ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണ്ണമെന്റിൽ സ്റ്റാൻ വാവ്റിങ്കയെ നേരിട്ട മൂന്ന് സെറ്റുകളിലും തകർത്ത് റാഫേൽ നദാൽ കിരീടം നേടി. ഇത് പത്താം തവണയാണ് നദാൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്നത്. സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് തകർത്താണ് നദാൽ കളിമൺ കോർട്ടിലെ തന്റെ ആധിപത്യം വ്യക്തമാക്കിയത്.
6-2, 6-3, 6-1 സ്കോറിന് നദാലിനോട് കീഴടങ്ങിയ സ്റ്റാൻ വാവ്റിങ്ക ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ലെന്നതാണ് ഫൈനലിന്റെ സവിശേഷത. നദാലിന്റെ പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടമാണിത്. റൊളാംഗ് ഗാരോസില്‍ നദാൽ ഇതുവരെ കളിച്ച 81 മല്‍സരങ്ങളിൽ 79ാം തവണയാണ് വിജയം നേടുന്നത്.
ഇതോടെ നദാല്‍ നേടിയ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം പതിനഞ്ചായി. ഫ്രഞ്ച് ഓപ്പണിൽ മാത്രം പത്ത് തവണ കിരീടം നേടിയെന്നത് കളിമൺ കോർട്ടിലെ നദാലിന്റെ അപരാജിത മുന്നേറ്റത്തിന്റെ അടയാളമാണ്. 2014 ന് ശേഷം ആദ്യമായാണ് ഇദ്ദേഹം ഗ്രാന്റ്സ്ലാം നേടുന്നത്. മറുവശത്ത് ഒരു ഗ്രാന്റ്സ്ലാം മത്സരത്തിന്റെ ഫൈനലിൽ ആദ്യമായാണ് സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക പരാജയപ്പെടുന്നത്.
ഓവല്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ ടീം സെമിയിലേക്കുള്ള ബര്‍ത്ത് ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 191 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 37.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. 12 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 83 പന്തില്‍ 78 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 76 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും 23 റണ്‍സെടുത്ത യുവരാജ് സിംഗും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടും ബംഗ്ലാദേശും നേരത്തെ സെമിയിലെത്തിയിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മികവൊത്ത ബൗളിംഗ് പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു. തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കളം നിറഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ റണ്ണൗട്ടാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ഹാഷീം അംലയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. അംലയെ മടക്കി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മൂന്നാമനായെത്തിയ ഡുപ്ലേസിയെ കൂട്ടുപിടിച്ച് ഡികോക്ക് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 116ല്‍ എത്തിയപ്പോള്‍ ഡികോക്കിനെ ജഡേജ വീഴ്ത്തി. 72 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 53 റണ്‍സെടുത്ത ഡികോക്കിനെ ജഡേജ ക്ലീന്‍ബോള്‍ഡാക്കി.
ഇന്ത്യന്‍ ഫില്‍ഡര്‍മാരുടെ പ്രകടനം പിന്നീടാണ് കണ്ടത്. അപകടകാരിയായ എ.ബി ഡിവില്ലിയേഴ്‌സിനെ പാണ്ഡ്യയുടെ ഫില്‍ഡിംഗില്‍ ധോണി റണ്ണൗട്ടിയാക്കിയപ്പോള്‍ ഡേവിഡ് മില്ലറെ ബുംറയുടെ ഫീല്‍ഡിംഗില്‍ കൊഹ്ലിയും പുറത്താക്കി. ഡുപ്ലെസിസിന്റെ വിക്കറ്റ് വീഴ്ത്തി പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചത്.
ഓരോ മത്സരം വീതം തോല്‍വിയും ജയവുമാണ് ഇരുടീമുകള്‍ക്കും ഉണ്ടായിരുന്നത്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് സെമിയില്‍ പ്രവേശിക്കാം. മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ റണ്‍ നിരക്കില്‍ മുന്നിലുള്ള ഇന്ത്യ സെമിയില്‍ കടക്കും എന്നതായിരുന്നു മത്സരത്തിന് മുൻപുണ്ടായിയുന്ന അവസ്ഥ. മുഖാമുഖം വന്ന മത്സരങ്ങളില്‍ കൂടുതലും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം അവരെ എഴുതിത്തള്ളാനാകില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ടൂര്‍ണമെന്റില്‍ ആദ്യത്തെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റു.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരായ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് അടിപതറി. നിശ്ചിത 50 ഓവർ പൂർത്തിയാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. 44.3 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ കളിക്കാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ക്വിന്റൺ ഡി കോക്ക് അർധസെഞ്ചുറി നേടി.
