ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
പതിനൊന്നാമത് കുട്ടനാട് സംഗമം 2019 ജൂലൈ 6ന് ബര്‍ക്കിന്‍ഹെഡ്, വിരാലില്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മികവുറ്റ സംഘാടകരായ ശ്രീ റോയി മൂലംങ്കുന്നം, ജോര്‍ജ് തോട്ടുകടവില്‍, ജസി മാലിയില്‍ എന്നിവരാണ് ഈ വര്‍ഷത്തെ ജനറല്‍ കണ്‍വീനര്‍മാര്‍. യു.കെയിലെ പ്രമുഖ പ്രാദേശിക കുട്ടായ്മയായ കുട്ടനാട് സംഗമം, തങ്ങളുടെ തനതായ സംസകാരവും പൈതൃകവും വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുക, ഗൃഹാതുരത്വമാര്‍ന്ന ഇന്നലെകളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുക, അന്യം നിന്നും പോകുന്ന കുട്ടനാടന്‍ കലാരൂപങ്ങള്‍ പുനരാവിഷ്‌കരിക്കുക എന്ന സ്വഭാവിക ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കുമപ്പുറത്തേക്ക് പതിനൊന്നാമത് കുട്ടനാട് സംഗമം കടക്കുകയാണ്.
സമാനതകളില്ലാത്ത പ്രളയമേല്‍പിച്ച കുട്ടനാടിന്റെ അതിജീവനത്തില്‍ യു.കെയിലെ കുട്ടനാട്ടുകാരുടെ പങ്ക് സജീവ ചര്‍ച്ചാ വിഷയമാക്കുകയാണ്. കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുട്ടനാട് ഫ്‌ള ഡ് മിഷന്‍-2018 വിജയകരമെന്ന് ബെര്‍ക്കിന്‍ ഹെഡില്‍ ശ്രീ റോയ് മുലംങ്കുന്നത്തിന്റെ വസതിയില്‍ കൂടിയ യോഗം വിലയിരുത്തി.
കുട്ടനാട് സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ കുട്ടനാട് സംഗമത്തിന്റെ നേതൃത്വത്തില്‍ ബോട്ട് ക്ലബുകള്‍ സംഘടിപ്പിക്കാനും പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യു.കെയിലെ കുട്ടനാട്ടുകാരുടെ പങ്കും എന്ന വിഷയത്തെ ആസ്പദമാക്കി സി മ്പോസിയങ്ങള്‍ സംഘടിപ്പിക്കാനും അതിലുടെ മുന്നാംഘട്ട പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനും തീരുമാനമായി. കുട്ടനാടന്‍ ഫോട്ടോഗ്രഫി മത്സരം, കുട്ടനാടിനെ പ്രതിപാദ്യമാക്കി കവിതാ രചനാ മല്‍സരം, G C S E A level പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് ക്യാഷ് അവാര്‍ഡും ട്രോഫിയും നിരവധി കലാപരിപാടികള്‍ ഉള്‍പ്പടെ കുട്ടനാട് സംഗമം മികവുറ്റതാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ടീം ബര്‍ക്കിന്‍ ഹെഡ് അറിയിച്ചു.
യോഗത്തില്‍ ശ്രീ റോയി മുലംങ്കുന്നം, ജോര്‍ജ്ജ് തോട്ടു കടവ്, ജെസി മാലിയില്‍, ജിമ്മി മൂലംങ്കുന്നം, യേശുദാസ് തോട്ടുങ്കല്‍, സുബിന്‍ പെരുമ്പള്ളി, ബിജു ജോര്‍ജ്ജ്, ബെന്‍സണ്‍ മണി മുറി, രജിത് വെളിയനാട്, ജയാ റോയി, അനു ജിമ്മി, റെജി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. കൂട്ടനാട് സംഗമം കുട്ടനാട് ഫ്‌ളഡ് മിഷന്‍ 2018ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, സിന്നി കാനാച്ചേരി, മോനിച്ചന്‍ കിഴക്കേച്ചിറ, ജോബി വെമ്പാടും തറ
എന്നിവരെ യോഗം അനുമോദിച്ചു.
ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 12 ശനിയാഴ്ച സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്‌സ്‌മോട്ട് ചര്‍ച്ച് ഹാളില്‍ നടന്നു. പ്രസിഡന്റ് അഭിലാഷ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് സെന്റ് ബെനഡിക്ട് മിഷന്‍ സാള്‍ട്‌ലി ചാപ്ലയിനായ റവ.ഫാ.ടെറിന്‍ മുല്ലക്കരയാണ്. സെക്രട്ടറി ബോബന്‍ സിറിയക് സ്വാഗതവും അഭിലാഷ് ജോസ് നന്ദിയും പറഞ്ഞു.
ബിസിഎംസിയുടെ പോയ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ബോബന്‍ സിറിയക്കും വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ജോയ് ജോണും അവതരിപ്പിച്ചു പാസാക്കി. കരോള്‍ സോങ്ങോടു കൂടി തുടങ്ങിയ പരിപാടിയില്‍ സാന്റാക്ലോസ് ആശംസകള്‍ നല്‍കിയും കേക്ക് മുറിച്ചും ക്രിസ്മസിന്റെ ഓര്‍മ പുതുക്കി. പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അതിഥികളായി എത്തിയ മുന്‍ ജോണ്‍ ലൂയിസ് മാനേജിംഗ് ഡയറക്ടറും ഇപ്പോഴത്തെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയറുമായ ആന്‍ഡി ജോണ്‍ സ്ട്രീറ്റും സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ് കൗണ്‍സിലറായ ഡോ.നിതീഷ് റാവത്തും സന്ദേശം നല്‍കി.
ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരവുമായി അഭിലാഷ് ജോസ് പ്രസിഡന്റായുള്ള ബിസിഎംസിയുടെ സ്വന്തം തീം സോങ് കമ്യീണിറ്റിക്കു വേണ്ടി വെല്‍കം ഡാന്‍സായി അവതരിപ്പിച്ചു. ട്രഷറര്‍ ജോയി ജോണ്‍ രചനയും ജോജി കോട്ടയം സംഗീത സംവിധാനവും നിര്‍വഹിച്ചു. പ്രിയ ജോമോന്‍, ശ്രീകാന്ത്, ജോജി കോട്ടയം, ജോമോന്‍ ജോസഫ് എന്നിവരുടെ ആലാപനവും ഒതുതുചേര്‍ന്ന ഈ തീം സോങ്ങിന് ചുക്കാന്‍ പിടിച്ചത് ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ ജോസഫ് ആണ്. കോറിയോഗ്രാഫി നിര്‍വഹിച്ചത് വൈസ് പ്രസിഡന്റ് ഷിജി ബിജു, യൂത്ത് ആര്‍എസ് റെപ് ആയ അനുപമ സനല്‍, സെറിന്‍ ജോസഫ്, ജോയല്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ്. ബിസിഎംസിയിലെ തന്നെ എഴുപതില്‍ പരം കലാകാരന്‍മാരും കലാകാരികളും ഒരു വേദിയില്‍ അവതരിപ്പിച്ചതിന് പിന്നില്‍ നിരവധി ആളുകളുടെ കഠിനാധ്വാനവും പരിശീലനവും ഈ തീം സോങ് അവതരണത്തിനു പിന്നിലുണ്ടായിരുന്നു.
നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായിത്തന്നെ മുന്നോട്ടു പോകുന്ന ഈ കമ്യൂണിറ്റിയിലെ കലാകാരന്‍മാരും കലാകാരികളും പ്രായഭേദമെന്യേ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ഏകോപിപ്പിച്ചത് ബിസിഎംസി സെക്രട്ടറി ബോബന്‍ സിറിയക്കും എല്‍ബര്‍ട് ജോയി, അനുപമ സനല്‍, സാജന്‍ കരുണാകരന്‍, ട്രീസ റെജി, സ്മിത സജീഷ് എന്നിവരും ചേര്‍ന്നാണ്. രുചികരമായ ഭക്ഷണവും ഏറെ ആസ്വാദ്യകരമായി.
പുതിയ കമ്മിറ്റിയംഗങ്ങളെ സഹര്‍ഷം തെരഞ്ഞെടുക്കുകയും ചെയ്തു. സോളിഹള്ളിലെ കുളിരുന്ന രാവില്‍ പരിപാടികള്‍ അവസാനിച്ചപ്പോള്‍ ആഘോഷത്തിമിര്‍പ്പില്‍ മനസുറങ്ങാതെ മലയാളികള്‍ മടങ്ങി.
ബിസിഎംസി തീം സോങ്
തീം സോങ് ഓഡിയോ: Please visit our website : www.bcmc-org.uk
ലണ്ടൻ: കാറിലിരുന്ന് ഒച്ചയുണ്ടാക്കിയ മൂന്നുവയസ്സുകാരനെ നിശബ്ദനാക്കാൻ അമ്മയും കാമുകനും ചേർന്ന് സീറ്റ് പിന്നോട്ടാക്കി ഞെരിച്ചുകൊന്നു. അമ്മേയെന്ന് വിളിച്ച് കുഞ്ഞ് അലമുറയിട്ടെങ്കിലും അവന്റെ ശബ്ദം ഇല്ലാതാകുന്നതുവരെ സീറ്റ് പിന്നോട്ടാക്കിയാണ് ഇവർ ക്രൂരകൃത്യം നടപ്പാക്കിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെയും കാമുകനെയും ശിക്ഷിക്കാനൊരുങ്ങുകയാണ് കോടതി. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് ക്രോയ്‌ഡോനിലാണ് സംഭവമുണ്ടായത്.
ആൽഫി ലാംബ് എന്ന മൂന്നുവയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മ അഡ്രിയാൻ ഹോറെയും കാമുകൻ സ്റ്റീഫൻ വാട്ടേഴ്‌സണും ചേർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. മാർക്കസ് ലാംബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വാട്ടേഴ്‌സൺ കാറിന്റെ മുൻസീറ്റിലിരിക്കുകയായിരുന്നു. പിൻസീറ്റിലാണ് ഹോറെയും എമിലി വില്യംസ് എന്ന മറ്റൊരു സ്ത്രീയും ഇരുന്നത്. ഇവരോടൊപ്പമായിരുന്നു ആൽഫി. കുഞ്ഞ് തുടർച്ചയായി കരഞ്ഞപ്പോൾ പ്രകോപിതനായ വാട്ടേഴ്‌സൺ സീറ്റ്പിന്നിലേക്കാക്കി ഞെരിക്കുകയുമായിരുന്നുവെന്ന് അന്വേഷണദ്യോഗസ്ഥർ പറഞ്ഞു.
കാറിനുള്ളിൽനിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഞെരിഞ്ഞമർന്ന കുഞ്ഞ് മൂന്നുദിവസത്തിനുശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. ക്രോയ്‌ഡോനിലെ വീട്ടിൽവച്ചാണ് മരണം സംഭവിച്ചത്. കാറിലിരുന്ന് കരഞ്ഞ കുഞ്ഞിനെ ഹോറെ അടിച്ചുവെന്നും എന്നിട്ടും കരച്ചിൽ നിർത്താതായതോടെയാണ് വാട്ടേഴ്‌സൺ സീറ്റ് പിന്നോട്ടാക്കി ഞെരിച്ചതെന്നും ഓൾഡ് ബെയ്‌ലി കോടതിയിൽ അന്വേഷണോദ്യോഗസ്ഥർ ബോധിപ്പിച്ചു.
