ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആക്ഷേപിച്ച് വീണ്ടും മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്നാണ് മഞ്ജരേക്കര്‍ ആക്ഷേപിക്കുന്നത്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പോര് തുടര്‍ന്നേക്കും.

രവീന്ദ്ര ജഡേജയെ പൊട്ടും പൊടിയും മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്ന് 2019 ലോകകപ്പിനിടെ മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. അന്നത് ട്വിറ്റര്‍ യുദ്ധത്തിന് തുടക്കമിട്ടെങ്കിലും വാക്ക് കൊണ്ടും ബാറ്റ് കൊണ്ടും ജഡേജ മറുപടി നല്‍കിയപ്പോള്‍ വിവാദം തെല്ലൊന്നടങ്ങി. അന്നത്തെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ആരാധകന് മഞ്ജരേക്കര്‍ നല്‍കിയ മറുപടിയാണ് പുതിയ പോര്‍മുഖം തുറന്നത്.

‘താരങ്ങളെ നിങ്ങളെ പോലെ ആരാധിക്കാന്‍ എനിക്കാവില്ല. ഞാന്‍ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്നയാളാണ്. ഇംഗ്ലീഷ് അറിയാത്ത ജഡേജയ്ക്ക് പൊട്ടും പൊടിയും എന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായിട്ടില്ല’. ഇതായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം. സൂര്യ നാരായണ്‍ എന്ന ആരാധകന്‍ ട്വിറ്ററിലൂടെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പരസ്യമാക്കിയതോടെയാണ് വിഷയം വീണ്ടും സജീവമായത്. എന്നാല്‍ സംഭവത്തില്‍ മഞ്ജരേക്കറോ ജഡേജയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ മഞ്ജരേക്കറിനെതിരെ ആരാധകരുടെ പ്രതിഷേധം ഉയരുകയാണ്.

നിലവില്‍ ടീം ഇന്ത്യയുടെ അഭിഭാജ്യ താരമാണ് ജഡേജ. ടെസ്റ്റില്‍ 51 മത്സരങ്ങളില്‍ 1954 റണ്‍സും 220 വിക്കറ്റും, 168 ഏകദിനങ്ങളില്‍ 2411 റണ്‍സും 188 വിക്കറ്റും ജഡേജയ്ക്കുണ്ട്. നേരത്തെ അശ്വിനെ ആക്ഷേപിച്ചും മഞ്ജരേക്കര്‍ രംഗത്ത് വന്നിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്ക് എതിരെ അവരുടെ നാട്ടില്‍ ഒറ്റ അഞ്ച് വിക്കറ്റ് പ്രകടം പോലുമില്ലാത്ത അശ്വിന്‍ എക്കാലത്തെയും മികച്ച സ്പിന്നര്‍ അല്ലെന്ന് ആയിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം.