ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡർബി സെന്റ് ഗബ്രിയേൽ മിഷനിലെ സീറോ മലബാർ വിശ്വാസ സമൂഹം ഒന്നായി ദൈവത്തിന് നന്ദി പറയുന്ന ദിവസമാണ് 2021 ജൂലൈ 22. സീറോ മലബാർ സമൂഹത്തിൽ നിന്നുള്ള യൂജിൻ ജോസഫ് ഇന്ന് പുരോഹിതനായി അഭിഷിക്തനാക്കപ്പെടുകയാണ്. അമേരിക്കയിലെ കൊളംബസ് രൂപതയ്ക്ക് വേണ്ടി വൈദീകനാകുന്ന യൂജിൻ, ബിർമിങ്ഹാം കത്തീഡ്രലിൽ വച്ചാണ് പട്ടമേൽക്കുന്നത്. തുടർന്ന് ജൂലൈ 25 ഞായറാഴ്ച ബ്രിട്ടീഷ് സമയം മൂന്നു മണിക്ക്, സീറോ മലബാർ ക്രമത്തിലുള്ള വിശുദ്ധ കുർബ്ബാന നവവൈദികൻ ഡെർബി സെന്റ് ജോസഫ് ദൈവാലയത്തിൽ അർപ്പിക്കുന്നു. ഈ അസുലഭ മുഹൂർത്തത്തെ സമൂഹത്തിന്റെ ആഘോഷമാക്കി മാറ്റാൻ പ്രയത്നിക്കുന്നതും നേതൃത്വം നൽകുന്നതും യുവജനങ്ങളാണ്. യുവജനങ്ങൾ നയിക്കുന്ന ഗായക സംഘം വിശുദ്ധ കുർബ്ബാനയുടെ സവിശേഷതയാകും. കൂടാതെ കുട്ടികൾ മാത്രം അൾത്താര ശുശ്രൂഷയും അന്നേ ദിവസത്തെ ക്രമീകരണങ്ങളും നടത്തുന്നു.
പലതും ത്യജിച്ചുള്ള ഒരു പ്രയാണമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്. വൈദിക ജീവിതത്തിലേക്കുള്ള യൂജിന്റെ കാൽവയ്പ്പ്, പ്രവാസി മലയാളികൾക്കും സീറോ മലബാർ വിശ്വാസ സമൂഹത്തിനും ഒന്നടങ്കം സന്തോഷം പകരുന്നതാണ്. പാലാ തിടനാട് പൊട്ടനാനിയിൽ ജോസഫ്- സാലമ്മ ദമ്പതികളുടെ മൂത്തമകനായ യൂജിൻ കുടുംബത്തോടൊപ്പം യുകെയിൽ എത്തുന്നത് 2002ലാണ്. ബ്രട്ടൺ ഓൺ ട്രെന്റിൽ താമസമാക്കി. ഇളയ സഹോദരൻ ഏയ്ബൽ ജോസഫും ഒപ്പമുണ്ടായിരുന്നു. പത്തു വയസ്സുള്ളപ്പോൾ ബ്രിട്ടനിലെത്തിയ യൂജിൻ പഠനത്തിൽ മുൻപന്തിയിലായിരുന്നു. നാട്ടിൽ വക്കീലായിരുന്ന പിതാവ് ജോസഫ്, യുകെയിൽ എത്തിയ ശേഷം റോയൽ മെയിൽ ഉദ്യോഗസ്ഥനായി. മാതാവ് സാലമ്മ ക്വീൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു. സ്കൂൾ വിദ്യാഭ്യാസം നല്ല മാർക്കോടുകൂടി പൂർത്തിയാക്കിയ ശേഷം കെ. പി. എം. ജിയിൽ പ്രവേശനം നേടിയെടുത്തു. എന്നാൽ ആ വഴിയിൽ തുടരാൻ യൂജിൻ തയ്യാറായില്ല. ഒരു വർഷത്തിന് ശേഷം വൈദികവഴിയിലേക്ക് തിരിയുകയാണെന്ന തീരുമാനം സ്വീകരിച്ചു. അതിനുശേഷം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം. 2015 മുതൽ 2021 വരെ സെമിനാരി വിദ്യാഭ്യാസം. 2019ൽ ഡീക്കനായെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പൗരോഹിത്യ സ്വീകരണം വൈകുകയായിരുന്നു.
