ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് തിങ്ക് ടാങ്ക്. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രാജ്യത്തിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് ഗ്ലോബല്‍ ഫ്യൂച്ചര്‍ എന്ന സ്വതന്ത്ര തിങ്ക് ടാങ്ക് വെളിപ്പെടുത്തുന്നു. 23,000 നഴ്സുമാര്‍ക്കും 18,000 ഡോക്ടര്‍മാര്‍ക്കും വേണ്ടി ചെലവഴിക്കാനാകുമായിരുന്ന തുകയാണ് പൊതുധനത്തില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഗവണ്മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണം 2023ഓടെ ബ്രിട്ടന് 12 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ പറയുന്നു.
ബ്രെക്സിറ്റ് ഡിവിഡെന്റ് എന്ന പേരില്‍ എന്‍എച്ച്എസിന് വാഗ്ദാനം നല്‍കിയിരിക്കുന്ന തുകയുടെ 60 ശതമാനം ഇതിലാണ് വരിക. ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മൈഗ്രേഷന്‍ കണക്കുകള്‍ ഇന്ന് പുറത്തു വരാനിരിക്കെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ മൊത്തം ഇമിഗ്രേഷന്‍ 244,000 ആയി ഇടിഞ്ഞിട്ടുണ്ട്.
മൊത്തം കുടിയേറ്റം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ഓരോ വര്‍ഷവും 1.35 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും ഉണ്ടാവുക. കുടിയേറ്റത്തില്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ടായാല്‍ നഷ്ടം അതിഭീമമായിരിക്കുമെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഇമിഗ്രേഷന്‍ നിയന്ത്രിക്കുന്നത് പൊതു ഖജനാവിനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും തിങ്ക് ടാങ്ക് വ്യക്തമാക്കുന്നു.
ലണ്ടന്‍. യുകെയിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി ഏഴു വയസ്സുകാരന് നെയ്തന്‍ യാത്രയായി. ക്യാന്‍സര്‍ രോഗ ബാധിതനായി രണ്ട് വര്‍ഷക്കാലം ചികിത്സയിലായിരുന്ന നെയ്തന്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. നെയ്തന്‍ വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്നവരെ ദുഖത്തിന്റെ കയത്തിലേക്ക് തള്ളി വിട്ടു കൊണ്ട് നെയ്തന്‍ യാത്രയായത് വിശ്വസിക്കാനാവാത്ത വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും.
യുകെയിലെ സട്ടനില്‍ താമസിക്കുന്ന കോട്ടയം സ്വദേശി മൂലേടം പുകടിയില്‍ വീട്ടില്‍ എബ്രഹാം ചാക്കോയുടെയും സൗമ്യ ജോസഫിന്റെയും മകനാണ് മരണമടഞ്ഞ നെയ്തന്‍ എബ്രഹാം. മൂന്ന് വയസ്സുകാരി നോറ എബ്രഹാം സഹോദരിയാണ്. സംസ്കാരം പിന്നീട് കേരളത്തില്‍ നടത്തും.
വിൻഡ്സർ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രോട്ടോക്കോളും ആചാരങ്ങളും ലംഘിച്ചെന്നു വിമർശനം. പത്നി മെലാനിയയ്ക്കൊപ്പമാണ് ട്രംപ് വെള്ളിയാഴ്ച വിൻഡ്സർ കൊട്ടാരത്തിൽ രാജ്ഞിയുടെ ചായ സത്കാരത്തിനെത്തിയത്.
നിശ്ചയിച്ചുറപ്പിച്ചതിലും 12 മുതൽ 15 വരെ മിനിട്ട് വൈകിയാണ് ട്രംപ് എത്തിയതെന്നാണ് റിപ്പോർട്ട്. അക്ഷമയായ രാജ്ഞി ഇടയ്ക്കിടെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ അദ്ദേഹം രാജ്ഞിക്കു മുന്നിൽ തല കുനിച്ചില്ല. പകരം മുന്നോട്ടു ചെന്നു ഹസ്തദാനം നല്കി.
