ഐ.പി.എല്‍ പാതിവഴിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ബാറില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും തമ്മില്‍ ബാറില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായെന്നും ഇത് കയ്യാങ്കളിയിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇരുവരും നിഷേധിച്ചു.
‘ഈ അഭ്യൂഹങ്ങളില്‍ ഒരു സത്യവും ഇല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല’ സ്ലേറ്റര്‍ പറഞ്ഞു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നത് എന്നായിരുന്നു വാര്‍ണറുടെ ചോദ്യം. വ്യക്തമായ തെളിവുകളില്ലാതെ നിങ്ങള്‍ക്ക് എന്തും എഴുതി പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും വാര്‍ണര്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഓസീസ്, ന്യൂസിലാന്‍ഡ് സംഘം മാലിദ്വീപില്‍ കഴിയുന്നത്. ഇവര്‍ ഇവിടെ രണ്ടാഴ്ച ക്വാറന്‍റൈനില്‍ കഴിയണം.
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുൽദീപ് യാദവ് എന്നിവരെ പരിഗണിച്ചില്ല. ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ ഇവർക്ക് ടീമിൽ ഇടം നൽകൂ.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരാണ് പേസർമാരായി ടീമിലുള്ളത്. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി ആരും ടീമിൽ ഇല്ല. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിൻ ഓൾറൗണ്ടർമായി ടീമിൽ ഇടം പിടിച്ചു. ഋഷഭ് പന്താണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. സാഹയെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ എന്നിവർ ഓപ്പണിംഗ് സ്ഥാനത്തെത്തുമ്പോൾ അഗർവാൾ പകരക്കാരുടെ ബെഞ്ചിലാവും. നായകൻ വിരാട് കോലിക്കൊപ്പം ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരും ടീമിലുണ്ടാവും. അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാൻ, അർസാൻ നഗ്‌വാസ്‌വല്ല എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്. ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്ജ്വലമായി തിരികെ എത്തിയത്. അവസാന മത്സരത്തിൽ ഇന്നിംഗ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 205 റൺസിന് ഓളൗട്ടായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 135 റൺസിന് ഓളൗട്ടായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 365 റൺസാണ് എടുത്തത്.
The All-India Senior Selection Committee has picked the Indian squad for the inaugural ICC World Test Championship (WTC) final and the five-match Test series against England. #TeamIndia pic.twitter.com/emyM8fsibi
— BCCI (@BCCI) May 7, 2021
മീററ്റ്: രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ജനങ്ങള്‍ക്ക് സഹായവുമായി ബോളിവുഡ് താരം സോനു സൂദ് രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളില്‍ സഹായവുമായി അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും എത്താറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അഭ്യർഥന കണ്ട് സഹായമെത്തിച്ചിരിക്കുകയാണ് സോനു.
മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ അമ്മായിക്ക് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്നായിരുന്നു റെയ്ന ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സോനു വിവരങ്ങൾ തിരക്കുകയും സജ്ജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു.
10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തും ഭായ് എന്ന് സോനു ട്വിറ്ററിലൂടെ തന്നെ മറുപടി നൽകി. തുടര്‍ന്ന് ഓക്സിജന്‍ ലഭ്യമായെന്ന റെയ്നയുടെ ട്വീറ്റുമെത്തി.
കോവിഡ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് നഷ്ടമായത് അമ്മയുടെയും സഹോദരിയുടെയും ജീവൻ. രണ്ടാഴ്ചയ്ക്കിടെയാണ് കോവിഡ് മൂലം വേദയുടെ കുടുംബത്തിന് തീരാ നഷ്ടം സംഭവിച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് വേദയുടെ സഹോദരി വത്സല ശിവകുമാർ (45) കോവിഡ് മൂലം മരണപ്പെട്ടത്. ചിക്കമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വേദയുടെ മുൻ പരിശീലകനായ ഇർഫാൻ സെയ്താണ് വേദയുടെ സഹോദരിയുടെ മരണ വിവരം പുറത്തുവിട്ടത്.
ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന വത്സല ശിവകുമാറിനെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.
