’ സര്‍ഫ്രാസ് പറഞ്ഞു.
എവിടെയാണ് പിഴവു സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പിച്ച് ബാറ്റിങ്ങിന് അത്ര അനുകൂലമൊന്നുമായിരുന്നില്ല. പുതിയ ബാറ്റ്‌സ്മാന് നിലയുറപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ക്യാച്ചുകള്‍ കൈവിട്ടതോടെ ആ സാധ്യത മുതലെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാതെ പോയി സര്‍ഫ്രാസ് ചൂണ്ടിക്കാട്ടി.
മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 63 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിനത്തിലെ 15-ാം സെഞ്ചുറി തികച്ച ധവാന്‍ 100 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 114 റണ്‍സെടുത്ത് റണ്ണൗട്ടായി. എന്നാല്‍ 19-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് 119 പന്തില്‍ നാല് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 111 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവും(12) പുറത്താകാതെ നിന്നു.
ന്യൂഡൽഹി: മലയാളി താരം ജിൻസണ് ജോണ്സന് അർജുന അവാർഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയതിനു പിന്നാലെയാണ് ജിൻസനെ തേടി അർജുന അവാർഡ് എത്തിയത്.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസണ്. അർജുന അവർഡ് സംബന്ധിച്ച ശിപാർശ സമിതി കേന്ദ്രകായിക മന്ത്രാലയത്തിന് കൈമാറി. കേന്ദ്രകായിക മന്ത്രാലയം കൂടി ശിപാർശ അംഗീകരിക്കേണ്ടതുണ്ട്.
മലയാളി താരം പി.യു. ചിത്രയുടെ പേരും നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.