സ്വയം തിരഞ്ഞെടുത്ത പാതയിൽ നിലയുറപ്പിച്ച് നിന്ന വ്യക്തിയാണ് യൂജിൻ ജോസഫ്. യുകെയിൽ ഒരുപാട് ആളുകളെ ആത്മീയതയിലേക്ക് കൈപിടിച്ചു നടത്തിയ സോജി ഓലിക്കൽ അച്ചന്റെ ധ്യാനത്തിലൂടെയാണ് മകൻ വൈദീകവഴിയിലേക്ക് കടന്നതെന്ന് മാതാവ് സാലമ്മ ജോസഫ് മലയാളം യുകെയോട് പറഞ്ഞു . വൈദികനാവാനുള്ള ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ, ബിരുദം പൂർത്തിയാക്കിയതിന് ശേഷം തീരുമാനമെടുക്കാൻ പിതാവ് അവശ്യപ്പെട്ടു. മകന്റെ തീരുമാനം ഉറച്ചതാണെന്ന് തിരിച്ചറിഞ്ഞ ജോസഫും സാലമ്മയും യൂജിന്‍ പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നു. “എന്റെ പിതാവിന്റെയും മാതാവിന്റെയും കൂടെ നിന്നാണ് ഏഴു വയസുവരെ യൂജിൻ വളർന്നത്. ചാച്ചൻ കാണിച്ചുകൊടുത്ത നല്ല ജീവിതമാതൃകയും അവനെ സ്വാധീനിച്ചിട്ടുണ്ട്.” തീക്കോയി ഞായറുകുളം കുടുംബാംഗമായ സാലമ്മ പറഞ്ഞു. നിരവധി വൈദീകരും കന്യാസ്ത്രീകളും അടങ്ങുന്ന കുടുംബത്തിൽ നിന്നാണ് ഇപ്പോൾ പുതുതലമുറയിലെ വൈദീകനായി യൂജിൻ പട്ടമേൽക്കുന്നത്. ഇളയസഹോദരൻ ഏയ്ബൽ ദൈവശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ്.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലും വിശുദ്ധ കുർബ്ബാനയിലും തുടർന്നുള്ള സ്നേഹവിരുന്നിലും പങ്കെടുക്കുന്ന എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പള്ളിക്കമ്മറ്റി അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സമയം ഇന്ന് വൈകുന്നേരം 7:30നാണ് പൗരോഹിത്യ സ്വീകരണം.
ഇന്നത്തെ പൗരോഹിത്യ ശുശ്രൂഷയുടെ തിരുക്കർമ്മങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.stchadscathedral.org.uk/
ഇരുപത്തിയഞ്ചാം തീയതി ഫാ.യൂജിൻ ജോസഫ് ഡെർബിയിലെ സെന്റ് ജോസഫ് പള്ളിയിൽ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ജൂലൈ 23വരെ രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്ത്യയിലേക്ക് നീലചിത്രങ്ങൾ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബൈ പൊലീസ് പറഞ്ഞു.
നീല ചിത്രങ്ങൾ നിർമിക്കുകയും വൻതുകക്ക് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്തുവരികയുമായിരുന്നു ഇവരുടെ രീതി. രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിന് ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്റെ ഉടമകളാണ് കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്റെ പ്രവർത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാൻ ഇൻഡസ്ട്രീസ് വഴിയാണെന്ന് ജോയിന്റ് കമീഷണർ മിലിന്ദ് ബരാംബെ പറയുന്നു.
രണ്ട് ബിസിനസ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പുകൾ, ഇമെയിലുകൾ, അക്കൗണ്ടിങ് വിവരങ്ങൾ, നീല ചിത്രങ്ങൾ തുടങ്ങിയവ രാജ് കുന്ദ്രയുടെ മുംബൈയിലെ ഓഫിസിൽനിന്ന് കണ്ടെത്തിയിരുന്നു.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഇവരുടെ പതിവ്. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. നഗ്നയായി ഓഡീഷനിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ െപാലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്ന് മുംബൈ പൊലീസ് കമീഷണർ ഹേമന്ദ് നഗ്രാലെ പറഞ്ഞു.
വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 18 മാസം മുമ്പാണ് കുന്ദ്ര ബിസിനസ് ആരംഭിച്ചതെന്ന് ജോയിന്റ് കമീഷണർ മിലിന്ദ് ബരാംബെ മാധ്യമങ്ങളോട് പറഞ്ഞു. നീലചിത്രങ്ങൾ നിർമിച്ച ശേഷം വിഡിയോകൾ ലണ്ടനിലേക്ക് അയച്ചുനൽകും. അവിടെനിന്ന് ആപ്പുകളിൽ അപ്േലാഡ് ചെയ്യും. ഒരു ആപ്പ് വിലക്കിയാൽ മറ്റു ആപ്പുകളിലൂടെ വിതരണം തുടരും.
ലോക്ഡൗണിൽ ബിസിനസ് പടർന്നുപന്തലിച്ചതോടെ പ്രതിദിനം ലക്ഷങ്ങൾ വരുമാനമായി നേടി. യു.കെ ആസ്ഥാനമായ അടുത്ത ബന്ധുവായ പ്രദീപ് ബക്ഷിയുടെ കെന്‍ റിൻ ലിമിറ്റഡുമായി പങ്കാളിത്തത്തിലേർെപ്പട്ടായിരുന്നു പിന്നീടുള്ള പ്രവർത്തനം. രാജ് കുന്ദ്ര വിഡിയോകൾ ഇന്ത്യയിൽനിന്ന് ആപ്പുകളിൽ അപ്ലോഡ് ചെയ്തിരുന്നില്ല. വിട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചുനൽകുകയും അവിടെവെച്ച് ആപ്പുകളിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. വിഡിയോ ഉള്ളടക്കങ്ങളുടെ ചിത്രീകരണവും നിർമാണവുമെല്ലാം കുന്ദ്രയുടെ ഓഫിസിൽ വെച്ചായിരുന്നു.
അതേസമയം അശ്ലീല ചിത്ര നിര്‍മാണവുമായി നടി ശില്പ ഷെട്ടിക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. കേസില്‍ ശില്പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പോലീസ് നിലപാട്. സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്ന ശില്പ ഷെട്ടി കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഷോയില്‍ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. ശില്പക്ക് പകരം കരിഷ്മ കപൂറായിരിക്കും ഷോയില്‍ പങ്കെടുക്കുക.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ്. ബ്രിട്ടനിൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ ബോറിസ് ജോൺസൺ തയാറായില്ലെന്നാണ് ആരോപണം.
കോവിഡ് ബാധിച്ച് 80 വയസ്സിന് മുകളിലുള്ള വൃദ്ധർ മാത്രമാണ് മരിക്കുന്നത്.അതിനാൽ ലോക്ഡൗൺ ആവശ്യമില്ല എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ കമ്മിങ്സ് വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസിൽ കോവിഡ് പടർന്നുതുടങ്ങിയ സമയത്തുപോലും 95കാരിയായ എലിസബത്ത് രാജ്ഞിയെ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു.
സർക്കാർ ശരിയായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഒരുപാട് മരണങ്ങൾ തടയാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെളിപ്പെടുത്തലിനു പിന്നാലെ ബോറിസ് ജോൺസണെ വിമർശിച്ച് പ്രതിപക്ഷമായ ലേബർ പാർട്ടി രംഗത്തുവന്നു. ആരോപണങ്ങളോട് ബോറിസ് പ്രതികരിച്ചിട്ടില്ല.