ഏപ്രിൽ 24ാം തീയതിയാണ് വേദയുടെ അമ്മ ചെലുവംബ ദേവി കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനു പിന്നാലെ സഹോദരിക്കും കോവിഡ് ബാധിച്ചുവെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും വേദ സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരുന്നു.
തന്റെ അമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചുള്ള ട്വീറ്റിലാണ് വേദ സഹോദരിക്ക് കോവിഡ് ബാധിച്ച കാര്യം വ്യക്തമാക്കിയിരുന്നത്.
ഐപിഎല്‍ 2021 സീസണിലെ ബാക്കി മത്സരങ്ങള്‍ക്ക് യു.എ.ഇ വേദിയാകിലെന്ന് റിപ്പോര്‍ട്ട്. സെപ്തംബറില്‍ യു.എ.ഇയില്‍ ചൂട് കൂടുതലായിരിക്കുമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. യു.എ.ഇയില്‍ നടത്താനായില്ലെങ്കില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്.
ഇംഗ്ലണ്ട് ആണ് വേദിയാവുന്നത് എങ്കില്‍ അവിടുത്തെ കാലാവസ്ഥ താരങ്ങള്‍ക്ക് അനുകൂലമാകും. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ ഈ സമയം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുണ്ട് എന്നതും പോസിറ്റീവ് ഘടകങ്ങളാണ്. വിദേശ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് എത്തുന്നതിനും പ്രയാസമുണ്ടാകില്ല.
ഐ.പി.എല്‍ രണ്ടാം ഘട്ടത്തിന് ഇന്ത്യയെ വേദിയാക്കുക എന്നത് ബി.സി.സി.ഐ പൂര്‍ണമായും തള്ളിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ജൂലൈയിലാവും ഐ.സി.സി അന്തിമ തീരുമാനം എടുക്കുക. ഒക്ടോബര്‍-നവംബറിലായാണ് ലോക കപ്പ് നടക്കുക.
ഇന്ത്യക്ക് ആതിഥേയ പദവി നല്‍കി ടി20 ലോക കപ്പിന് യു.എ.ഇ വേദിയാക്കാനുള്ള ആലോചന പരിഗണനയിലുണ്ട്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഐ.പി.എല്‍ നിര്‍ത്തിവെച്ച സാഹചര്യവും കോവിഡ് മൂന്നാം തരംഗ സാദ്ധ്യതയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്നത്.
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല.
പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അർധസെഞ്ചുറി തികച്ചു.
അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോൽവിക്കുമിടയിൽ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളിൽ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കി.
അവസാന ഓവറിൽ വിജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറിൽ എട്ട് റൺസ് മാത്രമേ രാജസ്ഥാന്‍ നേടാനായുള്ളൂ. അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫിൽ ദീപക് ഹൂഡയുടെ കൈകളിൽ അവസാനിച്ചു. സഞ്ജു 63 പന്തിൽ 119 റൺസെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 91 റൺസെടുത്തു.
ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 64), ക്രിസ് ഗെയ്ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പരസ്യത്തില്‍ കാണുന്നപോലെ ഒരിക്കല്‍ ദ്രാവിഡ്ദേഷ്യപ്പെട്ട്കണ്ടിട്ടുണ്ടെന്നാണ് സഹതാരമായിരുന്ന വിരേന്ദര്‍ സേവഗിന്റെ വെളിപ്പെടുത്തല്‍.