ഓപ്പണർമാരായി ഇറങ്ങിയ ക്വിന്റൺ ഡി കോക്കും ഹാഷിം അംലയും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 18-ാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അശ്വിന്റെ ബോളിൽ ധോണിയുടെ ക്യാച്ചിലൂടെ അംലയാണ് (35) ആദ്യം പുറത്തായത്. പിന്നാലെ 53 റൺസെടുത്ത ഡി കോക്കിനെ ജഡേജയും പുറത്താക്കി. എബി ഡിവില്ലിയേഴ്സും (16), ഡേവിഡ് മില്ലറും (1) റൺഔട്ടിലൂടെ കളംവിട്ടു. ഹാർദിക് പാണ്ഡ്യയുടെ ബോളിൽ ഡു പ്ലെസിസും (36) വീണതോടെ ദക്ഷിണാഫ്രിക്കൻ നിര തകർന്നു.
പിന്നീട് ഇറങ്ങിയ ക്രിസ് മോറിസ് (4), ആൻഡിലേ ഫെലൂക്വായോ (4), റബാദ (5), മോൺ മോർക്കൽ (0), ഇമ്രാൻ താഹിർ (1) എന്നിവർക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ഡുമിനി 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറയും ഭുവനേശ്വർ കുമാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ, പാണ്ഡ്യ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഇന്നത്തെ മൽസരം ഇരുടീമുകൾക്കും നിർണായകമാണ്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. ഇന്നു ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമിയിലെത്താം. മഴമൂലം കളി മുടങ്ങിയാൽ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലേ സെമിയിലെത്താനാകൂ. നിലവിൽ റണ്‍ റേറ്റിൽ ഇന്ത്യ തന്നെയാണ് മുന്നിൽ.
ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ചുവട് പിഴച്ചിരുന്നു. ശ്രീലങ്കക്കെതിരെ ആദ്യ മല്‍സരത്തില്‍ ജയിച്ചെങ്കിലും പാക്കിസ്ഥാനോട് തോറ്റതാണ് ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശം ദുഷ്ക്കരമായത്.
വിടവാങ്ങൽ മൽസരത്തിലും അജയ്യനായി ഉസൈൻ ബോൾട്ട്. ജന്മനാട്ടിൽ നടന്ന വിടവാങ്ങൽ മൽസരത്തിൽ 100 മീറ്ററിൽ ഒന്നാമതെത്തിയാണ് ബോൾട്ട് വേഗരാജാവ് താൻ തന്നെയെന്ന് ഒരിക്കൽക്കൂടി തെളിയിച്ചത്. 10.03 സെക്കൻഡിലാണ് ബോൾട്ട് ഓടിയെത്തിയത്.
15 വർഷം മുൻപ് 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടി ട്രാക്കിൽ തന്റെ വരവറിയിച്ച അതേ വേദിയിലാണ് ജന്മനാട്ടിലെ അവസാന മൽസരം ബോൾട്ട് പൂർത്തിയാക്കിയത്. ജമൈക്ക നാഷനൽ സ്റ്റേഡിയത്തിലെ ഗ്രാൻപ്രീ മൽസരവേദിയിൽ ആയിരക്കണക്കിന് പേരാണ് ബോൾട്ടിന്റെ വിടവാങ്ങൽ മൽസരം കാണാനെത്തിയത്.
മൽസരത്തിനുശേഷം ജമൈക്കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ബോൾട്ട് ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചുമുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കാനാണ് ബോള്‍ട്ടിന്റെ തീരുമാനം. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോക ചാംപ്യൻഷിപ്പ് കിരീടം ബോൾട്ട് സ്വന്തമാക്കിയിട്ടുണ്ട്.
Thank you Jamaica🙌🏽🙌🏽
— Usain St. Leo Bolt (@usainbolt) June 11, 2017
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. ശ്രീലങ്കയാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഓവൽ മൈതാനത്ത് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. പാകിസ്ഥാനെതിരായ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരം ജയിച്ചാൽ ഇന്ത്യൻ ടീമിന് സെമി ഉറപ്പിക്കാം.
ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ വിലപ്പെട്ട 2 പോയിന്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
പാകിസ്ഥാനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്‌ച വെച്ചത്. ഇന്ത്യയ്‌ക്കായി നായകൻ വിരാട് കോഹ്‌ലി, യുവരാജ് സിംങ്ങ്, ശിഖർ ധവാൻ, രോഹിത് ശർമ്മ എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു. 91 റൺസെടുത്ത രോഹിത്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. മികച്ച പ്രകടനം കാഴ്‌ച വെച്ച ബൗളർമാർ ആദ്യയ മത്സരത്തിൽ ഇന്ത്യൻ ജയം അനായാസമാക്കി. 3 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ജഡേജയും പാണ്ഡ്യയും പാക്കിസ്ഥാനെ തകർത്തു വിടുകയായിരുന്നു. ഭുവനേശ്വർ കുമാറാണ് ശേഷിക്കുന്ന 1 വിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ ഫീൽഡിങ്ങിൽ ഉണ്ടായ പിഴവുകൾ തിരുത്താനാകും ഇന്ത്യയുടെ ശ്രമം.
അതേസമയം ദക്ഷിണാഫ്രിക്കയോട് 96 റണസിന്റെ തോൽവി വഴങ്ങിയ ശേഷമാണ് ശ്രീലങ്കയുടെ വരവ്. വിജയത്തിൽ കുറഞ്ഞതൊന്നും ലങ്ക പ്രതീക്ഷിക്കുന്നില്ല. പാകിസ്ഥാനെതിരെ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്താനാണ് സാധ്യത.
ജോണ്‍സ് മാത്യൂസ്
ആഷ്ഫോര്‍ഡ്: 5-ാമത് ജോസഫ് മൈലാടുംപാറയില്‍ എവര്‍റോളിംഗ് ട്രോഫി ആദ്യമായി ലണ്ടന്‍ ഡെസ്പെറാഡോസ് മുത്തമിട്ടു. ജൂണ്‍ 3-ാം തീയതി രാവിലെ 9.00 മണിക്ക് മത്സരം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒരേ സമയം വില്‍സ്ബോറോ കെന്റെ റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമായിട്ടാണ് മത്സരം നടന്നത്. ആദ്യമത്സരത്തില്‍ കാന്റര്‍ബറിയും മെയ്ഡ് സ്റ്റോണും തമ്മില്‍ ഏറ്റുമുട്ടുകയും കാന്റര്‍ബറി വിജയികളാകുകയും ചെയ്തു. യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 7 ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഡോ.റിതേഷ്, അഭിലാഷ്, ബൈജു, സാം, മോഡി കോശി, ജിജോ, സിബിന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വളയമേറ്, വായിലേറ്, പാട്ടയേറ്, കിലുക്കിക്കുത്ത്, ബൗണ്‍സി കാസില്‍ മുതലായവ സംഘാടകര്‍ സംഘടിപ്പിച്ചു. ഒപ്പം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാദിഷ്ടമായ കേരളീയ വിഭവങ്ങള്‍ ”കൈയേന്തി ഭവന്‍” ഭക്ഷണശാലയും ഒരുക്കിയിരുന്നു. ജൂലി മനോജ്, ലിന്‍സി അജിത്ത്, സോജാ, ജീനാ രാജീവ്, ബോബി ജോജി, ദീപാ, സൂസന്‍ ഫിലിപ്പ്, സോണി ജോജി, ബിന്ധ്യ സോനു, സ്നേഹ, കറിയാച്ചന്‍, ബോബിച്ചന്‍, ബിനു എന്നിവര്‍ ഭക്ഷണശാലയ്ക്ക് നേതൃത്വം നല്‍കി. സജികുമാറിന്റെ നേതൃത്വത്തില്‍ നാടന്‍ സോഡാ നാരങ്ങാവെള്ളവും കുലുക്കി സര്‍ബത്തും ഉണ്ടായിരുന്നു. ആദ്യന്തം അതീവതിരക്കാണ് ഭക്ഷണശാലയില്‍ അനുഭവപ്പെട്ടത്.
സെമിഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ കളിച്ച് ഫൈനലില്‍ എത്തിയ കാന്റര്‍ബറിയും ആദ്യ മത്സരം മുതല്‍ നല്ല ബൗളിങ്ങും മെച്ചപ്പെട്ട ബാറ്റിങ്ങും നല്ല ഒത്തിണക്കമുള്ള ലണ്ടന്‍ ഡെസ്പെറോഡോസും ഫൈനലില്‍ ഏറ്റുമുട്ടി. വെളിച്ചക്കുറവ് മൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ കലാശക്കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കാന്റര്‍ബറിക്ക് 66 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലണ്ടന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 8 ബോള്‍ ബാക്കി നില്‍ക്കെ വിജയിച്ചു.