തുടർന്ന് എലിസബത്തിനൊപ്പം ഗാർഡ് ഓഫ് ഓണർ പരിശോധിക്കവേ ട്രംപ് പെട്ടെന്നു നിന്നു. എലിസബത്ത് ഈ അവസരത്തിൽ ട്രംപിനെ മറികടന്നു മുന്നോട്ടുപോയി. ട്രംപിന്റെ ഈ പെരുമാറ്റം മര്യാദയില്ലാത്തതാണെന്നു സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.
ബ്രിട്ടീഷ് സന്ദർശനത്തിനെത്തിയ ട്രംപ് നേരത്തേ പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഞിയെ കണ്ട ശേഷം അദ്ദേഹം സ്കോട്ലൻഡിലെ സ്വന്തം ഗോൾഫ് ക്ലബ്ബിലേക്കു പോയി. തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉച്ചകോടിക്കു ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലേക്കു പോകുന്നതുവരെ ഇവിടെ തുടരും. ട്രംപിന്റെ സന്ദർശനത്തിനെതിരേ ബ്രിട്ടനിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
തോമസ് ഫ്രാന്‍സിസ്
ലിവര്‍പൂള്‍: സീറോ മലബാര്‍ സഭ ലിവര്‍പൂള്‍ മഹായിടവകയുടെ പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി. ഔവര്‍ ലേഡി ക്വീന്‍ ഓഫ് പീസ് അഥവാ സമാധാനത്തിന്റെ രാജ്ഞി എന്ന നാമധേയത്തിലുള്ള പുതിയ ദേവാലയത്തിലാണ് പരിശുദ്ധ ദൈവമാതാവിന്റെയും ഭാരത അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായ ദിനങ്ങളിലൂടെ കടന്നുപോയത്. തിരുനാള്‍ കൊടിയേറ്റ് മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ തികച്ചും ജന്മനാട്ടിലെ ഒരു ഇടവക പെരുന്നാളിന്റെ പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ജൂലൈ 1ന് ഞായറാഴ്ച ഇടവക വികാരി ഫാ. ജിനോ അരീക്കാട്ട് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഘോഷമായ ദിവ്യബലികള്‍ക്കൊപ്പം ലദീഞ്ഞും, നോവേനയും, അതുപോലെ പ്രസുദേന്തി വാഴ്ചയുമൊക്കെ ഇങ്ങ് വിദൂരതയിലായിരിക്കുമ്പോഴും തങ്ങളുടെ പൈതൃകമായ വിശ്വാസാനുഷ്ഠാനങ്ങളിലൂടെ കടന്നുപോകുകയാണന്നുള്ള നവ്യാനുഭവമാണ് ഇടവകയിലെ നൂറ് കണക്കിന് വിശ്വാസികളിലുളവാക്കിയത്. ഫാ. വില്‍സണ്‍ മേച്ചേരില്‍ MCBS, ഫാ. റോയി കോട്ടക്കകപ്പുറം SDV എന്നിവവരുടെ വചന പ്രഘോഷണങ്ങള്‍ തിരുനാള്‍ ദിനങ്ങളില്‍ നടത്തപ്പെടുകയുണ്ടായി. പ്രധാന തിരുനാള്‍ ദിനമായ 7ന് ഞായറാഴ്ച ഷ്രൂസ്ബറി ഇടവക ചാപ്ലിന് ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ഗ്രേറ്റ്ബ്രിട്ടന്‍ രൂപത പ്രോട്ടോസ്സെന്‍ച്യസ് മോസ്റ്റ് റവ. ഫാ.തോമസ് പാറയടി തിരുനാള്‍ സന്ദേശം നല്കി. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ശേഷം ദേവാലയത്തോട് ചേര്‍ന്നുളള പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെടുകയുണ്ടായി. അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന ഈ വലിയ ഹാള്‍ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാസമൂഹത്തിന് ലഭിച്ച മറ്റൊരു അനുഗ്രഹം തന്നെയെന്നു പറയാന്‍ കഴിയും.