ആരോഗ്യപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച ബ്രിട്ടണിലെങ്ങും ആഘോഷം. രാജ്യത്തെ നിശാ ക്ലബുകളില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാജ്യമെമ്പാടുമുള്ള ചെറുപ്പക്കാരും കൗമാരക്കാരും നൈറ്റ്ക്ലബുകളില്‍ ഒരുക്കിയ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ നീക്കിയ തിങ്കളാഴ്ച ഫ്രീഡം ഡേ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ദിവസേന 50,000നു മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ആളുകള്‍ അവരുടെ സ്വതന്ത്ര ജീവിതത്തിലേക്കു തിരിച്ചുവരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ആളുകളും വാക്സിന് സ്വീകരിച്ചതിനാലാണ് ഇളവ് നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പിനായുള്ള പ്രചാരണം വിജയിച്ചതിന്റെ ഫലം ഈ രാജ്യം ആസ്വദിക്കണം. അതേസമയം ജാഗ്രത പാലിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരും എടുക്കുകയും വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബ്രിട്ടണില്‍ 87 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസും 68 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും നല്കി. പ്രതിദിനം മരണങ്ങള് 40 ആയി കുറഞ്ഞു. ജനുവരിയില്‍ ദിവസേന 1,800-ല്‍ അധികം ആളുകള്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം, യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ നിലവിലെ ഡെല്‍റ്റ വകഭേദം ശക്തി പ്രാപിക്കുമെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു. നിലവിലെ പ്രതിദിന കേസുകളുടെ എണ്ണം അന്‍പതിനായിരത്തില്‍നിന്ന് അടുത്ത മാസത്തോടെ ഇരട്ടിയായി ഒരു ലക്ഷമാകും.
നിയന്ത്രണങ്ങള്‍ നീക്കുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആരോഗ്യവിദഗ്ധരുടെ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ തീരുമാനം. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരാശയിലാണ്. ആശുപ്രതികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപതിനും നാല്പതിനും ഇടയില്‍ പ്രായമുള്ളവരെ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ പ്രവര്‍ത്തകനായ നിക്ക് സ്ക്രിവന് പറഞ്ഞു.
“സ്വാതന്ത്ര്യം“ പ്രഖ്യാപിച്ച യുകെയിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്മാർക്ക് യുഎസിൻ്റെ മുന്നറിയിപ്പ്. ജൂലൈ 19 മുതൽ സാമൂഹിക അകലം ഒഴിവാക്കി, മാസ്ക് നിർബന്ധമല്ലാതാക്കിയ ബ്രിട്ടീഷ് സർക്കാരിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അവിവേകമാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് യുഎസിൻ്റെ പുതിയ നീക്കം. യുകെയിലാകട്ടെ കോവിഡ് കേസുകൾ അതിവേഗം കുതിച്ചു കയറുന്നതായാണ് കണക്കുകൾ.
ഒഴിവാക്കാനാകാത്ത യാത്രയാണെങ്കിൽ അതിനു മുമ്പ് രണ്ടുഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പിൽ പറയുന്നു. ബ്രിട്ടനെ, അപകടനില ഏറ്റവും ഉയർന്ന ലെവൽ – ഫോർ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയാണ് അമേരിക്കയുടെ കരുതൽ നടപടി. കണക്കുകൾ വിലയിരുത്താതെ മുൻപ് പ്രഖ്യാപിച്ച റോഡ് മാപ്പിൽ മാത്രം ഉറച്ചുനിന്ന് കോവിഡിനെതിരെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ബോറിസ് സർക്കാർ പ്രതിപക്ഷത്തുനിന്നും ഉൾപ്പെടെ കനത്ത വിമർശനമാണ് നേരിടുന്നത്.
സർക്കാർ പ്രഖ്യാപിച്ച പൊതു നയം അതേപടി പിന്തുടരാതെ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ ഫെഡറൽ ഭരണകൂടങ്ങളും ലണ്ടൻ മേയ റായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള മേയർമാരും വ്യത്യസ്ത ഗൈഡ് ലൈനുകൾ തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് സ്വന്തമായ കരുതൽ നടപടികളുമായി രംഗത്തുണ്ട്.
പ്രധാനമന്ത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും അതിനെ ന്യായീകരിക്കുന്നതും സ്വന്തം വസതിയിൽ ഐസൊലേഷനിൽ ഇരുന്നാണ്. മാത്രമല്ല ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും ചാൻസിലർ ഋഷി സുനാക്കും ഐസൊലേഷനിൽ തന്നെ. അതിനിടെ സർക്കാരിന്റെ തീരുമാനങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തെത്തി. ‘ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ’? എന്ന ചോദ്യമാണ് വിമർശനങ്ങളെ നേരിടാൻ അദ്ദേഹം ഉയർത്തുന്നത്. ഐസൊലേഷൻ ഊർജിതമാക്കി കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് കേസുകൾ കൂടുമ്പോൾ അനുവർത്തിക്കാവുന്ന രീതിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ആളുകൾ ഒരുമിക്കുന്നിടത്ത് കുറഞ്ഞത് ഒരുമീറ്റർ സാമൂഹിക അകലം എന്ന നിയമം ഇനിമുതൽ ബ്രിട്ടനിലില്ല. ഫെയ്സ്മാസ്കും നിയമപരമായ ബാധ്യതയല്ല. എന്നാൽ കൂടുതൽപേർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പൊതു യാത്രാമാർഗങ്ങളിലും ഇൻഡോർ സാഹര്യങ്ങളിലും സർക്കാർ ഇത് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നൈറ്റ് ക്ലബ്ബുകളും ബാറുകളുമെല്ലാം പൂർണമായും തുറന്നെങ്കിലും രണ്ടുഡോസ് വാക്സീനെടുത്തവർക്കു മാത്രമാകും ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുക.