വൈകിട്ട് 7.00 മണിക്കാരംഭിച്ച സമാപന സമ്മേളനത്തില്‍ എ.എം.എ പ്രസിഡന്റ് സോനു സിറിയക്ക് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. മാന്‍ ഓഫ് ദി മാച്ചായി നൗഷാദ് (ലണ്ടന്‍ ഡെസ്പറാഡോസ്) ബെസ്റ്റ് ബാറ്റ്സ്മാന്‍ സ്റ്റാന്‍ലി (കാന്റര്‍ബറി) ബെസ്റ്റ് ബൗളര്‍ ജിജി (ലണ്ടന്‍ ഡെസ്പറാഡോസ്) എന്നിവരെ തെരഞ്ഞെടുത്തു.
ക്രിക്കറ്റ് മത്സരങ്ങളോടനുബന്ധിച്ച് എ.എം.എ പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും നടന്നു. ഈ ടൂര്‍ണമെന്റ് ഇത്രയേറെ വിജയപ്രദമാക്കിയ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങളോടും മത്സരാര്‍ത്ഥികളോടും കാണികളോടും ഭാരവാഹികളായ സോനു സിറിയക്ക് (പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി) ജോളി ആന്റണി, ജെറി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ നന്ദി പ്രകാശിപ്പിച്ചു.
ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍. മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ജയിക്കാന്‍ പാകിസ്താന് 324 റണ്‍സ് വേണം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് ഇന്ത്യന്‍ ബാറ്റിങ് നിര അടിച്ചുകൂട്ടിയത്.
രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത ശര്‍മ 119 ബോളില്‍ 91 റണ്‍സ് നേടി. നായകന്‍ കോഹ്‌ലി 68 പന്തില്‍ നിന്ന് 81 റണ്‍സ് സ്‌കോര്‍ ചെയ്ത് പുറത്താകാതെ നിന്നു. യുവരാജ് സിങ് 32 പന്തില്‍ നിന്ന് 53 റണ്‍സും ശിഖര്‍ ധവാന്‍ 64 ബോളില്‍ നിന്ന് 68 റണ്‍സും നേടി. ഹര്‍ദിക് പാണ്ഡ്യ അവസാന ഓവറില്‍ പായിച്ച ഹാട്രിക് സിക്‌സാണ് ഇന്ത്യയെ 300 കടത്തിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന പാക് ടീമിന് മുന്നറിയിപ്പുമായി മുന്‍ പകിസ്താന്‍ ഓപ്പണര്‍ ആമിര്‍ സുഹൈല്‍. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ കരുതിയിരിക്കണമെന്നും ചെറിയ സാധ്യതകളില്‍ നിന്നുവരെ ടീമിനെ ജയിപ്പിക്കാന്‍ കഴിവുളള താരമാണ് ധോണിയെന്നും പാക് ടീമിനെ ആമിര്‍ സുഹൈല്‍ ഓര്‍മിപ്പിക്കുന്നു. അജ് തക്ക് സലാം ക്രിക്കറ്റില്‍ സംസാരിക്കുകയായിരുന്നു സുഹൈല്‍.
ചെറിയ സാധ്യതയുളളപ്പോള്‍ പോലും ടീമിനെ ജയത്തിലെത്തിക്കാന്‍ കഴിവുളള താരമാണ് ധോണി. പാകിസ്താന്‍ തീര്‍ച്ചയായും ധോണിയെ ഭയപ്പെടണം. അവന്‍ അപകടകാരിയാണ്
സുഹൈല്‍ പറയുന്നു
വിരാട് കോഹ്ലിയുടെ ടീം എന്തിനും പോന്നവരാണെന്ന് പറയുന്ന സുഹൈല്‍ ധോണിയ്ക്ക് ആ ടീമില്‍ വലിയ റോളാണ് വഹിക്കാനുളളതെന്നും നിരീക്ഷിച്ചു. ടീമിനെ വിജയത്തിലെത്തിക്കണമെങ്കില്‍ ധോണിയുടെ മികച്ച പ്രകടനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതെസമയം സുഹൈലിനൊപ്പം പരുപാടിക്കുണ്ടായിരുന്ന ഹര്‍ഭജന്‍ സിംഗും ധോണിയെ പ്രശംസകൊണ്ട് മൂടി. ധോണി വെറുമൊരു ബാറ്റ്‌സ്മാന്‍ മാത്രമല്ലെന്നും അവനൊരും വിക്കറ്റ് കീപ്പറും അതിലുപരി സമര്‍ത്ഥനായ ഒരു ലീഡറും കൂടിയാണെന്നായിരുന്നു ഹര്‍ഭജന്റെ വിലയിരുത്തല്‍.
