അയര്‍ലന്‍ഡിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരുന്നാ സംഗീതമത്സരത്തിന് തിരശീല വീണിരിക്കുന്നു. അന്‍പതില്‍പ്പരം നവപ്രതിഭകളായ യുവഗായകര്‍ അണിനിരന്നതും, മലയാളിയുടെ മധുരസ്മരണങ്ങള്‍ ഉണര്‍ത്തിയ നിരവധി ഗാനങ്ങളാല്‍ സമ്പന്നവുമായിരുന്ന ഈ സംഗീതോത്സവത്തില്‍ വിധികര്‍ത്താക്കളായി വന്നത് ശ്രീ.വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യര്‍, ശ്രീ. ജിന്‍സ് ഗോപിനാഥ് എന്നിവരായിരുന്നു.
വിജയികളെ പ്രഖ്യാപിക്കുവാനായി, പരിപാടിയുടെ സംഘാടകരായിരുന്ന, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെ എത്തിച്ചേര്‍ന്നത്, മലയാളികളുടെ പ്രിയാ താരം ശ്രീ. ഗിന്നസ് പക്രുവും ആയിരുന്നു.
ജാക്വിലിന്‍ മെമ്മോറിയല്‍ ഓള്‍ അയര്‍ലണ്ട് ബെസ്റ്റ് ജൂനിയര്‍ സിംഗര്‍ 2020 ലെ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്, ഡബ്ലിനിലെ യുവപ്രതിഭയായ കുമാരി ഗ്രേസ് മരിയ ജോസ് ആണ്. റണ്ണര്‍ അപ്പ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഡബ്ലിനിലെ തന്നെ മാസ്റ്റര്‍ ജോസഫ് ചെറിയാനും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഡബ്ലിനിലെ കുമാരി ഇഫാ വര്‍ഗീസുമാണ്. കൂടാതെ ഫേസ്ബുക്ക് ഓഡിയന്‍സ് പോളിന്റെ അടിസ്ഥാനത്തില്‍, ‘ഓഡിയന്‍സ് സിംഗര്‍ 2020’ ആയി തെരഞ്ഞെടുക്കപ്പെട്ടത്, തുലാമോറുള്ള കുമാരി. ശിബാനി വേണുഗോപാലുമാണ്.
ഈ മത്സരത്തില്‍ പങ്കെടുത്താ, കുട്ടികള്‍ക്കും, അവരെ തയ്യാറാക്കിയ മാതാപിതാക്കള്‍ക്കും നന്ദി പറയുന്നതോടൊപ്പം, സോഷ്യല്‍മീഡിയകളിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും അവര്‍ക്ക് വേണ്ടാ പ്രോല്‍സാഹനവും, പിന്തുണയും നല്‍കിയ അയര്‍ലന്‍ഡിലെയും, നാട്ടിലെയും എല്ലാം മലയാളികള്‍ക്കും ഹൃദയം നിറഞ്ഞാ നന്ദിയും, സ്‌നേഹവും അറിയിക്കുന്നതായി, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കമ്മറ്റി അംഗങ്ങളായ, ശ്രീ.ജോമി ജോസ്, ശ്രീ.ശ്യാം ഷണ്മുഖന്‍, ശ്രീ.സൈജന്‍ ജോണ്‍, ശ്രീ. ബെന്നി ആന്റണി, ശ്രീ. ജോസ്‌മോന്‍ ജേക്കബ്, ശ്രീ. അരുണ്‍ രാജ്, ശ്രീ. അനില്‍ ജോസഫ് രാമപുരം തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
[ot-video][/ot-video]
എഡിൻബർഗ്: ഇംഗ്ലണ്ട് മുൻ ബാറ്റ്സ്മാൻ ജോൺ എഡ്റിച്ച് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്കോഡ്ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം. 2000 ൽ അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന എഡ്റിച്ച് ഇംഗ്ലണ്ടിനായി 77 ടെസ്റ്റുകൾ കളിച്ചു. 12 സെഞ്ചുറികൾ സ്വന്തമാക്കിയ എഡ്റിച്ചിന്റെ ബാറ്റിംഗ് ആവറേജ് 43.54 ആയിരുന്നു.
564 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 39,790 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഇതിൽ 103 സെഞ്ചുറികളും ഉൾപ്പെടും. ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഇൻഡീസിനെതിരെ 1963 ൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 13 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ അവസാന ടെസ്റ്റും അതേ മൈതാനത്തായിരുന്നു എന്നുമാത്രമല്ല എതിരാളികൾ കരീബിയൻ ടീം തന്നെയായിരുന്നു.
ഷിബു മാത്യൂ
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍.
സന്തോഷകരമായ ഒരു ക്രിസ്തുമസ്സ്.
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. നാല്പ്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിര്‍ത്താറായില്ലേ എന്നു ചോദിക്കുന്ന അമ്മായിയമ്മമാരുടെ കാലം. രണ്ട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാല്‍ ഇനിയുള്ള പ്രസവം ഗവണ്‍മെന്റ് ആശുപത്രിയില്‍ മതി. ഇനി പ്രസവം നടക്കാതിരിക്കാനുള്ള വഴികള്‍ തേടണം എന്നു പറയുന്ന അമ്മമാരുടെ കാലം.