39,950 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 19 മരണം. 4,094 പേർ ആശുപത്രികളിൽ ചികിൽസയിലാണ്.
ഏറ്റവും ബുദ്ധിമുട്ടുള്ള പാചകരീതിയാണ് ഇന്ത്യക്കാരുടേതെന്നു ബ്രിട്ടീഷുകാരുടെ കണ്ടെത്തല്‍. ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ടില്‍ഡ പബ്ലിഷിംഗ് നടത്തിയ പഠനത്തില്‍ രണ്ടായിരത്തോളം പേര് പങ്കെടുത്തു. തയ്യാറാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭക്ഷണം ഇന്ത്യന്‍ വിഭവങ്ങളാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് മിക്ക ബ്രിട്ടീഷ് പൗരന്മാരും ആഗോള പാചകരീതികള്‍ പരീക്ഷിച്ചു. അവരുടെ പാചക പരീക്ഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 39% പേര് ഇന്ത്യന്‍ വിഭവങ്ങള്‍ വീട്ടില്‍ പാചകം ചെയ്യാന്‍ ശ്രമിച്ചതായി പറഞ്ഞു. ചൈനീസ്, ഇറ്റാലിയന്‍ വിഭവങ്ങളാണ് തയാറാക്കാനുള്ള ബുദ്ധിമുട്ടിന്റെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
അരി വയ്ക്കാനാണ് പലരും ബുദ്ധിമുട്ടിയത്. അരി പാകം ചെയ്യുമ്പോള്‍ പറ്റുന്ന പ്രധാന അബദ്ധങ്ങള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുക, ശരിയായ പാകത്തില്‍ വേവാതിരിക്കുക തുടങ്ങിയവയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമായും 18 – 34 വയസിന് ഇടയിലുള്ള ചെറുപ്പക്കാരാണ് ചോറ് പാകം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയത്. മൊത്തം ഇരുപത് വിഭവങ്ങളാണ് ഉണ്ടാക്കാന്‍ ‘ഏറ്റവും ബുദ്ധിമുട്ടുള്ള’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജര്‍മ്മന്‍ വിഭവങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി.
ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ മസാലക്കൂട്ടിന്റെയും അളവ്, പാചകം ചെയ്യുന്ന വിഭവത്തിന്റെ മൊത്തം രുചിയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നതാണ്. ഒരേ വിഭവം തന്നെ വ്യത്യസ്ത രീതികളില്‍ തയ്യാറാക്കാന്‍ കഴിയും എന്നതാണ് ഇന്ത്യന്‍ വിഭവങ്ങളുടെ മറ്റൊരു സവിശേഷത. കുടുംബം, പ്രദേശം തുടങ്ങി രുചിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
യുകെയിൽ ആശങ്ക പരത്തി നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ് ബാധ വർധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. കോവിഡിന് സമാനമായ നിയന്ത്രണങ്ങൾ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന് വിദഗ്ധർ പറയുന്നു.
ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ് ഇത്രപേരിൽ വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയർന്ന കണക്കുകൾ. ഛർദിയും വയറിളക്കവുമാണ് പ്രധാനമായും നോറവൈറസ് ലക്ഷണങ്ങൾ. വയറിനും കുടലിനും മറ്റു പ്രശ്നങ്ങളും ഇതുണ്ടാക്കും. പനി, തലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം.