സമ്മര്‍ദഘട്ടത്തില്‍ പോലും കൂളായിരിക്കുന്ന ദ്രാവിഡ് ട്രാഫിക് ബ്ലോക്കില്‍ പെട്ടുകിടക്കുമ്പോള്‍ എല്ലാവരോടും കയര്‍ക്കുന്നതായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഐപിഎല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം അതിവേഗം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് ഒടുക്കം ഒരു വെളിപ്പെടുത്തല്‍ നടത്തി. ഇതുപോലെ രാഹുല്‍ ഒരിക്കല്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. അതും എം.എസ്.ധോണിയോട്. പാക്കിസ്ഥാന്‍
പര്യടനത്തിനിടെയായിരുന്നു സംഭവമെന്ന സേവാഗ് പറയുന്നു. പരിശീലനത്തിനടെ മോശം ഷോട്ടിലൂടെ ധോണി പുറത്തായതോടെയാണ് ദ്രാവിഡിന് കലികയറിയത്. ഇങ്ങനെയാണോ നിങ്ങള്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് ദ്രാവിഡ് കയര്‍ത്തു. തുടര്‍ന്ന് ദ്രാവിഡ് ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകളില്‍ പകുതിയും തനിക്ക് മനസിലായില്ലെന്നും സേവാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സഞ്ജു സാംസന് നാളെ ക്യാപ്റ്റനായി ഐപിഎല്ലില്‍ അരങ്ങേറ്റം. പേരുമാറ്റിയെത്തുന്ന പഞ്ചാബ് കിങ്സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. ആദ്യമായാണ് ഒരു മലയാളി താരം ഐപിഎല്‍ ടീം നായകനാകുന്നത്.
വമ്പന്‍ അടിക്കാരുടെ നിരയുമായാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും നേര്‍ക്കുനേര്‍ വരുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ ബെന്‍ സ്റ്റോക്സിന്റെ ഓള്‍റൗണ്ട് മികവ് നിര്‍ണായകമാകും. ജോസ് ബട്്ലറിനൊപ്പം യുവതാരം യശ്വസി ജെയ്സ്വാള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും. ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ ഫോമോടെ ദേശീയ ടീമില്‍ അവസരം നഷ്ടമായ സഞ്ജുവിന് ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്ക് മുന്നില്‍ സ്വയം തെളിയിക്കേണ്ടതുണ്ട്.
ബെന്‍ സ്റ്റോക്സിനൊപ്പം, ശിവം ഡ്യൂബെയും, രാഹുല്‍ തെവാത്യയും മധ്യനിരയ്ക്ക് കരുത്താകും. ജോഫ്ര ആര്‍ച്ചറുടെ അഭാവത്തില്‍ ലോക റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയയ ക്രിസ് വോക്സിലാണ് ബോളിങ് പ്രതീക്ഷ. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍…. എതിരാളികളെ ഭയപ്പെടുത്തുന്ന ബാറ്റിങ് നിരയാണ് പഞ്ചാബിന്റേത്. ഒന്നാം നമ്പര്‍ ടിട്വന്റി ബാറ്റ്സ്മാന്‍ ഡേവിഡ് മലനും ഇത്തവണ പഞ്ചാബിനൊപ്പമുണ്ട്. ബിഗ് ബാഷിലെ മികവില്‍ പഞ്ചാബ് സ്വന്തമാക്കിയ ജെ റിച്ചാര്‍ഡ്സനാണ് ബോളിങ്ങില്‍ മുഹമ്മദ് ഷമിയുടെ പങ്കാളി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണ് ഇന്ന് തുടക്കമാകും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7:30ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. കോവിഡ് വ്യാപനത്തിന്റെ ഇടയിലാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ മത്സരത്തിന്റെ ആവേശത്തിന് കോവിഡ് ഭീഷണിയാകില്ലന്നാണ് പ്രതീക്ഷ.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഈ തവണ ഇറങ്ങുന്നത്. 2016ൽ അവസാന നിമിഷം കൈവിട്ടു പോയ കിരീടം അഞ്ചു വർഷങ്ങൾക്കിപ്പുറം നേടാനുറച്ചാകും ബാംഗ്ലൂർ എത്തുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് നേർക്കുനേർ അങ്കത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ വർഷം കിരീടം നേടിയ ടീമിലെ പ്രധാനികളെ എല്ലാം നിലനിർത്തിയാണ് മുംബൈ ടീം ഇറങ്ങുന്നത്. അസറുദ്ധീൻ, സച്ചിൻ ബേബി തുടങ്ങിയ മലയാളി താരങ്ങൾ ഉൾപ്പടെ ബാറ്റിങ്ങിലും ബോളിങ്ങിലും അല്പം മാറ്റങ്ങൾ വരുത്തിയാണ് ബാംഗ്ലൂർ ടീം എത്തുന്നത്. മധ്യ ഓവറുകളിൽ കരുത്താകാൻ മാക്‌സ്‌വെൽ, കെയിൽ ജാമിസൺ, ഡാൻ ക്രിസ്റ്റ്യൻ എന്നീ വിദേശ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്.