കുറ്റകൃത്യം മറച്ചുവെക്കുന്നതിന് ഹോറെയും വാട്ടേഴ്‌സണും നിരന്തരമായി നുണപറഞ്ഞുവെന്നും അധികൃതർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന മറ്റു രണ്ട് യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇവർക്കുനേരെയും ഹോറെയും വാട്ടേഴ്‌സണും കൈയേറ്റത്തിന് മുതിർന്നുവെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോഴും വാട്ടേഴ്‌സണിന് ഹോറെ സന്ദേശങ്ങളയച്ചിരുന്നു. ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് വാട്ടേഴ്‌സൺ ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി നാലിനാണ് ആൽഫി ആശുപത്രിയിൽ മരിക്കുന്നത്. ടാക്‌സിക്കാറിനുള്ളിൽ കുടുങ്ങി ആൽഫിക്ക് പരിക്കേറ്റുവെന്നാണ് തുടക്കത്തിൽ ഹോറെ പറഞ്ഞത്. എന്നാൽ, അന്വേഷണോദ്യോഗസ്ഥർ തുടർച്ചയായി ചോദ്യം ചെയ്തതോടെ ഇവർ സത്യം പറയുകയായിരുന്നു. മാത്രമല്ല, സംഭവത്തിനുശേഷം തന്റെ ഔഡി കാർ വിൽക്കാൻ വാട്ടേഴ്‌സൺ ശ്രമിച്ചതും സംശയത്തിന് ആക്കം കൂട്ടി. കുട്ടിക്ക് വയ്യാതായപ്പോൾ ഹോറെ തന്നെയാണ് പാരമെഡിക്‌സിനെ വിളിച്ചുവരുത്തിയത്. ഹോറെയുടെ വാക്കുകളിൽ സംശയം തോന്നിയ പാരമെഡിക്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അച്ചായന്‍മാര്‍ അരങ്ങു വാഴുകയും അമ്മമാരുടെ നാട്യ വിസ്മയവും കുരുന്നുകളുടെ കലാവിരുന്നും കെസിഎ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ക്രിസ്മസും ്യൂഇയറും ആഘോഷത്തിമിര്‍പ്പിലാക്കി. സിയോണ ജ്യോതിസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി യോഗം ആരംഭിച്ചു. കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശേരി സ്വാഗതവും ഡാന്‍സ് ടീച്ചര്‍ ദര്‍ശിത കാര്‍ത്തിക് മുഖ്യാതിഥിയുമായിരുന്നു. സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ ബിനോയി ചാക്കോ, ചന്ദ്രിക, ഗൗരിയമ്മ, സോഫി നിജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കേരളത്തിലെ പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി കെസിഎയുടെ ഓണാഘോഷം മാറ്റിവെച്ച് ഒരു ചാരിറ്റി ഇവന്റായി നടത്തുകയും അതിലൂടെ ലഭിച്ച മുഴുവന്‍ തുകയും കേരളത്തിലെ ദുരിതമനുഭവിച്ച 10 കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കെസിഎയ്ക്ക് സാധിച്ചു. സഹായഹസ്തങ്ങള്‍ 10 കുടുംബങ്ങള്‍ക്ക് എത്തിച്ചതിന്റഎ ഒരു ദൃശ്യാവിഷ്‌കാരം സോക്രട്ടീസ് പ്രദര്‍ശിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് കെസിഎയുടെ ട്രഷറര്‍ ജ്യോതിസ് ജോസഫ് കൃതജ്ഞത അര്‍പ്പിച്ചു.
കെസിഎയുടെ കുരുന്നുകള്‍ നടത്തിയ നൃത്ത നാട്യ വിസ്മയങ്ങള്‍ ഏവരുടെയും ഹര്‍ഷാരവം ഏറ്റുവാങ്ങി. തുടര്‍ന്ന് ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങുവാണപ്പോള്‍ ക്രിസ്മസിന്റെയും ന്യൂഇയറിന്റെയും ആഘോഷങ്ങള്‍ ഉച്ചസ്ഥിതിയിലെത്തി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു. പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവര്‍ക്കും കെസിഎയുടെ നന്ദി അറിയിക്കുന്നു.
പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ റിമ കല്ലുങ്കലിന്റെ നേതൃത്വത്തില്‍ യു കെ യില്‍ നടക്കുന്ന ” മഴവില്‍ മാമാങ്കത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ റെസ്റ്റോറന്റില്‍ വച്ച് മുന്‍ മേയറും കൗണ്‍സിലറുമായ ശ്രീ.ഫിലിപ്പ് എബ്രഹാം പ്രമുഖ മലയാളിയും മുന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ.ടി.ഹരിദാസിന് ആദ്യ ടിക്കറ്റ് നല്‍കി ഉദഘാടനം ചെയ്തു. മാര്‍ച്ച് ഒന്നിന് ലെസ്റ്ററിലും മൂന്നിന് ലണ്ടനിലും വച്ച് നടക്കുന്ന നൃത്ത സംഗീത മെഗാ ഷോയില്‍ റിമാകല്ലുങ്കലിനെ കൂടാതെ നിരവധി പ്രശസ്ത കലാകാരന്മാരാണ് അണിനിരക്കുന്നത്.പ്രശസ്ത സിനിമാതാരം റിമാ കല്ലിങ്കല്‍ നേതൃത്വം നല്‍കുന്ന മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ആദ്യമായാണ് യുകെയുടെ മണ്ണില്‍ ഇത്തരമൊരു നൃത്തവിസ്മയം ഒരുക്കുന്നത്. പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാര്‍ത്ഥ മേനോന്‍, ഇന്ത്യന്‍ ഐഡല്‍ പ്രോഗ്രാമിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന മികച്ച വയലിനിസ്റ്റും ഗായികയുമായ ലക്ഷ്മി ജയന്‍, നാടന്‍ പാട്ടുകളുടെ രാജകുമാരി പ്രസീത, പ്രശസ്ത നാടന്‍ പാട്ടുകാരന്‍ മനോജ് തുടങ്ങിയവര്‍ വേദിയില്‍ സംഗീത വിസ്മയമൊരുക്കും,
കണ്ടമ്പററി ഡാന്‍സ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ നൃത്ത സംഘമാണ് റീമ കല്ലിങ്കല്‍ നയിക്കുന്ന ‘മാമാങ്കം’. പ്രസ്തുത സ്‌കൂളിലെ നര്‍ത്തകീ നര്‍ത്തകരും വേദിയില്‍ അണിനിരക്കും. പൂര്‍ണ്ണമായും സാമൂഹ്യസേവനം ലക്ഷ്യമാക്കി പാവപ്പെട്ടവര്‍ക്കും അര്‍ഹരായവര്‍ക്കും സഹായമെത്തിക്കാനായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണുകള്‍ക്ക് കൗതുകവും കാതുകള്‍ക്ക് കുളിര്‍മയേകുന്നതുമായ സ്വരമാധുര്യവുമായി പ്രശസ്ത ഗായികാ ഗായകന്‍മാരും ഒത്തുചേരുന്ന വര്‍ണ്ണ ശബളമായ സംഗീത നൃത്ത ‘മഴവില്‍ മാമാങ്ക’ത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് റവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ അറിയിച്ചു.