നീ വിജാരിക്കുമ്പോഴല്ല, ദൈവം തരുന്ന നേരത്ത് സ്വീകരിക്കുന്നതിന്റെ പേരാണ് ക്രിസ്തീയ ദാമ്പത്യം. ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു ദാമ്പത്യവും വളര്‍ന്നിട്ടില്ല. ഓരോ കുഞ്ഞും ദൈവത്തിന്റെ കാരുണ്യമാണ്. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയുടെ വാക്കുകളാണിത്.
ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാതെ ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് ഭൗതീക പദ്ധതികളുടെ പിറകെ പായുന്ന പുതു തലമുറക്കാര്‍ക്ക് മാതൃകയാവുകയാണ് യുകെയിലെ ഹഡേല്‍ഫീല്‍ഡില്‍ സ്ഥിരതാമസമാക്കിയ ജോയിസ്സും ജെറിനും. ക്രിസ്തുമസ്സ് നാളില്‍ അവരുടെ വീട്ടില്‍ ഉണ്ണി പിറന്നു. ജൊവീനയെത്തിയത് ഏഴാമതായിട്ടാണ്. ആറു സഹോദരങ്ങളുടെ സന്തോഷം നേരിട്ട് ഞങ്ങള്‍ മലയാളം യുകെയും
കണ്ടു.
ഇത് ജോയിസ് മുണ്ടയ്ക്കല്‍, ജെറിന്‍ മുണ്ടയ്ക്കല്‍. ആധുനിക യുഗത്തില്‍ ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന സന്താന സൗഭാഗ്യം ലഭിച്ച ദമ്പതികള്‍. ജോര്‍ജിയ, ജൊവാക്യം, ജെറോം, ജെഫ്രി, ജെറാര്‍ഡ്, ജോനാ ഇപ്പോഴിതാ ജൊവിനയും. ഏഴ് മക്കള്‍. മൂവാറ്റുപുഴയാണ് ജോയിസിന്റെ ദേശം. ജെറിന്‍ തൊടുപുഴയില്‍ നിന്നും. മെക്കാനിക്കല്‍ ഡിസൈന്‍ എന്‍ജിനീയറായി ജോയിസ് ജോലി ചെയ്യുന്നു. രണ്ടു പേരുടെയും കുടുംബ പശ്ചാത്തലത്തില്‍ മൂന്ന് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളാരുമില്ല. മക്കള്‍ കൂടുതലുള്ളത് അനുഗ്രഹമാണെന്നിവര്‍ പറയുന്നു. കൂടുതല്‍ മക്കള്‍ വേണം എന്ന് ഞങ്ങളായിട്ട് തീരുമാനിച്ചിട്ടില്ല. അതുപോലെ കുട്ടികള്‍ ഉണ്ടാകുന്നതിന് ഒരു തടസ്സവും ഞങ്ങളായിട്ട് സൃഷ്ടിച്ചിട്ടുമില്ല. ദൈവത്തിന്റെ പദ്ധതികള്‍ ഞങ്ങള്‍ സ്വീകരിച്ചു. ആധുനിക യുഗത്തില്‍ പല മാതാപിതാക്കന്മാരും ധരിച്ച് വെച്ചിരിക്കുന്നത് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ അതൊരു ബാധ്യതയാണെന്നാണ്. അതൊരു നാണക്കേടാണെന്നു ധരിക്കുന്നവരും ധാരാളം. തിരക്കൊഴിഞ്ഞിട്ടും ജീവിത മാര്‍ഗ്ഗം സുരക്ഷിതമാക്കിയതിനും ശേഷം മാത്രം മതി കുട്ടികള്‍ എന്ന ചിന്തയുള്ള മാതാപിതാക്കന്മാരാണ് ഇക്കാലത്ത് ധാരാളമുള്ളത്.
ജോയിസും ജെറിനും മലയാളം യുകെ ന്യൂസിനോട് സംസാരിച്ചത് ഇങ്ങനെ..
2003 ല്‍ ഒരു വിദ്യാര്‍ത്ഥിയായി ഹഡേല്‍സ്ഫീല്‍ഡില്‍ ജോയിസ് എത്തി.
2004ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം.
ഒരു കുഞ്ഞിനെ കിട്ടാന്‍
വരുമാനമോ ജോലിയോ ഒന്നും മാനദണ്ഡമായെടുത്തില്ല. മക്കളെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. യുകെയില്‍ തുടക്കം എന്ന നിലയില്‍ ഷെയറിംഗ് അക്കോമഡേഷനില്‍ താമസിക്കുന്ന കാലത്താണ് ഷെറിന്‍ ഗര്‍ഭിണിയാകുന്നത്. സാമ്പത്തികം അത്ര ഭദ്രമല്ലാതിരുന്നെങ്കിലും ഒരു വീട് വാടകയ്‌ക്കെടുത്തു മാറി. അങ്ങെനെ ഞങ്ങള്‍ ജീവിതം തുടങ്ങി. ആ വാടക വീട്ടില്‍ ജോര്‍ജിയ ജനിച്ചു. കുട്ടികള്‍ ജനിക്കുന്നതും വളരുന്നതും സാഹചര്യങ്ങള്‍ കൊണ്ട് തടസ്സമാകില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും സാഹചര്യങ്ങള്‍ മെച്ചപ്പെടുകയാണ് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ദൈവത്തിന്റെ പദ്ധതികളെ ഞാന്‍ ഒരിക്കലും തടഞ്ഞുവെച്ചിട്ടില്ല. കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ വളര്‍ത്താനുള്ള സാഹചര്യങ്ങളും കൂടി ദൈവം തരുന്നുണ്ട്.