വിശാലമായ സ്റ്റേജും അതിനോടുചേര്‍ന്നുള്ള ഗ്രീന്‍ റൂമുകളുംഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക കൗണ്ടറുകളുമൊക്കെ ഈ വലിയ പാരീഷ് ഹാളിന് അലങ്കാരമാകുന്നു. 150ല്‍പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ദേവാലയ കോമ്പൗണ്ടിലുണ്ട്. വെഞ്ചരിപ്പ് കര്‍മ്മത്തിനുശേഷം ഈ ഹാളില്‍ ഇദംപ്രഥമായി നടത്തപ്പെട്ടത് യുക്മയുടെ ഈ വര്‍ഷത്തെ വള്ളംകളിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ജവഹര്‍ ബോട്ട് ക്ലബ്ബ്ടീമംഗങ്ങളെ ആദരിക്കലായിരുന്നു. ശ്രുതി മധുരം പൊഴിയുന്ന തന്ത്രി വാദ്യമായ വയലിനുമായി പ്രശസ്ത വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ് നിറഞ്ഞു നിന്ന സദസ്സിലേക്ക് വേനലില്‍ ഒരു കുളിര്‍മഴയായെത്തി. ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ക്കൊപ്പം ഇന്നിന്റെ യുവജനതക്ക് ഹരമേറിയ സിനിമാ ഗാനങ്ങളും സദസ്സിന്റെ ആഗ്രഹപ്രകാരം മനോജ് തന്റെ വയലിന്റെ തന്ത്രികളില്‍ തീര്‍ത്തു.
ഇത് രണ്ടാം തവണയാണ് മനോജ് ജോര്‍ജ് ലിവര്‍പൂള്‍ മലയാളികളുടെ മനം കവരാനെത്തിയത്. തിരുനാള്‍ ആഘോഷങ്ങളുടെ സമാപനത്തില്‍ വിഭവസംബന്ധമായ സ്നേഹ വിരുന്ന് നല്കപ്പെട്ടു. പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ ആഘോഷങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജിനോ അരീക്കാട്ട് നേതൃത്വം വഹിച്ചൂ. ഇടവക ട്രസ്റ്റിമാരായ റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, സജു ജോ വേലംകുന്നേല്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ക്കൊപ്പം കമ്മറ്റി അംഗങ്ങളും സജീവമായി
ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്.ഒ
വാല്‍സിംഹാം: ചുണ്ടുകളില്‍ പ്രാര്‍ത്ഥനയും ഹൃദയത്തില്‍ നിറയെ സ്നേഹവുമായി മലയാളി മക്കള്‍ അമ്മയെ കാണാനെത്തുന്നു. ഭക്തിയും പ്രാര്‍ത്ഥനയും കൂട്ടായ്മയുമൊന്നിക്കുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്ന്. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ വിവിധ റീജിയണകളില്‍ നിന്നായി പതിനായിരത്തില്‍പ്പരം മക്കള്‍ അവരുടെ ആത്മീയ അമ്മ. െകാണാന്‍ വാല്‍സിംഹാമിലെത്തും.
രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ് അലക്സ് ഹോപ്സ്, ഈ വര്‍ഷത്തെ പരിപാടികളുടെ കോ-ഓഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഹോളി ഫാമിലി (കിംഗ്സ്ലിന്‍) കമ്യൂണിറ്റി, വൈദികര്‍, വളണ്ടിയേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിനായി വിശ്വാസികള്‍ ഒന്നിച്ചു കൂടുന്നതിനാല്‍ സീറോ മലബാര്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ പതിവുള്ള വി. കുര്‍ബാന ഇന്ന് ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേരത്തെ അറിയിച്ചിരുന്നു. മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നൊവേന, വണക്കമാസം, ജപമാലമാസം തുടങ്ങിയ ഭക്തകൃത്യങ്ങളിലൂടെ മാതൃസ്നേഹം ആഴത്തില്‍ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ക്രൈസ്തവര്‍ക്ക് ഗൃഹാതുരത്വത്തിന്റെ നിറവാര്‍ന്ന ഓര്‍മ്മയും അനുഭവവും കൂടിയാണ് ഈ തീര്‍ത്ഥാടനം സമ്മാനിക്കുന്നത്. യുകെയില്‍ നടക്കുന്ന മലയാളി കൂട്ടായ്മകളില്‍ ഏറ്റവും വലിയവയുടെ കൂട്ടത്തിലും ഈ തീര്‍ത്ഥാടനം ശ്രദ്ധിക്കപ്പെടാറഉണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തം. ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ തെരുവുകളെല്ലാം പ്രക്ഷോഭകാരികളാൽ നിറഞ്ഞു.
പ്രസിഡന്റ് ആയതിനുശേഷം ആദ്യമായാണ് ട്രംപ് യുകെയിലെത്തുന്നത്. ട്രംപിനെതിരെ ചരിത്രത്തിലെ തന്നെ ശക്തമായ പ്രതിഷേധങ്ങളിലൊന്നാണ് ബ്രിട്ടീഷ് തെരുവുകളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് നാലുദിവസത്തെ യുകെ സന്ദര്‍ശനത്തിന് എത്തിയത്.
ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തിന് ശക്തികൂട്ടി. ഇത് കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ വേര്‍ഷന്‍ വിപണിയിലെത്തി. 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ വലുപ്പത്തില്‍ ഇറക്കിയിരിക്കുന്ന പുതിയ മോഡലിന് വില അല്‍പ്പം കൂടുതലാണ്. 13 ഇഞ്ചിന് 1,749 പൗണ്ടും 15 ഇഞ്ചിന് 2,349 പൗണ്ടുമാണ് വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇവയുടെ വില യഥാക്രമം 1,49,900 രൂപയും 1,99,900 രൂപയുമാണ്. നിലവിലെ മാക്ബുക്ക് പ്രോ ഡിവൈസുകളെക്കാളും വലിയ അപ്ഡേഷനുകളാണ് പുതിയ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. വേഗതയേറിയ പെര്‍ഫോമന്‍സ്, പുതിയ ഇന്റള്‍ സിപിയു, പുതിയ റാം, സ്റ്റോറേജ് ഓപ്ഷന്, t2 സബ് പ്രോസസര്‍ സെക്യൂരിറ്റി, തുടങ്ങിയവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍.
15 ഇഞ്ച് ഡിസ്പ്ലേ, 6 കോര്‍ ഇന്‍ന്റല്‍ കോര്‍ i7, i9 പ്രോസസര്‍, 32GB സിസ്റ്റം മെമ്മറി, 4TB SSD സ്റ്റോറേജ്, 4GB വീഡിയോ മെമ്മറി, ട്രൂ ടോണ്‍ ഡിസ്പ്ലേ, ടച്ച് ബാര്‍, ടച്ച് ഐഡി എന്നിവയാണ് 15 ഇഞ്ച് മാക്ക്ബുക്കിന്റെ മറ്റു പ്രധാന സവിശേഷതകള്‍. ലാര്‍ജ് ഡിസ്പ്ലേ മറ്റു മോഡലുകളെക്കാളും ഉപഭോക്താവിനെ സംതുപ്തനാക്കും. 13 ഇഞ്ച് ഡിസ്പ്ലേ, ക്വാഡ് കോര്‍ ഇന്‍ന്റ്ല്‍ കോര്‍ i5, i7 പ്രോസസര്‍, 2tb ssd സ്റ്റോറേജ്, ട്രൂ ടോണ്‍ ഡിസ്പ്ലേ, ടച്ച് ബാര്‍, ടച്ച് ഐഡി എന്നിവയാണ് 13 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രധാന സവിശേഷതകള്‍.