വൈറസ് വാഹകർക്ക് ശതകോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്ക് പകരാനാകും. വൈറസ് സ്വീകരിച്ച് 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത് നിലനിൽക്കുകയും ചെയ്യും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധേശഷി ആർജിക്കാമെങ്കിലും എത്രനാൾ ഇത് നിലനിൽക്കുമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
എന്നാൽ മൂന്നാം തരംഗ ഭീഷണികൾ തുടരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ. ഒരു വർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ത്യം കുറിച്ചത്. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനൊപ്പം മാസ്ക്, സാമൂഹിക അകലം എന്നീ കൊവിഡ് പ്രോട്ടോക്കോളുകൾ ഇനി പാലിക്കേണ്ടതില്ല. ഇതോടെ രാജ്യത്ത് ഇതുവരെ അടഞ്ഞ് കിടന്ന വ്യാപര സ്ഥാപനങ്ങളടക്കമുള്ള തുറന്ന് പ്രവർത്തിക്കും. കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മേഖല തകർന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
“നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികൾ നടത്താവുന്നതാണ്. മാസ്ക് ധരിക്കണമെന്ന നിർദേശം അധികൃതരിൽ നിന്ന് ഇനിയുണ്ടാകില്ല. ഇത് ശരയായ ഘട്ടമാണ്. സർക്കാർ ഇപ്പോൾ ഇങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ എന്ന് മുതൽ ഇളവുകൾ ഉണ്ടാകുമെന്ന ചോദ്യം ജനങ്ങളുടെ ഭാഗത്ത് നിന്നുമുയരും. വൈറസ് വ്യാപനം ആശയങ്കപ്പെടുത്തുന്നതാണെന്ന് എല്ലാവരും ഓർക്കണം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുത്” പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ബോറിസ് ജോൺസൻ്റെ പ്രസ്താവന.
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യം തുറന്ന് കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇളവുകൾ നൽകിയതിനെതിരെ ഒരു വിഭാഗമാളുകൾ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച 48,161 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ വാക്സിനേഷൻ നൽകിയവരുടെ കണക്കുകൾ നിരത്തിയാണ് എതിർവാദങ്ങളെ സർക്കാർ പ്രതിരോധിക്കുന്നത്. പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സിനും 87.8% ഒരു ഡോസും വാകിസിൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ശക്തമാകില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായ വ്യക്തിക്ക് ഐസലേഷൻ വേണ്ട. 7 ദിവസത്തേക്ക് എല്ലാ ദിവസവും രാവിലെ കോവിഡ് ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആവുകയും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കുകയുമാണെങ്കിൽ പുറത്തുപോവുകയും ആളുകളുമായി ഇടപെഴകുകയും ജോലി ചെയ്യുകയുമാവാം. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമാണു നിലവിൽ പൈലറ്റ് പദ്ധതിയിൽ പങ്കാളികളാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിനാകെ മാതൃകയായ എൻഎച്ച്എസിന് ബ്രിട്ടീഷ് സമൂഹത്തിലുള്ള സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ 12 മണിക്കൂറിലേറെ പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫിനോടുള്ള ആദരസൂചകമായി മലയാളികളായ ഷിബു മാത്യുവും ജോജി തോമസും ബ്രിട്ടീഷ് ചരിത്രത്തിൻറെ ഭാഗമായ ലിവർപൂൾ ലീഡ്സ് കനാൽ തീരത്തു കൂടി സ്കിപ്ടൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈൽ ആഗസ്റ്റ് 14 -ന് നടക്കുമ്പോൾ ലഭിച്ച പ്രതികരണം അഭൂതപൂർവ്വം ആയിരുന്നു. ചാരിറ്റി വാക്കിൻറെ ന്യൂസ് പുറത്തുവന്ന് 12 മണിക്കൂർ തികയും മുമ്പ് ശേഖരിക്കാൻ സാധിച്ചത് 1000 -ത്തിലേറെ പൗണ്ടാണ്. ഇതിനുപുറമേ നേഴിസിംഗ് മേഖലയിലുള്ള നിരവധിപേരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസേർഡ് വാക്കിന് കൂടുതൽ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.
എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.
യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.
കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.
ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
16 യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം. അന്താരാഷ്ട്ര യാത്രക്കാരുടെ പ്രവേശനത്തിനായി ഓക്സ്ഫോര്‍ഡ് – അസ്ട്രാസെനൈക്ക വാക്സിന് അംഗീകരിച്ചത് സന്തോഷകരമായ വാര്‍ത്തയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഉടമയുമായ അഡാര്‍ പൂനവല്ല പറഞ്ഞു.
“യാത്രക്കാര്‍ക്ക് ഇത് ശുഭ വാര്‍ത്തയാണ്, 16 യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ അംഗീകരിക്കുന്നു,“ എന്നായിരുന്നു പൂനവല്ലയുടെ പ്രതികരണം. വാക്സിന് അംഗീകരിക്കുമ്പോഴും ഓരോ രാജ്യത്തിനും വ്യത്യസ്തമായ പ്രവേശന നിര്‍ദ്ദേശങ്ങളുണ്ട്.
യൂറോപ്പ്യന്‍ രാജ്യങ്ങളായ ഓസ്ട്രിയ, ബെല്‍ജിയം, ബല്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍്റ്, അയര്‍ലാന്‍ഡ്, ലാത്വിയ, നെതര്‍ലാന്‍ഡ്സ്, സ്ലൊവേനിയ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലാന്‍ഡ്, ഏറ്റവും ഒടുവിലായി ഫ്രാന്‍സും കോവിഷീല്‍ഡിനെ അംഗീകരിച്ചിട്ടുണ്ട്.
അതിനിടെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച യു.കെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച സാജിദ് 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. നേരത്തെ കോവിഡ് ബാധിതനായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സാജിദ് മുഖാമുഖം കണ്ടുമുട്ടിയിരുന്നോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.
ജാവിദ് കഴിഞ്ഞ ആഴ്ച മന്ത്രിമാർക്കൊപ്പം പാർലമെന്റിൽ വന്നിരുന്നതായി സർക്കാർ വൃത്തങ്ങൾ ദ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു. വാക്സിൻ സ്വീകരിച്ചതിനാൽ രോഗലക്ഷണങ്ങൾ കുറവായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കാണിക്കുന്ന ജനങ്ങൾ പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സഹപ്രവർത്തകയെ ചുംബിച്ച് വിവാദത്തിലകപ്പെട്ടതിനെ തുടർന്ന് മാറ്റ് ഹാൻകോക് രാജിവെച്ചതിനെ തുടർന്നാണ് മുൻ ചാൻസലറും ആഭ്യന്തര സെക്രട്ടറിയുമായ സാജിദ് ആരോഗ്യ സെക്രട്ടറിയായി നിയമിതനായത്.
കോട്ടയം : മനുഷ്യചരിത്രത്തിൽ നവോത്ഥാനത്തിന്റെ പ്രകാശം പരത്തിയ മഹാത്മാക്കളോട് നമ്മൾ കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആ തുടർപ്രക്രിയയിൽ അവർ സഞ്ചരിച്ച ചരിത്ര വീഥികളിലൂടെ നമ്മെ നയിക്കുകയാണ് പൂഴിക്കുന്നേൽ ബാബു സാർ തന്റെ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ബാബു പൂഴിക്കുന്നേൽ രചിച്ച നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെള്ളകം ചൈതന്യയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ തോമസ് ചാഴികാടൻ എം. പി. മന്ത്രിയിൽ നിന്നും ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. പോൾ മണലിൽ പുസ്തകാവതരണം നടത്തി. റവ. ഫാ. സുനിൽ പെരുമാനൂർ, റവ. ഡോ. മാത്യു മണക്കാട്ട്, പ്രൊഫ. മാത്യു പ്രാൽ, ഡോ. സ്റ്റെഫി തോമസ്, പ്രൊഫ. അനിൽ സ്റ്റീഫൻ, റോയി മാത്യു, രാജു ആലപ്പാട്ട്, സൈമൺ ആറുപറ എന്നിവർ പ്രസംഗിച്ചു. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പ്രൊഫ. ബാബുതോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘ സഫലം ,സൗഹൃദം, സഞ്ചാരം’ എന്ന കൃതി മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു. മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠനാണ് പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചത്. 25 , 000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. കോട്ടയം വര ആർട്ട് ഗാലറിയാണ് സഫലം ,സൗഹൃദം, സഞ്ചാരവും പ്രസിദ്ധീകരിച്ചത്.