ഏഴ് മക്കള്‍! സഹായത്തിന് ആരുമില്ലാത്ത ഈ രാജ്യത്ത് ഒരു ദിവസം എങ്ങനെ ആരംഭിക്കുന്നു എന്ന് ഞാന്‍ ചോദിച്ചു.
അതിരാവിലെ ഉണരുന്ന സൂര്യന്‍ എല്ലാവര്‍ക്കും പ്രകാശമാകുന്നു. ജെറിനാണ് മറുപടി പറഞ്ഞത്. ജോയിസ് ആറു മണിക്ക് എണീയ്ക്കും. ഞാനും കൂടെ എണീയ്ക്കും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ രണ്ടു പേരും കൂടി പ്രാര്‍ത്ഥിക്കും. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഇന്ന് വരെയും അത് മുടക്കിയിട്ടില്ല. അത് കഴിഞ്ഞ് പ്രഭാത ഭക്ഷണമൊരുക്കും. ഈ സമയം കൊണ്ട് സ്‌കൂളില്‍ പോകേണ്ട മക്കള്‍ എല്ലാവരും റെഡിയായി പ്രഭാത ഭക്ഷണം കഴിക്കാനെത്തും.
അവര്‍ തനിയേ ഒരുങ്ങും. അവരുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ആദ്യത്തെ രണ്ടു പേരെ എല്ലാക്കാര്യവും ഞങ്ങള്‍ പഠിപ്പിച്ചു. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കണ്ട് ബാക്കിയുള്ളവര്‍ ചെയ്യും. പോരായ്മകള്‍ മൂത്തവര്‍ പരിഹരിച്ച് കൊടുക്കും.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കുട്ടികളെ സ്വയംപര്യാപ്തതയില്‍ എത്തിച്ചതാണോ..?
ഒരിക്കലുമല്ല. ആദ്യം വേണ്ടത് മാതാപിതാക്കന്മാര്‍ ഗുരുക്കന്മാരാകണം. അവരെ മക്കള്‍ മാതൃകയാകണം. അവര്‍ കൊടുക്കുന്ന നല്ല ട്രെയിനിംഗിലാവണം മക്കള്‍ വളരെണ്ടത്. മാതാപിതാക്കള്‍ ചെയ്യേണ്ട കടമകള്‍ക്ക് മുടക്കം വരുത്തരുത്. അവര്‍ക്ക് വേണ്ടുന്ന എല്ലാക്കാര്യങ്ങളും നേരത്തേ ഞങ്ങള്‍ ചെയ്തു വെയ്ക്കും. കൂടാതെ എങ്ങനെ എന്തൊക്കെ ചെയ്യണം എന്നുകൂടി കാണിച്ചു കൊടുക്കും. പിന്നെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. അതും പ്രകാരമാണോ അവര്‍ ചെയ്യുന്നത് എന്ന് നിരീക്ഷിക്കേണ്ട ജോലി മാത്രമേ പിന്നീടുള്ളൂ. മാതാപിതാക്കന്മാര്‍ അച്ചടക്കമുള്ളവരായിരിക്കുകയെന്നതാണ് പരമപ്രധാനം. അങ്ങനെയുള്ള ഒരാളാണ് ജോയിസ്. അടുക്കും ചിട്ടയും ജോയിസിന് നിര്‍ബന്ധമാണ്. ഞാന്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുന്നതു കൊണ്ട് ഇവിടെ പ്രശ്‌നങ്ങള്‍ കുറവാണ്.
രണ്ടോ മൂന്നോ കുട്ടികളില്‍ ഒതുങ്ങുന്ന ഇക്കാലത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടായത് ഒരു ബുദ്ധിമുട്ടായിട്ട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..??
ഒരിക്കലുമില്ല. മാനസികമായി ഞങ്ങള്‍ തയ്യാറായവരാണ്. അംഗങ്ങളുടെ എണ്ണം കൂടുതലുള്ളതുകൊണ്ട് പല കാര്യങ്ങള്‍ക്കും കൂടുതല്‍ സമയമെടുക്കും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. നേരത്തേ എഴുന്നേല്‍ക്കേണ്ടി വരും. നേരത്തെ ഇറങ്ങേണ്ടി വരും. ഷോപ്പിംഗിനും ഭക്ഷണം പാകം ചെയ്യേണ്ടതിനുമൊക്കെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. പക്ഷേ, എല്ലാം ശരിയായി കഴിയുമ്പോഴുള്ള സന്തോഷം. അത് പറഞ്ഞറിയ്ക്കാന്‍ പറ്റാത്തതാണ്. യാത്ര പോകുന്നതാണ് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം. വാഹനത്തിനുള്ളിലെ രസകരമായ സംഭവങ്ങള്‍!! അത് ഞങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നു.
കുട്ടികള്‍ കുസൃതി കാട്ടിയാല്‍ വഴക്ക് പറയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്യാറുണ്ടോ???
വഴക്ക് പറയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്തിട്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തെറ്റില്‍ നിന്ന് ശരിയില്‍ അവര്‍ എത്തുന്നതു വരെ അവരോടൊപ്പം നില്‍ക്കുക. അവരോട് ധാരാളം സംസാരിക്കുക. ഒരു കൂട്ടുകാരനെപ്പോലെ എപ്പോഴും പ്രവര്‍ത്തിച്ച് നമ്മളോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ കുസൃതി കാണിക്കുവാനുള്ള
പ്രവണത സ്വഭാവികമായും കുറയും
നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന സന്തോഷം എന്താണ്.??
എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമയം എന്ന് പറയേണ്ടി വരും. അംഗങ്ങള്‍ കൂടുതലുള്ളതുകൊണ്ട് സ്വാഭാവികമായും വലിയ ഡൈനിംഗ് ടേബിളാണുള്ളത്. ഭക്ഷണം കഴിക്കാനുള്ള ഒത്തുകൂടലും അടക്കം പറച്ചിലും ഒച്ചയും ബഹളവും ഷെയറിംഗും കെയറിംഗുമൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിയ്ക്കാന്‍ പറ്റാവുന്നതിലും അപ്പുറമാണ്.
കൂടുതല്‍ കുട്ടികള്‍ സാമൂഹിക ജീവിതത്തെ എത്രത്തോളം ദോഷകരമായി ബാധിച്ചിട്ടുണ്ട്??
ഒരിക്കലുമില്ല. മക്കള്‍ കൂടുതല്‍ ഉണ്ടായപ്പോള്‍ സമൂഹിക സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തത്. ഉദാഹരണത്തിന്.. ഞങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാംഗമാണ്. രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ മത്സരത്തിന്റെ എല്ലാ വിഭാഗത്തിലും ഞങ്ങളുടെ വീട്ടിലെ എല്ലാവരും പങ്കെടുക്കുന്നു. അതിനുള്ള ഒരുക്കങ്ങള്‍, പരിശീലനങ്ങള്‍ ഇതൊക്കെ സാമൂഹിക ജീവിതത്തില്‍ തിരക്കുകൂട്ടുകയാണ്. കൂടാതെ റവ. ഫാ. മാത്യൂ മുളയോലില്‍ വികാരിയായ ഞങ്ങളുടെ ലീഡ്‌സിലെ ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ മുന്‍നിരയിലുണ്ട്. ജെറിന്‍ സണ്‍ഡേ സ്‌ക്കൂളില്‍ പഠിപ്പിക്കുന്നു. ഞാന്‍ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നു. അങ്ങനെ പലതും..
ഇനിയും കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ??
ഉദ്ദേശിച്ചത് എട്ടാമത്തെ കുഞ്ഞിനെ.??
ഉത്തരം പെട്ടന്നായിരുന്നു.
തയ്യാറാണ്. പക്ഷേ ഒരു കുഴപ്പമുണ്ട്. ഇപ്പോള്‍ ഉള്ള വണ്ടി ഒമ്പത് സീറ്റിന്റേതാണ്.
അത് നിറഞ്ഞു. അടുത്ത സ്റ്റേജിലേയ്ക്ക് പോകണമെങ്കില്‍ പുതിയ ലൈസന്‍സ്, ബസ്സ് രൂപത്തിലുള്ള വലിയ വണ്ടി, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍.
അപ്പോള്‍ വണ്ടിയാണോ പ്രശ്‌നം?? ഒരിക്കലുമല്ല. അതൊരു പ്രശ്‌നമായി കാണുന്നില്ല. ദൈവത്തിന്റെ പദ്ധതികള്‍ക്ക് ഒരു തടസ്സവും ഒരിക്കലും സൃഷ്ടിക്കില്ല. സന്തോഷത്തോടെ സ്വീകരിക്കും.
ഈ സംസാരത്തിനിടയിലായിരുന്നു മൂത്തയാള്‍ ജോര്‍ജിയയെ കണ്ടത്. ഞാന്‍ ചോദിച്ചു. കൂട്ടുകാര്‍ ചോദിക്കുമ്പോള്‍ സഹോദരങ്ങള്‍ കൂടുതലുണ്ട് എന്ന് പറയാന്‍ നാണക്കേടുണ്ടോ??
അവള്‍ പറഞ്ഞതിങ്ങനെ..
ഞാന്‍ ഹാപ്പിയാണ്.
കാരണം അവര്‍ക്കാര്‍ക്കും ഇല്ലാത്ത സൗഭാഗ്യം എനിക്കുണ്ടല്ലോ!
അമ്മ ഏഴാമതും ഗര്‍ഭിണിയായത് ജോര്‍ജിയയാണ് എല്ലായിടത്തും വിളിച്ചു പറഞ്ഞത്. ജോര്‍ജിയ വളരെ സന്തോഷത്തിലായിരുന്നു. ലോക് ഡൗണ്‍ കാലത്തായിരുന്നു അവരുടെ വീട്ടില്‍ കൂടുതല്‍ ആഘോഷം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ കളിച്ചുല്ലസിക്കുന്ന വീട്. അത് കണ്ട് രസിക്കുന്ന അപ്പനും അമ്മയും. വിശ്വാസം കൂടുതലുള്ള വീടാണിതെന്ന് ജോര്‍ജിയ പറയുന്നു. സങ്കീര്‍ത്തനം 91. അതില്‍ അവള്‍ ആഴത്തില്‍ വിശ്വസിക്കുന്നു.