മികച്ച ടൈപ്പിംഗിനായി തേര്‍ഡ് ജനറേഷന് കീബോര്‍ഡ്, കൂളിംഗ് സിസ്റ്റം, ഡൈനാമിക് സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ശബ്ദ സംവിധാനത്തില്‍ നിലവിലുള്ള ടോപ് മോഡലുകളെ പിന്നിലാക്കാന്‍ പ്രാപ്തിയുള്ളതാണ് ഡൈനാമിക് സ്റ്റീരിയോ സ്പീക്കറുകള്‍. പുതിയ ഫീച്ചറുകള്‍ വീഡിയോ ഓഡിയോ എഡിറ്റിംഗ് പ്രൊഫഷണല്‍സിനെ ലക്ഷ്യംവെച്ചുള്ളതാണ്. വിപണിയില്‍ ഏറ്റവും കൂടുതല്‍ മുല്യമുള്ള ലാപ്ടോപ് മോഡലുകളിലൊന്നാണ് മാക്ക്ബുക്ക് പ്രോ. മറ്റു ബ്രാന്റുകളേക്കാളും മികച്ച പെര്‍ഫോമന്‍സ് അവകാശപ്പെടാന്‍ കഴിയുന്ന ഈ മോഡലുകള്‍ വിപണിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.
ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈംഗിക ചൂഷണത്തിനും അവഗണനയ്ക്കും ഇരയായ രണ്ട് കുട്ടികള്‍ കോടതിയില്‍. പ്ലയിന്‍ടിഫ് ടു, പ്ലയിന്‍ടിഫ് ത്രീ എന്നിങ്ങനെയുള്ള സൂചന പേരുകളില്‍ അറിയപ്പെടുന്ന കുട്ടികള്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കാണ് ഇരയായിരിക്കുന്നതെന്ന് കോടതിയില്‍ വ്യക്തമായിട്ടുണ്ട്. ഇരുവര്‍ക്കുമുണ്ടായ ദുരനുഭവങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്ന് ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ സൂചന നല്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 238 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.
വീട്ടില്‍ വെച്ച് അതിക്രൂരമായ അനുഭവങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നു പോയിരുന്നു. കൈ വൃത്തിയാക്കുന്നത് പോലുള്ള പ്രാഥമിക പ്രവൃത്തികള്‍ പോലും ചെയ്യാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നില്ല. ഇരുവരും ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും. അടുക്കളുടെ നിലത്തിട്ടായിരുന്നു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഒരു കുട്ടി ഒരിക്കലും കടന്നു പോകാന്‍ പാടില്ലാത്ത അത്രയും ഭീകരമായ അവസ്ഥകളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് സൈക്കോളജിസ്റ്റായി ഡോ. മിറിയം സില്‍വര്‍ കോടതിയില്‍ വ്യക്തമാക്കി. കുട്ടികളെ പരിശോധിച്ചത് ഡോ. മിരിയം സില്‍വയായിരുന്നു. തന്റെ കരിയറില്‍ ഇത്രയും സങ്കീര്‍ണമായ മറ്റൊരു കേസുണ്ടായിട്ടില്ലെന്നും അവര്‍ കോടതിയോട് പറഞ്ഞു.
കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്നങ്ങളെ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്ലെയിന്‍ ടിഫ് 2 വീട്ടിലുണ്ടായിരുന്ന പൂച്ചയെ കൊന്നതായി വ്യക്തമാക്കിയിരുന്നു. ദുഃഖവും മാനസിക സമ്മര്‍ദ്ദവും അതി കഠിനമായി അനുഭവിക്കുന്ന കുട്ടികളിലാണ് ഇത്തരം പ്രവണതകള്‍ കാണാന്‍ കഴിയുക. അവരില്‍ അക്രമവാസനയും വളരാന്‍ സാധ്യത വളരെക്കൂടുതലാണെന്നും സില്‍വര്‍ പറയുന്നു. കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലമായി കുട്ടികളെ അവഗണിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റമാണ് മാതാപിതാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് തെളിവുകളുണ്ടെന്നും സില്‍വര്‍ പറഞ്ഞു. കൂടാതെ ഒരിക്കല്‍ പാവക്കുട്ടികളെ ഉപയോഗിച്ച് വീട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിവരിക്കാന്‍ പ്ലെയിന്‍ ടിഫ് ത്രീയോട് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് സില്‍വര്‍ പറയുന്നു.