ടിക്കറ്റുകള്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ www.wmfuk.org എന്ന വെബ് സൈറ്റിലും. shop.kushlosh.com എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ഇന്ത്യന്‍ സിവില്‍ സര്‍വീസ് ബ്രിട്ടീഷ് ഭരണത്തിന്‍ നിഴലാണെന്ന് പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 7 പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ ഇന്നും ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയെടുത്ത സിവില്‍ സര്‍വീസ് സമൂഹത്തിന്റെ കയ്യില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ അതിസമര്‍ത്ഥരായ യുവജനതയുടെ എക്കാലത്തെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ്. അധികാരവും ഗ്ലാമറും ഇത്രയധികം ലഭിക്കുന്ന മറ്റൊരു ജോലിയും ഇന്ത്യയിലില്ല. ഐഐടിയില്‍ നിന്നും മറ്റും ഉന്നത റാങ്കില്‍ പാസാകുന്ന സമര്‍ത്ഥരാണ് മള്‍ട്ടിനാഷണല്‍ കമ്പനികളിലെയും വിദേശങ്ങളിലെയും ലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്.
ബ്രിട്ടനില്‍ കുടിയേറിയ പ്രവാസികളായ മലയാളികളുടെ മക്കള്‍ പൊതുവേ സമര്‍ത്ഥരും പാഠ്യരംഗത്ത് മുന്നിട്ടു നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരാരും ബ്രിട്ടീഷ് സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കാറില്ല. മലയാളികളായ മാതാപിതാക്കളും മക്കളെ മെഡിസിനോ എന്‍ജിനീയറിംഗിനോ മറ്റോ പഠിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. വളരെയധികം മലയാളികള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്നുണ്ട്. ഇവിടെയാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ ആന്‍ ക്രിസ്റ്റി വഴുതനപ്പള്ളി ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികളിലെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ആന്‍ ക്രിസ്റ്റി സാധാരണ സ്‌കൂളില്‍ പഠിച്ച് ഉന്നത നിലവാരത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതാണ്. അതിനു ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചതും ശ്രമിച്ചതും. ബര്‍മിംങ്ഹാമിനടുത്ത് ഡഡ്‌ലിയില്‍ താമസിക്കുന്ന ജോണ്‍ ജോസഫിന്റെയും റാണിയുടെയും മകളാണ് ആന്‍. ബ്രിട്ടനിലെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമ മന്ത്രാലയത്തിലാണ് ആന്‍ ക്രിസ്റ്റിയുടെ ആദ്യ നിയമനം. ആന്‍ ക്രിസ്റ്റിയുടെ സഹോദരി ഡെല്ലാ ബിരുദാനന്തര ബിരുദത്തിനും ഇളയ സഹോദരന്‍ ഡാനി പത്താം ക്ലാസിലും പഠിക്കുന്നു. എന്തായാലും വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് നേട്ടം കൊയ്ത ആന്‍ ക്രിസ്റ്റി മലയാളി സമൂഹത്തിന് അഭിമാനമാണ്.
ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. പരാജയ സാധ്യത മുന്നില്‍ കണ്ട് എംപിമാരെ കൂടെ നിര്‍ത്താനുള്ള അവസാനഘട്ട ശ്രമത്തിലാണ് പ്രധാനമന്ത്രി തെരേസ മെയ്. െബ്രക്സിറ്റ് തന്നെ തടഞ്ഞേക്കുമെന്നാണ് മെയ് നല്‍കുന്ന സൂചന. ഇന്നത്തെ വോട്ടെടുപ്പില്‍ മെയ് പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറിമി കോര്‍ബിന്‍ വ്യക്തമാക്കി. വോട്ടെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് ബ്രക്സിറ്റിന്റെ സമയപരിധി നീട്ടി നല്‍കാനാണ് യൂറോപ്യന്‍ കൗണ്‍സിലിന്റെ നീക്കം. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 29നാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താകുക
കാരൂര്‍ സോമന്‍
ആകാശത്ത് നിന്ന് പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലെയാണ് ലോകമെമ്പാടുമുള്ള വിശ്വോത്തര സര്‍വകലാശാലകള്‍. നൂറ്റാണ്ടുകളായി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേക്ക് ലണ്ടനിലെ കിംഗ് ക്രോസ് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് അവിടെയെത്തി. തണല്‍ വിരിച്ചു നില്‍ക്കു മരങ്ങളുടെയും വര്‍ണ്ണ വൈവിധ്യമാര്‍ന്ന പൂക്കളുടെയും മധ്യത്തില്‍ നില്‍ക്കുന്ന പടവൃക്ഷമാണ് കേംബ്രിഡ്ജ്. ആ വൃക്ഷത്തിന്റെ കൊമ്പുകളിലും, ചില്ലകളിലും, പൊത്തുകളിലും, ഇലകളിലും, വിവിധ ദേശങ്ങളില്‍ നിന്നു വരു പക്ഷികള്‍ കൂടുകെട്ടുന്നതു പോലെയാണ് വിവിധ ദേശങ്ങളില്‍ നിന്നുവരു സമര്‍ത്ഥരായ കുട്ടികള്‍ കേംബ്രിഡ്ജ് എന്ന വിശ്വവിജ്ഞാന പടവൃക്ഷത്തില്‍ കൂടു കെട്ടുന്നത്. ഈ വൃക്ഷത്തിന്റെ തളിരില പടര്‍പ്പുകളില്‍നിന്ന് മധുരം നിറഞ്ഞ ഫലങ്ങള്‍ ഭക്ഷിച്ചവര്‍ മടങ്ങുന്നു.