ധാരാളം കുട്ടികള്‍ സൗഭാഗ്യമാണ്. ദൈവം ഒരു കുഞ്ഞിനെ തന്നാല്‍ ആ കുഞ്ഞ് വഴി ഒരു പാട് കാര്യങ്ങള്‍ ലോകത്ത് നടക്കുവാനുണ്ട്. നമ്മള്‍ അത് സ്വീകരിക്കാതിരുന്നാല്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മുടക്കുകയാണ്. ഉദാഹരണം. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ധാരാളം കുട്ടികള്‍ ഉള്ള കുടുംബത്തില്‍ നിന്നാണ് നമ്മുടെ പിതാവ് ജനിച്ചത്. പിതാവിന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെയൊരു ചിന്താഗതിയില്‍ അല്ലായിരുന്നുവെങ്കില്‍ നമുക്ക് ഈ പിതാവിനെ ലഭിക്കുമായിരുന്നോ..?? ജോയിസ് ചോദിച്ചു.
മക്കള്‍ക്കൂടുതലുള്ളത് കുടുംബത്തിന് ബലമാണ്. ഇക്കാലത്ത് ഇല്ലാതെ പോകുന്നതും അതുതന്നെയാണ്. ക്രൈസ്തവര്‍ മറന്നു പോകുന്ന നഗ്‌നസത്യം. ജോയിസ് ജെറിന്‍ ദമ്പതികളുടെ വീട്ടിലെ സന്തോഷമാണ് ഞങ്ങള്‍ മലയാളം യുകെ പ്രിയ വായനക്കാര്‍ക്ക് ഈ ക്രിസ്തുമസ്സ് കാലത്ത് സമ്മാനിക്കുന്നത്…
ഇത് ഞങ്ങള്‍ നേരിട്ടറിഞ്ഞ സത്യങ്ങളാണ്.
മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സാശംസകള്‍..
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്മസ് കാലം ബൈബിൾ വായനയുടേതാണ്. നമ്മളിൽ എത്രപേർ ബൈബിൾ പൂർണമായി വായിച്ചിട്ടുണ്ട്. എന്നാൽ ഗ്ലോസ്റ്ററിൽ നിന്നുള്ള ബിന്ദു പോള്‍സൺ ബൈബിൾ വായിക്കുക മാത്രമല്ല പത്തുമാസം കൊണ്ട് എഴുതി തീർക്കുകയും ചെയ്ത് അപൂർവമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
ബിന്ദുവിൻെറ ഭർത്താവ് പോൾസൺ ചങ്ങനാശേരി കണ്ടംകേരില്‍ കുടുംബാംഗമാണ്. ബിന്ദുവിൻെറ വീട് കേരളത്തിൽ തൊടുപുഴ കരിമണ്ണൂരും . ആലനും ആര്യയുമാണ് പോൾസൺ ബിന്ദു ദമ്പതികളുടെ മക്കൾ. പോൾസൻെറ അമ്മ പരേതയായ റോസമ്മ ടീച്ചർ തൻറെ ഉദ്യമത്തിന് ഒരു പ്രേരകശക്തി ആയിരുന്നു എന്ന് ബിന്ദു പറയുന്നു. 2019 ഒക്ടോബറിലാണ് പോൾസണിൻെറ അമ്മ മരിച്ചത്. തങ്ങളോടൊപ്പം അമ്മ ഉണ്ടായിരുന്നപ്പോൾ സ്ഥിരമായി ബൈബിൾ വായിച്ചിരുന്നത് ബിന്ദുവിന് പ്രേരണയായി. അമ്മയുടെ വേർപാടിൻെറ ദുഃഖം മനസ്സിലേറ്റിയിരുന്നപ്പോഴാണ് ന്യൂ ഇയറിൽ ഒരു വർഷം കൊണ്ട് ബൈബിൾ വായനയ്ക്കുള്ള ഉള്ള ആഹ്വാനം ഫാ ടോണി പഴയകളം നൽകിയത്.

2020 -ൽ ന്യൂ ഇയറിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പരിപാടിയുടെ ഭാഗമായി ഒരു വർഷം കൊണ്ട് ബൈബിൾ വായിക്കാൻ ആഹ്വാനം ചെയ്യപ്പെട്ടത്. പലരും അത് ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ബൈബിൾ വായന തുടങ്ങിയപ്പോൾ വായനയോടൊപ്പം തന്നെ കൈ കൊണ്ട് പകർത്തി എഴുതുവാൻ അവർ തീരുമാനിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് എഴുതി തീർക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഒക്ടോബർ -10ന് അമ്മയുടെ ആണ്ടിനുമുമ്പ് എഴുതി തീർക്കാൻ സാധിച്ചത് ഒരു നിയോഗമായി തീർന്നു എന്ന് ഇവർ വിശ്വസിക്കുന്നു.

ഈ ക്രിസ്മസ് കാലം ഇവർക്ക് പ്രാർത്ഥനാനിർഭരമാണ്. ബൈബിൾ എഴുതി പൂർത്തിയാക്കാൻ സാധിച്ചത് പുൽക്കൂട്ടിലെ ഉണ്ണീശോയുടെ അനുഗ്രഹത്താലാണെന്നാണ് ബിന്ദു പോൾസൺ ദമ്പതികൾ വിശ്വസിക്കുന്നത്. ഒപ്പം 10 മാസം കൊണ്ട് ബൈബിൾ എഴുതിത്തീർക്കാൻ സാധിച്ച ഈ അപൂർവ്വമായ നേട്ടം അമ്മ റോസമ്മ ടീച്ചറിൻെറ ഓർമ്മയ്ക്കു മുന്നിൽ സമർപ്പിക്കുകയാണ് ഈ കുടുംബം.