നോര്‍ത്താംപ്ടണില്‍ വരുന്ന ശനിയാഴ്ച അരങ്ങേറുന്നത് കലയും സംഗീതവും ക്രിക്കറ്റും ഒത്തൊരുമിക്കുന്ന ഒരപൂര്‍വ കാഴ്ചയായിരിക്കും. യുകെയിലെ പ്രശസ്തമായ ഫീനിക്സ് നോര്‍ത്താംപ്ടണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം മറ്റ് കലാകായിക മത്സരങ്ങള്‍ക്കും അന്ന് വേദിയൊരുങ്ങും. കലാകായിക മത്സരങ്ങളും മറ്റ് വിനോദങ്ങളും സംഘടിപ്പിക്കുക എന്നതിലുപരിയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണം കൂടിയാണ് ഫീനിക്സ് ക്ലബിന്റെ അംഗങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഈ പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും യുകെയിലെയും കേരളത്തിലെയും ഓരോ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കുകയെന്ന തീരുമാനത്തിലാണ് ഇങ്ങനെയൊരു സംരംഭത്തിന് ഫീനിക്സ് ക്ലബ് ഒരുങ്ങുന്നത്.
ചില്‍ഡ്രന്‍സ് ലിവര്‍ ഡിസീസ് ഫൗണ്ടേഷന് (CLDF) സത്കര്‍മ്മ (സൂരജ് പാലാക്കാരന്) എന്നീ ചാരിറ്റി സംഘടനകള്‍ക്കാണ് ഈ പ്രോഗ്രാം വഴി ലഭിക്കുന്ന വരുമാനം നല്‍കുന്നത്. CLDFനെ ഇതിന് തിരഞ്ഞെടുത്തതിനു പിന്നില്‍ ക്ലബ്ബംഗങ്ങള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. ഫീനിക്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളും ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായ ഡോണ്‍ പൗലോസിന്റെ ജീവിതത്തിലെ ദുഃഖകരമായ ഒരനുഭവമാണ് CLDFനെ സഹായിക്കാനുള്ള തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത്.
ഡോണ്‍ പൗലോസ്, ഭാര്യ ടീന, മകന് റോണവ് എന്നിവര്‍ ഫീനിക്സ് നോര്ത്താംപ്ടന് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രമോട്ടര്‍മാരായ അനീറ്റ, ഡോറോറ്റ എന്നിവര്‍ക്കൊപ്പം
ഡോണ്‍ പൗലോസിന്റെ മൂന്നു വയസുകാരന് മകന് റോണവിന് കരള്‍ രോഗം ബാധിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് അവന് ജനിച്ച് ഏതാനും ആഴ്ചകള്‍ മാത്രം കഴിഞ്ഞപ്പോളാണ്. അല്പം ഗുരുതരമായ ഈ രോഗത്തിന് ചെറിയ രീതിയിലുള്ള ചികിത്സകളൊന്നും ഫലപ്രദമാകാതെ വന്നതിനെത്തുടര്‍ന്ന് 2016ല്‍ കരള്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനായി പിതാവ് ഡോണ്‍ തന്നെയാണ് തന്റെ കരളിന്റെ ഒരു ഭാഗം മകന് നല്‍കിയത്. കരള്‍ മാറ്റിവെച്ചതിനെത്തുടര്‍ന്ന് റോണവ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ജീവിതകാലം മുഴുവന്‍ തുടര്‍ ചികിത്സ ആവശ്യമാണ്. ഡോണിന്റെയും ഭാര്യ ടീനയുടെയും ഈ സങ്കടകാലത്ത് അവര്‍ക്ക് എല്ലാ പിന്തുണയും സപ്പോര്‍ട്ടും നല്‍കിയത് CLDFന്റെ സന്നദ്ധപ്രവര്‍ത്തകരായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു സംരംഭം ആലോചിച്ചപ്പോള്‍ തന്നെ ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് CLDFന് തന്നെയെന്ന് സുഹൃത്തുക്കളായ ഫീനിക്സ് ക്ലബ് അംഗങ്ങള്‍ തീരുമാനിച്ചത്.