മുംബൈയുടെ ഓപ്പണർ ഡി കോക്ക് ഇല്ലാതെയാകും മുംബൈ നാളെ ഇറങ്ങുക. പാകിസ്താനുമായുള്ള മത്സരത്തിന് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് ആദ്യത്തെ മൂന്ന് നാല് മത്സരങ്ങൾ നഷ്ടമാകും. ബാംഗ്ലൂർ നിരയിൽ കോവിഡ് മുക്തനായ ദേവദത്ത് പടിക്കൽ ടീമിനൊപ്പം ചേർന്നത് ടീമിന് ആശ്വാസം നൽകുന്നതാണ്. പരിശീലന മത്സരങ്ങളിൽ യുവതാരങ്ങളായ രജത് പതിദാറും, ഷഹബാസ് അഹമ്മദും മികച്ച കളി പുറത്തെടുത്തതും പ്രതീക്ഷ നൽകുന്നതാണ്.
ഡി കോക്കിന്റെ അഭാവത്തിൽ മുംബൈക്കായി ക്രിസ് ലിനും, രോഹിത് ശർമയുമാകും ബാറ്റിംഗ് തുടങ്ങുക. സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർ അവസാന ഇലവനിൽ ഇടം നേടും. ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്‌ലിയും ദേവദത്ത് പടിയ്ക്കലും തന്നെയാകും ഓപ്പണിങ് റോളിൽ, മൂന്നമനായി ഡിവില്ലിയേഴ്സും അഞ്ചാമനായി മാക്‌സ്‌വെല്ലും എത്താനാണ് സാധ്യത. രജത് പതിദര്‍ നാലാമനായി എത്തുമ്പോള്‍ മലയാളി താരങ്ങളായ സച്ചിനും, അസറുദ്ധീനും അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.
ബോളിങ്ങിൽ വാഷിഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവർ അവസാന പതിനൊന്നിൽ ഇടം നേടും. വിദേശ താരങ്ങളായി ഡിവില്ലിയേഴ്സിനും, മാക്സ്വെല്ലിനും പുറമെ ഡാൻ ക്രിസ്റ്റ്യനും, കെയിൽ ജാമിൻസനുമാണ് സാധ്യത.
കോവിഡ് കാരണം ഈ വർഷത്തെ മത്സരങ്ങൾ ആളില്ലാത്ത സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഒരു ടീമിനും ഹോം മത്സരങ്ങൾ ഉണ്ടാകില്ല. ആദ്യത്തെ കുറച്ച് മത്സരങ്ങൾ ചെന്നൈയിലും മുംബൈയിലുമാണ് നടക്കുക. ശേഷിക്കുന്ന മത്സരങ്ങൾ ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ വേദികളിലായും നടക്കും. മെയ് 30 ന് അഹമ്മദാബാദിലാകും ഫൈനൽ മത്സരം.
മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ട്വിറ്ററിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.
ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വിമർശനവുമായി മുഈൻ അലിയുടെ സഹതാരവും ഇംഗ്ലണ്ടിന്റെപേസ് ബൗളറുമായ ജോഫ്ര ആർച്ചറുൾപ്പടെയുള്ളവർ രംഗത്തെത്തി.
തുടർന്ന് വിശദീകരണുമായി തസ്‌ലീമ നസ്‌റീൻ വീണ്ടുമെത്തി, ”മുഈൻ അലിയെക്കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്‌ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്‌ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്”.-തസ്‌ലീമ ട്വീറ്റ് ചെയ്തു.
ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജോഫ്ര ആർച്ചർ ”ഓഹ് ഇത് തമാശയായിരുന്നോ. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”- എന്നാണ് ട്വീറ്റ് ചെയ്തത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മുഈൻ അലി തന്റെ ജേഴ്‌സിയിൽ നിന്നും മദ്യക്കമ്പനിയുടെ ബ്രാൻഡ് ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തസ്ലിമ നസ്‌റിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4
— Jofra Archer (@JofraArcher) April 6, 2021