മാഞ്ചസ്റ്റർ / ലണ്ടൻ : പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേർപാടിൽ ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിമ) അനുശോചനം രേഖപ്പെടുത്തി. 1934 ജനുവരി 22 ന് ആറമ്മുളയിൽ ജനിച്ച സുഗതകുമാരി 1961 ലാണ് “മുത്തുച്ചിപ്പി” എന്ന കവിതയെഴുതുന്നത്. മനുഷ്യ വേദനകളുടെ ആഴം മനസ്സിലാക്കി കാവ്യഭാഷയായ കവിതകൾക്ക് നവചൈതന്യം നൽകുക മാത്രമല്ല ചില ആധുനിക കവിതകൾക്കെതിരെയും ശബ്ദിച്ചു. സത്യവും നീതിയും വലിച്ചെറിയുന്ന ഈ കാലത്ത് സാഹിത്യ ലോകത്ത് ഒരു പോരാളിയായി സ്ത്രീപക്ഷത്തു നിന്നുള്ള പോരാട്ടം കേവലമായി കാണാനാകില്ല. സ്ത്രീപക്ഷത്തു നിന്ന് അർത്ഥഗൗരവമുള്ള വരികൾ നൽകിയ ടീച്ചർ ഈ കാലഘട്ടത്തിന്റ തുടിപ്പാണ്. വയലോലകൾ, കുന്നുകൾ ഇടിച്ചുനിരപ്പാക്കി കലപ്പക്ക് പകരം മതിലുകളുയർത്തുന്നതിനെ എതിർത്തു. അതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് സൈലന്റ് വാലി സമരം.
പ്രപഞ്ചത്തോടെ കാട്ടുന്ന ക്രൂരതക്കെതിരെ പ്രതികരിക്കാനിറങ്ങിയ ടീച്ചർക്ക് നേരെയും പ്രതിഷേധമുഅയർന്നു. അത് ആറമ്മുളയിൽ മദ്ധ്യതിരുവിതാംകുറിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിന്ന ഒരു വിമാനത്താവളം വരാതിരിക്കാൻ തടക്കം സൃഷ്ഠിച്ചതിനായിരിന്നുവെന്ന് സാഹിത്യകാരൻ കാരൂർ സോമനറിയിച്ചു. ചെറുപ്പം മുതൽ കവിയും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അച്ചൻ ബോധെശ്വരനിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിച്ചുവളർന്ന ടീച്ചറുടെ കർമ്മ മണ്ഡലം രാഷ്ട്രീയമായിരുന്നില്ല. സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായിരുന്ന ടീച്ചർ സ്ത്രീകൾക്കെന്നും ഒരു പ്രകാശമായിരിന്നു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരിന്നു. പ്രകൃതി സംരക്ഷണ സമിതി, അഭയയുടെ സ്ഥാപക സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തിച്ചു. ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റ “തളിര്” എന്ന മാസികയുടെ ചീഫ് എഡിറ്ററായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. പ്രധാന കൃതികൾ രാത്രിമഴ, മണലെഴുത്തു്, അമ്പലമണി, പാതിരാപ്പൂക്കൾ, കൃഷ്ണ കവിതകൾ അങ്ങനെ പലതു൦. സാഹിത്യത്തിലെ ഏറ്റവും വലിയ സംഭാവനയായ എഴുത്തച്ഛൻ പുരസ്കാരമടക്കം ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചു. ഭർത്താവ് പരേതനായ ഡോ.വേലായുധൻ നായർ, മകൾ ലക്ഷ്മി.
ലിമ ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ അടക്കം ലോകമെങ്ങുമുള്ള ഭാരവാഹികൾ അനുശോചനമറിയിച്ചതായി ലിമ പി.ആർ.ഒ. അഡ്വ. റോയി പഞ്ഞിക്കാരൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ബിനു ജോർജ്
ലണ്ടൻ: മഹാമാരിയുടെ രണ്ടാം വരവിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ, ആശ്വാസഗീതവുമായി യുകെയിൽ നിന്നും ഒരു കരോൾ സംഘം. ഹാർമണി ഇൻ ക്രൈസ്റ്റ് എന്ന ഗായകസംഘമാണ് അതിശയിപ്പിക്കുന്ന വിർച് വൽ ഒത്തുചേരൽ സംഘടിപ്പിച്ച് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചത്. ഡിസംബർ 20 ഞായറാഴ്ച ഗർഷോം ടിവിയിൽ റിലീസ് ചെയ്ത ‘എ സ്റ്റാറി നൈറ്റ് ‘ എന്ന കരോൾ ഗാനമാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.
കേരളത്തിൽ നിന്നും യുകെ യുടെ വിവിധ ഭാഗങ്ങളിൽ വന്നു പാർക്കുന്ന ക്രിസ്തീയ ക്വയർ പാട്ടുകാരുടെ ഒരു ഒത്തുചേരലാണ് ഹാർമണി ഇൻ ക്രൈസ്റ്റ്. ദൈവീക സ്നേഹത്തിൽ അധിഷ്ഠിതമായ ഈ കൂട്ടായ്മയിൽ എല്ലാ സഭാവിഭാഗങ്ങളിൽ നിന്നും ഉള്ള, ക്രിസ്‌തീയ ഗാനങ്ങളെ അതിന്റെ തനതുശൈലിയിൽ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന അംഗങ്ങൾ ആണ് ഉള്ളത്.