ഒരാഴ്ച്ച മുമ്പ് ധോണിയ്‌ക്കെതിരെ ആഞ്ഞടിച്ച ഹര്‍ഭജന്‍സിംഗിന്റെ നിലപാട് മാറ്റം ക്രിക്കറ്റ് ലോകത്തിന് കൗതുകമായി. ധോണിയ്ക്ക് ടീം ഇന്ത്യയില്‍ തങ്ങള്‍ക്കൊന്നും ലഭിക്കാത്ത ഒരു പരിഗണന ലഭിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ഭജന്‍ അന്ന് എന്‍ഡി ടിവിയോട് പറഞ്ഞത്. ധോണിയെ കൂടാതെ യുവരാജിനെയും ഹര്‍ഭജന്‍ പ്രശംസിച്ചു.
ഞായറാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. ഇരുടീമുകള്‍ക്കും ജയം അഭിമാനപ്പോരാട്ടമായതിനാല്‍ മത്സരം തീപാറുമെന്ന് ഉറപ്പ്.
ആഷ്ഫോര്‍ഡ്: ”ജോസഫ് മൈലാടും പാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 5-ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വില്ലീസ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 5-ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരക്കപ്പെടുന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് പുറമെ 1001 പൗണ്ടും, രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും കൂടാതെ ബെസ്റ്റ് ബാറ്റ്സ്മാന്‍, ബെസ്റ്റ് ബൗളര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കുന്നതാണ്.
മത്സരങ്ങള്‍ വില്ലീസ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, വായിലേറ്, പാട്ടയേറ്, വളയമേറ്, കിലുക്കി കുത്ത്, വിവിധതരം റൈഡുകള്‍) സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ തനതു വിഭവങ്ങള്‍ മിതമായ നിരക്കില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ‘കയ്യേന്തിഭവന്‍’ ഭക്ഷണശാല രാവിലെ മുതല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും.
ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം വില്ലീസ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ സോനു സിറിയക് (പ്രസിഡന്റ് ), ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി), ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി), മനോജ് ജോണ്‍സണ്‍ (ട്രഷറര്‍), ജോളി ആന്റണി (ക്രിക്കറ്റ് ക്യാപ്റ്റന്‍), ജെറി (വൈസ് ക്യാപ്റ്റന്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഗ്രൗണ്ടിന്റെ വിലാസം
Williesborough Kent Regional Cricket Ground
Ashford Kent
TN 24 OQE
ക്രിക്കറ്റ് ലോകം ഒരു കാലത്ത് അടക്കിവാണ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇനിയില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ‘വിന്‍ഡീസ്’ ടീം എന്നായിരിക്കും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം അറിയപ്പെടുക. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ 91ാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പേര് സ്വീകരിക്കുന്നത്. നീണ്ട 21 വര്‍ഷത്തിന് ശേഷമാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റുന്നത്. കൂടാതെ മേഖലയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സമഗ്രമായ പദ്ധതിയും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആവിഷ്‌ക്കരിക്കുന്നുണ്ട്. 2018-23 വിഷന്‍ ലക്ഷ്യം വെച്ച് പ്രത്യേക പദ്ധതിയും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.
ഒരു കാലത്ത് ക്രിക്കറ്റ് ലോകം അടക്കിവാണ ടീമായിരുന്നു വെസ്റ്റിന്‍ഡീസിന്റേത്. സര്‍ വിവിയര്‍ റിച്ചാഡ്‌സ് മുതല്‍ ബ്രയാന്‍ ലാറ വരെയുളള നിരവധി ഇതിഹാസ താരങ്ങളാണ് വെസ്റ്റിന്‍ഡീസ് ടീമിന്റെ ജഴ്‌സി അണിഞ്ഞത്. ഏകദിന ലോകകപ്പിലെ ആദ്യത്തെ രണ്ട് അവകാശികളും മറ്റാരും ആയിരുന്നില്ല. എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തോടെ വെസ്റ്റിന്‍സില്‍ ക്രിക്കറ്റ് ക്ഷയിക്കുകയായിരുന്നു.
നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുളള യോഗ്യത നേടാന്‍ പോലും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനായില്ല. കളിക്കാരും ബോര്‍ഡും തമ്മിലുളള പ്രതിഫല തര്‍ക്കമാണ് പലപ്പോഴും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന് വിനയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ബോര്‍ഡും കളിക്കാരും പരസ്യമായി ഏറ്റുമുട്ടിയത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.