കേരളത്തിലെ ആദിവാസി സമൂഹത്തിലെ പട്ടിണിയും ദുരിതവും പരിഹരിക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സൂരജ് പാലാക്കാരന് നേതൃത്വം നല്കുന്ന സത്കര്‍മ്മ എന്ന ചാരിറ്റിക്കാണ് ഈ പ്രോഗ്രാമില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മറ്റൊരു വിഹിതം നല്‍കുന്നത്. സ്കൂള്‍ ഓഫ് ബിസിനസ് ലണ്ടനും ഫീനിക്സ് നോര്‍ത്താംപ്ടണും സംയുക്തമായാണ് ജൂലൈ 22 ഞായറാഴ്ച ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നോര്‍ത്താംപ്ടനിലെ വെല്ലിംഗ്ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് മെമ്മോറിയല്‍ സ്പോര്‍ട്സ് ഫീല്‍ഡിലാണ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും മറ്റ് വിനോദ പരിപാടികളും അരങ്ങേറുന്നത്. ക്രിക്കറ്റിനൊപ്പം തന്നെ നിരവധി മറ്റ് പ്രോഗ്രാമുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രുചികരമായ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും ലൈസന്‍സ്ഡ് ബാറും ലൈവ് മ്യൂസിക് ഡിജെയും ബൗണ്‍സി കാസിലും മറ്റ് മത്സരങ്ങളും അന്ന് സംഘടിപ്പിക്കുന്നുണ്ട്.
ബീ വണ്‍ പ്രായോജകരായി നടത്തുന്ന തീറ്റമത്സരമാണ് മറ്റൊരു ആകര്‍ഷണം. യുകെയിലെ മികച്ച ശാപ്പാട്ടുരാമന്‍മാരെ കണ്ടെത്തുന്നതിനായി നടത്തപ്പെടുന്ന തീറ്റമത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷക സമ്മാനങ്ങളാണ്.
ഫീനിക്സ് നോര്ത്താംപ്ടന് ക്രിക്കറ്റ് ടീമംഗങ്ങള്‍ കുടുബാംഗങ്ങള്‍ക്കൊപ്പം
ചില്‍ഡ്രന്‍സ് ലിവര്‍ ഡിസീസ് ഫൗണ്ടേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.childliverdisease.org എന്ന വെബ്സൈറ്റില്‍ നിന്നും മനസിലാക്കാം. സത്കര്‍മ്മ ചാരിറ്റിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ www.sathkarma.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പൂര്‍ണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന ഈ ഇവന്റിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഫീനിക്സ് നോര്‍ത്താംപ്ടനൊപ്പം അവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്ക്ക് നിങ്ങളുടെ സംഭാവനകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നല്‍കാവുന്നതാണ്.
അജി ഉണ്ണികൃഷ്ണന്, ആന്റോ കുന്നിപറമ്പില്, പ്രഭിന് ബാഹുലേയന്, ബിബിന്‍ ബെനഡിക്ട്, സുബിന് വര്‍ഗീസ്, ഡോണ്‍ പൗലോസ്, നിക്സണ് ഫെലിക്സ്, പ്രിയന് പുഷ്പരാജ്, വിശാല്‍, ജോസ് പോള്‍, ഹെറിഡന്‍ ഫെല്‍ണാണ്ടസ്, സാം ഡേവിഡ്, മുകേഷ് സണ്ണി, ജയറാം ജയറാം എന്നിവരാണ് ഫീനിക്സ് നോര്‍ത്താംപ്ടണ്‍ തുടക്കം കുറിച്ചത്.