മാർട്ടിൻ ലൂഥർ പറഞ്ഞതുപോലെ സംഗീതം പിശാചിനെ അകറ്റുകയും ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു; അതുവഴി അവർ എല്ലാ കോപവും, അഹങ്കാരവും മറക്കുന്നു. ഈ കൊയറിൽ അംഗങ്ങളായുള്ള എല്ലാവരും ഈ സത്യത്തെ തിരിച്ചറികയും, തങ്ങൾക്കു ലഭിച്ച താലന്തുകൾ സമൂഹ നന്മയ്ക്കും അതിലുപരി ദൈവനാമ മഹത്വത്തിനുമായി ഉപയോഗിക്കുന്നുവെന്ന് സെക്രട്ടറി അനൂപ് ചെറിയാൻ പറഞ്ഞു.

വളരെക്കാലങ്ങളായിട്ടു ഇങ്ങനെ ഒരു സ്വപ്നം മനസ്സിൽ താലോലിച്ചിരുന്ന ഒരു സംഘം സുഹൃത്തുക്കളുടെ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ഫലമാണ് ഈ പ്രോഗ്രാം. കോട്ടയം തുണ്ടയ്യത്ത് എന്ന സംഗീത കുടുംബത്തിൽ നിന്നും ഉള്ള ജോജി ജോസഫിന്റെ നേതൃത്വത്തിൽ ഒരു ടീം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. ഈ 2020 വർഷം ചരിത്രത്തിൽ എക്കാലവും ഓർമപ്പെടുത്തുവാൻ തക്കവണ്ണം മനുഷ്യ രാശിയെ പിടിച്ചുലച്ച ഒരു വർഷമായിരുന്നിട്ടും അസാധ്യതകളുടെ മധ്യത്തിൽ സാധ്യതകളെ കണ്ടുപിടിക്കുവാൻ ഉപദേശിച്ച യേശുവിന്റെ ജനനം മനുഷ്യരുടെ മനസ്സുകളിൽ ആശ്വസവും പ്രത്യാശയും കൊണ്ടുവരുവാൻ ഉതകുന്ന ഒരു കരോൾ നടത്തണം എന്നുള്ള ഒരു ആശയത്തിൽ നിന്നും ആണ് ‘എ സ്റ്റാറി നൈറ്റ്’ എന്ന പ്രോഗ്രാമിന്റെ തുടക്കം.
വളരെ അധികം പരിശീലനം ഒത്തു ചേർന്ന് നടത്തേണ്ട ഒരു പരിപാടി ആയിരുന്നിട്ടും ഒത്തു ചേർന്നുള്ള പരിശീലനം അസാധ്യമായ ഈ കാലഘട്ടത്തിൽ വെർച് വൽ ടെക്നോളജിയുടെയും മറ്റു ഓൺലൈൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഈ പ്രോഗ്രാം ചിട്ടപ്പെടുത്താൻ സാധിച്ചത് . ഇതിനു സഹായമാകും വിധം എല്ലാ അംഗങ്ങളുടെയും നിർലോഭമായ പങ്കാളിത്തം എടുത്തു പറയേണ്ടതാണെന്നും ഈ ഗാനോപഹാരം യാഥാർഥ്യമാകാൻ സഹായകരമായ വിധം മിക്സിങ്, എഡിറ്റിംഗ് സഹായങ്ങൾ നല്കിയ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അനൂപ് പറഞ്ഞു.
വീഡിയോ കാണുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കോവിഡിന്റെ ജനിതക വകഭേദം രാജ്യത്ത് എത്തിയെന്ന ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 16 വിമാന യാത്രികർക്ക് കോവിഡ്19 സ്ഥിരീകരിച്ചതോടെയാണ് സംശയമുയർന്നിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസാണോ ഇവർക്ക് ബാധിച്ചതെന്ന് അറിയാൻ വിദഗ്ധ പരിശോധനകൾ നടക്കുകയാണ്. സ്രവ സാംപിളുകൾ ഉടൻ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഉൾപ്പെടെയുള്ള വിദഗ്ധ ലാബുകളിലേക്കാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകൾ അയച്ചിട്ടുള്ളത്.
യുകെയിൽ നിന്നെത്തിയ എട്ട് പേർ അമൃത്സറിലും അഞ്ച് പേർ ന്യൂഡൽഹിയിലും രണ്ടുപേർ കൊൽക്കത്തയിലും ഒരാൾ ചെന്നൈയിലുമാണ് പരിശോധനയിൽ കോവിഡ് ബാധിതരായി കണ്ടെത്തിയത്. യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പത്തെ ദിവസങ്ങളിലായി നിരവധി പേരാണ് ഇന്ത്യയിലേക്ക് എത്തിയത്.
അതേസമയം, ഭയപ്പെടാൻ ഒന്നുമില്ലെന്നും ഇന്ത്യയിൽ ഇതുവരെയും ജനിതകമാറ്റം വന്ന പുതിയ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും വിമാനത്താവളത്തിൽ തന്നെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഫലം ലഭിച്ച ശേഷം മാത്രമാണ് ഇവരെ പുറത്തുവിട്ടത്.