ഇന്നും ഇവിടെ പഠിക്കുന്ന കുട്ടികള്‍ ചെറിയ ജോലികള്‍ ചെയ്താണ് അവരുടെ പഠനചെലവുകള്‍ നടത്തുന്നത്. അവര്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. ചെറുപ്പം മുതല്‍ കുട്ടികള്‍ അദ്ധ്വാനത്തില്‍ കൂടിയാണ് ഇവിടുത്തെ കുട്ടികള്‍ വളരുന്നത്. അതിനാല്‍ അവരില്‍ ആരോഗ്യവും, ശക്തിയും ബുദ്ധിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ മുന്നിലേക്ക് ആദ്യം ചിറകടിച്ചെത്തിയത് ഇന്ത്യയുടെ അഭിമാനമായ നമ്മുടെ അയല്‍ക്കാരന്‍ കോയമ്പത്തൂരിലെ ഈറോഡില്‍ 1887 ഡിസംബര്‍ 22ന് ജനിച്ച് 1920 ഏപ്രില്‍ 20ന് അന്തരിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനും കണക്കിന്റെ മാന്ത്രികനുമായിരു ശ്രീനിവാസ രാമാനുജനാണ്. ഇതുപോലുള്ള വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചുവന്നവരെല്ലാം സമൂഹത്തിന് ക്രിയാത്മകമായി ആശയങ്ങള്‍ നല്കിയവരും ജീവിതപുരോഗതിക്ക് പ്രൗഢസുന്ദരമായ ചൈതന്യം നല്കിയവരുമാണ്. വിശ്വമെങ്ങും നിറഞ്ഞു നില്‍ക്കാന്‍ രാമാനുജന് ഗുണമായതും ജ്ഞാനാനന്തമായ ഈ ചൈതന്യമാണ്. വികസിത രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങുവരെ ശ്രദ്ധിച്ചാല്‍ ചില സത്യങ്ങള്‍ മനസ്സിലാക്കാം. മതത്തെക്കാള്‍ മനുഷ്യരെ സ്‌നേഹിക്കുന്നു. ആരോടും പുഞ്ചിരികൊണ്ട് വിനയത്തോടെ സംസാരിക്കുന്നു. സൃഷ്ടിപരമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അക്രമത്തെ വെറുക്കുന്നു. സ്‌നേഹവും സമാധാനവും നിലനിര്‍ത്തുന്നു. മാത്രവുമല്ല നമ്മുടെ ശീലങ്ങളും മാറും. അതിനുദാഹരണമാണ് രാമാനുജന്‍. ദാരിദ്യത്തിലും പട്ടിണിയിലും പഠിച്ചുവളര്‍ന്ന രാമാനുജന്‍ ഒരിക്കലും മദ്രാസില്‍വച്ച് അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്തിട്ടില്ല. ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ സ്വന്തമായി പാചകം ചെയ്തു ഭക്ഷിക്കാന്‍ തുടങ്ങി. ഇന്‍ഡ്യയിലെ പുരുഷമേധാവിത്വം അവരെ അടുക്കളയില്‍ കയറ്റുന്നില്ല. ഇവിടെ സ്ത്രീയും പുരുഷനും തുല്യമാണ്. ഇവിടെനിന്ന് പഠിച്ച് പുറത്തിറങ്ങിയ ജവഹര്‍ലാല്‍ നെഹ്രു, റ്റാറ്റയുടെ സ്ഥാപകന്‍ ഡോറാബജി റ്റാറ്റാ, ഇംഗ്ലീഷ് നോവലിസ്റ്റ് അഹമ്മദ് സല്‍മാന്‍ റുഷുദി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ മഹത് വ്യക്തികള്‍ക്ക് ഇവിടുത്തെ വിദ്യാഭ്യാസം കരുത്തു പകര്‍ന്നു. സാമൂഹികനീതിക്കും വളര്‍ച്ചയ്ക്കുമായി ഇന്‍ഡ്യയില്‍ അവരുടെ വിലപ്പെട്ട ഇടപെടലുകള്‍ നാം കണ്ടതാണ്.