മലയാളം യുകെ മീഡിയ പാര്‍ട്നര്‍ ആയി നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെയും ചാരിറ്റി മത്സരങ്ങളുടെയും സ്പോണ്‍സര്‍മാര്‍ ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, ലെജന്‍ഡ്സ് സോളിസിറ്റേഴ്സ്, സിസിആര്‍ബി ഹോള്‍ബോണ്‍ നോട്ടറി, മിഡ്ലാന്‍ഡ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, വെല്ലിംഗ്ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് അസോസിയേഷന്, ബീവണ്‍, വെല്ലിംഗ്ബോറോ ഇന്ത്യന്‍സ്, എലിസിയം നൈറ്റ് ക്ലബ് നോര്‍ത്താംപ്ടണ്‍, വൈസ് ലീഗല്‍ സോളിസിറ്റേഴ്സ് എന്നിവരാണ്.
വീഡിയോ ഗെയിമുകളിലെ വയലന്‍സ് കണ്ടന്റ് കുട്ടികള്‍ക്ക് മുന്നിലേക്ക് എത്തുന്നു. ഇത്തരം ഗെയിമുകളുടെ എയിജ് റേറ്റിംഗ് രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തതാണ് ഇതിന് കാരണമെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2000 രക്ഷിതാക്കളിലാണ് പഠനം നടത്തിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഗെയിമുകള്‍ പോലും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാങ്ങി നല്‍കാറുണ്ടത്രേ. 10-14 വയസ് വരെ പ്രായമുള്ള കുട്ടികളെ 18 സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ കാണാന്‍ പോലും അനുവദിക്കാറുണ്ടെന്ന് 18 ശതമാനം പേര് വെളിപ്പെടുത്തി. Childcare.co.uk എന്ന വെബ്സൈറ്റാണ് സര്‍വേ നടത്തിയത്.
വീഡിയോ ഗെയിമുകളിലെ എയിജ് റെസ്ട്രിക്ഷന് തങ്ങള്‍ ശ്രദ്ധിച്ചിട്ടുപോലുമില്ലെന്ന് അഞ്ചില്‍ നാല് രക്ഷിതാക്കളും വെളിപ്പെടുത്തി. സിനിമകള്‍ കുട്ടികള്‍ക്ക് അനുയോജ്യമാണോ എന്ന കാര്യം ശ്രദ്ധിച്ചിട്ടില്ലെന്ന് 25 ശതമാനം രക്ഷിതാക്കളാണ് സര്‍വേയില്‍ പറഞ്ഞത്. മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള ഗെയിമുകള്‍ കളിച്ചിരുന്ന കുട്ടികളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ശ്രദ്ധില്‍പ്പെട്ടിരുന്നതായി പകുതിയോളം പേര് അഭിപ്രായപ്പെട്ടു. സിനിമകളിലെ എയിജ് റേറ്റിംഗ് മിക്ക രക്ഷിതാക്കളും പിന്തുടരാറുണ്ടെങ്കിലും ഗെയിമുകളുടെ കാര്യത്തില്‍ അത്ര ശ്രദ്ധ പലരും പുലര്‍ത്തുന്നില്ലെന്ന് സൈറ്റ് സ്ഥാപകന്‍ റിച്ചാര്‍ഡ് കോണ്‍വേയ് പറയുന്നു.
കുട്ടികള്‍ വളരെപ്പെട്ടന്ന് സ്വാധീനിക്കപ്പെടുന്നവരാണ്. ഗെയിമുകളിലും സിനിമകളിലും കാണുന്നവ അനുകരിക്കാന്‍ അവര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഗെയിമുകള്‍ക്ക് കുട്ടികളുടെ തലച്ചോറിന്റെ ഘടനയെപ്പോലും മാറ്റാന്‍ കഴിയുമെന്ന് ഈ വര്‍ഷം തുടക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. മയക്കുമരുന്നുകളും ആല്‍ക്കഹോളും മസ്തിഷ്കത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് തുല്യമാണ് ഇതെന്നാണ് കണ്ടെത്തിയത്.