കഴിഞ്ഞ നാല് ആഴ്ചക്കിടെ യുകെയിൽ നിന്ന് രാജ്യത്തെത്തിയവരെ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഇവരോട് കർശനമായി ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽ രോഗവ്യാപനം നിയന്ത്രണാതീതമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യുകെ സൗത്താംപ്ടണിൽ നിന്നും ജെഎൽഎൻ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജെയ്സൻ ബത്തേരി നിർമ്മിച്ച “മഞ്ഞണിഞ്ഞ രാവ് ” സംഗീത ആൽബം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആൽബത്തിന് ആശംസകളുമായി മലയാളത്തിന്റെ പ്രിയകവി ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മയോടൊപ്പം സംഗീത – സിനിമാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ആശംസകൾ നേർന്നു.

അനുഗ്രഹീത കവി ശ്രീ പാപ്പച്ചൻ കടമക്കുടി രചിച്ച ഹൃദ്യവും ആകർഷകവുമായ ഗാനങ്ങൾക്ക് ശ്രീ. മൊഹ്സിൻ കുരിക്കൾ, ശ്രീ.ഷാജുവേദി എന്നീ സംഗീത സംവിധായകർ നല്കിയ ഇമ്പമാർന്ന ഈണങ്ങൾക്ക് സ്വരം നല്കിയ പുതുഗായകരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്നു. ദ റിബൽ ചലഞ്ച് യൂട്യൂബ് ചാനലിലെ സിംഗ് വിത്ത് റിബൽ പരിപാടിയിലൂടെ കഴിവു തെളിയിച്ച പന്ത്രണ്ട് നവഗായകരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ റാഹിബ് കുരിക്കളും ചിത്ര സംയോജനം ഷെഫീഖ് മഞ്ചേരിയും നിർവഹിച്ചു. പോസ്റ്റർ മാത്രാടൻ ഡിസൈനിംഗ്സ് കണ്ണൂർ.
മഞ്ഞണിഞ്ഞ രാവ് – ഇതാ സഹൃദയർക്കു മുന്നിൽ.
കൊച്ചിൻ കലാഭവൻ ലണ്ടൻ വീ ഷാൽ ഓവർകം ടീം അവതരിപ്പിക്കുന്ന “നക്ഷത്ര ഗീതങ്ങള്‍”: ഡിസംബര്‍ 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടു മണി മുതൽ (7:30 പിഎം ഇന്ത്യ) ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സാമ്പ്രിയ്ക്കല്‍ പരിപാടിയില്‍ മുഖ്യാതിഥി.
ബ്രിട്ടണ്‍സ് ഗോട്ട് ടാലന്റ് ഫെയിം സൗപര്‍ണിക നായര്‍ സെലിബ്രറ്റി ഗസ്റ്റ് ആയിരിക്കും. ബിബിസി വണ്ണിലെ ഒറ്റ പരിപാടിയിലൂടെ ലോക മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ കൊച്ചുമിടുക്കിയാണ് സൗപര്‍ണ്ണിക.
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായ ഗായകരും സംഗീത സംവിധായകരുമായ ഫാ. ഷിന്റോ ഇടശ്ശേരി, ഫാ. സെവേരിയോസ് തോമസ്, ഫാ. വിപിന്‍ കുരിശുതറ, സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി, ഗായിക ജോസ്‌ന ഷാന്റി, പ്രശസ്ത കീബോർഡിസ്റ്റ് ലിജോ ലീനോസ് എന്നിവരാണ് ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടില്‍ നിന്നും ലൈവ് പ്രോഗ്രാമില്‍ അതിഥികളായെത്തുന്നത്.

യു.കെയില്‍ നിന്നും ഒരു കൂട്ടം പ്രഗത്ഭരായ വളര്‍ന്ന് വരുന്ന ഗായക നക്ഷത്രങ്ങളാണ് ഈ പരിപാടിയ്ക്ക് മിഴിവേകുവാനായി ഇമ്പമാര്‍ന്ന ഗാനങ്ങളുമായെത്തുന്നത്. അനീ അലോഷ്യസ്, അലീന സെബാസ്റ്റ്യന്‍, അന്ന ജിമ്മി, അനറ്റ് ബെന്നി, ടെസ്സ ജോണ്‍, ഡെന്ന ആന്‍ ജോമോന്‍, ഫിയോണ ബിജു, അനീഷ ബെന്നി, ഇസബെല്‍ ഫ്രാന്‍സിസ്, സേറ മരിയ ജിജോ, കെറിന്‍ സന്തോഷ് എന്നീ കൊച്ചുമിടുക്കിമാരാണ് ഗായകരായെത്തുന്നത്. “നക്ഷത്ര ഗീതങ്ങള്‍” എന്ന പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്യുന്നതും അവതരിപ്പിക്കുന്നതും കലാഭവന്‍ ലണ്ടന്‍ ടീം അംഗമായ റെയ്‌മോള്‍ നിധീരിയാണ്.
ബ്രിട്ടണില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തിയ ഒരു യാത്രക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന വൈറസ് ബാധയാണോ ഇത് എന്ന് പരിശോധിക്കുന്നതിനായി സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. രോഗി നിരീക്ഷണത്തിലാണ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് ആരോഗ്യ വിഭാഗം അറിയിച്ചത്.
അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്.
അതേസമയം ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യുകെയിലേക്ക് ഡിസംബര്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളില്‍ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.