വിദ്യാഭ്യാസം ഒരു പൗരന്റെ അവകാശമായതുകൊണ്ടാണ് ഇവിടുത്തെ കുട്ടികള്‍ പതിനെട്ടു വയസ്സുവരെ യാതൊരു ആശങ്കകളും ചിലവുകളും കൂടാതെ പഠിക്കുന്നത് എല്ലാം സര്‍ക്കാരിന്റെ ചുമലിലാണ്.. നമ്മുടെ നാട്ടില്‍ സമര്‍ത്ഥരായ ഒരു കുട്ടിക്ക് സാമ്പത്തികമില്ലാതെ തുടര്‍പഠനം നടത്തുവാന്‍ ഭാരപ്പെടുമ്പോള്‍ ഇവിടുത്തെ സമ്പത്തില്ലാത്ത കുട്ടികള്‍ക്ക് ബിരുദമല്ല ബിരുദാനന്തര പഠനങ്ങള്‍ക്ക് എത്ര തുകവേണമെങ്കിലും ബാങ്കുകള്‍ നല്കും. ആ പണം മടക്കികൊടുക്കുന്നതാകട്ടെ തൊഴില്‍ ലഭിച്ച് എല്ലാ മാസവും ലഭിക്കു ശമ്പളത്തില്‍നിന്ന് തുച്ഛമായ തുക ഈടാക്കിയാണ്. ഇവിടെ പാഠ്യവിഷയങ്ങള്‍ തെരെഞ്ഞെടുക്കുനന്നത് കുട്ടികളുടെ ആഗ്രഹവും അഭിരുചിയുമനുസരിച്ചാണ്. അവര്‍ തെരെഞ്ഞെടുക്കു വിഷയങ്ങളില്‍ അവരെ അറിവിന്റെ വിശാലമായ ലോകത്തേയ്ക്ക് നയിക്കുന്നത് ഉത വിദ്യാഭ്യാസമുള്ള അധ്യാപകരാണ്. ആദ്യമായി ഒരു കുട്ടി ക്ലാസ്സില്‍ വരുമ്പോള്‍ അവനെ പഠിപ്പിക്കുന്നത് സ്വന്തം മുറി ശുദ്ധിചെയ്യാനാണ്. അതിനുശേഷം മാത്രമാണ് അവനെ ചിത്രം വരപ്പിക്കുന്നതും അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതും. അവനെ ആദ്യം പഠിക്കുന്ന ആ ശുചിത്വബോധം തുടര്‍ന്നുള്ള ക്ലാസ്സുകളിലും ലഭിക്കുന്നു. അതിനാല്‍ വീടും പരിസരങ്ങളും നാടും നഗരവും അവന്‍ മലിനമാക്കുില്ല. ഇങ്ങനെ എല്ലാ വിഷയങ്ങളിലും ആവശ്യമുള്ള അവബോധമുള്ളതിനാല്‍ അവര്‍ നാടിന്റെ സമ്പത്തും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അംഗവുമാകുന്നു.
1209-ല്‍ സ്ഥാപിക്കപ്പെട്ട ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പൗരാണിക സ്വഭാവം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഈ യൂണിവേഴ്‌സിറ്റിയുടെ ചുറ്റിനുമുള്ള ഓരോ ദൃശ്യങ്ങളും നയനാനന്തകരമാണ്. മധുരനാദം പൊഴിച്ചുകൊണ്ടൊഴുകുന്ന കാം നദിയും അതിലൂടെ വള്ളം തുഴഞ്ഞുപോകു വിദ്യാര്‍ത്ഥികളും, അരയന്നങ്ങളും മുളച്ചുപൊന്തിനില്‍ക്കുന്ന പച്ചപ്പൂകളും മരങ്ങളും യൂണിവേഴ്‌സിറ്റിയുടെ സൗന്ദര്യപൊലിമ വര്‍ദ്ധിപ്പിക്കുന്നു. വള്ളത്തിലിരുന്നു ഒരാള്‍ വയലിന്‍ അതിസാഹസമായി വായിക്കുന്നു. അടുത്തുകൂടി വള്ളത്തില്‍ പോകുന്ന സുന്ദരിമാരുടെ മിഴികള്‍ സംഗീതത്തില്‍ ലയിച്ചു. എങ്ങും കുളിര്‍മ പരന്നു നിന്നു. ആ വള്ളം കണ്ണില്‍ നിന്നും മറയുന്നതുവരെ ഞാനവിടെ നിന്നു. ഫിസിക്‌സ്, കെമിസ്ട്രി, മെഡിസിന്‍, ലിറ്ററേച്ചര്‍, സമാധാനം തുടങ്ങിയ മേഖലകളില്‍ എത്രയെത്ര നോബല്‍ പുരസ്‌കാരങ്ങളാണ് ഈ സ്ഥാപനം നേടിയത്. ഇത് ജന്മമെടുക്കാനുണ്ടായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിതന്മാരും ലോക്കല്‍ ഭരണകൂടവും തമ്മിലുള്ള കിടമത്സരമാണ്. അറിവുണ്ടെന്നു നടിക്കുന്നവരോടു ഏറ്റുമുട്ടാന്‍ ഈ പണ്ഡിതര്‍ തയ്യാറായത് പുതിയൊരു യൂണിക് അവര്‍ തയ്യാറെടുത്തു. അതിനു രാജാവായിരുന്ന ഹെന്‍ട്രി മൂന്നാമന്‍ കൂട്ടുനിന്നു. ഇവിടെ ലോകത്ത് ആദ്യമായി പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കി. അത് വിദ്യയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരവും സ്വാതന്ത്ര്യവുമായിരുന്നു. പഠിക്കാന്‍ നിവര്‍ത്തിയില്ലാത്ത പാവപ്പെട്ടവന് ധാര്‍മ്മിക നീതി ലഭിക്കണം. സമത്വം വേണം. വിദ്യയ്ക്ക് വലിയവനോ ചെറിയവനോ എന്നില്ല അതായിരുന്നു അവരുടെ നിലപാട്. പണം എങ്ങനെ കണ്ടെത്തും അതായി പിന്നീടുള്ള പ്രശ്‌നം. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പണമില്ലാത്തവര്‍ കോളേജില്‍ ചെറിയ ജോലികള്‍ ചെയ്യണം. അതിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും. കേംബ്രിഡ്ജിലും അവിടുത്തെ ട്രിനിറ്റികോളേജിലും കുട്ടികള്‍ മേശകള്‍, കസേരകള്‍, ഇരിക്കുന്ന മുറികള്‍, ലൈബ്രറി പുസ്തകങ്ങള്‍ വരാന്തകള്‍ അങ്ങനെ എല്ലായിടത്തും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പണം നേടി. അതിനുള്ളിലെ റസ്റ്റോറന്റുകളില്‍ പാത്രങ്ങള്‍ കഴുകാനും, കോഫി ഉണ്ടാക്കാനും അത് തീന്മേശയില്‍ കൊടുക്കാനും, മേശകള്‍ തുടച്ചു വൃത്തിയാക്കാനും കുട്ടികള്‍ മുന്നോട്ടു വന്നു. ആ കൂട്ടത്തില്‍ ആധുനിക ശാസ്ത്രത്തിനു അസ്ഥിവാരമിട്ട സര്‍ ഐസക്ക് ന്യൂട്ടനും വരും. അദ്ദേഹത്തിനു ലഭിച്ചത് ആയിരമായിരം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയായിരുന്നു. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25ന് 1642ല്‍ ജനിച്ച ഐസക് 1661ലാണ് ഇവിടെ എത്തുത്. സമ്പന്നമല്ലാത്ത ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
ഇന്‍ഡ്യ ശാസ്ത്രം, കണക്ക്, ഐ.റ്റി മേഖലകളില്‍ മുന്നേറുന്നുവെങ്കിലും പാശ്ചാത്യരാജ്യത്തു ലഭിക്കുന്ന ശാസ്ത്ര – സാങ്കേതിക- പരീക്ഷണ- നിരീക്ഷണ – ഗവേഷകരംഗങ്ങളില്‍ വിജ്ഞാനോല്പാദനത്തിനുള്ള പരീക്ഷണശാലകളോ, ലൈബ്രറികളോ ഇല്ല പറയാനായി. പേരിന് വേണ്ടി എല്ലാമുണ്ട്. രാമാനുജനെ വളര്‍ത്തി വലുതാക്കിയത് കേംബ്രിഡ്ജിലെ ബൃഹത്തായ ലോകോത്തര പുസ്തകശേഖരമാണ്. ഏതു വിഷയവും ആധികാരികമായി പഠിക്കാന്‍ അവിടെ പുസ്തകങ്ങളും വായനാമുറികളുമുണ്ട്. അനേകായിരം ശിഷ്യഗണങ്ങളെ അറിവുള്ളവരാക്കിയ ആ ജ്ഞാനഭണ്ഡാരത്തെ ഞാനും താണുവണങ്ങി നോക്കി നിന്നു. ഇന്‍ഡ്യയിലേതുപോലെ ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്നത് കാണാപാഠങ്ങളോ, ചുമലില്‍പേറി നടക്കുന്ന പുസ്തകങ്ങളോ അല്ല. അതിലുപരി പഠിക്കുന്ന പുസ്തകങ്ങളിലെ അന്വേഷണ-നിരീക്ഷണ- ഗവേഷണ കണ്ടെത്തലുകളാണ്. അവര്‍ അറിവിന്റെ ആത്മാവിനെ തേടിയാണ് സഞ്ചരിക്കുന്നത്. അല്ലാതെ മത-രാഷ്ട്രീയത്തിന്റെ ആത്മാവിനെ തേടിയല്ല. മതങ്ങളെ മറയാക്കു അധികാരികള്‍ക്കോ രാജ്യങ്ങള്‍ക്കോ അല്ലെങ്കില്‍ ജ്ഞാനം വിപണിയില്‍ വിറ്റ് കാശുണ്ടാക്കുന്നവര്‍ക്കോ വളരാന്‍ സാധിക്കില്ല. അവിടെ വളരുന്നത് പടവൃക്ഷമെന്ന വിദ്യയല്ല മറിച്ച് കുറ്റിച്ചെടികളായ വിദ്യാഭ്യാസമാണ്.
ബെഡ്‌ഫോര്‍ഡ്: മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ തരംഗമായി മാറിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ്‌ന്റെ കെറ്റെറങ്ങില്‍ നടന്ന സംഗീതോത്സവം സീസണ്‍ 1 ഉം,ബെഡ് ഫോര്‍ഡില്‍ നടന്ന സീസണ്‍ 2 നും ശേഷം ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളില്‍ ഒന്നായ വാറ്റ് ഫോര്‍ഡില്‍സംഗീതോത്സവം സീസണ്‍ 3 & ചാരിറ്റി ഇവന്റും Kerala charitable foundation Trust KCF Watford ടും സംയുക്തമായി സീസൺ 3 നടത്തുന്നു. മലയാള സിനിമാ ഗാന രംഗത്ത് അതുല്യ സംഭാവനചെയ്ത ഏതൊരു മലയാളിയുടെ മനസിലും എന്നും നിറഞ്ഞു നില്‍ക്കുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ രചിച്ച വലിയ കലാകാരന്‍ പത്മശ്രീ ഓ എന്‍ കുറുപ്പിന്റെ അനുസ്മരണവുമായി ഫെബ്രുവരി 23ശനിയാഴ്ച 3 മണി മുതല്‍ 11 മണി വരെ വാറ്റ്‌ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് അതിവിപുലമായിമാറിയ നടത്തപ്പെടുന്നു.
സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍ യു കെ യയില്‍ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ഗായികാ ഗായകന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റേകും.തികച്ചും സൗജന്യമായി നടത്തപ്പെടുന്നസംഗീതോത്സവം സീസണ്‍ 3യില്‍ യൂകെയിലെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു.കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ബെര്‍മിംഗ്ഹാം ദോശ വില്ലേജ് റെസ്റ്റോറെന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും,തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സങ്കാടകനായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജോമോന്‍ മാമ്മൂട്ടില്‍ :07930431445
സണ്ണിമോന്‍ മത്തായി :07727 993229
മനോജ് തോമസ് :07846 475589
വേദിയുടെ വിലാസം :
HolyWell Communtiy Cetnre
Watford
WD18 9QD.
കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ആഘോഷത്തിന്റെ ദിനമായിരുന്നു. അറുന്നൂറിന് മുകളില്‍ ആളുകള്‍ മൂന്ന് മണി മുതല്‍ പത്ത് മണി വരെ ഇരിപ്പിടങ്ങളില്‍ നിന്നും അനങ്ങാതെ കലാ വിരുന്ന് ആസ്വദിച്ചു. കൃത്യം ഒന്നരക്ക് തുടങ്ങിയ കൃസ്തുമസ്സ് കരോള്‍ ഗാനങ്ങളോടെ സി കെ സി യുടെ പരിപാടികള്‍ക്ക് തുടക്കമായി. പലവട്ടം പല വേദികളിലും മികവ് തെളിയിച്ച ഹരീഷ് പാലായും, ജിനോ ജോണും, സുനില്‍ ഡാനിയേലും ആണ് കലാ പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്തത്. റെനിന്‍ കടുത്തൂസ്, രേവതി നായര്‍ എന്നിവര്‍ കൊറിയോഗ്രാഫി ചെയ്ത നേറ്റീവിറ്റി ഷോ കുട്ടികള്‍ ഗംഭീരമാക്കി. പിന്നീടുള്ള മണിക്കൂറുകള്‍ കൈയ്യടികളുടേതായിരുന്നു. സ്റ്റേജില്‍ നിന്നും കണ്ണു പറിക്കാതെ, ഒരു മുഴുനീള സിനിമ ഇരുന്ന് കാണുന്ന പോലെ ആ ദൃശ്യ വിരുന്ന് കുട്ടികളും, വലിയവരും ഒരു പോലെ ആസ്വദിച്ചു.അഞ്ചു ജോഷിയും ലിന്‍സിയാ ജിനോയും കൊറിയോഗ്രാഫി ചെയ്ത ഷ്‌ളാഷ് മോബ് കവന്‍ട്രിയിലെ യുവതി യുവാക്കള്‍ ഒരു പുത്തന്‍ അനുഭവം ആക്കി. നിലക്കാത്ത കൈയ്യടിയോടെ ആണ് കാണികള്‍ ഇതിനെ ഉള്‍ക്കൊണ്ടത്. പിന്നീടങ്ങോട്ട് ഒരു അവാര്‍ഡ് നിശയെ വെല്ലുന്ന കലാപരിപാടികളാണ് കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ടാലന്റഡ് ആയിട്ടുള്ള കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് കാഴ്ച വെച്ചത്.
ഓരോ പരിപാടികള്‍ക്കും ചേര്‍ന്ന ബാക്ക്ഗ്രൗന്‍ഡ്, സ്റ്റേജില്‍ വലിയ എല്‍സിഡി സ്‌ക്രീനില്‍ മാറിമറഞ്ഞത് എല്ലാവര്‍ക്കും പുത്തന്‍ അനുഭവമായി മാറി. കവന്‍ട്രിയില്‍ ആദ്യമായി ആണ് ഒരു എല്‍സിഡി സ്‌ക്രീനോടു കൂടി പരിപാടികള്‍ നടന്നത്. ഇത് എല്ലാവരും നന്നായി ആസ്വദിച്ചു.
ഷാജീ പീറ്റര്‍, അഞ്ചു ജോഷി, റീജാ ബോബി, ഡോണാ ബിജു, നിബു സിറിയക്ക് മഞ്ചു പ്രവീണ്‍, എവിന്‍ ഷാജി എന്നിവര്‍ ആന്‍കറിംഗ് മികവുറ്റതാക്കി.
സി കെ സി യുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളെയും, കമ്മ്യൂണിറ്റിക്ക് നല്‍കുന്ന സേവനങ്ങളെയും റവ.ഫാദര്‍ സെബാസ്റ്റിയന്‍ നാമറ്റത്തില്‍ പുതുവര്‍ഷ സന്ദേശം നല്‍കിയപ്പോള്‍ പ്രശംസിച്ചു. മുന്നോട്ടും ഈ ഒരുമയും, ഐക്യവും കാത്തു സൂക്ഷിക്കണം എന്നും എല്ലാവരെയും അദ്ദേഹം ഓര്‍മ്മപെടുത്തി.
സി കെ സി യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന
‘സികെസി കനിവിന്റെ’ പ്രവര്‍ത്തനോദ്ഘാടനം കമ്മറ്റി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് തിരി തെളിച്ച് നിര്‍വഹിച്ചു. സ്റ്റീഫന്‍ കുര്യാക്കോസ് നേതൃത്ത്വം നല്‍കിയ ഗാനമേള എല്ലാവരും ആസ്വദിച്ചു, കുട്ടികളും, മുതിര്‍ന്നവരും ഒരു പോലെ കൈയ്യടിച്ചും, പാട്ടുകള്‍ക്കൊപ്പം ഡാന്‍സ് കളിച്ചും അവരെ പ്രോത്സാഹിപ്പിച്ചു.
സി കെ സി യുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിന്ന് വന്ന എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ശ്രീ പ്രകാശ് മൈക്കിള്‍ സികെസി യെ വളരെ അധികം പ്രശംസിച്ചു. സികെസി യുക്കെയിലെ മറ്റെല്ലാ അസോസിയേഷനുകള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയ്യടിയോടെ ആണ് എല്ലാവരും വരവേറ്റത്
മാഗ്‌നാവിഷന്‍ ടി വി യിലൂടെ ലൈവായി പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്തിരുന്നു. മാഗ്നാവിഷന്റെ ഡയറക്റ്റര്‍ ഡീക്കന്‍ ജോയ്‌സ് ജെയിംസ് സി കെ സി യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയും മാഗ്‌നാ വിഷന്‍ പുതിയതായി സമകാലീയ വിഷയങ്ങളെ ആസ്പതമാക്കി ഒരു ലൈവ് ടോക് ഷോ ഉടന്‍ ആരംഭിക്കും എന്നും അറിയിച്ചു. യുക്മ നടത്തിയ പരിപാടികളില്‍ പങ്കെടുത്തവരെ ട്രോഫി നല്‍കി ആദരിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാന മത്സരത്തില്‍ പോട്ടേഴ്‌സ് ഗ്രീന്‍ ഒന്നാം സ്ഥാനവും, ഡോര്‍ചസ്റ്റര്‍ വേ രണ്ടാം സ്ഥാനവും യഥാക്രമം നേടി.
സി കെ സി പ്രസിഡന്റ് ശ്രീ ജോര്‍ജ്കൂട്ടി വടക്കേകുറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി കെ സി സെക്രട്ടറി ഷിന്‍സണ്‍ മാത്യൂ സ്വാഗതവും, സി കെ സി വൈസ് പ്രസിഡന്റ് ജോമോന്‍ വല്ലൂര്‍ നന്ദിയും അറിയിച്ചു.